Sunday 14 December 2014

പ്രാര്‍ത്ഥന (കവിത)








           







      സുരഗീതംപാടിച്ചിലമ്പിച്ചിരിക്കുന്ന
      പെരിയാറേ നിന്നുള്ളം കേഴുകയോ?
      മുല്ലപ്പെണ്ണുമായുള്ള നിന്‍ ബാന്ധവ-
      മൊരുനാളും തീരാത്ത ദുഃഖമായോ?
      ജീവജലം നല്‍കിപ്പോറ്റുന്ന നാടിന്‍റെ
      മക്കളോയിന്നു രിപുക്കളെപ്പോല്‍
      പോരാടുന്നന്ധമായ്, ന്യായച്ചരടിന്മേല്‍
      പാവക്കൂത്താടും ഭരണവര്‍ഗ്ഗം.
      നന്മകള്‍ ചെയ്യുവോര്‍ക്കാതങ്കമേറ്റിടും
      ന്യായങ്ങളെന്തിതോ നാട്ടുനീതി ?

      ഏറുന്നഭാരത്താല്‍ വിള്ളല്‍വീണുള്ളകം
      പൊട്ടുമാറായെന്നോ കേഴുന്നു നീ ?
      അറിയേണ്ടോരെങ്ങുനിന്‍ വാര്‍ധക്യദീനങ്ങ-
      ളറിയാത്തോര്‍ ജല്‍പ്പനം ചെയ്തിടുന്നു!
      രൌദ്രമാം പ്രളയത്തിന്‍ സംഹാരഭീതിയാ -
      ലെത്രപേര്‍ പ്രാണന്‍ പിടഞ്ഞിരിപ്പൂ.













      മുല്ലപ്പെരിയാറേ, കേള്‍ക്കുകി പ്രാര്‍ത്ഥന-
      യുള്ളം നടുങ്ങി നീ പൊട്ടരുതേ,
      പാവങ്ങള്‍ ഞങ്ങളെയറബിക്കടലിന്‍റെ
      മാറത്തു കൊണ്ടു നീ തള്ളരുതേ,
      കട്ടുമുടിക്കുന്നോരധികാരിവര്‍ഗ്ഗത്തെ-
      ക്കോട്ടങ്ങളില്ലാതെ കാത്തീടണേ.

      (മുല്ലപ്പെരിയാര്‍ സമരവുമായി ബന്ധപ്പെട്ട്
       ഒരുവര്‍ഷം മുമ്പെഴുതിയ കവിത )


Friday 12 December 2014

കളിത്തോഴനോട് (കവിത) എസ്.സരോജം


സ്വര്‍ഗ്ഗസാനുക്കള്‍ താണ്ടിയെത്തുന്ന
കൊച്ചുകാറ്റിന്‍ നിമന്ത്രണം
കേള്‍ക്കെയോര്‍ക്കുന്നെന്‍ കൊച്ചുതോഴന്‍റെ -
യിഷ്ടഗാനത്തിന്‍ ശീലുകള്‍.


പ്രേമമോടെന്നെ പാടിക്കേള്‍പ്പിച്ച
സുന്ദരസ്വര രാഗങ്ങള്‍
കേട്ടുകേട്ടു പഠിച്ചെന്‍ ശാരിക-
യോര്‍ത്തുപാടുന്നു തെറ്റാതെ.

കാറ്റിനും കൊതി തോന്നിയന്നു നിന്‍
പാട്ടിനൊത്തു പറന്നിടാന്‍.
കാട്ടുപൂക്കള്‍ വയല്‍ക്കിളികളും 
കാതോര്‍ത്തു വഴിപോക്കരും.
 
കൈത പൂത്തു മണം ചുരത്തുന്ന
തോടിന്നോരത്തായ് മൃദുസ്മിതം
തൂകുന്നോരെന്‍റെ തോഴനോടന്ന്
തൂവാനത്തുമ്പി ചോദിച്ചു:
പോരുന്നോയെന്‍റെ നാട്ടിലേക്കു നീ
പോരുന്നോ ഗാനഗന്ധര്‍വ്വാ ?
കൊണ്ടുപോയിടാമെന്‍ ചിറകിന്മേല്‍
രണ്ടേഴു ലോകവും കാട്ടിടാം.

അന്നുപോയെരെന്‍ കൂട്ടുകാരനെ-
യിന്നും തേടുകയാണു ഞാന്‍.
വേഗം പോരുക ദേവലോകത്തെ
പാരിജാതവും കൊണ്ടു നീ.

കാളിമയേറും കാടകംപോലെ
കാമംപൂക്കും മര്‍ത്യമാനസം
പൂവുംപിഞ്ചും മുറ്റുമൊന്നുപോല്‍
പിച്ചിച്ചീന്തുന്നു നിര്‍ദ്ദയം.

നാടും വീടുമില്ലന്തരമെങ്ങും
കാട്ടുനീതിതന്‍ താണ്ഡവം.
ഭീതിയാലെന്‍റെയുള്ളം തുള്ളുന്നു
ചിമ്മുന്നില്ലെന്‍റെ കണ്ണുകള്‍.

കൂരിരുള്‍പ്പാതയോരത്തു നിന്നെ
കാത്തിരിക്കുകയാണു ഞാന്‍.
വേഗം പോരുക കന്മഷാരിയാം
സ്നേഹപീയൂഷം കൊണ്ടു നീ.

