Tuesday 26 April 2016

ഭൂട്ടാന്‍ യാത്ര









സന്തുഷ്ടരുടെ നാട്ടില്‍ (ഭൂട്ടാന്‍ യാത്ര )

മൂന്നുദിവസം നീണ്ട ട്രെയിന്‍ യാത്രയ്‌ക്കൊടുവില്‍  ഞങ്ങള്‍ ബംഗാളിലെ ആലിപൂര്‍ദാര്‍ സ്റ്റേഷനിലിറങ്ങി. എ.സിയുടെ തണുപ്പില്‍നിന്ന് പ്രകൃതിയുടെ ചൂടിലേക്കിറങ്ങിയപ്പോള്‍ മനസ്സും ശരീരവും ഉണര്‍ന്നു. ഏഷ്യയിലെ ഏറ്റവും സന്തുഷ്ടരാജ്യമായ ഭൂട്ടാന്‍ ആയിരുന്നു  ഞങ്ങളുടെ ലക്ഷ്യം.  കുറഞ്ഞതു രണ്ടുമണിക്കൂര്‍ റോഡുമാര്‍ഗ്ഗം യാത്രചെയ്താലേ ഇന്‌ഡോ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ എത്താനാവൂ. തുടര്‍ന്നുള്ള യാത്ര ടാക്‌സിയിലായി.  റോഡിലെ  കാഴ്ചകള്‍ ഞങ്ങള്‍ കൗതുകത്തോടെ നോക്കിയിരുന്നു.   തിരക്കുകാരണം ഉള്ളില്‍ കയറിപ്പറ്റാന്‍ കഴിയാത്ത സ്‌കൂള്‍കുട്ടികളും  മുതിര്‍ന്നവരുമൊക്കെ   ബസ്സുകളുടെ മുകളിലിരുന്നാണ്  യാത്ര! റോഡിനിരുവശവും ചെറുതും വലുതുമായ വീടുകളും പീടികകളും വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളും ചിലയിടങ്ങളില്‍ നിരന്ന  തേയിലത്തോട്ടങ്ങളും കാണാം.  ഇന്ത്യയുടെയും  ഭൂട്ടാന്റെയും അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ജെയ്‌ഗോണ്‍ ഒരു കച്ചവടകേന്ദ്രമാണ്.  റോഡിലെ തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും    അസഹനീയമായ  ചൂടും ഞങ്ങളെ ഏറെക്കുറേ തളര്‍ത്തിയിരുന്നു എങ്കിലും ഭൂട്ടാനീസ് മാതൃകയില്‍ നിര്‍മ്മിതമായ   അതിര്‍ത്തികവാടം കണ്ടപ്പോള്‍  എല്ലാവര്‍ക്കും വലിയ ഉത്സാഹവും സന്തോഷവുമായി. കവാടത്തിന്റെ ശില്പഭംഗി ആസ്വദിക്കുന്നതിനായി വണ്ടി അല്പം വേഗത കുറച്ചു.
gateway
“Drive Responsibly and Safely on the Indian Highways”,  “Your Safety and Security is our concern” ഇന്ത്യക്കഭിമുഖമായ കവാടഭിത്തിമേല്‍ കുറിച്ചിരിക്കുന്ന വാക്യങ്ങള്‍ തിരക്കേറിയ ഇന്ത്യന്‍ റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ഉത്തരവാദിത്വത്തെയും  യാത്രക്കാരുടെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിത്തോന്നി.  ഭൂട്ടാനഭിമുഖമായ കവാടഭിത്തിമേല്‍ ഒരുവശത്ത് പ്രകൃതിവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ വലിയൊരു ഡ്രാഗന്റെ ചിത്രം; മറുവശത്ത് രാജാവിന്റെയും. ഒരു കവാടത്തിനപ്പുറവും ഇപ്പുറവും തമ്മില്‍ എന്തൊരന്തരം! തിരക്കിന്റെയും ബഹളത്തിന്റെയും നടുവില്‍നിന്ന് പ്രശാന്തസുന്ദരമായ ഒരു ഭൂപ്രദേശത്തില്‍ ചെന്നെത്തിയിരിക്കുകയാണു  ഞങ്ങള്‍. പരമ്പരാഗതവേഷമണിഞ്ഞ ഭൂട്ടാനികളെ കാണാന്‍ എന്തു ഭംഗി! ശില്‍പചാരുതയാര്‍ന്ന  കെട്ടിടങ്ങളുടെ മേല്‍ചുവരുകളില്‍ ഡ്രാഗന്റെ മനോഹരചിത്രങ്ങള്‍. സന്തോഷവും സമാധാനവും ശാന്തിയും സൗന്ദര്യവും നിറഞ്ഞ ഭൂട്ടാന്‍ എന്ന പര്‍വ്വതരാജ്യം കണ്ടറിയാനുള്ള ആവേശം ഞങ്ങളില്‍ നിറഞ്ഞു.
