Saturday 10 October 2020

ബൈലക്കുപ്പ ടിബറ്റന്‍ കോളനി (യാത്ര) എസ്.സരോജം


 കൂര്‍ഗ്ഗിലെ  മടിക്കേരിയില്‍നിന്നും പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടുമണിയോടെ ഞങ്ങള്‍ മിനിടിബറ്റ്‌ എന്നറിയപ്പെടുന്ന ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലേക്ക്‌ പുറപ്പെട്ടു. 

ഒരുമണിക്കൂര്‍ യാത്രയുണ്ട്‌ കൊടവ നാടിലെ വാണിജ്യനഗരമായ കുശാല്‍നഗറിലേക്ക്‌. കാവേരിനദിയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പട്ടണങ്ങളിലൊന്നാണിത്‌. ടിബറ്റന്‍ ക്ഷേത്രമായ ഗോള്‍ഡന്‍ ടെംബിളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അവിടെനിന്നും ആറുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലെത്താം.

തികച്ചും ഗ്രാമീണമായ അന്തരീക്ഷം. വഴിയുടെ ഇരുവശത്തും കാപ്പിത്തോട്ടങ്ങളും പച്ചപ്പാടങ്ങളും. പാടങ്ങളില്‍ നെല്ല്‌, ചോളം, ഇഞ്ചി, കാബേജ്‌ എന്നിവ സമൃദ്ധമായി വളരുന്നു. നടന്നുകയറാന്‍ കഴിയുന്ന ഒരു കുന്നിന്‍മുകളിലാണ്‌ ബുദ്ധവിഹാരം. റോഡിനിരുവശത്തും ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ബുദ്ധമതസൂക്തങ്ങളും പ്രാര്‍ത്ഥനകളും ടിബറ്റന്‍ ഭാഷയിലെഴുതിയ വര്‍ണ്ണക്കൊടികള്‍ കാറ്റില്‍ പാറുന്നു.. മെറൂണും മഞ്ഞയും നിറങ്ങളിലുള്ള വസ്‌ത്രങ്ങളണിഞ്ഞ സന്യാസിമാര്‍ ഒറ്റയായും കൂട്ടമായും നടക്കുന്നു. ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന സിക്കിമിലും ബുദ്ധിസ്റ്റു രാജ്യമായ ഭൂട്ടാനിലും കണ്ടതുപോലുള്ള കാഴ്‌ചകള്‍ ഇന്ത്യയുടെ തൈക്കന്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണ്ണാടകത്തിലും കണ്ടപ്പോള്‍ ആശ്ചര്യം തോന്നി.

ഇവിടെ പത്തുചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ ടിബറ്റന്‍ കുടിയേറ്റക്കാരാണ്‌ താമസക്കാര്‍. ബുദ്ധസന്യാസിമാരും അവരുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെയായി എഴുപതിനായിരത്തോളം പേരുണ്ടത്രെ. വീടുകളും മൊണാസ്‌്‌ട്രികളും സ്‌കൂളും കോളേജും ആശുപത്രിയും കൃഷിയിടങ്ങളും ഹോട്ടലുകളും പോസ്റ്റാഫീസും ബാങ്കുകളും ടെലഫോണ്‍ എക്‌സ്‌ചേഞ്ചും ഷോപ്പിംഗ്‌ സെന്ററുകളും തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടി ലുക്‌സം സാഡുപ്ലിംഗ്‌, ഡിക്കൈ ലാര്‍സോയ്‌ എന്നിങ്ങനെ രണ്ട്‌ കേന്ദ്രങ്ങളിലായിട്ടാണ്‌ അവരിവിടെ താമസിക്കുന്നത്‌. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവുംവലിയ ടിബറ്റന്‍ കോളനിയാണിത്‌. ഇവരുടെ ആത്മീയകേന്ദ്രമാണ്‌ ഗോള്‍ഡന്‍ ടെമ്പിള്‍ എന്നുവിളിക്കുന്ന നംഡ്രോളിംഗ്‌ മൊണാസ്‌ട്രി. സുവര്‍ണ്ണമകുടങ്ങളാല്‍ അലങ്കൃതമായ പ്രവേശനകവാടം ടിബറ്റന്‍ മാതൃകയിലുള്ളതാണ്‌. 
നിങ്‌മ മൊണാസ്‌ട്രി എന്നെഴുതിയിരിക്കുന്ന പ്രവേശനകവാടം കടന്നെത്തുന്നത്‌ നമുറ്റത്താണ്‌. ക്ഷേത്രവും അനുബന്ധ സ്ഥാപനങ്ങളുമൊക്കെയായി വളരെ വിശാലമാണ്‌ ചുറ്റുപാടുകള്‍. കവാടത്തിനരികിലുള്ള കടയില്‍ ടിബറ്റന്‍ കരകൗശലവസ്‌തുക്കള്‍, സുഗന്ധവസ്‌തുക്കള്‍, രോമക്കുപ്പായങ്ങള്‍, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, തുടങ്ങിയവ വില്‍പനയ്‌ക്കായി വച്ചിട്ടുണ്ട്‌. കാവിച്ചുവപ്പണിഞ്ഞ സന്യാസിമാര്‍ തന്നെയാണ്‌ വില്‍പനക്കാര്‍. 


