Thursday 30 May 2013

ഭിക്ഷക്കാരന്‍(കഥ)



    

നീല (കവിത )


















അലയടിക്കുന്ന കടലിന്‍റെ നിറം
അനന്തമായ ആകാശത്തിന്‍റെ നിറം
മഴ നൃത്തമാടുന്ന
മയിലിന്‍റെ   നിറം
എന്‍റെ പ്രണയത്തിന്‍റെ നിറം
നീല !
ഇന്ന്‍
നീലയ്ക്ക്
എത്രയെത്ര
വകഭേദങ്ങള്‍!

Monday 27 May 2013

മൊഴിവരം (കവിത)



പറയാനെനിക്കൊരു   ഭാഷ വേണം
പാല്‍മണമൂറുന്ന ഭാഷ വേണം .
പാടാനെനിക്കൊരു   ഭാഷ വേണം
 പാരാകെ പുകഴുന്ന   ഭാഷ വേണം .

കാതില്‍പ്പതിഞ്ഞ  മധുമൊഴിയില്‍
നാവില്‍തിരിഞ്ഞനറുമൊഴിയില്‍
അമ്മതന്‍ നാവില്‍നിന്നിറ്റുവീണ
പ്രേമാമൃതത്തിന്‍റെ തുള്ളികള്‍ .

ഉദരത്തിലുരുവായ നാള്‍മുതല്‍
ഉരുവിട്ടൊരമ്മമൊഴികളില്‍
അറിവിന്നാദ്യപാഠങ്ങള്‍ നെഞ്ചില്‍
നിറയുവതക്ഷര ഖനികള്‍ .

ഉദരംവിട്ടൂഴിയില്‍ വന്നനേരം
അമ്മതന്‍ ഭാഷയില്‍ കരഞ്ഞൂ ഞാന്‍
ആയതിന്‍ താളക്രമങ്ങളെന്‍റെ
ജീവന്‍റെ താളമെന്നറിഞ്ഞൂ ഞാന്‍ !

ആദ്യം മൊഴിഞ്ഞതുമക്ഷരം കുറിച്ചതും
ആ മാതൃഭാഷയിലായിരുന്നു .
സ്വപ്‌നങ്ങള്‍ കണ്ടതും വിസ്മയംകൊണ്ടതും
ആ മഞ്ജുഭാഷയലായിരുന്നു .

പോകുംവഴികളില്‍ പാഥേയമായ്
പാടുംവരികളില്‍ പാലമൃതായ്
നാടിന്‍ മഹിതമാം മാതൃകങ്ങള്‍
കാത്തിടുമെന്നുമെന്‍ മലയാളം .

***

Saturday 25 May 2013

മൂഷികപുരാണം (കഥ)


