Wednesday 30 December 2015

താമരമണമുള്ള പുതുവര്‍ഷപ്പുലരി


ഓമനേ, നിനക്ക് ഞാനിന്നെന്തു സമ്മാനമാണ് തരിക?
രത്നമുത്തു ചോദിച്ചു.
ഞാന്‍ പറഞ്ഞു: എനിക്ക് ഒരു താമരപ്പൂവു മതി.
  ഞങ്ങള്‍ രണ്ടാളും എട്ടാംക്ലാസ്സില്‍ പഠിക്കുന്ന കാലം. കൗമാരത്തിന്‍റെ കടന്നുവരവ് ഇരുവരുടെയും രൂപവും വിചാരവികാരങ്ങളുമൊക്കെ പുതുക്കിപ്പണിയാന്‍ തുടങ്ങിയിരുന്നു. എന്നും എന്തെങ്കിലും  കൈമാറിയില്ലെങ്കില്‍, ഒത്തിരിനേരം അടുത്തിരുന്നു  വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍  എന്തോ ഒരു പെടപെടച്ചില്‍.    
  ഞങ്ങളുടെ വീടുകള്‍തമ്മില്‍ ഒരുവിളിപ്പാടകലമേയുള്ളൂ. എങ്കിലും തമ്മില്‍ കാണാനും മിണ്ടാനും സമയോം നേരോം നോക്കണം. ‘കണ്ട പയലുകളുടെകൂടെ കൂത്താടണ കണ്ടില്ലേ, മൊല വായീന്നെടുത്തില്ലെന്നാ  അവള്‍ടെ വിചാരം, കൊമരി....’ അമ്മയുടെ ശകാരത്തിനു മൂര്‍ച്ച കൂടിത്തുടങ്ങി.  
  പുരയിടത്തിന്‍റെ പുറമ്പോക്കില്‍ ഒരു താമരക്കുളം ഉണ്ടായിരുന്നു. അതില്‍ നിറയെ പൂക്കളും. ചുറ്റിലും വയല്‍ചെടികളും.    താമരപ്പൂക്കള്‍ പറിച്ചെടുത്ത് മണപ്പിക്കാനും  അല്ലികള്‍ നുള്ളിത്തിന്നാനും എനിക്ക് വല്ലാത്ത കൊതിയായിരുന്നു. നല്ല ആഴമുള്ള കുളമാണതെന്നും ഇറങ്ങിയാല്‍ ചെളിയില്‍ പുതഞ്ഞുപോകുമെന്നും എല്ലാവരും  പറഞ്ഞു പേടിപ്പിച്ചിരുന്നതു കാരണം  എന്‍റെ ആഗ്രഹം സാധിക്കാതെ തുടര്‍ന്നു.
  പൂക്കള്‍ പറിക്കാനായില്ലെങ്കിലും അമ്മയുടെ കണ്ണുവെട്ടിച്ച് എല്ലാദിവസവും ഞാനും മുത്തുവും  കുളത്തിന്‍റെ വരമ്പത്ത്‌ ഒത്തുകൂടുകയും  പൂക്കളെണ്ണിക്കളിക്കുകയും ചെയ്തിരുന്നു. നാലുവരമ്പത്തും നീളേനടന്ന് എണ്ണിയാലും