Monday, 13 April 2020

ജാലിയന്‍ വാലാബാഗ് - ഒരോര്‍മ്മക്കുറിപ്പ് - എസ്.സരോജം

 (സീറോപോയിന്റ് എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)

   മഹാരാജ രഞ്‌ജിത്‌ സിംഗിന്‍റെ കൊട്ടാരത്തിലുണ്ടായിരുന്ന സര്‍ദാര്‍ ഹിമ്മത്‌ സിംഗ്‌ ജല്ലേ വലിയ എന്ന പ്രഭുവിന്‍റെ കുടുംബവകയായിരുന്നു ജാലിയന്‍വാലാബാഗ്‌. ഹിമ്മത്‌ സിംഗും കുടുംബവും ജല്ല എന്ന ഗ്രാമത്തില്‍നിന്ന്‌ വന്നവരായതുകൊണ്ട്‌ `ജല്ലേവാലേ' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അവരുടെ ഉദ്യാനം `ജാലിയന്‍വാലാബാഗ്‌' എന്നും അറിയപ്പെട്ടു. ജല്ല കുടുംബം ജലന്ധറിലേക്ക്‌ മാറിയതോടെ ജാലിയന്‍വാലാബാഗ്‌ അനാഥമായി. താറുമാറായിക്കിടന്ന ഉദ്യാനത്തിന്‍റെ സിംഹഭാഗവും ഡംപിംഗ്‌ ഗ്രൗണ്ടായി മാറി.
1919 ഏപ്രില്‍ 13ന്‌, സിക്കുകാര്‍ ഖല്‍സയുടെ സ്ഥാപകദിനമായി ആഘോഷിക്കുന്ന പരിപാവനമായ വൈശാഖി ദിനത്തില്‍, ജാലിയന്‍വാലാ ബാഗില്‍ സമാധാനപരമായി ഒത്തുചേര്‍ന്ന വന്‍ ജനാവലിക്കുനേരേ ബ്രിട്ടീഷ്‌സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ റജിനാള്‍ഡ്‌ എഡ്വേര്‍ഡ്‌ ഹാരി ഡയര്‍ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. മതിലുകളാല്‍ ചുറ്റപ്പെട്ടതും നിരപ്പില്ലാത്തതുമായ മൈതാനത്തില്‍നിന്നു പുറത്തുകടക്കാനാവാതെ തിക്കിലും തിരക്കിലും പെട്ടും വെടിയേറ്റും മുന്നൂറോളം ആളുകള്‍ അവിടെ മരിച്ചുവീണു. മനുഷ്യത്വരഹിതമായ ഈ നരനായാട്ടാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി അറിയപ്പെടുന്ന `ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല'. സംഭവത്തിന്‌ സാക്ഷിയായ ജല്ലയുടെ ഉദ്യാനം ഇന്നൊരു ചരിത്രസ്‌മാരകമാണ്‌.
സ്‌മാരകത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ കറുത്തപ്രതലത്തില്‍ സ്വര്‍ണ്ണനിറത്തിലുളള അക്ഷരങ്ങള്‍കൊണ്ട്‌ "Jallianwala Bag" എന്ന്‌ ആലേഖനം ചെയ്‌തിരിക്കുന്നു. 

അകത്തേക്ക്‌ കയറിയാല്‍ ആദ്യം കാണുന്നത്‌ ചരിത്രമ്യൂസിയമാണ്‌. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ലഘുവിവരണങ്ങള്‍ എന്നിവ ദിനക്രമത്തില്‍ ചിട്ടയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന്‍റെ മുകളിലത്തെ ഹാളില്‍ പ്രസ്‌തുതസംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട്‌ഫിലിമിന്‍റെ പ്രദര്‍ശനമുണ്ട്‌. കണ്ടിറങ്ങുന്നത്‌ മനോഹരമായ ഉദ്യാനത്തിലേക്കാണ്.


 വെടിവയ്‌പ്പില്‍ മരിച്ചവരുടെ ഓര്‍മ്മയ്‌ക്കായി ഒരിക്കലുമണയാത്ത ദീപം - അമര്‍ജ്യോതി. 

നടപ്പാതയിലൂടെ മുന്നോട്ട്‌ നീങ്ങുമ്പോള്‍ ശേഷക്കാഴ്‌ചകളോരോന്നായി നിരന്നുകാണാം. വെടിയുണ്ട തുളച്ചുകയറിയ മുറിവുകളുമായി നില്‍ക്കുന്ന ചെങ്കല്‍ച്ചുവരുകള്‍, ഉദ്യാനമതിലുകള്‍, കൂറ്റന്‍ ആല്‍മരം, വിരണ്ടോടിയവര്‍ വീണുമരിച്ച കിണര്‍ (Martyer's Well),


 സംഭവം ചിത്രീകരിക്കുന്ന പെയിന്റിംഗുകള്‍, കേണല്‍ഡയറിന്‍റെ ചിത്രം തുടങ്ങി ആ ചരിത്രസംഭവത്തെ അനുസ്‌മരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങള്‍. എല്ലാം കണ്ടിട്ട്‌ പുറത്തേയ്‌ക്കിറങ്ങുന്നത്‌ പട്ടാളക്കാര്‍ നിന്ന്‌ വെടിയുതിര്‍ത്ത ഇടുങ്ങിയ ഇടനാഴിയിലൂടെ.
ഒന്നാം ലോകമഹായുകാലം മുതല്‍ക്കേ (1914-18) പലപല കാരണങ്ങളാല്‍ പഞ്ചാബില്‍, പ്രത്യേകിച്ചും സിക്കുകാര്‍ക്കിടയില്‍ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ പ്രതിഷേധം നിലനിന്നിരുന്നു. ന്യൂഡല്‍ഹിയിലെ ഗുരുദ്വാരയുടെ ചുറ്റുമതില്‍ പൊളിച്ചതു മുതല്‍ ഉടലെടുത്ത അമര്‍ഷവും പ്രതിഷേധവും നാള്‍ക്കുനാള്‍ വളരുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരപരിപാടികളും ആനിബസന്റിന്‍റെ നേതൃത്വത്തിലുള്ള ഹോംറൂള്‍ പ്രസ്ഥാനവും പൂര്‍വാധികം ശക്തിയാര്‍ജ്ജിച്ച്‌ മുന്നേറുന്ന കാലം. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സിക്ക്‌ നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്‌തു നാടുകടത്തിയ ഡെപ്യൂട്ടികമ്മിഷണറുടെ നടപടിയ്‌ക്കെതിരെ ഏപ്രില്‍ പത്തിന്‌ അദ്ദേഹത്തിന്‍റെ ആഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അമ്പതിനായിരത്തോളംവരുന്ന ജനക്കൂട്ടത്തെ തടഞ്ഞുനിറുത്തി വെടിവയ്‌ക്കുകയും മുപ്പതോളം പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. അതിന്‍റെ തുടര്‍ച്ചയായിരുന്നു ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല.

ഇതേപോലെ എത്രയെത്ര നിരപരാധികളുടെ ജീവന്‍ ബലികൊടുത്ത്‌ നേടിയെടുത്തതാണ്‌ ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യം! ജനങ്ങളില്‍ മതവൈരം വളര്‍ത്തി, മതത്തിന്‍റെ പേരില്‍ നാടിനെ വെട്ടിമുറിച്ച്‌, മനുഷ്യബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ്‌ നേടിയെടുത്തത്‌ സ്വാതന്ത്ര്യമോ അധികാരക്കൈമാറ്റമോ? സ്വാതന്ത്ര്യം തന്നെ - കോര്‍പ്പറേറ്റുകള്‍ക്കും അഴിമതിവീരന്മാര്‍ക്കും നാടിന്റെ മുതല്‍ കട്ടുമുടിക്കാനുള്ള സ്വാതന്ത്ര്യം! മാഫിയകള്‍ക്കും ബലാല്‍സംഗക്കാര്‍ക്കും തിമിര്‍ത്താടാനുള്ള സ്വാതന്ത്ര്യം! ഇതാണോ ഇന്ത്യന്‍ജനത സ്വപ്‌നംകണ്ട സ്വാതന്ത്ര്യം? യഥാര്‍ത്ഥസ്വാതന്ത്ര്യത്തിനുവേണ്ടി നിസ്വാര്‍ത്ഥഹൃദയത്തോടെ പൊരുതി മരിച്ചവരും കൊല്ലപ്പെട്ടവരുമായ രക്തസാക്ഷികളുടെ ആത്മാക്കള്‍ സ്വതന്ത്രഇന്ത്യയുടെ സാരഥികളോട്‌ പൊറുക്കട്ടെ. ഗാന്ധിജി മുതല്‍ അംബേദ്‌ക്കര്‍ വരെയുളളവര്‍ വീണ്ടും ജനിക്കട്ടെ.

