Friday, 25 November 2016

സാഹിത്യസഞ്ചാരികളുടെ തസ്രാക്ക് (യാത്ര)


എപ്പോഴും വരച്ചുകൊണ്ടിരിക്കുന്ന വിജയനാണ് എഴുത്തും വായനയും അറിഞ്ഞുകൂടാത്ത മജീദിന്‍റെ  ഓര്‍മ്മയിലുള്ള ആദ്യചിത്രം. തസ്‌റാക്കിലെത്തുന്ന സാഹിത്യസഞ്ചാരികള്‍ക്കായി ഞാറ്റുപുരയുടെ വാതില്‍ തുറന്നുകൊടുക്കുന്ന മജീദ് തന്‍റെ  ആറാമത്തെ വയസ്സിലാണത്രെ അദ്ദേഹത്തെ   ആദ്യമായി കാണുന്നത്. കേട്ടറിഞ്ഞ വാക്കുകളിലൂടെ ഒ.വി.വിജയന്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെയും തസ്രാക്കിന്‍റെ  കഥാകാരനെയും കുറിച്ച് മജീദ്  പറയാന്‍തുടങ്ങി.


പതിനഞ്ചു കുട്ടികള്‍ മാത്രമുള്ള ഏകാദ്ധ്യാപകവിദ്യാലയത്തില്‍  സഹോദരി ശാന്ത ജോലിനോക്കിയിരുന്ന കാലത്ത്  വിജയന്‍ ഇടയ്ക്കിടെ അവര്‍ താമസിച്ചിരുന്ന ഞാറ്റുപുരയില്‍ ചെല്ലുമായിരുന്നുവത്രെ. ‘പിന്നെ, പുസ്തകമൊക്കെ പ്രസിദ്ധീകരിച്ച് വലിയ പേരായതീപ്പിന്നാ വീണ്ടും കാണുന്നത്… എന്‍റെ  പതിനേഴാമത്തെ വയസ്സില്‍.’ മജീദ് തുടര്‍ന്നു.



പാലക്കാട് റെയില്‍വേസ്റ്റേഷനില്‍നിന്ന് പതിനാലുകിലോമീറ്റര്‍ ദൂരമുണ്ട് തസ്രാക്കിലേക്ക്. തണ്ണീര്‍പ്പന്തല്‍ കവലയില്‍ ബസ്സിറങ്ങി, ഗ്രാമവഴികളിലൂടെ നടന്നാല്‍ പഴയ തസ്രാക്കിന്‍റെ  പുതിയമുഖം കാണാം.



 ‘അന്ന് ഇവിടെയൊക്കെ നിറയെ പനകളായിരുന്നു.’ മജീദ് പഴയ തസ്രാക്കിനെക്കുറിച്ച് വിവരിച്ചുകൊണ്ടേയിരുന്നു.


സാംസ്‌കാരികവകുപ്പിന്‍റെ  കീഴിലുള്ള ഒ. വി. വിജയന്‍ സ്മാരകത്തിന്‍റെ  മുന്നില്‍ നില്‍ക്കുമ്പോള്‍ ആകാശത്തുനിന്ന് കല്പവൃക്ഷത്തിന്‍റെ  തൊണ്ടുകള്‍ അടര്‍ന്നുവീഴുന്നത് ഭാവനയില്‍ കണ്ടു.
പഴയ ഞാറ്റുപുര ഇന്ന് ഒ.വി.വിജയന്‍ സ്മാരകമായി രൂപംമാറിയിരിക്കുന്നു. കഥാപാത്രങ്ങളോരോന്നും മിഴിവാര്‍ന്ന ശില്പങ്ങളായി മുറ്റത്തിന്‍റെ  അരികുകളില്‍ നിരന്നിരിക്കുന്നു. 

ഞാറ്റുപുരയ്ക്കു പിന്നില്‍ പാതിപണിതുനിര്‍ത്തിയ സാംസ്‌കാരികമന്ദിരം എന്നെയൊന്നു പൂര്‍ത്തിയാക്കൂ എന്നു വിലപിക്കുന്നതുപോലെ.
ഞാറ്റുപുരയ്ക്കു പുറത്തിറങ്ങിയപ്പോള്‍ മൈമുനയുടെ പിന്മുറക്കാര്‍ മദ്രസവിട്ടുവരുന്നതു കണ്ടു. 

വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ ദൃശ്യമാകുന്ന അറബിക്കുളം പകുതിയും പായലുകള്‍ വിഴുങ്ങിയിരിക്കുന്നു. 

കൊയ്ത്തുകഴിഞ്ഞ പാടങ്ങളും അവിടവിടെ ഒറ്റപ്പെട്ടുനില്‍ക്കുന്ന പനകളും …
 എല്ലാം സമ്പന്നമായ   ഒരക്ഷരകാലത്തിന്‍റെ  ബാക്കിപത്രങ്ങള്‍പോലെ…


Sunday, 2 October 2016

കല്യാണിയുടെ ചിരി (കഥ)










രാത്രിയുടെ അരികുപറ്റിപ്പറക്കുന്ന മിന്നാമിന്നികളെ നോക്കി വയല്‍വരമ്പില്‍നിന്നു ചിരിക്കുന്ന കല്യാണിയെ കണ്ട് നാരായണന്‍ ഞെട്ടി പുറകോട്ടുമാറി. കന്യാടാക്കീസീന്ന് ‘പാറുക്കുട്ടിയുടെ തിരോധാനം’ കണ്ടിട്ടുള്ള വരവായിരുന്നു. ടാക്കീസിക്കേറുംമുമ്പ് ബിവറേജസീന്ന് വാങ്ങിയ ഉശിരന്‍ സാധനത്തിന്‍റെ  ബാക്കിയുംകൂടി അകത്താക്കി, ഒരുകൈയില്‍ മിന്നുന്ന ടോര്‍ച്ചും മറുകൈയില്‍ പുകയുന്ന ബീഡിയും തലയില്‍ക്കെട്ടും അരയില്‍ കത്തിയും ചുണ്ടില്‍ പാറുക്കുട്ടി യുടെ അഴകൊഴമ്പന്‍ പാട്ടും ഒക്കെയായി ഒരാഘോഷംപോലെയായിരുന്നു ആ വരവ്.
‘നാരാണേട്ടന്‍ പേടിച്ചുപോയോ?’ പൊട്ടിച്ചിരിച്ചുകൊണ്ട് കല്യാണി ചോദിച്ചു.
‘ഞാനെന്തിനാ പേടിക്കണത്?’ ധൈര്യം നടിച്ചുകൊണ്ട് നാരായണന്‍ നടത്തം തുടര്‍ന്നു.
‘പടമെങ്ങനെയുണ്ട്?’ ഒപ്പം നടന്നുകൊണ്ട് കല്യാണി ചോദിച്ചു.
‘കിടിലന്‍’ എന്ന വാക്കിനു കൂട്ടായി അയാള്‍ ഒരുകവിള്‍ ബീഡിപ്പുക ഇരുട്ടിലേക്കൂതിവിട്ടു. അത് പുതിയൊരു പുകച്ചിത്രംപോലെ ഇരുട്ടിന്‍റെ  ചുവരില്‍ നേര്‍ത്തുപരന്നു.
ഉറക്കെച്ചിരിച്ചുകൊണ്ട് കല്യാണി പറഞ്ഞു: ‘ഇതു കൊള്ളാല്ലോ നാരാണേട്ടാ, കൊക്കു ചിറകു വിരിച്ചു പറക്കണപോലുണ്ട്.’
നാരായണന്‍ നടത്തത്തിനു വേഗത കൂട്ടിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഇരുണ്ടമാനത്തു അരണ്ടുമിന്നുന്ന നക്ഷത്രങ്ങളെ വിരല്‍തൊട്ടെണ്ണിക്കൊണ്ട് കല്യാണി അതേ വേഗത്തില്‍ അയാള്‍ക്കൊപ്പം നടന്നു. നാരായണന്‍ വിയര്‍ക്കാന്‍ തുടങ്ങി.
ചിറക്കുളത്തിന്‍റെ  വരമ്പത്ത് കാലെടുത്തുവച്ചതും തവളകളുടെ മദപ്പാട്ട് ഉച്ചത്തില്‍ മുഴങ്ങി. പെട്ടെന്നാരോ സ്വിച്ചിട്ടതുപോലെ ചുറ്റകെ നിലാവുദിച്ചു.
‘കറുത്തവാവിനു നിലാവുദിച്ചാ?’ നാരായണന്‍ ചോദിച്ചുതീരുംമുമ്പ് കുളത്തിന്‍റെ  നാലതിരില്‍നിന്നും പൊട്ടിച്ചിരി മുഴങ്ങി. പരിഭ്രാന്തനായ നാരായണന്‍ കണ്ടത് കുളത്തിനുമീതെ നാലുവരമ്പും നിറഞ്ഞുനില്‍ക്കുന്ന കല്യാണിയെ!
‘അയ്യോ….. പ്രേതം!’ എന്നൊരലര്‍ച്ചയോടെ അയാള്‍ കുളവരമ്പില്‍ കുഴഞ്ഞുവീണു.
കുളത്തിലെ വെള്ളം മുഖത്തു ചിതറിവീണപ്പോള്‍ അയാള്‍ കണ്ണുതുറന്നു, ‘ച്ഛീ… മൂധേവീ മോന്തയ്ക്കു വെള്ളം ചീറ്റണാ?’ എന്നു കോപിച്ചലറിക്കൊണ്ട് ചാടിയെണീറ്റു.
‘ങ്‌ഹേ….!’ നാരായണന്‍റെ  കണ്ണുകള്‍ ആശ്ചര്യംകൊണ്ടു തുറിച്ചു: താനെങ്ങനെ ഉത്സവപ്പറമ്പിലെത്തി?


