Sunday, 29 January 2017

സഞ്ചാരസാഹിത്യത്തിലെ സ്ത്രീസാന്നിദ്ധ്യം

                                           'സീറോപോയിന്റ്'

                                          ഡോ;ലേഖാ നരേന്ദ്രന്‍

                         സാഹിത്യസംഘം മാസിക, ജനുവരി 2017              
                           

                            സര്‍വ്വകലാശാലകളില്‍നിന്നും പാഠപുസ്തകങ്ങളില്‍നിന്നും ലഭിക്കുന്ന അറിവിനേക്കാളും രാജ്യസഞ്ചാരം കൊണ്ട് ഉണ്ടാകുന്ന പ്രായോഗിക ജ്ഞാനമാണ് ഏറ്റവും വലിയ പാഠം. യാത്രാവിവരണത്തിന് വായനക്കാര്‍ ഏറുന്നതും അതുകൊണ്ടുതന്നെ. മനുഷ്യനുണ്ടായ കാലംമുതല്‍ അവന്‍ സഞ്ചാരിയുമായിരുന്നു. എന്നിട്ടും മലയാളത്തില്‍ സഞ്ചാരസാഹിത്യം മറ്റു സാഹിത്യപ്രസ്ഥാനങ്ങളെപ്പോലെ അത്ര പുഷ്‌കലമായില്ല. സാമ്പത്തികപരാധീനത, യാത്രചെയ്യാനുള്ള അസൗകര്യം, താല്പര്യമില്ലായ്മ എന്നിവയൊക്കെ ആദ്യകാലത്ത് ജനങ്ങളെ യാത്രചെയ്യുന്നതില്‍നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ചിരിക്കാം. എന്നാല്‍ ആ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുകയും ജനങ്ങള്‍ കൂടുതല്‍ സഞ്ചാരപ്രിയരായി മാറുകയും ചെയ്തിട്ടും സഞ്ചാരസാഹിത്യത്തിന്‍റെ അവസ്ഥയ്ക്ക് വലിയ മാറ്റം ഇന്നും സംഭവിച്ചിട്ടില്ല. സഞ്ചരിച്ചതുകൊണ്ടു മാത്രമായില്ല, സഞ്ചാരത്തിലൂടെ താന്‍ കണ്ട കാഴ്ചകളും സൗന്ദര്യവും അനുവാചകരിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള സര്‍ഗ്ഗസിദ്ധിയും സഞ്ചാരികള്‍ക്ക് ഉണ്ടാവണം. എങ്കിലേ നല്ല സഞ്ചാരസാഹിത്യ കൃതികള്‍ ജനിക്കുകയുള്ളൂ.
           മലയാളസാഹിത്യത്തില്‍ ചരിത്രം, ആത്മകഥ, ജീവചരിത്രം എന്നിവയെപ്പോലെ തന്നെ സഞ്ചാരസാഹിത്യത്തിലും സ്ത്രീകളുടെ സംഭാവന വളരെ കുറവാണ്. ഇന്നും നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനും താമസിക്കാനും സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. സഞ്ചരിക്കുന്നവരാകട്ടെ തങ്ങളുടെ യാത്രാനുഭവങ്ങള്‍ പകര്‍ത്തുന്നതില്‍ വിമുഖതകാട്ടുന്നു. 1936-ല്‍ മിസിസ് കുട്ടന്‍നായരുടെ 'ഞാന്‍ കണ്ട യൂറോപ്പ്' എന്ന പുസ്തകമാണ് വനിതകളുടെ ആദ്യത്തെ യാത്രാവിവരണമായി ലഭിച്ചിട്ടുള്ളത്. അതിനുശേഷം സ്ത്രീകളുടെയിടയില്‍ നിന്ന് വലിയ സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ ഇതിന് വലിയ മാറ്റം സംഭവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം എസ്.സരോജം എന്ന എഴുത്തുകാരിയുടെ 'സീറോപോയിന്റ്' എന്ന യാത്രാനുഭവം വിലയിരുത്തേണ്ടത്.
           യാത്ര ജീവിതസ്വപ്‌നമായി കൊണ്ടുനടക്കുന്ന എഴുത്തുകാരിയാണ് എസ്.സരോജം. ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ അവര്‍ പാഴാക്കുന്നില്ല. കേരളത്തില്‍നിന്ന് വടക്കേയറ്റത്തുള്ള കാശ്മീര്‍വരെ പതിനാറുദിവസംകൊണ്ട് നടത്തുന്ന യാത്രയുടെ ആത്മാനുഭവം പങ്കുവയ്ക്കുകയാണ് 'സീറോപോയിന്റ്' എന്ന പുസ്തകത്തിലൂടെ സരോജം ചെയ്യുന്നത്. താന്‍ സഞ്ചരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെയും അവരുടെ ജീവിതത്തെയും സ്വന്തം ജീവിതാനുഭൂതികളുമായി സംയോജിപ്പിച്ച് വര്‍ണ്ണിക്കുമ്പോഴാണ് താന്‍ കൂടി യാത്രചെയ്ത പ്രതീതി അനുവാചകനില്‍ ഉളവാക്കാന്‍ കഴിയുന്നത്. എന്നാല്‍ സ്വന്തമായ, സ്വതന്ത്രമായ യാത്രകളില്‍ മാത്രമേ ജനങ്ങളുമായുള്ള സാംസ്‌കാരിക വിനിമയം സാദ്ധ്യമാവുകയുള്ളൂ. സരോജത്തിനും അത്തരമൊരു പരാധീനത ഉണ്ടായിട്ടുണ്ടെങ്കിലും സാദ്ധ്യമായിടത്തോളം അനുഭൂതിദായകമാക്കാന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. 'പുതിയ കുരുക്ഷേത്രം', 'കാശ്മീരിലെ കുങ്കുമപ്പാടങ്ങള്‍' എന്നീ അദ്ധ്യായങ്ങള്‍ അതിന് ഉത്തമോദാഹരണങ്ങളാണ്. എഴുത്തുകാരിയോടൊപ്പം വായനക്കാരും കാശ്മീരിന്‍റെ  അഭൂതപൂര്‍വ്വമായ സൗന്ദര്യത്തില്‍ ലയിച്ചുചേരുന്നു.
             കാര്‍ഗിലിലേക്കുള്ള സാഹസികയാത്രയും വിവരണങ്ങളും  അതീവ ഹൃദ്യങ്ങളാണ്. നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ച കാര്‍ഗില്‍ യുദ്ധം നമ്മുടെയെല്ലാം മനസ്സില്‍ നീറുന്ന ഓര്‍മ്മകളാണ്. അതിനുമപ്പുറത്ത് ഒരു ജനത നടത്തുന്ന നിലനില്പിനുള്ള പോരാട്ടം സരോജം വാക്കുകളിലൂടെ പകര്‍ത്തുന്നു. സുരുനദിയുടെ തീരത്ത് കുന്നിന്‍ചരിവില്‍ ചെറുതട്ടുകളായിക്കിടക്കുന്ന കാര്‍ഗില്‍ പട്ടണത്തിന്‍റെ  സൗന്ദര്യം എഴുത്തുകാരി ഒപ്പിയെടുക്കുന്നു. അവിടത്തെ ജനതയുടെ വികാരങ്ങളും യുദ്ധത്തിന്‍റെ  ബാക്കിപത്രങ്ങളും ഇന്ത്യന്‍ സൈന്യത്തിന്‍റെ  സമര്‍പ്പിതവും ദുഷ്‌കരവുമായ ജീവിതവും ഇതില്‍ നമുക്ക് വായിക്കാം. ഒപ്പം അതിര്‍ത്തിയില്‍ ജീവന്‍ ഹോമിച്ച ജവാന്മാരുടെ ശവമഞ്ചങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കുടുംബങ്ങളുടെ കണ്ണീരും അവര്‍ കാണുന്നു.
             ഭാവന, സൂക്ഷ്മനിരീക്ഷണപാടവം, ചരിത്രജ്ഞാനം, ത്യാജ്യഗ്രാഹ്യപടുത, ഭാഷണസാമര്‍ത്ഥ്യം ഇവയൊക്കെ യാത്രാവിവരണ രചയിതാവിന് അവശ്യംവേണ്ട ഘടകങ്ങളാണ്. ഇവയെല്ലാം ഈ പുസ്തകത്തിന്‍റെ  രചനയിലും പ്രകടമാണ്; പ്രത്യേകിച്ചും ചരിത്രപരമായ വിവരണങ്ങള്‍. യാത്രയ്ക്കു മുമ്പാണോ പിമ്പാണോ എന്നറിയില്ല താന്‍ സഞ്ചരിച്ച സ്ഥലങ്ങളെ സംബന്ധിച്ച പൂര്‍ണ്ണമായ ചരിത്രജ്ഞാനം  എഴുത്തുകാരി നേടിയിട്ടുണ്ട്. ചരിത്രജ്ഞാനം മാത്രമല്ല ഓരോ പ്രദേശത്തിന്‍റെയും സാമൂഹികവും സാംസ്‌കാരികവുമായ സവിശേഷതകള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവയും എഴുത്തുകാരി ഗ്രഹിച്ചിട്ടുണ്ട്.  അത്രയും ആഴത്തിലുള്ള പഠനം നടത്തിയതുകൊണ്ടാണ് കാര്‍ഗിലിന്‍റെ  വിസ്തൃതിയും ജനസംഖ്യയും വരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകത്തിന്‍റെ  ആമുഖത്തില്‍ പ്രൊഫ;വി.എന്‍.മുരളി സൂചിപ്പിച്ചതുപോലെ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഒരു യാത്രാവിവരണ ഗ്രന്ഥമെന്നതിനപ്പുറം ഓരോ പ്രദേശത്തെയും പറ്റിയുള്ള പഠനഗ്രന്ഥമായി അനുഭവപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
            കാശ്മീരിലെ കുങ്കുമപ്പാടങ്ങള്‍ എന്ന അദ്ധ്യായത്തില്‍ ആദ്യഭാഗത്ത് ഭാവാത്മകകാവ്യം രചിക്കുന്ന ഒരു കവിയെയാണ് നാം ദര്‍ശിക്കുന്നതെങ്കില്‍ അടുത്തഘട്ടത്തില്‍ കുങ്കുമകൃഷിയുടെ ചരിത്രം, ഐതിഹ്യം, കുങ്കുമത്തിന്‍റെ  ഗുണഗണങ്ങള്‍, ഉപയോഗം, അവ സംരക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചെല്ലാം വിവരിക്കുന്ന ചരിത്രകാരിയെയാണ് ദര്‍ശിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കുങ്കുമകൃഷിക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കും സര്‍ക്കാരിന്‍റെ  അനാസ്ഥയിലേക്കും ഭൂമാഫിയക്കാരുടെ കടന്നുകയറ്റത്തിലേക്കും വിരല്‍ചൂണ്ടുന്ന സാമൂഹികപ്രതിബദ്ധതയുള്ള പുരോഗമന ചിന്തകയെ നാം ദര്‍ശിക്കുന്നു.
            സഞ്ചാരസാഹിത്യ രചനയില്‍ നാടകീയമായ അവതരണം വളരെ പ്രധാനപ്പെട്ടതാണ്. സാധാരണകാര്യങ്ങളാണ് അവതരിപ്പിക്കുന്നതെങ്കിലും  പറയുന്നതിലെ നാടകീയത ഒരു ആഖ്യാനതന്ത്രമാണ്. 'സീറോപോയിന്റ്  എന്ന  ഈ പുസ്തകവും ഒരു ചെറുകഥയിലോ നോവലിലോ പോലുള്ള നാടകീയമുഹൂര്‍ത്തം സൃഷ്ടിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇതിലെ ഓരോ അദ്ധ്യായത്തിന്‍റെയും തലക്കെട്ടും പുസ്തകത്തിന്‍റെ  പേരുപോലെതന്നെ ആകര്‍ഷകമാണ്. യാത്രാവീട്, കാലത്തിന്‍റെ  കവിളിലെ കണ്ണീര്‍ത്തുള്ളി, നൊമ്പരമുറങ്ങുന്ന അമൃത് സര്‍, വിഭജനത്തിന്‍റെ  മുറിവുണങ്ങാത്ത പഞ്ചാബ്, പ്രതാപങ്ങള്‍ അസ്തമിച്ച ആഗ്രാക്കോട്ട എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഈ തലക്കെട്ടുകളില്‍ കാല്പനികയും വിമര്‍ശകയുമായ എഴുത്തുകാരിയുടെ ദ്വിമുഖമാണ് പ്രത്യക്ഷപ്പെടുന്നത്.
            ഓരോ യാത്രാനുഭവത്തെയും സ്വപക്ഷത്തുനിന്ന് വിമര്‍ശിക്കാനും വിലയിരുത്താനും കേരളീയജീവിതവുമായി ബന്ധപ്പെടുത്താനും അവര്‍ ശ്രമിച്ചിട്ടുണ്ട്. വെറുമൊരു ടൂറിസ്റ്റ് ഗൈഡായി മാറാതെ ഭാവനാശാലിയായ ഒരു എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മകസൃഷ്ടിയായി ഈ പുസ്തകം അനുഭവപ്പെടുന്നതും അതുകൊണ്ടാണ്. കാവ്യാനുഭൂതി സൃഷ്ടിക്കുന്നതില്‍ സരോജത്തിന്‍റെ  ഭാവാത്മകമായ ഭാഷാശൈലിയും സഹായിച്ചിട്ടുണ്ട്. കവിയും ചെറുകഥാകൃത്തും നോവലിസ്റ്റുമായ സരോജം മലയാളത്തിലെ സഞ്ചാരസാഹിത്യത്തിലും തന്‍റെ  സാന്നിദ്ധ്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു.






