Monday 27 March 2017

ഡിസൈനര്‍ബേബി (നോവല്‍ ) അദ്ധ്യായം ഒന്ന്

                                             


                                 മുന്‍മൊഴി
 കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍  ശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ചോല്പത്തിയും ദൈവകണവുമൊക്കെ മനുഷ്യന്‍റെ  ബുദ്ധിയില്‍ തെളിഞ്ഞും തെളിയാതെയും ഒളിച്ചുകളിക്കുന്നു. കംപ്യൂട്ടറും ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയകളുമെല്ലാം ഏതു വിജ്ഞാനവും നിമിഷവേഗത്തില്‍  നമ്മുടെ വിരല്‍ത്തുമ്പിലെത്തിക്കുന്നു. ക്‌ളോണുകളും ടെസ്റ്റ്യൂബ്ശിശുക്കളും പ്രകൃതിദത്തമായ പ്രജനനപ്രക്രിയയെ വെല്ലുവിളിക്കുന്നു.  ഗര്‍ഭപാത്രം വാടകയ്ക്ക് കിട്ടുമെന്നുമാത്രമല്ല, അണ്ഡവും ബീജവും വിലകൊടുത്തു വാങ്ങാന്‍ കിട്ടുമെന്നു വന്നിരിക്കുന്നു.  ഇപ്പോഴിതാ മനുഷ്യനുണ്ടായ കാലംമുതല്‍ അനുവര്‍ത്തിച്ചുപോരുന്ന ഒരച്ഛന്‍ ഒരമ്മ എന്ന മാതൃപിതൃസങ്കല്പത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഡിസൈനര്‍ കുഞ്ഞുങ്ങളും എത്തിയിരിക്കുന്നു.  ഭാവിതലമുറയെ ജനിതകരോഗങ്ങളില്‍ നിന്ന് മുക്തമാക്കുന്ന പുതിയ കണ്ടുപിടിത്തത്തിന് യു.കെ.പോലുളള രാജ്യങ്ങളില്‍ നിയമസാധുതയും നല്‍കിക്കഴിഞ്ഞു. ശാസ്ത്രനേട്ടങ്ങള്‍ കുടുംബ ബന്ധങ്ങളെ മാറ്റിമറിക്കുന്ന കാലം. മാതൃത്വവും പിതൃത്വവും  ചോദ്യം ചെയ്യപ്പെടുന്ന കാലം. പണ്ട് നെപ്പോളിയന്‍ പറഞ്ഞതുപോലെ 'അസാദ്ധ്യമായി ഒന്നുമില്ല' എന്ന് തോന്നിപ്പോകുന്ന കാലം.
ശാസ്ത്രനേട്ടങ്ങളെ എപ്പോഴും കൗതുകപൂര്‍വം  നോക്കിക്കാണുന്ന എന്‍റെ  സര്‍ഗ്ഗാത്മക മനസ്സില്‍നിന്ന് പിറവിയെടുത്തതാണ് ഈ നോവല്‍.  സദയം സ്വീകരിച്ച് അനുഗ്രഹിച്ചാലും.

                                എസ്.സരോജം


                 അദ്ധ്യായം ഒന്ന്

ലാപ്‌ടോപ്പില്‍ ടി.വി.ട്യൂണര്‍ കണക്റ്റുചെയ്ത് അവള്‍ ഷോ റെക്കാഡുചെയ്യാന്‍ തുടങ്ങി. ഇരുന്നിടത്തിരുന്ന് കംപ്യൂട്ടറില്‍ തൊടാതെ എങ്ങനെ കംപ്യൂട്ടറിനെ നിയന്ത്രിക്കാമെന്നു കാണിക്കുന്ന ഒരു ഡെമോണ്‍സ്‌ട്രേഷന്‍ പ്രോഗ്രാമായിരുന്നു അത്.
 ഇടവേളയിലാണ്  അടുത്ത ഷോയുടെ പരസ്യം സ്‌ക്രീനില്‍ തെളിഞ്ഞത്; പുതിയൊരു റിയാലിറ്റിഷോ! 'ലക്ഷക്കണക്കിനു ടെലിവിഷന്‍പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരപരമ്പര.. ക്യൂട്ട് ബേബിഷോ.'
ഡെമോണ്‍സ്‌ട്രേഷന്‍ തീര്‍ന്നയുടനെ പരസ്യങ്ങളുടെ അകമ്പടിയോടെ ആദ്യഎപ്പിസോഡ്  ആരംഭിക്കുകയായി. ആങ്കറുടെ മംഗ്‌ളീഷ്
ഭാഷാപ്രേമികളെ രോഷംകൊളളിക്കുംവിധം മുന്നേറി. പരസ്യവാചകങ്ങളുടെ മാസ്മരികതയാലാവാം പുതിയകാലത്തിന്‍റെ   മത്സരക്കാഴ്ചകള്‍ക്കായി കുടുംബസദസുകള്‍ കണ്ണും കാതും തുറന്നിരുന്നു!
''ഇന്ത്യന്‍ ടെലിവിഷനില്‍ത്തന്നെ ഇത്തരമൊരു റിയാലിറ്റിഷോ ഇതാദ്യം. വിദേശമലയാളികളില്‍നിന്നുള്ളവരടക്കം ആയിരത്തിലധികം കുരുന്നുകള്‍. അവരില്‍നിന്നും  തിരഞ്ഞെടുത്ത ഇരുപതുപേര്‍. മൂന്നിനും നാലിനും മദ്ധ്യേ പ്രായമുള്ള ചുണക്കുട്ടികള്‍. പുഞ്ചിരി, പൂച്ചനടത്തം, നഴ്‌സറി റൈംസ്, ആക്ഷന്‍ സോംഗ്,  സിനിമാറ്റിക്ക് ഡാന്‍സ്  തുടങ്ങി വിവിധയിനങ്ങളിലായി നിരവധി എപ്പിസോഡുകള്‍. ശൈശവസൗന്ദര്യത്തിന്‍റെ   നിറക്കാഴ്ചയൊരുക്കുന്ന മത്സരപരമ്പര - ക്യൂട്ട് ബേബിഷോ!'' ഇരുപതു ചുണക്കുട്ടികളുടെ ചിത്രത്തിനൊപ്പം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട പരസ്യവാചകങ്ങള്‍ ഇതായിരുന്നു.
തുടക്കം ഉജ്ജ്വലം! സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖതാരങ്ങളെല്ലാമുണ്ട് വേദിയില്‍!  ഉദ്ഘാടനച്ചടങ്ങിനുശേഷം കുഞ്ഞുങ്ങളുടെ ഫാഷന്‍ഷോ! കൗതുകത്തോടെ അവള്‍ അത് നോക്കിയിരുന്നു. ടെക്കികളുടെ യാന്ത്രികലോകത്തില്‍നിന്നും പൂമൊട്ടുകളുടെ സുന്ദരലോകത്തേക്ക് ഇറങ്ങിവന്ന പ്രതീതി!
ഡിസൈനര്‍ ഉടുപ്പുകളും വര്‍ണ്ണച്ചമയങ്ങളുമണിഞ്ഞ കുഞ്ഞുങ്ങള്‍ ഓരോരുത്തരായി റാമ്പില്‍ പിച്ചനടന്ന് പുഞ്ചിരിപൊഴിച്ച് കൈവീശി തിരിച്ചുനടക്കുന്നു, അവരുടെ ഭാവചേഷ്ടകളോരോന്നും അവളുടെ മുഖത്തും മാറിമാറി പ്രതിഫലിക്കുന്നു.
അവള്‍ നീരജ. അലങ്കാരത്തൊടിയിലെ പൂവില്ലാച്ചെടിപോലെ തളിര്‍ത്തുനില്‍ക്കുന്ന താരുണ്യം. ജോലി ടെക്‌നോസിറ്റിയില്‍. രാജ്യാന്തരവ്യാപ്തിയുള്ള ഐറ്റികമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍. കണ്ണീര്‍സീരിയലുകളും റിയാലിറ്റിഷോകളും കാണുന്ന ശീലമില്ല. എല്ലാംമറന്ന്, സ്വയംമറന്ന് ടെലിവിഷനുമുന്നിലിരിക്കുന്നത് ഇതാദ്യം. ടെക്കിയുടെ ഗൗരവപ്രകൃതം സെറിലാക്ക് ശിശുക്കളുടെ ചായംതേച്ച പുഞ്ചിരിക്കുമുന്നില്‍ അടിയറവച്ച്, അറിയാത്ത മാതൃഭാവങ്ങള്‍ വാരിച്ചൂടി അവളിരുന്നു.
അച്ഛനമ്മമാരുടെ പൊങ്ങച്ചത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും  സാക്ഷ്യപത്രംപോലെ റാമ്പിലെത്തുന്ന കുട്ടികള്‍, അനുശീലനം ചെയ്യപ്പെട്ട  അഭിനയചേഷ്ടകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍,
അഭിനയം മറക്കുമ്പോള്‍ മാത്രം പിഞ്ചുമുഖങ്ങളില്‍ തെളിയുന്ന നിഷ്‌കളങ്കഭാവങ്ങള്‍, എല്ലാം അതേപടി പിടിച്ചെടുക്കുന്ന വീഡിയോക്യാമറകള്‍,
ഇടയ്ക്കിടെ മിന്നിപ്പൊലിയുന്ന ഫോട്ടോക്യാമറകള്‍, വര്‍ണ്ണപ്രഭ വിതറുന്ന ലേസര്‍വിളക്കുകള്‍......
ഏതോ അത്ഭുതലോകത്തില്‍ എത്തിപ്പെട്ടതുപോലെ!
കുഞ്ഞുമുഖങ്ങളില്‍നിന്നു കണ്ണെടുക്കാനാവാതെ അവളിരുന്നു. മനസ്സിന്‍റെ   ഉളളറയില്‍ മരിച്ചുകിടന്ന മോഹങ്ങള്‍ ജീവന്‍വച്ചുണര്‍ന്നു.   മാതൃദാഹം  മുറ്റിയ മനസ്സില്‍ സ്‌നേഹവാത്സല്യങ്ങള്‍ തുള്ളിത്തുളുമ്പി. പിന്നെ അതു നിരാശയായി. അസൂയയായി മനസ്സില്‍ക്കിടന്നു തിളച്ചുമറിഞ്ഞു.
റാമ്പിലെ  കുട്ടികളെയും അവരുടെ അമ്മയച്ഛന്മാരെയും ഗ്യാലറിയിലെ കാഴ്ചക്കാരെയും വിമര്‍ശബുദ്ധിയോടെ വിലയിരുത്തുന്നതില്‍ അനല്പമായ ആനന്ദമായിരുന്നു അവള്‍ക്കപ്പോള്‍. ചായംതേച്ച കുഞ്ഞുമുഖങ്ങളില്‍ മത്സരത്തിന്‍റെതായ വീറും വാശിയും തീരെയില്ല. അവര്‍ക്ക് മത്സരമെന്നാല്‍ എന്താണെന്നറിയാനുള്ള പ്രായമായിട്ടില്ലല്ലൊ. അമ്മമാരുടെ ഭാവംകണ്ടാല്‍ തങ്ങളാണ് റാമ്പില്‍ മത്സരിക്കുന്നതെന്നു തോന്നും. കുഞ്ഞുങ്ങളെയും അവരുടെ അമ്മയച്ഛന്മാരെയും അണിയിച്ചൊരുക്കുന്ന ബ്യൂട്ടീഷ്യന്മാരുടെ പാര്‍ലര്‍പരസ്യങ്ങള്‍ കണ്ടാല്‍ സകലരേയും സുന്ദരിമാരും  സുന്ദരന്മാരുമാക്കിമാറ്റാന്‍ അത്ഭുതവരം കിട്ടിയതുപോലുണ്ട്!