      കാലവര്‍ഷം കലിതുള്ളി പെയ്തിറങ്ങി. നഗരത്തിലെ താണപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചേരികളില്‍ പാര്‍ത്തിരുന്ന ദരിദ്രമൂഷികന്മാര്‍ പട്ടിണികൊണ്ടു നട്ടംതിരിഞ്ഞു. മാളങ്ങളില്‍ വെള്ളംകയറിയതോടെ അവ സുരക്ഷിതസ്ഥാനം തേടിയലഞ്ഞു. ആപത്ഘട്ടങ്ങളില്‍ പ്രജകളെ രക്ഷിക്കാതെ സുഖലോലുപനായി കഴിയുകയായിരുന്നു മൂഷികരാജന്‍. ക്ഷമനശിച്ച പ്രജകള്‍ സംഘടിച്ചു. അവര്‍ക്ക് നായകന്മാരും ഉപനായകന്മാരും ഉണ്ടായി. അണികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് യുവനായകന്മാര്‍ മുന്‍നിരയില്‍ സ്ഥാനംപിടിച്ചു. എല്ലാവരുംകൂടി രാജകൊട്ടാരത്തിലേക്കു മാര്‍ച്ചുചെയ്തു.
      ആവേശോജ്ജ്വലങ്ങളായ മുദ്രാവാക്യങ്ങള്‍ കേട്ടു കൊട്ടാരവാസികള്‍ അമ്പരന്നു.പത്നീസമേതം പള്ളിയുറക്കത്തിലായിരുന്ന മൂഷികരാജന്‍ ഞെട്ടിയുണര്‍ന്നു. തിരുമെയ്യില്‍ പറ്റിയിരുന്ന മണ്‍തരികള്‍ കുടഞ്ഞുകളഞ്ഞ് ദേഹശുദ്ധിവരുത്തി,രാജന്‍ മെല്ലെ കൊട്ടാരവാതില്‍ക്കല്‍ മുഖംകാണിച്ചു. തേജസ്സാര്‍ന്ന തിരുമുഖം ദര്‍ശിച്ച മാത്രയില്‍ പ്രജകള്‍ മുദ്രാവാക്യംവിളി നിറുത്തി സ്തുതിപാടകരായിമാറി.
‘മഹാരാജാവു നീണാള്‍ വാഴട്ടെ’ അവര്‍ ആര്‍ത്തുവിളിച്ചു.  
   “പ്രിയപ്പെട്ട പ്രജകളെ ഒന്നിച്ചുകാണാന്‍ കഴിഞ്ഞതില്‍ നാം സന്തുഷ്ടനാണ്. ആട്ടെ, വന്നകാര്യം പറയുക.”
 മഹാരാജാവിന്‍റെ തിരുമൊഴി കേട്ടു യുവനായകന്‍ താണുതൊഴുത് സങ്കടമുണര്‍ത്തിച്ചു:
           “മഹാരാജാവ, ഞങ്ങള്‍ക്കു പാര്‍ക്കാനിടമില്ല. മാളങ്ങളിലെല്ലാം വെള്ളം കയറി. തട്ടിന്‍പുറമുള്ള ഒറ്റവീടുപോലും ഈ നഗരത്തിലില്ല. മണിമാളികകള്‍ക്കുള്ളില്‍ ഞങ്ങള്‍ക്കു പ്രവേശനമില്ല. മട്ടുപ്പാവുകളില്‍ ഒളിച്ചുപാര്‍ക്കാനിടമില്ല. സ്വച്ഛശീതളമായ തട്ടിന്‍പുറങ്ങളിലെ സ്വൈരജീവിതം ഞങ്ങള്‍ക്കു കേട്ടുകേള്‍വി മാത്രം. ഞങ്ങളുടെ പ്രിയപ്പെട്ടവരെയൊക്കെ മാര്‍ജാരന്‍മാര്‍ കാലപുരിക്കയയ്ക്കുന്നു.”
    ഉപനായകന്‍ മറ്റൊരു സങ്കടമുണര്‍ത്തിച്ചു:
    മഹാരാജാവേ, ഭക്ഷണമില്ലാതെ ഞങ്ങള്‍ വലയുകയാണ്. കിഴങ്ങുകളും ധാന്യങ്ങളും കിട്ടാനില്ല. ഇവിടെ കൃഷിയിടങ്ങളില്ല. അല്‍പം തുണ്ടുഭൂമി ഉള്ളവര്‍ പോലും ഒരുവക ഭക്ഷ്യധാന്യങ്ങളും കൃഷിചെയ്യുന്നില്ല. അവശ്യസാധനങ്ങളെല്ലാം അയല്‍പ്രദേശങ്ങളില്‍നിന്നു വിലയ്ക്കുവാങ്ങുന്നവരാണ്ഇവിടത്തെ മനുഷ്യര്‍. പച്ചപ്പരിഷ്കാരികള്‍ ഫാസ്റ്റ്ഫുഡ്ഡിലേക്കു മാറിയതോടെ വീടുകളില്‍ പാചകവുമില്ല. അതുകൊണ്ട് കിഴങ്ങുകളും ധാന്യങ്ങളും വാങ്ങിസൂക്ഷിക്കുന്ന ഏര്‍പ്പാടുമില്ല. പഴങ്ങളും മറ്റും സൂക്ഷിക്കുന്ന ഫ്രിഡ്ജിന്‍റെ വാതില്‍ തുറക്കാന്‍ ഞങ്ങള്‍ക്കു കെല്പുമില്ല. മനുഷ്യരുടെ കണ്ണില്‍പെട്ടാല്‍ കെണിവച്ചും ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയും കൊല്ലും. പേടിച്ചൊളിച്ചും കട്ടുതിന്നും മടുത്തു. ഇങ്ങനെ തുടര്‍ന്നാല്‍ മൂഷികവംശം മുടിഞ്ഞുപോകും.”
     മൂഷികരാജന് കാര്യത്തിന്‍റെ ഗൌരവം ബോദ്ധ്യമായി. മന്ത്രിമാരുടെ അടിയന്തിരയോഗം വിളിച്ചുകൂട്ടി.
   വിശദമായി  ചര്‍ച്ചചെയ്തു.
“ഉടനെ എന്തെങ്കിലും ചെയ്തേപറ്റൂ.”രാജാവ് മന്ത്രിമാരോടു പറഞ്ഞു.
കൂട്ടത്തില്‍ അതിബുദ്ധിമാനായ ഒരു മന്ത്രി രാജാവിന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു.
തിരുമുഖം പ്രസന്നമായി. എല്ലാം തീരുമാനിച്ചുറച്ചമട്ടില്‍ രാജന്‍ നിവര്‍ന്നിരുന്നു.
രാജകല്പന കേള്‍ക്കാന്‍ പ്രജകള്‍ ആകാംക്ഷയോടെ ചെവികൂര്‍പ്പിച്ചിരുന്നു.
    “നിങ്ങള്‍ ഉടന്‍തന്നെ ഇപ്പോഴത്തെ താമസസ്ഥലങ്ങള്‍ വിട്ടുപോകണം. ഈ നഗരത്തില്‍ സുരക്ഷിതമായ വാസസ്ഥാനങ്ങള്‍ നിരവധിയുണ്ട്. സുഖവാസം കൊതിക്കുന്നവര്‍ സര്‍ക്കാരാഫീസുകളില്‍ കൂട്ടിയിട്ടിരിക്കുന്ന എണ്ണമറ്റ ഫയലുകള്‍ക്കിടയില്‍ കയറിപ്പറ്റുക, പാവപ്പെട്ടവരും നിസ്സഹായരുമായ മനുഷ്യരുടെ ദുരിതങ്ങളുടെയും കണ്ണുനീരിന്‍റെയും കഥകള്‍നിറഞ്ഞ ഫയലുകളെല്ലാം കരണ്ടുതീര്‍പ്പാക്കുക. കൃത്യനിഷ്ട്ടയും ദീനാനുകമ്പയുമുള്ള  ഉദ്യോഗസ്ഥന്മാരുടെ കാല്‍വിരലുകള്‍ കടിച്ചുമുറിക്കുക , കസേരകളില്‍ ഇരുന്നുറങ്ങുന്നവരെയും സൊറപറഞ്ഞു രസിക്കുന്നവരെയും ശല്യംചെയ്യരുത്. ബാക്കിയുള്ളവര്‍ സര്‍ക്കാരാശുപത്രികളിലേക്കു പോകുക, നിര്‍ധനരായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും തലമുടി കണ്ടിച്ചുകളയുക, കയ്യും കാലും  കടിച്ചുമുറിക്കുക,പിന്നെയും നിങ്ങളാലാവുന്നതൊക്കെ ചെയ്ത് സാധു മനുഷ്യരെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുക. ദുര്‍ഗന്ധംവമിക്കുന്ന മോര്‍ച്ചറികളില്‍ പുഴുവരിച്ചുകിടക്കുന്ന അനാഥപ്രേതങ്ങളുടെ അവയവങ്ങള്‍ കടിച്ചുപറിച്ചു അവയെ വികലമാക്കുക, ഇതൊക്കെയാണ് നമ്മുടെ തീരുമാനം. എല്ലാവര്‍ക്കും സന്തോഷമായില്ലേ ?”
     “മഹാരാജാവ് നീണാള്‍ വാഴട്ടെ”
    മൂഷികപ്രജകള്‍ ബുദ്ധിമാനും പ്രജാക്ഷേമതല്പരനുമായ രാജാവിനു സ്തുതിപാടിക്കൊണ്ട് പുതിയ പാര്‍പ്പിടങ്ങളിലേക്ക് പോയി. കല്‍പിച്ചുനല്‍കിയ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്നതോടൊപ്പം കൊഴുപ്പുകൂടിയ മാംസാഹാരം അമിതമായി ഭക്ഷിച്ച് ഉന്മാദംപൂണ്ടിണചേര്‍ന്ന്, പെറ്റുപെരുകി, മൂഷികസാമ്രാജ്യം അതിവേഗം ശക്തിയും ഖ്യാതിയും നേടി.
     മൂഷികധര്‍മ്മം യഥേഷ്ടം പുലരുന്നു.

                                                            *******      

     

Friday 24 May 2013

സബ്സ്ക്രൈബര്‍ പരിധിക്കു പുറത്താണ് (കഥ)



