Thursday 16 September 2021

വട്ടക്കോട്ടയും തൊട്ടിപ്പാലവും - യാത്ര (എസ്.സരോജം)


 കന്യാകുമാരി ജില്ലയില്‍ തിരുവിതാംകൂറിന്റെ രാജകീയ മുദ്രയായ ആനയും ശംഖും പതിച്ച പ്രവേശനകവാടത്തോടുകൂടിയ ഒരു കോട്ടയുണ്ട്. ഇത് തമിഴില്‍ വട്ടക്കോട്ടൈ എന്നാണ് അറിയപ്പെടുന്നത്. ചതുരാകൃതിയിലുള്ള കോട്ടക്ക് വട്ടക്കോട്ട എന്ന് പേരിട്ടതിന്റെ  യുക്തി എന്താണോ ആവോ! തിരുവനന്തപുരം-കന്യാകുമാരി മുഖ്യപാതയില്‍നിന്ന് തെക്കുമാറി, കന്യാകുമാരിക്ക് ഏഴുകിലോമീറ്റര്‍ ഇപ്പുറം, പച്ചവിരിപ്പിട്ട നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അതിരിട്ട ഇടറോഡിലൂടെ കുറച്ചുൂരം മുന്നോട്ടുപോയാല്‍ അഗസ്തീശ്വരം താലൂക്കിലെ അഞ്ചുഗ്രാമത്തിലുള്ള വട്ടക്കോട്ടയിലെത്താം; തികച്ചും ഗ്രാമീണമായ വഴിത്താരയില്‍നിന്ന് ചരിത്രത്തിലേക്ക് കാലെടുത്തുവച്ചതുപോലെ.  ഒരുഭാഗത്ത് പശ്ചിമഘട്ടവും മറുഭാഗത്ത് കടലും സമ്മാനിക്കുന്ന അപൂര്‍വ്വസുന്ദരമായ ദൃശ്യാനുഭവം. ഒരുവശത്ത് പുഴയും കടലും സംഗമിക്കുന്ന പൊഴിയും.  

കവാടത്തിലെ രാജമുദ്ര സൂചിപ്പിക്കുന്നതുപോലെതന്നെ ഈ കോട്ട തിരുവിതാംകൂറിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരു പ്രതിരോധദുര്‍ഗ്ഗമാണ്. അന്ന് കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നല്ലൊ. 1741 -ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ  കാലത്താണ് കോട്ട ഇന്നു കാണുന്ന രീതിയില്‍ പൂര്‍ണ്ണമായും കരിങ്കല്ലില്‍ പണിതത് .പടത്തലവനായിരുന്ന ക്യാപ്റ്റന്‍ ഡെലിനോയിയുടെ മേല്‍നോട്ടത്തിലായിരുന്നു കോട്ടയുടെ പണി. ഡച്ച് നാവികസേനാ മേധാവിയായിരുന്ന ഡെലിനോയി കുളച്ചല്‍ യുദ്ധത്തിലെ പരാജയത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ  വിശ്വാസം നേടിയെടുത്ത്, തിരുവിതാംകൂറിന്റെ പടത്തലവനാവുകയായിരുന്നു. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള  കോട്ടയുടെ വിസ്തൃതി .മൂന്നര ഏക്കറാണ്. ചുറ്റും ഇരുപത്തഞ്ചടി ഉയരമുള്ള കൂറ്റന്‍ മതിലുണ്ട്. മുന്‍ഭാഗത്ത് ഇരുപത്തൊന്‍പതടിയും പിന്‍ഭാഗത്ത് ആറടിയും വശങ്ങളില്‍ പതിനെട്ടടിയുമാണ് മതിലിന്റെ കനം. കോട്ടയുടെ ഒരുഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നു. കോട്ടയില്‍ നിന്നും  പത്മനാഭപുരം കൊട്ടാരത്തിലേക്ക് നാലടി വീതിയുള്ള ഒരു തുരങ്കമുണ്ട്. അതിപ്പോള്‍ അടഞ്ഞുകിടക്കുകയാണ്.

പാണ്ഡ്യരാജാക്കന്മാരുടെ കാലത്തേ കോട്ട നിലവിലുണ്ടായിരുന്നുവെന്നും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് അതിനെ കരിങ്കല്ലില്‍ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും പുരാവസ്തുഗവേഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കോട്ടക്കുള്ളില്‍ മൂന്ന് മണ്ഡപങ്ങളുണ്ട്, പട്ടാളക്കാരുടെ വിശ്രമത്തിനും ആയുധങ്ങള്‍ സൂക്ഷിക്കാനും ശത്രുനിരീക്ഷണത്തിനും. മണ്ഡപങ്ങളുടെ മേല്‍പാളിയില്‍ കൊത്തിവച്ചിരിക്കുന്ന മീനുകളുടെ രൂപം പാണ്ഡ്യന്‍ സ്വാധീനത്തെ സൂചിപ്പിക്കുന്നതാണ്. കോട്ടക്കുള്ളില്‍ ധാരാളം ശുദ്ധജലമുള്ള ഒരു കുളമുണ്ട്. സൈനികരുടെ ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നത് ഈ കുളത്തില്‍നിന്നാണ്. കുളക്കരയിലിരുന്ന് കടലിന്റെ ഭംഗി ആസ്വദിക്കാം.  ഉയരത്തിലുള്ള പരേഡ് ഗ്രൗണ്ടില്‍ നിന്ന് നോക്കിയാല്‍ കടലും ബീച്ചും ഉള്‍പ്പെടെ അതിമനോഹരമായ ചുറ്റുവട്ടക്കാഴ്ചകള്‍ ആസ്വദിക്കാം. കോട്ടയുടെ മുകളിലേക്ക് കയറാന്‍ കല്‍പടവുകളുണ്ട്. കല്‍പടവുകള്‍ക്ക് നടുവിലൂടെ ഒരു റാമ്പും. ഈ റാമ്പിലൂടെയാണ് ആയുധങ്ങളുംമറ്റും കോട്ടമുകളിലെത്തിച്ചിരുന്നത്. കോട്ടമതിലില്‍ ചിലയിടങ്ങളില്‍ കാണുന്ന തുറന്നഭാഗത്തുകൂടിയാണ് കടലിലൂടെ വരുന്ന ശത്രുക്കള്‍ക്കു നേരെ പീരങ്കിപ്രയോഗം നടത്തിയിരുന്നത്. അമ്പുംവില്ലും ഉപയോഗിക്കാന്‍ പാകത്തിലുള്ള നേര്‍ത്തവിടവുകളും മതിലില്‍ കാണാം.

ത്രിവേണീസംഗമസ്ഥാനമായ കന്യാകുമാരിയോടു ചേര്‍ന്നുകിടക്കുന്ന വിശാലമായ കടല്‍. വട്ടക്കോട്ടയുടെ മുകളില്‍നിന്നു നോക്കുമ്പോള്‍ വ്യത്യസ്തഭാവങ്ങളുള്ള രണ്ടുകടലുകള്‍ കാണാം; ഒന്ന് അറബിക്കടലും മറ്റേത് ബംഗാള്‍ ഉള്‍ക്കടലും. അറബിക്കടലിന് ശാന്തസുന്ദരമായ ഭാവമാണെങ്കില്‍ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ബംഗാള്‍ ഉള്‍ക്കടലിന് രൗദ്രഭാവമാണ്.

 കരിമണല്‍ നിറഞ്ഞ കടലോരമാണ് മറ്റൊരു പ്രത്യേകത. തീരംതിങ്ങിവളരുന്ന കേരവൃക്ഷങ്ങള്‍ ആരുടെയും മനംകവരും. അകലേക്ക് നോക്കിയാല്‍ കാറ്റില്‍നിന്ന് വൈദ്യതി കറന്നെടുക്കുന്ന  കാറ്റാടിയന്ത്രങ്ങള്‍ കാണാം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ദൃശ്യഭംഗികള്‍ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ വട്ടക്കോട്ടയുടെ മാറ്റുകൂട്ടുന്നു.പൊതുവേ തണലും തണുപ്പും കുറവായ കന്യാകുമാരിയില്‍ വട്ടക്കോട്ടയിലെ നിരവധിയായ വേപ്പുമരങ്ങള്‍ നല്‍കുന്ന സുഖകരമായ തണലും തണുപ്പും എടുത്തുപറയേണ്ടതാണ്. ഏതു കൊടുംവേനലിലും ആഞ്ഞുവീശുന്ന കടല്‍ക്കാറ്റിനൊപ്പം  വേപ്പിന്റെ ഔഷധഗുണവും സന്ദര്‍ശകരെ തൊട്ടുഴിഞ്ഞു കടന്നുപോകും.. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സന്ദര്‍ശനസമയം. തിരുവനന്തപുരത്തുനിന്ന് റോഡുമാര്‍ഗ്ഗമുള്ള ദൂരം തൊണ്ണൂറ്റിമൂന്ന് കിലോമീറ്ററാണ്.

കന്യാകുമാരി ജില്ലയെ കേരളത്തില്‍നിന്നും അടര്‍ത്തിമാറ്റി, തമിഴ്‌നാടിനോടു ചേര്‍ത്തതിനുശേഷം നിര്‍മ്മിതമായ ഒരു തൊട്ടിപ്പാലത്തിന്റെ കഥയാണ് ഇനി പറയുന്നത്.  ഒരു കുന്നില്‍നിന്നും മറ്റൊരുകുന്നിലേക്ക്  ജലം കൊണ്ടുപോവുക എന്ന വിസ്മയകരമായ വിദ്യയാണ് ഈ തൊട്ടിപ്പാലത്തിലൂടെ സാദ്ധ്യമാക്കിയിരിക്കുന്നത്. പറളിയാറിന്റെ ഇരുകരയിലായി സ്ഥിതിചെയ്യുന്ന കണിയാന്‍ പാറയെയും  കൂട്ടുവായു പാറയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിര്‍മ്മിതി. ചിറ്റാര്‍ അണക്കെട്ടില്‍നിന്നും തേങ്ങാപ്പട്ടണംവരെയുള്ള വരണ്ട പ്രദേശങ്ങളില്‍ കൃഷിക്കാവശ്യമായ ജലമെത്തിക്കാന്‍ പട്ടണം കനാല്‍ നിര്‍മ്മിക്കുമ്പോള്‍ മാത്തൂര്‍ഭാഗത്തുള്ള പറളിയാറ് കടക്കുക ഒരു വെല്ലുവിളിയായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് നദിക്കുമുകളിലൂടെ തൊട്ടിപ്പാലം നിര്‍മ്മിച്ച് അതുവഴി കനാല്‍ജലം കൊണ്ടുപോകാനുള്ള പദ്ധതി സാദ്ധ്യമായത്. പേച്ചിപ്പാറയില്‍നിന്നും ചിറ്റാറില്‍നിന്നും കോതയാര്‍ ചാനല്‍ വഴി തൊട്ടിപ്പാലത്തിലെത്തുന്ന ജലം ചെങ്കൊടി,  വടക്കുനാട് പാലങ്ങള്‍ വഴി തേങ്ങാപ്പട്ടണത്തിലെത്തുന്നു. വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ കൃഷിക്ക് മാത്തൂര്‍ തൊട്ടിപ്പാലംവഴി എത്തുന്ന ജലമാണ് ഉപയോഗിക്കുന്നത്. 384 മീറ്റര്‍ നീളവും 115 അടി ഉയരവുമുള്ള പാലത്തില്‍ അഞ്ചരയടി വീതിയില്‍ ജലമൊഴുകുന്ന കനാലും അതിന്  സമാന്തരമായി ഒരു നടപ്പാതയുമുണ്ട്. 209 ഘന അടി വെള്ളം ഈ കനാലിലൂടെ കൊണ്ടുപോകാന്‍ കഴിയും. വേനല്‍ക്കാലത്ത് ജലത്തിന്റെ ഒഴുക്ക് കുറവായിരിക്കും. 

പാലത്തിന്റെ രണ്ടറ്റത്തും നിര്‍മ്മിച്ചിട്ടുള്ള പടിക്കെട്ടുകളിലൂടെ സന്ദര്‍ശകര്‍ക്ക് പാലത്തിന് മുകളിലെത്താം. ഇരുപത്തിയൊമ്പതു തൂണുകളിന്മേല്‍ നിര്‍മ്മിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളില്‍നിന്നുതാഴേക്ക് നോക്കിയാല്‍ പറളിയാറും പരിസരപ്രദേശങ്ങളും പച്ചപ്പുനിറഞ്ഞ കുന്നുകളും വിശാലമായൊരു കാന്‍വാസില്‍ വരച്ച മനോഹരചിത്രങ്ങള്‍ പോലെ തോന്നും. 1962-ല്‍ ആരംഭിച്ച പാലംപണി ഏഴുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. ഏഷ്യയിലെ ഏറ്റവും ഉയരവും നീളവുമുള്ള മാത്തൂര്‍ തൊട്ടിപ്പാലത്തിലൂടെ നടക്കുമ്പോള്‍ കെ.കാമരാജ് എന്ന മുന്‍മുഖ്യമന്ത്രിയെ മനസാ നമിച്ചുപോകും.

