Wednesday 27 November 2019

ചങ്കു തടാകം - (യാത്ര) എസ്.സരോജം


നാഥുലയില്‍നിന്നും മടങ്ങുന്ന വഴിക്ക് ഞങ്ങള്‍ ചങ്കു തടാകം കാണാനിറങ്ങി.  സിക്കിംകാരുടെ പുണ്യതീര്‍ത്ഥങ്ങളിലൊന്നാണ്‌ ചങ്കുതടാകം എന്നറിയപ്പെടുന്ന ദ്‌സോങ്‌ഗൊ ലേക്‌. അര്‍ദ്ധവൃത്താകൃതിയിലുള്ള ഉപരിതലത്തിന്‌ ഋതുക്കള്‍ മാറുന്നതനുസരിച്ച്‌ നിറവ്യത്യാസം ഉണ്ടാകുമെന്നതാണ്‌ തടാകത്തിന്‍റെ  പവിത്രതയ്‌ക്കും പ്രശസ്‌തിക്കും കാരണം. 

 60.5 ഏക്കര്‍ ഉപരിതല വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തിന്‌ ജൈവപരമായും പാരിസ്ഥിതികപരമായും വളരെ പ്രാധാന്യമുണ്ട്‌. കുത്തനെയുള്ള മലകളാല്‍ ചുറ്റപ്പെട്ട തടാകം മഞ്ഞുകാലത്ത്‌ തണുത്തുറഞ്ഞു കിടക്കും. ഇപ്പോഴാവട്ടെ, ആകാശനീലിമ മുഴുവന്‍ തടാകത്തില്‍ പരന്നുകിടക്കുന്നതുപോലെ.

 നീലജലത്തില്‍ നീന്തിനടക്കുന്ന വെളുത്ത താറാവുകള്‍. 
തടാകത്തിലെ തണുതണുത്ത വെള്ളത്തിലൂടെ ഒരു ബോട്ടുയാത്രയ്‌ക്ക്‌ മനസ്സ്‌ മോഹിച്ചു, പക്ഷേ, അതിന്‌ സവാരി പോയിരിക്കുന്ന ബോട്ട്‌ ഏതെങ്കിലുമൊന്ന്‌ തിരിച്ചുവരണം. ഞങ്ങള്‍ക്ക്‌ അത്രത്തോളം കാത്തുനില്‍ക്കാനുള്ള സമയമുണ്ടായിരുന്നില്ല. 
അന്തരീക്ഷത്തെ മൂടിനില്‍ക്കുന്ന കോടമഞ്ഞിന്‍റെ  സൗന്ദര്യത്തിനൊപ്പം പരിസരപ്രദേശമാകെ നീലയും മഞ്ഞയും നിറങ്ങളിലുള്ള പോപ്പി പൂക്കളും പലതരം പക്ഷികളും. എങ്ങോട്ട്‌ നോക്കിയാലും പ്രകൃതിയൊരുക്കിയ മനോഹരദൃശ്യങ്ങള്‍. തടാകക്കരയിലാവട്ടെ, ഉടമസ്ഥരോടൊപ്പം സവാരിക്കാര്‍ക്കായി കാത്തുനില്‍ക്കുന്ന ആണ്‍ യാക്കുകള്‍. ഉടമസ്ഥര്‍ എത്ര പ്രലോഭിപ്പിച്ചിട്ടും ഞങ്ങളാരും സവാരിക്ക്‌ തയാറായില്ല. കോളൊന്നും ഒത്തുകിട്ടാഞ്ഞിട്ടാവാം ആ പാവങ്ങള്‍ നിരാശരായി നോക്കിനിന്നു. 
വിശ്വാസികള്‍ പവിത്രമായി കരുതുന്ന ചങ്കു തടാകത്തെപ്പറ്റി തദ്ദേശവാസികള്‍ക്കിടയില്‍ അത്ഭുതകരമായ ഒരു കഥയും പ്രചാരത്തിലുണ്ട്‌. തടാകം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ട്‌ ഒരു യാക്‌ ഷെഡ്ഡും ചുറ്റുമുള്ള പ്രദേശം ഗോത്രവര്‍ഗ്ഗക്കാരുടെ താമസസ്ഥലവും ആയിരുന്നു. ഒരു രാത്രിയില്‍ ആ ഗോത്രത്തിലെ പ്രായമേറിയ സ്‌ത്രീ ഒരു സ്വപ്‌നം കണ്ടു: ജീവന്‍റെ യാതൊരടയാളവും ബാക്കിയുണ്ടാവാത്തവിധം അവിടമെല്ലാം വെള്ളത്തിനടിയിലാവും. എല്ലാവരും അവിടം വിട്ടുപോകണമെന്ന്‌ അവര്‍ അഭ്യര്‍ത്ഥിച്ചു. ആരും അവരുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ തന്‍റെ  യാക്കുകളുമായി ആ പ്രദേശം വിട്ടുപോവുകയും സ്വപ്‌നത്തില്‍ കണ്ടതുപോലെതന്നെ പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങുകയുംചെയ്‌തു എന്നാണ്‌ കഥ. മരിച്ചവരുടെ ആത്മാക്കളോട്‌ പ്രാര്‍ത്ഥിക്കാനായി സിക്കിം നിവാസികളായ ധാരാളം ആളുകള്‍ ഇപ്പോഴും തടാകം സന്ദര്‍ശിക്കാറുണ്ടത്രെ. ഗുരുപൂര്‍ണ്ണിമ ആഘോഷവേളയില്‍ രാജ്യത്തിന്‍റെ  നാനാഭാഗങ്ങളില്‍ നിന്നും ബുദ്ധിസ്റ്റുകളും ഹിന്ദുക്കളുമായി ധാരാളം ഭക്തജനങ്ങളും ഇവിടെയെത്താറുണ്ട്‌. പരിസരമാകെ പ്രാര്‍ത്ഥനക്കൊടികള്‍ വിശുദ്ധതോരണം ചാര്‍ത്തിനില്‍ക്കുന്നു.

2010-ല്‍, വനംവകുപ്പിന്‍റെ  ആഭിമുഖ്യത്തില്‍, ദ്‌സോങ്‌ഗൊ പരിസ്ഥിതി സംരക്ഷണ സമിതി(ടിപിഎസ്‌എസ്‌)യുടെ ഫണ്ടില്‍നിന്നും 3,92,367 രൂപ ചെലവിട്ട്‌, തടാകക്കരയില്‍ പ്രാര്‍ത്ഥനാചക്രങ്ങളും സംരക്ഷണഭിത്തിയും നിര്‍മ്മിക്കുകയുണ്ടായി. തടാകവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിലും ടിപിഎസ്‌എസ്‌ അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തുന്നുണ്ട്‌. 

ചുറ്റുമുള്ള മലകളിലെ മഞ്ഞുരുക്കവും മഴയും തടാകത്തെ എപ്പോഴും ജലസമൃദ്ധമായി നിലനിറുത്തുന്നു. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്‌ ഈ തടാകം. സഞ്ചാരികള്‍ ധാരാളമെത്തുന്ന ഓരോയിടങ്ങളും നിരവധിപേര്‍ക്ക്‌ തൊഴിലിടങ്ങളായി മാറുന്നു എന്നതാണല്ലൊ ടൂറിസത്തിന്‍റെ  വലിയൊരു നേട്ടം. ടൂറിസ്റ്റ്‌ സീസണില്‍ മൂന്നുലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. 

Monday 25 November 2019

വൈരമുരുകാത്ത അതിര്‍ത്തിയില്‍ (യാത്ര) എസ്.സരോജം



(അപാരതയുടെ ഉയരക്കുടിയിരിപ്പുകള്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന്)
നാഥുലയില്‍ ഞങ്ങളെത്തിച്ചേരുമ്പോള്‍ നേരം ഉച്ചയോടടുത്തിരുന്നു. അതിര്‍ത്തികവാടത്തിന്‍റെ  നാനൂറുമീറ്റര്‍ അകലെ ജീപ്പ്‌ നിര്‍ത്തി. ക്യാമറ പുറത്തെടുക്കരുതെന്നും ഫോട്ടോഗ്രഫി കര്‍ശനമായും നിരോധിച്ചിരിക്കയാണെന്നും ഭൂട്ടിയക്കാരനായ ഡ്രൈവര്‍ ഹിന്ദിയില്‍ പറഞ്ഞു. ഇനിയങ്ങോട്ട്‌ വളഞ്ഞുപുളഞ്ഞ്‌ മുകളിലേക്ക്‌ നീളുന്ന പടിക്കെട്ടുകളാണ്‌. ഇടയ്‌ക്കിടെ വന്നുമൂടുന്ന മഞ്ഞുമേഘങ്ങളില്‍ മറഞ്ഞും തെളിഞ്ഞും നിഴല്‍പോലെ നീങ്ങുന്ന യാത്രികരുടെ സിരകളില്‍ തുളച്ചുകയറുന്ന ശീതക്കാറ്റ്‌. ചുറ്റിലും വീണുറഞ്ഞുകിടക്കുന്ന കട്ടമഞ്ഞ്‌. അന്തരീക്ഷവായുവില്‍ ഓക്‌സിജന്‍റെ  അളവ്‌ കുറവായതിനാല്‍ മുന്‍കരുതലെന്നവണ്ണം ചിലര്‍ ചെറിയ ഓക്‌സിജന്‍ സിലിണ്ടറുമായിട്ടാണ്‌ വന്നിരിക്കുന്നത്‌.
പത്തുപേരുള്ള ഞങ്ങളുടെ സംഘത്തില്‍ ഏഴു മലയാളികളും മൂന്ന്‌ മേഘാലയക്കാരുമാണ്‌. കോഴിക്കോട്ടുകാരായ മൂന്നു മലയാളിയുവാക്കളെ ടാക്‌സിസ്റ്റാന്റില്‍ വച്ചും മേഘാലയക്കാരായ സ്‌ത്രീകളെ ജീപ്പില്‍ വച്ചുമാണ്‌ പരിചയപ്പെട്ടത്‌. സ്‌ത്രീകളിലൊരാള്‍ തന്റേടക്കാരിയായൊരു യുവതിയും രണ്ടാമത്തെയാള്‍ ചുറുചുറുക്കുള്ളൊരു മദ്ധ്യവയസ്‌കയും മൂന്നാമത്തെയാള്‍ അറുപതുപിന്നിട്ട, ഊര്‍ജ്ജസ്വലയായൊരു സഞ്ചാരിയും. കടല്‍ എന്നു കേള്‍ക്കുന്നതേ അവര്‍ക്ക്‌ വല്ലാത്ത ആവേശമാണ്‌. അടുത്ത യാത്ര ധാരാളം ബീച്ചുകളുള്ള കേരളത്തിലേക്കാണെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം അലിഞ്ഞുപോയി. യാത്രാച്ചെലവ്‌ കുറയ്‌ക്കാന്‍ വേണ്ടിയാണ്‌ എല്ലാവരും ഷെയര്‍ജീപ്പിനെ ആശ്രയിച്ചത്‌.

സിക്കിമിന്‍റെ  തലസ്ഥാനമായ ഗാങ്ങ്‌ടോക്കില്‍നിന്ന്‌ അമ്പത്തിനാല്‌ കിലോമീറ്റര്‍ ദൂരമേയുള്ളുവെങ്കിലും മലയിടിച്ചിലില്‍ താറുമാറായ ഗാങ്‌ടോക്ക്‌ -നാഥുല ഹൈവേയിലൂടെയുള്ള മലകയറ്റം അത്യന്തം സാഹസികമെന്നേ പറയേണ്ടു. പട്ടാളത്തിന്‍റെ  അധീനതയിലുള്ള സംരക്ഷിതമേഖലയായതിനാല്‍ സിക്കിമിലെ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമേ ഇവിടേക്ക്‌ സഞ്ചാരികളെ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. ആയതിനാല്‍ യാത്രികര്‍ക്ക്‌ ഇത്തരം ട്രാവല്‍ ഏജന്‍സികളെ സമീപിക്കുകയേ നിര്‍വ്വാഹമുള്ളൂ. സാധാരണയായി ജീപ്പുകളും സ്‌കോര്‍പിയോ, ബൊളേറോ, ടാറ്റാ സുമോ തുടങ്ങിയ വണ്ടികളുമാണ്‌ ഈ റൂട്ടില്‍ ഓടുന്നത്‌. തിങ്കളും ചൊവ്വയും സഞ്ചാരാനുമതി ഇല്ല. വെള്ളിയാഴ്‌ച സിലിഗുരിയിലെത്തിയ ഉടനേതന്നെ ഞങ്ങള്‍ അവിടെയുള്ളൊരു ഏജന്‍സിയെ സമീപിച്ച്‌ ഐ.ഡി.പ്രൂഫും ഫോട്ടോയും കാശുമൊക്കെ ഏല്‍പിച്ചതിനാല്‍ ഞായറാഴ്‌ചത്തേക്ക്‌ യാത്രാപെര്‍മിറ്റ്‌ ലഭിച്ചു. അവര്‍ ഏര്‍പ്പെടുത്തിയ ജീപ്പിലാണ്‌ നാഥുലയിലേക്കുള്ള യാത്ര. ഡ്രൈവറുടെ പേര്‌ അക്വീല്‍ ഭൂട്ടിയ.

കിഴക്കന്‍ സിക്കിമില്‍, സമുദ്രനിരപ്പില്‍നിന്നും14,140 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാഥുല സാഹസപ്രിയരായ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌. ഇടയ്‌ക്ക്‌ മിലിറ്ററി ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്‌ക്കായി നിര്‍ത്തിയും കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ ഉരുണ്ടും ചാടിയും മുന്നേറുകയാണ്‌ ജീപ്പ്‌. മാനംമുട്ടിനില്‍ക്കുന്ന ഹിമാലയനിരകളും അവയ്‌ക്കിടയിലൂടെ ഒഴുകിനീങ്ങുന്ന മൂടല്‍മഞ്ഞും മണ്ണിടിഞ്ഞ മലഞ്ചരിവുകളും വര്‍ണ്ണപുഷ്‌പങ്ങള്‍ വാരിച്ചൂടിയ വൃക്ഷത്തലപ്പുകളും കണ്ടുകണ്ട്‌ സ്വര്‍ഗ്ഗത്തിലെന്നപോലെ മതിമറന്നിരിക്കുന്ന യാത്രികരെ തങ്ങള്‍ ഭൂമിയില്‍ തന്നെയാണെന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഇടയ്‌ക്കിടെ മുരണ്ടുമുന്നേറുന്ന പട്ടാളവണ്ടികള്‍, മലയിടിച്ചിലില്‍ തകര്‍ന്ന പാത സഞ്ചാരയോഗ്യമാക്കുന്ന ക്ലേശകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിര്‍ത്തിരക്ഷാസേനക്കാര്‍...

വഴിമദ്ധ്യേ കണ്ട ഭക്ഷണശാലയ്‌ക്കരികില്‍ വണ്ടിനിര്‍ത്തി. അതിരാവിലേ പുറപ്പെട്ടതിനാല്‍ പലരും പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. അവിടെ ലഭ്യമായ ചായയും മാമോസും കഴിച്ചശേഷം ഞങ്ങള്‍ പരിസരമൊക്കെ ചുറ്റിനടന്നു കണ്ടു. സോക്‌സും ഗ്ലൗസുമൊക്കെ വില്‍ക്കുന്ന ഒരു പീടിക, നാലഞ്ചു വീടുകള്‍, വഴിയില്‍ സ്വൈരസഞ്ചാരം ചെയ്യുന്ന പട്ടികള്‍... മരവും ടിന്‍ഷീറ്റും കൊണ്ടു നിര്‍മ്മിച്ച ഇരുനിലവീടിനു സമീപം ഒരാള്‍ യാക്കിന്‍റെ  പാല്‍ കറന്നെടുക്കുന്നു. ധാരാളം പാല്‍ ചുരത്തുന്ന യാക്കുകള്‍ ഹിമാലയത്തിലെ കാമധേനുക്കള്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്നു. വഴിയരികില്‍ മേഞ്ഞുനടക്കുന്ന യാക്കുകളെ കൗതുകത്തോടെ നോക്കിനില്‍ക്കെ,