   
  ചിരിച്ചും ചിരിപ്പിച്ചും പുഴപോലെ ഒഴുകിനടക്കുന്ന നന്ദിനിയെക്കണ്ടാല്‍ അവളുടെയുള്ളില്‍ ഒരു ദുഖസാഗരം ഒളിച്ചിരിപ്പുണ്ടെന്ന് ആര്‍ക്കാ തോന്നുക !
            സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ‘എവര്‍ഗ്രീന്‍’ എന്നറിയപ്പെടുന്നവള്‍ നന്ദിനി. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. ഉടുപ്പിലും നടപ്പിലുമെല്ലാം വെരിസ്മാര്‍ട്ട്. വലിയ ശമ്പളമുള്ള ജോലിയാണെങ്കിലും അതിന്‍റെ പത്രാസൊന്നും നന്ദിനിക്കില്ല.
“ജാതകം ഗണിച്ചപ്പഴേ ജ്യോത്സ്യര് പറഞ്ഞതാ രാജയോഗമുണ്ടെന്ന്. അച്ചട്ടായി!” അച്ഛന്‍ മകളെപ്പറ്റി  ഊറ്റംകൊള്ളുന്നതിങ്ങനെ.
“അവള്‍ക്കെത്രയാ ശമ്പളം! ആകെയുള്ളത് ഒരാണ്‍തരി മാത്രം. ഭാഗ്യമുള്ളോളാ നന്ദിനി” അമ്മയും ഇതാ പറയുക .
      അതെ, നന്ദിനി ഭാഗ്യവതിയാണ്. അവള്‍ക്കു പരാതികളില്ല. കാശിനു കാശ~, വീടിനു വീട്, കാറിനു കാറ്, അന്തസ്സുള്ള ജോലി, പേരും പെരുമയും എല്ലാമുണ്ടല്ലോ!.
 എന്നിട്ടും നന്ദിനിക്കു ദുഖമോ ?
  അതെ, നന്ദിനിക്കുമുണ്ട് ദുഃഖം.
ജോലികഴിഞ്ഞെത്തുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ നന്ദിനിയുടെ മുഖം വാടും. ബാഗില്‍നിന്നു താക്കോല്‍ തപ്പിയെടുത്ത് വാതില്‍തുറന്ന് അകത്തുകയറിയാല്‍  ഏകാന്തതയുടെ പൂപ്പല്‍മണം അവളെ ശ്വാസംമുട്ടിക്കും. . വാതിലുകള്‍ അകത്തുനിന്നു ബന്ധിച്ച്, കുളിച്ചു വസ്ത്രംമാറി, ചായയുണ്ടാക്കിക്കഴിച്ചാല്‍ പിന്നെ  കാര്യമായ പണിയൊന്നുമില്ല. പത്രങ്ങളും മാസികകളും വെറുതെ മറിച്ചുനോക്കി, റിമോട്ട്കണ്ട്രോള്‍ ഞെക്കിഞെക്കി, ഒന്നിലും ശ്രദ്ധയൂന്നാനാവാതെ,  എരിയുന്ന മനസുമായി  ഒരിരുപ്പാണ്. ‘ഈ നന്ദിനിക്കെന്തുപറ്റി?’ എന്നു ചോദിക്കാന്‍ ഒരു ജീവി പോലുമില്ല.
  ജിത്തു ഇപ്പോള്‍ എവിടെയായിരിക്കും? ബീച്ചിലോ ബാറിലോ?  എവിടെപ്പോയാലും പറഞ്ഞിട്ടേ പോകാവൂ, നേരത്തെ വരണം എന്നൊക്കെ എത്രപറഞ്ഞാലും അനുസരിക്കില്ല. സെല്‍ഫോണ്‍ കയ്യിലുണ്ടായിട്ടും വിളിക്കില്ലെന്നുവച്ചാല്‍ ധിക്കാരം, അല്ലാണ്ടെന്താ ? കാത്തിരുന്നു മടുക്കുമ്പോള്‍ അങ്ങോട്ടൊന്നു വിളിച്ചാലോ ?
   താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്’ എന്നോ ‘സ്വിച്ചോഫ്‌ചെയ്തിരിക്കുകയാണ്, ദയവായി അല്‍പസമയം കഴിഞ്ഞു വിളിക്കുക’ എന്നോ സേവനദാതാക്കളുടെ മറുപടിയാവും കിട്ടുക.
 കൂട്ടുകാരോടൊപ്പം ഉല്ലസിക്കുന്ന വേളയില്‍ സെല്‍ഫോണ്‍ സ്വിച്ചോഫ്‌ചെയ്യുന്നത് അവന്‍റെ പതിവായിരിക്കുന്നു. പാതിരാവരെ നീളുന്ന വിനോദം കഴിഞ്ഞെത്തിയാല്‍ അത്താഴം കഴിക്കുകയുമില്ല. എങ്കിലും ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കിവച്ച് നന്ദിനി മകനെ കാത്തിരിക്കും. ചുവരിലെ ക്ലോക്കിന്‍റെ താളത്തിനൊത്ത് അവളുടെ നെഞ്ചും പിടഞ്ഞുകൊണ്ടിരിക്കും. പന്ത്രണ്ടടിച്ചു കഴിയുമ്പോള്‍ ബൈക്കിന്‍റെ മുഴക്കം അവളുടെ ചിന്തകള്‍ക്കു വിരാമമിടും.
  അവള്‍ എണീറ്റ് വാതില്‍ തുറക്കും.
ഒടിഞ്ഞുതൂങ്ങിയ കാലന്‍കുട പോലെ ആടിയാടി, കാലുകള്‍ നിലത്തുറയ്ക്കാതെ ജിത്തുമോന്‍! അമ്മയുടെ മുഖത്തേക്കു നോക്കുകപോലും ചെയ്യാതെ ‘ഗുഡ്നൈറ്റ്’ പറഞ്ഞ്, മുറിക്കുള്ളില്‍ കയറി വാതിലടയ്ക്കും. വെളുപ്പിനുറങ്ങും, ഉച്ചയ്ക്കുണരും. അമ്മയും മകനും തമ്മില്‍ കാണുന്നതും മിണ്ടുന്നതും അപൂര്‍വ്വം. ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നത് ഉച്ചമുതല്‍ സന്ധ്യവരെ തുറന്നിരിക്കുന്ന സെല്‍ഫോണിലൂടെ.
 വളരെ വൈകിയെത്തിയ ഒരു രാത്രിയില്‍ അവള്‍ ചോദിച്ചു:
എന്താ ജിത്തൂ നീ ഇങ്ങനെയൊക്കെ? പത്തുമണിക്കെങ്കിലും വന്നൂടേ നിനക്ക്?
 തീക്ഷ്ണമായ നോട്ടത്തോടെ അവന്‍ തിരിച്ചുചോദിച്ചു:
എന്നെ  കാത്തിരിക്കണമെന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ? നിങ്ങളെന്തിനാ വെറുതേ കുത്തിയിരിക്കുന്നത്? കിടന്നുറങ്ങിക്കൂടെ? ഒരു താക്കോല്‍ക്കൂട്ടം എന്‍റെ കയ്യിലുമുണ്ടല്ലോ.