അരനൂറ്റാണ്ടു പിന്നിട്ട മാത്തൂര്‍ തൊട്ടിപ്പാലം ഇന്ന് കന്യാകുമാരി ജില്ലയിലെ തിരക്കേറിയ  വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. പറളിയാറിലിറങ്ങി ഒരുകുളിയും കൂടിയായാല്‍  യാത്ര ഏറെ തൃപ്തികരമാവും. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പൂന്തോട്ടങ്ങളും ശില്‍പങ്ങളുമൊരുക്കി രസകരമാക്കിയിട്ടുണ്ട് ചുറ്റുവട്ടം.  പൈനാപ്പിളും പഴങ്ങളും കുറഞ്ഞവിലക്ക് ലഭിക്കുമെന്നതും മാത്തൂരിന്റെ പ്രത്യേകതയാണ് തമിഴ്‌നാട്ടില്‍ പൈനാപ്പിള്‍ ധാരാളമായി കൃഷിചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് മാത്തൂര്‍. തിരുവനന്തപുരത്തുനിന്നും അറുപതുകിലോമീറ്റര്‍ അകലെയാണ് മാത്തൂര്‍ തൊട്ടിപ്പാലം. മാര്‍ത്താണ്ഡം വഴി തിരുവട്ടാറിലെത്തിയാല്‍ അവിടെനിന്നും മൂന്നുകിലോമീറ്റര്‍ ദൂരം. പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് പതിനാല് കിലോമീറ്ററും തൃപ്പരപ്പില്‍നിന്ന് പത്തുകിലോമീറ്ററുമാണ് തൊട്ടിപ്പാലത്തേക്കുള്ള ദൂരം.


Friday 3 September 2021

മടങ്ങിപ്പോയ മാവേലി (കവിത) എസ്.സരോജം


ഓണനാളിലാ പാതാളംവിട്ട്
മാവേലിത്തമ്പുരാന്‍ നാട്ടിലെത്തി
മുഖംമൂടി വയ്ക്കാത്ത തമ്പുരാനെ
നീതിപാലകര്‍ വിലങ്ങുവച്ചു.

പ്രജകളെ കാണുവാന്‍ പോണമിന്ന്
തിരുവോണമല്ലേ, മറന്നുപോയോ?

മറന്നതല്ലെന്റെ തമ്പുരാനേയീ
നാട്ടിലെല്ലാം കൊറോണയാണേ
സ്വര്‍ണ്ണക്കിരീടവുമോലക്കുടയും
ഒന്നും കൊറോണയ്ക്ക് പേടിയില്ല
അടച്ചിരിപ്പാണ് പ്രജകളെല്ലാം
സമ്പര്‍ക്കമേതും പാടില്ലയിപ്പോള്‍
നല്ലൊരു മുഖംമൂടി വച്ചുവന്നാല്‍
അകലത്തുനിന്ന് കണ്ടുമടങ്ങാം.

മാവേലി ചിന്തയിലാണ്ടുനിന്നു...
പിന്നെ മൊഴിഞ്ഞു വിനയപൂര്‍വം:
മുഖംമൂടിയണിയാനറിഞ്ഞുകൂടാ
അകലംപാലിച്ചും ശീലമില്ല.
പാതാളത്തേക്ക് മടങ്ങിക്കൊള്ളാം
പണ്ടത്തെയോര്‍മ്മകള്‍ മാത്രംമതി.

