Sunday 22 November 2020

പൊന്മുടി (യാത്ര) എസ്.സരോജം

രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും, തുടരെ രണ്ടവധിദിവസങ്ങള്‍. അതില്‍ ഒരു പകല്‍ മനംകുളിര്‍പ്പിക്കുന്ന പ്രകൃതിക്കാഴ്‌ചകള്‍ക്കായി മാറ്റിവച്ചാലെന്താ? മനസില്‍ മൊട്ടിട്ട സുന്ദരമായ ആശയം മക്കളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്‌ പൂര്‍ണ്ണ പിന്‍തുണയുമായി അവരും മുന്നിട്ടിറങ്ങി. അങ്ങനെ ഒരു രണ്ടാം ശനിയാഴ്‌ച രാവിലെ ഏഴുമണിക്ക്‌ ഞങ്ങള്‍ കാറില്‍ യാത്രയാരംഭിച്ചു; നഗരഹൃദയത്തില്‍നിന്ന്‌ അറുപതു കിലോമീറ്റര്‍ അകലെയുള്ള പൊന്മുടിയിലേക്ക്‌. സംസ്ഥാനപാത രണ്ടിലൂടെ നെടുമങ്ങാട്‌ വഴി ചുള്ളിമാനൂരെത്തുമ്പോള്‍ പാത രണ്ടായി പിരിയുന്നു; നേരേവലത്തോട്ടുപോയാല്‍ വിതുര, തേവിയോട്‌ വഴി ഗോള്‍ഡന്‍വാലി, പൊന്മുടി.

ചുള്ളിമാനൂരിറങ്ങി പ്രഭാതഭക്ഷണം കഴിച്ചശേഷം യാത്രതുടര്‍ന്നു. വിതുരമുതല്‍ കണ്‍കുളിര്‍പ്പിക്കുന്ന പ്രകൃതിഭംഗികള്‍ ആസ്വദിച്ചുതുടങ്ങാം. അകലക്കാഴ്‌ചകളെ കണ്ണില്‍നിന്നും മറയ്‌ക്കുന്ന ഇടതൂര്‍ന്ന വൃക്ഷങ്ങളും റബ്ബര്‍തോട്ടങ്ങളും വളഞ്ഞുപുളഞ്ഞ വഴിയരികിലെ വേറിട്ട കാഴ്‌ചകളാകുന്നു. പൊന്മുടിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌ ഗോള്‍ഡന്‍വാലി. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ കല്ലാറിലെ കണ്ണീരുപോലെ തെളിഞ്ഞ തണുത്തവെള്ളത്തില്‍ കുളിക്കാന്‍ കുട്ടികള്‍ക്കായിരുന്നു കൂടുതല്‍ ഉത്സാഹം. ജലക്രീഡകളില്‍ മതിമറന്നാഹ്ളാദിക്കുമ്പോള്‍ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങളാണ്‌ വഴുക്കലുള്ള പാറകളും മഴക്കാലത്ത്‌ അപ്രതീക്ഷിതമായുണ്ടാകുന്ന മലവെള്ളപ്പാച്ചിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്‌. ഡി.റ്റി.പി.സി വിനോദസഞ്ചാരികള്‍ക്കായി ഭക്ഷണശാല, വിശ്രമമുറി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കുടുംബത്തോടൊപ്പം കല്ലാറിന്റെ തീരത്തിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയേണ്ടതുതന്നെ. പക്ഷെ, ആഹാരാവശിഷ്‌ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിച്ചുപോകാന്‍ പാടില്ല.
തിരുവനന്തപുരത്തെ പ്രധാന നദികളായ വാമനപുരംപുഴയും (88കി.മീ) കരമനയാറും (67കി.മീ) നെയ്യാറും (56 കി.മീ). അഗസ്‌ത്യമലനിരയിലെ കുന്നുകളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. തമിഴ്‌നാട്ടിലെ ചെമ്മുഞ്ചി മൊട്ടയില്‍നിന്നുത്ഭവിക്കുന്ന കല്ലാറാണ്‌ വാമനപുരംപുഴയുടെ തുടക്കം. കല്ലാറിലേക്ക്‌ കളിയപ്പാറയാറും പന്നിവാസലാറും പൊന്മുടിയാറും ചിറ്റാറും മഞ്ഞപ്പാറയാറും കിളിമാനൂര്‍പുഴയും ചേര്‍ന്ന്‌ വാമനപുരം പുഴയാകുന്നു. ചിറയിന്‍കീഴിനടുത്തുള്ള അഞ്ചുതെങ്ങ്‌ കായലിലേക്കാണ്‌ വാമനപുരംപുഴ ഒഴുകിയെത്തുന്നത്‌. നഗരത്തില്‍നിന്നും നാല്‍പത്‌ കിലോമീറ്റര്‍ അകലെ, വിതുര-പൊന്മുടിപാതയ്‌ക്ക്‌ സമാന്തരമായാണ്‌ കല്ലാറൊഴുകുന്നത്‌. ജലനിരപ്പ്‌ കുറയുമ്പോള്‍ പുഴയിലുടനീളം ഉരുളന്‍കല്ലുകള്‍ പൊന്തിനില്‍ക്കുന്നത്‌ കാണാം. ധാരളം കല്ലുകളുള്ള പുഴയായതിനാലാവാം കല്ലാറെന്ന പേരുണ്ടായത്‌.

കല്ലാര്‍പാലത്തില്‍നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ദൂരം വനത്തിലൂടെ മുന്നോട്ടുനടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടമായി. പക്ഷിനിരീക്ഷകരുടെ ഇഷ്‌ടകേന്ദ്രമാണിവിടം. പക്ഷെ അപൂര്‍വം ചില പക്ഷികളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. കാട്ടുനടത്തക്കാരെ പേടിപ്പിച്ചുകൊണ്ട്‌ ഓടിമറയുന്ന കാട്ടരണകളും പാറിനടക്കുന്ന തുമ്പികളും പൂമ്പാറ്റകളും ധാരാളം. മുന്നോട്ടുപോകുംതോറും വഴി വളരെ ദുര്‍ഘടമായി. കഴിഞ്ഞ മഴക്കാലത്ത്‌ കടപുഴകിയതാവണം ഒരു വന്‍വൃക്ഷം വഴിക്ക്‌ കുറുകെ വീണുകിടക്കുന്നു. അതിനപ്പുറത്തേക്ക്‌ ചാടിക്കടക്കുക പ്രയാസംതന്നെ. വൃക്ഷങ്ങളുടെ വേരുകളിലും വള്ളിപ്പടര്‍പ്പുകളിലും പിടിച്ചുപിടിച്ച്‌ വളരെ പ്രയാസപ്പെട്ടുള്ള കാട്ടുനടത്തം അവസാനിക്കുന്നത്‌ മീന്‍മുട്ടി വെള്ളച്ചാട്ടത്തിനരികിലാണ്‌. പാറയിടുക്കിലൂടെ വഴികണ്ടെത്തിവരുന്ന പുഴയ്‌ക്ക്‌ ഇപ്പോള്‍ രൗദ്രഭാവം തീരെയില്ല. ചെരുപ്പൂരി കരയില്‍ വച്ചിട്ട്‌ പുഴയിലേക്കിറങ്ങി, ഒരു ഉരുളന്‍കല്ലിന്മേലിരുന്ന്‌ തണുത്ത പുഴവെള്ളത്തില്‍ കാലുകള്‍ താഴ്‌ത്തിവച്ചു. 


ചെറുതും വലുതുമായ പലയിനം മീനുകള്‍ കൂട്ടമായിവന്ന്‌ കാലില്‍ മുട്ടിയുരുമ്മി നില്‍ക്കുന്നു! മീന്‍മുട്ടി എന്ന പേരുവരാന്‍ കാരണമിതായിരിക്കാം എന്നൊരു കുസൃതിവിചാരവുമായി കുറച്ചുനേരം മീനുകളെ നോക്കിയിരുന്നു. അവയെ കൈയില്‍ കോരിയെടുത്ത്‌ കളിക്കണമെന്നായി കുട്ടികള്‍. ഇവിടെ മീന്‍പിടിക്കുന്നത്‌ നിരോധിച്ചിരിക്കുന്നു. ചുറ്റുമുള്ള കാനനഭംഗികളില്‍ ലയിച്ചുനില്‍ക്കെ അപ്രതീക്ഷിതമായി മഴചാറാന്‍ തുടങ്ങി. 1717മീറ്റര്‍ ഉയരത്തിലുള്ള ചെമ്മുഞ്ചി മൊട്ടയില്‍ മഴപെയ്‌താല്‍ വെള്ളംമുഴുവന്‍ കുത്തിയൊലിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ കല്ലാറിലെ ജലനിരപ്പുയരും. ആകയാല്‍ ഇനിയും അവിടെനില്‍ക്കുന്നത്‌ നന്നല്ലെന്ന്‌ കരുതി വേഗം തിരിച്ചുനടന്നു. വഴിമദ്ധ്യെ വനംവകുപ്പിന്റെ ഒരു നിരീക്ഷണകേന്ദ്രമുണ്ട്‌. അതിനടുത്തായി ടോയിലറ്റ്‌ സൗകര്യവുമുണ്ട്‌. പന്ത്രണ്ടുമണിയോടുകൂടി ഞങ്ങള്‍ ഗോള്‍ഡന്‍വാലിയില്‍നിന്ന്‌ പൊന്മുടിയിലേക്ക്‌ യാത്രയായി.


തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടെ കുത്തുകയറ്റം കയറിയുള്ള ആവേശകരമായ വനയാത്ര. ഒരുവശത്ത്‌ ഭീതിജനിപ്പിക്കുന്ന കൊക്കയും. കാഴ്‌ചയുടെ വൈവിധ്യം സമ്മാനിക്കുന്ന പൊന്മുടിയാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം ഇരുപത്തിരണ്ട്‌ ഹെയര്‍പിന്‍ വളവുകളുള്ള ചുരമാണ്‌. സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനും കാഴ്‌ചകള്‍ കാണാനും പാതയോരത്ത്‌ അവിടവിടെയായി പുല്‍ക്കുടിലുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഓരോ ഹെയര്‍പിന്‍ വളവ്‌ കഴിയുമ്പോഴും കാലാവസ്ഥയ്‌ക്കുണ്ടാകുന്ന വ്യത്യാസം അനുഭവിച്ചറിയാം.
വഴിമദ്ധ്യെ ഒരിടത്ത്‌ ഒരു പഴയ വെയിറ്റിംഗ്‌ ഷെഡ്ഡിനോടുചേര്‍ന്ന്‌ പൊന്മുടി ടീ ഫാക്‌ടറി എന്നൊരു സൈന്‍ബോര്‍ഡ്‌ കണ്ടു. അതിനോടുചേര്‍ന്നുള്ള വഴിയേ കുറച്ചുദൂരം ചെന്നപ്പോള്‍ കാറ്റിന്‌ തേയിലയുടെ സുഗന്ധം. വഴിയുടെ ഇരുവശവും തേയിലച്ചെടികള്‍. അതിനപ്പുറം പഴയൊരു തേയിലഫാക്‌ടറി. ഒരു വാതിലില്‍ 1892 എന്നെഴുതിയിരിക്കുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒരു സായിപ്പ്‌ സ്ഥാപിച്ചതാണ്‌ ഈ തേയിലഫാക്‌ടറി. ഇപ്പോള്‍ ഒരു മലയാളിയാണ്‌ ഇതിന്റെ ഉടമസ്ഥന്‍. തോട്ടത്തില്‍നിന്ന്‌ നുള്ളിക്കൊണ്ടുവരുന്ന തേയില പഴയരീതിയില്‍ത്തന്നെ സംസ്‌കരിക്കുന്നതിനാല്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്ന തേയിലയ്‌ക്ക്‌ ഗുണനിലവാരം കൂടുതലാണ്‌. വിദേശങ്ങളില്‍ നല്ല ഡിമാന്റാണ്‌ പൊന്മുടിത്തേയിലയ്‌ക്ക്‌. കൊച്ചിയില്‍ കൊണ്ടുപോയിട്ടാണ്‌ തേയില ലേലംചെയ്‌ത്‌ കയറ്റിയയയ്‌ക്കുന്നത്‌. ഫാക്‌ടറിയുടെ പ്രവര്‍ത്തനം വിശദമായി പറഞ്ഞുതരുന്നതിന്‌ ചെറിയൊരു സര്‍വീസ്‌ ചാര്‍ജ്‌ നല്‍കേണ്ടതുണ്ട്‌. രണ്ടുകിലോ തേയിലയും വാങ്ങി അവിടെനിന്നിറങ്ങുമ്പോഴേക്കും വിശപ്പിന്റെ വിളിയെത്തി. പൊന്മുടിയിലെ സര്‍ക്കാര്‍വക അതിഥിമന്ദിരത്തില്‍ വിശ്രമത്തിനായി ഒരുമുറിയും ഉച്ചഭക്ഷണവും മുന്‍കൂര്‍ ഏര്‍പ്പാടാക്കിയിരുന്നു. പശ്ചിമഘട്ട മലനിരകളാല്‍ അനുഗ്രഹീതമായ പൊന്മുടിയില്‍ വര്‍ഷംമുഴുവന്‍ മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയാണ്‌. കടല്‍നിരപ്പില്‍നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്‌ പൊന്മുടിയുടെ സ്ഥാനം. കാടും കാട്ടരുവികളും പൊന്മുടിയുടെ കവാടത്തില്‍ സഞ്ചാരികളെ എതിരേല്‍ക്കുന്നു. കാനനയാത്രയുടെ തുടക്കത്തില്‍ത്തന്നെ വനംവകുപ്പിന്റെയും ഇക്കൊടൂറിസം വകുപ്പിന്റെയും നിര്‍ദ്ദേശങ്ങളെഴുതിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത്‌ പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ഉത്തരവാദിത്തമാണ്‌. രാവിലെ എട്ടരമുതല്‍ വൈകിട്ട്‌ അഞ്ചരവരെയാണ്‌ അപ്പര്‍ സാനിട്ടോറിയത്തിലേക്ക്‌ പ്രവേശനം അനുവദിക്കുക. മദ്യവും പ്ലാസ്റ്റിക്കും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കല്ലാര്‍, പൊന്മുടി ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയുണ്ട്‌. കൂടാതെ കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയംവരെ പൊന്മുടിപോലീസിന്റെ നിരീക്ഷണവുമുണ്ടാവും. ഇതിനൊക്കെ പുറമെ പൊന്മുടിയില്‍ ഇരുപത്‌ നിരീക്ഷണക്യാമറകളും സദാ മിഴിതുറന്ന്‌ നില്‍ക്കുന്നുണ്ട്‌. അപ്പര്‍ സാനിട്ടോറിയത്തിലെത്തുമ്പോള്‍ യാത്രികര്‍ക്കുണ്ടാകുന്ന ആനന്ദം ചെറുതല്ല. സീത കുളിച്ചതെന്ന്‌ പറയപ്പെടുന്ന കുളത്തിന്റെ തണുപ്പാസ്വദിക്കാം, വാച്ച്‌ ടവറില്‍ കയറിയാല്‍ മഞ്ഞും മലയും പുണര്‍ന്നുനില്‍ക്കുന്നതു കാണാം, മാനംമുട്ടുന്ന മേഘങ്ങളില്‍ മിഴിമുനകൊണ്ട്‌ കവിതകുറിക്കാം..


ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ ടോപ്‌സ്റ്റേഷനിലേക്ക്‌ പോയി. സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസില്‍നിന്ന്‌ രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌ വിശാലമായ ടോപ്‌സ്റ്റേഷനിലേക്ക്‌. അവിടെയുമുണ്ട്‌ ആളൊഴിഞ്ഞ ചെറിയൊരു ചെക്‌പോസ്റ്റ്‌. അതിനരികിലായി ടൂറിസത്തിന്റെ ശിലാഫലകവും ശില്‍പങ്ങളും കാണാം. ഇവിടെവരെയേ വാഹനങ്ങള്‍ക്ക്‌ പ്രവേശനമുള്ളു. കുറേക്കൂടി മുന്നോട്ടുപോയാല്‍ കുടുംബശ്രീയുടെ ലഘുഭക്ഷണശാലയും വനവിഭവങ്ങള്‍ വില്‍ക്കുന്ന കൗണ്ടറുമുണ്ട്‌. നോക്കെത്താദൂരത്തോളം പരന്നുകിടക്കിന്ന പുല്‍മേടുകളും മലഞ്ചരിവുകളും ചോലവനങ്ങളും കയറിയിറങ്ങിനടക്കുന്നതിനിടയില്‍ ഇടയ്‌ക്കിടെ കോടമഞ്ഞിറങ്ങി കാഴ്‌ചകളെ കണ്ണില്‍നിന്ന്‌ മറയ്‌ക്കുന്നത്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവവും അനുഭൂതിയുമായി. പക്ഷെ, കനത്ത മഞ്ഞുള്ളപ്പോള്‍ ട്രെക്കിംഗ്‌ സാദ്ധ്യമല്ല. ചിലുചിലുത്ത തണുപ്പത്ത്‌, കുന്നിന്‍മുകളിലെ പാറകളില്‍ഇരുന്നും കിടന്നും മലങ്കാറ്റുകൊള്ളുന്നതിന്റെ രസം പറഞ്ഞറിയിക്കാനാവില്ല. 
ഒറ്റയ്‌ക്കും കൂട്ടായും എത്രയോ തവണ ആസ്വദിച്ചിട്ടുള്ളതാണ്‌ പൊന്മുടിയിലെ മഞ്ഞും തണുപ്പും. പക്ഷെ, ഓരോ തവണ വരുമ്പോഴും എന്തെങ്കിലും പ്രത്യേകതകള്‍ ആസ്വദിക്കാനുണ്ടാവും. കനത്ത പുകമഞ്ഞുകാരണം മലകള്‍ കയറാനാവാതെ നിരാശയോടെ മടങ്ങിയിട്ടുമുണ്ട്‌ ഒരിക്കല്‍. യാത്രികര്‍ക്ക്‌ വിശ്രമിക്കാന്‍ അവിടവിടെയായി കൂടാരങ്ങള്‍ നിര്‍മ്മിച്ചത്‌ അടുത്തകാലത്താണ്‌. ഈ പുല്ലുമേഞ്ഞ കൂടാരങ്ങള്‍ കുട്ടികള്‍ക്കാണ്‌ ഏറെ ഇഷ്‌ടമായത്‌. കുട്ടികള്‍ക്കായി പ്രത്യേകമായൊരു പാര്‍ക്കും പൊന്മുടിയില്‍ ഒരുക്കിയിട്ടുണ്ട്‌. അവിടെ കുറേനേരം കളിക്കാതെ മടക്കമില്ലെന്ന്‌ കുട്ടികള്‍ക്ക്‌ നിര്‍ബന്ധമായിരുന്നു. അവരുടെ ആഗ്രഹത്തിന്‌ വഴങ്ങാതിരിക്കാന്‍ മുതിര്‍ന്നവര്‍ക്കാവില്ലല്ലൊ. ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു തന്ത്രപ്രധാനകേന്ദ്രം കൂടിയാണ്‌ പൊന്മുടി. ആകയാല്‍ സ്വകാര്യഹോട്ടലുകള്‍ക്കും റിസോര്‍ട്ടകള്‍ക്കും പൊന്മുടിയില്‍ പ്രവേശനമില്ല. കെ.ടി.ഡി.സിയുടെ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടില്‍ യാത്രികര്‍ക്ക്‌ താമസിക്കാന്‍ പരിസ്ഥിതിസൗഹൃദ കോട്ടേജുകളുണ്ട്‌. വഴിയുടെ ഇരുവശവും ഹരിതഭംഗിയേറിയ കാഴ്‌ചകളാണൊരുക്കിയിരിക്കുന്നത്‌. ഇടത്തോട്ടുള്ള ടാറിട്ട റോഡിലൂടെ പോയാല്‍ പൊന്മുടി പോലീസ്‌ സ്റ്റേഷനിലെത്താം. നേരേ പോയാല്‍ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടിലെത്താം. ലോകപ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലോറിബേക്കറുടെ കരവിരുതിലൊരുങ്ങിയതാണ്‌ ഈ മനോഹരമായ കെട്ടിടങ്ങള്‍. എട്ട്‌ ഡീലക്‌സ്‌, മൂന്ന്‌ പ്രീമിയം, മൂന്ന്‌ സ്യൂട്ട്‌ എന്നിങ്ങനെ മൂന്നുതരത്തിലുള്ള പതിനാല്‌ കോട്ടേജുകളാണ്‌ ഗോള്‍ഡന്‍ പീക്കിലുള്ളത്‌. കോട്ടേജുകളില്‍നിന്ന്‌ താഴേക്കിറങ്ങുന്ന പാതയുടെ ഇരുവശവും മനോഹരമായ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഈ പാത ചെന്നെത്തുന്നത്‌ കെ.ടി.ഡി.സിയുടെ ഓര്‍ക്കിഡ്‌ എന്ന ഭക്ഷണശാലയിലേക്കാണ്‌.
സമീപത്തുള്ള ഗവണ്മെന്റ്‌ ഗസ്റ്റ്‌ ഹൗസിലും കുറഞ്ഞനിരക്കില്‍ മുറികള്‍ ലഭ്യമാണ്‌. പക്ഷേ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പില്‍നിന്ന്‌ മുന്‍കൂര്‍ അനുമതിയുമായി വരുന്നവര്‍ക്കുമാത്രമേ അവിടേക്ക്‌ പ്രവേശനമുള്ളു. പൊന്മുടിയില്‍ ആദ്യമായി വിശ്രമസങ്കേതങ്ങള്‍ നിര്‍മ്മിച്ചത്‌ തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്നു. അന്ന്‌ രാജകുടുംബത്തിലുള്ളവര്‍ക്കും അവരുടെ അതിഥികള്‍ക്കും മാത്രമേ ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കടല്‍ത്തീരത്തുനിന്ന്‌ ഒന്നരമണിക്കൂര്‍കൊണ്ട്‌ എത്തിച്ചേരാവുന്ന പൊന്മുടി അഗസ്‌ത്യന്റെ മടിത്തട്ടില്‍ പ്രകൃതീദേവി കാത്തുസൂക്ഷിക്കുന്ന കുളിരുള്ള കാട്ടുസൗന്ദര്യമാണ്‌. മലദൈവങ്ങള്‍ പൊന്ന്‌ സൂക്ഷിക്കുന്ന മല എന്ന അര്‍ത്ഥത്തിലാണ്‌ പഴമക്കാര്‍ ഈ കുന്നുകള്‍ക്ക്‌ പൊന്മുടി എന്ന്‌ പേരിട്ടതെന്നാണ്‌ ഇവിടത്തെ ആദിവാസികളായ കാണിക്കാര്‍ വിശ്വസിക്കുന്നത്‌. എന്നാല്‍, പുരാതനകാലത്ത്‌ ഇവിടെ നിലനിന്നിരുന്ന ബുദ്ധ-ജൈന സംസ്‌കാരമാണ്‌ പൊന്മുടി എന്ന പേരിനാധാരം എന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടു ന്നുണ്ട്‌. ബൗദ്ധരും ജൈനരും തങ്ങളുടെ ദൈവങ്ങളെ പൊന്നെയിര്‍ ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നൊക്കെ വിളിച്ചിരുന്നുവെന്നും പൊന്മുടി, പൊന്നമ്പലമേട്‌, പൊന്നാമല, പൊന്‍മന തുടങ്ങിയ പേരുകളൊക്കെ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും സംസ്‌കാരത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞവയാണെന്നും അവര്‍ വാദിക്കുന്നു. പൊന്മുടിയും പൊതിയല്‍മലയുമൊക്കെ മഹായാന ബുദ്ധമത കേന്ദ്രങ്ങളായിരുന്നുവെന്നും ശ്രീലങ്ക, ടിബറ്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ ബുദ്ധമതാനുയായികളും ലാമമാരും പൊതിയല്‍മലയിലെ ബുദ്ധവിഹാരം സന്ദര്‍ശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയല്‍മല തീര്‍ത്ഥാടനത്തെക്കുറിച്ച്‌ പരാമര്‍ശങ്ങളുണ്ടത്രെ. ബുദ്ധമതം ക്ഷയിച്ചതോടുകൂടി തീര്‍ത്ഥാടനം നിലയ്‌ക്കുകയും മറ്റ്‌ ബുദ്ധമത കേന്ദ്രങ്ങളുമായുള്ള ബന്ധം അറ്റുപോവുകയുമാണുണ്ടായത്‌ എന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം.
സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികള്‍ക്ക്‌ പൊന്മുടിയില്‍നിന്ന്‌ വരയാട്ടു മൊട്ടയിലേക്ക്‌ ഒരുദിവസത്തെ വനയാത്രയാവാം. ഇതിന്‌ വനംവകുപ്പില്‍നിന്ന്‌ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. നവംബര്‍ മുതല്‍ മേയ്‌ വരെയാണ്‌ വനയാത്രയ്‌ക്ക്‌ പറ്റിയ സമയം. സംരക്ഷിത വന്യജീവിയായ വരയാടുകളുടെ ആവാസകേന്ദ്രമാണ്‌ പാലോട്‌ വനം റെയ്‌ഞ്ചിനു കീഴിലുള്ള വരയാട്ടുമൊട്ട. ഗോള്‍ഡന്‍വാലിയില്‍നിന്ന്‌ വനസംരക്ഷണസമിതിയുടെ ഗൈഡിനൊപ്പമാണ്‌ കാടിന്റെ ഉള്ളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്‌. പക്ഷേ കുടുംബസമേതം വരുന്നവര്‍ ഈ കാനനയാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

Saturday 10 October 2020

ബൈലക്കുപ്പ ടിബറ്റന്‍ കോളനി (യാത്ര) എസ്.സരോജം


 കൂര്‍ഗ്ഗിലെ  മടിക്കേരിയില്‍നിന്നും പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടുമണിയോടെ ഞങ്ങള്‍ മിനിടിബറ്റ്‌ എന്നറിയപ്പെടുന്ന ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലേക്ക്‌ പുറപ്പെട്ടു. 

ഒരുമണിക്കൂര്‍ യാത്രയുണ്ട്‌ കൊടവ നാടിലെ വാണിജ്യനഗരമായ കുശാല്‍നഗറിലേക്ക്‌. കാവേരിനദിയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പട്ടണങ്ങളിലൊന്നാണിത്‌. ടിബറ്റന്‍ ക്ഷേത്രമായ ഗോള്‍ഡന്‍ ടെംബിളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അവിടെനിന്നും ആറുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലെത്താം.

തികച്ചും ഗ്രാമീണമായ അന്തരീക്ഷം. വഴിയുടെ ഇരുവശത്തും കാപ്പിത്തോട്ടങ്ങളും പച്ചപ്പാടങ്ങളും. പാടങ്ങളില്‍ നെല്ല്‌, ചോളം, ഇഞ്ചി, കാബേജ്‌ എന്നിവ സമൃദ്ധമായി വളരുന്നു. നടന്നുകയറാന്‍ കഴിയുന്ന ഒരു കുന്നിന്‍മുകളിലാണ്‌ ബുദ്ധവിഹാരം. റോഡിനിരുവശത്തും ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ബുദ്ധമതസൂക്തങ്ങളും പ്രാര്‍ത്ഥനകളും ടിബറ്റന്‍ ഭാഷയിലെഴുതിയ വര്‍ണ്ണക്കൊടികള്‍ കാറ്റില്‍ പാറുന്നു.. മെറൂണും മഞ്ഞയും നിറങ്ങളിലുള്ള വസ്‌ത്രങ്ങളണിഞ്ഞ സന്യാസിമാര്‍ ഒറ്റയായും കൂട്ടമായും നടക്കുന്നു. ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന സിക്കിമിലും ബുദ്ധിസ്റ്റു രാജ്യമായ ഭൂട്ടാനിലും കണ്ടതുപോലുള്ള കാഴ്‌ചകള്‍ ഇന്ത്യയുടെ തൈക്കന്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണ്ണാടകത്തിലും കണ്ടപ്പോള്‍ ആശ്ചര്യം തോന്നി.

