Thursday 27 April 2017

ഭൂട്ടാന്‍ - ഹിമാതാഴ്വരയിലെ സന്തുഷ്ടരാജ്യം(യാത്രാവിവരണം) - രണ്ട് - മേഘങ്ങളുമ്മവയ്ക്കുന്ന ഹിമാതാഴ്വര




തിനൊന്നിന് രാവിലെ എട്ടുമണിക്കേ അതിര്‍ത്തികവാടത്തിനു സമീപത്തുള്ള എമിഗ്രേഷന്‍ ആഫീസിലെത്തി ക്യൂനിന്നു. മൂന്നുദിവസം അവധിയായിരുന്നതിനാല്‍ പ്രതീക്ഷിച്ചതുപോലെതന്നെ നല്ല തിരക്കായിരുന്നു. ഒമ്പതുമണിക്കു ആഫീസ് തുറന്നു. ജീവനക്കാര്‍ പരമ്പരാഗതവേഷമണിഞ്ഞ് ജോലിക്കെത്തണം എന്നൊരു നിര്‍ദ്ദേശപ്പലക ഓഫീസ്ചുവരില്‍ എല്ലാവരുടെയും കണ്ണെത്തുന്നിടത്തായി സ്ഥാപിച്ചിട്ടുണ്ട്. നിര്‍ദ്ദേശം പാലിക്കാത്ത ആരേയും ഞങ്ങള്‍ക്കവിടെ കാണാന്‍ കഴിഞ്ഞില്ല. രണ്ടുകൈകളിലെയും ചൂണ്ടുവിരലടയാളം പകര്‍ത്തലും ഫോട്ടോയെടുക്കലും കഴിഞ്ഞ് അപേക്ഷയുമായി ഒത്തുനോക്കി യാത്രാനുമതി കിട്ടിയപ്പോഴേക്കും പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. ഹോട്ടലില്‍ തിരിച്ചെത്തി. ഉച്ചഭക്ഷണം കഴിഞ്ഞ്  ഏകദേശം  രണ്ടുമണിയോടെ ഞങ്ങള്‍ ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവിലേക്കു യാത്രയായി.
ഭൂട്ടാനിലെ ഒരേയൊരു ദേശീയപാതയായ ഫുണ്‍ഷോലിംഗ്-തിംഫു ഹൈവേയിലൂടെയുള്ള യാത്ര. നിരത്തില്‍ വാഹനങ്ങള്‍ വളരെ കുറവ്.  ഇരുവശവും കണ്ണുകളെ മോഹിപ്പിക്കുന്ന പച്ചപ്പിന്‍റെ  സാന്ദ്രത.  മുന്നോട്ടുപോകുന്തോറും കയറ്റം കൂടിക്കൂടി വന്നു. ആറുകിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴേക്കും ഗേഡു എന്ന സ്ഥലത്തെത്തി. ഇവിടെയാണ് ആദ്യത്തെ ചെക്‌പോസ്റ്റ്. ഡ്രൈവര്‍ യാത്രാരേഖകള്‍ പരിശോധനയ്ക്കായി കൊണ്ടുപോയനേരം പരിസരമാകെ ഒന്നു കണ്ണോടിച്ചു. റോഡിലെ കമ്പിവേലിയോടുചേര്‍ന്ന് ഒരു നിര്‍ദ്ദേശപ്പലക; ചെക്‌പോസ്റ്റ് പരിസരത്ത് മൂത്രമൊഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു!

പരിശോധനകഴിഞ്ഞ് യാത്ര തുടര്‍ന്നു. മലയില്‍നിന്നു മലയിലേക്ക് ഇഴഞ്ഞുകയറുന്നതുപോലെ. മേഘങ്ങള്‍ എത്തിപ്പിടിക്കാവുന്ന അകലത്തില്‍. സൈപ്രസ് മരങ്ങള്‍ക്കിടയിലൂടെയും മണ്ണിടിഞ്ഞ  മലഞ്ചരിവുകളുടെ  അരികിലൂടെയും കിഴുക്കാംതൂക്കായ പാറക്കെട്ടുകളുടെ കീഴിലൂടെയും വളഞ്ഞുതിരിഞ്ഞു മുന്നേറുന്ന വീതികുറഞ്ഞ നിരത്തും അവിടവിടെ പ്രത്യക്ഷപ്പെടുന്ന  കൊടുംവളവുകളും വണ്ടിയുടെ വേഗതയ്ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ പാറതുരന്നാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്.ആ ചെറുതുരങ്കങ്ങളിലൂടെ വാഹനം കടന്നുപോകുമ്പോള്‍ അടുക്കടുക്കായുള്ള കല്‍പാളികള്‍ വ്യക്തമായി കാണാം. പാറകള്‍ക്കുള്ളിലെ തട്ടുപോലുള്ള ഇടങ്ങളില്‍ ചിമിഴുകള്‍പോലുള്ള കളിമണ്‍ രൂപങ്ങള്‍ ശ്രദ്ധയോടെ അടുക്കിവച്ചിരിക്കുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ ചിമിഴിനുള്ളില്‍ അടക്കംചെയ്തു വയ്ക്കുന്നത് ഇവരുടെ ഒരാചാരമാണ്. പ്രകൃതിയെ നോവിച്ചതില്‍ ക്ഷമചോദിച്ചുകൊണ്ടുള്ള  പ്രാര്‍ത്ഥനകളും ഇത്തരം ചിമിഴുകള്‍ക്കുള്ളില്‍ അടക്കംചെയ്തു വയ്ക്കാറുണ്ടത്രെ.
യാത്രാമദ്ധ്യേ അല്‍പവിശ്രമത്തിനായി വണ്ടിനിറുത്തിയപ്പോള്‍ ഞങ്ങള്‍ അടുത്തുകണ്ട  പലചരക്കുകടയിലേക്കു ചെന്നു. ചെറുപ്പക്കാരിയായ കടയുടമ  ഞങ്ങളെ ഹൃദ്യമായ പുഞ്ചിരിയോടെ സ്വാഗതംചെയ്തു.