Tuesday 3 August 2021

വഞ്ചിവീട്ടിലെ ഒരു ദിവസം (യാത്ര) എസ്.സരോജം

പുന്നപ്ര-വയലാര്‍ വിപ്ലവഭൂമിയില്‍നിന്ന് ഞങ്ങള്‍ ബോട്ടുജെട്ടിയിലേക്ക് യാത്രയായി. രാവിലെ ഹോട്ടല്‍മാനേജര്‍ ഏര്‍പ്പാടാക്കിത്തന്ന ടാക്‌സി ഞങ്ങള്‍ക്കായി കാത്തുനില്‍പുണ്ടായിരുന്നു. രണ്ടുദിവസമായി കടലും കായലും പുഴയുമൊക്കെ കാണുന്നുണ്ടെങ്കിലും യാത്ര കരയിലൂടെ മാത്രമായിരുന്നല്ലൊ. മുമ്പ് പലപ്പോഴും കെട്ടുവള്ളത്തില്‍ പകല്‍യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആഡംബരപ്രൗഢിയോടെ കായലില്‍ ഒഴുകിനീങ്ങുന്ന വഞ്ചിവീട്ടില്‍ രാവുറങ്ങാനുള്ള അവസരം ഇതേവരെ ഒത്തുവന്നിട്ടില്ല. ഇന്നേതായാലും ആഗ്രഹം സാധിക്കുന്നതിന്റെ ത്രില്ലിലാണ്. പത്തുമണിക്ക് ബുക്കിംഗ് ഓഫീസിലെത്തി. കായലരികത്ത് നിരവധി ഹൗസ്‌ബോട്ടുകള്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിരത്തിയിട്ടിരിക്കുന്നത് ദൂരെനിന്ന് കാണാന്‍തന്നെ എന്തൊരു ഭംഗി. തിരക്കുകുറഞ്ഞ സീസണായതുകൊണ്ട് മുന്‍കൂര്‍ ബുക്കിംഗില്ലാതെതന്നെ പ്രീമിയം കാറ്റഗറിയില്‍പ്പെട്ട ഒരെണ്ണം ലഭ്യമായി. യാത്രയാരംഭിക്കുന്നത് പതിനൊന്നരക്കാണ്. കുറച്ചുനേരം ഞങ്ങള്‍ സമീപക്കാഴ്ചകള്‍ ആസ്വദിച്ചുനടന്നു. പതിനൊന്നായപ്പോഴേക്കും ഞങ്ങള്‍ ബുക്കുചെയ്ത ബോട്ടിലെ ജീവനക്കാരെത്തി. യാത്രക്കുവേണ്ടി ബോട്ട് സജ്ജമാക്കുക, അടുത്തദിവസം മടങ്ങിയെത്തുംവരെയുള്ള ആവശ്യത്തിനുവേണ്ട എല്ലാ സാധനസാമഗ്രികളും കരുതിവയ്ക്കുക തുടങ്ങിയ ജോലികളില്‍ അവര്‍ വ്യാപൃതരായി. നല്ല അടുക്കും ചിട്ടയും വൃത്തിയുമുള്ള ബോട്ട്;. എയര്‍കണ്ടിഷന്‍ ചെയ്തമനോഹരമായൊരു ലിവിംഗ്‌റൂമും കുഷനിട്ട ഇരിപ്പിടങ്ങളും ഡൈനിംഗ്‌ടേബിളും ബാത്തറ്റാച്ഡ് ബഡ്‌റൂമും നല്ലൊരടുക്കളയും തുടങ്ങി അത്യാവശ്യമായ ആര്‍ഭാടങ്ങളെല്ലാമുണ്ട്. തീന്‍മേശമേല്‍ മുന്തിരി, ആപ്പിള്‍, മാതളം, കൈതച്ചക്ക തുടങ്ങിയ പഴങ്ങളും അതിഥികള്‍ക്കായി കരുതിവച്ചിരിക്കുന്നു. ബോട്ട്‌ഡ്രൈവര്‍ പീറ്ററും അടുക്കളക്കാരന്‍ ഷാജിയും വളരെ സരസമായ പെരുമാറ്റംകൊണ്ട് ആദ്യമേ ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റി. കൃത്യം പതിനൊന്നരക്ക് വഞ്ചിവീട് ഞങ്ങളെയുംകൊണ്ട് പുറപ്പെടുകയായി .ചെന്തെങ്ങിന്‍ കരിക്ക് തന്ന് ഷാജി ഞങ്ങളെ സ്വാഗതംചെയ്തു. പുന്നമടക്കായല്‍ എന്നു കേള്‍ക്കുമ്പോള്‍ കേരളീയരുടെ മനസ്സില്‍ തെളിയുന്നത് നെഹൃട്രോഫി വള്ളംകളിയായിരിക്കും. 1952-ല്‍ ആരംഭിച്ച നെഹൃട്രോഫി വള്ളംകളി ഇന്ന് സ്വദേശീയരും വിദേശീയരുമായ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു ജലമേളയായി മാറിയിരിക്കുന്നു. ആഗസ്റ്റ് മാസത്തിലെ രണ്ടാംശനിയാഴ്ചയാണ് ജനലക്ഷങ്ങളെത്തുന്ന ജലമാമാങ്കം അരങ്ങേറുന്നത്. ആളും ആരവവുമൊഴിഞ്ഞ ഐലന്‍ഡ് പവിലിയന്‍ ആഘോഷപ്പെരുമകള്‍ അയവിറക്കിക്കൊണ്ട് അടുത്ത വള്ളംകളിക്കായി കാത്തുകിടപ്പാണ്. നീലജലപ്പരപ്പില്‍ കുഞ്ഞോളങ്ങള്‍ വിരിയിച്ചുകൊണ്ട് കൊച്ചുറാണി എന്നുപേരായ വഞ്ചിവീട് മെല്ലെ മുന്നോട്ടുനീങ്ങി. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ അനന്യമായ തീരഭംഗികളില്‍ കണ്ണുടക്കിയിരിക്കുന്ന യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന വള്ളങ്ങളും സര്‍വ്വീസ് ബോട്ടുകളും ശിക്കാരകളും. ഒന്നിനുപുറകെ മറ്റൊന്നായി ഒഴുകിപ്പരക്കുന്ന കായല്‍ത്തിരകള്‍ എണ്ണിയിരിക്കാന്‍ എന്തെന്നില്ലാത്ത ആവേശം. അടുക്കളയില്‍ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലാണ് ഷാജി. മനംമയക്കുന്ന കാഴ്ചകള്‍ക്കൊപ്പം പീറ്ററിന്റെ കുട്ടനാടന്‍ കഥകള്‍ യാത്രയുടെ ആസ്വാദ്യത ഇരട്ടിയാക്കി. വീട്ടിലെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് തീര്‍ത്തും ഭാരമൊഴിഞ്ഞൊരു മനസ്സുമായി വഞ്ചിക്കൊപ്പം ഒഴുകിപ്പോവുകയാണ് ഞാനിപ്പോള്‍.
കുട്ടനാടിന്റെ ജനപ്രിയ നേതാവായിരുന്ന തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് വേമ്പനാട്ടുകായല്‍ക്കരയില്‍ പതിനാലേക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്നു. ചീനവലകളും കെട്ടുവള്ളങ്ങളും ആയുര്‍വേദ സുഖചികിത്സകളും ഉള്‍പ്പെടുന്ന റിസോര്‍ട്ട് സമ്പന്നരായ വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. റിസോര്‍ട്ടിനെപ്പറ്റി സമീപകാലത്ത് ഉയര്‍ന്നുകേട്ട അനധികൃത കായല്‍കൈയേറ്റ പ്രശ്‌നവും ഓര്‍മ്മയില്‍ മിന്നിപ്പൊലിഞ്ഞു. ഒരുവശത്ത് കൃഷിയിറക്കാന്‍ ഒരുക്കിയിട്ടിരിക്കുന്ന നെല്‍പാടങ്ങളുടെ വിശാലദൃശ്യം. കായല്‍നിരപ്പില്‍നിന്നും കുറെ താഴ്ചയിലാണ് പാടങ്ങളുടെ കിടപ്പ്. നെല്‍പാടങ്ങള്‍ക്കും കായലിനുമിടയില്‍ അരപ്പട്ടപോലെ നീണ്ടുകിടക്കുന്ന വരമ്പുകളില്‍ തെങ്ങുകളും പച്ചപ്പുകളുമുണ്ട്. ആവശ്യമുള്ളപ്പോള്‍മാത്രം വരമ്പുമുറിച്ച് കായല്‍ജലം പാടങ്ങളിലേക്ക് ഒഴുക്കിവിടാന്‍ പറ്റുന്ന രീതിയിലാണ് വരമ്പുകളുടെ നിര്‍മ്മിതി. വീതികുറഞ്ഞ വരമ്പത്ത് വേരുറപ്പിക്കാന്‍ ഇടംപോരാതെ നില്‍ക്കുന്ന കൊന്നത്തെങ്ങുകള്‍ കാറ്റത്ത് സമൂലം ഇളകിയാടുന്നു. അതെന്താ മുറിച്ചുകളയാത്തത്, ഏതെങ്കിലും ബോട്ടിന്റെ പുറത്തേക്ക് മറിഞ്ഞുവീണാലോ എന്നായി ഞങ്ങളുടെ ആശങ്ക.
ഒന്നര മുതല്‍ രണ്ടരവരെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്. ആള്‍പാര്‍പ്പുള്ള ചെറിയൊരു തുരുത്തിനോടടുപ്പിച്ച് ബോട്ട് പാര്‍ക്കുചെയ്തു. കപ്പ, മീന്‍കറി, കരിമീന്‍ വറുത്തത് തുടങ്ങി വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം ആസ്വദിച്ചുകഴിച്ചു. കേരളത്തിന്റെ സംസ്ഥാനമത്സ്യമായ കരിമീന്‍ കുട്ടനാടന്‍ കായലുകളില്‍ സുലഭമാണ്. കൂടാതെ പലയിനം മത്സ്യങ്ങള്‍ ധാരാളമായി ലഭിക്കുന്നു. തീരവാസികളുടെ ഉപ ജീവനമാര്‍ഗ്ഗങ്ങളിലൊന്നാണ് മത്സ്യബന്ധനം. മിക്കവീടുകളിലും ഒരു ചെറിയ വള്ളമുണ്ടാവും; ചിലത് യന്ത്രം ഘടിപ്പിച്ചതും ചിലത് തുഴഞ്ഞുപോകാവുന്നതും. നമ്മള്‍ സ്വന്തം സ്‌കൂട്ടറിലും കാറിലുമൊക്കെ സഞ്ചരിക്കുന്നതുപോലെ അവര്‍ സ്വന്തം വള്ളങ്ങളില്‍ സഞ്ചരിക്കുന്നു. ഊണുകഴിഞ്ഞ് അല്‍പനേരം കിടപ്പറയില്‍ വിശ്രമിച്ചു. സാധാരണ ഹൗസ്‌ബോട്ടുകളെ അപേക്ഷിച്ച് വലിയ ജാലകങ്ങളാണ് പ്രീമിയം ബോട്ടുകളിലെ കിടപ്പറയിലുള്ളത്. കുഞ്ഞോളങ്ങള്‍ അലയടിക്കുന്ന കായല്‍പരപ്പും സമീപവാസികള്‍ തുഴഞ്ഞുപോകുന്ന