Wednesday 18 December 2013

നരകത്തിലേക്ക് സ്വാഗതം (കഥ)


                             ആകാശം നിറയെ കറുത്തിരുണ്ട മേഘങ്ങള്‍. ശക്തിയായ ഇടിയും മിന്നലും. ഉടന്‍ മഴ പെയ്യുമെന്നുറപ്പ് . മഴയ്ക്ക് മുമ്പ് വീട്ടിലെത്തിയില്ലെങ്കില്‍ ആകെ നനഞ്ഞതുതന്നെ. രാവിലത്തെ തിരക്കിനിടയില്‍ കുട എടുക്കാന്‍ മറന്നു. ഉണ്ണിക്കുട്ടന്‍റെ  റെയിന്‍കോട്ടും എടുത്തില്ല. മഴ നനഞ്ഞാല്‍ ഉണ്ണിക്കുട്ടന് പനി വരും. പിന്നെ ഒരാഴ്ച ലീവായതുതന്നെ.
                           പെട്ടെന്ന്‍ സരിതയ്ക്കോര്‍മ്മവന്നു: വീടിന്‍റെ കിഴക്കുവശത്തുകൂടി ഒരിടവഴിയുണ്ട്. അതൊരു കുറുക്കുവഴിയാണ്. വേഗം വീട്ടിലെത്താം. അവള്‍ ഉണ്ണിക്കുട്ടന്‍റെ  കൈപിടിച്ച് തിരക്കിട്ടുനടന്നു.
                           ഇടവഴിയിലേക്കുള്ള പ്രവേശന ഭാഗത്ത് റെസിഡന്‍സ് അസോസിയേഷന്‍റെ നോട്ടീസ് ബോര്‍ഡില്‍ മഞ്ഞ പെയിന്‍റ് കൊണ്ട്  എഴുതിവച്ചിട്ടുണ്ട് :
                                                        സ്വാഗതം
                 ദേവപുരം റെസിഡന്‍സ് അസോസിയേഷന്‍
അതിന്‍റെ താഴെയായി വെള്ളച്ചായംകൊണ്ട് ഭംഗിയായി എഴുതിവച്ചിരിക്കുന്ന രണ്ട് വാക്കുകള്‍ വായിച്ച് സരിത പൊട്ടിച്ചിരിച്ചു.
   '                                          'നഗരത്തിലെ നരകം'
  അമ്മ ചിരിക്കുന്നത് കണ്ട് ഉണ്ണിക്കുട്ടനും അതു  വായിച്ചു. അവന് അതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും കുടുകുടെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു :
എന്താമ്മേ ആ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ?
ഇത് വൃത്തിയില്ലാത്ത വഴിയാണെന്നാ എഴുതിയിരിക്കുന്നത്. സരിത പറഞ്ഞു.
                   ഇടവഴിയുടെ രണ്ടുവശവും വലിയ വീടുകളാണ്. അവയ്ക്കുചുറ്റും കനത്ത മതില്‍ക്കെട്ടുകള്‍. വഴിയരികില്‍ അവിടവിടെയായി ഗാര്‍ഹികാവ  ശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മത്സ്യത്തിന്‍റെയും  മാംസത്തിന്‍റെയും അവശിഷ്ടങ്ങള്‍ തിരയുന്ന തെരുവുനായ്ക്കളും കാക്കകളും. ചീഞ്ഞഴിഞ്ഞ മാലിന്യങ്ങളില്‍ പറ്റിയിരിക്കുന്ന ഈച്ചകളും ഉറുമ്പുകളും. വീടുകളില്‍നിന്ന് ഒഴുക്കിവിടുന്ന മലിനജലവും. എല്ലാംകൂടെ മൂക്കടപ്പിക്കുന്ന ദുര്‍ഗ്ഗന്ധവും വഴുക്കലും.
                     ജനകീയാസൂത്രണക്കാര്‍  കോണ്ക്രീറ്റ് ചെയ്ത് വൃത്തിയാക്കിയ വഴിയാണ്. നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്പെക്റ്ററും  വാര്‍ഡ്‌ കൌണ്‍സിലറും റെസിഡന്‍സ് അസോസിയേഷനും കൂട്ടായി  ബോധവല്‍ക്കരണം നടത്തിയിട്ടും മുടുക്കുനിവാസികള്‍ 'പഠിച്ചതേ പാടൂ' എന്നമട്ടില്‍ മത്സരിച്ച് മാലിന്യങ്ങള്‍ കൂനകൂട്ടി. മതിലുതുരന്ന് മലിനജലം വഴിയിലേക്ക് ഒഴുക്കിവിട്ടു. ഒഴിഞ്ഞ മദ്യക്കുപ്പികളും പോളിത്തീന്‍ കവറുകളും പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകളും നിറഞ്ഞ വഴിയിലൂടെ സൂക്ഷിച്ചുനടന്നില്ലെങ്കില്‍ കുപ്പിച്ചില്ലുകള്‍ കാലില്‍ തറച്ചുകയറിയതുതന്നെ !  കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശുചീകരണപ്രക്രിയ മുറതെറ്റാതെ നിര്‍വഹിക്കുന്നുണ്ടെങ്കിലും മുടുക്കുനിവാസികള്‍ മത്സരം തുടര്‍ന്നുകൊണ്ടേയിരുന്നു. അത്യാവശയക്കാരല്ലാതെ മറ്റാരും  ആ വഴി നടക്കാറില്ല.
                  ഏതോ കുസൃതിക്കുട്ടന്‍ നോട്ടീസ്ബോര്‍ഡില്‍ എഴുതിവച്ചത് അര്‍ത്ഥവത്താണെന്ന് സരിതയ്ക്കും തോന്നി. മഴ ചാറിത്തുടങ്ങി. സരിത നടത്തയ്ക്ക് വേഗത കൂട്ടി.
                  അവിടവിടെയായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പരിഷ്കൃതജീവികള്‍ മതിലോരം ചേര്‍ന്ന്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.
അതുകണ്ട് ഉണ്ണിക്കുട്ടന്‍ ചോദിച്ചു:
 എന്തിനാമ്മേ ഈ ആളുകള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് ?
   അവര്‍ ഒന്നിനുപോകുന്നതാണു കുട്ടാ. മോനവരെ നോക്കണ്ട.
 സരിത ഉണ്ണിക്കുട്ടന്‍റെ  കയ്യിലെ പിടി മുറുക്കി . നടത്തത്തിന് വേഗത കൂട്ടി.   അയ്യ്യേ! അവരെന്തിനാമ്മേ വഴിയില്‍ ഒന്നിനു പോകുന്നത് ? മൂത്രത്തില്‍ ധാരാളം രോഗാണുക്കളുണ്ടല്ലോ. ഈ മൂത്രത്തീക്കൂടി നടന്നാ നമുക്ക് അസുഖം വരൂല്ലേ ?
 നമ്മുടെ കാലില്‍ ചെരുപ്പുണ്ടല്ലോ മോനേ.
 വഴിയില്‍ തുപ്പരുത്, ഒന്നിനും രണ്ടിനും പോകരുത് എന്നൊക്കെ റ്റീച്ചര്‍ പറഞ്ഞുതന്നല്ലോ അമ്മേ. ഈ ആളുകള്‍ സ്കൂളില്‍ പോയിട്ടില്ല . അല്ലേ  അമ്മേ?
  അമ്മയ്ക്കറിയില്ല കുട്ടാ. എത്ര പഠിച്ചാലും പറഞ്ഞാലും ചിലയാളുകള്‍ ഇങ്ങനെ തന്നെ കുട്ടാ. എളുപ്പത്തില്‍ കാര്യം സാധിക്കുന്നതാണ് അവര്‍ക്കിഷ്ടം.
 അമ്മ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസ്സിലാവാതെ ഉണ്ണിക്കുട്ടന്‍ സംശയഭാവത്തില്‍  അമ്മയെ നോക്കി.
       
