Wednesday 31 July 2013

അച്ചുതണ്ടിലെ യാത്ര (കവിത)



 




















  ഭൂമിതന്‍ ദാഹം ശമിക്കുകില്ലൊരുകാലവും
 പാനപാത്രങ്ങളെത്ര നിറച്ചുനല്‍കീടിലും.
ഏതോ മിഴികളിലദൃശ്യമായെരിഞ്ഞിടും
ശോകത്തീയണയ്ക്കുവാനാവില്ലയാര്‍ക്കും.

പൊട്ടിത്തെറിച്ചതാണവള്‍ കത്തിയെരിഞ്ഞുള്ള
പൂര്‍വ്വാഗ്നിഗോളത്തില്‍നിന്നേതോ ദശാന്തരേ.
ഒരുമാത്രപോലും നില്‍ക്കുവാനാവാതെനിത്യം
ചുറ്റിത്തിരിയുന്നകമുരുകിത്തിളയ്ക്കിലും.

അത്രയ്ക്കു ചൂടാര്‍ന്നൊരുള്‍ത്തടം പേറിയവ-
ളെത്രനാള്‍ തുടരുമീയച്ചുതണ്ടിലെ യാത്ര ?

പുറംതോടില്‍ മുളച്ചുപൊന്തുന്നനാമ്പുകള്‍
അല്‍പകാലത്തില്‍ കരിയുന്ന   ജീവിതങ്ങള്‍!
പ്രാണന്‍റെതുള്ളികള്‍ നക്കിയെടുക്കുന്ന  നാവുകള്‍
കാലത്തെ വെല്ലും ലോകപാലന്‍റെ  ലീലകള്‍ !

പുകയുന്നൊരുള്ളുമായലയുന്ന മര്‍ത്യരും
ഉരുകിത്തിളയ്ക്കുമായമ്മതന്‍ മക്കളല്ലോ.
'നിത്യശാന്തി'യെന്നതും മിഥ്യയാവാമടിഞ്ഞു
ചേരുന്നതായമ്മതന്‍ ചൂടിലേക്കല്ലയോ?

പരിണാമചക്രം തിരിക്കുന്ന കാലത്തിനും
പരമെളുതല്ല മാറ്റുവാന്‍ മര്‍ത്യന്‍റെ  ദുര്‍ഗ്ഗതി! 

ശിഷ്ടക്കാഴ്ച (കവിത)













കാലം മായ്ച്ചുകളിച്ചൊരു വികൃത -
ക്കോലം പോലെന്‍ തറവാട് !
ചോദിക്കുന്നു പേരക്കുട്ടികളി-
ന്നാരു പുലര്‍ത്തും തറവാട് ?

ജീര്‍ണ്ണിച്ചെഴുമെന്‍ തറവാടിന്‍റെ
കോലം കണ്ടു വിതുമ്പീ ഞാന്‍:
അഞ്ചിതമീ മണിമുറ്റത്തല്ലോ
പിഞ്ചുപദങ്ങള്‍ കളിയാടി !

കന്നിക്കൊയ്ത്തും പുത്തരിയൂണും
മേടവിഷുക്കണി കാര്‍ത്തികയും
ഓര്‍മ്മയിലാതിര ഞാറ്റുവേലക -
ളൂഞ്ഞാല്‍പാട്ടിന്നീണങ്ങള്‍......

കാണുവതിന്നോ? കിളികളൊഴിഞ്ഞ്‌
പാട്ടുനിലച്ചൊരു പഞ്ജരമായ്!

ഓടുകള്‍ പൊട്ടിയ മേല്‍ക്കൂരയതില്‍
ചിതലുകള്‍ മേഞ്ഞ കഴുക്കോലോ
മാംസം നക്കിയെടുത്തോരസ്ഥികള്‍
പോലെയെഴുന്നു ചിരിക്കുന്നു !

ഓടുവിരിച്ചൊരു തറയും ചാരുത
ചേരും കൈവരി കല്‍ത്തൂണും
ആടും മഞ്ചല്‍, വെണ്‍കല്‍ച്ചുവരുകള്‍
ചോര്‍ന്നു തകര്‍ന്നൊളി കെട്ടേപോയ്‌ .

മന്ത്രജപങ്ങള്‍ മുഴങ്ങിയ പൂജാ-
മുറിയില്‍ പ്രാവുകള്‍ കുറുകുന്നു.
ഓട്ടുവിളക്കും കിണ്ടിയുമെല്ലാം
ക്ലാവുപിടിച്ചു കറുത്തേപോയ്‌ .

ചിത്രപ്പണികള്‍ ചെയ്തുമിനുക്കിയ
പൂമുഖവാതില്‍ച്ചില്ലുകളും
ഗതകാലത്തിന്‍ പ്രൌഡിയുണര്‍ത്തും
സ്മാരകമെന്നതുപോലെ .

വള്ളികള്‍ ഞാന്നൊരു സര്‍പ്പക്കാവും
കല്ലില്‍ കൊത്തിയ വിഗ്രഹവും
ഏതോ വിസ്മൃതചിത്രം പോലെ
ഓര്‍മ്മയില്‍ മിന്നിത്തെളിയുന്നു.

തുടിച്ചുനീന്തിയ കൈപ്പുഴയോരം
കെട്ടിയൊതുക്കിയ കല്‍പ്പടവും
പേര്‍ത്തും വിരഹത്താപം പേറി
പാരമിടിഞ്ഞു കിടക്കുന്നു .

ഓരത്തുള്ളോരു പൂമരമെല്ലാം
പൂത്തകിനാക്കള്‍ മറന്നെന്നോ ?
ആമ്പല്‍ക്കുളമൊന്നരികത്തായി
പായല്‍ പുതച്ചു മയങ്ങുന്നു.

പൊട്ടിയ വീട്ടുപടിപ്പുരനടയില്‍
മുട്ടിവിളിക്കുവതാരാണ് ?
ക്ടാക്കളെ മേയ്ക്കും പാക്കരനോ,
പാടം കൊയ്യും  പെണ്ണാളോ ?

പൊലിഞ്ഞുപോയ കിനാവിന്‍വീട്ടില്‍
കാലത്തിന്‍ കളിവിളയാട്ടം
കണ്ടുകലങ്ങിയ കാതരമിഴികള്‍
ചോരത്തുള്ളികളിറ്റുന്നു .