കൊച്ചുയാത്രാവള്ളങ്ങളും ദൂരെയൊരു കടവത്ത് ഒതുക്കിയിട്ടിരിക്കുന്ന ഹൗസ്‌ബോട്ടുകളും അകലെയുള്ള പച്ചത്തുരുത്തും തുടങ്ങി എത്ര സുന്ദരമായ ജാലകക്കാഴ്ചകള്‍. അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റും കനത്ത മഴയും യാത്രാനുഭൂതിയുടെ മറ്റൊരു തലം സൃഷ്ടിച്ചു. കായല്‍പ്പരപ്പില്‍ വെള്ളിമുത്തുകള്‍ വിതറുന്ന മഴയിലേക്ക് ജാലകത്തിലൂടെ കൈനീട്ടിനില്‍ക്കുമ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് വീട്ടിറമ്പിലേക്ക് കൈനീട്ടിനില്‍ക്കുന്ന കുട്ടിക്കാലം ഓര്‍മ്മവന്നു. കാറ്റും മഴയും തെല്ലൊന്നു ശമിച്ചപ്പോള്‍ വീണ്ടും യാത്ര ആരംഭിക്കുകയായി ഏതു കാലാവസ്ഥയിലും വളരെ ആസ്വാദ്യകരമാണ് വെനീസിനെപ്പോലെ സുന്ദരിയായ ആലപ്പുഴയിലെ കായല്‍സഞ്ചാരം. നിറയെ യാത്രക്കാരുമായി ആലപ്പുഴക്ക് പോകുന്ന ഒരു സര്‍ക്കാര്‍ ബോട്ട് ഞങ്ങളെ കടന്നുപോയി. വലിയ സാമ്പത്തികമൊന്നുമില്ലാത്ത ആളുകള്‍ക്കും വളരെ തുച്ഛമായ ചെലവില്‍ കായല്‍കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റിയ മാര്‍ഗ്ഗംകൂടിയാണ് കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സര്‍വീസ്‌ബോട്ടുകള്‍. നാലരമണിയാണ് ചായസമയം. ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തുകോരിയ പഴംപൊരിയും ചൂടുചായയുമായി ഷാജിയെത്തി. മഴ മാറിയെങ്കിലും അന്തരീക്ഷം ഇരുണ്ടുകിടപ്പാണ്. അഞ്ചുമണിയോടെ ചെറിയ മത്സ്യബന്ധനബോട്ടുകള്‍ കായലിലിറങ്ങിത്തുടങ്ങി. ചെറിയൊരു ടൗണിന്റെ സമീപത്ത് ബോട്ട് അഞ്ചുനിമിഷത്തേക്ക് നിറുത്തി. കായല്‍ മത്സ്യങ്ങള്‍, പഴം പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ റോഡരികത്ത് വില്‍പനക്ക് വച്ചിരിക്കുന്നു. ഞങ്ങള്‍ ബോട്ടില്‍നിന്നുകൊണ്ടുതന്നെ കുറച്ച് ചെമ്മീന്‍ വാങ്ങി. ഷാജി അത് അത്താഴത്തോടൊപ്പം പൊരിച്ചുതരാമെന്നേറ്റു. പീറ്റര്‍ ബോട്ടുതിരിച്ച് നിശ്ചിതസ്ഥാനത്ത് പാര്‍ക്കുചെയ്തു. ബോട്ടിനും ഡ്രൈവര്‍ക്കും രാവിലെ എട്ടുമണിവരെ വിശ്രമമാണ്. പീറ്റര്‍ ബാഗുമെടുത്ത് വീട്ടിലേക്കു പോയി. ഷാജി അത്താഴമുണ്ടാക്കുന്ന തിരക്കിലും. ഞങ്ങള്‍ ബോട്ടിന്റെ തുഞ്ചത്തിരുന്ന് പരിസരക്കാഴ്ചകളില്‍ മുഴുകി.
രാത്രിവാസത്തിനെത്തിയ സഞ്ചാരികളെയും പേറിക്കൊണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിരന്നുകിടപ്പാണ് വഞ്ചിവീടുകള്‍. വെള്ളംനിറഞ്ഞ കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആകാശനിഴല്‍പോലെ അകലെ കാണാം. പാടത്തിനും കായലിനും ഇടയ്ക്കുള്ള അതിര്‍വരമ്പില്‍ കെട്ടിപ്പൊക്കിയ കൂരകളും ഷീറ്റുമേഞ്ഞ വീടുകളും ദരിദ്രജീവിതത്തിന്റെ അടയാളങ്ങള്‍ പേറിനില്‍ക്കുന്നു. അതൊക്കെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വീടുകളാണെന്ന് പീറ്റര്‍ പറഞ്ഞതോര്‍ത്തു. വീടുകളില്‍ നിന്ന് പതുങ്ങിയെത്തുന്ന നേര്‍ത്തവെളിച്ചം അവരുടെ ജീവിതരേഖ പോലെതന്നെ കായലോളങ്ങളില്‍ ആടിയുമുലഞ്ഞും നില്‍ക്കുന്നു. തൊട്ടടുത്ത വഞ്ചിയിലുള്ളവര്‍ യൂറോപ്പില്‍നിന്നുള്ളവരാണ്. നിക്കറും ബനിയനുമിട്ട വെളുമ്പിപ്പെണ്ണിന്റെ ചുണ്ടില്‍ എരിയുന്ന സിഗരറ്റുണ്ട്. അവള്‍ കരയിലെ ദരിദ്രജീവിതത്തിന്റെ ചലനങ്ങള്‍ നോക്കി ആശ്ചര്യപ്പെട്ടുനില്‍പാണ്. കായലിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പുന്നമരത്തിന്റെ ചുവട്ടിലിരുന്ന് രണ്ടുപേര്‍ ചൂണ്ടയിടുന്നു. തെങ്ങോലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന നിഴല്‍വെളിച്ചത്തില്‍ അവരുടെ രൂപം ഇരുണ്ടുകാണാം. ഇടയ്ക്കിടെ ചലിക്കുന്ന കൈകളാണ് അവര്‍ക്ക് ജീവനുണ്ടെന്ന് തോന്നിക്കുന്നത്. വല്ലപ്പോഴും ചൂണ്ടയില്‍ കുരുങ്ങുന്ന ചെറുമീനുകളെ അവര്‍ പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞുവയ്ക്കുന്നുണ്ട്. ''അവര്‍ അത്താഴക്കറിക്കുള്ള മീന്‍പിടിക്കുന്നതാ. ഇങ്ങനെ കരയ്ക്കിരുന്നാ വലുതൊന്നും കിട്ടൂല്ല. പാവങ്ങള്‍. അവര്‍ക്ക് വള്ളോം വലയുമൊന്നുമില്ല.'' ഞങ്ങളുടെ കൗതുകം കണ്ടിട്ട് ഷാജി പറഞ്ഞു. ''സാറേ ഞാനൊന്നു പുറത്തേക്കിറങ്ങിയിട്ടു വരാം. അരമണിക്കൂര്‍ കഴിഞ്ഞുപോരേ അത്താഴം?.'' ''മതിമതി, ഷാജി പോയിട്ടു വാ.''
കായലിന്റെ തീരത്തോടുചേര്‍ന്നുള്ള നടവഴിയോരത്ത് ഏതാനും ചെറിയ വീടുകളും ഒരു വീടിനോടുചേര്‍ന്ന് ഒരു പീടികയുമുണ്ട്. മുറുക്കാന്‍, സിഗരറ്റ് തുടങ്ങി അരിയും പലവ്യഞ്ജനവും വരെ ആ കൊച്ചുപീടികയില്‍ കിട്ടും. ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതും കുശലവര്‍ത്തമാനങ്ങള്‍ പറയുന്നതുമൊക്കെ കണ്ടും കേട്ടുമിരുന്ന് സമയം പോയതറിഞ്ഞില്ല. കുളി കഴിഞ്ഞപ്പൊഴേക്കും ഷാജി മടങ്ങിയെത്തി. അത്താഴവും ഉച്ചത്തെപ്പോലെ രുചിവിഭവസമൃദ്ധം. കായലിലെ രാത്രിക്കാഴ്ചകള്‍ക്ക് വിസ്മയിപ്പിക്കുന്ന സൗന്ദര്യമാണ്. മുകളിലെ ആകാശത്തിനും താഴത്തെ കായലിനും ഒരേനിറം, ഇരുള്‍നീല. കായല്‍കാറ്റിന് സുഖകരമായൊരു കുളിര്. ഓളങ്ങള്‍ തീരത്തോടു മുട്ടിയുരുമ്മുന്ന ഗ്ലും ഗ്ലും ശബ്ദം. മത്സ്യബന്ധനബോട്ടുകളില്‍നിന്നുള്ള നേര്‍ത്തവെളിച്ചം. ജാലകക്കാഴ്ചകളെ തിരശ്ശീലകൊണ്ട് മറച്ച് ഉറങ്ങാന്‍കിടന്നു. വെളുക്കുവോളം സുഖകരമായ ഉറക്കം. ഉണര്‍ന്നപ്പോള്‍ ഷാജിയുടെ വക ബഡ്‌കോഫിയും ഗുഡ്‌മോര്‍ണിംഗും. ദിനകൃത്യങ്ങള്‍ക്കുശേഷം ഒരു പ്രഭാതസവാരി. പച്ചപ്പുനിറഞ്ഞ പരിശുദ്ധമായ കായലോരം. പ്രഭാതസൂര്യന്റെ ഇളംചൂടും തെങ്ങോലകള്‍ തഴുകിയെത്തുന്ന ഇളംകാറ്റും. തുരുത്തിലെ ജനജീവിതം എത്ര ലളിതം. എന്തിനും ഏതിനും വള്ളങ്ങളെയും സര്‍ക്കാര്‍ ബോട്ടുകളെയും ആശ്രയിക്കുന്ന ഒരു ജനത... നടത്തംകഴിഞ്ഞുവന്നപ്പോഴേക്കും പീറ്റര്‍ റെഡി. എട്ടുമണിയോടെ മടക്കയാത്ര, ഇതിനിടയില്‍ പ്രഭാതഭക്ഷണം; ദോശയും സാമ്പാറും ചമ്മന്തിയും ചായയും പതിനൊന്നായപ്പോള്‍ യാത്രയാരംഭിച്ച അതേസ്ഥാനത്തുതന്നെ തിരിച്ചെത്തി.
വളരെ ഉല്ലാസപ്രദമായിരുന്നു ഹൗസ്‌ബോട്ടിലെ യാത്രയും താമസവും എങ്കിലും മനസ്സിനെ അസ്വസ്ഥമാക്കിയ ഒരുകാര്യം എടുത്തുപറയാതെവയ്യ. കായലിലങ്ങോളമിങ്ങോളം യാത്രക്കാര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളുംു കുപ്പികളും ഓളങ്ങള്‍ക്കൊപ്പം ഒഴുകിനടക്കുന്നു. കായല്‍ മലിനമാകാതെ സൂക്ഷിക്കേണ്ടത് ഓരോ യാത്രികരുടെയും കടമയാണെന്നകാര്യം മലയാളികളെന്തേ മറന്നുപോകുന്നു?