ഇവിടെ പത്തുചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ ടിബറ്റന്‍ കുടിയേറ്റക്കാരാണ്‌ താമസക്കാര്‍. ബുദ്ധസന്യാസിമാരും അവരുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെയായി എഴുപതിനായിരത്തോളം പേരുണ്ടത്രെ. വീടുകളും മൊണാസ്‌്‌ട്രികളും സ്‌കൂളും കോളേജും ആശുപത്രിയും കൃഷിയിടങ്ങളും ഹോട്ടലുകളും പോസ്റ്റാഫീസും ബാങ്കുകളും ടെലഫോണ്‍ എക്‌സ്‌ചേഞ്ചും ഷോപ്പിംഗ്‌ സെന്ററുകളും തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടി ലുക്‌സം സാഡുപ്ലിംഗ്‌, ഡിക്കൈ ലാര്‍സോയ്‌ എന്നിങ്ങനെ രണ്ട്‌ കേന്ദ്രങ്ങളിലായിട്ടാണ്‌ അവരിവിടെ താമസിക്കുന്നത്‌. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവുംവലിയ ടിബറ്റന്‍ കോളനിയാണിത്‌. ഇവരുടെ ആത്മീയകേന്ദ്രമാണ്‌ ഗോള്‍ഡന്‍ ടെമ്പിള്‍ എന്നുവിളിക്കുന്ന നംഡ്രോളിംഗ്‌ മൊണാസ്‌ട്രി. സുവര്‍ണ്ണമകുടങ്ങളാല്‍ അലങ്കൃതമായ പ്രവേശനകവാടം ടിബറ്റന്‍ മാതൃകയിലുള്ളതാണ്‌. 
നിങ്‌മ മൊണാസ്‌ട്രി എന്നെഴുതിയിരിക്കുന്ന പ്രവേശനകവാടം കടന്നെത്തുന്നത്‌ നമുറ്റത്താണ്‌. ക്ഷേത്രവും അനുബന്ധ സ്ഥാപനങ്ങളുമൊക്കെയായി വളരെ വിശാലമാണ്‌ ചുറ്റുപാടുകള്‍. കവാടത്തിനരികിലുള്ള കടയില്‍ ടിബറ്റന്‍ കരകൗശലവസ്‌തുക്കള്‍, സുഗന്ധവസ്‌തുക്കള്‍, രോമക്കുപ്പായങ്ങള്‍, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, തുടങ്ങിയവ വില്‍പനയ്‌ക്കായി വച്ചിട്ടുണ്ട്‌. കാവിച്ചുവപ്പണിഞ്ഞ സന്യാസിമാര്‍ തന്നെയാണ്‌ വില്‍പനക്കാര്‍. 


അതിനപ്പുറത്തുള്ള ലൈബ്രറിയില്‍നിന്ന്‌ ഈ ബുദ്ധവിഹാരത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മനസ്സിലാക്കാം. സ്വന്തം നാടും വീടും വിട്ട്‌, അഭയംതേടിയുള്ള സുദീര്‍ഘമായൊരു പലായനത്തിന്റെ നഷ്‌ടങ്ങളും ദുരിതങ്ങളും നിറഞ്ഞ ധാരാളം കഥകള്‍ ഈ കോളനിനിവാസികള്‍ക്ക്‌ പറയാനുണ്ട്‌.
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയില്‍, ദലൈലാമയുടെ നേതൃത്വത്തിന്‍കീഴില്‍ ഒരു സ്വതന്ത്രരാജ്യമെന്നപോലെ കഴിഞ്ഞിരുന്ന ടിബറ്റിനെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ കമ്മ്യൂണിസ്റ്റു ചൈന ആക്രമിച്ച്‌, അവരുടെ കീഴിലാക്കി. തടവറയിലാവുമെന്ന്‌ ഭയപ്പെട്ട ദലൈലാമയും കൂട്ടാളികളും ഇന്ത്യയില്‍ അഭയംതേടി. ഏറെക്കുറെ ടിബറ്റിലേതിനു സമാനമായ തണുത്ത കാലാവസ്ഥയുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ താമസിച്ചുകൊള്ളാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു അവര്‍ക്ക്‌ അനുവാദം നല്‍കി. പലായനംചെയ്‌തെത്തിയ ലാമമാരെയും സന്യാസിമാരെയും മുഴുവനായി ഉള്‍ക്കൊള്ളാന്‍ അവിടെ സ്ഥലം പോരാതെ വന്നതിനാല്‍ അവര്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളിലേക്ക്‌ ചേക്കേറാന്‍ തുടങ്ങി. കുറേപ്പേര്‍ കൊടകിലുമെത്തി.
കൊടകിലെത്തിയ പേമ നൊര്‍ബ റിന്‍പോച്ചെയും കൂട്ടരും ബൈലക്കുപ്പയില്‍ ഒരു ടെന്റുണ്ടാക്കി താമസവും ആരാധനയും തുടങ്ങി. 1961-ല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ അവരുടേതായ തൊഴില്‍ചെയ്‌ത്‌, അവരുടേതായ രീതിയില്‍ ജീവിച്ചുകൊള്ളാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മൂവായിരത്തോളം ഏക്കര്‍ ഭൂമി നല്‍കി. മുളങ്കാടുകള്‍ നിറഞ്ഞ ഭൂമിയില്‍ ആദ്യം അവര്‍ മുളകൊണ്ടുള്ള വീടുകളും ആരാധനാലയവുമുണ്ടാക്കി. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച്‌, പടിപടിയായി വളര്‍ന്ന്‌, ഇന്നു കാണുന്ന രീതിയില്‍ ഒറ്റനിലയും രണ്ടുനിലയുമുള്ള വീടുകളും മറ്റു ജീവിതസൗകര്യങ്ങളുമൊക്കെയുണ്ടായി.1969-ല്‍ ബൈലക്കുപ്പയില്‍ മനോഹരമായൊരു ബുദ്ധവിഹാരം ഉയര്‍ന്നു. ദലൈലാമയാണ്‌ ഈ ബുദ്ധവിഹാരത്തിന്‌ നംഡ്രോളിംഗ്‌ മൊണാസ്‌ട്രി (ഗോള്‍ഡന്‍ ടെമ്പിള്‍) എന്ന്‌ പേരിട്ടത്‌. 2009-ല്‍ പേമ റിന്‍പോച്ചെ പരിനിര്‍വാണം പ്രാപിച്ചു. മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെയായി, ഇപ്പോള്‍ ബൈലക്കുപ്പയിലെ ടിബറ്റന്‍ കുടിയേറ്റക്കാരുടെ എണ്ണം എഴുപതിനായിരത്തിലെത്തിനില്‍ക്കുന്നു.



ആദ്യം കാണുന്ന ദേവാലയത്തിനു മുകളില്‍ ദലൈലാമയുടെ വലിയ ചിത്രവും ഉയരമുള്ള ഗോപുരവും കാണാം. പരമ്പരാഗത ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ടെമ്പിള്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. അതിന്റെ അകച്ചുവരുകളിലെല്ലാം ബുദ്ധന്റെ അവതാരചിത്രങ്ങളും വജ്രായന ബുദ്ധിസത്തെക്കുറിച്ചുള്ള ലിഖിതങ്ങളും കാണാം. ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മൂന്നു പ്രതിഷ്‌ഠകളുണ്ട്‌. നടുവില്‍ ശാക്യമുനിബുദ്ധനും വലതുവശത്ത്‌ ഗുരു റിംപോച്ചെ പത്മസംഭവനും ഇടതുവശത്ത്‌ ബുദ്ധഅമിതയുസ്സുമാണ്‌. ശാക്യവംശത്തില്‍ ജനിച്ച മുനി എന്ന അര്‍ത്ഥത്തില്‍ ശ്രീബുദ്ധനെ. ശാക്യമുനി എന്ന്‌ പറയുന്നു. ബുദ്ധന്‍ നിര്‍വാണംപ്രാപിച്ച്‌ പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, സിന്ധുനദീതീരത്തെ സ്വാത്ത്‌ താഴ്‌വരയിലാണ്‌ ഗുരു പത്മസംഭവ ജന്മമെടുത്തത്‌. യുഗയുഗാന്തരങ്ങള്‍ക്കു മുമ്പേതന്നെ ബോധോദയം സിദ്ധിച്ച ബുദ്ധനാണത്രെ അമിതയുസ്‌. അമിതയുസിന്റെ പ്രവര്‍ത്തനഫലമായാണ്‌ ജീവജാലങ്ങള്‍ക്ക്‌ ദീര്‍ഘായുസ്‌ ഉണ്ടായതെന്നും അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തോടടുക്കുന്നവര്‍ക്കുപോലും ആയുസ്‌ നീട്ടിക്കിട്ടുമെന്നുമാണ്‌ ഇവരുടെ വിശ്വാസം. ഗുരു റിമ്പോച്ചെ പത്മസംഭവന്റെയും ശിഷ്യന്മാരുടെയും ചിത്രങ്ങളും ബുദ്ധമതഗ്രന്ഥങ്ങളും പ്രാര്‍ത്ഥനാചക്രങ്ങളും ആനക്കൊമ്പുകളും തുടങ്ങി നിരവധി വിശിഷ്‌ട വസ്‌തുക്കള്‍ ക്ഷേത്രത്തിനുള്ളില്‍ കാണാം. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന, മതസൂക്തങ്ങള്‍ ആലേഖനംചെയ്‌ത വലിയ മണിയും ക്ഷേത്രസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു.


ഗോള്‍ഡന്‍ ടെമ്പിളും ഗുരു പത്മസംഭവ ബുദ്ധവിഹാരവും വളരെ സങ്കീര്‍ണ്ണമായ വാസ്‌തുശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 1965-ല്‍ നിര്‍മ്മാണം ആരംഭിച്ച ഗോള്‍ഡന്‍ ടെമ്പിള്‍ 1969-ലാണ്‌ ദര്‍ശനത്തിനായി തുറന്നുകൊടുത്തത്‌. രാവിലെ എട്ടുമുതല്‍ വൈകിട്ടഅഞ്ചുവരെയാണ്‌ സന്ദര്‍ശനസമയം. ആരാധനാസമയത്തെത്തുന്നവര്‍ക്ക്‌ സന്യാസിമാരുടെ പാട്ടും മന്ത്രോച്ചാരണവും കുഴലൂത്തുമൊക്കെ നിശ്ചിതസ്ഥാനത്തുനിന്ന്‌ കണ്ടും കേട്ടും ആസ്വദിക്കാം. നിത്യേന ധാരാളം ഭക്തന്മാരും വിനോദസഞ്ചാരികളും ബുദ്ധവിഹാരം സന്ദര്‍ശിക്കാനെത്തുന്നു. സന്യാസിമാര്‍ താമസിക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുന്നിലെ നടുമുറ്റം കടന്നാല്‍ പ്രധാന ക്ഷേത്രമായി. ഇരുവശത്തും പ്രാര്‍ത്ഥനാലയങ്ങളാണ്‌. നടപ്പാതയ്‌ക്കുചുറ്റുമുള്ള ഉദ്യാനത്തില്‍ ധ്യാനിച്ചിരിക്കുന്ന നിരവധി സന്യാസിമാരെയും ലാമമാരെയും കാണാം. ആശ്രമങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല.
ടിബറ്റന്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടാകുന്ന ആദ്യത്തെ ആണ്‍കുട്ടിയെ ആത്മീയജീവിതത്തിന്‌ നിയോഗിക്കണം എന്നതാണ്‌ കീഴ്‌വഴക്കം. ഈ കുട്ടികളാണ്‌ മൊണാസ്‌ട്രിയിലെ സന്യാസിമാരാകുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ബുദ്ധമതപഠനകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ബുദ്ധമത പഠനകേന്ദ്രമാണിത്‌. അയ്യായിരത്തിലധികം സന്യാസിമാരുണ്ടിവിടെ. അതിരാവിലേ മുതല്‍ അര്‍ദ്ധരാത്രിവരെ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി കഴിയുന്ന സന്യാസിമാരുടെ ആചാരങ്ങളെല്ലാം വളരെ രസകരമാണ്‌. ശാന്തപ്രകൃതികളായ ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരോടും സംസാരിക്കാറില്ല.
പത്മസംഭവ ബുദ്ധ വിഹാരത്തില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല. ഉത്സവാഘോഷവേളകളില്‍ മാത്രമേ അത്‌ തുറക്കാറുള്ളു. ടിബറ്റന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ പുതുവത്സരവും ജൂണ്‍ മാസത്തില്‍ ബുദ്ധജയന്തിയും ജൂലൈ മാസത്തില്‍ ദലൈലാമയുടെ ജന്മദിനവും ഇവര്‍ക്ക്‌ വിശേഷപ്പെട്ട ആഘോഷങ്ങളാണ്‌.


അടച്ചിട്ടിരുന്ന ഒരാശ്രമത്തിന്റെ മുന്നിലെ പടികളിലിരുന്ന്‌ ഫോട്ടോയെടുത്തശേഷം ഞങ്ങള്‍ പരിസരമാകെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട്‌ പുറത്തേക്കിറങ്ങി. കടകളില്‍നിന്ന്‌ കുട്ടികള്‍ക്ക്‌ മനോഹരമായ വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി. മൈസൂര്‍ സാന്‍ഡല്‍ പൗഡര്‍, ചന്ദനതൈലം, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, ടിബറ്റന്‍ സമോസ തുടങ്ങി ഓരോരുത്തരും വേണ്ടതൊക്കെ വാങ്ങി, ഉച്ചയോടുകൂടി ഞങ്ങള്‍ മിനിടിബറ്റിലെ സന്യാസിമാരോട്‌ വിടപറഞ്ഞു.