(2006-ല്‍ ദേവകിവാര്യര്‍  ഫൌണ്ടേഷന്‍ പുരസ്കാരം
നേടിയ കവിത)


Tuesday 30 July 2013

തീവ്രപരിചരണ വിശേഷങ്ങള്‍(കഥ)


  


      ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ പുറംവാതില്‍ തുറന്ന് സിസ്റ്റര്‍ഇന്ദിര ഉറക്കെ വിളിച്ചു :     'മുരുകന്‍......'
വിശ്രമസ്ഥലത്ത് അമ്പതുപേരെങ്കിലും ശോകംമുറ്റിയ മുഖങ്ങളുമായി കാത്തിരിപ്പുണ്ട് .
മുരുകന്‍റെ ബന്ധുക്കള്‍ ആരെന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാവരും പരസ്പരം നോക്കി .
ആരും മുന്നോട്ടു വന്നില്ല .
'മുരുകന്‍ പതിമൂന്നു വയസ്സ് .....' സിസ്റ്റര്‍ഇന്ദിര കുറച്ചുകൂടി ശബ്ദമുയര്‍ത്തി വിളിച്ചു .
എന്നിട്ടും ആരും വന്നില്ല .തികട്ടിവന്ന അരിശത്തിനു ശകാരത്തിന്റെ സ്വരഭേദങ്ങള്‍ ചേര്‍ത്തുകൊണ്ട് അവര്‍ വാതില്‍ വലിച്ചടച്ചു.
'അമ്പടീ ..... എന്തൊരു ദേഷ്യം !' രമ്യശ്രീയുടെ അമ്മ ആത്മഗതമെന്നോണം പറഞ്ഞത് ഇത്തിരി ഉച്ചത്തിലായിപ്പോയി . കേട്ടവരെല്ലാം അതു ശരിവയ്ക്കുന്നതായി മുഖഭാവങ്ങള്‍ വെളിപ്പെടുത്തി.
         ചില സിസ്റ്റര്‍മാരുടെ മുഖം കണ്ടാല്‍ കടന്നല്‍ക്കുത്തു കൊണ്ടതുപോലെയാണെപ്പോഴും. ആര്‍ക്കും അവരോട് ഒന്നും ചോദിക്കാന്‍ ധൈര്യംവരില്ല. മറ്റുചിലരാവട്ടെ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍മുറക്കാരാണെന്നു ഭാവിച്ച് എപ്പോഴും  തിരക്കിട്ടോടിനടക്കുന്നവര്‍. സിസ്റ്റര്‍ ഇന്ദിരയെ ആദ്യഗണത്തില്‍പ്പെടുത്താം; സിസ്റ്റര്‍ തങ്കമ്മയെ രണ്ടാമത്തെ ഗണത്തിലും.
         വല്ലപ്പോഴും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്ന സിസ്റ്റര്‍നീനുവിനെ കാണുമ്പോള്‍
വിഷാദശ്ചവി പടര്‍ന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം; പ്രിയപ്പെട്ടവരുടെ രോഗവിവരങ്ങള്‍ ധൈര്യപൂര്‍വ്വം ചോദിക്കാം. സാന്ത്വനമരുളുന്ന മൃദുസ്മിതത്തോടെ സിസ്റ്റര്‍നീനു എല്ലാവര്‍ക്കും മറുപടിനല്‍കും.
       'മുരുകന്‍റെ ആളാരാ? എത്രനേരമായി വിളിക്കുന്നു.....' അക്ഷമയോടെ സിസ്റ്റര്‍ ഇന്ദിര വീണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
       മഞ്ഞച്ചേല  ചുറ്റിയ ഒരു സ്ത്രീരൂപം എണീറ്റുചെന്നു;പട്ടിണിയും വാര്‍ദ്ധക്യവും തളര്‍ത്തിയ തമിഴ്കോലം!
     ' ഈ മരുന്ന്‍ ഉടനെ വേണം' വൃദ്ധയുടെ നേര്‍ക്കു കുറിപ്പടി നീട്ടി സിസ്റ്റര്‍ ഇന്ദിര കല്‍പ്പിച്ചു.
മരുന്നിന്‍റെ കുറിപ്പടിയും കയ്യില്‍ പിടിച്ചുകൊണ്ട് ആ വൃദ്ധ അടുത്തുകിടന്ന ബഞ്ചിന്‍റെ ഒഴിഞ്ഞ അറ്റത്തിരുന്നു!
       മരണത്തോട് മല്ലടിക്കുന്നവരെ ജീവിതത്തിലേക്ക് പിടിച്ചുനിറുത്താന്‍ തീവ്രശ്രമം നടത്തുന്ന ഡോക്ടര്‍മാര്‍   ആവശ്യപ്പെടുന്ന ഏതുമരുന്നും ഏതുസമയത്തും വാങ്ങിനല്‍കാന്‍ ബന്ധുജനങ്ങള്‍ തയാറായിനില്‍പ്പുണ്ട് . മുരുകന്‍റെ കാര്യത്തില്‍മാത്രം എന്തേയിങ്ങനെ? എല്ലാവരും സന്ദേഹിച്ചുനിന്നു.
      സ്വതസ്സിദ്ധമായ ചിരിയുമായി ഡോക്ടര്‍ശിവന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
      കാത്തിരിപ്പുകാര്‍ ആകാംക്ഷയോടെ ആദ്ദേഹത്തിന്റെ അടുത്തെത്തി. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് സൌമ്യമായി മറുപടി പറയുന്ന ഡോക്ടര്‍ശിവന്‍ രോഗികളുടെ മാത്രമല്ല;
 കൂട്ടിരിപ്പുകാരുടെയും ബന്ധുവായി മാറുന്നു.
'മുരുകന്‍റെ മരുന്നു വാങ്ങിയില്ലേ?' വൃദ്ധയോടായി അദ്ദേഹം ചോദിച്ചു.
വൃദ്ധ മെല്ലെയെഴുന്നേറ്റ് അടുത്തുചെന്നു.
'തോശ വാങ്ങാന്‍ കാശില്ല. പിന്നെപ്പിടി സാറേ മരുന്ത്  ?'
തമിഴും മലയാളവും കലര്‍ന്ന മറുചോദ്യം കേട്ടു  ഡോക്ടര്‍ശിവന്‍ അല്പനേരം മിണ്ടാതെനിന്നു. എന്നിട്ട് വൃദ്ധയെ സാന്ത്വനിപ്പിക്കാനെന്നപോലെ പറഞ്ഞു :
'ഒരു സ്പോണ്‍സറെ കിട്ടുമോന്നു നോക്കട്ടെ.'
ഡോക്ടര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും മറുത്തൊന്നും പറയാനില്ലാതെ അവര്‍ പൂര്‍വസ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.
സഹതാപപ്രകടനവുമായി ചിലര്‍ ചുറ്റും കൂടി.
'മുരുകനെന്താ അസുഖം ?'
