Wednesday, 20 August 2025

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് - കഥ (എസ്.സരോജം)

ഹായ്, സുഷൂ നീയിന്നു ഫ്രീയാണോ? അതെയല്ലോ, എന്താടാ? ഞാനിതായെത്തി, റെഡിയായിരുന്നോ, ഒരു സര്‍പ്രൈസുണ്ട്. എന്തു സര്‍പ്രൈസ്? അതൊക്കെയുണ്ട്. കാണുമ്പോ അറിഞ്ഞാ മതി. കള്ളക്കൃഷ്ണന്‍ വീഡിയോഫോണിലൂടെ കണ്ണിറുക്കിക്കാട്ടി. അവളുടെ കണ്ണുകളില്‍നിന്ന് ഉറക്കത്തിന്റെ ശിഷ്ടാലസ്യം പറന്നുപോയി. ഒരു പ്രണയശലഭത്തെപ്പോലെ അവള്‍ ഉന്മേഷവതിയായി. അവന്‍ വിളിക്കുമ്പോള്‍ പാതിമയക്കത്തിലായിരുന്നു. രാത്രിയിലെ ഉറക്കം മതിയായിരുന്നില്ല. കുട്ടികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ വാതിലുംപൂട്ടി വന്നുകിടന്നതാണ്.രാത്രിയില്‍ കിണറ്റിന്‍കരയില്‍ വഴിതെറ്റിവന്ന പച്ചത്തവള പ്രോം.... പ്രോം.... എന്നു കരഞ്ഞു ബഹളമുണ്ടാക്കി. ചില്ലുവിന് അതിനെ കിട്ടിയേതീരൂന്നായി. പാതിരാവോളം പുറകേ ഓടിയിട്ടും പിടിക്കാന്‍ പറ്റിയില്ല. ഒടുവില്‍ പടിഞ്ഞാറേപ്പറമ്പിലെ വേലായുധന്‍ വന്ന് അതിനെ ചാക്കിട്ടുപിടിച്ച് പ്ലാസ്റ്റിക്കവറിലാക്കി അവള്‍ക്കു കൊടുത്തു. അവളിന്ന് അതിനെ കീറിമുറിച്ച് അതിന്റെ ശരീരശാസ്ത്രവും ജീവശാസ്ത്രവുമൊക്കെ പഠിക്കും. അങ്ങനെ ഓരോന്നു പഠിച്ചുപഠിച്ച് മനുഷ്യശരീരം കീറിത്തുന്നുന്ന മിടുക്കിയായ സര്‍ജനാവും. കെല്ലിക്കാണെങ്കില്‍ ഒരു ശാസ്ത്രജ്ഞനാവണം എന്നാണു മോഹം. മോഹങ്ങളൊക്കെയും കൈപ്പിടിയിലൊതുക്കാന്‍ വേണ്ടിയാണ് അവരുടെ അച്ഛന്‍ മണല്‍ക്കാറ്റുവീശുന്ന മരുഭൂമിയിലെ എണ്ണക്കമ്പനിയില്‍ ജോലിതേടിപ്പോയതും സുഷമാദേവിയെന്ന കോളേജ്ബ്യൂട്ടിക്ക് ദാമ്പത്യകാലം പന്ത്രണ്ടിലൊന്നായി ചുരുക്കേണ്ടിവന്നതും.സുനില്‍ശങ്കര്‍ വിശ്വസ്തനായ സുഹൃത്താണ്, പൗരുഷമുള്ളവനും. വലിയ ഉത്സാഹത്തിലാണവന്‍. ഇന്നേക്ക് അഞ്ചാംദിവസം അവന്റെ പിറന്നാളാണ്. ലോകമായ ലോകമെല്ലാം ആഘോഷലഹരിയില്‍ ആറാടുന്ന സുദിനം. ക്രിസ്തുദേവന്‍ തിരുപ്പിറവിയെടുത്ത പുണ്യദിനം. സുനില്‍ശങ്കര്‍ എന്ന കലാകാരനെ വിശ്വപ്രശസ്തനാക്കിയത് അതിവിശിഷ്ടമായ ജന്മമുഹൂര്‍ത്തം തന്നെയാണെന്നാണ് അവന്‍ അവകാശപ്പെടുന്നത്. ദേശാന്തരങ്ങളില്‍നിന്നുപോലും ആശംസകളും പ്രേമചുംബനങ്ങളും പറന്നെത്തും. അതിന്റെ ഗര്‍വ്വം അവന് വേണ്ടതിലധികം ഉണ്ടുതാനും. കൗമാരക്കാരികള്‍ മുതല്‍ കിഴവികള്‍ വരെ അവന്റെ ആരാധകവൃന്ദത്തില്‍ പെടും. ലോറയ്ക്കും