 വീടിന്‍റെ  ജാലകത്തിലൂടെ ഒരു പെണ്‍കുഞ്ഞ്‌ ഞങ്ങളെ നോക്കി കൈവീശി. കമ്പിളിയുടുപ്പിട്ട പാവക്കുട്ടിയെ പോലുള്ള ആ കുഞ്ഞിന്‍റെ  ചിത്രം ക്യാമറയില്‍ പകര്‍ത്തി, അവള്‍ക്ക്‌ ടാറ്റാ പറഞ്ഞ് യാത്ര തുടര്‍ന്നു.
ചൈനീസ്‌ പട്ടാളം അതിര്‍ത്തി ലംഘിച്ചുവെന്നും മന്‍സരോവറിലേക്കുള്ള തീര്‍ത്ഥാടകരെ മടക്കിയയച്ചുവെന്നുമുള്ള വാര്‍ത്തകള്‍ കേട്ടപ്പോഴാണ്‌ 2016 സെപ്‌തംബറില്‍ നാഥുല സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ക്ക്‌ വീണ്ടും ജീവന്‍വച്ചത്‌. അന്ന്  ഇരുഭാഗത്തെയും കാവല്‍ഭടന്മാരുടെ ശരീരഭാഷയില്‍നിന്നും കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നു തോന്നിയിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ഇനിയും പരിഹരിക്കപ്പെടാത്ത വലിയൊരു തര്‍ക്കവിഷയമാണല്ലൊ അതിര്‍ത്തി പ്രശ്‌നം. 1962-ലെ യുദ്ധത്തിനുശേഷം, 44 വര്‍ഷക്കാലം അടച്ചിട്ടിരുന്ന സില്‍ക്ക്‌ റൂട്ട്  നിരവധി ചര്‍ച്ചകള്‍ക്കും വ്യാപാര ഉടമ്പടികള്‍ക്കും ശേഷം, ഇന്ത്യയും ചൈനയും (ടിബറ്റ്‌) തമ്മിലുള്ള പരിമിതമായ വ്യാപാരങ്ങള്‍ക്ക്‌ മാത്രമായി 2006-ല്‍ വീണ്ടും തുറന്നു. കമ്പിളി, സില്‍ക്ക്‌, ചീനക്കളിമണ്ണ്‌, കുതിര, ആട,്‌ യാക്കിന്‍റെ  രോമവും വാലും എന്നിവ നികുതിയൊഴിവായി ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നതിനും തുണി, കാപ്പി, തേയില, അരി തുടങ്ങി ഇരുപത്തൊമ്പത്‌ സാധനങ്ങള്‍ നികുതിയൊഴിവായി ടിബറ്റിലേക്ക്‌ കയറ്റിയയയ്‌ക്കുന്നതിനും ധാരണയായി; അതും അതിര്‍ത്തിവ്യാപാരം എന്നനിലയില്‍, നൂറ്‌ ചെറുകിട വ്യാപാരികള്‍ക്ക്‌ മാത്രം. എല്ലാകൊല്ലവും ജൂണ്‍ ഒന്നുമുതല്‍ സെപ്‌തംബര്‍ മുപ്പതുവരെ, തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ്‌ അതിര്‍ത്തി വ്യാപാരകേന്ദ്രങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുക. നാഥുലയില്‍നിന്നും മൂന്നുകിലോമീറ്റര്‍ ഇപ്പുറത്ത്‌, ഷെരതാങ്‌ എന്ന സ്ഥലത്താണ്‌ ഇന്ത്യന്‍ അതിര്‍ത്തിവ്യാപാരകേന്ദ്രം; ടിബറ്റിലേത്‌ റിഞ്ചങ്ങാങ്‌ എന്ന സ്ഥലത്തും. ടിബറ്റില്‍നിന്നും ഇറക്കുമതിചെയ്യുന്ന യാക്കിന്‍റെ  രോമംകൊണ്ടാണ്‌ നമ്മുടെ തൃശൂര്‍പൂരത്തിന്‌ വെണ്‍ചാമരം ഉണ്ടാക്കുന്നത്‌.
പണ്ടുകാലത്ത്‌ ഗ്രീക്കുകാര്‍, പേര്‍ഷ്യക്കാര്‍, കുഷാനന്മാര്‍, തുര്‍ക്കികള്‍, മുഗളന്മാര്‍ തുടങ്ങി ഏതെല്ലാം നാടുകളില്‍നിന്നും എത്രയെത്ര വാണിഭക്കാരും സഞ്ചാരികളും ചുരമിറങ്ങി ഇന്ത്യയിലേക്കു വന്നുപോയിരുന്നു. ചൈന മുതല്‍ മെഡിറ്ററേനിയന്‍ വരെ നീണ്ടുകിടക്കുന്ന 536 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍ക്ക്‌ റൂട്ട്‌ എന്ന പുരാതനപ്രസിദ്ധമായ ആ വാണിജ്യപാതയും മഞ്ഞുവീഴ്‌ചയും മലയിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങളെ തരണംചെയ്‌ത്‌, യാക്കുകളുടെ പുറത്ത്‌ ചരക്കുകളുമായി നടന്നുനീങ്ങുന്ന വ്യാപാരിക്കൂട്ടങ്ങളും ചരിത്രത്തിന്‍റെ  താളുകളില്‍ ഒതുങ്ങി. ഗാങ്‌ടോക്ക്‌ മുതല്‍ നാഥുല വരെ റോഡായി. അതിന്‌ ജവഹര്‍ലാല്‍നെഹ്‌റു റോഡ്‌ എന്ന്‌ പേരിട്ടു. ഉപഭോഗവസ്‌തുക്കളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്കപ്പുറം നാടുകള്‍ തമ്മിലുള്ള സാംസ്‌കാരികക്കലര്‍പ്പുകള്‍ക്കും സാക്ഷ്യം വഹിച്ചിരുന്ന പട്ടുപാതയുടെ ചരിത്രകഥകളിലൂടെ മനസ്സ്‌ തെല്ലുനേരം സഞ്ചരിച്ചുവന്നപ്പോഴേക്കും മലമുകളിലെത്തിയിരുന്നു. പിന്നില്‍ അനേകംപേരുണ്ട്‌. കുറേദൂരം കയറുമ്പോഴേക്കും പ്രായമായ പലര്‍ക്കും തണുപ്പും കിതപ്പും അനുഭവപ്പെടുന്നുണ്ട്‌. മഞ്ഞുറഞ്ഞ പടിക്കെട്ടിലിരുന്ന്‌ അല്‍പനേരം വിശ്രമിച്ചശേഷം വീണ്ടും കയറ്റം തുടരുകയാണവര്‍; മുകളില്‍ എത്തിയേതീരൂ എന്ന വാശിയോടെ. എല്ലാ മുഖങ്ങളിലും അനിര്‍വ്വചനീയമായ ഒരാനന്ദം, അസാദ്ധ്യമെന്ന്‌ കരുതിയത്‌ സാദ്ധ്യമാകുന്നതിന്‍റെ  നിര്‍വൃതി. ഹ്രസ്വമായ ജീവിതകാലത്തിനിടയില്‍ കൈവരുന്ന ഇത്തരം നിര്‍വൃതികളെയാണല്ലൊ ഭാഗ്യമെന്നോ ജന്മപുണ്യമെന്നോ നമ്മള്‍ പറയുന്നത്‌.

ചൈനീസ്‌ സ്വയംഭരണപ്രദേശമായ ടിബറ്റിനെയും ഇന്ത്യന്‍ സംസ്ഥാനമായ സിക്കിമിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയില്‍ നെഞ്ചിടിപ്പോടെ നിന്നു. കമ്പിവേലിക്കപ്പുറം സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ ബൈനോക്കുലറുമായി ചൈനയുടെ റെഡ്‌ ആര്‍മിയുണ്ട്‌; ഇപ്പുറത്ത്‌ സന്ദര്‍ശകരെ നിയന്ത്രിക്കുന്ന നമ്മുടെ പട്ടാളക്കാരും. അപ്പുറത്ത്‌ നാലഞ്ച്‌ ചൈനീസ്‌ പതാകകള്‍ പാറിപ്പറക്കുന്നു; ഇപ്പുറത്ത്‌ ഒന്നുമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുതാര്യമല്ല എന്ന്‌ പറയാതെ പറയുന്നതായിരുന്നു നാഥുലയിലെ നേര്‍ക്കാഴ്‌ചകള്‍. മഞ്ഞുറഞ്ഞ മലമുകളില്‍നിന്ന്‌ താഴേക്കുനോക്കി. അങ്ങുതാഴെ, റോഡിനുകുറുകെ, അതിര്‍ത്തികവാടം കാണാം;

 അതില്‍ NATHULA BUSINESS CHANNEL FOR CHINA-INDIA BORDER TRADE എന്ന്‌ ഇംഗ്ലീഷിലും ചൈനീസിലും ആലേഖനം ചെയ്‌തിരിക്കുന്നു. കൈലാസ്‌ - മന്‍സരോവര്‍ യാത്രക്കാര്‍ക്കായി ഈ അതിര്‍ത്തികവാടം തുറന്നുകൊടുത്തിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. ഗാങ്‌ടോക്കില്‍നിന്ന്‌ നാഥുല വഴിയുള്ള യാത്ര, ഉത്തരാഖണ്‌ഡിലെ ലിപുലേഖ്‌ ചുരം വഴിയുള്ള യാത്രയെ അപേക്ഷിച്ച്‌ മലകയറ്റം കുറവായതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഈ വഴി കൂടുതല്‍ സൗകര്യപ്രദമാണ്‌. പക്ഷേ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇതുവഴിയുള്ള യാത്ര അനുവദിക്കാറില്ല. സംഘര്‍ഷസന്ദര്‍ഭങ്ങളില്‍ ബോര്‍ഡര്‍വരെ എത്തിയ യാത്രക്കാരെ തിരിച്ചയച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
`നാഥു' എന്ന പദത്തിന്‌ ടിബറ്റന്‍ ഭാഷയില്‍ `കേള്‍ക്കുന്ന കാതുകള്‍' (Listening Years) എന്നും `ല' എന്ന പദത്തിന്‌ `ചുരം' എന്നുമാണ്‌ അര്‍ത്ഥം. അതെ, ഈ ചുരത്തിന്‌ എന്തു പറഞ്ഞാലും കേള്‍ക്കുന്ന കാതുകളുണ്ട്‌. ഞങ്ങളുടെ മലയാളത്തിലുള്ള വര്‍ത്തമാനം കേട്ടപ്പോള്‍ ഒരു ജവാന്‍റെ  മുഖത്ത്‌ സന്തോഷം വിരിയുന്നതു കണ്ടു. ഞാന്‍ അടുത്തുചെന്ന്‌ അയാള്‍ക്കൊരു ഷേക്ക്‌ഹാന്റ്‌ കൊടുത്തിട്ട്‌ പേരു ചോദിച്ചു. `ബിനീഷ്‌' അയാള്‍ പറഞ്ഞു: `എന്‍റെ  മോന്‍റെ  പേരും ബിനീഷ്‌.' ഞാന്‍ ആശ്ചര്യത്തോടെ പറഞ്ഞു. വീട്‌? കോഴിക്കോട്‌. എതിരെ നില്‍ക്കുന്ന ചൈനക്കാര്‍ക്ക്‌ മനസ്സിലാവില്ലെന്നു കരുതി ഞാന്‍ മാതൃഭാഷയില്‍ ചിലത്‌ ചോദിച്ചെങ്കിലും കേണല്‍ ബിനീഷ്‌ നേരായ മറുപടി തന്നില്ല. ഞങ്ങളുടെ വര്‍ത്തമാനം ഇഷ്‌ടപ്പെടാഞ്ഞെന്നപോലെ തൊട്ടുമുന്നില്‍ നിന്ന ചൈനീസ്‌ റെഡ്‌ ആര്‍മിക്കാരന്‍ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴാണ്‌ ഇവര്‍ മൗനികളാവുന്നതെന്നും അല്ലാത്തപ്പോള്‍ സുഹൃത്തുക്കളെപ്പോലെ മിണ്ടിയും പറഞ്ഞും നില്‍ക്കുമെന്നുമാണ്‌ കേട്ടിട്ടുള്ളത്‌. ഏതു സാഹചര്യത്തിലും പ്രതികൂലമായ പ്രകൃതിപ്രതിഭാസങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ ഇരുകൂട്ടരും തങ്ങളുടെ മാതൃരാജ്യത്തിനുവേണ്ടി കാവല്‍ നില്‍ക്കുന്നു. രണ്ട്‌ മുള്ളുവേലികള്‍ക്കിടയില്‍ ചെറിയൊരു നടപ്പാതയുടെ അകലം മാത്രം. 1958-ല്‍, പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു നാഥുല അതിര്‍ത്തി സന്ദര്‍ശിച്ചതിന്‍റെ  ഓര്‍മ്മയ്‌ക്കായി, അദ്ദേഹത്തിന്‍റെ  പേരും സന്ദര്‍ശനവിവരങ്ങളും രേഖപ്പെടുത്തിയ ഒരു കല്ല്‌ സ്ഥാപിച്ചിട്ടുണ്ടിവിടെ - നെഹ്‌റു സ്റ്റോണ്‍. ചീറിയടിക്കുന്ന മഞ്ഞുകാറ്റ്‌ കമ്പിളിക്കുപ്പായം തുളച്ചുകയറിയപ്പോള്‍ ശരീരം ആലിലപോലെ വിറയ്‌ക്കാന്‍ തുടങ്ങി. വേഗംതന്നെ നമ്മുടെ പ്രിയ ജവാന്മാരോട്‌ യാത്രപറഞ്ഞ്‌ ഞങ്ങള്‍ മലയിറക്കം തുടങ്ങി.
1962-ലെ യുദ്ധകാലത്ത്‌, നാഥുല അതിര്‍ത്തി താരതമ്യേന ശാന്തമായിരുന്നു. എന്നാല്‍, 1965-ല്‍, അതിര്‍ത്തിവേലിയുടെ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ ഇവിടെ ചെറിയതോതില്‍ ഒരു വെടിവയ്‌പ്പ്‌ നടന്നിരുന്നു. 1967-ല്‍ ഇരുകൂട്ടരും തമ്മില്‍ വലിയൊരു സംഘട്ടനമുണ്ടാവുകയും ഇരുഭാഗത്തും നിരവധിപേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയുമുണ്ടായി. ഈ യുദ്ധത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ ഓര്‍മ്മയ്‌ക്കായി നാഥുലയില്‍ ഒരു സ്‌മാരകമുണ്ട്‌. ശത്രുരാജ്യത്തിന്‍റെ  കാവല്‍ഭടന്മാരുടെ നേത്രശരങ്ങള്‍ക്കു മുന്നില്‍നിന്ന്‌ മാതൃരാജ്യത്തിന്‍റെ  അതിരുകാക്കുന്ന നമ്മുടെ ജവാന്മാര്‍ക്ക്‌, നമ്മുടെ മണ്ണിനും സ്വാതന്ത്ര്യത്തിനും കാവല്‍നില്‍ക്കുന്ന ധീരജവാന്മാര്‍ക്ക്‌ എന്ത്‌ പ്രതിഫലം നല്‍കിയാലാണ്‌ പകരമാവുക? എത്ര നന്ദിപറഞ്ഞാലാണ്‌ കടപ്പാട്‌ തീരുക? ഇപ്പോഴും നാഥുല എന്നു കേട്ടാല്‍ കേണല്‍ ബിനീഷും, എന്നോടും ഒരുവാക്ക്‌ മിണ്ടിയിട്ടുപോകൂ എന്ന്‌ നിശ്ശബ്‌ദമായി മൊഴിഞ്ഞ്‌, പുഞ്ചിരിച്ചുകൊണ്ട്‌ കൈ തന്ന ഹരിയാനാക്കാരന്‍ സുനില്‍കുമാറും ചിരിച്ചുകൊണ്ട്‌ കണ്മുന്നിലെത്തും.
കുത്തനെയുള്ള കയറ്റവും ശീതക്കാറ്റും കാരണം വളരെ ക്ഷീണിതരായിരുന്നു ഞങ്ങള്‍. ഏതാനും പടിക്കെട്ടുകളിറങ്ങിയപ്പോള്‍ പട്ടാളക്കാരുടെ മേല്‍നോട്ടത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ചെറിയൊരു ഭക്ഷണശാല കണ്ടു. തിരക്കുകാരണം കുറേനേരം കാത്തുനില്‍ക്കേണ്ടിവന്നെങ്കിലും നല്ല ചൂടുള്ള ചായയും സിക്കിമിന്‍റെ  ഇഷ്‌ടവിഭവമായ മാമോസും കഴിച്ചപ്പോള്‍ അല്‍പം ആശ്വാസമായി. വിസ്‌മയക്കാഴ്‌ചകളിലേക്ക്‌ മിഴി തുറന്നുപിടിച്ച്‌ വീണ്ടും പടികളിറങ്ങി.

ബാബാ ഹര്‍ഭജന്‍സിംഗിന്‍റെ  മന്ദിരത്തില്‍ ജവാന്മാരുടെ തിരക്കാണ്‌. കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഹര്‍ഭജന്‍ സിംഗ്‌ എന്ന ധീരയോദ്ധാവിന്‍റെ  ഓര്‍മ്മയ്‌ക്കായി പണിത പുണ്യക്ഷേത്രം. മനോവീര്യം ചോര്‍ന്നുപോകുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മുടെ ജവാന്മാരുടെ ശക്തിസ്രോതസ്സാണിവിടം. യൂണിഫോം ധരിച്ച നാലഞ്ച്‌ യോദ്ധാക്കള്‍ ജീപ്പില്‍ വന്നിറങ്ങി, `ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ഉച്ചത്തില്‍ ഘോഷിച്ചുകൊണ്ട്‌ ബാബയുടെ മുന്നിലേക്ക്‌ പോയി. അവര്‍ പ്രാര്‍ത്ഥിച്ചുമടങ്ങുംവരെ ഞങ്ങള്‍ കാത്തുനിന്നു. തിരക്കൊഴിഞ്ഞപ്പോള്‍, രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരയോദ്ധാവിന്‍റെ  പ്രതിഷ്‌ഠയ്‌ക്കുമുന്നില്‍ കൈകൂപ്പി നിമിഷനേരം നിന്നു. അദ്ദേഹത്തിന്റെ ആത്മാവ്‌ ഇപ്പോഴും അതിര്‍ത്തിയില്‍ ചുറ്റിത്തിരിയുകയാണെന്നും അപകടങ്ങളെപ്പറ്റി ബന്ധപ്പെട്ടവര്‍ക്ക്‌ മുന്നറിയിപ്പു നല്‍കാറുണ്ടെന്നുമൊക്കെയാണ്‌ ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ പ്രചരിക്കുന്ന കഥകള്‍. പഞ്ചാബ്‌ സ്വദേശിയായ ഹര്‍ഭജന്‍ സിംഗിന്‌ ആണ്ടിലൊരിക്കല്‍ നാട്ടിലേക്ക്‌ പോകാനും വരാനും ട്രെയിനില്‍ ഒരു സീറ്റ്‌ പ്രത്യേകം ഒഴിച്ചിടാറുണ്ടത്രെ. ചൈനീസ്‌ പട്ടാളക്കാര്‍ക്കിടയില്‍പ്പോലും ബാബ ഹര്‍ഭജന്‍സിംഗിനെപ്പറ്റി പല അത്ഭുതകഥകളും പ്രചാരത്തിലുണ്ടെന്നു കേട്ടു. അവരും ആ ധീരയോദ്ധാവിനെ ആദരവോടെയാണ്‌ സ്‌മരിക്കുന്നത്‌. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഒത്തുകൂടുമ്പോള്‍ ഒരു കസേര അദ്ദേഹത്തിനായി കരുതാറുണ്ടത്രെ.
ബാബയുടെ മന്ദിരത്തില്‍നിന്നും അകലെയല്ലാതെ മിലിറ്ററി കാന്റീന്‍. അക്കരെ, മലമുകളില്‍, സമീപകാലത്ത്‌ നിര്‍മ്മിച്ച ഒരു ശിവക്ഷേത്രം. 