Wednesday, 8 April 2020

വാഗമണ്‍, കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് (യാത്ര) എസ്.സരോജം


    ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചുകിടക്കുന്ന മലയോര വിനോദസഞ്ചാരകേന്ദ്രമാണ്‌ വാഗമണ്‍. ഒരുവശത്ത്‌ അഗാധമായ കൊക്കയും മറുവശത്ത്‌ മേഘങ്ങളെ തൊട്ടുരുമ്മിനില്‍ക്കുന്ന മലകളും. കിഴുക്കാംതൂക്കായ മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞ, കാനനപാതയിലൂടെയാണ്‌ യാത്ര. 

കൊടുംവളവുകള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. പലപ്പോഴും പേടികൊണ്ട്‌ വീര്‍പ്പടക്കിയിരുന്നുപോവും. എന്നാലും ഒരു സാഹസയാത്രയുടെ ആവേശം എല്ലാ മുഖങ്ങളിലും തുള്ളിത്തുളുമ്പിനില്‍ക്കും.
കോട്ടയം - കുമളി റോഡിലൂടെ കുട്ടിക്കാനം ഏലപ്പാറവഴി വേഗം വാഗമണിലെത്താം. പ്രകൃതിഭംഗിയും മലമ്പാതയുടെ ഭീകരാവസ്ഥയും പരമാവധി ആസ്വദിക്കണമെന്ന്‌ കരുതിക്കൂട്ടി പുറപ്പെടുന്ന സാഹസപ്രിയര്‍ ഈരാറ്റുപേട്ട - തീക്കോയ്‌ വഴി പോകുന്നതാണ്‌ നന്ന്‌. ഈരാറ്റുപേട്ടയില്‍നിന്ന്‌ ഇരുപത്തിയെട്ട്‌ കിലോമീറ്റര്‍ കിഴക്കാണ്‌ കാനനസുന്ദരിയായ വാഗമണ്‍.
മലഞ്ചരുവുകളില്‍ പച്ചപ്പട്ടുവിരിച്ചതുപോലെ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മൊട്ടക്കുന്നുകള്‍, പൈന്‍മരക്കാടുകള്‍ തുടങ്ങി പ്രകൃതിസ്‌നേഹികളുടെ മനംകവരുന്ന കാഴ്‌ചകളാണെങ്ങും. തങ്ങള്‍മല, മുരുകന്‍മല, കുരിശുമല എന്നീ മൂന്ന്‌ മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വാഗമണ്‍ ട്രെക്കിംഗിനും പാരഗ്ലൈഡിംഗിനും അനുയോജ്യമായ ഹില്‍സ്റ്റേഷനാണ്‌.

തങ്ങള്‍മല മുസ്ലീങ്ങളുടെയും മുരുകന്‍മല ഹിന്ദുക്കളുടെയും കുരിശുമല ക്രിസ്‌ത്യാനികളുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌. മതമൈത്രിയുടെ ഉദാത്തമായ മാതൃക! പക്ഷെ, മുതിര്‍ന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ മലകയറ്റം വളരെ ക്ലേശകരമായ ഒരു സാഹസം തന്നെയാണെന്ന്‌ പറയാതെവയ്യ.

പ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലോറിബേക്കര്‍ 1968-ല്‍
പണിതിര്‍ത്ത ചെലവുകുറഞ്ഞതും കാലാവസ്ഥയ്‌ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായതുമായ ഒരു ദേവാലയമുണ്ട്‌ കുരിശുമലയില്‍. ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തകാലത്ത്‌ ഈ ദേവാലയം പൊളിച്ച്‌ അതേ മാതൃകയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

 വാഗമണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിശ്രമസ്ഥാനമാണ്‌ ഇവിടത്തെ പൈന്‍മരക്കാടുകള്‍. നിരനിരയായി മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പൈന്‍മരങ്ങള്‍ക്ക്‌ എന്തൊരു ഗാംഭീര്യം! ഇരുപതുവര്‍ഷം പ്രായമെത്തിയാല്‍ ഈ പൈന്‍മരങ്ങള്‍ വെട്ടിമാറ്റും. ഇങ്ങനെ വെട്ടിമാറ്റുന്ന പൈന്‍മരങ്ങളുടെ പള്‍പ്പ്‌ ഉപയോഗിച്ചാണ്‌ കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ നിര്‍മ്മിക്കുന്നത്‌.

ഒരുകാലത്ത്‌, വാഗമണിന്‍റെ പ്രശസ്‌തിക്ക്‌ കാരണമായിത്തീര്‍ന്ന ഇന്‍ഡോ-സ്വിസ്സ്‌ പ്രോജക്‌ട്‌ (കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം) പൈന്‍മരക്കാടുകള്‍ക്കടുത്താണ്‌ സ്ഥിതിചെയ്‌തിരുന്നത്‌. ഇപ്പോള്‍ ആ കെട്ടിടങ്ങള്‍ ടൂറിസ്റ്റ്‌ റിസോര്‍ട്ടുകളാക്കി മാറ്റിയിരിക്കുന്നു. സമീപത്തായി ഒരു കാര്‍ഷികകോളേജുമുണ്ട്‌.
സമുദ്രനിരപ്പില്‍നിന്നും മൂവായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണില്‍ പൊതുവെ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്‌. വേനല്‍ക്കാലത്ത്‌ പകല്‍ച്ചൂട്‌ പത്തുമുതല്‍ ഇരുപത്തിമൂന്ന്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ ആകാറുണ്ട്‌. യൂറോപ്പിലെ സ്വിറ്റ്‌സര്‍ലന്റിലെപ്പോലെ സുഖകരമായ കാലാവസ്ഥ ആയതിനാല്‍ വാഗമണിനെ കേരളത്തിലെ സ്വിറ്റ്‌സര്‍ലാന്‍ട് ന്നുവിളിക്കുന്നു. നാഷണല്‍ ജ്യോഗ്രഫിക്‌ ട്രാവലര്‍ ലോകസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്ത്‌ വിനോദകേന്ദ്രങ്ങളിലൊന്നാണ്‌ വാഗമണ്‍. അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ കോട്ടയം; വിമാനത്താവളം നെടുമ്പാശ്ശേരി.

Friday, 3 April 2020

പരുന്തുംപാറ (യാത്ര) എസ്.സരോജം


പ്രകൃതി നമുക്കായി കാത്തുവച്ചിരിക്കുന്ന ദൃശ്യവിസ്‌മയമാണ്‌ ഇടുക്കി ജില്ലയിലെ  പരുന്തുംപാറ. പച്ചപ്പട്ടണിഞ്ഞ മലകളും മൊട്ടക്കുന്നുകളും ആര്‍ത്തിരമ്പിയെത്തുന്ന തണുത്തകാറ്റും ആഴമറിയാത്ത കൊക്കകളും പരുന്തുംപാറയെ വ്യത്യസ്‌തസുന്ദരമാക്കുന്നു. വേനല്‍ക്കാലത്തുപോലും നല്ല തണുപ്പാണിവിടെ. നൂല്‍മഴയും കോടമഞ്ഞും പിന്നെ വെയിലും എന്നിങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ മാറിമാറിവരുന്ന പ്രകൃതിവിലാസങ്ങള്‍ ആരെയും അതിശയിപ്പിക്കും.
 വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെനിന്ന്‌ നോക്കുമ്പോള്‍ നാലുപാടും വളരെദൂരത്തോളമുള്ള മലനിരകള്‍ കാണാന്‍ കഴിയും. 

ഇടയ്‌ക്കിടെ മഞ്ഞുവന്നുമൂടി മലനിരകളെ കണ്ണില്‍നിന്ന്‌ മറയ്‌ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാറ്റുവന്ന്‌ മഞ്ഞിനെ പറത്തിക്കൊണ്ടുപോവുകയും മലനിരകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മഞ്ഞും കാറ്റും തമ്മിലുള്ള ഈ കളി കണ്ടുനില്‍ക്കുക വളരെ വിശേഷപ്പെട്ട ഒരനുഭവമാണ്‌, കേരളത്തില്‍ മറ്റെങ്ങും കിട്ടാത്ത അനുഭവം. തെളിഞ്ഞ ആകാശമാണെങ്കില്‍ അങ്ങുദൂരെ, പുണ്യമലയായ ശബരിമല കാണാം. മകരവിളക്കുദിവസം മകരജ്യോതി ദര്‍ശിക്കാന്‍ ധാരാളം അയ്യപ്പഭക്തന്മാര്‍ ഇവിടെയെത്താറുണ്ടെന്നത്‌ പരുന്തുംപാറയുടെ മറ്റൊരു സവിശേഷതയാണ്‌.