      അമ്മേ എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന ജിത്തുമോന്‍ എത്ര ലാഘവത്തോടെ, അന്യരോടു സംസാരിക്കുന്നതുപോലെ!
   മുറിഞ്ഞ മനസ്സിന്‍റെ   നൊമ്പരവും ദേഷ്യവും ഉള്ളിലൊതുക്കി അവള്‍ ചോദിച്ചു:
എന്നുമുതല്‍ക്കാ ഞാന്‍ നിനക്കന്യയായത്? എന്തിന്‍റെ കുറവാണു നിനക്കിവിടെ?
 നിങ്ങള്‍ക്കറിയില്ലേ ? ഞാന്‍ പറഞ്ഞുതരണോ ?
പറ, കേള്‍ക്കട്ടെ.
   ഓര്‍മ്മവച്ച നാള്‍മുതല്‍ ഉള്ളിലൊതുക്കിയ വേദനകളും വിഹ്വലതകളും നിഷേധങ്ങളാക്കിമാറ്റുന്ന നിര്‍ഭാഗ്യജന്മങ്ങളുടെ പ്രതിനിധിയാണ് ഞാന്‍. മനസ്സിലായോ?
    ഇല്ല. മനസ്സിലാവുന്ന ഭാഷയില്‍ പറ.
എന്നെ മനസ്സിലാക്കുന്ന ആരുണ്ടിവിടെ ഒന്നു മിണ്ടാനും പറയാനും?   
  നിങ്ങള്‍ക്കു വലുത് നിങ്ങളുടെ ജോലിയായിരുന്നില്ലേ? അമ്മയുടെ സ്നേഹത്തിനും സാമീപ്യത്തിനും പകരം എനിക്കു കിട്ടിയതെന്താണ്? വേലക്കാരികളുടെ ശകാരങ്ങളും പീഡനങ്ങളുമല്ലേ? പിന്നെ, ടെകെയര്‍ എന്ന കാരാഗൃഹത്തിലെ ചിട്ടകളുമല്ലെ? എനിക്കു കിട്ടാത്ത സ്നേഹവും പരിഗണനയും നിങ്ങള്‍ക്കു ഞാന്‍ മടക്കിത്തരുന്നതെങ്ങനെ?   
   അവന്‍റെ വാക്കുകളില്‍, നോട്ടത്തില്‍ ഒക്കെ പ്രതികാരത്തിന്‍റെ മുള്ളുകള്‍ മുനകൂര്‍ത്തുനില്‍ക്കുന്നു! അമ്മയുടെ ശമ്പളം മാത്രമാണ് ഈ വീടിന്‍റെ വരുമാനം എന്നുപോലും അവന്‍ ചിന്തിക്കുന്നില്ല!
    നാവിറങ്ങിനിന്ന പെറ്റമ്മയുടെ നേര്‍ക്ക് അവന്‍ മുറിയുടെ വാതില്‍ വലിച്ചടച്ചു.
    പ്രതികരിക്കാനാവാതെ നന്ദിനി പകച്ചുനിന്നു.
ഹൃദയം ശാന്തമായപ്പോള്‍ അവള്‍ തന്‍റെ അമ്മമനസ്സിലേക്ക് തിരിഞ്ഞുനോക്കി. ഇനിയും ഉണങ്ങിയിട്ടില്ലാത്ത എത്രയെത്ര മുറിവുകള്‍ ചോരവാര്‍ന്നു കിടക്കുന്നു ! ആഫീസില്‍ പോകാന്‍ ഒരുക്കം തുടങ്ങുമ്പോഴേ കരച്ചില്‍ തുടങ്ങുന്ന ജിത്തുമോന്‍, ജോലിക്കാരിയുടെ കൈകളില്‍നിന്ന് ഊര്‍ന്നിറങ്ങിവന്നു സാരിഞോറികളില്‍ പിടിച്ചുതൂങ്ങി കെഞ്ചിക്കരയുന്ന ജിത്തുമോന്‍ .......
  അവന്‍റെ അവ്യക്തമായ പിഞ്ചുവാക്കുകള്‍: അമ്മ പോണ്ടാ ...... ഈ ആന്‍റി ചീത്താ...........മോനു പേടീ.......
  അവനെ വലിച്ചുമാറ്റി, ബാഗുമെടുത്ത്‌ ഓടിമറയുമ്പോള്‍ പിന്നാലെയെത്തുന്ന പേടിച്ചരണ്ട നിലവിളി. അതുകേട്ടു ഹൃദയമുരുക്കുന്ന പെറ്റമ്മയെ അവനറിയില്ലല്ലോ. തിരക്കുപിടിച്ച ജോലിക്കിടയിലും മകനെയോര്‍ത്തു തേങ്ങുന്ന അമ്മമനസ്സ് അവന്‍ കണ്ടിട്ടില്ലല്ലോ !
   വൈകുന്നേരങ്ങളില്‍ കയ്യില്‍ കിട്ടുന്ന മിട്ടായികളിലും കളിപ്പാട്ടങ്ങളിലും ഉമ്മവച്ചു കണ്ണീരുണക്കുന്ന മകന്‍റെ സന്തോഷങ്ങള്‍ കണ്ട് അമ്മയും സന്തോഷിച്ചിരുന്നു. പിഞ്ചുമകന്‍  ആവശ്യപ്പെടുന്നതൊക്കെ  വാങ്ങിക്കൊടുത്ത് അവനെ സന്തോഷിപ്പിക്കുന്നതിലായി   അമ്മയുടെ   സംതൃപ്തി.
  അവനോടൊപ്പം വളര്‍ന്ന ആവശ്യങ്ങള്‍ ബൈക്കിനും  മുസിക്സിസ്റ്റത്തിനും കംപ്യുട്ടറിനും ഇന്‍റര്നെറ്റിനുമൊക്കെ വഴിമാറിയപ്പോഴും നന്ദിനി സന്തോഷിക്കുകയായിരുന്നു : അവന്‍ മിടുക്കനായിരിക്കുന്നു . അച്ഛനില്ലാത്ത ദുഃഖം അവന്‍ മറന്നിരിക്കുന്നു .കൌമാരം പിന്നിട്ടപ്പോള്‍ , അമ്മയുടെ പ്രതീക്ഷകള്‍ക്കൊന്നും അവന്‍റെ മനസ്സില്‍ ഇടമില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ നന്ദിനി തളര്‍ന്നുപോയി. ‘കുരുന്നിലേ നുള്ളാഞ്ഞാല്‍ കോടാലിക്കും പറ്റില്ല’ എന്ന് അവന്‍റെ ആവശ്യങ്ങള്‍ അവളെ പഠിപ്പിച്ചു.
   വീട്ടുവേലക്കാരികളുടെ ക്രൂരതകള്‍ക്കും ഡെകെയറിലെ അച്ചടക്കങ്ങള്‍ക്കുമായി തന്‍റെ   ശൈശവവും ബാല്യവും കുരുതികൊടുത്ത അമ്മയെ ശിക്ഷിക്കുകയാണവന്‍. സ്വയം നശിച്ചുകൊണ്ടു അമ്മയോടുള്ള പകതീര്‍ക്കുകയാണവന്‍ !
   സിഗരറ്റിലും മദ്യത്തിലും സന്തോഷം കണ്ടെത്തുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കിടയില്‍ ഇന്‍റര്‍നെറ്റ്കൌതുകങ്ങളും വിജ്ഞാനങ്ങളും വിളമ്പി ഹീറോ ചമയുന്ന ജിത്തുമോന്‍റെ ഭാവി നന്ദിനിയുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി .    

