Friday 27 December 2013

കളിത്തോഴനോട് (കവിത)

 

 



സ്വര്‍ഗ്ഗസാനുക്കള്‍ താണ്ടിയെത്തുന്ന
കൊച്ചുകാറ്റിന്‍റെ മന്ത്രണം
കേള്‍ക്കെയോര്‍ക്കുന്നെന്‍ പ്രിയതോഴന്‍റെ -
യിഷ്ടഗാനത്തിന്‍ ശീലുകള്‍.

സ്നേഹമോടെന്നെ പാടിക്കേള്‍പ്പിച്ച
രാഗസുന്ദര ഗാനങ്ങള്‍
കേട്ടുകേട്ടു പഠിച്ചിതെന്‍തത്ത
ഓര്‍ത്തു പാടുന്നു തെറ്റാതെ.

കാറ്റിനും കൊതി തോന്നിയന്നു നിന്‍
പാട്ടിനൊത്തു പറന്നിടാന്‍.
ആറ്റുവഞ്ചികള്‍ പൂ ചൊരിഞ്ഞന്നു
നൃത്ത ലോലയായ് പൂഞ്ചോല .

കൈതപൂത്തു മണം ചുരത്തുന്ന
സന്ധ്യയില്‍ തോടിന്നോരത്തായ്
നിന്നു ചാരുസ്മിതം പൊഴിക്കവെ
തുമ്പിചോദിച്ചു: തോഴാ നീ
പോരുന്നോയെന്‍റെ നാട്ടിലേക്കിന്നു
പോരുന്നോ ഗാനഗന്ധര്‍വ്വാ ?
കൊണ്ടുപോയിടാമെന്‍ ചിറകിന്മേല്‍
രണ്ടേഴുലോകവും കാട്ടിടാം.

അന്നുപോയൊരെന്‍ കൂട്ടുകാരനെ-
യിന്നും തേടുകയാണു ഞാന്‍.
വേഗം പോരുക ദേവലോകത്തെ
പാരിജാതവും കൊണ്ടു നീ.

കാളിമ തിങ്ങും കാടകം പോല്‍
കാമം പൂക്കും നിഴല്‍ക്കൂട്ടില്‍
ആളിത്തീര്‍ന്നു കരിന്തിരിയായി
മാറി ഞാനുമെന്‍ ദാഹവും.

നാടും വീടുമില്ലന്തരമെങ്ങും
കാട്ടുനീതി തന്‍ താണ്ഡവം.
ഭീതിയാലെന്‍റെയുള്ളം തുള്ളുന്നു
ചിമ്മുന്നില്ലെന്‍റെ കണ്ണുകള്‍.

കൂരിരുള്‍പ്പാതയോരത്തുനിന്നെ
ക്കാത്തിരിക്കുകയാണുഞാന്‍.
വേഗം പോരുക കന്മഷാരിയാം
സ്നേഹപീയൂഷം കൊണ്ടു നീ.


Monday 23 December 2013

ഒരു ക്രിസ്മസ് സന്ദേശം

           
   "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
            ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം."

           രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഒഴുകിയെത്തിയ ദിവ്യസന്ദേശം ......

"ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌ വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു .ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്ന്‍ ജനിച്ചിരിക്കുന്നു."

           നാല്പത്തിയഞ്ച്കൊല്ലം മുന്പ്, ആയിരത്തി ത്തൊള്ളായിരത്തി അറുപത്തിയെട്ട് ഡിസംബര്‍ ഇരുപത്തിനാലിന് , അതായത് ലോകം ക്രിസ്മസിന്‍റെ ആഘോഷലഹരിയിലായിരുന്ന സന്ദര്‍ഭത്തില്‍ ആകാശത്തില്‍ നിന്ന്  മറ്റൊരു സന്ദേശം ഭൂമിയിലേക്ക് ഒഴുകിയെത്തി.

         "നല്ല ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കും
           അപ്പോളോ 8 സംഘാംഗങ്ങളുടെ
           ക്രിസ്മസ് ആശംസകള്‍."
      1968 ഡിസംബര്‍ 21 - ന് അമേരിക്കന്‍ സമയം രാവിലെ  7 . 51 - ന്  ഫ്ലോറിഡ യിലെ കേപ് കനാവറല്‍ സ്പേസ് സ്റ്റേഷനിലെ വിക്ഷെപണത്തറയില്‍നിന്ന്‍ മൂന്ന്‍ മനുഷ്യരെയുംകൊണ്ട് അപ്പോളോ 8 എന്ന റോക്കറ്റ് ചാന്ദ്രപഥത്തിലേക്ക് യാത്രയായി. ഫ്രാങ്ക് ബോര്‍മാന്‍, ജയിംസ് ലോവല്‍, വില്ല്യം ആന്‍റെഴ്സ് എന്നിവരായിരുന്നു ആ മൂന്ന്‍ മനുഷ്യര്‍. മൂന്ന്‍ ദിവസത്തെ യാത്രക്ക് ശേഷം, ഡിസംബര്‍ 24 - ന് , അതായത് ക്രിസ്മസ് തലേന്ന് ഭൂമിയുടെ ആകര്‍ഷണവലയത്തെ ഭേദിച്ച് അപ്പോളോ 8 ചാന്ദ്ര പഥത്തിലേക്ക്‌ കടന്നു. ചന്ദ്രന്‍റെ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന ഭൂമിയുടെ മനോഹരമായ ചിത്രംകണ്ട്അവര്‍വിസ്മയിച്ചു. സന്തോഷതിന്റേതായ ആ അസുലഭ സന്ദര്‍ഭത്തില്‍ അവരുടെ സന്ദേശം ഭൂമിയിലേക്ക് ഒഴുകിയെത്തി:
 "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .....
   ദൈവം അരുളിച്ചെയ്തു : വെളി ച്ചമുണ്ടാവട്ടെ .........
    വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു. അവിടുന്ന്
     വെളിച്ചത്തെ ഇരുളില്‍നിന്ന് വേര്‍തിരിച്ചു."
                      ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ നാലുവാക്യങ്ങള്‍ വില്ല്യം ആന്ടെഴ്സ് വായിച്ചു. തുടര്‍ന്നുള്ള നാല് വാക്യങ്ങള്‍ ജയിംസ് ലോവലും ഒന്‍പതും പത്തും  വാക്യങ്ങള്‍ ഫ്രാങ്ക് ബോര്‍മാനും വായിച്ചു. എന്നിട്ട് ബോര്‍മാന്‍ ഇത്രയും കൂടി പറഞ്ഞു :
   " നല്ല ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കും
     അപ്പോളോ 8 സംഘാംഗങ്ങളുടെ
          ക്രിസ്മസ് ആശംസകള്‍"
                         മാലാഖ മാരുടെ സ്വര്‍ഗ്ഗീയ സംഗീതംപോലെ ചാന്ദ്രപഥത്തില്‍നിന്നും ഒഴുകിയെത്തിയ ആ സന്ദേശ ധാര ചന്ദ്രോപരിതലത്തിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ക്കൊപ്പം മിന്നിമായുന്നത് കാണാന്‍ ആവേശത്തോടെ, അതിലേറെ അമ്പരപ്പോടെ പാശ്ചാത്യലോകം ആ ക്രിസ്മസ് തലേന്ന് ടെലിവിഷനുമുന്നില്‍ കണ്ണും കാതും തുറന്നിരുന്നു. ചന്ദ്രന്‍റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന ഭൂമിയുടെചിത്രം  - ആന്റെഴ്സ് പകര്‍ത്തിയയച്ച ആ ചിത്രമായിരുന്നു ലോകത്തിനു കിട്ടിയ എക്കാലത്തെയും മികച്ച ക്രിസ്മസ് സമ്മാനം.
                         അവിസ്മരണീയമായ ആ ക്രിസ്മസ്സിനും ചരിത്രം കുറിച്ച ആ യാത്രക്കും 45 വയസ്സ് തികയുന്ന ദിവസം കൂടിയാണിന്ന്.
                           അങ്ങനെ രണ്ട് ചരിത്ര സംഭവങ്ങളും അനുസ്മരിക്കുന്ന ഈ വേളയില്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും
                    ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.


Wednesday 18 December 2013

നരകത്തിലേക്ക് സ്വാഗതം (കഥ)


                             ആകാശം നിറയെ കറുത്തിരുണ്ട മേഘങ്ങള്‍. ശക്തിയായ ഇടിയും മിന്നലും. ഉടന്‍ മഴ പെയ്യുമെന്നുറപ്പ് . മഴയ്ക്ക് മുമ്പ് വീട്ടിലെത്തിയില്ലെങ്കില്‍ ആകെ നനഞ്ഞതുതന്നെ. രാവിലത്തെ തിരക്കിനിടയില്‍ കുട എടുക്കാന്‍ മറന്നു. ഉണ്ണിക്കുട്ടന്‍റെ  റെയിന്‍കോട്ടും എടുത്തില്ല. മഴ നനഞ്ഞാല്‍ ഉണ്ണിക്കുട്ടന് പനി വരും. പിന്നെ ഒരാഴ്ച ലീവായതുതന്നെ.
                           പെട്ടെന്ന്‍ സരിതയ്ക്കോര്‍മ്മവന്നു: വീടിന്‍റെ കിഴക്കുവശത്തുകൂടി ഒരിടവഴിയുണ്ട്. അതൊരു കുറുക്കുവഴിയാണ്. വേഗം വീട്ടിലെത്താം. അവള്‍ ഉണ്ണിക്കുട്ടന്‍റെ  കൈപിടിച്ച് തിരക്കിട്ടുനടന്നു.
                           ഇടവഴിയിലേക്കുള്ള പ്രവേശന ഭാഗത്ത് റെസിഡന്‍സ് അസോസിയേഷന്‍റെ നോട്ടീസ് ബോര്‍ഡില്‍ മഞ്ഞ പെയിന്‍റ് കൊണ്ട്  എഴുതിവച്ചിട്ടുണ്ട് :
                                                        സ്വാഗതം
                 ദേവപുരം റെസിഡന്‍സ് അസോസിയേഷന്‍
അതിന്‍റെ താഴെയായി വെള്ളച്ചായംകൊണ്ട് ഭംഗിയായി എഴുതിവച്ചിരിക്കുന്ന രണ്ട് വാക്കുകള്‍ വായിച്ച് സരിത പൊട്ടിച്ചിരിച്ചു.
   '                                          'നഗരത്തിലെ നരകം'
  അമ്മ ചിരിക്കുന്നത് കണ്ട് ഉണ്ണിക്കുട്ടനും അതു  വായിച്ചു. അവന് അതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും കുടുകുടെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു :
എന്താമ്മേ ആ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ?
ഇത് വൃത്തിയില്ലാത്ത വഴിയാണെന്നാ എഴുതിയിരിക്കുന്നത്. സരിത പറഞ്ഞു.
                   ഇടവഴിയുടെ രണ്ടുവശവും വലിയ വീടുകളാണ്. അവയ്ക്കുചുറ്റും കനത്ത മതില്‍ക്കെട്ടുകള്‍. വഴിയരികില്‍ അവിടവിടെയായി ഗാര്‍ഹികാവ  ശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മത്സ്യത്തിന്‍റെയും  മാംസത്തിന്‍റെയും അവശിഷ്ടങ്ങള്‍ തിരയുന്ന തെരുവുനായ്ക്കളും കാക്കകളും. ചീഞ്ഞഴിഞ്ഞ മാലിന്യങ്ങളില്‍ പറ്റിയിരിക്കുന്ന ഈച്ചകളും ഉറുമ്പുകളും. വീടുകളില്‍നിന്ന് ഒഴുക്കിവിടുന്ന മലിനജലവും. എല്ലാംകൂടെ മൂക്കടപ്പിക്കുന്ന ദുര്‍ഗ്ഗന്ധവും വഴുക്കലും.
                     ജനകീയാസൂത്രണക്കാര്‍  കോണ്ക്രീറ്റ് ചെയ്ത് വൃത്തിയാക്കിയ വഴിയാണ്. നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്റ്ററും  വാര്‍ഡ്‌ കൌണ്‍സിലറും റെസിഡന്‍സ് അസോസിയേഷനും കൂട്ടായി  ബോധവല്‍ക്കരണം നടത്തിയിട്ടും മുടുക്കുനിവാസികള്‍ 'പഠിച്ചതേ പാടൂ' എന്നമട്ടില്‍ മത്സരിച്ച് മാലിന്യങ്ങള്‍ കൂനകൂട്ടി. മതിലുതുരന്ന് മലിനജലം വഴിയിലേക്ക് ഒഴുക്കിവിട്ടു. ഒഴിഞ്ഞ മദ്യക്കുപ്പികളും പോളിത്തീന്‍ കവറുകളും പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകളും നിറഞ്ഞ വഴിയിലൂടെ സൂക്ഷിച്ചുനടന്നില്ലെങ്കില്‍ കുപ്പിച്ചില്ലുകള്‍ കാലില്‍ തറച്ചുകയറിയതുതന്നെ !  കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശുചീകരണപ്രക്രിയ മുറതെറ്റാതെ നിര്‍വഹിക്കുന്നുണ്ടെങ്കിലും മുടുക്കുനിവാസികള്‍ മത്സരം തുടര്‍ന്നുകൊണ്ടേയിരുന്നു. അത്യാവശയക്കാരല്ലാതെ മറ്റാരും  ആ വഴി നടക്കാറില്ല.
                  ഏതോ കുസൃതിക്കുട്ടന്‍ നോട്ടീസ്ബോര്‍ഡില്‍ എഴുതിവച്ചത് അര്‍ത്ഥവത്താണെന്ന് സരിതയ്ക്കും തോന്നി. മഴ ചാറിത്തുടങ്ങി. സരിത നടത്തയ്ക്ക് വേഗത കൂട്ടി.
                  അവിടവിടെയായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃതജീവികള്‍ മതിലോരം ചേര്‍ന്ന്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.
അതുകണ്ട് ഉണ്ണിക്കുട്ടന്‍ ചോദിച്ചു:
 എന്തിനാമ്മേ ഈ ആളുകള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് ?
   അവര്‍ ഒന്നിനുപോകുന്നതാണു കുട്ടാ. മോനവരെ നോക്കണ്ട.
 സരിത ഉണ്ണിക്കുട്ടന്‍റെ  കയ്യിലെ പിടി മുറുക്കി . നടത്തത്തിന് വേഗത കൂട്ടി.   അയ്യ്യേ! അവരെന്തിനാമ്മേ വഴിയില്‍ ഒന്നിനു പോകുന്നത് ? മൂത്രത്തില്‍ ധാരാളം രോഗാണുക്കളുണ്ടല്ലോ. ഈ മൂത്രത്തീക്കൂടി നടന്നാ നമുക്ക് അസുഖം വരൂല്ലേ ?
 നമ്മുടെ കാലില്‍ ചെരുപ്പുണ്ടല്ലോ മോനേ.
 വഴിയില്‍ തുപ്പരുത്, ഒന്നിനും രണ്ടിനും പോകരുത് എന്നൊക്കെ റ്റീച്ചര്‍ പറഞ്ഞുതന്നല്ലോ അമ്മേ. ഈ ആളുകള്‍ സ്കൂളില്‍ പോയിട്ടില്ല . അല്ലേ  അമ്മേ?
  അമ്മയ്ക്കറിയില്ല കുട്ടാ. എത്ര പഠിച്ചാലും പറഞ്ഞാലും ചിലയാളുകള്‍ ഇങ്ങനെ തന്നെ കുട്ടാ. എളുപ്പത്തില്‍ കാര്യം സാധിക്കുന്നതാണ് അവര്‍ക്കിഷ്ടം.
 അമ്മ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലാവാതെ ഉണ്ണിക്കുട്ടന്‍ സംശയഭാവത്തില്‍  അമ്മയെ നോക്കി.
       
        എന്തുപറഞ്ഞാണ് ഈ കുഞ്ഞിന്‍റെ സംശയം തീര്‍ത്തുകൊടുക്കുക ? സരിത ധര്‍മ്മ സങ്കടത്തിലായി . ഒരു നിമിഷത്തെ ആലോചനയ്ക്കുസേഷം അവള്‍ പറഞ്ഞു :
         അവര്‍ സ്കൂളില്‍ പഠിച്ചത് മറന്നുപോയിരിക്കും കുട്ടാ. എന്‍റെ കുട്ടന്‍ ഒരിക്കലും ഇങ്ങനെ വഴി വൃത്തികേടാക്കല്ലേ.
  അമ്മയുടെ മറുപടി അവന് സ്വീകാര്യമായെന്ന് തോന്നുന്നു. പിന്നെ അവന്‍ ഒന്നും ചോദിച്ചില്ല. അമ്മയുടെ  കൈ വിടുവിച്ച്, മൂക്കും പൊത്തിക്കൊണ്ട് അവന്‍ വീട്ടിലേക്കോടി.
              പിന്നെ കേട്ടത് പട്ടിയുടെ കടിയേറ്റ് പിടയുന്ന ഉണ്ണിക്കുട്ടന്‍റെ അലറിക്കരച്ചി ലായിരുന്നു.