Thursday 8 October 2020

കാവേരിയുടെ ഉത്ഭവംതേടി (യാത്ര) എസ്.സരോജം

ഇന്ത്യയിലെ ഏഴ്‌ പുണ്യനദികളിലൊന്നാണ്‌ കാവേരി. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിയില്‍നിന്നാണ്‌ കാവേരിയുടെ ഉത്ഭവം. കര്‍ണ്ണാടകത്തിലെ കൊടക്‌ ജില്ലയിലെ തലക്കാവേരിയില്‍ ഒരു നീരുറവയായി ജന്മമെടുക്കുന്ന കാവേരി അദൃശ്യയായി കുറച്ചുദൂരം സഞ്ചരിച്ചശേഷമാണ്‌ പുഴയായി പ്രത്യക്ഷപ്പെടുന്നത്‌. ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല്‌ ഗിരികളുടെ നടുവില്‍ മനോഹരമായ ഉദ്യാനംപോലെ കാണുന്ന തലക്കാവേരി ഒരു പുണ്യസ്ഥലമാണ്‌. കാവേരിയുടെ തല എന്നാണ്‌ പേരിന്റെ അര്‍ത്ഥം. 

കാവേരിനദി ഉത്ഭവിച്ചുവരുന്നത്‌ കാണാന്‍ നിത്യേന നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. ഉത്ഭവസ്ഥാനം ചുറ്റുമതില്‍ നിര്‍മ്മിച്ച്‌ അതിനുചുറ്റും ചതുരത്തില്‍ കൈവരി കെട്ടിയിട്ടുണ്ട്‌. ഈ കൈവരിയില്‍ പിടിച്ചുനിന്നുകൊണ്ട്‌ താഴേക്കുനോക്കിയാല്‍ ഉറവയില്‍നിന്നുള്ള ജലം ഓവിലൂടെ ഒഴുകിവരുന്നത്‌ കാണാം. ഇതിനോടുചേര്‍ന്നുള്ള ക്ഷേത്രത്തില്‍ കാവേരിദേവിക്ക്‌ പൂജകളര്‍പ്പിക്കുന്നു. ആളുകള്‍ കാവേരിതീര്‍ത്ഥത്തില്‍ കുളിച്ച്‌ ദേവിക്ക്‌ നിവേദ്യങ്ങളര്‍പ്പിച്ച്‌ വണങ്ങുന്നു.

തമിഴില്‍ കാവ്‌ എന്ന വാക്കിന്‌ ഉദ്യാനം എന്നും ഏരി എന്ന വാക്കിന്‌ തടാകം എന്നും അര്‍ത്ഥമുണ്ട്‌. കാവിലെ ഏരിയില്‍നിന്നും ഉത്ഭവിക്കുന്നതിനാല്‍ നദിക്ക്‌ കാവേരി എന്ന്‌ പേരായി. 

കാവേര മുനിയുടെ മകളാണ്‌ കാവേരി എന്ന്‌ ഐതിഹ്യം. അഗസ്‌ത്യമുനി ഇവിടെയുള്ള അശ്വഗന്ധ മരച്ചുവട്ടില്‍ അനേകവര്‍ഷം ശിവനെ തപസുചെയ്‌തിരുന്നു, ഒടുവില്‍, ശിവന്‍ പ്രത്യക്ഷപ്പെട്ട്‌ എന്തു വരം വേണമെന്ന്‌ ചോദിച്ചു. ഭൂമിയില്‍ ഒരു സ്വര്‍ഗം സൃഷ്‌ടിക്കാന്‍ വേണ്ട ജലം നല്‍കണം എന്ന്‌ മുനി ചോദിച്ചു. ഇതേസമയം കൈലാസത്തിലിരുന്ന്‌ ശിവനെ പൂജിക്കുകയായിരുന്ന കാവേരിയുടെ ജലം ശിവന്‍ അഗസ്‌ത്യമുനിയുടെ കമണ്‌ഡലുവില്‍ നിറച്ചുകൊടുത്തു. എന്നാല്‍ മുനിയുടെ ഉദ്ദേശത്തില്‍ ഭയം തോന്നിയ ഇന്ദ്രന്‍ മറ്റൊരു സ്വര്‍ഗം എന്ന ആപത്തിനെക്കുറിച്ച്‌ ഗണപതിയോട്‌ പറഞ്ഞു, അഗസ്‌ത്യര്‍ ബ്രഹ്മഗിരിയില്‍ ധ്യാനത്തിലായിരുന്ന നേരത്ത്‌ ഗണപതി ഒരു കാക്കയുടെ രൂപത്തില്‍ പറന്നുവന്ന്‌ കമണ്‌ഡലു മറിച്ചിട്ടു. ജലം അവിടെനിന്ന്‌ പരന്നൊഴുകി പവിത്രമായ കാവേരി നദിയായി, ജനങ്ങള്‍ക്ക്‌ സമ്പത്തും സന്തോഷവും പ്രദാനംചെയ്യുന്ന ദേവിയായി. ഈ ഐതിഹ്യപ്രകാരമാവാം തലക്കാവേരിയില്‍ കാവേരിയമ്മയ്‌ക്കായി ഒരു പ്രധാനക്ഷേത്രവും അഗസ്‌തീശ്വരനും മഹാഗണപതിക്കുമായി രണ്ട്‌ ഉപക്ഷേത്രങ്ങളുമുണ്ട്‌.
381 പടവുകള്‍ താണ്ടി ഞങ്ങള്‍ ബ്രഹ്മഗിരിയുടെ നിറുകയിലെത്തി. 
ചുറ്റും ഹരിതസുന്ദരമായ പ്രകൃതിക്കാഴ്‌ചകള്‍. കൊടുംവേനലില്‍ പോലും കുളിര്‍കാറ്റിന്റെ സുഖസ്‌പര്‍ശം. പണ്ട്‌ സപ്‌തര്‍ഷികള്‍ ഇവിടെ ഒരു യജ്ഞം നടത്തിയെന്നും പാര്‍വതിദേവി അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ഐതിഹ്യമുണ്ട്‌. 


ഏത്‌ ഋതുവിലും മനംമയക്കുന്ന സൗന്ദര്യമാണ്‌ തലക്കാവേരിക്ക്‌. കോരിച്ചൊരിയുന്ന മഴയും നൂല്‍മഴയും കോടമഞ്ഞും തലക്കാവേരിക്ക്‌ വ്യത്യസ്‌ത സുന്ദരമായ മുഖങ്ങള്‍ നല്‍കുന്നു. 10501 ഹെക്‌ടര്‍ വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്‌ തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം. കേരളത്തിന്റെ ദേശീയപക്ഷിയായ മലമുഴക്കി വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനം പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു.
ആകെ 765 കിലോമീറ്റര്‍ നീളവും 87,900 ചതുരശ്ര കിലോമീറ്റര്‍ തീരപ്രദേശവുമുള്ള കാവേരി ഒരു അന്തര്‍ സംസ്ഥാന നദിയാണ്‌. മൂന്ന്‌ സംസ്ഥാനങ്ങളിലൂടെ - കര്‍ണ്ണാടകം (41.2%), തമിഴ്‌നാട്‌ (55,5%) കേരളം (3.3%) ഒഴുകി, കാരൈക്കല്‍ പ്രദേശത്തുവച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള കാവേരി നദീജല അവകാശത്തര്‍ക്കം സുപ്രീംകോടതിവരെ എത്തിയത്‌ നമുക്കറിയാവുന്ന കാര്യമാണല്ലൊ.
കരികാല ചോളന്റെ കാലത്ത്  കാവേരിനദിയില്‍ നിര്‍മ്മിച്ച കല്ലണൈ ആണ്‌ ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്‌. തമിഴ്‌നാട്ടിലെ തിരുചിരപ്പള്ളിക്കടുത്താണ്‌ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതും കല്ലുകൊണ്ട്‌ നിര്‍മ്മിച്ചതുമായ ഈ ജലസേചന പദ്ധതി. ലോകത്തിലെ ഏറ്റവുംപഴയ അണക്കെട്ടുകളില്‍ നാലാമത്തേതാണ്‌ കല്ലണൈ എന്നറിയപ്പെടുന്ന ഗ്രാന്റ്‌ അണക്കെട്ട്‌


Monday 5 October 2020

കഥാനുഭവം - എസ്‌.സരോജം



ഒരു കഥയെഴുതണമെങ്കില്‍ തീര്‍ച്ചയായും ശക്തമായ ഒരനുഭവപശ്ചാത്തലം ഉണ്ടായിരിക്കണം. അനുഭവം എന്നു പറയുമ്പോള്‍ അത്‌ സ്വന്തം അനുഭവം തന്നെ ആവണമെന്നില്ല. അനുഭവം അതേപടി പകര്‍ത്തിയാല്‍ അത്‌ കഥയാവുകയുമില്ല. അനുഭവത്തില്‍നിന്ന്‌ ഒരു ബീജം മാത്രമേ വേണ്ടൂ കഥ രൂപപ്പെടുത്താന്‍. ചിലപ്പോള്‍ സ്വപ്‌നത്തില്‍ കണ്ട ദൃശ്യങ്ങളും കഥയ്‌ക്ക്‌ വിഷയമാക്കാറുണ്ട്‌. വായനക്കാര്‍ക്കിഷ്‌ടപ്പെട്ട പല കഥകളും എന്റെ സ്വപ്‌നങ്ങളില്‍നിന്നുണ്ടായവയാണ്‌. യഥാര്‍ത്ഥത്തിലായാലും സ്വപ്‌നത്തിലായാലും മനസില്‍ കയറിക്കൂടിയ കഥാബീജം കഥയായി വളരണമെങ്കില്‍ അതിനുതക്കതായ അറിവും ചിന്തയും ഭാവനയും ഭാഷയും വേണം. ഇവയെല്ലാം ചേരുംപടി ചേര്‍ത്ത്‌, അനുഭവത്തിന്റെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ വേര്‍തിരിക്കാനാവാത്തവണ്ണം ബുദ്ധിപൂര്‍വം മെനഞ്ഞെടുക്കുന്നതാണ്‌ ഓരോ കഥയും. കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ ഒരു ജീവിതസന്ദര്‍ഭം മനസില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുക, അതൊരു തീപ്പൊരിയായി ഉണര്‍വിലും ഉറക്കത്തിലും മനസിനെ നീറ്റിക്കൊണ്ടിരിക്കുക, ഇനിയും എനിക്കിത്‌ മനസ്സില്‍ കൊണ്ടുനടക്കാനാവില്ല എന്നൊരു ഘട്ടമെത്തുമ്പോള്‍മാത്രം കടലാസും പേനയുമെടുക്കുക അല്ലെങ്കില്‍ ലാപ്‌ടോപ്‌ തുറക്കുക, കഥയെഴുതുക.