 സോനം എന്നായിരുന്നു അവളുടെ പേര്. ഭൂട്ടാന്‍റെ  തനതുല്‍പന്നങ്ങളായ ചുവന്നരിയും  കാബേജും ആപ്പിളും കൂടാതെ മറ്റു പ്രൊവിഷന്‍ സാധനങ്ങളും ആ കൊച്ചുകടയില്‍ ലഭ്യമാണ്. അറിയാവുന്ന ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അവള്‍  ഞങ്ങളുടെ ജിജ്ഞാസ കലര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കി. ഒരുകിലോ വറുത്തരിക്ക് എണ്‍പതുരൂപയാണ് വില. ആപ്പിളും അരിവറുത്തതും വാങ്ങി, അവളുടെ ചിരിക്കുന്ന ചിത്രവും ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ സന്തോഷത്തോടെ അവളോടു വിടപറഞ്ഞു. അപ്പോഴാണ് കടയുടെ പിന്നിലെ തിണ്ണയില്‍ ചരക്കുചാക്കുകള്‍ മുതുകിലേറ്റാന്‍ പ്രയാസപ്പെടുന്ന ഒരു സ്ത്രീ ഞങ്ങളുടെ കണ്ണില്‍പ്പെട്ടത്. കൂടെ മൂന്നോ നാലോ വയസ്സുള്ള ഒരു പെണ്‍ കുട്ടിയുമുണ്ട്. ഞങ്ങള്‍ ആ ഭാരമുയര്‍ത്തി അവരുടെ മുതുകില്‍ വച്ചുകൊടുത്തു .പെമ എന്നു പേരായ ആ സ്ത്രീ അവിവാഹിതയായ അമ്മയാണെന്നും  ഭൂട്ടാനില്‍ ഇത്തരം അമ്മമാര്‍ ധാരാളമുണ്ടെന്നും ഗര്‍ഭച്ഛിദ്രം കുറ്റകരമാണെന്നുമൊക്കെ ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു. ആണ്‍പെണ്‍ ബന്ധങ്ങളില്‍ വിലക്കില്ലാത്തതിനാല്‍ വിവാഹം കഴിക്കാതെതന്നെ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചുജീവിക്കുന്ന ധാരാളം ദമ്പതികളുണ്ടിവിടെ. പുരുഷന്‍ പെണ്ണിന്‍റെ  വീട്ടില്‍ വന്നുതാമസിക്കുന്നതാണ് പതിവ്. ചില പുരുഷന്മാര്‍ പാതിവഴിക്കുവച്ച് ബന്ധം ഉപേക്ഷിച്ചുപോകുന്നതും സാധാരണമാണ്. അങ്ങനെ ഗര്‍ഭിണിയായിരിക്കെ ത്തന്നെ  ജീവിതവഴികളില്‍ ഒറ്റയ്ക്കു സഞ്ചരിക്കേണ്ടിവന്ന ആ പാവപ്പെട്ട സ്ത്രീ ഉപജീവനത്തിന്‍റെ  ചുമടുമായി മുന്നോട്ടുനടന്നു; കരഞ്ഞും മൂക്കൊലിപ്പിച്ചും കുട്ടി അവരുടെയൊപ്പം നടന്നു. മനസ്സിനെ നോവിച്ച ആ ചിത്രം ക്യാമറയില്‍ പകര്‍ത്തവെ സുന്ദരിയും നിഷ്‌കളങ്കയുമായ പെമയുടെ  ചുവന്നുതുടുത്ത മുഖം രക്തവര്‍ണ്ണമായി. ലജ്ജാഭാരത്താല്‍ തലകുടഞ്ഞുകൊണ്ട് അവര്‍ മുഖംതിരിച്ചു.

താഴ്‌വരകളില്‍ അവിടവിടെയായി പ്രത്യക്ഷപ്പെടുന്ന കൃഷിഭൂമികള്‍ കാഴ്ചയില്‍ ഫലഭൂയിഷ്ടമാണെന്ന് തോന്നി. നിലമൊരുക്കുന്നതു മുതല്‍ കൊയ്ത്തുവരെയുള്ള കൃഷിപ്പണികളധികവും ചെയ്യുന്നത് സ്ത്രീകളാണ്. ഉഴവുകഴിഞ്ഞ് കലപ്പയും തോളിലേറ്റി കുന്നില്‍ചരിവിലുള്ള വീട്ടിലേക്ക് കയറിപ്പോകുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ആ ചിത്രം ക്യാമറയില്‍ പകര്‍ത്തണമെന്നുതോന്നി. പക്ഷേ  വണ്ടിനിറുത്തിയപ്പോഴേക്കും അവള്‍ കലപ്പയുമായി വീടിനുപിന്നില്‍ എത്തിക്കഴിഞ്ഞിരുന്നു.

വൈകുന്നേരം വഴിയില്‍ ഒരിടത്ത് ചായകുടിക്കാനിറങ്ങി. ഭൂട്ടാനികള്‍ക്ക് ചായ ഒരു ശീലമല്ല. അതുകൊണ്ടുതന്നെ ആവശ്യപ്പെട്ടുചെല്ലുന്നവര്‍ കുറച്ചുനേരം കാത്തിരിക്കേണ്ടിവരും. ചായക്കട നടത്തുന്നത് സ്ത്രീകളാണ്.

ഉന്മേഷമരുളുന്ന പ്രത്യേക രുചിയാണ് ഇവിടത്തെ ചായയ്ക്ക്. തേയിലയുടെ ജൈവഗുണമാവാം. ജൈവകൃഷി പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിയിട്ടുള്ള രാജ്യമാണ് ഭൂട്ടാന്‍.
ഏതാണ്ട് നൂറ്റിയമ്പത്തിനാല് കിലോമീറ്റര്‍ ദൂരം പിന്നിട്ട്, താമസസ്ഥലമായ പീസ്ഫുള്‍ റിസോര്‍ട്ടിലെത്തിയപ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് സമയത്തെക്കാള്‍ അരമണിക്കൂര്‍ മുമ്പോട്ടാണ് ഭൂട്ടാന്‍ സമയം. ഭാരമുള്ള ബാഗുകള്‍ നിഷ്പ്രയാസം തൂക്കിയെടുത്ത് മുറിയിലെത്തിച്ചത് സൗമ്യസൗന്ദര്യത്തിന്‍റെ  ഉടമകളായ വെളുത്തുമെലിഞ്ഞ രണ്ടു പെണ്‍കുട്ടികള്‍. ഭൂട്ടാനിലെ മിക്ക ഹോട്ടലുകളിലും ഇതേപോലുള്ള ഹോട്ടല്‍ജീവനക്കാരികളെ കാണാം.
യാത്രാക്ഷീണവും തണുപ്പും കാരണം  പുറത്തേക്കിറങ്ങാനേ തോന്നിയില്ല. ചൂടുവെള്ളത്തില്‍ കുളിച്ച്,  അത്താഴം കഴിഞ്ഞ് നേരത്തേ കിടന്നു. ഊഷ്മാവ് പൂജ്യത്തിനും താഴെയായി. മുറിക്കുള്ളിലെ ഇലക്ട്രിക് ഹീറ്ററിന് ഇത്രയേറെ തണുപ്പകറ്റാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇന്നറും സ്വറ്ററും കൈകാലുറകളും കമ്പിളിയുമൊക്കെ ഉണ്ടായിരുന്നിട്ടും  തണുപ്പിന്‍റെ   കാഠിന്യം നന്നായി അനുഭവിച്ചറിഞ്ഞു.
2002-ലെ സര്‍വ്വേപ്രകാരം 14,824 സ്‌ക്വയര്‍ മൈല്‍ ആണ് ഭൂട്ടാന്‍റെ  ആകെ വിസ്തൃതി. എന്നാല്‍ ഈ ചെറുരാജ്യത്തിന്‍റെ  ഭൂപ്രകൃതിയും കാലാവസ്ഥയും ഓരോ ഭാഗത്തും വളരെ വ്യത്യസ്തമാണ്. തെക്കുഭാഗത്ത് ഉഷ്ണവും മദ്ധ്യഭാഗത്ത് സമശീതോഷ്ണവും വടക്കുഭാഗത്ത് ശൈത്യവുമാണെന്നു പൊതുവേ പറയാമെങ്കിലും  വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിവിടെ.
തണുപ്പിനെ അവഗണിച്ചുകൊണ്ട് വെളുപ്പിനുണര്‍ന്നു. ജാലക വിരിമാറ്റി പുറത്തേക്കുനോക്കി. സാന്ദ്രമായ പുകമഞ്ഞിന്‍റെ  വെണ്മയില്‍  മുങ്ങിനില്‍ക്കുന്ന പ്രകൃതി. പ്രഭാതനടത്തം വേണ്ടെന്നുവച്ചു. ചായയുണ്ടാക്കിക്കഴിക്കാനുള്ള  സംവിധാനങ്ങളെല്ലാം മുറിക്കുള്ളില്‍തന്നെയുണ്ടായിരുന്നു. ചായകുടിച്ചശേഷം മൊബൈല്‍ഫോണുമായി റിസപ്ഷനിലേക്കു ചെന്നു. സാറ്റിന്‍വിരിയിട്ട പീഠത്തിന്മേല്‍  രാജാവിന്‍റെ  ചിരിക്കുന്ന ചിത്രം അലങ്കരിച്ചുവച്ചിരിക്കുന്നു. പൂപ്പാത്രങ്ങളില്‍ പലവര്‍ണ്ണങ്ങളിലുള്ള പുതിയപൂക്കള്‍.  വലിയൊരു നെരിപ്പോടിനുചുറ്റും ദേശീയരും വിദേശീയരുമായി നാലഞ്ചുപേര്‍ കൂടിനിന്നു തീകായുകയാണ്.