കോമയ്ക്കും കത്രീനയ്ക്കും ഷറീനയ്ക്കുമൊക്കെ അവനെ തൊടാഞ്ഞിട്ട് അടക്കംവരുന്നില്ലത്രെ! ഷാരുഖാനും കമല്‍ഹാസനും പൃഥ്വിരാജുമൊക്കെ അവന്റെ വെട്ടത്തു വരില്ലെന്നാണ് ഉത്തരേന്ത്യക്കാരികളും ദക്ഷിണേന്ത്യക്കാരികളും ഒരേപോലെ അത്ഭുതംകൂറുന്നത്. അവന്റെ നടനചാതുരി നേരിട്ടാസ്വദിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഒരുകൂട്ടം യുവതികള്‍ വരുമെന്നു കേള്‍ക്കുന്നു. ആസ്‌ട്രേലിയയില്‍നിന്ന് ഒരുകൂട്ടര്‍ വന്നുമടങ്ങിയതേയുള്ളൂ. ഗള്‍ഫിലെ ആരാധികമാരെ വര്‍ഷത്തിലൊരിക്കലെങ്കിലും പോയിക്കാണാതെ അവനും ഉറക്കംവരില്ല. ജര്‍മ്മനിയിലും റഷ്യയിലും ചൈനയിലുമൊക്കെ അടുത്തകാലത്തു പോയിവന്നതേയുള്ളൂ. റഷ്യന്‍ കോണ്‍സുലേറ്റിലെ സുന്ദരിമാര്‍ അവിടെ ഒരു നാട്യകലാകേന്ദ്രത്തിന്റെ ഡയറക്റ്റര്‍സ്ഥാനം ഉള്ളംകൈയില്‍ വച്ചുകൊടുത്തതാണത്രെ. എല്ലാം വേണ്ടെന്നുവച്ച് മടങ്ങിപ്പോന്നത് ഈ തൃശൂര്‍ക്കാരി സുഷമയ്ക്കുവേണ്ടിയാണുപോലും.എന്താണാവോ ഇവള്‍ക്കുവേണ്ടി അവന്‍ കരുതിവച്ചിരിക്കുന്ന സര്‍പ്രൈസ്? എത്രവേഗത്തില്‍ സ്വിഫ്റ്റ് പറത്തിവിട്ടാലും കുറഞ്ഞത് ഒരുമണിക്കൂറെടുക്കും ഇവിടെയെത്താന്‍. അതിനകം മുടിയിലെ മെഴുക്കെല്ലാം ഷാമ്പൂതേച്ചുകഴുകി ചിക്കിപ്പറത്തണം, അവന്റെ 'ഒണ്‍മേന്‍ ഷോ'യെ വെല്ലുന്ന ചന്ദനച്ചാറുപുരട്ടി മെയ് മണപ്പിക്കണം, കണ്ണുകള്‍ ഐലൈനറിട്ടു രൂപഭംഗി കൂട്ടണം, ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ടു നിറം കൂട്ടണം, കവിളത്തെ തക്കാളിച്ചുവപ്പിനുമീതെ റോസ്പൗഡറിട്ടു മിനുക്കം കൂട്ടണം. പിന്നെ, രക്തത്തൂടിപ്പാര്‍ന്ന വെളുത്തമേനിക്കു ചേരുന്ന സ്വര്‍ണ്ണമഞ്ഞ സാരിയും ബ്ലൗസും അണിയണം. സുഷമയ്ക്ക് ഉത്സാ ഹത്തിന്റെ മണിക്കൂറുകളാണിനി. ഒരുക്കങ്ങളെല്ലാം വേഗം പൂര്‍ത്തിയാക്കി അവള്‍ വഴിക്കണ്ണുമായിനിന്നു. എത്താറാവുമ്പോള്‍ അവന്‍ മിസ്‌കോളടിക്കും. ഓടിച്ചെന്ന് ഗേറ്റു തുറന്നുകൊടുക്കണം. വണ്ടി മുറ്റത്തു പാര്‍ക്കുചെയ്തിട്ട്, താക്കോല്‍ക്കൂട്ടം വിരല്‍ത്തുമ്പില്‍ ചുഴറ്റി, കള്ളച്ചിരിയുമായി അവന്‍ ഇറങ്ങിവരും. അതൊക്കെ ഓര്‍ത്തപ്പോള്‍ സുഷമയുടെ ചുണ്ടിലും ഒരു കള്ളച്ചിരി വിരിഞ്ഞു.