കൈയില്‍ ശൂലവും കഴുത്തില്‍ നാഗവും മൗലിയില്‍ ചന്ദ്രക്കലയുമായി ജടാധരന്‍ മലമുകളില്‍ നിന്ന്‌ അതിര്‍ത്തിവിശേഷങ്ങള്‍ വീക്ഷിക്കുന്നു. തൊട്ടപ്പുറത്ത്‌ ആകാശഗംഗ പോലെ, മനോഹരമായൊരു വെള്ളച്ചാട്ടം. ശിവസന്നിധിയില്‍ എത്തണമെങ്കില്‍ താഴോട്ടും മേലോട്ടുമായി എത്രയോ പടിക്കെട്ടുകള്‍ താണ്ടണം. ക്ഷീണം കാരണം ആ സാഹസം വേണ്ടെന്നുവച്ചു. ആളുകള്‍ ക്ഷേത്രത്തിലേക്ക്‌ കയറിപ്പോകുന്നതും ചുറ്റുമുള്ള മലനിരകളില്‍ കോടമഞ്ഞ്‌ പരക്കുന്നതും നോക്കി അല്‍പനേരം നിന്നു. പിന്നെ പടിക്കെട്ടുകളിറങ്ങി വാഹനത്തിലേക്ക്‌.
അങ്ങോട്ടുപോകുമ്പോള്‍, എത്രയും വേഗം നാഥുലയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. ഇടയ്‌ക്കുള്ള കാഴ്‌ചകള്‍ മടക്കയാത്രയിലാവാമെന്ന്‌ ഡ്രൈവര്‍ പറഞ്ഞിരുന്നു. തേഗു എന്നസ്ഥലത്ത്‌ ഒരു എറ്റിഎം പ്രവര്‍ത്തിക്കുന്നുണ്ട്‌; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എറ്റിഎം. അവിടെ ഏതാനും നിമിഷത്തേക്ക്‌ വണ്ടിനിറുത്തി. ജനറേറ്ററും തണുപ്പില്‍ ഉറഞ്ഞുപോകാത്ത പ്രത്യേകതരം ഇന്ധനവും ഉപയോഗിച്ചാണ്‌ ഇതിന്‍റെ  പ്രവര്‍ത്തനം. കാശ്‌ പിന്‍വലിക്കുകയോ ബാലന്‍സ്‌ ചെക്കുചെയ്യുകയോ ആവാം, സ്ലിപ്പ്‌ സുവനീറായി സൂക്ഷിച്ചുവയ്‌ക്കാം. പക്ഷേ ഞങ്ങളുടെ കൈയില്‍ അന്നേരം എറ്റിഎം കാര്‍ഡുണ്ടായിരുന്നില്ല, ഗാങ്‌ടോക്കിലെ ഹോട്ടല്‍ മുറിയില്‍ വച്ചിട്ടാണ്‌ വന്നിരിക്കുന്നത്‌. കൂടെയുണ്ടായിരുന്ന കോഴിക്കോട്ടുകാരിലൊരാള്‍ ചെറിയൊരു തുക പിന്‍വലിച്ച്‌, സ്ലിപ്പ്‌ എല്ലാവരെയും കാണിച്ച്‌ ഹീറോയായി. മറ്റുള്ളവരുടെ നിരാശ ഊഹിക്കാവുന്നതല്ലേയുള്ളു.
ഇടയ്‌ക്കൊരിടത്ത്  വണ്ടിനിറുത്തിയിട്ട്‌, വാടകയ്‌ക്കെടുത്ത കോട്ടും ബൂട്ടുമൊക്കെ തിരിച്ചുകൊടുക്കാനും ഭക്ഷണം കഴിക്കാനുമായി ഡ്രൈവര്‍ കുടിലുപോലൊരു കടയിലേക്ക്‌ കയറിപ്പോയി. ഇരുപതുമിനിറ്റോളം ഞങ്ങള്‍ വണ്ടിക്കുള്ളില്‍ വെറുതെയിരുന്നു. വിലപ്പെട്ട സമയം നഷ്‌ടപ്പെടുന്നതിന്‍റെ  സങ്കടം പരസ്‌പരം പറഞ്ഞുതീര്‍ത്തു. അംഗീകൃത പെര്‍മിറ്റുള്ള സഞ്ചാരികള്‍ക്ക്‌ ഷെരതാങിലെ ഇന്ത്യന്‍ അതിര്‍ത്തി വ്യാപാരകേന്ദ്രം സന്ദര്‍ശിക്കാന്‍ തടസ്സമില്ല. ഇതിന്‌ തൊട്ടടുത്തായി, ആകാശമേഘങ്ങളെ തലയിലേറ്റിനില്‍ക്കുന്ന കുപുപ്‌ എന്ന സ്ഥലത്താണ്‌ ലോകത്തെ ഏറ്റവും ഉയരംകൂടിയ ഗോള്‍ഫ്‌ ഗ്രൗണ്ടുകളില്‍ രണ്ടാം സ്ഥാനക്കാരനായ കുപുപ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌. ആയിരത്തിയെണ്ണൂറുകളില്‍ ബ്രിട്ടീഷുകാരും ടിബറ്റും തമ്മിലുണ്ടായ യുദ്ധത്തില്‍ മരണമടഞ്ഞ ബ്രിട്ടീഷ്‌ സൈനികര്‍ക്കായി ഒരു സ്‌മാരകമുണ്ടിവിടെ; ഞ്‌നതാങ്‌ വാര്‍ മെമ്മോറിയല്‍. പ്രശസ്‌തമായ ഞ്‌നതാങ്‌ മൊണാസ്‌ട്രിയും ഇവിടെത്തന്നെ. സമയക്കുറവുകാരണം ബോര്‍ഡര്‍ ട്രേഡ്‌ മാര്‍ക്കറ്റും ബ്രിട്ടീഷ്‌ വാര്‍ മെമ്മോറിയലും മൊണാസ്‌ട്രിയും ഡ്രൈവര്‍ ഒഴിവാക്കുകയായിരുന്നു. ഗാങ്‌ടോക്കില്‍നിന്നും ഒരുദിവസത്തെ യാത്രാപെര്‍മിറ്റുമായി നാഥുലയിലെത്തുന്നവര്‍ക്ക്‌ ഇഷ്‌ടാനുസരണം എല്ലായിടവും കണ്ടുതീര്‍ക്കുക പ്രയാസം തന്നെ.

Friday 25 October 2019

വിചിത്രപുസ്‌തകങ്ങള്‍ തേടിപ്പോയവള്‍ ( കഥ) എസ്‌.സരോജം

     ( 2019-ലെ കേരളകൌമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഗ്രന്ഥപ്പുരയെക്കുറിച്ച്‌ 
ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ അപര്‍ണ്ണ ഓര്‍മ്മയുടെ വാതില്‍ തള്ളിത്തുറന്നത്‌. അവളുടെ കൈയിലെ കണ്ണാടിക്കൂടിനുള്ളില്‍ ചുവന്നതാളുകളുള്ളൊരു പുസ്‌തകം. ശിശുചര്‍മ്മത്തില്‍ കുഞ്ഞുകുഞ്ഞസ്ഥികള്‍ പതിച്ചുവച്ച പുറംചട്ട. വലിയൊരു ഭാരം ഇറക്കിവയ്‌ക്കുന്നപോലെ അതിസൂക്ഷ്‌മതയോടെ അവളതിനെ എന്റെ മേശപ്പുറത്ത്‌ വച്ചു. എന്നിട്ട്‌, പൂത്തിരി കത്തിച്ചിതറുന്നപോലെ പൊരിപൊരി ശബ്‌ദത്തില്‍ പൊട്ടിപ്പൊട്ടി ചിരിക്കാന്‍തുടങ്ങി; എന്‍റെ ശ്രദ്ധയെ മുഴുവനായും അവളുടെ വാക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കുന്ന മാന്ത്രികച്ചിരി.
എന്തെങ്കിലും ഗൗരവമുള്ള വിഷയം മനസ്സില്‍ കുടുങ്ങുമ്പോഴാണ്‌ അവള്‍ ഇങ്ങനെ ചിരിക്കുക. 
അവള്‍ പറയുന്ന അവിശ്വസനീയമായ വിശേഷങ്ങള്‍ക്കൊപ്പമെത്താന്‍ എന്‍റെ  മനസ്‌ മടിച്ചുനില്‍ക്കുന്നത്‌ അവള്‍ക്കറിയാം. എന്നാലും അവള്‍ പറഞ്ഞുകൊണ്ടിരിക്കും. 
നാട്ടിലെ ഗ്രന്ഥശാലകളെല്ലാം കയറിയിറങ്ങി ശേഖരിച്ച വിവരങ്ങള്‍ക്കൊപ്പം നാഷണല്‍ ലൈബ്രറിയില്‍നിന്ന്‌ കിട്ടിയ വിവരങ്ങളും കൂട്ടിച്ചേര്‍ത്ത്‌ ഗവേഷണപ്രബന്ധം സബ്‌മിറ്റ്‌ ചെയ്യാനിരിക്കുന്ന ഘട്ടത്തിലാണ്‌ ഗൈഡായ പ്രൊഫസര്‍ അശ്വഘോഷ്‌ അവളോട്‌ ആ രഹസ്യം പറഞ്ഞത്‌:
`ഗര്‍ഭസ്ഥശിശുവിന്‍റെ  മാംസംകൊണ്ട്‌ നിര്‍മ്മിച്ച കടലാസിലെഴുതിയ ഒരു പുസ്‌തകം നാഷണല്‍ ലൈബ്രറിയിലെ രഹസ്യമുറിയിലുണ്ട്‌. ശിശുവിന്‍റെ  ചര്‍മ്മവും തരുണമായ അസ്ഥികളും ഞരമ്പുകളുംകൊണ്ടാണ്‌ അതിന്‍റെ  പുറംചട്ട. വിദേശവിദ്യാര്‍ത്ഥികളുള്‍പ്പെടെ ഗവേഷണത്തിനെത്തുന്ന പലരും അതൊന്നു തൊട്ടുനോക്കാന്‍ പലവട്ടം ശ്രമിച്ചുനോക്കിയിട്ടുണ്ട് . പക്ഷെ, അവരെല്ലാം ദുരൂഹതകള്‍ ബാക്കിവച്ച്‌ അപ്രത്യക്ഷരായി.' ഗൈഡിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ വല്ലാത്ത ആവേശത്തിലായി. ആ പുസ്‌തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ശേഖരിച്ചശേഷം പ്രബന്ധം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന്‌ സ്വയം തീരുമാനിക്കുകയായിരുന്നു.
അപര്‍ണ്ണ, എന്‍റെ  ഏകാന്തനിമിഷങ്ങളില്‍ പ്രണയജ്വാലയായി മനസ്സിലും ശരീരത്തിലും പടര്‍ന്നുകത്തുന്നവള്‍. കോളേജിലെ റഫറന്‍സ്‌ ലൈബ്രറിയിലുള്ള അപൂര്‍വപുസ്‌തകങ്ങളുടെ കഥപറഞ്ഞ്‌ മനസ്സില്‍ ഇരിപ്പുറപ്പിച്ച സഹപാഠി. ബുക്‌ ക്ലിനിക്കെന്നും ചര്‍മ്മപുസ്‌തകമെന്നുമൊക്കെ പറഞ്ഞ്‌ എന്നെ അമ്പരപ്പിക്കുന്ന ഗവേഷക. വിചിത്രപുസ്‌തകങ്ങളെപ്പറ്റിയുള്ള ഗവേഷണം തുടങ്ങിയിട്ട്‌ അഞ്ചുകൊല്ലമായി. ഇക്കാലയളവില്‍ പ്രണയം നിറച്ചൊരു വാക്ക്‌, ഒരു നോട്ടം ഒന്നും കാമുകനായ എനിക്ക്‌ തന്നിട്ടില്ല. പുസ്‌തകങ്ങളെ നെഞ്ചോടുചേര്‍ത്ത്‌ നടക്കുന്നതുകണ്ടാല്‍ തോന്നും അവളുടെ പ്രണയത്തുടിപ്പുകളെ അടയാളപ്പെടുത്തുന്ന സ്റ്റെതസ്‌കോപ്പുകളാണ് പുസ്‌തകങ്ങളെന്ന്‌. ഊണും ഉറക്കവും മറന്നുള്ള ഗവേഷണങ്ങള്‍ക്കിടയില്‍ കുടുംബജീവിതം എന്നൊരു സ്വപ്‌നം അവള്‍ക്കുള്ളതായി ഒരിക്കല്‍പോലും തോന്നിയിട്ടില്ല. എങ്കിലും യൗവ്വനതീക്ഷ്‌ണമായ എന്‍റെ  കാമുകഹൃദയം അവളെമാത്രം ചുറ്റിക്കറങ്ങുന്നു. അവള്‍ ആവശ്യപ്പെടുന്ന ഏത്‌ സഹായവും സന്തോഷപൂര്‍വം ചെയ്‌തുകൊടുക്കുന്നു. പുസ്‌തകങ്ങള്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍ ചികിത്സിച്ച്‌ മാറ്റുന്ന ക്ലിനിക്കുകളെപ്പറ്റി അവളെഴുതിയ ലേഖനങ്ങള്‍ പുസ്‌തകപ്രേമികള്‍ക്ക്‌ മനപ്പാഠമാണ്‌. അത്‌ പുസ്‌തകരൂപത്തിലാക്കാന്‍ ഒരു മുന്‍നിര പ്രസാധകനെ ഏല്‍പിച്ചുകഴിഞ്ഞു.
വിശ്വസ്‌തനായൊരു സെക്രട്ടറിയുടെ സ്ഥാനമാണോ എനിക്കവള്‍ കല്‍പിച്ചിരിക്കുന്നതെന്നൊരു തോന്നല്‍ ചിലപ്പോഴൊക്കെ മനസ്സില്‍ കടന്നുവരും. ഭ്രാന്തന്‍ഗവേഷണങ്ങളില്‍നിന്ന്‌ എന്നെങ്കിലും അവള്‍ മുക്തിനേടാതിരിക്കില്ല എന്നൊരു മറുവിചാരംകൊണ്ട്‌ അതിനെ മറികടക്കും. കാമുകിയുടെ കഴിവുകളെ പ്രണയത്തില്‍ മുക്കിക്കൊന്ന സ്വാര്‍ത്ഥന്‍ എന്നൊരു പേരുദോഷം കേള്‍പ്പിക്കരുതല്ലൊ.
ഒരാഴ്‌ചമുമ്പ്‌ അവള്‍ എഴുതി:
അബൂ ഞാനൊരു യാത്രപോകുന്നു. എത്രദിവസമെടുക്കുമെന്ന്‌ ഇപ്പോള്‍ പറയാനാവില്ല. അഥവാ ഞാന്‍ തിരിച്ചുവന്നില്ലെങ്കില്‍ ലോക്കറിലിരിക്കുന്ന ഗവേഷണപ്രബന്ധം നീ പുറത്തെടുക്കണം. ലോക്കര്‍ തുറക്കാനുള്ള താക്കോലും അവകാശപത്രവും രജിസ്റ്റേടായി നിനക്കയച്ചിട്ടുണ്ട്‌. ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ നിനക്കെഴുതാം. അതെല്ലാം ഉള്‍പ്പെടുത്തിയേ പുസ്‌തകം പ്രസിദ്ധീകരിക്കാവു. ഞാനിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ആമുഖമായി ചേര്‍ക്കണം.
എങ്ങോട്ടാണ്‌ പോകുന്നത്‌, ഒറ്റയ്‌ക്കാണോ, അതോ കൂട്ടുകാരാരെങ്കിലും കൂടെയുണ്ടോ എന്നൊന്നും എഴുതാത്തസ്ഥിതിക്ക്‌ അവള്‍ ഒറ്റയ്‌ക്കായിരിക്കും എന്നുറപ്പിച്ച്‌ എന്നിലെ കാമുകപുരുഷന്‍ ആധിപിടിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഏടാകൂടത്തില്‍ ചെന്നുപെട്ടാല്‍ ആരുണ്ട്‌ സഹായത്തിന്‌? ഒരാഴ്‌ചയായി ഒന്നു വിളിക്കുകപോലുമുണ്ടായിട്ടില്ല. അങ്ങോട്ട്‌ വിളിച്ചാല്‍ പരിധിക്ക്‌ പുറത്തും.
പോസ്റ്റ്‌മേന്‍ ഇന്നലെയും ഒരു കത്ത്‌ കൊണ്ടുതന്നു. അവള്‍ ആകെ അസ്വസ്ഥയാണെന്ന്‌ അക്ഷരങ്ങളുടെ രൂപക്കേടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ പണിപ്പെട്ട്‌ ഞാനതിങ്ങനെ വായിച്ചെടുത്തു:
`അബൂ, ഏക്കറുകളോളം പരന്നുകിടക്കുന്ന ഗ്രന്ഥശാല, അനേകം ഇടനാഴികളും പടിക്കെട്ടുകളും. എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ വഴിതെറ്റിപ്പോവും, നമ്മള്‍ മുത്തശ്ശിക്കഥയില്‍ വായിച്ചിട്ടുള്ള ചെകുത്താന്‍കോട്ടയില്ലെ, അതുപോലെ. കാലുകുഴയുംവരെ നടന്നാലും കണ്ടുതീരാത്തത്ര പുസ്‌തകങ്ങള്‍! ഇവിടത്തെ ഓരോരോ കാര്യങ്ങളേ, കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈകൊണ്ടെഴുതിയതും രോഗം ബാധിച്ചതുമായ അപൂര്‍വ പുസ്‌തകങ്ങള്‍ ചികിത്സിച്ച്‌ അണുമുക്തമാക്കി ഓരോന്നും പ്രത്യേകം കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നു. ചില പ്രത്യേകതരം പുസ്‌തകങ്ങള്‍ സൂക്ഷിക്കുന്ന ഒരു രഹസ്യമുറിയുണ്ടിവിടെ. ആ മുറിയില്‍ രണ്ട്‌ പ്രൊഫസര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല.
മുമ്പ്‌ ഗ്രന്ഥാലയത്തിന്‍റെ  കാവല്‍ക്കാരനായിരുന്ന ഒരാളെ ഞാനിന്നലെ പുറത്തുവച്ച്‌ പരിചയപ്പെട്ടു. പ്രൊഫസര്‍ അശ്വഘോഷ്‌ പറഞ്ഞ ആ പുസ്‌തകം ലൈബ്രറിയിലെ നിലവറയിലുണ്ടെന്നും നിലവറയെക്കുറിച്ചുള്ള രഹസ്യങ്ങളെല്ലാം ആ പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്താണത്രെ അത്‌ രഹസ്യമുറിയില്‍നിന്നും നിലവറയിലേക്ക്‌ മാറ്റിയത്‌. എത്ര ബുദ്ധിമുട്ടിയാലുംവേണ്ടില്ല, എനിക്ക്‌ ആ പുസ്‌തകം കണ്ടേപറ്റു. വല്ലാതെ ത്രില്ലടിച്ചിരിക്കയാ ഞാന്‍. 
ഇവിടെ ഇരുട്ടിനും ചാരക്കണ്ണുകളുണ്ട്‌. കാറ്റിലും രഹസ്യങ്ങള്‍ പറന്നുനടക്കുന്നു. എവിടെയും അപകടം പതിയിരിക്കുന്നു.
അബു വിഷമിക്കരുത്‌, കേട്ടതൊക്കെ സത്യമാവണമെന്നില്ലല്ലൊ. ഗവേഷണവിദ്യാര്‍ത്ഥികളെ കാണാതാകുന്നത്‌ ഇവിടെ പതിവാണ്‌. രാത്രികാലങ്ങളില്‍ ഇരുട്ടില്‍മുങ്ങിയ നിലവറയ്‌ക്കുചുറ്റും കാലൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നും കറുത്തനിഴലുകളുടെ പോക്കും വരവുമുണ്ടെന്നും അവരാരും ആ ഭാഗത്തേക്ക്‌ പോകാറില്ലെന്നും ഗ്രന്ഥാലയത്തിലെ കാവല്‍ക്കാര്‍ പറയുന്നു. നിലവറയെക്കുറിച്ച്‌ പറയാന്‍തന്നെ അവര്‍ക്ക്‌ ഭയമാണ്‌. അതിനുള്ളില്‍നിന്ന്‌ പാതിരാനേരങ്ങളില്‍ നിലവിളികളും ദീനരോദനങ്ങളും കേള്‍ക്കാറുണ്ടത്രെ.
എങ്ങനെയെങ്കിലും നിലവറയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിലാണ്‌ ഞാന്‍. നേരത്തെ പറഞ്ഞ വൃദ്ധന്‍ വഴികാട്ടിയായി കൂടെ വരാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. ജനാലയും വാതിലുമില്ലാത്ത, ഒരു ചെറുസുഷിരംപോലുമില്ലാത്ത നിലവറയില്‍ പ്രവേശിക്കുന്നതെങ്ങനെയെന്ന്‌ ഒരു പിടിയുമില്ല. ഒരുപക്ഷെ, അയാള്‍ക്കറിയാമായിരിക്കും. ഇതൊക്കെ വായിച്ച്‌ വിശ്വസിക്കാനാവാതെ മിഴിച്ചിരിക്കുന്ന നിന്നെ മനസില്‍ കണ്ടുകൊണ്ട്‌ നിന്‍റെ  അപര്‍ണ്ണ.
പ്രണയത്തിന്‍റെ  പ്രതിരോധവാക്കുകള്‍ നാവിന്‍തുമ്പില്‍ കൂട്ടിവച്ച്‌ ഞാനവളുടെ നമ്പര്‍ ഡയല്‍ചെയ്‌തു. ഫോണ്‍ അണച്ചുവച്ചിരിക്കുന്നു. നിസഹായതയുടെ നീറ്റല്‍ മനസ്സില്‍ പടര്‍ത്തി ഒരു പകലും രാത്രിയും ഉരുണ്ടുമാറി. അദ്ധ്യാപനത്തിന്‍റെ  ഇടവേളയില്‍ മറ്റൊരു കത്ത്‌ കയ്യിലെത്തി.
`അബൂ, ആ വൃദ്ധന്‍ രഹസ്യങ്ങള്‍ കുത്തിനിറച്ച ഒരാള്‍രൂപമാണ്‌. കറുത്ത ചുണ്ടുകള്‍ക്കിടയിലൂടെ ചോര്‍ന്നുവീണ വാക്കുകളെ കൂട്ടിയോജിപ്പിച്ച്‌ ഞാന്‍ ചിലതൊക്കെ വായിച്ചെടുത്തു. കാവല്‍പുരയിലേക്ക്‌ കയറുന്ന പടിക്കെട്ടിനടിയില്‍ ഒരു രഹസ്യവാതിലുണ്ട്‌. അത്‌ തുറക്കുന്നത്‌ ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലേക്കാണ്‌. കറുത്ത നിഴലുകള്‍ നിലവറയിലേക്ക്‌ പോകുന്നതും വരുന്നതും അതിലൂടെയാണ്‌. ഇന്നുരാത്രി ഞങ്ങള്‍ കറുത്ത കുപ്പായമണിഞ്ഞ്‌ പടിക്കെട്ടിനടിയില്‍ പതുങ്ങിയിരിക്കും. നിഴലുകള്‍ക്കു പിന്നാലെ അകത്തുകടക്കും. ബാക്കി പിന്നെ. 
നിന്‍റെ അപര്‍ണ്ണ.'
അവള്‍ക്കായി സ്‌നേഹം നിറച്ചുവച്ച മനസില്‍ ആശങ്കകള്‍ കുടിയേറുന്നു. എന്‍റെ  അപര്‍ണ്ണാ, അപകടംപിടിച്ച ഈ ഗവേഷണം മതിയാക്കൂ. എത്രയുംവേഗം തിരിച്ചുവരൂ. ഞാനിവിടെ തീ തിന്ന്‌ മരിക്കാറായി. ഒരു മൊബൈല്‍സന്ദേശം എഴുതിവിട്ടു. ഫോണ്‍ തുറക്കുമ്പോള്‍ കാണട്ടെ.
രാത്രിയില്‍ അവള്‍ മറുപടി കുറിച്ചു: ഇവിടെ നക്ഷത്രങ്ങളുടെ അരണ്ടവെളിച്ചംമാത്രം. അതാ ഭീമാകാരനായ ഒരു കറുത്തരൂപം ഒച്ചയുണ്ടാക്കാതെ ആമവേഗത്തില്‍ നടന്നുവരുന്നു.
അപര്‍ണ്ണാ നീ നിലവറയിലേക്ക്‌ പോകരുത്‌. ഞാന്‍ കുറിച്ച മറുപടിയെത്തുംമുമ്പ്‌ അവള്‍ ഫോണ്‍ അണച്ചുവച്ചു. അവളെ എന്നെന്നേക്കുമായി നഷ്‌ടപ്പെടുകയാണെന്ന ചിന്ത എന്നെ നൊമ്പരപ്പെടുത്തി.
എന്‍റെ  അപര്‍ണ്ണാ... എന്നൊരു നിലവിളി കറുത്തവാവിന്‍റെ  ഇരുട്ടില്‍ അലിഞ്ഞിറങ്ങി.
ഇറുകെ അടച്ചിരുന്ന കണ്ണുകളില്‍ ഒരു ഓണ്‍ലൈന്‍ മാസിക തെളിഞ്ഞുവന്നു; അധികമാരും വായിക്കാത്തതും അവള്‍ സ്ഥിരമായി വായിക്കാറുള്ളതുമായ വിചിത്രമാസിക. അതില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡോ: അശ്വഘോഷ്‌ എഴുതിയ ലേഖനം വായിച്ചാണ്‌ അവള്‍ അദ്ദേഹത്തെ ഗൈഡായി സ്വീകരിച്ചത്‌. അതിലെ പുസ്‌തകക്കുറിപ്പുകളെ പിന്‍തുടര്‍ന്നാണ്‌ അവള്‍ വിചിത്രപുസ്‌തകങ്ങള്‍ തേടിപ്പോകുന്നത്‌.
ആഗ്രഹിച്ച വിവരങ്ങളെല്ലാം കൈയിലെത്തിയാലുടന്‍ അവള്‍ എന്‍റെ  മുന്നിലെത്തും. ആദ്യം പൂത്തിരി കത്തിച്ചിതറുന്നപോലെ ചിരിക്കും. പിന്നെ വിശേഷങ്ങളോരോന്നായി പറഞ്ഞുകേള്‍പ്പിക്കും. പക്ഷേ, ആദ്യം എന്നില്‍നിന്ന്‌ ഗൗരവത്തിലുള്ളൊരു ചോദ്യമുണ്ടാവണം. എന്നാലേ അവളുടെ നെഞ്ചില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന പുസ്‌തകവിശേഷങ്ങള്‍ പുറത്തുചാടാറുള്ളു. അര്‍ദ്ധരാത്രിയില്‍ കറുത്തനിഴലായി കയറിവന്ന അവളുടെ വിജയച്ചിരിയില്‍ നോട്ടംതൊട്ടുകൊണ്ട്‌ ഗൗരവത്തില്‍ത്തന്നെ ചോദിച്ചു: 
അപര്‍ണ്ണാ... വിശേഷം പറ, കേള്‍ക്കട്ടെ.
`ആ ഭീമാകാരനായ കറുത്തരൂപം പടിക്കെട്ടിറങ്ങിവന്നു. തുരങ്കത്തിനകത്തുനിന്ന കറുത്തകുപ്പായക്കാരന്‍ വാതില്‍ തുറന്നു. കറുത്തരൂപം കുനിഞ്ഞ്‌ അകത്തുകയറി. കാവല്‍ക്കാരന്‍ വാതില്‍ പൂട്ടാനൊരുങ്ങവെ, വൃദ്ധന്‍ ഗൗണിന്‍റെ  പോക്കറ്റില്‍ കരുതിയിരുന്ന കല്ലെടുത്ത്‌ പടിക്കെട്ടിനരികിലിരുന്ന ഇരുമ്പുദണ്‌ഡിന്മേലെറിഞ്ഞു. ക്‌ണിം... ശബ്‌ദംകേട്ട്‌ കാവല്‍ക്കാരന്‍ അങ്ങോട്ടുപോയി. ആ തക്കത്തിന്‌ ഞങ്ങള്‍ അകത്തേക്ക്‌ കയറി. ഒരാള്‍പ്പൊക്കമുള്ള തുരങ്കം ഇരുട്ടിലാണ്ടുകിടക്കുന്നു. അകത്തുകയറിയ രൂപം എങ്ങോട്ടുപോയെന്ന്‌ ഒരുപിടിയുമില്ല. കണ്ണുകള്‍ ടോര്‍ച്ചാക്കി നാലഞ്ചടി നടന്നു. അതാ താഴേക്കുപോകുന്ന മറ്റൊരു പടിക്കെട്ട്‌. ഇറങ്ങിച്ചെന്നത്‌ വിശാലമായൊരു ഹാളിലേക്ക്‌. അവിടെ മങ്ങിയ വെളിച്ചമുണ്ട്‌.'
അവള്‍ കഥ പാതിപറഞ്ഞ്‌ നിറുത്തി. മൂകനായിരുന്ന എന്നെ അസ്വസ്ഥതയോടെ നോക്കിയിരുന്നു, പ്രോത്സാഹനം പ്രതീക്ഷിച്ചെന്നപോലെ.
ഗൗരവംനടിച്ച്‌ ഞാന്‍ ചോദിച്ചു: എന്നിട്ട്‌... ?
അടുത്തടുത്തായി പരസ്‌പരം ബന്ധിച്ചിരിക്കുന്ന നാലഞ്ച്‌ യന്ത്രങ്ങള്‍, അവയ്‌ക്കുചുറ്റും കര്‍മ്മനിരതരായ കറുത്തരൂപങ്ങള്‍. അടുത്തുചെന്ന്‌ നോക്കിയപ്പോള്‍ ഞെട്ടിവിറച്ചുപോയി. ഒന്നാമത്തെ യന്ത്രം മനുഷ്യമാംസം അസ്ഥികളഞ്ഞു മുറിച്ച്‌ ചെറുതുണ്ടുകളാക്കുന്നു. രണ്ടാമത്തെ യന്ത്രം മാംസത്തുണ്ടുകളെ അരച്ച്‌ പള്‍പ്പാക്കുക്കുന്നു. മൂന്നാമത്തെ യന്ത്രം പള്‍പ്പിനെ ശുദ്ധീകരിക്കുന്നു. നാലാമത്തെ യന്ത്രം ഇളം ചുവപ്പുനിറമുള്ള പള്‍പ്പിനെ പേപ്പറാക്കിമാറ്റുന്നു. അഞ്ചാമത്തെ യന്ത്രം പേപ്പര്‍ പാകത്തിന്‌ ഉണക്കിയെടുത്ത്‌ വലിയ കണ്ണാടിക്കൂടുകളില്‍ അടുക്കിവയ്‌ക്കുന്നു.
അവള്‍ പേടികൊണ്ട്‌ കിതയ്‌ക്കാന്‍തുടങ്ങി. തൊണ്ടവരണ്ട്‌ വെള്ളത്തിനായി പരതി. ജഗ്ഗിലിരുന്ന വെള്ളം ഗ്ലാസ്സില്‍ പകര്‍ന്ന്‌ ഞാനവള്‍ക്ക്‌ നല്‍കി. അതുമുഴുവന്‍ ഒറ്റവലിക്ക്‌ കുടിച്ചുതീര്‍ത്തു.
അപര്‍ണ്ണാ കഥമുഴുവന്‍ പറയൂ. ഞാനവളെ ഉത്സാഹപ്പെടുത്തി.
ഹാളിന്‍റെ  ഒരു മൂലയ്‌ക്ക്‌ നിരത്തിയിട്ട നീളന്‍മേശയും കസേരകളും. അവിടെ നാലഞ്ച്‌ ചെറുപ്പക്കാര്‍ പുസ്‌തകങ്ങള്‍ പകര്‍ത്തിയെഴുതുന്നു. അതിനടുത്തായി, മനുഷ്യചര്‍മ്മംകൊണ്ട്‌ പുറംചട്ടയിട്ട നാലഞ്ച്‌ പുസ്‌തകങ്ങള്‍ കണ്ണാടിക്കൂടുകളില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും ഒടുവിലായി പ്രൊഫസര്‍ അശ്വഘോഷ്‌ പറഞ്ഞ ആ പുസ്‌തകം, ഗര്‍ഭസ്ഥശിശുവിന്‍റെ  അസ്ഥിയും ഞരമ്പുംകൊണ്ട്‌ പുറംചട്ടയിട്ട പുസ്‌തകം. അത്ഭുതമൂറുന്ന മിഴികളുമായി അതിനെ തൊടാന്‍ ശ്രമിക്കുമ്പോഴാണ്‌ രണ്ട്‌ കറുത്തനിഴലുകള്‍ എന്നെ വരിഞ്ഞുമുറുക്കിയത്‌.
ഞാന്‍ സഹായത്തിനായി വൃദ്ധനെ നോക്കി. അയാളെ അവിടെയെങ്ങും കണ്ടില്ല.
ശ്വാസം നിലയ്‌ക്കാറായിരുന്ന എന്നെ പിടിച്ചുലച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു:
അബൂ, എന്‍റെ  ഗവേഷണപുസ്‌തകത്തിന്‍റെ  ആമുഖമായി ഈ കഥയും ചേര്‍ക്കണം. നിലവറയ്‌ക്കുള്ളില്‍ കറുത്ത യൂണിഫോമണിഞ്ഞ്‌, അടിമകളെപ്പോലെ പണിയെടുക്കുന്ന ഗവേഷണവിദ്യാര്‍ത്ഥികളുടെ കഥ പുറംലോകം അറിയട്ടെ.
അപര്‍ണ്ണ കഥ മുഴുവന്‍ പറഞ്ഞില്ലല്ലൊ. ബാക്കി കേള്‍ക്കാനുള്ള വെപ്രാളത്തോടെ ഞാന്‍ പറഞ്ഞു..
ബാക്കി നീതന്നെ പൂരിപ്പിച്ചുകൊള്ളുക. എന്നുപറഞ്ഞിട്ട്‌ അവള്‍ കണ്ണാടിക്കൂടും താങ്ങിയെടുത്ത്‌ ഇരുട്ടിലേക്ക്‌ ഇറങ്ങിനടന്നു.

