Saturday 12 March 2016

വാടാമല്ലിക (കവിത)














പ്രണയംപൂക്കും വനികയിലവളൊരു
വാടാമല്ലികയായി;    
സഹജ ജീവിത കഥകള്‍ പാടുന്ന 
കാവ്യസാധകമായി . 

വേനല്‍ത്തിരകളില്‍ നീന്തിവരുന്നൊരു 
കാമുകഹൃദയം പൂകാന്‍
മിന്നുംമിഴിയില്‍ കവിതയുമായവള്‍ 
കാത്തുനില്‍ക്കുകയായി.

ഹൃദയം ചിന്തിയ കാവ്യനിലാവില്‍
മുങ്ങിയലിഞ്ഞു കിടന്നപ്പോള്‍
വേനല്‍ക്കഥകള്‍ മറന്നവളുള്ളില്‍  
മഴവില്‍പ്പൂക്കള്‍ വിരിഞ്ഞു.

Thursday 10 March 2016

കായലോളങ്ങള്‍ കഥാകാരിയോട് പറഞ്ഞതെന്ത്? (കഥ )


പൂര്‍ണ്ണചന്ദ്രന്‍ നോക്കിനില്‍ക്കെ കഥാകാരി കായലോളങ്ങളോടൊപ്പം ഒഴുകിപ്പോയി! ചന്ദ്രന്‍റെ  തുറിച്ച കണ്ണില്‍ ഒരു ചോദ്യച്ചിഹ്നം കരുവാളിച്ചുകിടന്നു: കായലോളങ്ങള്‍ കഥാകാരിയോടു പറഞ്ഞതെന്ത്?

ഈ കഥാകാരി ഒരു വിചിത്രജീവിയാണെന്ന കാര്യം അറിയുന്നത് നിലാവും കായലോളങ്ങളും തന്നെ. മൂന്നാമതൊരാള്‍ അവളുടെ നിഴലായ ഞാനും. ഞങ്ങള്‍ പരിചയപ്പെട്ട ദിവസം അവള്‍ എന്നോടു ചോദിച്ചു:
‘കൂട്ടുകാരാ നീയെനിക്കൊരു നിലാവിതള്‍ ഇറുത്തുതരുമോ?’
അവള്‍ തന്നെ മറുപടിയും പറഞ്ഞു;
‘വേണ്ട, നിലാവിനു നോവും.’

ഒരിക്കല്‍ അവളെന്നെ ക്ഷണിച്ചു:
‘ഒരു നിലാവത്ത് എന്‍റെ കൂടെ  വാ, നമുക്ക് പുതിയ നിലാവനുഭവങ്ങള്‍ തേടിപ്പോകാം.’

അങ്ങനെ ഒരു രാത്രിയില്‍ കായല്‍ക്കരയില്‍ ഞങ്ങളൊരുമിച്ച് നിലാവിനെ കാത്തിരുന്നു.

ആ നിമിഷങ്ങളില്‍  അവള്‍ ഏറ്റവും പ്രണയവതിയായിരുന്നു. എന്നെ  അവളുടെ ശരീരത്തോട്  ചേര്‍ത്തുപിടിച്ച്  കണ്ണുകളില്‍ അമര്‍ത്തിച്ചുംബിച്ചു. പിന്നെ   നിലാവിനും അപ്പുറത്തുള്ള ഒരു  വിചിത്രലോകത്തേക്ക് അവളെന്നെ കൂട്ടിക്കൊണ്ടുപോയി. ആ നിമിഷങ്ങളില്‍ അവളൊരു കഥയില്ലാത്ത കഥാകാരിയായി….

വളരെ വൈകിയാണ് നിലാവെത്തിയത്.

അപ്പോള്‍ അവളാകട്ടെ ജലപുരുഷന്‍റെ  ഹരിതനീലങ്ങളില്‍  വിരല്‍ത്തുമ്പുകളാഴ്ത്തി രതിരേഖകള്‍ വരയ്ക്കുകയായിരുന്നു. ഓളങ്ങളില്‍ ചാഞ്ചാടുന്ന പൂര്‍ണ്ണചന്ദ്രനെ കണ്ടപ്പോഴേ അവള്‍ക്ക് ഇളക്കം തുടങ്ങി.  നിലാവെളിച്ചത്തില്‍ ത്രസിച്ചുയരുന്ന  ജലപുരുഷന്‍റെ  ആശ്ലേഷങ്ങള്‍ക്ക് വജ്രത്തെക്കാള്‍ മൂര്‍ച്ചയുണ്ടത്രേ!