Sunday 7 December 2014

പുസ്തകനിരൂപണം - സിംഹമുദ്ര - മൈക്കിള്‍ വര്‍ഗീസ്


യാത്രാവിനോദം - രാമക്കല്ലും കുറവനും കുറത്തിയും




       പശ്ചിമഘട്ടത്തില്‍, സമുദ്രനിരപ്പില്‍നിന്നും മൂവായിരത്തിലേറെ അടി ഉയരത്തിലാണ്  രാമക്കല്‍മേട്‌  സ്ഥിതിചെയ്യുന്നത്. രാമക്കല്ല്,  കുറവന്‍ കുറത്തി ശില്പം  തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുണ്ടിവിടെ. ഇടുക്കി ജില്ലയില്‍, കട്ടപ്പനയില്‍നിന്നും ഇരുപതും  മൂന്നാറില്‍നിന്നും എഴുപതും തേക്കടിയില്‍ നിന്നും നാല്‍പ്പതി മൂന്നും കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കേരളത്തിന്‍റെയും തമിഴ് നാടിന്‍റെയും അതിര്‍ത്തിപ്രദേശമായ രാമക്കല്‍മേടിലെത്താം.
                    രാമക്കല്‍മേട് എന്ന സ്ഥലനാമത്തിന് ത്രേതായുഗത്തോളം പഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. ശ്രീരാമന്‍ സീതയെ അന്വേഷിച്ചു കാട്ടില്‍ അലയവേ, ഇവിടെയും വന്നിരുന്നുവെന്നും ഇവിടെവച്ചാണ് സേതുബന്ധനത്തിന് രാമേശ്വരം തെരഞ്ഞെടുത്തതെന്നുമാണ്  കഥ. 'രാമന്‍ കാലുവച്ച മേട് '  എന്ന അര്‍ത്ഥത്തില്‍ രാമക്കല്‍മേട്‌ എന്ന പേരുണ്ടായതാണത്രേ.
ഇല്ലിക്കാടികളും  കുറ്റിച്ചെടികളും  നിറഞ്ഞ കാട്ടുവഴിയിലൂടെ   കുറച്ചുദൂരം  നടക്കണം. ഇടയ്ക്ക് ഒരു കുഞ്ഞുനീര്‍ച്ചാല്.  മലകയറിച്ചെന്നാല്‍ മുകളറ്റത്ത്  വലിയൊരു പാറക്കല്ല് . ശ്രീരാമന്‍റെ പാദമുദ്രകള്‍ പാറമേല്‍ പതിഞ്ഞു കിടന്നിരുന്നു എന്നാണ്  കേട്ടുകേള്‍വി;  ഒന്നും  കാണാനില്ല. ഐതിഹ്യത്തെക്കാള്‍ കൂടുതല്‍ വിശ്വസനീയമായി തോന്നുന്നത് സ്ഥലനാമ ഉല്പത്തി വിവരങ്ങളാണ്. രാമന്മാര്‍ (കുരങ്ങന്മാര്‍) കൂട്ടമായി  വന്നിരിക്കാറുള്ള കല്ല്‌ (പാറ) എന്നാണത്.   പാറയുടെ   മുകളില്‍ കയറിപ്പറ്റുക എന്നത് അതിസാഹസം തന്നെ. എങ്ങനെയെങ്കിലും  അറ്റംവരെ കയറിപ്പറ്റിയാലോ...  കാലിന്‍റെ തളര്‍ച്ച മറന്ന് ചുണ്ടില്‍  ഒരു  വിജയച്ചിരി വിടര്‍ത്താം,  തണുത്ത കാറ്റിന്‍റെ താലോലമേറ്റ്  രാമക്കല്ലിന്മേലിരുന്നു തമിഴ് നാടിന്‍റെ താഴ്വാരഭംഗികള്‍   മിഴിതുറന്നു കാണാം. ശ്രദ്ധിക്കണേ,  വഴുതിപ്പോയാല്‍,  നേരേ തമിഴകത്തിന്‍റെ താഴ്ചയിലേക്കാവും  ചെന്നുവീഴുക.
                                     
 
           കല്ലിന്മേല്‍ക്കല്ലുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുണ്ട് : വനവാസകാലത്ത് പാണ്ഡവന്മാര്‍ ഇവിടെ വന്നിരുന്നുവെന്നും  പാഞ്ചാലിക്ക് മുറുക്കാന്‍ ഇടിച്ചുകൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ച കല്ലാണ് കല്ലിന്മേല്‍ക്കല്ല്  എന്നുമാണത്.            
                 കുറച്ചകലെയായി, കാറ്റും കോടമഞ്ഞും സംഗമിക്കുന്ന മറ്റൊരു മലയുണ്ട്. അവിടെ യാത്രക്കാരെ കാത്തിരിക്കുന്നത്  ഒരു ആദിവാസി കുടുംബമാണ്.  ഒരു കുറവനും കുറത്തിയും അവരുടെ മകനും. കുറവന്‍റെ  കയ്യില്‍ ഒരു പൂവങ്കോഴിയുമുണ്ട്. കുറവന്‍ കുറത്തി മലകളെ തമ്മില്‍ ബന്ധിപ്പിച്ചാണല്ലോ ഇടുക്കിയില്‍ ആര്‍ച്ച്ഡാം നിര്‍മ്മിച്ചിരിക്കുന്നത്.  പഴമയുടെ സുഗന്ധമുള്ള കുറവന്‍കുറത്തിക്കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ എന്നറിയില്ല...   ബാലരാമപുരത്തു കാരനായ  ജിനന്‍ എന്ന ശില്‍പ്പി നിര്‍മ്മിച്ചതാണ് ഈ സിമന്‍റ്  പ്രതിമകള്‍. മലമ്പുഴയിലെ യക്ഷിയെപ്പോലെ, ശംഖുംമുഖത്തെ മല്‍സ്യകന്യകയെപ്പോലെ  രൂപ വലിപ്പം കൊണ്ടും കലാഭംഗി കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന  ഒന്നാണ് രാമക്കല്മേടിലെ കുറവന്‍ കുറത്തി പ്രതിമയും.  
                              
           
             ദാ  ഈ കാണുന്ന പടികളിലൂടെ മലമുകളിലെത്താം.   സാഹസപ്രിയരല്ലാത്തവര്‍ മഞ്ഞും മഴയും ഇല്ലാത്ത നേരം നോക്കി വേണം മലകയറാന്‍.    
    (തുടരും)

Saturday 6 December 2014

യാത്രാവിനോദം - രാമക്കല്‍മേടിലെ കാറ്റാടിപ്പാടം


ഇടുക്കി ജില്ലയില്‍, കേരള - തമിഴ് നാട് അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍നിന്നും മൂവായിരത്തി അഞ്ഞൂറ്റിയറുപതടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലമ്പ്രദേശമാണ് രാമക്കല്‍മേട്‌ . ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്ന സ്ഥലങ്ങളിലൊന്നാണിത്. മണിക്കൂറില്‍ ശരാശരി 32.5 കിലോ മീറ്റര്‍ വേഗത. കേരളത്തില്‍ പാലക്കാട്ടെ കഞ്ചീക്കോട്ടും ഇടുക്കിയിലെ രാമക്കല്‍മേടുമാണ് കാറ്റില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സ്ഥലങ്ങള്‍. 




നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ രാമക്കല്‍മേടില്‍ 20 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് പദ്ധതിയിട്ടുവെങ്കിലും അതിപ്പോള്‍ ഉപേക്ഷിച്ചമട്ടാണ്. സ്വകാര്യമേഖലയിലുള്ള വെസ്റ്റാസ് കമ്പനി ഇവിടെ 75 മെഗാവാട്ട് ശേഷിയുള്ള പത്തൊന്‍പത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്ന് കാണുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും ഇരുന്നൂറ്റന്പതോളം അടി ഉയരമുള്ള തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്ന എഴുപതടിയിലേറെ നീളമുള്ള മൂന്നിതളുകള്‍ വീതമുള്ള ഭീമന്മാരാണ് ഇവരോരോരുത്തരും .






 ഒരു കാറ്റാടിയന്ത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ് അഞ്ചു കോടി രൂപയാണത്രേ ! പതിനാലു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും പൊതുവേ ഇവിടെ ഉത്പാദനം കുറവാണ് . കാറ്റ് കൂടുതലുള്ള സമയങ്ങളില്‍ അന്‍പത് ലക്ഷം യൂണിറ്റ് വരെ ലഭിക്കാറുണ്ട് . യൂണിറ്റൊന്നിന് 3.14 രൂപ നിരക്കില്‍ KSEB യാണ് ഇവിടെ സ്വകാര്യവ്യക്തികള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നത്.
   (തുടരും) 





പുസ്തകനിരൂപണം - സിംഹമുദ്ര - സുലോചന റാം മോഹന്‍


Tuesday 2 December 2014

യാത്രാവിനോദം - വാഗമണ്‍

  




                     ഇടുക്കി , കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചു കിടക്കുന്ന മലയോരവിനോദസഞ്ചാര കേന്ദ്രമാണ് വാഗമണ്‍. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത്  മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന  മലകളും.  കിഴുക്കാം തൂക്കായ  മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞതും കൊടും വളവുകളുള്ളതുമായ റോഡിലൂടെയാണ് യാത്ര. പശ്ചിമഘട്ടത്തിന്‍റെ അതിരില്‍ സമുദ്രനിരപ്പില്‍നിന്ന് ആയിരത്തി ഒരുന്നൂറു മീറ്റര്‍ (മൂവായിരം അടി)  ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണ്ണില്‍ പൊതുവേ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. വേനല്‍ക്കാലത്ത്  പകല്‍ച്ചൂട് പത്തു മുതല്‍ ഇരുപത്തിമൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാകാറു ണ്ട്. കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് ഈ ഹില്‍സ്റ്റേഷന്‍ അറിയപ്പെടുന്നത്.

 
                  നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ലോകസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണ് വാഗമണ്‍!  കോട്ടയം - കുമളി റോഡിലൂടെ കുട്ടിക്കാനം ഏലപ്പാറ വഴി വേഗം വാഗമണ്ണി ലെത്താം. പ്രകൃതി ഭംഗിയും മലമ്പാതയുടെ  ഭീതിദാവസ്ഥയും പരമാവധി ആസ്വദിക്കണമെന്ന്‍ കരുതി പുറപ്പെടുന്ന സാഹസപ്രിയര്‍  ഈരാറ്റുപേട്ട -തീക്കോയ് വഴി പോകുന്നതാണ്   കൂടുതല്‍ നന്ന് ; ദൂരം ഇത്തിരി കൂടുതലാണെന്നത് ഒരു പ്രശ്നമേയല്ലല്ലോ. ഈരാറ്റുപേട്ടയില്‍നിന്നും 28 കിലോമീറ്റര്‍ കിഴക്കാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി, റയില്‍വേ സ്റ്റേഷന്‍ കോട്ടയം.

                    
              


          തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മൊട്ടക്കുന്നുകള്‍, പൈന്‍മരക്കാ ടുകള്‍, എന്നിവയാണ് വാഗമണ്ണിലെ    പ്രധാന കാഴ്ചകള്‍. തങ്ങള്‍മല , മുരുക ന്‍മല , കുരിശുമല എന്നീ മൂന്നു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന  മനോഹര മായ ഹില്‍സ്റ്റേഷനാണ് വാഗമണ്‍. മലകയറ്റത്തിനും ട്രെക്കിങ്ങിനും പാരഗ്ലൈ ഡിങ്ങിനും പറ്റിയ ഇടം.  തങ്ങള്‍മല  മുസ്ലിങ്ങളുടെയും   മുരുകന്‍മല ഹിന്ദുക്ക ളുടെയും കുരിശുമല ക്രിസ്ത്യാനികളുടെയും തീര്‍ഥാടനകേന്ദ്രങ്ങളാണ്.  ഉദാത്തമായ മതേതരമാതൃക! സഞ്ചാരികളെ സംബന്ധിച്ചിടത്തോളം  ഈ മലകയറ്റം വളരെ ക്ലേശകരമായ സാഹസം തന്നെയാണെന്ന് പറയാതെ വയ്യ.

                   പ്രശസ്ത വാസ്തുശില്‍പ്പിയായ ലോറിബേക്കര്‍  1968 - ല്‍ കുരിശുമലയില്‍ പണിതീര്‍ത്ത ചെലവ് കുറഞ്ഞതും കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായതുമായ പഴയ  ദേവാലയമാണിത്.  ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തകാലത്ത് ഈ ദേവാലയം പൊളിച്ച് അതേമാതൃകയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി. 
                 വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിശ്രമസ്ഥാനമാണ് ഇവിടത്തെ പൈന്‍മരക്കാടുകള്‍. ഇരുപതു വര്‍ഷം പ്രായമെത്തിയാല്‍ പൈന്‍ മരങ്ങള്‍ വെട്ടിമാറ്റും.  വെട്ടിമാറ്റുന്ന പൈന്‍മരത്തിന്‍റെ പള്‍പ്പ് ഉപയോഗിച്ചാണ്  കറന്‍സി അച്ചടിക്കാനുള്ള    പേപ്പര്‍ നിര്‍മ്മിക്കുന്നത് .