പ്രതീക്ഷിച്ചതിലും നേരത്തെ അവനെത്തി. വണ്ടി കത്തിച്ചുവിട്ടിരിക്കും. സര്‍പ്രൈസ് എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ അവള്‍ ഓടി അരികിലെത്തി. കൈയില്‍ പതിവുപോലെ ഒരു റോത്ത്‌മേന്‍സല്ലാതെ മറ്റൊന്നുമില്ല. വന്നപാടെ കഴുത്തില്‍ കൈചുറ്റി കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: 'എന്റെ സുഷൂ നിന്റെയീ കണ്ണുകള്‍! ആദ്യം സര്‍പ്രൈസ് എന്താണെന്നു പറ. പിന്നെ മതി പുന്നാരം.' അവള്‍ അവന്റെ കൈ പിടിച്ചുമാറ്റി, നേരിയ പരിഭവംകാട്ടി അകന്നുനിന്നു. 'എന്താണെന്നു നീ കണ്ടുപിടിക്കെടീ.ചോരച്ചുവപ്പുള്ള ചുണ്ടുകള്‍ മേല്‍പ്പോട്ടുവലിച്ച്, പല്ലും മോണയും പുറത്താക്കി കൊഞ്ഞാളനെപ്പോലെ അവന്‍ ഇളിച്ചുകാട്ടി. 'ഹായ്.... കണ്ടുപിടിച്ചു!' അവള്‍ ഉറക്കെ ചിരിച്ചുകൊണ്ട് അവന്റെ കാതിലേക്കു ചൂണ്ടി. ഒരു കാതില്‍ വെട്ടിത്തിളങ്ങുന്ന വൈരക്കമ്മല്‍! ചുറ്റും വെളുത്ത മുത്തുകെട്ടി, നടുവില്‍ ചുവന്ന വൈരക്കല്ലു പതിച്ച വിലപിടിപ്പുള്ള കമ്മല്‍. അവള്‍ അതിന്റെ ഭംഗി ആസ്വദിച്ചുനില്‍ക്കെ അവന്‍ ചോദിച്ചു: 'എങ്ങനെയുണ്ട്? നല്ല ചേര്‍ച്ച, അല്ലേടീ?' 'ഉവ്വ് ഉവ്വ്. കുണുക്കായിരുന്നേല്‍ കുറേക്കൂടി ചേര്‍ച്ചയായേനെ. 'ആഹാ... എന്നാപ്പിന്നെ മറ്റേക്കാതില്‍ ഒരു കുണുക്കിടാം. 'ശങ്കര്‍ കാര്യമായിട്ടു പറയുവാണോ?' 'അതേടീ.' 'കമ്മലിട്ടപ്പോ നിന്നെ കാണാന്‍ നല്ല രസമുണ്ട്, കുറച്ചുകൂടി സുന്ദരനായി. പക്ഷേ... 'എന്തു പക്ഷേ 'നീയൊരു വലിയ കലാകാരനല്ലേ, ലോകം മുഴുവന്‍ നിന്നെ ശ്രദ്ധിക്കുന്നു. കുറച്ചുകൂടി സീരിയസ്സായിക്കൂടേ നിനക്ക്?' 'എന്തിന്? ഞാന്‍ ഞാനായിരിക്കുന്നതല്ലേ ശരി?' പെട്ടെന്ന് അവന്‍ ഗൗരവക്കാരനായതുപോലെ. 'ഇങ്ങനെ വേഷംകെട്ടിനടക്കാന്‍ നിന്റെ ഭാര്യ സമ്മതിക്കുമോ? വീട്ടില്‍ സ്വസ്ഥത വേണ്ടേ നിനക്ക്?' ആ ചോദ്യം അവന്റെ ഉത്സാഹം കെടുത്തിയോ എന്നു വേവലാതിപ്പെട്ടുകൊണ്ട് അവള്‍ തിടുക്കത്തില്‍ ചോദിച്ചു 'അതുപോട്ടെ. എവിടുന്നു കിട്ടി ഈ സാധനം? എത്ര കൊടുത്തു?' 'ഉം.... കൊടുക്കും കൊടുക്കും! എടീ മണ്ടീ, ഇന്നലെ ഞാനൊരു സ്വര്‍ണ്ണക്കട ഉത്ഘാടനം ചെയ്യാന്‍ പോയി. 'അവര്‍ക്കെന്താ സിനിമാനടികളെയൊന്നും കിട്ടിയില്ലേ?' 'ഞാനും ചോദിച്ചതാ മുതലാളിയോട.് അയാളെന്താ പറഞ്ഞതെന്നു കേള്‍ക്കണോ? നടിമാരു വന്നാല്‍ അവരെക്കാണാന്‍ കുറേ ജനം കൂടും. പക്ഷേ അവര്‍ക്കെത്ര പവന്‍ സമ്മാനം കൊടുക്കണം, സാറാവുമ്പം അതൊന്നും വേണ്ടല്ലോന്ന്. അതുശരി, ചുളുവില്‍ കാര്യം സാധിക്കാമെന്നാ വിചാരം? എനിക്കും വേണം സ്വര്‍ണ്ണം എന്നായി ഞാന്‍. സാറിനെന്താ വേണ്ടത്? ~ഒരു മോതിരം