ഒരു വലിയ പരുന്ത്‌ പറക്കാനൊരുങ്ങി നില്‍ക്കുന്നതുപോലെ തോന്നിക്കുന്ന വലിയൊരു പാറക്കൂട്ടമുണ്ടിവിടെ. അതാണ്‌ പരുന്തുംപാറ എന്ന്‌ പേരുവരാന്‍ കാരണം. 
അത്ഭുതമെന്ന്‌ പറയട്ടെ, ഇവിടത്തെ മറ്റൊരു പാറക്കെട്ടിന്‌ മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ശിരസിനോട്‌ സാദൃശ്യമുണ്ട്‌. ആകയാല്‍ ആ പാറയെ ടാഗോര്‍ പാറ എന്ന്‌ വിളിക്കുന്നു. 

തേയിലത്തോട്ടങ്ങളുടെ പച്ചപ്പും പച്ചപ്പിനുനടുവിലെ പാറക്കൂട്ടങ്ങളും ചേര്‍ന്ന പരുന്തുംപാറ സിനിമ ചിത്രീകരിക്കാന്‍ പറ്റിയ ലൊക്കേഷനാണ്‌. ഭ്രമരം എന്ന സിനിമയിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഇവിടെയാണ്‌ ചിത്രീകരിച്ചത്‌.

Saturday, 28 March 2020

പുഴകള്‍, മലകള്‍, പൂവനങ്ങള്‍... (യാത്ര) എസ്.സരോജം



ഇക്കഴിഞ്ഞ മെയ്‌ ഇരുപത്തൊന്നു മുതല്‍ ഇരുപത്തേഴു വരെയുള്ള ~ഒരാഴ്‌ചക്കാലം കുട്ടികളും പേരക്കുട്ടികളുമൊത്ത്‌ പ്രകൃതിയുടെ സ്വച്ഛസൗന്ദര്യങ്ങളിലൂടെ ഹൃദയപൂര്‍വ്വം ആര്‍ത്തുല്ലസിച്ചുനടക്കുകയായിരുന്നു ഞങ്ങള്‍ കുറേ അപ്പുപ്പന്മാരും അമ്മുമ്മമാരും. ഒന്നരവയസ്സുകാരന്‍ അലന്‍ റോബിന്‍ മുതല്‍ എഴുപതുവയസ്സുകാരന്‍ രാധാകൃഷ്‌ണന്‍ വരെ ഉണ്ടായിരുന്നു ഇരുപത്തിയൊമ്പതുപേരടങ്ങിയ യാത്രാസംഘത്തില്‍. കന്യാകുമാരിമുതല്‍ കൈലാസംവരെ സാഹസ സഞ്ചാരം നടത്തി ധാരാളം അനുഭവസമ്പത്തുള്ള ജെ.പി.ചന്ദ്രകുമാര്‍ ആയിരുന്നു ടീം ക്യാപ്‌റ്റന്‍. ഞായറാഴ്‌ച രാവിലെ ആറുമണിക്ക്‌ സെക്രട്ടറിയേറ്റ്‌ പരിസരത്തുനിന്ന്‌ സണ്ണി ഡേ ട്രാവല്‍സിന്റെ ലക്ഷ്വറി കോച്ചില്‍ യാത്ര ആരംഭിക്കുകയായി. പ്രകൃതിയുടെ തനിമയും സൗന്ദര്യവും കണ്ണുകളില്‍ കോരിനിറച്ചുകൊണ്ട്‌ പശ്ചിമഘട്ട മലനിരകളിലൂടെ, അവിസ്‌മരണീയമായൊരു സഞ്ചാരം

മക്കളും കൊച്ചുമക്കളും വളരെയേറെ ആസ്വദിച്ച ഒരു യാത്രയായിരുന്നു തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി മുതല്‍ തമിഴ്‌നാട്ടിലെ വാല്‍പാറവഴി ഇടുക്കിയിലെ ആര്‍ച്ച്‌ ഡാം വരെ മദ്ധ്യവേനലവധിക്കാലത്ത്‌ നടത്തിയ ഉല്ലാസയാത്ര. വിനോദത്തോടൊപ്പം അറിവും പകരുന്ന ഈ യാത്രയില്‍, പശ്ചിമഘട്ട മലനിരകളുടെ അനന്യസൗന്ദര്യത്തില്‍ അലിഞ്ഞൊഴുകിയ ആ ഒരാഴ്‌ചക്കാലം മനസ്സിലും ചുണ്ടിലും തങ്ങിനിന്നത്‌ പണ്ടേ പാടിപ്പതിഞ്ഞ ഒരു ഗാനശകലം:
`പുഴകള്‍, മലകള്‍, പൂവ നങ്ങള്‍...
ഭൂമിക്ക്‌ കിട്ടിയ സ്‌ത്രീധനങ്ങള്‍....'

തുമ്പൂര്‍മൂഴിയിലെ ബട്ടര്‍ഫ്ലൈ പാര്‍ക്ക്


കുട്ടികളുമൊത്ത്‌ ആതിരപ്പള്ളിക്ക്‌ പോകുമ്പോള്‍ തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍മൂഴി ഡാമിലും ഒന്നിറങ്ങുക. ഇതിനടുത്ത്‌ കുട്ടികളെ കൊതിപ്പിക്കുന്ന ഒരു പാര്‍ക്കുണ്ട്‌; ചാലക്കുടിപ്പുഴയ്‌ക്കരികിലുള്ള ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍.

 ചെറുതും വലുതുമായ നൂറ്റിനാല്‍പത്തിയെട്ട്‌ ജാതി ചിത്രശലഭങ്ങളും വിശേഷപ്പെട്ട പലജാതി ചെടികളും പൂക്കളും പ്രകൃതിയോടിണങ്ങിക്കഴിയുന്ന അപൂര്‍വസുന്ദരമായ ഒരിടമാണിത്‌. 

കുട്ടികളുടെ മാനസികോല്ലാസത്തിനുതകുന്ന ധാരാളം വിനോദോപാധികളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്‌. പ്രവേശനകവാടം മുതല്‍ കളിക്കോപ്പുകളില്‍വരെ ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ പതിച്ചുവച്ചിരിക്കുന്നു. 

പൂന്തേന്‍ നുകര്‍ന്നും പാറിപ്പറന്നും ഉല്ലസിക്കുന്ന പൂമ്പാറ്റകള്‍ക്കിടയിലൂടെ ഉത്സാഹത്തോടെ പാറിനടന്നപ്പോള്‍ കൊച്ചുമക്കള്‍ക്കും ചിറകുമുളച്ചതുപോലെ
അപൂര്‍വയിനങ്ങളില്‍പെട്ട കുഞ്ഞന്‍ ശലഭങ്ങളെ നോക്കി അല്ലുക്കുട്ടന്‍ ചോദിച്ചു:
പപ്പാപ്പേ, എന്താ ഇതൊന്നും വലുതാവാത്തേ?
അത്‌ ചെറിയയിനം ശലഭങ്ങളായോണ്ടാ. ഇത്രയേ വളരൂ.
ഒത്തിരി പൂന്തേന്‍ കുടിച്ചാലോ?
എന്നാലും ഇത്രയേ വളരൂ.
പൂവിലെ തേനല്ലാതെ വേറൊന്നും കഴിക്കൂലേ?
ഇല്ല കുട്ടാ, ചിത്രശലഭങ്ങള്‍ക്ക്‌ കൊമ്പുകൊണ്ട്‌ പൂവിലെ തേന്‍ വലിച്ചുകുടിക്കാന്‍ മാത്രമേ കഴിയൂ.
അയ്യോ, പാവം. നമ്മക്കാണെങ്കി എന്തെല്ലാം കഴിക്കാന്‍പറ്റും, അല്ലേ പപ്പാപ്പേ?
നമുക്കുചുറ്റും എന്തുമാത്രം ജീവികളുണ്ട്‌, ഓരോന്നിന്റെയും ആഹാരരീതി വേറെവേറെയല്ലേ?
ഞാന്‍ വലുതാമ്പം അതെല്ലാം പഠിച്ചിട്ട്‌ പപ്പാപ്പയ്‌ക്ക്‌ പറഞ്ഞു തരാമേ.
ചിരിച്ചുകൊണ്ട്‌ ഞാനവനെ കെട്ടിപ്പിടിച്ച്‌ കവിളത്തൊരുമ്മ കൊടുത്തു.

Friday, 27 March 2020

അഞ്ചുരുളി തുരങ്കം (യാത്ര) എസ്.സരോജം


കട്ടപ്പനനിന്നും ഏലപ്പാറ വഴി ഒമ്പതു കിലോമീറ്റര്‍ ദൂരമേയുള്ളൂ അഞ്ചുരുളിയിലേക്ക്‌. ഇടുക്കി ഡാമിന്‍റെ തുടക്കം ഇവിടെനിന്നാണ്‌. ഇരട്ടയാര്‍ ഡാമിലെ വെള്ളം ഇടുക്കി ഡാമിന്‍റെ ജലാശയത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌ അഞ്ചുരുളി തുരങ്കത്തിലൂടെയാണ്‌. ഈ ജലാശയത്തില്‍ അഞ്ചു മലകള്‍ നിരയായി ഉരുളി കമഴ്‌ത്തിവച്ചതുപോലെ കാണുന്നതിനാല്‍ സ്ഥലത്തെ ആദിവാസികള്‍ നല്‍കിയ പേരാണ്‌ അഞ്ചുരുളി. 