നീരജാ...... മോളേ നീരജാ......
സുമേഷ് ആഫീസില്‍ നിെന്നത്തിയിരിക്കുന്നു.
അവള്‍ സ്‌ക്രീനില്‍നിന്നു കണ്ണെടുക്കാതെ ഉറക്കെ വിളിച്ചുപറഞ്ഞു:
വാതില്‍ ചാരിയിട്ടേയുള്ളൂ. കേറിവാ കുട്ടാ..
ഇവളെന്താ പതിവില്ലാതെ ഇങ്ങനെ? എന്ന് ആത്മഗതം ചെയ്തുകൊണ്ട്  അയാള്‍ വാതില്‍ തുറന്ന് അകത്തുകയറി.
അവള്‍ പറഞ്ഞു: നോക്കെടാ എത്രനല്ല ചുണക്കുട്ടികള്‍! വാരിയെടുത്തുമ്മ വയ്ക്കാന്‍ തോന്നുന്നെനിക്ക്.
ബ്രോയിലര്‍ഫാമില്‍ വളര്‍ത്തി ചായംതേച്ചുവിട്ടതുപോലെ കുറേ കുട്ടികള്‍!
ഒരു നിമിഷം അയാളതു നോക്കിനിന്നു.
പാവം കുട്ടികള്‍! മുതിര്‍ന്നവരുടെ ഇഷ്ടമനുസരിച്ച്  വേഷംകെട്ടിച്ചു നിറുത്തിയിരിക്കുന്ന ആ  കുട്ടികളോട് അയാള്‍ക്ക് സഹതാപംതോന്നി.
വര്‍ഷങ്ങളോളം വലിച്ചുനീട്ടുന്ന കണ്ണീര്‍പരമ്പരകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന 'ക്രിട്ടിക്കല്‍ മൈന്‍ഡ്' എന്ന കൂട്ടായ്മയുടെ സാരഥിയാണയാള്‍. റിയാലിറ്റിഷോയെന്നു കേള്‍ക്കുന്നതേ അലര്‍ജിയാണ്. ഇവിടെ ശൈശവത്തിന്‍റെ  വേഷക്കാഴ്ചകള്‍ക്കുമുന്നില്‍ മനസ്സുടക്കിയിരിക്കുന്ന ഭാര്യയോട് അരുത് എന്നുപറയാന്‍ നാവനങ്ങുന്നില്ല.  കയ്യിലെടുത്ത് ലാളിക്കാന്‍ കിട്ടാത്ത കുരുന്നുകളെ കണ്ണില്‍ കോരിനിറയ്ക്കുന്ന പെണ്ണിനെ ആദര്‍ശങ്ങളും യുക്തികളും വിളമ്പി അലോസരപ്പെടുത്താനുമാവുന്നില്ല. പ്രതികൂലസാഹചര്യങ്ങളില്‍ തല ഉള്ളിലേക്കു വലിക്കുന്ന ആമയെപ്പോലെ അയാള്‍ അകത്തേക്കു വലിഞ്ഞു.