പെട്ടെന്നാണ് ഓളക്കൈകള്‍    അവളുടെ നേര്‍ക്കുയര്‍ന്നത്. അരയോളം നനഞ്ഞുലഞ്ഞ്, പാതികൂമ്പിയ കണ്ണുകളോടെ   അവള്‍ ജലപുരുഷനില്‍ അലിഞ്ഞമരാന്‍ വെമ്പല്പൂണ്ടിരുന്നു.

അപ്പോഴേക്കും ജലപുരുഷന്‍ പൂര്‍ണ്ണചന്ദ്രനെ നെഞ്ചിലേറ്റി അക്കരേക്ക് തുഴയാന്‍ തുടങ്ങിയിരുന്നു. ജലത്തിന്‍റെ  മാറില്‍ തെന്നിപ്പുളയുന്ന ചന്ദ്രനോട് അവള്‍ക്ക് അസൂയയായി. അവള്‍  ചന്ദ്രനോടു പിണങ്ങി. തിരകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്ന മല്‍സ്യങ്ങളോടും തെന്നിനീങ്ങുന്ന കുളവാഴകളോടും വഴക്കിട്ടു.

ഉച്ചത്തില്‍ കൂകിയാര്ത്തുകൊണ്ട് അവള്‍ എന്‍റെ  മാറിലേക്ക് ചാഞ്ഞു. ഞാനവളെ താങ്ങിപ്പിടിച്ച് പച്ചപ്പുല്ലിന്‍റെ  തണുപ്പിലേക്ക് നടത്തി.  കുളവാഴപ്പൂക്കളുടെ മണം നുകര്‍ന്നുകൊണ്ട് ഞങ്ങള്‍ മെത്തപ്പുല്ലിന്മേല്‍ നിവര്‍ന്നുകിടന്നു.

നിലാവിനെ സാക്ഷിനിറുത്തി നമുക്കീ പുല്ലി ന്മേല്‍ക്കിടന്നു പിണഞ്ഞുപുനയാം? എന്നെ  ചുറ്റിപ്പിണഞ്ഞുകൊണ്ട് അവള്‍ ചോദിച്ചു. അവള്‍ക്കപ്പോള്‍ പൊട്ടിയൊഴുകുന്ന ഭ്രാന്തിന്‍റെ   മണമായിരുന്നു.

വേലിയേറ്റത്തിരപോലെ അവളിലേക്കൊഴുകാന്‍  ആര്‍ത്തിപൂണ്ടുണരവേ  ഒരു ഭയം എന്നെ തിരികെ വിളിച്ചു: പുല്‍പരപ്പിനപ്പുറം ഉയര്‍ന്നിടതൂര്‍ന്ന പൂച്ചെടികള്‍ക്കിടയില്‍  പതുങ്ങിയിരുന്ന് ആരെങ്കിലും ഞങ്ങളുടെ  ഭ്രാന്തുകള്‍   മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി വാട്‌സപ്പിലിട്ടാല്‍….?

ഞൊടിനേരംകൊണ്ട് ഞാന്‍ അവളുടെ പിടിയില്‍നിന്ന് കുതറിയുരുണ്ട് അകലേക്ക് മാറിക്കിടന്നു. അവള്‍ ധൃതിപ്പെട്ടെണീറ്റ് കായല്‍ക്കരയിലേക്ക് നടന്നു.

ഇളകിയാടുന്ന ഓളങ്ങള്‍ക്കഭിമുഖമായി കായല്ത്തിട്ടമേല്‍   അവളിരുന്നു. നിലാക്കാതല്‍പോലെ  അഴകൊത്ത കണങ്കാലുകളില്‍ ഓളങ്ങള്‍ ഉമ്മവച്ചു രസിച്ചു. പൂര്‍ണ്ണമായും അവളിലേക്ക് ഒഴുകിപ്പരക്കാന്‍  ആര്‍ത്തിപെരുത്ത ഓളങ്ങള്‍ ഭിത്തിമേല്‍ ആഞ്ഞിടിക്കുകയും ഗ്‌ളും… ഗ്‌ളും… എന്ന് ബഹളംകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു.