  

Friday 17 May 2013

കണിവയ്ക്കാൻ (കവിത )


ഗ്രാമപ്പുഴയുടെയരികുകളിൽ 

പൂത്തുലയും തരുശാഖകളിൽ 

പാറിനടന്നൊരു പൂത്തുമ്പീ ,

മാറിൽ ചൂടിയ പൂ തരുമോ ?



മാരത്തീക്കതിരേറ്റു തിളയ്ക്കും 

നരദാഹത്തിന്നെരിമലയിൽ

വെന്തുമരിക്കും പെണ്മണികൾ

കണ്ണിൽ ചൂടിയ പൊന്നു തരാം .

പൂർവികർ പുണ്യംതേകി വളർത്തിയ

പുഞ്ചപ്പാടവരമ്പുകളിൽ 

ചിന്നൻതത്തകൾ ചുണ്ടിൽ തിരുകിയ 

പൊൽക്കതിർ തരുമോ കണിവയ്ക്കാൻ ?

കാലക്കടലിൻ തിരയേറ്റത്തിൽ 

കരളിലൊളിച്ചൊരു നീർത്തുള്ളി 

തരളക്കനവിൻ മൃതയാമത്തിൽ

നീറിയുറഞ്ഞൊരു മുത്തു തരാം .

മരം പെയ്യുമ്പോൾ (കവിത)




മരം പെയ്യുന്ന മകരമാസരാവിൽ 
അവനെനിക്ക് 
കാഴ്ചയുടെ 
ഉത്സവമൊരുക്കി .

