Tuesday 16 April 2024

പിയത്ത (കഥ) എസ്.സരോജം

 

ഇന്നലെ രാത്രിയില്‍ ഞാനവനെ കണ്ടു, പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം. 

എന്താ, നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലേ?

 ഞാന്‍ പറയുന്നത് സത്യമാണ്. 

 അന്നിട്ടിരുന്ന അതേ പാന്റും ഷര്‍ട്ടും ടൈയും  കോട്ടും ഷൂസും... ഒന്നും മാറ്റിയിട്ടില്ല. പാവം, വേറെ വാങ്ങാന്‍ കാശില്ലാഞ്ഞിട്ടാവും. പോയപ്പോള്‍ ഒന്നും കൊണ്ടുപോയില്ലല്ലൊ. 

അനേകം തട്ടുകളുള്ളൊരു കോണ്‍ക്രീറ്റ് മന്ദിരത്തിനുള്ളില്‍ തിക്കിത്തിരക്കി നടക്കുന്ന മനുഷ്യര്‍ക്കിടയില്‍ അവന്‍ ആരെയോ തിരയുന്നു. പഴയ കൂട്ടുകാരെ അന്വേഷിക്കുകയാവും. തന്‍കാര്യം നോക്കികളായ അവരൊക്കെ ഇപ്പോള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ പ്രോജക്ട് എഞ്ചിനിയര്‍മാരായി അസൈന്‍മെന്റ് കിട്ടിപ്പോയ കാര്യങ്ങളൊന്നും അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല. ശുദ്ധന്‍! സ്വന്തംകാര്യം മറന്ന് മറ്റുള്ളവരെ സഹായിക്കാന്‍ നടക്കുവല്ലാരുന്നോ. 

എന്നിട്ടോ? സ്‌നേഹിക്കാന്‍മാത്രം അറിയാവുന്ന ആ മനസ്സില്‍ എല്ലാവരും കോരിനിറച്ചത് സങ്കടക്കനലുകള്‍ മാത്രമായിരുന്നില്ലേ?

ഇത്രയും സങ്കടം എങ്ങനെയാണെന്റെ കുട്ടി കണ്ണിലും കരളിലും നിറച്ചുവച്ചിരിക്കുന്നത്? 

ആ കണ്ണുകളിലെ വിഷാദമത്രയും കോരിയെടുക്കാന്‍ എന്റെ കൈകള്‍ക്ക് വെമ്പലായി. 

അവന്റെ അരികിലേക്ക് ഓടിയെത്താന്‍ കാലുകള്‍ക്ക് തിടുക്കമായി. പക്ഷേ, കാലുകള്‍ ഒരടിപോലും മുന്നോട്ടുവയ്ക്കാനാവുന്നില്ല. 

എന്റെ മോനേ എന്നലറിക്കരഞ്ഞുകൊണ്ട് ഞാന്‍ അവിടെക്കിടന്ന കസേരയില്‍ വീണിരുന്നു.

എന്റെ നിസ്സഹായതമുറ്റിയ കരച്ചില്‍ കേട്ടിട്ടാവണം അവന്‍ ഓടിവന്ന് എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു.

പെട്ടെന്ന് പിയത്ത എന്റെ കണ്ണില്‍ തെളിഞ്ഞു. കുരിശില്‍ പിടഞ്ഞുമരിച്ച പ്രിയപുത്രന്റെ ചലനമറ്റ ശരീരം മടിയില്‍ കിടത്തി, കദനശിലപോലെ ഉറഞ്ഞിരിക്കുന്ന ഒരമ്മ... 


Saturday 13 April 2024

വിഷുക്കണി (കവിത) എസ്.സരോജം

   

വിഷുസംക്രമരാവില്‍ സുഖദം

സ്വപ്നംകണ്ടു മയങ്ങി ഞാന്‍;

എനിക്കുചുറ്റും കണിമലര്‍ വിതറി

വെണ്‍ചിറകോലും മാലാഖ.


പുതുഹര്‍ഷംചൂടിയ മാനവലോകം

പുതുമകള്‍തേടിപ്പായുമ്പോള്‍

വരമൊന്നേകി വിചിത്രം മാലാഖ

ഞാനൊരുവെണ്മക്കിളിയായി

അവരുടെയൊപ്പം പാറിനടന്നു

അവരുടെ സ്വര്‍ഗ്ഗം കണികാണാന്‍.


നീലാകാശച്ചുവരുകള്‍ താണ്ടി

മൃണ്‍മയതീരത്തവര്‍നിന്നു.

മാനവരൂപികളവിടെവസിപ്പവ-

രുണ്മകള്‍ കാക്കും ദൈവങ്ങള്‍.


വിണ്ണിലിരിക്കും ദൈവത്താരവര്‍

നീന്തും തെളിനീര്‍പ്പൊയ്കകളില്‍

കുളിച്ചുതോര്‍ത്തിയ തരുണീമണികള്‍

ആടിപ്പാടിനടക്കുന്നു.

വാണിഭമില്ല.... പീഡനമില്ല....

ആണും പെണ്ണും ദൈവങ്ങള്‍.

ജാതികളില്ല മതവൈരവുമില്ല

ഏവരുമേവരുമൊരുപോലെ.

അവരുടെ കൈയില്‍ ഞാന്‍ കണ്ടു

നന്മനിറച്ചൊരു പൊന്‍താലം.


കണ്ടുതെളിഞ്ഞൊരു മനമോടെ

നിദ്രയില്‍നിന്നുമുണര്‍ന്നു ഞാന്‍;

കനവില്‍കണ്ടൊരുസ്വര്‍ഗ്ഗത്തിന്റെ

നന്മകള്‍ ഭൂമിയില്‍ ദര്‍ശിക്കാന്‍.


കാതില്‍മുഴങ്ങീ പോരിന്നൊച്ചകള്‍

                ദാരുണമാര്‍ത്തനിനാദങ്ങള്‍

                കാണ്മൂ ചുറ്റും ചിന്നിച്ചിതറിയ

                 മാംസത്തുണ്ടുകള്‍ ചോരപ്പുഴകള്‍


                ഞെട്ടിവിറച്ചു, കണ്ണുകള്‍പൂട്ടി

                യലറിവിളിച്ചുകരഞ്ഞു ഞാന്‍.

അവനീവാഴ്‌വിതുവേണ്ടേവേണ്ട

ചിറകുകള്‍നല്‍കൂ മാലാഖേ....


കനവില്‍കണ്ടൊരു മാലാഖ

വിണ്ണില്‍മറഞ്ഞൊരു ചോദ്യവുമായ്:

സ്വര്‍ഗ്ഗംപോലൊരുധരയില്‍മര്‍ത്യാ

നരകംപണിയുവതെന്തിനുനീ?