‘ജലത്തിന്‍റെ  ഭാഷ എത്ര സാന്ദ്രമാണ്! മീന്‍കൂട്ടങ്ങളും കുളവാഴകളും രതിമന്ത്രമുതിര്‍ക്കുന്ന ആ ഭാഷയില്‍ എനിക്കൊരു കഥയെഴുതണം.’ അവള്‍ മുന്‍പൊരിക്കല്‍  പറഞ്ഞതോര്‍ത്തു. അവളിപ്പോള്‍ ഓളങ്ങളെ സാക്ഷിനിറുത്തി മീനുകളോടും കുളവാഴകളോടും ആ കഥ പറയുകയാവും… ജലപുരുഷനെയും നിലാവിനെയും  കാമിച്ച കഥയില്ലാത്ത കഥാകാരിയുടെ  കഥ.
മെത്തപ്പുല്ലിന്‍റെ  മൃദുലതയില്‍ നിലാവിനെ പുണര്‍ന്നു കിടക്കവേ കായല്‍തിരകളുടെ ഗ്‌ളും… ഗ്‌ളും… ശബ്ദത്തിന്  മധുരമായൊരു  താരാട്ടുപാട്ടിന്‍റെ  ഈണം. തണുത്ത കാറ്റിന് കുളവാഴപ്പൂക്കളുടെ മണം. കണ്പീലികളില്‍ പതുങ്ങിനിന്ന ഉറക്കം മെല്ലെമെല്ലെ കണ്ണുകളിലേക്ക് ഇറങ്ങിവന്നു.
പാതിയുറക്കത്തില്‍  ഉച്ചത്തിലുള്ള ജലഘോഷം കേട്ട് ഞെട്ടിയുണര്‍ന്ന് ഞാന്‍ കായല്‍ക്കരയിലേക്കു ചെന്നു. പ്രിയപ്പെട്ടതെന്തോ ഹൃദയത്തിലൊളിപ്പിച്ച സന്തോഷത്താല്‍ ഇളകിത്തുള്ളുകയാണ് കായലോളങ്ങള്‍! അരുതാത്തതെന്തിനോ കൂട്ടുനിന്നതിന്‍റെ  നടുക്കത്തില്‍ കണ്ണുതുറിച്ചു നില്‍പ്പാണ് ചന്ദ്രന്.

അവള്‍….?

Monday 7 March 2016

തൊഴിലെടുത്തു ജീവിക്കുന്ന പെണ്ണുങ്ങള്‍

ഭൂട്ടാനിലും ഡാര്‍ജിലിംഗിലും മാത്രമല്ല തൊഴിലെടുക്കുന്ന പെണ്ണിന് ലോകത്തെവിടെയും ആത്മാഭിമാനത്തോടെ  ജീവിക്കാം

  ഇവള്‍ മധ്യവയസ്‌കയായ  പേമ .  പച്ചക്കറിച്ചാക്ക്  മുതുകിലേറ്റാനാവാതെ വിഷമിക്കുകയായിരുന്നു ആ പാവം സ്ത്രീ. കൂടെ അവരുടെ മൂന്നോ നാലോ വയസ്സുള്ള കുട്ടിയുമുണ്ട്.   ഭാരമുയര്‍ത്താന്‍  ഞങ്ങളവരെ സഹായിച്ചു.  മുതുകിലെ ഭാരത്തിനൊപ്പം  കുടുംബഭാരവുമായി അവര്‍ 
മുന്നോട്ടു നടന്നു. ഞങ്ങള്‍ അവരുടെ   ഫോട്ടോ എടുക്കുന്നതു കണ്ട് നാണത്തോടെ തലകുടഞ്ഞ് മുഖം തിരിച്ചു.