മത്സരത്തിന്‍റെ  കടമ്പകള്‍ ഓരോന്നായി കടന്ന്, ഒടുവില്‍ വിജയകിരീടം ചൂടുന്ന ബേബിയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുള്‍പ്പെടെ എത്രയെത്ര സമ്മാനങ്ങള്‍! എല്ലാം സ്‌പോണ്‍സര്‍മാരായ കുത്തകക്കമ്പനികളുടെ വക. ഏതു കുട്ടിയാണു വിജയിക്കുക എന്നു പറയാനാവാത്തവിധം എല്ലാവരും ഒന്നിനൊന്നു മികച്ചവര്‍. കുഞ്ഞുമുഖങ്ങളില്‍ വിരിയുന്ന പുഞ്ചിരിക്ക് മാര്‍ക്കിടുന്ന കാര്യത്തില്‍ വിധികര്‍ത്താക്കള്‍ കുഴങ്ങിയതുതന്നെ. ഒരേപോലെ ക്യൂട്ടായ ഒത്തിരിയെണ്ണത്തില്‍നിന്ന് ഒന്നിനെ കണ്ടെത്തുക, 'ക്യൂട്ട് ബേബി' എന്നു പ്രഖ്യാപിക്കുക, വിജയാരവങ്ങളും ആര്‍ഭാടഘോഷങ്ങളും തിരതല്ലുന്ന വേദിയില്‍വച്ച് വിലപിടിപ്പുള്ള രത്‌നകിരീടം അതിന്‍റെ  തലയില്‍ വച്ചുകൊടുക്കുക. പിന്നെ എന്തായിരിക്കും കോലാഹലം! കാണാനും അഭിനന്ദിക്കാനും പൊങ്ങച്ചക്കാരുടെ തിരക്കായിരിക്കും. എല്ലാവരുടെയും മുന്നില്‍ അമ്മയച്ഛന്മാര്‍ ഗര്‍വ്വോടെ ശിരസ്സുയര്‍ത്തിപ്പിടിച്ച്, ചുണ്ടുപൂട്ടാതെ ചിരിച്ചുനില്‍ക്കും. മക്കള്‍  അഭിമാനമാകുന്ന ധന്യനിമിഷങ്ങള്‍! ഇങ്ങനെയുള്ള മക്കളെ കിട്ടുന്നവര്‍ എത്ര ഭാഗ്യശാലികള്‍. തന്നെപ്പോലുള്ള തരിശുകള്‍ അസൂയപ്പെട്ടിട്ടെന്തു കാര്യം?
പരസ്യങ്ങള്‍ക്കായുള്ള ഇടവേളകളിലാണ് ഇത്തരം കുശുമ്പന്‍ വിചാരങ്ങള്‍ അവളുടെ മനസ്സില്‍ നീറിപ്പടരുന്നത്. എപ്പിസോഡുകള്‍ കഴിയുന്തോറും അസൂയയും കുശുമ്പും കൂടിക്കൂടി വരികയാണ്.
ഷോ തുടങ്ങിയാല്‍ സുമേഷിന്‍റെ  സാന്നിദ്ധ്യം പോലും അവളറിയാറില്ല. സ്വയംമറന്ന്, പരിസരംമറന്ന് അതില്‍ത്തന്നെ ലയിച്ചിരിക്കും. ആ സമയത്താണ് സുമേഷ് തന്‍റെ  സ്വകാര്യമുറിയിലെ പേഴ്‌സണല്‍കമ്പ്യൂട്ടര്‍ തുറക്കുക. അതിന്‍റെ  ഉള്ളറയില്‍നിന്ന് ഒരു കുഞ്ഞുമിടുക്കി മിനുമിനെ സ്‌ക്രീനിലെത്തും. അവള്‍  കുഞ്ഞരിപ്പല്ലുകാട്ടിച്ചിരിക്കും. പാല്‍മണംമാറാത്ത വായ്തുറന്ന് നഴ്‌സറിപ്പാട്ടു പാടും. പാട്ടിന്‍റെ  താളത്തിനൊത്ത് പിഞ്ചുകാലിളക്കി നൃത്തംചവിട്ടും. നൃത്തത്തിനൊത്ത് കാല്‍ത്തളകള്‍ തുള്ളിച്ചിരിക്കും.
അവളുടെ കുഞ്ഞുമുഖം സൂംചെയ്തും ഫുള്‍സ്‌ക്രീനിലിട്ടും കണ്ടാസ്വദിക്കുന്ന വേളയില്‍  അയാള്‍  അച്ഛനാകും. ശൈശവനൈര്‍മ്മല്യം നിറഞ്ഞാടുന്ന സ്‌ക്രീനിലേക്ക് പിതൃവാത്സല്യം അണപൊട്ടിയൊഴുകും. ഒടുവില്‍ അവള്‍ക്കു ശുഭരാത്രിനേര്‍ന്ന് വീഡിയോഫയലിലേക്ക് മടക്കിയയച്ച് കിടപ്പറയിലേക്കുപോകും.
അപ്പോഴും നീരജ ലാപ്‌സ്‌ക്രീനില്‍ കണ്ണുനട്ടിരിപ്പായിരിക്കും. ഓരോ എപ്പിസോഡും ആവര്‍ത്തനവിരസതയില്ലാതെ വീണ്ടുംവീണ്ടും സ്‌ക്രീനില്‍ തെളിഞ്ഞുകൊണ്ടേയിരിക്കും. രാത്രിയുടെ ഇരുട്ടിലും റാമ്പില്‍ നടന്ന പിഞ്ചോമനകള്‍ അവളുടെ മനസ്സില്‍ നടന്നുകൊണ്ടേയിരിക്കും. എത്രയെത്ര കുഞ്ഞുങ്ങള്‍! ഒരാള്‍പോലും ഓടിവന്ന് മടിയിലിരുന്നില്ല. കുഞ്ഞിക്കൈകള്‍ കഴുത്തില്‍ച്ചുറ്റി കൊഞ്ചിക്കുഴഞ്ഞില്ല, കവിളത്ത് ചക്കരമുത്തംവച്ച് അമ്മേ എന്നു വിളിച്ചില്ല. എങ്കിലും നെഞ്ചിലെ അര്‍ദ്ധഗോളങ്ങള്‍ സ്‌നേഹാമൃതം ചുരത്താന്‍ വെമ്പിത്തുടിച്ചു.
ബേബിഷോ കാണാന്‍ തുടങ്ങിയതുമുതല്‍ വിവരസാങ്കേതികതയുടെ മത്സരലോകത്തോട് അവള്‍ക്ക് മടുപ്പുതോന്നി. ഒരിടവേളയ്ക്കായി അവളാഗ്രഹിച്ചു. മനസ്സില്‍ മറ്റൊരു മോഹം  മുളച്ചിരിക്കുന്നു; സ്വന്തമായൊരു കുഞ്ഞിനെ ഇതേപോലെ അണിയിച്ചൊരുക്കി റാമ്പിലിറക്കണം. പൊങ്ങച്ചക്കാരികളായ അമ്മമാര്‍ക്കിടയില്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തിനിന്ന് ഞാനാണീ കൊച്ചുമിടുക്കിയുടെ അമ്മ എന്ന്  ആരും കേള്‍ക്കാതെ പറയണം.
ഉള്ളില്‍ വളരുന്ന മോഹത്തെപ്പറ്റി ആരോടും പറഞ്ഞില്ല . സുമേഷിനോടു പറഞ്ഞാല്‍ പരിഹസിക്കുമെന്നുറപ്പാണ്. അല്ലെങ്കില്‍ത്തന്നെ കളിയാക്കലിനു കുറവൊന്നുമില്ല. ക്യൂട്ട്‌ബേബിഷോ വെളുത്തകുട്ടികള്‍ക്ക് മാത്രമുള്ളതാണോടീ? കറുത്തകുട്ടികള്‍ക്കുവേണ്ടി നമുക്കൊരു 'ബ്ലാക്ക്‌ബേബിഷോ സംഘടിപ്പിച്ചാലെന്താ? ഇത്തരം കഴമ്പുള്ള പരിഹാസങ്ങള്‍ സഹിക്കാം. ചില നേരത്തൊരു സ്വയംപരിഹാസമുണ്ട്. അതാണു സഹിക്കാനാവാത്തത്: ''കറുത്തതും വെളുത്തതും ഒന്നുമില്ലാത്തവര്‍ക്ക് കുറ്റംപറയാന്‍ എന്തവകാശം? അല്ലേടീ?'
നിരാശയുടെ നനവുള്ള പരിഹാസങ്ങള്‍ക്ക് അവള്‍ മറുപടി പറയാറില്ല.
അവളുടെ മോഹം വളരുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും അതങ്ങനെ ചിറകുവച്ച് വളരുകയാണ്. വളന്നുവളര്‍ന്ന് മനസ്സില്‍ ഒതുങ്ങാതായിരിക്കുന്നു.
ഇരുട്ടില്‍ മുഖംപൂഴ്ത്തി അവള്‍ ഭര്‍ത്താവിനോടു ചോദിച്ചു:
കുട്ടികളില്ലാത്തത് വലിയൊരു കുറവുതന്നെ. അല്ലേ സുമേഷ്?

അവളുടെ ഉള്‍ച്ചൂടാര്‍ന്ന വാക്കുകള്‍ അയാളുടെ നിദ്രയറ്റചിന്തകളില്‍ വീണുപൊള്ളി. അനപത്യദുഃഖത്തിന്‍റെ  ആഴങ്ങളിലേക്ക് ആണ്ടിറങ്ങാന്‍ അനുവദിക്കാതെ അയാള്‍ അവളെ കൈകള്‍കൊണ്ടു പൊതിഞ്ഞുപിടിച്ചു.
നീരാ, രാത്രിക്ക് ഇത്രയേറെ ഇരുട്ടെന്തിനാണ്? പകലിന്‍റെ  ദുഃഖങ്ങള്‍ മറന്ന് നമ്മുടേതായ കൊച്ചുലോകത്തില്‍ ഇത്തിരിനേരം ഒളിച്ചിരിക്കാനല്ലേ?
മനസ്സിന്‍റെ   കണ്ണുകളെ മറയ്ക്കാന്‍ രാത്രിയുടെ ഇരുട്ടിനു കഴിയുമോ?
മറുചോദ്യം അയാളെ ദേഷ്യംപിടിപ്പിച്ചു. ആവശ്യമില്ലാത്തതൊക്കെ കുത്തിയിരുന്ന് കണ്ടോളും. എന്നിട്ടോ, മനസ്സീന്നു മായുന്നില്ലാന്നു പരിദേവനംപറച്ചിലും. എന്‍റെ  നീരാ, കുട്ടികളില്ലാത്ത എത്രയോപേര്‍ സന്തോഷമായി ജീവിക്കുന്നു. നിനക്കുമാത്രമെന്താ? ഒന്നുമില്ലേലും നീയൊരു ടെക്കിയല്ലേ, പ്രോജക്ടസൈന്‍മെന്റുകളുമായി പറന്നുനടക്കുന്ന ടെക്കി?