        എന്തുപറഞ്ഞാണ് ഈ കുഞ്ഞിന്‍റെ സംശയം തീര്‍ത്തുകൊടുക്കുക ? സരിത ധര്‍മ്മ സങ്കടത്തിലായി . ഒരു നിമിഷത്തെ ആലോചനയ്ക്കുസേഷം അവള്‍ പറഞ്ഞു :
         അവര്‍ സ്കൂളില്‍ പഠിച്ചത് മറന്നുപോയിരിക്കും കുട്ടാ. എന്‍റെ കുട്ടന്‍ ഒരിക്കലും ഇങ്ങനെ വഴി വൃത്തികേടാക്കല്ലേ.
  അമ്മയുടെ മറുപടി അവന് സ്വീകാര്യമായെന്ന് തോന്നുന്നു. പിന്നെ അവന്‍ ഒന്നും ചോദിച്ചില്ല. അമ്മയുടെ  കൈ വിടുവിച്ച്, മൂക്കും പൊത്തിക്കൊണ്ട് അവന്‍ വീട്ടിലേക്കോടി.
              പിന്നെ കേട്ടത് പട്ടിയുടെ കടിയേറ്റ് പിടയുന്ന ഉണ്ണിക്കുട്ടന്‍റെ അലറിക്കരച്ചി ലായിരുന്നു.

3 comments:

  1. കേരളത്തിലെ എല്ലാ നഗരങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്. മുമ്പ് സഞ്ചാരയോഗ്യമായിരുന്ന പല ഇടവഴികളും ഇന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. എത്ര ബോധവല്‍ക്കരണം നടത്തിയിട്ടും കാര്യമൊന്നുമില്ല. ആധുനികവല്‍ക്കരണം മനുഷ്യനെ കൂടുതല്‍ കൂടുതല്‍ പ്രാകൃതനാക്കുന്നു.

    ReplyDelete
  2. സുഹൃത്തേ, പ്രതികരണം നന്നായി . നന്ദി .

    ReplyDelete
  3. Samoohika prathibadhathayode.......eeeee prathikaranathinu aaaayiram nannii

    ReplyDelete