അതിര്‍ത്തികവാടത്തില്‍നിന്നും അല്‍പം അകലെയുള്ള പാര്‍ക്ക് ഹോട്ടലിലായിരുന്നു  താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. കുളിച്ചുഫ്രഷായതിനുശേഷം യാത്രാപാസുകള്‍ ശരിയാക്കുന്നതിനായി എമിഗ്രേഷന്‍ ഓഫീസിലേക്കു പോകാനായിരുന്നു പ്ലാന്‍.
ഭൂട്ടാനിലെ രാജാവായ  ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിന് അനന്തരാവകാശിയായി ഒരാണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നും അതിന്റെ സന്തോഷം കൊണ്ടാടുന്നതിനായി മൂന്നുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതുകഴിഞ്ഞേ എമിഗ്രേഷന്‍ ആഫീസ്  തുറക്കുകയുള്ളുവെന്നും അവിടെ ചെന്നപ്പോഴാണറിഞ്ഞത്. ഹോട്ടലിന്റെ റിസപ്ഷനിലേക്കു കയറിച്ചെന്നപ്പോള്‍ത്തന്നെ എല്ലാവരുടെയും കണ്ണുകളുടക്കിയത് മനോഹരമായി അലങ്കരിച്ചുവച്ചിരിക്കുന്ന രാജദമ്പതികളുടെ ചില്ലിട്ട ചിത്രത്തിലായിരുന്നു.
രാജഭരണം നിലനില്‍ക്കുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് ഹിമാലയത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഭൂട്ടാന്‍. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് വാങ്ചുക്ക് രാജവംശമാണ്. 1972 – ല്‍ രാജാവായി സ്ഥാനമേറ്റ ജിഗ്മെ സിംഗ്യേ വാങ്ചുക്ക്  അസാധാരണമായ കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഭരണാധിപനായ സിംഗ്യേ ഇന്ത്യയിലും ഇംഗ്ലണ്ടിലും പോയി ഉന്നതവിദ്യാഭ്യാസം നേടുകയും പുരോഗമനത്തിന്റെ ക്ലാസ്സിക് മാതൃകകളെയെല്ലാം അവഗണിച്ചുകൊണ്ട,് തന്റെ രാജ്യത്തിന്റെ പുരോഗതിക്കായി മറ്റൊരിടത്തുമില്ലാത്ത മഹത്തായ ഒരു ഭരണക്രമത്തിനു തുടക്കംകുറിക്കുകയും ചെയ്തു.  ലോകരാജ്യങ്ങളെല്ലാം ഗ്രോസ് നാഷണല്‍ പ്രോഡക്റ്റിനെ (GNP) അടിസ്ഥാനമാക്കി രാജ്യപുരോഗതി അളക്കുമ്പോള്‍ ഇവിടെ ഗ്രോസ് നാഷണല്‍ ഹാപ്പിനസ്സ് (GNH) അടിസ്ഥാനമാക്കിയാണ് രാജ്യപുരോഗതി അളക്കുന്നത്. നല്ല ഭരണം, പരിസ്ഥിതി സംരക്ഷണം,  സംസ്‌കാരികത്തനിമ നിലനിറുത്തല്‍, ധാര്‍മ്മികനീതിക്കനുസൃതമായ വികസനം എന്നിവയാണ് അദ്ദേഹത്തിന്റെ ഭരണതത്വങ്ങള്‍.  രാജ്യത്തു നിലവിലുള്ള വിദ്യാഭ്യാസവും വൈദ്യസഹായവും പ്രജകള്‍ക്കെല്ലാം   സൗജന്യമായി നല്‍കുന്നു. ഈ ഭൂമിയിലെ സന്തുഷ്ടരാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഭൂട്ടാന്‍. അതുകൊണ്ടുതന്നെയാവാം രാജാവിനെ ജനങ്ങള്‍ ഭക്ത്യാദരങ്ങളോടെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രം വീടുകളിലും  പൊതുസ്ഥലങ്ങളിലുമൊക്കെ ചില്ലിട്ടുവച്ചു വണങ്ങുന്നതും.   ഇത്രയേറെ ജനസമ്മതനായിരുന്നിട്ടും  അറുപതുവയസ്സായപ്പോള്‍  അദ്ദേഹം രാജ്യഭരണം മൂത്തമകനായ ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിനു കൈമാറി. സ്വന്തം ഇഷ്ടപ്രകാരം ചെയ്ത സദുദ്ദേശപരവും പുരോഗമനപരവുമായ ഈ സ്ഥാനത്യാഗം    പ്രജകള്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ആരാധനയും സ്‌നേഹവും  വര്‍ദ്ധിപ്പിച്ചു.