കല്യാണത്തണ്ടു മലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ്‌ തുരങ്കം. ഇതിന്‍റെ ഒരറ്റത്തുനിന്ന്‌ നോക്കിയാല്‍ ഒരു രൂപ നാണയത്തിന്‍റെ വലിപ്പത്തില്‍, വെളിച്ചത്തിന്‍റെ പൊട്ടുപോലെ മറ്റേയറ്റം കാണാം. ധൈര്യശാലികള്‍ക്ക്‌ ഉള്ളിലൂടെ അങ്ങേയറ്റംവരെ പോയിവരാം, ഒരു  ടോര്‍ച്ചുകൂടെ കരുതിയാല്‍ മതി. നീരൊഴുക്ക്‌ കുറവായതിനാല്‍ കൂട്ടത്തിലുള്ള ചിലരൊക്കെ അല്‍പദൂരം ഉള്ളിലേക്ക്‌ കയറിനോക്കി. കുട്ടികളെ അകത്തേക്ക്‌ കയറാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. തുരങ്കകവാടത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ അവര്‍ക്ക്‌ വലിയ ഉത്സാഹമായിരുന്നു. വഴുക്കലുള്ള പാറക്കല്ലുകളുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചുവേണം വെള്ളത്തിലിറങ്ങാന്‍.


5.5 കി:മീ: നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഒറ്റ പാറയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പാറയുടെ രണ്ടുഭാഗത്തുനിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച്‌ നടുക്ക്‌ കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 22 പേര്‍ മരണപ്പെട്ടുവത്രെ. കോണ്‍ട്രാക്‌ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തില്‍ 1974 മാര്‍ച്ച്‌ പത്തിന്‌ നിര്‍മ്മാണം ആരംഭിച്ച്‌ 1980 ജനുവരി മുപ്പതിന്‌ ഉത്‌ഘാടനംചെയ്‌തു.
നയനാനന്ദകരമായ കാഴ്‌ചകളുമായി സഞ്ചാരികളെ കാത്തുനില്‍ക്കുന്ന അഞ്ചുരുളിയെപ്പറ്റി പുറംലോകത്തിന്‌ വേണ്ടത്ര അറിവില്ല. സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി വേണ്ടത്ര ക്രമീകരണങ്ങളുമില്ല. `ഇയ്യോബിന്‍റെ പുസ്‌തകം' തുടങ്ങി നിരവധി മലയാളസിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള അഞ്ചുരുളി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഇനിയും ഒരുപാട്‌ വളരേണ്ടിയിരിക്കുന്നു.

Sunday, 9 February 2020

പ്രണയപ്പൂട്ട്‌ - എസ്.സരോജം

(നേവ മുതല്‍ വോള്‍ഗ വരെ എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)