                     പൈന്‍മരക്കാടുകള്‍ക്കടുത്താണ്  ഒരുകാലത്ത് വാഗമണ്ണിന്‍റെ
പ്രശസ്തിക്ക് കാരണമായിത്തീര്‍ന്ന  ഇന്‍ഡോ- സ്വിസ്സ് പ്രോജക്റ്റ് (കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം)  സ്ഥിതിചെയ്തിരു ന്നത്. ഇപ്പോള്‍ ആ കെട്ടിടങ്ങള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളായി  രൂപം മാറിയിരിക്കുന്നു . സമീപത്തായി ഒരു കാര്‍ഷിക കോളേജുമുണ്ട് .
          (തുടരും) 

Monday 1 December 2014

യാത്രാവിനോദം - അടവി ഇക്കോ ടൂറിസം







            


                സെക്രട്ടറിയേറ്റ് എല്‍ടേര്‍സ് അസോസിയേഷന്‍ യാത്രാപ്രിയരായ അംഗങ്ങള്‍ക്കുവേണ്ടി   ഇടയ്ക്കിടെ വിനോദയാത്രകള്‍ സംഘടിപ്പിക്കാ റുണ്ട്. ഇത്തവണത്തെ യാത്ര  പച്ചിമഘട്ട മലംപ്രദേശങ്ങളിലേക്കായിരുന്നു. ഞങ്ങള്‍ 35 പേര്‍  നവംബര്‍ 29 - ന് രാവിലെ 7 മണിക്ക് സെക്രട്ടറിയേറ്റ് പരിസരത്തു നിന്ന് യാത്രയാരംഭിച്ചു.    കോന്നിയില്‍  കണ്ട ഒരു ഹോട്ടലില്‍ കയറി പ്രഭാതഭക്ഷണം കഴിച്ചശേഷം എല്ലാവരും ഉഷാറായി യാത്ര തുടര്‍ന്നു.
                 പത്തനംതിട്ട ജില്ലയിലെ അടവി ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ഞങ്ങളുടെ ആദ്യ ലക്‌ഷ്യം. കോന്നിയില്‍ നിന്ന്‍ പതിനാറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  അടവിയിലെത്താം. കല്ലാറിന്‍റെ തീരത്തുകൂടി പുഴയെ  കണ്ടു കണ്ടില്ലെന്ന മട്ടില്‍, പുലരിമഞ്ഞിലലിഞ്ഞ   തണുത്ത കാറ്റേറ്റ് , പാട്ടും കവിതയും പാടിയും ചൊല്ലിയും അല്ലല്‍ മറന്നുള്ള  യാത്ര.
                     അടവിയിലെ  മുഖ്യആകര്‍ഷണം കല്ലാറിലൂടെയുള്ള  വട്ടവള്ളം (കുട്ടവഞ്ചി) തുഴയലാണ്. രണ്ടായിരത്തി പതിനാലിന്‍റെ ആദ്യപകുതിയില്‍,  പത്തനംതിട്ട അടവി ടൂറിസം പദ്ധതിയുടെ ഭാഗമായി, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുണ്ടവന്‍ മൂഴിയില്‍ വട്ടവള്ള മിറക്കിയത്.    പത്തനംതിട്ട വനംവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കൊടൂറിസം കേന്ദ്രത്തില്‍ നിര്‍മ്മിച്ച   ഏഴ് വട്ടവള്ളങ്ങളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വട്ടവള്ളങ്ങള്‍ നിര്‍മിച്ചതും തുഴച്ചിലിനു നേതൃത്വംനല്‍കിയതും തമിഴ് നാട്ടില്‍നിന്നുള്ള വള്ളവിദഗ്ദ്ധരായിരുന്നു.  കോന്നി എം. എല്‍. എ  അടൂര്‍പ്രകാശും ജില്ലാകളക്ടര്‍ ഹരികിഷോറുമാണ് വട്ടവള്ളത്തില്‍ കന്നിയാത്ര നടത്തിയത്. അഞ്ചുപേര്‍ക്ക് എണ്ണൂറു രൂപ എന്ന നിരക്കില്‍ മുണ്ടവന്‍ മൂഴിയില്‍നിന്ന്‍ അടവി കയം വരെ വട്ടവള്ളത്തില്‍ യാത്രചെയ്യാം.


                  ഞങ്ങള്‍ അടവിയിലെ വട്ടവഞ്ചിക്കടവില്‍ എത്തിയപ്പോഴേക്കും ഒന്‍പതു വഞ്ചികള്‍ യാത്രക്ക് തയാറായി കിടപ്പുണ്ടായിരുന്നു. നാലുപേര്‍ക്ക് നാനൂറു രൂപ എന്നതാണ് നിരക്ക്. കാടിനുനടുവിലൂടെ, കല്ലാറിന്‍റെ കുളിരോളങ്ങളിലൂടെ ,  പുഴക്ക് നെടുകെയുള്ള തുഴയല്‍. ഒരു തുഴയല്‍ക്കാരന്‍ കൂടെയുണ്ടാവും. സഞ്ചാരികള്‍ക്ക് തനിയേ തുഴയുകയുമാവാം.

















              യാത്രകഴിഞ്ഞ് കരയ്ക്കെത്തുമ്പോള്‍  വിശപ്പുണ്ടെങ്കില്‍ കപ്പയും മീന്‍കറിയും മുളമേശമേല്‍ റെഡി .    ചായ വേണമെങ്കില്‍ അതും കിട്ടും. മുളയരി , കാട്ടുതേന്‍, ഈഞ്ച, കുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങള്‍  വേണമെന്നുള്ളവര്‍ക്ക് അതും   വാങ്ങാം.
                    വിനോദ സഞ്ചാരികളെ ഹരം പിടിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ടി വിടെ- ഒരു വലിയ ഊഞ്ഞാല്‍!  പ്രായം മറന്ന് ആടിത്തിമര്‍ക്കാന്‍ പറ്റിയ അവ  സരം
   (തുടരും)              

Wednesday 5 November 2014

മാപ്പ് (കവിത)


                                          കോടിക്കണക്കിന് ന്യൂറോണുകള്‍
                                                  അടുക്കിവച്ചിരിക്കുന്ന
                                                  നിന്‍റെ തലച്ചോറില്‍
                                                   ഏതോ ഒന്നിനുണ്ടായ
                                                     നേരിയ തകരാറ്..... 

                                         ഒന്നും ചെയ്യാനാവതില്ലാതെ
                                       ഒരു പഴംതുണിക്കെട്ടുപോലെ
                                                    ഒതുങ്ങിക്കൂടിയ
                                                     നിന്‍റെ നാളുകള്‍....

                                                 സുഖവും  ദുഃഖവും
                                            എന്തെന്നറിയാനാവാത്ത
                                              നിന്‍റെ നിര്‍വികാരത....