  നെരിപ്പോടിന്‍റെ   മുകള്‍ത്തട്ടില്‍ നിരത്തിവച്ചിരിക്കുന്ന ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ക്കുമീതേ കൈപ്പത്തികള്‍ ചേര്‍ത്തുവച്ച് കുറേനേരം നിന്നു. വൈഫൈ ലഭ്യമായിരുന്നതിനാല്‍   തീകായുന്നതായ ചിത്രങ്ങളെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു.  വാട്‌സാപ്പു തുറന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്ദേശങ്ങളും ക്ഷേമാന്വേഷണങ്ങളും വായിച്ചു.
തിംഫുവിലെ രാത്രിഊഷ്മാവ് മൈനസ് 6 ഡിഗ്രി ആയിരുന്നത്രെ! ഇത്രയും തണുപ്പ് താങ്ങാനാവുമോ എന്നതായിരുന്നു എല്ലാവരുടെയും ഉത്കണ്ഠ. നാട്ടില്‍ കാത്തിരിക്കുന്ന സ്‌നേഹങ്ങളുടെ ആഴമറിയുന്നത് അകലെയായിരിക്കുമ്പോഴാണല്ലൊ! എല്ലാവര്‍ക്കും മറുപടി അയച്ചശേഷം മുറിയിലേക്കുചെന്നു.  മുറി പങ്കിടുന്ന സുശീല  ടി.വിയുടെ മുന്നിലിരിപ്പാണ്. ഭൂട്ടാനിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ സ്ക്രീനില്‍ മാറിമാറി തെളിയുന്നു ; ഒപ്പം  ഭക്തിസാന്ദ്രമായൊരു ദ്‌സോങ്ഖ ഗാനം മുറിയിലാകെ നിറഞ്ഞൊഴുകുന്നു.
 രാവിലെ എട്ടുമണിക്കാണ് ഇന്നത്തെ യാത്ര തുടങ്ങുന്നത്. മണി ഏഴരയായിരിക്കുന്നു. പെട്ടെന്ന് ചൂടുവെള്ളത്തിലൊരു കുളിയും കഴിച്ച്, പുറത്തേക്കിറങ്ങാനുള്ള ഒരുക്കങ്ങളുമായി താഴേക്കുചെല്ലുമ്പോള്‍ സഹയാത്രികര്‍ ഡൈനിംഗ്ഹാളില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. ദേശീയ വസ്ത്രമായ  'കിര'യണിഞ്ഞ ഭൂട്ടാനി പെണ്‍കുട്ടികള്‍ ഞങ്ങള്‍ക്ക് പ്രഭാതഭക്ഷണം വിളമ്പിത്തന്നു. കുടിക്കാന്‍ തണുത്തവെള്ളവും!
പക്ഷികള്‍ ചിലയ്ക്കുന്നതുപോലെ വര്‍ത്തമാനംപറഞ്ഞു ചിരിക്കുന്ന ആ കുട്ടികളുടെ ചുവന്നുതുടുത്ത രൂപസൗന്ദര്യവും പ്രസന്നതയാര്‍ന്ന പെരുമാറ്റവും ഞങ്ങളെയും സന്തുഷ്ടരാക്കി.

 'നിന്‍റെ  പേരെന്താ മോളേ?' കൂട്ടത്തില്‍ ഏറ്റവും സുന്ദരിയായവളോട് ചോദിച്ചു.
 'ദവ' അവള്‍  കിലുങ്ങിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
 'ഓഹ്! നിലാവുപൊഴിക്കുന്ന ചന്ദ്രനെപ്പോലെ സുന്ദരിതന്നെ നീ. ഞങ്ങളുടെ ദേശീയഭാഷയില്‍ ദവ എന്നുപറഞ്ഞാല്‍ എന്താണെന്നറിയാമോ? മരുന്ന്.' ഞാനവളെ ഇംഗ്ലീഷില്‍ കളിയാക്കി. അവള്‍ കൂട്ടുകാരികളെ നോക്കി വാപൊത്തിച്ചിരിച്ചു. അതൊരു കൂട്ടച്ചിരിയായി മാറി.
(ലിംഗഭേദമില്ലാത്തൊരു ടിബറ്റന്‍  പേരാണ് ദവ. ചന്ദ്രന്‍ എന്നര്‍ത്ഥം. ടിബറ്റ്, മംഗോളിയ,  ചൈന, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ആണിനും പെണ്ണിനും ഈ പേരുണ്ട്.)







Tuesday 4 April 2017

സുവര്‍ണ്ണക്ഷേത്രത്തിന്‍റെ കഥ




 ലോകമെമ്പാടുമുളള സിഖ്മതക്കാരുടെ പ്രമുഖ ആരധനാലയമാണ് 'ഹര്‍മന്ദിര്‍സാഹിബ്' അഥവാ ഗോള്‍ഡന്‍ടെമ്പിള്‍. ജാലിയന്‍വാലാ ബാഗിന് തൊട്ടടുത്താണ് ഇതിന്‍റെ സ്ഥാനം. തെരുവിലൂടെ നടക്കവേ,  'ഗോള്‍ഡന്‍ടെമ്പിള്‍' എന്ന് മുദ്രണം ചെയ്ത ഓറഞ്ചുനിറമുള്ള സ്‌കാര്‍ഫുകളുമായി തെരുവുകച്ചവടക്കാര്‍ ഞങ്ങളെ സമീപിച്ചു.  ഒരെണ്ണത്തിന് പത്തുരൂപയാണ് വില. ആണും പെണ്ണും ശിരസ്സ് മൂടാതെ ആരാധനാലയത്തിനുളളില്‍ പ്രവേശിച്ചുകൂട. ആരെങ്കിലും ശിരസ്സുമൂടിയില്ലാതെ വന്നാല്‍ ഗുരുദ്വാരയില്‍നിന്നും സ്‌കാര്‍ഫ് ലഭിക്കും. പാദരക്ഷകള്‍ കൗണ്ടറിലേല്‍പ്പിച്ച്, കോണ്‍ക്രീറ്റ് നീര്‍ച്ചാലിലെ ശുദ്ധജലത്തില്‍ പാദങ്ങള്‍ കഴുകി, സ്‌കാര്‍ഫുകൊണ്ട് ശിരസ്സ് മൂടി, അകത്തേക്ക് കടന്നു. ഉച്ചഭാഷിണിയിലൂടെ മന്ത്രമധുരമായി ഒഴുകിയെത്തുന്ന ഗുരുസൂക്തങ്ങള്‍, ഭക്തിനിര്‍ഭരമായ അന്തരീക്ഷം.