'അണലി കടിച്ചാച്ചു.'
'മുരുകന് അച്ഛനുമമ്മയുമില്ലേ?'
'തള്ളയ്ക്കു വസൂരി. തന്ത മരത്തീന്നു വിളുന്തു കാലൊടിഞ്ചാച്ചു. രണ്ടുപേരും കെടപ്പാര്. മുരുകന്‍താന്‍ വേലയെടുപ്പാര്. ഞാനവനുക്കു പാട്ടി.'
       പാട്ടി മുരുകന്‍റെ കഥപറഞ്ഞു: പതിമൂന്നുവയസ്സുള്ള മുരുകന്‍ അടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ വേലചെയ്തുകിട്ടുന്ന കാശുകൊണ്ടാണ് അഞ്ചുപേരടങ്ങുന്ന കുടുംബം ജീവന്‍ നിലനിറുത്തുന്നത്. ഒരുദിവസം സന്ധ്യക്ക് വേലകഴിഞ്ഞു മടങ്ങുമ്പോള്‍ മുരുകനെ അണലി കടിച്ചു.
'മുരുകനു മുണ്ടും തോര്‍ത്തും വേണം.' രക്തത്തില്‍ കുതിര്‍ന്ന തുണികള്‍ നിറഞ്ഞ ബക്കറ്റ് പുറത്തേക്കു വച്ചുകൊണ്ട് സിസ്റ്റര്‍ഇന്ദിര കല്‍പ്പിച്ചു .
പാട്ടി ഇരുന്ന ഇരിപ്പുതന്നെ. അടുത്തുനിന്നവരിലൊരാള്‍ രണ്ടു മുണ്ടും ഒരു തോര്‍ത്തും സിസ്റ്റര്‍ഇന്ദിരയെ ഏല്‍പ്പിച്ചു.
'ഇനിയും വേണ്ടിവരും , വാങ്ങിവച്ചേക്കണം.'
പാട്ടിക്കു കേട്ടഭാവമില്ല .
ചുറ്റും നിന്നവര്‍ അഞ്ചും പത്തുംവീതം പാട്ടിയുടെ കയ്യില്‍ വച്ചുകൊടുത്തു.
പാട്ടിയുടെ കുഴിഞ്ഞുതാണ കണ്ണുകളില്‍ നേരിയ പ്രകാശം മിന്നിമറഞ്ഞു.
     മുരുകനെ ഇന്റന്‍സീവ്കെയറില്‍ കൊണ്ടുവന്നിട്ട് മൂന്നുദിവസമായി. പട്ടിണിയുടെ കേളീ  രൂപമായ അവന്‍റെ ശരീരത്തില്‍ ഒരിത്തിരി രക്തമുണ്ടായിരുന്നു. ആ രക്തമാണ് രോമകൂപങ്ങളിലൂടെ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്. കീമോഡയാലിസിസ് തുടങ്ങിയ ആധുനിക ചികിത്സാരീതികള്‍ പരീക്ഷിച്ചിട്ടും പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥ. ഒരു കുടുംബത്തിന്‍റെ ആശാകേന്ദ്രമായ ആ കൊച്ചുഗൃഹനാഥന്‍ രക്ഷപ്പെടുമോ? എല്ലാവരും വല്ലാത്ത ഉല്‍ക്കണ്‍ഠയിലാണ് .
       ചന്ദ്രന്‍പിള്ളയുടെ മകനെ അടുത്തുവിളിച്ച് ഡോക്ടര്‍വിനോദ് ചില കടലാസുകള്‍ ഒപ്പിട്ടുവാങ്ങി ചന്ദ്രന്‍പിള്ളയുടെ ഭാര്യ നെഞ്ചത്തടിച്ചു തളര്‍ന്നുവീണു.
   'രണ്ടുദിവസത്തിനുള്ളില്‍ ഇതു പന്ത്രണ്ടാമത്തെ സംഭവമാ.'  രാമക്കുറുപ്പിന്റെ മരുമകന്‍ മോഹനക്കുറുപ്പു പറഞ്ഞു. 'എന്‍റെ അമ്മാവന് ഒരുചെറിയ വയറുവേദനയില്‍ തുടങ്ങിയതാ. നാട്ടിലെ സ്വകാര്യാശുപത്രിയില്‍ ഒരുമാസം, ഇവിടെ പേവാര്‍ഡില്‍ പതിനഞ്ചുദിവസം, ഒരാഴ്ചയായി തീവ്രപരിചരണത്തിലും!'
 'ആയുര്‍വേദവിധിപ്രകാരം ജീവിച്ചയാളാ. ഇതുവരെ അസുഖമെന്തെന്നറിഞ്ഞിട്ടില്ല. ഇപ്പയിതാ എല്ലാരുംകൂടി ചികിത്സിച്ചുചികിത്സിച്ച് ഈ പരുവത്തിലാക്കി' രാമക്കുറുപ്പിന്റെ പ്രിയപുത്രിക്ക് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി . കണ്ണുനീര്‍ ചാലുവച്ചൊഴുകി .
 'ജീവനോടെ ഇങ്ങു വിട്ടുതന്നാല്‍മതിയായിരുന്നു, വീട്ടില്‍കിടന്ന്‍ എല്ലാരെയും കണ്ടുമരിച്ചേനെ. ആശൂത്രീല് കൊണ്ടുപോവല്ലേന്നു അച്ഛന്‍ കരഞ്ഞുപറഞ്ഞതാ, ആരും കേട്ടില്ല , അമ്മയെപ്പോലും കാണിക്കാതെ ..... ഈശ്വരാ ഈ പാപം ഞങ്ങളെവിടെക്കൊണ്ടുവയ്ക്കും? അവസാനനേരത്ത് ആര്‍ക്കും ഇങ്ങനെയൊരു തീവ്രപരിചരണം വിധിക്കല്ലേയെന്റെ കൃഷ്ണാ.......'
 'രക്ഷപ്പെടില്ലെങ്കില്‍ പിന്നെന്തിനാ വെറുതേയൊരു തീവ്രപരിചരണം ? പ്രിയപ്പെട്ടവര്‍ ചുറ്റും നില്‍ക്കെ, അവരുടെ കൈകൊണ്ട് ഒരുതുള്ളി വെള്ളം കുടിച്ച് മരിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം.'
  അതല്ലാ...., മരിക്കാന്‍നേരത്തെന്തിനാ  ഈ വിലകൂടിയ മരുന്നുപ്രയോഗം ?'
'മരുന്നുകമ്പനിക്കാരെ വളര്‍ത്താന്‍, അല്ലാതെന്തിനാ ?'
'നമ്മളെപ്പോലുള്ളോരു വിറ്റുംപെറുക്കിയും കടംവാങ്ങിയും മുടിയും , അത്രതന്നെ.'
 'എന്തായാലും നേരേചൊവ്വേ നോക്കിയില്ലാന്നാരും കുറ്റംപറയൂല്ലല്ലോ.'
 കാത്തിരിപ്പുകാരുടെ വര്‍ത്തമാനങ്ങള്‍ അറുതിയില്ലാതെ തുടര്‍ന്നു.
   നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ചന്ദ്രന്‍പിള്ളയുടെ ജഡം സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതു കണ്ടുനില്‍ക്കെ മനസ്സ് ആശങ്കാകുലമായി:
 അടുത്തത് രാമക്കുറുപ്പോ മുരുകനോ സന്ധ്യയോ രമ്യശ്രീയോ ......... ആരായിരിക്കും ?