ചുവന്ന റോസാപ്പൂക്കൾ കൊണ്ടു 
വേലികെട്ടിയ പൂങ്കാവനത്തിന്‍റെ 
മുല്ലപ്പൂവെണ്മയിൽ 
മിഴികളുടക്കി ,

എരുക്കിൻപൂവിന്‍റെ 
എരിവുളള  ഗന്ധം 
നാസികത്തുമ്പിൽ 
തൊട്ടെടുത്ത് ,

മാതളക്കനികളിൽ 
മധുരതീർഥം തിരഞ്ഞ് ,

കദളീവനത്തിൽ 
കാട്ടാറുപോലെ 
കുത്തിയൊലിച്ച് ,

സൃഷ്ടിയുടെ 
നഗ്നതാളത്തിൽ മതിമറന്ന് 
രാവൊടുങ്ങിയിട്ടും 
പെയ്തുതീരാതെ ......

Wednesday 15 May 2013

രൂപാന്തരം (കവിത )



  
ഹൃദയത്തിൽനിന്ന്
ഞാനടർത്തിത്തന്ന
പ്രണയത്തിന്‍റെ  വിത്തുകൾ
നീയെവിടെയാണ്കുഴിച്ചിട്ടത് ?

എന്നെങ്കിലുമൊരിക്കൽ
 അവ കിളിർത്തുവരുമെന്നും
നനവാർന്ന മണ്ണിൽ
ഇലകളും പൂക്കളും കായ്കളുമായി
രൂപാന്തരപ്പെടുമെന്നും
ഞാൻ പ്രത്യാശിച്ചിരുന്നു.

ഊഷരതയിൽ പാകിയ
മുളകരി പോലെ
അവ
ഉറുമ്പരിച്ചു പോകുമെന്ന്
നിനക്കറിയാമായിരുന്നു ;
ഒടുവിൽ നീയും
ഉറുമ്പാകുമെന്നും!

ഇപ്പോൾ
ഉറുമ്പുകളെക്കുറിച്ചു
പഠിക്കുകയാണു ഞാൻ .

ഫോസിൽ (കവിത )



ജീവപ്രപഞ്ചത്തിലുഷ്ണപ്രചണ്ഡമാം

രാസക്കാറ്റിന്‍റെ  സംഹാരനൃത്തം !

കാലറ്റു ഭൂവിൽ മറയുന്നിതെത്ര -

യപൂർവ്വങ്ങളായുള്ള ജന്തുജാലം .

ഉറ്റോരെ വേർപെട്ട ഭൂമിതൻ ദുഃഖങ്ങ-

ളെത്തുന്നു ശൈത്യനീർഖണ്ഡങ്ങളിൽ .

ഉള്ളമുരുക്കി നീർക്കട്ടകൾ പായുന്നു

തീരം വിഴുങ്ങിയങ്ങാഴിയാക്കാൻ .

ചത്തുമരയ്ക്കുന്ന ജീവന്‍റെ  കൂടുകൾ

കാത്തുകിടക്കുമനേകകാലം ;

ജീവചരിതം പേറുന്ന ഫോസിലായ്
 
ശീതമുറയുന്ന പ്രാന്തങ്ങളിൽ .

പൂർവ്വകുലം തേടിയെത്തിടുമുണ്ണിക-

ളെത്രയുഗങ്ങൾ കഴിഞ്ഞീടിലും ;

മഞ്ഞിലുറഞ്ഞൊരു ഫോസിലിൻ കാലവും

കഥയും കുറിച്ചവർ ശ്രാദ്ധമൂട്ടും .


ഏതു സന്തുഷ്ടിതൻ പൂമഴപ്പെയ്ത്തിലു-

മേതുഗ്രദുഃഖത്തിൻ വേനലിലും

മോഹിപ്പൂ ഞാനൊരു ഫോസിലായ് മഞ്ഞിന്‍റെ
 
പാളികൾക്കുള്ളിലൊളിച്ചിരിക്കാൻ.









പാഴ്വസ്തു (കവിത)


Sunday 12 May 2013

സൈബർ രമണൻ(കഥ)