 'ഗുരുഗ്രന്ഥസാഹിബ്' ആണ് ഇവിടെ ആരാധിക്കപ്പെടുന്നത്.  നിസ്സാരനായ മനുഷ്യന് അറിവും ജ്ഞാനവും പകര്‍ന്നേകുന്ന അക്ഷരങ്ങളെ, നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ പ്രാപ്തമാക്കുന്ന ഗുരുസൂക്തങ്ങളെ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ച് ആരാധനയ്ക്കായി പ്രതിഷ്ഠിച്ചിരിക്കുന്നു. സിക്കുകാരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അര്‍ജ്ജന്‍ദേവ്  ആണ് 1604-ല്‍ ഗുരുദ്വാരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മതഗ്രന്ഥമായ 'ഗുരുഗ്രന്ഥസാഹിബ്' അതിനുള്ളില്‍ പ്രതിഷ്ഠിക്കുകയും ഗ്രന്ഥപാരായണത്തിനായി ബാബ ബുദ്ധയെ 'ഗ്രന്ഥി' അഥവാ  'റീഡര്‍' ആയി നിയമിക്കുകയും ചെയ്തത്. എല്ലാ മതക്കാരും മതഗ്രന്ഥങ്ങളെ പരിപാവനമായി കുരതന്നവരാണ്. എന്നാല്‍ ദേവസ്ഥാനത്ത് വിശുദ്ധഗ്രന്ഥത്തെ പ്രതിഷ്ഠചെയ്തിട്ടുള്ള മറ്റൊരുമതവും ലോകത്തുള്ളതായി അറിവില്ല.

ആചാരാനുഷ്ഠാനങ്ങളിലും ഉദാത്തമായ വേറിട്ടമാതൃക പുലര്‍ത്തുന്ന മതമാണ് സിക്കുമതം. സാധാരണ ആരാധനാലയങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഗുരുദ്വാരയ്ക്ക് ഓരോവശത്തും ഓരോന്നുവീതം നാലു പ്രവേശനകവാടങ്ങളുണ്ട്. ജാതിമത ലിംഗഭേദമെന്യേ, ജീവിതത്തിന്‍റെ  നാനാതുറകളിലുംപെട്ട ഭക്തര്‍ക്കായി ഈ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ഒരുലക്ഷത്തിലധികം ആളുകള്‍ ദിനംപ്രതി ഇവിടെയെത്താറുണ്ടെന്നാണ് കണക്ക്. ഗുരുദ്വാരയ്ക്കുള്ളില്‍ മദ്യം, മാംസം, പുകവലി, ലഹരിമരുന്നുപയോഗം എന്നിവ പാടില്ല. ശരീരശുദ്ധി നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.
ഗുരുദ്വാരയുടെ നിര്‍മ്മിതിയിലുമുണ്ട് പ്രത്യേകത. അമൃതസരസിന്‍റെ  നടുവില്‍ ദീര്‍ഘചതുരാകൃതിയിലുള്ള പ്ലാറ്റ്‌ഫോമിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് പുണ്യനദിയായ ഗംഗയിലെ ജലമാണ് സരസ്സില്‍ നിറച്ചിരിക്കുന്നത്. ആകയാല്‍ അവിടത്തുകാര്‍ സരസ്സിനെ 'ഗംഗ' എന്നും പറയാറുണ്ട്.  ഇവിടെയെത്തുന്ന ഭക്തജനങ്ങള്‍ ആദ്യം അമൃതസരസ്സിലെ ഗംഗാജലത്തില്‍ കുളിച്ച്, സ്വന്തംപാപങ്ങളെ കഴുകിക്കളയുന്നു. സാധാരണ ആരാധനാലയങ്ങള്‍ തറനിരപ്പില്‍നിന്നും ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭക്തജനങ്ങള്‍ താഴെനിന്ന് മുകളിലേക്ക് പടിക്കെട്ടുകള്‍ കയറിച്ചെല്ലണം. എന്നാല്‍ ഹര്‍മന്ദിര്‍സാഹിബിന്‍റെ  അകത്തേക്ക് പ്രവേശിക്കണമെങ്കില്‍ തറനിരപ്പില്‍നിന്നു താഴേക്ക് പടികളിറങ്ങിച്ചെല്ലണം. സരസിന്‍റെ  കരയില്‍നിന്ന് ഹര്‍മന്ദിര്‍സാഹിബിലേക്കുള്ള  നടപ്പാലത്തിന് ഗുരൂസ് ബ്രിഡ്ജ് എന്ന് പറയുന്നു.
1830ല്‍ മഹാരാജ രഞ്ജിത് സിംഗ് ആണ് ഇന്ന് കാണുന്ന രീതിയില്‍ ഗുരുദ്വാര പുതുക്കിപ്പണിഞ്ഞത്. രണ്ടുനിലകളുള്ള ഹര്‍മന്ദിര്‍സാഹിബ് വെള്ളമാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിന്ദു-മുസ്ലീം ശില്പകലകളുടെ സങ്കരമനോഹാരിത നമുക്കിവിടെ ദര്‍ശിക്കാം. താഴത്തെനിലയുടെ അകച്ചുവരുകള്‍ താജ്മഹലിലെപ്പോലെ ചിത്രപ്പണികള്‍ ചെയ്തതും മുകളിലത്തെനില സ്വര്‍ണ്ണം പൂശിയതുമാണ്. കമഴ്ത്തിവച്ച താമരപ്പൂവിന്‍റെ  ആകൃതിയിലുള്ള സ്വര്‍ണ്ണമകുടമാണ് ഏറ്റവും തിളക്കമാര്‍ന്ന ഭാഗം. നൂറുകിലോഗ്രാം തനിസ്വര്‍ണ്ണംകൊണ്ടാണത്രേ ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