   സന്ധ്യയുടെ രോഗം എന്താണെന്ന് ബന്ധുക്കള്‍ക്ക് ഒരുപിടിയുമില്ല, പനിയും വിറയലും എന്നുമാത്രമറിയാം . മുലകുടി മാറാത്ത കുഞ്ഞിനെയും മടിയില്‍ വച്ചുകൊണ്ട് സന്ധ്യയുടെ അമ്മ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു:'ഭഗവാനേ എന്‍റെ മോള്‍ക്കൊന്നും വരുത്തല്ലേ.' സന്ധ്യയുടെ ഭര്‍ത്താവ് ആരോടും മിണ്ടാതെ ഒരിരുപ്പാണ്.
 'എല്ലാരും വെള്ളവും തുണിയും തരണം' ഷിഫ്റ്റുമാറിവന്ന സിസ്റ്റര്‍തങ്കമ്മ സാന്നിദ്ധ്യമറിയിച്ചു .
  രോഗികളെ ദിവസവും രണ്ടുനേരം തുടച്ചുവൃത്തിയാക്കി വസ്ത്രംമാറ്റുന്നതും ഭക്ഷണവും മരുന്നും കൊടുക്കുന്നതും സിസ്റ്റര്‍മാരാണ് .ആവശ്യമുള്ളതെല്ലാം യഥാസമയം അവരെ ഏല്‍പ്പിച്ചാല്‍മതി.
   രോഗിയുടെ അടുത്തബന്ധുവായ ഒരാള്‍ക്കുമാത്രം ദിവസവും നിശ്ചിതസമയം അഞ്ചുമിനിറ്റ് സന്ദര്‍ശനമാവാം എന്നതാണ് തീവ്രപരിചരണത്തിന്റെ അലിഖിതനിയമം. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി വിളിച്ചോതുന്ന ആധുനികോപകരണങ്ങള്‍ക്കു നടുവില്‍ ഹാര്‍ട്ട്മോണിറ്ററിന്റെ താളവും വെന്റിലേറ്ററിന്റെ ഈണവും കേട്ട് , ശീതീകരണിയുടെ കുളിരില്‍ മയങ്ങിയും ഉണര്‍ന്നും കിടക്കുന്ന പ്രിയപ്പെട്ടവരെ കാണുന്നത് ഉറ്റവര്‍ക്ക് താങ്ങാനാവാത്തതും പേടിപ്പെടുത്തുന്നതുമായ അനുഭവമാണ്. കണ്ണീരൊലിപ്പിച്ചും മൂക്കുപിഴിഞ്ഞും ഇറങ്ങിവരുന്ന ഉറ്റവരെ കാണുമ്പോള്‍ പുറത്തു നില്‍ക്കുന്നവരുടെ കണ്ണിലും നീര്‍മണി തുളുമ്പും.
     രാത്രിയിലെ ആവശ്യത്തിനുള്ളതെല്ലാം സിസ്റ്റര്‍മാരെ ഏല്പിച്ചുകഴിഞ്ഞാല്‍ കാത്തിരിപ്പുകാര്‍ തറയില്‍ പായ് വിരിച്ച്   കിടക്കുകയായി. ഉറക്കം തഴുകാത്ത മിഴികളടച്ച് , ഡ്യൂട്ടിറൂമില്‍നിന്നുള്ള വിളികള്‍ക്കായി കാതോര്‍ത്തു കിടക്കുമ്പോള്‍ ഇടനെഞ്ചിലുതിരുന്ന തപ്തനിശ്വാസങ്ങള്‍ . ദുഃഖം തളംകെട്ടി നില്‍ക്കുന്ന ഇടനാഴികളില്‍ കൊതുകിന്‍റെ മൂളിപ്പാട്ടും മൃത്യുവിന്‍റെ പദവിന്യാസവും . എല്ലാം കേട്ടുകേട്ട് ചിലര്‍ സുഖമായി ഉറങ്ങുന്നു ! ഏതു ചുറ്റുപാടിലും എല്ലാംമറന്ന് ഉറങ്ങാന്‍ കഴിയുന്നത് വലിയ ഭാഗ്യം. അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന്‍ മനസ്സ് മന്ത്രിച്ചു .
     രമ്യശ്രീക്ക് പനിയാണ്. എ പി എല്‍ വിഭാഗത്തില്‍പ്പെട്ടവളാകയാല്‍ സൌജന്യചികിത്സ നിഷേധിക്കപ്പെട്ടവള്‍! അമ്മ വാസന്തി കമ്മലും കല്യാണമോതിരവും കെട്ടുതാലിയും വിറ്റ് മകള്‍ക്ക് മരുന്നു വാങ്ങി. ഇരുപത്തിയെട്ട് ദിവസത്തെ തീവ്രപരിചരണം ഏറ്റുവാങ്ങി
 അവളുടെ ജീവന്‍ എ പി എല്ലും  ബി പി എല്ലും ഇല്ലാത്ത ലോകത്തേക്ക് പറന്നുപോയി .
      മുരുകന്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവനാകയാല്‍ സൌജന്യചികിത്സയ്ക്ക് യോഗ്യനായി .
      മരണപത്രത്തില്‍ ഒപ്പിടുമ്പോള്‍ രാമക്കുറുപ്പിന്റെ മരുമകന്‍റെ കൈ വിറച്ചു.
 സ്നേഹം വാരിക്കോരിക്കൊടുത്ത അച്ഛന്റെ വേര്‍പാടില്‍ ഓമനപ്പുത്രി വാവിട്ടുകരഞ്ഞു. ആശ്വാസവചനങ്ങള്‍ അശക്തവും അര്‍ത്ഥശൂന്യവുമായി.
      ഒഴിയുന്ന കിടക്കകളില്‍ യമദേവന്‍റെ വാറണ്ടുള്ളവരും അല്ലാത്തവരുമായി ദിനംപ്രതി പുതിയ രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍ തീവ്രപരിചരണ വിഭാഗം എപ്പോഴും ഹൌസ്ഫുള്‍ ആണ്. തീവ്രപരിചരണം ആവശ്യമായ വിഐപികളെ കിടത്താന്‍ കട്ടില്‍ തികയാതെവരുമ്പോള്‍ അപകടനില തരണംചെയ്തിട്ടില്ലാത്തവരെപ്പോലും വാര്‍ഡിലേക്കു
 മാറ്റുന്നു !
        കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പുതിയ രോഗങ്ങളാണ് പലര്‍ക്കും. രോഗമെന്തെന്ന്‍ കണ്ടുപിടിക്കും മുമ്പേ മരണത്തിലേക്ക് വഴുതിവീഴുന്ന ഹതഭാഗ്യര്‍ ! ക്രൂരമായ വിധിയുടെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ ! അച്ഛന്‍ അമ്മയുടെ ജഡം ഏറ്റുവാങ്ങുമ്പോള്‍ ഒന്നുമറിയാതെ ചിരിക്കുന്ന കുഞ്ഞ്‌!
         മുരുകന്‍റെ ചലനമറ്റ ശരീരത്തിനരികില്‍ സൗജന്യആംബുലന്‍സിനായി കാത്തിരിക്കുന്ന പാട്ടി............
തീവ്രപരിചരണ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല .






Monday 29 July 2013

ക്ലോണ്‍മുത്തശ്ശി (കഥ)








മ്മീ......
ഓടിവാ മമ്മീ........
തട്ടിന്‍പുറത്തുനിന്നു അതുല്യമോള്‍ വിളിക്കുകയാണ്‌.
പൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ കോണിപ്പടി കയറി അശ്വതി തട്ടിന്‍പുറത്തെത്തി. പിന്നാലെ അച്ചുവും.
മമ്മീ,ദേ അങ്ങോട്ടുനോക്കു മമ്മീ. എന്താ അത്? രണ്ടു വൈരക്കല്ലുകള്‍പോലെ.
മോളേ അത് വൈരക്കല്ലല്ല, ചക്കിയുടെ കണ്ണുകളാണ്. അടുത്തുപോവല്ലേ, അവളു മാന്തും.
  തട്ടിന്‍പുറത്തെ ഇരുണ്ട മൂലയില്‍ പെറ്റുകിടപ്പാണ് ചക്കിപ്പൂച്ച.
കുഞ്ഞുങ്ങള്‍ക്കരികിലിരുന്ന്‍ അവള്‍ കോപത്തോടെ തുറിച്ചുനോക്കുന്നു: എന്‍റെ മക്കളെ തൊട്ടാല്‍ മാന്തിക്കീറും എന്ന മട്ടില്‍.
അതുല്യയും അച്ചുവും മെല്ലെ അടുത്തുചെന്നു. ചക്കി പുലിക്കുട്ടിയെപ്പോലെ മുരണ്ടു. കുട്ടികള്‍ പേടിച്ചു പിന്നോട്ടുമാറി
 കുഞ്ഞിപ്പൂച്ചകള്‍ ഉറക്കമായിരിക്കും; അതാ കണ്ണുകള്‍ തിളങ്ങാത്തത്, അല്ലേ മമ്മീ ?
 കുഞ്ഞുങ്ങള്‍ കണ്ണുതുറക്കാറായില്ല മോളേ. വാ പോകാം, കണ്ടതുമതി.
  കുട്ടികളെ തട്ടിന്‍പുറത്തുനിന്നു താഴെയിറക്കി,കോണിപ്പടിയുള്ള മുറി പൂട്ടി താക്കോലുംകൊണ്ട് അശ്വതി അടുക്കളയിലേക്കു പോയി.
  കുട്ടികള്‍ നേരേ മുത്തശ്ശിയുടെ അടുത്തേക്കുചെന്നു.
കുളികഴിഞ്ഞ്, പഞ്ഞിക്കെട്ടുപോലുള്ള മുടി ചിക്കിയുണക്കി, പൂമുഖത്തിരിക്കയായിരുന്നു മുത്തശ്ശി.
 മുത്തശ്ശീ..... ഒരു വിശഷമറിഞ്ഞോ?
എന്താ മക്കളേ ?
മുത്തശ്ശീടെ ചക്കിപ്പൂച്ച തട്ടിന്‍പുറത്തു പെറ്റുകിടക്കുന്നു !
അതേയോ ?
ങ്ഹാ. ഒരേപോലുള്ള നാലു കുട്ടികള്‍; ചക്കീടെ അതേ നിറം. വലുതാവുമ്പം ചക്കിയെപ്പോലെതന്നെയിരിക്കും അല്ലേ മുത്തശ്ശീ ? അതുല്യ ചോദിച്ചു.
മുത്തശ്ശീ... ഈ കുട്ടികളെ ഞങ്ങള് കൊണ്ടുപൊയ്ക്കോട്ടെ? അച്ചു ചോദിച്ചു.
നാലിനേം കൊണ്ടുപോവാനോ ? എന്തിനാ നിങ്ങക്കു നാലെണ്ണം ?
ഒരേപോലെ നാലു പുസികാറ്റ്! കാണാന്‍ എന്തു രസമായിരിക്കും – ക്ലോണുകള്‍ പോലെ !
ക്ലോണുകളോ ? അതെന്താ മക്കളേ ?
ശ്ശോ! ഈ മുത്തശ്ശിക്കൊന്നുമറിയില്ല. കുട്ടികള്‍ മുത്തശ്ശിയെ കളിയാക്കി.
ഈ പട്ടിക്കാട്ടില് ഒറ്റയ്ക്കു കഴിയണ ഞാനെങ്ങനാ മക്കളേ പട്ടണത്തിലെ വിശഷങ്ങളറിയണെ ?
എന്നാലേ, മുത്തശ്ശി കേട്ടോളൂ . ഇപ്പോള്‍ നമ്മുടെ തട്ടുംപുറത്തു പെറ്റു കിടക്കുന്ന പുസി വയസ്സായി മരിക്കാറായീന്നു വിചാരിക്ക്. മുത്തശ്ശിക്കാണെങ്കില്‍ പുസിയെ വലിയ ഇഷ്ടവും.മരിച്ചാലും അതിനെ കാണണം.എന്തുചെയ്യും? മുത്തശ്ശിക്കറിയാമോ? അതിന്‍റെ ക്ലോണുകളെ ഉണ്ടാക്കിയാല്‍ മതി.
ക്ലോണോ? മുത്തശ്ശിക്കു അതങ്ങോട്ട് വിശ്വാസം വരാഞ്ഞപോലെ.
അതേ മുത്തശ്ശീ; ക്ലോണെന്നുവച്ചാല്‍ തനിപ്പകര്‍പ്പ്‌. പുസികാറ്റ് തന്നെ. അച്ചു വിശദീകരിച്ചു.
അതെങ്ങനാ ജീവനുള്ളതിന്‍റെ  പകര്‍പ്പുണ്ടാക്കണെ ? എന്നെ കളിയാക്കുകാ ?
യ്യോ! ഈ മുത്തശ്ശിടൊരു കാര്യം! പിന്നേ, പുസിയുടെ ജീവകോശങ്ങളില്‍നിന്നു ഇതേപോലുള്ള എത്ര പുസികളെ വെണമെങ്കിലും സൃഷ്ടിക്കാം. അതാണു ക്ലോണിംഗ്.മനസ്സിലായോ?
അങ്ങനെയൊക്കെ മനുഷ്യന് സൃഷ്ടിക്കാന്‍ പറ്റുമോ ? മുത്തശ്ശി അത്ഭുതപ്പെട്ടു.
പറ്റും മുത്തശ്ശീ. അങ്ങുദൂരെ ഒരു രാജ്യത്ത് ഒരു മൃഗഫാക്റ്ററി ഉണ്ടായിരുന്നു. അവിടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ ക്ലോണുകളുണ്ടാക്കി നല്‍കുമായിരുന്നു. ക്ലോണൊന്നിനു ഇരുപത്തഞ്ചുലക്ഷം രൂപയായിരുന്നു വില.
ഇരുപത്തഞ്ചുലക്ഷം രൂപയോ! ശിവശിവ! വിശ്വസിക്കാനാവാതെ അന്തംവിട്ടിരുന്നുപോയി മുത്തശ്ശി.
ശരിക്കും സത്യമാ മുത്തശ്ശീ.
പുസിയുടെ ക്ലോണുണ്ടാക്കാമെങ്കിപ്പിന്നെ ജിമ്മീടെ ക്ലോണുണ്ടാക്കിക്കൂടെ? മുത്തശ്ശി ചോദിച്ചു.
പിന്നില്ലേ. ഡോളി എന്നൊരു ക്ലോണ്‍ ആടിനെ സൃഷ്ടിച്ച കഥ മുത്തശ്ശി കേട്ടിട്ടില്ലേ ?
ഇല്ല .ശരിക്കും ആടിനെ സൃഷ്ടിച്ചോ ?
ഉം. പക്ഷേ കുറച്ചുനാളുകള്‍ കഴിഞ്ഞ് ഡോളി മരിച്ചുപോയി.
ക്ലോണുകള്‍ സാധാരണ ജീവികളെപ്പോലെയാണോ മക്കളേ? അതുങ്ങള് നടക്കുകയും ഓടുകയും ചാടുകയുമൊക്കെ ചെയ്യുമോ?
ഒരു വ്യത്യാസവും ഇല്ലെന്നാ സാസ്ത്രജ്ഞന്മാരു പറയുന്നത്. പട്ടിയുടെയും പൂച്ചയുടെയും മാത്രമല്ല, എല്ലാ ജീവികളുടെയും ക്ലോണുണ്ടാക്കാമത്രെ.
മനുഷ്യര് ഇങ്ങനെ ക്ലോണുകളെ സൃഷ്ടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ബ്രഹ്മാവിനെന്താ പണി ? ശിവശിവ! ഇങ്ങനെപോയാല്‍ മനുഷ്യന്‍ ഈശ്വരന്‍റെ ഒപ്പമെത്തുമല്ലോ?
അതുമാത്രം നടപ്പില്ല മുത്തശ്ശീ .ഇല്ലാത്തതില്‍നിന്ന്‍ , എന്നുവച്ചാല്‍ ശൂന്യതയില്‍നിന്ന്‍ സൃഷ്ടിനടത്താന്‍ മനുഷ്യനു കഴിയില്ലല്ലോ. ഉള്ളതിന്‍റെ പകര്‍പ്പുകളോ രൂപഭേദങ്ങളോ മാത്രമേ മനുഷ്യനു സൃഷ്ടിക്കാനാവൂ. എത്ര ക്ലോണുകളെ വെണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയും.
മുത്തശ്ശീ , മുത്തശ്ശി മരിച്ചാലും ഞങ്ങള്‍ക്കു മുത്തശ്ശിയെ കാണണം.അതുല്യ പറഞ്ഞു.
മരിച്ചവരെ പിന്നെ കാണാന്‍ പറ്റില്ല കുട്ടീ. മുത്തശ്ശി പറഞ്ഞു.
അച്ചുവിന് ആവേശമായി. അവന്‍ പറഞ്ഞു:
മുത്തശ്ശി മരിക്കുംമുമ്പ്  മുത്തശ്ശിയുടെ കുറേ ജീനുകളെടുത്ത് ജീന്ബാങ്കില്‍ സൂക്ഷിച്ചുവയ്ക്കും. എന്നിട്ട് ഞാന്‍ പഠിച്ചു വലിയ ശാസ്ത്രജ്ഞനാവും. പിന്നെ മുത്തശ്ശിയുടെ ജീനുകളെടുത്ത് കുറേ ക്ലോണുകളെ സൃഷ്ടിക്കും;
എനിക്കും അതുല്യക്കും അമ്മയ്ക്കും ഓരോ ക്ലോണ്‍മുത്തശ്ശി!

