Monday 29 July 2013

ക്ലോണ്‍മുത്തശ്ശി (കഥ)








മ്മീ......
ഓടിവാ മമ്മീ........
തട്ടിന്‍പുറത്തുനിന്നു അതുല്യമോള്‍ വിളിക്കുകയാണ്‌.
പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ കോണിപ്പടി കയറി അശ്വതി തട്ടിന്‍പുറത്തെത്തി. പിന്നാലെ അച്ചുവും.
മമ്മീ,ദേ അങ്ങോട്ടുനോക്കു മമ്മീ. എന്താ അത്? രണ്ടു വൈരക്കല്ലുകള്‍പോലെ.
മോളേ അത് വൈരക്കല്ലല്ല, ചക്കിയുടെ കണ്ണുകളാണ്. അടുത്തുപോവല്ലേ, അവളു മാന്തും.
  തട്ടിന്‍പുറത്തെ ഇരുണ്ട മൂലയില്‍ പെറ്റുകിടപ്പാണ് ചക്കിപ്പൂച്ച.
കുഞ്ഞുങ്ങള്‍ക്കരികിലിരുന്ന്‍ അവള്‍ കോപത്തോടെ തുറിച്ചുനോക്കുന്നു: എന്‍റെ മക്കളെ തൊട്ടാല്‍ മാന്തിക്കീറും എന്ന മട്ടില്‍.
അതുല്യയും അച്ചുവും മെല്ലെ അടുത്തുചെന്നു. ചക്കി പുലിക്കുട്ടിയെപ്പോലെ മുരണ്ടു. കുട്ടികള്‍ പേടിച്ചു പിന്നോട്ടുമാറി
 കുഞ്ഞിപ്പൂച്ചകള്‍ ഉറക്കമായിരിക്കും; അതാ കണ്ണുകള്‍ തിളങ്ങാത്തത്, അല്ലേ മമ്മീ ?
 കുഞ്ഞുങ്ങള്‍ കണ്ണുതുറക്കാറായില്ല മോളേ. വാ പോകാം, കണ്ടതുമതി.
  കുട്ടികളെ തട്ടിന്‍പുറത്തുനിന്നു താഴെയിറക്കി,കോണിപ്പടിയുള്ള മുറി പൂട്ടി താക്കോലുംകൊണ്ട് അശ്വതി അടുക്കളയിലേക്കു പോയി.
  കുട്ടികള്‍ നേരേ മുത്തശ്ശിയുടെ അടുത്തേക്കുചെന്നു.
കുളികഴിഞ്ഞ്, പഞ്ഞിക്കെട്ടുപോലുള്ള മുടി ചിക്കിയുണക്കി, പൂമുഖത്തിരിക്കയായിരുന്നു മുത്തശ്ശി.
 മുത്തശ്ശീ..... ഒരു വിശഷമറിഞ്ഞോ?
എന്താ മക്കളേ ?
മുത്തശ്ശീടെ ചക്കിപ്പൂച്ച തട്ടിന്‍പുറത്തു പെറ്റുകിടക്കുന്നു !
അതേയോ ?
ങ്ഹാ. ഒരേപോലുള്ള നാലു കുട്ടികള്‍; ചക്കീടെ അതേ നിറം. വലുതാവുമ്പം ചക്കിയെപ്പോലെതന്നെയിരിക്കും അല്ലേ മുത്തശ്ശീ ? അതുല്യ ചോദിച്ചു.
മുത്തശ്ശീ... ഈ കുട്ടികളെ ഞങ്ങള് കൊണ്ടുപൊയ്ക്കോട്ടെ? അച്ചു ചോദിച്ചു.
നാലിനേം കൊണ്ടുപോവാനോ ? എന്തിനാ നിങ്ങക്കു നാലെണ്ണം ?
ഒരേപോലെ നാലു പുസികാറ്റ്! കാണാന്‍ എന്തു രസമായിരിക്കും – ക്ലോണുകള്‍ പോലെ !
ക്ലോണുകളോ ? അതെന്താ മക്കളേ ?
