Tuesday 26 August 2014

നിശാഗന്ധി (കവിത)


ദാഹാര്‍ത്ത യാമങ്ങള്‍ തേടുന്ന തേന്‍കണം 
രാഗാര്‍ദ്രമാനസം ചൂടി രാവില്‍ 
മായാസുഗന്ധം പരത്തിയെല്ലാടവും 
ചാരുവാം വെള്ളദളം വിടര്‍ത്തി 
ആനന്ദനര്‍ത്തനമാടുവാന്‍ നാഥന്‍റെ -
യാഗമം കാത്തു നിശാഗന്ധിയാള്‍.

ആയതനേത്രങ്ങള്‍ ചിമ്മിയില്ലോമലാ-
ളാനിമിഷം നാഥനെത്തിയാലോ?
രാവിന്‍റെ യാമങ്ങളേറെക്കൊഴിഞ്ഞുപോയ്‌ ,
തോഴിയായ്പൊന്നിളം തെന്നല്‍ മാത്രം.
ഇത്രമേല്‍ വൈകുവതെന്തേ ശലഭമേ?
നൊമ്പരപ്പെട്ടു നിശാഗന്ധിയാള്‍.

തുച്ഛജന്മമാം കൊച്ചുനീര്‍പ്പോളപോല്‍ 
പൊട്ടിച്ചിതറിയാ പാഴ്ക്കിനാക്കള്‍.
മായികമാം മൃദുസ്മേരം വെടിഞ്ഞവള്‍
മാസ്മരഗന്ധമാക്കാറ്റിനേകി.
ആകുലജന്മ പരിദേവനങ്ങളില്‍
നഷ്ടവസന്ത സ്മൃതിയുനര്‍ന്നു:

പ്രേമാര്‍ദ്രമന്ത്രമുരുവിട്ടുനില്‍ക്കുമീ 
പാവമാം പൂവിനെ വിട്ടു നീയി-
ന്നേതു രാപ്പാടിതന്‍ കൂട്ടിലൊളിച്ചു 
പാവനപ്രേമം മടുത്തുവെന്നോ ? 

വിരിയുന്ന രാവില്‍ കൊഴിയുന്ന ജന്മ -
മിതീശ്വരകല്പിതം, മാറ്റമില്ല .
എങ്കിലുമീക്കൊച്ചു പൂവിന്‍റെ യന്തര-
മെന്തിനോ തുള്ളിത്തുടിച്ചു പോയി.

ചേതനയറ്റുടല്‍ ചുങ്ങുന്നതിന്‍മുന്‍പ് 
ചിത്രപതംഗമിങ്ങെത്തുമെന്നാല്‍ 
ആരാമതുല്യമീസ്വപ്നഭൂമിയി-
ലായിരം വത്സരമൊത്തുവാഴാം. 


  
     
 


Wednesday 6 August 2014

പ്രണയം (കവിത)








                  
                                                                ആണും പെണ്ണും
കാമമെന്ന
അടിസ്ഥാന ശിലമേല്‍
പണിതുയര്‍ത്തുന്ന
സങ്കല്പ ഗോപുരം .


ആവേശമാറിയാല്‍
നൂറു നൂറു നുണകളാല്‍
ആണയിട്ടുറപ്പിക്കുന്ന
ആത്മവഞ്ചന .  

ഒടുവില്‍
പരസ്പരം
പഴിചാരി
പിരിയാം .

അല്ലെങ്കില്‍
ആദര്‍ശപ്രണയമെന്ന
ബലിക്കല്ലില്‍
തലവച്ചു കിടക്കാം .