Wednesday 27 November 2019

ചങ്കു തടാകം - (യാത്ര) എസ്.സരോജം


നാഥുലയില്‍നിന്നും മടങ്ങുന്ന വഴിക്ക് ഞങ്ങള്‍ ചങ്കു തടാകം കാണാനിറങ്ങി.  സിക്കിംകാരുടെ പുണ്യതീര്‍ത്ഥങ്ങളിലൊന്നാണ്‌ ചങ്കുതടാകം എന്നറിയപ്പെടുന്ന ദ്‌സോങ്‌ഗൊ ലേക്‌. അര്‍ദ്ധവൃത്താകൃതിയിലുള്ള ഉപരിതലത്തിന്‌ ഋതുക്കള്‍ മാറുന്നതനുസരിച്ച്‌ നിറവ്യത്യാസം ഉണ്ടാകുമെന്നതാണ്‌ തടാകത്തിന്‍റെ  പവിത്രതയ്‌ക്കും പ്രശസ്‌തിക്കും കാരണം. 

 60.5 ഏക്കര്‍ ഉപരിതല വിസ്‌തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തിന്‌ ജൈവപരമായും പാരിസ്ഥിതികപരമായും വളരെ പ്രാധാന്യമുണ്ട്‌. കുത്തനെയുള്ള മലകളാല്‍ ചുറ്റപ്പെട്ട തടാകം മഞ്ഞുകാലത്ത്‌ തണുത്തുറഞ്ഞു കിടക്കും. ഇപ്പോഴാവട്ടെ, ആകാശനീലിമ മുഴുവന്‍ തടാകത്തില്‍ പരന്നുകിടക്കുന്നതുപോലെ.

 നീലജലത്തില്‍ നീന്തിനടക്കുന്ന വെളുത്ത താറാവുകള്‍. 
തടാകത്തിലെ തണുതണുത്ത വെള്ളത്തിലൂടെ ഒരു ബോട്ടുയാത്രയ്‌ക്ക്‌ മനസ്സ്‌ മോഹിച്ചു, പക്ഷേ, അതിന്‌ സവാരി പോയിരിക്കുന്ന ബോട്ട്‌ ഏതെങ്കിലുമൊന്ന്‌ തിരിച്ചുവരണം. ഞങ്ങള്‍ക്ക്‌ അത്രത്തോളം കാത്തുനില്‍ക്കാനുള്ള സമയമുണ്ടായിരുന്നില്ല. 
അന്തരീക്ഷത്തെ മൂടിനില്‍ക്കുന്ന കോടമഞ്ഞിന്‍റെ  സൗന്ദര്യത്തിനൊപ്പം പരിസരപ്രദേശമാകെ നീലയും മഞ്ഞയും നിറങ്ങളിലുള്ള പോപ്പി പൂക്കളും പലതരം പക്ഷികളും. എങ്ങോട്ട്‌ നോക്കിയാലും പ്രകൃതിയൊരുക്കിയ മനോഹരദൃശ്യങ്ങള്‍. തടാകക്കരയിലാവട്ടെ, ഉടമസ്ഥരോടൊപ്പം സവാരിക്കാര്‍ക്കായി കാത്തുനില്‍ക്കുന്ന ആണ്‍ യാക്കുകള്‍. ഉടമസ്ഥര്‍ എത്ര പ്രലോഭിപ്പിച്ചിട്ടും ഞങ്ങളാരും സവാരിക്ക്‌ തയാറായില്ല. കോളൊന്നും ഒത്തുകിട്ടാഞ്ഞിട്ടാവാം ആ പാവങ്ങള്‍ നിരാശരായി നോക്കിനിന്നു. 
വിശ്വാസികള്‍ പവിത്രമായി കരുതുന്ന ചങ്കു തടാകത്തെപ്പറ്റി തദ്ദേശവാസികള്‍ക്കിടയില്‍ അത്ഭുതകരമായ ഒരു കഥയും പ്രചാരത്തിലുണ്ട്‌. തടാകം സ്ഥിതിചെയ്യുന്ന സ്ഥലം പണ്ട്‌ ഒരു യാക്‌ ഷെഡ്ഡും ചുറ്റുമുള്ള പ്രദേശം ഗോത്രവര്‍ഗ്ഗക്കാരുടെ താമസസ്ഥലവും ആയിരുന്നു. ഒരു രാത്രിയില്‍ ആ ഗോത്രത്തിലെ പ്രായമേറിയ സ്‌ത്രീ ഒരു സ്വപ്‌നം കണ്ടു: ജീവന്‍റെ യാതൊരടയാളവും ബാക്കിയുണ്ടാവാത്തവിധം അവിടമെല്ലാം വെള്ളത്തിനടിയിലാവും. എല്ലാവരും അവിടം വിട്ടുപോകണമെന്ന്‌ അവര്‍ അഭ്യര്‍ത്ഥിച്ചു. ആരും അവരുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവര്‍ തന്‍റെ  യാക്കുകളുമായി ആ പ്രദേശം വിട്ടുപോവുകയും സ്വപ്‌നത്തില്‍ കണ്ടതുപോലെതന്നെ പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങുകയുംചെയ്‌തു എന്നാണ്‌ കഥ. മരിച്ചവരുടെ ആത്മാക്കളോട്‌ പ്രാര്‍ത്ഥിക്കാനായി സിക്കിം നിവാസികളായ ധാരാളം ആളുകള്‍ ഇപ്പോഴും തടാകം സന്ദര്‍ശിക്കാറുണ്ടത്രെ. ഗുരുപൂര്‍ണ്ണിമ ആഘോഷവേളയില്‍ രാജ്യത്തിന്‍റെ  നാനാഭാഗങ്ങളില്‍ നിന്നും ബുദ്ധിസ്റ്റുകളും ഹിന്ദുക്കളുമായി ധാരാളം ഭക്തജനങ്ങളും ഇവിടെയെത്താറുണ്ട്‌. പരിസരമാകെ പ്രാര്‍ത്ഥനക്കൊടികള്‍ വിശുദ്ധതോരണം ചാര്‍ത്തിനില്‍ക്കുന്നു.