എന്നാല്‍, അപൂര്‍വം ചില അനുഭവങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കഥയായി പുറത്തുവന്നിട്ടുണ്ട്‌. ആ അനുഭവത്തിന്റെ നൊമ്പരം അധികനാള്‍ പേറിനടക്കാന്‍ മനസിന്‌ കെല്‍പില്ല എന്നതാവാം കാരണം. അത്തരമൊരു കഥയാണ്‌ ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം. ഒരിക്കല്‍, നമ്മുടെ അതിര്‍ത്തിസംസ്ഥാനങ്ങളിലൊന്നായ സിക്കിമിലൂടെ ആഴ്‌ചകള്‍ നീണ്ടൊരു സാഹസയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. കഞ്ചന്‍ ജംഗയുടെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന പെല്ലിംഗില്‍നിന്നും അപരിചിതരായ മൂന്നുപുരുഷന്മാരോടൊപ്പം ഷെയര്‍ടാക്‌സിയില്‍ വിജനമായ വഴികള്‍ താണ്ടിയുള്ള .രാത്രിയാത്ര. പശ്ചിമബംഗാളിലെ ന്യൂ ജല്‍പായ്‌ഗുരി (എന്‍.ജെ.പി) ജംഗ്‌ഷനിലെത്തുമ്പോള്‍ രാത്രി പന്ത്രണ്ടുമണി.
സ്റ്റേഷനു മുന്നില്‍ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ നീളുന്ന വിശാലമായ വരാന്തയില്‍ നിരന്നുകിടന്നുറങ്ങുന്ന മനുഷ്യര്‍. തണുപ്പും വെളിച്ചവും ഉറക്കത്തിന്‌ തടസമാവാതിരിക്കാന്‍ എല്ലാവരും തലവരെ മൂടിപ്പുതച്ചാണ്‌ കിടപ്പ്‌. റെയില്‍വേസ്റ്റേഷനുകളില്‍ സാധാരണ മുഴങ്ങാറുള്ള അറിയിപ്പുകളൊന്നും കേള്‍ക്കാനില്ല. ടിക്കറ്റ്‌ കൗണ്ടറോ എന്‍ക്വയറിയോ ഒന്നും കണ്ണില്‍പെട്ടില്ല. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാല്‍ പരിസരത്തെങ്ങും ഉണര്‍ന്നിരിക്കുന്ന ഒരാള്‍പോലുമില്ല. റെയില്‍വേ സ്റ്റേഷനാകെ പാതിരാമയക്കത്തിലാണ്‌. ഇത്രയും മൂകതമുറ്റിയ ഒരന്തരീക്ഷം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളെയും നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്‌ എന്നീ അയല്‍രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. വലിയ ട്രോളിബാഗും വീര്‍ത്ത തോള്‍സഞ്ചിയുമായി ഡിസ്‌പ്ലേബോര്‍ഡി നു മുന്നില്‍ അമ്പരപ്പോടെ നിന്നു; ഏഴു ബ്രോഡ്‌ഗേജ്‌ ലൈനുകളും രണ്ട്‌ നാരോഗേജ്‌ ലൈനുകളുമുള്ള വലിയൊരു സ്റ്റേഷനില്‍ എനിക്കു കയറേണ്ട ട്രെയിന്‍ ഏതു പ്ലാറ്റ്‌ഫാമിലാണ്‌ വരുന്നതെന്നറിയണമല്ലൊ.
അരമണിക്കൂറോളം നിന്നപ്പോള്‍ ഡിസ്‌പ്ലേ ഡോര്‍ഡില്‍ ചുവന്ന അക്ഷരങ്ങള്‍ മിന്നിത്തെളിഞ്ഞു: കാമാഖ്യ-ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫാമില്‍ 2.30 ന്‌ എത്തിച്ചേരുന്നതാണ്‌. ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രത്യക്ഷപ്പെട്ട അറിയിപ്പിനെ തുടര്‍ന്ന്‌ ഭാരിച്ച ട്രോളിബാഗും വലിച്ചിഴച്ച്‌ പടികള്‍ കയറി മേല്‍പാലത്തിലൂടെ മുന്നോട്ടുനീങ്ങുമ്പോള്‍ പിന്നില്‍നിന്ന്‌ ഉറക്കച്ചടവുള്ളൊരു ശബ്‌ദം കാതിലെത്തി: ബാഗുകള്‍ ചെക്കുചെയ്‌തിട്ടു പോകൂ. ആയാസപ്പെട്ട്‌ ബാഗുകള്‍ രണ്ടും വലിച്ചുപൊക്കി സ്‌കാനറില്‍ വച്ചു. ഉറക്കത്തിനും ഉണര്‍വിനുമിടയില്‍ കണ്ണുചിമ്മിക്കൊണ്ട്‌, കറുത്ത കോട്ടണിഞ്ഞ ഒരു മനുഷ്യന്‍ സ്‌കാനറിനരികില്‍ ഇരിപ്പുണ്ട്‌. പരിശോധനകഴിഞ്ഞ്‌ ബാഗുകളുമെടുത്ത്‌ മുന്നോട്ട്‌ നടന്നു. മൂന്നാമത്തെ പ്ലാറ്റ്‌ഫാമിലേക്ക്‌ പടികളിറങ്ങിച്ചെന്നു. ശൂന്യമായ ഇരിപ്പിടങ്ങളിലേക്കുനോക്കി പകച്ചുനില്‍ക്കെ വൃത്തിയുള്ളൊരു ബഞ്ച്‌ എന്നെനോക്കി കളിയാക്കുന്നതുപോലെ തോന്നി: നീ കേരളത്തുകാരിയാണല്ലേ, വാ, ഇവിടിരിക്ക്‌. ഭാരങ്ങളിറക്കിവച്ച്‌ ആ ബഞ്ചിന്മേലിരുന്ന്‌ ചുറ്റും കണ്ണോടിച്ചു. പാതിരാത്തണുപ്പില്‍ വിറങ്ങലിച്ചുകിടക്കുന്ന പ്ലാറ്റുഫാമുകളും റെയില്‍പാളങ്ങളും. വൈദ്യുതദീപങ്ങളുടെ പ്രകാശമുണ്ടെങ്കിലും ഭയപ്പെടുത്തുന്ന നിശബ്‌ദത. കുറച്ചകലെ നാലഞ്ചു പുരുഷന്മാര്‍ ചീട്ടുകളിയില്‍ ലയിച്ചിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ഇരുണ്ടമൂലയില്‍നിന്ന്‌ രണ്ടു തുറിച്ച കണ്ണുകള്‍ എന്റെനേര്‍ക്ക്‌ നീണ്ടുവരുന്നത്‌ ഭയപ്പാടോടെ ശ്രദ്ധിച്ചു; വല്ല പിടിച്ചുപറിക്കാരും പതുങ്ങിയിരിപ്പാണോ എന്ന ആശങ്കയും കൂട്ടിനെത്തി. മുന്‍പരിചയമേതുമില്ലാത്ത റെയില്‍വേസ്റ്റേഷനില്‍ ഒറ്റയ്‌ക്കൊരു പ്ലാറ്റ്‌ഫാമില്‍ പാതിരാനേരത്ത്‌ വന്നിരിക്കുന്നതിന്റെ അങ്കലാപ്പ്‌ ഹൃദയമിടിപ്പിന്റെ വേഗതകൂട്ടി. യാത്രക്കാരാരെങ്കിലും വരുന്നുണ്ടോ എന്ന്‌ മേല്‍പാലത്തിലേക്ക്‌ നോക്കുന്നതിനിടയില്‍ തുറിച്ച കണ്ണുകളുടെ ഉടമ തൊട്ടരികിലെത്തി. മുഷിഞ്ഞുനാറിയ വേഷവും പട്ടിണിമുറ്റിയ ശരീരവുമുള്ള ആ സ്‌ത്രീ മുന്നില്‍ കുത്തിയിരുന്ന്‌ എന്റെ കഴുത്തിലും കാതിലും കയ്യിലും ബാഗിലുമൊക്കെ ഒരു മോഷ്‌ടാവിന്റെ ആര്‍ത്തിയോടെ നോക്കാന്‍ തുടങ്ങി. കൈയില്‍ ഇറുകിപ്പിടിച്ച രണ്ട്‌ വളകളും കഴുത്തില്‍ ഒരു കൊച്ചു ചെയിനും കാതില്‍ രണ്ട്‌ ചെറിയ കമ്മലുകളും മാത്രമേയുള്ളുവെങ്കിലും ഞാന്‍ ദുപ്പട്ടകൊണ്ട്‌ അതെല്ലാം മൂടിമറച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പടികളിറങ്ങിവന്നു. ആ സ്‌ത്രീ എണീറ്റ്‌ അയാളുടെ അടുത്തേക്കുപോയി. പതിഞ്ഞസ്വരത്തില്‍ എന്തോപറഞ്ഞശേഷം അയാള്‍ തിരിച്ചുപോയി. അവര്‍ വീണ്ടും എന്റെ മുന്നില്‍ കുത്തിയിരുന്ന്‌ നോട്ടം തുടര്‍ന്നു. നിമിഷങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.
ഒന്നരമണിയായപ്പോഴേക്കും കനത്ത നിശബ്‌ദതയെ ഭേദിച്ചുകൊണ്ട്‌ ഒരറിയിപ്പുണ്ടായി: ആലിപ്പൂര്‍ ദ്വാറില്‍നിന്ന്‌ ഡല്‍ഹിവരെ പോകുന്ന മഹാനന്ദ എക്‌സ്‌പ്രസ്‌ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫാമില്‍ ഉടന്‍തന്നെ എത്തിച്ചേരുന്നതാണ്‌. അഞ്ചുനിമിഷങ്ങള്‍ക്കകം വണ്ടി വന്നു, അത്‌ പൊയ്‌ക്കഴിഞ്ഞപ്പോള്‍ ആ സ്‌ത്രീ ചോദിച്ചു: ഏത്‌ വണ്ടിക്കാ? ഞാന്‍ വണ്ടിയുടെ പേരു പറഞ്ഞു. സമയമെത്രയായി? മൊബൈലില്‍നോക്കി ഞാന്‍ പറഞ്ഞു: ഒന്നേമുക്കാല്‍. ഇനിയും സമയമുണ്ട്‌ എന്ന്‌ മന്ത്രിച്ചുകൊണ്ട്‌ അവര്‍ തുറിച്ചുനോട്ടം തുടര്‍ന്നു. മേല്‍ത്തട്ടില്ലാത്ത ബോഗികളില്‍ നിറയെ കരിമ്പാറത്തുണ്ടുകളുമായി ഒരു ഗുഡ്‌സ്‌ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നു. പുറകിലത്തെ ട്രാക്കില്‍ ആളില്ലാത്തൊരു വണ്ടി നേരത്തേതന്നെ കിടപ്പുണ്ടായിരുന്നു. മുന്നിലെ പാറവണ്ടിക്കും പിന്നിലെ ആളില്ലാവണ്ടിക്കുമിടയില്‍ ഒരു നീണ്ട ഗുഹയ്‌ക്കുള്ളില്‍ അകപ്പെട്ടാലെന്നപോലെ ഞാന്‍ പകച്ചിരുന്നു.
ഇതിനിടയില്‍, മറ്റൊരു ചെറുപ്പക്കാരന്‍ പടികളിറങ്ങിവന്നു. ആ സ്‌ത്രീ എണീറ്റ്‌ അയാളുടെ അരികിലേക്കുചെന്നു. അയാള്‍ കയ്യിലിരുന്ന പേഴ്‌സ്‌ തുറന്നുകാട്ടി അവളോട്‌ മന്ത്രിച്ചു: ഇതിലൊന്നുമില്ല. ഇരുവരും കടുത്ത നിരാശയിലാണെന്നു മുഖംകണ്ടാലറിയാം. അടുത്തനിമിഷം പേഴ്‌സ്‌ ട്രാക്കിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ അയാള്‍ പാറവണ്ടി ചാടിക്കടന്ന്‌ അടുത്ത പ്ലാറ്റ്‌ഫാമിലൂടെ പുറത്തേക്കുപോയി. പേഴ്‌സില്‍നിന്നും ചിതറിവീണ വിസകാര്‍ഡും യാത്രാരേഖകളും (ഏതോ വിദേശസഞ്ചാരിയുടെതാവാം) നോക്കിയിരിക്കെ ഞാനൊരു വലിയ സത്യം തിരിച്ചറിയുകയായിരുന്നു; സാമ്പത്തികമനുഷ്യന്റെ ജീവിതത്തിന്‌ ഏറ്റവും അത്യാവശ്യമായ കാര്‍ഡുകള്‍ പട്ടിണിപ്പാവങ്ങള്‍ക്ക്‌ വെറും പാഴ്‌വസ്‌തുക്കള്‍ മാത്രം! ചീട്ടുകളിച്ചുകൊണ്ടിരുന്നവര്‍ കളിമതിയാക്കി അവിടൊക്കെ കറങ്ങിനടക്കാന്‍തുടങ്ങിയതോടെ ഞാന്‍ ധൈര്യംചോര്‍ന്ന്‌ തളര്‍ന്നിരിപ്പായി. രണ്ടുമണിയായിട്ടും യാത്രക്കാരാരും വരാത്തതെന്തേ? പലവിധ ആശങ്കകള്‍ മനസിനെ മഥിക്കാന്‍ തുടങ്ങി. രണ്ടേകാലായപ്പോഴേക്കും ഒരു സ്‌ത്രീയുള്‍പ്പെടെ സ്‌പെഷ്യല്‍ ട്രെയിനിലേക്കുള്ള നാലഞ്ചാളുകള്‍ മേല്‍പാലത്തില്‍ വന്നുനില്‍പായി. അറിയിപ്പൊന്നും കേള്‍ക്കാത്തതിനാലാവാം അവര്‍ താഴേക്കിറങ്ങിവരാത്തത്‌: അവസാനനിമിഷം പ്ലാറ്റ്‌ഫാമിന്‌ മാറ്റം വന്നാലോ... ഇന്ത്യന്‍ റെയില്‍വേയുടെ കൃത്യനിഷ്‌ഠയില്ലായ്‌മയെക്കുറിച്ചാണ്‌ അവരുടെ വര്‍ത്തമാനം.
രണ്ടരമണിയായപ്പോള്‍ ആശങ്കകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ അറിയിപ്പുണ്ടായി: കാമാഖ്യ-ചെന്നൈ സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫാമില്‍ 2.45-ന്‌ എത്തിച്ചേരുന്നതാണ്‌. മേല്‍പാലത്തില്‍ നിന്നവര്‍ പ്ലാറ്റ്‌ഫാമിലേക്കിറങ്ങിവന്നു. കാല്‍പെരുമാറ്റങ്ങളും കുശലവര്‍ത്തമാനങ്ങളുമായി പ്ലാറ്റ്‌ഫാമിന്‌ ജീവന്‍വച്ചു. മുന്നില്‍ കുത്തിയിരുന്ന സ്‌ത്രീ എഴുന്നേറ്റ്‌ മറ്റെ സ്‌ത്രീയുടെ അടുത്തേക്കുപോയി. 2.40 ആയപ്പോഴേക്കും പാറവണ്ടി മെല്ലെ മുന്നോട്ടുനീങ്ങി. ആശങ്കകളൊഴിഞ്ഞ്‌ മനസ്‌ സ്വസ്ഥമായി. 2.50-ന്‌ വണ്ടിയെത്തി. കയറുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ തുറിച്ചുനോട്ടക്കാരിയെ തിരഞ്ഞു. അവള്‍ സ്റ്റെയര്‍കേസിനടിയില്‍, കീറപ്പായില്‍ അനക്കമില്ലാതെകിടക്കുന്ന പുരുഷന്റെയരികില്‍ തളര്‍ന്നിരുന്ന്‌ കണ്ണീര്‍ വാര്‍ക്കുന്നു! ഉത്തരം കിട്ടാത്തൊരു ചോദ്യം എന്റെ മനസ്സിനെ നടുക്കി; ആ കീറപ്പായില്‍ കിടക്കുന്നത്‌ ചേതനയറ്റൊരു ശരീരമല്ലേ? ഒപ്പം സമീപകാലത്ത്‌ വാര്‍ത്താചാനലുകളില്‍ കണ്ട ചില കരളലിയിക്കുന്ന ദൃശ്യങ്ങളും ഓര്‍മ്മയിലെത്തി: ആംബുലന്‍സിനു കൊടുക്കാന്‍ കാശില്ലാഞ്ഞിട്ട്‌ പ്രിയപ്പെട്ടവരുടെ മൃതശരീരം കിലോമീറ്ററുകളോളം തലച്ചുമടായി കൊണ്ടുപോകേണ്ടിവന്ന പാവപ്പെട്ട മനുഷ്യരുടെ ചിത്രങ്ങള്‍.
അന്നു രാത്രി ഉറക്കത്തില്‍ ഞാനൊരു സ്വപ്‌നം കണ്ട്‌ ഞെട്ടിയുണര്‍ന്നു: റെയില്‍വേ സ്റ്റേഷനില്‍ കണ്ട ആ രണ്ട്‌ ചെറുപ്പക്കാര്‍ സഹോദരീഭര്‍ത്താവിന്റെ ജഡം കീറപ്പായില്‍ പൊതിഞ്ഞ്‌ ചുമലിലേറ്റി റോഡിലൂടെ നടന്നുപോകുന്നു. മോഷ്‌ടാവെന്ന്‌ കരുതി ഭയപ്പെട്ട ആ സ്‌ത്രീ കണ്ണീരൊലിപ്പിച്ചുകൊണ്ട്‌ പിന്നാലേ വേച്ചുവേച്ചുനടക്കുന്നു. എന്റെ ഹൃദയം വല്ലാതെ പിടഞ്ഞു. ഒരുപക്ഷേ അവര്‍ എന്റെ മുന്നില്‍ കുത്തിയിരുന്നത്‌ ആ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാശിനുവേണ്ടിയായിരിക്കുമോ? കുറ്റബോധത്താല്‍ നീറുന്ന മനസുമായി ഒരു പകല്‍ തള്ളിനീക്കി. രാത്രിയില്‍ ഡയറിയും പേനയുമെടുത്തു. മണിക്കൂറുകള്‍കൊണ്ട്‌ ഒരു കഥയ്‌ക്ക്‌ ജന്മം നല്‍കി: ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം.