അലങ്കാരവിളക്കുകളുടെ വര്‍ണ്ണവെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന ദേവീക്ഷേത്രം. ക്ഷേത്ര മൈതാനത്തിന്‍റെ  ചുറ്റരികുകളില്‍ ഇടംപിടിച്ചിരിക്കുന്ന കച്ചവടക്കാര്‍ക്കു മുന്നില്‍ വളയണിയാന്‍ തിരക്കുകൂട്ടുന്ന പെണ്ണുങ്ങള്‍…. കളിപ്പാട്ടങ്ങള്‍ക്കായി വാശിപിടിക്കുന്ന കുഞ്ഞുങ്ങള്‍….. പൊരിക്കടലയും കപ്പലണ്ടിയും കൊറിച്ചുനടക്കുന്ന ചെറുപ്പക്കാര്‍….. നാരങ്ങമിട്ടായിയും ഐസ്സ്റ്റിക്കും നുണയുന്ന കുട്ടികള്‍….. പഴംപൊരിയും കാരാവടയും തിന്നുന്ന മുതിര്‍ന്നവര്‍.... മയിലെണ്ണയും യൂക്കാലിത്തൈലവുമൊക്കെ ചുറ്റും കൂടിനില്‍ക്കുന്നവരുടെ കൈയിലും മൂക്കിലും തൊട്ടുതേച്ച്, മേന്മ വിളിച്ചോതി, വില്‍പ്പന കൊഴുപ്പിക്കുന്ന കോടാങ്ങികള്‍…..  ഭാവി പ്രവചിക്കുന്ന കൈനോട്ടക്കാരും പക്ഷിശാസ്ത്രക്കാരും…..  എല്ലായിടത്തും തിരക്കു തന്നെ. ഒരു ഗ്രാമം മുഴുവന്‍ ഉത്സവപ്പറമ്പിലേക്ക് ഒഴുകിയെത്തിയതു പോലുണ്ട്.തിരക്കിനിടയില്‍ പെണ്ണുങ്ങളെ തൊട്ടും പിടിച്ചും കമന്റടിച്ചും സൊറപറഞ്ഞും ചുറ്റിത്തിരിയുന്ന ആണുങ്ങള്‍…. ഉത്സവമേളങ്ങള്‍ക്കിടയില്‍ മൊട്ടിടുന്ന നിമിഷപ്രേമങ്ങള്‍……അങ്ങനെയങ്ങനെ എത്രയെത്ര കാഴ്ചകള്‍!
കണ്ണഞ്ചുന്ന കാഴ്ചകള്‍ക്കിടയില്‍ ഒരു നിഷേധസൗന്ദര്യംപോലെ കല്യാണി! തീപറക്കുന്ന കണ്ണുകളും തെറിച്ചചിരിയുമായി അവള്‍ ഉത്സവപ്പറമ്പാകെ നിറഞ്ഞുനിന്നു. കൊടിയേറ്റു മുതല്‍ പറണേറ്റുവരെ അവള്‍ ക്ഷേത്രപ്പറമ്പുവിട്ട്‌ എങ്ങോട്ടും പോവാറില്ലത്രേ! ദാരികന്‍റെ  തലയറുത്ത് ഭദ്രകാളിയുടെ കലിയടങ്ങുമ്പോഴാണ് കല്യാണിക്കും കലിയടങ്ങുക. ഉത്സവത്തിന്‍റെ  അവസാനയിനമായ വെടിക്കെട്ടും കണ്ട് സന്തുഷ്ടയായി അവള്‍ മടങ്ങും. പിന്നെ അടുത്ത കൊടിയേറ്റുവരെ അവളുടെ പൊടിപോലും അവിടെങ്ങും കാണില്ല. എങ്ങോട്ടാണവള്‍ പോകുന്നതെന്നുമാത്രം ആര്‍ക്കുമറിയില്ല. എവിടെപ്പോയാലും ആണ്ടോടാണ്ട് ഉത്സവക്കാലത്ത് ക്ഷേത്രപ്പറമ്പുകളില്‍ പ്രത്യക്ഷപ്പെടാറുണ്ടത്രേ. അങ്ങനെ കല്യാണിയിപ്പോള്‍ കെട്ടുകഥകളില്‍ ജീവിക്കുന്ന ഒരത്ഭുതകഥാ പാത്രമായി മാറിയിരിക്കുന്നു.
കല്യാണിയെപ്പറ്റിയുള്ള കഥകള്‍ കേട്ട് നാരായണന്‍ അമ്പരന്നു. ഓര്‍മ്മയുടെ ആകാശ ങ്ങളില്‍ വര്‍ണ്ണവിസ്മയം വിതറി പൊട്ടിച്ചിതറുന്ന കതിനകള്‍. കതിനകളെക്കാളുച്ചത്തില്‍ പൊട്ടി ച്ചിതറുന്ന പെണ്‍ചിരി. ചിരിയുടെ ഉടമയെത്തേടിയ കണ്ണുകള്‍ ക്ഷേത്രമുറ്റത്തെ അരയാല്‍ചുവട്ടിലെത്തി. പുടവത്തുമ്പു ചെരിച്ചുകുത്തി, മുറുക്കിച്ചുവപ്പിച്ച ചുണ്ടും കൂസലില്ലാത്ത നോട്ടവുമായി ഒരു പെണ്ണ്! ഉത്തരാസ്വയംവരവും നളചരിതവും ഭരണിപ്പാട്ടുമൊക്കെ അരങ്ങേറുന്ന ക്ഷേത്രപ്പറമ്പുകളിലെങ്ങും കണ്ടിട്ടില്ലാത്ത ഒരു ധിക്കാരച്ചന്തം!
മുറുക്കാന്‍ചവച്ചുനില്‍ക്കുന്ന കല്യാണിയുടെ മുന്നില്‍നിന്ന് ഇളിഭ്യനായി പിന്‍വാങ്ങുന്ന ചട്ടമ്പിത്തലവന്‍ രാഘവന്‍!
‘അവന്‍റെ  ചട്ടമ്പിത്തരമൊന്നും അവള്‍ടടുത്തു നടക്കൂല്ല, ഉണ്ണിയാര്‍ച്ചേടനിയത്തിയല്ല്യോ.’ ആര്‍ക്കും വഴങ്ങാത്ത കല്യാണിയെപ്പറ്റി കഥകള്‍ പറഞ്ഞുപരത്തുന്ന കൊതിക്കെറുവുകാര്‍ കുശുകുശുത്തു.
കല്യാണി ആരോടുമങ്ങനെ നാവെടുത്തു മിണ്ടാറില്ല. എങ്കിലും എല്ലാര്‍ക്കും കല്യാണി യെ ഇഷ്ടമാണ്. ഇഷ്ടമെന്നു പറഞ്ഞാല്‍ പേടി കലര്‍ന്ന ഒരിഷ്ടം .
അവളെക്കുറിച്ചുള്ള വീരകഥകള്‍ കേട്ടപ്പോള്‍ നാരായണനും തോന്നി അവളോടൊരിഷ്ടം; വെറും ഇഷ്ടമല്ല, ഒരാരാധന.
വെടിക്കെട്ടിന്‍റെ  ആകാശക്കാഴ്ചകള്‍ക്കിടയില്‍ അയാള്‍ ഇമവെട്ടാതെ അവളെത്തന്നെ നോക്കിനിന്നു. 
ആണത്തമുള്ള ആ നില്‍പും നോട്ടവും അവള്‍ക്കു നന്നേ രസിച്ചു. തിരക്കിനെ വകഞ്ഞുമാറ്റിക്കൊണ്ട് അവള്‍ അയാളുടെ അടുത്തേക്കുചെന്നു. ഒരു കാല്‍പ്പാടകലത്തില്‍ നിന്നു കൊണ്ട് പരുഷസ്വരത്തില്‍ ചോദിച്ചു:
‘തന്‍റെ  പേരെന്താ?’
‘നാരായണന്‍.’
‘താനെന്താ തുറിച്ചുനോക്കണത്? പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തപോലെ….’
മീശപിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ‘പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ, നിന്നെപ്പോലൊരെണ്ണത്തിനെ വേറെ കണ്ടിട്ടില്ല.’ അയാളുടെ വാക്കുകള്‍ക്ക് വാറ്റുചാരായത്തിന്‍റെയും മസാലയിറച്ചിയുടെയും മണമാണെന്ന് കല്യാണിക്കു തോന്നി.
അവള്‍ അയാളെ കളിയാക്കുന്ന മട്ടില്‍ ഉറക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അയ്യടാ…. ചട്ടമ്പിക്ക് പ്രേമപ്പനി പിടിച്ചെന്നു തോന്നുണല്ല്’
‘എന്താടീ… നിന്നെ പ്രേമിച്ചാ തൂക്കിക്കൊല്ലുമോ?’
പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ആഹാ…! തനിക്ക് തമാശപറയാനും അറിയാമല്ല്.’
‘തമാശയല്ല, കാര്യമായിട്ടുതന്നാ ചോദിച്ചത്.’
നാരായണന്‍റെ  ചോദ്യത്തിനു മറുപടിയെന്നപോലെ കല്യാണി ഉറക്കെ ചിരിച്ചു. ഇടയ്ക്കിടെ അയാള്‍ ഊതിവിട്ട പുകച്ചുരുളുകള്‍ പക്ഷിയുടെയും പെണ്ണിന്‍റെയുമൊക്കെ രൂപത്തില്‍ നേര്‍ത്തു പരന്ന് ഇല്ലാതാവുന്നതും നോക്കി അവള്‍ ചിരിച്ചുകൊണ്ടിരുന്നു.
ശരീരത്തിന്‍റെ  ഉണര്‍ച്ചകളെ അവളുടെ ആ തെറിച്ചചിരിയില്‍ മുക്കിപ്പിഴിഞ്ഞുകൊണ്ട് നാരായണന്‍ അവളുടെ അരികിലേക്ക് നീങ്ങിനിന്നു.
വെടിക്കെട്ടു തീരാറായപ്പോള്‍ മീശപിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു: ‘എന്‍റെകൂടെ പോരുന്നോടീ?’
പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു:  ‘എവിടെ?’
‘എന്‍റെ  വീട്ടിലേക്ക്’
കല്യാണിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. മീശപിരിച്ചും കത്തികാണിച്ചും പേടിപ്പിച്ചു കീഴ്‌പ്പെടുത്തുന്ന അടവ് ഇവിടെ ചെലവാവില്ല മോനേ എന്നൊരു ധ്വനി ആ ചിരിയില്‍ ഒളിഞ്ഞിരിക്കുന്നതായി നാരായണനു തോന്നി. അയാള്‍ക്ക് അവളോട് തോന്നിയ ഇഷ്ടവും ആവേശവും ഇരട്ടിച്ചു. 
കാന്താരിക്കുന്നില്‍നിന്നിറങ്ങിവന്നതുപോലുള്ള ആ എരിപൊരിച്ചന്തത്തില്‍ എല്ലാംമറന്നു നില്‍ക്കേ വിരലുകള്‍ക്കിടയില്‍ ബീഡിക്കുറ്റി എരിഞ്ഞുതീര്‍ന്നു. അയാള്‍ തെല്ലൊരു ജാള്യത യോടെ പൊള്ളിയ വിരലിടകളില്‍ ഉമിനീരു പുരട്ടി. കല്യാണി വാപൊത്തിച്ചിരിച്ചു. നാരായണനു കലി കയറി. അയാള്‍ അവളുടെ കാതോരം ചേര്‍ന്നലറി: ‘നിറുത്തെടീ നിന്‍റെ  ഒടുക്കത്തെയൊരു ചിരി.’ പിന്നെ സ്വരംതാഴ്ത്തിപ്പറഞ്ഞു: ‘നാരായണനു പെണ്ണുകിട്ടാന്‍ പഞ്ഞമുണ്ടായിട്ടല്ല, നിന്‍റെയീ തന്റേടമുണ്ടല്ലോ അതു നാരായണനങ്ങു പിടിച്ചുപോയി. പുന്നാരംപറഞ്ഞു പാട്ടിലാക്കാനൊന്നും എനിക്കറിഞ്ഞൂട. നിനക്കെന്നെ പിടിച്ചെങ്കി കൂടെ വാ.’