പുരോഗമനത്തിന്റെ പാതയില്‍ പിതാവിനെക്കാള്‍ മുന്നിലാണ് ഖേസര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്ന നിലയിലും ഭൂട്ടാനിലെ ഏറ്റവും ജനകീയനായ യുവരാജാവ് എന്ന നിലയിലും ഖേസര്‍ പ്രശസ്തനാണ്. രാജാവിന് നാലു ഭാര്യമാരാകാം എന്നതാണ് ഭൂട്ടാനിലെ രാജവഴക്കം. എന്നാല്‍ താന്‍ ജസ്റ്റുന്‍ പെമയെയല്ലാതെ മറ്റൊരു പെണ്ണിനെയും ഭാര്യയായി സ്വീകരിക്കില്ല എന്ന തീരുമാനത്തിലാണ് ഈ യുവരാജാവ്. അദ്ദേഹം തന്റെ പതിനേഴാമത്തെ വയസ്സില്‍ ഒരു വിനോദയാത്രക്കിടയിലാണ്  ജസ്റ്റുന്‍ പെമയെ ആദ്യമായി കാണുന്നത്. തികച്ചും നാടകീയമായ ഒരു വിവാഹവാഗ്ദാനത്തിലെത്തുകയായിരുന്നു ആ കണ്ടുമുട്ടല്‍. അദ്ദേഹം കുതിരപ്പുറത്തുനിന്നിറങ്ങി അവളുടെ മുന്നില്‍ മുട്ടുകുത്തിനിന്നുകൊണ്ടു പറഞ്ഞു – നീ പ്രായപൂര്‍ത്തിയാവുമ്പോള്‍, അതുവരെ ഞാനും നീയും വിവാഹിതരായിട്ടില്ലെങ്കില്‍, അപ്പോഴും നമ്മള്‍ക്കിങ്ങനെ തോന്നുന്നുവെങ്കില്‍, നീ എന്റെ ഭാര്യയാവണമെന്നു ഞാനാഗ്രഹിക്കുന്നു. അന്നവള്‍ക്ക് ഏഴുവയസ്സായിരുന്നു. ഒരു സാധാരണകുടുംബത്തില്‍ ജനിച്ചവളും അസാധാരണവ്യക്തിത്വത്തിനുടമയുമായ പെമ അവളുടെ ഇരുപത്തൊന്നാമത്തെ  വയസ്സില്‍ രാജപത്‌നിയായി. പുനാഖയിലെ പുരാതനമായ കോട്ടയില്‍, ബുദ്ധമതാചാരപ്രകാരമായിരുന്നു വിവാഹം.
bhutan-_king
മന്ത്രോച്ചാരണങ്ങളുടെയും മണിമുഴക്കങ്ങളുടെയും അകമ്പടിയോടെ  ഭൂട്ടാനിലെ അഞ്ചാമത്തെ രാജാവായ ഖേസര്‍ വിദ്യാര്‍ത്ഥിനിയായ ജസ്റ്റുന്‍ പെമയുടെ തലയില്‍ രാജ്ഞിയുടെ കിരീടമണിയിച്ചു. ഇപ്പോള്‍ രാജദമ്പതികള്‍ക്ക് ഒരു മകനുണ്ടായ സന്തോഷത്തിലാണ് രാജകുടുംബവും ജനങ്ങളും.