Thursday 12 December 2013

പാതിരാമഞ്ഞറിയാതെ (കഥ)


         സൂസി എന്ന് വിളിപ്പേരുള്ള സൂസന്‍ ഫെര്‍ണാണ്ടസ്, എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി. ഞങ്ങള്‍ ഒരേ ആഫീസില്‍ ജോലിചെയ്യുന്നു. താമസം വനിതാസദനത്തില്‍, ഒരേ മുറിയില്‍.
        ഞാനും സൂസിയും അടുത്തറിഞ്ഞതിനുസേഷമുള്ള അഞ്ചാമത്തെ ക്രിസ്മസ്സാണിത്.
         ക്രിസ്മസ് കാലം സൂസിക്ക് വിശ്രമമില്ലാത്ത കാലമാണ്. ഉറക്കമിളച്ചിരുന്ന്  മനോഹരമായ ക്രിസ്മസ് കാര്‍ഡുകളുണ്ടാക്കി അതില്‍ ചിത്രങ്ങള്‍ വരച്ച് സന്ദേശങ്ങളെഴുതി  പ്രിയപ്പെട്ടവര്‍ക്കെല്ലാം അയയ്ക്കും. വീട്ടിലുള്ളവര്‍ക്ക് പുതുവസ്ത്രങ്ങളും  പൂത്തിരികളും വാങ്ങി രണ്ടുദിവസംമുന്‍പേ നാട്ടിലേക്കുപോകും. ഒരാഴ്ച കഴിഞ്ഞേ തിരിച്ചുവരൂ. ഉണ്ണിയീശോയ്ക്ക് പുല്‍ക്കൂടൊരുക്കണം , പാതിരാക്കുര്‍ബാനയ്ക്ക്  പള്ളിയില്‍ പോകണം, അടുക്കളയില്‍ വിഭവങ്ങളൊരുക്കണം, അടുത്ത ബന്ധുക്കളെ വീട്ടില്‍ പോയിക്കണ്ട് കുശലം പറയണം .....  ഇതൊക്കെയാണ് സൂസിയുടെ ക്രിസ്മസ് പരിപാടികള്‍. 
            കേക്കും വൈനും അപ്പവും മട്ടന്‍സ്റ്റൂവും ഫ്രൈഡ് റൈസും ചിക്കന്‍ കറിയും .....  അങ്ങനെ പോകുന്നു വിഭവങ്ങളുടെ പട്ടിക. കേട്ടിയോനായ ഫെര്‍നാണ്ടസിന് കൂട്ടുകാരെ സല്‍ക്കരിക്കാന്‍ രണ്ട് കുപ്പിയും അകമ്പടിയായി കപ്പയും പോര്‍ക്കും സ്പെഷ്യല്‍.
              മുന്‍കൂറായി കിട്ടുന്ന ശമ്പളത്തിനുപുറമേ ഉത്സവവായ്പ്പയും കൂടിയാവുമ്പോള്‍ ക്രിസ്മസ് ആഘോഷം അടിപൊളി.
              ഓരോ ക്രിസ്മസ്സും കഴിഞ്ഞുവരുമ്പോള്‍ അവള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും. ഫെര്‍നാണ്ടസ് ബാറില്‍ കുഴഞ്ഞുവീണതും കൂട്ടുകാര്‍ ടാക്സിപിടിച്ച് വീട്ടിലെത്തിച്ചതും ടാക്സിക്കൂലി അവളെക്കൊണ്ട് കൊടുപ്പിച്ചതും .... ഒരു തുടര്‍ക്കഥ പോലെ കേട്ടിരിക്കാന്‍ നല്ല രസം.
             അതിബുദ്ധിമാന്‍, അറിവുള്ളവന്‍, മര്യാദക്കാരന്‍, ദാനശീലന്‍ തുടങ്ങി ഫെര്‍ണാണ്ടസിന് വിശേഷണങ്ങള്‍ നിരവധിയാണ്. പേരിന് അലങ്കാരം പോലെ ബി.എ. എല്‍.എല്‍. ബി. എന്നീ ബിരുദങ്ങളുമുണ്ട്. ജാതിമത പാര്‍ട്ടി ഭേദമെന്യെ ആരുടെ കാര്യത്തിനും മുന്നിട്ടിറങ്ങുന്നവന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. ഭാവിയില്‍ എം. എല്‍.എയും മന്ത്രിയും ആകാന്‍ യോഗ്യതയുള്ളവന്‍.
             ഭാവിമന്ത്രിയുടെ ഭാര്യാപദം ചുമന്നുചുമന്ന്‍ ചുമലൊടിയാറായി. എന്നാലും സാരമില്ല ,  'ഫെര്‍ണാണ്ടസിന്‍റെ പെണ്ണ്‍' എന്നൊരു മേല്‍വിലാസമുണ്ടല്ലോ. പിള്ളാരുടെ കാര്യത്തിലും വേവലാതി വേണ്ട. മമ്മിയും ഡാഡിയും പൊന്നുപോലെ നോക്കിക്കൊള്ളും . മാസാമാസം ചെലവിനുള്ളത് മുന്‍കൂറായി കൊടുക്കണമെന്നു മാത്രം.
               ചിരിച്ചുകൊണ്ടാണ് ഇതൊക്കെ പറയുന്നതെങ്കിലും അവളുടെ ഉള്ളം പൊള്ളുന്നത് ഹൃദയംകൊണ്ട് തൊട്ടറിയുന്നവാളാണ് ഈ ജുമൈല.
                ഇത്തവണ പതിവുകളൊക്കെ തെറ്റി. ക്രിസ്മസ്സിന്‍റെ പിറ്റേദിവസം തിരിച്ചെത്തി. എന്നിട്ട് ആരോടും മിണ്ടാതെ ഒറ്റയിരിപ്പ് !
                എന്താ മോളെ? പുതിയ കഥയൊന്നും പറയാനില്ലേ? അവളെ തൊട്ടുരുമ്മിയിരുന്ന് ഞാന്‍ ചോദിച്ചു.
                 ആവിപറക്കുന്ന നിശ്വാസത്തോടെ അവള്‍ പറഞ്ഞു:
ഇത്രയും കാലം പാതിരാക്കുര്‍ബാന മുടക്കിയിട്ടില്ല. ഇത്തവണ അതും സംഭവിച്ചു.
                  പാറിപ്പറന്ന മുടിയിഴകള്‍ ഒതുക്കിവച്ച്, എനിക്കഭിമുഖമായിരുന്ന് അവള്‍ പുതിയൊരു കഥ പറഞ്ഞു:-
ഇന്നലെ സന്ധ്യയ്ക്ക് ഒരു വിരുന്നുകാരന്‍ വന്നു. ഫെര്‍ണാണ്ടസിന്‍റെ
 സഹപാഠിയും ഉറ്റമിത്രവുമായ കൃഷ്ണദാസ് . സുഹൃത്തിന് ഇഷ്ടമുള്ള സമ്മാനവും കൊണ്ടായിരുന്നു വരവ്. വന്നപാടേ ആഘോഷം തുടങ്ങി. രണ്ടാള്‍ക്കും വേണ്ടതൊക്കെ തീന്‍മേശയില്‍ എടുത്തുവച്ച്‌, കുഞ്ഞുങ്ങളെയും കൂട്ടി പള്ളിയില്‍ പോകാനിറങ്ങി.
                  സൂസിമോളേ.... നീയിങ്ങു വന്നേടീ..... കൊച്ചുങ്ങളെ മമ്മീം ഡാഡീം കൊണ്ടുപോട്ടെ. നമുക്കിത്തിരിക്കഴിഞ്ഞു പോകാം . നിന്‍റെ കൈകൊണ്ടുതന്നെ ഇതൊക്കെ  വിളമ്പിത്തന്നേടീ.
                   ഭര്‍ത്താവല്ലേ പറയുന്നത് , അനുസരിച്ചു.
                  കേജ് രിവാളിന്‍റെ ചൂല്‍, യേശുവിന്‍റെ ചാട്ടവാര്‍,  മണ്ടേലയുടെ മരണം, ഒബാമയുടെ പ്രതിച്ഛായ, ഗാട്ഗിലും കസ്തൂരിയും തുടങ്ങി ലോകം മുഴുവന്‍ രണ്ടു നാവിന്‍തുമ്പുകളില്‍  കിടന്നു കറങ്ങുകയാണ്.
                  പള്ളിയില്‍പോക്ക് നടക്കുകേലെന്നുറപ്പായി. കിടപ്പറയില്‍ കയറി ടിവി ഓണ്‍ചെയ്തു. വത്തിക്കാനിലെ വിശേഷങ്ങള്‍, പോപ്പിന്‍റെ പാതിരാക്കുര്‍ബാന.
                        
 ഇടയ്ക്ക് അല്‍പ്പമൊന്നു മയങ്ങി.
                     മഞ്ഞിന്‍റെ കുളിരുള്ള രാത്രി . സ്വര്‍ഗ്ഗവും ഭൂമിയും ആശംസകള്‍ കൈമാറുന്ന മഹനീയരാത്രി. പുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കൈകാല്‍ കുടഞ്ഞു... കണ്ണുകള്‍ തുറന്നു.....  കുഞ്ഞധരങ്ങളില്‍നിന്ന്‍ പരിഭവം നിറഞ്ഞ വാക്കുകള്‍:     
                          സൂസിമാ...... എന്നെക്കാണാന്‍ വരാഞ്ഞതെന്തേ ?
                          കുറ്റബോധത്താല്‍ കരള്‍ നീറി.
                           ഈശോയേ പൊറുക്കണേ....... ഹൃദയം മന്ത്രിച്ചു.
                   പെട്ടെന്ന്‍ മുറിയിലെ വെളിച്ചം കെട്ടു. വാതില്‍ പുറത്തുനിന്ന് പൂട്ടി . കുഴഞ്ഞ നാവില്‍നിന്ന് അരുതാത്ത ആശംസകള്‍!
            ആകോഷിക്കെടി മോളേ,   ആകോഷിക്ക്. കിഷ്മഷ് ആകോഷിക്ക് .................
            ആ ശബ്ദം അകന്നകന്നു പോയി .
             ചെകുത്താന്‍റെ നഖമുള്ള വിരലുകള്‍ മാറിലമര്‍ന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം മൂക്കില്‍ തുളച്ചുകയറി .
             അപമാനഭീതിയോടെ ആഞ്ഞുതള്ളി .
പൊട്ടാസുപൊട്ടുന്നതുപോലൊരു ശബ്ദം , ഒരു ഞരക്കം , പിന്നെ മുക്കുറ .....
ചെകുത്താന്‍കോട്ടയില്‍ അടയ്ക്കപ്പെട്ട രാജകുമാരിയെപ്പോലെ മോചനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ..... വിഹ്വലമായ നിമിഷങ്ങള്‍ ......
പുലര്‍ച്ചക്കോഴി കൂവി . പള്ളിയില്‍ പോയവര്‍ തിരിച്ചെത്തി .
റോബിന്‍...... വാതില്‍ തുറക്ക് മോനേ...... വാതില്‍ തുറക്ക് മോനേ ....... അലറിവിളിച്ചു .
                മമ്മി വാതില്‍ തുറന്നു .
 മങ്ങിയ വെളിച്ചത്തില്‍ കണ്ടു .... തറയില്‍ ഉറങ്ങിക്കിടക്കുന്ന കൃഷ്ണദാസ് !
പിന്‍തലയിലും കഴുത്തിലും പടര്‍ന്നുണങ്ങിയ ചോര !
   സംഭവിച്ചതെന്തെന്നറിയാതെ എല്ലാവരും അന്ധാളിച്ചുനിന്നു .
   ഫെര്‍ണാണ്ടസ്സെവിടെ ? ഡാഡി ചോദിച്ചു .
 പോയിനോക്ക്  . പള്ളിയില്‍ കാണും പുണ്യവാളന്‍.... പുച്ഛത്തോടെ അക്രോശിച്ചു.
    സ്പാനര്‍പിടിച്ച് തഴമ്പിച്ച കൈകള്‍ കൃഷ്ണദാസിന്‍റെ പുറത്ത് ആഞ്ഞുപതിച്ചു .
     അയാള്‍ അമ്പരപ്പോടെ ചാടിയെണീറ്റു.
     കടക്കെടാ നായേ പുറത്ത് .... ഡാഡി  അലറി .
      അയാള്‍ വേച്ചുവേച്ചു നടന്നു .
      കുഞ്ഞുങ്ങള്‍  അമ്പരന്ന് അരികിലെത്തി . രണ്ടിനേം മാറോട് ചേര്‍ത്തണച്ചു. ചുണ്ടുകള്‍ വിതുമ്പി . നെഞ്ചില്‍ ഒതുക്കിയതെല്ലാം പെരുമഴപോലെ പെയ്തിറങ്ങി . പരിസരബോധം വന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു.
      ബാഗുമെടുത്തിറങ്ങി.
കുഞ്ഞുങ്ങളെയോര്‍ത്ത്  നീയങ്ങ് ക്ഷമിക്ക് മോളേ. അവനൊരബദ്ധം പറ്റിയതല്ലെ , അതും ബോധമില്ലാത്ത നേരത്ത് .
       മമ്മിയുടെ ഉപദേശത്തിനും കുഞ്ഞുങ്ങളുടെ പിന്‍വിളിക്കും  ചെവികൊടുക്കാതെ ......
       അല്‍പ്പനേരത്തെ മൗനത്തിനുശേഷം , സ്തബ്ധയായിരുന്ന എന്‍റെ ചുമലില്‍ പിടിച്ചുലച്ചുകൊണ്ട് അവള്‍ ചോദിച്ചു:
        എന്തിനാ മോളേ ഇങ്ങനെയൊരു മേല്‍വിലാസം ?
        എനിക്ക് ഉത്തരമില്ലായിരുന്നു .
        എന്തോ ആലോചിച്ചുറച്ച പോലെ അവള്‍ പറഞ്ഞു :
        ഇന്നുമുതല്‍ ഞാന്‍ സൂസന്‍; വെറും സൂസന്‍. പേരിന്‍റെ വാലുമുറിക്കാന്‍ ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ മതിയെടോ . തല്‍ക്കാലം നമുക്കൊരു വീട് കിട്ടുമോന്നു നോക്കാം . പിള്ളാരേം കൂടി ഇങ്ങു കൊണ്ടുപോരാം .

Thursday 12 September 2013

ഓണാശംസകള്‍







     എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും    
ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Saturday 7 September 2013

ഓര്‍മ്മയില്‍ ഒരു പൊന്നോണം (കവിത)



കേരളമക്കളിന്നെമ്പാടും  കൊണ്ടാടും 
ഇന്‍സ്റ്റന്റോണത്തിന്‍ വര്‍ണ്ണജാലം
കണ്ടുമടുത്തെന്‍റെ  കണ്ണുകള്‍ തേടുന്നു
ഗ്രാമീണ ബാല്യത്തിന്നോണക്കാലം.

തൂമലര്‍ത്തുമ്പകള്‍ പൂത്തോരെന്‍ വാടിയില്‍
പൊന്നോണത്തുമ്പികള്‍ പാറിവന്നു.
മോഹം മയങ്ങുമെന്‍ മാനസവേദിയി-
ലോര്‍മ്മകളാലോലം നൃത്തമാടി .

പുഴയില്‍ക്കുളിച്ചു മെയ്ച്ചന്തം വരുത്തിപ്പൊന്‍-
ചേലുള്ള പട്ടുപാവാടചാര്‍ത്തി.
പൂമുടി വാര്‍ന്നിട്ടു പിച്ചകപ്പൂ ചൂടി
വാര്‍നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞു. 

ഓണപ്പൂക്കളം മോടിയില്‍ തീര്‍ക്കുവാന്‍
വാടാത്ത പൂവുമായോടിയെത്തും
ഓമനത്തോഴന്‍റെ  പൂങ്കവിളത്തൊരു
പൂമുത്തമേകിയാര്‍ത്തുല്ലസിച്ചും
ഓലപ്പന്തുമായ് കളിയാടാനെത്തുന്ന-
കോലപ്പനുപ്പേരി പങ്കുവച്ചും

മഞ്ഞക്കോടിചുറ്റി ചങ്ങാതിമാരുമാ -
യീണത്തില്‍ കൈകൊട്ടിപ്പാട്ടുപാടി ,
മൈലപ്പൂമാവിന്‍ കൊമ്പത്തു ഞാത്തിയോ -
രൂഞ്ഞാലിലാടിത്തിമര്‍ത്തു ചെമ്മെ.

ഓണത്തല്ലോണത്തെയ്യം പുലിക്കളി
മാവേലി കുമ്മാട്ടി വാമനനും
കോലം പലവിധം കെട്ടിയാടീടുവാ-
നാരോമല്‍ കൂട്ടുകാരൊത്തുകൂടി.

സാരള്യ രാഗമുണര്‍ത്തുമപ്പൊന്നോണ-
മിന്നെന്‍റെയോര്‍മ്മയില്‍ മാത്രമായി .
എങ്കിലും ചിങ്ങത്തിരുവോണനാളിനായ്‌
കാത്തിരിക്കുന്നു ഞാനാണ്ടുതോറും .

കള്ളവും ചതിയുമില്ലാതെ നമ്മുടെ
നാട്ടില്‍ സമത്വം പുലരുവോളം
സ്വര്‍ഗീയ സുന്ദര സങ്കല്പതീരത്തു
സ്വപ്നം കൊണ്ടോണവിരുന്നൊരുക്കാം.

സ്വാഗതം മാവേലിത്തമ്പുരാനേ ,യെന്‍റെ 
സ്വാഗതം പണ്ടത്തെ കൂട്ടുകാരേ.
സ്വാഗതം മാവേലിത്തമ്പുരാനേ ,യെന്‍റെ 
സ്വാഗതം കേരളനാട്ടുകാരേ .....