       

Saturday, 21 January 2017

വെല്‍ക്കം ടു ഡെവിള്‍സ് കോര്‍ണര്‍ (കഥ)



 പെട്ടെന്നാണ് ആകാശംനിറയെ  മഴമേഘങ്ങള്‍ ഓടിക്കൂടിയത്. ഒപ്പം ശക്തിയായ കാറ്റും ഇടിയും മിന്നലും. ഉടന്‍ മഴപെയ്യുമെന്നുറപ്പ്. രാവിലത്തെ തിരക്കിനിടയില്‍ കുടയെടുക്കാന്‍ മറന്നു. അല്ലുവിന്‍റെ റെയിന്‍കോട്ടും എടുത്തില്ല. മഴ നനഞ്ഞാല്‍ അവന് പനിവരും. പിന്നെ ഒരാഴ്ച ലീവായതുതന്നെ. മഴയ്ക്കുമുമ്പ് വീട്ടിലെത്തണം. അശ്വതിക്ക് വെപ്രാളമായി.
വീടിനു കിഴക്കുവശത്തുകൂടി  ഒരിടവഴിയുള്ള കാര്യം അവള്‍ക്ക്  ഓര്‍മ്മവന്നു. അതൊരു കുറുക്കുവഴിയാണ്.  അല്ലുവിന്‍റെ  കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ വേഗം നടന്നു.
ഇടവഴിയിലേക്കുള്ള പ്രവേശനഭാഗത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍റെ  ഒരു നോട്ടീസ്‌ബോര്‍ഡുണ്ട്. അതിന്‍റെ  കറുത്ത പ്രതലത്തില്‍ മഞ്ഞ പെയിന്റുകൊണ്ട് ഇപ്രകാരം എഴുതിവച്ചിട്ടുണ്ട്:
' സ്വാഗതം
ദേവപുരം റെസിഡന്റ്‌സ് അസോസിയേഷന്‍'
അതിനു താഴെയായി കടുംചായത്തില്‍ ഭംഗിയായി എഴുതിവച്ചിരിക്കുന്ന വാക്കുകള്‍ വായിച്ച് അശ്വതി പൊട്ടിച്ചിരിച്ചു.
' വെല്‍ക്കം ടു ഡെവിള്‍സ് കോര്‍ണര്‍'
അമ്മ ചിരിക്കുന്നതു കണ്ട് അല്ലുവും അതു വായിച്ചു. കുടുകുടെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു:
ഡെവിള്‍സ് കോര്‍ണറെന്നുവച്ചാലെന്താമ്മേ?
ഇത് തീരെ വൃത്തിയില്ലാത്ത വഴിയായതുകൊണ്ട് ആരോ പരിഹസിച്ചെഴുതിയതാ മോനേ.
ശരിക്കും ഇവിടെ ഡെവിള്‍സുണ്ടോ  അമ്മേ? അല്ലു ആകാംക്ഷയോടെ ചോദിച്ചു.
ഇടവഴിയുടെ രണ്ടുവശവും വലിയ വീടുകളും അവയെ സംരക്ഷിക്കുന്ന കനത്തുയര്‍ന്ന മതിലുകളുമാണ്. വഴിയരികില്‍ അവിടവിടെയായി ഗാര്‍ഹികാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മത്സ്യത്തിന്‍റെയും മാംസത്തിന്‍റെയും അവശിഷ്ടങ്ങള്‍ ചികയുന്ന തെരുവുനായ്ക്കളും എച്ചില്‍ കൊത്തിപ്പെറുക്കുന്ന കാക്കകളും. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളില്‍ പറ്റിക്കൂടിയ ഈച്ചകളും അരിച്ചുനടക്കുന്ന ഉറുമ്പുകളും. വീടുകളില്‍നിന്ന്  ഒഴുക്കിവിടുന്ന മലിനജലവും.  മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധവും. വഴിയാകെ വഴുക്കലും.
നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററും വാര്‍ഡ് കൗണ്‍സിലറും റെസിഡന്‍സ് അസോസിയേഷനും കൂട്ടായി ബോധവല്‍ക്കരണം നടത്തിയിട്ടും മുടുക്കുനിവാസികള്‍ക്ക് യാതൊരു കൂസലുമില്ല. അവര്‍ മതിലുതുരന്ന് തൂമ്പുവച്ച്  മലിനജലം പൂര്‍വ്വാധികം ശക്തിയായി വഴിയിലേക്ക് ഒഴുക്കിവിടുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും പോളിത്തീന്‍ കവറുകളും വഴിയിലാകെ ചിതറിക്കിടക്കുന്നു.  പൊട്ടിച്ചിതറിയ  കുപ്പിച്ചില്ലുകള്‍ പാദരക്ഷകളെ വെല്ലുവിളിച്ചുകൊണ്ട്  കാല്‍നടക്കാരെ ഭീഷണിപ്പെടുത്തുന്നു.
കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശുചീകരണപ്രക്രിയ മുറതെറ്റാതെ ചെയ്യുന്നുണ്ടെങ്കിലും പരിസരവാസികള്‍ മത്സരിച്ച് മാലിന്യം കൂനകൂട്ടിക്കൊണ്ടേയിരിക്കുന്നു. അത്യാവശ്യക്കാരല്ലാതെ മറ്റാരും അതുവഴി വരാറില്ല. ഏതോ കുസൃതിക്കുട്ടന്‍ നോട്ടീസ്‌ബോര്‍ഡില്‍ എഴുതിവച്ച വാക്കുകള്‍  അര്‍ത്ഥവത്താണെന്ന് അശ്വതിക്കും തോന്നി.
ഈ വഴിയിലൂടെ വന്നത് അബദ്ധമായിപ്പോയി. അല്ലുവിനെ വീഴാതെ കൊണ്ടെത്തിച്ചാല്‍ മതിയായിരുന്നു. അവള്‍ മനസ്സില്‍ പിറുപിറുത്തുകൊണ്ട് അവനെ കുപ്പിച്ചില്ലില്‍ ചവിട്ടാതെയും തെന്നിവീഴാതെയും  കൈപിടിച്ചു നടത്തി.
കുറച്ചുദൂരം നടന്നപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി.  വഴിയുടെ വളവില്‍ മഴക്കോട്ടു ധരിച്ച പരിഷ്‌കൃതജീവികള്‍ മതിലോരം ചേര്‍ന്ന് പുറംതിരിഞ്ഞുനില്‍ക്കുന്നു.
അയ്യോ..! അമ്മേ ഡെവിള്‍സ്! അല്ലു വിളിച്ചുകൂവി.
അതു ഡെവിള്‍സല്ല മോനേ, മനുഷ്യരാ..
മനുഷ്യര്‍ പുറംതിരിഞ്ഞുനിന്ന് എന്തുചെയ്യുന്നതാമ്മേ?
. അവര്‍ ഒന്നിനു പോകുന്നതാ. മോന്‍ അങ്ങോട്ടു നോക്കണ്ട,
അവള്‍ അല്ലുവിന്‍റെ  കൈയിലെ പിടി മുറുക്കി. നടത്തത്തിന് വേഗത കൂട്ടി. മൂത്രച്ചാലുകളില്‍ ചവിട്ടാതെ ഒരടി മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നില്ല.
മൂത്രമൊഴിയന്മാരെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് അല്ലു ചോദിച്ചു:
അയ്യേ...! മനുഷ്യരെന്തിനാമ്മേ വഴിയില്‍ ഒന്നിനു പോകുന്നത്?
ഇവിടെയെങ്ങും ടോയിലറ്റില്ലല്ലോ മോനേ. അതുകൊണ്ടാ.
ഈ മൂത്രത്തിലൂടെ നടന്നാ നമുക്കസുഖം വരൂല്ലേയമ്മേ? ടീച്ചര്‍ പറഞ്ഞല്ലൊ മൂത്രത്തില്‍ ധാരാളം രോഗാണുക്കളുണ്ടെന്ന്.
നമ്മുടെ കാലില്‍ ചെരുപ്പുണ്ടല്ലൊ കുട്ടാ.
വഴിയില്‍ തുപ്പരുത്, ഒന്നിനും രണ്ടിനും പോകരുത് എന്നൊക്കെ  ഞങ്ങളുടെ ടീച്ചര്‍ പറഞ്ഞുതന്നല്ലൊ. ഈ മനുഷ്യര്‍ സ്‌കൂളില്‍ പോയിട്ടുണ്ടാവില്ല അല്ലേ അമ്മേ?
ആരുപറഞ്ഞാലും അനുസരിക്കാത്ത ചിലരുണ്ടു മോനേ; മറ്റുള്ളവരെക്കുറിച്ച് വിചാരമില്ലാത്തവര്‍.
അമ്മ പറഞ്ഞതിന്‍റെ  അര്‍ത്ഥം മനസ്സിലാവാതെ അല്ലു സംശയഭാവത്തില്‍ അമ്മയെ നോക്കി.
എങ്ങനെയാണ് ഈ കുട്ടിയെ പറഞ്ഞുമനസ്സിലാക്കിക്കുക? അശ്വതി ആലോചിച്ചു. ഒരുനിമിഷത്തെ ആലോചനയ്ക്കുശേഷം അവള്‍ പറഞ്ഞു:
അവര്‍ സ്‌കൂളില്‍ പഠിച്ചത് മറന്നുപോയിരിക്കും കുട്ടാ. എന്‍റെ   കുട്ടന്‍ ഒരിക്കലുമിങ്ങനെ വഴി വൃത്തികേടാക്കരുതേ.
പിന്നില്‍ ചെറിയൊരനക്കം കേട്ട് അശ്വതി തിരിഞ്ഞുനോക്കി.
ചവറുകൂനയില്‍ മാംസാവശിഷ്ടങ്ങള്‍ ചികഞ്ഞുകൊണ്ടുനിന്ന തെണ്ടിപ്പട്ടി പുറകേവരുന്നു! അവന്‍റെ വിശപ്പു മുറ്റിയ കണ്ണുകളില്‍ തെരുവിലുപേക്ഷിച്ചവരോടുള്ള പക.
വായ്‌ പിളര്‍ന്നടുക്കുന്ന  പട്ടിയെക്കണ്ട്    കുട്ടി പേടിച്ചലറി.  അവന്‍  അടുത്തുകിടന്ന പൊട്ടാത്ത മദ്യക്കുപ്പിയെടുത്ത് അതിന്‍റെ  തലയ്‌ക്കെറിഞ്ഞു. നൊന്തുമുരണ്ടുകൊണ്ട്  പിന്നോക്കംമാറിയ പട്ടി അവനെ നോക്കി കുരച്ചുകൊണ്ട് മുന്നോട്ടുചാടി . അവന്‍ പേടിച്ചലറിക്കൊണ്ട് വീട്ടിലേക്കോടി. പട്ടി പുറകെയോടി.
പിന്നെ കേട്ടത് പട്ടിയുടെ കടിയേറ്റു പിടയുന്ന അവന്‍റെ ഉച്ചത്തിലുള്ള കരച്ചിലായിരുന്നു .