മറ്റൊരുവള്‍  ചെറുപ്പക്കാരിയായ ദവ.  ഭൂട്ടാന്‍റെ  തനത് ഉത്പന്നമായ ചുവന്നരിക്കൊപ്പം  പ്രൊവിഷന്‍ സാധനങ്ങളും  പഴങ്ങളും വില്‍ക്കുന്ന ഒരു കട നടത്തുന്നു. പ്രസന്നവദനയായ അവളുടെ   തൊഴിലിലുള്ള ശുഷ്‌കാന്തി ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു .




ഡാര്‍ജിലിംഗ് തെരുവില്‍ കൊടും തണുപ്പത്ത്  കമ്പിളി വസ്ത്രങ്ങള്‍ വില്‍ക്കുന്ന പിങ്കിക്ക് മ്ലാനമായ മുഖമാണ്. പ്രതീക്ഷിക്കുന്നപോലെ കച്ചവടം നടക്കുന്നില്ല . എങ്കിലും അവള്‍ക്കു തൊഴില്‍ ഉപേക്ഷിക്കാനാവില്ലല്ലോ .
അധ്വാനിക്കുന്ന സ്ത്രീകളുടെ പ്രതിനിധികളായി ഇവരെ
ഈ വനിതാദിനത്തില്‍ ഞാന്‍ എന്‍റെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നു .

Wednesday 2 March 2016

ഉത്തരം തേടുന്ന ചോദ്യങ്ങള്‍ (കഥ )




.
ചൂടിന്‍റെ  കാഠിന്യംകൊണ്ടു മാത്രമല്ല അയാള്‍ നട്ടുനനച്ചുണ്ടാക്കിയ പൂച്ചെടികള്‍ക്കിടയില്‍ പാതിരാനേരത്തു വന്നിരിക്കുന്നത്; പക്ഷിത്തൂവലുകളുടെ നൈര്‍മ്മല്യവും നിറഭേദങ്ങളും തേടുന്ന സലിംഅലിയും നക്ഷത്രങ്ങളില്‍നിന്നു നക്ഷത്രങ്ങളിലേക്കു സഞ്ചരിക്കന്ന ഗലീലിയോയും അവരുടെ ദൂരക്കാഴ്ചകള്‍ പറഞ്ഞിരിക്കുന്നത് ഇത്തരം പാതിരാകളിലാണ്.

തന്‍റെ  മകനും കുടുംബവും ടെറസ്സിനുകീഴില്‍ ഉറക്കംപിടിച്ചുകഴിയുമ്പോഴാവും അയാളുടെ സമയം സജീവമാവുക. ദൂരെദൂരെ നീണ്ടുകിടക്കുന്ന  നിശ്ശബ്ദതകളിലേക്കു നോക്കി ചിലപ്പോഴൊക്കെ അയാള്‍ കൂകിവിളിക്കാറുണ്ട്. മലമടക്കുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന  തന്‍റെ  ശബ്ദതരംഗങ്ങളില്‍ നനഞ്ഞുനില്‍ക്കുമ്പോള്‍ പുതുമഴകൊള്ളുന്ന കുട്ടിയെപ്പോലെ തരളിതമാവും അയാളുടെ ചിന്തയുടെ ലോകം.

അന്നും പതിവുപോലെ അയാള്‍ പൂത്തുനില്‍ക്കുന്ന റോസച്ചെടികളുടെ മുള്ളുകളില്‍ തലോടിക്കൊണ്ട്  തന്‍റെ ഏകാന്തമായ സ്വകാര്യതകളില്‍ മുള്ളിന്‍റെ മൃദുലതയും പൂക്കളുടെ സൗരഭ്യവും നിറയ്ക്കുകയായിരുന്നു.

ഉഷ്ണക്കാറ്റുകള്‍ ദേശാടനക്കിളികളുടെ ദിശതെറ്റിക്കുതില്‍ ഉത്കണ്ഠപ്പെടുന്ന അലിയും ശാസ്ത്രം നീതി കൊണ്ടുവരുമെന്നു കരുതിയതില്‍ കുണ്ഠിതപ്പെടന്ന ഗലീലിയോയും ആയിരുന്നില്ല അയാളുടെ വിരുന്നുകാര്‍. പകരം അത് ന്ശ്ശബ്ദതകളെ ഭേദിക്കുന്ന ഒരാരവമായിരുന്നു. അകാരണമായൊരു ഭീതി അയാളുടെ ഉള്ളിലലഞ്ഞു.