ശ്ശോ! ഈ മുത്തശ്ശിക്കൊന്നുമറിയില്ല. കുട്ടികള്‍ മുത്തശ്ശിയെ കളിയാക്കി.
ഈ പട്ടിക്കാട്ടില് ഒറ്റയ്ക്കു കഴിയണ ഞാനെങ്ങനാ മക്കളേ പട്ടണത്തിലെ വിശഷങ്ങളറിയണെ ?
എന്നാലേ, മുത്തശ്ശി കേട്ടോളൂ . ഇപ്പോള്‍ നമ്മുടെ തട്ടുംപുറത്തു പെറ്റു കിടക്കുന്ന പുസി വയസ്സായി മരിക്കാറായീന്നു വിചാരിക്ക്. മുത്തശ്ശിക്കാണെങ്കില്‍ പുസിയെ വലിയ ഇഷ്ടവും.മരിച്ചാലും അതിനെ കാണണം.എന്തുചെയ്യും? മുത്തശ്ശിക്കറിയാമോ? അതിന്‍റെ ക്ലോണുകളെ ഉണ്ടാക്കിയാല്‍ മതി.
ക്ലോണോ? മുത്തശ്ശിക്കു അതങ്ങോട്ട് വിശ്വാസം വരാഞ്ഞപോലെ.
അതേ മുത്തശ്ശീ; ക്ലോണെന്നുവച്ചാല്‍ തനിപ്പകര്‍പ്പ്‌. പുസികാറ്റ് തന്നെ. അച്ചു വിശദീകരിച്ചു.
അതെങ്ങനാ ജീവനുള്ളതിന്‍റെ  പകര്‍പ്പുണ്ടാക്കണെ ? എന്നെ കളിയാക്കുകാ ?
യ്യോ! ഈ മുത്തശ്ശിടൊരു കാര്യം! പിന്നേ, പുസിയുടെ ജീവകോശങ്ങളില്‍നിന്നു ഇതേപോലുള്ള എത്ര പുസികളെ വെണമെങ്കിലും സൃഷ്ടിക്കാം. അതാണു ക്ലോണിംഗ്.മനസ്സിലായോ?
അങ്ങനെയൊക്കെ മനുഷ്യന് സൃഷ്ടിക്കാന്‍ പറ്റുമോ ? മുത്തശ്ശി അത്ഭുതപ്പെട്ടു.
പറ്റും മുത്തശ്ശീ. അങ്ങുദൂരെ ഒരു രാജ്യത്ത് ഒരു മൃഗഫാക്റ്ററി ഉണ്ടായിരുന്നു. അവിടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ ക്ലോണുകളുണ്ടാക്കി നല്‍കുമായിരുന്നു. ക്ലോണൊന്നിനു ഇരുപത്തഞ്ചുലക്ഷം രൂപയായിരുന്നു വില.
ഇരുപത്തഞ്ചുലക്ഷം രൂപയോ! ശിവശിവ! വിശ്വസിക്കാനാവാതെ അന്തംവിട്ടിരുന്നുപോയി മുത്തശ്ശി.
ശരിക്കും സത്യമാ മുത്തശ്ശീ.
പുസിയുടെ ക്ലോണുണ്ടാക്കാമെങ്കിപ്പിന്നെ ജിമ്മീടെ ക്ലോണുണ്ടാക്കിക്കൂടെ? മുത്തശ്ശി ചോദിച്ചു.
പിന്നില്ലേ. ഡോളി എന്നൊരു ക്ലോണ്‍ ആടിനെ സൃഷ്ടിച്ച കഥ മുത്തശ്ശി കേട്ടിട്ടില്ലേ ?
ഇല്ല .ശരിക്കും ആടിനെ സൃഷ്ടിച്ചോ ?
ഉം. പക്ഷേ കുറച്ചുനാളുകള്‍ കഴിഞ്ഞ് ഡോളി മരിച്ചുപോയി.
ക്ലോണുകള്‍ സാധാരണ ജീവികളെപ്പോലെയാണോ മക്കളേ? അതുങ്ങള് നടക്കുകയും ഓടുകയും ചാടുകയുമൊക്കെ ചെയ്യുമോ?