Sunday, 1 January 2017

യാത്രകളാല്‍ അനുഗ്രഹീതമായ 2016

       

                                                       @കഞ്ചന്‍ജംഗ, സിക്കിം

കാണാക്കാഴ്ചകളിലേക്ക് കണ്ണുതുറന്ന് കാലെത്തുന്ന ദൂരത്തോളം നടന്നുതീര്‍ത്ത ധന്യവര്‍ഷമായിരുന്നു എനിക്ക് 2016. കുളവാഴപ്പൂക്കളുടെ മണമുള്ള കാറ്റേറ്റ്, കുമരകം കായലിലെ കഞ്ഞോളങ്ങളോടു കഥപറഞ്ഞിരുന്ന നിലാവുള്ള രാത്രികളും  പച്ചപ്പുകളതിരിട്ട കായല്‍പ്പരപ്പിലൂടെയുള്ള  തോണിയാത്രയും കായലിനഭിമുഖമായുള്ള കുടില്‍വാസവും  ബട്ടര്‍ഫ്‌ളൈ പാര്‍ക്കിലെ ശലഭക്കാഴ്ചകളും പക്ഷിസങ്കേതത്തിലൂടെയുള്ള ചുറ്റിനടത്തവും ജനുവരിയുടെ നിറവുകളായി. കാനായിയുടെ മത്സ്യകന്യകയോട് ഹൃദയരഹസ്യങ്ങള്‍ പങ്കുവച്ച പകല്‍വേളകളും പാല്‍നുരപോലുള്ള വെള്ളിക്കണ്ണുകളാല്‍ പ്രണയനോട്ടമെറിഞ്ഞടുക്കുന്ന കടല്‍ത്തിരകളുടെ സ്പര്‍ശസുഖമറിഞ്ഞും ഉപ്പുമണക്കുന്ന കടല്‍ക്കാറ്റിന്റെ വികൃതികളാസ്വദിച്ചും മണല്‍പ്പരപ്പില്‍ സ്വയംമറന്നിരുന്ന ശംഖുംമുഖസന്ധ്യകളും കോവളംബീച്ചില്‍ സ്‌നേഹിതരോടൊപ്പം ഉല്ലസിച്ചുനടന്ന പകല്‍നേരങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനവും കുതിരമാളികയിലെ വിചിത്രമായ മണിയുണര്‍ത്തിയ കൗതുകവുമൊക്കെ ഫെബ്രുവരിയുടെ ആദ്യപകുതിയെ പ്രിയ തരമാക്കി .


                                                         @ഭൂട്ടാന്‍ അതിര്‍ത്തി 

അവസാനത്തെ ഷാങ്ഗ്രില എന്നു വിശേഷപ്പേരുള്ളതും ലോകത്തിലെ ഏക ബുദ്ധിസ്റ്റുരാജ്യവുമായ ഭൂട്ടാനിലൂടെയുള്ള യാത്ര ഫെബ്രുവരിയിലെ അവസാനത്തെ 16 ദിവസം നീണ്ടുനിന്നു.  മാസങ്ങള്‍ കഴിഞ്ഞിട്ടും തണുത്തുവിറച്ച ദിനരാത്രങ്ങളും സുഖദര്‍ശനം പകര്‍ന്നുനല്‍കിയ വൃക്ഷനിബിഡമായ മലനിരകളും ചിത്രസമാനമായ താഴ്‌വരകളും 
                                                       തിംഫുതാഴ്‌വര

ഏകതാനതപുലര്‍ത്തുന്ന വീടുകളും നിഷ്‌കളങ്കരായ മനുഷ്യരും പാരോവിമാനത്താവളവും ടൈഗേഴ്‌സ് നെസ്റ്റും പാരോനദിയും റിന്‍പുങ് ദ്‌സോങ്ങും തിംഫുവിലെ രാജധാനിയും ബുദ്ധപോയിന്റും 