Sunday 28 July 2013

കടലവില്‍ക്കുന്ന പെണ്‍കുട്ടി(കഥ)



   സുമതിക്കുട്ടി കടലവില്‍ക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല;
എങ്കിലും ചുറ്റുവട്ടത്തുള്ള ഒരുമാതിരിപ്പെട്ട ആണുങ്ങളൊക്കെ അവളുടെ പേരു മറന്നമട്ടാണ്. 
    ‘കടലക്കാരീ......’ എന്ന് ആരുവിളിച്ചാലും അവള്‍ വിളികേള്‍ക്കില്ല; കേട്ടഭാവം നടിക്കുകയുമില്ല.
ഈ കടലക്കച്ചവടം കുറച്ചുനാളത്തേക്കല്ലേയുള്ളൂ – ഏറിയാലൊരു രണ്ടുകൊല്ലം. അപ്പോഴേക്കും സുമിത്രച്ചേച്ചിയുടെ  പഠിത്തം കഴിയും. പിന്നെ ഈ പണിക്കു പോകേണ്ട കാര്യമില്ലല്ലോ. അവള്‍ സ്വയം പറഞ്ഞു സമാധാനിച്ചു.
   പതിനാറിലെത്തിനില്‍ക്കുന്ന   ഒരു കൊച്ചുസുന്ദരിയാണു സുമതിക്കുട്ടി. പത്താംക്ലാസ് ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായി.
പഠിപ്പും നിറുത്തി.
 ‘പുസ്തകം വാങ്ങാനും ഫീസുകൊടുക്കാനും കാശില്ലാഞ്ഞിട്ടാ ഞാന്‍ പഠിപ്പ് നിറുത്തിയെ....എന്നിട്ടും എ പി എല്‍ ആണത്രേ ! എന്താണാവോ ഈ എ പി എല്‍ ? നിങ്ങക്കറിയാമോ ?' അവള്‍ വഴിയരികിലെ മരച്ചീനിച്ചെടികളോടു ചോദിച്ചു. അവര്‍ ഇലകുലുക്കി ‘അറിയില്ല’ എന്നു പറഞ്ഞു.
 ‘പഴയ പാഠപുസ്തകങ്ങള്‍ നെഞ്ചോടുചേര്‍ത്തുപിടിച്ചു  നെടുവീര്‍പ്പിടുന്ന സുമതിക്കുട്ടിയെ ആര്‍ക്കുമറിയില്ല; കടലക്കാരിയെ എല്ലാര്‍ക്കുമറിയാം’ ഇത് സുമതിക്കുട്ടിയുടെ ഉള്ളിന്‍റെയുള്ളില്‍ നീറിപ്പുകയുന്ന  സ്വകാര്യപരിഭവം .
  ചേച്ചി സുമിത്രക്കുട്ടി   ദൂരെയുള്ള കോളേജില്‍ പഠിക്കുന്നു.
അവരുടെ കൊച്ചുവീട്ടില്‍ കറണ്ടില്ല. മണ്ണെണ്ണ വാങ്ങാന്‍ കാശില്ലാത്തതു കാരണം പലദിവസങ്ങളിലും പഠിക്കാനാവാതെ സങ്കടപ്പെട്ടു കരയുന്ന ചേച്ചിയെ സഹായിക്കാനാണ് അവള്‍ ഈ തൊഴിലിന് ഇറങ്ങിത്തിരിച്ചത്. പട്ടാണിക്കടല പൊരിച്ചതും കപ്പലണ്ടി വറുത്തതും ചുണ്ടല്‍കടല പുഴുങ്ങി കടുകുവറുത്തതുമായി അവള്‍ അന്തിച്ചന്തയിലെത്തും. വിറ്റുകിട്ടുന്ന ലാഭം കൊണ്ടു മണ്ണെണ്ണയും സോപ്പും വാങ്ങുമ്പോള്‍ സുമതിക്കുട്ടിക്ക് എന്തെന്നില്ലാത്ത സന്തോഷം; ചേച്ചി പഠിച്ചു ജോലി കിട്ടിയാല്‍ വീട്ടിലെ ദാരിദ്ര്യം തീരുമല്ലോ! അതിനുവേണ്ടിയാണ് രോഗിയായ  അച്ഛന്‍   കൂലിപ്പണിക്കു പോകുന്നതും അമ്മ ശങ്കരന്‍മുതലാളിയുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്യുന്നതും. ‘അണ്ണാന്‍കുഞ്ഞും തന്നാലായത്’ എന്നു പറഞ്ഞതുപോലെ സുമതിക്കുട്ടിയും അവള്‍ക്കാവുംവിധം സഹായിക്കുന്നു.
  ഓമനിച്ചുവളര്‍ത്തിയ പൂവനെ വിറ്റാണ് അവള്‍ കടല വാങ്ങാനുള്ള മുതല്‍ കണ്ടെത്തിയത്. അഞ്ചുപിടകളുടെ നായകനായിരുന്ന പൂവനെ കൊല്ലാന്‍ കൊടുത്തപ്പോള്‍ അവളുടെ കണ്ണുനനഞ്ഞെങ്കിലും സ്വന്തം ചേച്ചിക്കുവേണ്ടിയാണല്ലോ എന്നോര്‍ത്ത് അവള്‍ ആശ്വസിച്ചു .
   സുമതിക്കുട്ടി കടലവില്‍ക്കാന്‍ ചെന്നതുമുതല്‍ നാണുവിന്‍റെ വില്‍പ്പന കുറഞ്ഞു. അയാളുടെ പതിവുപയ്യന്മാരെല്ലാം സുമതിക്കുട്ടിയുടെ  പതിവുകാരായി. എന്നിട്ടും നാണു സുമതിക്കുട്ടിയെ സ്വന്തം പെങ്ങളെപ്പോലെ കരുതുകയും കടലവില്‍പ്പനയുടെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു.
    മുടക്കുമുതലില്‍നിന്നു  ഒരുപൈസപോലും ചെലവാക്കരുതെന്നു അവള്‍ക്കു നിര്‍ബന്ധമുണ്ട്.മുതല്‍ കുറഞ്ഞാല്‍ ലാഭം കുറയും; ലാഭം കുറഞ്ഞാല്‍ ചേച്ചിക്ക് മണ്ണെണ്ണയും സോപ്പും വാങ്ങാന്‍ കാശു തികയാതെവരും. അതുകൊണ്ടുതന്നെ ആര്‍ക്കും കടല കടംകൊടുക്കുകയുമില്ല. കടംചോദിച്ചും കമന്റടിച്ചും പുറകേനടക്കുന്ന പഞ്ചാരക്കുട്ടന്മാരെ അവള്‍ ഗൌനിക്കാറുമില്ല.
   ‘എടികൊച്ചേ, പത്തുകാശുണ്ടാക്കാന്‍ പറ്റിയപണി വല്ലതും ചെയ്തൂടേ നിനക്ക്? ഈ കടലക്കച്ചോടംകൊണ്ടെന്തു കിട്ടാനാ ?’ ഗുണ്ടാപ്പൊന്നന്‍  ചോദിച്ചു.
    ‘കൂടെവന്നാല്‍ ഞങ്ങളു നല്ല കോളോപ്പിച്ചുതരാം.’ പൊന്നന്‍റെ കൂട്ടുകാരനും പട്ടണത്തില്‍ താമസക്കാരനുമായ ദല്ലാള്‍പാപ്പച്ചന്‍   പ്രലോഭനങ്ങളുമായി പുറകേകൂടി.
    സുമതിക്കുട്ടി അവരെ ശ്രദ്ധിക്കാറേയില്ല. ചോദ്യങ്ങള്‍ക്കു മറുപടി പറയാറുമില്ല. വില്‍പ്പനകഴിഞ്ഞാല്‍ കാശിടുന്ന ചെറുവട്ടി മടിയിലെടുത്തുവച്ച് വിറ്റുവരവ് എണ്ണിത്തിട്ടപ്പെടുത്തി, മുതല്‍ പ്രത്യേകം മാറ്റിവയ്ക്കും. ലാഭം കയ്യിലെടുക്കും. പിന്നെ അവള്‍ എണീറ്റ്, പാവാട തട്ടിക്കുടഞ്ഞ്, ഒഴിഞ്ഞ കടലവട്ടികള്‍ അടുക്കിയെടുത്ത്, കഴിയുന്നത്ര വേഗത്തില്‍ നടക്കും. കൃഷ്ണപിള്ളയുടെ കടയില്‍നിന്ന് മണ്ണെണ്ണയും സോപ്പും പലവ്യഞ്ജനവും വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങും.