കല്യാണിയുടെ ഉള്ളില്‍ ഒരു പ്രണയക്കതിന പൊട്ടിച്ചിതറി. ഉത്സവലഹരിയില്‍ ആണ്ടിരുന്ന ദേവിയെ സാക്ഷിയാക്കി, നാരായണന്‍ പോലുമറിയാതെ, അവളുടെ സ്വയംവരം കഴിഞ്ഞു.
തിരിഞ്ഞുനടന്ന നാരായണന്‍റെയൊപ്പം പൊത്തിപ്പിടിച്ച ചിരിയുമായി അവള്‍ നടന്നു.
നാരായണന്‍റെ  ചുണ്ടില്‍ ബീഡിയും കയ്യില്‍ ടോര്‍ച്ചും മിന്നിക്കൊണ്ടിരുന്നതല്ലാതെ വഴിയില്‍ രണ്ടാള്‍ക്കും മിണ്ടാട്ടമുണ്ടായില്ല. മുന്‍പരിചയമേതുമില്ലാത്ത ഒരാണിനോടൊപ്പം ഇറങ്ങിത്തിരിച്ചതിന്‍റെ  ശരിതെറ്റുവിചാരങ്ങളോ ചെന്നുകയറാന്‍പോകുന്ന വീടിനെക്കുറിച്ചുള്ള ഉത്കണ്ഠയോ ഒന്നും കല്യാണിയുടെ മനസ്സിലേക്കു കടന്നുചെന്നില്ല. കണ്ണും കാതും രാപ്രകൃതിയിലേക്കു തുറന്നുപിടിച്ചിരിക്കുകയായിരുന്നു അവള്‍. ഇരവിന്‍റെ  മുടിയിഴകളില്‍ നിലാപ്പൊട്ടുകള്‍ പോലെ പറ്റിയിരിക്കുന്ന മിന്നാമിന്നികളും മരപ്പൊത്തുകളില്‍ മൂളിപ്പറഞ്ഞിരിക്കുന്ന മൂങ്ങകളുടെ വെള്ളിക്കണ്ണുകളുടെ തിളക്കവും തീറ്റപ്പഴങ്ങള്‍ തേടിയിറങ്ങിയ വൗവ്വാലുകളുടെ ചിറകടിയൊച്ചകളും തവളപ്പെണ്ണുങ്ങളുടെ മദഘോഷങ്ങളും ആസ്വദിച്ചുകൊണ്ടുള്ള രാത്രിനടത്തം അവള്‍ക്കൊരു ഹരമായിത്തോന്നി.
ചിറക്കുളത്തിനപ്പുറം, കതിരണിഞ്ഞ നെല്‍വയലുകള്‍ക്കുമപ്പുറം പുറമ്പോക്കിലുള്ള ചെറിയൊരു വീടിനുമുന്നില്‍ നാരായണന്‍ നിന്നു. ബീഡിക്കുറ്റി മുറ്റത്തേക്കു വലിച്ചെറിഞ്ഞിട്ട്, വരയന്‍         നിക്കറിന്‍റെ  പോക്കറ്റില്‍നിന്ന് താക്കോലെടുത്തു കതകുതുറന്നു. ചവിട്ടുതിണ്ണയില്‍ക്കിടന്ന കീറച്ചാക്കില്‍ കാലുരച്ച് അകത്തേക്കു കയറി.
‘കേറിവാ’ അയാള്‍ അവളെ അകത്തേക്കു വിളിച്ചു.
പൊത്തിപ്പിടിച്ച ചിരിയുമായി ഇടതുകാല്‍വച്ച് അകത്തേക്കു കയറിയ കല്യാണിയെ നോക്കി ഊറിച്ചിരിച്ചുകൊണ്ട് നാരായണന്‍ മടിക്കുത്തില്‍നിന്നു തീപ്പെട്ടിയെടുത്തു മണ്ണെണ്ണവിളക്കു കൊളുത്തി മെത്താണപ്പുറത്തു വച്ചു.
‘കുളിക്കാന്‍ മറപ്പൊരയൊന്നുമില്ല. താഴത്തെ ഊറ്റീന്നു വെള്ളമെടുക്കണം.’ അവളുടെനേര്‍ക്ക് ഒരു പ്ലാസ്റ്റിക് ബക്കറ്റും ടോര്‍ച്ചും നീട്ടിക്കൊണ്ട് നാരായണന്‍ പറഞ്ഞു.
കല്യാണി ബക്കറ്റും ടോര്‍ച്ചുമായി പുറത്തേക്കുപോയി.
ഒരുകുടം പുലരിക്കള്ളും ഒരു പിഞ്ഞാണം നിറയെ കപ്പപ്പുഴുക്കും മറ്റൊന്നില്‍ കോഴിക്കറിയുമായി നാരായണന്‍ മെത്താണപ്പുറത്ത് കല്യാണിയെ കാത്തിരുന്നു. കൈയും കാലും മുഖവുമൊക്കെ കഴുകി അവള്‍ വെക്കം തിരിച്ചുവന്നു.
‘നെനക്കു വെശക്കണാ?’
‘ഉം’
‘കള്ളു വേണാ?’
‘ഉം’
രണ്ടാളും ഒരേ കുടത്തില്‍നിന്നു കുടിക്കാനും ഒരേ പാത്രത്തില്‍നിന്നു തിന്നാനും തുടങ്ങി. കുടിയിലും തീറ്റയിലും തന്നെ കടത്തിവെട്ടുന്ന പെണ്ണൊരുത്തിയെ നാരായണന്‍ ആദ്യമായി കണ്ടു. അയാളുടെ ബീഡിവലിയും അവളുടെ വെറ്റിലമുറുക്കും കഴിഞ്ഞ്, കിടപ്പുമുറിയുടെ മൂലയ്ക്കു ചുരുട്ടിവച്ചിരുന്ന പുല്പ്പായ് നിവര്‍ത്തിവിരിച്ചുകൊണ്ട് നാരായണന്‍ പറഞ്ഞു: ‘കിടക്കാം’
പൊട്ടിവന്ന ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട് കല്യാണി കിടന്നു.
എരുമച്ചാണകവും ചിരട്ടക്കരിയും ചേര്‍ത്തു മെഴുകിയ ആ കൊച്ചുവീടിന്‍റെ  കിടപ്പുമുറി വലിയൊരുത്സവപ്പറമ്പായി.
ഏറെപ്പുലര്‍ന്ന് ഉറക്കമെണീറ്റ നാരായണന്‍ കല്യാണിയോടു പറഞ്ഞു: ‘നിനക്കെന്നെ ഇഷ്ടമാണെങ്കില്‍ ഇവിടെ കൂടിക്കോ.’
കല്യാണി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല
ഉച്ചയ്ക്ക് കാച്ചില്‍പ്പുഴുക്കും കാന്താരിയുടച്ചതും കഴിച്ചുകൊണ്ടിരിക്കെ നാരായണന്‍ ചോദിച്ചു: ‘നീയെന്താ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്?’
‘നാരാണേട്ടനെന്താ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്?’ എന്ന മറുചോദ്യമെറിഞ്ഞ് അവള്‍ ഉറക്കെയുറക്കെ ചിരിച്ചു.
നാരായണന്‍ അവളെപ്പറ്റി പിന്നീടൊന്നും ചോദിച്ചില്ല; അവള്‍ അയാളെപ്പറ്റിയും.
വെയിലാറിയനേരത്ത് മുറ്റത്തിറങ്ങിനിന്നുകൊണ്ട് നാരായണന്‍ പറഞ്ഞു: ‘ടൗണിലേക്കാ, വരാന്‍ വൈകും. ഒരു പെണ്ണിനു കഴിയാനൊള്ള സെറ്റപ്പൊന്നും ഈ വീട്ടിലില്ലെന്നറിയാം. എന്തൊക്കെ വേണമെന്നു പറഞ്ഞാ വരുമ്പം വാങ്ങിക്കൊണ്ടുവരാം.’
‘ചുമ്മായിരിക്കണത് വലിയ മെനക്കേടാണേയെന്‍റെ  നാരാണേട്ടാ. ഇവിടെങ്ങാനും വല്ല വേലയും കിട്ടുമോന്നു നോക്ക്.’
‘നീയിപ്പം വേലയ്‌ക്കൊന്നും പോണ്ട. ചുമ്മായിരിക്കാന്‍ വയ്യെങ്കി ഇത്തിരി പച്ചക്കറി വല്ലതും നട്ടുനനയ്ക്കാന്‍ നോക്ക്. പുറമ്പോക്കാണ്, എന്നാലും ഇപ്പോ ഇതിന്‍റെ  അവകാശി ഞാന്തന്നെ.’
നാരായണന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കല്യാണി ഒരു വെട്ടുകത്തിയുമായി തൊട്ടടുത്ത പറമ്പിലേക്കു കയറി. നാലഞ്ചു മരക്കൊമ്പുകളും തെങ്ങോലകളും അടര്‍ത്തിക്കൊണ്ടുവന്ന് ചെറിയൊരു മറപ്പുരയുണ്ടാക്കി. കുളിച്ചുമാറിയത് നാരായണന്‍റെ  കൈലിയും ഷര്‍ട്ടും.
വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ നാരായണന്‍ അവള്‍ക്കായി ഒരു ലുങ്കിയും ബ്ലൗസും കുറച്ചു പച്ചക്കറിവിത്തുകളും വാങ്ങിക്കൊണ്ടുവന്നു. അയാള്‍ വീട്ടിലില്ലാത്ത നേരങ്ങളില്‍ അവള്‍ മണ്ണിളക്കി പാത്തിയെടുത്ത് വെണ്ടയും വെള്ളരിയും പടവലവും നട്ടു. ചീരയുടെയും മുളകിന്‍റെയും വിത്തുകള്‍ പാകി. ഊറ്റിലെ വെള്ളമെടുത്ത് വേണ്ടതുപോലെ നനച്ചു. മുളച്ച ചീരയും
മുളകുമൊക്കെ പാത്തികളില്‍ പറിച്ചുനട്ടു. വളക്കൂറുള്ള മണ്ണില്‍ എല്ലാം നന്നായി വിളഞ്ഞു. കല്യാണിയും നാരായണനും കരുകരുത്ത പച്ചക്കറികള്‍ പച്ചയ്ക്കും കറിവച്ചും തിന്നുമടുത്തു. തിന്നിട്ടുതീരാത്തത് വഴിയേ പോയവര്‍ക്ക് വെറുതേ കൊടുത്തു.
ഒരുദിവസം നാരായണന്‍ ടൗണിലേക്കുപോയ നേരത്ത് ഒരുവട്ടി പച്ചക്കറികളുമായി അവള്‍ അന്തിച്ചന്തയിലേക്കുപോയി. വിറ്റുകിട്ടിയ കാശിനു ആവശ്യമുള്ളതൊക്കെ വാങ്ങി. കൂട്ടത്തില്‍ കുറേ പച്ചമാങ്ങയും. വരുന്നവഴിക്ക് ജൗളിക്കടയില്‍ കയറി ഒരു കച്ചമുറിമുണ്ടും രണ്ടു ബ്ലൗസിന്‍റെ  തുണിയും വാങ്ങി. തന്‍റെ നേര്‍ക്കു നീളുന്ന കൊതിക്കണ്ണുകളിലെ ആര്‍ത്തികളെ ചിരികൊണ്ടു നേരിട്ട് അവള്‍ കൂസലില്ലാതെ മുന്നോട്ടു നടന്നു.
‘ഇവളാ ചെത്തുകാരന്‍ ചെല്ലപ്പന്‍റെ  മോളല്ലേ?’ ആരോ ചോദിക്കുന്നതു കേട്ടു.
‘തള്ള ചത്തേപ്പിന്നെ തോന്നുംപടി നടപ്പുതന്നെ.’
‘തള്ള ചത്തതല്ല, ആ ചെല്ലപ്പന്‍ ചവിട്ടിക്കൊന്നതാണ്.’
‘പെണ്ണിനു തലേം മൊലേം വന്നപ്പം അവന്‍റെ  നോട്ടം അതിമ്മേലാ. പിന്നെ പെണ്ണെങ്ങനെ വീട്ടിലിരിക്കും?’
‘ഇപ്പൊ അവളാ ചട്ടമ്പിനാരായണന്‍റെ  കൂടെയാണെന്നാ പറഞ്ഞുകേക്കണത്. എന്തായാലും ആളൊരു തന്റേടിതന്നാണേ… ആര്‍ക്കും വാക്കിനും നോക്കിനും വിട്ടുകൊടുക്കൂല്ല.’
പൊതുവഴിയിലെ വര്‍ത്തമാനങ്ങള്‍ കേട്ടുകേട്ട് കല്യാണി ചിരിയൊതുക്കി നടന്നു. വഴി യോരത്തു കണ്ട തയ്യല്‍ക്കടയില്‍ കയറി ബ്ലൗസ് തയ്ക്കാന്‍ കൊടുത്തു. അളവെടുപ്പുകാരന്‍റെ  കൈതെറ്റലുകളെ ചിരികൊണ്ടു തിരുത്തി, നാളെത്തന്നെ തച്ചുകിട്ടണമെന്നു പറഞ്ഞുറപ്പിച്ച്, അവള്‍ നാരായണന്‍റെ  വീട്ടിലേക്കു നടന്നു.
അന്തിവര്‍ണ്ണങ്ങള്‍ വാരിവിതറിയ ആകാശഭംഗികള്‍ കണ്ടും മരക്കൂട്ടങ്ങളില്‍ ചേക്കേറിയ പക്ഷികളുടെ പ്രാര്‍ത്ഥനാരാഗങ്ങള്‍ കേട്ടും ചിലതൊക്കെ ഏറ്റുപാടിയും ഉല്ലസിച്ചുനടക്കവേ രാത്രിയുടെ വരവറിയിച്ചുകൊണ്ട് ഇരുട്ടുവന്നു. വെളിച്ചമുള്ള പകലിനെക്കാള്‍ ഇരുട്ടുള്ള രാത്രിയോടാണ് കല്യാണിക്ക് കൂടുതലിഷ്ടം. എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളും ഇരതേടാനി റങ്ങുന്ന മിന്നാമിന്നികളും കണ്ണുകളെ കൊതിപ്പിക്കുന്നത് ഇരുട്ടുള്ള രാത്രിയിലാണല്ലോ! അവള്‍ നടത്തം പതുക്കെയാക്കി. അവളും നാരായണനും ഒരുമിച്ചാണ് വീട്ടിലെത്തിയത്.
അത്താഴനേരത്ത് വീടിനുള്ളില്‍ തിങ്ങിനിറഞ്ഞ കള്ളിന്‍റെയും ഇറച്ചിയുടെയും മണവും രുചിയും അവള്‍ക്കു മനംപിരട്ടലുണ്ടാക്കി. പുറംതിണ്ണയില്‍ ചെന്നിരുന്ന് പച്ചമാങ്ങ ഉപ്പും കാന്താരിയും കൂട്ടിത്തിന്ന് തല്‍ക്കാലം അവള്‍ വിശപ്പിനെ മാറ്റിനിര്‍ത്തി. നാരായണന്‍ തീറ്റയും കുടിയും കഴിഞ്ഞ്, ബീഡിവലിച്ചുകൊണ്ടിരുന്നപ്പോള്‍ കല്യാണി അകത്തേക്കുചെന്നു. അയാള്‍ എന്തോ കാര്യമായ ആലോചനയിലാണെന്ന് അവള്‍ക്കു തോന്നി. പായിലേക്കു മറിയാന്നേരത്തു അവള്‍ ചോദിച്ചു: ‘നാരാണേട്ടനെന്താ ആലോചിക്കണത്? ഉത്സവത്തിനു പോണ കാര്യമാണോ?’
‘നീ പോണാ?’
‘പോണു.’
‘ഇവിടെ മടുത്താ?’
കല്യാണിക്കു ചിരിപൊട്ടി.
നാരായണന്‍ പിറുപിറുത്തു: ‘കെടക്കാന്നേരത്താ അവള്‍ടെയൊരു മുടിഞ്ഞ ചിരി…….’
കല്യാണി ചിരിയടക്കി കിടന്നുറങ്ങി. നാരായണന്‍ ബീഡി പുകച്ചുപുകച്ച് മെത്താണപ്പുറത്തിരുന്നു. പിന്നീടെപ്പോഴോ അവളുടെകൂടെ കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേന്നു പുലര്‍ച്ചയ്ക്ക് ടൗണിലേക്കെന്നും പറഞ്ഞ് നാരായണന്‍ പോയി; ഉച്ചകഴിഞ്ഞ് കല്യാണി അമ്പലപ്പറമ്പിലേക്കും.
 ഉത്സവക്കാഴ്ചകള്‍ കണ്ടു ചുറ്റിനടക്കുമ്പോഴും കല്യാണിയുടെ കണ്ണുകള്‍ ഇടയ്ക്കിടെ നാരായണനെ തിരഞ്ഞുകൊണ്ടിരുന്നു. അയാളെ അവിടെയെങ്ങും കണ്ടി ല്ല.
ഉത്സവംകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കല്യാണി നാരായണനെ കാത്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. അവള്‍ ഒറ്റയ്ക്കാണെന്നു മണത്തറിഞ്ഞ ചുള്ളന്മാര്‍ പുറമ്പോക്കില്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി. കല്യാണിയുടെ ചിരിക്ക് ഒച്ചയും മുഴക്കവും കൂടി.
നാരായണന്‍ കമലാക്ഷിയേംകൊണ്ട് കേറിവന്ന രാത്രിയില്‍ അവള്‍ക്കു ചിരിയടക്കാനായില്ല. വാപൊത്തി മൂലയ്‌ക്കൊതുങ്ങിയ ചിരി അര്‍ദ്ധരാത്രിയില്‍ പൊട്ടിച്ചിതറി. കലികേറിയ നാരായണന്‍ ഉടുമുണ്ടു വാരിച്ചുറ്റിക്കൊണ്ട് അരക്കത്തി കൈയിലെടുത്തു. മുറിയില്‍ ചുറ്റിത്തിരിയുന്ന പൊട്ടിച്ചിരിയിലേക്ക് അലറിക്കുതിച്ചെത്തിയ നാരായണനെ എതിരേറ്റത് മൂലയില്‍ ചുരുട്ടിവച്ചിരുന്ന കിടക്കപ്പായ് മാത്രം. അയാളതിനെ കുത്തിക്കീറി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. കീറിപ്പിളര്‍ന്ന പായില്‍നിന്നു പുറത്തുവന്നത് ചോരക്കറപുരണ്ട ഒരാണ്‍കുഞ്ഞായിരുന്നു.
നാരായണന്‍ സ്തബ്ധനായി നോക്കിനില്‍ക്കേ, അങ്ങകലെ, ഉത്സവപ്പറമ്പില്‍, ഒരു പെണ്‍ചിരി കതിനകളെക്കാളുച്ച ത്തില്‍ പൊട്ടിച്ചിതറി.


***


Saturday, 20 August 2016

മൂത്തോരന്‍ മകന്‍ മണിയന്‍ (കഥ)