Sunday 1 September 2013

വൃദ്ധക്കുരുന്ന് (കഥ)

    













         അമ്പതാംപിറന്നാള്‍  ആഘോഷിക്കാന്‍  കലാലയം
  അണിഞ്ഞൊരുങ്ങിനില്‍ക്കുന്നു . അങ്കണത്തില്‍  നിരത്തിയിട്ട  പ്ലാസ്റ്റിക്  കസേരകളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും  അധ്യാപകരും സ്ഥാനംപിടിച്ചുകഴിഞ്ഞു . ആ  മുഖങ്ങളില്‍   അവളുടെ കണ്ണുകള്‍ പരതിനടന്നു.  ഇല്ല ,  ആ  മുഖം മാത്രമില്ല .ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മുന്‍നിരയില്‍ത്തന്നെ കാണെണ്ടതല്ലെ. ഒരുപക്ഷേ  ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന അദ്ദേഹത്തെ  രൂപഭേദംകൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തതാണോ ?
        അഞ്ചുവയസ്സുകാരിയുടെ മനസ്സില്‍ വരച്ചിട്ട രൂപത്തിന് നല്ല ഉയരവും വെളുത്തനിറവും   വട്ടമുഖവും എണ്ണതേച്ചു ചീകിയൊതുക്കിയ കറുത്തമുടിയും ആയിരുന്നു. കൊഞ്ചിക്കുഴഞ്ഞും കുറുമ്പുകാട്ടിയും നടന്ന കുട്ടിയുടെ കണ്ണില്‍ മറ്റെല്ലാവരേയുംകാള്‍ സുന്ദരനുമായിരുന്നു തോമസ്‌സാറ്. കുട്ടികളെ തല്ലുകയോ ശകാരിക്കുകയോ ചെയ്യാത്ത 'പാവം സാറ് ', കുട്ടികളോടൊപ്പം ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന നല്ല സാറ് .
        'സരസിജാ.... മോളേ ...... വേഗം വാ ...... ബല്ലടിക്കാറായി' എന്നു വിളിച്ചുകൊണ്ട് അധ്യയനദിവസങ്ങളില്‍ കൃത്യം ഒമ്പതുമണിക്ക്  വീട്ടിലെത്തുന്ന തോമസ്‌ സാറിനെ ഓര്‍മ്മകള്‍ തുറക്കുന്ന ജാലകത്തിലൂടെ വല്ലപ്പോഴും കാണാറുണ്ട് . പ്രിയഗുരുനാഥന്
 എന്നും മുപ്പതിനോടടുത്ത പ്രായം .
         എല്ലാവരും പൂര്‍വ്വകാല സ്മരണകള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ്. സാറിനെ കാണുന്നില്ലല്ലോ .എന്തുപറ്റി ? സ്കൂളധികൃതര്‍ ക്ഷണിക്കാന്‍ മറന്നതാവുമോ ? അങ്ങനെയാവാന്‍ വഴിയില്ല .ഇന്ന്‍ പ്രശസ്തമായ ഹയര്‍സെക്കന്‍ഡറിസ്കൂളായി തലയുയര്‍ത്തിനില്‍ക്കുന്ന ഈ സരസ്വതീക്ഷേത്രം അന്നൊരു പ്രൈമറിസ്കൂള്‍ മാത്രമായിരുന്നു. വളര്‍ച്ചയുടെ പടവുകളില്‍ തോമസ്‌ സാറിന്‍റെ പാദമുദ്രകള്‍ പതിഞ്ഞുകിടപ്പുണ്ട് . സ്കൂളിന് സ്വന്തമായൊരു ലൈബ്രറിയും കളിസ്ഥലവുമൊക്കെ ഉണ്ടായത് തോമസ്‌ സാറിന്‍റെ പരിശ്രമഫലമായാണ് . പരിസരത്ത് തണല്‍ വിരിച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍ക്കും അദ്ദേഹത്തെ മറക്കാനാവില്ല. മുറ്റത്തുനില്‍ക്കുന്ന മുണ്ടപ്ലാവിന്റെ പുറംവേരില്‍  നിറയെ ഫുട്ബാള്‍വലിപ്പത്തിലുള്ള ചക്കകള്‍! ഈ പ്ലാവിന്‍റെ തൈ നട്ടത് തോമസ്‌ സാറാണെന്ന കാര്യം അവള്‍ മറന്നിട്ടില്ല.
          പാറിപ്പറക്കുന്ന തുമ്പിയെ പിടിക്കാന്‍ കൊതിച്ചുനില്‍ക്കുമ്പോള്‍ , അതല്ലെങ്കില്‍ മാവില്‍ പടര്‍ന്നുകിടക്കുന്ന മുല്ലവള്ളിയില്‍നിന്നു കൊഴിയുന്ന പൂക്കള്‍ പെറുക്കുമ്പോള്‍ അമ്മ ബലമായി പിടിച്ചുകൊണ്ടുപോയി കുളിപ്പിച്ച് ഉടുപ്പിടിയിച്ച് ഒരുക്കിനിറുത്തും . പിന്നെ സാറിന്‍റെ തോളത്തി രുന്നുള്ള സവാരി സ്കൂള്‍മുറ്റംവരെ . തോളത്തിരുന്നുകൊണ്ട്  സാറിന്‍റെ ഭംഗിയായി ചീകിയൊതുക്കിയ മുടി വലിച്ചുകുലച്ചിടുമ്പോള്‍ സ്നേഹത്തോടെ ശാസിക്കും :
 'താമരക്കുറുമ്പിയെ ഞാനിപ്പം  താഴത്തിടുമേ ...'
    ഒപ്പം നടന്നുവരുന്ന കുസൃതിപ്പിള്ളെര്‍ക്ക്  വല്ലാത്ത കുശുമ്പാണ്. അവരെ നോക്കി കൊഞ്ഞണംകുത്തുമ്പോള്‍ അവര്‍ തിരിച്ച്‌ കോക്ക്രികാട്ടി വിളിക്കും :
'നീ പോടീ സുന്ദരിക്കോതേ '
    ' മോള്‍ക്ക്‌ ഞാനൊരു നല്ല പേരിടട്ടേ ?' സ്കൂള്‍രജിസ്റ്ററില്‍ പേരുചേര്‍ക്കാന്‍ ചെന്നപ്പോള്‍ അച്ഛനോടു ചോദിച്ചു .
    'സാറിനിഷ്ടമുള്ള പെരെഴുതിക്കൊള്ളൂ ' അച്ഛന്‍ സമ്മതിച്ചു .
     'സരസിജ . ഇവളെ ഞാന്‍ സരസിജാന്നേ വിളിക്കൂ '.
  അച്ഛനമ്മമാരിട്ട പേരു മാറ്റി കുട്ടിക്ക് അനുയോജ്യമായ പേരിട്ട ഗുരുനാഥനെ ശിഷ്യയ്ക്ക് മറക്കാനാവുമോ ? സ്കൂള്‍പരിസരം ചുറ്റിനടന്നു കാണുന്നതിനിടയില്‍ സാറിനെപ്പറ്റി
പലരോടും ചോദിച്ചു . ഒരാള്‍ വീടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു .
     കോലായില്‍ ചാരുകസേരയില്‍ പഞ്ഞിപ്പൂ പോലൊരു വൃദ്ധന്‍ , ആ പഴയ ഗുരുനാഥന്‍ !
ഭക്ത്യാദരങ്ങളോടെ നമസ്കരിച്ച് സ്വയം പരിചയപ്പെടുത്തി .
ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ നോക്കിയിരുന്നതല്ലാതെ അദ്ദേഹം ഒരുവാക്കുപോലും ഉരിയാടിയില്ല .
'സാറിന്‍റെ താമരക്കുറുമ്പിയെ മറന്നുപോയോ ?' അവള്‍ മെല്ലെ ചോദിച്ചു .
ഉത്തരം ചിരി മാത്രം .
  അകത്തുനിന്ന് ഒരു ചെറുപ്പക്കാരന്‍  ഇറങ്ങിവന്നു .ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അതേ രൂപം !
'ഞാന്‍ സരസിജ '. അവള്‍ സ്വയം പരിചയപ്പെടുത്തി .
'സരസിജയെക്കുറിച്ച് അപ്പന്‍ ധാരാളം പറഞ്ഞിട്ടുണ്ട് , നേരില്‍ കാണുന്നതിപ്പഴാ. ഇരിക്കൂ .'
'സാറെന്താ എന്നോടു മിണ്ടാത്തെ ?' തെല്ലു വ്യസനത്തോടെ ചോദിച്ചു .
'അപ്പന് ആരെയും അറിഞ്ഞുകൂട. കഴിഞ്ഞതൊന്നും ഓര്‍ക്കാനും കഴിയില്ല . സ്വന്തം മക്കളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണിപ്പോള്‍.'
 സരസിജ ഒരുനിമിഷം സ്തബ്ധയായിനിന്നു .
ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് അറിവിന്‍റെവെളിച്ചം പകര്‍ന്ന , സഹജീവിസ്നേഹത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ആ ഗുരുശ്രേഷ്ഠന്‍റെ  ഓര്‍മ്മച്ചെപ്പ് കവര്‍ന്നതാര് !
    പ്രിയപ്പെട്ട ഗുരുനാഥന്റെ പാദങ്ങളില്‍ രണ്ടു മിഴിനീര്‍ത്തുള്ളികള്‍  കാണിക്കയര്‍പ്പിച്ചു . ആര്‍ദ്രമായ മിഴിനീരിന്റെ ചൂടും നനവുമേറ്റ് ആ പാദങ്ങള്‍ ഒന്നിളകി . അവള്‍ ആ പാദങ്ങള്‍ തൊട്ടുവന്ദിച്ചു . അദ്ദേഹം അവളുടെ മുഖത്തേക്കു നോക്കി അല്പനേരം പകച്ചിരുന്നു .
 പിന്നെ ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചു .
     ഒന്നുമറിയാതെ ചിരിക്കുന്ന ആ  വൃദ്ധക്കുരുന്നിന്റെ രൂപംകൂടി ഓര്‍മ്മയില്‍
വരച്ചുചേര്‍ത്തുകൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ മനസ്സു മന്ത്രിച്ചു : മാഷേ മാപ്പ്;
ഞാനും മറന്നുവല്ലോ എന്‍റെ മാഷിനെ ഇത്രയുംകാലം ! മാഷേ മാപ്പ്.........
                              

Monday 26 August 2013

ആ ഭ്രാന്തി ചത്തു (കഥ)



        


നാവില്‍നിന്നു നാവിലൂടെ ആ വാര്‍ത്ത പരന്നു.
ആളുകള്‍ തോപ്പുമുക്കിലെ ബസ് ഷെല്‍ട്ടറില്‍ തടിച്ചുകൂടി .
 കൂടിനിന്നവര്‍ക്കെല്ലാം അവളെപ്പറ്റി ഓരോ കഥകള്‍ പറയാനുണ്ടായിരുന്നു.
നഗരത്തില്‍നിന്നു ട്രാന്‍സ്ഫറായിച്ചെന്ന ഹെഡ്കോണ്സ്റ്റബിള് കുട്ടപ്പന്‍നായരും അവളും
 തമ്മില്‍ ഇഷ്ടത്തിലായെന്നും വാടകക്വാര്‍ട്ടേഴ്സില്‍ ഇരുവരും ഒരുമിച്ചു താമസിച്ചുവരവേ, പെട്ടെന്നൊരുദിവസം അയാളെ കാണാതായെന്നുമാണ്‌ ഒരു കഥ .
        അധികമായ ലൈംഗികോര്‍ജ്ജം തലയ്ക്കുപിടിച്ചു വട്ടായിപ്പോയതാണെന്ന്
 ഫ്രോയിഡിനെ കൂട്ടുപിടിച്ചു കഥപറഞ്ഞവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു .
         കഥകള്‍ എന്തുതന്നെയായാലും ആ ഭ്രാന്തിപ്പെണ്ണിനെപ്പറ്റി ആളുകള്‍ വാതോരാതെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു .
         കുറേനാളായല്ലോ  ഇവിടെയൊക്കെ കാണാന്‍തുടങ്ങിയിട്ട് . എവിടെയുള്ളതാണോ ആവോ ?


  ആര്‍ക്കറിയാം ?
  ഭ്രാന്തുവന്നാല്‍  പിന്നെ  നാടും വീടുമുണ്ടോ ? സ്വന്തോം ബന്ധോമുണ്ടോ ?
 പൂനിലാവും പൊരിവെയിലും ഒരുപോലെയല്ലേ ?


  ഇന്നലെ ഇരുട്ടുന്നതുവരെ ആ ഇലക്ട്രിക്പോസ്റ്റില്‍ ചാരി , കണ്ണുംപൂട്ടി ഒരേനില്‍പ്പായിരുന്നു . അപ്പഴേ തോന്നിയതാ ഇതിനു ചാക്കാലയടുത്തെന്ന്‍.

 
ഇവിടെക്കിടന്നു പുഴുത്തുനാറും മുമ്പ് നഗരസഭയെ വിവരമറിയിക്കാം. അവരെടുത്തുകൊണ്ടുപോയി കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ  എന്താന്നുവച്ചാ  ചെയ്യട്ടെ.


 പലതരക്കാരായ കാഴ്ചക്കാര്‍ക്കിടയില്‍, പലപല ആക്ഷേപങ്ങള്‍ക്കിടയില്‍   അവളുടെ ഉടല്‍രഹസ്യങ്ങള്‍ തുറന്നുകിടന്നു .പ്രായഭേദമെന്യെ, ആണ്‍ പെണ്‍ ഭേദമെന്യെ എല്ലാവരും അത്  കണ്ടുനിന്നു .സ്ഥാനംതെറ്റിക്കിടന്ന ഉടുവസ്ത്രം നീക്കിയിട്ട്  ആ നഗ്നത മറയ്ക്കാന്‍ ആരും മുന്നോട്ടു വന്നില്ല . അഴുക്കുപിടിച്ചതെങ്കിലും കാണാന്‍കൊള്ളാവുന്ന പെണ്ണുടലായിരുന്നുവല്ലോ അത് ! നിരപ്പുള്ള നെഞ്ചില്‍ രണ്ടു കരിമൊട്ടുകള്‍ കുരുമ്പിച്ചുനിന്നു . ഈച്ചകള്‍ അതിന്മേല്‍ ഉമ്മവച്ചു നട ന്നു . മുരുക്കിന്‍പൂവിനു ചുറ്റും മുള്ളുകള്‍ എന്നപോലെ  നാഭിച്ചുഴിക്കു താഴെ നീലരോമങ്ങള്‍ എഴുന്നുനിന്നു . അവയ്ക്കിടയിലൂടെ തേനുറുമ്പു കള്‍ അരിച്ചുനടന്നു .
 ഒന്നുമറിയാത്തപോലെ  അവള്‍ അനക്കമറ്റു കിടന്നു .

ചിലര്‍ അതുവഴി പോയ പോലീസ്ജീപ്പിനു കൈ കാണിച്ചു . ജീപ്പു നിറുത്തി ഒരു പോലീസുകാരന്‍ ഇറങ്ങിവന്നു . അവളുടെ കിടപ്പുകണ്ട് ഒന്നു ചിരിച്ചു  . ആത്മഗത മെന്നോണം അയാള്‍ പറഞ്ഞു : അവള്‍ ധ്യാനനിദ്രയി ലാണ്. തനിയേ ഉണര്ന്നുകൊള്ളും.
       വെള്ളത്താടിയും മുടിയും കാറ്റില്‍പറത്തി, വെള്ളിവടിയും ചുഴറ്റി ഒരാള്‍ മേഘമലയില്‍നിന്നും ഇറങ്ങിവന്നു . ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അയാള്‍ അവള്‍ക്കരികിലെത്തി . അയാളുടെ തീക്ഷ്ണതമുറ്റിയ കണ്ണുകള്‍ അവളുടെ അനക്കമറ്റ ശരീരത്തെ ചുറ്റിയുഴിഞ്ഞു ; വലതുകയ്യിലെ വെള്ളിവടികൊണ്ട് തെന്നിമാറി ക്കിടന്ന ഉടുവസ്ത്രം കോരിയെടുത്ത് അവളുടെ നഗ്നതയ്ക്കുമേലിട്ടു.
 ഫ് , നായിന്‍റെമോനേ , നേരെയന്നു   കിടക്കാനും സമ്മതിക്കൂല്ലേ ?
ഭ്രാന്തമായ ഒരലര്‍ച്ചയോടെ അവള്‍ ചാടിയെണീറ്റു. നക്ഷത്ര ച്ചുവപ്പാര്‍ന്ന കണ്ണുകളില്‍ നിന്ന് കാമരശ്മിക ള്‍ വര്‍ഷിച്ചു കൊണ്ട് അവള്‍ അയാള്‍ക്കുനേരെ നടന്നടുത്തു .
  അയാള്‍ പുഞ്ചിരിതൂകിക്കൊണ്ട്‌ , വെള്ളി വടിയും ചുഴറ്റി ,   മേഘമലയിലേക്ക് കയറിപ്പോയി .

നിരാശ യോടെ അവള്‍ തിരിച്ചു നടന്നു . പഴയതുപോലെ ഇഷ്ടശ യനം തുടര്‍ന്നു. മെല്ലെമെല്ലെ കണ്ണുകളടച്ച്  ഗഡമായൊരു രതിനിദ്രയിലേക്ക് അവള്‍ ആഴ്ന്നാഴ്ന്നിറ ങ്ങി പ്പോയി .
 ജനക്കൂട്ടം അതുകണ്ട് അന്തംവിട്ടു നിന്നു.
   അപ്പോള്‍ ആകാശത്തുനിന്ന്‍ ഒരശരീരിയുണ്ടായി :
  വസ്ത്രത്തെക്കാള്‍ ശ്രേഷ്ഠം  ശരീരവും ശരീരത്തെക്കാള്‍ ശ്രേഷ്ഠം കാമനകളമത്രെ .

Friday 23 August 2013

ശവം (കവിത)


   















                 അടച്ചുപൂട്ടിയ
                വീട്ടിനുള്ളില്‍
                ഒന്നരമാസം !
                ഈ ശവത്തിന്
                മക്കളോടെങ്കിലും
                വിളിച്ചു പറഞ്ഞൂടാരുന്നോ ?