2010-ല്‍, വനംവകുപ്പിന്‍റെ  ആഭിമുഖ്യത്തില്‍, ദ്‌സോങ്‌ഗൊ പരിസ്ഥിതി സംരക്ഷണ സമിതി(ടിപിഎസ്‌എസ്‌)യുടെ ഫണ്ടില്‍നിന്നും 3,92,367 രൂപ ചെലവിട്ട്‌, തടാകക്കരയില്‍ പ്രാര്‍ത്ഥനാചക്രങ്ങളും സംരക്ഷണഭിത്തിയും നിര്‍മ്മിക്കുകയുണ്ടായി. തടാകവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിലും ടിപിഎസ്‌എസ്‌ അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തുന്നുണ്ട്‌. 

ചുറ്റുമുള്ള മലകളിലെ മഞ്ഞുരുക്കവും മഴയും തടാകത്തെ എപ്പോഴും ജലസമൃദ്ധമായി നിലനിറുത്തുന്നു. പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ്‌ ഈ തടാകം. സഞ്ചാരികള്‍ ധാരാളമെത്തുന്ന ഓരോയിടങ്ങളും നിരവധിപേര്‍ക്ക്‌ തൊഴിലിടങ്ങളായി മാറുന്നു എന്നതാണല്ലൊ ടൂറിസത്തിന്‍റെ  വലിയൊരു നേട്ടം. ടൂറിസ്റ്റ്‌ സീസണില്‍ മൂന്നുലക്ഷത്തിലധികം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. 

Monday 25 November 2019

വൈരമുരുകാത്ത അതിര്‍ത്തിയില്‍ (യാത്ര) എസ്.സരോജം



(അപാരതയുടെ ഉയരക്കുടിയിരിപ്പുകള്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന്)
നാഥുലയില്‍ ഞങ്ങളെത്തിച്ചേരുമ്പോള്‍ നേരം ഉച്ചയോടടുത്തിരുന്നു. അതിര്‍ത്തികവാടത്തിന്‍റെ  നാനൂറുമീറ്റര്‍ അകലെ ജീപ്പ്‌ നിര്‍ത്തി. ക്യാമറ പുറത്തെടുക്കരുതെന്നും ഫോട്ടോഗ്രഫി കര്‍ശനമായും നിരോധിച്ചിരിക്കയാണെന്നും ഭൂട്ടിയക്കാരനായ ഡ്രൈവര്‍ ഹിന്ദിയില്‍ പറഞ്ഞു. ഇനിയങ്ങോട്ട്‌ വളഞ്ഞുപുളഞ്ഞ്‌ മുകളിലേക്ക്‌ നീളുന്ന പടിക്കെട്ടുകളാണ്‌. ഇടയ്‌ക്കിടെ വന്നുമൂടുന്ന മഞ്ഞുമേഘങ്ങളില്‍ മറഞ്ഞും തെളിഞ്ഞും നിഴല്‍പോലെ നീങ്ങുന്ന യാത്രികരുടെ സിരകളില്‍ തുളച്ചുകയറുന്ന ശീതക്കാറ്റ്‌. ചുറ്റിലും വീണുറഞ്ഞുകിടക്കുന്ന കട്ടമഞ്ഞ്‌. അന്തരീക്ഷവായുവില്‍ ഓക്‌സിജന്‍റെ  അളവ്‌ കുറവായതിനാല്‍ മുന്‍കരുതലെന്നവണ്ണം ചിലര്‍ ചെറിയ ഓക്‌സിജന്‍ സിലിണ്ടറുമായിട്ടാണ്‌ വന്നിരിക്കുന്നത്‌.
പത്തുപേരുള്ള ഞങ്ങളുടെ സംഘത്തില്‍ ഏഴു മലയാളികളും മൂന്ന്‌ മേഘാലയക്കാരുമാണ്‌. കോഴിക്കോട്ടുകാരായ മൂന്നു മലയാളിയുവാക്കളെ ടാക്‌സിസ്റ്റാന്റില്‍ വച്ചും മേഘാലയക്കാരായ സ്‌ത്രീകളെ ജീപ്പില്‍ വച്ചുമാണ്‌ പരിചയപ്പെട്ടത്‌. സ്‌ത്രീകളിലൊരാള്‍ തന്റേടക്കാരിയായൊരു യുവതിയും രണ്ടാമത്തെയാള്‍ ചുറുചുറുക്കുള്ളൊരു മദ്ധ്യവയസ്‌കയും മൂന്നാമത്തെയാള്‍ അറുപതുപിന്നിട്ട, ഊര്‍ജ്ജസ്വലയായൊരു സഞ്ചാരിയും. കടല്‍ എന്നു കേള്‍ക്കുന്നതേ അവര്‍ക്ക്‌ വല്ലാത്ത ആവേശമാണ്‌. അടുത്ത യാത്ര ധാരാളം ബീച്ചുകളുള്ള കേരളത്തിലേക്കാണെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം അലിഞ്ഞുപോയി. യാത്രാച്ചെലവ്‌ കുറയ്‌ക്കാന്‍ വേണ്ടിയാണ്‌ എല്ലാവരും ഷെയര്‍ജീപ്പിനെ ആശ്രയിച്ചത്‌.