                                             ബുദ്ധപോയിന്‍റ്,തിംഫു
മെമ്മോറിയല്‍ ചോര്‍ട്ടനും ഫോക്ക് ഹെരിറ്റേജ് മ്യൂസിയവും ക്ലോക്ക്ടവറും, നെയ്ത്തുബംഗ്ലാവും പുനാഖയിലെ സുഖാനുഭൂതികളുടെ കൊട്ടാരവും വിശുദ്ധകിറുക്കന്റെ ആശ്രമവും ദോച്ചുലചുരവുമൊക്കെ ഇന്നും ഓര്‍മ്മച്ചെപ്പില്‍ ഒളിമങ്ങാതിരിക്കുന്നു. ജെയിംസ് ഹില്‍ട്ടന്റെ ലോസ്റ്റ് ഹൊറൈസണ്‍ എന്ന നോവലില്‍ വിവരിക്കുന്ന ഷാംഗ്രിലയില്ലേ, അത് ഭൂട്ടാനാണെന്നാണ് പലരും പറയുന്നത്. ബംഗാളിലെ തിരക്കേറിയതും വൃത്തിഹീനവുമായ വാണിജ്യനഗരത്തിന് തൊട്ടപ്പുറത്ത്, ഹിമാലയത്തിന്റെ മടിത്തട്ടില്‍, വൃത്തിയും വെടിപ്പുമുള്ള, ശാന്തിയും സമാധാനവും നിറഞ്ഞ, സ്വര്‍ഗ്ഗസുന്ദരമായൊരു കൊച്ചുരാജ്യമുണ്ടെന്നത് കൗതുകകരംതന്നെ. അതിര്‍ത്തികവാടത്തിനപ്പുറത്തേക്കു കാലെടുത്തുവച്ചാല്‍ ദൃശ്യമാകുന്നത് ചിത്രാലംകൃതമായ വീടുകളും പീടികകളും. ഉറുമ്പിനെപ്പോലും നോവിക്കാതെ മെല്ലെ നടന്നുനീങ്ങുന്ന സൗമ്യപ്രകൃതികളായ മനുഷ്യര്‍.  എല്ലാവരും പരമ്പരാഗതവസ്ത്രമണിഞ്ഞവര്‍. 
               (ദേശീയ വസ്ത്രമണിഞ്ഞ്  നൃത്തംചെയ്യുന്ന  യുവതീയുവാക്കള്‍)
                               
                    കുടിയേറ്റക്കാരായ നേപ്പാളികളും  ഭൂട്ടാണികളും കൂടിക്കലര്‍ന്ന അതിര്‍ത്തിജില്ലയായ ഫുണ്‍ഷോലിംഗ് ഒരു വാണിജ്യനഗരമാണെങ്കിലും തിക്കും തിരക്കുമില്ല, ജനബാഹുല്യവുമില്ല.  പടിപടിയായി ഉയര്‍ന്ന്, തട്ടുതട്ടായി കിടക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗികള്‍ വിവരണാതീതം. രാജ്യവിസ്തൃതിയുടെ അറുപതുശതമാനവും സംരക്ഷിതവനങ്ങളാണ്. അതുകൊണ്ടുതന്നെ കാര്‍ബണ്‍മുക്തവും പരിസ്ഥിതി സൗഹൃദവുമാണ.്  വിചിത്രമായൊരു ഭരണക്രമവും ആചാരരീതികളുമാണിവിടെ. 
                                                    റിന്‍ പുന്ഗ്  ദ്സോന്ഗ്
എവിടെയും കാവിച്ചുവപ്പണിഞ്ഞ ബുദ്ധസന്യാസിമാരെ കാണാം. ഭരണകാര്യങ്ങളിലും നീതിനിര്‍വ്വഹണത്തിലുമെല്ലാം പുരോഹിതസഭ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യമാണ് ഇപ്പോള്‍ നിലവിലുള്ളതെങ്കിലും രാജാവാണ് ഭരണത്തലവന്‍. ആകെ ജനസംഖ്യ ഏഴുലക്ഷം. പരമ്പരാഗതശൈലിയില്‍ നിര്‍മ്മിച്ച ഒരേപോലുള്ള വീടുകള്‍. ജനങ്ങളുടെ ആനന്ദമാണ് രാജ്യപുരോഗതിയുടെ അളവുകോല്‍. സന്തോഷവും സമാധാനവുമാണ് നാടിന്റെ മുഖമുദ്ര. സന്തോഷം എല്ലാവര്‍ക്കും തുല്യമായി വിതരണംചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. 


                                   മുന്‍പത്തെരാജാവും ഇപ്പോഴത്തെ രാജാവും 

 ' ഞങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടുകണ്ടറിയുന്ന രാജാവാണ് ഞങ്ങളെ ഭരിക്കുന്നത്. ഇവിടെ സമാധാനമുണ്ട്. യുദ്ധങ്ങളില്ല. ഉള്ളതുകൊണ്ട് തൃപ്തരാണു ഞങ്ങള്‍' എന്നാണ് സാധാരണജനങ്ങള്‍ പറയുന്നത്. ഇവിടെ കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നതധികവും സ്ത്രീകളാണ്.  വഴിയോരക്കച്ചവടമില്ല, കടകളില്‍ വിലപേശലില്ല. ആട്ടോറിക്ഷകളില്ല. ദൂരയാത്രകള്‍ക്ക് ടാക്‌സികളെയാണ് ആശ്രയിക്കുന്നത്. നഗരങ്ങളില്‍ ചെറിയ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും വളരെ പരിമിതം.


    ദ്രുക് (വ്യാളി) - ഒരു  ചുവര്‍ചിത്രം 

ദ്രുക്ക് യൂല്‍ (വ്യാളിയുടെ നാട്) എന്നാണ് ഭൂട്ടാനികള്‍ അവരുടെ നാടിനു നല്‍കിയിരിക്കുന്ന പേര്. രാജാവിന് ദ്രുക് ഗ്യാല്‍പോ എന്നും പറയും. ടിബറ്റന്‍ ബൂദ്ധിസത്തെ കലര്‍പ്പില്ലാതെ കാത്തുപോരുന്ന മതാധിഷ്ടിത രാജ്യമാണിത്. ഇന്ത്യയില്‍നിന്നും ടിബറ്റിലെത്തിയ ഗുരു പത്മസംഭവനാണ് ഇവിടെ ബുദ്ധമതം പ്രചരിപ്പിച്ചത്. പാരോയിലുള്ള ലോകപ്രസിദ്ധമായ ടൈഗേഴ്‌സ് നെസ്റ്റ്  എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രം അദ്ദേഹത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. 
                                                പ്രാര്‍ഥനാ പതാകകള്‍ 
ആരാധനാലയങ്ങളിലും പാതയോരങ്ങളിലും മലകളുടെ ഉച്ചിയിലുമെല്ലാം ബഹുവര്‍ണ്ണങ്ങളിലുള്ള പ്രാര്‍ത്ഥനാപതാകകള്‍. ലോകസമാധാനത്തിനായി ബുദ്ധന്മാരുടെ സംഭാവനകളാണ് പ്രാത്ഥനകളും മന്ത്രങ്ങളുമെഴുതിയ പതാകകള്‍. അവ കാറ്റില്‍ പാറുന്ന കാലത്തോളം അതിലെഴുതിയിരിക്കുന്ന പ്രാര്‍ത്ഥനകളുടെ ഫലം ലോകമെങ്ങും എത്തുമെന്നാണ് വിശ്വാസം. ആരാധനാലയങ്ങളിലും സന്യാസമഠങ്ങളിലുമെല്ലാം ചുറ്റോടുചുറ്റും പ്രാര്‍ത്ഥനാചക്രങ്ങളുണ്ട്. അവ കൈകൊണ്ടുകറക്കി, ഘടികാരക്രമത്തില്‍ മുന്നോട്ടുനീങ്ങിയാണ് ക്ഷത്രങ്ങളെ വലംവയ്ക്കുന്നത്. 

                                                  തിംഫുവിലെ  സ്മാരകസ്തൂപം

എവിടെയും ബുദ്ധക്ഷേത്രങ്ങളും സ്തൂപങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു. ഇവിടത്തെ സംഗീതവും കലയുമെല്ലാം ബുദ്ധമതാധിഷ്ഠിതമാണ്. സാഹിത്യം, സിനിമ എന്നിവ വളരാന്‍ തുടങ്ങുന്നതേയുള്ളൂ.
ജൈവകൃഷിയും കാലിവളര്‍ത്തലുമാണ് ജനങ്ങളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍. ധാരാളം നദികളാല്‍ സമ്പുഷ്ടമായ ഭൂട്ടാനില്‍ വൈദ്യുതിയാണ് പ്രധാന കയറ്റുമതിയുത്പന്നം. തലസ്ഥാനമായ തിംഫുവില്‍ ഒരു വിമാനത്താവളംപോലുമില്ല. ട്രാഫിക് സിഗ്നലുകളില്ല. രാജ്യത്താകെയുള്ളത് ഒരേയൊരു ദേശീയപാത.  
                                              പാരോവിമാനത്താവളം
രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളം പാരോ പട്ടണത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിനും അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കും അവര്‍ ഇന്ത്യയെ ആശ്രയിക്കുന്നു. നെഹ്‌റുവിന്റെ കാലംമുതല്‍ തുടങ്ങിയതാണ് ഇരുരാജ്യങ്ങളുംതമ്മിലുള്ള ഗാഢമായ സൗഹൃദം. 
                                        തിംഫുവിലെ ഡച്ചന്‍ചോലിംഗ്  കൊ ട്ടാരം                                             നയതന്ത്രകാര്യങ്ങളിലുള്‍പ്പെടെ  ഇന്ത്യയുടെ സ്വാധീനമുണ്ട്. 
ഇ ന്ത്യാക്കാര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ പാസ്‌പോര്‍ട്ടും വിസയും ആവശ്യമില്ല.  ഇമിഗ്രേഷന്‍ ഓഫീസില്‍  തിരിച്ചറിയല്‍ കാര്‍ഡുമായിച്ചെന്ന്‌  പെര്‍മിറ്റുവാങ്ങിയാല്‍ മതി. ഭൂട്ടാനികള്‍ക്ക് ഇന്ത്യയിലേക്ക്‌ വരാന്‍  പെര്‍മിറ്റുപോലും വേണ്ട .