Thursday 3 September 2020

ഉയരങ്ങളിലെ കളിത്തീവണ്ടികള്‍ (എസ്.സരോജം)

ഉയര്‍ച്ചതാഴ്‌ചകളിലൂടെയും വളവുതിരിവുകളിലൂടെയും റോഡിന്റെ അരികിലൂടെയും വീടുകളുടെയും ബസാറുകളുടെയും ഇടയിലൂടെയുമൊക്കെ കയറിയിറങ്ങുന്ന കളിത്തീവണ്ടി, പ്രകൃതിയുടെ അനുപമസൗന്ദര്യവും ഗ്രാമജീവിതത്തിന്റെ വ്യത്യസ്‌തതകളും നഗരജീവിതത്തിന്റെ ബദ്ധപ്പാടുകളും കണ്ടറിഞ്ഞ്‌ ഏതാനും മണിക്കൂറുകള്‍ അതില്‍ യാത്രചെയ്യുക, ഇടയ്‌ക്കിടെ ഇറങ്ങി വിശേഷപ്പെട്ട കാഴ്‌ചകള്‍ കാണുക, സ്‌കൂള്‍കുട്ടികളും സാധാരണമനുഷ്യരുമൊക്കെ വഴിയരികില്‍നിന്ന്‌ സന്തോഷത്തോടെ കൈവീശുക, തിരിച്ച്‌ കൈവീശിക്കൊണ്ട്‌ അവര്‍ക്ക്‌  ആഹ്ളാദം വിരിയുന്ന വെളുത്ത പുഞ്ചിരി സമ്മാനിക്കുക. എന്തായിരിക്കും ആ യാത്രയുടെയൊരു ത്രില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ ഡാര്‍ജിലിംഗിലെത്തുന്ന വിനോദസഞ്ചാരികളുടെ ആഗ്രഹമാണ്‌ കളിത്തീവണ്ടിയില്‍ ഇങ്ങനെയൊരു ഉല്ലാസയാത്ര. തിരക്കേറിയ ടൂറിസ്റ്റ്‌ സീസണില്‍ നേരത്തേ ബുക്കുചെയ്യാതെ വന്നാല്‍ ചിലപ്പോള്‍ ടിക്കറ്റ്‌ കിട്ടിയില്ലെന്നുവരും. ഐ.ആര്‍.സി.റ്റി.സി വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. എന്നാല്‍, യാത്രക്കാര്‍ തീരെ കുറവായിരിക്കുന്ന ഓഫ്‌ സീസണില്‍ ഐ.ആര്‍.സി.റ്റി.സി ബുക്കിംഗ്‌ നിറുത്തിവയ്‌ക്കാറുണ്ട്‌. ട്രാവല്‍ ഏജന്റുകള്‍ വഴിയും നേരത്തേ ടിക്കറ്റ്‌ എടുത്തുവയ്‌ക്കാം.
ഡാര്‍ജിലിംഗ്‌ യാത്ര തികച്ചും അവിചാരിതമായിരുന്നതിനാല്‍ ടോയ്‌ ട്രെയിനിലേക്കുള്ള ടിക്കറ്റ്‌ റിസര്‍വ്വ്‌ ചെയ്യാന്‍ സാധിച്ചിരുന്നില്ല. രാവിലെ അന്വേഷിച്ചപ്പോള്‍ കുര്‍സോങ്‌ സ്റ്റേഷനില്‍നിന്ന്‌ രണ്ടുമണിക്ക്‌ പുറപ്പെടുന്ന വണ്ടിക്ക്‌ ടിക്കറ്റുണ്ടെന്നറിഞ്ഞു. വേഗംതന്നെ ഒരു ടാക്‌സിവിളിച്ച്‌ ഞങ്ങള്‍ കുര്‍സോങ്ങിലേക്കു പോയി. സമുദ്രനിരപ്പില്‍നിന്നും 4864 അടി ഉയരത്തിലുള്ള മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ്‌ കുര്‍സോങ്‌. ടിക്കറ്റെടുത്തതിനുശേഷം ഒരു മണിക്കൂറോളം ്‌ടൗണ്‍ ചുറ്റിക്കണ്ടു. ഉച്ചഭക്ഷണത്തിനുശഷം റെയില്‍വേസ്റ്റേഷനിലേക്ക ചെന്നു. ടൂറിസ്റ്റ്‌ സീസണ്‍ അല്ലാത്തതുകൊണ്ടായിരിക്കാം വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. നാട്ടുകാരും സഞ്ചാരികളുമായി നാലഞ്ചുപേര്‍ അപ്പോള്‍ ടിക്കറ്റെടുത്ത്‌ കയറുന്നതു കണ്ടു. എന്നിട്ടും സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
സിഗ്‌സാഗ്‌, ലൂപ്‌ ലൈന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച, രണ്ടടി വീതിയും എണ്‍പത്തിയെട്ട്‌ കിലോമീറ്റര്‍ നീളവും പതിനാല്‌ സ്റ്റേഷനുമുള്ള, ഒരേയൊരു നാരോഗേജ്‌ ലൈനില്‍, ന്യു ജല്‍പായ്‌ഗുരിക്കും ഡാര്‍ജിലിംഗിനുമിടയില്‍ സര്‍വ്വീസ്‌ നടത്തുന്ന മൗണ്ടന്‍ ട്രെയിനാണ്‌ ടോയ്‌ ട്രെയിന്‍ എന്നറിയപ്പെടുന്നത്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ ഫ്രോണ്ടിയര്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടോയ്‌ ട്രെയിനിന്റെ ആസ്ഥാനം കുര്‍സോങ്‌ ആണ്‌. 

1981-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാര്‍ജിലിംഗ്‌ - ഹിമാലയന്‍ റെയില്‍വേ, യുനെസ്‌കൊയുടെ ലോകപൈതൃകപട്ടികയില്‍ പെട്ട ആദ്യത്തെ മൗണ്ടന്‍ റെയില്‍വേയാണ്‌. ഇതുകൂടാതെ, ഇന്ത്യയിലെതന്നെ 1898-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ക്ക - സിംല റെയില്‍വേയും 1908-ല്‍ ആരംഭിച്ച നീലഗിരി മൗണ്ടന്‍ റെയില്‍വേയും പിന്നീട്‌ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചു.
ഡീസലെഞ്ചിന്‍ ഘടിപ്പിച്ച രണ്ടോ മൂന്നോ ബോഗികളുള്ള ടോയ്‌ ട്രെയിനുകള്‍ കുന്നുകളിലൂടെയും സമതലങ്ങളിലൂടെയും കയറിയിറങ്ങി, ഡാര്‍ജിലിംഗ്‌ ടൗണിലെത്താന്‍ കുറഞ്ഞത്‌ ഏഴോ എട്ടോ മണിക്കൂര്‍ സമയമെടുക്കും. ഇവയ്‌ക്ക്‌ പതിനഞ്ചുപേര്‍ക്കിരിക്കാവുന്ന എ.സി കോച്ചും ഒന്നോ രണ്ടാ രണ്ടാംക്ലാസ്‌ കോച്ചുകളും ലഗ്ഗേജ്‌ കോച്ചും ഉണ്ടായിരിക്കും. മിക്കവാറും ടോയ്‌ ട്രെയിനുകളില്‍ ഭക്ഷണമോ ടോയ്‌ലറ്റ്‌ സൗകര്യമോ ലഭ്യമല്ല. ഭക്ഷണം ആവശ്യമുള്ളവര്‍ കൂടെ കരുതുകയേ നിര്‍വാഹമുള്ളു. എന്തൊക്കെ അസൗകര്യങ്ങളുണ്ടെങ്കിലും ഇന്നും ഈ മൗണ്ടന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസിനെ വെല്ലാന്‍ മറ്റൊന്നില്ലെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ മഹത്വം. ഈ മഹത്വം നിര്‍മ്മാതാവായ ഫ്രാങ്ക്‌ളിന്‍ പ്രസ്റ്റാജിന്‌ അവകാശപ്പെട്ടതാണ്‌.
ഏഴായിരത്തി നാനൂറ്റിയേഴടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഘൂം റെയില്‍വേ സ്റ്റേഷനാണ്‌ ഹിമാലയന്‍ -ഡാര്‍ജിലിംഗ്‌ റെയില്‍ പാതയിലെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷന്‍. ഡാര്‍ജിലിംഗ്‌ ടൗണില്‍നിന്ന്‌ എട്ടുകിലോമീറ്റര്‍ അകലെയാണിത്‌. 

സ്റ്റേഷന്‌ എതിര്‍വശത്തായി ഡി.എച്ച്‌.ആര്‍. ഘൂം റെയില്‍വേ മ്യൂസിയം കാണാം. 1999-ല്‍ യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനംപിടിച്ചതിനെ തുടര്‍ന്ന്‌, ഡി.എച്ച്‌.ആറിന്റെ പാരമ്പര്യവും ചരിത്രവും പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മൂന്ന്‌ മ്യൂസിയങ്ങളിലൊന്നാണിത്‌. കുര്‍സോങ്ങിലും സുക്‌നയിലുമാണ്‌ മറ്റ്‌ രണ്ടെണ്ണം. ഘൂം മ്യൂസിയം 2000-ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

ഡാര്‍ജിലിംഗില്‍നിന്ന്‌ ഘൂമിലേക്കും തിരിച്ചും ഉല്ലാസസവാരിനടത്തുന്ന ഒറ്റബോഗിയുള്ള സ്റ്റീം എന്‍ഞ്ചിന്‍ ടോയ്‌ ട്രെയിനും ഉണ്ട്‌. ഇതില്‍ ആങ്ങോട്ടുമിങ്ങോട്ടും ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്ക്‌ മ്യൂസിയം സന്ദര്‍ശിക്കുന്നതിന്‌ പ്രത്യേകം ടിക്കറ്റ്‌ എടുക്കേണ്ടതില്ല. പക്ഷേ, കുര്‍സോങ്‌ മുതല്‍ ഡാര്‍ജിലിംഗ്‌ വരെ ടോയ്‌ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ കാണുന്നത്രയും ഗ്രാമജീവിതവും മഞ്ഞുമലകളും പ്രകൃതിക്കാഴ്‌ചകളും ത്രില്ലുമൊന്നും ഈ ഹ്രസ്വദൂര ഉല്ലാസയാത്രയില്‍ ഉണ്ടാവില്ല. മ്യൂസിയം സന്ദര്‍ശനം റോഡുവഴിയുള്ള നഗരക്കാഴ്‌ചയില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്‌.

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ളതായ ഘൂം റെയില്‍വേ സ്റ്റേഷനും അവിടെ വിലപ്പെട്ട സ്‌മാരകമായി സൂക്ഷിച്ചിരിക്കുന്ന പഴയ തപാല്‍പ്പെട്ടിയും റെയില്‍വേ മ്യൂസിയവും ഡാര്‍ജിലിംഗ്‌ - ഹിമാലയന്‍ റെയില്‍വേയുടെ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമായി. പ്ലാറ്റ്‌ഫാമിന്‌ നേരെ എതിരെയുള്ള ഗേറ്റിലൂടെ കടന്നുചെല്ലുമ്പോള്‍, വലതുവശത്തായി പ്രദര്‍ശിപ്പിച്ചിട്ടുള്ള ബേബി സിവോക്‌ കണ്ണുകളില്‍ ആശ്ചര്യം വിടര്‍ത്തും. ഹിമാലയന്‍-ഡാര്‍ജിലിംഗ്‌ മൗണ്ടന്‍ റെയില്‍വേയുടെ ഏറ്റവും പഴക്കമുള്ള ടോയ്‌ ട്രെയിന്‍ എന്‍ജിനാണ്‌ ബേബി സിവോക്‌. 1881 മുതല്‍ ദീര്‍ഘകാലം ഓടിത്തളര്‍ന്ന ബേബി സിവോക്‌ ഇപ്പോള്‍ വിശ്രമത്തിലാണ്‌. പിന്നില്‍, അവള്‍ക്ക്‌ കൂട്ടിനായി പഴക്കമേറിയ ഒരു ബോഗിയുമുണ്ട്‌. അടുത്തുനിന്ന്‌ അവളുടെ ഉള്ളിലേക്ക്‌ നോക്കിയാല്‍, അവശതയിലായ യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ അതിശയകരമായ അനുഭവങ്ങളുടെ ഒരുപാടൊരുപാട്‌ കഥകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. മറുവശത്തുള്ള മരപ്പടികളിലൂടെ കയറിച്ചെല്ലുന്നത്‌ പ്ലാറ്റ്‌ഫാമിനു മുകളില്‍ മരംകൊണ്ട്‌ പണിത മ്യൂസിയത്തിനുള്ളിലേക്കാണ്‌. ഇവിടെ ഡി.എച്ച്‌.ആറിന്റെ ചരിത്രം വെളിവാക്കുന്ന പുരാവസ്‌തുക്കളും ടോയ്‌ ട്രെയിനിന്റെ ചിത്രങ്ങളും മുന്‍ജീവനക്കാരുടെ സംഭാവനകളും മൂല്യവത്തായി സൂക്ഷിച്ചിരിക്കുന്നു. ടോയ്‌ ട്രെയിന്‍ കടന്നുപോകുന്ന ഏറ്റവും രസകരമായ പോയിന്റാണ്‌ ബറ്റാസിയ ലൂപ്പ്‌. 