സിക്കിമിന്‍റെ  തലസ്ഥാനമായ ഗാങ്ങ്‌ടോക്കില്‍നിന്ന്‌ അമ്പത്തിനാല്‌ കിലോമീറ്റര്‍ ദൂരമേയുള്ളുവെങ്കിലും മലയിടിച്ചിലില്‍ താറുമാറായ ഗാങ്‌ടോക്ക്‌ -നാഥുല ഹൈവേയിലൂടെയുള്ള മലകയറ്റം അത്യന്തം സാഹസികമെന്നേ പറയേണ്ടു. പട്ടാളത്തിന്‍റെ  അധീനതയിലുള്ള സംരക്ഷിതമേഖലയായതിനാല്‍ സിക്കിമിലെ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമേ ഇവിടേക്ക്‌ സഞ്ചാരികളെ കൊണ്ടുവരാന്‍ അനുവാദമുള്ളൂ. ആയതിനാല്‍ യാത്രികര്‍ക്ക്‌ ഇത്തരം ട്രാവല്‍ ഏജന്‍സികളെ സമീപിക്കുകയേ നിര്‍വ്വാഹമുള്ളൂ. സാധാരണയായി ജീപ്പുകളും സ്‌കോര്‍പിയോ, ബൊളേറോ, ടാറ്റാ സുമോ തുടങ്ങിയ വണ്ടികളുമാണ്‌ ഈ റൂട്ടില്‍ ഓടുന്നത്‌. തിങ്കളും ചൊവ്വയും സഞ്ചാരാനുമതി ഇല്ല. വെള്ളിയാഴ്‌ച സിലിഗുരിയിലെത്തിയ ഉടനേതന്നെ ഞങ്ങള്‍ അവിടെയുള്ളൊരു ഏജന്‍സിയെ സമീപിച്ച്‌ ഐ.ഡി.പ്രൂഫും ഫോട്ടോയും കാശുമൊക്കെ ഏല്‍പിച്ചതിനാല്‍ ഞായറാഴ്‌ചത്തേക്ക്‌ യാത്രാപെര്‍മിറ്റ്‌ ലഭിച്ചു. അവര്‍ ഏര്‍പ്പെടുത്തിയ ജീപ്പിലാണ്‌ നാഥുലയിലേക്കുള്ള യാത്ര. ഡ്രൈവറുടെ പേര്‌ അക്വീല്‍ ഭൂട്ടിയ.

കിഴക്കന്‍ സിക്കിമില്‍, സമുദ്രനിരപ്പില്‍നിന്നും14,140 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാഥുല സാഹസപ്രിയരായ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌. ഇടയ്‌ക്ക്‌ മിലിറ്ററി ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്‌ക്കായി നിര്‍ത്തിയും കുണ്ടും കുഴിയും നിറഞ്ഞ നിരത്തിലൂടെ ഉരുണ്ടും ചാടിയും മുന്നേറുകയാണ്‌ ജീപ്പ്‌. മാനംമുട്ടിനില്‍ക്കുന്ന ഹിമാലയനിരകളും അവയ്‌ക്കിടയിലൂടെ ഒഴുകിനീങ്ങുന്ന മൂടല്‍മഞ്ഞും മണ്ണിടിഞ്ഞ മലഞ്ചരിവുകളും വര്‍ണ്ണപുഷ്‌പങ്ങള്‍ വാരിച്ചൂടിയ വൃക്ഷത്തലപ്പുകളും കണ്ടുകണ്ട്‌ സ്വര്‍ഗ്ഗത്തിലെന്നപോലെ മതിമറന്നിരിക്കുന്ന യാത്രികരെ തങ്ങള്‍ ഭൂമിയില്‍ തന്നെയാണെന്ന്‌ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഇടയ്‌ക്കിടെ മുരണ്ടുമുന്നേറുന്ന പട്ടാളവണ്ടികള്‍, മലയിടിച്ചിലില്‍ തകര്‍ന്ന പാത സഞ്ചാരയോഗ്യമാക്കുന്ന ക്ലേശകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതിര്‍ത്തിരക്ഷാസേനക്കാര്‍...

വഴിമദ്ധ്യേ കണ്ട ഭക്ഷണശാലയ്‌ക്കരികില്‍ വണ്ടിനിര്‍ത്തി. അതിരാവിലേ പുറപ്പെട്ടതിനാല്‍ പലരും പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. അവിടെ ലഭ്യമായ ചായയും മാമോസും കഴിച്ചശേഷം ഞങ്ങള്‍ പരിസരമൊക്കെ ചുറ്റിനടന്നു കണ്ടു. സോക്‌സും ഗ്ലൗസുമൊക്കെ വില്‍ക്കുന്ന ഒരു പീടിക, നാലഞ്ചു വീടുകള്‍, വഴിയില്‍ സ്വൈരസഞ്ചാരം ചെയ്യുന്ന പട്ടികള്‍... മരവും ടിന്‍ഷീറ്റും കൊണ്ടു നിര്‍മ്മിച്ച ഇരുനിലവീടിനു സമീപം ഒരാള്‍ യാക്കിന്‍റെ  പാല്‍ കറന്നെടുക്കുന്നു. ധാരാളം പാല്‍ ചുരത്തുന്ന യാക്കുകള്‍ ഹിമാലയത്തിലെ കാമധേനുക്കള്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്നു. വഴിയരികില്‍ മേഞ്ഞുനടക്കുന്ന യാക്കുകളെ കൗതുകത്തോടെ നോക്കിനില്‍ക്കെ,