മൊസ്‌കൊവാ നദിക്കുകുറുകെയുള്ള നിരവധി പാലങ്ങളിലൊന്നാണ്‌ ചുംബനപ്പാലം എന്നറിയപ്പെടുന്ന ലുഷ്‌കോവ്‌ ബ്രിഡ്‌ജ്‌. ട്രെറ്റിയാകോവ്‌ ഗ്യാലറി സ്ഥിതിചെയ്യുന്ന ലവൃഷിന്‍സ്‌കി തെരുവില്‍നിന്നും വിശാലമായ നഗരവീഥി മുറിച്ചുകടന്നാല്‍ ലുഷ്‌കോവ്‌ ബ്രിഡ്‌ജിലേക്കുള്ള പ്രവേശന കവാടമായി. ക്രെംലിന്‌ സമീപം, രക്ഷകനായ ക്രിസ്‌തുവിന്‍റെ നാമത്തിലുള്ള ദേവാലയത്തിനരികിലുള്ള ഈ `ചുംബനപ്പാല'ത്തിലേക്ക്‌ നമ്മെ സ്വാഗതംചെയ്യുന്നത്‌ ഹൃദയാകാരത്തിലുള്ള വലിയൊരു പ്രണയമുദ്രയാണ്‌. പലയിനം ചെടികളും പൂക്കളും ചില്ലകളില്‍ പ്രണയപ്പൂട്ടുകള്‍ ചൂടിനില്‍ക്കുന്ന ലോഹമരങ്ങളും കമിതാക്കളും കാഴ്‌ചക്കാരും എല്ലാംകൂടി പാശ്ചാത്യമായൊരു വൃന്ദാവനത്തിന്‍റെ പ്രതീതി.
റൊമാന്‍സിന്‌ പേരുകേട്ട നഗരമല്ല മോസ്‌കൊ എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ, സമീപകാലത്തായി ഇവിടെയും ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു; മനുഷ്യസഹജമായ പ്രണയത്തെ ജീവിതാന്ത്യംവരെ കാത്തുസൂക്ഷിക്കാന്‍ വിചിത്രമായ ഒരാചാരം! വിവാഹിതരായാലുടന്‍ ദമ്പതികള്‍ ഇവിടെവന്ന്‌ പാലത്തിന്മേല്‍ നിന്ന്‌ പരസ്‌പരം ചുംബിക്കുകയും ഇരുവരുടെയും പേരും വിവാഹത്തീയതിയും പ്രണയപ്രതിജ്ഞയുമെഴുതിയ ഹൃദയാകൃതിയിലുള്ള പൂട്ട്‌ ഒരുമിച്ച്‌ പ്രണയമരത്തിലിട്ട്‌ പൂട്ടി, താക്കോല്‍ നദിയുടെ ആഴത്തിലേക്ക്‌ വലിച്ചെറിയുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയം ജീവിതാവസാനംവരെ സന്തോഷത്തോടെയും വിശ്വസ്‌തതയോടെയും നിലനില്‍ക്കുമെന്നുള്ള വിശ്വാസമാണ്‌ ദമ്പതികളുടെ ഈ ആചാരത്തിന്‌ പിന്നില്‍. പ്രണയം ആഘോഷിക്കാന്‍ വാലന്റയിന്‍സ്‌ ഡേ വരെ കാത്തിരിക്കേണ്ടതില്ലെന്ന്‌ സാരം.
പാലത്തിന്‍റെ അഴികകളില്‍ ഏതാനും പ്രണയപ്പൂട്ടുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന്‌, 2007-ലാണത്രെ ഇവിടെ ആദ്യത്തെ പ്രണയപ്പൂട്ടുമരം നട്ടത്‌. പുതിയ ആചാരത്തിന്‌ പ്രചാരമേറിയതോടെ റഷ്യന്‍ പൊലീസ്‌, പാലത്തിന്റെ നടുക്കായി, ഒരറ്റംമുതല്‍ മറ്റെയറ്റംവരെ ലോഹമരങ്ങള്‍ വച്ചുപിടിപ്പിച്ചു. ഇതിന്‌ പ്രണയപ്പൂട്ടുമരങ്ങള്‍ എന്ന്‌ പേരായി. വിവാഹക്കാലമായാല്‍ ഈ മരങ്ങള്‍ക്കുചുറ്റും പുതുദമ്പതികളുടെ തിരക്കായിരിക്കും. ഭര്‍ത്താവ്‌ ഭാര്യയെ എടുത്തുപൊക്കി മരത്തിന്‍റെ ഉച്ചിയില്‍ പ്രണയപ്പൂട്ടിടുന്നതും അതൊക്കെ ഫോട്ടോയെടുത്തും വീഡിയോ പിടിച്ചും ആഘോഷിക്കുന്നതും രസകരമായ കാഴ്‌ചതന്നെ. മോസ്‌കൊവില്‍ എല്ലാവര്‍ഷവും ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രണയോത്സവമാണിത്‌. ശനിയാഴ്‌ച ദിവസങ്ങളിലാണ്‌ ദമ്പതികള്‍ ധാരാളമെത്തുന്നത്‌. കടുംനിറങ്ങളിലുള്ള നൂറുകണക്കിന്‌ പൂട്ടുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നത്‌ കാണാന്‍ നല്ല ചേലാണ്‌.
സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ സന്ദര്‍ശനവേളയില്‍, നേവാനദിക്ക്‌ കുറുകെയുള്ള പാലങ്ങളുടെ അഴികളിലും ഏതാനും പൂട്ടുകള്‍ ബന്ധിച്ചിരിക്കുന്നത്‌ കാണുകയുണ്ടായി. റഷ്യയില്‍ മാത്രമല്ല, ലോകമെങ്ങും ചെറുപ്പക്കാര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന രസകരമായ ഒരാചാരവ്യാധിയാണ്‌ പ്രണയത്തെ എന്നെന്നേക്കുമായി പാഡ്‌ലോക്കില്‍ പൂട്ടിയുറപ്പിക്കുകയെന്നത്‌. രണ്ടായിരാമാണ്ടിനുശേഷം പ്രചാരംനേടിയ ഈ ആചാരത്തെ മോസ്‌കൊ പോലുള്ള നഗരങ്ങളില്‍ ഒരു പൊതുശല്യമാകാത്തവിധത്തില്‍, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള രസകരമായൊരു സംഗതിയായി സ്വീകരിക്കപ്പെടുമ്പോള്‍ മറ്റ്‌ പലയിടത്തും പൂട്ടുകളുടെ ബാഹുല്യവും പാലങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ നേരിടുന്ന ബുദ്ധിമുട്ടുകളും കാരണം ഇതൊരു പൊതുശല്യമായിക്കണ്ട്‌ നശിപ്പിച്ചുകളയുന്നു.
പ്രണയപ്പൂട്ടുകള്‍ക്ക്‌ ഒന്നാം ലോകയുദ്ധകാലത്തോളം പഴക്കമുള്ളതും ദുഃഖപര്യവസായിയായതുമായ ഒരു സെര്‍ബിയന്‍ കഥയുമായി ബന്ധമുണ്ടെന്ന്‌ പറയപ്പെടുന്നു. വ്രഞ്‌ജകാ ബഞ്‌ജയിലെ സ്‌പാ ടൗണിലുള്ള നദ എന്നു പേരായ ഒരു പാവം സ്‌കൂള്‍മിസ്റ്റ്രസ്‌ റെല്‍ജ എന്ന്‌ പേരായ സെര്‍ബിയന്‍ സൈനികോദ്യോഗസ്ഥനുമായി പ്രണയത്തിലായി, വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേക്കും റെല്‍ജയ്‌ക്ക്‌ ഗ്രീസുമായി യുദ്ധത്തിന്‌ പോകേണ്ടിവന്നു. അവിടെ അയാള്‍ കോര്‍ഫുവിലുള്ള മറ്റൊരു സ്‌ത്രീയുമായി പ്രണയത്തിലേര്‍പ്പെടുകയും നദയും റെല്‍ജയും തമ്മിലുള്ള പ്രണയം തകരുകയും ചെയ്‌തു. പ്രണയത്തകര്‍ച്ചയില്‍നിന്നുണ്ടായ ആഘാതം താങ്ങാനാവാതെ നദ ഹൃദയം പൊട്ടി മരിച്ചുവത്രെ. ഈ സംഭവത്തെതുടര്‍ന്ന്‌ വ്രഞ്‌ജകാ ബഞ്‌ജയിലെ യുവതികള്‍ തങ്ങളുടെ പ്രണയം തകരാതെ സൂക്ഷിക്കുന്നതിനായി സ്വന്തം പേരും പ്രണയിക്കുന്ന പുരുഷന്‍റെ പേരും പൂട്ടിന്മേലെഴുതി, നദയും റെല്‍ജയും പതിവായി സംഗമിച്ചിരുന്ന പാലത്തിന്‍റെ അഴികളില്‍ പൂട്ടിയിടാന്‍ തുടങ്ങിയത്രെ.
 2006-ല്‍ ഫ്രെഡറികൊ മോച്ചിയാ തന്‍റെ ബെസ്റ്റ്‌ സെല്ലറായ Ho Voglia di Te (എനിക്ക്‌ നിന്നെ വേണം) എന്ന നോവല്‍ പ്രസിദ്ധീകരിക്കുകയും 2007-ല്‍ അത്‌ സിനിമയാക്കുകയും ചെയ്‌തതോടെയാണ്‌ റോമിലെ പോണ്ടെ മില്‍വിയൊ പാലത്തില്‍ പ്രണയപ്പൂട്ടുകള്‍ സ്ഥാനംപിടിച്ചത്‌. പ്രസ്‌തുത കൃതിയില്‍ ഒരു യുവദമ്പതികള്‍ തങ്ങളുടെ അനശ്വരപ്രണയത്തിന്‍റെ അടയാളമായി റോമിലെ മില്‍വിയന്‍ പാലത്തില്‍ ഒരു പൂട്ടിടുന്ന രംഗമുണ്ട്‌. പൂട്ടിന്‍റെ പുറത്ത്‌ തങ്ങളുടെ പേരും പ്രണയപ്രതിജ്ഞയും എഴുതി ഇരുവരും ഒരുമിച്ച്‌ അത്‌ പാലത്തിലിട്ട്‌ പൂട്ടി, താക്കോല്‍ ടൈബര്‍ നദിയിലേക്ക്‌ വലിച്ചെറിയുകയായിരുന്നു അവര്‍. നോവലിന്റെ മില്യന്‍ കണക്കിന്‌ വായനക്കാരില്‍, ആയിരക്കണക്കിന്‌ യുവപ്രണയികള്‍ ഹൃദയസ്‌പര്‍ശിയായ ആ പ്രണയപ്രകടനത്തെ അനുകരിക്കാന്‍ തുടങ്ങി. കൗമാരക്കാരുടെ സാഹിത്യാഭിരുചിയോടും വികാരപ്രകടനത്തോടുമൊക്കെ പൊരുത്തപ്പെടാനാവാത്ത നഗരപാലകര്‍ എന്തുകൊണ്ടാണ്‌ നഗരത്തിലെ പാലങ്ങള്‍ പൂട്ടുകളുടെ അമിതഭാരത്താല്‍ നിറയുന്നതെന്ന്‌ അത്ഭുതപ്പെടുകയാണുണ്ടായത്‌. യുവപ്രണയികളുടെ ഈ അമിതമായ പൂട്ടുഭ്രമത്തോട്‌ പലരും ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുമുണ്ടായി. വെനീസിലെ റിയാള്‍ട്ടൊ പാലത്തിലെ പ്രണയപ്പൂട്ടുകളെ ദിനപ്പത്രമായ ലാ റിപ്പബ്‌ളിക്ക `വള്‍ഗര്‍' എന്നാണ്‌ വിശേഷിപ്പിച്ചത്‌.
ഫ്രെഡറികൊ മോച്ചിയായുടെ നോവലിന്‌ റഷ്യന്‍ ഉള്‍പ്പെടെ പല യൂറോപ്യന്‍ ഭാഷകളിലും പരിഭാഷകളുണ്ടായി. ഒരുപക്ഷേ, നോവലിന്‍റെ സ്വാധീനംകൊണ്ടാവാം, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടുകൂടി റോമിലും റഷ്യയിലും മാത്രമല്ല, യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലും പ്രണയപ്പൂട്ടാചാരം പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. പലയിടത്തും പാലത്തിന്‍റെ അഴികള്‍ക്ക്‌ താങ്ങാവുന്നതിലേറെയായി പൂട്ടുഭാരം. ഗത്യന്തരമില്ലാതെ, അധികൃതര്‍ അവയൊക്കെ നശിപ്പിക്കാനും നിരോധിക്കാനും തുടങ്ങി. 2010-ല്‍ ഒറ്റരാത്രികൊണ്ട്‌ ഫ്രാന്‍സിലെ ചരിത്രസ്‌മാരകങ്ങളായ പാലങ്ങളില്‍നിന്ന്‌ പ്രണയപ്പൂട്ടുകള്‍ അപ്രത്യക്ഷമായെങ്കിലും വീണ്ടും പുതിയവ സ്ഥാനംപിടിക്കാന്‍തുടങ്ങി. 
ആസ്‌ട്രേലിയയിലെ കാന്‍ബറയിലും മെല്‍ബോണിലും പൊതുജനസുരക്ഷയും പാലങ്ങളുടെ ഉറപ്പും കണക്കിലെടുത്ത്‌, 2015-ല്‍ പതിനായിരക്കണക്കിന്‌ പ്രണയപ്പൂട്ടുകള്‍ നീക്കംചെയ്‌തുവത്രെ. ഇതേവര്‍ഷം കാനഡയിലെ വിന്നിപെഗില്‍, ഒരു പാലത്തിലെ പ്രണയപ്പൂട്ടിലിടിച്ച്‌ ബൈക്ക്‌യാത്രികയുടെ കൈക്ക്‌ സാരമായ പരിക്കേല്‍ക്കുകയും മുറിവില്‍ ഇരുപത്തൊന്ന്‌ തുന്നിക്കെട്ടുകള്‍ വേണ്ടിവരികയും ചെയ്‌തുവത്രെ. അള്‍ജിയേഴ്‌സിലെ `ആത്മഹത്യാപാല'ത്തില്‍ 2013 സെപ്‌തംബറില്‍ പ്രത്യക്ഷപ്പെട്ട പ്രണയപ്പൂട്ടുകള്‍ ഇത്തരം ആചാരങ്ങള്‍ ഇസ്ലാംവിരുദ്ധമാണെന്നാരോപിച്ച്‌ നശിപ്പിച്ചുകളയുകയാണുണ്ടായത്‌. ഇങ്ങനെയിങ്ങനെ, ലോകമെമ്പാടുമുള്ള പ്രണയപ്പൂട്ട്‌ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