 വിശുദ്ധസ്ഥലമായ ദര്‍ബാര്‍സാഹിബിലേക്ക് പ്രവേശിക്കുന്നവര്‍ നിലത്തിരുന്ന് ദൈവത്തോടും ഗുരുഗ്രന്ഥസാഹിബിനോടും അകൈതവമായ ഭക്തിയും ആദരവും പ്രകടിപ്പിക്കുകയെന്നതാണ് ഇവിടത്തെ മുഖ്യആചാരം. ഭക്തര്‍ക്ക് അവിടെയിരുന്ന് ഗുരുഗ്രന്ഥം വായിച്ചുകേള്‍ക്കുകയും കീര്‍ത്തനങ്ങള്‍ ശ്രവിക്കുകയും ചെയ്യാം. ദര്‍ബാര്‍സാഹിബില്‍ തുടര്‍ച്ചയായി ഗുരുഗ്രന്ഥപാരായണം നടന്നുകൊണ്ടിരിക്കും. ആദിഗ്രന്ഥം സിംഹാസനത്തിന്മേല്‍ രത്‌നഖചിതമായ വിരിപ്പുകൊണ്ട് മൂടിവച്ചിരിക്കും. ഗുരുഗ്രന്ഥം  ഒരുപ്രാവശ്യം വായിച്ചുതീരാന്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍വേണം. മൂന്നുമണിക്കൂറിടവിട്ട് 'ഗ്രന്ഥി'കള്‍ മാറിക്കൊണ്ടിരിക്കും. ആദിഗ്രന്ഥത്തിന്റെ മൂലകൃതി അകാല്‍തക്കിലെ താഴത്തെനിലയിലുള്ള ട്രഷറിറൂമിലാണ് സൂക്ഷിക്കുന്നത്. എല്ലാദിവസവും അതിരാവിലെ അവിടെനിന്ന് ആചാരപ്രകാരം, പിങ്കുനിറമുള്ള പട്ടുകൊണ്ടു മൂടി ആഘോഷപൂര്‍വ്വം ഹര്‍മന്ദിര്‍സാഹിബിലേക്ക് പല്ലക്കില്‍ എഴുന്നള്ളിച്ചുകൊണ്ടുവരികയും പാലുകൊണ്ട് കഴുകിയ വിശുദ്ധസ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്യും. രാത്രി പത്തുമണിക്ക് അതേപടി ആചാരവിധിപ്രകാരം തിരിച്ചുകൊണ്ടുപോവും. പല്ലക്ക് വെള്ളിക്കാലുകളോടുകൂടിയതും വിശിഷ്ടരത്‌നങ്ങള്‍ പതിച്ചതും സ്വര്‍ണ്ണവിരിപ്പിട്ടതുമാണ്.
ഹര്‍മന്ദിര്‍സാഹിബിന് സമീപത്തായിട്ടാണ് അകാല്‍തക്. ഇവിടെയാണ് സിക്കുമതക്കാരുടെ ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി അഥവാ മതകാര്യനിര്‍വ്വഹണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഗുരു അര്‍ജ്ജന്‍ദേവിന്‍റെ  കാലത്ത് തുടങ്ങിവച്ച അകാല്‍തക് നിര്‍മ്മാണം ഗുരു ഹര്‍ഗോബിന്ദിന്‍റെ  കാലത്താണ് (1609-ല്‍) പൂര്‍ത്തീകരിച്ചത്.
'ലംഗാര്‍' എന്ന പേരില്‍ അറിയപ്പെടുന്ന സമൂഹസദ്യയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സമൂഹസദ്യയില്‍ പങ്കുകൊള്ളാറുണ്ട്.  ഗുരു അമര്‍ദാസിന്‍റെ  കാലത്താണ് 'ഗുരു-കാ-ലംഗാര്‍' എന്നറിയപ്പെടുന്ന സമൂഹഭക്ഷണശാല ആരംഭിച്ചത്. സമൂഹഅടുക്കളയില്‍നിന്ന് പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്നു. മിക്കവാറും ചപ്പാത്തിയും ദാലുമായിരിക്കും. ഭക്ഷണം പാകംചെയ്യുന്നതും ഗുരുദ്വാരയിലെ ദൈനംദിനജോലികള്‍ ചെയ്യുന്നതുമൊക്കെ ഭക്തജനങ്ങള്‍ തന്നെയാണ്. സ്വന്തയിഷ്ടപ്രകാരം ചെയ്യുന്ന ഇത്തരം സേവനങ്ങള്‍ക്കുപുറമേ അവര്‍ ഗുരുദ്വാരയുടെ നടത്തിപ്പിനും മറ്റുമായി നിര്‍ലോപമായ സംഭാവനകളും നല്‍കാറുണ്ട്. ഭക്തര്‍ക്ക് ഹോസ്റ്റല്‍ ഗുരുരാംദാസിലും ഗുരുനാനാക്കിലും മൂന്നുരാത്രിവരെ സൗജന്യതാമസവും നല്‍കുന്നു.
ഗുരുദ്വാരയുടെ വടക്കുപടിഞ്ഞാറേമൂലയ്ക്ക് ഒരു മുത്തശ്ശിമരം നില്‍പ്പുണ്ട്. അതിന്റെ താഴോട്ടുള്ള ചില്ലകള്‍ നിറയെ ചെറിയ തുണിത്തുണ്ടുകള്‍ കെട്ടി നിറച്ചിരിക്കുന്നു! ദിവ്യശക്തിയുള്ള മരമാണതെന്നും സന്താനങ്ങളില്ലാത്ത സ്ത്രീകള്‍ അതില്‍ തുണിത്തുണ്ടു കെട്ടി പ്രാര്‍ത്ഥിച്ചാല്‍ പുത്രലബ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം. 450 വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ നട്ടതാണത്രേ ആ മരം. സരസ്സിനു ചുറ്റും മാര്‍ബിള്‍പാകിയ നടപ്പാതയുണ്ട്. അവിടെനിന്ന് ചിത്രങ്ങളെടുക്കാം. ഗുരുദ്വാരയ്ക്കുള്ളില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.
പതിനഞ്ചാംനൂറ്റാണ്ടിന്‍റെ  അവസാനത്തില്‍  ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാക്കിസ്ഥാന്റെ ചിലഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ് സിഖ്മതം. ലോകത്തിലെ ഏറ്റവും വലിയ സംഘടിത മതങ്ങളില്‍ അഞ്ചാംസ്ഥാനമാണ് സിഖ്മതത്തിന്. മതസ്ഥാപകനായ ഗുരുനാനാക്കാണ് ആദിഗുരു. ഹിന്ദുമതത്തിലെ കര്‍ക്കശമായ ജാതിവ്യവസ്ഥയേയും ഇസ്ലാംമതത്തിന്‍റെ  ഇതരമതസ്ഥരോടുള്ള സമരസപ്പെടായ്മയേയും എതിര്‍ത്തുകൊണ്ടാണ് ഗുരുനാനക്ക് പുതിയ മതം സ്ഥാപിച്ചത്. 1469-ല്‍ ഇന്നത്തെ പാകിസ്ഥാനിലെ നാന്‍കാനസാഹിബ് എന്നറിയപ്പെടുന്ന തല്‍വണ്ടിയിലാണ് അദ്ദേഹം ജനിച്ചത്. വളരെക്കാലത്തെ ദേശാടനത്തിനുശേഷം രാവിനദിയുടെ തീരത്ത് കര്‍ത്താര്‍പൂറില്‍ അദ്ദേഹം ഒരാശ്രമം സ്ഥാപിച്ചു. അതിനെ 'ധര്‍മ്മസല്‍' എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഇന്ന് അത് 'ദേറാ ബാബാ നാനക്' എന്നറിയപ്പെടുന്നു. സ്വയം രചിച്ച കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പതിവു പ്രാര്‍ത്ഥനാരീതി തന്‍റെ  ശിഷ്യര്‍ക്കായി അദ്ദേഹം ആവിഷ്‌കരിച്ചു. ഗുരുനാനാക്കിന്‍റെ  നാനാജാതിമതസ്ഥരായ ശിഷ്യര്‍ 'ലംഗാര്‍' എന്നു വിളിക്കുന്ന സമൂഹഅടുക്കളയില്‍ ഒരുമിച്ച് ഭക്ഷണം പാകംചെയ്തു