 ടെക്കികള്‍ അച്ചില്‍വാര്‍ത്ത പ്രതിമകളാണെന്നാണോ നിന്‍റെ  വിചാരം? അവര്‍ക്ക് അവരുടേതായ മോഹങ്ങളില്ലേ?
അയാളുടെ കൈകളില്‍നിന്ന് കുതറിമാറിക്കിടന്നുകൊണ്ട് അവള്‍ പറഞ്ഞു: എനിക്കൊരു കുട്ടിവേണം, റാമ്പില്‍ കണ്ടതുപോലൊരു ക്യൂട്ട് ബേബി.
നമുക്ക് അമ്മത്തൊട്ടിലില്‍നിന്ന് ഒരെണ്ണത്തെ അടിച്ചുമാറ്റാം. എന്താ പോരേ?

ഭര്‍ത്താവിന്‍റെ  പരിഹാസം അവളെ ആഴമുളെളാരു മൗനത്തിലേക്ക്  വലിച്ചെറിഞ്ഞു. ആ മൗനത്തിന്‍റെ  ആഴങ്ങളില്‍ക്കിടന്ന് അവള്‍ ഹൃദയംനൊന്തു കരഞ്ഞു. നോവറിയാത്ത ഉദരപ്രദേശം പരിഹാസത്തിന്‍റെ  കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. സ്‌നേഹവാനായ ഭര്‍ത്താവിന്‍റെ  വാക്കുകള്‍പോലും അറിയാതെ ചെന്നുകുത്തുന്നത് അവിടെത്തന്നെ.
സുമേഷിന്‍റെ  ചിന്തകള്‍ സ്വന്തംഹൃദയത്തിന്‍റെ  അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു. അവിടെ ഡോക്ടര്‍ ശിവപ്രസാദിന്‍റെ  തീര്‍പ്പായ വാക്കുകള്‍ ചുട്ടുപഴുത്തു കിടപ്പുണ്ട്;  അവളോടു പറയണമെന്ന് പലവട്ടം വിചാരിച്ചിട്ടും നാവില്‍നിന്നു പുറത്തേക്കുവരാന്‍ മടിച്ചുനില്ക്കുന്ന വാക്കുകള്‍. ആ വാക്കുകള്‍ വെളിപ്പെടുത്തുന്ന സത്യങ്ങളോട് അവള്‍ എങ്ങനെയാവും പ്രതികരിക്കുക? പ്രതീക്ഷകള്‍  അസ്തമിക്കുമ്പോള്‍ അവളൊരു വിഷാദരോഗിയായി മാറിയാലോ? വേണ്ട. അവള്‍ അതൊന്നും അറിയണ്ട. എല്ലാം തന്‍റെ  നെഞ്ചില്‍ത്തന്നെ കിടന്നു നീറട്ടെ, നീറിനീറിത്തണുക്കട്ടെ. നുറുങ്ങുപ്രതീക്ഷയെങ്കിലും അവളുടെ മനസ്സില്‍ ബാക്കിനില്‍ക്കട്ടെ.

മൗനം മടുത്തപ്പോള്‍ ഇരുകൈകൊണ്ടും അയാളെ പിടിച്ചുലച്ചുകൊണ്ട് അവള്‍ ചോദിച്ചു: എന്‍റെ  സങ്കടം നിനക്കു മനസ്സിലാവുന്നില്ല, അല്ലേടാ?  നിന്നോടല്ലാതെ മറ്റാരോടാ ഞാനിതൊക്കെ പറയുക?
നീരാ, രാത്രികള്‍ സ്വപ്നംകാണാനുള്ളതാണു മോളേ. ദുഃഖങ്ങളെ പുറത്തുനിറുത്തിയിട്ടുവേണം കിടപ്പറയിലേക്കു കടക്കാന്‍.
അതെയതെ. നിന്‍റെ  മനസ്സില്‍ ആഫീസും ഫേസ്ബുക്കുമൊക്കെയല്ലേയുള്ളൂ. അതൊക്കെ പുറത്തുവച്ചിട്ടുവരുന്നതു തന്നെയാണു നല്ലത്.
നിനക്കിപ്പഴെന്താ വേണ്ടത്? അവളെ ചുറ്റിപ്പിടിച്ചുകൊണ്ട്  അയാള്‍ ചോദിച്ചു.
എനിക്കു നിന്‍റെ  കുഞ്ഞിനെ പ്രസവിക്കണം. പാലൂട്ടി വളര്‍ത്തണം. മറ്റൊന്നും വേണ്ടെനിക്ക്. തല്‍ക്കാലം ജോലിയില്‍നിന്നും വിട്ടുനില്‍ക്കാന്‍ പോലും ഞാനൊരുക്കമാണ്. ചികിത്സതേടി എവിടെവേണമെങ്കിലും പോകാം നമുക്ക്.

അവളുടെ വാക്കുകളിലെ ദൃഢത അയാളെ തളര്‍ത്തി. ഡോക്ടറുടെ വാക്കുകള്‍ നാവിന്‍തുമ്പോളമെത്തി. അവളെ ചുറ്റിവരിഞ്ഞിരുന്ന കൈകള്‍ അയഞ്ഞു.
മോളേ, ഡോക്ടര്‍ ശിവപ്രസാദ് എന്താ പറഞ്ഞതെന്നറിയാമോ നിനക്ക്?
എന്താ പറഞ്ഞത്?
നമുക്ക് കുട്ടികളുണ്ടാവില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. ഇനി ചികിത്സിച്ചിട്ട് കാര്യമില്ല മോളേ.
അയാള്‍ക്കൊരു ചുക്കുമറിയില്ല. നമുക്ക് മറ്റാരെയെങ്കിലും കാണാം. അധികം താമസിയാതെ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞു ജനിക്കുമെന്ന് കുടുംബജ്യോത്സ്യരുടെ പ്രവചനമുണ്ടായി. അമ്മയും ശങ്കരമാമയുമൊക്കെ വലിയ പ്രതീക്ഷയിലാണ്.
ജ്യോത്സ്യന്മാര്‍ അങ്ങനെ പലതും പറയും നിന്റമ്മയെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍. ചിലപ്പോള്‍ അതൊക്കെ സത്യമായെന്നും വരും. അത് അവരുടെ മിടുക്കുകൊണ്ടല്ല. അവര്‍ പ്രവചിച്ചാലും ഇല്ലെങ്കിലും അതൊക്കെ അങ്ങനെതന്നെ സംഭവിച്ചിരിക്കും. ഇത്രയും മോഡേണായ നീയും ഈ പൊട്ടജ്യോത്സ്യന്മാരെ വിശ്വസിക്കുന്നല്ലൊ നീരാ! കഷ്ടം!

പ്രതീക്ഷ കൈവിട്ടാല്‍ ഏതു കച്ചിത്തുരുമ്പിലും കയറിപ്പിടിച്ചുപോകും. അതാണു മനുഷ്യമനസ്. അതുപോട്ടെ. നമുക്കാ വിഷയംപറഞ്ഞു വഴക്കിടണ്ട. നിന്‍റെയൊരു സുഹൃത്തില്ലേ ഡോക്ടര്‍ സിദ്ധാര്‍ത്ഥ്? അദ്ദേഹം ബഹുമിടുക്കനാന്നാ കേള്‍ക്കുന്നത്. നമുക്കൊന്നു പോയിക്കണ്ടാലോ?
ഓഹ്, ഇനിയുമെന്തിനാ നീരാ വെറുതേ......?
കാശിന്‍റെ  കാര്യമോര്‍ത്താണെങ്കില്‍ നീ വിഷമിക്കണ്ട. നമുക്ക് ലോക്കറിലിരിക്കുന്ന സ്വര്‍ണ്ണമെടുത്തു വില്‍ക്കാം.
അവളുടെ പിടിവാശിക്കുമുന്നില്‍ അയാള്‍ നിശ്ശബ്ദനായി.
രാത്രിമഴയുടെ തണുപ്പില്‍ റാമ്പിലെ കുട്ടികളെ ഹൃദയത്തിന്‍റെ  ചൂടിലുറക്കി അവള്‍ ഭര്‍ത്താവിനോടു പറ്റിച്ചേര്‍ന്നുകിടന്നു. സ്വന്തം കുഞ്ഞിനെയെന്നപോലെ അയാള്‍ അവളെ തഴുകിയുറക്കി.

