Thursday 3 September 2020

ഉയരങ്ങളിലെ കളിത്തീവണ്ടികള്‍ (എസ്.സരോജം)

ഉയര്‍ച്ചതാഴ്‌ചകളിലൂടെയും വളവുതിരിവുകളിലൂടെയും റോഡിന്റെ അരികിലൂടെയും വീടുകളുടെയും ബസാറുകളുടെയും ഇടയിലൂടെയുമൊക്കെ കയറിയിറങ്ങുന്ന കളിത്തീവണ്ടി, പ്രകൃതിയുടെ അനുപമസൗന്ദര്യവും ഗ്രാമജീവിതത്തിന്റെ വ്യത്യസ്‌തതകളും നഗരജീവിതത്തിന്റെ ബദ്ധപ്പാടുകളും കണ്ടറിഞ്ഞ്‌ ഏതാനും മണിക്കൂറുകള്‍ അതില്‍ യാത്രചെയ്യുക, ഇടയ്‌ക്കിടെ ഇറങ്ങി വിശേഷപ്പെട്ട കാഴ്‌ചകള്‍ കാണുക, സ്‌കൂള്‍കുട്ടികളും സാധാരണമനുഷ്യരുമൊക്കെ വഴിയരികില്‍നിന്ന്‌ സന്തോഷത്തോടെ കൈവീശുക, തിരിച്ച്‌ കൈവീശിക്കൊണ്ട്‌ അവര്‍ക്ക്‌  ആഹ്ളാദം വിരിയുന്ന വെളുത്ത പുഞ്ചിരി സമ്മാനിക്കുക. എന്തായിരിക്കും ആ യാത്രയുടെയൊരു ത്രില്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ ഡാര്‍ജിലിംഗിലെത്തുന്ന വിനോദസഞ്ചാരികളുടെ ആഗ്രഹമാണ്‌ കളിത്തീവണ്ടിയില്‍ ഇങ്ങനെയൊരു ഉല്ലാസയാത്ര. തിരക്കേറിയ ടൂറിസ്റ്റ്‌ സീസണില്‍ നേരത്തേ ബുക്കുചെയ്യാതെ വന്നാല്‍ ചിലപ്പോള്‍ ടിക്കറ്റ്‌ കിട്ടിയില്ലെന്നുവരും. ഐ.ആര്‍.സി.റ്റി.സി വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. എന്നാല്‍, യാത്രക്കാര്‍ തീരെ കുറവായിരിക്കുന്ന ഓഫ്‌ സീസണില്‍ ഐ.ആര്‍.സി.റ്റി.സി ബുക്കിംഗ്‌ നിറുത്തിവയ്‌ക്കാറുണ്ട്‌. ട്രാവല്‍ ഏജന്റുകള്‍ വഴിയും നേരത്തേ ടിക്കറ്റ്‌ എടുത്തുവയ്‌ക്കാം.
ഡാര്‍ജിലിംഗ്‌ യാത്ര തികച്ചും അവിചാരിതമായിരുന്നതിനാല്‍ ടോയ്‌ ട്രെയിനിലേക്കുള്ള ടിക്കറ്റ്‌ റിസര്‍വ്വ്‌ ചെയ്യാന്‍ സാധിച്ചിരുന്നില്ല. രാവിലെ അന്വേഷിച്ചപ്പോള്‍ കുര്‍സോങ്‌ സ്റ്റേഷനില്‍നിന്ന്‌ രണ്ടുമണിക്ക്‌ പുറപ്പെടുന്ന വണ്ടിക്ക്‌ ടിക്കറ്റുണ്ടെന്നറിഞ്ഞു. വേഗംതന്നെ ഒരു ടാക്‌സിവിളിച്ച്‌ ഞങ്ങള്‍ കുര്‍സോങ്ങിലേക്കു പോയി. സമുദ്രനിരപ്പില്‍നിന്നും 4864 അടി ഉയരത്തിലുള്ള മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ്‌ കുര്‍സോങ്‌. ടിക്കറ്റെടുത്തതിനുശേഷം ഒരു മണിക്കൂറോളം ്‌ടൗണ്‍ ചുറ്റിക്കണ്ടു. ഉച്ചഭക്ഷണത്തിനുശഷം റെയില്‍വേസ്റ്റേഷനിലേക്ക ചെന്നു. ടൂറിസ്റ്റ്‌ സീസണ്‍ അല്ലാത്തതുകൊണ്ടായിരിക്കാം വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. നാട്ടുകാരും സഞ്ചാരികളുമായി നാലഞ്ചുപേര്‍ അപ്പോള്‍ ടിക്കറ്റെടുത്ത്‌ കയറുന്നതു കണ്ടു. എന്നിട്ടും സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
സിഗ്‌സാഗ്‌, ലൂപ്‌ ലൈന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച, രണ്ടടി വീതിയും എണ്‍പത്തിയെട്ട്‌ കിലോമീറ്റര്‍ നീളവും പതിനാല്‌ സ്റ്റേഷനുമുള്ള, ഒരേയൊരു നാരോഗേജ്‌ ലൈനില്‍, ന്യു ജല്‍പായ്‌ഗുരിക്കും ഡാര്‍ജിലിംഗിനുമിടയില്‍ സര്‍വ്വീസ്‌ നടത്തുന്ന മൗണ്ടന്‍ ട്രെയിനാണ്‌ ടോയ്‌ ട്രെയിന്‍ എന്നറിയപ്പെടുന്നത്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ ഫ്രോണ്ടിയര്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടോയ്‌ ട്രെയിനിന്റെ ആസ്ഥാനം കുര്‍സോങ്‌ ആണ്‌. 