Wednesday 21 August 2013

വെറുമൊരു സുധാകരന്‍ (കഥ)







"ഒഴുക്കുള്ള പുഴയിലെ മുങ്ങിക്കുളി പോലെയാണ് നഗരത്തിലെ ജീവിതം."
ഇതു പറയുന്നത് കൈനോട്ടക്കാരനായ സുധാകരനാണ്, ഗ്രാമത്തിലെ കൊച്ചുവീട്ടില്‍
ഒറ്റയ്ക്കു താമസിക്കുന്ന സുധാകരന്‍.
"തൊട്ടുനനച്ചു കടന്നുപോയ ജലകണങ്ങളെക്കാണാന്‍ പുഴക്കരയില്‍ പോയിരുന്നാലൊക്കുമോ ? അതുപോലാ നഗരത്തിലെ കാര്യവും ; ഒരിക്കല്‍ കണ്ടവരെ
പിന്നെ കാണില്ല ."
സുധാകരന്റെ ഉപമ എനിക്കു നന്നെ പിടിച്ചു . നാട്ടിന്‍പുറത്തുകാരനായ സുധാകരന്
നഗരത്തിന്‍റെ രീതികള്‍ ഇത്ര തന്മയത്വത്തോടെ വര്‍ണ്ണിക്കാന്‍ കഴിയുന്നതെങ്ങനെ
എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. ത്രീസ്റ്റാര്‍ഹോട്ടലിലെ മദ്യസേവയെ
ക്കുറിച്ചും എ .സി.റൂമിലെ സുഖനിദ്രയെക്കുറിച്ചുമൊക്കെ എത്രയെത്ര വിചിത്രങ്ങളായ കഥകളാണ് അയാള്‍ എനിക്കു പറഞ്ഞുതന്നിട്ടുള്ളത് ! നിത്യേന വന്നുപോകുന്ന എനിക്കുപോലും ഈ നഗരം നിഗൂഡതകളുടെ നക്ഷത്രലോകം മാത്രമായിരിക്കുംപോള്‍ വല്ലപ്പോഴും വന്നുപോകുന്ന സുധാകരന്‍ എത്ര സൂക്ഷ്മമായി നഗരത്തെ കണ്ടറിഞ്ഞിരിക്കുന്നു!
കണ്ണുണ്ടായാല്‍പോര കാണണം , കാതുണ്ടായാല്‍പോര കേള്‍ക്കണം - ഇതൊക്കെയാണ്  സുധാകരന്‍റെ ആപ്തവാക്യങ്ങള്‍ .
ഒരു സര്‍ക്കാര്‍ഗുമസ്തനായ എനിക്ക് നിഗൂഡതകളിലേക്ക്  നീളുന്ന കണ്ണും കാതും ആപത്താണെന്ന്‍ സുധാകരനുണ്ടോ അറിയുന്നു !
കര്‍ക്കശമായ പെരുമാറ്റച്ചട്ടങ്ങളോട്  സുധാകരന് അത്ര മതിപ്പൊന്നുമില്ല. മനുഷ്യത്വത്തോടെ ജീവിക്കാന്‍ പറ്റൂല്ലെങ്കിപ്പിന്നെന്തിനാ ഈ മനുഷ്യജന്മം ? എന്നാണയാള്‍ ചോദിക്കുന്നത് .
    സുധാകരന്‍റെ ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്നെ പ്രതിക്കൂട്ടില്‍ നിറുത്തി വിസ്തരിക്കുന്നതുപോലെയാണ് എനിക്കു തോന്നുക. ഞാന്‍ ജീവിക്കുന്നത് എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടിമാത്രമാണ് എന്ന യാഥാര്‍ഥ്യം എന്നെ അലട്ടുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ് .
      സംസ്കൃതത്തില്‍ ബിരുദവും ജ്യോതിഷത്തില്‍ ഡിപ്ലോമയും സമ്പാദിച്ചിട്ടുള്ള സുധാകരന്‍ ഇപ്പോള്‍ രേഖാശാസ്ത്രത്തിലും പ്രാവീണ്യം നേടിയിരിക്കുന്നു. വാത്സ്യായനന്‍റെ കാമശാസ്ത്രം മനപ്പാഠമാണ് . ഒരാളെ അടുത്തുകണ്ടാല്‍ അയാളുടെ ഭൂതവും വര്‍ത്തമാനവും സ്വഭാവവിശഷങ്ങളുമൊക്കെ കൂസലില്ലാതെ വിളിച്ചുപറയും. എവിടെയും പേടികൂടാതെ കയറിച്ചെല്ലാന്‍ ഇത്രയുമൊക്കെ മതിയെന്നാണ് സുധാകരന്‍റെ പക്ഷം .
       മാസത്തിലെ ആദ്യദിവസം രാവിലെ ആറുമണിക്കുള്ള ഫാസ്റ്റ്പാസഞ്ചറിലാണ് സുധാകരന്‍ നഗരത്തിലേക്കുപോകുന്നത് . ഒരു മാസത്തേക്കുള്ള 'ഊര്‍ജ്ജം' സംഭരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുകയുംചെയ്യും .  ആ ഊര്‍ജജമില്ലെങ്കില്‍ താന്‍ വെറും പൂജ്യമാണെന്നാണ് സുധാകരന്‍ പറയുന്നത്. .
'പെണ്ണും പെടക്കോഴിയുമില്ലാത്തവന്‍ എവിടെപ്പോയാലെന്ത് ? എപ്പൊവന്നാലെന്ത് ? ആരുചോദിക്കാന്‍ !' ചിലപ്പോഴൊക്കെ ഇങ്ങനെ നിരാശപ്പെടാറുമുണ്ടയാള്‍ .
'അല്ലാ... സുധാകരാ താനെവിടേക്കായീപ്പോകുന്നത് ?' ആ രഹസ്യമറിയാന്‍ ഞാന്‍ ജിജ്ഞാസുവായി.
'എന്താ ഒപ്പം കൂടുന്നോ ? സല്‍സ്വഭാവികള്‍ക്ക് വരാന്‍ പറ്റിയ ഇടമല്ല.
സുധാകരന്‍റെ വാക്കുകളില്‍ പരിഹാസത്തിന്റെ മുനകളുണ്ടായിരുന്നു. അത്  മനസ്സിലാകാത്തതുപോലെ ഞാന്‍ വീണ്ടും ചോദിച്ചു :
'എവിടേക്കാണെന്ന് പറ സുധാകരാ .'
'സ്റ്റാര്‍ഹോട്ടലിലേക്ക് .'
'സുധാകരന്‍റെ കയ്യില്‍ അത്രക്കും കാശുണ്ടോ?'
'കാശിലല്ല, വേഷത്തിലാണ് കാര്യം. സില്‍ക്കുജുബ്ബയും കസവുമുണ്ടും സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെ കാണുമ്പം വാച്ചറു  വാതില് തുറന്നുപിടിക്കും.'
'സുധാകരന് സ്വര്‍ണ്ണച്ചെയിനും വൈരമോതിരവുമൊക്കെയുണ്ടോ ? ഞാന്‍ കണ്ടിട്ടില്ലല്ലൊ.'
'ഫലപ്രവചനംപോലെ ജനപ്രീതിയുള്ള കല വേറെയുണ്ടോ ! കാശുള്ളവര്‍ കൈനിറയെത്തരും. പറയുന്നതു ഫലിച്ചാല്‍ ചോദിക്കുന്നതെന്തും തരും , മാലയോ മോതിരമോ മൊബൈലോ എന്തും. അതൊക്കെ നമ്മളെ നാട്ടില്  പ്രദര്‍ശിപ്പിച്ചോണ്ടു നടക്കാന്‍ പറ്റുമോ , ബോറല്ലേ ?'
'ശരിയാ. ആളുകള് കളിയാക്കും.'
'സാറു  ഹാപ്പിഅവേഴ്സെന്നു കേട്ടിട്ടുണ്ടോ ? എവിടെ കേള്‍ക്കാന്‍ ! '
എന്‍റെനേര്‍ക്കൊരു പരിഹാസച്ചിരിയെറിഞ്ഞുകൊണ്ട് സുധാകരന്‍ തുടര്‍ന്നു :
'രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയ്ക്കുള്ള ആറുമണിക്കൂര്‍ , നക്ഷത്രബാറുകളില്‍ തിരക്കുകുറഞ്ഞ സമയം , നൂറിന്‍റെ ഒരു നോട്ടുണ്ടെങ്കിലാര്‍ക്കും പോകാം . ഒരു പയിന്റും
ഇത്തിരി ചിപ്സും കിട്ടിയാ സുധാകരന്‍ ഹാപ്പിയാവും . ചിലുചിലുത്ത തണുപ്പത്ത് ഒറ്റയ്ക്കിരുന്നു സിപ്പുചെയ്യുന്നതിന്‍റെ സുഖമുണ്ടല്ലോ ..ഹാ ... അതനുഭവിച്ചുതന്നെ അറിയണം .'
        പിന്നൊരിക്കല്‍ യാതൊരു മുഖവുരയുമില്ലാതെ സുധാകരന്‍ ചോദിച്ചു :
'പത്തുമണിപ്പടത്തിനു വരുന്നോ ?'
'ഇല്ല സുധാകരാ ,കഴിഞ്ഞയാഴ്ച ഞങ്ങളൊരു പടം കണ്ടതേയുള്ളൂ .'
'കുടുംബത്തെയും കൂട്ടിവരുന്ന കാര്യമല്ല , സാറൊറ്റക്ക് വരുന്നോ ?'
'ഇല്ല, സുധാകരന്‍ പൊയ്ക്കോ . ഏതുപടത്തിനാ?'
'കൊള്ളാം ! സുധാകരന്‍ പോണതു സിനിമകാണാനാന്നാ വിചാരം ? ഭേഷായി ! എന്‍റെ സാറെ
 ഈ സുധാകരന്‍ പോണവഴിക്കൊരു  'നിപ്പനടി'ക്കും .പിന്നെ ഒടിത്തീരാറായ പടം കളിക്കണ ഏതെങ്കിലും ടാക്കീസിക്കേറി  ഒരു ടിക്കറ്റെടുക്കും അകത്തു കേറിയിരുന്നു സുഖമായിട്ടുറങ്ങും , എ.സി.യില് .കാശില്ലാത്തവര്‍ക്കും ജീവിതം കുറച്ചെങ്കിലും ആസ്വദിക്കണ്ടെ ?'
     ജീവിതാസ്വാദനത്തില്‍ സുധാകരനെന്ന കൈനോട്ടക്കാരന്‍ അഞ്ചക്കം ശമ്പളംവാങ്ങുന്ന എന്നെക്കാള്‍ എത്രയോ ഉയരത്തിലാണെന്ന തിരിച്ചറിവ്   എന്നെ  അസ്വസ്ഥനാക്കി. ഇത്തരം ഹാപ്പി അവേഴ്സ് എന്‍റെ സ്റ്റാറ്റസിനു ചേര്‍ന്നതല്ല എന്നു നൂറ്റൊന്നുരുവിട്ട് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു . അല്‍പ്പം അസൂയയോടെയാണെങ്കിലും സുധാകരന്‍റെ ഹാപ്പിഅവേഴ്സ് കഥകള്‍ കേട്ട് ചിരിക്കാന്‍ ഞായറാഴ്ചകളില്‍ പുഴവക്കില്‍ കാത്തിരിക്കുമായിരുന്നു.
     കാലവര്‍ഷപ്പെയ്ത്തുകഴിഞ്ഞ് , കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക്  കണ്ണുനട്ടിരുന്ന്‍ ഒരിക്കല്‍  സുധാകരന്‍ പറഞ്ഞു :
'ദാ ഇതുപോലാ നഗരത്തിലെ ഒഴുക്ക് . എവിടെനിന്നോ വരുന്നവര്‍ , എവിടേക്കോ പോകുന്നവര്‍ . പാതവക്കില്‍   കുറിനിരത്തി ചമ്രംപടിഞ്ഞിരിക്കുന്ന പ്രവചനക്കാരന് കൊയ്ത്തുകാലം . കലങ്ങിമറിയുന്ന വെള്ളത്തില്‍ മീന്‍ തിരയുന്ന പൊന്മാനെപ്പോലെയാണവന്‍ . ആധിപൂണ്ട മുഖങ്ങളില്‍ ദൃഷ്ടിതറപ്പിച്ച് കുറിക്കുകൊള്ളുന്നൊരു പ്രവചനം . തിരിഞ്ഞുനോക്കുന്നവരെ എറിഞ്ഞുവീഴ്ത്തുന്ന വായ്ത്താരി . നീട്ടപ്പെടുന്ന കൈകളില്‍ നോക്കി ഭൂതകാലത്തിന്റെ ചുരുള്‍ നിവര്‍ത്താം , വിസ്മയം പൂക്കുന്ന മിഴികള്‍ കണ്ടില്ലെന്നു നടിച്ച് ഭാവിയെപ്പറ്റി തൊട്ടും തൊടാതെയും പ്രവചിക്കാം . ലക്ഷണശാസ്ത്രവും നക്ഷത്രഫലവും കൈരേഖയും കൂട്ടിവായിക്കുമ്പോള്‍ ആശ്ചര്യസ്തബ്ധരാകുന്ന ഭാഗ്യാന്വേഷികള്‍. പ്രവചനക്കാരന്റെ മടിശ്ശീലയില്‍ കറന്‍സികളുടെ പ്രവാഹം......'
'ഇത് ആളുകളെ പറ്റിക്കുന്ന പണിയല്ലേ സുധാകരാ ? മാന്യമായ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേ ?'
    എന്‍റെ ചോദ്യം സുധാകരനത്ര പിടിച്ചില്ല . അയാള്‍ തിരിച്ചടിച്ചു :
'മന:ശാസ്ത്രം പഠിച്ച ഡോക്ടറും ജ്യോതിഷം പഠിച്ച കണിയാനും ചെയ്യുന്നത് ഒരേകാര്യം തന്നെ ; ആധിമൂത്തു വരുന്നവരെ ആശ്വസിപ്പിക്കുക . ഒന്നിനു മാന്യതയും മറ്റേതിനു അപമാന്യതയും കല്‍പ്പിക്കുന്നത് വിവരക്കേടാണ് .'
' ഒന്ന് ശാസ്ത്രവും മറ്റേത് അന്ധവിശ്വാസവും. ' 
'ആരുപറഞ്ഞു അന്ധവിശ്വാസമെന്ന് ? ജ്യോതിഷം ഒരു ശാസ്ത്രമാണ്; ഋഷീശ്വരന്മാരുടെ കാലത്തോളം പഴക്കമുള്ള ശാസ്ത്രം.'
      ഒരു വാദപ്രതിവാദത്തിനുള്ള ത്വര അയാളുടെ മുഖത്തു തെളിഞ്ഞു .ജാതകവിധികളെപ്പറ്റിയുള്ള വിശകലനങ്ങളിലൂടെ   അയാള്‍ തന്‍റെ വിശ്വാസപ്രമാണങ്ങള്‍ ശരിയെന്നു സമര്‍ത്ഥിക്കാന്‍ പഴുതുകള്‍ തേടി . അമ്പതു കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നത് ജാതകദോഷം കൊണ്ടാണത്രേ !
      തര്‍ക്കശാസ്ത്രം പഠിച്ചിട്ടുള്ള സുധാകരനോട് തര്‍ക്കിച്ചുജയിക്കുക എളുപ്പമല്ല .
അയാളുടെ ആവനാഴിയില്‍ ജാതകദോഷത്തിന്‍റെ എത്ര കഥകള്‍ വേണമെങ്കിലും എടുത്തുപ്രയോഗിക്കാനുണ്ടാവും . പോരെങ്കില്‍ ഞാനുള്പ്പെടുന്ന ഉദ്യോഗസ്ഥവൃന്ദത്തെ ഒന്നടങ്കം അലസന്മാരെന്നും കിമ്പളക്കാരെന്നും വിളിച്ച് പരിഹസിക്കുകയും ചെയ്യും . അതുകൊണ്ട് ഞാന്‍ പത്തിമടക്കി .
        എന്തെല്ലാം പറഞ്ഞാലും പരിഹസിച്ചാലും സുധാകരനുമായുള്ള സൗഹൃദം എനിക്ക് ഒരാശ്വാസമാണ്; വീട്ടിലെയും ആഫീസിലെയും ടെന്‍ഷന്‍ മറന്ന്‍  പൊട്ടിച്ചിരിക്കാന്‍  കഴിയുന്നത് സുധാകരന്‍റെ കഥകള്‍ കേള്‍ക്കുമ്പോഴാണ് .
        ഇന്നലെ സുധാകരന്‍ വന്നില്ല .ഞാന്‍ കാത്തിരുന്നു  മുഷിഞ്ഞു . അയാള്‍ക്കെന്തുപറ്റി ?
ആശങ്കയോടെ അയാളുടെ വീട്ടിലേക്കു നടന്നു .
 മുറ്റത്തെ ചെമ്പകച്ചുവട്ടില്‍  ചടഞ്ഞിരിപ്പാണയാള്‍! കയ്യില്‍ തുറന്നുപിടിച്ച വര്‍ത്തമാനപ്പത്രവുമുണ്ട്.
 'എന്തുപറ്റി സുധാകരാ ?' അയാളുടെ അരികത്തിരുന്നു ഞാന്‍ ചോദിച്ചു .
 'ഇതു കണ്ടില്ലേ ?'
 ചരമപ്പേജിലെ കറുത്തചതുരത്തില്‍ വിരല്‍തൊട്ടുകൊണ്ട് അയാള്‍ ക്ഷോഭിച്ചു:
'സ്വൈരിണിപോലും ! പാവം പെണ്ണ്.'
    അയാളുടെ ക്ഷോഭവും വേദനയും കണ്ടപ്പോള്‍ അവള്‍ അയാളുടെ ആരോ ആയിരിക്കുമെന്നു കരുതി ഞാന്‍ ചോദിച്ചു
  ' ആ സ്ത്രീ സുധാകരന്‍റെ ആരാ ?'
  ' ചേരിയിലെ കൂലികള്‍ക്ക് ഹാപ്പിഅവേഴ്സൊരുക്കുന്ന പാവം പെണ്ണ്; ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒഴിച്ചുകൊടുപ്പുകാരി.ഏജന്റുമാര് രഹസ്യമായി എത്തിച്ചുകൊടുക്കുന്ന
വാറ്റുചാരായമാണവള്   വിറ്റിരുന്നത്. അതീന്നു കിട്ടുന്ന വരുമാനംകൊണ്ടാ അഞ്ചുവയറുകള്‍ വിശപ്പാറ്റിയിരുന്നത്. മരത്തീന്നു  വീണ്  നട്ടെല്ലുപൊട്ടിയ അച്ഛന്‍ , മനോരോഗിയായ അമ്മ , മറവിരോഗംപിടിച്ച അമ്മൂമ്മ , നാലാംക്ളാസ്സില് പഠിക്കുന്ന അനുജത്തിക്കുട്ടി. ചോര്‍ന്നും ചിതലരിച്ചും നിലംപൊത്താറായ ചെറ്റപ്പുരയില്‍ .... ഈയിടെ അവളെ പോലീസു പിടിച്ചു. ഷാപ്പുകാരമ്മാരു പിടിപ്പിച്ചതാ.  ഉള്ളംകാലു നിറയെ അടികൊണ്ടു പൊട്ടിയ വ്രണങ്ങളുമായി
റോഡരികത്തിരുന്നു കരയുന്നതുകണ്ടപ്പോള് ചങ്കുപൊട്ടിപ്പോയി സാറേ. അന്ന്‍ ഞാനെന്‍റെ
നൂറുരൂപ ആട്ടോക്കാരന് കൊടുത്തു , അവളെ വീട്ടിലെത്തിക്കാന്‍ .അങ്ങനാ ഞങ്ങള് പരിചയക്കാരായത്. അന്നേ ഞാനവളോടു പറഞ്ഞതാ കഷ്ടകാലമാണു സൂക്ഷിക്കണമെന്ന് .
പറഞ്ഞിട്ടെന്തു കാര്യം , ജാതകവിധിയെ തടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ ?
കഴിഞ്ഞദിവസം ലെവല്‍ക്രോസിനടുത്ത് ....'
കണ്ണുതുടച്ചുകൊണ്ട് അയാള്‍ കൂട്ടിച്ചേര്‍ത്തു:
'നീരുവറ്റിയ ദേഹം നരനായ്ക്കള് കടിച്ചുകീറിയിരുന്നു'
 കഥകേട്ട് എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല .
അല്‍പ്പനേരത്തെ മൌനത്തിനുശേഷം സുധാകരന്‍ പറഞ്ഞു :
'എനിക്ക് അവളുടെ വീടുവരെ പോകണമെന്നുണ്ട് , ഹാപ്പിഅവേഴ്സിനു കരുതിവച്ച
കാശുകൊണ്ട് ആ കുടുംബത്തിന് ഒരുനേരത്തെ വിശപ്പാറുമെങ്കില്‍ സുധാകരന്‍
അതിലേറെ ഹാപ്പിയാവും.'
   ആര്‍ദ്രതയുടെ പ്രതിരൂപംപോലെ സുധാകരന്‍ നടന്നുനീങ്ങി .
   അതിരാവിലെ പത്രം നിവര്‍ത്തിയപ്പോള്‍ കണ്ട വാര്‍ത്ത എന്നെ ഞെട്ടിച്ചു :
'കുറ്റക്കാരനെന്നു സംശയിക്കുന്ന സുധാകരനെന്ന കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരുന്നു. ആത്മഹത്യചെയ്ത യുവതിയും സുധാകരനും തമ്മില്‍ അവിഹിതവേഴ്ചയും സാമ്പത്തികഇടപാടുകളും ഉണ്ടായിരുന്നതായി പരിസരവാസികള്‍ ആരോപിക്കുന്നു .'
     എന്തുചെയ്യേണ്ടൂ എന്നറിയാതെ തളര്‍ന്നിരിക്കുമ്പോള്‍ സുധാകരന്‍റെ പ്രതിഷേധസ്വരം
കാതില്‍ മുഴങ്ങി :
'കണ്ണുകള്‍  കാണുന്നതും  കാതുകള്‍ കേള്‍ക്കുന്നതും എല്ലാം സത്യങ്ങളാണോ!'
 