കളിത്തീവണ്ടി ഒരറ്റം തുറന്ന വലിയൊരു ദീര്‍ഘവൃത്താകാര ട്രാക്കിലൂടെ മലയിറങ്ങി, പോകുന്നത്‌ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന കാഴ്‌ചയാണ്‌. ഈ ട്രാക്കിന്‌ ലൂപ്പിന്റെ ആകൃതിയായതുകൊണ്ടാണ്‌ ബറ്റാസിയ ലൂപ്പ്‌ എന്ന്‌ വിളിക്കുന്നത്‌. 1919-ല്‍ പ്രവര്‍ത്തനസജ്ജമായ, ബറ്റാസിയ ലൂപ്പ്‌ (സ്‌പൈറല്‍ ട്രാക്‌) ടോയ്‌ ട്രെയ്‌നിന്റെ ഘൂമില്‍നിന്നുള്ള മലയിറക്കം സുഗമമാക്കുന്നതിനുവേണ്ടിയുള്ള അതിസമര്‍ത്ഥമായ എഞ്ചിനിയറിംഗ്‌ ടെക്‌നോളജിയാണ്‌. ചൂളംവിളിച്ചുകൊണ്ട്‌, ലൂപ്പുപോലെ വളഞ്ഞുവരുന്ന ടോയ്‌ ട്രെയിന്‍ ഒരിക്കലും ഓര്‍മ്മയില്‍നിന്ന്‌ മാഞ്ഞുപോവില്ല. ഡാര്‍ജിലിംഗില്‍ നിന്ന്‌ ന്യൂ ജല്‍പായ്‌ഗുരി വരെ ഒരേയൊരു നാരോഗേജ്‌ പാത മാത്രമേയുള്ളു. ആകയാല്‍, എല്ലാ ടോയ്‌ ട്രെയിനുകളും ഇതുവഴിയാണ്‌ പോകുന്നതും വരുന്നതും. പത്തുമിനിറ്റുനേരം ബറ്റാസിയ ലൂപ്പില്‍ നിറുത്തിയിടും. 
യാത്രികര്‍ക്ക്‌ ഇവിടെയിറങ്ങി, ഗൂര്‍ഖായുദ്ധസ്‌മാരകവും അതിനുചുറ്റുമുള്ള ഉദ്യാനവും വേഗമൊന്ന്‌ ചുറ്റിക്കണ്ട്‌, ഹിമാലയത്തിന്റെ ദൃശ്യപശ്ചാത്തലത്തില്‍, ടോയ്‌ ട്രെയിനിന്റെ അരികത്തുനിന്ന്‌ ഫോട്ടൊയുമെടുത്ത,്‌ സന്തോഷത്തോടെ യാത്ര തുടരാം.
കല്‍ക്കരികൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ആവിയെഞ്ചിന്‍ ഘടിപ്പിച്ച ഒറ്റബോഗിയുള്ള തീവണ്ടിയിലെ ഉല്ലാസയാത്രയ്‌ക്ക്‌ ത്രില്ല്‌ കൂടും. യാത്രികരുടെ മനസ്സും പാറിവീഴുന്ന കല്‍ക്കരിത്തരികളോടൊപ്പം പഴയകാലത്തിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. ഡാര്‍ജിലിംഗ്‌ മുതല്‍ ഘൂം വരെയാണ്‌ ഉല്ലാസയാത്ര, തിരിച്ചും. നഗരം ചുറ്റുന്നതിനിടയിലും തിരക്കേറിയ ഹില്‍ കാര്‍ട്ട്‌ റോഡിന്റെ അരികിലൂടെ നിരന്തരം ഹോണ്‍മുഴക്കിക്കൊണ്ട്‌, കറുത്ത പുകതുപ്പി, മെല്ലെ പായുന്ന പഴയ തീവണ്ടി കാണുകയുണ്ടായി. 
അന്തരീക്ഷത്തില്‍ പടരുന്ന കറുത്ത പുക വായുമലിനീകരണസാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നത്‌ നേരായ കാര്യമാണെങ്കിലും വെറുമൊരു സഞ്ചാരിയുടെ കൗതുകത്തോടെ നോക്കിനിന്നപ്പോള്‍ പ്രൈമറി ക്ലാസ്സില്‍ പഠിച്ച കുട്ടിക്കവിത ഓര്‍മ്മവന്നു: കൂകൂ കൂകൂ തീവണ്ടി, കൂകിപ്പായും തീവണ്ടി, കല്‍ക്കരി തിന്നും തീവണ്ടി, വെള്ളം മോന്തും തീവണ്ടി, വെയിലത്തോടും തീവണ്ടി, മഴയത്തോടും തീവണ്ടി, മടിയാതോടും തീവണ്ടി, ഹാഹാ ഹാഹാ തീവണ്ടി

Tuesday 14 July 2020

ചരിത്രമുറങ്ങുന്ന മാഹി (യാത്ര) - എസ്.സരോജം

 കേരളത്തിനുള്ളില്‍, ഒമ്പത്‌ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു കേന്ദ്രഭരണപ്രദേശം; അതാണ്‌ മാഹി. ഭൂമിശാസ്‌ത്രപരമായി കണ്ണൂര്‍ കോഴിക്കോട്‌ ജില്ലകള്‍ക്കിടയിലാണ്‌ സ്ഥാനമെങ്കിലും 630 കിലോമീറ്റര്‍ അകലെയുള്ള പുതുച്ചേരിയുടെ ഭാഗമാണ്‌ മാഹി. 
ഫ്രഞ്ച്‌ കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ പുതിയപേരാണ്‌ പുതുച്ചേരി. മാഹിയുടെ മൂന്നുവശത്തും കേരളവും ഒരുവശത്ത്‌ അറബിക്കടലുമാണ്‌. അതുകൊണ്ടുതന്നെ സാംസ്‌കാരികമായി മാഹിക്ക്‌ കേരളത്തോടാണ്‌ അടുപ്പം. ബെട്രാന്‍ഡ്‌ ഫ്രാന്‍സിയോസ്‌ മാഹി ഡെലാബര്‍ദാനിയോസ്‌ എന്ന ഫ്രഞ്ചുകാരന്‍ സ്ഥാപിച്ച നഗരമായതിനാലാണ്‌ ഈ സ്ഥലം മാഹി എന്ന പേരില്‍ അറിയപ്പെടുന്നത്‌. മാഹിയില്‍ ഫ്രഞ്ചുകാരുടെ ചരിത്രം തുടങ്ങുന്നത്‌ 

1721-ലാണ്‌. മയ്യഴിപ്പുഴയുടെ തീരഭംഗികളും ഫ്രഞ്ച്‌ അധിനിവേശത്തിന്‍റെ അവശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളുമാണ്‌ മാഹിയി ലേക്ക്‌ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌.

 മാഹി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം കണ്ണില്‍ തെളിയുന്നത്‌ 280 കൊല്ലത്തോളം പഴക്കമുള്ള സെന്റ്‌ തെരേസ പള്ളിയാണ്‌. ഇംഗ്ലീഷുകാരുടെ വരവോടെ തലശേരിയില്‍ നിന്നും വിട്ടുപോന്ന ഫ്രഞ്ചുകാര്‍ മാഹിയില്‍ താവളമുറപ്പിച്ചു. 1736-ല്‍ വടകര വാഴുന്നോരുടെ അനുമതിവാങ്ങി നിര്‍മ്മിച്ചതാണ്‌ ഫ്രഞ്ചുവാസ്‌തുവിദ്യയുടെ മകുടോദാഹരണമായ സെന്റ്‌ തെരേസ പള്ളി.

 ആവിലയിലെ വിശുദ്ധ തെരേസയുടെ നാമത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയുടെ ചുവരുകളില്‍ യേശുക്രിസ്‌തുവിന്‍റെ ജീവചരിത്രമാകെ കൊത്തിയെടുത്ത്‌ ഫ്രെയിംചെയ്‌തു വച്ചിട്ടുണ്ട്‌. ഫ്രഞ്ചുവിപ്ലവത്തിലെ ധീരവനിതയായ ഴന്താര്‍ക്കിന്‍റെ ശില്‍പവുമുണ്ട്‌ ഒരു ചുവരില്‍. ഫ്രഞ്ചുവിപ്ലവത്തിന്‌ സമാപനംകുറിച്ച ജൂലായ്‌ പതിനാലിനും രണ്ടാംലോകയുദ്ധം അവസാനിച്ച നവംബര്‍ പതിനൊന്നിനും മാഹിയിലുള്ള ഫ്രഞ്ചുകാര്‍ ശില്‍പത്തില്‍ പുഷ്‌പാര്‍ച്ചന നടത്തുക പതിവാണ്‌. പള്ളിയോടു ചേര്‍ന്നുള്ള എഴുപത്താറടി ഉയരമുള്ള ഗോപുരവും കൂറ്റന്‍ ഘടികാരവും 1855-ല്‍ ഫ്രഞ്ചുനാവികര്‍ സമ്മാനിച്ചതാണ്‌. ഫ്രഞ്ചുപൗരന്മാരായി അറുപതോളംപേര്‍ മാത്രമേ ഇപ്പോള്‍ മാഹിയില്‍ അവശേഷിക്കുന്നുള്ളു എന്നാണറിയാന്‍ കഴിഞ്ഞത്‌. പള്ളിയില്‍ മതഭേദമെന്യെ അനേകമാളുകള്‍ ആരാധനയ്‌ക്കെത്തുന്നു. വഴിപാടായി ശയനപ്രദക്ഷിണം നടത്തുന്ന അപൂര്‍വം ക്രിസ്‌ത്യന്‍ ദേവാലയങ്ങളിലൊന്നാണിത്‌. ഒക്‌ടോബര്‍ അഞ്ചുമുതല്‍ ഇരുപത്തിരണ്ടുവരെയാണ്‌ മാഹിപള്ളിയിലെ തിരുനാള്‍ ആഘോഷം.

പള്ളിയില്‍നിന്നും അല്‍പമകലെയായി പ്രാദേശിക ഭരണ കാര്യാലയം സ്ഥിതിചെയ്യുന്നു. ഇതേ വളപ്പില്‍ തന്നെയാണ്‌ സര്‍ക്കാര്‍ അതിഥിമന്ദിരവും. മയ്യഴിപ്പുഴയ്‌ക്ക്‌ അഭിമുഖമായി നില്‍ക്കുന്ന ഈ ബംഗ്ലാവായിരുന്നു ഫ്രഞ്ചുകാരുടെ ഭരണസിരാകേന്ദ്രം. ഇവിടെയിരുന്നാണ്‌ മൂപ്പന്‍സായ്‌വ്‌ മാഹി ഭരിച്ചത്‌. 

അഴിമുഖം മുതല്‍ മയ്യഴിപ്പാലം വരെ നീളുന്ന രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാത മൂപ്പന്‍ സായ്‌വിന്‍റെ ബംഗ്ലാവിനു പിന്നിലൂടെയാണ്‌ കടന്നുപോകുന്നത്‌. ബംഗ്ലാവിന്‍റെ പ്രവേശനകവാടത്തോടുചേര്‍ന്നാണ്‌ രവീന്ദ്രനാഥ ടാഗോറിന്‍റെ നാമത്തിലുള്ള ടാഗോര്‍പാര്‍ക്ക്‌. 
1976-ല്‍ നിര്‍മ്മിച്ച പാര്‍ക്കിന്‍റെ ഒരറ്റത്ത്‌ ഫ്രഞ്ചുവിപ്ലവത്തിന്‍റെ സ്‌മാരകം, മറ്റേയറ്റത്ത്‌ മയ്യഴിയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്‌മാരകം, ഫ്രഞ്ച്‌ ഇതിഹാസനായിക മറിയാന്‍റെ ശില്‍പം എന്നിങ്ങനെ നിരവധിയായ കാഴ്‌ചകള്‍ ഫ്രഞ്ചുഭരണ കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. കുട്ടികള്‍ക്കായി മനോഹരമായൊരു പാര്‍ക്കും ഒരുക്കിയിട്ടുണ്ട്‌. 
കേന്ദ്ര കപ്പല്‍ഗതാഗത മന്ത്രാലയത്തിന്‍റെ വിളക്കുമരവും ഫ്രഞ്ചുകോട്ടയുടെ അവശിഷ്‌ടങ്ങളും സഞ്ചാരികളുടെ മനംകവരുന്ന കാഴ്‌ചകളാണ്‌.
പുഴയോര നടപ്പാതയിലൂടെയുള്ള നടത്തമാണ്‌ മയ്യഴിയിലെ ഏറ്റവും രസകരമായ അനുഭവം. ടാഗോര്‍ പാര്‍ക്കുമുതല്‍ മഞ്ചക്കല്‍ പാര്‍ക്കുവരെ കാറ്റുംകൊണ്ട്‌, കാഴ്‌ചകളും കണ്ട്‌ പുഴയോടൊപ്പം നടക്കാം. സുരക്ഷയ്‌ക്കായി നടപ്പാതയോടുചേര്‍ന്ന്‌ ഇരുമ്പിന്‍റെ റെയിലിംഗുണ്ട്‌. 


പുഴയ്‌ക്കഭിമുഖമായി തണല്‍മരങ്ങളും ഇരിപ്പിടങ്ങളുമുണ്ട്‌. അഴിമുഖത്തിന്‌ അഭിമുഖമായിരുന്ന്‌ ഒരേസമയം കടല്‍ക്കാറ്റിന്‍റെയും പുഴക്കാറ്റിന്‍റെയും സുഖമറിയാം. പുഴയുടെയും കടലിന്‍റെയും കൂടിച്ചേരലിന്‍റെ ഉന്മാദം കണ്ടറിയാം.