1981-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാര്‍ജിലിംഗ്‌ - ഹിമാലയന്‍ റെയില്‍വേ, യുനെസ്‌കൊയുടെ ലോകപൈതൃകപട്ടികയില്‍ പെട്ട ആദ്യത്തെ മൗണ്ടന്‍ റെയില്‍വേയാണ്‌. ഇതുകൂടാതെ, ഇന്ത്യയിലെതന്നെ 1898-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ക്ക - സിംല റെയില്‍വേയും 1908-ല്‍ ആരംഭിച്ച നീലഗിരി മൗണ്ടന്‍ റെയില്‍വേയും പിന്നീട്‌ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചു.
ഡീസലെഞ്ചിന്‍ ഘടിപ്പിച്ച രണ്ടോ മൂന്നോ ബോഗികളുള്ള ടോയ്‌ ട്രെയിനുകള്‍ കുന്നുകളിലൂടെയും സമതലങ്ങളിലൂടെയും കയറിയിറങ്ങി, ഡാര്‍ജിലിംഗ്‌ ടൗണിലെത്താന്‍ കുറഞ്ഞത്‌ ഏഴോ എട്ടോ മണിക്കൂര്‍ സമയമെടുക്കും. ഇവയ്‌ക്ക്‌ പതിനഞ്ചുപേര്‍ക്കിരിക്കാവുന്ന എ.സി കോച്ചും ഒന്നോ രണ്ടാ രണ്ടാംക്ലാസ്‌ കോച്ചുകളും ലഗ്ഗേജ്‌ കോച്ചും ഉണ്ടായിരിക്കും. മിക്കവാറും ടോയ്‌ ട്രെയിനുകളില്‍ ഭക്ഷണമോ ടോയ്‌ലറ്റ്‌ സൗകര്യമോ ലഭ്യമല്ല. ഭക്ഷണം ആവശ്യമുള്ളവര്‍ കൂടെ കരുതുകയേ നിര്‍വാഹമുള്ളു. എന്തൊക്കെ അസൗകര്യങ്ങളുണ്ടെങ്കിലും ഇന്നും ഈ മൗണ്ടന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസിനെ വെല്ലാന്‍ മറ്റൊന്നില്ലെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ മഹത്വം. ഈ മഹത്വം നിര്‍മ്മാതാവായ ഫ്രാങ്ക്‌ളിന്‍ പ്രസ്റ്റാജിന്‌ അവകാശപ്പെട്ടതാണ്‌.
ഏഴായിരത്തി നാനൂറ്റിയേഴടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഘൂം റെയില്‍വേ സ്റ്റേഷനാണ്‌ ഹിമാലയന്‍ -ഡാര്‍ജിലിംഗ്‌ റെയില്‍ പാതയിലെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷന്‍. ഡാര്‍ജിലിംഗ്‌ ടൗണില്‍നിന്ന്‌ എട്ടുകിലോമീറ്റര്‍ അകലെയാണിത്‌. 