Thursday 20 May 2021

പിപ്പിലിയിലെ തുണിച്ചമയങ്ങള്‍ (യാത്ര) എസ്.സരോജം

ഒറീസയിലേക്കുള്ള യാത്ര പ്ലാന്‍ചെയ്‌തപ്പോള്‍ ആദ്യപരിഗണനയില്‍ ജഗന്നാഥക്ഷേത്രവും സൂര്യക്ഷേത്രവും കടന്നുവന്നു. ഒറിയ ഗ്രാമജീവിതത്തിന്റെ നിറലാവണ്യം ആസ്വദിക്കാന്‍ പറ്റിയ ഒരിടം ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കണ്ണിലുടക്കിയത്‌ പിപ്ലി ആപ്ലിക്‌ വര്‍ക്കിനു പേരുകേട്ട പിപ്പിലിയാണ്‌. പല വര്‍ണ്ണങ്ങളിലുള്ള തുണിക്കീറുകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കുന്ന തുണിച്ചമയങ്ങളാണ്‌ പിപ്പിലിയെന്ന ഗ്രാമത്തെ പ്രശസ്‌തിയിലേക്ക്‌ നയിച്ചത്‌. ഒറിയ കരകൗശല ഉത്‌പന്നങ്ങളില്‍ ഏറെ പ്രചാരമുള്ളതും പ്രിയങ്കരവുമായ ഒരിനമാണ്‌ രഥോത്സവങ്ങളുമായി ബന്ധപ്പെട്ട പിപ്ലി ആപ്ലിക്‌ വര്‍ക്ക്‌.
സൂര്യക്ഷേത്രത്തിലേക്കുള്ള പരമ്പരാഗതവപാതയില്‍, ഏകദേശം ഇരുപത്‌ കിലോമീറ്റര്‍ അകലെ, ഭുവനേശ്വര്‍ റോഡിലാണ്‌ കരകൗശലഗ്രാമമായ പിപ്പിലി. പാതയുടെ ഇരുവശങ്ങളിലും ഗോവിന്ദക്ഷേത്രങ്ങളും കരകൗശലക്കടകളും അങ്ങാടികളും മീന്‍ചന്തകളും തുടങ്ങി ഗ്രാമക്കാഴ്‌ചകളുടെ ബാഹുല്യം. കവലയിലെ കടകളില്‍ തൂക്കിയിട്ടിരിക്കുന്ന കരകൗശലവസ്‌തുക്കളുടെ തനതായ ഭംഗി കണ്ടിട്ടാവും അതുവഴി പോകുന്ന സഞ്ചാരികള്‍ അവിടെയിറങ്ങി എന്തെങ്കിലുമൊക്കെ വാങ്ങിപ്പോകുന്നു. ഛായാദീപങ്ങള്‍, ഉദ്യാനക്കുടകള്‍, മേല്‍ക്കെട്ടികള്‍, ചുവരലങ്കാരങ്ങള്‍, തോള്‍സഞ്ചികള്‍, ചിത്രങ്ങള്‍ തുടങ്ങി നിരവധിയായ കരകൗശലവസ്‌തുക്കള്‍ ഇവിടത്തെ കടകളില്‍നിന്ന്‌ തുച്ഛമായ വിലയ്‌ക്ക്‌ വാങ്ങാം. ഗ്രാമത്തിനുപുറത്തുള്ള കടകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ തുണിച്ചമയങ്ങളും മറ്റ്‌ അലങ്കാരവസ്‌തുക്കളും അനേകംമടങ്ങ്‌ വിലയ്‌ക്കാണ്‌ വില്‌പനനടത്തുന്നത്‌. ഉദാഹരണമായി, ഇവിടെ നൂറോ നൂറ്റമ്പതോ രൂപ വിലയുള്ള ഒരു പിപ്പിലി ലാന്റേണിന്‌ (തൂണുകളുടെ ആകൃതിയില്‍ വര്‍ണ്ണത്തുണിക്കീറുകള്‍ ചേര്‍ത്തുതയ്‌ച്ച ഛായാദീപം) ഡല്‍ഹിയിലും മഹാബലിപുരത്തുമൊക്കെ എണ്ണൂറും ആയിരവും കൊടുക്കേണ്ടിവരും.കവലയില്‍ വണ്ടി ഒതുക്കിനിറുത്തിയിട്ട്‌ ഡ്രൈവര്‍ സമീപത്തുള്ള വലിയൊരു കട ഞങ്ങള്‍ക്ക്‌ കാണിച്ചുതന്നു. പിപ്പിലിയിലെ എല്ലായിനം കരകൗശലവസ്‌തുക്കളും ഈ കടയില്‍ ലഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. റിഹാന്‍ അലി ഷാ എന്നുപേരായ ഒരു ചെറുപ്പക്കാരനാണ്‌ കടയുടെ നടത്തിപ്പുകാരന്‍. പ്രദര്‍ശനവസ്‌തുക്കള്‍ ഓരോന്നായി കണ്ടും വിലപേശിയും നില്‍ക്കുന്നതിനിടയില്‍, റിഹാന്‍ ഞങ്ങളെ കടയ്‌ക്കുള്ളിലേക്ക്‌ ക്ഷണിച്ചു. സാമാന്യം വിശാലമായൊരു ഹാളില്‍, പുറത്ത്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെക്കാള്‍ മനോഹരമായ വര്‍ണ്ണക്കുടകളും തോള്‍സഞ്ചികളും വാനിറ്റിബാഗുകളും വസ്‌ത്രങ്ങളും ചിത്രങ്ങളുമൊക്കെ മൊത്തവില്‍പനയ്‌ക്കായി അടുക്കിവച്ചിരിക്കുന്നു. അവയില്‍നിന്ന്‌ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കാന്‍ റിഹാന്‍ ഞങ്ങളെ സഹായിച്ചു. കരവേലകള്‍ചെയ്‌ത്‌ ചന്തംവരുത്തിയ വാനിറ്റിബാഗുകളിലും തോള്‍സഞ്ചികളിലുമായിരുന്നു ഞങ്ങളുടെ നോട്ടം. ഓരോരുത്തരും വീട്ടിലെ കുട്ടികള്‍ക്കായി നൂറുരൂപ വിലയ്‌ക്കുള്ള ബാഗുകളും വര്‍ണ്ണക്കുടകളും വാങ്ങി. ചിത്രവര്‍ണ്ണത്തുണിക്കീറുകള്‍ ചേര്‍ത്തു തുന്നിയ വസ്‌ത്രങ്ങള്‍ കാണാന്‍ ഭംഗിയുണ്ടെങ്കിലും അതൊക്കെ നമ്മുടെ നാട്ടില്‍ ഇട്ടുനടക്കുന്ന കാര്യം പ്രയാസമാണ്‌.. എങ്കിലും പാവപ്പെട്ട ഗ്രാമീണരുടെ ഉപജീവനമാര്‍ഗ്ഗമാണല്ലൊ എന്നോര്‍ത്തപ്പോള്‍ അതും ഓരോന്ന്‌ വാങ്ങാതിരിക്കാനായില്ല. ജഗന്നാഥന്‍ ഇവരില്‍ കാരുണ്യവര്‍ഷം ചൊരിയുന്നത്‌ ഉത്സവകാലത്താണല്ലൊ.
കൗതുകകരമായ ചിത്രത്തുന്നലുകളും തുണിച്ചമയങ്ങളും എന്നുവേണ്ട എല്ലാ കരകൗശലനിര്‍മ്മിതികളും ഈ ഗ്രാമത്തിലെ സ്‌ത്രീകള്‍ സ്വന്തംവീടുകളിലിരുന്ന്‌ ചെയ്യുന്നതാണെന്ന്‌ കേട്ടിരുന്നു. അതൊന്ന്‌ നേരില്‍ കാണണമെന്ന്‌ ആഗ്രഹം അറിയിച്ചപ്പോള്‍ റിഹാന്‍ ഞങ്ങളെ സമീപത്തെ തെരുവിലുള്ള സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഉച്ചഭക്ഷണത്തിനുള്ള സമയമായതിനാല്‍ തെരുവ്‌ വിജനമായിരുന്നു. റിഹാന്‍ ഞങ്ങള്‍ക്കുമുമ്പേ വേഗം നടന്ന്‌, ഒരു കൊച്ചുവീടിനുള്ളിലേക്ക്‌ കയറിപ്പോയി.
ഞങ്ങള്‍ വീട്ടുമുറ്റത്തെത്തിയപ്പോഴേക്കും രണ്ടുവയസ്സ്‌ തോന്നിക്കുന്ന ഒരാണ്‍കുട്ടി വാതില്‍ക്കല്‍ വന്ന്‌ ഞങ്ങളെത്തന്നെ നോക്കിനില്‍പായി. പിറന്നപടിയാണ്‌ അവന്റെ നില്‍പ്‌. വീട്ടില്‍ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ടെന്ന്‌ റിഹാന്‍ നേരത്തെ പറഞ്ഞിരുന്നു. റിഹാനും ഭാര്യയും അലങ്കോലപ്പെട്ടുകിടന്ന വീടിനകം നേരെയാക്കുകയാണെന്നഞങ്ങളൂഹിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ റിഹാനോടൊപ്പം ഭാര്യയും മൂത്തകുട്ടിയും വാതില്‍ക്കല്‍ വന്ന്‌ ഞങ്ങളെ അകത്തേക്ക്‌ ക്ഷണിച്ചു. വീടിന്റെ മുന്‍ഭാഗത്താണ്‌ അടുക്കള. സ്ലാബിന്മേല്‍, വിറകടുപ്പില്‍ കറിയിരിപ്പുണ്ട്‌. ഒരു സ്റ്റീല്‍ചരുവത്തില്‍ വാര്‍ത്തുവച്ച ചോറും. ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു ഗൃഹനാഥയെന്ന്‌ മൂടിവയ്‌ക്കാത്ത ചോറും അടുപ്പിലെ തീയും ഞങ്ങളോട്‌ പറഞ്ഞു. അടുക്കളയ്‌ക്കപ്പുറം, ഒറ്റമുറി മാത്രമുള്ള, കുടില്‍സമാനമായ വീടിനുള്ളില്‍ ആകെയുള്ള ഒരു കട്ടിലില്‍ ഞങ്ങള്‍ക്ക്‌ ഇരിക്കാനിടമൊരുക്കി വീട്ടുകാര്‍ ഒതുങ്ങിനിന്നു. ഇട്ടിരുന്ന നൈറ്റിക്കുമീതേ ഒരു ഷാളെടുത്ത്‌ പുതച്ച്‌, മുഖത്ത്‌ ഹൃദ്യമായൊരു ചിരിയുംവിരിയിച്ചുനില്‍പാണ്‌ ഗൃഹനാഥ. റിഹാന്‍ ഇളയകുട്ടിയെ നിക്കറിടിയിച്ചുനിറുത്തി. കുട്ടികള്‍ അമ്മയുടെയരികില്‍ ഞങ്ങളെത്തന്നെ കണ്ണിമയ്‌ക്കാതെ നോക്കിനിന്നു. അപരിചിതത്വംമുറ്റിയ അന്തരീക്ഷം മാറ്റിയെടുക്കാനായി ഞാന്‍ അവരോട്‌ ചോദിച്ചു: നാം ക്യാ ഹേ? സാദത്തുല്‍ ബീവി
തുമാരാ നാം ക്യാ ഹേ? മൂത്തകുട്ടിയോട്‌ ചോദിച്ചു. അവന്‍ നാണംകുണുങ്ങിക്കുണുങ്ങി അവ്യക്തമായി എന്തോ പറഞ്ഞു. റിഹാന്‍ വ്യക്തമാക്കി: മൂത്തവന്റെ പേര്‌ ഇര്‍ഫാന്‍ അലി ഷാ, ഇളയവന്റെ പേര്‌ അയന്‍ അലി ഷാ. പണിപ്പുരയെവിടെ?
റിഹാന്‍ ഞങ്ങളിരുന്ന കട്ടിലിലേക്ക്‌ വിരല്‍ചൂണ്ടി ബീവി പണി പാതിയാക്കിവച്ചിരുന്ന തുണിച്ചമയവും തുന്നല്‍സൂചിയും കൈയിലെടുത്തു ഞങ്ങള്‍ എണീറ്റ്‌ മാറിനിന്നു. അവര്‍ കട്ടിലിലിരുന്ന്‌ പണിതുടങ്ങി. കുറച്ചുനേരം അവരുടെ കരവിരുത്‌ നോക്കിനിന്നു.
പിന്നെ കുടുംബത്തോടൊപ്പം നിന്ന്‌ ഫോട്ടൊയുമെടുത്ത്‌, അവരോട്‌ യാത്രപറഞ്ഞ്‌, റിഹാനോടൊപ്പം പുറത്തേക്കിറങ്ങി. ഒഡീസി നൃത്തം, ഒറിയാപാചകശൈലി എന്നിവപോലെതന്നെ പിപ്പിലി കരവേലയുടെയും തുടക്കവും വളര്‍ച്ചയും ജഗന്നാഥഭക്തിയെ അവലംബിച്ചായിരുന്നു. പുരിയിലെ പ്രസിദ്ധമായ രഥോത്സവവേളകളില്‍ രഥങ്ങള്‍ അലങ്കരിക്കുന്നതിനുവേണ്ടിയാണ്‌ തുണിച്ചമയങ്ങള്‍ അഥവാ പിപ്ലി ആപ്ലിക്‌ വര്‍ക്‌ തുടങ്ങിയതെന്ന്‌ ചരിത്രം. നൂറുകണക്കിന്‌ പരമ്പരാഗത കരവേലക്കാര്‍ ഈ രംഗത്ത്‌ പണിയെടുക്കുന്നു. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ പുരിയിലെ രാജാക്കന്മാര്‍ ദോര്‍ജികള്‍എന്നപേരില്‍ അറിയപ്പെട്ടിരുന്ന തുന്നല്‍ക്കാരെ ഈ അലങ്കാരപ്പണികള്‍ ഏല്‌പിച്ചുപോന്നിരുന്നതായി ക്ഷേത്രരേഖകളുണ്ട്‌. ക്ഷേത്രസേവകരായ ദോര്‍ജികളുടെ ആവാസകേന്ദ്രമായാണ്‌ പിപ്പിലി ഗ്രാമം നിലവില്‍വന്നത്‌. ആണ്ടോടാണ്ട്‌ ഉത്സവസമയത്ത്‌ ആവശ്യമായ ചിത്രപ്പന്തലുകളും വര്‍ണ്ണക്കുടകളും തുണിച്ചമയങ്ങളും ഗ്രാമവാസികള്‍ നിര്‍മ്മിച്ചുനല്‍കി. ജഗന്നാഥഭക്തിയും രാധാകൃഷ്‌ണസങ്കല്‍പവും പ്രമേയമാക്കി നിര്‍മ്മിച്ചിരുന്ന ചിത്രരൂപകങ്ങള്‍ പുരിയിലെത്തുന്ന ആബാലവൃദ്ധം തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ അവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മിതിയും ആരംഭിച്ചു. അങ്ങനെ പിപ്ലി ആപ്ലിക്‌ വര്‍ക്ക്‌ ഗ്രാമത്തിനുപുറത്തും വളരെവേഗം പ്രശസ്‌തിയാര്‍ജ്ജിച്ചു.
പുരിനഗരത്തില്‍നിന്നും നാല്‍പത്‌ കിലോമീറ്റര്‍ അകലെ, മുഗള്‍ഭരണത്തിന്റെ ശേഷിപ്പുകള്‍ പേറിനില്‍ക്കുന്ന പിപ്പിലി പഴമയിലേക്കുള്ള ഒരു കവാടമാണ്‌. പരമ്പരാഗതമായി, ആപ്ലിക്‌ കരവേല ചെയ്യുന്ന ധാരാളം മുസ്ലീം കുടുംബങ്ങള്‍ പിപ്പിലിയിലുണ്ട്‌. മുഗള്‍ അധിനിവേശപ്പടകള്‍ക്കൊപ്പം വന്ന്‌ പുരിയില്‍ സ്ഥിരതാമസമാക്കിയ മുസല്‍മാന്മാരുടെ പിന്‍തലമുറക്കാരാണ്‌ പിപ്പിലിയിലെ മുസ്ലീങ്ങള്‍. അതിലൊന്നാണ്‌ നേരത്തെ പരിചയപ്പെട്ട റിഹാന്‍കുടുംബം. തങ്ങളുടെ ജീവിതവൃത്തിക്കാധാരമായ ഹൈന്ദവജോലികള്‍ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കണ്ണാടിത്തുമ്പുകള്‍ വച്ചുപിടിപ്പിച്ച തുണിച്ചമയങ്ങള്‍ മുസ്ലീങ്ങളുടെ സംഭാവനയാണത്രെ.
ഇരുവശവും കരകൗശലക്കടകള്‍ നിരന്നിരിക്കുന്ന കവലയില്‍, റിഹാന്റെ കടയുടെ എതിര്‍വശത്താണ്‌ പിപ്ലി ആപ്ലിക്‌ വര്‍ക്കേഴ്‌സ്‌ ഇന്‍ഡസ്‌ട്രിയല്‍ കോപ്പറേറ്റീവ്‌ സൊസൈറ്റിയുടെ വിപണനകേന്ദ്രം. 2007 ഗോള്‍ഡന്‍ ജൂബിലിവര്‍ഷമായിരുന്നുവെന്ന്‌ സ്ഥാപനത്തിന്റെ മുകളിലെ പരസ്യപ്പലകയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. തലയെടുപ്പുള്ളൊരു സ്‌ത്രീ പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതംചെയ്‌തു. സുലോചന മഹോപാത്ര എന്നാണ്‌ അവരുടെ പേര്‌. ഭുവനേശ്വര്‍, കലിംഗ സ്റ്റേഡിയം, ഡല്‍ഹി തുടങ്ങി ഗ്രാമത്തിനുപുറത്ത്‌ സംഘടിപ്പിക്കപ്പെടുന്ന കരകൗശലമേളകളില്‍ പിപ്ലി ആപ്ലിക്‌ വര്‍കിന്റെ പ്രദര്‍ശനസ്റ്റാളിലെ നിറസാന്നിദ്ധ്യമാണ്‌ വാര്‍ദ്ധക്യത്തിലെത്തിനില്‍ക്കുന്ന ഈ മഹിളാരത്‌നം. വില്‌പനസഹായി ഓരോയിനങ്ങളായി ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഫ്രെയിംചെയ്‌ത ചില സുവനീര്‍ ചിത്രങ്ങളും ബാഗുകളും വാങ്ങി, കുറേ ഫോട്ടോകളുമെടുത്ത്‌, ഞങ്ങള്‍ പിപ്പിലിയോട്‌ വിടപറഞ്ഞു.