അവളുറങ്ങിയിട്ടും  ഡോക്ടര്‍ ശിവപ്രസാദിന്‍റെ  വാക്കുകള്‍ അയാളെ  ഉറങ്ങാന്‍ അനുവദിച്ചില്ല. 'സോറി മിസ്റ്റര്‍ സുമേഷ് നിങ്ങള്‍ക്കു തകരാറൊന്നുമില്ല. പ്രശ്‌നം ഭാര്യയ്ക്കാണ്. അതിനു ചികിത്സയില്ല. കുട്ടിവേണമെന്നു നിര്‍ബന്ധമാണെങ്കില്‍ ശിശുക്ഷേമസമിതിയില്‍നിന്നോ മറ്റോ നിയമപ്രകാരം ഒരെണ്ണത്തെ ദത്തെടുക്കുക. അതായിരിക്കും എളുപ്പമാര്‍ഗ്ഗം.'

ദത്തെടുക്കുന്ന കാര്യം പറയുന്നതേ അവള്‍ക്കിഷ്ടമില്ല.
 'സുമേഷ്, എന്‍റെയും നിന്‍റെയും ചോരയില്‍ പിറന്ന കുഞ്ഞ്, അതാണെനിക്കു വേണ്ടത്. മറ്റാരുടെയെങ്കിലും കുട്ടിയെ ദത്തെടുത്തു വളര്‍ത്താന്‍ എനിക്കാവില്ല.'
ചികിത്സിച്ചുമാറ്റാന്‍ പറ്റാത്ത തകരാറാണ് തന്‍റെ  ഗര്‍ഭപാത്രത്തിനുള്ളതെന്ന് അവള്‍ വിശ്വസിക്കുന്നില്ല. എന്നെങ്കിലും താനൊരമ്മയാവും എന്നുതെന്നയാണ് അവളുടെ പ്രതീക്ഷ. ആ പ്രതീക്ഷ  അസ്ഥാനത്താണെന്ന് അവളുടെ മുഖത്തുനോക്കിപ്പറയാന്‍ തനിക്കെന്നല്ല, ഡോക്ടര്‍ക്കുപോലും പ്രയാസമുണ്ട്. ഇനിയും പറയാതിരിക്കുന്നതു ശരിയല്ല. എത്രയും നേരത്തേ അവളതു മനസ്സിലാക്കണം. അല്ലെങ്കില്‍ ചികിത്സ തുടരാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും തനിക്കൊരു കുട്ടിയുണ്ടാവില്ലെന്നു ബോധ്യമായാല്‍ ദത്തെടുക്കാന്‍ സമ്മതിച്ചെന്നുംവരാം. വീടായാല്‍ ഒച്ചയും ബഹളവുമൊക്കെ വേണ്ടേ?  കുട്ടികളില്ലാത്ത വീടും തന്ത്രികളില്ലാത്ത വീണയും ഒരുപോലെയാണെന്നു പറഞ്ഞതാരാണ്? അനപത്യദുഃഖം പേറിനടന്ന ഏതോ സംഗീതജ്ഞനാവാം. കുഞ്ഞുങ്ങളുടെ കൊഞ്ചുംമൊഴികളും വീണക്കമ്പികള്‍ മീട്ടുന്ന മധുരസംഗീതവും ഒരുപോലെയാണെന്നു പറയാന്‍ ഒരു സംഗീതജ്ഞനല്ലാതെ മറ്റാര്‍ക്കാ കഴിയുക?
എല്ലാ പൊരുത്തങ്ങളും ഒത്തുവന്ന ജാതകത്തില്‍ സന്താനദോഷം കടന്നുകൂടിയതെപ്പോഴാണ്? അതോ, സന്താനപ്പൊരുത്തം നോക്കാന്‍ മറന്നുപോയതോ? അതിനുത്തരം പറയേണ്ടത് അവളുടെ ശങ്കരമാമയാണ്. സര്‍ക്കാരുദ്യോഗസ്ഥനുമായി അനന്തിരവള്‍ക്കു വിവാഹപ്പൊരുത്തമുണ്ടാക്കാന്‍ കമ്പ്യൂട്ടര്‍ജാതകം കുറിപ്പിച്ച ശങ്കരമാമ. വിവാഹത്തിന്‍റെ  പ്രഥമവും പ്രധാനവുമായ ആവശ്യം തലമുറയെ വാര്‍ത്തെടുക്കലാവുമ്പോള്‍ പെണ്ണിനും ചെറുക്കനും പ്രത്യുല്‍പ്പാദനശേഷിയുേണ്ടാ എന്നല്ലേ ആദ്യം നോക്കേണ്ടത്? താന്‍പോലും അതു മറന്നുപോയി!

Thursday 23 March 2017

വന്ധ്യവസുന്ധര (കവിത)


ദൈവത്തിന്‍ സ്വന്തം നാടെന്നു പേര്‍പെറ്റ
കേരള ഭൂവിനും കഷ്ടകാലം !
കാലവര്‍ഷാദി ഋതു വിലാസങ്ങളും 
താളം പിഴയ്ക്കുന്നിതെന്തു കാലം ?

വറ്റിവരളുന്നു തോടും കുളങ്ങളും 
പറ്റെനികത്തുന്നു പാടങ്ങളും.
എങ്ങും സിമന്റു വനങ്ങള്‍ തെഴുക്കുന്നു 
വന്ധ്യയാമൂഴിതന്‍ നൊമ്പരവും.

ദുഃഖം തളിര്‍ക്കും പ്രളയക്കെടുതിക -
ളസ്ഥിയുരുക്കും വെയില്‍ക്കൊടുമ .
ഇത്തിരിക്കഞ്ഞിക്കു നട്ടംതിരിയുമ്പോ -
ളെത്തീടുമോരാ ദുരന്തജാലം . 

അന്തിച്ചു നില്‍ക്കുകയാണ് മണ്‍കോലങ്ങ -
ളെന്തുള്ളു പ്രാണനതൊന്നുമാത്രം.
ഉള്ളിന്‍റെയുള്ളതില്‍ കാതുവച്ചീടുവാ -
നില്ലോരരുമ ക്കിനാവുപോലും.


ഇറ്റുജലത്തിനായ്   നാട്ടിലെ പെണ്ണുങ്ങള്‍
ചുറ്റിനടപ്പൂ കു ടങ്ങളുമായ്
ഇന്ന് പരദേശപാത്രങ്ങ ളില്‍ നിത്യ-
ബന്ധിതയിക്കുടിനീരുപോലും 

മാനവ സംസ്കൃതിയൂട്ടി വളര്‍ത്തിയോ-
രീജല സ്രോതസ്സുതീരുകയോ?
ദാഹനീരിത്തിരി നേടുവാനായുള്ള
പോരാട്ട നാളുകള്‍ ദൂരെയല്ല .

അമ്മയാം ഭൂമിതന്‍ ദാഹങ്ങള്‍ തീര്‍ക്കുവാന്‍ 
ജൈവ വൈവിധ്യം പുലര്‍ന്നീടുവാന്‍
കാടുകള്‍ മേടുകള്‍ കാത്തു പുലര്‍ത്തണം 
ജീവ ജലത്തിന്നുറവകളും.

മണ്ണിനും മര്‍ത്യനുമാകാശമേകുന്ന 
മേഘനീര്‍ത്തുള്ളികളെത്ര ശുദ്ധം.
മാരിനീര്‍ക്കൊയ്ത്തോ വനവല്‍ക്കരണമോ
മാഴ്കാതെയൊന്നിച്ചു കൈകോര്‍ക്ക നാം.

അല്ലായ്കിലീനാട് വന്‍മരുവായിടും 
പച്ചിമ കേവല സ്വപ്നമാകും.
നാളത്തെ മര്‍ത്യത നമ്മെ പഴിച്ചിടും
ഭൂമിക്കു വന്ധ്യത ചേര്‍ത്തവരായ്.