ഓട്ടോക്കാരന്‍ മതിലോരംചേര്‍ത്തു വണ്ടിനിറുത്തിയപ്പോള്‍ അവര്‍ക്കു മനസ്സിലായി തങ്ങള്‍ക്കിറങ്ങേണ്ടത്‌ ഇവിടെത്തന്നെ. എങ്കിലും ഇറങ്ങുന്നതിനുമുമ്പ്‌ വേലായുധന്‍ തല വെളിയിലേക്കുനീട്ടി ഒന്നുകൂടി തിട്ടംവരുത്തി. എന്നിട്ട്‌ അമ്മയെ കൈപിടിച്ച്‌ പതുക്കെ വണ്ടിയില്‍നിന്നിറക്കി. 
കൂലി കണക്കുപറഞ്ഞുവാങ്ങിയിട്ട്‌ ആട്ടോക്കാരന്‍ മുന്നിലേക്കു കൈചൂണ്ടിപ്പറഞ്ഞു: `ദാ ആ കാണുന്ന ഗേറ്റിലൂടെ പോയാമതി, പാറാവുകാരനോടു ചോദിച്ചാ എല്ലാം പറഞ്ഞുതരും.'
രാത്രിമുഴുവന്‍ ബസ്സ്‌സ്റ്റാന്റിലെ സിമന്റുബഞ്ചിലിരുന്നു നേരംവെളുപ്പിച്ചതിന്‍റെ വലച്ചിലും നിനച്ചിരിക്കാതെ കേറിവന്ന അത്യാപത്തിന്റെ ഭയപ്പാടുംകൊണ്ട്‌ ഇരുവരുടെയും മുഖം കരുവാളിച്ചിരുന്നു. തളര്‍ച്ച താങ്ങാനാവാതെ താഴ്‌ന്നുപോകുന്ന തലയെ ആയാസപ്പെട്ടുയര്‍ത്തിപ്പിടിച്ച്‌ അവര്‍ ആ പടുകൂറ്റന്‍ മതിലിനെ നോക്കി.
`മാനംമുട്ടെ ഒയന്നു പടന്നു നിക്കണ മതിലിന്റകത്ത്‌ വലിയൊരു ലോകമൊണ്ട്‌; കള്ളമ്മാരും കൊലപ്പുള്ളികളും പിടിച്ചുപറിക്കാരും കൂലിത്തല്ലുകാരുമൊക്കെ ഒന്നിച്ചുകെടക്കണ ലോകം. അതിന്‍റെടക്ക്‌ മ്മളെ കുഞ്ഞോരനെപ്പോലെ ഒരു കുറ്റോം ചെയ്യാത്ത പാവത്താമ്മാരും ഒണ്ടെന്നാ പറയണത്‌. എല്ലാത്തിനേം മേയ്‌ക്കാന്‍ കുറേ വാര്‍ഡമ്മാരും പോലീസുകാരും. ഹോ! അതൊരു നരകം തന്നേയെന്‍റെ നാണിയേ..' ആണ്ടുകള്‍ക്കുമുമ്പ്‌ അനിയന്‍ കുഞ്ഞോരനെ മോഷണക്കുറ്റം ചുമത്തി ജയിലിലിട്ടിരുന്നപ്പഴ്‌ ചെന്നു കണ്ടിട്ടുവന്ന്‌ മൂത്തോരന്‍ പറഞ്ഞത്‌ നാണിക്കോര്‍മ്മവന്നു. ഓട്ടോറിക്ഷയുടെ ശബ്‌ദം അകന്നുപോയിട്ടും ആ മതിലിനെ തുറിച്ചുനോക്കിക്കൊണ്ട്‌ അവര്‍ അവിടെത്തന്നെ നിശ്ചലയായിനിന്നു. അറുപതു കഴിഞ്ഞ അമ്മയുടെ കൈപിടിച്ചുകൊണ്ട്‌ വേലായുധന്‍ പറഞ്ഞു: `വാ അമ്മാ.. പോയിനോക്കാം.' 
നിറംമങ്ങിയ മേല്‍മുണ്ട്‌ നേരേയാക്കി, വായിലൂറിയ പുളിച്ചനീര്‌ പുറത്തേക്കു തുപ്പിക്കളഞ്ഞ്‌, നാണി മകന്‍റെയൊപ്പം നടന്നു. ഗേറ്റിനടുത്തെത്തിയപ്പോഴേക്കും അവരെ ഭയപ്പെടുത്തിക്കൊണ്ട്‌ തൊട്ടരികിലൂടെ ഒരു ജയില്‍വണ്ടി ചീറിക്കടന്നുപോയി. വണ്ടിക്കുള്ളില്‍നിന്ന്‌ `അമ്മാ...' എന്നൊരു വിളി തന്‍റെ  കാതില്‍ വന്നുപതിച്ചതായി നാണിക്കു തോന്നി. പകപ്പോടെ അകത്തേക്കു നോക്കവെ, വണ്ടി കണ്ണില്‍നിന്നു മറഞ്ഞുവെങ്കിലും ആ വിളിയൊച്ച നാണിയുടെ കാതില്‍ വീണ്ടും വീണ്ടും മുഴങ്ങി. മണിയന്‍ വീട്ടിലില്ലാത്ത ചില പാതിരാകളില്‍ ഇതുപോലെ `അമ്മാ...' വിളികേട്ട്‌ നാണിയുടെ നെഞ്ചുപിടയ്‌ക്കാറുണ്ട്‌. നാടകം, കലാസമിതി എന്നൊക്കെപ്പറഞ്ഞ്‌ രായെന്നോ പകലെന്നോയില്ലാതെ അലച്ചിലാണവന്‍. 
`ചേരികളിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന നമ്മുടെ കൂട്ടര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടമ്മാ.' മണിയന്‍ ഇങ്ങനെ വലിയവലിയ കാര്യങ്ങള്‍ അച്ചടിഭാഷയില്‍ പറയുമ്പം നാണിക്ക്‌ തന്‍റെ മകനെപ്പറ്റി വലിയ അഭിമാനം തോന്നുമെങ്കിലും നാടകം കളിക്കുമ്പോഴുള്ള അവന്റെ ആവേശവും പിശറുമൊക്കെ കാണുമ്പം പേടിയും തോന്നും. 
`ഒരുദിവസം ഞാനും വരുമമ്മാ... കോട്ടൊക്കെയിട്ടു, വില്ലുവണ്ടിയിലുവന്ന രാജാവില്ലേ, അതുപോലെ.' ഡിഗ്രിപരീക്ഷ ഒന്നാംക്ലാസ്സീ പാസ്സായെന്നറിഞ്ഞപ്പം ചങ്കിലൊതുങ്ങാത്ത സന്തോഷത്തോടെ തന്നെ കെട്ടിപ്പിടിച്ച്‌ മണിയന്‍ പറഞ്ഞതൊക്കെ വിചാരിച്ചുവിചാരിച്ച്‌ നാണി വിതുമ്പി. മൂത്തോരന്‍ മരിച്ചശേഷം ആരാന്‍റെ വീട്ടിലെ ചട്ടിയും പാത്രവും മഴക്കിയും    തുണി തിരുമ്മിയുമാണ്‌ നാണി മക്കളെ വളര്‍ത്തിയത്‌. പട്ടിണികിടന്നാലും പള്ളിക്കൂടം മുടക്കാത്ത മണിയനെക്കുറിച്ച്‌ നാണിക്ക്‌ വലിയ പ്രതീക്ഷയായിരുന്നു. വേലായുധന്‍ കണ്ടം കൊത്താനും മരം മുറിക്കാനുമൊക്കെ പോവാന്‍തുടങ്ങിയതോടെ അവര്‍ അന്യവീടുകളില്‍ പണിക്കുപോക്കു നിറുത്തി. വേലായുധന്‍റെ  തണലില്‍ മണിയന്‍ വലിയ പഠിത്തക്കാരനായി. ജോലിക്കുള്ള എഴുത്തുപരീക്ഷയും പാസ്സായി നല്ലൊരുദ്യോഗവും കാത്തിരിപ്പാണ്‌. ഇന്റര്‍വ്യൂനെന്നും പറഞ്ഞ്‌ രാവിലേ പട്ടണത്തിലേക്കുപോയ മണിയനെ പോലീസു പിടിച്ചൂന്ന്‌ വേലായുധന്‍ വന്നു പറഞ്ഞപ്പം നാണി വലിയവായിലേ നിലവിളിച്ചുപോയി. 
`നാടകം കളിക്കണനേരത്തല്ലാണ്ട്‌ അവന്‍റെ  മുഖത്തു കോപംവന്നു കണ്ടിട്ടേയില്ല. വേലായുധന്‍ ചണ്ടപിടിച്ചാലും ചിരിച്ചുംകൊണ്ടു മാറിപ്പോണ ന്‍റെ  കുട്ടി പോലീസുകാരടുത്ത്‌ വഴക്കുണ്ടാക്കീന്നു പറഞ്ഞാ...' ചവച്ചുകൊണ്ടിരുന്ന മുറുക്കാന്‍ചണ്ടി ചാമ്പക്കൂനയിലേക്കു തുപ്പിക്കൊണ്ട്‌ അവര്‍ പിറുപിറുത്തു. 
`ന്റെ മോന്‍ ആരുക്കും ഒരു തെറ്റും കുറ്റോം ചെയ്യൂലല്ലോന്‍റെ  ഭഗോതീ...' എന്നു ഭഗവതിയോടു പരിഭവിച്ചും ആര്‍ത്തലച്ചുവന്ന സങ്കടക്കടലിനെ ഒരുവിധം ഉള്ളില്‍ അടക്കിപ്പിടിച്ചുമാണ്‌ വേലായുധനോടൊപ്പം അവര്‍ പൊലീസ്‌സ്റ്റേഷനിലേക്കു പുറപ്പെട്ടത്‌. അന്നേരം പുള്ളിക്കോഴിയേം മക്കളേം കൂട്ടിലാക്കണമെന്നോ ഉണക്കാനിട്ട തുണികള്‍ മഴപെയ്‌തു നനയുമെന്നോ ഒന്നും നാണി ഓര്‍ത്തില്ല. നിനച്ചിരിക്കാതെ കേറിവന്ന ആപത്തിനെ പടികടത്താനുള്ള നിലവിളിയായി അവര്‍ ഇറങ്ങിയോടുകയായിരുന്നു. ചെളിപയഞ്ഞ വഴിയിലൂടെ കിലോമീറ്ററുകളോളം നടന്ന്‌ റോഡിലെത്തി, ബസ്സുപിടിച്ച്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.
പാറാവുകാരന്‍റ തുറിച്ചനോട്ടത്തിനുമുന്നില്‍ അവരുടെ ശേഷിച്ച ധൈര്യവും ചോര്‍ന്നുപോയി. അവജ്ഞയോടെ അയാള്‍ മുന്നിലെ മുറിയിലേക്കു വിരല്‍ചൂണ്ടി. 
അവര്‍ അറച്ചറച്ച്‌ അങ്ങോട്ടു കയറിച്ചെന്നു. 
`എന്താ?' ചുവന്നുതുറിച്ച കണ്ണുകളുള്ള ഒരു പൊലീസുകാരന്‍ പുച്ഛ രസത്തില്‍ ചോദിച്ചു. 
`മണിയനെ പോലീസു പിടിച്ചൂന്നു കേട്ടുവന്നതാണ്‌.' വേലായുധന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. 
`ചെക്കന്‍ നല്ല കഞ്ചാവാണല്ലേടാ?' പൊലീസുകാരന്‍ ഗര്‍ജ്ജിച്ചു. 
`മെനക്കെടുത്താനായിട്ടു കേറിവരും ഓരോ .......മോമ്മാര്‌.'
കഞ്ചാവ്‌ എന്നു കേട്ടതും നാണിയും വേലായുധനും ഞെട്ടിപ്പിടഞ്ഞ്‌ അന്യോന്യം നോക്കി. നാണി വിക്കിവിക്കിപ്പറഞ്ഞു: 
`ന്‍റെ മോന്‍ ഒരു മുറിബീഡി വലിക്കണതു കൂടി ഞാങ്കണ്ടിട്ടില്ലേ സാറേ.'
`നാക്കടക്കു തള്ളേ. ഇല്ലേല്‍ ചവിട്ടിപ്പുറത്താക്കും.' പൊലീസുകാരന്‍ കോപിച്ചലറി. നാണിയും മകനും പേടിച്ചൊതുങ്ങിനിന്നു. അധികാരത്തിന്‍റെ  കാരുണ്യത്തിനായി കേഴുന്ന അഭയാര്‍ത്ഥികളെപ്പോലെ അവര്‍ പൊലീസുകാരെ ദയനീയമായി നോക്കി.
`പൊയ്‌ക്കോ ഇവിടന്ന്‌. ഇനിയെല്ലാം അങ്ങു കോടതിയില്‍ പറഞ്ഞാല്‍ മതി.' അതൊരു കല്‍പ്പനയായിരുന്നു.
മണിയനെക്കാണാന്‍ എങ്ങോട്ടു പോകണമെന്നറിയാതെ നാണിയും വേലായുധനും കുഴങ്ങി. ജാതിപ്പേരുപറഞ്ഞുള്ള ആക്ഷേപങ്ങളും തെറിവാക്കുകളും കേട്ട്‌ ചെവിക്കല്ലു പൊട്ടുമെന്നായപ്പോള്‍ അവര്‍ ആന്തിയാന്തി പുറത്തേക്കിറങ്ങി. ഒരു തടിച്ച പുസ്‌തകത്തില്‍ എന്തോ എഴുതിക്കൊണ്ട്‌ വരാന്തയിലെ ബഞ്ചിലിരുന്ന കറുത്തുമെലിഞ്ഞ പൊലീസുകാരന്‍റെ  മുമ്പില്‍ അവര്‍ നിസ്സഹായരായി നിന്നു. അയാള്‍ക്ക്‌ അവരോട്‌ അല്‍പം അലിവുതോന്നി, മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കഞ്ചാവടിച്ചു പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും തടയാന്‍ ചെന്ന പൊലീസുകാരെ ആക്രമിക്കാന്‍ മുതിര്‍ന്നതിനുമാണത്രെ മണിയനെ പിടിച്ചുകൊണ്ടുവന്നത്‌. അവനെയിപ്പോള്‍ സബ്‌ജയിലിലേക്കു കൊണ്ടുപോയിരിക്കയാണെന്നും ഇന്നിനി കാണാന്‍ പറ്റില്ലെന്നുമാണ്‌ അയാള്‍ നല്‍കിയ വിവരം. അങ്ങനെയാണ്‌ അമ്മയും മകനും വെളുക്കുംവരെ ബസ്സ്‌സ്റ്റാന്റില്‍ കഴിച്ചുകൂട്ടിയതും അതിരാവിലെ ജയിലിലെത്തിയതും.
`ആലുവ സബ്‌ജയില്‍' എന്നെഴുതിയ ബോര്‍ഡും കുത്തനെയുള്ള വഴിയും കണ്ട്‌ നാണി ഭീതിയോടെ വേലായുധനെ നോക്കി. വേലായുധന്‍ അമ്മയുടെ കൈയിലെ പിടി മുറുക്കി.
`ഈ മതിലിന്‌ ഇത്രേം പൊക്കമെന്തിനാണെന്റെ ഭഗോതീ...? കുറ്റംചെയ്‌തോരാണെങ്കിലും മനുഷമ്മാരെയല്യോ ഇതിന്റകത്തിട്ടേക്കണത്‌! പൊറത്തൂന്നൊരു കാറ്റുപോലും അകത്തോട്ടെത്തിനോക്കൂലല്ലൊ...' നാണി മതിലിനെ നോക്കി വേവലാതിപ്പെട്ടു.
`കുറ്റവാളികള്‌ ചാടിപ്പോവാണ്ടിരിക്കാനായിരിക്കുമമ്മാ. വലിയ കുറ്റംചെയ്യണ പുള്ളികളില്ലേ, എന്തുംചെയ്യാന്‍ മടിക്കാത്തോര്‌. അവരെയൊക്കെ പോലീസിനും പേടിയാരിക്കും.'