കഴിച്ചു.
1539-ല്‍ ഗുരുനാനാക്കിന്‍റെ  മരണത്തിനു മുന്‍പുതന്നെ അദ്ദേഹം തന്റെ ശിഷ്യരില്‍ ഒരാളായ ലെഹ്നയെ തന്‍റെ  പിന്തുടര്‍ച്ചാവകാശിയായി നിയമിച്ചു. ലെഹ്ന, ഗുരു അംഗദ് എന്ന പേരില്‍ അറിയപ്പെട്ടു. പതിനാറാം നൂറ്റാണ്ടോടെ ഗുരുനാനാക്കിന്‍റെ  വിശ്വാസികള്‍ അനവധിയായി. ഇതില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുണ്ടായിരുന്നെങ്കിലും കച്ചവടക്കാര്‍, കൃഷിക്കാര്‍, കൗരകൗശലവിദഗ്ദ്ധര്‍ തുടങ്ങിയവരായിരുന്നു ഭൂരിഭാഗവും. ഏവരും സമൂഹത്തിന്‍റെ  പൊതുനിക്ഷേപത്തിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.
നൂറ്റാണ്ടുകള്‍കൊണ്ടാണ് ഗോള്‍ഡന്‍ടെമ്പിളും അമൃത് സറും ഇന്നത്തെ രീതിയിലെത്തിയത്. പ്രശാന്തസുന്ദരമായ കാടിനുള്ളില്‍ ഒരു ചെറിയ തടാകം. ശാന്തിതേടി അലയുന്ന ഭിക്ഷാന്ദേഹികളുടെയും തീര്‍ത്ഥാടകരുടെയും സന്യാസിമാരുടെയുമൊക്കെ ഇടത്താവളവും ധ്യാനകേന്ദ്രവുമായിരുന്നു ഈ തടാകതീരവും ചുറ്റുമുള്ള വനപ്രദേശവും. ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധനും ഇവിടെവന്ന് ധ്യാനത്തില്‍ മുഴുകിയിരുന്നിട്ടുണ്ടത്രെ. ബുദ്ധനുശേഷം, ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇവിടെയെത്തിയ തത്വജ്ഞാനിയായ മറ്റൊരു യോഗിവര്യനാണ് സിക്കുമതസ്ഥാപകനായ ഗുരുനാനാക്ക്. അദ്ദേഹത്തിന്‍റെ  കാലശേഷം ശിഷ്യന്മാര്‍ പതിവായി ഈ സ്ഥലം സന്ദര്‍ശിച്ചുപോന്നു. പതിനേഴാം നൂറ്റാണ്ടിന്‍റെ  ആരംഭത്തോടെ രാംദാസ്പൂര്‍ അഥവാ അമൃത്‌സര്‍ എന്ന പട്ടണം ഹര്‍മന്ദര്‍സാഹിബ് എന്ന ഗുരുദ്വാരക്ക് ചുറ്റുമായി വികാസം പ്രാപിച്ചു. നാലാമത്തെ ഗുരുവായ ഗുരു രാംദാസാണ് അതിന് തുടക്കമിട്ടത്. ക്രമേണ, അമൃത്‌സര്‍ നഗരം ഒരു സ്വയംഭരണപ്രദേശമായി മാറി. പതിനേഴാം നൂറ്റാണ്ടില്‍ സിഖ്‌സമൂഹം മുഗള്‍സാമ്രാജ്യത്തിനകത്ത് രൂപംകൊണ്ട മറ്റൊരു രാജ്യം എന്ന നിലയിലാണ് ചരിത്രകാരന്മാര്‍ വീക്ഷിക്കുന്നത്. മുഗള്‍ചക്രവര്‍ത്തി ജഹാംഗീര്‍ ഇത് സാമ്രാജ്യത്തിന് ഒരു വന്‍ഭീഷണീയായി കരുതുകയും, 1606-ല്‍ ഗുരു അര്‍ജ്ജന്‍ ദേവിനെ വധിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
സിഖ്മതത്തെ ചിട്ടപ്പെടുത്തി ഏകമായ സമ്പ്രദായത്തിലേക്ക് ഇണക്കിച്ചേര്‍ത്തതും വ്യത്യസ്തമായ ജീവിതരീതിയ്ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും പേരിന്‍റെ  അവസാനമുള്ള 'സിംഗ്' എന്ന പൊതുവായ ഭാഗത്തിനും രൂപംകൊടുത്തതും ഗുരുഗോബിന്ദ് സിംഗ് ആണ്. സിക്കുകാര്‍ പിന്തുടരേണ്ട മതനിയമങ്ങളായി കേശം, കംഘ, കൃപാണ്‍, കച്ച്, കാര എന്നിങ്ങനെ അഞ്ച് 'ക'കള്‍ ആവിഷ്‌കരിച്ചതും അദ്ദേഹമാണ്. തലമുടി മുറിക്കുന്നത് സിക്കുനിയമപ്രകാരം നിഷിദ്ധമാണ്. നീണ്ടമുടി തലയ്ക്കു മുകളില്‍ ഗോളാകൃതിയില്‍ കെട്ടിവയ്ക്കുന്നു. ഈ കെട്ടിന് 'ചിഗ്നോന്ഗ്' (ചിഗ്നോന്‍) എന്നാണ് പറയുന്നത്. അതിനുമീതേ തലപ്പാവ് കെട്ടി മറയ്ക്കുന്നു. മീശയും താടിയും നീട്ടിവളര്‍ത്തുന്നു. ചിലര്‍ നീണ്ടതാടിയെ കറുത്ത വലകൊണ്ട് തലയ്ക്കുമുകളിലേക്ക് ഒതുക്കികെട്ടി വയ്ക്കാറുണ്ട്. മരംകൊണ്ടുള്ള ഒരുതരം ചീര്‍പ്പാണ് കംഘ. മുടിക്കെട്ടില്‍ കുത്തിയിറക്കിവയ്ക്കുന്നു. നീളംകുറഞ്ഞ വാളാണ് ക്യപാണ്‍. മതനിയമപ്രകാരം എപ്പോഴും ഇത് കയ്യില്‍ കരുതേണ്ടതാണ്. എന്നാലിപ്പോള്‍ പലരും ഇത് കൊണ്ടുനടക്കാറില്ല. സിക്കുകാര്‍ ധരിക്കേണ്ടുന്ന അടിവസ്ത്രമാണ് കച്ച്. കയ്യിലിടുന്ന പരന്ന ഇരുമ്പുവളയാണ് കാര. സ്ത്രീകളും വീതിയുള്ള സ്റ്റീല്‍വളകള്‍ അണിയാറുണ്ട്.