Friday, 7 February 2020

ദസ്‌തയേവ്‌സ്‌കിയുടെ വീട്ടില്‍ (എസ്.സരോജം)

("നേവമുതല്‍ വോള്‍ഗവരെ" എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്നും)

സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ മൂന്നാം ദിവസത്തെ കാഴ്‌ചകളില്‍ നിറഞ്ഞുനിന്നത്‌ വിശ്വസാഹിത്യകാരനായ ദസ്‌തയേവ്‌സ്‌കിയുടെ കൊച്ചുവീടായിരുന്നു. പ്രീഡിഗ്രിക്ലാസിലെ ഇംഗ്ലീഷദ്ധ്യാപകനായിരുന്ന പരമേശ്വരന്‍ സാറിന്‍റെ നാവില്‍നിന്നാണ്‌ ആദ്യമായി ദസ്‌തയേവ്‌സ്‌കി എന്ന റഷ്യന്‍ എഴുത്തുകാരനെപ്പറ്റി കേട്ടത്‌. കോളേജ്‌ലൈബ്രറിയിലെ അമൂല്യങ്ങളായ പുസ്‌തകശേഖരത്തില്‍നിന്നും `കുറ്റവും ശിക്ഷയും' എന്ന നോവല്‍ കണ്ടെടുത്തു വായിക്കാന്‍ അതൊരു പ്രേരണയായി. തുടര്‍ന്ന്‌ ചൂതാട്ടക്കാരന്‍, കാരമസോവ്‌ സഹോദരന്മാര്‍, നിന്ദിതരും പീഡിതരും തുടങ്ങി അദ്ദേഹത്തിന്‍റെ പല കൃതികളും തേടിപ്പിടിച്ച്‌ വായിച്ചു. മനുഷ്യജീവിതത്തെ ഇത്രമേല്‍ അവഗാഹത്തോടെ ചിത്രീകരിക്കുന്ന ദസ്‌തയേവ്‌സ്‌കി എന്ന എഴുത്തുകാരനോട്‌ തോന്നിയത്‌ ആദരവിനുമപ്പുറം വല്ലാത്തൊരിഷ്‌ടമായിരുന്നു. അദ്ദേഹം ജീവിച്ച നാടും വീടുമൊക്കെ നേരില്‍ കാണണമെന്ന മോഹം അന്നേ മനസ്സില്‍ കടന്നുകൂടിയതാണ്‌. പിന്നീട്‌, മലയാളികളുടെ പ്രിയ എഴുത്തുകാരനായ പെരുമ്പടവം ശ്രീധരന്‍ ദസ്‌തയേവ്‌സ്‌കിയുടെ ജീവിതം `ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിലൂടെ ഒരളവുവരെ നമുക്ക്‌ പരിചിതമാക്കി. ആ നോവല്‍ വിലകൊടുത്തുവാങ്ങി പലവട്ടം വായിച്ചു. വായിക്കുംതോറും ഇങ്ങനെയും ഒരു മനുഷ്യനൊ! എന്ന അതിശയവിചാരം മനസ്സില്‍ ഉണര്‍ന്നുവന്നു. ഒടുവില്‍, അസാധ്യമെന്ന്‌ കരുതിയിരുന്ന ആ മോഹം 2018 ജൂലായ്‌ മാസത്തിലെ അവസാനത്തെ ആഴ്‌ചയില്‍ നിറവേറി.

ഒരു മനുഷ്യനെ അവന്‍റെ ചിന്തയുടെ ഗതിവിഗതികളെ സ്വാധീനിച്ച്‌ ശരിതെറ്റുകളുടെ ഇഴകളെ വേര്‍തിരിച്ചെടുക്കാന്‍ അക്ഷരങ്ങളിലൂടെ സാധിക്കുമെന്ന്‌ തെളിയിച്ച ഫിയോദര്‍ മിഖായലോവിച്ച്‌ ദസ്‌തയേവ്‌സ്‌കി തന്‍റെ  സംഭവബഹുലമായ ജീവിതം നയിച്ചത്‌ നേവ നദിക്കരയിലെ സുന്ദരനഗരമായ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്ഗിലായിരുന്നല്ലൊ. 1849-ല്‍ സാര്‍ ചക്രവര്‍ത്തിക്കെതിരെ വിപ്ലവശ്രമം നടത്തിയെന്നാരോപിച്ച്‌ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌, വധശിക്ഷയ്‌ക്ക്‌ വിധിച്ചു. ആരാച്ചാര്‍ കഴുത്തില്‍ കൊലക്കയറിട്ട്‌, ലിവര്‍ വലിക്കുന്നതിനു തൊട്ടുമുമ്പ്‌ മരണശിക്ഷയില്‍നിന്ന്‌ ഒഴിവാക്കപ്പെടുകയും തുടര്‍ന്ന്‌, പീറ്റര്‍ -പാള്‍ കോട്ടയിലെ ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ സൈബീരിയയിലെ കൊടുംതണുപ്പിലേക്ക്‌ നാടുകടത്തപ്പെടുകയുമാണുണ്ടായത്‌. ചെറുപ്പത്തിലേതന്നെ സാഹിത്യഭ്രമം ബാധിച്ച ദസ്‌തയേവ്‌സ്‌കി ഇരുപതു വയസ്സായപ്പോഴേക്കും ആദ്യനോവല്‍ പ്രസിദ്ധീകരിച്ചിരുന്നു. ദേശവിരുദ്ധസാഹിത്യം ചര്‍ച്ചചെയ്യുന്ന ഒരു സംഘത്തില്‍ പങ്കാളിയായതിന്‍റെ  പേരിലാണ്‌ പോലീസിന്‍റെ  പിടിയിലായതും ശിക്ഷിക്കപ്പെട്ടതും. കുട്ടിക്കാലത്ത്‌ കുടിച്ചിറക്കിയ അനാഥത്വത്തിന്‍റെ  കയ്‌പുനീര്‍, അനീതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള വിപ്ലവവീര്യം ഇതൊക്കെയാവാം നിഷേധിയും ഭരണകൂടത്തിനെതിരെ പൊരുതുന്നവനുമായ ദസ്‌തയേവ്‌സ്‌കിയെ വാര്‍ത്തെടുത്തത്‌.
1921-ല്‍ മോസ്‌കൊയില്‍ ജനിച്ച ദസ്‌തയേവ്‌സ്‌കിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം വീട്ടിലും സ്വകാര്യസ്‌കൂളിലുമായിരുന്നു. സ്‌കൂള്‍പഠനം പൂര്‍ത്തിയാവുംമുമ്പുതന്നെ അദ്ദേഹത്തിന്‌ അമ്മയെ നഷ്‌ടമായി. അമ്മയുടെ മരണാനന്തരം, 1837-ല്‍, പിതാവ്‌ അദ്ദേഹത്തെ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗിലെ ആര്‍മി എഞ്ചിനിയറിംഗ്‌ കോളേജിലയച്ചു. അവിടെനിന്നാണ്‌ അദ്ദേഹം മിലിട്ടറി എഞ്ചിനിയിംഗ്‌ ബിരുദം നേടിയത്‌. നാലുവര്‍ഷത്തെ നാടുകടത്തല്‍ശിക്ഷ കഴിഞ്ഞ്‌ തിരിച്ചെത്തിയ ദസ്‌തയേവ്‌സ്‌കിക്ക്‌ നിശ്ചിതകാലം പട്ടാളത്തില്‍ നിര്‍ബന്ധിതസേവനം അനുഷ്‌ടിക്കേണ്ടതായും വന്നു. ഭരണകൂടത്തിന്റെ നിശിതമായ നിരീക്ഷണത്തിലായിരുന്നു പിന്നത്തെ ജീവിതം. ഒരു യുദ്ധത്തടവുകാരന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ  ഭാര്യയുമായി പ്രണയത്തിലാവുകയും മരിയ എന്നു പേരായ ആ സ്‌ത്രീയെ വിവാഹംകഴിക്കുകയും ചെയ്‌തു. 1864-ല്‍, അദ്ദേഹം യൂറോപ്യന്‍ പര്യടനത്തിലായിരിക്കെ, മരിയ മരണപ്പെട്ടു. സ്വന്തം സഹോദരന്‍റെയും മരിയയുടെയും അടുത്തടുത്തുള്ള മരണം ദസ്‌തയേവ്‌സ്‌കിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ചൂതാട്ടത്തിലേക്ക്‌ വീണുപോയ ദസ്‌തയേവ്‌സ്‌കിയെയാണ്‌ പിന്നീട്‌ ലോകം കണ്ടത്‌. ചൂതാട്ടത്തിന്‌ പണം കണ്ടെത്താനായി കുറ്റവും ശിക്ഷയും എന്ന നോവല്‍ ധൃതിയില്‍ എഴുതിത്തീര്‍ക്കുകയായിരുന്നുവത്രെ. പിന്നീട്‌, ചൂതാട്ടക്കാരന്‍ എന്ന നോവലെഴുതാന്‍ സഹായിയായി വന്ന അന്ന ഗ്രിഗോറിയേന നിക്കിന എന്ന ഇരുപത്തിരണ്ടുകാരിയെ പ്രണയിച്ച്‌, വിവാഹംചെയ്‌തു. അന്നയില്‍ അദ്ദേഹത്തിന്‌ മൂന്നു മക്കളുമുണ്ടായി വ്‌ലാഡിമിര്‍സ്‌കായ സ്‌ക്വയറില്‍ വണ്ടിയിറങ്ങി, ഞങ്ങള്‍ ദസ്‌തയേവ്‌സ്‌കിയുടെ വീടന്വേഷിച്ചു നടന്നു. സ്ഥലനാമങ്ങളും ബോര്‍ഡുകളും എല്ലാം റഷ്യന്‍ ഭാഷയിലാണ്‌. ആരോടെങ്കിലും ചോദിക്കാമെന്നുവച്ചാല്‍ അവിടുള്ളവര്‍ക്ക്‌ ഇംഗ്ലീഷോ മലയാളമോ ഹിന്ദിയോ അറിയുകയുമില്ല. ഡ്രൈവര്‍ പറഞ്ഞുതന്ന ലക്ഷ്യംവച്ച്‌ കവലയുടെ വലതുഭാഗത്തുള്ള നിരത്തിന്‍റെ  അരികുചേര്‍ന്ന്‌ നടന്നു. പാതയോരത്ത്‌ ആണ്‍പെണ്‍ ഭേദമെന്യെ തെരുവുകച്ചവടക്കാര്‍ സ്ഥാനംപിടിച്ചിരിക്കുന്നു. പലതരം പൂക്കളും സ്‌ട്രാബെറി, മുന്തിരി തുടങ്ങി വിവിധയിനം പഴങ്ങളും പച്ചക്കറികളുമൊക്കെ നിരത്തിവച്ച്‌ വില്‍പന നടത്തുകയാണവര്‍.