                                                 അടച്ചിട്ട മുറിയില്‍
                                               ആരും കൂട്ടിനില്ലാതെ
                                            ചങ്ങലയില്‍ കുരുങ്ങിയ
                                               നിന്‍റെ വിഹ്വലതകള്‍....

                                          നീ കണ്ട മായക്കാഴ്ചകള്‍.....
                                            നീ കേട്ട അശരീരികള്‍.....
                                         നീയനുഭവിച്ച പീഡകള്‍....

                                                 ദണ്ഡനങ്ങളില്‍
                                                 ഭയന്നു വിറച്ച
                                    നിന്‍റെ തിരിഞ്ഞാക്രമണങ്ങള്‍....
               
                                            അഭയം തേടിയുള്ള
                                         നിന്‍റെ ഒളിച്ചിരിപ്പുകള്‍......

                                             ഇതൊന്നുമറിയാതെ
                                                         നിന്നെ
                                            'ഭ്രാന്തി'യെന്നു വിളിച്ച
                                                  ഭ്രാന്തന്മാര്‍ക്ക്
                                                 മാപ്പു നല്‍കുക.  

  
        
       

Thursday 16 October 2014

കാഷ്മീരിലെ കുങ്കുമപ്പാടങ്ങള്‍ (2013 ഒക്റ്റോബര്‍) (യാത്ര)




'സീറോപോയിന്‍റ് ' എന്ന എന്‍റെ  യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്  



            
                 “കുങ്കുമപ്പൂവുകള്‍ പൂത്തു.....എന്‍റെ
                 തങ്കക്കിനാവിന്‍   താഴ്വരയില്‍ ....”
    ഗാനഗന്ധര്‍വനായ യേശുദാസിന്‍റെ മധുരശബ്ദത്തിലൂടെ  മനസ്സിലിടം നേടിയ കുങ്കുമപ്പൂവുകള്‍. കൌമാരയൗവ്വനസ്വപ്നങ്ങളില്‍ മനസ്സിന്‍റെ  താഴ്വരയില്‍ പൂത്തുലഞ്ഞ കുങ്കുമപ്പാടങ്ങള്‍. അന്നൊന്നും എനിക്കറിയില്ലായിരുന്നു നമ്മുടെ രാജ്യത്തിന്‍റെ വടക്ക്, അങ്ങ് കാശ്മീരില്‍ ഇങ്ങനെയൊരു കുങ്കുമപ്പാടമുണ്ടെന്ന്. ഹബ്ബാഖാത്തൂണ്‍ വിരഹഗീതങ്ങള്‍ ആലപിച്ചുകൊണ്ട് അലഞ്ഞുനടന്ന ആ  കുങ്കുമപ്പാടങ്ങള്‍ നേരില്‍ക്കണ്ട നിര്‍വൃതിയിലാണ്  ഞാനിപ്പോള്‍.
        