നാണിയും വേലായുധനും പതുക്കെ മുന്നോട്ടുനീങ്ങി. തോക്കേന്തിനില്‍ക്കുന്ന പാറാവുകാരനെ കണ്ടപ്പോള്‍ അവര്‍ക്ക്‌ മുട്ടുവിറയ്‌ക്കാന്‍ തുടങ്ങി. സ്വന്തം നാട്ടില്‍ അന്യരാക്കപ്പെട്ടവരെപ്പോലെ അവര്‍ അകത്തേക്കുള്ള അനുവാദം കാത്തുനിന്നു. പേരും കാര്യവും കേട്ടപ്പോള്‍ പാറാവുകാരന്‍റെ  മുഖത്തും കോപം ഇരച്ചുകയറി. നാണി കണ്ണീരോടെ കൈകൂപ്പി യാചിച്ചു: `സാറേ നിക്കെന്‍റെ  മോനെക്കാണണം.' 
പാറാവുകാരന്‍ ശാന്തനായി, നാണിയെ നോക്കിപ്പറഞ്ഞു: `ഇപ്പോ ഇവിടുന്നൊരു വണ്ടി പോയതു കണ്ടില്ലേ, അവനെ ആശുപത്രിയിലേക്കു കൊണ്ടുപോയതാ. തടവുപുള്ളികള്‍ ശരിക്കു കൈകാര്യംചെയ്‌ത ലക്ഷണമുണ്ട്‌.' 
നെഞ്ചിനകത്തൊരു തീക്കാറ്റൂതണപോലെ നാണിക്കു തോന്നി. അവര്‍ ദേഹംതളര്‍ന്ന്‌ നിലത്തിരുന്നു. `ന്‍റെ  ഭഗോതീ..... ന്‍റെ  മോന്‍....' എന്നൊരു നിലവിളി അവരുടെ തൊണ്ടയില്‍ കുടുങ്ങിക്കിടന്നു.
`പോയി ഒരു വക്കീലിനെക്കണ്ട്‌ എത്രയുംവേഗം അനിയനെ ജാമ്യത്തിലിറക്കാന്‍ നോക്ക്‌.' പാറാവുകാരന്‍ വേലായുധനോടായി പറഞ്ഞു. അമ്മയേംകൂട്ടി വേലായുധന്‍ തിരിച്ചുനടന്നു. 
രാത്രിമുഴുവന്‍ പെയ്‌തിട്ടും തീരാത്ത മേഘങ്ങള്‍ വീണ്ടും പെയ്‌തുതുടങ്ങി. മേല്‍മുണ്ട്‌ മടക്കി തലയിലിട്ടുകൊണ്ട്‌ നാണി വേച്ചുവേച്ചു നടന്നു. ചാറിച്ചാറി വലുതായ മഴയാരവത്തില്‍ അവരുടെ നിശ്ശബ്‌ദമായ നിലവിളിയും കണ്ണീരും ഒഴുകിയൊലിച്ചു. നനഞ്ഞൊലിക്കുന്ന വസ്‌ത്രങ്ങളുമായി ബസ്സില്‍ കയറിയ നാണിയെയും വേലായുധനെയും ഇസ്‌തിരിയിട്ട വസ്‌ത്രധാരികള്‍ അറപ്പോടെ നോക്കി ഒഴിഞ്ഞുമാറിനിന്നു. വാതിലിനു പിന്നിലെ മൂലയ്‌ക്കൊതുങ്ങിനിന്ന്‌ അവര്‍ വല്ലവിധേനയും ആശുപത്രിക്കവലവരെയെത്തി. കാലുകോച്ചിപ്പിടിച്ച്‌ ഇറങ്ങാനാവാതെ നിന്ന നാണിയെ വേലായുധന്‍ താങ്ങിയെടുത്തു താഴെയിറക്കി. അടുത്തുകണ്ട ചായപ്പീടികയില്‍നിന്ന്‌ ഓരോ കട്ടന്‍ചായ കുടിച്ചശേഷം അവര്‍ ആശുപത്രിയിലേക്കു നടന്നു.
ജില്ലാ ആശുപത്രിയിലെ സെല്ലില്‍ക്കിടന്ന്‌ ബോധത്തിനും അബോധത്തിനുമിടയില്‍ പുതിയൊരു നാടകം കളിക്കുകയായിരുന്നു മണിയന്‍. അവന്‍റെ  കറുത്തുമെലിഞ്ഞ രൂപവും ശരീരത്തിലെ ചതവുകളും പല്ലുകളടര്‍ന്നുപോയ മേല്‍മോണയും അവന്‌ മേക്കപ്പിന്റെ ആവശ്യം ഇല്ലാതാക്കിയിരിക്കുന്നു. വേദനയുടെ മൂര്‍ച്ചയില്‍ `അമ്മാ... അമ്മാ...' എന്ന വിളി സെല്ലില്‍ മുഴങ്ങിക്കേള്‍ക്കാം. ബോധമുണരുന്ന ഇടവേളകളില്‍ അവന്‍ നാടകത്തിന്‍റെ  രംഗങ്ങള്‍ ഓരോന്നായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ലംബത്തിരശ്ശീലയും ശീതീകരിണിയുമൊക്കെയുള്ള വിശാലമായൊരു കണ്ണാടിമുറിക്കുള്ളിലായിരുന്നു നാടകത്തിന്‍റെ  തുടക്കം. മുറിക്കുപുറത്ത്‌ അഭ്യസ്‌തവിദ്യരായ കുറേ ചെറുപ്പക്കാര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന്‌ തയാറായിരിപ്പാണ്‌. പേരുവിളിക്കുന്ന മുറയ്‌ക്ക്‌ അകത്തേക്കു പോകുന്നവരുടെ ഉത്‌കണ്‌ഠകളും തിരിച്ചിറങ്ങുമ്പോഴുള്ള ആശങ്കയും ശ്രദ്ധിച്ചുകൊണ്ട്‌ മണിയന്‍ തന്‍റെ  ഊഴം കാത്തിരുന്നു. ഏറ്റവുമൊടുവിലായി, മൂത്തോരന്‍ മകന്‍ മണിയന്‍ എന്ന വിളി കേട്ടതും അവന്‍ എണീറ്റ്‌ ഭവ്യതയോടെ അകത്തേക്കുചെന്നു. വലിയൊരു മേശയ്‌ക്കപ്പുറം സുമുഖരും ശുഭ്രവസ്‌ത്രധാരികളുമായ മൂന്നുപേര്‍ കുഷനിട്ട കസേരകളില്‍ നിവര്‍ന്നിരിപ്പുണ്ട്‌. അവരെ അഭിവാദ്യം ചെയ്‌തുകൊണ്ട്‌ ഇപ്പുറത്തുള്ള കസേരയില്‍ മണിയന്‍ ഇരുന്നു. 
മൂത്തോറന്‍ മകന്‍ മണിയന്‍.... അല്ലേ? ഒന്നാമത്തെയാള്‍ കൈയിലിരുന്ന ലിസ്റ്റില്‍ നോക്കിക്കൊണ്ടു ഗൗരവത്തോടെ ചോദിച്ചു. 
അതെ. മണിയന്‍ ആദരവോടെ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ടോ?രണ്ടാമന്‍ ചോദിച്ചു.
ഉണ്ട്‌. മണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയാളുടെ നേര്‍ക്കുനീട്ടി. 
എല്ലാറ്റിനും നല്ല മാര്‍ക്കുണ്ടല്ലോടാ.... മിടുക്കന്‍! സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചുനോക്കിക്കൊണ്ട്‌ മൂന്നാമത്തെയാള്‍ ആശ്ചര്യംകൂറി.
മൂന്നുപേരും അവനോട്‌ മാറിമാറി ചോദ്യങ്ങള്‍ ചോദിച്ചു. അവന്‍ എല്ലാത്തിനും കൃത്യമായി ഉത്തരംനല്‍കി. ഒടുവില്‍, വഴിവിട്ട ചില ചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചിരുന്ന മണിയനോട്‌ ഒന്നാമന്‍ പറഞ്ഞു: 
ശരി പൊയ്‌ക്കോ.
സര്‍ട്ടിഫിക്കറ്റുകളുമെടുത്ത്‌ മണിയന്‍ പുറത്തേക്കു നടന്നു. പിന്നില്‍ മുഴങ്ങിയ ചിരിക്കൊപ്പം `ചെളിയുംകുത്തി നടന്നവനൊക്കെ ഇപ്പൊ വലിയവലിയ കസേരകളിലാ നോട്ടം!' എന്നൊരു പരിഹാസവാചകവും അവന്‍റെ  കാതുകളില്‍ തുളഞ്ഞുകയറി. എത്രയും വേഗം അവിടുന്നു ഓടിരക്ഷപ്പെടണമെന്നു അവനു തോന്നിയെങ്കിലും നുകം പേറിയ കാളയെപ്പോലെ അവന്‍ കിതയ്‌ക്കുകയും വായില്‍ നിന്ന്‌ നുരപൊഴിക്കുകയും ചെയ്‌തു. വേച്ചു വേച്ചു പടികളിറങ്ങിയ മണിയന്‍ അലക്ഷ്യമായി നഗരത്തിരക്കിലമര്‍ന്നു; സര്‍ട്ടിഫിക്കറ്റുകളുടെ ഭാരമില്ലാതെ. നഗരത്തിലെ ബസ്സ്‌സ്റ്റാന്റിലായിരുന്നു രണ്ടാമത്തെ രംഗം. മണിയന്‍റെ  മുന്നില്‍ കാഴ്‌ചക്കാരായി കുറേ യാത്രക്കാരും ജീപ്പുംചാരിനില്‍ക്കുന്ന രണ്ടു പൊലീസുകാരും. ഇരുണ്ട്‌ മെല്ലിച്ച മണിയന്റെ കഴുത്തിലെ ഞരമ്പുകള്‍ വികാരത്തള്ളിച്ചയാല്‍ എഴുന്നുനിന്നു. ചെളിയുടെ ഗന്ധവും ഇളംനെല്ലിന്‍റെ  പാല്‍രുചിയുമുറഞ്ഞ അവന്‍റെ  തൊണ്ടയില്‍നിന്ന്‌ നൂറ്റാണ്ടുകളുടെ നിലവിളികള്‍ ശിഥിലശബ്‌ദങ്ങളായി മുറിഞ്ഞുവീണു. അവന്‍റെ  അടുക്കും ചിട്ടയുമില്ലാത്ത വാക്കുകളിലൂടെ പുറമ്പോക്കിലെ അധഃകൃതജീവിതങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ കേട്ട്‌ ആളുകള്‍ സഹതപിച്ചുനില്‍ക്കേ അവന്‍ പഴയൊരു നാടന്‍പാട്ട്‌ ഈണത്തില്‍, താളത്തില്‍ പാടിത്തുടങ്ങി: 
`ഏനിന്നലെ രാത്തിരിയൊരു ചൊപ്പനം കണ്ടമ്മാ...
കൂനനുറുമ്പണിചേന്നൊരു കൊമ്പനെ.....' 
പാട്ടിലെ വരികള്‍ മുഴുമിപ്പിക്കുംമുമ്പേ `വലിച്ചു വണ്ടിയില്‍ക്കേറ്റെടാ ആ ........ന്‍റെ മോനെ.' എന്നൊരു ഗര്‍ജ്ജനം ബസ്സ്‌സ്റ്റാന്റിലെ ബഹള ങ്ങളെ മറികടന്ന്‌ മണിയന്‍റെ  കാതിലെത്തി. കാര്യമെന്തെന്നറിയാതെ പകച്ചുനിന്ന മണിയനെ ഒരു പൊലീസുകാരന്‍ ചുരുട്ടിയെടുത്തു വണ്ടിയിലേക്കെറിഞ്ഞു. വണ്ടി പൊലീസ്‌സ്റ്റേഷനെ ലക്ഷ്യമാക്കിപ്പാഞ്ഞു.
മൂന്നാമത്തെ രംഗം ലോക്കല്‍ പൊലീസ്‌സ്റ്റേഷനിലാണ്‌. മുന്നിലെ മുറിയുടെ മൂലയ്‌ക്ക്‌ കൂസലില്ലാതെ നില്‍ക്കുന്ന മണിയന്‍റെ നേര്‍ക്കു ലാത്തിവീശിക്കൊണ്ട്‌ ഒരു പൊലീസുകാരന്‍ ഗര്‍ജ്ജിച്ചു: 
`നീ പോലീസുകാരോട്‌ തര്‍ക്കുത്തരം പറയും അല്ലേടാ .......ന്‍റെ  മോനേ? നിനക്കൊക്കെ എന്നാടാ കൊമ്പുമുളച്ചത്‌?'
`വാലുമുറ്റിയവരിപ്പോള്‍ കൊമ്പുമുളച്ചവരെ പേടിച്ചുതുടങ്ങി.' മണിയന്‍ പതിയെപ്പറഞ്ഞു.
`ഈ .........മോന്‍ നാക്കടക്കുമോന്നു നോക്കെടോ.' പൊലീസ്‌മുഖ്യന്‍ ആജ്ഞാപിച്ചു. ഒരു പൊലീസുകാരന്‍ മണിയന്‍റെ  കൈയില്‍ വിലങ്ങുവച്ച്‌ ലോക്കപ്പിലേക്കു തള്ളി. സിമന്റ് തറയില്‍നിന്നു ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ക്കൊപ്പം അമ്മാ..... എന്നൊരു നിലവിളിയും ഏങ്ങിയേങ്ങി പുറത്തേക്കുകടന്നു.
അടുത്തരംഗം ഒരു കോടതിമുറിയാണ്‌. കൈവിലങ്ങണിഞ്ഞ്‌ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മണിയന്‍ അവശനും ക്ഷുഭിതനുമാണ്‌. ശാന്തനും സൗമ്യനുമായിരിക്കുന്ന മജിസ്‌ട്രേട്ടിന്‍റെ  മുഖത്തുനോക്കി അവന്‍ ചോദിച്ചു: `കുറ്റമൊന്നും ചെയ്‌തിട്ടില്ലാത്ത എനിക്ക്‌ എന്തു ശിക്ഷയാണു നിങ്ങള്‍ വിധിക്കാന്‍പോകുന്നത്‌?'
അദ്ദേഹം അവന്‍റെ ചതഞ്ഞ ശരീരത്തിലേക്കുനോക്കി നെറ്റിചുളിച്ചുകൊണ്ട്‌ ചോദ്യരൂപത്തില്‍ പൊലീസുകാരനെ നോക്കി. 
ആ നോട്ടത്തിന്‍റെ  അര്‍ത്ഥമറിയാവുന്ന പൊലീസുകാരന്‍ നേരത്തേ കരുതിവച്ചിരുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ മജിസ്‌ട്രേട്ടിന്‍റെ  മുന്നില്‍വച്ചു. 
ഒന്നമര്‍ത്തി മൂളിയിട്ട്‌ അദ്ദേഹം നടപടികളിലേക്കു കടന്നു. 
മണിയന്‍ ചോദ്യം ആവര്‍ത്തിച്ചു: 'കുറ്റക്കാരനല്ലാത്ത എന്നെ ഏതു നിയമത്തിന്‍റെ തണലിലാണ്‌ നിങ്ങള്‍ ജയിലിലടയ്‌ക്കുന്നത്‌?' ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തലച്ചോറില്‍ മൂളിപ്പറന്നതോടെ അവന്‍റെ  കേള്‍വിശക്തി കുറയുകയും ശബ്‌ദത്തിന്‌ കരുത്തേറുകയും ചെയ്‌തു. അവന്‍ ചോദ്യങ്ങളും വാദങ്ങളും തുടരുന്നതിനിടയില്‍ കോടതിനടപടികള്‍ പൂര്‍ത്തിയായി. 
രേഖകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയ മനുഷ്യത്വം തേടി മണിയന്‍റെ  കണ്ണുകള്‍ കോടതിമുറിയാകെ പരതി.