                                                               *****





Friday 16 August 2013

ചില്ലുപാത്രം (കവിത)


                                              രസിച്ചു പാനംചെയ്തു മദിക്കാന്‍
കൊതിച്ചു ചുണ്ടില്‍ചേര്‍ത്തു ചഷകം ;
രുചിച്ചുനോക്കേ പളുങ്കുപാത്രം
നിറച്ചു കയ്പ്പിന്‍ കൊഴുപ്പു മാത്രം !

തപിച്ചു, ദൂരേക്കെറിഞ്ഞുടയ്ക്കാന്‍
നിനച്ചുപോയൊരു മാത്ര ഞാനും .
വിറച്ചു കാലുകള്‍, തളര്‍ന്നു ഗാത്രം
തരിച്ചുനിന്നെന്‍ തരള ചിത്തം .

ഉദിച്ചു സൂര്യന്‍ കറുത്ത വാനില്‍,
ചലിച്ചു ജീവിതരാശിചക്രം .
വസിച്ചു പൂമരച്ചില്ലയേറി  
രമിച്ചു കാമുകപ്പക്ഷിവൃന്ദം  !

തുടിച്ചുതാരിളം മേനി,യഴകില്‍ 
ശയിച്ചു,രതിപൂത്തുമഞ്ചലില്‍ !
മദിച്ചു മായിക  ഭാവമാര്‍ന്നു
രചിച്ചു ബന്ധുരഭാവഗീതം .

ചിരിച്ചു പൌര്‍ണ്ണമിയന്നു മെല്ലെ
കഥിച്ചു നിര്‍ണ്ണയമാ രഹസ്യം :
ജ്വലിച്ചു നില്‍ക്കും പകലിനന്ത്യം
കുറിച്ചു രാവും വന്നുചേരും .

ഗ്രഹിച്ചു മേവുകപ്രപഞ്ചസത്യം
കുടിച്ചു തീര്‍ക്കുക ചില്ലുപാത്രം .
മറിച്ചുതോന്നിയതബദ്ധമല്ലീ
ജനിച്ചുവെന്നാല്‍ മരിക്കുമല്ലോ !

Friday 9 August 2013

പൂര്‍ത്തിയാക്കാത്ത കഥ (കഥ)


 
   

  'പത്തുവയസ്സുകാരിയുടെ ജഡം പൊട്ടക്കിണറ്റില്‍.......'
   പുതുമ നശിച്ച വാര്‍ത്ത .
  എന്നാല്‍,വാര്‍ത്തയോടൊപ്പം കൊടുത്തിരുന്ന ചിത്രവും അടിക്കുറിപ്പും  കണ്ട്
   അയാള്‍ ഞെട്ടി !
  'ഊമയും ബധിരയുമായ, ചിത്തു എന്നു വിളിക്കുന്ന ചിത്രലേഖയുടെ ജഡം വീടിനടുത്തുള്ള
 പൊട്ടക്കിണറ്റില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.......'
  സംഭവത്തെക്കുറിച്ചുള്ള  വ്യതസ്തങ്ങളായ കഥകള്‍ വായിച്ചും കേട്ടും അയാള്‍ക്ക്‌
 ച്ഛര്‍ദ്ദിക്കാന്‍ മുട്ടി.ഇതിലേതാ ശരിയെന്നറിയണമെങ്കില്‍ മരിച്ച കുട്ടിയെ ജീവിപ്പിക്കണം!
  അതല്ലാതെ ഒരു മാര്‍ഗ്ഗവുമില്ല .   
   അലമാരയിലിരുന്ന ആല്‍ബമെടുത്തു അയാള്‍ മറിച്ചുനോക്കി; പൂത്തുനില്‍ക്കുന്ന
 കുറ്റിമുല്ലകള്‍ക്കിടയില്‍ ഒരു ചെന്താമരപ്പൂവുപോലെ ചിത്തുമോള്‍!
 അയാള്‍ നോക്കിയിരിക്കെ അവള്‍ ചിത്രത്തില്‍നിന്നിറങ്ങിവന്നു.
 എന്തുപറ്റി മോളേ നിനക്ക് ? നീയെന്തിനാ ..........?
  മാഷിതുവരെ എന്‍റെ കഥ എഴുതിയില്ലല്ലോ. ചിത്തു പിണക്കമാ.
  അവളുടെ ആംഗ്യഭാഷ നരേന്ദ്രന്‍മാഷിനു നല്ല വശമായിരുന്നു .
പൂക്കളെയും ശലഭങ്ങളെയും അവള്‍ ഒരുപാടു സ്നേഹിച്ചിരുന്നു.
പൂക്കളെ കുത്തിനോവിക്കുന്ന  വണ്ടുകളെ അവള്‍ക്കു പേടിയായിരുന്നു.
തൊടിയിലെ മരങ്ങളില്‍ കൂടുകൂട്ടാനെത്തുന്ന കുരുവികളും
 തെങ്ങിലും കവുങ്ങിലും ചാടിനടക്കുന്ന അണ്ണാറക്കണ്ണന്മാരും
 അവളുടെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു.
 കുയിലിനെപ്പോലെ പാടാന്‍ അവള്‍ക്കു കൊതിയായിരുന്നു .
 അയ്യേ ,മാഷ്‌ കരയുകാ ? എന്നാ ഞാന്‍ പോവാണെ .
അവള്‍ ചിത്രത്തിലേക്കു കയറിപ്പോയി .
നരേന്ദ്രന്‍ മാഷ്‌ ആല്‍ബം അടച്ചുവച്ചിട്ടു സ്കൂളിലേക്കു നടന്നു.
സ്റ്റാഫ് റൂമില്‍ എല്ലാവരും കൂടിനിന്നു തോന്നുംപടി പറയുന്നു .
മാഷിന്നത്തെ പത്രം കണ്ടില്ലേ ?
ശാന്തിടീച്ചര്‍ പത്രം നീട്ടിക്കൊണ്ടു പറഞ്ഞു :
മാഷിനറിയില്ലേ കുട്ടിയെ ?
കവലയില്‍ പലചരക്കുകട നടത്തുന്ന ജയന്‍റെ പെങ്ങളാത്രേ.
മാഷിനൊരു കഥയ്ക്കുള്ള വിഷയം കിട്ടിയല്ലോ .
 ഒരു സിഗരറ്റിനു തീപിടിപ്പിച്ച്‌ അയാള്‍ ഇറങ്ങിനടന്നു  .
ചിത്തുവിന്റെ പ്രിയപ്പെട്ട റോസച്ചെടിയില്‍നിന്നു ഒരുപൂവിറുത്ത് കുഴിമാടത്തില്‍ വച്ചു
കരഞ്ഞുതളര്‍ന്നു കിടക്കുന്ന അമ്മയുടെ അരികിലേക്കു ചെന്നു .
മാഷിനറിയാമോ, എന്‍റെ കുഞ്ഞു മരിച്ചതോ കൊന്നതോ ?
മാഷ്‌ ഒന്നും പറയാതെ പുറത്തേക്കിറങ്ങി .
വീട്ടില്‍ ചെന്ന്‍ ചിത്തുവിന്റെ ചിത്രമെടുത്ത് മേശപ്പുറത്തുവച്ച് കഥയെഴുതാന്‍ തുടങ്ങി.
അവള്‍ ചിത്രത്തില്‍നിന്നിറങ്ങിവന്ന് കുസൃതികാട്ടി അരികില്‍ നിന്നു. .
ചുവന്ന പട്ടുപാവാടയും ബ്ലൌസുമിട്ട്, ചുരുണ്ടമുടി രണ്ടായി പകുത്തുപിന്നിയിട്ടു ചുവന്ന റിബണ്‍ കെട്ടി , ചുവന്ന റോസാപ്പൂ ചൂടി, ചുവന്ന കുപ്പിവളയും ചുവന്ന പൊട്ടും ....ആകെ ചുവപ്പുമയം .
വാലിട്ടെഴുതിയ കണ്ണുകളിലേക്കു നോക്കി അയാള്‍ ചോദിച്ചു :
 മോളെന്തിനാ കിണറ്റില്‍ ചാടിയത് ?
അവളുടെ കണ്ണുകളില്‍ ഭീതിപടരുന്നതയാള്‍ കണ്ടു; പറയാനാവാത്ത വാക്കുകള്‍
 ഉള്ളില്‍ക്കിടന്നു  അലറിവിളിക്കുന്നതും കേട്ടു .
അമ്മയുടെ പുലമ്പിച്ചോദ്യത്തിനു പ്രസക്തിയുണ്ടെന്നു നരേന്ദ്രന്‍ മാഷിനു ബോദ്ധ്യമായി. പേടിക്കണ്ട മോളെ ,ഇവിടെ നമ്മള്‍ രണ്ടുപേരും മാത്രമല്ലേയുള്ളൂ .പറ,
 മോള്‍ക്കെന്താ പറ്റിയേ ?
      ഇതുവരെ കെട്ടപ്പെട്ടിരുന്ന അവളുടെ  നാവ് ചലിച്ചുതുടങ്ങി :.
  കഥയില്‍ സത്യസന്ധത ആകാമെങ്കില്‍ ആദ്യം മാധ്യമകഥകള്‍ തിരുത്തിയെഴുതുക.
 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുംപോലെ ചിത്തു ആത്മഹത്യ ചെയ്തതല്ല ;
ശരീരത്തിലെ മുറിവുകള്‍ പൊട്ടക്കിണറ്റിലെ മുള്‍പ്പടര്‍പ്പുകള്‍ കൊണ്ടുണ്ടായതുമല്ല .
 അപ്രതീക്ഷിതമായ വാക്കുകള്‍ കേട്ടു നരേന്ദ്രന്‍മാഷ്‌ സ്തബ്ധനായിരുന്നു. 
 ചിത്തു തുടര്‍ന്നു :വളര്‍ത്തിയതിന്റെ പ്രതിഫലം പറ്റിയവന്‍ മനുഷ്യനോ മൃഗമോ ?
 വേണ്ട ,അയാളെ മൃഗമെന്നു വിളിച്ചാല്‍ പാവംമൃഗങ്ങള്‍ക്കതു  നാണക്കേടാവും .
   ഭീതിയുടെ നിഴല്‍പ്പാടു വീണ കണ്ണുകളില്‍ പ്രതികാരത്തിന്‍റെ വ്യഗ്രതയും
 നിസ്സഹായതയുടെ ദൈന്യതയും കൂട്ടിമുട്ടുന്നതയാള്‍ കണ്ടു.
   മാന്യതയുടെ മൂടുപടങ്ങള്‍ ഉലയുമാറുച്ചത്തില്‍ ചിത്തുവിന്റെ ചോദ്യം കേട്ടു
 അയാള്‍നടുങ്ങി .
  പാപത്തിന്റെ വിത്തുപാകിയവനും അതു മുളപ്പിച്ചു വലിച്ചെറിഞ്ഞവളും പിഞ്ചിലേ
പിച്ചിച്ചീന്തിയവനും അന്തസ്സോടെ  ജീവിക്കുന്ന ഈ സമൂഹത്തില്‍ ചിത്തുവിനു
 ജീവിക്കാനവകാശമില്ലേ ? ചിത്തുവിനെ എന്തിനാ ...........?
  ഒരായിരം ചിത്തുമാര്‍ ഒരുമിച്ചൊരേ സ്വരത്തില്‍ ചോദ്യം ആവര്‍ത്തിക്കുന്നതായി
അയാള്‍ക്കു  തോന്നി .
     
         
                        
                                                 (പത്തുവര്‍ഷം മുമ്പെഴുതിയ കഥ)




       .