ഫ്ലാറ്റിന്‍റെ  മുറ്റത്ത് വട്ടമിട്ടുനിൽക്കുന്ന ഐ.റ്റി.പ്രഫഷണലുകൾ ........
 ഇംഗ്ലീഷിലും മംഗ്ലീഷിലുമുള്ള വർത്തമാനങ്ങൾ .
 സംഭവത്തിന്‍റെ  നേരറിവുകൾ അവരുടെ വർത്തമാനങ്ങളിൽനിന്ന് വീണുകിട്ടിയാലോ എന്ന പ്രതീക്ഷയോടെ കാതുകൂർപ്പിച്ചിരുന്നു .
 ബ്ലഡി ബിച്ച് ! എന്താഡാ അവൾടെ പേര് ?
ചന്ദ്രിക
 പറ്റിയ പേര് ! അല്ലേഡാ ?     
  ചന്ദ്രികയെന്ന പേരു കേട്ടപ്പോൾ ഇടയച്ചെറുക്കനായ രമണനും അവന്‍റെ  പ്രിയപ്പെട്ട പുല്ലാംകുഴലും ഓർമ്മയുടെ തീരങ്ങളിൽ വിഷാദഗീതമാലപിച്ചുകൊണ്ട് കടന്നുവന്നു . നിസ്വാർത്ഥപ്രണയത്തിന്‍റെ  പ്രതീകമായ രമണൻ , ആഡംബരജീവിതത്തിന്‍റെ  പ്രതീകമായ ചന്ദ്രിക , ഒരിക്കലും ഒത്തുചേരാനാവാത്ത നേർവരകളുടെ സമാന്തരസഞ്ചാരം പോലെ അവരുടെ പ്രണയം .       
 ഈ കുട്ടിയുടെ ജീവിതത്തിലും അങ്ങനെയൊരു പ്രണയം ......? 
ഏയ് , തീരെ സാധ്യതയില്ലാത്ത കാര്യമാണത് . പ്രണയവും ദാമ്പത്യവുമൊക്കെ അവന്‍റെ  ചിന്തകളിൽപ്പോലും സ്ഥാനംപിടച്ചി ട്ടില്ലാത്ത കാര്യങ്ങളായിരുന്നുവല്ലൊ .അവന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "സില്ലി തിങ്ങ്സ്‌ ".
 പ്രോബ്ലമെന്തായാലും ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല . മറ്റേതെങ്കിലും ബ്രാഞ്ചിൽ ഒരസൈൻമെന്റെടുത്താൽ പോരാരുന്നോ , വല്ല യു എസ്സിലോ മറ്റോ .......?
 നോണ്‍സൻസ് ! ട്രെയിനിംഗ് കംപ്ലീറ്റ്‌ചെയ്യാതെങ്ങനാഡാ അസൈൻമെന്റ്     മാറ്റിക്കിട്ടുക ?
മിനിയാന്നുംകൂടി ഞാനവനെ നേരിൽ കണ്ടതാഡാ ; സീരിയസ്സായിട്ടെന്തോ ആലോചിച്ചുകിടപ്പായിരുന്നു റൂമില് . എന്തൊരു ഷാബിലുക്കാരുന്നു ! ബോഡിയാകെ ശോഷിച്ച് , കുളിയും ഷേവിങ്ങുമില്ലാതെ ...... കമ്പനിയിൽ കണ്ടിന്യുചെയ്യാൻ  താല്പര്യമില്ലെന്നും നാട്ടിലേക്കു മടങ്ങുകയാണെന്നും പറഞ്ഞു .
 ട്രെയിനിംഗ് പിരീഡാണെങ്കിലും പത്തറുപതിനായിരം കിട്ടുമായിരുന്നല്ലോഡാ
ഫ്ലാറ്റിന്‍റെ  വാടകപോയിട്ടു ബാക്കി അവളു തട്ടുമളിയാ . പിസയും ബർഗ്ഗറും ചിക്കൻബിരിയാണിയും ഐസ്ക്രീമും സാന്റ്വിച്ചും ഫ്ലവർഷോയും മൂവിയും റ്റാക്സിക്കൂലിയും എല്ലാം അവന്‍റെ  ചെലവിൽ . കാശു തീർന്നാൽ പിന്നെ അവനു ബ്രഡ് ഡും പച്ചവെള്ളവും ശരണം . ചിലപ്പോൾ അതുമില്ല , മുഴുപ്പട്ടിണി .
 ഹാർട്ട്ലസ്സ് ചീറ്റ് !       
   അവിശ്വസനീയതയുടെ നടുക്കത്തോടെ അവന്‍റെ  അരികിലേക്കു ചെന്നു ; അടഞ്ഞ കണ്ണുകളിലേക്കു നോക്കി ശബ്ദമില്ലാതെ ചോദിച്ചു : കൂട്ടുകാര് പറേണത് നേരാണോ കുട്ടീ ? നിനക്കെന്താ പറ്റിയേന്നു ഈ അപ്പാപ്പന് ഒരെത്തുംപിടീം കിട്ട്ണില്ല കുഞ്ഞേ .           
  സ്പിരിറ്റിന്‍റെ യും ചന്ദനത്തിരിയുടെയും മിശ്രഗന്ധമറിയാതെ ചില്ലുകൂട്ടിൽ മരവിച്ചുകിടപ്പാണവൻ . ചുറ്റിലും റീത്തുകൾ . വിചിത്രപുഷ്പങ്ങളാൽ അലംകൃതമായ റീത്തിലെ മൂന്നക്ഷരങ്ങളിൽ നിമിഷനേരം മിഴിതറച്ചുനിന്നു - - ജി . ഇ . സി ; ലോകത്തിലെ നംബർവണ്‍ ഐ റ്റി കമ്പനി !
കരാറുപത്രം കയ്യിൽകിട്ടിയപ്പോഴത്തെ ആഹ്ലാദത്തിമർപ്പുകൾ ഓർമ്മയിൽ തികട്ടി വരുന്നു :
തള്ളയുടെ തോളത്തുതൂങ്ങി തുള്ളിച്ചാടിയും കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞും അനിയത്തിക്കുട്ടിയെ മടിയിൽ പിടിച്ചിട്ട് താരാട്ടുപാടിയും അനിയൻചെക്കനെ തൂക്കിയെടുത്ത് മെത്തയിലെറിഞ്ഞും ഗുസ്തിപിടിച്ചും ജാക്സനെപ്പോലെ പാടിക്കളിച്ചും എന്തൊക്കെ വികൃതികളാണന്നു കാണിച്ചുകൂട്ടിയത് ! 
ബന്ധുക്കളേയും സുഹൃത്തുക്കളെയും വിളിച്ചറിയിച്ച് ,
അമ്മാവന്മാരെ നേരിൽക്കണ്ട് അനുഗ്രഹംവാങ്ങി .........
കൊണ്ടുപോകാൻ വേണ്ടതും വേണ്ടാത്തതുമൊക്കെ വാങ്ങിക്കൂട്ടി , വലിയൊരു ബാഗ് നിറയെ പുസ്തകങ്ങളും സിഡികളും ലാപ്ടോപ്പുമൊക്കെയായി ഐ റ്റി നഗരത്തിലേക്ക് പോയവൻ ,എക്സിക്യുട്ടീവ് വേഷമണിഞ്ഞ് സ്മാർട്ടായി നടന്നിരുന്ന സുന്ദരക്കുട്ടൻ , ഏതു കാര്യത്തിലും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തിരുന്നവൻ .....
എന്തായാലും ഇങ്ങനെയൊരു വിഡ്ഡിത്തം കാണിക്കുകാന്നുവച്ചാൽ .......
എന്തൊരു കിടപ്പാണിതെന്‍റെ  ഭഗവാനേ .....!
കണ്ടുനിൽക്കാൻ പറ്റുണില്ലേ ........
വേഗം പുറത്തേക്കു കടന്നു . അരമതിലോരം ചാരിനിന്ന് ഐറ്റിക്കുട്ടന്മാരുടെ വർത്തമാനങ്ങൾക്കായി വീണ്ടും കാതോർത്തു . 
ഒരുദിവസം നോക്കുചെയ്യാതെ അവൾ റൂമിലേക്കു കയറിച്ചെന്നപ്പോൾ അവനങ്ങു ചൂടായി. ബ്ലഡ്ഡി ബിച്ച് ..... ഡോണ്ട്യു ഹാവെനി മാനേഴ്സ് ? എന്നു ചോദിച്ചു . അവൾക്കതോടെ ഭയങ്കര വാശിയായി , അവനെ വീഴ്ത്തിയേ അടങ്ങൂന്നായി .
എല്ലാ അടവും അവളു പയറ്റിയളിയാ 
പെണ്ണൊരുംപെട്ടാൽ ഏതു കൊമ്പനും വീഴുമളിയാ 
മഹാമുനിയുടെ തപസ്സിളക്കിയ വർഗ്ഗമല്ലേ !
ഹോ ...! വാട്ടെ ട്രാജിക് ഫാൾ ! 
പുലിയെപ്പോലെ നടന്നവൻ !
വലിയ കാശുകാരനാണെന്നാ അവളാദ്യം കരുതിയത് . അബദ്ധമായിപ്പോയെന്ന് പിന്നെ തോന്നിക്കാണും . ഐറ്റിസിറ്റിയിൽ പ്രണയമാഘോഷിക്കാൻ അ റു പതിനായിരം പോര മോനേ . കാറോ ബൈക്കോ ഒന്നുമില്ലാതെന്തു റൊമാൻസ് ?
അതൊന്നുമല്ലളിയാ , അവൻ കേറിയങ്ങ് ഹരിശ്ചന്ദ്രനായതാ കുഴപ്പമായത് . ഇഷ്ട്ടാനിഷ്ട്ടങ്ങളും സ്വഭാവവൈകല്യങ്ങളുമെല്ലാം മുൻകൂട്ടിയറിഞ്ഞ് ,പരസ്പരം അഡ്ജസ്റ്റ് ചെയ്യുവാനുള്ള തയ്യാറെടുപ്പോടെ വേണം ഒരുമിച്ചുള്ള ലൈഫ് സ്റ്റാർട്ട്ചെയ്യേണ്ടത് എന്നായിരുന്നു അവന്‍റെ  തിയറി . ഒക്കെ കേട്ടുകഴിഞ്ഞപ്പോൾ ഇങ്ങനെയൊരു ഭ്രാന്തൻബുജിയോടൊപ്പം ജീവിക്കാൻ പറ്റില്ലാന്നവളും
രസമതല്ലടാ , അവൻ എല്ലാം പറയുകയുംചെയ്തു , അവൾ ഒന്നും പറഞ്ഞതുമില്ല .
പൂവർഫെല്ലൊ ! ഒരുമിച്ചുള്ള ലൈഫെന്നുപറഞ്ഞാലെന്താ ? വെറുമൊരു അഡ്ജസ്റ്റ്മെന്റ്  . പറ്റില്ലാന്നു തോന്നുമ്പം കളഞ്ഞിട്ടു പോകുക , അത്രതന്നെ .
ലൈഫ്ലോങ്ങ്‌ റിലേഷൻഷിപ്പെന്നൊക്കെപ്പറഞ്ഞാൽ എന്തൊരു ബോറാ !
ബോറല്ലളിയാ , ഹൊറിബിൾ .
അവന്‍റെ  സ്ഥാനത്തു ഞാനായിരുന്നെങ്കിൽ കൂളായിട്ടൊരു പാട്ടുംപാടിയങ്ങു പോയേനെ 
 നമ്മളു പറയുംപോലല്ലളിയാ കാര്യം .അവൻ ശരിക്കും ഡീപ്പായിരുന്നു , എ കൈന്‍ഡോ ഫ് മാഡ് ലവ് .
ബട്ട് ഷി വാസ് വെരി പ്രാക്റ്റിക്കൽ ആൻറ് അംബിഷ്യസ് .
കഷ്ടം ! അവന്‍റെ  ഏറ്റവും വലിയ അംബിഷനായിരുന്നു ഈ കമ്പനിയിൽത്തന്നെ വർക്കുചെയ്യണമെന്ന് . പറഞ്ഞിട്ടെന്തു കാര്യം ..... പേഴ്സണൽ സീക്രട്ട്സും വീക്നെസ്സുമൊക്കെ പെണ്ണൊരുത്തി അറിഞ്ഞുപോയില്ലേ  അതും കൂടെ ജോലിചെയ്യുന്നവൾ 
അവളിപ്പോ ആ ഡെല്ലിക്കാരന്‍റെ  കൂടെയാന്നാ കേട്ടത് .
മങ്കിയെപ്പോലിരുന്നാലെന്താ , ലാൻസറിൽ കറങ്ങാം , സ്റ്റാർഹോട്ടലിലുറങ്ങാം .
ദാറ്റ് വാസ് ദ ലാസ്റ്റ് സ്ട്രാ ദാറ്റ് ബ്രോക്ക് ദ കാമൽസ് ബാക്ക് . 
അതവനു ശരിക്കുമൊരു പ്രസ്റ്റീജ് പ്രോബ്ലമായിപ്പോയി .വർക്കിൽ കോണ്‍സൻട്രേഷനില്ലാതായപ്പൊ കമ്പനീന്ന് ഔട്ടാക്കുമോന്നുള്ള ടെൻഷനും .
ഔട്ടാക്കിയാലെന്താ ? വേറെത്രയോ കമ്പനികളുണ്ടിവിടെ .....
നമ്മളു പറഞ്ഞിട്ടെന്തു കാര്യം ? അവനതു തോന്നിയില്ലല്ലോ .
         ഐറ്റിക്കുട്ടൻമാരുടെ വർത്തമാനത്തീന്നു കാര്യങ്ങൾ ഏതാണ്ടു പിടികിട്ടി .....
തണലിൽ കുരുത്തത് വെയിലത്തു വാടാതിരിക്കുമോ !