Tuesday 7 March 2017

ഭുട്ടാന്‍, ഹിമതാഴ്വരയിലെ സന്തുഷ്ടരാജ്യം (യാത്രാവിവരണം)-ഒന്ന്- സ്വപ്ന ഭൂമിയുടെ അതിര്‍ത്തിയില്‍




സദാ തുറന്നുകിടക്കുന്ന ഒരു കവാടത്തിനിപ്പുറവും അപ്പുറവും തമ്മിലുള്ള അന്തരം ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. തിരക്കിന്‍റെയും ബഹളത്തിന്‍റെയും നഗരമാലിന്യങ്ങളുടെയും നടുവില്‍നിന്ന് വൃത്തിയും വെടിപ്പുമുള്ള പ്രശാന്തസുന്ദരമായ ഒരു പ്രദേശത്ത് ചെന്നെത്തിയിരിക്കുകയാണു ഞങ്ങള്‍.  കവാടഭിത്തിയുടെ ഒരുഭാഗത്ത് പ്രകൃതിവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ വലിയൊരു വ്യാളിയുടെ (ഡ്രുക്ക്) ചിത്രം; മറുഭാഗത്ത് രാജാവിന്‍റെയും.  ഓരങ്ങളില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച മനോഹരമായ പാത.


ഒരേ ശൈലിയില്‍ പണിത വീടുകളുടെയും പീടികകളുടെയും  ചുവരുകളില്‍ വ്യാളിയുടെയും പൂക്കളുടെയും വര്‍ണ്ണചിത്രങ്ങള്‍. പരമ്പരാഗതവേഷമണിഞ്ഞ, സൗമ്യപ്രകൃതികളായ  മനുഷ്യര്‍. ഉറുമ്പിനെപ്പോലും നോവിക്കാതെ മെല്ലെമെല്ലെ നടന്നുനീങ്ങുകയാണവര്‍. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു സ്വപ്നഭൂമി തന്നെ!
ജനാധിപത്യ റിപ്പബ്‌ളിക്കുകളായ ഇന്ത്യക്കും ചൈനക്കുമിടയിലാണ് ഈ ചെറുരാജ്യത്തിന്‍റെ  സ്ഥാനം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പണ്ടുകാലത്ത് ചൈനയേയും ഇന്ത്യയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന സില്‍ക്കുറൂട്ടിലാണ് ഭൂട്ടാന്‍.   അരുണാചല്‍ പ്രദേശ്, ആസ്സാം, പശ്ചിമബംഗാള്‍, സിക്കിം എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥമുള്ള 'ഭൂ-ഉത്താന്‍' എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ഭൂട്ടാന്‍ എന്ന വാക്കിന്‍റെ  ഉല്‍പത്തി. ഹിമാലയന്‍ മലനിരകളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഭൂട്ടാന്‍റെ  ആകെ വിസ്തൃതി 38,863 ചതുരശ്ര കിലോമീറ്റര്‍. ജനസംഖ്യ ഏഴരലക്ഷത്തില്‍ താഴെയും. ലോകത്തിലെ ഏക ബൂദ്ധിസ്റ്റ് രാജ്യമായ ഭൂട്ടാനിലെ ഭരണത്തലവന്‍ 'ഡ്രുക് ഗ്യാല്‍പോ' എന്ന് സ്ഥാനപ്പേരുള്ള രാജാവാണ്. ആത്മീയതയില്‍ അധിഷ്ഠിതമായ വിശ്വാസസംഹിതകളില്‍നിന്നും ഉരുത്തിരിഞ്ഞ പ്രാചീനസംസ്‌കാരത്തിന്‍റെയും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളുടെയും വിചിത്രഭൂമികയാണ് ഹിമാലയത്തിലെ താപസരാജ്യം എന്നറിയപ്പെടുന്ന ഭൂട്ടാന്‍. ഒട്ടേറെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ഇവിടത്തെ വിനോദസഞ്ചാരമേഖല. എല്ലാ വിദേശികള്‍ക്കും സഞ്ചാരാനുമതി നല്‍കുകയില്ല. എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ഭൂട്ടാന്‍ സന്ദര്‍ശിക്കാം. തിരിച്ചറിയല്‍ രേഖ ഹാജരാക്കി, എമിഗ്രേഷന്‍ ഓഫീസില്‍നിന്ന് അനുമതിപത്രം വാങ്ങിയാല്‍ മതി.

അതിര്‍ത്തികവാടത്തില്‍നിന്നും അല്‍പം അകലെയുള്ള പാര്‍ക്ക് ഹോട്ടലിലായിരുന്നു  താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. കുളിച്ചുഫ്രഷായതിനുശേഷം യാത്രാപെര്‍മിറ്റ് ശരിയാക്കുന്നതിനായി എമിഗ്രേഷന്‍ ഓഫീസിലേക്കു പോകാനായിരുന്നു പ്ലാന്‍.  എന്നാല്‍, ഭൂട്ടാനിലെ രാജാവായ  ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിന് അനന്തരാവകാശിയായി ഒരാണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നും അതിന്‍റെ  സന്തോഷം കൊണ്ടാടുന്നതിനായി രാജ്യത്ത് മൂന്നുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതു കഴിഞ്ഞേ എമിഗ്രേഷന്‍ ആഫീസ് തുറക്കുകയുള്ളു എന്നുമുള്ള വാര്‍ത്തയാണ് ഞങ്ങളെ എതിരേറ്റത്. ഹോട്ടലിന്‍റെ റിസപ്ഷനിലേക്കു കയറിയപ്പോള്‍ത്തന്നെ എല്ലാവരുടെയും കണ്ണുകളുടക്കിയത് വരുന്നവരെ എതിരേല്‍ക്കാനെന്നപോലെ പുഞ്ചിരിച്ചുകൊണ്ടുനില്‍ക്കുന്ന രാജദമ്പതികളുടെ ചിത്രത്തിലായിരുന്നു.



യാത്രാപരിപാടിയിലുണ്ടായ തടസ്സം ഞങ്ങളെ തെല്ല് നിരാശരാക്കിയെങ്കിലും വിലപ്പെട്ട സമയം ഏറ്റവും പ്രയോജനകരമായിത്തന്നെ വിനിയോഗിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഉച്ചയ്ക്കുശേഷം  അതിര്‍ത്തിജില്ലയായ ഫുണ്‍ഷോലിംഗില്‍ പെര്‍മിറ്റുകൂടാതെ പോകാവുന്നത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, പിറ്റേന്നു വെളുപ്പിന്  ഡാര്‍ജിലിംഗിലേക്കു പോവുക, രണ്ടുദിവസം അവിടെ ചെലവഴിച്ചിട്ട് പത്താംതീയതി രാത്രിയോടെ   ഫ്യുണ്‍ഷോലിംഗില്‍ തിരിച്ചെത്തുക.
ഭൂട്ടാന്‍റെ ദേശീയഭക്ഷണമായ ചോറും എമാദട്ഷി എന്ന കറിയും ആയിരുന്നു ഉച്ചഭക്ഷണം. മുളക് വെള്ളമൊഴിച്ച് വേവിച്ച് അതില്‍ വെണ്ണക്കട്ടി മുറിച്ചിടും . വെണ്ണ ഉരുകിച്ചേര്‍ന്ന് വെളുത്ത നിറമാവും കറി. കണ്ടാല്‍ നമ്മള്‍ തേങ്ങാപ്പാല് ചേര്‍ത്തുണ്ടാക്കുന്ന സ്റ്റൂ പോലിരിക്കും   . ഭംഗിയായി ചിട്ടപ്പെടുത്തിയ ഡൈനിംഗ് ഹാളിന്‍റെ ഒരുഭാഗത്ത് ബെവറേജസ് വില്‍ക്കുന്ന ഒരു കൗണ്ടറുമുണ്ടായിരുന്നു.  മദ്യം വേണ്ടവര്‍ക്ക് വാങ്ങി അവിടിരുന്നുതന്നെ കഴിക്കാം. ഭക്ഷണം  അവരവര്‍ക്ക് ആവശ്യാനുസരണം വിളമ്പിക്കഴിക്കാം.


ദേശീയവസ്ത്രമണിഞ്ഞ  ഫുണ്‍ഷോയുടെയും  ഋഷിയുടെയും  പ്രസാദമധുരമായ സാന്നിദ്ധ്യം  വിഭവങ്ങളുടെ സ്വാദ് വര്‍ദ്ധിപ്പിച്ചു. മയില്‍പീലിയുടെ നിറമുള്ള 'കിര'യണിഞ്ഞ ഫുന്‍ഷോ സൗമ്യവതിയായ ഒരു ഭൂട്ടാനീസ് സുന്ദരി തന്നെ.