ഹബ്ബാ  ഖാത്തൂണ്‍  ആരാണെന്നറിയണ്ടേ? പതിനാറാം  നൂറ്റാണ്ടില്‍ (1554–1609)  ജീവിച്ചിരുന്ന ഒരു  മിസ്റ്റിക് കവി (mystic poet). കാശ്മീരി സാഹിത്യചരിത്രത്തിലെ ഒരു ഐതിഹാസിക വ്യക്തിത്വം. ഇംഗ്ലീഷ്സാഹിത്യത്തിലെ ലിറിക്സിനു സമാനമായി കാശ്മീരിയില്‍  ‘ലോല്‍’ (lol) എന്ന സാഹിത്യരൂപത്തിനു ജന്മംനല്‍കിയ  ഹബ്ബാ ഖാത്തൂന്‍,  ‘കാഷ്മീരിലെ നൈറ്റിംഗേല്‍’ എന്നറിയപ്പെടുന്ന പ്രണയഗായിക.  കാഷ്മീരിലെ   ചന്ദ്രഹാര്‍ഗ്രാമത്തില്‍ ജനിച്ച ഒരു കൃഷീവലപുത്രി. ചീനാര്‍മരങ്ങളുടെ തണലിലും കുങ്കുമപ്പാടങ്ങളിലും പാട്ടുംപാടി നടന്നാണ് അവള്‍ വളര്‍ന്നത്. അതീവസുന്ദരിയായിരുന്ന  അവളെ   ഗ്രാമീണര്‍  സൂണ്‍ (zoon) എന്ന് വിളിച്ചു. സൂണ്‍  എന്നാല്‍  മൂണ്‍ (ചന്ദ്രന്‍) എന്നര്‍ത്ഥം. സാധാരണ പെണ്‍കുട്ടികളില്‍നിന്നും  വ്യതസ്തയായിരുന്ന സൂണിനെ മൗലവി എഴുത്തും വായനയും പഠിപ്പിച്ചുവെങ്കിലും വളരെ ചെറുപ്പത്തിലേതന്നെ അവളെ ലല്ല എന്ന നിരക്ഷരനായ കൃഷീവലന് വിവാഹംകഴിച്ചുകൊടുത്തു. സാമാന്യ വിദ്യാഭ്യാസമുള്ളവളും കവിതയിലും പാട്ടിലുമൊക്കെ തല്പ്പരയുമായ സൂണിന്‍റെ അന്തര്‍ദാഹങ്ങള്‍    മനസ്സിലാക്കാന്‍ പാവം ലല്ലയ്ക്ക് കഴിഞ്ഞില്ല. ഭര്‍ത്താവുമൊത്തുള്ള ജീവിതം അവളെ ദു:ഖിതയാക്കി. നിരാശനായ  ലല്ല അവളെ വീട്ടിലേക്ക് തിരിച്ചയച്ചു. വിവാഹമോചിതയായ സൂണ്‍  ചീനാര്‍ മരത്തണലിലിരുന്ന് ശോകഗാനങ്ങള്‍ ആലപിക്കുക പതിവായിരുന്നു. ഒരുദിവസം  അതുവഴി കുതിരപ്പുറത്തുവന്ന യൂസഫ്‌ ഷാ ചക്  പാട്ടുകേട്ട് അവളുടെ അരികിലെത്തി. അദ്ദേഹം  അവളുടെ  സൗന്ദര്യത്തില്‍ ഭ്രമിച്ചുവശായി. പ്രഥമദര്‍ശനത്തില്‍ത്തന്നെ ഇരുവരും അനുരാഗബദ്ധരുമായി. പിന്നീട് അവര്‍ വിവാഹിതരാവുകയും  സൂണ്‍ ‘ഹബ്ബാ ഖാത്തൂന്‍’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വളരെ സന്തോഷകരമായ ദാമ്പത്യമായിരുന്നു അവരുടേത്. എന്നാല്‍ അധികകാലം അത് നീണ്ടുനിന്നില്ല. യൂസഫ്‌ ഷാ ചക് കാഷ്മീരിലെ രാജാവായി വാഴവേ, അക്ബര്‍   ഡല്‍ഹിയില്‍ ആധിപത്യം ഉറപ്പിക്കുകയും യൂസഫ്ഷായെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റുചെയ്ത് നാടുകടത്തി ജയിലിലടക്കുകയും ചെയ്തു. വിരഹിണിയും ദു:ഖിതയുമായ ഹബ്ബാഖാത്തൂന്‍ വിരഹഗാനങ്ങള്‍ പാടിക്കൊണ്ട്  സന്യാസിനിയെപ്പോലെ  കുങ്കുമപ്പാടങ്ങളില്‍ അലഞ്ഞുനടന്നു. അവസാനനാളുകളില്‍  അവര്‍ എഴുതിപ്പാടിനടന്ന  ഭാവഗീതങ്ങള്‍ വളരെയധികം ജനപ്രീതി നേടി. കാഷ്മീരിലെ  ചെറുപ്പക്കാര്‍ ഇന്നും അവ പാടിനടക്കുന്നു.
         ഒക്ടോബര്‍   മദ്ധ്യംമുതല്‍  നവംബര്‍ ആദ്യംവരെയുള്ള മൂന്നാഴ്ചക്കാലമാണ് കുങ്കുമപ്പാടങ്ങള്‍ പൂത്തുലയുന്നത്. പര്‍പ്പിള്‍ നിറമുള്ളതും സില്‍ക്ക്ദളങ്ങളുള്ളതുമായ കുങ്കുമപ്പൂക്കള്‍. ആരെയും മദിപ്പിക്കുന്ന തീക്ഷ്ണഗന്ധമുള്ള കുങ്കുമപ്പൂക്കള്‍. നിലാവുള്ള രാത്രികളില്‍ വിടര്‍ന്ന്‍ മണംചുരത്തുന്ന കുങ്കുമപ്പൂക്കള്‍  ആരെയും പ്രണയലോലുപരാക്കും. അതുകൊണ്ടുതന്നെയാവാം നിലാവുള്ള രാത്രികളില്‍  കുങ്കുമപ്പാടങ്ങളില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നത്. ഒക്റ്റോബറിലെ നിലാവുള്ള  രാത്രികളില്‍ കുങ്കുമപ്പൂക്കളുടെ വര്‍ണ്ണഭംഗി ആസ്വദിക്കുന്നതിനും മാദകഗന്ധം നുകരുന്നതിനും കാഷ്മീരിലെ രാജാക്കന്മാര്‍ വല്ലാതെ കൊതിച്ചിരുന്നുവത്രേ, പ്രത്യേകിച്ചും ജഹാംഗീര്‍ ചക്രവര്‍ത്തി.  മുഗള്‍ചക്രവര്‍ത്തിമാര്‍ ദീപാവലി ആഘോഷിച്ചിരുന്നത് കാഷ്മീരിലെ  കുങ്കുമപ്പാടങ്ങളിലായിരുന്നുവത്രെ.
          ലോകത്തില്‍ത്തന്നെ  കുങ്കുമം കൃഷിചെയ്യുന്നത് മൂന്നേമൂന്നു രാജ്യങ്ങളിലാണ്: ഇറാന്‍, സ്പെയിന്‍, ഇന്ത്യ. ബി.സി.അഞ്ഞൂറിനോടടുത്ത കാലത്ത് ഇന്ത്യ ആക്രമിച്ചു കീഴടക്കിയ പേര്‍ഷ്യന്‍രാജാക്കന്മാരാണ് കാശ്മീരിന്‍റെ  മണ്ണില്‍ കുങ്കുമം നട്ടുവളര്‍ത്തിയതെന്ന്‍ ചരിത്രം പറയുന്നു. എ.ഡി.പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍  കാഷ്മീര്‍ സന്ദര്‍ശിച്ച രണ്ട് സൂഫി സന്യാസിമാരാണ് കുങ്കുമം അവിടേക്ക് കൊണ്ടുവന്നത് എന്നൊരു  ഐതിഹ്യവും കാശ്മീരില്‍ പ്രചാരത്തിലുണ്ട്. സന്ദര്‍ശനത്തിനിടയ്ക്ക് രോഗബാധിതരായ  സന്യാസിമാര്‍ ചികിത്സയ്ക്കായി അവിടത്തെ ഗോത്രത്തലവനെ സമീപിച്ചുവെന്നും അദ്ദേഹം ആ വിശുദ്ധന്മാരുടെ രോഗം സുഖപ്പെടുത്തിയെന്നും പ്രതിഫലമായി  അവര്‍ കുങ്കുമത്തിന്‍റെ  വിത്ത് നല്‍കിയെന്നുമാണ് കഥ. കുങ്കുമവ്യാപാരകേന്ദ്രമായ പാമ്പൂരില്‍ ഖാജാ മസൂദ് വാലി എന്നും ഷെയ്ക്ക് ഷെരിഫുദിന്‍ വാലി എന്നും പേരായ രണ്ടു വിശുദ്ധന്മാരുടെ  ശവകുടീരമുണ്ട്; അവരുടെ പേരില്‍ ഓരോ ആരാധനാലയങ്ങളുമുണ്ട്. കുങ്കുമം വിളവെടുപ്പുകാലത്ത് ഈ വിശുദ്ധന്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള  പ്രാര്‍ഥനനകളും പതിവാണ്. എന്നാല്‍ കാഷ്മീരിലെ പ്രശസ്തകവിയും പണ്ഡിതനുമായ മൊഹമ്മദ് യൂസഫ്‌ ടെംഗ് ഈ  കഥയോട് യോജിക്കുന്നില്ല. കാഷ്മീരിലെ കുങ്കുമകൃഷിക്ക് രണ്ടായിരത്തിയഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ചരിത്രരേഖകളുടെയും ഹൈന്ദവേതിഹാസങ്ങളുടെയും  അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു.
           