 വീടിന്‍റെ  ജാലകത്തിലൂടെ ഒരു പെണ്‍കുഞ്ഞ്‌ ഞങ്ങളെ നോക്കി കൈവീശി. കമ്പിളിയുടുപ്പിട്ട പാവക്കുട്ടിയെ പോലുള്ള ആ കുഞ്ഞിന്‍റെ  ചിത്രം ക്യാമറയില്‍ പകര്‍ത്തി, അവള്‍ക്ക്‌ ടാറ്റാ പറഞ്ഞ് യാത്ര തുടര്‍ന്നു.
ചൈനീസ്‌ പട്ടാളം അതിര്‍ത്തി ലംഘിച്ചുവെന്നും മന്‍സരോവറിലേക്കുള്ള തീര്‍ത്ഥാടകരെ മടക്കിയയച്ചുവെന്നുമുള്ള വാര്‍ത്തകള്‍ കേട്ടപ്പോഴാണ്‌ 2016 സെപ്‌തംബറില്‍ നാഥുല സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ക്ക്‌ വീണ്ടും ജീവന്‍വച്ചത്‌. അന്ന്  ഇരുഭാഗത്തെയും കാവല്‍ഭടന്മാരുടെ ശരീരഭാഷയില്‍നിന്നും കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നു തോന്നിയിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ഇനിയും പരിഹരിക്കപ്പെടാത്ത വലിയൊരു തര്‍ക്കവിഷയമാണല്ലൊ അതിര്‍ത്തി പ്രശ്‌നം. 1962-ലെ യുദ്ധത്തിനുശേഷം, 44 വര്‍ഷക്കാലം അടച്ചിട്ടിരുന്ന സില്‍ക്ക്‌ റൂട്ട്  നിരവധി ചര്‍ച്ചകള്‍ക്കും വ്യാപാര ഉടമ്പടികള്‍ക്കും ശേഷം, ഇന്ത്യയും ചൈനയും (ടിബറ്റ്‌) തമ്മിലുള്ള പരിമിതമായ വ്യാപാരങ്ങള്‍ക്ക്‌ മാത്രമായി 2006-ല്‍ വീണ്ടും തുറന്നു. കമ്പിളി, സില്‍ക്ക്‌, ചീനക്കളിമണ്ണ്‌, കുതിര, ആട,്‌ യാക്കിന്‍റെ  രോമവും വാലും എന്നിവ നികുതിയൊഴിവായി ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നതിനും തുണി, കാപ്പി, തേയില, അരി തുടങ്ങി ഇരുപത്തൊമ്പത്‌ സാധനങ്ങള്‍ നികുതിയൊഴിവായി ടിബറ്റിലേക്ക്‌ കയറ്റിയയയ്‌ക്കുന്നതിനും ധാരണയായി; അതും അതിര്‍ത്തിവ്യാപാരം എന്നനിലയില്‍, നൂറ്‌ ചെറുകിട വ്യാപാരികള്‍ക്ക്‌ മാത്രം. എല്ലാകൊല്ലവും ജൂണ്‍ ഒന്നുമുതല്‍ സെപ്‌തംബര്‍ മുപ്പതുവരെ, തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ്‌ അതിര്‍ത്തി വ്യാപാരകേന്ദ്രങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുക. നാഥുലയില്‍നിന്നും മൂന്നുകിലോമീറ്റര്‍ ഇപ്പുറത്ത്‌, ഷെരതാങ്‌ എന്ന സ്ഥലത്താണ്‌ ഇന്ത്യന്‍ അതിര്‍ത്തിവ്യാപാരകേന്ദ്രം; ടിബറ്റിലേത്‌ റിഞ്ചങ്ങാങ്‌ എന്ന സ്ഥലത്തും. ടിബറ്റില്‍നിന്നും ഇറക്കുമതിചെയ്യുന്ന യാക്കിന്‍റെ  രോമംകൊണ്ടാണ്‌ നമ്മുടെ തൃശൂര്‍പൂരത്തിന്‌ വെണ്‍ചാമരം ഉണ്ടാക്കുന്നത്‌.
പണ്ടുകാലത്ത്‌ ഗ്രീക്കുകാര്‍, പേര്‍ഷ്യക്കാര്‍, കുഷാനന്മാര്‍, തുര്‍ക്കികള്‍, മുഗളന്മാര്‍ തുടങ്ങി ഏതെല്ലാം നാടുകളില്‍നിന്നും എത്രയെത്ര വാണിഭക്കാരും സഞ്ചാരികളും ചുരമിറങ്ങി ഇന്ത്യയിലേക്കു വന്നുപോയിരുന്നു. ചൈന മുതല്‍ മെഡിറ്ററേനിയന്‍ വരെ നീണ്ടുകിടക്കുന്ന 536 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍ക്ക്‌ റൂട്ട്‌ എന്ന പുരാതനപ്രസിദ്ധമായ ആ വാണിജ്യപാതയും മഞ്ഞുവീഴ്‌ചയും മലയിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങളെ തരണംചെയ്‌ത്‌, യാക്കുകളുടെ പുറത്ത്‌ ചരക്കുകളുമായി നടന്നുനീങ്ങുന്ന വ്യാപാരിക്കൂട്ടങ്ങളും ചരിത്രത്തിന്‍റെ  താളുകളില്‍ ഒതുങ്ങി. ഗാങ്‌ടോക്ക്‌ മുതല്‍ നാഥുല വരെ റോഡായി. അതിന്‌ ജവഹര്‍ലാല്‍നെഹ്‌റു റോഡ്‌ എന്ന്‌ പേരിട്ടു. ഉപഭോഗവസ്‌തുക്കളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്കപ്പുറം നാടുകള്‍ തമ്മിലുള്ള സാംസ്‌കാരികക്കലര്‍പ്പുകള്‍ക്കും സാക്ഷ്യം വഹിച്ചിരുന്ന പട്ടുപാതയുടെ ചരിത്രകഥകളിലൂടെ മനസ്സ്‌ തെല്ലുനേരം സഞ്ചരിച്ചുവന്നപ്പോഴേക്കും മലമുകളിലെത്തിയിരുന്നു. പിന്നില്‍ അനേകംപേരുണ്ട്‌. കുറേദൂരം കയറുമ്പോഴേക്കും പ്രായമായ പലര്‍ക്കും തണുപ്പും കിതപ്പും അനുഭവപ്പെടുന്നുണ്ട്‌. മഞ്ഞുറഞ്ഞ പടിക്കെട്ടിലിരുന്ന്‌ അല്‍പനേരം വിശ്രമിച്ചശേഷം വീണ്ടും കയറ്റം തുടരുകയാണവര്‍; മുകളില്‍ എത്തിയേതീരൂ എന്ന വാശിയോടെ. എല്ലാ മുഖങ്ങളിലും അനിര്‍വ്വചനീയമായ ഒരാനന്ദം, അസാദ്ധ്യമെന്ന്‌ കരുതിയത്‌ സാദ്ധ്യമാകുന്നതിന്‍റെ  നിര്‍വൃതി. ഹ്രസ്വമായ ജീവിതകാലത്തിനിടയില്‍ കൈവരുന്ന ഇത്തരം നിര്‍വൃതികളെയാണല്ലൊ ഭാഗ്യമെന്നോ ജന്മപുണ്യമെന്നോ നമ്മള്‍ പറയുന്നത്‌.