 തിംഫുക്കാരനായ ഋഷി ജോലിക്കായി ഫുന്‍ഷോലിംഗില്‍ വന്നുതാമസിക്കുന്ന  ചുറുചുറുക്കുള്ളൊരു ചെറുപ്പക്കാരനും. സഞ്ചാരികളോട് അടുത്തിടപഴകാന്‍  മടിയില്ലാത്തവരാണ് നിഷ്‌കപടരായ ഭൂട്ടാനികള്‍. ഞങ്ങളോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അവര്‍ക്ക് സന്തോഷമായിരുന്നു.
ആ നാടിന്‍റെ  വസ്ത്രധാരണരീതികളെപ്പറ്റി ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. പുരുഷന്മാര്‍ക്ക് 'ഘോ'യും സ്ത്രീകള്‍ക്ക് 'കിര'യും ആണ് ഭൂട്ടാനിലെ അംഗീകൃതവേഷം. അയഞ്ഞ വെള്ള കഫ് വച്ചുപിടിപ്പിച്ച  ഒറ്റത്തുണി വസ്ത്രമാണ് ഘോ. കാഴ്ചയ്ക്ക്  കിമോണപോലെ തോന്നിക്കും.  കോണോടുകോണ്‍ വലിച്ച് മുട്ടോളം ഇറക്കി, അരയില്‍  ബല്‍റ്റുകൊണ്ട് ബന്ധിച്ചിരിക്കയാല്‍  ആഴമുള്ളൊരു കീശയുമുണ്ടാവും. അത്യാവശ്യത്തിനുള്ള പണമോ കടലാസ്സുകളോ, സ്‌നാക്‌സോ, ഡോമപ്പെട്ടിയോ അങ്ങനെയെന്തും  പോക്കറ്റിലെന്നപോലെ ഇതില്‍ കൊണ്ടുനടക്കാം. വെറ്റിലയും പാക്കും ചുണ്ണാമ്പുതേച്ചു പൊതിഞ്ഞു സൂക്ഷിക്കുന്ന ചെറിയ പെട്ടിയാണ് ഡോമപ്പെട്ടി. മുറുക്കാന്‍ ചവയ്ക്കുന്നത് ഭൂട്ടാനികളുടെ ശീലമാണ്.  ഒരു സിങ്കിള്‍ ബെഡ്ഷീറ്റിനോളം നീളവും വീതിയുമുള്ള  തുണി  പുറമേ അയച്ചുചുറ്റി, തോളില്‍ കോമ (വെള്ളിക്കുടുക്കുകള്‍) കൊണ്ടും അരയില്‍ കെയ്‌റ (ഇറുക്കമുള്ള ബല്‍റ്റു) കൊണ്ടും ബന്ധിക്കുന്നതാണ് സ്ത്രീകളുടെ വസ്ത്രമായ 'കിര'. ഇതിനടിയില്‍ ധരിക്കുന്ന നീളന്‍ കൈകളുള്ള ബ്ലൗസിന് വോഞ്ജു എന്നും പുറമേ ധരിക്കുന്ന ജാക്കറ്റിന് ട്യോകോ എന്നും പറയും.


അടുത്തകാലംവരെ സ്ത്രീകള്‍ മാത്രം അനുവര്‍ത്തിച്ചിരുന്ന ഒരു കലയാണ് തുണിനെയ്ത്ത്. മറ്റുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ വിശ്രമവേളകള്‍ തുണിനെയ്ത്തിനായി വിനിയോഗിക്കുന്നു. നല്ലൊരു കിര നെയ്യുന്നതിന് ഏകദേശം ഒരുകൊല്ലത്തോളം വേണ്ടിവരുമത്രെ. അപൂര്‍വ്വമായെങ്കിലും പുരുഷന്മാരും ഇപ്പോള്‍ തുണിനെയ്ത്ത് ശീലമാക്കിവരുന്നു. സ്ത്രീകള്‍ പൊതുവേ മുടി ക്രോപ്പുചെയ്യുന്നതാണു പതിവ്. ഭൂട്ടാനില്‍ മുടി നീട്ടി വളര്‍ത്തുന്നതിന്  വിലക്കുണ്ടത്രേ! എന്നാല്‍, നഗരങ്ങളിലിപ്പോള്‍  മുടി നീട്ടിവളര്‍ത്തുന്ന പരിഷ്‌കാരികളായ ചെറുപ്പക്കാരികളെയും കാണാം.
ജാലകത്തിലൂടെയുള്ള കൗതുകകരമായ പുറംകാഴ്ചകളില്‍ മുഴുകി  വളരെനേരം ഞാന്‍ ഡൈനിംഗ്ഹാളില്‍ത്തന്നെ ഇരുന്നു. ഹോട്ടലിനോടുചേര്‍ന്നുള്ള റോഡിലൂടെ നടന്നുപോകുന്ന സഞ്ചാരികളുടെ രൂപഭാവങ്ങളും വേഷവൈവിധ്യങ്ങളും കണ്ടിരിക്കുക രസകരം തന്നെ. റോഡിനപ്പുറത്തായി ബുദ്ധന്മാരുടെ ഒരാരാധനാലയമുണ്ട്. വന്‍ തിരക്കാണവിടെ. ക്ഷേത്രത്തിനുചുറ്റും കാറ്റില്‍പാറുന്ന ദര്‍ശിങ്ങുകള്‍. ഉള്ളില്‍ പ്രഭചൊരിയുന്ന നെയ്‌വിളക്കുകള്‍, മുഖപ്പിലും മുറ്റത്തും സ്വച്ഛമായി വിഹരിക്കുന്ന പ്രാവിന്‍കൂട്ടം. തടിച്ചുകൊഴുത്തൊരു ശ്വാനന്‍ മുറ്റത്ത് ചുരുണ്ടുകിടന്നുറങ്ങുന്നു.


പരിസരത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന പടുകൂറ്റന്‍ അരയാലിന്‍റെ   ചുവട്ടില്‍ വിഷാദമൂകനായി തലകുമ്പിട്ടിരിക്കുന്ന മദ്ധ്യവയസ്‌കന്‍. 'സന്തുഷ്ടരുടെ നാട്ടി'ലെത്തിയ  ആദ്യദിവസംതന്നെ ഒരു ദുഃഖിതനെയും കാണാനായി എന്നത് കൗതുകകരമായ വസ്തുതയായിരുന്നു. ആത്മീയതയുടെയും അന്ധവിശ്വാസങ്ങളുടെയും  മാന്ത്രിക കവചത്തിനുള്ളില്‍  മയങ്ങിക്കിടക്കുന്ന നിഗൂഢസുന്ദര ദേശത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണാന്‍ എനിക്ക് പ്രേരണയായത് അപ്രതീക്ഷിതമായ ആ കാഴ്ചയാണ്.
വെയിലാറിയപ്പോള്‍ തണുപ്പിന് കരുത്തേറിത്തുടങ്ങി. സ്വറ്ററും കമ്പിളിത്തൊപ്പിയുമണിഞ്ഞ്  പുറത്തേക്കിറങ്ങി. ഹോട്ടല്‍ജാലകത്തിലൂടെ കണ്ട ആരാധനാലയത്തിലേക്കാണ് ആദ്യം പോയത്.


 പരമ്പരാഗതമായ ഭൂട്ടാനീസ് വാസ്തുകലയുടെ വശ്യസൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്തതും അധികം പഴക്കമില്ലാത്തതുമായ ഒരു കോണ്‍ക്രീറ്റുനിര്‍മ്മിതിയാണത്. രാജശിശുവിന്‍റെ  ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളര്‍പ്പിക്കാനെത്തിയ പ്രജകളുടെയൊപ്പം ഞങ്ങളും കൂടി. നെയ്‌വിളക്കുകള്‍ക്കു മുന്നില്‍ കൈകൂപ്പി, മന്ത്രങ്ങളും പ്രാര്‍ത്ഥനകളും മുദ്രണംചെയ്ത പ്രാര്‍ത്ഥനാചക്രത്തെ  കൈകൊണ്ടു കറക്കി മൂന്നുപ്രാവശ്യം വലംവച്ചു. ഈ പ്രാര്‍ത്ഥനാചക്രത്തിന്  ഭൂട്ടാനീസ് ഭാഷയില്‍ മാനിദുങ്ഗര്‍ എന്നു പറയും. ബുദ്ധന്മാരുടെ ആരാധനാമന്ദിരങ്ങള്‍ക്ക് കിയ്ച്ചുലഖാങ് എന്നും  അവരുടെ സന്യാസമഠങ്ങള്‍ക്ക് തക്ത്‌സങ് എന്നും പറയും. കിയ്ച്ചുലഖാങുകളിലും തക്ത്‌സങ്ങുകളിലുമെല്ലാം കറങ്ങുന്ന മാനിദുങ്ഗറുകളുണ്ട്. ലോകമെങ്ങും ശാന്തിയും സമാധാനവും പുലരണമെന്നാണ് ബുദ്ധന്മാര്‍ ആഗ്രഹിക്കുന്നത്. അതിനായി അവര്‍ക്ക് പ്രത്യേക മതകര്‍മ്മങ്ങളും ആരാധനാരീതികളുമുണ്ട്.


പുറംചുവരുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മാനിദു ങ്ഗറുകളെ കൈകൊണ്ടു കറക്കിക്കൊണ്ടാണ് ഭക്തജനങ്ങള്‍ ക്ഷേത്രത്തെ വലംവയ്ക്കുന്നത്. മാനിദുങ്ഗര്‍ കറങ്ങുന്നതിതിനനുസരിച്ച് ലോകത്ത് സമാധാനം പുലര്‍ന്നുകൊണ്ടേയിരിക്കുമത്രേ!


ലോകസമാധാനത്തിനും ക്ഷേമത്തിനുമായി ബുദ്ധന്മാരുടെ മറ്റൊരു സമര്‍പ്പണമാണ് പ്രാര്‍ത്ഥനക്കൊടികള്‍ അഥവാ ദര്‍ശിങ്ങുകള്‍. പ്രാര്‍ത്ഥനകളും മന്ത്രങ്ങളും പുണ്യവചനങ്ങളുമൊക്കെ എഴുതിയ പല നിറത്തിലും വലിപ്പത്തിലുമുള്ള കൊടികള്‍ മുളകളിലും  മരക്കമ്പുകളിലും ബന്ധിച്ച്   നാട്ടുക. ചെറുകൊടികളും തോരണങ്ങളും നൂലില്‍ കൊരുത്ത് നീളേ കെട്ടുക. ആരാധനായലയങ്ങളില്‍ മാത്രമല്ല, വഴിയോരങ്ങളിലും  മലകളുടെ മുകളിലുമൊക്കെ ദര്‍ശിങ്ങുകള്‍ നാട്ടുക പതിവാണ്. ഏറ്റവും ദുര്‍ഘടമായ മലകളുടെ ഉച്ചിയില്‍പോലും നൂറുകണക്കിന് ദര്‍ശിങ്ങുകള്‍ കാണാം. എത്രത്തോളം  കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് ദര്‍ശിങ്ങുകള്‍ സമര്‍പ്പിക്കപ്പെടുന്നുവോ അത്രത്തോളം പ്രതിഫലവും ലഭിക്കുമെന്നാണ് വിശ്വാസം. എഴുത്തുകളൊന്നുമില്ലാതെ മന്ത്രിച്ച് ഊതിയും  ദര്‍ശിങ്ങുകള്‍  സമര്‍പ്പിക്കാറുണ്ട്. പാരോ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ ഇത്തരം മന്ത്രിച്ചൂതിയ ദര്‍ശിങ്ങുകളും കാണാനിടയായി. വെളുത്തനിറത്തിലുള്ള മന്ത്രക്കൊടികളാണ് പരേതര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നത്. എല്ലാത്തരം ദര്‍ശിങ്ങുകളും  മാര്‍ക്കറ്റുകളിലും കിയ്ച്ചുലഖാങ്ങുകളിലും തക്‌സങ്ങുകളിലും  യഥേഷ്ടം വാങ്ങാന്‍ കിട്ടും. ജനങ്ങളുടെ സമാധാനം, സന്താനലബ്ധി, കച്ചവടലാഭം, തൊഴില്‍പുരോഗതി, രോഗമുക്തി, ലോകനന്മ എന്നിവയാണ് ദര്‍ശിങ് സമര്‍പ്പണംകൊണ്ട് ഉദ്ദേശിക്കുന്നത്. ദര്‍ശിങ്ങുകള്‍ പാറിപ്പറന്നുകൊണ്ടിരിക്കുന്ന കാലത്തോളം അവയുടെ ഫലങ്ങള്‍ കാറ്റിലൂടെ ലോകമെങ്ങും എത്തിക്കൊണ്ടേയിരിക്കുമത്രേ. 'ആരാധനാലയങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു' എന്ന ബോര്‍ഡ്  ശ്രദ്ധിക്കാതെ സീതമ്മാള്‍ ടീച്ചര്‍ മനിദുങ്ഗറിന്‍റെയും മറ്റും ഫോട്ടോകളെടുത്തു. ഒരു സന്യാസി ആ ബോര്‍ഡിനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട്  അവരുടെ കൈയില്‍നിന്ന് ഐപാഡ് വാങ്ങി ഫോട്ടോകളെല്ലാം ഡിലീറ്റുചെയ്തു. പുറത്തിറങ്ങിയശേഷം റോഡരികില്‍നിന്നുകൊണ്ട് ഉള്ളിലെ നെയ്‌വിളക്കുകളുടെയും മനിദുംഗറിന്റെയുമെല്ലാം ചിത്രങ്ങള്‍ സന്യാസിമാര്‍ കാണാതെ  ഞാനെന്‍റെ  ക്യാമറയില്‍  പകര്‍ത്തി.


തണുപ്പേറുവോളം ഞങ്ങള്‍ ഫ്യുണ്‍ഷോലിംഗിലെ തെരുവുകളില്‍ ചുറ്റിനടന്നു.  ഫുണ്‍ഷോലിംഗിന് ഒരു  വാണിജ്യനഗരത്തിന്‍റെ   മുഖമാണെങ്കിലും  ജയ്‌ഗോണിലെപ്പോലെ ജനബാഹുല്യമോ വാഹനത്തിരക്കുകളോ ഇല്ല, ഫുണ്‍ഷോലിംഗ് ഉള്‍പ്പെടുന്ന ചുക്കജില്ല മൊത്തമെടുത്താല്‍പോലും ജയ്‌ഗോണിന്‍റെ   അത്രയും ജനസംഖ്യയുണ്ടാവില്ല. ഒരു നൂറ്റാണ്ടുമുമ്പ് നേപ്പാളില്‍നിന്ന് കുടിയേറിയവരാണ് ഇവിടത്തെ താമസക്കാരിലധികവും. ഭൂട്ടാന്‍ വംശജര്‍ ഒരു ചെറിയ ശതമാനമേയുള്ളൂ. വൃത്തിയിലും അടുക്കും ചിട്ടയിലുമൊക്കെ ഫൂട്ടാന്‍റെ  ഈ അതിര്‍ത്തിനഗരം ഇന്ത്യന്‍നഗരമായ ജയ്‌ഗോണുമായി താരതമ്യം ചെയ്യാനാവാത്തവിധം മുന്നിലാണ്. അതിര്‍ത്തികവാടവും വീടുകളും പീടികകളും തുടങ്ങി സകല നിര്‍മ്മിതികളും   നമുക്ക് തീര്‍ത്തും അപരിചിതമായൊരു പാരമ്പര്യസംസ്‌കൃതിയുടെ  രൂപസൗകുമാര്യ ത്തികവോടെ നിലകൊള്ളുന്നു.


പാതയോരത്തുള്ള പീടികകള്‍ക്കു മുന്നില്‍ ചാക്കുകളില്‍ നിറച്ച അടയ്ക്കയും വെറ്റിലക്കെട്ടുകളും  വില്പനക്കു വച്ചിരിക്കുന്നതു കണ്ടു. ഭൂട്ടാനില്‍ പുകയിലയും പുകയിലയുല്‍പന്നങ്ങളും വില്‍ക്കുന്നതും വാങ്ങുന്നതും നിയമം മുഖേന നിരോധിച്ചിട്ടുണ്ട്. ആകയാല്‍ പുകവലിയും പുകയില കൂട്ടിയുള്ള മുറുക്കും പാടില്ല. ടൂറിസ്റ്റുകള്‍ക്കും ഈ നിരോധനം ബാധകമാണ്. എന്നാല്‍ ഇന്ത്യയില്‍നിന്ന് സിഗരറ്റ്  ഒളിച്ചുകടത്തി അതീവരഹസ്യമായി ഉപയോഗിക്കുന്നവരുമുണ്ട്. സ്ത്രീകളാണ് രഹസ്യവില്പനയ്ക്ക് സിഗരറ്റ് കടത്തുന്നത്. അവിടെയെത്തുമ്പോള്‍ വില മൂന്നിരട്ടിയാവും ! പിടിക്കപ്പെട്ടാല്‍ ആരായാലും  ശിക്ഷ അനുഭവിക്കുകയേ നിവൃത്തിയുള്ളൂ. ഏഴുവര്‍ഷം വരെയാവും  തടവുശിക്ഷ .