1669-ല്‍ വിവിധ സാമൂഹ്യപശ്ചാത്തലങ്ങളില്‍നിന്നുള്ള അഞ്ചുപേരെ അകളങ്കിതരാക്കി, 'ഖല്‍സ' എന്ന സാമൂഹിക സഹോദരസംഘത്തിന് രൂപം നല്‍കിയതും ഗുരുഗോബിന്ദ് സിംഗാണ്. 1666 മുതല്‍ 1708 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം. മുസ്ലിങ്ങളുമായുള്ള ഏറ്റുമുട്ടലിന്‍റെ  ഇക്കാലത്ത് അദ്ദേഹം സിക്കുകാരെ വിദഗ്ദ്ധരായ പോരാളികളുടെ ഒരു സമൂഹമായി വാര്‍ത്തെടുത്തു. പതിനേഴാംനൂറ്റാണ്ടിന്‍റെ  അന്ത്യത്തോടെ സിഖ്പ്രസ്ഥാനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ഖല്‍സയുടെ സ്ഥാപനത്തോടെയാണ് ഇത്തരത്തിലൊരു മാറ്റം സിഖ്‌സമൂഹത്തില്‍ വന്നുചേര്‍ന്നത്. ഗുരുവിനും മതത്തിനും വേണ്ടി പൊരുതിമരിക്കാന്‍പോലും ഖല്‍സ തയ്യാറായി. ക്രമേണ സിഖ്‌സമൂഹം 'ഖല്‍സപന്ത്' എന്ന രാഷ്ട്രീയഘടകമായി പരിണമിച്ചു. സിഖ് സമൂഹത്തിന്‍റെ  രാഷ്ട്രീയപരമായുള്ള ഏകീകരണമാണ് പഞ്ചാബ് എന്ന പ്രാദേശിക രാജ്യത്തിന്‍റെ  രൂപീകരണത്തിന് അടിസ്ഥാനമായത്. ഖല്‍സയുടെ സ്ഥാപനത്തിനുമുന്‍പും പിന്‍പുമായി രജപുത്രരുമായും മുഗളരുമായും നിരവധി യുദ്ധങ്ങള്‍ നടത്തി. 1708-ല്‍ ഗുരു ഗോബിന്ദ്‌സിങ്ങിന്‍റെ  മരണത്തിനുശേഷം ബന്ദബഹാദൂറിന്‍റെ  നേതൃത്വത്തിലും ഖല്‍സ മുഗള്‍ ഭരണത്തിനെതിരെ സായുധസമരം നടത്തി. മുഗളരില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇവര്‍ സത്‌ലജിനും യമുനയ്ക്കും ഇടയ്ക്കുള്ള പ്രദേശത്ത് സ്വന്തം ഭരണസംവിധാനം ഏര്‍പ്പെടുത്തി. 1715-ല്‍ മുഗളന്മാര്‍ ബന്ദ ബഹാദൂറിനെ പിടികൂടുകയും 1716-ല്‍ അദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.
'ജഠ്' എന്നു വിളിക്കുന്ന സംഘങ്ങളായാണ് സിഖ്‌സമൂഹം സംഘടിപ്പിക്കപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഈ സംഘങ്ങള്‍ 'മിസ്ല്‍' എന്നറിയപ്പെട്ടു. ഈ സേനകളെ മൊത്തമായി 'ദള്‍ഖല്‍സ' എന്നും അറിയപ്പെട്ടു. വൈശാഖി, ദീപാവലി തുടങ്ങിയ ആഘോഷവേളകളില്‍ ഈ സംഘം അമൃത് സറില്‍ ഒത്തുകൂടുകയും സിഖ്‌സമൂഹത്തിന്‍റെ  പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളെടുക്കുകയും പതിവായി. ഈ തീരുമാനങ്ങള്‍ 'ഗുരുമത്' എന്ന് അറിയപ്പെട്ടു. കാര്‍ഷികോല്പ്പാദനത്തിന്‍റെ  20% നികുതിയായി സ്വീകരിച്ച്, കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്ന 'രാഖി' സമ്പ്രദായവും ഏര്‍പ്പെടുത്തി. ഈ സംഘടനാ സംവിധാനം ആദ്യകാലങ്ങളില്‍ മുഗള്‍ഭരണാധികാരികള്‍ക്കെതിരെയും പിന്നീട് അഹമ്മദ്ഷാ അബ്ദാലിക്കെതിരെയും പ്രതിരോധിക്കുന്നതിന് സഹായകമായി. പതിനെട്ടാം നൂറ്റാണ്ടില്‍ സിഖ് അധീനപ്രദേശങ്ങള്‍ സിന്ധൂനദീതടങ്ങള്‍ മുതല്‍ യമുനവരെ പരന്നുകിടന്നു. എങ്കിലും ഇവ വിവിധ ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു. 1799-ല്‍ രഞ്ജിത്‌സിങ് ഈ വിഭാഗങ്ങളെ ഏകീകരിച്ച് ലാഹോര്‍ ആസ്ഥാനമാക്കി കേന്ദ്രീകൃത ഭരണം സ്ഥാപിച്ചു. പിന്നീട് ബ്രിട്ടീഷുകാരുമായും അവര്‍ വളരെക്കാലം പോരാടി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ അവസാനമായി കീഴടക്കിയ പ്രധാന ജനവിഭാഗം സിക്കുകാരാണ്. ഇന്ത്യയില്‍ രണ്ടുകോടിയോളം സിക്കുകാരുണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനത്തോളം വരുന്ന ഇവരെ ന്യൂനപക്ഷമായാണ് കണക്കാക്കുന്നത്. ഇന്ന് ലോകത്തിന്‍റെ  പല ഭാഗങ്ങളിലും സിഖ് സമൂഹങ്ങളുണ്ട്. മിക്കവരുടെയും ജന്മഭൂമി പഞ്ചാബ് തന്നെയാണ്.
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍
സിക്കുകാരുടെ പരമ്പരാഗത ജന്മഭൂമിയാണ് പഞ്ചാബ്. 1767 മുതല്‍ 1799 വരെ സിക്കുമിസ്ല്‍സ് ആണ് പഞ്ചാബില്‍ ഭരണം നടത്തിയിരുന്നത്. തുടര്‍ന്ന് മഹാരാജ രഞ്ജിത് സിംഗ് സിക്കുവിഭാഗങ്ങളെയെല്ലാം ഒരുമിപ്പിച്ച് ഏകീകൃതഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നു. ഏകദേശം 82 വര്‍ഷത്തോളം പഞ്ചാബ് സിക്കുഭരണത്തിന്‍കീഴിലായിരുന്നു. മഹാരാജാ രഞ്ജിത് സിങ്ങിന്‍റെ  കാലശേഷം വന്ന രാജാക്കന്മാര്‍ ഭരണകാര്യങ്ങളില്‍  അത്രത്തോളം പ്രാപ്തിയുള്ളവരായിരുന്നില്ല. ആ തക്കംനോക്കി ബ്രിട്ടീഷുകാര്‍ പഞ്ചാബിനെ കീഴടക്കി ബ്രിട്ടീഷിന്ത്യയോടു കൂട്ടിച്ചേര്‍ത്തു. 1947-ലെ വിഭജനത്തിനു മുന്‍പുതന്നെ സിക്കുകാര്‍ ബ്രിട്ടീഷ് പ്രവിശ്യയായ ലൂധിയാനയിലെ പ്രബല മതവിഭാഗമായി മാറിയിരുന്നു. സിക്കുകാരെക്കൂടാതെ, പഞ്ചാബില്‍ മറ്റുരണ്ടു പ്രബല മതവിഭാഗങ്ങളുണ്ടായിരുന്നു- ഹിന്ദുക്കളും മിസ്ലീംങ്ങളും. 1940-ലെ 'ലാഹോര്‍ റെസൊല്യൂഷന്‍' പ്രകാരം പ്രത്യേകരാജ്യം എന്ന ആവശ്യവുമായി മുസ്ലീംലീഗ് മുന്നോട്ടുവന്നു. ബ്രിട്ടീഷിന്ത്യ ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കുമായി രണ്ടായി വിഭജിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്ക് മാതൃരാജ്യം ഇല്ലാതാകുമെന്ന് ഒരുവിഭാഗം സിക്കുകാര്‍ ഭയപ്പെട്ടു. അവര്‍ പഞ്ചാബിനെ 'ഖാലിസ്ഥാന്‍'  എന്ന പേരില്‍ സ്വതന്ത്രമായ ഒരു മതാധിഷ്ഠിതരാജ്യമായി നിലനിറുത്തണമെന്ന ആവശ്യവുമായി നിലകൊണ്ടു.