ചൈനീസ്‌ സ്വയംഭരണപ്രദേശമായ ടിബറ്റിനെയും ഇന്ത്യന്‍ സംസ്ഥാനമായ സിക്കിമിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖയില്‍ നെഞ്ചിടിപ്പോടെ നിന്നു. കമ്പിവേലിക്കപ്പുറം സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ ബൈനോക്കുലറുമായി ചൈനയുടെ റെഡ്‌ ആര്‍മിയുണ്ട്‌; ഇപ്പുറത്ത്‌ സന്ദര്‍ശകരെ നിയന്ത്രിക്കുന്ന നമ്മുടെ പട്ടാളക്കാരും. അപ്പുറത്ത്‌ നാലഞ്ച്‌ ചൈനീസ്‌ പതാകകള്‍ പാറിപ്പറക്കുന്നു; ഇപ്പുറത്ത്‌ ഒന്നുമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുതാര്യമല്ല എന്ന്‌ പറയാതെ പറയുന്നതായിരുന്നു നാഥുലയിലെ നേര്‍ക്കാഴ്‌ചകള്‍. മഞ്ഞുറഞ്ഞ മലമുകളില്‍നിന്ന്‌ താഴേക്കുനോക്കി. അങ്ങുതാഴെ, റോഡിനുകുറുകെ, അതിര്‍ത്തികവാടം കാണാം;