എല്ലാ കാര്യങ്ങളിലുമെന്നപോലെ ഭൂട്ടനില്‍ രാജകുമാരന്റെ  ജനനം ആഘോഷിച്ചതും തികച്ചും  വ്യത്യസ്തമായ രീതിയിലായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം അത് പരിസ്ഥിതിസംരക്ഷണത്തിന്റെയും രാജസ്‌നേഹത്തിന്റെയും  പ്രകടനമായി മാറി. ബൂദ്ധമതക്കാര്‍ വളരെ പരിപാവനമായി കരുതിപ്പോരുന്ന സംഖ്യയാണ് 108. പരിസ്ഥിതിസൗഹൃദരാജ്യമായ ഭൂട്ടാനില്‍ വൃക്ഷങ്ങള്‍ക്കും  മഹനീയസ്ഥാനം കല്‍പിച്ചുപോരുന്നു. ആഘോഷത്തിന്റെ ഭാഗമായി അവര്‍ രാജ്യത്തെമ്പാടുമായി 108,000 വൃക്ഷത്തൈകള്‍ നട്ടു. ഓരോന്നും രാജകുമാരന്റെ ബൂദ്ധിക്കും ശക്തിക്കും വേണ്ടിയുള്ള ഓരോ പ്രാര്‍ത്ഥനയായിരുന്നു. ഭൂട്ടാനിലെ ജനങ്ങള്‍ക്ക് രാജാവിനോടുളളത്  അന്ധമായ ആരാധനയും നിര്‍വ്യാജമായ സ്‌നേഹവുമാണെന്ന കാര്യം എടുത്തുപറയാതെവയ്യ. മലകളുടെ മുകളിലും പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും വാഹനങ്ങളിലുമെല്ലാം രാജദമ്പതികളുടെ ചില്ലിട്ട ചിത്രം അലങ്കരിച്ചു വച്ചിരിക്കുന്നതു കണ്ടു. ഞങ്ങളുടെ ഭൂട്ടാന്‍യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്ന ഡ്രൈവറും ഗൈഡുമായ സുമന്‍ പിഞ്ചോയുടെ വാക്കുകളില്‍ രാജഭക്തി നിറഞ്ഞുതുളുമ്പുകയായിരുന്നു. മറ്റു പലരേയുംപോലെ പിഞ്ചോയും ഒരഭിമാനചിഹ്നംപോലെ വസ്ത്രത്തില്‍ ഹൃദയഭാഗത്തായി രാജദമ്പതികളുടെ ചിത്രം പതിച്ചിരുന്നു.
ജനങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും  ഭൂട്ടാനും പരിപൂര്‍ണ്ണ ജനാധിപത്യത്തിലേക്കു മെല്ലെമെല്ലെ നടന്നടുക്കുകയാണ്. 2008 – ല്‍  ആദ്യമായി പൊതുതെരഞ്ഞെടുപ്പു നടത്തുകയും കോണ്‍സ്റ്റിറ്റിയൂഷണല്‍ മോണാര്‍ക്കി സ്ഥാപിതമാവുകയും ചെയ്തു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി പി.ഡി.പി.  പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ. ഭരണത്തലവന്‍ രാജാവും.      തെക്കനേഷ്യയില്‍, ജനാധിപത്യ റിപ്പബ്‌ളിക്കുകളായ ഇന്ത്യക്കും ചൈനക്കുമിടയിലാണ് ഈ ചെറുരാജ്യത്തിന്റെ സ്ഥാനം. ഇന്ത്യന്‍ സംസ്ഥാനമായ സിക്കിം നേപ്പാളില്‍നിന്നും ആസാമും പശ്ചിമബംഗാളും ബംഗ്ലാദേശില്‍നിന്നും ഭൂട്ടാനെ വേര്‍തിരിക്കുന്നു. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥമുള്ള ‘ഭൂ-ഉത്താന്‍’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ഭൂട്ടാന്‍ എന്ന വാക്കിന്റെ ഉല്‍പത്തി. ഹിമാലയത്തിലെ താപസരാജ്യം (Hermit Kingdom of the Himalayas) എന്ന പേരിനാല്‍ അറിയപ്പെട്ടിരുന്ന ഭൂട്ടാന്‍ ഇന്നും ഏറെക്കുറേ അങ്ങനെതന്നെയാണ്. എവിടെയും ബുദ്ധസന്യാസിമാരെ കാണാം. വജ്രായന (Tantric)ബുദ്ധിസത്തിന്റെ സൂക്ഷിപ്പുകാരാണിവര്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഷാങ്ഗ്രില എന്ന വിശേഷണമാവും ഈ നാടിന് ഏറ്റവും യോജിക്കുക. ഐതിഹ്യങ്ങളും കെട്ടുകഥകളും നിഗൂഢതകളും ഈ പര്‍വ്വതരാജ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഒരിക്കലും കൊളോണിയല്‍ ആധിപത്യം കടന്നുചെല്ലാത്തതും ലോകരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകിടക്കുന്നതുമായ ഭൂട്ടാന് രാജ്യാന്തരബന്ധങ്ങള്‍ വളരെ പരിമിതമാണ്. വിനോദസഞ്ചാരവും വിദേശബന്ധങ്ങളും ഭരണകൂടത്തിന്റെ കര്‍ശനനിയന്ത്രണത്തിലാണ്. 1974 വരെ വിദേശസഞ്ചാരികള്‍ക്ക് ഭൂട്ടാനിലേക്കു കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.  തനതുസംസ്‌കാരം കലര്‍പ്പില്ലാതെ സംരക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഭൂട്ടാണികള്‍. അതുകൊണ്ടുതന്നെ ഇപ്പോഴും എല്ലാ രാജ്യക്കാര്‍ക്കും ഭൂട്ടാനില്‍ പ്രവേശനാനുമതി നല്‍കാറില്ല.  ഇന്ത്യക്കാര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല: എമിഗ്രേഷന്‍ ഓഫീസില്‍ നേരിട്ടു ഹാജരായി യാത്രാപാസ്സ് എടുത്താല്‍ മതി. എന്നാല്‍ ഭൂട്ടാണികള്‍ക്ക് ഇന്ത്യയിലേക്കു വരാന്‍ പാസ്സോ വിസയോ ഒന്നും ആവശ്യമില്ല.