സ്റ്റേഷന്‌ എതിര്‍വശത്തായി ഡി.എച്ച്‌.ആര്‍. ഘൂം റെയില്‍വേ മ്യൂസിയം കാണാം. 1999-ല്‍ യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ സ്ഥാനംപിടിച്ചതിനെ തുടര്‍ന്ന്‌, ഡി.എച്ച്‌.ആറിന്റെ പാരമ്പര്യവും ചരിത്രവും പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മൂന്ന്‌ മ്യൂസിയങ്ങളിലൊന്നാണിത്‌. കുര്‍സോങ്ങിലും സുക്‌നയിലുമാണ്‌ മറ്റ്‌ രണ്ടെണ്ണം. ഘൂം മ്യൂസിയം 2000-ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

ഡാര്‍ജിലിംഗില്‍നിന്ന്‌ ഘൂമിലേക്കും തിരിച്ചും ഉല്ലാസസവാരിനടത്തുന്ന ഒറ്റബോഗിയുള്ള സ്റ്റീം എന്‍ഞ്ചിന്‍ ടോയ്‌ ട്രെയിനും ഉണ്ട്‌. ഇതില്‍ ആങ്ങോട്ടുമിങ്ങോട്ടും ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്ക്‌ മ്യൂസിയം സന്ദര്‍ശിക്കുന്നതിന്‌ പ്രത്യേകം ടിക്കറ്റ്‌ എടുക്കേണ്ടതില്ല. പക്ഷേ, കുര്‍സോങ്‌ മുതല്‍ ഡാര്‍ജിലിംഗ്‌ വരെ ടോയ്‌ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ കാണുന്നത്രയും ഗ്രാമജീവിതവും മഞ്ഞുമലകളും പ്രകൃതിക്കാഴ്‌ചകളും ത്രില്ലുമൊന്നും ഈ ഹ്രസ്വദൂര ഉല്ലാസയാത്രയില്‍ ഉണ്ടാവില്ല. മ്യൂസിയം സന്ദര്‍ശനം റോഡുവഴിയുള്ള നഗരക്കാഴ്‌ചയില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്‌.

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ളതായ ഘൂം റെയില്‍വേ സ്റ്റേഷനും അവിടെ വിലപ്പെട്ട സ്‌മാരകമായി സൂക്ഷിച്ചിരിക്കുന്ന പഴയ തപാല്‍പ്പെട്ടിയും റെയില്‍വേ മ്യൂസിയവും ഡാര്‍ജിലിംഗ്‌ - ഹിമാലയന്‍ റെയില്‍വേയുടെ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമായി. പ്ലാറ്റ്‌ഫാമിന്‌ നേരെ എതിരെയുള്ള ഗേറ്റിലൂടെ കടന്നുചെല്ലുമ്പോള്‍, വലതുവശത്തായി പ്രദര്‍ശിപ്പിച്ചിട്ടുള്ള ബേബി സിവോക്‌ കണ്ണുകളില്‍ ആശ്ചര്യം വിടര്‍ത്തും. ഹിമാലയന്‍-ഡാര്‍ജിലിംഗ്‌ മൗണ്ടന്‍ റെയില്‍വേയുടെ ഏറ്റവും പഴക്കമുള്ള ടോയ്‌ ട്രെയിന്‍ എന്‍ജിനാണ്‌ ബേബി സിവോക്‌. 1881 മുതല്‍ ദീര്‍ഘകാലം ഓടിത്തളര്‍ന്ന ബേബി സിവോക്‌ ഇപ്പോള്‍ വിശ്രമത്തിലാണ്‌. പിന്നില്‍, അവള്‍ക്ക്‌ കൂട്ടിനായി പഴക്കമേറിയ ഒരു ബോഗിയുമുണ്ട്‌. അടുത്തുനിന്ന്‌ അവളുടെ ഉള്ളിലേക്ക്‌ നോക്കിയാല്‍, അവശതയിലായ യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ അതിശയകരമായ അനുഭവങ്ങളുടെ ഒരുപാടൊരുപാട്‌ കഥകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. മറുവശത്തുള്ള മരപ്പടികളിലൂടെ കയറിച്ചെല്ലുന്നത്‌ പ്ലാറ്റ്‌ഫാമിനു മുകളില്‍ മരംകൊണ്ട്‌ പണിത മ്യൂസിയത്തിനുള്ളിലേക്കാണ്‌. ഇവിടെ ഡി.എച്ച്‌.ആറിന്റെ ചരിത്രം വെളിവാക്കുന്ന പുരാവസ്‌തുക്കളും ടോയ്‌ ട്രെയിനിന്റെ ചിത്രങ്ങളും മുന്‍ജീവനക്കാരുടെ സംഭാവനകളും മൂല്യവത്തായി സൂക്ഷിച്ചിരിക്കുന്നു. ടോയ്‌ ട്രെയിന്‍ കടന്നുപോകുന്ന ഏറ്റവും രസകരമായ പോയിന്റാണ്‌ ബറ്റാസിയ ലൂപ്പ്‌. 