അതിനപ്പുറത്തുള്ള ലൈബ്രറിയില്‍നിന്ന്‌ ഈ ബുദ്ധവിഹാരത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മനസ്സിലാക്കാം. സ്വന്തം നാടും വീടും വിട്ട്‌, അഭയംതേടിയുള്ള സുദീര്‍ഘമായൊരു പലായനത്തിന്റെ നഷ്‌ടങ്ങളും ദുരിതങ്ങളും നിറഞ്ഞ ധാരാളം കഥകള്‍ ഈ കോളനിനിവാസികള്‍ക്ക്‌ പറയാനുണ്ട്‌.
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയില്‍, ദലൈലാമയുടെ നേതൃത്വത്തിന്‍കീഴില്‍ ഒരു സ്വതന്ത്രരാജ്യമെന്നപോലെ കഴിഞ്ഞിരുന്ന ടിബറ്റിനെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ കമ്മ്യൂണിസ്റ്റു ചൈന ആക്രമിച്ച്‌, അവരുടെ കീഴിലാക്കി. തടവറയിലാവുമെന്ന്‌ ഭയപ്പെട്ട ദലൈലാമയും കൂട്ടാളികളും ഇന്ത്യയില്‍ അഭയംതേടി. ഏറെക്കുറെ ടിബറ്റിലേതിനു സമാനമായ തണുത്ത കാലാവസ്ഥയുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ താമസിച്ചുകൊള്ളാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു അവര്‍ക്ക്‌ അനുവാദം നല്‍കി. പലായനംചെയ്‌തെത്തിയ ലാമമാരെയും സന്യാസിമാരെയും മുഴുവനായി ഉള്‍ക്കൊള്ളാന്‍ അവിടെ സ്ഥലം പോരാതെ വന്നതിനാല്‍ അവര്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളിലേക്ക്‌ ചേക്കേറാന്‍ തുടങ്ങി. കുറേപ്പേര്‍ കൊടകിലുമെത്തി.
കൊടകിലെത്തിയ പേമ നൊര്‍ബ റിന്‍പോച്ചെയും കൂട്ടരും ബൈലക്കുപ്പയില്‍ ഒരു ടെന്റുണ്ടാക്കി താമസവും ആരാധനയും തുടങ്ങി. 1961-ല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ അവരുടേതായ തൊഴില്‍ചെയ്‌ത്‌, അവരുടേതായ രീതിയില്‍ ജീവിച്ചുകൊള്ളാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മൂവായിരത്തോളം ഏക്കര്‍ ഭൂമി നല്‍കി. മുളങ്കാടുകള്‍ നിറഞ്ഞ ഭൂമിയില്‍ ആദ്യം അവര്‍ മുളകൊണ്ടുള്ള വീടുകളും ആരാധനാലയവുമുണ്ടാക്കി. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച്‌, പടിപടിയായി വളര്‍ന്ന്‌, ഇന്നു കാണുന്ന രീതിയില്‍ ഒറ്റനിലയും രണ്ടുനിലയുമുള്ള വീടുകളും മറ്റു ജീവിതസൗകര്യങ്ങളുമൊക്കെയുണ്ടായി.1969-ല്‍ ബൈലക്കുപ്പയില്‍ മനോഹരമായൊരു ബുദ്ധവിഹാരം ഉയര്‍ന്നു. ദലൈലാമയാണ്‌ ഈ ബുദ്ധവിഹാരത്തിന്‌ നംഡ്രോളിംഗ്‌ മൊണാസ്‌ട്രി (ഗോള്‍ഡന്‍ ടെമ്പിള്‍) എന്ന്‌ പേരിട്ടത്‌. 2009-ല്‍ പേമ റിന്‍പോച്ചെ പരിനിര്‍വാണം പ്രാപിച്ചു. മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെയായി, ഇപ്പോള്‍ ബൈലക്കുപ്പയിലെ ടിബറ്റന്‍ കുടിയേറ്റക്കാരുടെ എണ്ണം എഴുപതിനായിരത്തിലെത്തിനില്‍ക്കുന്നു.