ഒരിക്കല്‍പ്പോലും പൂക്കള്‍ മുഴുവന്‍ കൃത്യമായി എണ്ണിത്തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്രയേറെ പൂക്കളുണ്ടാവും ഓരോ ദിവസവും. താമരപ്പൂവിന് മണമില്ലെന്ന് മുത്തുവും മണമുണ്ടെന്നു ഞാനും ചുമ്മാ തര്‍ക്കം പറയും.  
   ഒരു പുതുവര്‍ഷപ്പുലരിയില്‍ പൂക്കളുടെ ഭംഗി  ആസ്വദിച്ചുകൊണ്ട് കുളത്തിന്‍റെ വരമ്പത്തിരിക്കുമ്പോഴാണ് മുത്തു എന്തു സമ്മാനം വേണമെന്നു ചോദിച്ചത്. ഞാന്‍ താമരപ്പൂവു മതി എന്നു പറഞ്ഞതും അവന്‍ കുളത്തിലേക്ക് ഒരു ചാട്ടം. കഴുത്തോളം മുങ്ങി, കാലുകള്‍ ചെളിയില്‍ പുതഞ്ഞ് അനങ്ങാനാവാതെ അവന്‍ നിന്നു. എങ്ങനെയാണ് അവനെ കരയ്ക്ക് കയറ്റെണ്ടത്?   അടുത്തെങ്ങും ആരുമില്ല. വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ്. ഞാന്‍ പേടിച്ചു കരയാന്‍ തുടങ്ങി.
 അങ്ങനെ കരഞ്ഞുകൊണ്ട്‌ നില്‍ക്കുമ്പോഴാണ് വരമ്പത്തെ തെങ്ങുകളില്‍നിന്നു തേങ്ങയിടാനായി വലിയൊരേണിയുമായി   ചാര്‍ളിയെത്തിയത്. ചാര്‍ളി മുത്തുവിന്‍റെ അമ്മാച്ചനാണ്. അയാള്‍ മുത്തുവിനെ പൊതിരെ ശകാരിച്ചു: ‘എന്നെടാ പയലേ നീ കൊളത്തിച്ചാടി ചാവാമ്പോണാ?’  ഒനക്കു പൈത്യമാടാ? ഓ, കൊമാരിക്കു മുന്നിലേ ഹീറോ കളിക്കണാ? എതുക്കെടാ...?’ ശകാരിക്കുന്നതിനിടയില്‍ അയാള്‍  ഏണി അവന്‍റെ അരികിലേക്കിറക്കിവച്ചു. എന്നിട്ട് അതിലൂടെ ഇറങ്ങിച്ചെന്ന് അവനെ വലിച്ചുപൊക്കി ഏണിയില്‍ കയറ്റി കരക്കെത്തിച്ചു.
  അതിനിടയില്‍ അവന്‍ നാലഞ്ചു  താമാരപ്പൂക്കള്‍  പറിച്ചിരുന്നു. അവ എനിക്ക് സമ്മാനിക്കുമ്പോള്‍ അവന്‍റെ കണ്ണില്‍ ഞാന്‍ കണ്ടത് ആദ്യാനുരാഗത്തിന്‍റെ ആകാശത്താമരകളായിരുന്നു!