Monday, 1 August 2016

ഒരു മിഴാവിന്‍റെ കഥ (യാത്ര)





അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍ ഉണ്ണിക്കണ്ണനും   പാല്‍പായസത്തിന്‍റെ രുചിയുമൊക്കെയാവും എല്ലാവരുടെയും  ഓര്‍മ്മയില്‍ ആദ്യമെത്തുക. എന്നാല്‍ എന്‍റെ മനസ്സില്‍ ആദ്യമെത്തുന്നത് ക്ഷേത്രത്തിലെ കളിത്തട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു മിഴാവാണ്. അതിന്‍റെ മുന്നില്‍ ‘കുഞ്ചന്‍ നമ്പ്യാര്‍ ഉപയോഗിച്ചിരുന്ന മിഴാവ്’ എന്നൊരു  ബോര്‍ഡും. ആ മിഴാവില്‍ നോക്കിനില്‍ക്കുമ്പോള്‍ മലയാളസാഹിത്യത്തിലെ പഴയകാല  കവിത്രയങ്ങളിലൊരാളും എക്കാലത്തെയും   ഹാസ്യചക്രവര്‍ത്തിയുമായ  കുഞ്ചന്‍നമ്പ്യാരെ 
മനസാ വണങ്ങിപ്പോകും. 