 കുറച്ചുദൂരം ചെന്നപ്പോള്‍ കുസ്‌നെചിനെയ്‌ പെറൂലൊക്‌ എന്ന തെരുവേരത്ത്‌ ഒരു വീട്ടുവാതിലില്‍ എഫ്‌.എം. ദസ്‌തയേവ്‌സ്‌കി എന്ന്‌ റഷ്യന്‍ ഭാഷയില്‍ എഴുതിവച്ചിരിക്കുന്നതു കണ്ടു. അതിലൂടെ അകത്തുകടന്ന്‌ കുറെ ഇടുമുടുക്കുകള്‍ താണ്ടി, ഏതാനും പടിക്കൊട്ടുകള്‍ കയറി മുകളിലെത്തി. പഴയൊരു കെട്ടിടത്തിന്‍റെ  മുകള്‍നിലയിലുള്ള ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ്‌ വിശ്വസാഹിത്യകാരനായ ദസ്‌തയേവ്‌സ്‌കി താമസിച്ചിരുന്നത്‌. ആ വീട്‌ അതേപടി സ്‌മാരകമായി സംരക്ഷിച്ചിരിക്കുന്നു. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ റഷ്യന്‍ സമയം രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുമണി വരെ സന്ദര്‍ശകര്‍ക്കായി സ്‌മാരകം തുറന്നിരിക്കും.
സ്‌മാരകത്തിന്‌ രണ്ടുഭാഗങ്ങളുണ്ട്‌; മെമ്മോറിയല്‍ അപ്പാര്‍ട്ട്‌ മെന്റും ലിറ്റററി എക്‌സിബിറ്റും. അദ്ദേഹം ഉപയോഗിച്ചിരുന്ന മുറികളും വാക്കിംഗ്‌ സ്റ്റിക്‌, കുട, തൊപ്പി, പെട്ടി തുടങ്ങിയ സാധനങ്ങളും അതേപടി മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കാണാം.. അദ്ദേഹത്തിന്‍റെ  ജീവചരിത്രമുള്‍പ്പെടെയുള്ള കൃതികളുടെയും ജീവിതമുഹൂര്‍ത്തങ്ങളുടെയും പ്രദര്‍ശനം ലിറ്റററി അപ്പാര്‍ട്ട്‌മെന്റില്‍ ഒരുക്കിയിട്ടുണ്ട്‌. കണ്ണാടിക്കൂടിനുള്ളില്‍, ഉറങ്ങിക്കിടക്കുന്നതുപോലെ, ദസ്‌തയേവ്‌സ്‌കിയുടെ കൃത്രിമരൂപം കാണാം. 