കളിത്തീവണ്ടി ഒരറ്റം തുറന്ന വലിയൊരു ദീര്‍ഘവൃത്താകാര ട്രാക്കിലൂടെ മലയിറങ്ങി, പോകുന്നത്‌ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന കാഴ്‌ചയാണ്‌. ഈ ട്രാക്കിന്‌ ലൂപ്പിന്റെ ആകൃതിയായതുകൊണ്ടാണ്‌ ബറ്റാസിയ ലൂപ്പ്‌ എന്ന്‌ വിളിക്കുന്നത്‌. 1919-ല്‍ പ്രവര്‍ത്തനസജ്ജമായ, ബറ്റാസിയ ലൂപ്പ്‌ (സ്‌പൈറല്‍ ട്രാക്‌) ടോയ്‌ ട്രെയ്‌നിന്റെ ഘൂമില്‍നിന്നുള്ള മലയിറക്കം സുഗമമാക്കുന്നതിനുവേണ്ടിയുള്ള അതിസമര്‍ത്ഥമായ എഞ്ചിനിയറിംഗ്‌ ടെക്‌നോളജിയാണ്‌. ചൂളംവിളിച്ചുകൊണ്ട്‌, ലൂപ്പുപോലെ വളഞ്ഞുവരുന്ന ടോയ്‌ ട്രെയിന്‍ ഒരിക്കലും ഓര്‍മ്മയില്‍നിന്ന്‌ മാഞ്ഞുപോവില്ല. ഡാര്‍ജിലിംഗില്‍ നിന്ന്‌ ന്യൂ ജല്‍പായ്‌ഗുരി വരെ ഒരേയൊരു നാരോഗേജ്‌ പാത മാത്രമേയുള്ളു. ആകയാല്‍, എല്ലാ ടോയ്‌ ട്രെയിനുകളും ഇതുവഴിയാണ്‌ പോകുന്നതും വരുന്നതും. പത്തുമിനിറ്റുനേരം ബറ്റാസിയ ലൂപ്പില്‍ നിറുത്തിയിടും. 
യാത്രികര്‍ക്ക്‌ ഇവിടെയിറങ്ങി, ഗൂര്‍ഖായുദ്ധസ്‌മാരകവും അതിനുചുറ്റുമുള്ള ഉദ്യാനവും വേഗമൊന്ന്‌ ചുറ്റിക്കണ്ട്‌, ഹിമാലയത്തിന്റെ ദൃശ്യപശ്ചാത്തലത്തില്‍, ടോയ്‌ ട്രെയിനിന്റെ അരികത്തുനിന്ന്‌ ഫോട്ടൊയുമെടുത്ത,്‌ സന്തോഷത്തോടെ യാത്ര തുടരാം.
കല്‍ക്കരികൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ആവിയെഞ്ചിന്‍ ഘടിപ്പിച്ച ഒറ്റബോഗിയുള്ള തീവണ്ടിയിലെ ഉല്ലാസയാത്രയ്‌ക്ക്‌ ത്രില്ല്‌ കൂടും. യാത്രികരുടെ മനസ്സും പാറിവീഴുന്ന കല്‍ക്കരിത്തരികളോടൊപ്പം പഴയകാലത്തിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. ഡാര്‍ജിലിംഗ്‌ മുതല്‍ ഘൂം വരെയാണ്‌ ഉല്ലാസയാത്ര, തിരിച്ചും. നഗരം ചുറ്റുന്നതിനിടയിലും തിരക്കേറിയ ഹില്‍ കാര്‍ട്ട്‌ റോഡിന്റെ അരികിലൂടെ നിരന്തരം ഹോണ്‍മുഴക്കിക്കൊണ്ട്‌, കറുത്ത പുകതുപ്പി, മെല്ലെ പായുന്ന പഴയ തീവണ്ടി കാണുകയുണ്ടായി. 
അന്തരീക്ഷത്തില്‍ പടരുന്ന കറുത്ത പുക വായുമലിനീകരണസാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നത്‌ നേരായ കാര്യമാണെങ്കിലും വെറുമൊരു സഞ്ചാരിയുടെ കൗതുകത്തോടെ നോക്കിനിന്നപ്പോള്‍ പ്രൈമറി ക്ലാസ്സില്‍ പഠിച്ച കുട്ടിക്കവിത ഓര്‍മ്മവന്നു: കൂകൂ കൂകൂ തീവണ്ടി, കൂകിപ്പായും തീവണ്ടി, കല്‍ക്കരി തിന്നും തീവണ്ടി, വെള്ളം മോന്തും തീവണ്ടി, വെയിലത്തോടും തീവണ്ടി, മഴയത്തോടും തീവണ്ടി, മടിയാതോടും തീവണ്ടി, ഹാഹാ ഹാഹാ തീവണ്ടി