..

Friday 18 December 2015

sarojam.com- inagural speech by Sarah Joseph

Dear Readers,
     you are cordially invited to my new website - sarojam.com - inagurated by Sarah Joseph on 15-12-'15
      yours lovingly
       S.Sarojam
                                                        



സരോജം.കോം ഔപചാരികമായി അവതരിപ്പിച്ചു കൊണ്ട്
സാറാജോസഫ് നല്‍കിയ സന്ദേശം

                                        *****
''സ്ത്രീകളുടെ  ആവിഷ്കാരങ്ങള്‍ വളരെ വ്യതസ്തങ്ങളാണ്''
   -------------------------------------------------------------------------------------------
ഞാനെല്ലായ്‌പ്പോഴും സ്ത്രീകളുടെ ആവിഷ്‌കാരങ്ങളെ വളരെയധികം ശ്രദ്ധയോടുകൂടി  വീക്ഷിക്കുന്ന ഒരാളാണ്. കാരണം സ്ത്രീ എഴുതുമ്പോള്‍ വ്യത്യസ്തമായ ഒരു ലോകം ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. സ്ത്രീയുടെ അനുഭവങ്ങള്‍ വളരെ വ്യത്യസ്തമാണ്. പുരുഷന്‍റെ  അനുഭവങ്ങളില്‍നിന്നും മൊത്തം സാമൂഹ്യഅനുഭവങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് സ്ത്രീയുടെ അനുഭവങ്ങള്‍. അതുകൊണ്ടുതന്നെ അതിന്‍റെ  ആവിഷ്‌കാരം എന്നു പറയുന്നത് വ്യത്യസ്തമായ ഒരു ലോകത്തിന്‍റെ  ആവിഷ്‌കാരമാണ്. ബോധതലത്തിലുള്ള വ്യത്യാസം മാത്രമല്ല, സാമൂഹിക അനുഭവങ്ങളിലുള്ള വ്യത്യാസവും സ്ത്രീയുടെ എഴുത്തിനെ വേറിട്ട എഴുത്ത്‌
ആക്കുന്നുണ്ട്.
Sarah-Joseph
അതിനാല്‍ എഴുതുവാന്‍ താല്പര്യത്തോടുകൂടി കടന്നുവരുന്ന ഓരോ സ്ത്രീയുടെയും ആത്മാവിഷ്‌കാരങ്ങളെ വളരെയധികം സന്തോഷത്തോടുകൂടി സ്വീകരിക്കുകയാണ് എല്ലായ്‌പ്പോഴും ഞാന്‍ ചെയ്തുവരാറുള്ളത്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം; വളരെയധികം പ്രശസ്തരും അല്ലാത്തവരും ആയിട്ടുള്ള എഴുത്തുകാരുടെ എഴുത്തുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാവാം. എങ്കില്‍പോലും ഓരോ എഴുത്തും അതിന്റേതായ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് എന്നു ഞാന്‍  വിശ്വസിക്കുന്നു. മൊത്തം പുരുഷാധിപത്യപരമായ ഒരു സാമൂഹ്യബോധം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ നമ്മുടെ മൂല്യവ്യവസ്ഥ എല്ലാംതന്നെ പുരുഷാധിപത്യപരമായ ഒരു സമൂഹത്തില്‍ എന്താണ് സ്ത്രീക്ക് പറയാനുള്ളത് എന്നത് വളരെ പ്രധാനമാണ്. നമ്മളെല്ലാവരും പറയും സ്ത്രീകള്‍ക്ക് ഒരു ജീവിതദര്‍ശനമില്ല, അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു ജീവിതദര്‍ശനം ആവിഷ്‌കരിക്കുന്നതിന് അവര്‍ പര്യാപ്തരല്ല എന്നൊക്കെ. നമ്മുടെ ഭാഷയില്‍ത്തന്നെ ദാര്‍ശനികന്മാര്‍ മാത്രമേയുള്ളൂ. ദാര്‍ശനിക എന്നു പറയുന്നൊരു  പ്രയേഗംതന്നെ ഇല്ല, മിക്കവാറും നമുക്ക് ഇല്ല. കാരണം സ്ത്രീയുടെ ജീവിതദര്‍ശനം എന്ത് എന്നു അന്വേഷിക്കാന്‍ നമ്മളാരും മുതിര്‍ന്നിട്ടില്ല. പുരുഷാധിപത്യപരമായ സമൂഹം,  അതിന്‍റെ  മൂല്യവ്യവസ്ഥ ആണും പെണ്ണും ഒരുപോലെ ഉള്‍ക്കൊണ്ടുകൊണ്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് അത് വെറും ലിംഗഭേദത്തിന്‍റെ  പ്രശ്‌നമല്ല; നാം ഏതുതരത്തിലുള്ള മൂല്യവ്യവസ്ഥയും സംസ്‌കാരവുമാണ് സ്വാംശീകരിച്ചു നിലനിറുത്തിയിരിക്കുന്നത് എന്നതിന്‍റെ പ്രശ്നം  ആണ്.
സരോജം പത്തോളം കൃതികള്‍ എഴുതിയിട്ടുള്ള എന്‍റെ  പ്രിയപ്പെട്ട സുഹൃത്ത് ആണ്. സരോജത്തിന്‍റെ  ഈ പത്തോളം കൃതികളില്‍ എഴുത്തിന്‍റെ  നാനാവൈവിദ്ധ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നോവലുകള്‍, കഥകള്‍, കവിതകള്‍, ഒപ്പംതന്നെ യാത്രാവിവരണങ്ങള്‍, പഠനങ്ങള്‍ എന്നിങ്ങനെ ഇത്രയും വിപുലമായ തോതില്‍ സാഹിത്യത്തിന്‍റെ  എല്ലാ മേഖലകളിലും പരിശ്രമിച്ച് എഴുതിക്കൊണ്ടിരിക്കുന്ന  ഒരെഴുത്തുകാരിയെ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.    ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചതിനുശേഷം മുഴുവന്‍ സമയം എഴുത്ത് വായന, യാത്ര എന്നിങ്ങനെ  വളരെയധികം സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ തന്‍റെ  സമയം വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തയായ സ്ത്രീ എന്ന നിലയില്‍ സരോജത്തെ ഞാന്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.
                                                                                                 നന്ദി.
                                                                                         സാറാജോസഫ്‌

sarojam.com - inagural speech by Sarah Joseph (vedio)