മാഹി പാലത്തിനടുത്താണ്‌ 1994-ല്‍ ആരംഭിച്ച മലയാള കലാഗ്രാമം. സംഗീതം, നൃത്തം, ചിത്രകല, ശില്‍പനിര്‍മ്മാണം എന്നിവ ഇവിടെ അഭ്യസിപ്പിക്കുന്നു. വടക്കന്‍ പാട്ട്‌, കളരിപ്പയറ്റ്‌, പൂരക്കളി, തെയ്യം, തോറ്റം തുടങ്ങി വടക്കന്‍ മലബാറിന്‍റെ കലാപാരമ്പര്യം വിളിച്ചോതുന്ന നാല്‌ ആര്‍ട്ട്‌ ഗ്യാലറികളുണ്ടിവിടെ. മഹാകവി കുമാരനാശാന്‍റെ വെങ്കലശില്‍പവും കലാഗ്രാമത്തിന്‌ ചാരുത പകരുന്നു.

 ഗാന്ധിജിയുടെ പ്രസംഗത്തിനു വേദിയായ പുത്തലം ക്ഷേത്രം, മഞ്ചയ്‌ക്കല്‍ ജുമാ മസ്‌ജിദ്‌, മലബാറിലെ കൊച്ചുഗുരുവായൂര്‍ എന്നറിയപ്പെടുന്ന ചൂടിക്കോട്ട ശ്രീകൃഷ്‌ണക്ഷേത്രം, ശ്രീനാരായണ മഠം, ചെമ്പ്ര സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവയാണ്‌ മയ്യഴിയിലെ ശ്രദ്ധേയമായ മതസാംസ്‌കാരിക സ്ഥാപനങ്ങള്‍.
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള അവകാശപ്പോരാട്ടത്തിന്‍റെ നിരവധി കഥകള്‍ മാഹിക്ക്‌ പറയാനുണ്ട്‌. 1769-ല്‍ പൂര്‍ത്തീകരിച്ചതാണ്‌ മാഹി കോട്ട. ഭീമാകാരമായ ഈ കോട്ട ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ തകര്‍ന്നു. അവശിഷ്‌ടങ്ങള്‍ മാളിയേമ്മല്‍ പറമ്പില്‍ ഇപ്പോഴും കാണാം, അധിനിവേശപ്പോരാട്ടത്തിന്‍റെ ഓര്‍മ്മപ്പൊട്ടുകള്‍പോലെ. ഫോര്‍ട്ട്‌ ദൂഫേന്‍, ഫോര്‍ട്ട്‌ കൊന്തെ എന്നിങ്ങനെ രണ്ടു കോട്ടകള്‍ കൂടി ഫ്രഞ്ചുകാര്‍ മാഹിയില്‍ നിര്‍മ്മിക്കുകയുണ്ടായി.
മാഹി വിമോചനസമരചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ചെറുകല്ലായിക്കുന്ന്‌ ചരിത്രാന്വേഷികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടമാണ്‌. ഫഞ്ചുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ കോട്ട - (1739-ല്‍) സെന്റ്‌ ജോര്‍ജ്‌ കോട്ട ചെറുകല്ലായിക്കുന്നിലായിരുന്നു. ഇവിടത്തെ ഫ്രഞ്ച്‌ കാവല്‍ താവളം കീഴടക്കാനുള്ള ശ്രമത്തിനിടെയാണല്ലൊ കമ്മ്യൂണിസ്റ്റുകാരായ പി.പി.അനന്തനും എം. അച്ചുതനും ധീരരക്തസാക്ഷികളായത്‌. 

മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദന്‍ എഴുതിയ നോവലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്‌. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്‌ട്രീയ-സാമൂഹ്യ ചരിത്രങ്ങളും വിമോചനപ്പോരാട്ടങ്ങളും മിത്തുകളും കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്നു. വിഖ്യാതമായ ഈ നോവലിലെ കഥാസന്ദര്‍ഭങ്ങള്‍ നടപ്പാതയുടെ ഒരുഭാഗത്ത്‌ കൊത്തിവച്ചിട്ടുണ്ട്‌.
റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ്‌ ബോട്ട്‌ഹൗസ്‌. അഴിമുഖംവരെ പോയിവരാന്‍ മാഹി ടൂറിസം വകുപ്പിന്‍റെ ഫൈബര്‍ബോട്ട്‌ ലഭിക്കും. പന്ത്രണ്ടു കിലോമീറ്റര്‍ പുഴയാത്രയ്‌ക്ക്‌ ഒരാള്‍ക്ക്‌ അറുപത്‌ രൂപയാണ്‌ നിരക്ക്‌. കുറഞ്ഞത്‌ അഞ്ചു യാത്രക്കാരെങ്കിലും ഉണ്ടാവണം. തെക്കുനിന്ന്‌ കണ്ണൂരിലേക്കും തിരിച്ചും സഞ്ചരിക്കുന്ന എല്ലാ ട്രെയിനുകളും മാഹി വഴിയാണ്‌ കടന്നുപോകുന്നത്‌.

Thursday 2 July 2020

കാവേരി നിസര്‍ഗധാമ (യാത്ര) എസ്.സരോജം


      തീരം കവിഞ്ഞൊഴുകുന്ന കാവേരി നദി നിര്‍മ്മിച്ചിട്ടുള്ള നിരവധി തുരുത്തുകളിലൊന്നാണ്‌ നിസര്‍ഗധാമ. ആളുകള്‍ ഇതിനെ ദ്വീപ്‌ എന്നാണ്‌ പറയുന്നത്‌. പേരുപോലെതന്നെ കാവ്യാത്മകമാണ്‌ ഇവിടത്തെ ജൈവക്കാഴ്‌ചകളും. തൊണ്ണൂറുമീറ്റര്‍ നീളമുള്ള ഒരു തൂക്കുപാലത്തിലൂടെയാണ്‌ ദ്വീപിലേക്ക്‌ പ്രവേശിക്കുന്നത്‌. കര്‍ണ്ണാടക വനംവകുപ്പാണ്‌ മുളങ്കാടുകളും ചോലമരങ്ങളും നിറഞ്ഞ ഈ തുരുത്ത്‌ പരിപാലിക്കുന്നത്‌. അറുപത്തിനാല്‌ ഹെക്‌ടറാണ്‌ ഇതിന്‍റെ വിസ്‌തൃതി. കുശാല്‍നഗറില്‍നിന്ന്‌ മൂന്നുകിലോമീറ്റര്‍ ദൂരം.

കര്‍ണ്ണാടകയിലുള്ളവര്‍ കാവേരിനദിയെ ദേവിയായി പ്രതിഷ്‌ഠിച്ച്‌ ആരാധിച്ചുപോരുന്നു. കാവേരിയമ്മയുടെ പ്രതിഷ്‌ഠയ്‌ക്കുമുന്നില്‍ വണങ്ങാതെ അവരാരും ദ്വീപിലേക്ക്‌ പ്രവേശിക്കാറില്ല. 1989-ല്‍ കാവേരിക്കുകുറുകെ തൂക്കുപാലം കെട്ടി, 

മുളങ്കാട്‌ വൃത്തിയാക്കി, അലങ്കാരപ്പണികള്‍ചെയ്‌ത്‌ മോടിപിടിപ്പിച്ചതോടെ ഇവിടേക്ക്‌ വിനോദസഞ്ചാരികളുടെ ഒഴുക്കായി. ആദ്യത്തെ തൂക്കുപാലത്തിന്‌ തകരാറുപറ്റിയെങ്കിലും അത്‌ പൊളിച്ചുമാറ്റിയിട്ടില്ല. പകരം കുറേക്കൂടി ആളുകള്‍ക്ക്‌ സഞ്ചരിക്കാവുന്നവിധത്തില്‍ വലിയൊരു തൂക്കുപാലം പണിയുകയാണുണ്ടായത്‌. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട്‌ അഞ്ചുവരെയാണ്‌ പ്രവേശനസമയം. മുന്നിലെ കവാടം കടന്ന്‌ തൂക്കുപാലത്തിലൂടെ അകത്തേക്ക്‌ പ്രവേശിച്ചാല്‍ മുളങ്കാടുകള്‍ക്കിടയിലൂടെ നീളുന്ന വഴിക്കിരുവശവും കമനീയങ്ങളായ കാഴ്‌ചകളാണ്‌. എല്ലാം സന്ദര്‍ശകര്‍ക്ക്‌ കണ്ടറിയാനും ആസ്വദിക്കാനും സൗകര്യപ്രദമായ രീതിയിലാണ്‌ വഴികള്‍ ക്രമീകരിച്ചിരിക്കുന്നത്‌.
മുളങ്കാടിനരികെ കുടിലുകളും മരങ്ങളില്‍ ഏറുമാടങ്ങളും കെട്ടി, വിശാലമായ ഉദ്യാനത്തില്‍ അവിടവിടെയായി പ്രകൃതിസൗഹൃദ ഇരിപ്പിടങ്ങളൊരുക്കി, കുട്ടികള്‍ക്ക്‌ കളിച്ചുരസിക്കാനുള്ള ഉപാധികളൊരുക്കി, വലിയൊരു പാര്‍ക്കിന്‍റെ മാതൃകയിലാണ്‌ നിസര്‍ഗധാമ അണിയിച്ചൊരുക്കിയിരിക്കുന്നത്‌. കൊടവനാടിന്‍റെ സമ്പന്നമായ പൈതൃകവും ഗ്രാമീണജീവിതവുമെല്ലാം ജീവന്‍തുടിക്കുന്ന കളിമണ്‍ ശില്‍പങ്ങളായി പാര്‍ക്കിന്‍റെ പലഭാഗത്തും കാണാം.

 കൊടവര്‍ എന്ന തദ്ദേശീയ ജനവിഭാഗത്തിന്‍റെ പരമ്പരാഗതവേഷമായ വര്‍ണ്ണത്തലപ്പാവും അരപ്പട്ടയുമണിഞ്ഞ്‌ നൃത്തംചെയ്യുന്ന പുരുഷന്മാരുടെ ശില്‍പങ്ങള്‍ ഒരിടത്ത്‌. മറ്റൊരിടത്ത്‌ നൃത്തംചെയ്യുന്ന സ്‌ത്രീകളുടെ ശില്‍പങ്ങള്‍. വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വ്യത്യസ്‌തരായ കൂര്‍ഗ്‌ ജനതയുടെ വിവിധങ്ങളായ ജീവിതദൃശ്യങ്ങള്‍ വരുംതലമുറയ്‌ക്ക്‌ കണ്ടറിയാന്‍ ഉതകുന്ന വിധത്തില്‍ ഇവിടെ ശില്‍പവത്‌കരിച്ചിരിക്കുന്നു. 

മനുഷ്യരുടെ അതേ ഉയരത്തിലും ഭാവത്തിലുമുള്ള ശില്‍പങ്ങള്‍ ദൂരക്കാഴ്‌ചയ്‌ക്ക്‌ ജീവനുള്ള മനുഷ്യരാണെന്നേ തോന്നുകയുള്ളു. കൊടവനാട്ടിലെ സ്‌ത്രീകള്‍ അസാധാരണമായ സൗന്ദര്യത്തിന്‍റെ ഉടമകളാണ്‌. ആ സൗന്ദര്യം ശില്‍പങ്ങളിലും കാണാം.
മരക്കുറ്റിമേല്‍ വളര്‍ന്നിരിക്കുന്ന വലിയ മണ്‍പുറ്റുകള്‍ക്കുമുണ്ടൊരു ശില്‍പസൗന്ദര്യം. വനത്തിന്‍റെ അങ്ങേയറ്റത്തുള്ള വിശാലമായ ഡിയര്‍പാര്‍ക്കില്‍ നൂറിലേറെ മാനുകളുണ്ട്‌. ആളുകളുടെ അരികിലേക്ക്‌ സൗഹൃദപൂര്‍വം വന്നുനില്‍ക്കുന്ന മാനുകള്‍ക്ക്‌ തിന്നാനെന്തെങ്കിലും കൊടുക്കാതെ പോരാന്‍ കുട്ടികള്‍ക്കാവില്ലല്ലൊ.

സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കായി ആനസവാരി, റോപ്‌ വേ തുടങ്ങിയ സാഹസികവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്‌. കാവേരിയിലൂടെയുള്ള ബോട്ടുയാത്രയാണ്‌ മറ്റൊരു രസാനുഭവം. മഴക്കാലത്ത്‌ കരകവിഞ്ഞൊഴുകുന്ന നദി വേനല്‍ക്കാലത്ത്‌ ഒഴുക്കുകുറഞ്ഞ,്‌ കാട്ടുചോലകള്‍ക്കിടയിലെ തടാകങ്ങള്‍പോലെയാവും. അപ്പോള്‍ തീരങ്ങളില്‍ ദേശാടനക്കിളികള്‍ വിരുന്നിനെത്തും. കത്തുന്ന വേനലിലും കുളിരുള്ള മഴയിലും മഞ്ഞിലും വിവിധഭാവങ്ങള്‍ ചൂടിനില്‍ക്കുന്ന പ്രകൃതിയെ തൊട്ടറിയാന്‍ നിസര്‍ഗധാമ പ്രകൃതിസ്‌നേഹികളെ ക്ഷണിക്കുന്നു. ഇവിടെയെത്തുന്ന സന്ദര്‍ശകരില്‍ ഏറിയപങ്കും തദ്ദേശീയരാണ്‌. ഇതൊരു പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര മേഖലയായതിനാല്‍ പ്ലാസ്റ്റിക്‌ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 

മരങ്ങളുടെ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറുമാടങ്ങളില്‍ താമസിക്കണമെങ്കില്‍ മുന്‍കൂട്ടി ലഭ്യത ഉറപ്പാക്കേണ്ടതാണ്‌.