Friday 2 August 2013

ദത്തുപുത്രന്‍ (കവിത)




  
 ഇന്നെന്നാത്മ ശിഖരത്തിലേതോ
ചിത്തിരപ്പൈതല്‍ ചിറകടിച്ചു !
കാതോര്‍ത്തു ഞാനതിന്‍ കൂജനപ്പാട്ടുക-
ളേറ്റുപാടാന്‍ മനം തുടിച്ചു.

ചന്തമിയന്നൊരക്കൊച്ചു പറവയെന്‍
സ്വന്തമെന്നാര്‍ത്ത നല്‍ ദിനങ്ങള്‍  
ചിന്തയില്‍ തുടിതാളമുണര്‍ത്തിയെന്‍
കണ്ണുകളീറനാം  മുത്തു ചാര്‍ത്തി .

പൈദാഹമേറ്റൊരാ വേനല്‍ക്കുരുന്നിന്‍റെ
പൂമെയ്യില്‍ വാത്സല്യത്തേന്‍ പുരട്ടി ;
കുപ്പത്തെരുവില്‍ നിന്നുമെടുത്തെന്‍റെ
കല്പനാമന്ദിരം തന്നിലാക്കി.

ഇഷ്ടഭോജ്യങ്ങളാവതും നല്‍കിയെന്‍  
നെഞ്ചിലെച്ചൂടും കൊടുത്തുറക്കി.
പക്ഷം മുളച്ചതും പാഠ൦  പഠിച്ചതും  
കണ്ടു ഞാന്‍ നിര്‍വൃതിപൂണ്ടിരുന്നു .

നിര്‍നിദ്രമേതോ യാമത്തിലാക്കിളി-
 പ്പേച്ചുകള്‍ കേട്ടു നടുങ്ങി ഞാന്‍!
'ഈ പ്പട്ടു മെത്തയുമിഷ്ടഭോജ്യാദിയും
കൂട്ടിലെ വാഴ്വിന്‍ പ്രതിഫലമോ ?

വാനില്‍ പറക്കുമെന്‍ തോഴരെക്കണ്ടിട്ട്
ഞാനെത്ര വീര്‍പ്പിട്ടു കേണുവെന്നോ ?
സ്വര്‍ഗ്ഗങ്ങളെല്ലാമിവിടെയെന്നോതിയെന്‍ 
സ്വപ്നങ്ങളെല്ലാം വിലക്കിയില്ലേ ?

പുന്നാരം കേട്ടു തടവറപ്പക്ഷി ഞാ -
നെങ്ങനെ പുഞ്ചിരി തൂകിടേണ്ടൂ ?
സ്വച്ഛമായ് പറക്കണം വാനിലെനിക്കെന്‍ 
തോഴരാം ചിത്തിരക്കൂട്ടരൊപ്പം.'

പക്ഷം വിരിച്ചവന്‍മാനത്തുയരവെ
യക്ഷികള്‍ കൂപ്പി ഞാന്‍ പ്രാര്‍ത്ഥിക്കയായ്:
  'ഒരുനാളുമക്കൊച്ചുകണ്‍കളില്‍ കന്മഷം  
പുരളാതിരിക്കാന്‍ വരം തരിക .'








4 comments:

  1. മനോഹരമായിട്ടുണ്ട് .......

    ReplyDelete
  2. This one is really great ! :)

    ReplyDelete
  3. നല്ല വായനാക്ഷമതയുള്ള കഥയും കവിതയും. അഭിനന്ദനങ്ങൾ.

    ReplyDelete