S.Sarojam - Sahayathrika (Telecasted on 24.06.2013 in DD Malayalam)

Wednesday 7 August 2013

ശേഷം പത്രത്താളുകളില്‍ (കഥ)


                                       

ആറുമണി കഴിഞ്ഞിട്ടും അനന്ദുവിന് അനക്കമില്ല. ചിന്തയുടെ ലോകത്തായിരുന്ന അനന്ദു ചുറ്റുമുള്ള കസേരകള്‍ ഒഴിഞ്ഞതറിഞ്ഞില്ല. എന്നും കൃത്യം അഞ്ചുമണിക്ക് ആഫീസിന്‍റെ പടിയിറങ്ങുന്ന അനന്ദുവിന് ആഫീസില്‍ ആരോടും അടുത്തസൌഹൃദമില്ല. സഹപ്രവര്‍ത്തകര്‍ക്കെല്ലാം
 തന്നോട് അസൂയയാണെന്നാണ് അനന്ദുവിന്‍റെ വിചാരം;
 ഒരു നല്ല വീടുവയ്ക്കുന്നതിന്റെ അസൂയ !
 'സാറേ....., അനന്ദുസാറേ.....' ആഫീസ് പൂട്ടാന്‍വന്ന വാച്ചര്‍ ഉറക്കെ വിളിച്ചു .
അനന്ദു ഞെട്ടിയെണീറ്റു.കിതച്ചുകൊണ്ട് അയാള്‍ വാച്ചറുടെനേരേ കയര്‍ത്തു:
'എന്താടോ ഇവിടെയും സ്വൈരമായിരിക്കാന്‍ സമ്മതിക്കില്ലേ?'
           ദേഷ്യംകൊണ്ട് അടിമുടി വിറയ്ക്കുന്ന അനന്ദുവിനെ നോക്കി വാച്ചര്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് സ്വരംതാഴ്ത്തിപ്പറഞ്ഞു:
'കാലത്തേ പെണ്ണുമ്പിള്ളേരടുത്തുകേറി ഒടക്കിക്കാണും, അതാ വീട്ടിപ്പോവാതെ കുത്തിയിരിക്കണത്'
'താനെന്താടോ മനുഷ്യനെ പരിഹസിക്കുന്നോ ?' അനന്ദുവിന്‍റെ ദേഷ്യം ഇരട്ടിച്ചു .
വാച്ചര്‍ വീണ്ടും ഉറക്കെ ചിരിച്ചു .
 അനന്ദുവിന് വാച്ചറെ തല്ലിക്കൊല്ലാനുള്ള ദേഷ്യം തോന്നി. അയാള്‍ ഓഫീസില്‍നിന്നിറങ്ങി ,
മുറ്റത്തു പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അരയാലിന്റെ ചുവട്ടിലിരുന്നു.
 മരച്ചില്ലകളില്‍ ചേക്കേറിയ കിളികള്‍ കൊക്കുരുമ്മി ഉറങ്ങാനൊരുക്കമായി.
 അനന്ദു മാത്രം അസ്വസ്ഥചിത്തനായി തളര്‍ന്നിരുന്നു.
       ആഫീസ് പൂട്ടിക്കഴിഞ്ഞ് വാച്ചര്‍  അതുവഴി വന്നു. അനന്ദുവിന്റെ ഇരുപ്പില്‍ എന്തോ പന്തികേടുണ്ടെന്ന് അയാള്‍ക്കു തോന്നി.
'സാറെന്താ വീട്ടീ പോവാത്തെ?' അയാള്‍ ശാന്തനായി ചോദിച്ചു.
'അതറിഞ്ഞിട്ടു തനിക്കെന്തോ വേണം ?'
'പതിവില്ലാതെയിങ്ങനെ വിഷമിച്ചിരിക്കുന്നതുകൊണ്ടു ചോദിച്ചതാ. എന്തുപറ്റി സാറേ?'
  അനന്ദു ദീര്‍ഘമായൊന്നു നിശ്വസിച്ചു.മുഖത്തു സമൃദ്ധമായി വളര്‍ന്നുനിന്ന രോമങ്ങള്‍ തടവിക്കൊണ്ട് അയാള്‍ ഉള്ളുതുറന്നു.
'എടോ, വീട്ടില്‍ പോയാല്‍ എന്‍റെ കയ്യും കാലും കാണത്തില്ല; തനിക്കറിയാമോ?'
അനന്ദുവിനിപ്പോള്‍ ദേഷ്യമില്ല, അയാള്‍ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.
കാര്യം പിടികിട്ടാതെ വാച്ചര്‍ വാപൊളിച്ചുനിന്നു .
'അല്ലാ.... സാറിനു കിറുക്കാണോ ?' അയാള്‍ സംശയഭാവത്തില്‍ ചോദിച്ചു.
'കിറുക്കൊന്നുമല്ലടോ, വീട്ടില് ബ്ലേഡ്കാരു വന്നു കുത്തിയിരിക്കുന്നു. ഇപ്പഴങ്ങോട്ടു ചെന്നാ
 കാശിനു പകരം അവരെന്‍റെ കയ്യും കാലും വെട്ടി കായലിലെറിയും.'
'ശ്ശോ........ സാറെന്തിനാ അവമ്മാര്‍ക്കു കൊണ്ടു കഴുത്തു വച്ചുകൊടുത്തെ?'
 വാച്ചര്‍ സഹതാപത്തോടെ ചോദിച്ചു .
'പണി തീരും മുമ്പ് കാശു തീര്‍ന്നാപ്പിന്നെന്തോ ചെയ്യുമെടോ ? അന്നേരം ബ്ലേഡിന്റെ
 മൂര്‍ച്ചയെക്കുറിച്ചൊന്നും ഓര്‍ത്തില്ല.കിട്ടിയേടത്തുന്നൊക്കെ വാങ്ങിച്ചു. എന്നാ പണിയൊട്ടു തീര്‍ന്നോ, അതുമില്ല.ഇനിയും കിടക്കുന്നു പ്ലംപിങ്ങും ഫ്ലോറിങ്ങും.'
വാച്ചര്‍ അനന്ദുവിന്‍റെ അരികത്തിരുന്നു പരിഹാരമാലോചിച്ചു.
'സാറു വീട്ടിലേക്കു ചെല്ല് . അവരോട്‌ നല്ലവാക്കു പറഞ്ഞ്‌ ഒരവധികൂടി ചോദിക്ക്'
വാച്ചര്‍ ഉപദേശിച്ചു.
'ഇന്നവസാനത്തെ അവധിയാടോ .ഇനിയും അവര് കേള്‍ക്കില്ല.'
 അനന്ദു പ്രതീക്ഷയറ്റവനെപ്പോലെ കാണപ്പെട്ടു. പൊതുവേ ഗൌരവപ്രകൃതിയായ അനന്ദുവിന്‍റെ ദയനീയമായ ഇരുപ്പുകണ്ട് വാച്ചര്‍ക്കും സങ്കടംവന്നു.
'സാറിവിടെയിരുന്നാലെങ്ങനെയാ? വീട്ടിലിരിക്കണ ഭാര്യേം കുട്ടികളേം അവമ്മാരു കേറി
 ഉപദ്രവിച്ചാലോ ?'
അനന്ദുവിന്‍റെ നെഞ്ചില്‍ തീയാളി .പാവം ലക്ഷ്മി ! അവളിപ്പോള്‍ പേടിച്ചിരിക്കയാവും. അഞ്ചുവും മഞ്ചുവും അമ്മയെ  കെട്ടിപ്പിടിച്ചു കരയുകയാവും. അനന്ദുവിന് ശരീരമാകെ തളരുന്നപോലെ, കണ്ണില്‍ ഇരുട്ടു പടരുന്നപോലെ .
 'സാറിവിടെ കരഞ്ഞോണ്ടിരുന്നോ. ഞാനിതാ പോണു .' വാച്ചര്‍ പോകാന്‍ ഭാവിച്ചു .
'തന്‍റെ കയ്യില്‍ കാശുണ്ടോടോ ?' അനന്ദു ചോദിച്ചു .
'എന്‍റെലെവിടന്നാ കാശു? സാറ് ഓക്സിജന്‍ബാബുവിന്റടുത്തു ചെല്ല് . എത്ര വേണേലും കിട്ടും.'
'ഓക്സിജന്‍ബാബുവോ ? അതാരാ ?' അനന്ദു ആകാംക്ഷയോടെ ചോദിച്ചു .
' അത്യാവശ്യക്കാരെ സഹായിക്കുന്നവനാ ഓക്സിജന്‍ബാബു .പലിശ അല്പം ജാസ്തിയാണെന്നേയുള്ളൂ ,എന്നാലും കാര്യം നടക്കുമല്ലോ .പിന്നെ ഒരു കുഴപ്പമെന്താന്നുവച്ചാ... പറേണ അവധിക്കു തിരിച്ചുകൊടുത്തില്ലേല് തല കാണത്തില്ല .അതാ ഓക്സിജന്‍ബാബു .'
  അനന്ദുവിന് വാച്ചറോട് എന്തെന്നില്ലാത്ത സ്നേഹവും ആദരവും തോന്നി .തന്‍റെ മുന്നില്‍
 അവതരിച്ച ദേവദൂതനാണയാള്‍ എന്നുപോലും തോന്നിപ്പോയി !
'എടോ താനെന്നെ ഒന്നു സഹായിക്കെടോ .ഒരു രണ്ടുലക്ഷം എങ്ങനേലും ഒപ്പിച്ചുതാ .
പറയുന്ന പലിശ കൊടുക്കാം.' അനന്ദു വാച്ചറോടു കെഞ്ചി .
     വാച്ചറുടെ പഴകിത്തുരുംപിച്ച ലാംപിയില്‍ കയറി അവര്‍ ഓക്സിജന്‍ബാബുവിന്‍റെ മാളികയിലെത്തി.
   മുറ്റത്ത്‌  ബന്‍സും ചാരിനില്‍ക്കുന്നത് ജീവനുള്ള മനുഷ്യനോ ?
 അതോ സ്വര്‍ണ്ണപ്രതിമയോ ? അനന്ദു ഒരുനിമിഷം ശങ്കിച്ചുനിന്നു.
  'ബാബുവണ്ണാ, ഇത് അനന്തകൃഷ്ണന്‍സാറ് ,ക്ലാര്‍ക്കാണ് . പിന്നേ, ഞങ്ങള് സുഹൃത്തുക്കളാ.'
വാച്ചര്‍ അനന്ദുവിനെ പരിചയപ്പെടുത്തി .
 ഹൊ! ജീവനുള്ള മനുഷ്യന്‍ തന്നെ . അനന്ദുവിന്‍റെ സംശയം മാറി .
     സിലിണ്ടര്‍പോലെ തടിച്ചുരുണ്ട ഓക്സിജന്‍ബാബുവിന്‍റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന സ്വര്‍ണ്ണത്തുടലില്‍ അനന്ദുവിന്‍റെ നോട്ടം ഉടക്കിനിന്നു.
 'എന്താ വിശേഷിച്ച്...?' ഒക്സിജന്‍ബാബു കുടവയര്‍ തടവിക്കൊണ്ടു ചോദിച്ചു .
'അനന്ദുസാറിന് ഓക്സിജന്‍ വേണം . അല്ലേല്‍ കയ്യും കാലും പോക്കാ .'
 'എത്ര ? ഒന്നോ രണ്ടോ ?'
 'രണ്ട്.'
  പിന്നെ താമസമുണ്ടായില്ല .ഒന്നുമെഴുതാത്ത മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുകൊടുത്ത്,
രണ്ടുലക്ഷം കയ്യില്‍വാങ്ങി അനന്ദു വീട്ടിലെത്തി .
   നോട്ടുകെട്ടുകള്‍ ബാഗില്‍ തിരുകിവച്ച്, സന്തോഷത്തോടെ ബ്ലേഡ് ക്ഷണിച്ചു:
'സാറിനാവശ്യമുള്ളപ്പൊ ..... ഇനിയും വരണം .'
 അനന്ദു അതു കേട്ടില്ല .അയാള്‍ അകത്തേക്കു കയറി .
അടുക്കളയുടെ മൂലയ്ക്ക് ഒതുങ്ങിനില്‍ക്കുന്ന ലക്ഷ്മിയെ നോക്കി അയാള്‍ പറഞ്ഞു :
'വല്ലാത്ത വിശപ്പ്'
 ലക്ഷ്മി കഞ്ഞിയും അച്ചാറും വിളമ്പി .കുട്ടികള്‍ക്കു ശീലമില്ലാത്തതാണെങ്കിലും ഈയിടെയായി അവരും കഞ്ഞിയുടെ രുചി അറിഞ്ഞുതുടങ്ങി . ലക്ഷ്മി അനന്ദുവിനോട്‌ മിണ്ടാറേയില്ല  ജീവനുള്ളൊരു പാവകണക്കെ അവള്‍ ദിനചര്യകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
 ലക്ഷ്മിയുടെ മൌനം അനന്ദുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .വാടകവീടുകള്‍ മാറിമാറി മടുത്തപ്പോള്‍ അവള്‍തന്നെയല്ലേ വീടുവയ്ക്കണമെന്നു നിര്‍ബന്ധംപിടിച്ചത്. ആഭരണങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിച്ചതും അവളായിരുന്നുവല്ലോ. എന്നിട്ടിപ്പോള്‍......
     'കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ ' എന്നു അച്ഛന്‍ പറയാറുള്ളത് അനന്ദുവിന് ഓര്‍മ്മവന്നു .
ഇത്രവലിയ വീടു വേണ്ടായിരുന്നു . ഇനി ചിന്തിച്ചിട്ടെന്തു പ്രയോജനം?
 കടംകേറി മുടിഞ്ഞില്ലെ !
അയാള്‍ സ്വയം കുറ്റപ്പെടുത്തി .
      രാത്രിയില്‍ , വികാരങ്ങള്‍ മരവിച്ച കിടക്കയില്‍ പുറംതിരിഞ്ഞു കിടന്നുകൊണ്ട്
ലക്ഷ്മി ചോദിച്ചു :
 'അനന്ദുവേട്ടാ..... ഇതിന്‍റെ അവസാനമെന്താ ?
 ആ ചോദ്യം കേട്ടു അനന്ദു ഞെട്ടി . അയാള്‍ ഉത്തരം പറഞ്ഞില്ല .
       (ലക്ഷ്മിയുടെ ചോദ്യത്തിനുത്തരം ആറുമാസങ്ങള്‍ക്കുശേഷം വര്‍ത്തമാനപ്പത്രങ്ങളില്‍
              വായിക്കുക )

   
                                         (പത്തുവര്‍ഷംമുന്‍പ്  ഏഴുതിയ കഥ)

'



 .
 


 

Senior Citizen Program- DD4 (Interview with Dr. M S Gopinathan)

Tuesday 6 August 2013

Kavitha Victers Channel

BHRATH MURALI---The Great Artist is resting here for four years (ARUVIKKARA, TRIVANDRUM)

        ( ലങ്കാലക്ഷ്മിയേയും നെയ്തുകാരനേയും ഗര്‍ഷോമിനെയും മലയാളിമനസ്സില്‍                കുടിയിരുത്തിയ അനശ്വരനടന്‍)

നെല്ലിക്ക (കഥ)



                                          (ഞാനും എന്‍റെ  ആദ്യത്തെ കഥാപാത്രവും)




     മുറ്റത്തുകിടന്ന വര്‍ത്തമാനപ്പത്രം  എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തൊട്ടടുത്ത്‌ ഒരു നെല്ലിക്ക !
വീടിന്‍റെ പടിഞ്ഞാറേമൂലയില്‍ തഴച്ചുവളര്‍ന്നുനില്‍ക്കുന്ന നെല്ലിമരത്തിലേക്ക് എന്‍റെ കണ്ണുകള്‍ പരതിനടന്നു . മരത്തില്‍ ഒറ്റ കായ്പോലും കാണാനില്ല!
ആ നെല്ലിക്ക മുറുകെപ്പിടിച്ചുകൊണ്ട് ഓര്‍മ്മച്ചെപ്പു തുറന്നു.
'നീയിങ്ങു വന്നേ, ഒരു കാര്യം കാണിച്ചുതരാം.' ബാബുവേട്ടന്‍ ഉറക്കെ വിളിച്ചു .
'ഞാന്‍ തുണി കഴുകുന്നേ .... പിന്നെ വരാം ' ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു .
'അതു പിന്നെ ചെയ്യാം , നീയിങ്ങോട്ടോടിവാ '.
 ബാബുവേട്ടന്‍ വലിയ സന്തോഷത്തിലാണെന്നു തോന്നി .ഇതെന്താണാവോ ഇത്രവലിയ കാര്യം എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല . സാരിത്തുമ്പില്‍ കൈതുടച്ചുകൊണ്ട് ഓടിച്ചെന്നു.
 അതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊച്ചു നെല്ലിത്തൈ!
അതിന്‍റെ ചുറ്റും തടംവച്ചു വെള്ളമൊഴിച്ച്, സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു :
'ഇതിവിടെ നിന്നിട്ട്  നമ്മളിതേവരെ  കണ്ടില്ലല്ലോ.
ശരിയാണ്. ആകെയുള്ള പത്തുസെന്റു പുരയിടത്തില്‍ മരങ്ങളും ചെടികളും വളരെ കുറച്ചേയുള്ളൂവെങ്കിലും എല്ലാറ്റിനോടും ദിവസവും  കുശലംപറഞ്ഞു തഴുകിത്താലോലിക്കുന്നത് ഞങ്ങളുടെ പതിവായിരുന്നു. എന്നിട്ടും ഈ നെല്ലിത്തൈ ഞങ്ങളുടെ കണ്ണില്‍പെടാതെ എങ്ങനെ ഇത്രനാള്‍ വളര്‍ന്നു എന്നോര്‍ത്തപ്പോള്‍ അതിശയം തോന്നി .
പിന്നെ എല്ലാദിവസവും അതിനെ താലോലിക്കുന്നതു പതിവാക്കി .
ഒരവും വെള്ളവും  ഇഷ്ടംപോലെ കൊടുത്തപ്പോള്‍ അത് വേഗം തഴച്ചുവളര്‍ന്നു. ചെറുചില്ലകള്‍  മതിലിനു പുറത്തുകൂടി അടുത്ത പുരയിടത്തിലേക്കു പടര്‍ന്നു.
അയല്‍വീട്ടിലെ പയ്യന്‍സ് ഒരുദിവസം വെട്ടുകത്തിയുടെ മൂര്‍ച്ചനോക്കിയത് നെല്ലിമരത്തിന്റെ ഏതാനും ചില്ലകള്‍ അരിഞ്ഞുവീഴ്ത്തിക്കൊണ്ടായിരുന്നു!
 വൈകിട്ട് ഓഫീസില്‍നിന്നും വന്നപ്പോള്‍, ഒരുവശത്തെ  ചില്ലകള്‍ നഷ്ടപ്പെട്ട നെല്ലിമരത്തെക്കണ്ട്  ഞങ്ങള്‍ തളര്‍ന്നുപോയി .
    ബാബുവേട്ടന്‍ അരിശവും സങ്കടവും സഹിക്കാതെ പുലമ്പി :
'ഏതു ദ്രോഹിയാണെന്റെ മരത്തിന്‍റെ ചില്ലയരിഞ്ഞത് ?
 'അങ്ങേതിലെ കുട്ടനാ ' മകന്‍ പറഞ്ഞു .
 'എന്‍റെ സ്വന്തംമോനെപ്പോലെ സ്നേഹിച്ചുവളര്‍ത്തുന്ന നെല്ലിയാണ് . അതിന്‍റെ ചില്ലയരിയാന്‍ അവനെങ്ങനെ മനസ്സുവന്നു ?'
പുലമ്പിയും നെടുവീര്‍പ്പിട്ടും ഉമ്മറപ്പടിയില്‍ കുറേനേരം കുത്തിയിരുന്നു ; പിന്നെ എണീറ്റുചെന്ന്‍ കുട്ടനെ കുറേ ശകാരിച്ചു. എന്നിട്ട് നെല്ലിമരത്തെ തഴുകിക്കൊണ്ടു ചോദിച്ചു :
'നിനക്കു വേദനിച്ചോ ? സാരമില്ല പോട്ടെ . നിനക്കു ഞാന്‍ ഇഷ്ടംപോലെ വെള്ളം തരാം; പകരമെനിക്ക് മധുരമുള്ള നെല്ലിക്ക തരണം കേട്ടോ .'
പിന്നെ എന്‍റെനേരേ തിരിഞ്ഞ് പറഞ്ഞു : 'നമ്മുടെ മക്കള്‍ക്കിവള്‍ ധാരാളം നെല്ലിക്ക തരും ,
 നീ കണ്ടോ .'
കുഞ്ഞുചില്ലകളാട്ടി നെല്ലിമരം സമ്മതിച്ചു .
ആ നെല്ലിമരം തന്ന ആദ്യത്തെ കായാണ് എന്‍റെ കൈക്കുള്ളില്‍ എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി . തൊണ്ട വരളുന്നതുപോലെ . നെഞ്ചിനു  വല്ലാത്ത വിങ്ങല്‍......
 എനിക്കു കാണാന്‍ കഴിയാത്ത ഏതോ ലോകത്തില്‍ ഒളിച്ചിരുന്നുകൊണ്ട് ബാബുവേട്ടന്‍ ഈ നെല്ലിമരത്തെ ഇപ്പോഴും താലോലിക്കുന്നുണ്ടാവും .
 'ഈ നെല്ലിക്ക ഞാന്‍ തിന്നോട്ടെ ?' മനസ്സുകൊണ്ട് ഞാന്‍ അനുവാദം ചോദിച്ചു.
പിന്നെ, നെല്ലിക്ക വായിലിട്ട് അതിന്‍റെ സ്വാദ് ആസ്വദിച്ചു; കയ്പ്പും മധുരവും കലര്‍ന്ന സ്വാദ് !
        കയ്പ്പും മധുരവും ഇടകലര്‍ന്ന ജീവിതംപോലെ !!!