Monday 5 April 2021

പരീക്ഷണവധുവിന്‌ പത്ത്‌ കല്‍പനകള്‍ (കഥ) എസ്‌.സരോജം

സുനന്ദയുടെ അഴകുമുറ്റിയ രൂപത്തിലേക്ക്‌ സത്യപാലന്‍ ആകെക്കൂടിയൊന്നു നോക്കി. എന്നിട്ട്‌ വെള്ളക്കടലാസില്‍ നീലമഷികൊണ്ടെഴുതിയ നിയമാവലി ഉറക്കെ വായിച്ചുകേള്‍പിച്ചു. ഒന്ന്‌: എന്റെ ഭാര്യ തൊഴില്‍രഹിതയും നിര്‍ദ്ധനകുടുംബത്തിലുള്ളവളും ആയിരിക്കണം. രണ്ട്‌: ആദ്യത്തെ ഒരുവര്‍ഷം പരീക്ഷണകാലമാണ്‌. ഇക്കാലത്തെ പരിചരണവും പെരുമാറ്റവും തൃപ്‌തികരമല്ലാതെ തോന്നിയാല്‍ അപ്പോള്‍ തന്നെ കരാര്‍ അവസാനിപ്പിച്ച്‌ തിരിച്ചയക്കുന്നതാണ്‌. മൂന്ന്‌: പരീക്ഷണകാലമായ പന്ത്രണ്ട്‌ മാസവും ചെലവ്‌ പോയിട്ട്‌ അയ്യായിരം രൂപ ശമ്പളം തരുന്നതാണ്‌. അത്‌ മാസാവസാനം കാശായോ ചെക്കായോ കൈപ്പറ്റി, രസീത്‌ എഴുതിത്തരേണ്ടതാണ്‌. ഇക്കാലയളവില്‍, വീട്ടില്‍ പോകാനായി മാസത്തില്‍ രണ്ടുദിവസം അവധി അനുവദിക്കുന്നതാണ്‌. നാല്‌: അയല്‍വീടുകളില്‍ പോവുകയോ അവരുമായി കൂട്ടുകൂടുകയോ ചെയ്യരുത്‌. ഞാനറിയാതെ ആരെയും വീടിനുള്ളില്‍ കയറ്റുകയും ചെയ്യരുത്‌. അഞ്ച്‌: എന്റെ മൂന്ന്‌ മക്കളോടും അവരുടെ കുടുംബത്തോടും സ്‌നേഹത്തോടെ പെരുമാറേണ്ടതും അവര്‍ വരുമ്പോള്‍ അമ്മയെപ്പോലെ പരിചരിക്കേണ്ടതുമാണ്‌. ആറ്‌: വീടും പരിസരവും എപ്പോഴും വൃത്തിയായും അടുക്കും ചിട്ടയോടെയും സൂക്ഷിക്കണം. ഏഴ്‌: വികലാംഗനായ ഞാന്‍ ഭാര്യയില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ നിസ്വാര്‍ത്ഥമായ സ്‌നേഹവും നിരന്തരമായ പരിചരണവുമാണ്‌. എട്ട്‌: പരീക്ഷണകാലം തൃപ്‌തികരമായി പൂര്‍ത്തിയാക്കിയാല്‍ അടുത്തദിവസം സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതാണ്‌. അന്നുതന്നെ കുടുംബപെന്‍ഷന്‌ അവകാശിയായി ഭാര്യയെ നോമിനേറ്റ്‌ ചെയ്‌തുകൊണ്ടുള്ള പേപ്പറുകള്‍ ഒപ്പിട്ട്‌ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ അയച്ചുകൊടുക്കുന്നതാണ്‌. ഒമ്പത്‌: വിവാഹശേഷം ശമ്പളം ഉണ്ടായിരിക്കുന്നതല്ല. കുട്ടിയുടെയും അമ്മയുടെയും അത്യാവശ്യചെലവുകള്‍ക്കായി എല്ലാമാസവും അയ്യായിരം രൂപ നല്‍കുന്നതാണ്‌. പത്ത്‌: എന്റെ മരണാനന്തരം, ഫാമിലിപെന്‍ഷന്‍ ഒരു പാവപ്പെട്ട സ്‌ത്രീക്ക്‌ ഉപജീവനമാര്‍ഗ്ഗമാവുമല്ലൊ എന്ന നല്ലവിചാരംകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇങ്ങനെയൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌. വ്യവസ്ഥകള്‍ നന്നായി വായിച്ചുനോക്കിയിട്ട്‌ സമ്മതമാണെങ്കില്‍ മാത്രം മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുതരേണ്ടതാണ്‌. ആധാരമെഴുത്തുകാര്‍ കക്ഷികളെ പ്രമാണം വായിച്ചുകേള്‍പ്പിക്കുന്നതുപോലെ നീട്ടിയൊരു വായനകഴിഞ്ഞ്‌, സത്യപാലന്‍ സുനന്ദയുടെ മുഖത്തേക്ക്‌ നോക്കി. അയാള്‍ വായിച്ചതൊന്നും അവള്‍ കേട്ടിരുന്നില്ല. രക്താര്‍ബുദം ബാധിച്ച കിച്ചുമോന്റെ കരച്ചിലാണ്‌ അപ്പോള്‍ അവളുടെ കാതുകളില്‍ മുഴങ്ങിയത്‌. അമ്മ അവന്റെ കരച്ചിലടക്കാന്‍ ഒരുപാട്‌ കഷ്‌ടപ്പെടുന്നുണ്ടാവും. സുനന്ദേ... വലിയൊരു പുണ്യകര്‍മ്മം നിര്‍വ്വഹിച്ച മട്ടില്‍ കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട്‌ ഇടനിലക്കാരന്‍ വര്‍ക്കിച്ചന്‍ വിളിച്ചു. സങ്കടത്തിന്റെ ചുവപ്പുരാശി പടര്‍ന്ന കണ്ണുകളില്‍നിന്ന്‌ രണ്ട്‌ പളുങ്കുമണികള്‍ അടര്‍ത്തിക്കളഞ്ഞിട്ട്‌ അവള്‍ അയാളെ നോക്കി. ബ്രോക്കര്‍ഫീസല്ലാതെ മറ്റൊന്നും ഇപ്പോള്‍ അയാളുടെ പരിഗണനയില്‍ വരുന്ന വിഷയമേയല്ലല്ലൊ. വ്യവസ്ഥകളെഴുതിയ കടലാസ്‌ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌ അയാള്‍ പറഞ്ഞു: നന്നായിട്ട്‌ വായിച്ചുനോക്ക്‌, വച്ചുനീട്ടുന്ന ഭാഗ്യം നീയായിട്ട്‌ തട്ടിക്കളയരുത്‌. സുനന്ദ വ്യവസ്ഥകള്‍ വായിച്ചു. അയ്യായിരമെന്നത്‌ പതിനായിരമാക്കണം. അവള്‍ ഉറപ്പിച്ചു പറഞ്ഞു. സത്യപാലന്‍ ചെറുതായൊന്നു ഞെട്ടി. ചാരുകസേരയില്‍ നിവര്‍ന്നിരുന്ന്‌ ഉണക്കച്ചുള്ളിപോലുള്ള ഇടതുകാലിലേക്ക്‌ കൈവിരലുകളോടിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു: മറ്റെന്തെങ്കിലും പറയാനുണ്ടോ? അമ്പതിനായിരം മുന്‍കൂറായി തരണം, മോന്റെ ചികിത്സക്കാണ്‌. മാസാമാസം അയ്യായിരംവച്ച്‌ ശമ്പളത്തീന്ന്‌ പിടിച്ചോണ്ടാ മതി. സത്യപാലന്‍ അല്‍പനേരം ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു. മാസങ്ങളോളം കൂടെനിന്ന്‌, കാശായും തുണിയായും മറ്റുപലതായും കിട്ടാവുന്നതെല്ലാം ചോദിച്ചും ചോദിക്കാതെയും സ്വന്തമാക്കി, വീട്ടിലേക്ക്‌ കടത്തിയിട്ട്‌, പരീക്ഷണകാലം തീരുംമുമ്പ്‌ തിരിച്ചുപോയ സുശീലയും രാധയും ഗീതയും ഒരുനിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോയി. അങ്ങോട്ട്‌ എത്ര വാരിക്കോരിക്കൊടുത്തിട്ടും ഒരുതുള്ളി സ്‌നേഹം തിരിച്ചുതരാത്ത ആ പെണ്ണുങ്ങളെപ്പോലെയാവുമോ ഇവളും? കണ്ടിട്ട്‌ ആളൊരു നേരേ വാ നേരേ പോ ആണെന്നു തോന്നുന്നു. എന്തായാലും സമ്മതിച്ചേക്കാം എന്ന്‌ തീരുമാനിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു: അയ്യായിരംവച്ച്‌ പത്തുമാസം, അത്രയും കാലം നീയിവിടെ ഉണ്ടാവുമെന്നെന്താ ഉറപ്പ്‌? എത്രകാലം ഇവിടെ ഉണ്ടാവുമെന്ന്‌ ഉറപ്പുപറയാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? എന്ന മറുചോദ്യംകൊണ്ട്‌ സുനന്ദ അയാള്‍ക്ക്‌ മറുപടി കൊടുത്തു. അയാളുടെ ചോദ്യം കേട്ടപ്പോള്‍, ആറുമാസം മുമ്പ്‌ പട്ടില്‍പൊതിഞ്ഞ്‌ ചുടുകാട്ടിലേക്ക്‌ കൊണ്ടുപോയ മുപ്പത്തഞ്ചുകാരന്റെ. മുഖമാണ്‌ അവളുടെ മനസ്സിലേക്ക്‌ കയറിവന്നത്‌. ഇണങ്ങിയും പിണങ്ങിയും ഒരുകൂരക്കുള്ളില്‍ പത്തുകൊല്ലം തികച്ചില്ല. രാവിലെ മോന്‌ റ്റാറ്റാ പറഞ്ഞു പണിക്കുപോയയാളെ പിറ്റേദിവസം വെള്ളത്തുണി പുതച്ച്‌, ഐസുപെട്ടിയില്‍വച്ച്‌... ഏതോ കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയതാണത്രെ. നിറുത്താതെപോയ ആ കാറ്‌ ആരുടേതാണെന്ന്‌ ഒരുവിവരവുമില്ല. രാത്രിയായതുകൊണ്ട്‌ സംഭവം കണ്ടവരാരുമില്ല. അന്വേഷണം നടക്കുകയാണത്രെ. തര്‍ക്കുത്തരം അത്ര രസിച്ചില്ലെങ്കിലും അവള്‍ പറഞ്ഞ രണ്ട്‌ കാര്യങ്ങളും സത്യപാലന്‍ സമ്മതിച്ചു. അതിന്‍പ്രകാരം മുദ്രപ്പത്രം തിരുത്തിയെഴുതി. എന്നാല്‍ ഇതിലൊന്ന്‌ ഒപ്പിട്ടേക്കു. അയാള്‍ മുദ്രപ്പത്രം അവള്‍ക്കു നീട്ടി. അവള്‍ ഒപ്പുവച്ചു, പിന്നെ അയാളും. സാക്ഷിയായി വര്‍ക്കിച്ചനും. എന്നാലിനി വലതുകാലുവച്ച്‌ അകത്തേക്ക്‌ കേറിക്കൊ. സത്യപാലന്‍ സന്തോഷത്തോടെ പറഞ്ഞു. സുനന്ദ ഇടതുകാല്‍വച്ച്‌ അകത്തേക്ക്‌ കയറി. എന്റെ കിച്ചുമോനേ... എന്നൊരു ഹൃദയവിലാപവും പഴയൊരു ലതര്‍ബാഗും അവള്‍ക്കൊപ്പം അകത്തേക്ക്‌ കടന്നു. തുടക്കത്തിലേ ലക്ഷണക്കേടാണല്ലൊ വര്‍ക്കിച്ചാ. സത്യപാലന്‍ നീരസം മറച്ചുവച്ചില്ല. അത്‌ സാരമില്ലെന്നെ, വലതായാലും ഇടതായാലും കാലുരണ്ടും ഒരുപോലല്ലെ. വര്‍ക്കിച്ചന്റെ വായില്‍നിന്ന്‌ പെട്ടെന്ന്‌ പൊട്ടിവീണ ന്യൂജന്‍ സിദ്ധാന്തം സത്യപാലനും ശരിവച്ചു. വര്‍ക്കിച്ചന്‍ ബ്രോക്കര്‍ഫീസിനായി കൈനീട്ടി. രണ്ടായിരത്തിന്റെ രണ്ടുനോട്ടുകള്‍ അയാളുടെ കൈയില്‍ വച്ചുകൊടുത്തിട്ട്‌ സത്യപാലന്‍ പറഞ്ഞു: ബാക്കി പിന്നെ, കല്യാണം നടക്കുകയാണെങ്കില്‍. എന്നാ ഞാനിറങ്ങട്ടെ സാറെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കി വിളിച്ചാ മതി, ഞാനിങ്ങെത്തിക്കൊള്ളാം. വലിയൊരു കാര്യം ചെയ്‌ത സംതൃപ്‌തിയോടെ, സത്യപാലനെ നോക്കി ചിരിച്ചുകൊണ്ട്‌ അയാള്‍ നടന്നുമറഞ്ഞു. അകത്തേക്ക്‌ കയറിയ സുനന്ദ എന്തുചെയ്യേണ്ടൂ എന്നറിയാതെ അന്തിച്ചുനിന്നു. ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വീടിനുള്ളില്‍ എരിഞ്ഞുനില്‍ക്കുന്ന മലമൂത്രഗന്ധം, മാറാലപിടിച്ച ജന്നലുകളും വാതിലുകളും, മാര്‍ബിള്‍ പാകിയ തറയിലാകെ അഴുക്കും പൊടിയും, അടുത്തകാലത്തൊന്നും ചൂലും വെള്ളവും തൊട്ട ലക്ഷണമില്ല. വൃത്തിയാക്കല്‍ പരിപാടി എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നാലോചിച്ചുനില്‍ക്കെ, സത്യപാലന്റെ വിളിവന്നു: സുനന്ദേ... എനിക്കൊരു കട്ടന്‍ചായ, കടുപ്പം കുറച്ച്‌, പഞ്ചസാര വേണ്ട. ഇപ്പൊ കൊണ്ടുവരാം. എന്നു പറഞ്ഞിട്ട്‌, അവള്‍ തോളില്‍ കിടന്ന ഷാളെടുത്ത്‌ ചുരിദാറിനുമീതെ അരയില്‍ ചുറ്റിക്കെട്ടിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ ചെന്നു. സിങ്കു നിറയെ എച്ചില്‍ ഉണങ്ങിപ്പിടിച്ച പാത്രങ്ങള്‍. ചായക്കറപിടിച്ച ഒരെണ്ണം സ്ലാബിന്മേലിരിപ്പുണ്ട്‌. അതെടുത്ത്‌ തേച്ചുകഴുകി, ഗ്യാസടുപ്പു കത്തിച്ച്‌ രണ്ടുഗ്ലാസ്‌ ചായയുണ്ടാക്കി, ഒന്ന്‌ അയാള്‍ക്കും ഒന്ന്‌ അവള്‍ക്കും. നല്ല വിശപ്പുണ്ട്‌. രാവിലെ കഴിച്ച ദോശയും ചായയും എപ്പഴേ ദഹിച്ചു. ചായ കൊണ്ടുകൊടുക്കുമ്പോള്‍ സത്യപാലന്‍ പറഞ്ഞു: ആദ്യം വീടിനകമൊക്കെ വൃത്തിയാക്കണം, പിന്നെ മുറ്റവും. എനിക്ക്‌ ഉച്ചയ്‌ക്ക്‌ കഞ്ഞിയായാലും മതി. ഇന്നിപ്പൊ ചോറും കറിയുമൊക്കെ വയ്‌ക്കാന്‍ സമയമില്ലല്ലെ. രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാക്കാം. അവള്‍ കഞ്ഞിവയ്‌ക്കുന്നതിനിടയില്‍ വീടിനകമെല്ലാം മാറാലയടിച്ച്‌ തൂത്തുവാരി. കഞ്ഞികുടി കഴിഞ്ഞ്‌ ചൂലുമായി മുറ്റത്തേക്കിറങ്ങി. അടുത്തവീട്ടിലെ സ്‌ത്രീ മതിനുമുകളിലൂടെ എത്തിനോക്കി, ചിരിച്ചുകൊണ്ട്‌ ചോദിച്ചു. പേരെന്താ? സുനന്ദ. വീടെവിടാ? വാഴിച്ചല്‍. ചേച്ചീടെ പേരെന്താ? വനജ. സുനന്ദേ.... സത്യപാലന്‍ ഉറക്കെ വിളിച്ചു. എന്താ...? അവള്‍ വിളികേട്ടു. നീയാരോടാ വര്‍ത്തമാനം പറയുന്നത്‌? വായിച്ചതൊക്കെ മറന്നോ? ആരോടും ചങ്ങാത്തം വേണ്ട, നുണപ്പരിഷകള്‍... സുനന്ദ മറുപടി പറയാതെ മുറ്റമടി തുടര്‍ന്നു. ഒരു പുതിയ പൊറുതി തുടങ്ങുന്നതിന്റെ ഉത്സാഹത്തിലാണ്‌ സത്യപാലന്‍. ഇടതുകാലിന്‌ സ്വാധീനമില്ല എന്നതൊഴിച്ചാല്‍ കാഴ്‌ചയില്‍ വേറെ തകരാറൊന്നുമില്ല. കക്ഷത്ത്‌ താങ്ങുവടി വച്ചാണ്‌ നടപ്പ്‌. പുറത്തേക്കുള്ള പോക്കും വരവും മുച്ചക്ര സ്‌കൂട്ടറില്‍. ഭാര്യയുടെ മരണശേഷമാണ്‌ മൂന്ന്‌ മക്കളെയും കെട്ടിച്ചയച്ചത്‌. സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതുകൊണ്ട്‌ മൂത്ത മകള്‍ക്ക്‌ ആശ്രിതനിയമന നിയമപ്രകാരം പഞ്ചായത്താഫീസില്‍ ജോലികിട്ടി. മറ്റു രണ്ടുപേരും സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികമാരായി. മക്കള്‍ പോയതോടെ അയാള്‍ ഒറ്റയ്‌ക്കായി. കുറച്ചുദിവസം വീട്‌ വൃത്തിയാക്കാനും ഭക്ഷണമുണ്ടാക്കാനും അകന്ന ബന്ധത്തിലുള്ള ഒരു സ്‌ത്രീയുടെ സഹായമുണ്ടായിരുന്നു. അവര്‍ മകള്‍ക്കൊപ്പം താമസമായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. അങ്ങനെയിരിക്കുമ്പോഴാണ്‌ വര്‍ക്കിച്ചനെ പരിചയപ്പെടുന്നത്‌. അയാള്‍ വീട്ടുജോലിക്കായി ഒരു സ്‌ത്രീയെ കൊണ്ടുവന്നു. അയാളുടെ ബ്രോക്കര്‍ ഫീസും ജോലിക്കാരിയുടെ മുന്‍കൂര്‍ ശമ്പളവും എല്ലാംകൂടി കുറേ കാശും പോയി, ഒരുമാസം തികയുംമമ്പ്‌ ജോലിക്കാരിയും പോയി. ഇടം വലം തിരിയാന്‍ സമ്മതിക്കൂല്ലാത്രെ. വീട്ടുവേലക്കാരിയെ തന്നിഷ്‌ടത്തിനുവിട്ടാല്‍ എന്തൊക്കെയാവും കാണിച്ചുകൂട്ടുക. ഇനിയെന്തു വേണ്ടൂ എന്ന്‌ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു നല്ല ആശയം മനസ്സിലുദിച്ചത്‌; ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ സന്മനസ്സുള്ള ഒരു സ്‌ത്രീയെ കല്യാണം കഴിക്കുക, ഫാമിലിപെന്‍ഷന്‍ അവള്‍ക്ക്‌ അവകാശമാക്കുക. മുറ്റമടി കഴിഞ്ഞ്‌ സുനന്ദ പാത്രംകഴുകല്‍ തുടങ്ങി. സത്യപാലന്‍ പ്രൊവിഷന്‍ സ്റ്റോറിലേക്ക്‌ വിളിച്ച്‌ ഒരു മാസത്തേക്കാവശ്യമായ അരിയും സാധനങ്ങളും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. വൈകുന്നേരം മുച്ചക്രസ്‌കൂട്ടറില്‍ കയറി പുറത്തേക്കുപോയി. തൂത്തുവാരിയും തേച്ചുമഴക്കിയും തളര്‍ന്ന സുനന്ദ കുളിച്ച്‌ വസ്‌ത്രംമാറി. അപ്പോഴേക്കും അരിയും സാധനങ്ങളുമായി പ്രൊവിഷന്‍ സ്‌റ്റോറിലെ കൂലിക്കാരനെത്തി. പിന്നാലെ സത്യപാലനും. അയാള്‍ അവള്‍ക്ക്‌ രണ്ട്‌ നൈറ്റികള്‍ വാങ്ങിക്കൊണ്ടുവന്നു. അടുക്കളസാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ ഒതുക്കിവച്ചശേഷം അവള്‍ ചപ്പാത്തിയും കറിയുമുണ്ടാക്കി. അത്താഴംകഴിഞ്ഞ്‌ വീട്ടിലേക്ക്‌ വിളിച്ചു. അമ്മയുടെ ആവലാതികളും കിച്ചുമോന്റെ ശാഠ്യങ്ങളും അവളുടെ കണ്ണിലൂടെ നീര്‍മണികളായി അടര്‍ന്നുവീഴാന്‍ തുടങ്ങി. സുനന്ദേ... കണ്ണുതുടച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു: എന്താ? വാ കിടക്കാം. ഞാന്‍ അകത്തെ മുറിയില്‍ കിടന്നോളാം. അതുവേണ്ട, നമുക്കൊരുമിച്ചുകിടക്കാം. അത്‌ കല്യാണം കഴിഞ്ഞിട്ടു മതി. സുനന്ദ അകത്തെ മുറിയില്‍ കയറി വാതിലടച്ചു.

