Saturday 25 January 2014

ഉപ്പ് (കവിത)









 തുണി തേയ്ക്കാനുണ്ടോ........?
 നീട്ടിവിളിപ്പൂ പണിയാളന്‍.
വീട്ടികടഞ്ഞതുപോലുടലില്‍
വേര്‍പ്പിന്‍ചാലുകള്‍കീറി
 നീട്ടിവിളിപ്പൂപണിയാളന്‍. 
പളപളയിസ്തിരി പോട്ടുതരാം
പുടവകള്‍,ചേലകള്‍ പോടമ്മാ ...
 നീട്ടിവിളിപ്പൂ പണിയാളന്‍.

കസവുടയാടകളഞ്ചെട്ടെണ്ണം
കനിവൊടുനല്‍കീ വീട്ടമ്മ.

കന്നിപ്പെണ്ണിന്‍പൂവുടലില്‍
കരലാളനമേറ്റുന്നതുപോലെ
നല്ലുടയാടകള്‍ ചുളിവുകള്‍നീര്‍ത്തി
തേച്ചുമിനുക്കിപണിയാളന്‍.

തോളില്‍ച്ചുറ്റിയ ചുട്ടിത്തോര്‍ത്തില്‍
മേലുതുടച്ചവനെരിവയറന്‍   
തിണ്ണത്തറയില്‍കുത്തിയിരുന്നൊരു
മൊന്തത്തണ്ണീര്‍ മോന്തിനിവര്‍ന്നൂ.

മടിയാജോലിക്കുചിതം കൂലി
കൊടുത്തിട്ടമ്പൊടു വീട്ടമ്മ
ചോറും കറിയും നിറയെ വിളമ്പി-
പ്പണിയാളക്കൊമരനെയൂട്ടി.

ഉപ്പുമണത്തോരുടല്‍വഴിയില്‍
സോപ്പിന്‍കുമിള മണത്തപ്പോള്‍
പൂത്തുതളിര്‍ത്തൊരു പെണ്ണുടലില്‍
കാത്തുകിടന്നൊരു വേനല്‍ക്കാലം
കാറ്റായ്, മഴയായാര്‍ത്തു ചിരിച്ചു
കുത്തിയൊലിച്ചു മലവെള്ളം.
പുഴയായ്ത്തീര്‍ന്നതു കടലായ്പ്പിന്നെ
കടലേഴിലുമുപ്പു വിളഞ്ഞൂ.

Friday 17 January 2014

ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍

കൂട്ടുകാരേ,

എന്‍റെ പുതിയ പുസ്തകം

2 0 1 3 ഡിസംബറില്‍

ഡി സി ബുക്സ്

പ്രസിദ്ധീകരിച്ചു .

എല്ലാവരും

വാങ്ങി വായിക്കണെ.

         സസ്നേഹം

             സരോജം


Friday 10 January 2014

അഴല്‍ത്തുമ്പി (കവിത)












ഇന്നെന്തേ,യെന്‍റെ വിഭാതക്കിളി ചിലച്ചില്ല ?
എങ്ങുനിന്നോ, സ്നേഹാര്‍ദ്രമാ സ്വരം കേട്ടതെന്നോ?
അഴല്‍ത്തുമ്പിതന്‍ സ്മൃതിവേധമുരുകി വെണ്‍-
മിഴിത്തുമ്പിലൊരു ബാഷ്പബിന്ദുവായ്‌ത്തിളങ്ങി .

ആലാപമധുരമായ് പൊഴിഞ്ഞൊരാ വാക്കിലു-
മാലംബഹീനത, നെടുവീര്‍പ്പിന്‍റെ താളമായ്.
മാലേയമാരുതക്കുളിര്‍ താഴുകാത്തൊരഗ്നി -
നാളമായതു ഹൃദയത്തിലൊളിച്ചിരിക്കേ,

ക്ഷണികവേഗമീ വാഴ്വിലഹംഭാവ ചേഷ്ട-
കളാലെന്തു നേട്ടമെന്നതു നിനച്ചിടാതെ,
അകലുന്ന നിഴലുകള്‍ക്കിടയിലെ ദൂര -
മളക്കുവാന്‍ പാഴ്ശ്രമം ചെയ്യുവതെന്തിനായ് ?

മനസ്സേ മടങ്ങുക, യഴിമുഖങ്ങളില്ല
മിഴിനീര്‍തോണിയെങ്ങേതു കരയണഞ്ഞിടാന്‍?
ഒരു കല്‍ച്ചുമടുതാങ്ങിപോലുമില്ലയീ ജീവ -
ഭാരമെങ്ങിറക്കിവച്ചു തെല്ലാശ്വസിച്ചിടാന്‍?

ഏതുനോവുമക്ഷരത്തിളക്കമായ് മാറ്റിടും
മനസ്സിന്‍റെയനാഥ വഴിക്കരയിലെന്നോ
തളര്‍ന്നുഴറിയ മഞ്ചുപദങ്ങളിലഴ-
ലേല്‍ക്കാതെ കാത്തിടും സര്‍ഗ്ഗപാദുകംതീര്‍ത്ത്
മനസ്സേ മടങ്ങുക.... മനസ്സേ മടങ്ങുക.