Monday 5 August 2013

രാധാശില (കഥ)



"രണ്ടു പ്രണയവും ചേര്‍ന്നു ഒന്നാകേണ്ടതിനായി വൃന്ദാവനം ഒരുങ്ങുകയായിരുന്നു. വൃന്ദാവനമെന്നാല്‍ പ്രണയസങ്കല്പത്തിലെ സ്വര്‍ഗ്ഗം.  
 ആ സ്വര്‍ഗ്ഗത്തില്‍ രണ്ടു പാതികള്‍ പൂര്‍ണ്ണതയറിയുന്ന അപൂര്‍വ്വമുഹൂര്‍ത്തങ്ങള്‍ ........"
 നന്ദന എന്ന ഗവേഷണവിദ്യാര്‍ത്ഥിനിയുടെ പ്രബന്ധത്തിന്‍റെ തുടക്കം ഇങ്ങനെയായിരുന്നു .                
 " രാധയുടെ പ്രണയം സത്യസന്ധമായിരുന്നു. ആദ്യവസാനങ്ങളില്ലാത്ത ദിവ്യപ്രണയമായിരുന്നു അത്. തിരിച്ച്  കൃഷ്ണനും  അതേപ്രണയമായിരുന്നു രാധയോട്‌. അതിരുകളില്ലാത്ത..... നിബന്ധനകളില്ലാത്ത പ്രണയം .
 പുരുഷപ്രണയത്തിന്‍റെ മൂര്‍ത്തിമത് ഭാവമായിരുന്നു കൃഷ്ണന്‍.
രാധയെന്നാല്‍ സ്ത്രീപ്രകൃതിയുടെ പ്രതിരൂപവും."  പുരാണങ്ങളില്‍നിന്നും ഇന്റര്‍നെറ്റില്‍നിന്നും കിട്ടാവുന്നതെല്ലാം കണ്ടെടുത്തിട്ടും നന്ദനയ്ക്ക് തൃപ്തിയായില്ല. രാധയുടെയും കൃഷ്ണന്‍റെയും പ്രണയം വെറുമൊരു സങ്കല്പകഥ അല്ലെന്നും അതിന് യുക്തിഭദ്രമായ അടിത്തറയുണ്ടെന്നും അവള്‍ക്കു തോന്നി. അങ്ങനെയെങ്കില്‍, ആ പ്രണയത്തിന് അനിതരസാധാരണമായ ഔന്നത്യം ഉണ്ടായിരുന്നിരിക്കണം. ആരും കാണാതെപോയ ആ അസാധാരണ തലങ്ങളിലേക്കാണ് നന്ദനയുടെ ശ്രദ്ധതിരിഞ്ഞത്.
 തന്‍റെ കണ്ടെത്തലുകള്‍ രാധയുടെയും കൃഷ്ണന്‍റെയും പ്രണയജീവിതത്തിലെ അറിയപ്പെടാത്ത അധ്യായങ്ങളിലേക്കുള്ള കടന്നുകയറ്റമാകുമെന്ന്  നന്ദന സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല; പക്ഷേ സംഭവിച്ചതങ്ങനെയാണ്. ഏതോ ഒരദൃശ്യശക്തിയുടെ നിയോഗംപോലെ അതങ്ങനെ സംഭവിക്കുകയായിരുന്നു .
                 അന്നൊരിക്കല്‍ രാധയുടെ മടിയില്‍ തലവച്ചുകിടന്നുകൊണ്ട് കൃഷ്ണന്‍ ചോദിച്ചു :
'രാധേ ,ഞാന്‍ നിന്നെ ഉപേക്ഷിച്ചുപോയാല്‍ നീ എന്തുചെയ്യും ? '
രാധ മറുപടി പറഞ്ഞു :'കൃഷ്ണാ, നിനക്കെന്‍റെ ശരീരത്തെ ഉപേക്ഷിച്ചുപോകാനാവും. പക്ഷേ, എന്‍റെ പ്രണയം........ അതില്ലെങ്കില്‍ നീ പൂര്‍ണ്ണനല്ലാതാകും. അപൂര്‍ണ്ണനായാല്‍ പിന്നെ നീ എന്തുചെയ്യും?'
                 കൃഷ്ണന്‍ പറഞ്ഞു :'അതെ രാധേ, നമ്മള്‍ പ്രണയത്തിന്‍റെ തുല്യപങ്കാളികളാകുന്നു; ഒറ്റയ്ക്കൊറ്റയ്ക്ക്‌ നിലനില്‍പ്പില്ലാത്തവരാകുന്നു.'
 'കൃഷ്ണാ, നമ്മുടെ പ്രണയതുല്യതയെക്കുറിച്ച് വരുംതലമുറകള്‍ അറിയേണ്ടതിനു എന്തടയാളമാണ് നാം ഈ വൃന്ദാവനത്തില്‍ അവശേഷിപ്പിക്കേണ്ടത് ?' രാധ ചോദിച്ചു .
             നീലക്കടമ്പുകള്‍ പൂത്തുനില്‍ക്കുന്ന യമുനാതീരംവിട്ട്, കൃഷ്ണന്‍ രാധയെ വനാന്തരത്തിലെ പാറക്കൂട്ടങ്ങളിലേക്കാനയിച്ചു.
              വേറിട്ടുനില്‍ക്കുന്ന രണ്ടു ശിലകളെ തൊട്ടുഴിഞ്ഞുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു :
                                             

'നോക്കൂ രാധേ , പരസ്പരാഭിമുഖമായി നില്‍ക്കുന്ന രണ്ടു ശിലകള്‍ ;
 ഒന്നു കൃഷ്ണശില, മറ്റേതു  രാധാശില. ഈ രണ്ടു ശിലകള്‍ നമ്മുടെ പ്രണയതുല്യതയുടെ  പ്രതീകമായി എക്കാലവും വൃന്ദാവനത്തിലുണ്ടാവും. നമ്മുടെ ആത്മാവ് ഈ ശിലാഹൃദയങ്ങളില്‍ കുടികൊള്ളും. വരുംതലമുറകള്‍ നമ്മുടെ പ്രണയത്തെ വാഴ്ത്തിപ്പാടും.'
                   രാധാകൃഷ്ണന്മാരുടെ പ്രണയസമത്വം കണ്ട് ദേവകള്‍ ആശ്ചര്യപ്പെട്ടു. 'രാധ എന്ന ഗോപികയെ അവതാരപുരുഷനായ കൃഷ്ണന്‍ സമത്വപദവിയിലേക്കുയര്‍ത്തുകയോ ? കാലാകാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന സാമൂഹ്യക്രമത്തിനു മാറ്റംവരുത്തുകയോ ? എന്തൊരു വിഡ്ഢിത്തമാണത് !' 
                   അവര്‍ കാര്യത്തിന്‍റെ ഗൌരവം കൃഷ്ണനെ ധരിപ്പിക്കാന്‍ ആവതു ശ്രമിച്ചു.
എന്നാല്‍ കൃഷ്ണനാവട്ടെ ദേവകളുടെ ഉപദേശം ചെവിക്കൊണ്ടില്ല .
                  കുപിതരായ ദേവകള്‍ സമസ്താപരാധവും പ്രണയിനിയായ രാധയുടെമേല്‍ ആരോപിച്ചു : 'അവള്‍ ഭര്‍തൃമതി ആയിരുന്നിട്ടും കൃഷ്ണനോടൊപ്പം ആടിപ്പാടിനടക്കുന്നതു പാപമാണ്. കൃഷ്ണന്‍റെ അവതാരലക്‌ഷ്യം മുടക്കാനുള്ള ആയുധമാണ് അവളുടെ പ്രണയം.'
                  കൃഷ്ണന്‍ എല്ലാം ചിരിച്ചുതള്ളി. അവന്‍ പറഞ്ഞു: 'നിങ്ങള്‍ക്കെന്തറിയാം രാധയുടെ പ്രണയത്തെപ്പറ്റി ? മുപ്പത്തിമുക്കോടി ദേവകളുടെ അനുഗ്രഹത്തെക്കാള്‍ കൃഷ്ണനു കരുത്തു പകരുന്നത് വൃന്ദാവനത്തിലെ രാധയുടെ നിഷ്കളങ്കമായ പ്രണയം തന്നെ. അവളുടെ അചഞ്ചലമായ പ്രണയമില്ലെങ്കില്‍ ശ്യാമകൃഷ്ണന് ഒരു മുളന്തണ്ടൂതാനുള്ള ഊര്‍ജ്ജംപോലും ഉണ്ടാവില്ല.'
                  കൃഷ്ണന്‍റെ വാക്കുകള്‍ ദേവകളെ ചൊടിപ്പിച്ചു. അവരുടെ വെറുപ്പും പകയും മുഴുവന്‍ രാധയോടായി . പകരംവീട്ടാന്‍  അവര്‍ തക്കംപാര്‍ത്തിരിപ്പായി.     
                നന്ദനയുടെ ഗവേഷണവഴിയില്‍ സംശയങ്ങള്‍ തലപൊക്കിനിന്നു:
സപ്തസ്വരങ്ങളുണര്‍ത്തുന്ന കൃഷ്ണശിലയില്‍ പൂജാവിഗ്രഹങ്ങള്‍ തീര്‍ത്ത രാജശില്‍പ്പികള്‍ പോലും സപ്തവര്‍ണ്ണസാന്ദ്രമായ രാധാശിലയെ അവഗണിക്കാന്‍ കാരണമെന്ത് ? കൃഷ്ണന്‍റെ ശക്തിദുര്‍ഗ്ഗമായി വര്‍ത്തിച്ച രാധയോട്  യദുകുലനായികമാര്‍ക്കുണ്ടായിരുന്ന അതേ കുശുമ്പു തന്നെയാവാം; അനുരാഗക്കുശുമ്പ്!
                 കൃഷ്ണന്‍റെ പ്രണയസാമ്രാജ്യത്തില്‍  ഏകാവകാശിയായി വിരാജിച്ച രാധയെ വെറുമൊരു ഗോപികയാക്കിയതാര് ...... കൃഷ്ണഗാഥാകാരനോ ?
                 കാലാകാലങ്ങളായി യുവമനസ്സുകള്‍ താലോലിച്ചുപോന്ന രാധാകൃഷ്ണസങ്കല്‍പം ; അനശ്വരപ്രേമത്തിന്‍റെ  അടയാളമായ രാധാകൃഷ്ണശിലകള്‍..... ഇതൊക്കെ അറുപഴഞ്ചന്‍ സങ്കല്പങ്ങളാണെന്ന്‍ വിധിയെഴുതാന്‍ ആര്‍ക്കെന്തവകാശം ?
                 ദ്വാപരയുഗത്തില്‍ യദുകുലത്തിലെ സ്ത്രീജനങ്ങള്‍ സമത്വവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്ന സത്യം ചരിത്രപുസ്തകത്തില്‍നിന്നു മായ്ച്ചുകളഞ്ഞതാര് ?
                 നൈമിഷികപ്രണയത്തിന്‍റെ ആരാധകര്‍ക്ക് അനശ്വരപ്രണയമെന്നു കേള്‍ക്കുന്നതേ അലര്‍ജിയാണത്രെ. 'മൊബൈല്‍ഓഫറുക'ളുടെ കാലാവധിപോലുമില്ലാത്ത പ്രണയജീവിതങ്ങള്‍ അരങ്ങുവാഴുന്ന സൈബര്‍യുഗത്തില്‍ രാധയും കൃഷ്ണനും പുനര്‍ജനിച്ചാല്‍ എന്താവും കഥ ?
അവര്‍ സൈബര്‍പ്രണയവുമായി ഒത്തുപോകുമോ ?
അതോ , കാലം അവര്‍ക്കുവേണ്ടി പുറകോട്ടു നടക്കുമോ ?
ഗവേഷണവിഷയത്തില്‍ ബഹുദൂരം മുമ്പോട്ടു പോയിട്ടും നന്ദനയ്ക്ക് സംശയങ്ങള്‍ പിന്നെയും ബാക്കിയായി .
നിശയുടെ നിശബ്ദതയില്‍ അവളുടെ ചിന്തകള്‍ക്കു തീപിടിക്കുകയായിരുന്നു .
ജാലകച്ചില്ലുകള്‍ നീക്കി  നീലാകാശത്തിലേക്കവള്‍ മിഴികളയച്ചു .
ഒരേ വലിപ്പത്തിലുള്ള രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം നോക്കിനില്‍ക്കുന്നു ; പ്രണയതുല്യതയുടെ പ്രതീകങ്ങള്‍പോലെ ! കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്ന് ആ നക്ഷത്രജോഡികള്‍ ഭൂമിയിലേക്കയയ്ക്കുന്ന സന്ദേശരശ്മികളുടെ പൊരുളെന്തായിരിക്കാം?
ഭൂമിയിലെ പ്രണയജോഡികള്‍ക്ക് അതൊക്കെ വായിച്ചറിയാന്‍ പറ്റിയ കണ്ണും തലച്ചോറും രൂപപ്പെട്ടുവരുമോ ? ഇനിയും എത്രയെത്ര പരിണാമപ്രക്രിയകള്‍ക്കു ശേഷമായിരിക്കും അതു സംഭവിക്കുക ?
             അന്ന് മണ്ണിലെ മനുഷ്യന്‍റെ രൂപവും ഭാവവും എങ്ങനെ ആയിരിക്കും ? രാധാകൃഷ്ണന്മാരെപ്പോലെ പ്രണയതുല്യത ഇഷ്ടപ്പെടുന്നവരായിരിക്കുമോ അന്നത്തെ സ്ത്രീപുരുഷന്മാര്‍ ? അല്ലായെങ്കില്‍ അവരും പറയുമായിരിക്കാം രാധാകൃഷ്ണന്മാര്‍ വെറും സങ്കല്പമാണെന്ന്‍ ; പ്രണയതുല്യത വെറും മിഥ്യയാണെന്ന്‍.
              'യൂസ് ആന്‍റ് ത്രോ'സംസ്കാരത്തിന്‍റെ വക്താക്കള്‍ക്ക് എന്നോ കണ്ടുമറഞ്ഞ  കൃഷ്ണനെ കാത്തിരിക്കുന്ന രാധ ഒരു വിഡ്ഢിയായിരിക്കാം .അവര്‍ ചോദിക്കുമായിരിക്കാം -'എടി രാധേ , ജീവിക്കാനറിയാത്തവളെ, ആരാടീ നിന്‍റെ കൃഷ്ണന്‍ ? അവനൊരു ചതിയനല്ലേ ? ഈ നിമിഷം അവന്‍ നിന്നോടൊത്തു  വൃന്ദാവനത്തിലാണെങ്കില്‍ അടുത്തനിമിഷം മധുരാപുരിയിലായിരിക്കും. നിന്‍റെയും  രുക്മിണിയുടെയും കണ്ണുവെട്ടിച്ച് ആഗോളഗോപികമാരുമൊത്ത് വേണുവൂതി രസിക്കുകയാവും. തുല്യതാസിദ്ധാന്തം പറഞ്ഞ് അവന്‍ നിന്നെ പറ്റിക്കുകയായിരുന്നില്ലേ ഇത്രയുംകാലം ?'
             'ശരിയായിരിക്കാം; നിങ്ങള്‍ പുതിയ തലമുറക്കാര്‍ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ എന്‍റെ കൃഷ്ണന്‍ എന്‍റെ മനസ്സില്‍ കുടിയിരിക്കുന്നവനാണ് ,എന്‍റെ അടക്കാനാവാത്ത പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമാണ് .അവനില്‍നിന്ന് പ്രണയതുല്യത
 അനുഭവിച്ചറിഞ്ഞവളാണ് ഈ രാധ. കൃഷ്ണനില്ലെങ്കില്‍ രാധയുമില്ല . നിങ്ങളുടെ പ്രണയസങ്കല്‍പ്പങ്ങള്‍ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും നക്ഷത്രങ്ങളിലുമൊക്കെ താല്‍ക്കാലിക വൃന്ദാവനങ്ങള്‍ ഒരുക്കുമ്പോള്‍ രാധയ്ക്ക് ഈ വൃന്ദാവനവും ഇവിടത്തെ സുഖങ്ങളും ധാരാളം. നീലക്കടമ്പുകള്‍ പൂക്കുമ്പോള്‍ എന്‍റെ കൃഷ്ണന്‍ കോലക്കുഴല്‍ വിളിച്ചുകൊണ്ട് എന്‍റെ അരികിലെത്തും . ഞങ്ങളുടെ പ്രണയതുല്യതയുടെ പ്രതീകമായി കൃഷ്ണശിലയും രാധാശിലയും പരസ്പരാഭിമുഖ്യത്തോടെ വൃന്ദാവനത്തില്‍ പുലരുകയും ചെയ്യും ; ഭൂമിയുള്ള കാലത്തോളം. '
              ഗവേഷണപ്രബന്ധം പൂര്‍ത്തിയാക്കി നന്ദന ഉറങ്ങാന്‍ കിടന്നു .
 'ഗവേഷണത്തിനു മറ്റൊരു വിഷയവും കിട്ടിയില്ലേ നിനക്ക് ? നിന്‍റെയൊരു   കണ്ടെത്തല്‍ ... രാധാശിലയും തുല്യപ്രണയവും ! ഈ പ്രബന്ധവുമായി മുന്നോട്ടുപോകാമെന്ന്‍ നീ കരുതുന്നുണ്ടോ ? സൈബര്‍പ്രണയത്തിന്‍റെ വക്താക്കള്‍ നിനക്കെതിരെ സംഘടിക്കുന്നുണ്ട് . അവര്‍ നിന്‍റെ കമ്പ്യൂട്ടറില്‍ വൈറസ്സുകളെ കടത്തിവിടും, രാധാശിലയെ വേരോടെ പിഴുതെറിയും .....' കമ്പ്യൂട്ടര്‍മൌസിന്‍റെ  വലിപ്പമുള്ള നാനോമനുഷ്യന്‍ അവളെ ഭീഷണിപ്പെടുത്തി.
             നന്ദന ചാടിയെണീറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ചെയ്തു. പ്രബന്ധത്തിന്‍റെ  പേജുകള്‍ ഓരോന്നായി  സ്ക്രോള്‍ചെയ്തുനോക്കി . അനുബന്ധമായി ചേര്‍ത്തിരുന്ന ചിത്രങ്ങളിലൊന്ന്‍ കാണാനില്ല !
  അവള്‍ വൃന്ദാവനത്തിലേക്കോടി.
  പാറക്കൂട്ടങ്ങളില്‍നിന്ന്‍  വേറിട്ടുനിന്ന രണ്ടു ശിലകള്‍ .... പരസ്പരാഭിമുഖമായി നിന്നിരുന്ന രാധാകൃഷ്ണശിലകള്‍ .... അതിലൊരെണ്ണം..... രാധാശില ..... പിഴുതുമാറ്റപ്പെട്ടിരിക്കുന്നു !
 