പുറംതിരിഞ്ഞുനില്‍ക്കുന്ന ഗാന്ധിപ്രതിമയുടെ ചുവട്ടില്‍ ഒത്തുകൂടിയവരുടെ ഇരമ്പം. ഏതോ രാഷ്ട്രീയക്കാര്‍ ആട്ടത്തെളിച്ചുകൊണ്ടുവന്ന ആട്ടിന്‍പറ്റങ്ങളാണെന്നേ ആദ്യം കരുതിയുള്ളൂ. ചന്ദ്രക്കലയുടെ പാതിവെളിച്ചത്തില്‍, പാതിരാത്തണുപ്പിനെ കീറിപ്പിളര്‍ന്നുകൊണ്ട് ആരവം അടുത്തെത്തുകയും ശബ്ദങ്ങള്‍ക്കു വ്യക്തതവരികയും ചെയ്തപ്പോഴാണ് അസ്വസ്ഥതപടര്‍ത്തുന്ന ചോദ്യങ്ങളെറിയുന്ന ചെറുപ്പക്കാരാണവരെന്നു മനസ്സിലായത്. ബീഹാറിയും ബംഗാളിയും കാശ്മീരിയും മലയാളിയും ആണും പെണ്ണും എല്ലാം അവരിലുണ്ടായിരുന്നു. അവരില്‍ ഡോക്ടറുടെയും എഞ്ചിനിയറുടെയും മാത്രമല്ല, കൃഷിക്കാരുടെയും ഫാക്റ്ററിത്തൊഴിലാളികളുടെയും മക്കളുണ്ടായിരുന്നു. നീതിയെയും നിയമത്തെയും  ഇഴകീറുന്ന ചോദ്യങ്ങള്‍, ദേശത്തിനും ഭാഷയ്ക്കുമപ്പുറം, ജാതിക്കും മതത്തിനുമപ്പുറം അവരെ ഒന്നിപ്പിക്കുന്നു.

ഗാന്ധിപ്രതിമയില്‍ അവര്‍ ചാരിവച്ച ബോര്‍ഡില്‍ ആത്മഹത്യചെയ്ത സഹപാഠിയുടെ ചിത്രത്തോടൊപ്പം വരച്ചുചേര്‍ത്ത തൂക്കുകയര്‍ ഇരുളടഞ്ഞ ഭൂതകാലത്തിന്‍റെ  ഗുഹാമുഖംപോലെ ഭീതിപരത്തി.

‘സ്ത്രീകളെല്ലാം സീതയെപ്പോലെ ജീവിക്കണമെന്നു പറയുന്ന നിങ്ങള്‍  എന്‍റെ  അമ്മയെയും പെങ്ങളെയും തെറിവിളിക്കുന്നത് എന്തിനാണ്?’ കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ രോഷത്തോടെ മൊബൈല്‍ഫോണുയര്‍ത്തി ചോദിക്കുന്നതു കണ്ടു.

ഉത്തരം പറയേണ്ടവര്‍ കൂട്ടത്തിലില്ല എന്നറിയാമായിരുന്നിട്ടും അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

അധികാരത്തിന്‍റെ  അതിര്‍ത്തികളില്‍ പിടയുന്ന നിസ്വരായ മനുഷ്യരെക്കുറിച്ചവര്‍ വേവലാതിപ്പെട്ടു.
ഭഗത്സിംഗിന്‍റെയും സുഖ്ദേവ് സിംഗിന്‍റെയും  ബാബസാഹിബ് അംബദ്കറുടെയും കാര്‍ഡിനല്‍ ന്യൂമാന്‍റെയുമൊക്കെ
ഭാവപ്പകര്‍ച്ചകള്‍ അവരുടെ മുഖങ്ങളില്‍ മിന്നിമറിഞ്ഞുകൊണ്ടിരുന്നു.

ചോദ്യങ്ങളെയല്ല, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവര്‍ കാണിക്കുന്ന ധീരതയെ ആരൊക്കെയോ ഭയക്കുന്നതായും
സംഘംചേര്‍ന്നുള്ള അവരുടെ പാട്ടും പൊട്ടിച്ചിരികളും ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നതായും അയാള്‍ക്കു തോന്നി.

