Monday 23 December 2013

ഒരു ക്രിസ്മസ് സന്ദേശം

           
   "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
            ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം."

           രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഒഴുകിയെത്തിയ ദിവ്യസന്ദേശം ......

"ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌ വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു .ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്ന്‍ ജനിച്ചിരിക്കുന്നു."

           നാല്പത്തിയഞ്ച്കൊല്ലം മുന്പ്, ആയിരത്തി ത്തൊള്ളായിരത്തി അറുപത്തിയെട്ട് ഡിസംബര്‍ ഇരുപത്തിനാലിന് , അതായത് ലോകം ക്രിസ്മസിന്‍റെ ആഘോഷലഹരിയിലായിരുന്ന സന്ദര്‍ഭത്തില്‍ ആകാശത്തില്‍ നിന്ന്  മറ്റൊരു സന്ദേശം ഭൂമിയിലേക്ക് ഒഴുകിയെത്തി.

         "നല്ല ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കും
           അപ്പോളോ 8 സംഘാംഗങ്ങളുടെ
           ക്രിസ്മസ് ആശംസകള്‍."
      1968 ഡിസംബര്‍ 21 - ന് അമേരിക്കന്‍ സമയം രാവിലെ  7 . 51 - ന്  ഫ്ലോറിഡ യിലെ കേപ് കനാവറല്‍ സ്പേസ് സ്റ്റേഷനിലെ വിക്ഷെപണത്തറയില്‍നിന്ന്‍ മൂന്ന്‍ മനുഷ്യരെയുംകൊണ്ട് അപ്പോളോ 8 എന്ന റോക്കറ്റ് ചാന്ദ്രപഥത്തിലേക്ക് യാത്രയായി. ഫ്രാങ്ക് ബോര്‍മാന്‍, ജയിംസ് ലോവല്‍, വില്ല്യം ആന്‍റെഴ്സ് എന്നിവരായിരുന്നു ആ മൂന്ന്‍ മനുഷ്യര്‍. മൂന്ന്‍ ദിവസത്തെ യാത്രക്ക് ശേഷം, ഡിസംബര്‍ 24 - ന് , അതായത് ക്രിസ്മസ് തലേന്ന് ഭൂമിയുടെ ആകര്‍ഷണവലയത്തെ ഭേദിച്ച് അപ്പോളോ 8 ചാന്ദ്ര പഥത്തിലേക്ക്‌ കടന്നു. ചന്ദ്രന്‍റെ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന ഭൂമിയുടെ മനോഹരമായ ചിത്രംകണ്ട്അവര്‍വിസ്മയിച്ചു. സന്തോഷതിന്റേതായ ആ അസുലഭ സന്ദര്‍ഭത്തില്‍ അവരുടെ സന്ദേശം ഭൂമിയിലേക്ക് ഒഴുകിയെത്തി:
 "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .....
   ദൈവം അരുളിച്ചെയ്തു : വെളി ച്ചമുണ്ടാവട്ടെ .........
    വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു. അവിടുന്ന്
     വെളിച്ചത്തെ ഇരുളില്‍നിന്ന് വേര്‍തിരിച്ചു."
                      ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ നാലുവാക്യങ്ങള്‍ വില്ല്യം ആന്ടെഴ്സ് വായിച്ചു. തുടര്‍ന്നുള്ള നാല് വാക്യങ്ങള്‍ ജയിംസ് ലോവലും ഒന്‍പതും പത്തും  വാക്യങ്ങള്‍ ഫ്രാങ്ക് ബോര്‍മാനും വായിച്ചു. എന്നിട്ട് ബോര്‍മാന്‍ ഇത്രയും കൂടി പറഞ്ഞു :
   " നല്ല ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കും
     അപ്പോളോ 8 സംഘാംഗങ്ങളുടെ
          ക്രിസ്മസ് ആശംസകള്‍"
                         മാലാഖ മാരുടെ സ്വര്‍ഗ്ഗീയ സംഗീതംപോലെ ചാന്ദ്രപഥത്തില്‍നിന്നും ഒഴുകിയെത്തിയ ആ സന്ദേശ ധാര ചന്ദ്രോപരിതലത്തിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ക്കൊപ്പം മിന്നിമായുന്നത് കാണാന്‍ ആവേശത്തോടെ, അതിലേറെ അമ്പരപ്പോടെ പാശ്ചാത്യലോകം ആ ക്രിസ്മസ് തലേന്ന് ടെലിവിഷനുമുന്നില്‍ കണ്ണും കാതും തുറന്നിരുന്നു. ചന്ദ്രന്‍റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന ഭൂമിയുടെചിത്രം  - ആന്റെഴ്സ് പകര്‍ത്തിയയച്ച ആ ചിത്രമായിരുന്നു ലോകത്തിനു കിട്ടിയ എക്കാലത്തെയും മികച്ച ക്രിസ്മസ് സമ്മാനം.
                         അവിസ്മരണീയമായ ആ ക്രിസ്മസ്സിനും ചരിത്രം കുറിച്ച ആ യാത്രക്കും 45 വയസ്സ് തികയുന്ന ദിവസം കൂടിയാണിന്ന്.
                           അങ്ങനെ രണ്ട് ചരിത്ര സംഭവങ്ങളും അനുസ്മരിക്കുന്ന ഈ വേളയില്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും വായനക്കാര്‍ക്കും
                    ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.


No comments:

Post a Comment