    തെരുവുവിളക്കുള്ള പാത പിന്നിട്ട് ഒറ്റയടിപ്പാതയിലേക്കു കടക്കുമ്പോള്‍ ഭയം അവളെ വിഴുങ്ങും. ഇരുട്ടത്ത് വഴികാണാന്‍തന്നെ പ്രയാസം. വഴിയുടെ ഇരുവശവും തഴച്ചുവളര്‍ന്നുനില്‍ക്കുന്ന മരച്ചീനിച്ചെടികളാണ്. മരച്ചീനിക്കണ്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട വീടുകളില്‍ കത്തിച്ചുവച്ച മണ്ണെണ്ണവിളക്കിന്‍റെ നാളങ്ങള്‍ കാറ്റിന്‍റെ അദൃശ്യചലനത്തിനൊത്തു നൃത്തമാടുന്നതും കരിമേഘക്കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്ന മാനത്ത് മാലാഖമാര്‍ കത്തിച്ചുവച്ച സ്വര്‍ണ്ണവിളക്കുകള്‍ മിന്നിമിന്നിത്തെളിയുന്നതും നോക്കി അവള്‍ നടക്കും. തട്ടിയും മുട്ടിയും വീണു, വീണില്ല എന്നമട്ടിലാണു നടത്തം. വീട്ടിലെത്തുന്നതുവരെ ഒരേ പ്രാര്‍ഥനയാണ്-‘എന്‍റെ വ്യാകുലമാതാവേ, ഇന്നത്തേക്കു രക്ഷിക്കണേ, കുരിശടിയില്‍ മെഴുകുതിരി കത്തിച്ചേക്കാമേ.’  ഞായറാഴ്ചതോറും  ഏഴു മെഴുകുതിരികള്‍വീതം  അവള്‍ മുടക്കംകൂടാതെ കത്തിച്ചുപോന്നു.
   ഒരു മഴക്കാലസന്ധ്യയില്‍, വഴിയിലേക്കു ചാഞ്ഞുനില്‍ക്കുന്ന മരച്ചീനിച്ചെടികളില്‍നിന്നു കായ്കള്‍ പറിച്ച്  എറിഞ്ഞുകളിച്ചു നടക്കുമ്പോള്‍  അരണ്ടവെളിച്ചത്തില്‍ അവള്‍ കണ്ടു: കള്ളുകുടിയന്‍ കേശു എതിരേ വരുന്നു!
    സുമതിക്കുട്ടിക്ക് കള്ളുകുടിയന്മാരെ പേടിയാണ്. മരച്ചീനിക്കാട്ടില്‍ ഒളിക്കാമെന്നുവച്ചാല്‍ പാമ്പും ചേരയും എലികളെ തേടിയിറങ്ങുന്ന സമയവും. വരുന്നതുവരട്ടെ. അവള്‍ വഴിയോരത്ത് അനങ്ങാതെ നിന്നു.
  ‘അല്ലാ...ഇയാരാ....... ങ്ഹാ.... കടലക്കാരിയോ....!’
അയാള്‍ അവളുടെ കവിളില്‍ വിരലോടിച്ചുകൊണ്ടു ചോദിച്ചു: സുന്തരിമോളെന്താടിയിത്തര താമസിച്ചെ ?
  പുളിച്ച കള്ളിന്‍റെ നാറ്റം മൂക്കിലേക്ക് തുളച്ചുകയറി. അവള്‍ക്കു മനംപിരട്ടി. അവള്‍ പുറകോട്ടുനടന്നു. കേശു മുന്നോട്ടും. ഉറക്കെ വിളിക്കണമെന്നു തോന്നി. ശബ്ദം പുറത്തേക്കു വരുന്നില്ല.
കേശുവിന്‍റെ വിരലുകള്‍ അവളുടെ നെഞ്ചില്‍  ഇഴയാന്‍തുടങ്ങി. ഒരുനിമിഷം അവള്‍ പേടി മറന്നു. കയ്യിലിരുന്ന മണ്ണെണ്ണക്കുപ്പികൊണ്ട് അയാളുടെ പള്ളയ്ക്കടിച്ചു. കള്ളിന്‍റെ ലഹരിയില്‍ ആടിയാടിനിന്ന കേശു മറിഞ്ഞുവീണു.
അവള്‍ അയാളെ മറികടന്നു മുന്നോട്ടോടി, 
‘എടീ കടലക്കാരീ........ നിന്നെ ഞാനെടുത്തോളാമെടീ..... അഹങ്കാരീ......നീയി കേശുനോടാ  കളിക്കണേ....ഫൂ......’ കേശു ആട്ടിത്തുപ്പി.
ഓടുന്നതിനിടയില്‍ വഴിയിലിരുന്ന സര്‍വേക്കല്ലില്‍ത്തട്ടി അവളുടെ കാല്‍ മുറിഞ്ഞു. വല്ലാത്ത നീറ്റല്‍.
അപ്പോഴേക്കും മങ്ങിയ ടോര്‍ച്ചും  മിന്നിച്ചുകൊണ്ട് ഒരാള്‍ എതിരേ വന്നു; കൂലിപ്പണി കഴിഞ്ഞു തളര്‍ന്നെത്തിയ അച്ഛന്‍   മകളെ തിരക്കിവരികയായിരുന്നു.
  ‘പൊന്നുമോളെന്തായിത്ര താമസിച്ചേ? അമ്മേം ചേച്ചീം പേടിച്ചിരിക്ക്യാ.വിറ്റില്ലേവേണ്ട, ഇരുട്ടുംമുമ്പ് വീട്ടിലെത്തണം. കാലം പൊല്ലാത്തതാ, നോക്കിയും കണ്ടും വേണം നടക്കാന്‍.’
‘കൃഷ്ണപിള്ളച്ചേട്ടന്‍റെ കടയില്  നല്ല തിരക്കാരുന്നച്ഛാ  . മണ്ണെണ്ണ വാങ്ങാതെ വന്നാലെങ്ങനാ, ചേച്ചിക്കൊരുപാട് പഠിക്കാനില്ലേ?
  മുറ്റത്ത് അമ്മയും ചേച്ചിയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അമ്മ അവളുടെ മുറിഞ്ഞ കാല്‍വിരലുകള്‍ കഴുകിത്തുടച്ചു വൃത്തിയാക്കി, തൊടിയില്‍ ഉറങ്ങിക്കിടന്ന തൊട്ടാവാടിയുടെ ഇലകള്‍ പറിച്ച് കൈവെള്ളയിലിട്ടു ഞരടിപ്പിഴിഞ്ഞ് മുറിവിലിറ്റിച്ചു വെള്ളത്തുണി കൊണ്ടു കെട്ടിവച്ചു.
 ‘പാവം സുമതി. അവളെനിക്കുവേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നു. എങ്ങനെയെങ്കിലും രണ്ടുവര്‍ഷംകൂടി കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു’.
ചേച്ചി അമ്മയോട് സങ്കടംപറയുന്നതു കേട്ടപ്പോള്‍ സുമതിക്കുട്ടിക്കു കരച്ചില്‍വന്നു.
പിറ്റേദിവസവും അവള്‍ അന്തിച്ചന്തയില്‍ കടലവില്‍ക്കാന്‍ പോയി.
ചേച്ചി കാത്തിരുന്നു.
ഇരുട്ടുപരന്നിട്ടും സുമതി തിരിച്ചെത്തിയില്ല.
ടോര്‍ച്ചിന്‍റെ അരണ്ടവെളിച്ചത്തില്‍ മകളെ അന്വേഷിച്ചിറങ്ങിയ അച്ഛന്‍റെ    നിലവിളി കേട്ടു ഗ്രാമം ഞെട്ടി .
ഒറ്റയടിപ്പാതയിലേക്കു തിരിയുന്നിടത്ത് റോഡരികില്‍ കടലവട്ടികളും മണ്ണെണ്ണക്കുപ്പിയും അനാഥമായിക്കിടപ്പുണ്ടായിരുന്നു; തൊട്ടരികില്‍ ചവിട്ടിയരച്ച കടലമണികളും  നാണയത്തുട്ടുകളും.