എണ്‍പതുകളുടെ അവസാനംവരെയും ഇന്ത്യയിലെ ഒരാദിവാസി ഗ്രാമംപോലെ അവികസിതമായിരുന്നു മലകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഭൂട്ടാന്‍. അന്യസംസ്‌കാരങ്ങളുടെ അധിനിവേശം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റേഡിയോ, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ ആധുനിക വിനിമയമാര്‍ഗ്ഗങ്ങള്‍  വേണ്ടെന്ന നിഷ്‌കര്‍ഷയായിരുന്നു ഭരണകൂടം പുലര്‍ത്തിയിരുന്നത്.  ഇത്തരം നിഷ്‌കര്‍ഷകളെ അവഗണിച്ച് പലരും  ഒളിച്ചുകടത്തുന്ന ഡിഷ് ആന്റിന ഉപയോഗിച്ച്  ഇന്ത്യയിലെ ടി.വിപരിപാടികള്‍ രഹസ്യമായി കാണാറുണ്ടായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പായിരുന്നു. 1999 - ല്‍ നാലാം ഡ്രുക് ഗ്യാല്‍പോ ജിഗ്‌മെ സിംഗ്യേ വാങ്ചുക്കിന്റെ കിരീടധാരണ രജതജൂബിലിയോടനുബന്ധിച്ച് ജനങ്ങള്‍ക്കു നല്‍കിയ സൗജന്യങ്ങളാണ് രണ്ടായിരത്തിനുശേഷം ലഭ്യമായ ഇത്തരം ആധുനിക സംവിധാനങ്ങള്‍. ഇപ്പോള്‍ നമ്മുടെ  ദൂരദര്‍ശന്‍ മാതൃകയിലുള്ള ഒരു പബ്ലിക് സര്‍വ്വീസ് ടെലിവിഷന്‍ ചാനലും ഏതാനും സ്വകാര്യ എഫ്.എം. റേഡിയോ പ്രക്ഷേപണങ്ങളുമുണ്ട്. വിരസങ്ങളായ തദ്ദേശ ടെലിവിഷന്‍ പരിപാടികളെക്കാള്‍ ജനങ്ങള്‍ വിനോദത്തിനായി ആശ്രയിക്കുന്നത് ഇന്ത്യന്‍ ചാനലുകളെയും ബോളിവുഡ് സിനിമകളെയുമാണ്. വീടുകളില്‍ തപാലെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവില്‍വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ .ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ബൂട്ടാനിലെ ജനങ്ങള്‍ ആധുനികതയിലേക്ക് ചുവടുവയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്  നഗരപ്രദേശങ്ങളില്‍ ഇപ്പോള്‍ കാണുന്ന പരിഷ്‌കാരഭ്രമങ്ങളും ആഡംബരനിര്‍മ്മിതികളും. ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം രാജ്യത്തെയും ജനതയെയും ഭരണാധികാരികള്‍ക്ക് എത്രകാലം പഴമയിലും പാരമ്പര്യത്തിലും തളച്ചിടാനാവും!
ആലപ്പുഴ ജില്ലയിലെ പ്രധാന ആകര്‍ഷണമായ ഹൗസ്‌ബോട്ടിലെ താമസവും വേമ്പനാട്ടുകായലിലൂടെയുള്ള യാത്രയും ജൂലൈമാസത്തിലായിരുന്നു. 
                                         പുന്നപ്ര വയലാര്‍ സ്മാരകം 
ചുവന്നവിപ്ലവത്തിന്റെ സാരഥികളില്‍ പലരും അന്ത്യവിശ്രമംകൊള്ളുന്ന പുന്നപ്രവയലാര്‍ സ്മാരകം, 
                                                 തകഴി സ്മാരകം 

ചെമ്മീനും കയറുമൊക്കെ വായനാലോകത്തിനു സമ്മാനിച്ച തകഴിയുടെ വീട്, കൈ നഷ്ടപ്പെട്ട കരുമാടിക്കുട്ടന്‍റെ പ്രതിഷ്ഠാലയം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തുള്ളല്‍പ്രസ്ഥാനത്തിന്‍റെ  ഉപജ്ഞാതാവായ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ സ്മാരകം  എന്നിവ സന്ദര്‍ശിച്ചതും ഈ യാത്രയിലായിരുന്നു.
                                                  @കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 

പാലക്കാട് ജില്ലയിലെ ഇതിഹാസഭൂമികയായ തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകം സന്ദര്‍ശിച്ചത് ഒക്ടോബറിലും.
ഒ.വി.വിജയന്‍ സ്മാരകത്തില്‍ 

അത്യുത്സാഹത്തോടെ കാത്തിരുന്ന സിക്കിം സന്ദര്‍ശനം സാദ്ധ്യമായത് ഒക്ടോബറിലാണ്. ഭൂട്ടാനും സിക്കിമും ഹിമാലയത്തിന്‍റെ  ഇരട്ടസന്തതികളാണെന്നാണ് പറയപ്പെടുന്നത്. കാഴ്ചയ്ക്കും അങ്ങനെതന്നെ. ബുദ്ധമതത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും നന്മകള്‍ രണ്ടിടത്തും ദര്‍ശിക്കാം. ഗുരു പത്മസംഭവനുമായി ബന്ധപ്പെട്ട കഥകളും പുണ്യസ്ഥലങ്ങളും രണ്ടിടത്തും ധാരാളം. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും വലിയ വ്യത്യാസമൊന്നുമില്ല. ഭൂട്ടാനെപ്പോലെതന്നെ സിക്കിമും സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാണ്.  പിന്നെ എന്താണ് വ്യത്യാസമെന്നുചോദിച്ചാല്‍ ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം.. സിക്കിം മതേതര ഇന്ത്യയിലെ ഒരു സംസ്ഥാനവും ഭൂട്ടാന്‍ സ്വതന്ത്രമായ ബുദ്ധിസ്റ്റ് രാജ്യവും. 
                                       മലമുകളിലൊരു  നഗരം - ഗാംഗ് ടോക് 

മലമുകളിലെ സുന്ദരി എന്നാണ് സിക്കിം അറിയപ്പെടുന്നത്. 
ബംഗാളിലെ ന്യൂജല്‍പായ്ഗുരി സ്റ്റേഷനില്‍നിന്ന് സിക്കിം തലസ്ഥാനമായ ഗാംങ്‌ടോക്കിലേക്കുള്ള യാത്ര ഒരു ട്രാവല്‍ ഏജന്‍സിയുടെ ഷെയര്‍ടാക്‌സിയിലായിരുന്നു. ചൈനയും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതിനാല്‍ ഗാങ്‌ടോക്കൊഴികെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയും ഫോട്ടോകളും കാശും ഏജന്‍സിയെ ഏല്‍പിച്ചാല്‍മതി ബാക്കി ഏര്‍പ്പാടുകളെല്ലാം അവര്‍ ചെയ്തുകൊള്ളും. 