അദ്ദേഹം സൃഷ്‌ടിച്ച പ്രശസ്‌ത കഥാപാത്രങ്ങളുടെ മാതൃകകളും ഉണ്ടാക്കിവച്ചിട്ടുണ്ട്‌. സുവനീര്‍ ഐറ്റംസ്‌ കുറവാണ്‌. ദസ്‌തയേവ്‌സ്‌കിയുടെ കൈയൊപ്പ്‌ മുദ്രണംചെയ്‌ത രണ്ട്‌ ടീഷര്‍ട്ടുകള്‍ കിട്ടിയതുതന്നെ ഭാഗ്യം. അതിന്‍റെ  കാശുകൊടുത്തശേഷം കൗണ്ടറിലിരുന്ന സ്‌ത്രീയോട്‌ ഒരെഴുത്തുകാരിക്ക്‌ പ്രിയപ്പെട്ടതായ മറ്റെന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു. ആര്‍ യു എ റൈറ്റര്‍? എന്നു ചോദിച്ചുകൊണ്ട്‌ അവര്‍ അലമാരതുറന്ന,്‌ ദസ്‌തയേവ്‌സ്‌കിയുടെ ചിത്രവും കൈയക്ഷരവും ഒപ്പുമുള്ള ഏതാനും കടലാസ്‌ഷീറ്റുകളുടെ ഫോട്ടോപ്രിന്റ്‌ എടുത്തുകൊണ്ടുതന്നു. അദ്ദേഹം അതില്‍ എന്താണെഴുതിയിരിക്കുന്നതെന്ന്‌ എനിക്ക്‌ വായിക്കാനറിയില്ലെങ്കിലും ആ വിലപ്പെട്ട സമ്മാനം ഞാന്‍ സ്‌നേഹാദരങ്ങളോടെ സൂക്ഷിക്കുന്നു; ആ വിശ്വസാഹിത്യകാരന്‍റെ  ഭവനം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി
റഷ്യയിലെന്നല്ല, ലോകത്തിലാദ്യമായി റിയലിസ്റ്റിക്‌ രചനാരീതി പരിചയപ്പെടുത്തിയത്‌ ദസ്‌തയേവ്‌സ്‌കിയാണ്‌. മനുഷ്യമനസുകളെ ഇത്രയും ആഴത്തിലറിഞ്ഞ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ വിരളമാണ്‌. ദാരിദ്ര്യത്തിലും അപമാനത്തിലും അമര്‍ന്ന്‌ തന്നിലേക്കുതന്നെ ഒളിച്ചോടുന്ന റാസ്‌കോള്‍നിക്കോവിനെ കുറ്റവും ശിക്ഷയും എന്ന നോവലില്‍ കാണാം. അയാളുടെ മാനസികവ്യാപാരങ്ങള്‍ വായനക്കാരനിലേക്ക്‌ സന്നിവേശിപ്പിക്കുന്ന തരത്തിലുള്ള രചനാപാടവം അസാമാന്യമെന്നേ പറയേണ്ടു. മനുഷ്യമനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശ്‌സാസ്‌ത്രജ്ഞനാണ്‌ ദസ്‌തയേവ്‌സ്‌കി എന്ന വിശേഷണത്തെ ശരിവയ്‌ക്കുന്ന നോവലാണ്‌ കുറ്റവും ശിക്ഷയും. താന്‍ നയിച്ച ജീവിതത്തിന്റെ അസാധാരണത്വംകൊണ്ടും രചനയ്‌ക്ക്‌ സ്വീകരിച്ച പ്രമേയങ്ങളുടെ വൈചിത്ര്യ വൈവിധ്യങ്ങള്‍കൊണ്ടും ഒറ്റപ്പെട്ടുനില്‍ക്കുന്ന സാഹിത്യകാരനാണദ്ദേഹം. അതുകൊണ്ടാവാം കെ.സുരേന്ദ്രന്‍ `ദസ്‌തയേവ്‌സ്‌കിയുടെ കഥ' എന്ന പേരില്‍ ഫിക്ഷനെ വെല്ലുന്ന ശൈലിയില്‍ അദ്ദേഹത്തിന്‍റെ  ജീവചരിത്രമെഴുതിയതും പെരുമ്പടവം ശ്രീധരന്‍ അദ്ദേഹത്തെ നായകനാക്കി `ഒരു സങ്കീര്‍ത്തനംപോലെ' എന്ന മനോഹരമായ നോവലെഴുതിയതും അവയ്‌ക്കെല്ലാം നമ്മുടെ മലയാളത്തില്‍ ഇത്രയേറെ വായനക്കാരുണ്ടായതും. `ചൂതാട്ടക്കാരന്‍` ആത്മകഥാപരമായ നോവലാണെന്നു പറയാമെങ്കിലും നെപ്പോളിയന്‍റെ  ആക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതും വ്യവസ്ഥിതിയോട്‌ കലഹിച്ചുനില്‍ക്കുന്നതുമായ കുറ്റവും ശിക്ഷയും തന്നെയാണ്‌ ദസ്‌തയേവ്‌സ്‌കിയുടെ ഏറ്റവും മികച്ച സാഹിത്യസൃഷ്‌ടി എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.
ശിക്ഷയുടെ ഭാഗമായ നിര്‍ബന്ധിത സൈനികസേവനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ദസ്‌തയേവ്‌സ്‌കി ജീവിതം പുനരാരംഭിച്ചത്‌ പത്രപ്രവര്‍ത്തകനായിട്ടാണ്‌. എന്നാല്‍, ചൂതാട്ടത്തിലുള്ള അമിതമായ ആവേശം അദ്ദേഹത്തെ സാമ്പത്തികമായി തകര്‍ത്തുകളഞ്ഞു. ഇതിനിടെ, ചില സങ്കീര്‍ണ്ണമായ സൗഹൃദങ്ങളിലും സ്‌നേഹബന്ധങ്ങളിലും ചെന്നുപെടുകയുണ്ടായി. ആകെക്കൂടി ദുരിത,സംഘര്‍ഷപൂരിതമായിരുന്നു ആ ജീവിതം. അതുകൊണ്ടാവാം ദുരിതങ്ങളുടെ കൊടുംകയ്‌പ്‌ കുടിച്ചിറക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്‌ നിഷ്‌പ്രയാസം സാധിച്ചതും ഒന്നിനൊന്ന്‌ മെച്ചപ്പെട്ട ആ നോവലുകള്‍ റഷ്യയില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടതും അനേകം ഭാഷകളിലേക്ക്‌ തര്‍ജ്ജമചെയ്യപ്പെട്ടതും. നോവലുകള്‍ കൂടാതെ ചെറുകഥ, നാടകം, വിവര്‍ത്തനം തുടങ്ങിയ സാഹിത്യമേഖലകളിലും അദ്ദേഹം അസാമാന്യമായ മികവ്‌ പുലര്‍ത്തിയിരുന്നു. ഐന്‍സ്റ്റൈന്‍, നീറ്റ്‌ഷേ, ഹെര്‍മന്‍ ഹെസ്സേ, നട്ട്‌ ഹസന്‍, ആന്ദ്രെ ജീഡ്‌, വിര്‍ജീനിയ വുള്‍ഫ്‌ തുടങ്ങി സമകാലീനരായ പല പ്രശസ്‌ത എഴുത്തുകാരുടെയും പ്രശംസാവചസുകള്‍ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
പ്രായത്തില്‍ ഏഴാണ്ടിന്‍റെ  വ്യത്യാസം മാത്രമുണ്ടായിരുന്ന ദസ്‌തയേവ്‌സ്‌കിയും ടോള്‍സ്റ്റോയിയും റഷ്യന്‍ സമൂഹത്തിലെ രണ്ട്‌ തട്ടുകളില്‍ ജീവിക്കുകയും വ്യത്യസ്‌തവിഷയങ്ങളില്‍ സാഹിത്യരചന നിര്‍വഹിക്കുകയും ചെയ്‌തവരാണ്‌. മനസ്സുകൊണ്ട്‌ പരസ്‌പരം ആദരവ്‌ പുലര്‍ത്തിയിരുന്നെങ്കിലും ഈ രണ്ട്‌ മഹാപ്രതിഭകള്‍ തമ്മില്‍ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെന്നതും ഇരുവരും തമ്മില്‍ യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നതും ആശ്ചര്യകരം തന്നെ. ദസ്‌തയേവ്‌സ്‌കിയുടെ മരണവാര്‍ത്തയറിഞ്ഞ്‌ ടോള്‍സ്റ്റോയ്‌ ഏറെ ദുഃഖിക്കുകയും തന്‍റെ  കുടുംബവുമായി സൗഹൃദത്തിലായിരുന്ന അന്നയോട്‌ അദ്ദേഹം പശ്ചാത്താപം അറിയിക്കുകയും ചെയ്‌തതായി വായിച്ചതോര്‍ക്കുന്നു. യാസ്‌നയാ പോള്യാന വിട്ടുപോയതിനുശേഷം, തന്‍റെ  അവസാനനാളുകളില്‍ ടോള്‍സ്റ്റോയ്‌ വായിച്ചിരുന്നത്‌ ദസ്‌തയേവ്‌സ്‌കിയുടെ `കാരമസോവ്‌ സഹോദരന്മാര്‍' ആയിരുന്നുവത്രെ.
ദസ്‌തേയ്‌വ്‌സ്‌കിയുടെ വീട്ടില്‍നിന്നിറങ്ങി, സമീപത്തുള്ള തെരുവിലൂടെ നടക്കുമ്പോള്‍ സാന്ദ്രമധുരമായൊരു സംഗീതധാര കാതുകളില്‍ ഒഴുകിയെത്തി. ആശ്ചര്യമെന്നു പറയട്ടെ, അന്ധയായൊരു പെണ്‍കുട്ടി വഴിയരികിലിരുന്ന്‌ വയലിന്‍ പോലൊരു സംഗീതോപകരണത്തില്‍ മീട്ടുന്ന മധുരനാദമായിരുന്നു അത്‌. അവളുടെ മുന്നില്‍ വച്ചിരുന്ന തൊപ്പിയില്‍ ഒരു റൂബിള്‍ നിക്ഷേപിച്ചശേഷം അവളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി. അവളാകട്ടെ അതൊന്നും അറിയാത്തമട്ടില്‍ സംഗീതത്തില്‍മാത്രം ശ്രദ്ധിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ ചുഴലിദീനത്തിന്‍റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്ന ദസ്‌തയേവ്‌സ്‌കിയുടെ അന്ത്യം 1881 ഫെബ്രുവരി ഒമ്പതിന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗില്‍ വച്ചായിരുന്നു. അലക്‌സാണ്ടര്‍ നെവ്‌സ്‌കി മൊണാസ്‌ട്രിയോടുചേര്‍ന്ന ടിഖ്വിന്‍ സെമിത്തേരിയിലാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭാവിശ്വാസിയായിരുന്ന ആ വിശ്വസാഹിത്യകാരന്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌. റഷ്യന്‍ സന്ദര്‍ശനത്തിന്‍റെ  രണ്ടാം ദിവസം ഞങ്ങള്‍ ആ സെമിത്തേരിയില്‍ പോയിരുന്നു. പ്രമുഖരായ പലരുടെയും ശവകുടീരങ്ങളുണ്ടവിടെ. സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും കല്ലറകള്‍ സന്ദര്‍ശിച്ച്‌ ആദരം അര്‍പ്പിക്കുകയെന്നത്‌ റഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്‌.

 ദസ്‌തയേവ്‌സ്‌കിയുടെ കുടീരത്തില്‍ പ്രിയപ്പെട്ടവരാരോ അര്‍പ്പിച്ചുപോയ പൂച്ചെണ്ടുകള്‍ പുതുമയോടെയിരിക്കുന്നത്‌ കണ്ടു. സ്‌മാരകശിലയില്‍, വ്യക്തിവിവരങ്ങള്‍ക്കൊപ്പം ആലേഖനംചെയ്‌തിരിക്കുന്ന ബൈബിള്‍ വാക്യം ഇങ്ങനെ പരിഭാഷചെയ്യാം -``സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; കോതമ്പുമണി മണ്ണില്‍വീണ്‌ അഴിയുന്നില്ലെങ്കില്‍, അത്‌ അങ്ങനെതന്നെ ഇരിക്കയേ ഉള്ളു. അഴിയുന്നെങ്കിലോ, അത്‌ വളരെ വിളവുനല്‍കും.'' (യോഹന്നാന്‍റെ  സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഇരുപത്തിനാലാം വാക്യം) ഈ ബൈബിള്‍ വാക്യം ദസ്‌തയേവ്‌സ്‌കിയുടെ ജീവിതവുമായി എത്രമേല്‍ പൊരുത്തപ്പെട്ടിരിക്കുന്നു!