അതിര്‍ത്തി  പട്ടണമായ ഫ്യുന്‍സിലിംഗിന് താരതമ്യേന ഒരു നഗരത്തിന്റെ മുഖമാണ്. പക്ഷേ,  നഗരത്തിന്റേതായ തിക്കും തിരക്കുമില്ല, ശബ്ദകോലാഹലങ്ങളില്ല, റോഡില്‍ യാത്രക്കാരും വാഹനങ്ങളും വളരെ കുറവായിരുന്നു. ഇന്ത്യയോടു ചേര്‍ന്നുകിടക്കുന്നതിനാലാവാം  ഇവിടെ വരണ്ട പകലായിരുന്നു.   വെയിലിന് ചൂടു കുറവായിരുന്നു എന്നതൊഴിച്ചാല്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഇവിടെ കാര്യമായ വ്യത്യാസമൊന്നും  അനുഭവപ്പെട്ടില്ല. കച്ചവടകേന്ദ്രമായ ജെയ്‌ഗോണിനോടു ചേര്‍ന്നുകിടക്കുന്നതിനാലും ഇന്ത്യയുമായുള്ള വാണിജ്യം ഇതുവഴിയായതിനാലും സാമ്പത്തികമായി  ഈ പ്രദേശം കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ഭൂട്ടാന്‍ ബാങ്കിന്റെ ആസ്ഥാനവും ഇവിടെയാണ്. ഇക്കാരണങ്ങളാല്‍ ഫ്യുന്‍സിലിംഗിനെ ഭൂട്ടാന്റെ സാമ്പത്തികതലസ്ഥാനം എന്നു പറയപ്പെടുന്നു.
ഭൂട്ടാന്‍ അടുക്കളയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രത്യേകം പാചകംചെയ്ത കേരളത്തിന്റെ ചോറും കറികളുമായിരുന്നു ഉച്ചഭക്ഷണം. ഭംഗിയായി ചിട്ടപ്പെടുത്തിയ ഡൈനിംഗ് ഹാളിന്റെ ഒരുഭാഗത്ത് ബെവറേജസ് വില്‍ക്കുന്ന ഒരു കൗണ്ടറുമുണ്ടായിരുന്നു. ആവശ്യമുള്ളവര്‍ക്ക് വാങ്ങി അവിടിരുന്നുതന്നെ കഴിക്കാം. . മദ്യവും സിഗരറ്റുമൊക്കെ ഭൂട്ടാനിലെ പ്രജകള്‍ക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു എങ്കിലും ടൂറിസ്റ്റുകള്‍ക്ക്  അതൊക്കെ ലഭ്യമാണ്. ഭക്ഷണം  അവരവര്‍ക്ക് ആവശ്യാനുസരണം വിളമ്പിക്കഴിക്കാം.
bhutanese
ഭൂട്ടാന്റെ പരമ്പരാഗതവേഷങ്ങളണിഞ്ഞ   ചോയുടെയും  ഋഷിയുടെയും  പ്രസാദമധുരമായ പെരുമാറ്റം  വിഭവങ്ങളുടെ സ്വാദ് വര്‍ദ്ധിപ്പിച്ചു.    ഭക്ഷണം കഴിച്ചശേഷം മുറിയില്‍ പോയി എസിയുടെ തണുപ്പില്‍ അല്‍പമൊന്നു മയങ്ങി.