 അതില്‍ NATHULA BUSINESS CHANNEL FOR CHINA-INDIA BORDER TRADE എന്ന്‌ ഇംഗ്ലീഷിലും ചൈനീസിലും ആലേഖനം ചെയ്‌തിരിക്കുന്നു. കൈലാസ്‌ - മന്‍സരോവര്‍ യാത്രക്കാര്‍ക്കായി ഈ അതിര്‍ത്തികവാടം തുറന്നുകൊടുത്തിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. ഗാങ്‌ടോക്കില്‍നിന്ന്‌ നാഥുല വഴിയുള്ള യാത്ര, ഉത്തരാഖണ്‌ഡിലെ ലിപുലേഖ്‌ ചുരം വഴിയുള്ള യാത്രയെ അപേക്ഷിച്ച്‌ മലകയറ്റം കുറവായതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഈ വഴി കൂടുതല്‍ സൗകര്യപ്രദമാണ്‌. പക്ഷേ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇതുവഴിയുള്ള യാത്ര അനുവദിക്കാറില്ല. സംഘര്‍ഷസന്ദര്‍ഭങ്ങളില്‍ ബോര്‍ഡര്‍വരെ എത്തിയ യാത്രക്കാരെ തിരിച്ചയച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.
`നാഥു' എന്ന പദത്തിന്‌ ടിബറ്റന്‍ ഭാഷയില്‍ `കേള്‍ക്കുന്ന കാതുകള്‍' (Listening Years) എന്നും `ല' എന്ന പദത്തിന്‌ `ചുരം' എന്നുമാണ്‌ അര്‍ത്ഥം. അതെ, ഈ ചുരത്തിന്‌ എന്തു പറഞ്ഞാലും കേള്‍ക്കുന്ന കാതുകളുണ്ട്‌. ഞങ്ങളുടെ മലയാളത്തിലുള്ള വര്‍ത്തമാനം കേട്ടപ്പോള്‍ ഒരു ജവാന്‍റെ  മുഖത്ത്‌ സന്തോഷം വിരിയുന്നതു കണ്ടു. ഞാന്‍ അടുത്തുചെന്ന്‌ അയാള്‍ക്കൊരു ഷേക്ക്‌ഹാന്റ്‌ കൊടുത്തിട്ട്‌ പേരു ചോദിച്ചു. `ബിനീഷ്‌' അയാള്‍ പറഞ്ഞു: `എന്‍റെ  മോന്‍റെ  പേരും ബിനീഷ്‌.' ഞാന്‍ ആശ്ചര്യത്തോടെ പറഞ്ഞു. വീട്‌? കോഴിക്കോട്‌. എതിരെ നില്‍ക്കുന്ന ചൈനക്കാര്‍ക്ക്‌ മനസ്സിലാവില്ലെന്നു കരുതി ഞാന്‍ മാതൃഭാഷയില്‍ ചിലത്‌ ചോദിച്ചെങ്കിലും കേണല്‍ ബിനീഷ്‌ നേരായ മറുപടി തന്നില്ല. ഞങ്ങളുടെ വര്‍ത്തമാനം ഇഷ്‌ടപ്പെടാഞ്ഞെന്നപോലെ തൊട്ടുമുന്നില്‍ നിന്ന ചൈനീസ്‌ റെഡ്‌ ആര്‍മിക്കാരന്‍ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴാണ്‌ ഇവര്‍ മൗനികളാവുന്നതെന്നും അല്ലാത്തപ്പോള്‍ സുഹൃത്തുക്കളെപ്പോലെ മിണ്ടിയും പറഞ്ഞും നില്‍ക്കുമെന്നുമാണ്‌ കേട്ടിട്ടുള്ളത്‌. ഏതു സാഹചര്യത്തിലും പ്രതികൂലമായ പ്രകൃതിപ്രതിഭാസങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ ഇരുകൂട്ടരും തങ്ങളുടെ മാതൃരാജ്യത്തിനുവേണ്ടി കാവല്‍ നില്‍ക്കുന്നു. രണ്ട്‌ മുള്ളുവേലികള്‍ക്കിടയില്‍ ചെറിയൊരു നടപ്പാതയുടെ അകലം മാത്രം. 1958-ല്‍, പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു നാഥുല അതിര്‍ത്തി സന്ദര്‍ശിച്ചതിന്‍റെ  ഓര്‍മ്മയ്‌ക്കായി, അദ്ദേഹത്തിന്‍റെ  പേരും സന്ദര്‍ശനവിവരങ്ങളും രേഖപ്പെടുത്തിയ ഒരു കല്ല്‌ സ്ഥാപിച്ചിട്ടുണ്ടിവിടെ - നെഹ്‌റു സ്റ്റോണ്‍. ചീറിയടിക്കുന്ന മഞ്ഞുകാറ്റ്‌ കമ്പിളിക്കുപ്പായം തുളച്ചുകയറിയപ്പോള്‍ ശരീരം ആലിലപോലെ വിറയ്‌ക്കാന്‍ തുടങ്ങി. വേഗംതന്നെ നമ്മുടെ പ്രിയ ജവാന്മാരോട്‌ യാത്രപറഞ്ഞ്‌ ഞങ്ങള്‍ മലയിറക്കം തുടങ്ങി.
1962-ലെ യുദ്ധകാലത്ത്‌, നാഥുല അതിര്‍ത്തി താരതമ്യേന ശാന്തമായിരുന്നു. എന്നാല്‍, 1965-ല്‍, അതിര്‍ത്തിവേലിയുടെ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ ഇവിടെ ചെറിയതോതില്‍ ഒരു വെടിവയ്‌പ്പ്‌ നടന്നിരുന്നു. 1967-ല്‍ ഇരുകൂട്ടരും തമ്മില്‍ വലിയൊരു സംഘട്ടനമുണ്ടാവുകയും ഇരുഭാഗത്തും നിരവധിപേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയുമുണ്ടായി. ഈ യുദ്ധത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ ഓര്‍മ്മയ്‌ക്കായി നാഥുലയില്‍ ഒരു സ്‌മാരകമുണ്ട്‌. ശത്രുരാജ്യത്തിന്‍റെ  കാവല്‍ഭടന്മാരുടെ നേത്രശരങ്ങള്‍ക്കു മുന്നില്‍നിന്ന്‌ മാതൃരാജ്യത്തിന്‍റെ  അതിരുകാക്കുന്ന നമ്മുടെ ജവാന്മാര്‍ക്ക്‌, നമ്മുടെ മണ്ണിനും സ്വാതന്ത്ര്യത്തിനും കാവല്‍നില്‍ക്കുന്ന ധീരജവാന്മാര്‍ക്ക്‌ എന്ത്‌ പ്രതിഫലം നല്‍കിയാലാണ്‌ പകരമാവുക? എത്ര നന്ദിപറഞ്ഞാലാണ്‌ കടപ്പാട്‌ തീരുക? ഇപ്പോഴും നാഥുല എന്നു കേട്ടാല്‍ കേണല്‍ ബിനീഷും, എന്നോടും ഒരുവാക്ക്‌ മിണ്ടിയിട്ടുപോകൂ എന്ന്‌ നിശ്ശബ്‌ദമായി മൊഴിഞ്ഞ്‌, പുഞ്ചിരിച്ചുകൊണ്ട്‌ കൈ തന്ന ഹരിയാനാക്കാരന്‍ സുനില്‍കുമാറും ചിരിച്ചുകൊണ്ട്‌ കണ്മുന്നിലെത്തും.
കുത്തനെയുള്ള കയറ്റവും ശീതക്കാറ്റും കാരണം വളരെ ക്ഷീണിതരായിരുന്നു ഞങ്ങള്‍. ഏതാനും പടിക്കെട്ടുകളിറങ്ങിയപ്പോള്‍ പട്ടാളക്കാരുടെ മേല്‍നോട്ടത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ചെറിയൊരു ഭക്ഷണശാല കണ്ടു. തിരക്കുകാരണം കുറേനേരം കാത്തുനില്‍ക്കേണ്ടിവന്നെങ്കിലും നല്ല ചൂടുള്ള ചായയും സിക്കിമിന്‍റെ  ഇഷ്‌ടവിഭവമായ മാമോസും കഴിച്ചപ്പോള്‍ അല്‍പം ആശ്വാസമായി. വിസ്‌മയക്കാഴ്‌ചകളിലേക്ക്‌ മിഴി തുറന്നുപിടിച്ച്‌ വീണ്ടും പടികളിറങ്ങി.

