Saturday 13 April 2024

വിഷുക്കണി (കവിത) എസ്.സരോജം

   

വിഷുസംക്രമരാവില്‍ സുഖദം

സ്വപ്നംകണ്ടു മയങ്ങി ഞാന്‍;

എനിക്കുചുറ്റും കണിമലര്‍ വിതറി

വെണ്‍ചിറകോലും മാലാഖ.


പുതുഹര്‍ഷംചൂടിയ മാനവലോകം

പുതുമകള്‍തേടിപ്പായുമ്പോള്‍

വരമൊന്നേകി വിചിത്രം മാലാഖ

ഞാനൊരുവെണ്മക്കിളിയായി

അവരുടെയൊപ്പം പാറിനടന്നു

അവരുടെ സ്വര്‍ഗ്ഗം കണികാണാന്‍.


നീലാകാശച്ചുവരുകള്‍ താണ്ടി

മൃണ്‍മയതീരത്തവര്‍നിന്നു.

മാനവരൂപികളവിടെവസിപ്പവ-

രുണ്മകള്‍ കാക്കും ദൈവങ്ങള്‍.


വിണ്ണിലിരിക്കും ദൈവത്താരവര്‍

നീന്തും തെളിനീര്‍പ്പൊയ്കകളില്‍

കുളിച്ചുതോര്‍ത്തിയ തരുണീമണികള്‍

ആടിപ്പാടിനടക്കുന്നു.

വാണിഭമില്ല.... പീഡനമില്ല....

ആണും പെണ്ണും ദൈവങ്ങള്‍.

ജാതികളില്ല മതവൈരവുമില്ല

ഏവരുമേവരുമൊരുപോലെ.

അവരുടെ കൈയില്‍ ഞാന്‍ കണ്ടു

നന്മനിറച്ചൊരു പൊന്‍താലം.


കണ്ടുതെളിഞ്ഞൊരു മനമോടെ

നിദ്രയില്‍നിന്നുമുണര്‍ന്നു ഞാന്‍;

കനവില്‍കണ്ടൊരുസ്വര്‍ഗ്ഗത്തിന്റെ

നന്മകള്‍ ഭൂമിയില്‍ ദര്‍ശിക്കാന്‍.


കാതില്‍മുഴങ്ങീ പോരിന്നൊച്ചകള്‍

                ദാരുണമാര്‍ത്തനിനാദങ്ങള്‍

                കാണ്മൂ ചുറ്റും ചിന്നിച്ചിതറിയ

                 മാംസത്തുണ്ടുകള്‍ ചോരപ്പുഴകള്‍


                ഞെട്ടിവിറച്ചു, കണ്ണുകള്‍പൂട്ടി

                യലറിവിളിച്ചുകരഞ്ഞു ഞാന്‍.

അവനീവാഴ്‌വിതുവേണ്ടേവേണ്ട

ചിറകുകള്‍നല്‍കൂ മാലാഖേ....


കനവില്‍കണ്ടൊരു മാലാഖ

വിണ്ണില്‍മറഞ്ഞൊരു ചോദ്യവുമായ്:

സ്വര്‍ഗ്ഗംപോലൊരുധരയില്‍മര്‍ത്യാ

നരകംപണിയുവതെന്തിനുനീ?

 

No comments:

Post a Comment