Tuesday 13 August 2019

എന്‍റെ കഥ - എസ്.സരോജം

 

                                                 
                                                                    ഒന്ന്
സ്വന്തം ജീവിതം ഇതുവരെയും രചനകളിലൊന്നും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടില്ല. എങ്കിലും ഓമനയില്‍നിന്ന്‌ സരോജത്തിലേക്കുള്ള ദൂരം എത്രയെന്ന്‌ മനസ്സുകൊണ്ട്‌ അളന്നുനോക്കാറുണ്ട്‌ ചിലപ്പോഴൊക്കെ. അത്‌ ഞാന്‍ നടന്നുതീര്‍ത്ത ദൂരമാണോ, അതോ എന്‍റെ  ഗ്രാമം നാഗരികതയിലേക്ക്‌ നടന്നുകയറിയ കാലദൈര്‍ഘ്യമാണോ? രണ്ടുമാവാം. ഓര്‍മ്മകളില്‍ ഒളിഞ്ഞുകിടക്കുന്ന ഗ്രാമജീവിതത്തെ ഓര്‍ത്തെടുക്കുന്നതിന്‍റ തുടക്കമായി, ഈ രണ്ടു പേരുകളും എനിക്ക്‌ സമ്മാനിച്ച പ്രിയപ്പെട്ടവര്‍ ആരെന്നും എങ്ങനെയെന്നും പറയാം.
കുറുനരിയും കാട്ടുമാക്കാനും രാത്രിസഞ്ചാരം ചെയ്യുന്ന കുഗ്രാമത്തില്‍ ഒരു പഴയ കര്‍ഷകഭവനത്തില്‍, ഇടവപ്പാതിക്കാലത്ത്‌ പെറ്റുവീണ പെണ്‍കുഞ്ഞ്‌. ള്ളേ... ള്ളേ... എന്ന്‌ നിറുത്താതെ കരഞ്ഞു. പാലില്ലാത്ത മുലക്കണ്ണ്‌ കുഞ്ഞിന്‍റെ  വായില്‍ തിരുകിവച്ച്‌ കരച്ചിലാറ്റാനുള്ള വിദ്യ ഫലിക്കാഞ്ഞപ്പോള്‍ സരസുക്കുട്ടിയുടെ കണ്ണുകളും ഇടവപ്പാതി പോലെ പെയ്‌തിറങ്ങി. കരഞ്ഞുകരഞ്ഞ്‌ കൊരലടഞ്ഞ കുഞ്ഞിന്‌ അതിമധുരമിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്തുറക്കി. ഇങ്ങനെയുള്ള `ള്ളേ..'ക്കഥകള്‍ വയറ്റാട്ടി മുത്തശ്ശി മരിക്കുന്നതുവരെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. വെള്ളപ്പഴംതുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കൈയിലെടുത്ത്‌ ഓമനേ.... എന്ന്‌ ആദ്യമായി വിളിച്ചത്‌ സരസുക്കുട്ടിയുടെ വലിയണ്ണനായ ജ്ഞാനപ്രകാശം വൈദ്യരാണത്രെ. പിന്നെപ്പിന്നെ എല്ലാവരും ഓമനേ.... എന്ന്‌ അരുമയോടെ കൊഞ്ചിച്ചു വിളിച്ചുതുടങ്ങി. വീട്ടുകാരുടെയും നാട്ടുകാരുടെയും ഓമനയായിത്തന്നെ അവള്‍ വളര്‍ന്നു കര്‍ഷകജന്മിയായ രാമനാശാന്‍ പാടത്തുനിന്ന്‌ മടങ്ങിയെത്തിയാല്‍ ഓമനേ..... എന്ന്‌ നീട്ടിവിളിക്കും. വെള്ളിക്കൊലുസ്സുകിലുക്കി, അവളോടിച്ചെല്ലും. അവള്‍ക്കായി പേരയ്‌ക്കയോ കാരയ്‌ക്കയോ മാമ്പഴമോ എന്തെങ്കിലും അപ്പുപ്പന്‍റെ  മടിക്കുത്തിലുണ്ടാവും.
പണിക്കാരുടെ കുട്ടികള്‍ക്കൊപ്പം കാട്ടുപൂക്കളിറുത്തും തുമ്പിയുടെയും പൂമ്പാറ്റയുടെയും പുറകേ ഓടിയും കളിച്ചുനടക്കവേ, ഒരുദിവസം ഒരാള്‍ വന്ന്‌ സ്‌കൂളില്‍ പോകാമോ എന്നൊരു ചോദ്യം. വേണ്ടാ... നിച്ച്‌ കളിച്ചണം എന്നുപറഞ്ഞ്‌ ചിണുങ്ങിക്കരഞ്ഞ കുഞ്ഞിനെ അമ്മ പിടിച്ചുകൊണ്ടുപോയി കുളിപ്പിച്ച്‌ നല്ല ഉടുപ്പുമിടിയിച്ചിട്ട്‌ പറഞ്ഞു : മക്കള്‌ ദേ ഈ സാറിന്‍റെ  കൂടെ സ്‌കൂളില്‍ പൊയ്‌ക്കൊ'. പോവൂല്ലാ.... നിച്ച്‌ കളിച്ചണം... എന്ന്‌ തൊണ്ടകീറിക്കരഞ്ഞ കുട്ടിയെ എടുത്ത്‌ തോളത്തിരുത്തി സാറ്‌ സ്‌കൂളിലേക്ക്‌ നടന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യം മുഴുവന്‍ സാറിനോടായി, എണ്ണതേച്ച്‌ ചീകിവച്ചിരുന്ന തലമുടി വലിച്ചുകുലച്ചിട്ടു, മാന്തിയും പിച്ചിയും കഴിയുന്നത്ര ഉപദ്രവിച്ചുനോക്കി. സാറുണ്ടോ വിടുന്നു. കൊണ്ടുപോയി, ഒന്നാം ക്ലാസ്സിലെ മുന്‍ബഞ്ചിലിരുത്തി. വീടിനടുത്തുള്ള ലൂധര്‍മിഷന്‍ എല്‍.പി സ്‌കൂളില്‍ അന്ന്‌ കുട്ടികള്‍ കുറവായിരുന്നു. എ.ഇ.ഒ. ഇന്‍സ്‌പെക്ഷന്‌ വരുന്ന ദിവസം കുട്ടികളുടെ എണ്ണം തികയ്‌ക്കാനുള്ള ബദ്ധപ്പാടായിരുന്നു അതെന്ന്‌ കുട്ടിക്കറിയില്ലല്ലൊ. ഒന്നാം ക്ലാസ്സില്‍ പേരുചേര്‍ക്കണമെങ്കില്‍ ആറുവയസ്സ്‌ തികയണം. സാമാന്യം നീളമുണ്ടായിരുന്നതുകൊണ്ട്‌ മൂന്ന്‌ വയസ്സ്‌ സാറിന്‍റെ  വക സൗജന്യമായി കിട്ടി.
കുട്ടിക്ക്‌ എന്തു പേരിടണമെന്ന്‌ ആല്‍ബര്‍ട്ട്‌ സാര്‍ അപ്പനോട്‌ ചോദിച്ചു. ഓമന മതിയെന്ന്‌ മറുപടി. സാര്‍ കുഞ്ഞിനെ മടിയിലിരുത്തി കവിളത്ത്‌ തഴുകിക്കൊണ്ട്‌ പറഞ്ഞു; താമരപ്പൂപോലെ ചന്തമുള്ള ഇവള്‍ക്ക്‌ ഞാന്‍ സരോജം എന്നു പേരിടുന്നു. ആ പേര്‍ചൊല്ലി ആദ്യമായി വിളിച്ചതും ആല്‍ബര്‍ട്ട്‌ സാറായിരുന്നു. അന്നുമുതല്‍ സ്‌കൂളില്‍ സരോജവും വീട്ടിലും നാട്ടിലും ഓമനയുമായി. ഇന്നും പഴയ തലമുറയില്‍പെട്ട നാട്ടുകാരും ബന്ധുക്കളും ഓമനേ എന്നേ വിളിക്കാറുള്ളു. അവരാരെങ്കിലും ഞാനിപ്പോള്‍ ജീവിക്കുന്ന ചുറ്റുവട്ടത്തു വന്ന്‌ ഓമനയെ അന്വേഷിച്ചാല്‍ അങ്ങനെയൊരാളെ ആര്‍ക്കും അറിയില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ സരോജത്തെയല്ലെ അവര്‍ക്കറിയാവൂ. രണ്ടു പേരുണ്ടായതിന്‍റെ  സ്വത്വപ്രതിസന്ധിയുണ്ടല്ലൊ, അത്‌ അനുഭവിച്ചാലേ അറിയൂ. എന്നാലും കുട്ടിക്ക്‌ അനുയോജ്യമായ പേരിട്ട ആ നല്ല അദ്ധ്യാപകന്‍ അന്നത്തെപ്പോലെതന്നെ ഇന്നും സരോജത്തിന്‍റെ  മനസ്സില്‍ യുവസുന്ദരനായി പുഞ്ചിരിച്ചുനില്‍ക്കുന്നു.