കുങ്കുമച്ചെടി വളരെ ചെറുതാണ്. ദൂരക്കാഴ്ചയ്ക്ക്  പൂക്കള്‍ മാത്രമാണ് മണ്ണിനുമീതെ ഉള്ളതെന്നേ തോന്നൂ. പൂത്തുലഞ്ഞുകിടക്കുന്ന  പാടങ്ങള്‍  കണ്ടാല്‍ നിലത്ത്‌  പര്‍പ്പിള്‍പരവതാനി വിരിച്ചതുപോലെ. പൂക്കളുടെ അത്യാകര്‍ഷകമായ നിറവും അനിതരമായ സുഗന്ധവും ഇന്ദ്രിയങ്ങള്‍ക്ക് പകര്‍ന്നേകുന്ന സുഖാനുഭൂതി എത്രയെന്ന്  പറഞ്ഞറിയിക്കാന്‍ ഭാഷയില്‍ വാക്കുകളില്ല. അത് നേരിട്ട് അനുഭവിച്ചറിയുകതന്നെ വേണം. പൂവിന്‍റെ ഓറഞ്ചുനിറമുള്ള കേസരങ്ങളാണ്  തീക്ഷ്ണമായ സുഗന്ധം പുറപ്പെടുവിക്കുന്നത്. ഓരോ പൂവിലും രണ്ടോമൂന്നോ കേസരങ്ങളുണ്ടാവും. അവയില്‍നിന്നാണ് മേല്‍ത്തരം കുങ്കുമം (ശുദ്ധകുങ്കുമം) ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് ഗുണവും വിലയും വളരെ കൂടുതലാണ്. പൂക്കളുടെ പരാഗണഭാഗവും  കുങ്കുമം ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. ഇതിന് ശുദ്ധകുങ്കുമത്തിന്‍റെ  അത്രയും ഗുണനിലവാരമില്ല, വിലയും താരതമ്മ്യേന കുറവാണ്. പൂവിന്‍റെ മറ്റുഭാഗങ്ങള്‍ പാകപ്പെടുത്തിയെടുക്കുന്ന കുങ്കുമവുമുണ്ട്. ഷാഹിസാഫ്രന്‍, മോന്‍ഗ്ര, ലാച്ച, കൗച്ചി, തുടങ്ങി പലതരത്തിലുള്ള കുങ്കുമം  കമ്പോളത്തില്‍ ലഭ്യമാണ്.
           ഔഷധസസ്യമെന്ന നിലയില്‍ കുങ്കുമത്തിന് മാനവചരിത്രത്തോളംതന്നെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യയിലും ലോകത്തിന്‍റെ പലഭാഗത്തും രോഗങ്ങള്‍ക്ക്   ശമനമേകുന്ന ദിവ്യഔഷധമായി ഇന്നും കുങ്കുമം ഉപയോഗിക്കുന്നുണ്ട്. ബി.സി.ആറാം നൂറ്റാണ്ടില്‍  ഫൊനീഷ്യക്കാര്‍  സില്‍ക്കുപോലുള്ള ദലങ്ങളും തീക്ഷ്ണസുഗന്ധവുമുള്ള പൂക്കളുള്ള ഒരത്ഭുതസസ്യത്തെത്തേടി  കാശ്മീരില്‍ വന്നതായി രേഖകളുണ്ട്. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ഹൃദ്യമായ നിറവും  മണവും രുചിയും നല്‍കുന്നതില്‍ കുങ്കുമം പ്രഥമസ്ഥാനത്താണ്. കാശ്മീരികളുടെ വിശിഷ്ടപാനീയമായ ‘കാഹ് വ’യിലും ബിരിയാണി, മധുരപലഹാരങ്ങള്‍, മിട്ടായികള്‍ എന്നിവയിലും കുങ്കുമം ചേര്‍ക്കാറുണ്ട്. യൂറോപ്യന്മാരാണ് ആദ്യമായി കുങ്കുമം പാചകത്തിന്  ഉപയോഗിച്ചുതുടങ്ങിയത്  എന്ന് പറയപ്പെടുന്നു. ടുബാക്കോ, ആള്‍ക്കഹോള്‍, ഡെയറി, ഡൈ, കോസ്മറ്റിക്സ് തുടങ്ങിയ വ്യവസായങ്ങള്‍ക്കും കുങ്കുമം ഉപയോഗിക്കുന്നു. കൂടാതെ,  പുരാതനകാലം മുതല്‍ക്കേ  പെര്‍ഫ്യൂമായും  ഫേഷ്യല്‍ക്രീമായും കുങ്കുമം വ്യാപകമായി  ഉപയോഗിച്ചുപോരുന്നു. ക്ലിയോപാട്ര ചര്‍മ്മത്തിന് സ്വര്‍ണ്ണനിറവും മാദകഗന്ധവും ലഭിക്കുന്നതിന് കുങ്കുമം ഉപയോഗിച്ചിരുന്നുവത്രെ. ഹിന്ദുക്കളും തിബറ്റന്‍സന്യാസിമാരും മതപരമായ ചടങ്ങുകള്‍ക്ക് കുങ്കുമം ഉപയോഗിക്കുന്നു. കുങ്കുമം ഒരു കളറിംഗ് ഏജന്റ് കൂടിയാണ്. ആകയാല്‍ പണ്ടുകാലങ്ങളില്‍   ഖുറാന്‍ പോലുള്ള വിശുദ്ധഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നതിന് കയ്യെഴുത്തു വിദഗ്ദ്ധന്മാര്‍ കുങ്കുമം ഉപയോഗിച്ചിരുന്നു. പാകപ്പെടുത്തിയ കുങ്കുമം  വായുകടക്കാത്ത കണ്ടെയ്നറുകളിലാണ് സൂക്ഷിച്ചുവയ്ക്കേണ്ടത്. ഈര്‍പ്പവും ചൂടും പ്രകാശവും കുങ്കുമത്തിന്‍റെ സ്വാഭാവികഗുണവും നിറവും ഇല്ലാതാക്കും.
          സൂര്യപ്രകാശം തട്ടിയാല്‍ കുങ്കുമപ്പൂവിന്‍റെയും  നിറം മങ്ങും. ആകയാല്‍ വെയിലുദിക്കുംമുന്‍പുതന്നെ പൂക്കള്‍ ശേഖരിക്കേണ്ടതുണ്ട്. വെളുപ്പിനുതന്നെ സുന്ദരികളായ കാശ്മീരിപെണ്‍കുട്ടികള്‍ പൂക്കൊട്ടകളുമായി  പാടങ്ങളില്‍ പൂനുള്ളാനിറങ്ങും. പൂക്കളുടെ നിറവും മണവും പോലെതന്നെ ഹൃദയാവര്‍ജ്ജകമാണ് പൂനുള്ളുന്ന പെണ്‍കിടാങ്ങളുടെ രൂപഭാവങ്ങളും.  പൂക്കള്‍ നുള്ളിനുള്ളി അവരുടെ കൈവിരലുകള്‍  കുഴയുന്നുണ്ടാവില്ലേ?  ഇല്ല, അവര്‍ ക്ഷീണമറിയുന്നില്ല. അവരുടെ സൗന്ദര്യത്തില്‍ ഉടക്കിനിന്ന    എന്‍റെ കവിമനസ്സിന്‍റെ സന്ദേഹമാവാമത്. ഉത്സാഹികളായ  ആ പെണ്‍കുട്ടികളുടെ  ചുണ്ടില്‍നിന്നുതിരുന്നത് ഹബ്ബാ ഖാതൂണിന്‍റെ പ്രണയഗീതങ്ങളാവാം.