ഒരു വ്യത്യാസവും ഇല്ലെന്നാ സാസ്ത്രജ്ഞന്മാരു പറയുന്നത്. പട്ടിയുടെയും പൂച്ചയുടെയും മാത്രമല്ല, എല്ലാ ജീവികളുടെയും ക്ലോണുണ്ടാക്കാമത്രെ.
മനുഷ്യര് ഇങ്ങനെ ക്ലോണുകളെ സൃഷ്ടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ബ്രഹ്മാവിനെന്താ പണി ? ശിവശിവ! ഇങ്ങനെപോയാല്‍ മനുഷ്യന്‍ ഈശ്വരന്‍റെ ഒപ്പമെത്തുമല്ലോ?
അതുമാത്രം നടപ്പില്ല മുത്തശ്ശീ .ഇല്ലാത്തതില്‍നിന്ന്‍ , എന്നുവച്ചാല്‍ ശൂന്യതയില്‍നിന്ന്‍ സൃഷ്ടിനടത്താന്‍ മനുഷ്യനു കഴിയില്ലല്ലോ. ഉള്ളതിന്‍റെ പകര്‍പ്പുകളോ രൂപഭേദങ്ങളോ മാത്രമേ മനുഷ്യനു സൃഷ്ടിക്കാനാവൂ. എത്ര ക്ലോണുകളെ വെണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയും.
മുത്തശ്ശീ , മുത്തശ്ശി മരിച്ചാലും ഞങ്ങള്‍ക്കു മുത്തശ്ശിയെ കാണണം.അതുല്യ പറഞ്ഞു.
മരിച്ചവരെ പിന്നെ കാണാന്‍ പറ്റില്ല കുട്ടീ. മുത്തശ്ശി പറഞ്ഞു.
അച്ചുവിന് ആവേശമായി. അവന്‍ പറഞ്ഞു:
മുത്തശ്ശി മരിക്കുംമുമ്പ്  മുത്തശ്ശിയുടെ കുറേ ജീനുകളെടുത്ത് ജീന്ബാങ്കില്‍ സൂക്ഷിച്ചുവയ്ക്കും. എന്നിട്ട് ഞാന്‍ പഠിച്ചു വലിയ ശാസ്ത്രജ്ഞനാവും. പിന്നെ മുത്തശ്ശിയുടെ ജീനുകളെടുത്ത് കുറേ ക്ലോണുകളെ സൃഷ്ടിക്കും;
എനിക്കും അതുല്യക്കും അമ്മയ്ക്കും ഓരോ ക്ലോണ്‍മുത്തശ്ശി!

5 comments:

  1. ശാസ്ത്രത്തിന്റെ പ്രഗമനം നോക്കണേ ...ക്ലോണിംഗ് എന്ന പകര്‍പ്പെടുക്കലിനെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതേ കുറിച്ച് കൂടുതല്‍ വായിച്ചും മറ്റും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലായിരുന്നു.
    ഈ കഥ വായിച്ചപ്പോള്‍ എന്തോ എനിക്ക് തോന്നിയത് ഈ വിവരങ്ങള്‍ കൂടുതലറിയാനാണ്. അത് തന്നെ വായിച്ചപ്പോള്‍ എനിക്ക് കിട്ടിയ പ്രമേയം .

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി സുഹൃത്തേ .
      സ്നേഹാദരങ്ങള്‍

      Delete
  2. cloningilum kavyatmakam anganeyum oru kalaswapnangalil vyapirippu en manavum

    ReplyDelete