 
‘നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന
മര്‍ക്കടാ നീയങ്ങു മാറിക്കിട ശടാ.
നാട്ടില്‍പ്രഭുക്കളെ കണ്ടാലറിയാത്ത
കാട്ടില്‍ക്കിടക്കുന്ന മൂളിക്കുരങ്ങു നീ.....’
എന്ന കല്യാണസൌഗന്ധികം തുള്ളലിലെ വരികളും  
 ‘പയ്യേ നിനക്കും പക്കത്താണോ ഊണ്?’
‘കാതിലോല? നല്ലതാളി.’  തുടങ്ങിയ നര്‍മ്മോക്തികളുമൊക്കെ ഓര്‍മ്മച്ചെപ്പു തുറന്നിറങ്ങിവരും.  
    കുഞ്ചന്‍ നമ്പ്യാരുടെ  മിഴാവിന് ക്രൂരമായൊരു  പരിഹാസത്തിന്‍റെയും മധുരമായൊരു പകരംവീട്ടലിന്‍റെയും  കഥ പറയാനുണ്ട്:
അമ്പലപ്പുഴ ക്ഷേത്രഅരങ്ങില്‍  ചാക്യാര്‍കൂത്തിന്  മിഴാവുകൊട്ടുന്ന വേലയായിരുന്നു നമ്പ്യാര്‍ക്ക്. ഒരിക്കല്‍ കൂത്തിനിടെ നമ്പ്യാർ  ഉറങ്ങിപ്പോയെന്നും  മിഴാവു   കൊട്ടുന്നതില്‍ വീഴ്ച്ചപറ്റിയെന്നും  പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ അദ്ദേഹത്തെ കലശലായി പരിഹസിച്ചു ശകാരിച്ചുവെന്നും അതിന് പകരംവീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ തുള്ളല്‍ എന്ന പേരില്‍  പുതിയൊരു കലാരൂപം ആവിഷ്കരിച്ച്, ക്ഷേത്രവേദിയില്‍ കൂത്ത്‌ നടക്കുന്ന അതേസമയത്ത്  ക്ഷേത്രത്തിനു പുറത്ത് അവതരിപ്പിച്ചുവെന്നും കൂത്ത്‌  കണ്ടുകൊണ്ടിരുന്നവര്‍ തുള്ളല്‍ കാണാനായി ഓടിക്കൂടിയെന്നും ചാക്യാര്‍ ഇളിഭ്യനായെന്നുമാണ് കഥ. 





കല്യാണസൗഗന്ധികം, ദക്ഷയാഗം, കിരാതം, കീചകവധം, നളചരിതം തുടങ്ങി 64 തുള്ളല്‍കഥകളും  ശ്രീകൃഷ്ണചരിതം മണിപ്രവാളം, ഇരുപത്തിനാലുവൃത്തം എന്നീ കാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 
  അസാമാന്യമായ ഭാഷാനൈപുണ്യംകൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്‍റെ  നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.
“പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ.”
എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളല്‍പ്പാട്ടിന് അദ്ദേഹം  തെരഞ്ഞെടുത്തത് സാധാരണക്കാരന്‍റെ സംസാരഭാഷയാണ്. അത് ആ കലാരൂപത്തിന്  കൂടുതൽ സ്വീകാര്യതയും പ്രശസ്തിയും  നേടിക്കൊടുത്തു. ഫലിതത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങളായിരുന്നു നമ്പ്യാരുടെ തുള്ളല്പാട്ടുകളും കവിതകളും.
  സാധാരണക്കാരന്‍ രുചിക്കേണ്ട  കവിത അവരുടെ ഭാഷയിൽതന്നെ ആയിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്:
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ

കലക്കത്ത് ഭവനം 

       1705-ല്‍, പാലക്കാട് ജില്ലയിലെ  കിള്ളിക്കുറിശ്ശി മംഗലത്തുള്ള കലക്കത്ത് ഭവനത്തിലാണ് കുഞ്ചന്‍ നമ്പ്യാര്‍   ജനിച്ചതെന്ന്‍ കരുതപ്പെടുന്നു.  ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം പിതാവിനോടൊപ്പം അദ്ദേഹം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരി രാജാവിന്‍റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയില്‍ ജീവിച്ചു. 1746-ല്‍ മാര്‍ത്താണ്ടവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോടു ചേര്‍ത്തതിനെത്തുടര്‍ന്ന്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി.  മാര്‍ത്താണ്ടവര്‍മ്മയുടെയും ധര്‍മ്മരാജാവിന്‍റെയും ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ നമ്പ്യാര്‍
‘കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലയ്ക്കിനി-     ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ’ 
എന്ന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. രാജാവിന്‍റെ അനുവാദത്തോടെ അമ്പലപ്പുഴയിലേക്ക് മടങ്ങി. 1770-ല്‍ മരണമടഞ്ഞു. പേപ്പട്ടിവിഷബാധയാണ് മരണകാരണമെന്ന് പറയപ്പെടുന്നു.
   കലക്കത്തുഭവനം ഒരു സ്മാരകമായി സംരക്ഷിച്ചുപോരുന്നു. ഓട്ടന്‍ തുള്ളലിനും അനുബന്ധകലകള്‍ക്കുമായുള്ള  ഒരു മ്യൂസിയം, കുഞ്ചന്‍ സ്മാരക വായനശാല, കേരളത്തിലെ രംഗകലകളെ ക്കുറിച്ചുള്ള കയ്യെഴുത്തുപ്രതികളും രേഖകളും എന്നിവയാണ് ഇവിടത്തെ സൂക്ഷിപ്പുകള്‍.
അമ്പലപ്പുഴയില്‍ നമ്പ്യാര്‍ താമസിച്ചിരുന്ന വീടും സ്മാരകമായി നിലനിര്‍ത്തിപ്പോരുന്നു.  ക്ഷേത്രത്തിനു സമീപത്തായി സാംസ്കാരികവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന   കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ആഡിറ്റോറിയവും  സ്മാരകസമിതിയുമുണ്ട്.










 




Wednesday, 27 July 2016

പുസ്തകാഭിപ്രായം





                 


           എഴുത്തിന്‍റെ ക്ഷുഭിതനേരുകള്‍
              ശിവാനിസുനോ
                     എഴുത്തുകാരെക്കുറിച്ച് ഉച്ചത്തിലുള്ള സംസാരങ്ങള്‍ നടക്കുന്ന ഒരു കാലമല്ലിത്. എഴുത്തുകാര്‍  കാലവേദനകളുടെ ഹിഡന്‍അജണ്ടകളില്‍ തറഞ്ഞുപോയിട്ടുണ്ടോ എന്നറിയാന്‍ എഴുത്തുകാരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ നിമിത്തമാകാറുണ്ട്. എഴുത്തുകാരന്‍റെ പേനയുടെ അളവുതൂക്കങ്ങള്‍, അയാളുടെ ഘട്ടംഘട്ടമായ ജീവിതവഴികള്‍, ആ ജീവിതത്തിനകത്തെ രഹസ്യ-പരസ്യപ്പലകകള്‍ ഒക്കെ ഒരാള്‍ക്ക് എഴുത്തിന് വിഷയമാകുന്നു എന്നതിന്‍റെ പ്രത്യക്ഷസാക്ഷ്യമാണ് എസ്.സരോജത്തിന്‍റെ   ‘ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍’ എന്ന പുസ്തകം.
    എഴുത്തിന് എതിരെഴുത്തുകള്‍ ഉണ്ടാവുക എന്നത് ഒരു പുതിയ കാര്യമല്ല. ഒരെഴുത്തുകാരനെക്കുറിച്ചെഴുതുമ്പോള്‍ അയാളുടെ ആശയങ്ങളുടെ ഭാരത്തെക്കുറിച്ചാണ് എഴുതുന്നത്. എഴുത്തിന്‍റെ വലിയ പാഠങ്ങള്‍ പ്രവൃത്തികളെക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചുതുടങ്ങുന്നത് എഴുതി വര്‍ഷങ്ങള്‍ക്കുശേഷമാണ്. സ്വകാര്യ അനുഭവങ്ങളുടെ അസ്ഥിവാരങ്ങളെപ്പോലും ബൗദ്ധികമേല്‍കോയ്മയ്ക്ക്  പുറത്തുനിര്‍ത്തിവായിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നു എന്നതിന്‍റെ തെളിവുകള്‍ ‘ക്ഷുഭിതകാലത്തിന്‍റെ സുവിസേഷകനി’ലുണ്ട്. കുഴിമറ്റത്തിന്‍റെ കഥകള്‍ ജീവിതത്തിന്‍റെ പുറംവായനകളാണെന്ന് ഈ പഠനഗ്രന്ഥം ഉറപ്പിച്ചുപറയുമ്പോള്‍ ജീവിതത്തിന്‍റെ അപരബിംബമായി നാമതിനെ പൂരിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു കലഹപ്രിയനായ കഥാകാരനെ അനുഭവങ്ങളുടെ മാത്രം വെളിച്ചത്തില്‍ മുക്കിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ഒരു ന്യൂനത ഈ പുസ്തകത്തിനുണ്ട്.
ഒരു കറുത്തകാലത്തിന്‍റെ സുവിശേഷകനെ മങ്ങിയകാലത്തിന്‍റെ പ്രവാചകനായി അവതരിപ്പിക്കുമ്പോള്‍ രചനകളുടെ അടിത്തട്ടിലേക്ക് കടന്നുചെല്ലുക എന്നത് ഒരു ശ്രമകരമായ ദൗത്യമാണ്. എഴുത്തിന്‍റെ സാമഗ്രികളെ ഓരോരോ വസ്തുക്കളായി കാണാതിരുന്ന ഒരെഴുത്തുകാരന്‍റെ രചനകളിലൂടെയുള്ള ഈ യാത്ര ഒരു നാടുകടത്തലിന്‍റെ ബാഹ്യപ്രഭാവങ്ങള്‍കൊണ്ട് ആവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആവരണം സ്നേഹപൂര്‍വ്വം വെച്ചുകൊടുക്കുന്ന വൈകാരികകിരീടമാണ്. അതില്‍ ഒരേസമയം മുള്ളുകളും ആണികളും റോസാപ്പൂക്കളും ഉണ്ടെന്നതാണ് വാസ്തവം. ഈ വാസ്തവവല്‍കരണമാണ് എസ്.സരോജം എന്ന എഴുത്തുകാരി നടപ്പില്‍വരുത്താന്‍  ശ്രമിക്കുന്നത്. തീക്ഷ്ണമായ എഴുത്തനുഭവങ്ങള്‍ നെഞ്ചില്‍പിടിക്കുന്ന ഒരാള്‍ക്കുമാത്രമേ ഒരെഴുത്തുകാരന്‍റെ മുഴുവന്‍  സംഭാവനകളിലൂടെ കടന്നുപോകാനാവൂ. അതൊരു രചനാസംബന്ധിയായ പുതുബോധമാണ്. എഴുത്തുകാരന്‍റെ എതിരെഴുത്തുകളോടൊപ്പം സഞ്ചരിക്കുന്ന ഒരാള്‍ക്കുമാത്രം വീണുകിട്ടുന്ന രഹസ്യസമ്മാനങ്ങളാണവ.
ഈ പുസ്തകം ബാബുകുഴിമറ്റം എന്ന എഴുത്തുകാരന്‍റെ എഴുത്തുജീവിതത്തിനുള്ള കടുത്ത ശിക്ഷണങ്ങളാണ്. പീഡിതമായ സുബോധങ്ങള്‍ എഴുത്തിന്‍റെ പഠനമുറികളാണെന്ന് എഴുതിയത് ലേണാര്‍ഡ് പീക്കോഫ് എന്ന യുവനിരൂപകനാണ്. ആ രീതിയില്‍ ഈ പുസ്തകം ഭംഗിയുള്ള ഒരു പഠനമുറിയാണ്. പക്ഷെ ഇതൊരു സൗന്ദര്യശില്‍പമല്ല. പുസ്തകപഠനങ്ങള്‍ അടുക്കളകളില്ലാത്ത (സ്പൈസസ് സൂക്ഷിക്കാത്ത) ഭവനങ്ങളിലിരുന്നേ എഴുതാവൂ എന്നു പറഞ്ഞത് കോളിന്‍ വില്‍സണാണ്‌. അടുക്കള സ്പൈസസിന്‍റെ സൂപ്പര്‍സോണ്‍ ഏരിയയാണ്. അവിടെ ഭാഷയുടെ മണമറിയാനാവില്ല. പുസ്തകപഠനങ്ങള്‍ കുറിക്കുന്ന ഒരാള്‍ ആദ്യം പരിചയപ്പെടേണ്ടത് ഭാഷയുടെ മണവും ബിംബങ്ങളുടെ അളവുതൂക്കങ്ങളും കൊടുംശിക്ഷണത്തിന്‍റെ കുറുവടികളുമാണ്. അത് പ്രഖ്യാപിത നിര്‍വ്വചനങ്ങള്‍ക്കു പുറത്തുപോകാന്‍ നമുക്ക് ഉത്തേജനം നല്‍കും. ഉള്ളടക്കംനോക്കി അടുക്കിവയ്ക്കുന്ന ഏര്‍പ്പാടല്ല രചനാപഠനമെന്ന് അത് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും.
ബാബുകുഴിമറ്റം എന്ന എഴുത്തുകാരന്‍റെ ജീവിതത്തിലൂടെയും കഥകളിലൂടെയും നോവലുകളിലൂടെയും വായനകളിലൂടെയും ഒക്കെയുള്ള ദൈര്‍ഘ്യയാത്രകളുടെ പുസ്തകമാണ് ‘ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍’.  എഴുത്തിലെ  ഗൂഡാലോചനക്കൂട്ടമായി പുസ്തകങ്ങളെ നിരീക്ഷിച്ചത് സാര്‍ത്ര് ആണ്. ഇതിന്‍റെ തുടര്‍ച്ചയായോ ഏറ്റവും ചെറിയ മറ്റൊരു കണ്ണിയായോ ഒക്കെ എസ്.സരോജത്തിന്‍റെ ഈ പുസ്തകത്തെയും നമുക്ക് നിരീക്ഷിക്കാം. കാരണം ഇത് എഴുത്തിന്‍റെ ക്ഷുഭിതനേരുകളാണ്.    