            
   കാശ്മീരില്‍  കുങ്കുമം കൃഷിചെയ്യുന്നത് പാമ്പോരിലാണ്. മഴയെമാത്രം  ആശ്രയിച്ചുള്ള പരമ്പരാഗത കൃഷിസമ്പ്രദായങ്ങളാണ് അടുത്തകാലംവരെ  കുങ്കുമക്കര്‍ഷകര്‍ അവലംബിച്ചിരുന്നത്. നൂറുകിലോഗ്രാം പൂക്കളില്‍നിന്ന് മൂന്നുകിലോഗ്രാം ശുദ്ധകുങ്കുമം ലഭിക്കുമായിരുന്നു. എന്നുവച്ചാല്‍ ഒരു കിലോഗ്രാം ശുദ്ധകുങ്കുമം  ഉത്പാദിപ്പിക്കാന്‍ ഒന്നരലക്ഷം പുതുപുഷ്പങ്ങള്‍ വേണം. വളരെ ആദായകരമായ  തൊഴിലായിരുന്നു കുങ്കുമകൃഷി. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ രൂപ ലാഭം കിട്ടിയിരുന്നുവെന്ന്‍  കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഏതാനുംവര്‍ഷങ്ങളായി ഉത്പാദനം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടംകാരണം  കുങ്കുമക്കര്‍ഷകര്‍ കടുത്ത  പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാരിന്‍റെ പുതിയ പരിഷ്കാരങ്ങളാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് അവര്‍ ആരോപിക്കുന്നു. രണ്ടായിരത്തിപ്പത്തില്‍  നാഷണല്‍  സാഫ്രന്‍  മിഷന്‍ (NSM) ഏര്‍പ്പെടുത്തിയ ശാസ്ത്രീയ  കൃഷിരീതികള്‍ കുങ്കുമകൃഷിയെ മെച്ചപ്പെടുത്തുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഹെക്റ്ററൊന്നിന്  മൂന്നുകിലോഗ്രാം കുങ്കുമം കിട്ടിക്കൊണ്ടിരുന്നത് അഞ്ചുകിലോഗ്രാമായി ഉയര്‍ത്തണമെന്നതാണ്  NSM ലക്ഷ്യമിടുന്നത്. അതിനായി പരമ്പരാഗത  രീതികള്‍ ഉപേക്ഷിച്ച് ശാസ്ത്രീയകൃഷി രീതികള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ജലസേചനത്തിനായി  കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ചെലവ് കേന്ദ്ര, സംസ്ഥാന  സര്‍ക്കാരുകള്‍ വഹിക്കുമെന്നാണ്  NSM-ന്‍റെ വ്യവസ്ഥ. എന്നാല്‍ “ഒന്നും നേരായ രീതിയില്‍ മുമ്പോട്ടുപോകുന്നില്ല. ഓരോ കാര്യങ്ങള്‍ക്കായി സര്‍ക്കാരാപ്പീസുകള്‍ കയറിയിറങ്ങിയും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുത്തും മടുത്തു. സര്‍ക്കാരിലുള്ള വിശ്വാസംതന്നെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കൃഷിഭൂമി വില്‍ക്കുകയല്ലാതെ ഗത്യന്തരമില്ല.” ഉത്പാദനം കുറയുന്നതിനുള്ള മറ്റൊരു കാരണം ഭൂമാഫിയകളുടെ കടന്നുകയറ്റമാണെന്ന്  കുങ്കുമപ്പാടങ്ങള്‍ക്കരികില്‍ ഉയര്‍ന്നുവരുന്ന വലിയ കെട്ടിടങ്ങളെ ചൂണ്ടിക്കാട്ടി അവര്‍  പറയുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് കെട്ടിടനിര്‍മാണത്തിന് അനുമതിനല്‍കിയതെന്ന്  അവര്‍ ആരോപിക്കുന്നു. ഇറാനില്‍നിന്നുള്ള മായംചേര്‍ത്തതും വിലകുറഞ്ഞതുമായ കുങ്കുമം  വിപണിയില്‍ സുലഭമായതും തങ്ങളുടെ നഷ്ടത്തിനു ഒരു കാരണമായി അവര്‍ പറയുന്നു. ജീവിതംതന്നെ  വഴിമുട്ടിയ അവസ്ഥയിലാണ് പലരും.
          കര്‍ഷകരുടെ സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും  ജമ്മുകാശ്മീര്‍ റ്റൂറിസം സഞ്ചാരികളെ ആകര്‍ഷിക്കാനായി വര്‍ഷംതോറും വിളവെടുപ്പുകാലത്ത് (നവംബര്‍ ആദ്യവാരത്തില്‍) കുങ്കുമപ്പാടങ്ങളില്‍  ‘കുങ്കുമോത്സവം’ എന്ന പേരില്‍ വര്‍ണ്ണാഭമായ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നുണ്ട്. ശ്രീനഗറില്‍നിന്ന് പതിമൂന്ന്‌ കിലോമീറ്റര്‍ അകലെയാണ് പാമ്പോരിലെ കുങ്കുമപ്പാടങ്ങള്‍. ജമ്മുകാശ്മീര്‍  നാഷണല്‍ ഹൈവേയിലൂടെ അരമണിക്കൂര്‍കൊണ്ട് പാമ്പോരിലെത്താം. ജമ്മുവില്‍നിന്നു ട്രെയിനിലായാലും  അരമണിക്കൂര്‍ മതി.