ആദ്യം പോയത് ചൈനീസ് അതിര്‍ത്തിയായ നാഥുലപാസിലേക്കുതന്നെ. അസഹ്യമായ തണുപ്പത്ത് ദുര്‍ഘടമായ മലമ്പാതയിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമാണെങ്കിലും ചിരകാല  സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍റെ  ത്രില്ലുണ്ടല്ലൊ അത് പറഞ്ഞറിയിക്കാനാവില്ല. അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ജവാന്‍മാരുടെ കൂട്ടത്തില്‍ കോഴിക്കോടുകാരനായ ബിനീഷ്‌കുമാറുമുണ്ടായിരുന്നു. മലയാളികളെ കണ്ടപ്പോള്‍ അയാള്‍ക്കെന്തൊരു സന്തോഷം!  വടക്കന്‍സിക്കിമിലെ ഗുരുഡോങ്മാര്‍ തടാകമായിരുന്നു  അടുത്ത ലക്ഷ്യം. മലയിടിച്ചിലില്‍ അത്യന്തം ദുര്‍ഘടമായ മലമ്പാതയിലൂടെ 127 കിലോമീറ്റര്‍ ദൂരം ഒറ്റയടിക്ക് താണ്ടുക അസാദ്ധ്യം. വഴിമദ്ധ്യേ ലാച്ചെനില്‍ രാത്രിതങ്ങി, വെളുപ്പിനേയുണര്‍ന്ന്, തുളച്ചുകയറുന്ന തണുപ്പില്‍, ശരീരത്തെ കമ്പിളിയില്‍പൊതിഞ്ഞ്  യാത്ര തുടങ്ങി. മഞ്ഞുതൊപ്പിയിട്ട മലനിരകളില്‍ സൂര്യവെളിച്ചത്തിന്‍റെ  വജ്രത്തിളക്കം. പട്ടാളബാരക്കുകളുടെ മുരള്‍ച്ച. കട്ടമഞ്ഞുപുതച്ച മലമുടികള്‍ക്കിടയില്‍ നീലാകാശച്ചുവട്ടില്‍ വലിയൊരു പളുങ്കുപാത്രംപോലെ നീലജലസമൃദ്ധമായ തടാകം.
                                            @ ഗുരുഡോന്ഗ്  മാര്‍  തടാകം 
 ഗുരു പത്മസംഭവന്‍റെ  പാദസ്പര്‍ശമേറ്റ പുണ്യസ്ഥാനം, ബുദ്ധന്മാരുടെ പുണ്യതീര്‍ത്ഥം. ഇവിടെനിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് അഞ്ചുകിലോമീറ്റര്‍ ദൂരംമാത്രം. കാലാവസ്ഥ പ്രതികൂലമാവുംമുമ്പ് മടങ്ങേണ്ടതുള്ളതുകൊണ്ട് അധികനേരം അവിടെ ചെലവഴിക്കാനായില്ല. ലാച്ചുങ്ങില്‍ രാത്രി കഴിഞ്ഞിട്ട് പിറ്റേന്നുരാവിലേ ഇന്ത്യയിലെ ഉയരംകൂടിയ കൊടുമുടിയായ കഞ്ചന്‍ ജംഗയിലേക്കു പുറപ്പെട്ടു. അനിതരമായ പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഭൂപ്രദേശങ്ങളിലൂടെയുള്ള ഈ യാത്ര വലിയൊരു സാഹസംതന്നെയായിരുന്നു. വാടകയ്‌ക്കെടുത്ത ബൂട്ടും കോട്ടുമണിഞ്ഞിട്ടും താങ്ങാനാവാത്ത തണുപ്പ്. വഴിയോരക്കച്ചവടക്കാര്‍ നല്‍കിയ ചൂടുള്ള പാനീയം വലിച്ചുകുടിച്ചു. പിന്നെ ചെറുപ്പക്കാരികളെ കടത്തിവെട്ടിക്കൊണ്ട് കട്ടമഞ്ഞില്‍ ചവിട്ടിയുള്ള മലകയറ്റം. ഒടുവില്‍ മലമുകളിലെത്തി! മഞ്ഞില്‍ ഇരുന്നും കിടന്നുമുള്ള വിജയാഘോഷം. ക്യാമറകള്‍ മത്സരിച്ചുപകര്‍ത്തിയിട്ടും മതിയാവാത്ത സ്വര്‍ഗ്ഗീയസൗന്ദര്യം. വഴിയില്‍ ഒരിടത്തുവച്ച് ജീപ്പിന്‍റെ  ടയര്‍ പഞ്ചറായതൊഴിച്ചാല്‍ അങ്ങോട്ടുള്ള യാത്രയില്‍ അനര്‍ത്ഥങ്ങളൊന്നുമുണ്ടയില്ല. 
                                                   ഡ്രൈവര്‍  ആരോണ്‍
മടക്കയാത്രയില്‍  ഡ്രൈവര്‍ കുഴഞ്ഞുപോയി. നാഡിമിടിപ്പ് അപകടകരമാംവണ്ണം താഴാന്‍തുടങ്ങി. വണ്ടി വഴിയിലൊതുക്കിയിട്ട്, അയാള്‍ക്കുവേണ്ട പരിചരണം ലഭ്യമാക്കി, വിശ്രമിക്കാനനുവദിച്ചു. രാത്രി വൈകിയാണ് യാത്രതുടര്‍ന്നത്. പിറ്റേദിവസം ഗാങ്‌ടോക്കിലെത്തി. പിന്നത്തെ രണ്ടുദിവസം ഗാങ്‌ടോക്കിലെ കാഴ്ചകളായിരുന്നു; എംജിമാര്‍ഗ്ഗ്, ഫ്‌ളവര്‍ഷോ, റോപ്പ്‌വേ, മൊണാസ്ട്രികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി, സസ്യത്തോട്ടം, നിയമസഭാമന്ദിരം, ഗണേഷ് ടോക്ക് തുടങ്ങി നിരവധി കാഴ്ചകള്‍.  
                                               സിക്കിം നിയമസഭാ മന്ദിരം 

        ഗാന്ഗ് ടോക്  സന്ദര്‍ശനം കഴിഞ്ഞ്  ഞങ്ങള്‍ പെല്ലിംഗിലേക്ക് പോയി. അതും സാഹസകരമായ യാത്രതന്നെ. രാത്രിയോടെ ടൗണിലെത്തി. പെല്ലിംഗ് ടൂറിസ്റ്റുഭൂപടത്തില്‍ ഇടംപിടിച്ചത് അടുത്തകാലത്താണ്. കഞ്ചന്‍ജംഗ മലനിരകളും സൂര്യോദയവും അടുത്തുകാണാമെന്നതാണ്  ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. തെക്കേയിന്ത്യാക്കാരുടെ വകയാണ് ഇവിടത്തെ ഹോട്ടലുകളധികവും. അതിരാവിലെ ഉണര്‍ന്നെണീറ്റ് അടുത്തുള്ള ഹെലിപാഡിലേക്കു നടന്നു. മലമുടികളില്‍ ചുവപ്പ്, മഞ്ഞ, വെള്ള എന്നിങ്ങനെ വര്‍ണ്ണക്കുടമാറ്റം നടത്തുന്ന വസന്തസൂര്യോദയം നോക്കി ആശ്ചര്യപ്പെട്ടുനില്‍ക്കേ മഞ്ഞില്‍കുളിച്ചുനിന്ന പരിസരമാകെ മഴവില്ലഴകു പരന്നു. 
                                              പെല്ലിംഗിലെ സൂര്യോദയം 
മഴവില്ലിന്‍റെ  നിറങ്ങളേഴും പുതച്ചുനിന്ന ആ പ്രഭാതനിമിഷങ്ങള്‍ ജീവിതത്തിലെ അപൂര്‍വ്വസുന്ദരനിമിഷങ്ങളായി ഹൃദയത്തില്‍  പകര്‍ന്നു സൂക്ഷിക്കുന്നു . ദാരാപ്പ് എന്ന ആദിവാസിഗ്രാമം, റിമ്പിവാട്ടര്‍ഫാള്‍സ്, റിമ്പിനദിക്കരയിലെ ഓറഞ്ചുതോട്ടം, കഞ്ചെന്‍ജംഗ വാട്ടര്‍ഫാള്‍സ്, 
                                    പ്രദേശ വാസിക്കൊപ്പം @കഞ്ചന്‍ജംഗ വെള്ളച്ചാട്ടം

കെച്ചോപാല്‍രി തടാകം, സിങ്‌ഷോര്‍ തൂക്കുപാലം തുടങ്ങി നിരവധി വിസ്മയക്കാഴ്ചകളാണ് പെല്ലിംഗിനെ ഓര്‍ക്കുമ്പോള്‍ മനസ്സിലുണരുന്നത്. 
                                      സിംഗ്ഷോര്‍  തൂക്കുപാലം ,പെല്ലിംഗ് 

                                             @കൊണാര്‍ക്ക്‌ സൂര്യക്ഷേത്രം 

ഒറീസയില്‍ പുരിയിലെ ജഗന്നാഥക്ഷേത്രം, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, ചന്ദ്രഭാഗ  ബീച്ച്, കരകൗശലനിര്‍മ്മിതിക്കു പേരുകേട്ട പിപ്പിലി  തുടങ്ങിയ സ്ഥലങ്ങള്‍  സന്ദര്‍ശിച്ചത്  സിക്കിമിലേക്ക്  പോകുന്ന വഴിക്കാണ് . മനോഹരമായ കരകൌശല  വസ്തുക്കളുമായി  ഡല്‍ഹിയുള്‍പ്പെടെ  ഉത്തരേന്ത്യയിലുടനീളം  പ്രദര്‍ശനസ്റ്റാളുകളില്‍  സജീവസാന്നിദ്ധ്യമായ സുലോചന മഹാപാത്രയെയും  കരകൌശല വസ്തുക്കളുടെ  നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിഹാന്‍കുടുംബത്തെയും പരിചയപ്പെടാന്‍ സാധിച്ചതിലുള്ള സന്തോഷം  ചെറുതല്ല .
       @ പിപ്പിലി - സുലോചന മഹോപാത്രയുടെ കരകൌശലക്കടയില്‍

        ഭൂട്ടാന്‍ യാത്രയ്ക്കിടയിലാണ്  ഡാര്‍ജിലിംഗ് സന്ദര്‍ശിക്കാന്‍  ഒരവസരം വീണുകിട്ടിയത് . മൌണ്ടനീയറിംഗ്  ഇന്‍സ്റ്റിറ്റ്യൂട്ട്, മ്യൂസിയം , മൃഗശാല, യുദ്ധസ്മാരകം , ജാപ്പനീസ് പഗോഡ, റോഡരികിലെ  പാളങ്ങളിലൂടെ സഞ്ചരിക്കുന്ന  ഒന്നോ രണ്ടോ ബോഗികള്‍  മാത്രമുള്ള   കല്‍ക്കരി വണ്ടികള്‍ തുടങ്ങി  എത്രയെത്ര   കാഴ്ചകള്‍ !