Tuesday, 26 July 2016

ഞാനും നീയും (കവിത)


                         

                       







   ഉടല്‍ പകുത്ത്
   പ്രണയവഴികള്‍
   നടന്നുകയറിയത്
   ആത്മാവിന്‍റെ
  ഉള്ളറയിലേക്കെന്നു ഞാന്‍.

  തടവറയില്‍നിന്നു
  പുറത്തു ചാടണമെന്നു നീ !


Tuesday, 26 April 2016

ഭൂട്ടാന്‍ യാത്ര









സന്തുഷ്ടരുടെ നാട്ടില്‍ (ഭൂട്ടാന്‍ യാത്ര )

മൂന്നുദിവസം നീണ്ട ട്രെയിന്‍ യാത്രയ്‌ക്കൊടുവില്‍  ഞങ്ങള്‍ ബംഗാളിലെ ആലിപൂര്‍ദാര്‍ സ്റ്റേഷനിലിറങ്ങി. എ.സിയുടെ തണുപ്പില്‍നിന്ന് പ്രകൃതിയുടെ ചൂടിലേക്കിറങ്ങിയപ്പോള്‍ മനസ്സും ശരീരവും ഉണര്‍ന്നു. ഏഷ്യയിലെ ഏറ്റവും സന്തുഷ്ടരാജ്യമായ ഭൂട്ടാന്‍ ആയിരുന്നു  ഞങ്ങളുടെ ലക്ഷ്യം.  കുറഞ്ഞതു രണ്ടുമണിക്കൂര്‍ റോഡുമാര്‍ഗ്ഗം യാത്രചെയ്താലേ ഇന്‌ഡോ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ എത്താനാവൂ. തുടര്‍ന്നുള്ള യാത്ര ടാക്‌സിയിലായി.  റോഡിലെ  കാഴ്ചകള്‍ ഞങ്ങള്‍ കൗതുകത്തോടെ നോക്കിയിരുന്നു.   തിരക്കുകാരണം ഉള്ളില്‍ കയറിപ്പറ്റാന്‍ കഴിയാത്ത സ്‌കൂള്‍കുട്ടികളും  മുതിര്‍ന്നവരുമൊക്കെ   ബസ്സുകളുടെ മുകളിലിരുന്നാണ്  യാത്ര! റോഡിനിരുവശവും ചെറുതും വലുതുമായ വീടുകളും പീടികകളും വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളും ചിലയിടങ്ങളില്‍ നിരന്ന  തേയിലത്തോട്ടങ്ങളും കാണാം.  ഇന്ത്യയുടെയും  ഭൂട്ടാന്റെയും അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ജെയ്‌ഗോണ്‍ ഒരു കച്ചവടകേന്ദ്രമാണ്.  റോഡിലെ തിക്കും തിരക്കും ശബ്ദകോലാഹലങ്ങളും    അസഹനീയമായ  ചൂടും ഞങ്ങളെ ഏറെക്കുറേ തളര്‍ത്തിയിരുന്നു എങ്കിലും ഭൂട്ടാനീസ് മാതൃകയില്‍ നിര്‍മ്മിതമായ   അതിര്‍ത്തികവാടം കണ്ടപ്പോള്‍  എല്ലാവര്‍ക്കും വലിയ ഉത്സാഹവും സന്തോഷവുമായി. കവാടത്തിന്റെ ശില്പഭംഗി ആസ്വദിക്കുന്നതിനായി വണ്ടി അല്പം വേഗത കുറച്ചു.
gateway
“Drive Responsibly and Safely on the Indian Highways”,  “Your Safety and Security is our concern” ഇന്ത്യക്കഭിമുഖമായ കവാടഭിത്തിമേല്‍ കുറിച്ചിരിക്കുന്ന വാക്യങ്ങള്‍ തിരക്കേറിയ ഇന്ത്യന്‍ റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ഉത്തരവാദിത്വത്തെയും  യാത്രക്കാരുടെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിത്തോന്നി.  ഭൂട്ടാനഭിമുഖമായ കവാടഭിത്തിമേല്‍ ഒരുവശത്ത് പ്രകൃതിവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ വലിയൊരു ഡ്രാഗന്റെ ചിത്രം; മറുവശത്ത് രാജാവിന്റെയും. ഒരു കവാടത്തിനപ്പുറവും ഇപ്പുറവും തമ്മില്‍ എന്തൊരന്തരം! തിരക്കിന്റെയും ബഹളത്തിന്റെയും നടുവില്‍നിന്ന് പ്രശാന്തസുന്ദരമായ ഒരു ഭൂപ്രദേശത്തില്‍ ചെന്നെത്തിയിരിക്കുകയാണു  ഞങ്ങള്‍. പരമ്പരാഗതവേഷമണിഞ്ഞ ഭൂട്ടാനികളെ കാണാന്‍ എന്തു ഭംഗി! ശില്‍പചാരുതയാര്‍ന്ന  കെട്ടിടങ്ങളുടെ മേല്‍ചുവരുകളില്‍ ഡ്രാഗന്റെ മനോഹരചിത്രങ്ങള്‍. സന്തോഷവും സമാധാനവും ശാന്തിയും സൗന്ദര്യവും നിറഞ്ഞ ഭൂട്ടാന്‍ എന്ന പര്‍വ്വതരാജ്യം കണ്ടറിയാനുള്ള ആവേശം ഞങ്ങളില്‍ നിറഞ്ഞു.
അതിര്‍ത്തികവാടത്തില്‍നിന്നും അല്‍പം അകലെയുള്ള പാര്‍ക്ക് ഹോട്ടലിലായിരുന്നു  താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. കുളിച്ചുഫ്രഷായതിനുശേഷം യാത്രാപാസുകള്‍ ശരിയാക്കുന്നതിനായി എമിഗ്രേഷന്‍ ഓഫീസിലേക്കു പോകാനായിരുന്നു പ്ലാന്‍.
ഭൂട്ടാനിലെ രാജാവായ  ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിന് അനന്തരാവകാശിയായി ഒരാണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നുവെന്നും അതിന്റെ സന്തോഷം കൊണ്ടാടുന്നതിനായി മൂന്നുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതുകഴിഞ്ഞേ എമിഗ്രേഷന്‍ ആഫീസ്  തുറക്കുകയുള്ളുവെന്നും അവിടെ ചെന്നപ്പോഴാണറിഞ്ഞത്. ഹോട്ടലിന്റെ റിസപ്ഷനിലേക്കു കയറിച്ചെന്നപ്പോള്‍ത്തന്നെ എല്ലാവരുടെയും കണ്ണുകളുടക്കിയത് മനോഹരമായി അലങ്കരിച്ചുവച്ചിരിക്കുന്ന രാജദമ്പതികളുടെ ചില്ലിട്ട ചിത്രത്തിലായിരുന്നു.
രാജഭരണം നിലനില്‍ക്കുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് ഹിമാലയത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഭൂട്ടാന്‍. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് വാങ്ചുക്ക് രാജവംശമാണ്. 1972 – ല്‍ രാജാവായി സ്ഥാനമേറ്റ ജിഗ്മെ സിംഗ്യേ വാങ്ചുക്ക്  അസാധാരണമായ കാഴ്ചപ്പാടുകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഭരണാധിപനായ സിംഗ്യേ ഇന്ത്യയിലും ഇംഗ്ലണ്ടിലും പോയി ഉന്നതവിദ്യാഭ്യാസം നേടുകയും പുരോഗമനത്തിന്റെ ക്ലാസ്സിക് മാതൃകകളെയെല്ലാം അവഗണിച്ചുകൊണ്ട,് തന്റെ രാജ്യത്തിന്റെ പുരോഗതിക്കായി മറ്റൊരിടത്തുമില്ലാത്ത മഹത്തായ ഒരു ഭരണക്രമത്തിനു തുടക്കംകുറിക്കുകയും ചെയ്തു.  ലോകരാജ്യങ്ങളെല്ലാം ഗ്രോസ് നാഷണല്‍ പ്രോഡക്റ്റിനെ (GNP) അടിസ്ഥാനമാക്കി രാജ്യപുരോഗതി അളക്കുമ്പോള്‍ ഇവിടെ ഗ്രോസ് നാഷണല്‍ ഹാപ്പിനസ്സ് (GNH) അടിസ്ഥാനമാക്കിയാണ് രാജ്യപുരോഗതി അളക്കുന്നത്. നല്ല ഭരണം, പരിസ്ഥിതി സംരക്ഷണം,  സംസ്‌കാരികത്തനിമ നിലനിറുത്തല്‍, ധാര്‍മ്മികനീതിക്കനുസൃതമായ വികസനം എന്നിവയാണ് അദ്ദേഹത്തിന്റെ ഭരണതത്വങ്ങള്‍.  രാജ്യത്തു നിലവിലുള്ള വിദ്യാഭ്യാസവും വൈദ്യസഹായവും പ്രജകള്‍ക്കെല്ലാം   സൗജന്യമായി നല്‍കുന്നു. ഈ ഭൂമിയിലെ സന്തുഷ്ടരാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഭൂട്ടാന്‍. അതുകൊണ്ടുതന്നെയാവാം രാജാവിനെ ജനങ്ങള്‍ ഭക്ത്യാദരങ്ങളോടെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രം വീടുകളിലും  പൊതുസ്ഥലങ്ങളിലുമൊക്കെ ചില്ലിട്ടുവച്ചു വണങ്ങുന്നതും.   ഇത്രയേറെ ജനസമ്മതനായിരുന്നിട്ടും  അറുപതുവയസ്സായപ്പോള്‍  അദ്ദേഹം രാജ്യഭരണം മൂത്തമകനായ ജിഗ്‌മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കിനു കൈമാറി. സ്വന്തം ഇഷ്ടപ്രകാരം ചെയ്ത സദുദ്ദേശപരവും പുരോഗമനപരവുമായ ഈ സ്ഥാനത്യാഗം    പ്രജകള്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ആരാധനയും സ്‌നേഹവും  വര്‍ദ്ധിപ്പിച്ചു.
പുരോഗമനത്തിന്റെ പാതയില്‍ പിതാവിനെക്കാള്‍ മുന്നിലാണ് ഖേസര്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്ന നിലയിലും ഭൂട്ടാനിലെ ഏറ്റവും ജനകീയനായ യുവരാജാവ് എന്ന നിലയിലും ഖേസര്‍ പ്രശസ്തനാണ്. രാജാവിന് നാലു ഭാര്യമാരാകാം എന്നതാണ് ഭൂട്ടാനിലെ രാജവഴക്കം. എന്നാല്‍ താന്‍ ജസ്റ്റുന്‍ പെമയെയല്ലാതെ മറ്റൊരു പെണ്ണിനെയും ഭാര്യയായി സ്വീകരിക്കില്ല എന്ന തീരുമാനത്തിലാണ് ഈ യുവരാജാവ്. അദ്ദേഹം തന്റെ പതിനേഴാമത്തെ വയസ്സില്‍ ഒരു വിനോദയാത്രക്കിടയിലാണ്  ജസ്റ്റുന്‍ പെമയെ ആദ്യമായി കാണുന്നത്. തികച്ചും നാടകീയമായ ഒരു വിവാഹവാഗ്ദാനത്തിലെത്തുകയായിരുന്നു ആ കണ്ടുമുട്ടല്‍. അദ്ദേഹം കുതിരപ്പുറത്തുനിന്നിറങ്ങി അവളുടെ മുന്നില്‍ മുട്ടുകുത്തിനിന്നുകൊണ്ടു പറഞ്ഞു – നീ പ്രായപൂര്‍ത്തിയാവുമ്പോള്‍, അതുവരെ ഞാനും നീയും വിവാഹിതരായിട്ടില്ലെങ്കില്‍, അപ്പോഴും നമ്മള്‍ക്കിങ്ങനെ തോന്നുന്നുവെങ്കില്‍, നീ എന്റെ ഭാര്യയാവണമെന്നു ഞാനാഗ്രഹിക്കുന്നു. അന്നവള്‍ക്ക് ഏഴുവയസ്സായിരുന്നു. ഒരു സാധാരണകുടുംബത്തില്‍ ജനിച്ചവളും അസാധാരണവ്യക്തിത്വത്തിനുടമയുമായ പെമ അവളുടെ ഇരുപത്തൊന്നാമത്തെ  വയസ്സില്‍ രാജപത്‌നിയായി. പുനാഖയിലെ പുരാതനമായ കോട്ടയില്‍, ബുദ്ധമതാചാരപ്രകാരമായിരുന്നു വിവാഹം.
bhutan-_king
മന്ത്രോച്ചാരണങ്ങളുടെയും മണിമുഴക്കങ്ങളുടെയും അകമ്പടിയോടെ  ഭൂട്ടാനിലെ അഞ്ചാമത്തെ രാജാവായ ഖേസര്‍ വിദ്യാര്‍ത്ഥിനിയായ ജസ്റ്റുന്‍ പെമയുടെ തലയില്‍ രാജ്ഞിയുടെ കിരീടമണിയിച്ചു. ഇപ്പോള്‍ രാജദമ്പതികള്‍ക്ക് ഒരു മകനുണ്ടായ സന്തോഷത്തിലാണ് രാജകുടുംബവും ജനങ്ങളും.
എല്ലാ കാര്യങ്ങളിലുമെന്നപോലെ ഭൂട്ടനില്‍ രാജകുമാരന്റെ  ജനനം ആഘോഷിച്ചതും തികച്ചും  വ്യത്യസ്തമായ രീതിയിലായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം അത് പരിസ്ഥിതിസംരക്ഷണത്തിന്റെയും രാജസ്‌നേഹത്തിന്റെയും  പ്രകടനമായി മാറി. ബൂദ്ധമതക്കാര്‍ വളരെ പരിപാവനമായി കരുതിപ്പോരുന്ന സംഖ്യയാണ് 108. പരിസ്ഥിതിസൗഹൃദരാജ്യമായ ഭൂട്ടാനില്‍ വൃക്ഷങ്ങള്‍ക്കും  മഹനീയസ്ഥാനം കല്‍പിച്ചുപോരുന്നു. ആഘോഷത്തിന്റെ ഭാഗമായി അവര്‍ രാജ്യത്തെമ്പാടുമായി 108,000 വൃക്ഷത്തൈകള്‍ നട്ടു. ഓരോന്നും രാജകുമാരന്റെ ബൂദ്ധിക്കും ശക്തിക്കും വേണ്ടിയുള്ള ഓരോ പ്രാര്‍ത്ഥനയായിരുന്നു. ഭൂട്ടാനിലെ ജനങ്ങള്‍ക്ക് രാജാവിനോടുളളത്  അന്ധമായ ആരാധനയും നിര്‍വ്യാജമായ സ്‌നേഹവുമാണെന്ന കാര്യം എടുത്തുപറയാതെവയ്യ. മലകളുടെ മുകളിലും പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും വാഹനങ്ങളിലുമെല്ലാം രാജദമ്പതികളുടെ ചില്ലിട്ട ചിത്രം അലങ്കരിച്ചു വച്ചിരിക്കുന്നതു കണ്ടു. ഞങ്ങളുടെ ഭൂട്ടാന്‍യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്ന ഡ്രൈവറും ഗൈഡുമായ സുമന്‍ പിഞ്ചോയുടെ വാക്കുകളില്‍ രാജഭക്തി നിറഞ്ഞുതുളുമ്പുകയായിരുന്നു. മറ്റു പലരേയുംപോലെ പിഞ്ചോയും ഒരഭിമാനചിഹ്നംപോലെ വസ്ത്രത്തില്‍ ഹൃദയഭാഗത്തായി രാജദമ്പതികളുടെ ചിത്രം പതിച്ചിരുന്നു.
ജനങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും  ഭൂട്ടാനും പരിപൂര്‍ണ്ണ ജനാധിപത്യത്തിലേക്കു മെല്ലെമെല്ലെ നടന്നടുക്കുകയാണ്. 2008 – ല്‍  ആദ്യമായി പൊതുതെരഞ്ഞെടുപ്പു നടത്തുകയും കോണ്‍സ്റ്റിറ്റിയൂഷണല്‍ മോണാര്‍ക്കി സ്ഥാപിതമാവുകയും ചെയ്തു. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി പി.ഡി.പി.  പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ. ഭരണത്തലവന്‍ രാജാവും.      തെക്കനേഷ്യയില്‍, ജനാധിപത്യ റിപ്പബ്‌ളിക്കുകളായ ഇന്ത്യക്കും ചൈനക്കുമിടയിലാണ് ഈ ചെറുരാജ്യത്തിന്റെ സ്ഥാനം. ഇന്ത്യന്‍ സംസ്ഥാനമായ സിക്കിം നേപ്പാളില്‍നിന്നും ആസാമും പശ്ചിമബംഗാളും ബംഗ്ലാദേശില്‍നിന്നും ഭൂട്ടാനെ വേര്‍തിരിക്കുന്നു. ഉയര്‍ന്ന പ്രദേശം എന്നര്‍ത്ഥമുള്ള ‘ഭൂ-ഉത്താന്‍’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ഭൂട്ടാന്‍ എന്ന വാക്കിന്റെ ഉല്‍പത്തി. ഹിമാലയത്തിലെ താപസരാജ്യം (Hermit Kingdom of the Himalayas) എന്ന പേരിനാല്‍ അറിയപ്പെട്ടിരുന്ന ഭൂട്ടാന്‍ ഇന്നും ഏറെക്കുറേ അങ്ങനെതന്നെയാണ്. എവിടെയും ബുദ്ധസന്യാസിമാരെ കാണാം. വജ്രായന (Tantric)ബുദ്ധിസത്തിന്റെ സൂക്ഷിപ്പുകാരാണിവര്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഷാങ്ഗ്രില എന്ന വിശേഷണമാവും ഈ നാടിന് ഏറ്റവും യോജിക്കുക. ഐതിഹ്യങ്ങളും കെട്ടുകഥകളും നിഗൂഢതകളും ഈ പര്‍വ്വതരാജ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഒരിക്കലും കൊളോണിയല്‍ ആധിപത്യം കടന്നുചെല്ലാത്തതും ലോകരാജ്യങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകിടക്കുന്നതുമായ ഭൂട്ടാന് രാജ്യാന്തരബന്ധങ്ങള്‍ വളരെ പരിമിതമാണ്. വിനോദസഞ്ചാരവും വിദേശബന്ധങ്ങളും ഭരണകൂടത്തിന്റെ കര്‍ശനനിയന്ത്രണത്തിലാണ്. 1974 വരെ വിദേശസഞ്ചാരികള്‍ക്ക് ഭൂട്ടാനിലേക്കു കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.  തനതുസംസ്‌കാരം കലര്‍പ്പില്ലാതെ സംരക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഭൂട്ടാണികള്‍. അതുകൊണ്ടുതന്നെ ഇപ്പോഴും എല്ലാ രാജ്യക്കാര്‍ക്കും ഭൂട്ടാനില്‍ പ്രവേശനാനുമതി നല്‍കാറില്ല.  ഇന്ത്യക്കാര്‍ക്ക് ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല: എമിഗ്രേഷന്‍ ഓഫീസില്‍ നേരിട്ടു ഹാജരായി യാത്രാപാസ്സ് എടുത്താല്‍ മതി. എന്നാല്‍ ഭൂട്ടാണികള്‍ക്ക് ഇന്ത്യയിലേക്കു വരാന്‍ പാസ്സോ വിസയോ ഒന്നും ആവശ്യമില്ല.
അതിര്‍ത്തി  പട്ടണമായ ഫ്യുന്‍സിലിംഗിന് താരതമ്യേന ഒരു നഗരത്തിന്റെ മുഖമാണ്. പക്ഷേ,  നഗരത്തിന്റേതായ തിക്കും തിരക്കുമില്ല, ശബ്ദകോലാഹലങ്ങളില്ല, റോഡില്‍ യാത്രക്കാരും വാഹനങ്ങളും വളരെ കുറവായിരുന്നു. ഇന്ത്യയോടു ചേര്‍ന്നുകിടക്കുന്നതിനാലാവാം  ഇവിടെ വരണ്ട പകലായിരുന്നു.   വെയിലിന് ചൂടു കുറവായിരുന്നു എന്നതൊഴിച്ചാല്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഇവിടെ കാര്യമായ വ്യത്യാസമൊന്നും  അനുഭവപ്പെട്ടില്ല. കച്ചവടകേന്ദ്രമായ ജെയ്‌ഗോണിനോടു ചേര്‍ന്നുകിടക്കുന്നതിനാലും ഇന്ത്യയുമായുള്ള വാണിജ്യം ഇതുവഴിയായതിനാലും സാമ്പത്തികമായി  ഈ പ്രദേശം കൂടുതല്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ഭൂട്ടാന്‍ ബാങ്കിന്റെ ആസ്ഥാനവും ഇവിടെയാണ്. ഇക്കാരണങ്ങളാല്‍ ഫ്യുന്‍സിലിംഗിനെ ഭൂട്ടാന്റെ സാമ്പത്തികതലസ്ഥാനം എന്നു പറയപ്പെടുന്നു.
ഭൂട്ടാന്‍ അടുക്കളയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രത്യേകം പാചകംചെയ്ത കേരളത്തിന്റെ ചോറും കറികളുമായിരുന്നു ഉച്ചഭക്ഷണം. ഭംഗിയായി ചിട്ടപ്പെടുത്തിയ ഡൈനിംഗ് ഹാളിന്റെ ഒരുഭാഗത്ത് ബെവറേജസ് വില്‍ക്കുന്ന ഒരു കൗണ്ടറുമുണ്ടായിരുന്നു. ആവശ്യമുള്ളവര്‍ക്ക് വാങ്ങി അവിടിരുന്നുതന്നെ കഴിക്കാം. . മദ്യവും സിഗരറ്റുമൊക്കെ ഭൂട്ടാനിലെ പ്രജകള്‍ക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു എങ്കിലും ടൂറിസ്റ്റുകള്‍ക്ക്  അതൊക്കെ ലഭ്യമാണ്. ഭക്ഷണം  അവരവര്‍ക്ക് ആവശ്യാനുസരണം വിളമ്പിക്കഴിക്കാം.
bhutanese
ഭൂട്ടാന്റെ പരമ്പരാഗതവേഷങ്ങളണിഞ്ഞ   ചോയുടെയും  ഋഷിയുടെയും  പ്രസാദമധുരമായ പെരുമാറ്റം  വിഭവങ്ങളുടെ സ്വാദ് വര്‍ദ്ധിപ്പിച്ചു.    ഭക്ഷണം കഴിച്ചശേഷം മുറിയില്‍ പോയി എസിയുടെ തണുപ്പില്‍ അല്‍പമൊന്നു മയങ്ങി.
വെയിലാറിയപ്പോള്‍ തണുപ്പിന് കരുത്തേറിത്തുടങ്ങി. സ്വറ്ററും കമ്പിളിത്തൊപ്പിയുമണിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഹോട്ടലിന്റെ സമീപത്തായി ബുദ്ധന്മാരുടെ ഒരു ആരാധനാമന്ദിരമുണ്ട്. അതിന്റെ മുറ്റത്തും മുകളിലുമൊക്കെ  നൂറുകണക്കിനു പ്രാവുകള്‍ യഥേഷ്ടം വിഹരിക്കുന്നു. തടിച്ചുകൊഴുത്തൊരു ശ്വാനന്‍ മുറ്റത്ത് ചുരുണ്ടുകിടന്നുറങ്ങുന്നു. ക്ഷേത്രപരിസരത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന പടുകൂറ്റന്‍ അരയാല്‍. അകത്ത് പ്രകാശം ചൊരിയുന്ന നെയ്‌വിളക്കുകള്‍. രാജശിശുവിന്റെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളര്‍പ്പിക്കാനെത്തിയ പ്രജകളുടെയൊപ്പം ഞങ്ങളും കൂടി.
prayer-wheel
നെയ്‌വിളക്കുകള്‍ക്കു മുന്നില്‍ കൈകൂപ്പി, മന്ത്രങ്ങള്‍ മുദ്രണംചെയ്ത  സ്തംഭത്തെ (Prayer Wheels) കൈകൊണ്ടു കറക്കി മൂന്നുപ്രാവശ്യം വലംവച്ചു. ഈ സ്തംഭത്തിന്  ഭൂട്ടാനീസ് ഭാഷയില്‍ മാനിദുങ്ഗര്‍ എന്നു പറയും. ബുദ്ധന്മാരുടെ ആരാധനാമന്ദിരങ്ങള്‍ക്ക് കിച്ചുലാഖന്‍ എന്നും ടൈഗര്‍ നെസ്റ്റ് എന്നും പേരുണ്ട്. അവരുടെ സന്യാസമഠങ്ങള്‍ക്ക് തക്ത്‌സങ് എന്നു പറയും.  ചെറിയ പട്ടണങ്ങളില്‍പോലും വലിയ കിച്ചുലാഖനുകളുണ്ട്.  തക്ത്‌സങുകളിലും കിച്ചുലാഖനിലുമെല്ലാം കറങ്ങുന്ന മാനിദുങ്ഗറുകളുണ്ട്.
neivilakku
ലോകമെങ്ങും ശാന്തിയും സമാധാനവും പുലരണമെന്നാണ് ബുദ്ധന്മാര്‍ ആഗ്രഹിക്കുന്നത്. അതിനായി അവര്‍ക്ക് പ്രത്യേക മതകര്‍മ്മങ്ങളും ആരാധനാരീതികളുമുണ്ട്. മാനിദുങ്ഗര്‍ കറങ്ങുന്നതിനനുസരിച്ച് ലോകത്തു സമാധാനം പുലര്‍ന്നുകൊണ്ടേയിരിക്കുമത്രേ! ആരാധനാലയങ്ങള്‍ക്കുള്ളില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അതറിയാതെ ഞങ്ങളിലൊരാള്‍ മനിദുങ്ഗറിന്റെയും മറ്റും ഫോട്ടോകളെടുത്തു. ഒരു സന്യാസി അവരുടെ കൈയില്‍നിന്ന് ഐപാഡ് വാങ്ങി ഫോട്ടോകളെല്ലാം ഡിലീറ്റുചെയ്തു.
കിച്ചുലാഖനില്‍നിന്നു പുറത്തിറങ്ങി ഞങ്ങള്‍ രാത്രി വൈകുവോളം ഫ്യുന്‍സിലിംഗിലെ തെരുവുകളില്‍ ചുറ്റിനടന്നു. ഓരത്തുള്ള കടകള്‍ക്കു മുന്നില്‍  ചാക്കുകളില്‍ നിറച്ച അടയ്ക്കയും വെറ്റിലക്കെട്ടുകളും  വില്പനക്കു വച്ചിരിക്കുന്നതു കണ്ടു. തുണിക്കടകളില്‍ കമ്പിളിവസ്ത്രങ്ങള്‍ സുലഭം. ഇവിടെ വഴിയോരക്കച്ചവടക്കാരില്ല; സാധനങ്ങള്‍ക്ക് വിലപേശലുമില്ല.