ബാബാ ഹര്‍ഭജന്‍സിംഗിന്‍റെ  മന്ദിരത്തില്‍ ജവാന്മാരുടെ തിരക്കാണ്‌. കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഹര്‍ഭജന്‍ സിംഗ്‌ എന്ന ധീരയോദ്ധാവിന്‍റെ  ഓര്‍മ്മയ്‌ക്കായി പണിത പുണ്യക്ഷേത്രം. മനോവീര്യം ചോര്‍ന്നുപോകുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മുടെ ജവാന്മാരുടെ ശക്തിസ്രോതസ്സാണിവിടം. യൂണിഫോം ധരിച്ച നാലഞ്ച്‌ യോദ്ധാക്കള്‍ ജീപ്പില്‍ വന്നിറങ്ങി, `ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ഉച്ചത്തില്‍ ഘോഷിച്ചുകൊണ്ട്‌ ബാബയുടെ മുന്നിലേക്ക്‌ പോയി. അവര്‍ പ്രാര്‍ത്ഥിച്ചുമടങ്ങുംവരെ ഞങ്ങള്‍ കാത്തുനിന്നു. തിരക്കൊഴിഞ്ഞപ്പോള്‍, രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരയോദ്ധാവിന്‍റെ  പ്രതിഷ്‌ഠയ്‌ക്കുമുന്നില്‍ കൈകൂപ്പി നിമിഷനേരം നിന്നു. അദ്ദേഹത്തിന്റെ ആത്മാവ്‌ ഇപ്പോഴും അതിര്‍ത്തിയില്‍ ചുറ്റിത്തിരിയുകയാണെന്നും അപകടങ്ങളെപ്പറ്റി ബന്ധപ്പെട്ടവര്‍ക്ക്‌ മുന്നറിയിപ്പു നല്‍കാറുണ്ടെന്നുമൊക്കെയാണ്‌ ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ പ്രചരിക്കുന്ന കഥകള്‍. പഞ്ചാബ്‌ സ്വദേശിയായ ഹര്‍ഭജന്‍ സിംഗിന്‌ ആണ്ടിലൊരിക്കല്‍ നാട്ടിലേക്ക്‌ പോകാനും വരാനും ട്രെയിനില്‍ ഒരു സീറ്റ്‌ പ്രത്യേകം ഒഴിച്ചിടാറുണ്ടത്രെ. ചൈനീസ്‌ പട്ടാളക്കാര്‍ക്കിടയില്‍പ്പോലും ബാബ ഹര്‍ഭജന്‍സിംഗിനെപ്പറ്റി പല അത്ഭുതകഥകളും പ്രചാരത്തിലുണ്ടെന്നു കേട്ടു. അവരും ആ ധീരയോദ്ധാവിനെ ആദരവോടെയാണ്‌ സ്‌മരിക്കുന്നത്‌. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഒത്തുകൂടുമ്പോള്‍ ഒരു കസേര അദ്ദേഹത്തിനായി കരുതാറുണ്ടത്രെ.
ബാബയുടെ മന്ദിരത്തില്‍നിന്നും അകലെയല്ലാതെ മിലിറ്ററി കാന്റീന്‍. അക്കരെ, മലമുകളില്‍, സമീപകാലത്ത്‌ നിര്‍മ്മിച്ച ഒരു ശിവക്ഷേത്രം. 