Friday 12 March 2021

അജന്തയിലെ ബുദ്ധകല (യാത്ര) എസ്.സരോജം

മഹാരാഷ്‌ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം എന്നറിയപ്പെടുന്ന ഔറംഗബാദില്‍നിന്ന്‌ നൂറ്റിയേഴുകിലോമീറ്റര്‍ അകലെയാണ്‌ ചരിത്രവിസ്‌മയമായ അജന്തഗുഹകള്‍. മദ്ധ്യപ്രദേശിലേക്കുള്ള തിരക്കേറിയ ഹൈവേയിലൂടെ, ഗ്രാമഭംഗികള്‍ ആസ്വദിച്ചുകൊണ്ടാണ്‌ ഇവിടേക്കുള്ള യാത്ര. ഇരുവശവുമുള്ള പാടങ്ങളില്‍ ബജ്‌റ, പരുത്തി എന്നിവ സമൃദ്ധമായി വളരുന്നു. പാടങ്ങള്‍ക്കപ്പുറം പച്ചപ്പുനിറഞ്ഞ മലനിരകള്‍. ഇഷ്‌ടികകൊണ്ടുള്ള ചുവരുകളും ആസ്‌ബസ്റ്റോസോ വൈക്കോലോ മേഞ്ഞ മേല്‍ക്കൂരകളുമാണ്‌ കര്‍ഷകരുടെ വീടുകള്‍ക്ക്‌. മിക്ക വീടുകളുടെ മുന്നിലും മോട്ടോര്‍ ബൈക്കുകള്‍ കാണാം. ധാന്യവും വൈക്കോലും വിറകുമൊക്കെ കൊണ്ടുപോകുന്നതിനും യാത്രക്കുമൊക്കെ കാളവണ്ടികള്‍ ഉപയോഗിക്കുന്നതായി കണ്ടു. ബജ്രകൊണ്ടുണ്ടാക്കുന്ന ബക്രി എന്നുപേരായ റൊട്ടി ഗ്രാമീണരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്‌. വഴിയോരത്ത്‌ സ്വര്‍ണ്ണനിറത്തിലള്ള റോബസ്റ്റയിനത്തില്‍പ്പെട്ട വാഴപ്പഴങ്ങള്‍ പലയിടത്തും വില്‍പനക്കുവച്ചിരിക്കുന്നത്‌ കണ്ടു. ഏകദേശം രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍, ഹൈവേയില്‍നിന്ന്‌ വലത്തോട്ടു തിരിഞ്ഞ്‌, മഹാരാഷ്‌ട്ര ടൂറിസം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ പ്രാദേശിക കാര്യാലയത്തിനു മുന്നിലെത്തി. ഇവിടെനിന്ന്‌ ഗുഹയുടെ സമീപത്തേക്ക്‌ പോകാന്‍ പ്രത്യേക ഷട്ടില്‍ ബസ്‌ സര്‍വീസുണ്ട്‌. ഇന്ത്യാക്കാര്‍ക്ക്‌ ആളൊന്നിന്‌ മുപ്പത്തഞ്ചുരൂപയാണ്‌ ടിക്കറ്റുനിരക്ക്‌; വിദേശികള്‍ക്ക്‌ 550 രൂപയും. പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ ടിക്കറ്റ്‌ എടുക്കേണ്ടതില്ല.
ബി.സി.രണ്ടാംനൂറ്റാണ്ടുമുതല്‍ എ.ഡി.ഏഴാംനൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ പലപ്പോഴായി മലയടിവാരത്തെ പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകള്‍ എന്നറിയപ്പെടുന്നത്‌.. ഈ ഗുഹാസമുച്ചയം ഇന്ത്യന്‍ പുരാവസ്‌തുഗവേഷണവകുപ്പിന്റെ സംരക്ഷണയിലുള്ളതും 1983 മുതല്‍ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്‌. മഹാരാഷ്‌ട്രയുടെഅതിര്‍ത്തി പങ്കിടുന്ന താപ്‌തിനദിയുടെ കൈവഴിയായ വാഗോര നദിയുടെ തീരത്താണ്‌ ഡക്കാണ്‍ പീഠഭൂമിയുടെ ഭാഗമായ അജന്ത ഗ്രാമം. അര്‍ദ്ധവൃത്താകൃതിയിലുള്ള മലയടിവാരങ്ങളിലെ ഭീമാകാരങ്ങളായ പാറകള്‍ വശങ്ങളില്‍നിന്നു തുരന്ന്‌ നിര്‍മ്മിക്കപ്പെട്ട മുപ്പതിലേറെ ഗുഹകളാണ്‌ ഇവിടെയുള്ളത്‌. ഇന്ത്യയില്‍ ബുദ്ധമതം വളരെ പ്രചാരംനേടിയിരുന്ന കാലത്ത്‌ നിര്‍മ്മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമാണ്‌ ഈ ഗുഹകള്‍. ചൈത്യഗൃഹങ്ങള്‍ പ്രാര്‍ത്ഥനാലയങ്ങളും വിഹാരങ്ങള്‍ ബുദ്ധസന്യാസിമാരുടെ താമസസ്ഥലങ്ങളുമാണ്‌. ശ്രീബുദ്ധന്റെ ജീവിതകഥകളും സന്ദേശങ്ങളും കലാമികവുറ്റ ശില്‍പങ്ങളായും ചുവര്‍ചിത്രങ്ങളായും ഈ ഗുഹാന്തരങ്ങളില്‍ അടയാളപ്പെട്ടുകിടക്കുന്നു.
രണ്ടു ഘട്ടങ്ങളിലായിട്ടാണ്‌ ഈ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഓരോന്നും നിര്‍മ്മിക്കപ്പെട്ട ക്രമത്തിന്‌ വ്യത്യസ്‌തമായി, കിഴക്കുനിന്ന്‌ പടിഞ്ഞാറേക്ക്‌ എന്ന ക്രമത്തിലാണ്‌ പുരാവസ്‌തു വകുപ്പ്‌ ഗുഹകള്‍ക്ക്‌ നമ്പര്‍ നല്‍കിയിരിക്കുന്നത്‌. പത്താമത്തെ ഗുഹയാണ്‌ ആദ്യം നിര്‍മ്മിക്കപ്പെട്ടതെന്നും ബി.സി രണ്ടാംനൂറ്റാണ്ടിലാണ്‌ ഇതിന്റെ നിര്‍മ്മിതിയെന്നും അനുമാനിക്കപ്പെടുന്നു. എ.ഡി.ഒന്നാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന ആദ്യഘട്ടത്തിലാണ്‌ 9,12,13,15എ എന്നീ ഗുഹകളുടെയും നിര്‍മ്മിതി. ബി.സി 230 മുതല്‍ എ.ഡി.220 വരെ ഡക്കാണ്‍ ഭരിച്ചിരുന്ന ശതവാഹന രാജാക്കന്മാരുടെ പിന്തുണയോടെ, ബുദ്ധമതത്തിലെ ഹീനയാന പാരമ്പര്യത്തില്‍പെട്ട സന്യാസിമാരാണ്‌ ഈ ഗുഹകള്‍ നിര്‍മ്മിച്ചതെന്നാണ്‌ നിഗമനം.
വിഗ്രഹാരാധന നിഷിദ്ധമായി കരുതിയിരുന്ന ഇക്കൂട്ടര്‍ തങ്ങളുടെ കലാസൃഷ്‌ടികളില്‍ ബുദ്ധനെ സ്‌തൂപം, സിംഹാസനം, കാലടയാളം തുടങ്ങിയ ചിഹ്നങ്ങള്‍കൊണ്ടാണ്‌ സൂചിപ്പിച്ചിരിക്കുന്നത്‌. എ.ഡി 250 മുതല്‍ 500 വരെ ഈ പ്രദേശം ഭരിച്ചിരുന്ന വാകാടക രാജവംശത്തിന്റെ കാലത്താണ്‌ രണ്ടാംഘട്ട നിര്‍മ്മിതികള്‍. മഹായാന പ്രസ്ഥാനം പുഷ്‌ടിപ്രാപിച്ചിരുന്ന ഇക്കാലത്ത്‌ നിര്‍മ്മിക്കപ്പെട്ട ചൈത്യഗൃഹങ്ങളില്‍ ബുദ്ധശില്‍പങ്ങള്‍ക്ക്‌ വളരെപ്രാധാന്യം നല്‍കിയിരിക്കുന്നു. സമ്പത്തുകൊണ്ടും സൈനികബലംകൊണ്ടും കരുത്തന്മാരായിരുന്ന വാകാടകന്മാര്‍ കലാസ്‌നേഹികളുമായിരുന്നു. അഞ്ച്‌, ആറ്‌ നൂറ്റാണ്ടുകളില്‍ അജന്തയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ രാജാക്കന്മാരും പ്രഭുക്കന്മാരും നിര്‍ലോപമായ സഹായസഹകരണങ്ങള്‍ നല്‍കുകയുണ്ടായി. ഹരിസേനരാജാവിന്റെ മന്ത്രിയായിരുന്ന വരാഹദേവ നിര്‍മ്മിച്ചുനല്‍കിയതാണ്‌ പതിനാറാമത്തെ ഗുഹ എന്നതിന്‌ ചരിത്രരേഖകളുണ്ട്‌. എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ്‌ സഞ്ചാരിയായ ഹുയാങ്‌ സാങ്ങിന്റെ യാത്രക്കുറിപ്പുകളില്‍ അജന്ത ഗുഹകളെക്കുറിച്ച്‌ പരാമര്‍ച്ചിട്ടുണ്ട്‌.
ആനയുടെ ആകൃതിയിലുള്ള കവാടം കടന്നുചെല്ലുമ്പോള്‍ കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്ന തരത്തില്‍ ശില്‍പചാരുതയാര്‍ന്ന കരിങ്കല്‍ത്തൂണുകളും ബുദ്ധശില്‍പങ്ങളും ചുവര്‍ചിത്രങ്ങളും! ശില്‍പനിര്‍മ്മാണത്തിലും ചുവര്‍ചിത്രരചനയിലും പ്രാചീനഭാരതത്തിലെ കലാകാരന്മാര്‍ എത്രത്തോളം മികവുപുലര്‍ത്തിയിരുന്നു എന്ന്‌ ഈ കലാസൃഷ്‌ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ളവയില്‍ കലാപരമായി വളരെ ഔന്നത്യം പുലര്‍ത്തുന്നവയാണ്‌ അജന്തഗുഹകളില്‍ എ.ഡി അഞ്ച്‌, ആറ്‌ നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ശില്‍പങ്ങളും ചുവര്‍ചിത്രങ്ങളും എന്നാണ്‌ വിദഗ്‌ധാഭിപ്രായം. ക്ലാസിക്കല്‍ സ്റ്റൈലിലുള്ള ഈ കലാസൃഷ്‌ടികളുടെ പേരിലാണ്‌ ഇന്ത്യക്കുപുറത്ത്‌ അജന്തഗുഹകള്‍ അറിയപ്പെടുന്നതും. ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളവയാണ്‌ മിക്ക സൃഷ്‌ടികളും. കൂടാതെ, അക്കാലത്തെ ജനങ്ങള്‍, അവരുടെ വസ്‌ത്രധാരണരീതികള്‍, ആഭരണങ്ങള്‍ തുടങ്ങി കൊട്ടാരസദസ്സുകള്‍, കോടതികള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയും മരങ്ങളും ചെടികളും പൂക്കളും പഴങ്ങളും പക്ഷിമൃഗാദികളുമെല്ലാം ചിത്രങ്ങള്‍ക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. പ്രകൃതിദത്ത നിറങ്ങളായ കുങ്കുമം, ഹരിതനീലം, കടുംനീലം, കറുപ്പ്‌ തുടങ്ങിയവ ഉപയോഗിച്ചാണ്‌ ചിത്രങ്ങള്‍ക്ക്‌ നിറം നല്‍കിയിരിക്കുന്നത്‌. ഇരുട്ടുള്ള ഗുഹകളില്‍ പന്തംകൊളുത്തിവച്ചാണ്‌ ചിത്രരചന നിര്‍വഹിച്ചിരുന്നത്‌ എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. ജാതകകഥകള്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ ബുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രങ്ങള്‍ ഏറെ ആസ്വാദ്യകരമാവും. ചൈത്യഗൃഹങ്ങളിലെല്ലാം ബുദ്ധപ്രതിഷ്‌ഠകള്‍ കാണാം.
കല്‍പടവുകള്‍ കയറിയിറങ്ങി, ഓരോ ഗുഹകളിലും ചെന്നെത്താന്‍ സമയമെടുക്കും. ഒരുദിവസംകൊണ്ട്‌ ഗുഹകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്താമെന്നല്ലാതെ ഓരോന്നും വിശദമായി കണ്ടാസ്വദിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. ചില ഗുഹകള്‍ പണി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചമട്ടാണ്‌. ബി.സി മൂന്നാംനൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന അശോകചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ച ചരിത്രം നമുക്കറിയാം. അദ്ദേഹം മതപ്രചരണത്തിനായി മഹാരാഷ്‌ട്രയിലേക്കയച്ച പ്രതിനിധികളാണ്‌ ഈ ഗുഹകള്‍ നിര്‍മ്മിച്ചതെന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം. നദിയുടെ സാമീപ്യവും താഴ്‌വരയുടെ ശാന്തതയും സന്യാസിമാരുടെ ജീവിതശൈലിക്ക്‌ പറ്റിയതായിരുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലൊ. മതപ്രചരണത്തിനായി നാടുചുറ്റിനടന്നിരുന്ന സന്യാസിമാര്‍ മഴക്കാലമാകുമ്പോള്‍ തങ്ങളുടെ സമയം ചെലവഴിച്ചിരുന്നത്‌ ഗുഹകളിലെ ചുവര്‍ചിത്രരചനയിലും ശില്‍പനിര്‍മ്മാണത്തിലുമായിരുന്നു. ജീവിതത്തില്‍നിന്നും സ്‌ത്രീകളെ അകറ്റിനിറുത്തിയിരുന്ന സന്യാസിമാരുടെ കലാസൃഷ്‌ടികളില്‍ ധാരാളം സ്‌ത്രീരൂപങ്ങളുമുണ്ടെന്നത്‌ ആശ്ചര്യകരം തന്നെ. സുന്ദരികളായ രാജകുമാരികള്‍, അവരുടെ തോഴിമാര്‍, ഗായികമാര്‍, നര്‍ത്തകികള്‍ തുടങ്ങി ഇരിക്കുന്നവരും നില്‍ക്കുന്നവരും വേഷഭൂഷാദികളണിഞ്ഞവരുമായ നിരവധി സ്‌ത്രീകള്‍ ചിത്രങ്ങളായും ശില്‍പങ്ങളായും ഗുഹാന്തരങ്ങളെ അലങ്കരിക്കുന്നു. ചിത്രങ്ങള്‍ പ്രകാശവും ചൂടുമേറ്റ്‌ മങ്ങിപ്പോകുമെന്നുള്ളതിനാല്‍ ഗുഹകള്‍ക്കുള്ളില്‍ വൈദ്യുതദീപങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. അകത്തെ ഇരുട്ടുകാരണം പലതും വ്യക്തമായി കാണാനാവില്ല. ചിലതെല്ലാം കാലപ്പഴക്കത്തില്‍ നിറം മങ്ങി കാണപ്പെടുന്നു.
ഏഴാംനൂറ്റാണ്ടോടുകൂടി ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചുതുടങ്ങി. സന്യാസിമാരാരും ഗുഹകളിലേക്ക്‌ വരാതായി. വിജനമായ ഈ പ്രദേശം ആരുടെയും ശ്രദ്ധയില്‍പെടാതെ നൂറ്റാണ്ടുകളോളം കാടുമൂടിക്കിടന്നു. 1819-ല്‍ കാട്ടില്‍ കടുവവേട്ടക്കിറങ്ങിയ ബ്രിട്ടീഷ്‌ സൈനികോദ്യോഗസ്ഥനായ ക്യാപ്‌റ്റന്‍ ജോണ്‍ സ്‌മിത്തും സംഘവും യാദൃശ്ചികമായി ഗുഹയില്‍ എത്തിപ്പെടുകയായിരുന്നു. അങ്ങനെയാണ്‌ ഈ ഗുഹകളെപ്പറ്റി പുറംലോകം അറിഞ്ഞത്‌. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ പുരാവസ്‌തുഗവേഷകരുടെയും ചരിത്രകാരന്മാരുടെയും ശ്രദ്ധ അങ്ങോട്ടേക്ക്‌ തിരിഞ്ഞത്‌. തുടര്‍ന്ന്‌ പ്രാചീനഭാരതത്തിലെ മനുഷ്യരുടെ വിസ്‌മയകരമായ കലാസൃഷ്‌ടികള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികളായി. കലാസ്‌നേഹികളായ സന്ദര്‍ശകരുടെ വരവായി. ഇന്ന്‌ ചരിത്രവിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായി ശരാശരി അയ്യായിരത്തോളംപേര്‍ ദിനംപ്രതി അജന്താഗുഹകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ്‌ കണക്ക്‌.