                            ഡാര്‍ജിലിംഗ് - മൌണ്ടനീയറിം ഗ്  ഇന്‍സ്റ്റിറ്റ്യൂട്ട്

ഡാര്‍ജിലിംഗിലേക്കുളള   പാതയോരത്ത്  വയലുകളില്‍  പൂവിട്ടുനില്‍ക്കുന്ന കടുകിന്‍ പാടങ്ങള്‍,
                                      @ബംഗാള്‍ - പൂവണിഞ്ഞ കടുകിന്‍ പാടം 

 കല്‍ക്കത്തയിലെ  ഏദന്‍ ഗാര്‍ഡന്‍സ്, ഹൗറ , വിക്ടോറിയ  ടെര്‍മിനല്‍   സന്ദര്‍ശനങ്ങളും  2016 ഒക്ടോബറിലെ പുണ്യങ്ങള്‍ തന്നെ. കോയമ്പത്തൂരിലെ കസ്തൂരി ശ്രീനിവാസന്‍ ആര്‍ട്ട്ഗ്യാലറി, 
                            @ കസ്തുരി ശ്രീനിവാസന്‍ ആര്‍ട്ട്ഗ്യാലറി ,കോയമ്പത്തൂര്‍ 

ചെന്നൈയിലെ മെറീന ബീച്ചിലെ  എംജിആര്‍ സ്മാരകം, അണ്ണാസ്‌ക്വയര്‍, അടയാറിലെ ഗാന്ധി മണ്ഡപം, കാമരാജ് സ്മാരകം  മുതലായവ സന്ദര്‍ശിക്കാനുള്ള ഭാഗ്യം കൈവന്നത് നവംബറിലും.
                                            @ കാമരാജ് സ്മാരകം,അടയാര്‍ 

ഇത്രയേറെ യാത്രകളെന്തിന് എന്നാരെങ്കിലും ചോദിച്ചാലോ, പറയാം. ലോകം മുഴുവന്‍ നമുക്കൊരുമിച്ച് സഞ്ചരിക്കാമെന്നു പറഞ്ഞുകൊതിപ്പിച്ചിട്ട്, പാതിവഴിയില്‍ നിര്‍ത്തി പരലോകസഞ്ചാരത്തിനുപോയവനോടുള്ള മധുരമായ പ്രതികാരമാണ് എന്റെ യാത്രകള്‍.
                                           ഹൂഗ്ലിയിലൂടെ 

Wednesday, 28 December 2016

സിംഹമുദ്ര (കഥ)

           
                   

               ആ പഴയ ബംഗ്ലാവിന്‍റെ മുറ്റത്ത്‌ ഒഴുകുന്ന  കൊട്ടാരം പോലെ ഒരു കാര്‍ വന്നുനിന്നു. പത്രവായനയില്‍ മുഴുകിയിരുന്ന  വൃദ്ധന്‍ മുഖമുയര്‍ത്തിനോക്കി. കാറിന്‍റെ  വാതില്‍ തുറന്ന്‍ സുമുഖനായൊരു ചെറുപ്പക്കാരന്‍ ഇറങ്ങിവന്നു. അയാള്‍ വൃദ്ധന്‍റെ  പാദങ്ങളില്‍ വീണു നമസ്‌കരിച്ചു.
കാലുകള്‍ പുറകോട്ടു വലിച്ചുകൊണ്ട് വൃദ്ധന്‍ ചോദിച്ചു:
നിങ്ങളാരാണ്?
അവിടുന്ന്‍  എന്‍റെ  ഗുരുവാണ്, എന്നെ ഞാനാക്കിയ മഹാഗുരു.
നിങ്ങള്‍ക്ക് ആളുതെറ്റിയതാവും. വൃദ്ധന്‍ പറഞ്ഞു.
ഇല്ല, ഞാനന്വേഷിച്ചത് അങ്ങയെത്തന്നെയാണ് .
എന്താ പേര് ?
ഹരികൃഷ്ണന്‍
വീട്?
പുഴക്കര
വൃദ്ധന്‍ കണ്ണട നേരെയാക്കി, പഞ്ഞിപോലുള്ള താടിരോമങ്ങള്‍ ഉഴിഞ്ഞുകൊണ്ട് അയാളെ ചുഴിഞ്ഞുനോക്കി. ആ വിളറിയ കണ്ണുകളില്‍ സ്മൃതിരേഖകള്‍ തെളിഞ്ഞു. ആശ്ചര്യസ്മിതത്തോടെ അദ്ദേഹം ചോദിച്ചു:
മെരുങ്ങാത്ത സിംഹക്കുട്ടി ... അല്ലേ?
അയാള്‍ ചിരിച്ചു.
വൃദ്ധന്‍ വാത്സല്യപൂര്‍വ്വം അയാളെ ആലിംഗനം ചെയ്തു.
അയാള്‍ വിനയാന്വിതനായി നിന്നു.
നായകനായില്ലേ?
ആയി.
  നാടകത്തിലോ ജീവിതത്തിലോ ?
 സിനിമയില്‍ .
ആ ചെറുപ്പക്കാരന്‍റെ  ആത്മാഭിമാനം സ്ഫുരിക്കുന്ന  മുഖത്തുനോക്കി വൃദ്ധന്‍ ചോദിച്ചു:
ഇപ്പോള്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം?
അങ്ങയോട് നന്ദി പറയണം, അത്രമാത്രം ഞാനങ്ങയോട് കടപ്പെട്ടിരിക്കുന്നു.
ഇരുവരും പുഴക്കരസ്‌കൂളിലെ ക്ലാസ്മുറിയിലേക്ക് വഴുതിവീണു. അവിടെ കുറേ കുട്ടികളും അഞ്ചുപേരടങ്ങുന്ന  ഒരുപദേശകസംഘവും ഉണ്ടായിരുന്നു.. വൃദ്ധന്‍  ഉപദേശകസംഘത്തെ നയിക്കുന്ന  പ്രഗത്ഭമതിയായ മനശാസ്ത്രജ്ഞനും. അയാള്‍ പ്രശ്‌നക്കാരനായ കുട്ടിയുമായി.
ഒന്നാം  ഉപദേശകന്‍ കുട്ടിയെ മാറ്റിനിര്‍ത്തി ചോദിച്ചു
എന്താടാ നിന്‍റെ  പ്രശ്‌നം ?
അത് ഞാനെന്തിനാ സാറിനോട് പറയുന്നത്? എല്ലാം കേട്ടോണ്ട് സാറങ്ങു പോവൂല്ലേ?
ഉപദേശകന്‍ വെടിെകാണ്ട വെരുകിനെപ്പോലെ സ്റ്റാഫ്‌റൂമിലേക്കു പാഞ്ഞു, മനശാസ്ത്രജ്ഞനോട് പരാതിപ്പെട്ടു: അവന്‍ മഹാനിഷേധിയാ, തര്‍ക്കുത്തരം പറയുന്നു. കുടഞ്ഞുപിടിച്ചുള്ള നില്പുകണ്ടില്ലേ, സിംഹത്തെപ്പോലെ!
രണ്ടാം ഉപദേശകന്‍ കുട്ടിയുടെ അടുക്കല്‍ ചെന്ന്‍  സൗമ്യതയോടെ ചോദിച്ചു:
കുട്ടീ, നിനക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ?
കുട്ടി  അദ്ദേഹത്തിന്‍റെ  കാതില്‍ ഒരു രഹസ്യം പറഞ്ഞു.
ധിക്കാരീ, നീയെന്നെ പരിഹസിക്കുന്നോ? ഉപദേശകന്‍ ദേഷ്യപ്പെട്ടി റങ്ങിപ്പോയി, മനശാസ്ത്രജ്ഞനോട് പരാതിപ്പെട്ടു: ആ കുരുത്തംകെട്ടവന്‍ എന്നെയും  അപമാനിച്ചു.
പ്രശ്‌നം സ്റ്റാഫ്‌റൂമില്‍ ചര്‍ച്ചാവിഷയമായി.
ഹരീ, നീയെന്തിനാ അവരെ അപമാനിച്ചത്? ക്ലാസ്സദ്ധ്യാപകന്‍ വന്ന്‍ കുട്ടിയെ മൃദുവായി ശാസിച്ചു.
അപമാനിക്കയോ? ഇല്ല മാഷേ.
നിന്‍റെ  നന്മയ്ക്കുവേണ്ടിയല്ലേ കൗണ്‍സിലിംഗ്  ചെയ്തത്? സത്യം പറ, നീയെന്താ പറഞ്ഞത്?
കൗസിലിംഗില്‍ ചോദിക്കുന്നതും പറയുന്നതും പുറത്തുപറയരുതെന്ന്‍ മാഷല്ലേ പറഞ്ഞത് ?
കാര്യങ്ങളിത്രയുമായ സ്ഥിതിക്ക് എന്താണുണ്ടായതെന്നു  പറ. പ്രശ്‌നം പരിഹരിക്കണ്ടേ നമുക്ക്?
കുട്ടി  സത്യം പറഞ്ഞു.
സ്റ്റാഫ്‌റൂമില്‍ ചര്‍ച്ച പുരോഗമിച്ചു.
എന്‍റെ  ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ് ഹരികൃഷ്ണന്‍. നിങ്ങള്‍ അവനെ മനസ്സിലാക്കിയില്ല. ക്ലാസദ്ധ്യാപകന്‍ കുട്ടിയുടെ പക്ഷം ചേര്‍ന്നു.
അവനെ ഞാനൊന്നു  കാണട്ടെ . മനശാസ്ത്രജ്ഞന്‍ കുട്ടിയുടെ അരികിലെത്തി. ഒരു കൈകൊണ്ട് കുട്ടിയെ ചേര്‍ത്തുപിടിച്ചു. മറുകൈകൊണ്ട് അവന്‍റെ  ചുരുണ്ടിടതൂര്‍ന്ന  തലമുടിയില്‍ തഴുകിക്കൊണ്ട് അദ്ദേഹം സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ചു:
ഉടുപ്പഴിക്കൂ മോനെ
കുട്ടി  ഉടുപ്പഴിച്ചു
മന:ശാസ്ത്രജ്ഞന്‍റെ  വിരലുകള്‍ മെല്ലെമെല്ലെ താഴേക്കിഴഞ്ഞു. കുട്ടിയുടെ രോമം കിളിര്‍ത്ത മുഖത്തും വിരിഞ്ഞ നെഞ്ചത്തും വാത്സല്യപൂര്‍വ്വം ഉഴിഞ്ഞുഴിഞ്ഞ്, മുതുകിലൂടെ താഴേക്ക്......
കുട്ടി  തിടുക്കപ്പെട്ട്  നിക്കറൂരാന്‍ തൂടങ്ങി.
വേണ്ട മോനെ, മന:ശാസ്ത്രജ്ഞന്‍ തടഞ്ഞു.
എന്‍റെ  പ്രശ്‌നമല്ലേ മാഷേ നിങ്ങളുടെ ചര്‍ച്ചാവിഷയം?
അവന്‍റെ  സ്വരത്തില്‍ പുച്ഛവും ഭാവത്തില്‍ നിഷേധവും മുറ്റിനിന്നു.    സാറെന്നെ  കൗണ്‍സിലിംഗ്  ചെയ്യുന്നത് ഞാനൊന്നു  കാണട്ടെ  എന്ന  മട്ടിലാണ് അവന്‍റെ  നില്പ്. ധാര്‍ഷ്ട്യത്തോടുകൂടിയ ആ നില്പുകണ്ട് മന:ശാസ്ത്രജ്ഞന്‍ പുഞ്ചിരിപൊഴിച്ചു. അവന്‍റെ  മസിലുമുളച്ച കൈകളില്‍ തഴുകിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു:
നോക്കൂ മോനെ, നീയെത്ര സുന്ദരനാണ്! ചുരുണ്ട മുടി, വിരിഞ്ഞ വക്ഷസ്സ്, മസിലുള്ള കൈകാലുകള്‍ ........
അവന്‍ അക്ഷമയോടെ ഇടയ്ക്കുകയറിപ്പറഞ്ഞു:
അതൊന്നുമല്ല മാഷേ എന്‍റെ  പ്രശ്‌നം.
ആട്ടെ , മോന്‍റെ  ചന്തി മോശമാണെന്നാരാ പറഞ്ഞത്?
മന:ശാസ്ത്രജ്ഞന്‍ പ്രശ്‌നത്തിലേക്കു കടന്നു.
കുട്ടി  മനസ്സു തുറന്നു : എനിക്ക് ഷര്‍ട്ട്  ഇന്‍ ചെയ്യാന്‍ പറ്റുന്നില്ല മാഷേ.
അതെന്താ?
ഇംഗ്ലീഷിലെ 'വി' പോലിരിക്കുന്നു  എന്നു  പറഞ്ഞ് കൂട്ടുകാരൊക്കെ കളിയാക്കുന്നു.
അത്രേയുള്ളോ?
ആനിവേഴ്‌സറിക്ക് നാടകം കളിച്ചപ്പം നായകവേഷത്തിന് കൊള്ളില്ലെന്നു  പറഞ്ഞ് എന്നെ ഒഴിവാക്കി. അതും ഞാനെഴുതിയ നാടകത്തീന്ന്‍ .
മന:ശാസ്ത്രജ്ഞന്‍ കുട്ടിയുടെ തോളത്ത് കൈവച്ചുകൊണ്ട് അതിശയഭാവത്തില്‍ ചോദിച്ചു:
മോന്‍ നാടകമെഴുതുമോ?
എഴുതുക മാത്രമല്ല മാഷേ, അഭിനയിക്കുകയും ചെയ്യും.
മിടുക്കന്‍. അദ്ദേഹം അവനെ അഭിനന്ദിച്ചു.
മാഷേ, എനിക്കു നായകനാവാന്‍ പറ്റില്ലേ?
പിന്നെന്താ ? തീര്‍ച്ചയായും പറ്റും. മോന്‍ സിംഹത്തെ കണ്ടിട്ടുണ്ടോ?
ഉം.
അവന്‍റെ  പിന്‍ഭാഗം തീരെ ഒതുങ്ങിയതല്ലേ? എിന്നിട്ടും  അവന്‍ കാട്ടിലെ രാജാവായില്ലേ?
കുട്ടി  മന:ശാസ്ത്രജ്ഞന്‍റെ  മുഖത്ത് മിഴിച്ചുനോക്കി.
മോനൊന്നും  മനസ്സിലായില്ല, അല്ലേ? തല്ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി, മോന്‍ വളര്‍ന്ന്‍  മിടുക്കനാവും, സിംഹത്തെപ്പോലെ കരുത്തനാകും.