ആദ്യം കാണുന്ന ദേവാലയത്തിനു മുകളില്‍ ദലൈലാമയുടെ വലിയ ചിത്രവും ഉയരമുള്ള ഗോപുരവും കാണാം. പരമ്പരാഗത ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ടെമ്പിള്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. അതിന്റെ അകച്ചുവരുകളിലെല്ലാം ബുദ്ധന്റെ അവതാരചിത്രങ്ങളും വജ്രായന ബുദ്ധിസത്തെക്കുറിച്ചുള്ള ലിഖിതങ്ങളും കാണാം. ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മൂന്നു പ്രതിഷ്‌ഠകളുണ്ട്‌. നടുവില്‍ ശാക്യമുനിബുദ്ധനും വലതുവശത്ത്‌ ഗുരു റിംപോച്ചെ പത്മസംഭവനും ഇടതുവശത്ത്‌ ബുദ്ധഅമിതയുസ്സുമാണ്‌. ശാക്യവംശത്തില്‍ ജനിച്ച മുനി എന്ന അര്‍ത്ഥത്തില്‍ ശ്രീബുദ്ധനെ. ശാക്യമുനി എന്ന്‌ പറയുന്നു. ബുദ്ധന്‍ നിര്‍വാണംപ്രാപിച്ച്‌ പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, സിന്ധുനദീതീരത്തെ സ്വാത്ത്‌ താഴ്‌വരയിലാണ്‌ ഗുരു പത്മസംഭവ ജന്മമെടുത്തത്‌. യുഗയുഗാന്തരങ്ങള്‍ക്കു മുമ്പേതന്നെ ബോധോദയം സിദ്ധിച്ച ബുദ്ധനാണത്രെ അമിതയുസ്‌. അമിതയുസിന്റെ പ്രവര്‍ത്തനഫലമായാണ്‌ ജീവജാലങ്ങള്‍ക്ക്‌ ദീര്‍ഘായുസ്‌ ഉണ്ടായതെന്നും അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തോടടുക്കുന്നവര്‍ക്കുപോലും ആയുസ്‌ നീട്ടിക്കിട്ടുമെന്നുമാണ്‌ ഇവരുടെ വിശ്വാസം. ഗുരു റിമ്പോച്ചെ പത്മസംഭവന്റെയും ശിഷ്യന്മാരുടെയും ചിത്രങ്ങളും ബുദ്ധമതഗ്രന്ഥങ്ങളും പ്രാര്‍ത്ഥനാചക്രങ്ങളും ആനക്കൊമ്പുകളും തുടങ്ങി നിരവധി വിശിഷ്‌ട വസ്‌തുക്കള്‍ ക്ഷേത്രത്തിനുള്ളില്‍ കാണാം. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന, മതസൂക്തങ്ങള്‍ ആലേഖനംചെയ്‌ത വലിയ മണിയും ക്ഷേത്രസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു.