Saturday 27 July 2013

സൗഹൃദം(കവിത)









 
ആര്‍ദ്രത മുറ്റും സൌഹൃദവാക്കുകള്‍
അമൃതത്തുള്ളികളെന്നതുപോല്‍
അരികെപ്പെയ്യും നേരത്തകലും
അലസമകല്‍ച്ച വിചാരങ്ങള്‍.

ജീവിതസാഗരമതിലൊരു മുത്തായ്‌
ജന്മമെടുത്തൊരു സൌഹൃദമേ,
ജനിമൃതിതന്‍ കാലപ്പൊരുളുകളില്‍
ജീവിതമോഹമണപ്പതു നീ.

ഉള്ളില്‍ വീണൊരു ജലബിന്ദുവിനെത്ത–
ന്നുള്ളില്‍ നൊന്തുവളര്‍ത്തി മിനുക്കി
മുത്തായ്‌ മാറ്റും ചിപ്പി കണക്കെ സജ്ജന-
ഹൃത്തില്‍ വിളയും സൗഹൃദമുത്ത്.

സ്വാര്‍ത്ഥത താളപ്പിഴ ചേര്‍ത്തെന്നാലും
സൌഹൃദമുള്ളില്‍ വിങ്ങിപ്പുലരും;
സ്മൃതിതീരങ്ങളിലലയും ഹൃദയം     
സുഗമസമാഗമമിച്ഛ്‌ക്കും.

 ജീവനില്‍ പുതുമഴ പെയ്യിക്കും സ്നേഹ-
വിലാസംതാനീ സൌഹൃദരാഗം.
വേര്‍പിരിയും നേരത്തോളം മര്‍ത്യന്‍
സ്നേഹത്തിന്‍ വിലയറിയില്ല.

വില പറയാത്തൊരു നിധിയായതു
കരളില്‍ കരുതണമതിധന്യം.
ഇന്നിന്നോര്‍മ്മ  സുഗന്ധമതല്ലോ നല്ലോ-
രിന്നലെയുടെ സ്നേഹവസന്തം.