വെയിലാറിയപ്പോള്‍ തണുപ്പിന് കരുത്തേറിത്തുടങ്ങി. സ്വറ്ററും കമ്പിളിത്തൊപ്പിയുമണിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഹോട്ടലിന്റെ സമീപത്തായി ബുദ്ധന്മാരുടെ ഒരു ആരാധനാമന്ദിരമുണ്ട്. അതിന്റെ മുറ്റത്തും മുകളിലുമൊക്കെ  നൂറുകണക്കിനു പ്രാവുകള്‍ യഥേഷ്ടം വിഹരിക്കുന്നു. തടിച്ചുകൊഴുത്തൊരു ശ്വാനന്‍ മുറ്റത്ത് ചുരുണ്ടുകിടന്നുറങ്ങുന്നു. ക്ഷേത്രപരിസരത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന പടുകൂറ്റന്‍ അരയാല്‍. അകത്ത് പ്രകാശം ചൊരിയുന്ന നെയ്‌വിളക്കുകള്‍. രാജശിശുവിന്റെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളര്‍പ്പിക്കാനെത്തിയ പ്രജകളുടെയൊപ്പം ഞങ്ങളും കൂടി.
prayer-wheel
നെയ്‌വിളക്കുകള്‍ക്കു മുന്നില്‍ കൈകൂപ്പി, മന്ത്രങ്ങള്‍ മുദ്രണംചെയ്ത  സ്തംഭത്തെ (Prayer Wheels) കൈകൊണ്ടു കറക്കി മൂന്നുപ്രാവശ്യം വലംവച്ചു. ഈ സ്തംഭത്തിന്  ഭൂട്ടാനീസ് ഭാഷയില്‍ മാനിദുങ്ഗര്‍ എന്നു പറയും. ബുദ്ധന്മാരുടെ ആരാധനാമന്ദിരങ്ങള്‍ക്ക് കിച്ചുലാഖന്‍ എന്നും ടൈഗര്‍ നെസ്റ്റ് എന്നും പേരുണ്ട്. അവരുടെ സന്യാസമഠങ്ങള്‍ക്ക് തക്ത്‌സങ് എന്നു പറയും.  ചെറിയ പട്ടണങ്ങളില്‍പോലും വലിയ കിച്ചുലാഖനുകളുണ്ട്.  തക്ത്‌സങുകളിലും കിച്ചുലാഖനിലുമെല്ലാം കറങ്ങുന്ന മാനിദുങ്ഗറുകളുണ്ട്.
neivilakku
ലോകമെങ്ങും ശാന്തിയും സമാധാനവും പുലരണമെന്നാണ് ബുദ്ധന്മാര്‍ ആഗ്രഹിക്കുന്നത്. അതിനായി അവര്‍ക്ക് പ്രത്യേക മതകര്‍മ്മങ്ങളും ആരാധനാരീതികളുമുണ്ട്. മാനിദുങ്ഗര്‍ കറങ്ങുന്നതിനനുസരിച്ച് ലോകത്തു സമാധാനം പുലര്‍ന്നുകൊണ്ടേയിരിക്കുമത്രേ! ആരാധനാലയങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അതറിയാതെ ഞങ്ങളിലൊരാള്‍ മനിദുങ്ഗറിന്റെയും മറ്റും ഫോട്ടോകളെടുത്തു. ഒരു സന്യാസി അവരുടെ കൈയില്‍നിന്ന് ഐപാഡ് വാങ്ങി ഫോട്ടോകളെല്ലാം ഡിലീറ്റുചെയ്തു.
കിച്ചുലാഖനില്‍നിന്നു പുറത്തിറങ്ങി ഞങ്ങള്‍ രാത്രി വൈകുവോളം ഫ്യുന്‍സിലിംഗിലെ തെരുവുകളില്‍ ചുറ്റിനടന്നു. ഓരത്തുള്ള കടകള്‍ക്കു മുന്നില്‍  ചാക്കുകളില്‍ നിറച്ച അടയ്ക്കയും വെറ്റിലക്കെട്ടുകളും  വില്പനക്കു വച്ചിരിക്കുന്നതു കണ്ടു. തുണിക്കടകളില്‍ കമ്പിളിവസ്ത്രങ്ങള്‍ സുലഭം. ഇവിടെ വഴിയോരക്കച്ചവടക്കാരില്ല; സാധനങ്ങള്‍ക്ക് വിലപേശലുമില്ല.