ഗോള്‍ഡന്‍ ടെമ്പിളും ഗുരു പത്മസംഭവ ബുദ്ധവിഹാരവും വളരെ സങ്കീര്‍ണ്ണമായ വാസ്‌തുശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 1965-ല്‍ നിര്‍മ്മാണം ആരംഭിച്ച ഗോള്‍ഡന്‍ ടെമ്പിള്‍ 1969-ലാണ്‌ ദര്‍ശനത്തിനായി തുറന്നുകൊടുത്തത്‌. രാവിലെ എട്ടുമുതല്‍ വൈകിട്ടഅഞ്ചുവരെയാണ്‌ സന്ദര്‍ശനസമയം. ആരാധനാസമയത്തെത്തുന്നവര്‍ക്ക്‌ സന്യാസിമാരുടെ പാട്ടും മന്ത്രോച്ചാരണവും കുഴലൂത്തുമൊക്കെ നിശ്ചിതസ്ഥാനത്തുനിന്ന്‌ കണ്ടും കേട്ടും ആസ്വദിക്കാം. നിത്യേന ധാരാളം ഭക്തന്മാരും വിനോദസഞ്ചാരികളും ബുദ്ധവിഹാരം സന്ദര്‍ശിക്കാനെത്തുന്നു. സന്യാസിമാര്‍ താമസിക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുന്നിലെ നടുമുറ്റം കടന്നാല്‍ പ്രധാന ക്ഷേത്രമായി. ഇരുവശത്തും പ്രാര്‍ത്ഥനാലയങ്ങളാണ്‌. നടപ്പാതയ്‌ക്കുചുറ്റുമുള്ള ഉദ്യാനത്തില്‍ ധ്യാനിച്ചിരിക്കുന്ന നിരവധി സന്യാസിമാരെയും ലാമമാരെയും കാണാം. ആശ്രമങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല.
ടിബറ്റന്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടാകുന്ന ആദ്യത്തെ ആണ്‍കുട്ടിയെ ആത്മീയജീവിതത്തിന്‌ നിയോഗിക്കണം എന്നതാണ്‌ കീഴ്‌വഴക്കം. ഈ കുട്ടികളാണ്‌ മൊണാസ്‌ട്രിയിലെ സന്യാസിമാരാകുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ബുദ്ധമതപഠനകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ബുദ്ധമത പഠനകേന്ദ്രമാണിത്‌. അയ്യായിരത്തിലധികം സന്യാസിമാരുണ്ടിവിടെ. അതിരാവിലേ മുതല്‍ അര്‍ദ്ധരാത്രിവരെ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി കഴിയുന്ന സന്യാസിമാരുടെ ആചാരങ്ങളെല്ലാം വളരെ രസകരമാണ്‌. ശാന്തപ്രകൃതികളായ ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരോടും സംസാരിക്കാറില്ല.
പത്മസംഭവ ബുദ്ധ വിഹാരത്തില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല. ഉത്സവാഘോഷവേളകളില്‍ മാത്രമേ അത്‌ തുറക്കാറുള്ളു. ടിബറ്റന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ പുതുവത്സരവും ജൂണ്‍ മാസത്തില്‍ ബുദ്ധജയന്തിയും ജൂലൈ മാസത്തില്‍ ദലൈലാമയുടെ ജന്മദിനവും ഇവര്‍ക്ക്‌ വിശേഷപ്പെട്ട ആഘോഷങ്ങളാണ്‌.


അടച്ചിട്ടിരുന്ന ഒരാശ്രമത്തിന്റെ മുന്നിലെ പടികളിലിരുന്ന്‌ ഫോട്ടോയെടുത്തശേഷം ഞങ്ങള്‍ പരിസരമാകെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട്‌ പുറത്തേക്കിറങ്ങി. കടകളില്‍നിന്ന്‌ കുട്ടികള്‍ക്ക്‌ മനോഹരമായ വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി. മൈസൂര്‍ സാന്‍ഡല്‍ പൗഡര്‍, ചന്ദനതൈലം, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, ടിബറ്റന്‍ സമോസ തുടങ്ങി ഓരോരുത്തരും വേണ്ടതൊക്കെ വാങ്ങി, ഉച്ചയോടുകൂടി ഞങ്ങള്‍ മിനിടിബറ്റിലെ സന്യാസിമാരോട്‌ വിടപറഞ്ഞു.


No comments:

Post a Comment