കൈയില്‍ ശൂലവും കഴുത്തില്‍ നാഗവും മൗലിയില്‍ ചന്ദ്രക്കലയുമായി ജടാധരന്‍ മലമുകളില്‍ നിന്ന്‌ അതിര്‍ത്തിവിശേഷങ്ങള്‍ വീക്ഷിക്കുന്നു. തൊട്ടപ്പുറത്ത്‌ ആകാശഗംഗ പോലെ, മനോഹരമായൊരു വെള്ളച്ചാട്ടം. ശിവസന്നിധിയില്‍ എത്തണമെങ്കില്‍ താഴോട്ടും മേലോട്ടുമായി എത്രയോ പടിക്കെട്ടുകള്‍ താണ്ടണം. ക്ഷീണം കാരണം ആ സാഹസം വേണ്ടെന്നുവച്ചു. ആളുകള്‍ ക്ഷേത്രത്തിലേക്ക്‌ കയറിപ്പോകുന്നതും ചുറ്റുമുള്ള മലനിരകളില്‍ കോടമഞ്ഞ്‌ പരക്കുന്നതും നോക്കി അല്‍പനേരം നിന്നു. പിന്നെ പടിക്കെട്ടുകളിറങ്ങി വാഹനത്തിലേക്ക്‌.
അങ്ങോട്ടുപോകുമ്പോള്‍, എത്രയും വേഗം നാഥുലയിലെത്തുക എന്നതായിരുന്നു ലക്ഷ്യം. ഇടയ്‌ക്കുള്ള കാഴ്‌ചകള്‍ മടക്കയാത്രയിലാവാമെന്ന്‌ ഡ്രൈവര്‍ പറഞ്ഞിരുന്നു. തേഗു എന്നസ്ഥലത്ത്‌ ഒരു എറ്റിഎം പ്രവര്‍ത്തിക്കുന്നുണ്ട്‌; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എറ്റിഎം. അവിടെ ഏതാനും നിമിഷത്തേക്ക്‌ വണ്ടിനിറുത്തി. ജനറേറ്ററും തണുപ്പില്‍ ഉറഞ്ഞുപോകാത്ത പ്രത്യേകതരം ഇന്ധനവും ഉപയോഗിച്ചാണ്‌ ഇതിന്‍റെ  പ്രവര്‍ത്തനം. കാശ്‌ പിന്‍വലിക്കുകയോ ബാലന്‍സ്‌ ചെക്കുചെയ്യുകയോ ആവാം, സ്ലിപ്പ്‌ സുവനീറായി സൂക്ഷിച്ചുവയ്‌ക്കാം. പക്ഷേ ഞങ്ങളുടെ കൈയില്‍ അന്നേരം എറ്റിഎം കാര്‍ഡുണ്ടായിരുന്നില്ല, ഗാങ്‌ടോക്കിലെ ഹോട്ടല്‍ മുറിയില്‍ വച്ചിട്ടാണ്‌ വന്നിരിക്കുന്നത്‌. കൂടെയുണ്ടായിരുന്ന കോഴിക്കോട്ടുകാരിലൊരാള്‍ ചെറിയൊരു തുക പിന്‍വലിച്ച്‌, സ്ലിപ്പ്‌ എല്ലാവരെയും കാണിച്ച്‌ ഹീറോയായി. മറ്റുള്ളവരുടെ നിരാശ ഊഹിക്കാവുന്നതല്ലേയുള്ളു.
ഇടയ്‌ക്കൊരിടത്ത്  വണ്ടിനിറുത്തിയിട്ട്‌, വാടകയ്‌ക്കെടുത്ത കോട്ടും ബൂട്ടുമൊക്കെ തിരിച്ചുകൊടുക്കാനും ഭക്ഷണം കഴിക്കാനുമായി ഡ്രൈവര്‍ കുടിലുപോലൊരു കടയിലേക്ക്‌ കയറിപ്പോയി. ഇരുപതുമിനിറ്റോളം ഞങ്ങള്‍ വണ്ടിക്കുള്ളില്‍ വെറുതെയിരുന്നു. വിലപ്പെട്ട സമയം നഷ്‌ടപ്പെടുന്നതിന്‍റെ  സങ്കടം പരസ്‌പരം പറഞ്ഞുതീര്‍ത്തു. അംഗീകൃത പെര്‍മിറ്റുള്ള സഞ്ചാരികള്‍ക്ക്‌ ഷെരതാങിലെ ഇന്ത്യന്‍ അതിര്‍ത്തി വ്യാപാരകേന്ദ്രം സന്ദര്‍ശിക്കാന്‍ തടസ്സമില്ല. ഇതിന്‌ തൊട്ടടുത്തായി, ആകാശമേഘങ്ങളെ തലയിലേറ്റിനില്‍ക്കുന്ന കുപുപ്‌ എന്ന സ്ഥലത്താണ്‌ ലോകത്തെ ഏറ്റവും ഉയരംകൂടിയ ഗോള്‍ഫ്‌ ഗ്രൗണ്ടുകളില്‍ രണ്ടാം സ്ഥാനക്കാരനായ കുപുപ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌. ആയിരത്തിയെണ്ണൂറുകളില്‍ ബ്രിട്ടീഷുകാരും ടിബറ്റും തമ്മിലുണ്ടായ യുദ്ധത്തില്‍ മരണമടഞ്ഞ ബ്രിട്ടീഷ്‌ സൈനികര്‍ക്കായി ഒരു സ്‌മാരകമുണ്ടിവിടെ; ഞ്‌നതാങ്‌ വാര്‍ മെമ്മോറിയല്‍. പ്രശസ്‌തമായ ഞ്‌നതാങ്‌ മൊണാസ്‌ട്രിയും ഇവിടെത്തന്നെ. സമയക്കുറവുകാരണം ബോര്‍ഡര്‍ ട്രേഡ്‌ മാര്‍ക്കറ്റും ബ്രിട്ടീഷ്‌ വാര്‍ മെമ്മോറിയലും മൊണാസ്‌ട്രിയും ഡ്രൈവര്‍ ഒഴിവാക്കുകയായിരുന്നു. ഗാങ്‌ടോക്കില്‍നിന്നും ഒരുദിവസത്തെ യാത്രാപെര്‍മിറ്റുമായി നാഥുലയിലെത്തുന്നവര്‍ക്ക്‌ ഇഷ്‌ടാനുസരണം എല്ലായിടവും കണ്ടുതീര്‍ക്കുക പ്രയാസം തന്നെ.