Sunday 28 July 2019

രചനാമുഗ്ദ്ധതയുടെ സാന്ദ്രനിര്‍മ്മിതികള്‍ ഡോ.എസ്.രാജശേഖരന്‍



സ്ത്രീകളെല്ലാം സീതയെപ്പോലെ ജീവിക്കണമെന്ന് പറയുന്ന നിങ്ങള്‍ എന്‍റെ അമ്മയെയും പെങ്ങളെയും തെറി വിളിക്കുന്നതെന്തിനാണ്?”കഴിഞ്ഞയിടെ വിശേഷിച്ചൊരു കാരണവുമില്ലാതെ കേരളത്തെ മുഴുവന്‍ ഇളക്കി മറിച്ച ‘വിശ്വാസസമര’ത്തിനിടെ നാം ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരുന്ന ചില സംഭവങ്ങള്‍ ഇവിടത്തെ ഒരു സാധാരണ മനുഷ്യന്‍റെ  മനസ്സിലുയര്‍ത്തിയ ചോദ്യമാണിത്. ഒരു രാഷ്ട്രീയവിവാദത്തിന്‍റെ  സ്വനമൂര്‍ച്ചയുളള ഈ ചോദ്യം, വൈകാരികതയ്ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന ഒരു കഥാകാരിയുടെ കഥയിലെ ഭാവകേന്ദ്രമായി നില്‍ക്കുന്നതാണെന്ന് തിരിച്ചറിയേണ്ടി വരുമ്പോള്‍, കഥയുടെ നിലയിടം ജീവിതത്തില്‍നിന്ന് ഒട്ടും അകലെയല്ലെന്ന വസ്തുതയിലേക്കാണ് നാം എത്തിച്ചേരുന്നത്. ജീവിതത്തെയോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയധാരകളെയോ സംബന്ധിച്ച ബാഹ്യമായ കാര്യങ്ങളിലൊന്നും തെല്ലും അഭിരമിക്കാത്ത എസ്.സരോജത്തിന്‍റെ  കഥകള്‍ ജീവിതത്തെയും അതിനെ നയിക്കുന്ന സൂക്ഷ്മധാരകളെയും എത്രമാത്രം ആഴത്തിലുള്‍ക്കൊളളുന്നു എന്നതിന്‍റെ  ആനുഭവസാക്ഷാത്കാരങ്ങളാണ് ജല്‍പായ് ഗുരിയിലെ അര്‍ദ്ധയാമം എന്ന സമാഹാരത്തിലെ കഥകളോരോന്നും. ‘ഉത്തരം തേടുന്ന ചോദ്യങ്ങള്‍’ എന്നത് ഇതിലെ ഒരു കഥയുടെ പേര് തന്നെയായി വരുന്നതും ഈ വിധത്തില്‍ ഏറെ ചിന്തിക്കാന്‍ അവസരം തരുന്നുണ്ട്.
            സാധാരണജീവിതത്തിലെ തികച്ചും സാധാരണരായ വ്യക്തികളുടെ അസാധാരണമായ അനുഭവങ്ങളോ പെരുമാറ്റങ്ങളോ ആണ് സരോജത്തിന്‍റെ  കഥകളുടെ മേച്ചില്‍പ്പുറങ്ങള്‍. അതുകൊണ്ട് അവയെല്ലാം ആസ്വാദകനെ/ ആസ്വാദകയെ സംബന്ധിച്ചിടത്തോളം തികച്ചും സ്വകീയമായിത്തീരുന്നു. കഥകള്‍ പൊതുവെ ചെറുതെങ്കിലും അവയോരൊന്നുംകൈകാര്യം ചെയ്യുന്ന മേഖലകള്‍ അത്യന്തവിഭിന്നങ്ങളാണെന്നതിനാല്‍ ഇപ്പറഞ്ഞ അസാധാരണതയുടെ മേഖലകളും ഏറെ വിലുപവും വിഭിന്നവുമായിത്തീരുന്നു.
            കല്യാണിയുടെ ചിരിയെന്ന ആദ്യകഥ തന്നെ എടുക്കാം. സാധാരണ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഒരു തെറിച്ച  പെണ്ണാണ് കല്യാണി. എന്തിനെയും പൊട്ടിച്ചിരിയിലൂടെ നേരിടുന്നവള്‍. അവളുടെ തന്‍പോരിമാപ്രഖ്യാപനമാണ് ആ ചിരി. സ്ഥലത്തെ ഏറ്റവും വലിയ ചട്ടമ്പിയായ നാരായണന്‍ പോലും  അതിന്റെ മുന്നില്‍ പതറിപ്പോകുന്നു. ‘നാരാണേട്ടന്‍ പേടിച്ചു പോയോ’ എന്ന പൊട്ടിച്ചിരിയുടെ മുന്നിലും, ‘ഞാനെന്തിനാ പേടിക്കണത്?’ എന്ന് അയാള്‍ക്ക് ധൈര്യം നടിക്കേണ്ടി വരുന്നു. നടത്തത്തിന് വേഗം കൂട്ടി അവളെ പിന്നിലാക്കിയൊഴിയാന്‍ നോക്കിയ നാരായണനെയും തോല്പിച്ചുകൊണ്ട് അവളുടെ ചിരിയുടെ വേഗം അയാളുടെ വീട്ടിലേക്കും ജീവിതത്തിലേക്കും കടന്നേറി. മീശ പിരിച്ചും കത്തി കാട്ടി പേടിപ്പിച്ചും കീഴ്പ്പെടുത്തുന്ന നാരായണന്‍റെ  ജീവിതത്തെ തന്‍റെ  സ്വത്വമെന്ന ചിരികൊണ്ട് കീഴ്പ്പെടുത്തിയാണ് അവള്‍ അയാളുടെ മനസ്സിലും ജീവിതത്തിലും, അവിടമാകെയും ആധിപത്യം സ്ഥാപിച്ചത്. ‘നിനക്കെന്നെ പിടിച്ചെങ്കി, കൂടെ വാ’  എന്ന നാരായണന്‍റെ  ക്ഷണവും അവളുടെ സ്വീകാരവും ഇന്ന് നടമാടുന്ന ഏത് വിവാഹഘോഷത്തെക്കാളും മാന്യവും സമത്വാധിഷ്ഠിതവുമായിരുന്നു എന്ന വസ്തുത, ഒരു പക്ഷേ, ഇനിയും സമൂഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല!
‘നാരായണന്‍ പറഞ്ഞു, “കിടക്കാം”. പൊട്ടി വന്ന ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട് കല്യാണി കിടന്നു.  എരുമച്ചാണകവും ചിരട്ടക്കരിയും ചേര്‍ത്തു മെഴുകിയ ആ കൊച്ചുമുറി വലിയൊരുത്സവപ്പറമ്പായി’ എന്ന് അവരുടെ ആദ്യരാത്രിയുടെ വിവരണം കടന്നു പോകുമ്പോള്‍ അത് കഥാകാരി കൈയടക്കിക്കഴിഞ്ഞ അസാധാരണമായ ആഖ്യാനമികവിന്‍റെ  പ്രഖ്യാപനം കൂടിയാകുന്നുണ്ട്. അതിനുമപ്പുറമായികല്യാണി, നാരായണന്‍ എന്നീ സ്ത്രീപുരുഷന്മാരുടെ നിരുപാധികമായ സ്നേഹത്തിന്‍റെയും ഇടപെടലുകളുടെയും ജീവിതത്തിന്‍റെയും സ്വാഭാവികമായ ചിത്രണത്തിലൂടെ, സ്നേഹവും വിശ്വാസവും ലൈംഗികജീവിതവും സംബന്ധിച്ച് നിലവിലുളള സങ്കല്പങ്ങളിലെയും ധാരണകളിലെയും പൊയ്യെടുപ്പുകള്‍ നീക്കി,മാനവികമായകേവലബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
            ഇതേ ആര്‍ജ്ജവം മറ്റൊരു സന്ദര്‍ഭത്തില്‍ പ്രകടമാകുന്നതു കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ നിരക്ഷരുടെ സ്ഥാനത്ത് അവിടെ, ഗവേഷണവിദ്യാര്‍ഥികള്‍. അവരില്‍ രണ്ടുപേര്‍ പറയുന്നു, “ഞങ്ങള്‍ക്ക് കുറച്ചു റോസപ്പൂക്കള്‍ വേണം, മുളേളാടു കൂടി.” 
“ഹും, പ്രണയാഘോഷത്തിനായിരിക്കും?” 
അല്ല, നീതിപാലകര്‍ക്ക് സമര്‍പ്പിക്കാന്‍. മരിച്ചു കിടക്കുന്നവര്‍ക്ക് റീത്ത് വയ്ക്കാറില്ലേ, അതുപോലെ” (ഉത്തരം തേടുന്ന ചോദ്യങ്ങള്‍.) യാഥാസ്ഥിതിക അധികാരിഭാവങ്ങളെയെന്ന പോലെ ജീവിതത്തില്‍ കെട്ടിമറിയാന്‍ ശ്രമിക്കുന്ന കൃത്രിമത്വങ്ങളെയും ചെറുക്കാന്‍ മുന്നിട്ടു നില്‍ക്കുന്ന വ്യക്തിസത്തകളാണ് ഇവിടെ തെളിയുന്നത്; അഭ്യസ്ത-അനഭ്യസ്ത ഭേദങ്ങള്‍ക്ക് അവിടെയിടമില്ല.
            സ്വതന്ത്ര, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് എന്നൊക്കെ ഭരണഘടന യില്‍ത്തന്നെ എഴുതിച്ചേര്‍ത്ത ഇന്ത്യയില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ അതിനൊക്കെയുളള സ്ഥനമെന്ത് എന്ന് ഒരു പാവപ്പെട്ട അമ്മയുടെ അനുഭവങ്ങളിലൂടെ വരച്ചു കാണിക്കുകയാണ് മുത്തോരന്‍ മകന്‍ മണിയന്‍ എന്ന കഥ. മുത്തോരന്‍ മരിച്ചതിനു ശേഷം ആരാന്‍റെ  വീട്ടിലെ ചട്ടിയും പാത്രവും മോറിയും വിഴുപ്പുതുണി വെളുപ്പിച്ചുമാണ് നാണി മക്കളെ വളര്‍ത്തിയത്. പട്ടിണി കിടന്നാലും പളളിക്കൂടം മുടക്കാത്ത മണിയന്‍ ഫസ്റ്റ് ക്ലാസ്സോടെ ഡിഗ്രി പാസ്സായത് വലിയ പ്രതീക്ഷയായി. “ചേരികളിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന നമ്മുടെ കൂട്ടര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാനുളള അവകാശമുണ്ടമ്മാ”  എന്ന് മറ്റുളളവരെ ബോധവത്കരിക്കാനുളള കെല്പും അവന്‍ നേടി. അങ്ങനെ, പുതിയ ജീവിതവും ലോകവും തേടി, ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് രാവിലെ പോയ മണിയനെ പോലീസ് പിടിച്ച് അകത്തിടുകയാ യിരുന്നു. അതു കേട്ട് അവനെ അന്വേഷിക്കാനിറങ്ങിയ ജ്യേഷ്ഠന്‍ വേലായുധനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്ന യാതനകളാണ് കഥാസന്ദര്‍ഭം. ഇന്റര്‍വ്യൂവിന് സാമാന്യം നന്നായി ശോഭിച്ച മണിയന്‍ എണീറ്റു മടങ്ങുമ്പോള്‍ കാതില്‍ തുളച്ചു കയറിയത്, ‘ചെളിയും കുത്തി നടന്നവനൊക്കെ  ഇപ്പൊ വലിയ വലിയ കസേരകളിലാ നോട്ടം’ എന്ന പരിഹാസമായിരുന്നു. നുകം പേറിയ കാളയെപ്പോലെ അവന്‍ കിതയ്ക്കുകയും വായില്‍നിന്ന് നുര പൊഴിക്കുകയും ചെയ്തു. അങ്ങനെ, സര്‍ട്ടിഫിക്കറ്റുകളുടെ ഭാരമില്ലാതെ നഗരത്തിരക്കിലമര്‍ന്ന മണ്‍ഇയനാണ്, ‘നീ പോലീസുകാരോട് തര്‍ക്കുത്തരം പറയും അല്ലേടാ’ എന്ന അലര്‍ച്ചയോടെ ആക്രമിക്കപ്പെടുകയും പോലീസ് സ്റ്റേഷനിലും കോടതിയിലും ജയിലിലുമൊക്കെയാവുകയും ചെയ്തത്. മണിയനെ അന്വേഷിച്ചലയുന്ന നാണിയുടെയും വേലായുധന്‍റെയും അകംപൊളളുന്ന നിലവിളികളും, ‘കുറ്റക്കാരനല്ലാത്ത എന്നെ ഏത് നിയമത്തിന്‍റെ  തണലിലാണ് നിങ്ങള്‍ ജയിലിലടയ്ക്കുന്നത്’ എന്ന മണിയന്‍റെ  ചോദ്യവും എങ്ങുമെത്താതിരിക്കെ, രേഖകള്‍ക്കിടയുലൂടെ ചോര്‍ന്നുപോയ മനുഷ്യത്വത്തിന്റെ ദീനവിലാപമായി ഈ കഥ മനസ്സില്‍ തറച്ചിറങ്ങുന്നു.
            ഒരു കഥാകാരിക്ക് ഉള്‍ക്കൊളളുകയും ആവിഷ്കരിക്കുകയും ചെയ്യാനാവുന്ന പുതുലോകങ്ങളുടെ സാധ്യത വ്യക്തമാക്കുന്ന രചനയാണ് ‘മീന്‍ പിടിക്കുന്നതും ഒരു കലയാണ്’ എന്ന കഥ. ചൂണ്ടയിട്ട് മീന്‍ പിടിക്കുകയെന്ന നാടന്‍ ശൈലിയെ അവിടെനിന്നും പറത്തി, അതിനെത്താന്‍ കഴിയുന്ന വിവിധ മേഖലകളിലായി വിന്യസിച്ചൊരുക്കുകയാണിവിടെ. കായലില്‍ വഞ്ചിവീട്ടിലൂടെയുളള ഉല്ലാസയാത്രാനിമിഷങ്ങളില്‍ കാര്‍ത്തിക്കിലും മീനയിലുമായി ഒതുങ്ങുന്നതാണ് കഥ. കായലും ചൂണ്ടയും മീന്‍പിടുത്തവുമെല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെയുണ്ട് ഇവിടെ. എന്നാല്‍, കായലും ചൂണ്ടയും മീനുമൊക്കെ അതതില്‍ മാത്രമായൊതുങ്ങുന്നില്ല. കാര്‍ത്തിക്ക് നല്ലൊരു ചൂണ്ടക്കാരനാകുമ്പോള്‍, അവന്‍റെ  ചൂണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന നാലാമത്തെ ഇരയാകുന്നു മീന. കണ്മുന്നിലെ കായലിന് സൈബര്‍ക്കായലോ ജീവിതം തന്നെയോ ആയി ആദേശം ചെയ്യുന്നതിന് നിമിഷനേരം പോലും വേണ്ടി വരുന്നില്ല. കായല്‍യാത്രയിലായാലും സൈബര്‍സഞ്ചാരത്തിലായാലും ജീവിതത്തിലായാലും പുരുഷന്‍ ഉച്ഛൃംഖലനായി നടത്തുന്ന  രതിവേട്ടകളില്‍ ഇരയാക്കപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ ആരും തിരിച്ചറിയാതെ പോകുന്ന വേദനകളും തേങ്ങലുകളുമാണ് ഈ കഥയുടെ ഓളങ്ങള്‍ ചമയ്ക്കുന്നത്. മദിപ്പിക്കുന്ന രതിയും മദിരയുമെല്ലാം അവിടെ പുരുഷാഹന്തകളുടെ  വീര്യാപദാനങ്ങള്‍. എന്നാല്‍ ഈ ആഘോഷങ്ങളില്‍ ഒട്ടും പിന്നിലാവരുതെന്ന് സ്വയം ശഠിക്കുന്ന മീന, കാര്‍ത്തിക്കിന്‍റെ  ചൂണ്ടയില്‍ക്കുരുങ്ങിയ നാലാമത്തെ മീനാണ് താനെന്ന അവന്റെ വിജയപ്രഖ്യാപനം മനസ്സിലിരിക്കെത്തന്നെ, അവനോട് കളിക്കാനിറങ്ങുന്നിടത്താണ് കഥയിലെ ട്വിസ്റ്റ് വരുന്നത്.’ആഴക്കായലിലെ ബാലേ നര്‍ത്തകിയെപ്പോലെ തോന്നിച്ചൊരു ചുവന്ന ചിറകുളള ബെറ്റയിലേക്ക് മീന പരകായപ്രവേശം നടത്തി. .........അവളുടെ കുസൃതിക്കണ്ണില്‍ ആ കളിക്കാരനോട് സഹതാപം തോന്നി. അടുത്ത നിമിഷം അവള്‍ ആ ചൂണ്ടയെ കൊത്തിയെടുത്ത് ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.’ എന്ന് കഥയവസാനിക്കുമ്പോള്‍, രചനയിലെ നൂലിഴകളായി നില്‍ക്കുന്ന ഭ്രമാത്മകതയ്ക്കും തെളിഞ്ഞ യാഥാര്‍ഥ്യത്തിനുമിടയിലൂടെ , സമകാല ജീവിതത്തില്‍ ശക്തമായി വരുന്ന സ്ത്രീജാഗരണത്തിന്‍റെ  തീക്ഷ്ണസ്ഫുരണങ്ങള്‍ തെളിഞ്ഞെത്തുന്നത് നാം കാണുന്നു.    
സ്ത്രീജാഗരണം ശക്തമായി വരുന്നതിനോടൊപ്പം തന്നെസ്ത്രീജീവിതത്തില്‍ തിടം വച്ചു വരുന്ന മറ്റു ചില പ്രവണതകള്‍ക്കു നേരെയും സരോജത്തിന്റെ കഥകള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. നിഗൂഢമായൊരു ആക്ഷേപഹാസ്യം നിറഞ്ഞു വഴിയുന്ന അങ്ങനെയൊരു കഥയുടെ പേര് തന്നെ ‘സ്ത്രീകളുടെ ശ്രദ്ധയ്ക്ക്’ എന്നാണ്. മോഹങ്ങളൊക്കെയും കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി  മണല്‍ക്കാറ്റ് വീശുന്ന എണ്ണക്കമ്പനിയില്‍ ജോലി തേടി ഭര്‍ത്താവ് പോയതിനെത്തുടര്‍ന്ന് സുഷമാദേവിയെന്ന കോളെജ് ബ്യൂട്ടിക്ക് ദാമ്പത്യകാലം പന്ത്രണ്ടിലൊന്നായി ചുരുങ്ങിയേടത്താണ് കഥയുടെ സാധ്യത വികസിക്കുന്നത്. സുഷമയ്ക്ക് നഷ്ടപ്പെട്ട പന്ത്രണ്ടില്‍ പതിനൊന്നു ഭാഗവും പൂരിപ്പിക്കാന്‍ സുനില്‍ ശങ്കറെന്ന വിശ്വസ്തനായ സുഹൃത്തുണ്ട്; വിശ്വപ്രസിദ്ധനായ കലാകാരന്‍. കൌമാരക്കാരികള്‍ മുതല്‍ കിഴവികള്‍ വരെ ആരാധകവൃന്ദത്തില്‍ തിക്കിത്തിരക്കിയെത്തുന്നയാള്‍. അയാളുടെ നടനചാതുരിയാസ്വദിക്കാന്‍ ഓസ്ട്രേലിയയില്‍നിന്നും ഫ്രാന്‍സില്‍നിന്നും റഷ്യയില്‍നിന്നുമൊക്കെ ആരാധികമാര്‍ നേരിട്ടെത്തുന്നു. എങ്കിലും  സ്വന്തം ദിവസങ്ങളും നിമിഷങ്ങളുമൊക്കെ തന്‍റെ  ‘സുഷു’വിനായി നീക്കിവയ്ക്കാന്‍ എപ്പോഴും ഉത്സുകനാണയാള്‍.അവരുടെ കൂടിച്ചേരലും കിന്നാരങ്ങളും മാറോടണയ്ക്കലും അവളുടെ ചുരന്ന മാറില്‍ ചുണ്ടണയ്ക്കലും പിന്നീടുളള ‘പതിവ് വിനോദ’വുമെല്ലാം കഴിഞ്ഞ് , അവന്‍ കൊടുത്ത വൈരക്കമ്മലും കുണുക്കുമൊക്കെ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചു വച്ച് അവള്‍ പത്രത്തിന്റെ താളുകള്‍ മറിച്ചപ്പോള്‍ കണ്ടത് ഒരു പേജ് നിറയെ പുരുഷന്മാരുടെ അര്‍ധനഗ്നചിത്രങ്ങള്‍. അവയ്ക്ക് നടുവിലായി അവന്റെ മുഴുവര്‍ണചിത്രവുമുണ്ട്. അടിക്കുറിപ്പായി പരസ്യവാചകങ്ങള്‍ :      
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്                                                                                      നിങ്ങള്‍ വെറൈറ്റി ഇഷ്ടപ്പെടുന്നുവോ?എങ്കില്‍ വരൂ ഞങ്ങളുടെ ഷോറൂമിലേക്ക്...                       നിങ്ങള്‍ക്കിഷ്ടമുളളത് തെരഞ്ഞെടുക്കാം...                                       ഡിസ്കൌണ്ട് ഏതാനും ദിവസത്തേക്ക് മാത്രം...
ഉപഭോഗപരതയ്ക്ക് പിന്നാലെ പരക്കംപാഞ്ഞ് സ്വയം ഉപഭോഗവസ്തുവായി മാറ്റപ്പെടുന്നവിധത്തില്‍ വന്നുചേരുന്ന ജീവിതപതനത്തെ ചെറിയൊരു ഹാസ്യത്തില്‍ പൊതിഞ്ഞ്ഈ കഥ മുന്നില്‍ വയ്ക്കുമ്പോള്‍ അത് നമ്മെത്തന്നെ നിശിതമായ വിചാരണയ്ക്ക് വിധേയരാക്കാന്‍ പ്രേരിപ്പിക്കുന്നു. 
          രചനാമുഗ്ധതയുടെ ആവേശത്തിമിര്‍പ്പ് അനുവാചകരിലേക്ക് സാന്ദ്രമായി പകരുന്ന നിര്‍മ്മിതികള്‍ എന്ന് സരോജത്തിന്‍റെ  കഥകളെക്കുറിച്ച് പൊതുവെ പറയാം. കഥയും കഥാകാരിയും ചേര്‍ന്ന് കഥയുടെ സവിശേഷലോകത്തേക്ക് വായനക്കാരെ ഉടലോടെ കടത്തിക്കൊണ്ടു പോകുന്നു.രചനാമാധ്യമമായി പലപ്പോഴുമെത്തുന്ന ഫാന്റസിയും അതില്‍നിന്ന് വിരിഞ്ഞു വരുന്ന സവിശേഷഭാഷയുമെല്ലാം ചേര്‍ന്നൊരുക്കുന്ന കഥാലോകത്തേക്ക് എത്തിപ്പെട്ട വായനക്കാര്‍ പിന്നീട് ആ ലോകത്തെ പ്രത്യേകജീവികളായി മാറുകയാണ്. അവിടെ എപ്പോഴുംതന്നെ ‘കഥാകാരി’ കൂട്ടിനുണ്ട്. ‘കായലോളങ്ങള്‍ കഥാകാരിയോട് പറഞ്ഞതെന്ത്?’ എന്ന കഥയില്‍, പൂര്‍ണചന്ദ്രന്‍ നോക്കിനില്‍ക്കെ കായലോളങ്ങളിലേക്ക് നടന്നിറങ്ങിയ കഥാകാരിയോടൊപ്പമാണ് നാം. ആരാത്രിയില്‍ അവള്‍ ഏറ്റവും പ്രണയവതിയായിരുന്നു എന്ന് എടുത്തു പറയുന്നുണ്ട്. (ഒരു നിതാന്തപ്രണയവതിയുടെ നിത്യസാന്നിധ്യം അനുഭവപ്പെടുത്തുന്നവയാണ് സരോജത്തിന്റെ കഥകളെല്ലാം തന്നെ!) “ജലപുരുഷന്‍റെ  ഹരിതനീലങ്ങളില്‍ വിരല്‍ത്തുമ്പുകളാഴ്ത്തി രതിരേഖകള്‍ വരയ്ക്കുകയും പാതിയടഞ്ഞ കണ്ണുകളോടെ ജലപുരുഷനില്‍ അലിഞ്ഞമരാന്‍ വെമ്പുകയും കദളിവാഴപ്പൂക്കളുടെ മണം നുകര്‍ന്നുകൊണ്ട് മെത്തപ്പുല്ലിന്മേല്‍ നിവര്‍ന്നു കിടക്കുകയും ചെയ്യുമ്പോള്‍, ‘നീലനിലാവിനെ സാക്ഷി നിര്‍ത്തി നമുക്കീ പുല്ലിന്മേല്‍ കിടന്നു പിണഞ്ഞു പുനയാം’ എന്ന് പറയുകയും ചെയ്യുന്ന നായിക ഒരേസമയം കഥയും കഥാകാരിയും കഥാസഞ്ചാരവുമാണ്. “ജലത്തിന്റെ ഭാഷ എത്ര സന്ദ്രമാണ്! മീന്‍കൂട്ടങ്ങളും കുളവാഴകളും രതിമന്ത്രമുതിര്‍ക്കുന്ന ആഭാഷയില്‍ എനിക്കൊരു കഥയെഴുതണം” എന്ന നായികയുടെ മോഹത്തിന്റെ ആവിഷ്കാരരൂപങ്ങളെന്ന് ഈ കഥകളെ വിശേഷിപ്പിക്കാം.
അത്യന്തവിഭിന്നങ്ങളായ ജീവിതമുഖങ്ങളും സാമൂഹികപ്രതിനിധാനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സമാഹാരത്തിലെ കഥകള്‍. വീടുകളുടെ വിലാപം, കന്യാനിര്‍മ്മിതി, മുഖങ്ങളുടെ വര്‍ത്തമാനം, മുത്തോരന്‍ മകന്‍ മണിയന്‍, തീവ്രപരിചരണവിശേഷങ്ങള്‍, ക്ലൈമാക്സ് സൂപ്പര്‍, കണ്ട്രോള്‍ ചിപ്പ്, തോപ്പുമുക്കിലെ ഭ്രാന്തി, രതിനിദ്ര, ജല്പായ് ഗുരിയിലെ അര്‍ദ്ധയാമം എന്നിങ്ങനെ വിഷയവും ഭാവവും ഭാഷയും സര്‍ഗാത്മകമായി മേളിക്കുന്നതിന്‍റെ  പ്രഫുല്ലത വിളിച്ചോതുന്നവയാണ് ഇതിലെ മറ്റ് കഥകളും. ഓരോന്നിനെയും സവിശേഷമായിത്തന്നെ കാണേണ്ടതുണ്ടെന്നും ആ കാഴ്ചയില്‍ തനിക്ക് തന്റേതായ ഒരു വഴിയും ആവിഷ്കാരമാതൃകയുമുണ്ടെന്നും ഇവയില്‍ ഓരോ കഥയും പറയുന്നു.