അവരുടെ പരുക്കന്‍ വസ്ത്രങ്ങളും ചിതറിയ തലമുടിയുംആരേയും കൂസാത്ത നോട്ടവും, അയാളുടെ ഓര്‍മ്മകളിലെവിടെയോ മറവിയുടെ ചെപ്പുകള്‍ തുറന്നു.
ഇരതേടാനിറങ്ങിയ കടവാതില്‍  തലക്കു മീതെ ചിറകടിച്ചു പറന്നപ്പോള്‍ അയാളൊന്നു ഞെട്ടി തലയുയര്‍ത്തി.

അവരില്‍നിന്നും രണ്ടുപേര്‍ തന്‍റെ  റോസാച്ചെടികളുടെ അരികിലേക്കു വരുന്നതുകണ്ട് അയാള്‍ അല്‍പം ഇരുളിലേക്കു മാറിനിന്നു.

റോസാ പൂക്കള്‍ ഇറുത്തെടുക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവിന്‍റെ  വിരലില്‍ മുള്ളുകൊണ്ടു രക്തം ഒഴുകാന്‍ തുടങ്ങി.
ഉടനേ കൂടെയുള്ള യുവതി തന്‍റെ  ഷാള്‍ കൊണ്ട് മുറിവില്‍ അമര്‍ത്തിപ്പിടിച്ചു.

വെളിച്ചത്തിലേക്കു നീങ്ങിനിന്ന അയാളെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് ജാള്യത പടര്‍ന്നു.

നിങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികളല്ലേ? മുഖത്ത് കൃത്രിമ ഗൗരവം വരുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.

അതേ. അവര്‍ ഒരുമിച്ചു മറുപടി പറഞ്ഞു.

എന്നിട്ടാണോ അനാവശ്യചോദ്യങ്ങളുമായി ക്യാമ്പസ്സില്‍ ചുറ്റിത്തിരിയുന്നത്? എന്തെല്ലാം പ്രതീക്ഷകളോടെയായിരിക്കും രക്ഷിതാക്കള്‍ നിങ്ങളെ പഠിക്കാനയച്ചത്?

ക്ഷമിക്കണം സര്‍, ലാഭത്തിനായി ഫാമുകളില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളാണു ഞങ്ങളെന്നു അങ്ങു ധരിച്ചതില്‍ ഞങ്ങള്‍ക്കു ഖേദമുണ്ട്. യുവാവു പ്രതികരിച്ചു.
ഇപ്പോള്‍ ജാള്യത പടര്‍ത്  അയാളുടെ മുഖത്തായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഗണിതത്തിലും ശാസ്ത്രത്തിലും മാത്രമേ ചോദ്യങ്ങള്‍ ചോദിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുന്നതു ശരിയാണോ? യഥാര്‍ത്ഥത്തില്‍, ജീവിക്കുന്നതിനുവേണ്ടിയല്ലേ എല്ലാം? അപ്പോള്‍ ചോദ്യങ്ങള്‍ സിലബസ്സിനു പുറത്താവുന്നതില്‍ എന്താ തെറ്റ്?
ശരി ശരി, നിങ്ങള്‍ ചെറുപ്പക്കാരോടു തര്‍ക്കിച്ചുജയിക്കാന്‍ ഞാനാളല്ല. എന്താ നിങ്ങള്‍ ഇങ്ങോട്ടു വന്നതിന്‍റെ  ഉദ്ദേശം?
ഞങ്ങള്‍ക്കു കുറച്ചു റോസാപ്പൂക്കള്‍ വേണം, മുള്ളോടുകൂടി.

ഹും… പ്രണയാഘോഷമായിരിക്കും? അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

അല്ല; നീതിപാലകര്‍ക്കു സമര്‍പ്പിക്കാന്‍, മരിച്ചുകിടക്കുന്നവര്‍ക്കു റീത്തു സമര്‍പ്പിക്കാറില്ലേ അതുപോലെ.

അവരുടെ ശബ്ദം ഉറച്ചതായിരുന്നു.

മുള്ളോടുകൂടിത്തന്നെ കുറച്ചു റോസാപൂക്കള്‍ അയാളവര്‍ക്കു സമ്മാനിച്ചു.