             
 
 

Saturday 3 August 2013

ശിഥിലചിന്തകള്‍ (കവിത)









ഒഴുകും രുധിരപ്പുഴതന്‍ നടുവില്‍
തുഴയില്ലാക്കളിയോടംപോല്‍
അഴലിന്നാഴച്ചുഴികളില്‍ മുങ്ങി-
ത്താഴുകയോ നരജന്മങ്ങള്‍!

കദനക്കടലിന്‍ തീരത്തായവര്‍
നട്ടുനനയ്ക്കും സ്നേഹതരുക്കള്‍ .
കണ്ണീര്‍പ്പൂക്കള്‍ കോര്‍ത്തവരെന്നും
ജീവിതമാല്യമൊരുക്കും.

ഇത്തിരിമോഹക്കുളിരും കൊണ്ടേ
വര്‍ണ്ണക്കിളികള്‍ വിരുന്നുവരും ;
മിഴികളടച്ചു തുറക്കും മുമ്പെ
കരളും കൊത്തിയകന്നേപോം .

ചാരുതമാം തിരശ്ശീലയ്ക്കുള്ളില്‍
മൂകതമുറ്റിയ ബന്ധുതകള്‍!
വൈരംമൂത്തുപഴുക്കും മുറിവുക-
ളര്‍ത്ഥംകൊണ്ടു പൊറുക്കില്ല .

പതിരുകള്‍ വിളയും വയലുകളില്‍
കതിര്‍മണി തേടിത്തളരുമ്പോള്‍
പാപക്കനികള്‍ ചൂടും ദാരുവില്‍
നാഗം വന്നുവിളിക്കുമ്പോള്‍

വിഹ്വലമനസ്സിന്‍ ഭാവന നെയ്യും
മായിക മോക്ഷ കവാടത്തില്‍
നോമ്പുകള്‍നോറ്റും ഭജനമിരുന്നും
ശാശ്വതസ്വര്‍ഗ്ഗം തേടുന്നു !!! 




തോപ്പുമുക്കിലെ ഭ്രാന്തി



            ആദ്യം ഞാനവളെക്കണ്ടത് തോപ്പുമുക്കിലായിരുന്നില്ല .
കുണ്ടമണ്‍കടവു പാലത്തില്‍ നിരങ്ങിനീങ്ങുന്ന വാഹനവ്യൂഹത്തെ തടഞ്ഞുനിറുത്തി , അവയ്ക്കുമുന്നില്‍ വട്ടത്തിലും കുറുകെയുമൊക്കെ ചുവടുവച്ചാടുകയായിരുന്നു അന്നവള്‍ .
         ചുവന്ന ഞുറിപ്പാവാടയും ചോളിയും ധരിച്ച് , മുടിച്ചുരുളില്‍ വാടിയ പൂവിതള്‍  തിരുകി,  നെറ്റിയില്‍ ചെമ്മഞ്ഞക്കുറിവരച്ച്, കവിളില്‍ വെളുത്തപൌഡര്‍ വാരിത്തേച്ചു, കണ്‍തടങ്ങളില്‍ കരിമഷി പടര്‍ത്തി, കാതില്‍ വെള്ളിഞാത്തു തൂക്കി, കഴുത്തില്‍ കല്ലുമാലകള്‍ വാരിയണിഞ്ഞ്, കൈനിറയെ ഗില്‍റ്റു വളകളും ചുറ്റുമോതിരങ്ങളുമിട്ട്, കാലില്‍ വെള്ളിക്കൊലുസും  മണിമിഞ്ചിയും ചാര്‍ത്തി നഗരവീഥിയില്‍ അവള്‍ നിറഞ്ഞാടി. 
         വാഹനങ്ങളില്‍നിന്നും പതിക്കുന്ന കണ്ണേറുകളെയും കൌതുകങ്ങളെയും വകഞ്ഞുമാറ്റാനെന്നപോലെ ഇടയ്ക്കിടെ അവള്‍ റോഡിന്‍റെ കറുപ്പിലേക്ക് കാര്‍ക്കിച്ചുതുപ്പുകയും ചിറിതുടച്ച കൈത്തലം പാവാടയുടെ ചുവപ്പില്‍ ഉരച്ചുകളയുകയും ചെയ്തിരുന്നു. 
      ഗതാഗതക്കുരുക്കഴിക്കാന്‍ വന്ന പൊലീസുകാരനെക്കണ്ടതും
  സഡന്‍ബ്രേക്കിട്ടതു പോലെ അവള്‍ നിന്നു!  കണ്ണുകളില്‍  പ്രതികാ
രത്തിന്‍റെ തീപ്പൊരിപാറി.
നാറുന്ന  വായില്‍നിന്ന് തെറിവാക്കുകള്‍ ചിതറിത്തെറിച്ചു. 
ഭ്രാന്തി.....ഭ്രാന്തി..... ആളുകള്‍  കൂകിവിളിച്ചു.  
ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞുവന്ന്‍ അവള്‍ക്കരികില്‍ ബ്രേക്കിട്ടു. 
അതിനുള്ളില്‍നിന്ന് ചാടിയിറങ്ങിയ പോലീസുകാരന്‍ അവളെ വണ്ടിയിലേക്കു
 വലിച്ചെറിഞ്ഞു. 
അവളുടെ തെറിവാക്കുകള്‍ തല്ലുകൊണ്ട നായുടെ മോങ്ങലായി അകന്നുപോയി. 
പിന്നീട് ഞാനവളെക്കണ്ടത് എന്‍റെ വീട്ടുമുറ്റത്തായിരുന്നു! 
എന്തോ പരതുന്നതുപോലെ അവളുടെ കണ്ണുകള്‍ വീടിനുള്ളിലേക്ക് 
നീളുന്നുണ്ടായിരുന്നു. 
എന്നെ കണ്ടയുടനെ അവള്‍ ചോദിച്ചു: അഞ്ചുരൂപ തരുമോ? 
രൂപ കൊടുത്തപ്പോള്‍ അടുത്ത ചോദ്യം: ദോശയും ചായയും തരുമോ?
അതും കൊടുത്തു. 
പിന്നെ ആഴ്ചകളോളം എന്നും രാവിലെ കൃത്യം ഏഴുമണിക്ക് അവള്‍ എന്‍റെ
 വീട്ടുപടിക്കല്‍ എത്തുമായിരുന്നു. ചായയും പലഹാരങ്ങളും കഴിക്കുന്നതി
നിടയില്‍ ഒരു സ്നിഫിംഗ്ഡോഗിനെപ്പോലെ ചവിട്ടുപടിയിലും ചപ്പല്‍സ്റ്റാന്‍റി
ലുമൊക്കെ മൂക്കുരസുന്നത് എന്‍റെ ശ്രദ്ധയില്‍പെട്ടു. 
നീയെന്താടീ പൊലീസുനായെപ്പോലെ? ഞാന്‍ ചോദിച്ചു.
ഇവിടത്തെ ആണുങ്ങളൊക്കെയെവിടെ? 
ആണുങ്ങളോ? എന്തിനാ? 
എനിക്ക് കാണാന്‍ . 
ഇവിടെ ആണുങ്ങളാരുമില്ല. 
 മൂക്കുവിടര്‍ത്തി വീണ്ടും മണം പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു: 
 ഒണ്ടല്ല്; നിങ്ങളു കള്ളം പറയല്ല്. 
എന്‍റെ വാക്കുകളിലെ കള്ളം കണ്ടുപിടിച്ച അവള്‍ക്ക് ഭ്രാന്താണെന്നു 
വിശ്വസിക്കാന്‍ എനിക്കായില്ല. 
 ഒരുദിവസം ഞാനവളുടെ പേരു ചോദിച്ചു:  
നിന്‍റെ പേരെന്താ പെണ്ണേ? 
പേരുപറഞ്ഞാ കുട്ടപ്പന്നായരെ കാണിച്ചുതരുമോ? 
കുട്ടപ്പന്നായരോ? അതാരാ? 
അയ്യൊ! നിങ്ങക്കറിഞ്ഞൂടെ? എന്നെ കല്യാണം കഴിക്കാന്‍പോണ ആളാണ്‌....
 ഒരു നാടന്‍പെണ്ണിന്‍റെ നാണത്തോടെ അവള്‍ പറഞ്ഞു. 
നീ അയാളെ കണ്ടിട്ടുണ്ടോ? 
കണ്ടിട്ടുണ്ടെന്നവള്‍ തലയാട്ടി.
 വെളുത്ത നെറോം നല്ല പൊക്കോം ഒക്കെയുണ്ട്.  
 അതു പറഞ്ഞപ്പോള്‍ അവളുടെ കറുപ്പുമുറ്റിയ മുഖത്തു ഒരു വെളുത്ത  
പുഞ്ചിരി വിരിഞ്ഞു.
 ഏതോ  സുഖനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നതുപോലെ അവള്‍ കണ്ണടച്ചിരുന്നു.
 ആ സ്വര്‍ഗ്ഗത്തില്‍നിന്നു അവളെ വിളിച്ചുണര്‍ത്താന്‍ എനിക്ക് മനസ്സുവന്നില്ല.
 ഞാനെന്‍റെ ജോലികളില്‍ വ്യാപൃതയായി. കുറേക്കഴിഞ്ഞു വന്നുനോക്കുമ്പോള്‍
അവള്‍ അവിടെ ഉണ്ടായിരുന്നില്ല. 
അടുത്തദിവസം അവള്‍ വല്ലാത്ത ഇളക്കത്തിലായിരുന്നു. 
 മുഖംതാഴ്ത്തി, നഖംനുള്ളിനിന്നുകൊണ്ട്എന്നോടു ചോദിച്ചു:
 എനിക്കൊരു സാരി തരുമോ? 
നിനക്കെന്തിനാ സാരി? 
കല്യാണത്തിനു ഉടുത്തൊരുങ്ങി നിക്കാന്‍ . 
ഞാനൊരു പഴയ ഷിഫോണ്‍സാരി എടുത്തുകൊണ്ടു വന്നു . അത് കണ്ടപാടെ
 അവള്‍ പറഞ്ഞു: . 
ഇതെനിക്കു വേണ്ട. ഒരു പട്ടുസാരി വേണം, നല്ല കസവൊക്കെയുള്ളത്. 
ഇവിടെ പട്ടുമില്ല, പൊന്നുമില്ല. നീ പോപെണ്ണേ. 
അവള്‍ സങ്കടത്തോടെ നടന്നകലുന്നതു നോക്കിനില്‍ക്കെ മകന്‍ ചോദിച്ചു: 
ഭ്രാന്തിയോടാണോ കിന്നാരം? 
അതൊരു പാവമാടാ. ആരോ പറ്റിച്ചതാണതിനെ. 
ഇങ്ങനെ അയ്യോപാവം കാണിച്ചാലേ അതിവിടെക്കേറിയങ്ങു താമസിക്കും.
 പറഞ്ഞില്ലെന്നു വേണ്ട. 
പിറ്റേ ദിവസം കുറേ വൈകിയാണ്  അവള്‍ വന്നത് . പത്രം വായിച്ചുകൊണ്ടി
രുന്ന മകനെച്ചൂണ്ടി അവള്‍ അത്യാഹ്ലാദത്തോടെ വിളിച്ചുകൂവി: 
കുട്ടപ്പന്നായര്! 
അവന്‍ അരിശത്തോടെഎഴുന്നേറ്റു അകത്തേക്കു പോയി . 
അവളുടെ തുറിച്ച കണ്ണില്‍നിന്ന് മൂര്‍ച്ചയേറിയ കാമശരങ്ങള്‍ അവന്‍റെ
 പിന്നാലെ പായുന്നതു ഞാന്‍ കണ്ടു. 
വല്ല വിധേനയും അവളെ പിടിച്ചു പുറത്താക്കി ഗേറ്റുപൂട്ടി. തിരിഞ്ഞു
നോക്കിയത് കലിതുള്ളി  നില്‍ക്കുന്ന മകന്‍റെ മുഖത്തേക്കായിരുന്നു. 
അനുകമ്പ നല്ലതുതന്നെ. പക്ഷേ എന്നെ ജയിലിലാക്കരുത്. 
അവന്‍റെ വാക്കുകളില്‍ അപകടം മണക്കുന്നുണ്ടായിരുന്നു! 
അടുത്ത ദിവസം ഞാനവളെ വിലക്കി:
ഇനി നീയിവിടെ വരരുത്. ഞാനില്ലാത്ത നേരത്ത് ഈ പടികടക്കരുത്. 
നീ പോടീ പിശാശെ, കുട്ടപ്പന്നായരേംകൊണ്ടേ ഞാമ്പോവൂ. 
അവള്‍ എന്നെ വെല്ലുവിളിച്ചുകൊണ്ട് മുറ്റത്തു കുത്തിയിരുന്നു ഉച്ചത്തില്‍ 
രതിപ്പാട്ടു തുടങ്ങി. 
അവളെ പുറത്താക്കാനുള്ള എന്‍റെ അടവുകളെല്ലാം പരാജയപ്പെട്ടു. 
ഗത്യന്തരമില്ലാതെ ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. 
പട്രോളിങ്ങിലായിരുന്ന പോലീസ് ജീപ്പ് എന്‍റെ രക്ഷക്കായി പാഞ്ഞെത്തി. 
പിന്നീട് ഏറെനാള്‍ അവളെ  കണ്ടതേയില്ല. 
 എന്‍റെ കണ്ണുകള്‍ പലപ്പോഴും അവളെ തിരഞ്ഞുകൊണ്ടേയിരുന്നു.
 പട്രോളിങ്ങിലായിരുന്നപോലീസുകാരനോട്‌  ഒരുദിവസം
 ഞാനവളെക്കുറിച്ചു ചോദിച്ചു . 

അയാള്‍ പറഞ്ഞു :
 കുളിക്കാതെ നനയ്ക്കാതെ രാപ്പകലെന്യേ നാടും നഗരവും ചുറ്റുകയാണവള്‍ ; 
കല്യാണംകഴിക്കാമെന്നു പറഞ്ഞ് കൂടെത്താമസിപ്പിച്ച കുട്ടപ്പന്‍നായരെ
 കണ്ടുപിടിക്കാന്‍ .ഓരോ സ്ഥലത്തും കുറേദിവസം തങ്ങി, വീടായവീടെല്ലാം
 കയറിയിറങ്ങി, അവള്‍  അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 
ഇപ്പോള്‍ അന്വേഷണം തോപ്പുമുക്കിലേക്കു മാറ്റിയിരിക്കുന്നു.