ജല്‍പായ് ഗുരിയിലെ അര്‍ദ്ധയാമം                                                                                           (കഥകള്‍) എസ്.സരോജം   വില : 90 രൂപചിന്ത പബ്ലിഷേഴ്സ്,  തിരുവനന്തപുരം.

Friday 5 April 2019

ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമം - പുസ്തകാസ്വാദനം (നളിനി ശശിധരന്‍)



പുതുമയുള്ള വിഷയവും ഒഴുക്കുള്ള ഭാഷയും ആകര്‍ഷകമായ അവതരണശൈലിയും കൊണ്ട്‌ ഒന്നിനൊന്ന്‌ മത്സരിക്കുന്ന പതിനേഴ്‌ കഥകളുടെ സമാഹാരമാണ്‌ എസ്‌.സരോജത്തിന്‍റെ  `ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം'. ന്യുജല്‍പായ്‌ഗുരി റെയില്‍വേസ്റ്റേഷനില്‍ അര്‍ദ്ധരാത്രി ഒറ്റയ്‌ക്ക്‌ വന്നിറങ്ങുന്ന ഒരു യാത്രക്കാരി, `കഞ്ചാവുപൂക്കുന്ന കുന്നുകളെ വന്‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന' സ്റ്റേഷനിലെ രാത്രിദൃശ്യങ്ങളും അവിടെ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്ന, മോഷ്‌ടാവെന്നു തോന്നിക്കുന്ന ഒരുസ്‌ത്രീയും അവരുടെ സഹായികളായ രണ്ടു യുവാക്കളും യാത്രക്കാരിയില്‍ സൃഷ്‌ടിക്കുന്ന വിഹ്വലതകളിലൂടെ അനന്യസാധാരണമായ ഒരു കഥ ജനിക്കുന്നു, ക്രാഫ്‌റ്റിന്‍റെ  കരുത്തുകൊണ്ട്‌ വേറിട്ടുനില്‍ക്കുന്ന, ശീര്‍ഷകകഥയായ `ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം'. ഭര്‍ത്താവിന്‍റെ  മൃതദേഹവുമായി റെയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കുന്ന സ്‌ത്രീയ്‌ക്കു വേണ്ടത്‌ കുറച്ചു കാശാണ്‌. മോഷ്‌ടിച്ചായാലും അത്‌ കിട്ടിയേ മതിയാവു. അല്ലെങ്കില്‍ എത്രയോദൂരം മൃതദേഹം ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണവര്‍. സാമ്പത്തികമനുഷ്യന്‌ അനിവാര്യമായ കാര്‍ഡുകള്‍ അവര്‍ക്ക്‌ പാഴ്‌വസ്‌തുക്കള്‍ മാത്രമാവുന്നു. 
സൈബര്‍ സ്‌പേസില്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രലോഭനങ്ങള്‍ക്കിരയാവുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തുനില്‍പാവുന്നു 'മുഖങ്ങളുടെ വര്‍ത്തമാനം'. അദൃശ്യമായ സൈബര്‍ലോകത്ത്‌ ചുറ്റിത്തിരിയുന്ന കപടമുഖങ്ങളെ തിരിച്ചറിയുക അത്ര എളുപ്പമല്ലെന്നും സ്‌ത്രീകള്‍ ജാഗ്രതയോടെ കൈകാര്യംചെയ്യേണ്ടതാണ്‌ സൈബര്‍സ്‌പേസ്‌ എന്നും ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. സൈബര്‍ കായലില്‍ ചൂണ്ടയിട്ട്‌ ഇരപിടിക്കുന്ന ആധുനിക കല അതിസമര്‍ത്ഥമായി അവതരിപ്പിക്കുകയാണ്‌ `മീന്‍ പിടിക്കുന്നതും ഒരു കലയാണ്‌' എന്ന കഥ. തനിക്കുനേരെ വരുന്ന ചൂണ്ടകളെ കുരുക്കിലാക്കി രസിക്കുന്ന മീന ഒരു സൈബര്‍ വിദഗ്‌ദ്ധ തന്നെ. വഞ്ചിവീടും ചൂണ്ടയിടലും മദ്യസേവയും ഇഷ്‌ടഭോജനവും രതിയും എല്ലാം കഥയോട്‌ ചേര്‍ന്നുനില്‍ക്കുന്നു. `സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്‌' എന്ന കഥ വിരല്‍ചൂണ്ടുന്നത്‌ സ്‌ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യം എന്ന വിഷയത്തിലേക്കാണ്‌. സ്‌ത്രീയെപ്പോലെതന്നെ പുരുഷനും ഒരു ഉപഭോഗവസ്‌തുവായി വിപണിയിലെത്തുന്നതിന്‍റെ സൂചനയുണ്ട്‌ കഥാന്ത്യത്തില്‍. ചട്ടമ്പിയായ നാരായണനുപോലും ഭേദിക്കാനാവാത്തതാണ്‌ കല്യാണി തന്‍റെ അര്‍ത്ഥഗര്‍ഭമായ ചിരിയിലൂടെ സ്വയം തീര്‍ക്കുന്ന സുരക്ഷാവലയം. ``കണ്ണഞ്ചുന്ന കാഴ്‌ചകള്‍ക്കിടയില്‍ ഒരു നിഷേധസൗന്ദര്യംപോലെ കല്യാണി! തീപറക്കുന്ന കണ്ണുകളും തെറിച്ചചിരിയുമായി അവള്‍ ഉത്സവപ്പറമ്പാകെ നിറഞ്ഞുനിന്നു'' എന്ന വിശേഷണത്തില്‍ ഈ അസാധാരണസ്‌ത്രീയുടെ സ്വത്വം ഒതുക്കിവച്ചിരിക്കുന്നു. സമൂഹം സ്‌ത്രീക്കു മാത്രമായി കല്‍പിക്കുന്ന ചാരിത്ര്യശുദ്ധിയോടുള്ള പരിഹാസമാണ്‌ `കന്യാനിര്‍മ്മിതി'.
തലചായ്‌ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ കടവരാന്തയിലും മരത്തണലിലും മറ്റും അഭയംതേടുമ്പോള്‍, എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ലക്ഷക്കണക്കിന്‌ പ്രവാസിവീടുകള്‍ കാറ്റും വെളിച്ചവുമേല്‍ക്കാതെ, മനുഷ്യസ്‌പര്‍ശമേല്‍ക്കാതെ അടഞ്ഞുകിടക്കുന്നു. ആ `വീടുകളുടെ വിലാപം' ആര്‍ക്കിടെക്‌ടായ ശങ്കറിലൂടെ വായനക്കാരെ കേള്‍പ്പിക്കുകയാണ്‌ കഥാകാരി. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ  പാളിച്ചകളും അദ്ധ്യാപക,വിദ്യാര്‍ത്ഥി ബന്ധത്തിലുള്ള വിള്ളലുകളും രാഷ്‌ട്രീയകേന്ദ്രങ്ങളില്‍നിന്നുള്ള അനാവശ്യമായ ഇടപെടലുകളും വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങളാണ്‌ `ഉത്തരംതേടുന്ന ചോദ്യങ്ങള്‍.' ലാഭത്തിനായി ഫാമുകളില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളല്ല വിദ്യാര്‍ത്ഥികള്‍ എന്ന്‌ ഈ കഥ അടിവരയിടുന്നു. ചേരിയിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന തങ്ങള്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ `മൂത്തോരന്‍ മകന്‍ മണിയന്‍'. ദളിത്‌/പിന്നാക്ക വിഭാഗക്കാര്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക്‌ അര്‍ഹമായ യോഗ്യത നേടിയാലും പലപ്പോഴും അധികാരക്കസേരകളിലെ സവര്‍ണ്ണധാര്‍ഷ്‌ഠ്യങ്ങള്‍ക്കും അവഗണനകള്‍ക്കും വിധേയരാവുന്നു എന്നതിനുദാഹരണമാണ്‌ മണിയന്‍റെ  അനുഭവം.
ശാസ്‌ത്രവും സാങ്കേതികവിദ്യകളും വിഷയമാക്കി എഴുതിയവയാണ്‌ വിഷയത്തിലും ക്രാഫ്‌റ്റിലും ഒരുപോലെ മികച്ചുനില്‍ക്കുന്ന `കണ്‍ട്രോള്‍ ചിപ്പ് ', `ഊഷരതകള്‍ തളിര്‍ക്കുമ്പോള്‍' എന്നീ കഥകള്‍. സമകാലജീവിതത്തിന്‍റെ  അടരുകള്‍ എന്ന വിശേഷണത്തിനും അപ്പുറം നില്‍ക്കുന്ന `സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്‌', `കണ്‍ട്രോള്‍ ചിപ്പ്‌' എന്നീ കഥകള്‍ വരുംകാലത്തേക്കുള്ള സൂചനകളാവുന്നു. `തോപ്പുമുക്കിലെ ഭ്രാന്തി', `രതിനിദ്ര' തുടങ്ങി പല കഥകളിലും സ്‌ത്രീയുടെ അടക്കിവച്ച ലൈംഗികാസക്തിയുടെ അന്തര്‍ധാര കാണാം. ഫാന്റസിയുടെയും സ്വപ്‌നത്തിന്റെയും മരണത്തിന്‍റെയുമൊക്കെ കൂട്ടുപിടിച്ച്‌ ആര്‍ജ്ജവത്തോടെ, തനതായ ആഖ്യാനവഴികളിലൂടെ കഥയെ ആനയിച്ചിരിക്കുന്നു. യാത്രക്കാരി കൂടിയായ കഥാകാരിക്ക്‌ അനുഭവങ്ങളേറെയാണ്‌. പ്രമേയവൈവിധ്യവും രചനാവൈശിഷ്‌ട്യവുംകൊണ്ട്‌ വേറിട്ടുനില്‍ക്കുന്ന കഥകളോരോന്നും അനുവാചക മനസ്സില്‍നിന്ന്‌ അത്രവേഗം ഇറങ്ങിപ്പോവുകയില്ല.