വിഭജനത്തെതുടര്‍ന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ടുപോയ സിക്കുകാര്‍ ഭൂരിഭാഗവും ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് കുടിയേറി. അകാലിദളിന്‍റെയും മറ്റും നിരന്തരമായ ആവശ്യപ്രകാരം 1966-ല്‍ ഹിന്ദി സംസാരിക്കുന്ന ഹരിയാനയെ പഞ്ചാബില്‍നിന്നും വേര്‍പെടുത്തി പുതിയൊരു സംസ്ഥാനമാക്കുകയും പഞ്ചാബിഭാഷ സംസാരിക്കുന്ന സിക്കുകാര്‍ക്ക് പ്രാമുഖ്യമുള്ള പഞ്ചാബ് സംസ്ഥാനം നിലവില്‍വരികയും ചെയ്തു. പക്ഷേ, ഖാലിസ്ഥാന്‍വാദികള്‍ സ്വതന്ത്രസിക്കുരാജ്യം എന്ന അവരുടെ ആവശ്യത്തില്‍ത്തന്നെ ഉറച്ചുനിന്ന് പോരാട്ടം തുടര്‍ന്നു. പാകിസ്ഥാനില്‍നിന്നുള്‍പ്പെടെ പലവിദേശശക്തികളില്‍നിന്നും അവര്‍ക്കു രഹസ്യമായ സഹായവും ലഭിച്ചിരുന്നതായി പറയപ്പെടുന്നു. 1970-കളിലും 80-കളിലും വിഘടനവാദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും മതപ്രഭാഷകനായിരുന്ന ഭിദ്രന്‍വാലെ വിഘടനവാദിയായി മാറുകയും അദ്ദേഹത്തിന്‍റെ  നേതൃത്വത്തില്‍ ഖാലിസ്ഥാന്‍തീവ്രവാദികളുടെ പോരാട്ടം രാജ്യത്തിനും നിരപരാധികളായ ജനങ്ങളുടെ ജീവനും വരെ ഭീഷണിയായി മാറുകയും ചെയ്തു. ഭിദ്രന്‍വാല 1980 ഏപ്രില്‍മുതല്‍ സുവര്‍ണ്ണക്ഷേത്രത്തിനുള്ളില്‍ താവളമുറപ്പിക്കുകയും വലിയൊരു സായുധപോരാട്ടത്തിനുള്ള സന്നാഹങ്ങള്‍ ചെയ്തുവരികയുമായിരുന്നു.
ഗത്യന്തരമില്ലാതെ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഭിദ്രന്‍വാലെയെയും കൂട്ടരേയും അമര്‍ച്ചചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പില്‍ക്കാലത്ത് അവരുടെ 'മരണവാറണ്ട്' എന്ന് വിശേഷിപ്പിക്കപ്പെട്ട ആ തീരുമാനം കൈക്കൊള്ളേണ്ടിവന്നു - 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' എന്നറിയപ്പെടുന്ന സൈനിക നടപടി. ജൂണ്‍ മൂന്നിന് പഞ്ചാബില്‍ 36 മണിക്കൂര്‍ നിശാനിയമം ഏര്‍പ്പെടുത്തി. അതോടെ കമ്മ്യൂണിക്കേഷന്‍, ഗതാഗത മാര്‍ഗ്ഗങ്ങള്‍ മുതലായവ തടസ്സപ്പെട്ടു. വൈദ്യുതി വിതരണംവരെ ഭാഗികമായി തടസ്സപ്പെട്ടു. പഞ്ചാബിനെ രാജ്യത്തിന്‍റെ  ഇതരഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മാധ്യമങ്ങള്‍ക്ക് സെന്‍സെര്‍ഷിപ്പും ഏര്‍പ്പെടുത്തി. പാക്‌സഹായത്തോടെ കലാപം നടത്തിവരുന്ന അക്രമകാരികളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ സൈന്യത്തിന് ഉത്തരവ് നല്‍കി. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും സുവര്‍ണക്ഷേത്രത്തില്‍നിന്ന് തുരത്താനുള്ള ശ്രമങ്ങള്‍ക്ക്  സൈന്യം തുടക്കം കുറിച്ചു. മേജര്‍ജനറല്‍ കുല്‍ദീപ്ബ്രാറിന്‍റെ  നേതൃത്വത്തില്‍ 1984 ജൂണ്‍മൂന്നിന് തുടങ്ങിയ സൈനിക നടപടി ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ജൂണ്‍ അഞ്ചിന് രാത്രി സുവര്‍ണക്ഷേത്രത്തിന്‍റെ  നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഭിദ്രന്‍വാലെ ഉള്‍പ്പെടെയുള്ള തീവ്രവാദികളെ വധിച്ചു. എണ്‍പത്തിമൂന്ന് ഭടന്മാരും നാനൂറ്റി തൊണ്ണൂറ്റിരണ്ട് സിവിലിയന്മാരും മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുകയുണ്ടായി. ഗോള്‍ഡന്‍ ടെമ്പിള്‍ കോംപ്ലക്‌സിലെ രണ്ട് നിരീക്ഷണഗോപുരങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഹര്‍മന്ദിര്‍സാഹിബ് സ്ഥാപകനായ ഗുരു അര്‍ജ്ജന്‍ ദേവിന്‍റെ  രക്തസാക്ഷി ദിനത്തിലായിരുന്നു ഈ സൈനികനടപടിയെന്നത് യാദൃശ്ചികമായിരിക്കാം. ലോകത്തിന്‍റെ  നാനാഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് സിക്കുകാര്‍ ഈ പുണ്യദിനത്തില്‍ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കാനെത്തിയിരുന്നു.
സുവര്‍ണ്ണ ക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് വിഖ്യാത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഖുശ്വന്ത്‌സിംഗ് പത്മഭൂഷണ്‍ ബഹുമതി  തിരിച്ചുനല്‍കി. പഞ്ചാബിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. നിരവധി സിക്കുസൈനികര്‍ സൈന്യത്തില്‍നിന്നു വിട്ടുപോയി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഉത്തരവ് നല്‍കി അഞ്ചുമാസം തികയുംമുമ്പേ ശ്രീമതി ഇന്ദിരാഗാന്ധിക്ക് നല്‍കേണ്ടിവന്ന വില സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇപ്പോള്‍ പഞ്ചാബ് പൊതുവേ ശാന്തമാണ്. സിക്കുജനത ഏറെക്കുറെ സമാധാനജീവിതം നയിക്കുകയാണെന്നു പറയാം. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സിക്കുകാരനാണല്ലോ.