യക്ഷരാഗം ( കഥ )





 കല്ലിലും മണ്ണിലും മഞ്ഞുപാളിയിലുമൊക്കെ വാർത്തുവയ്ക്കുന്ന ശിൽപങ്ങളുടെ സൗന്ദര്യം പല കോണുകളിൽനിന്ന് ആസ്വദിക്കുക , എത്ര ആസ്വദിച്ചാലും മതിവരാതെ ആ ശിൽപങ്ങളുടെ ആകാരവടിവിൽ മതിമറന്നിരിക്കുക , അസാധാരണമായ ശില്പങ്ങളിൽ പ്രകൃതി രഹസ്യങ്ങൾ ദർശിക്കുക , ഒടുവിൽ താനും അതുപോലൊരു ശില്പമായി മാറുന്നത് സ്വപ്നം കാണുക .    അങ്ങനെയൊരു സ്വപ്ന ദർശനത്തിലാണു സുന്ദരിയായ യക്ഷി അവന്‍റെ  മനസ്സിലേക്ക് കടന്നു ചെന്നത് ,അവളുടെ നഗ്നത സിരകളിൽ ലഹരി പടർത്തിയത്‌ .
    വിഖ്യാതനായ ശില്പിയുടെ ഭാവനയുടെയും കരവിരുതിന്‍റെയും ഉത്തമോദാഹരണമാണു യക്ഷി എന്നു കേട്ടിട്ടുണ്ട് . അത് നേരിൽ കണ്ടറിയണം . അതിനുവേണ്ടിയാണ് കാതങ്ങൾ താണ്ടി ഇവിടെ എത്തിയത് .      
കണ്ടു ; കരിങ്കല്ലിലെഴുതിയ മദനകാവ്യം പോലെ അവൾ - യക്ഷി ! 
   സ്ത്രീപ്രകൃതിയുടെ ഏതേതു ഭാവങ്ങളായിരിക്കാം ഈ ശില്പം നിര്മ്മിക്കുന്ന വേളയിൽ ശില്പിയുടെ മനസ്സിൽ പ്രചോദനമായി നിലകൊണ്ടത് ? പെണ്ണിന്‍റെ  കണ്ണിൽ കടലിന്‍റെ  ഉന്മാദത്തിരയിളക്കം കണ്ടറിഞ്ഞ ശില്പിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല !
         മഴയും വെയിലുമേറ്റ്  തിളക്കം മങ്ങിയെങ്കിലും രൂപവടിവുകൾക്ക് യാതൊരു കേടും പറ്റിയിട്ടില്ല . എങ്കിലും കനലിനെ ചാരമെന്നതുപോലെ പുറമാകെ പായൽ മൂടിയിരിക്കുന്നു .
          കാമമോഹിത മനസ്സുമായി ആ ശിലാശരീരം തൊട്ടുഴിയവേ , അതിനു ജീവൻവയ്ക്കുന്നതായി യുവാവിനു തോന്നി . അയാൾ ചോദിച്ചു :
അല്ലയോ യക്ഷീ , സൗന്ദര്യത്തിന്‍റെ  ഏതളവുകോലുപയോഗിച്ചാണ് ആ ശില്പി നിന്‍റെ  ആകാരം അളന്നുകുറിച്ചത് ?
         വികാരപാരവശ്യത്തോടെ അയാൾ അവളെ ആലിംഗനംചെയ്തു .
          അവളുടെ കണ്ണുകൾ തിളങ്ങി, ചുണ്ടുകൾ ചലിച്ചു .
സുന്ദരനായ ചെറുപ്പക്കാരാ ,നിനക്കെന്നോടു പ്രണയമാണോ ? അതോ കാമം മാത്രമോ ? അവൾ ചോദിച്ചു .
രണ്ടും . അവൻ പറഞ്ഞു .
ഹൃദയമുള്ള ഒരുവനോട് എല്ലാം തുറന്നുപറയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ . എന്‍റെ  ഈ അവസ്ഥക്കു കാരണം ആ ശില്പിയാണ്‌ ; ആ ശില്പി മാത്രമാണ് . ഇപ്പോൾ എന്നെക്കുറിച്ച് വല്ല വിചാരവുമുണ്ടോ ? അന്ന് ....... ഉളിയുടെയും ചുറ്റികയുടെയും സ്വരങ്ങൾ കാമുകന്‍റെ  ഹൃദയതാളങ്ങൾ പോലെയും ചെത്തലും മിനുക്കലുമൊക്കെ അവന്‍റെ തലോടൽ പോലെയുമാണ് എനിക്കനുഭവപ്പെട്ടത് . എന്‍റെ  ഹൃദയം പുളകംകൊള്ളുകയായിരുന്നു ; ഒടുവിൽ , എന്നെ ഈ ഉദ്യാനത്തിൽ തനിച്ചാക്കി , എന്‍റെ  ഉടയാടകളുമായി അയാൾ കടന്നുകളഞ്ഞു . കാത്തിരിപ്പു തുടങ്ങിയിട്ട് എത്രനാളായി !
 ഇവിടെ ....... ഹാ ... കഷ്ടം !
കണ്ണും കാതും ഇറുകെ അടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നിയിട്ടുണ്ട് .
പക്ഷേ , എങ്ങോട്ടു പോകും ?
അനാഥശില്പങ്ങൾക്കു എവിടെയാണൊരഭയസ്ഥാനം ?
രക്ഷകനും ശിക്ഷകനും ഒരേ മുഖം , പകൽവെളിച്ചത്തിൽ സേവനത്തിന്‍റെ  സുഗന്ധവും രാവിരുളിൽ രതിയുടെ തീക്ഷ്ണഗന്ധവും പ്രസരിപ്പിക്കുന്ന മുഖം . വയ്യ ; മടുത്തു . ആത്മഹത്യ ചെയ്യാൻ കൊതിച്ചുപോകുന്നു പക്ഷേ , ആത്മഹത്യ ഒരു പരിഹാരമാവില്ലല്ലൊ . വിധിശിഷ്ടം അനുഭവിച്ചു തീർക്കാൻ വീണ്ടും ജന്മമെടുക്കേണ്ടിവന്നാലോ ? അന്നും ഇതേപോലെ ....... 
ഓഹ് ....... ഓർക്കാൻ കൂടി പേടിയാവുന്നു .
പ്രിയസുന്ദരീ , നിന്നെ സന്തോഷിപ്പിക്കാൻ ഞാനെന്താണു ചെയ്യേണ്ടത്  ? യുവാവ് സ്നേഹപൂർവ്വം ചോദിച്ചു 
നല്ലവനായ ചെറുപ്പക്കാരാ , നിനക്കു കഴിയുമോ ഒരു നഗ്നശില്പമായി എന്നെ തൊട്ടുരുമ്മി നിൽക്കാൻ  ?
ചോദ്യം കേട്ട് യുവാവ് സ്തംഭിച്ചുനിന്നു .
അവൾ തുടർന്നു ;പ്രപഞ്ചസ്രഷ്ടാവ് സമസ്ത ജീവികളെയും ഇണകളായിട്ടല്ലേ സൃഷ്ടിച്ചത് ? നിദ്രയിലായിരുന്ന ആദാമിന്‍റെ  വാരിയെല്ലൂരിയെടുത്ത് അവന് ഒരു കൂട്ടുകാരിയെ ഉണ്ടാക്കിക്കൊടുത്ത ദൈവത്തെക്കുറിച്ച് ആ ശില്പിക്കു കേട്ടറിവില്ലേ ? 
ശിലയുടെ ദാഹം അദ്ദേഹത്തിനറിയില്ലെന്നുണ്ടോ? 
ഹൃദയത്തിന്‍റെ  അഗാധതയിൽനിന്നുയരുന്ന നിലവിളി അദ്ദേഹം കേൾക്കുന്നില്ലേ ?
ഒരുപക്ഷേ , ആ ശില്പി ഒരു സാഡിസ്റ്റായിരിക്കാം ; സ്വന്തം സൃഷ്ടിയുടെ നിരാശയിലും വേദനയിലും ആനന്ദിച്ചഹങ്കരിക്കുന്നവൻ . പ്രിയമുള്ള യുവാവേ , നീ എനിക്ക് ഒരുപകാരം ചെയ്യണം ; ആ ശില്പിയെ കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരണം . എവിടെ എന്‍റെ  യക്ഷൻ എന്ന് ഉറക്കെയുറക്കെ ചോദിക്കാൻ 
യുവാവ് യാത്രയായി .
ഒരു മഹാനഗരത്തിൽ വിഖ്യാതനായൊരു കവിയുടെ സ്മാരകത്തറയിൽ ആ ശില്പി  മറ്റൊരു ശില്പത്തെ ചെത്തി മിനുക്കുകയായിരുന്നു .
പ്രപഞ്ച സൗന്ദര്യം മുഴുവൻ ശരീരത്തിലും പ്രകൃതിയുടെ ദാഹം മുഴുവൻ ഹൃദയത്തിലും ആവഹിച്ച ഒരു പെണ്ണിന്‍റെ  ശില്പമായിരുന്നു അത്.
ഹേ , ശില്പി , അങ്ങെന്തിനാണ് സുന്ദരികളായ സ്ത്രീകളെ വിവസ്ത്രകളാക്കി പ്രതിഷ്ടിക്കുന്നത് ?ഇത് ക്രൂരതയാണ് . യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു .
ശില്പി മെല്ലെ മുഖം തിരിച്ച് യുവാവിനെ ഒന്നു നോക്കി . വീണ്ടും സൃഷ്ടികർമത്തിൽ വ്യാപൃതനായി . 
ഇണയായിരിക്കേണ്ടവയെ ഒറ്റയ്ക്കു കുടിയിരുത്തുന്ന താങ്കൾ മാനിഷാദ പാടിയ കാവ്യസംസ്കാരത്തെപ്പോലും ധിക്കരിക്കുകയല്ലെ ? യുവാവിന്‍റെ  പ്രതിഷേധസ്വരമുയർന്നു . 
അങ്ങയുടെ  സൃഷ്ടികൾ എല്ലാവരും കണ്ടാസ്വദിച്ചെന്നിരിക്കാം , പ്രശംസാവചനങ്ങൾ ചൊരിയുകയും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുമായിരിക്കാം . പക്ഷേ , മഹാനായ ശില്പിയോട് എനിക്കൊരപേക്ഷയുണ്ട് :
നഗ്നശിൽപങ്ങളുടെ ഏകാന്തവാസത്തിന് അറുതി വരുത്താൻ ദയവുണ്ടാകണം 
എന്‍റെ  സൃഷ്ടികൾ സുന്ദരവും അർഥപൂർണ്ണവും ആകുന്നത് അവ അങ്ങനെതന്നെ ആയിരിക്കുന്നതുകൊണ്ടാണ് .
ശില്പിയുടെ മറുപടി കേട്ട് എന്തോ നിശ്ചയിച്ചുറച്ചവനെപ്പോലെ യുവാവ് പറഞ്ഞു : 
എങ്കിൽ ഞാനതു ചെയ്യും . അനാഥശില്പങ്ങളുടെ ശോകാഗ്നിയിൽ ഭൂതലം വെന്തെരിയുംമുമ്പ് എനിക്കതു ചെയ്തേപറ്റൂ .
ശില്പി യുവാവിനെ തുറിച്ചുനോക്കി .ദൃഢനിശ്ചയത്തോടെ നടന്നകലുന്ന യുവാവിനെ നോക്കിനില്ക്കെ  ശില്പിയുടെ ഉളളിൽ ഒരു ചോദ്യം അലയടിച്ചുയർന്നു :
ഇവൻ എന്‍റെ  സൃഷ്ടിനിയമം തെറ്റിക്കുമോ ???
പെട്ടെന്നുതന്നെ അദ്ദേഹം ചീവുളി കയ്യിലെടുത്തു .
പെരുംതച്ചനെപ്പോലെ............