Friday 22 March 2019

Interview -ഭാരതീയകലകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നേമം പുഷ്‌പരാജ്

                         
      കേരള ലളിതകല അക്കാദമിയുടെ ചെയര്‍മാന്‍, ഇന്ത്യന്‍ ആര്‍ട്ട്‌ അക്കാദമി ആന്റ്‌ നേമം ആര്‍ട്ട്‌ ഗ്യാലറിയുടെ സ്ഥാപകന്‍, നിരവധി സിനിമകളുടെ കലാസംവിധായകന്‍ തുടങ്ങി കലാസാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ശ്രീ. നേമം പുഷ്‌പരാജ്‌ സാറ്‌, ലളിതകല അക്കാദമിയുടെയും സ്വന്തം സ്ഥാപനത്തിന്‍റെയും നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും പുഞ്ചിരി മായാത്ത മുഖവുമായി തന്‍റെ കലാജീവിതവും അനുഭവങ്ങളും പങ്കുവയ്‌ക്കുകയാണിവിടെ. 
തയാറാക്കിയത്‌ എസ്‌ സരോജം

(A MAN PAINTS WITH HIS BRAINS AND NOT WITH HIS HANDS എന്ന മൈക്കലാഞ്ചലൊയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു നേമം ആര്‍ട്ട്‌ ഗ്യാലറിയിലെ ചിത്രങ്ങളോരോന്നും. പദവിയുടെ തലക്കനമില്ലാതെ, നിറഞ്ഞ ചിരിയുമായി സ്വാഗതംചെയ്‌ത്‌, ഗ്യാലറിയിലെ ചിത്രങ്ങളെയും ശില്‍പങ്ങളെയും പരിചയപ്പെടുത്തിയത്‌ നേമം പുഷ്‌പരാജ്‌ എന്ന അനുഗ്രഹീത കലാകാരന്‍ തന്നെ. അദ്ദേഹത്തിന്‍റെ അഹംബോധമില്ലാത്ത വാക്കുകളും വിനയാന്വിതമായ പെരുമാറ്റവും ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം എന്ന്‌ മനസ്സിലാക്കിത്തന്നു. ``ചിത്രകാരന്‍ അഹംബോധം വെടിഞ്ഞ്‌ ചിത്രത്തില്‍ പൂര്‍ണ്ണമായും നിമഗ്നനാവുമ്പോള്‍ അവന്‍ മഹത്തായ കലാസൃഷ്‌ടികള്‍ നടത്തും'' എന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാവുന്നു കാനായി കുഞ്ഞിരാമന്‍ സാറും ബി.ഡി.ദത്തന്‍ സാറുമാണ്‌ ആര്‍ട്ട്‌ ഗ്യാലറി ഉത്‌ഘാടനം ചെയ്‌തത്‌. ഒപ്പംതന്നെ മുകളിലത്തെ നിലയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ടുമുണ്ട്‌. ചിത്രരചനയിലും ശില്‍പരചനയിലുമാണ്‌ ആദ്യം ക്ലാസ്സുകള്‍ തുടങ്ങിയത്‌. ക്രമേണ, ആളുകള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ സംഗീതം, നൃത്തം, ഇന്‍സ്‌ട്രുമെന്റല്‍ മ്യൂസിക്‌, ഡാന്‍സ്‌ എല്ലാം തുടങ്ങി. ഞായര്‍, ശനി ദിവസങ്ങളില്‍ കുട്ടികളുടെ തിരക്കാണിവിടെ. ഏറ്റവും പ്രഗത്ഭരായ അദ്ധ്യാപകരാണ്‌ ക്ലാസ്സെടുക്കുന്നത്‌. രാഷ്‌ട്രപതിയുടെ അവാര്‍ഡ്‌ നേടിയ ജി.സുലക്ഷ്‌മിയാണ്‌ സംഗീതം പഠിപ്പിക്കുന്നത്‌. കലാമണ്‌ഡലം ഗിരിജയാണ്‌ നൃത്തം പഠിപ്പിക്കുന്നത്‌. പ്രശസ്‌തചിത്രകാരനായ രവീന്ദ്രന്‍ പുത്തൂരും മോഹനനുമാണ്‌ ചിത്രരചന പഠിപ്പിക്കുന്നത്‌, രാജീവ്‌ രാജേന്ദ്രപ്രസാദാണ്‌ കീബോഡ്‌ പഠിപ്പിക്കുന്നത്‌.)

* ഇന്ത്യന്‍ ആര്‍ട്ട്‌ അക്കാദമി എന്ന സ്ഥാപനം തുടങ്ങാനുണ്ടായ പ്രത്യേകസാഹചര്യം, അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്‌?
കഴിഞ്ഞതിന്‍റെ മുമ്പിലത്തെ വര്‍ഷമാണ്‌ ഞാന്‍ സ്റ്റേറ്റ്‌ എന്‍സൈക്ലോപീഡിയയില്‍നിന്നും റിട്ടയര്‍ചെയ്‌തത്‌. അപ്പൊ സ്വന്തമായി ഒരു താവളം വേണം എന്നൊരു തോന്നലുണ്ടായി. പ്രധാനമായിട്ട്‌ എന്‍റെ കലാപ്രവര്‍ത്തനത്തിന്‌ സ്വതന്ത്രമായ ഒരിടം, ഇരുന്ന്‌ വരയ്‌ക്കാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഒരു സ്ഥിരംവേദി വേണം എന്നൊക്കെയുള്ള ചിന്തയില്‍നിന്നാണ്‌ ഈ സ്ഥാപനത്തിന്‍റെ തുടക്കം. ഇപ്പൊ ഒരുവര്‍ഷം കഴിഞ്ഞു. 
* അക്കാദമി എന്നു പേരുകൊടുക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?
കാന്‍വാസ്‌ കാമ്പസ്‌ എന്നാണ്‌ ഞാന്‍ പേരുകൊടുത്തിരുന്നത്‌. എന്‍റെ ഒരടുത്ത സുഹൃത്താണ്‌ പ്രിയന്‍റെ കിലുക്കം തുടങ്ങിയ പടങ്ങളൊക്കെ ചെയ്‌ത എസ്‌.കുമാര്‍. കുമാറിവിടെ വന്നപ്പൊ പറഞ്ഞതാണ്‌ കാന്‍വാസ്‌ കാമ്പസ്‌ എന്നൊക്കെ പറയാന്‍ ബുദ്ധിമുട്ടല്ലെ, അക്കാദമി എന്നങ്ങിട്ടാ പോരേ എന്ന്‌. അങ്ങനെയാണ്‌ ഇന്ത്യന്‍ ആര്‍ട്ടിന്‍റെ ഒരു അക്കാദമിയായിക്കോട്ടെ എന്നു തീരുമാനിച്ചത്‌. ഇനിയിത്‌ വിപുലീകരിക്കണം. ഇന്ത്യന്‍ ആര്‍ട്ട്‌ എന്നു പറയുമ്പൊ, കേരളത്തിന്‍റെ  മാത്രമല്ലാത്ത ആര്‍ട്ടുകളും കൊണ്ടുവരണമെന്ന്‌ ആഗ്രഹമുണ്ട്‌. ചിത്രകലയിലായാലും രാജസ്ഥാനി പെയിന്റിംഗുണ്ട്‌, പഞ്ചാബിപെയിന്റിംഗുണ്ട്‌, കേരളത്തിനറിയാത്ത പലതുമുണ്ട്‌. കേരളത്തില്‍ അതൊക്കെ ചെയ്യുന്ന ആള്‍ക്കാരുമുണ്ട്‌. അപ്പൊപ്പിന്നെ കേരളത്തിന്‍റെതുമാത്രമായി ചുരുക്കേണ്ടതില്ല. ഭാവിയില്‍ അതൊക്കെ ഇവിടെയും തുടങ്ങണം. ഇപ്പൊ ലളിതകല അക്കാദമിയുടെ ചുമതലകൂടി വന്നപ്പൊ ഇവിടെ ഉദ്ദേശിച്ചപോലൊക്കെ നടക്കുന്നില്ല.
* ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാന്‍ വെള്ളായണി എന്ന സ്ഥലം തെരഞ്ഞെടുക്കാനുണ്ടായ പ്രചോദനം?
വെള്ളായണിയിലാണ്‌ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. വീട്‌ അല്‍പം ഉള്ളിലോട്ടുമാറി ശാന്തിവിളയിലാണ്‌. ഈ ജംഗ്‌ഷനിലാണ്‌ എന്‍റെ കുട്ടിക്കാലത്ത്‌ ഞാന്‍ സ്‌കൂളില്‍പോകാന്‍ വരുന്നത്‌. ഇവിടെ 23 വര്‍ഷങ്ങളോളം പഞ്ചായത്തുപ്രസിഡന്റായിരുന്ന ഒരാളുണ്ട്‌, ഷാഹുല്‍ ഹമീദ്‌. അദ്ദേഹത്തിന്‍റെ  മകന്‍ റഹിം എന്‍റെ ക്ലാസ്‌മെറ്റായിരുന്നു. നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയെപ്പോലുള്ള ഒരു വ്യക്തിത്വമായിരുന്നു ഷാഹുല്‍ ഹമീദ്‌. ഏറ്റവും വേണ്ടപ്പെട്ടവരുടെ കാര്യത്തിനായാല്‍പോലും ആരുടെയുമടുത്തഅന്യായമായൊരു ശുപാര്‍ശയ്‌ക്കു പോവുകയോ അനീതിക്കു കൂട്ടുനില്‍ക്കുകയോ ചെയ്‌തിട്ടില്ല. സത്യം പറഞ്ഞാല്‍, എന്റെ രാഷ്‌ട്രീയമനോഭാവം വളരുന്നത്‌ ആ വീട്ടില്‍നിന്നായിരുന്നു. അദ്ദേഹമാണെന്നെ രാഷ്‌ട്രീയത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുമ്പൊ, ഞങ്ങള്‍ ട്യൂബ്‌ ലൈറ്റ്‌ കെട്ടാനുംമറ്റും പോവുമ്പൊ, പ്രായത്തിന്‍റെ അവശതകള്‍പോലും മറന്ന് കട്ടന്‍കാപ്പിയുമായി അദ്ദേഹവും ഞങ്ങളുടെ കൂടെ വന്നിരുന്നു. ആ ഒരു ബാക്‌ഗ്രൗണ്ടില്‍നിന്നു വളര്‍ന്നുവന്ന ഞാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക്‌ തിരിച്ചെന്തെങ്കിലും കൊടുക്കണ്ടേ, നാട്ടിലെ വരുംതലമുറയ്‌ക്ക്‌ പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യണ്ടേ, അതുംകൂടെ ഉദ്ദേശിച്ചാണ്‌ ഈ സ്ഥാപനം തുടങ്ങിയത്‌.

* വരയിലേക്ക്‌ വരാനുണ്ടായ സാഹചര്യം, ചിത്രകലാപഠനം എന്നിവ വിശദീകരിക്കാമോ?
വരയ്‌ക്കുമെന്നൊരു വിശ്വാസംവരുന്നത്‌ അഞ്ചാംക്ലാസില്‍ പഠിക്കുമ്പൊഴാണ്‌. അന്ന്‌ എന്നെക്കാളും നന്നായി വരയ്‌ക്കുന്ന ശരത്‌ചന്ദ്രനെന്നൊരു സുഹൃത്തുണ്ടായിരുന്നു എന്‍റെ ക്ലാസില്‍. അയാളുടെ അച്ഛനാണ്‌ ഞങ്ങളെ കണക്ക്‌ പഠിപ്പിച്ചിരുന്ന കൃഷ്‌ണപിള്ള സാറ്‌. അദ്ദേഹമാണ്‌ ഞങ്ങളെ രണ്ടുപേരെയും ജില്ലാതലമത്സരത്തിനു കൊണ്ടുപോയത്‌. എന്‍റെ വീട്ടില്‍നിന്ന്‌ വലിയ പ്രോത്സാഹനമൊന്നും ഉണ്ടായിരുന്നില്ല. മത്സരത്തില്‍ ശരത്‌ചന്ദ്രന്‍ തോറ്റുപോയി, എനിക്കായിരുന്നു ഫസ്റ്റ്‌. പിന്നെ ടാഗൂര്‍തിയേറ്ററില്‍ സംസ്ഥാനതല മത്സരത്തിന്‌ കൃഷ്‌ണപിള്ള സാറ്‌ സ്വന്തം പോക്കറ്റീന്ന്‌ കാശും ചെലവാക്കി, മകനെപ്പോലെയാണ്‌ എന്നെ കൊണ്ടുപോയത്‌. അതിലും ഞാന്‍ ഒന്നാമതെത്തി. അതിനുശേഷമാണ്‌ മറ്റ്‌ അദ്ധ്യാപകരൊക്കെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്‌. സ്‌കൂളില്‍ കൈയെഴുത്തുമാസികയ്‌ക്കുവേണ്ടി വരച്ചുതുടങ്ങി. പിന്നെ പാര്‍ട്ടിക്കുവേണ്ടി വരയ്‌ക്കാനും പോസ്റ്റര്‍ ചെയ്യാനും തുടങ്ങി. അന്ന്‌ ഇന്നത്തെപ്പോലെ ഫ്‌ളക്‌സില്ലല്ലൊ. ഞാനൊരു ചിത്രം വരച്ചിട്ടാണ്‌ അടിക്കുറിപ്പെഴുതുന്നത്‌. പാര്‍ട്ടിയുമായുള്ള ബന്ധമാണ്‌ കൂടുതല്‍ ആത്മവിശ്വാസം തന്നത്‌. സംസ്‌കൃതകോളേജില്‍ പ്രിഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ ചിത്രരചനയില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്‌. കോളേജ്‌ മാഗസിന്‍റെ മുഖചിത്രം ചെയ്‌തത്‌ ഞാനായിരുന്നു. ശൂരനാട്ട്‌ കുഞ്ഞന്‍പിള്ള സാറായിരുന്നു ഉത്‌ഘാടകന്‍. അദ്ദേഹം മുഖചിത്രം നോക്കിയിട്ട്‌ ആരായിത്‌ വരച്ചതെന്ന്‌ മലയാളം അദ്ധ്യാപകനായ ചന്ദ്രമോഹന്‍ സാറിനോട്‌ ചോദിച്ചു. ഇവിടത്തെ ഒരു സ്റ്റുഡന്റാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആ കുട്ടിയെ എനിക്ക്‌ കാണണമെന്ന്‌ കുഞ്ഞന്‍പിള്ള സാറ്‌ പറഞ്ഞപ്പൊ കൂട്ടുകാരെല്ലാരുംകൂടെ പുറകിലിരുന്ന എന്നെ പൊക്കിയെടുത്ത്‌ അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവച്ചു. അദ്ദേഹം തനിക്കു കിട്ടിയ ബൊക്കെ എനിക്കു സമ്മാനിച്ചു. അതാണ്‌ എനിക്കു കിട്ടിയ ആദ്യത്തെ അവാര്‍ഡ്‌. ചന്ദ്രമോഹന്‍ സാറിന്‍റെ  നിര്‍ദ്ദേശമനുസരിച്ചാണ്‌ ഫൈന്‍ ആര്‍ട്‌സ്‌ കോളേജില്‍ ഡിഗ്രികോഴിസിനു ചേരുന്നത്‌. പഠിക്കുന്ന കാലത്തുതന്നെ കേരളകൗമുദി, സണ്ടെ സപ്ലിമെന്റ്‌, കേരളപത്രിക, മാത്യുവെല്ലൂരിന്‍റെ  മനശ്ശാസ്‌ത്രം മാസിക എന്നിവയിലൊക്കെ വരയ്‌ക്കുകയും ചെയ്‌തിരുന്നു.