തരട്ടെ? എന്നവര്‍. എനിക്കെന്തിനാ മോതിരം? കാതിലൊരു കുണുക്കിട്ടുതാ എന്നു ഞാനും. കുണുക്കുമാത്രം മതിയോ സാറേ? ഒരു വൈരക്കമ്മലുംകൂടി ഇരിക്കട്ടെ എന്നവര്‍. എന്നാല്‍ രണ്ടുമിട്ടുതാ എന്നു ഞാന്‍. എന്റെ സുഷൂ പിന്നൊന്നും പറയണ്ട! ഒറ്റക്കാതില്‍ കുണുക്കിട്ടും പിന്നെ അതഴിച്ചിട്ട്' കമ്മലിട്ടും ഒരുകാതില്‍ കമ്മലും മറുകാതില്‍ കുണുക്കിട്ടും പല പോസുകളില്‍ കുറേ പടവും പിടിച്ചിട്ടേ അവരെന്നെ വിട്ടയച്ചുള്ളൂ. 'അതു ശരി. ഭാര്യ കണ്ടില്ലേ കുണുക്കും കമ്മലും?' 'അയ്യോ! രാത്രിയിലെ പുകിലൊന്നും പറയണ്ട. രണ്ടും അഴിച്ചുമാറ്റിയേപ്പിന്നാ അവളടങ്ങിയത്. ഇതിപ്പോ വണ്ടിക്കകത്തിരുന്നിട്ടതാ, നിന്നെക്കാണിക്കാന്‍. പോക്കറ്റില്‍നിന്നൊരു കുണുക്കെടുത്ത് മറ്റേക്കാതിലുമിട്ട് അവന്‍ അവളുടെ മുന്നില്‍നിന്ന് തുള്ളിക്കളിച്ചു. 'എന്റെ മുന്നില്‍ നിനക്കേതുവേഷവും കെട്ടിയാടാം. അത്രയ്ക്കിഷ്ടമാണെനിക്കു നിന്നെ. പക്ഷേ, പുറത്തിറങ്ങുമ്പോള്‍ ഇതൊന്നും വേണ്ടാട്ടോ.' ചിരിയടക്കിക്കൊണ്ട് അവള്‍ പറഞ്ഞു. 'എന്നാല്‍ ഇതൊക്കെ നീതന്നെ വച്ചോ. കൊതിതോന്നുമ്പം ഞാനിങ്ങോട്ടു പോരാം. അണിഞ്ഞൊരുങ്ങി നിന്റെ മുന്നില്‍നിന്ന് തുള്ളാം. പോരേ?' വാത്സല്യാതിരേകത്താല്‍ അവള്‍ അവനെ മാറോടു ചേര്‍ത്തുപിടിച്ചു. അവളുടെ ചുരന്ന മാറില്‍ ചുണ്ടമര്‍ത്തി അവനൊരു കുഞ്ഞുവാവയായി. പതിവുവിനോദം കഴിഞ്ഞ് തിരിച്ചുപോകാന്‍നേരത്ത് അവന്‍ കമ്മലും കുണുക്കും ഊരി അവളെ ഏല്‍പ്പിച്ചു. അവള്‍ അത് അലമാരയിലെ രഹസ്യഅറയില്‍ വച്ചുപൂട്ടി. കുട്ടികള്‍ ട്യൂഷനുംകഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. ഇനിയും മണിക്കൂറുകള്‍ ബാക്കി. മധുരാലസ്യം നുണഞ്ഞുകൊണ്ട് അവള്‍ സോഫയില്‍ ചാരിക്കിടന്ന് പത്രത്തിന്റെ താളുകള്‍ വെറുതേ മറിച്ചുനോക്കി. ഒരുപേജു നിറയെ പുരുഷന്മാരുടെ അര്‍ദ്ധനഗ്നചിത്രങ്ങള്‍! അവയ്ക്കു നടുവിലായി അവന്റെ മുഴുവര്‍ണ്ണചിത്രം. ഒരു കാതില്‍ ചുവന്നകല്ലുള്ള വെളുത്തമുത്ത്. മറുകാതില്‍ സ്വര്‍ണ്ണക്കുണുക്ക്.അടിക്കുറിപ്പായി ആകര്‍ഷകങ്ങളായ പരസ്യവാചകങ്ങള്‍... സ്ത്രീകളുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ വെറൈറ്റി ഇഷ്ടപ്പെടുന്നുവോ? എങ്കില്‍ വരൂ ഞങ്ങളുടെ ഷോറൂമിലേക്ക്...നിങ്ങള്‍ക്കിഷ്ടമുള്ളതു തിരഞ്ഞെടുക്കാം...ഡിസ്‌കൗണ്ട് ഏതാനും ദിവസത്തേയ്ക്കുമാത്രം...

No comments:

Post a Comment