Monday 8 February 2021

പ്രവാസനൊമ്പരം (കവിത) എസ്.സരോജം

പ്രിയനേ നീയെനിക്കേകും ശുഭദിനാശംസകള്‍

ഹൃദയത്തില്‍ ചേര്‍ക്കുന്നു ഞാനോരോ ദിനത്തിലും

ആയതിന്നൂര്‍ജ്ജമുള്‍ക്കൊണ്ടുലയാതെ ജീവിത-

ത്തോണിതുഴയുന്നഴലിന്‍ സാഗരത്തില്‍.

വിത്തംമോഹിച്ചു മര്‍ത്യജീവിതമിരു-

തീരങ്ങളില്‍പെട്ടുഴലുന്നതെന്തിനോ!

മിഴിതോരാതെ പെയ്യുന്നരാവുകള്‍ക്കും

മൗനനൊമ്പരങ്ങള്‍ക്കുമറുതിയെന്നോ?

ഹൃദയംപറിച്ചേകുന്ന ചുംബനപ്പൂവുകള-

ധരമറിയാതെ കരളിലെടുത്തുവച്ചോരോ

പകലെണ്ണി രാവെണ്ണി ഋതുക്കളൊടുങ്ങവേ

പെറ്റുപെരുകുന്നു കനവുകളാകാശം കാണാത്ത പീലിപോലെ
                                                         
ഇരുകരളുകള്‍ പകുക്കും നിശ്വാസച്ചൂടിനാല്‍

പൊള്ളുന്നുവോ പച്ചമിഴിയുള്ള തോഴനും.

ഏതുതൊഴിലും മാന്യമായ് കരുതുകില്‍

ജന്മനാടല്ലൊ നമുക്കെന്നും പ്രിയസ്വര്‍ഗ്ഗം.

Wednesday 6 January 2021

ജലപഹര്‍കുന്നിലെ പീസ്‌ പഗോഡ (യാത്ര) എസ്.സരോജം





ജലപഹര്‍ കുന്നിലെ പീസ്‌ പഗോഡയുടെ മുറ്റത്തുനില്‍ക്കുമ്പോള്‍, രണ്ടാം ലോകയുദ്ധകാലത്ത്‌ അണുബോംബെറിഞ്ഞു തകര്‍ക്കപ്പെട്ട നാഗസാക്കിയും ഹിരോഷിമയുമൊക്കെ ഒരുനിമിഷം മനസ്സിലേക്ക്‌ കടന്നുവന്നു. മനുഷ്യന്‌ സഹജീവികളോട്‌ എത്രത്തോളം ക്രൂരതകാട്ടാന്‍ കഴിയുമെന്ന്‌ ലോകം ഞെട്ടലോടെ കണ്ടറിഞ്ഞത്‌ ഈ ലോകയുദ്ധകാലത്താണല്ലൊ. യുദ്ധം കൊടുംപിരികൊണ്ടിരുന്ന കാലത്ത്‌, 
സ്വന്തംജീവന്‍പോലും അപകടത്തിലാവുമെന്ന ഭീതി വെടിഞ്ഞ്‌, താന്‍ യുദ്ധവിരുദ്ധ സിദ്ധാന്തത്തെ അനുകൂലിക്കുന്നതായി പ്രഖ്യാപിക്കുകയും ജപ്പാനിലെങ്ങും ചെണ്ടകൊട്ടിനടന്ന്‌ യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌ത ബുദ്ധസന്യാസിയാണ്‌ ജപ്പാന്‍കാരനായ നിചിദാ സു ഫുജി. ബുദ്ധന്‍റെ അഹിംസയും ഗാന്ധിജിയുടെ അക്രമരാഹിത്യവും അദ്ദേഹത്തെ ഒരുപോലെ സ്വാധീനിച്ച രണ്ട്‌ മഹാസിദ്ധാന്തങ്ങളായിരുന്നു.
1885-ല്‍ ജപ്പാനിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച ഫുജി ഒരു നൂറ്റാണ്ടുകാലം നീണ്ട തന്‍റെ ജീവിതം ലോകസമാധാനത്തിനായി ഉഴിഞ്ഞുവച്ച മഹാത്യാഗിയായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ സന്യാസം സ്വീകരിച്ച ഫുജി, നിപ്പോണ്‍സന്‍ മ്യൊഹോജി എന്നറിയപ്പെടുന്ന ജാപ്പനീസ്‌ ബുദ്ധിസ്റ്റ്‌ വിഭാഗത്തിന്‍റെ സ്ഥാപകനാണ്‌. മഹായാന ബുദ്ധിസ്റ്റുകള്‍ക്ക്‌ ഏറെ പ്രിയങ്കരമായ ലോട്ടസ്‌ സൂത്ര എന്ന മന്ത്രമാണ്‌ ഇക്കൂട്ടര്‍ക്കും പ്രിയം. 1931-ല്‍ അദ്ദേഹം കല്‍ക്കട്ടയില്‍ വരികയും ഗ്യാക്കു ഷൊദൈ എന്ന ജാപ്പനീസ്‌ ആചാരപ്രകാരം, ചെണ്ടകൊട്ടി, ദൈമൊകു മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ നഗരംമുഴുവന്‍ കാല്‍നടയായി സഞ്ചരിക്കുകയും ചെയ്‌തു. 1933-ല്‍ അദ്ദേഹം വാര്‍ധ ആശ്രമത്തില്‍ ചെന്ന്‌ ഗാന്ധിജിയെ കാണുകയുണ്ടായി. ഗാന്ധിജിയാവട്ടെ, ഫുജിയുടെ സന്ദര്‍ശനം ഒരനുഗ്രഹമായി കരുതുകയും ദൈമൊകുമന്ത്രം ആശ്രമത്തിലെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു.
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബു വര്‍ഷിച്ചതിനെ തുടര്‍ന്നുണ്ടായ സമാനതകളില്ലാത്ത ദുരന്തങ്ങള്‍ കണ്ട്‌ മനംനൊന്താണ്‌ ലോകസമാധാനത്തിനായി പീസ്‌ പഗോഡകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്‌. വര്‍ണ്ണ, വര്‍ഗ്ഗ, മത ഭേദമെന്യേ, ലോകമെമ്പാടും സമാധാനത്തിനായി നിലകൊള്ളുന്ന ആര്‍ക്കും ഒത്തുചേരാനുള്ള ഇടങ്ങളാണ്‌ പീസ്‌ പഗോഡകള്‍. 1947-ലാണ്‌ ഫുജി തന്നെ ലോകപ്രശസ്‌തനാക്കിയ ആ തീരുമാനമെടുത്തത്‌; ലോകസമാധാനത്തിനായി പീസ്‌ പഗോഡകള്‍ (ശാന്തിസ്‌തൂപങ്ങള്‍) നിര്‍മ്മിക്കുക. യുദ്ധം കാരണം ഒന്നരലക്ഷത്തിലധികം മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞ നാഗസാക്കിയിലും ഹിരോഷിമയിലുമാണ്‌ ആദ്യം പീസ്‌ പഗോഡകള്‍ നിര്‍മ്മിച്ചത്‌. രണ്ടായിരാമാണ്ടോടുകൂടി ഏഷ്യ, യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിലായി എണ്‍പത്‌ പീസ്‌ പഗോഡകള്‍ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹം ലോകത്തിനു നല്‍കിയ പ്രധാന സന്ദേശം ഇതായിരുന്നു: Civilization is not to kill human beings, not to destroy things, not to make war, civilization is to hold mutual affection and to respect one another.
പൈന്‍മരനിരകളുടെ പശ്ചാത്തലഭംഗിയില്‍, പ്രശാന്തസുന്ദരമായ കുന്നിന്‍മുകളില്‍, രണ്ട്‌ കോണ്‍ക്രീറ്റ്‌ സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്ന പീസ്‌ പഗോഡ കണ്ണിനും കരളിനും കുളിര്‍മയേകുന്ന സുന്ദരനിര്‍മ്മിതിയാണ്‌.



1972-ല്‍ ആരംഭിച്ച്‌ ഇരുപത്‌ വര്‍ഷംകൊണ്ട്‌ നിര്‍മ്മിതി പൂര്‍ത്തിയാക്കിയ, ഡാര്‍ജിലിംഗിലെ ശാന്തിസ്‌തൂപത്തില്‍ ശ്രീബുദ്ധന്‍റെ നാല്‌ അവതാരങ്ങള്‍ - നില്‍ക്കുന്നതും ഇരിക്കുന്നതും ധ്യാനിക്കുന്നതും ഉറങ്ങുന്നതുമായ സുവര്‍ണ്ണശില്‍പങ്ങള്‍ കാണാം. 



സ്‌തൂപത്തിനു ചുറ്റും ശ്രീബുദ്ധന്‍റെ ശ്രദ്ധേയമായ ജീവിതസന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. ശാന്തിസ്‌തൂപത്തില്‍നിന്ന്‌ നോക്കിയാല്‍ കഞ്ചന്‍ ജംഗ മലനിരകള്‍ വ്യക്തമായി കാണാം.
ഏകദേശം നൂറുവാര ഇപ്പുറത്തായി, ജപ്പാന്‍കാരുടെ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന, രണ്ടുനിലകളുള്ളൊരു ബുദ്ധക്ഷേത്രത്തിലാണ്‌ സന്ദര്‍ശകര്‍ ആദ്യമെത്തുക. 

ഇത്‌ നിപ്പോണ്‍സന്‍ മ്യൊഹോജി ബുദ്ധക്ഷേത്രം എന്നറിയപ്പെടുന്നു. പ്രധാന കവാടത്തില്‍നിന്നും ഇറക്കവും കയറ്റവുമൊക്കെയുള്ള ചെറിയൊരു റോഡിലൂടെ അഞ്ചാറുമിനിറ്റ്‌ നടന്നാല്‍ ക്ഷേത്രകവാടമായി. ഏതാനും പടിക്കെട്ടുകള്‍കൂടി കയറിയാല്‍ ക്ഷേത്രമായി.
റോഡിന്‍റെ ഒരുവശത്ത്‌ മനോഹരമായ നാലഞ്ച്‌ ചെറിയ വീടുകള്‍, അവയ്‌ക്കുമുന്നില്‍ പാറിപ്പറക്കുന്ന പ്രാര്‍ത്ഥനക്കൊടികള്‍.
ക്ഷേത്രത്തിനകത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത്‌ ഫുജി ഗുരുജിയുടെ ചിത്രമാണ്‌. അടുത്ത്‌ ഒരു ബുദ്ധരൂപം ഉള്ളതുകൊണ്ട്‌ ഇതൊരു ബുദ്ധക്ഷേത്രമാണെന്ന്‌ മനസ്സിലാക്കാം. മുകളിലത്തെ പ്രാര്‍ത്ഥനാഹാളില്‍നിന്ന്‌ പുറത്തേക്കൊഴുകുന്ന ചെണ്ടയുടെ ശബ്‌ദം പരിസരമാകെ മുഴങ്ങിക്കേള്‍ക്കാം. കൗതുകപൂര്‍വ്വം മുകളിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ജപ്പാന്‍കാരിയായ പുരോഹിത ഹൊ-കൊ എന്നു പേരായ വലിയൊരു ചെണ്ടകൊട്ടി, ദൈമൊകു മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു. അല്‍പനേരം അവിടെയിരുന്ന്‌ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ അവര്‍ ഞങ്ങളോട്‌ പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ചെറിയ ചെണ്ടയും കോലും തന്നിട്ട്‌, അവര്‍ വലിയ ചെണ്ടകൊട്ടുന്ന അതേ താളത്തില്‍ കൊട്ടാനും പറഞ്ഞുതന്നു. അത്ഭുതമെന്നു പറയട്ടെ, വലുതും ചെറുതുമെല്ലാം ഒരേ ശബ്‌ദത്തില്‍, ഒരേ താളത്തില്‍ മുഴങ്ങി. നമുക്ക്‌ ഇഷ്‌ടമുള്ളത്രയും നേരം അവിടെ അങ്ങനെ കൊട്ടിയും പാടിയുമിരിക്കാം. എന്നാല്‍, അധികനേരമിരിക്കാന്‍ ഞങ്ങള്‍ക്ക്‌ സമയമുണ്ടായിരുന്നില്ല. എങ്കിലും ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിലിരുന്ന്‌ ഏതാനും നിമിഷം ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ചു. പോരുമ്പോള്‍, ദൈവത്തിന്‍റെ അനുഗ്രഹമെന്ന്‌ പറഞ്ഞ്‌ മധുരമുള്ള ഒരു സാധനം തിന്നാനും തന്നു.
1954-ല്‍, ജപ്പാനിലെ കുമാമോട്ടൊയിലാണ്‌ ഫുജി ആദ്യത്തെ പീസ്‌ പഗോഡ നിര്‍മ്മിച്ചത്‌. ഇന്ത്യയില്‍ ഡാര്‍ജിലിംഗിനുപുറമേ, രാജ്‌ഗിര്‍, ഡെല്‍ഹി, ഭുവനേശ്വര്‍, ലഡാക്‌, വൈശാലി, വാര്‍ധ എന്നിവിടങ്ങളിലും പീസ്‌ പഗോഡകളുണ്ട്‌. ലോകമെങ്ങും സമാധാനത്തിന്‍റെ സന്ദേശവുമായി നിലകൊള്ളുന്ന ജാപ്പനീസ്‌ പീസ്‌ പഗോഡകള്‍, ബി.സി.അഞ്ചാം നൂറ്റാണ്ടില്‍, നമ്മുടെ ഇന്ത്യയില്‍ ജന്മമെടുത്ത ബുദ്ധമതത്തിന്‍റെ രാജ്യാന്തരവ്യാപ്‌തിയെ അടയാളപ്പെടുത്തുന്നു.