തേമ്പിയ ചന്തിയില്‍ അഭിമാനപൂര്‍വ്വം തഴുകിക്കൊണ്ട് കുട്ടി  വീട്ടി ലേക്കോടി. വഴിയില്‍ കണ്ട പട്ടിയോടും പൂച്ചയോടുമൊക്കെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

ഞാന്‍ സിംഹമാണ്, കരുത്തനായ സിംഹം!

Tuesday, 27 December 2016

മലയാറ്റൂരിനെ ഓര്‍ക്കുമ്പോള്‍



മനുഷ്യര്‍ക്കും മരങ്ങള്‍ക്കും വേരുകള്‍ മണ്ണിലാണ് എന്ന സത്യം വായനക്കാരുടെ ചിന്തയിലേക്ക് പകര്‍ന്നുവച്ച പ്രതിഭാശാലിയായ ഒരെഴുത്തുകാരനുണ്ടായിരുന്നു മലയാളത്തില്‍; മലയാറ്റൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന രാമകൃഷ്ണന്‍.

 പെരിയാറിന്‍റെ തീരത്തുള്ള തോട്ടുവ ഗ്രാമത്തിലെ ഒരു തമിഴ് ബ്രാഹ്മണകുടുംബത്തില്‍ 1927 മേയ് മുപ്പതിനാണ് അദ്ദേഹം ജനിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ് സി.വിശ്വനാഥസ്വാമി. നാട്ടിലും അച്ഛന്‍റെ  ജോലിസ്ഥലങ്ങളിലുമായി സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാമകൃഷ്ണന്‍ ആലുവ യു.സി.കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠനം നടത്തി. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ കലാനിധിയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുമായിരുന്നു. മുല്‍ക് രാജ് ആനന്ദിന്‍റെ  ക്ഷണപ്രകാരം ബോംബെയിലെത്തിയ അദ്ദേഹം കുറച്ചുകാലം ഫ്രീ പ്രസ് ജേണലില്‍ ജോലിനോക്കി. എന്നാല്‍ അധികനാള്‍ കഴിയുംമുമ്പ് കേരളത്തിലേക്കു മടങ്ങി അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. 1954-ല്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് ഇടതുപക്ഷസ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചുതോറ്റു. മുനിസിപ്പല്‍ കമ്മിഷണറായി നിയമിക്കപ്പെടുന്നതിനുള്ള അര്‍ഹത നേടിയെങ്കിലും കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ ജോലി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് സബ്മജിസ്‌ട്രേട്ടായി കുറച്ചുനാള്‍ ജോലിനോക്കി. 1958-ല്‍ ഐ.എ.എസ്.പരീക്ഷ ജയിക്കുകയും കേരളസര്‍ക്കാരിന്‍റെ  ഉന്നതതസ്തികകള്‍ വഹിക്കുകയും ചെയ്തു. സര്‍ക്കാര്‍ജോലി മടുത്തപ്പോള്‍  സ്വയം വിരമിച്ച് എഴുത്തും ചിത്രരചനയുമായി ശിഷ്ടജീവിതം നയിച്ചു.
തിരക്കുപിടിച്ച ഔദ്യോഗികജീവിതം നയിക്കുമ്പോഴും എഴുത്തിനെ നെഞ്ചോടുചേര്‍ത്തുപിടിച്ച  മലയാറ്റൂരിന്‍റെ  തൂലികയില്‍നിന്നു പിറന്നതെല്ലാം മലയാളസാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളായി.


തമിഴ്ബ്രാഹ്മണസമുദായത്തിന്‍റെ  ജീവിതവും ബ്യൂറോക്രസിയുടെ ആന്തരലോകവുമാണ് മലയാറ്റൂര്‍കൃതികളിലെ പ്രധാനപ്രമേയങ്ങള്‍. വേരുകള്‍,  യന്ത്രം, നെട്ടൂര്‍ മഠം തുടങ്ങിയ നോവലുകളും എന്‍റെ  ഐ.എ.എസ് ദിനങ്ങളുമൊക്കെ ഈ ഗണത്തില്‍ ചേര്‍ത്തുവയ്ക്കാം.

 മനസ്സിന്‍റെ  താളപ്പിഴകളെ മുഖ്യഇതിവൃത്തമാക്കി രചിച്ച യക്ഷിയും
























അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പൊന്നിയും


 ബ്രിഗേഡിയര്‍ കഥകളും മലയാളത്തിലെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടവയായി. യക്ഷി, ചെമ്പരത്തി, അയ്യര്‍ ദ ഗ്രേറ്റ് തുടങ്ങി പല ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥയെഴുതി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും  ഷെര്‍ലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും മലയാറ്റൂര്‍ തന്നെ. ഇവകൂടാതെ ഡോക്ടര്‍ വേഴാമ്പല്‍, ദ്വന്ദയുദ്ധം, അനന്തചര്യ, മൃതിയുടെ കവാടം, ആറാംവിരല്‍, സ്വരം, മുക്തിചക്രം, മനസ്സിലെ മാണിക്യം, അമൃതംതേടി, അഞ്ചുസെന്റ്, തുടക്കം ഒടുക്കം, അനന്തയാത്ര, രക്തചന്ദനം, രാത്രി, മൃദുലപ്രഭു, ശിരസ്സില്‍ വരച്ചത്, വിഷബീജം എന്നീ നോവലുകളും നിരവധി കഥകളും അദ്ദേഹത്തിന്റേതായി മലയാളത്തിനു ലഭിക്കുകയുണ്ടായി.
1967-ല്‍ വേരുകള്‍ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡും 1979-ല്‍ വയലാര്‍ പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചു.

 ഡിസംബര്‍ 27-ന് അദ്ദേഹത്തിന്‍റെ  പത്തൊമ്പതാം ഓര്‍മ്മദിനമാണ്.




Tuesday, 13 December 2016

Sun Temple @ Konark, Odisha (Travelogue)

. This temple is built in the form of a giant ornamented chariot of the Sun God and is faced to the east so that the first rays of the rising sun srike at the main entrance.It has twelve pairs of stone wheels indicating twentyfour hours and is pulled by a set of seven horses. The walls are full with stone carvings of dancing and sexual poses.  
         The temple is on ruins and it is listed by the UNESCO as a World Heritage Site.