Friday 3 April 2020

പരുന്തുംപാറ (യാത്ര) എസ്.സരോജം


പ്രകൃതി നമുക്കായി കാത്തുവച്ചിരിക്കുന്ന ദൃശ്യവിസ്‌മയമാണ്‌ ഇടുക്കി ജില്ലയിലെ  പരുന്തുംപാറ. പച്ചപ്പട്ടണിഞ്ഞ മലകളും മൊട്ടക്കുന്നുകളും ആര്‍ത്തിരമ്പിയെത്തുന്ന തണുത്തകാറ്റും ആഴമറിയാത്ത കൊക്കകളും പരുന്തുംപാറയെ വ്യത്യസ്‌തസുന്ദരമാക്കുന്നു. വേനല്‍ക്കാലത്തുപോലും നല്ല തണുപ്പാണിവിടെ. നൂല്‍മഴയും കോടമഞ്ഞും പിന്നെ വെയിലും എന്നിങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ മാറിമാറിവരുന്ന പ്രകൃതിവിലാസങ്ങള്‍ ആരെയും അതിശയിപ്പിക്കും.
 വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെനിന്ന്‌ നോക്കുമ്പോള്‍ നാലുപാടും വളരെദൂരത്തോളമുള്ള മലനിരകള്‍ കാണാന്‍ കഴിയും. 

ഇടയ്‌ക്കിടെ മഞ്ഞുവന്നുമൂടി മലനിരകളെ കണ്ണില്‍നിന്ന്‌ മറയ്‌ക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ കാറ്റുവന്ന്‌ മഞ്ഞിനെ പറത്തിക്കൊണ്ടുപോവുകയും മലനിരകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. മഞ്ഞും കാറ്റും തമ്മിലുള്ള ഈ കളി കണ്ടുനില്‍ക്കുക വളരെ വിശേഷപ്പെട്ട ഒരനുഭവമാണ്‌, കേരളത്തില്‍ മറ്റെങ്ങും കിട്ടാത്ത അനുഭവം. തെളിഞ്ഞ ആകാശമാണെങ്കില്‍ അങ്ങുദൂരെ, പുണ്യമലയായ ശബരിമല കാണാം. മകരവിളക്കുദിവസം മകരജ്യോതി ദര്‍ശിക്കാന്‍ ധാരാളം അയ്യപ്പഭക്തന്മാര്‍ ഇവിടെയെത്താറുണ്ടെന്നത്‌ പരുന്തുംപാറയുടെ മറ്റൊരു സവിശേഷതയാണ്‌.

ഒരു വലിയ പരുന്ത്‌ പറക്കാനൊരുങ്ങി നില്‍ക്കുന്നതുപോലെ തോന്നിക്കുന്ന വലിയൊരു പാറക്കൂട്ടമുണ്ടിവിടെ. അതാണ്‌ പരുന്തുംപാറ എന്ന്‌ പേരുവരാന്‍ കാരണം. 
അത്ഭുതമെന്ന്‌ പറയട്ടെ, ഇവിടത്തെ മറ്റൊരു പാറക്കെട്ടിന്‌ മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ശിരസിനോട്‌ സാദൃശ്യമുണ്ട്‌. ആകയാല്‍ ആ പാറയെ ടാഗോര്‍ പാറ എന്ന്‌ വിളിക്കുന്നു. 

തേയിലത്തോട്ടങ്ങളുടെ പച്ചപ്പും പച്ചപ്പിനുനടുവിലെ പാറക്കൂട്ടങ്ങളും ചേര്‍ന്ന പരുന്തുംപാറ സിനിമ ചിത്രീകരിക്കാന്‍ പറ്റിയ ലൊക്കേഷനാണ്‌. ഭ്രമരം എന്ന സിനിമയിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഇവിടെയാണ്‌ ചിത്രീകരിച്ചത്‌.

No comments:

Post a Comment