* ചിത്രകലാരംഗത്ത്‌ നേമം പുഷ്‌പരാജ്‌ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്ന പ്രത്യേകതയെന്താണ്‌?
മനസിനെ അഗാധമായി സ്‌പര്‍ശിക്കാത്ത യാതൊന്നും ഞാന്‍ ചിത്രരചനയ്‌ക്ക്‌ വിഷയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ എന്‍റെ  ചിത്രങ്ങളില്‍ പലതും പക്ക പൊളിറ്റിക്‌സാണ്‌. ഞാനൊക്കെ പഠിക്കുന്നകാലത്ത്‌ രാഷ്‌ട്രീയരംഗം വല്ലാതെ കലുഷിതമായിരുന്നല്ലൊ, അടിയന്തിരവസ്ഥയും മറ്റും. എഴുപത്തഞ്ച്‌ - എണ്‍പത്‌ കാലഘട്ടം കലയിലും സാഹിത്യത്തിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്ന കാലം, കാനായിസാറ്‌ ശില്‍പകലയില്‍ തനതായ പാത വെട്ടിത്തുറന്ന കാലം. രാഷ്‌ട്രീയവിഷയങ്ങളില്‍ അഗാധമായി ചിന്തിക്കുകയും പരിശുദ്ധമായ രാഷ്‌ട്രീയമുണ്ടാവണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ്‌ ഞാന്‍. അഴിമതിയുടെയും അക്രമത്തിന്‍റെയും പ്രധാന സ്വിച്ച്‌ രാഷ്‌ട്രീയക്കാരുടെ കൈകളിലാണല്ലൊ. അവരുടെ ചെറിയൊരനീതി പോലും എന്നെ വല്ലാതെ അസ്വസ്ഥനാക്കും. അതൊക്കെ എന്‍റെ  ചിത്രങ്ങളില്‍ പ്രതിഫലിക്കും. ഏതെങ്കിലും ഒരു വിഷയം ആവര്‍ത്തിക്കുകയോ ഏതെങ്കിലും ഒരാര്‍ട്ടിസ്റ്റിന്‍റെ  ഒരു വരയെങ്കിലും അനുകരിക്കുകയോ ചെയ്‌തിട്ടില്ല. എന്‍റെതായ ശൈലിയില്‍മാത്രമേ ഞാന്‍ വരച്ചിട്ടുള്ളു. അതുകൊണ്ട്‌ ഓരോ ചിത്രത്തിനും തീര്‍ച്ചയായും എന്‍റെതായ ഐഡന്റിറ്റിയുണ്ടാവും. ചിത്രങ്ങള്‍ ചോരയും നീരുമുള്ള കുഞ്ഞുങ്ങളെപ്പോലെയാണ്‌, അവയുടേതായ ഭാഷയില്‍ അവ സംസാരിച്ചുകൊണ്ടേയിരിക്കും.

* എങ്ങനെയാണ്‌ സിനിമാരംഗത്തെത്തിയത്‌?
സോവിയറ്റ്‌ കള്‍ച്ചറല്‍ സെന്ററില്‍ എന്‍റെ  ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനം നടത്തുന്ന സമയത്ത്‌ തികച്ചും യാദൃശ്ചികമായി പി.എ.ബക്കറിനെ പരിചയപ്പെടാനിടയായി. അദ്ദേഹവും ചിന്ത രവിയുംകൂടി പ്രദര്‍ശനം കാണാന്‍ വന്നതാണ്‌. അവിടെവച്ചുതന്നെ ഞങ്ങള്‍ മാനസികമായി അടുത്തു. പിന്നീട്‌, പിരപ്പന്‍കോട്‌ മുരളിസാറ്‌ സഖാവ്‌ സിനിമയ്‌ക്ക്‌ തിരക്കഥയെഴുതുന്ന സമയത്ത്‌ ടൈറ്റിലെഴുതാനും മറ്റുമായി എന്നെയുംകൂട്ടി അദ്ദേഹം ബക്കര്‍ജിയുടെ അടുത്തുചെന്നു. അങ്ങനെ ബക്കര്‍ജിയുമായി കൂടുതല്‍ അടുക്കുകയും അദ്ദേഹത്തിന്‍റെ  സിനിമകളില്‍ ടൈറ്റിലെഴുതാന്‍ അവസരം കിട്ടുകയും ചെയ്‌തു. തികച്ചും യാദൃശ്ചികമായിട്ടാണ്‌ ആര്‍ട്ട്‌ ഡയറക്ഷന്‍ ചെയ്യാനുള്ള അവസരം വന്നുപെട്ടത്‌. അയ്യപ്പന്‍ എന്നൊരു ആര്‍ട്ടിസ്റ്റായിരുന്നു ബക്കര്‍ജിയുടെ സിനിമകളില്‍ ആര്‍ട്ട്‌ ഡയറക്ഷന്‍ ചെയ്‌തിരുന്നത്‌. അദ്ദേഹത്തിന്‌ എന്തോ അസൗകര്യം വന്ന സമയത്ത്‌ ആ പണി ബക്കര്‍ജി എന്നെ ഏല്‍പിച്ചു. ഷൂട്ടിംഗ്‌ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ബക്കര്‍ജി പറഞ്ഞുതന്നതുപോലൊക്കെ ചെയ്‌തു. പി.കൃഷ്‌ണപിള്ളയെക്കുറിച്ചുള്ള സിനിമയ്‌ക്കുവേണ്ടി ചെയ്‌ത ആ സെറ്റ്‌ എല്ലാര്‍ക്കും ഇഷ്‌ടപ്പെട്ടു. ഇ.എം.എസായിരുന്നു ഉത്‌ഘാടനത്തിനെത്തിയത്‌. ബക്കര്‍ജി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട ഒരനുഭവമായിരുന്നു അത്‌..
* ആര്‍ട്ട്‌ ഡയറക്‌ടര്‍, സംവിധായകന്‍, നടന്‍ എന്നീ വ്യത്യസ്‌ത മേഖലകളിലെ അനുഭവം പങ്കുവയ്‌ക്കാമോ?
ഡിഗ്രികഴിഞ്ഞ ഉടനെ എനിക്ക്‌ സര്‍ക്കാര്‍ജോലി കിട്ടി, എന്‍സൈക്ലോപീഡിയയില്‍. അവിടെനിന്ന്‌ പത്തുവര്‍ഷത്തെ ലീവെടുത്തിട്ടാണ്‌ ജയരാജിന്‍റെ  കമേര്‍ഷ്യല്‍ സിനിമകളിലും മറ്റും ജോലിചെയ്‌തത്‌. ഞാന്‍ കലാസംവിധാനംചെയ്‌ത അയലത്തെ അദ്ദേഹം നല്ല ഹിറ്റായി. സിനിമാരംഗത്തുള്ള ഒരു പ്രത്യേകത ഏതെങ്കിലുമൊരു പടം ഹിറ്റായാല്‍ അതിന്റെ ആര്‍ട്ട്‌ ഡയറക്‌ടര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ നല്ല ഡിമാന്റായിരിക്കും. ചെപ്പടിവിദ്യ (മോനിഷ മരിച്ച ചിത്രം), ജയരാജിന്‍റെ  പൈതൃകം, സോപാനം, എം.ടിയുടെ സുകൃതം തുടങ്ങി എണ്‍പത്തിയഞ്ചോളം ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വ്വഹിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്‌. അഭിനയത്തില്‍ എനിക്ക്‌ താത്‌പര്യമുണ്ടായിട്ടല്ല, അത്‌ യാദൃശ്ചികമായി വന്നുപെട്ടതാണ്‌, ഹൈവേയിലെ സയന്റിസ്റ്റ്‌, മാണിക്കക്കൊട്ടാരത്തിലെ ഡോക്‌ടര്‍ തുടങ്ങി നാലുചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. മൂന്നു സിനിമകള്‍ സംവിധാനംചെയ്‌തു; ഗൗരീശങ്കരം, ബനാറസ്‌, കുക്കിലിയാര്‍. കാവ്യാമാധവനും ദിലീപും നവ്യാനായരുമൊക്കെ അഭിനയിച്ച ബനാറസ്‌ തിയേറ്ററുകളിലൊക്കെ നന്നായി ഓടിയ പടമാണ്‌. ഇവകൂടാതെ ഡോക്കുമെന്ററികള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.
* സിനിമാരംഗത്ത്‌ പുതുതായി വരുന്നവര്‍ക്ക്‌ പല പ്രശ്‌നങ്ങളുമുണ്ടെന്നാണല്ലൊ കേട്ടിട്ടുള്ളത്‌. ആറുവര്‍ഷം തുടര്‍ച്ചയായി ഏറ്റവും നല്ല കലാസംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള താങ്കളുടെ അനുഭവത്തില്‍ അതെത്രത്തോളം ശരിയാണ്‌?
സിനിമയില്‍ ഒരുപാട്‌ ഗ്രൂപ്പിസമുണ്ട്‌, ജാതിയുണ്ട്‌, പാരവയ്‌പുണ്ട്‌ എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ, സത്യസന്ധമായി പറഞ്ഞാല്‍ എനിക്കിതൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല. നടീനടന്മാരുമായിട്ട്‌ ആവശ്യമില്ലാതെ വര്‍ത്തമാനം പറയാനോ അവരുമായിട്ട്‌ ഫോട്ടൊയെടുക്കാനോ ഒന്നിനും ഞാന്‍ പോയിട്ടുമില്ല. അത്യാവശ്യം ചില ബന്ധങ്ങളുണ്ടെന്നുമാത്രം. ആരെങ്കിലും എന്നോട്‌ മോശമായി പെരുമാറുകയോ എനിക്കിട്ടു പാരവയ്‌ക്കുകയോ എന്‍റെ  ഒരു വര്‍ക്ക്‌ തട്ടിക്കൊണ്ടുപോവുകയോ കാശുതരാതിരിക്കുകയോ ഒന്നുമുണ്ടായിട്ടില്ല. എനിക്കു തോന്നുന്നത്‌ നമ്മള്‍ നമ്മുടെ ജോലി കൃത്യമായി ചെയ്‌താല്‍ അവസരങ്ങള്‍ നമ്മെ അന്വേഷിച്ചുവരും എന്നാണ്‌. എന്നെ ആര്‍ട്ട്‌ ഡയറക്ഷന്‌ വിളിച്ചിട്ടുള്ള പ്രൊഡ്യൂസര്‍മാര്‍ നിര്‍ബന്ധമായും എന്നെ വീണ്ടും വിളിച്ചിട്ടുണ്ട്‌. എനിക്ക്‌ പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്‌ എന്നതാണ്‌ വാസ്‌തവം. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച, എന്‍റെയൊരു പുസ്‌തകം പ്രകാശനംചെയ്‌ത സന്ദര്‍ഭത്തില്‍ നെടുമുടിവേണുച്ചേട്ടന്‍ പറഞ്ഞത്‌ പുഷ്‌പരാജ്‌ തന്‍റെ  ജോലിയില്‍മാത്രം ശ്രദ്ധിച്ച്‌, ഓരോന്നും ശരിയാണോയെന്ന്‌ നിശബ്‌ദം നോക്കിനടക്കുന്ന ഒരാളായിട്ടാണ്‌ കണ്ടിട്ടുള്ളത്‌ എന്നാണ്‌. അത്‌ ശരിയുമാണ്‌. ഞാന്‍ എന്‍റെ  ജോലിയുമായി അത്രത്തോളം മുഴുകിയിരിക്കും. അര്‍പ്പണബുദ്ധിയോടെയുള്ള ജോലി വിജയിക്കും, തീര്‍ച്ചയായും അത്‌ അംഗീകരിക്കപ്പെടും എന്നുതന്നെയാണ്‌ എന്‍റെ  അനുഭവം. 
* ആര്‍ട്ട്‌ ഡയറക്ഷന്‍ എന്നു പറയുന്നത്‌ , ഒരുപക്ഷേ അഭിനയത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധയും അദ്ധ്വാനവും ആവശ്യമായ പണിയാണ്‌, അല്ലെ?
തീര്‍ച്ചയായും ആര്‍ട്ട്‌ ഡയറക്ഷന്‍ വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്‌. സിനിമയെന്നു പറയുന്നത്‌ യഥാര്‍ത്ഥമെന്ന്‌ തോന്നിപ്പിക്കുന്ന ഒരു കലയാണ്‌. അങ്ങനെ തോന്നിപ്പിക്കണമെങ്കില്‍ ഓരോ സെറ്റും അത്രത്തോളം തന്മയത്വമുള്ളതാവണം. ഒരു മുറിയോ ഫ്‌ളാറ്റോ ഗ്രൗണ്ടോ എന്തായാലും അവിടെ ഉണ്ടായിരിക്കേണ്ടതെല്ലാം കൃത്യമായി ഒരുക്കണം. സ്റ്റണ്ടുരംഗമാണെങ്കില്‍ ഡമ്മിയുണ്ടാക്കിവയ്‌ക്കണം. ആന ഒരാളെ ചവിട്ടിക്കൊല്ലുന്ന രംഗമാണെങ്കില്‍ ആന ചിന്നംവിളിച്ചുകൊണ്ട്‌ ഓടിവരുന്നതും ചവിട്ടാന്‍ കാലുപൊക്കുന്നതുമൊക്കെ ഒറിജിനലായിട്ടെടുക്കും. ആളിന്‍റെ  പുറത്തു വന്നുവീഴുന്ന കാല്‌ സ്‌പോഞ്ചുകൊണ്ടുണ്ടാക്കിയതായിരിക്കും. ഒരാള്‍ ഒരു മരക്കൊമ്പ്‌ വലിച്ചൊടിച്ച്‌ അടിക്കുന്ന സീനാണെങ്കില്‍ അതേപോലൊരു മരക്കൊമ്പ്‌ കൃത്രിമമായി ഉണ്ടാക്കിവയ്‌ക്കണം ഒറിജിനലാണെന്ന്‌ തോന്നിപ്പിക്കുന്ന മെറ്റീരിയലുകള്‍ കൊണ്ട്‌. ഇതൊക്കെ ഉണ്ടാക്കണമെങ്കില്‍ നല്ല ജോലിയുണ്ട്‌. കുറഞ്ഞത്‌ അഞ്ചോ ആറോ അസിസ്റ്റന്റുമാരെങ്കിലും ഓരോ സിനിമയിലും ആര്‍ട്ട്‌ ഡയറക്‌ടറെ സഹായിക്കാനുണ്ടാവും. ആനി അഭിനയിച്ച രുദ്രാക്ഷം സിനിമ ചെയ്‌തപ്പൊ നാല്‍പതോളം അസിസ്റ്റന്റുമാരുണ്ടായിരുന്നു.
* ചിത്രരചനയ്‌ക്കുപുറമെ, പുസ്‌തകരചനയിലും കൈവച്ചിട്ടുണ്ടല്ലൊ.? 
രണ്ടു പുസ്‌തകങ്ങള്‍ - `കാനായി കുഞ്ഞിരാമന്‍, ബൃഹദാകാരങ്ങളുടെ ശില്‍പി', `രാജാ രവിവര്‍മ്മ, കലയും കാലവും ജീവിതവും'. കാനായിയെക്കുറിച്ചെഴുതിയ പുസ്‌തകത്തിന്‌ സാഹിത്യ അക്കാദമി അവാര്‍ഡും രവിവര്‍മ്മയെക്കുറിച്ചെഴുതിയതിന്‌ വേറെ ചില അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌. കുറെ കവിതകളെഴുതിയിട്ടുണ്ടെങ്കിലും പുസ്‌തകമാക്കിയിട്ടില്ല.
* അങ്ങ്‌ ചെയര്‍മാന്‍ ആയതിനുശേഷം കേരള ലളിതകല അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണല്ലൊ. എന്തൊക്കെയാണ്‌ ആ സ്ഥാപനത്തില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍? 
അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ചിത്രകലാക്യാമ്പില്‍ ഒരാര്‍ട്ടിസ്റ്റിനെ ഒരുതവണ പങ്കെടുപ്പിച്ചാല്‍ പിന്നെ ഒരുവര്‍ഷം കഴിഞ്ഞിട്ടേ വീണ്ടും ക്ഷണിക്കാവൂ എന്നൊരു നിഷ്‌കര്‍ഷവച്ചു. മുമ്പാണെങ്കില്‍ നല്ല റെമ്യൂണറേഷന്‍ കൊടുക്കുന്ന പരിപാടികള്‍ക്ക്‌ ഭാരവാഹികള്‍ക്കിഷ്‌ടമുള്ള ചിലര്‍ക്ക്‌ തുടര്‍ച്ചയായി അവസരം കിട്ടുകയും പുതിയ ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ അവസരമില്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ പുതുമുഖങ്ങള്‍ക്കും അര്‍ഹതയ്‌ക്കനുസരിച്ച്‌ അവസരം കൊടുക്കുന്നുണ്ട്‌. ലളിതകലകളെക്കുറിച്ച്‌ പുതിയ അവബോധം ഉണ്ടാക്കുന്നതിന്‌ ഗ്യാലറികള്‍ കേന്ദ്രീകരിച്ച്‌, കലയുടെ ദര്‍ബാര്‍ എന്നൊരു ഏകദിന പ്രതിമാസപരിപാടി നടത്തുന്നണ്ട്‌. ആര്‍ട്ടിസ്റ്റുകളും നിരൂപകന്മാരും ചരിത്രകാരന്മാരും പൊതുജനങ്ങളുമൊക്കെ പങ്കെടുക്കുന്ന നല്ലൊരു പരിപാടിയാണത്‌. ആര്‍ട്ട്‌ അറ്റ്‌ ഹോം എന്നൊരു പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട്‌, കുറഞ്ഞവിലയ്‌ക്ക്‌ ചിത്രങ്ങള്‍ സാധാരണക്കാര്‍ക്ക്‌ വില്‍ക്കുക, അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ ദൃശ്യസാക്ഷരതയുണ്ടാക്കുകയാണ്‌ അതിന്‍റെ  ഉദ്ദേശം. ഈ പ്രളയകാലത്ത്‌ പലജില്ലകളിലായി ചിത്രങ്ങള്‍ വിറ്റുകിട്ടിയ പതിനെട്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൊടുക്കാന്‍പറ്റി. ചിത്രകാരന്മാര്‍ പ്രതിഫലം പറ്റാതെ വരച്ചുനല്‍കിയ ചിത്രങ്ങളാണ്‌ ആവകയില്‍ വിറ്റുപോയത്‌. സ്‌കൂളുകളില്‍ ഓരോ ഗ്രാനൈറ്റ്‌ ശില്‍പങ്ങള്‍ ചെയ്യുന്നതിനുള്ള പരിപാടി നടന്നുകൊണ്ടിരിക്കുന്നു. ഫൈന്‍ ആര്‍ട്‌സ്‌ കോളേജിലെ കുട്ടികള്‍ക്ക്‌ മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുന്നതിനുള്ള പരിപാടികളും ആലോചിക്കുന്നുണ്ട്‌.
* സാറിന്‍റെ  കുടുംബവിശേഷങ്ങള്‍?
ഭാര്യ ലതിക കെല്‍ട്രോണില്‍ ജോലിചെയ്യുന്നു. രണ്ടുമക്കള്‍.- അപര്‍ണ്ണാ രാജ്‌, ആര്യാ രാജ്‌. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഇളയയാള്‍ പഠിക്കുന്നു.
പോസിറ്റീവ്‌ എനര്‍ജി പ്രദാനംചെയ്യുന്ന ആ ഹൃദ്യമായ സംഭാഷണം പെട്ടെന്നു തീര്‍ന്നുപോയതുപോലെ തോന്നി ആ മഹത്തായ കലാകേന്ദ്രത്തിന്‍റെ പടിയിറങ്ങുമ്പോള്‍.