Monday 1 August 2016

ഒരു മിഴാവിന്‍റെ കഥ (യാത്ര)





അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍ ഉണ്ണിക്കണ്ണനും   പാല്‍പായസത്തിന്‍റെ രുചിയുമൊക്കെയാവും എല്ലാവരുടെയും  ഓര്‍മ്മയില്‍ ആദ്യമെത്തുക. എന്നാല്‍ എന്‍റെ മനസ്സില്‍ ആദ്യമെത്തുന്നത് ക്ഷേത്രത്തിലെ കളിത്തട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു മിഴാവാണ്. അതിന്‍റെ മുന്നില്‍ ‘കുഞ്ചന്‍ നമ്പ്യാര്‍ ഉപയോഗിച്ചിരുന്ന മിഴാവ്’ എന്നൊരു  ബോര്‍ഡും. ആ മിഴാവില്‍ നോക്കിനില്‍ക്കുമ്പോള്‍ മലയാളസാഹിത്യത്തിലെ പഴയകാല  കവിത്രയങ്ങളിലൊരാളും എക്കാലത്തെയും   ഹാസ്യചക്രവര്‍ത്തിയുമായ  കുഞ്ചന്‍നമ്പ്യാരെ 
മനസാ വണങ്ങിപ്പോകും. 


 
‘നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന
മര്‍ക്കടാ നീയങ്ങു മാറിക്കിട ശടാ.
നാട്ടില്‍പ്രഭുക്കളെ കണ്ടാലറിയാത്ത
കാട്ടില്‍ക്കിടക്കുന്ന മൂളിക്കുരങ്ങു നീ.....’
എന്ന കല്യാണസൌഗന്ധികം തുള്ളലിലെ വരികളും  
 ‘പയ്യേ നിനക്കും പക്കത്താണോ ഊണ്?’
‘കാതിലോല? നല്ലതാളി.’  തുടങ്ങിയ നര്‍മ്മോക്തികളുമൊക്കെ ഓര്‍മ്മച്ചെപ്പു തുറന്നിറങ്ങിവരും.  
    കുഞ്ചന്‍ നമ്പ്യാരുടെ  മിഴാവിന് ക്രൂരമായൊരു  പരിഹാസത്തിന്‍റെയും മധുരമായൊരു പകരംവീട്ടലിന്‍റെയും  കഥ പറയാനുണ്ട്:
അമ്പലപ്പുഴ ക്ഷേത്രഅരങ്ങില്‍  ചാക്യാര്‍കൂത്തിന്  മിഴാവുകൊട്ടുന്ന വേലയായിരുന്നു നമ്പ്യാര്‍ക്ക്. ഒരിക്കല്‍ കൂത്തിനിടെ നമ്പ്യാർ  ഉറങ്ങിപ്പോയെന്നും  മിഴാവു   കൊട്ടുന്നതില്‍ വീഴ്ച്ചപറ്റിയെന്നും  പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ അദ്ദേഹത്തെ കലശലായി പരിഹസിച്ചു ശകാരിച്ചുവെന്നും അതിന് പകരംവീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ തുള്ളല്‍ എന്ന പേരില്‍  പുതിയൊരു കലാരൂപം ആവിഷ്കരിച്ച്, ക്ഷേത്രവേദിയില്‍ കൂത്ത്‌ നടക്കുന്ന അതേസമയത്ത്  ക്ഷേത്രത്തിനു പുറത്ത് അവതരിപ്പിച്ചുവെന്നും കൂത്ത്‌  കണ്ടുകൊണ്ടിരുന്നവര്‍ തുള്ളല്‍ കാണാനായി ഓടിക്കൂടിയെന്നും ചാക്യാര്‍ ഇളിഭ്യനായെന്നുമാണ് കഥ. 





കല്യാണസൗഗന്ധികം, ദക്ഷയാഗം, കിരാതം, കീചകവധം, നളചരിതം തുടങ്ങി 64 തുള്ളല്‍കഥകളും  ശ്രീകൃഷ്ണചരിതം മണിപ്രവാളം, ഇരുപത്തിനാലുവൃത്തം എന്നീ കാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 
  അസാമാന്യമായ ഭാഷാനൈപുണ്യംകൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്‍റെ  നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.
“പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ.”
എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളല്‍പ്പാട്ടിന് അദ്ദേഹം  തെരഞ്ഞെടുത്തത് സാധാരണക്കാരന്‍റെ സംസാരഭാഷയാണ്. അത് ആ കലാരൂപത്തിന്  കൂടുതൽ സ്വീകാര്യതയും പ്രശസ്തിയും  നേടിക്കൊടുത്തു. ഫലിതത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങളായിരുന്നു നമ്പ്യാരുടെ തുള്ളല്പാട്ടുകളും കവിതകളും.
  സാധാരണക്കാരന്‍ രുചിക്കേണ്ട  കവിത അവരുടെ ഭാഷയിൽതന്നെ ആയിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്:
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ

കലക്കത്ത് ഭവനം 

       1705-ല്‍, പാലക്കാട് ജില്ലയിലെ  കിള്ളിക്കുറിശ്ശി മംഗലത്തുള്ള കലക്കത്ത് ഭവനത്തിലാണ് കുഞ്ചന്‍ നമ്പ്യാര്‍   ജനിച്ചതെന്ന്‍ കരുതപ്പെടുന്നു.  ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം പിതാവിനോടൊപ്പം അദ്ദേഹം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരി രാജാവിന്‍റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയില്‍ ജീവിച്ചു. 1746-ല്‍ മാര്‍ത്താണ്ടവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോടു ചേര്‍ത്തതിനെത്തുടര്‍ന്ന്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറ്റി.  മാര്‍ത്താണ്ടവര്‍മ്മയുടെയും ധര്‍മ്മരാജാവിന്‍റെയും ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ നമ്പ്യാര്‍
‘കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലയ്ക്കിനി-     ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ’ 
എന്ന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. രാജാവിന്‍റെ അനുവാദത്തോടെ അമ്പലപ്പുഴയിലേക്ക് മടങ്ങി. 1770-ല്‍ മരണമടഞ്ഞു. പേപ്പട്ടിവിഷബാധയാണ് മരണകാരണമെന്ന് പറയപ്പെടുന്നു.
   കലക്കത്തുഭവനം ഒരു സ്മാരകമായി സംരക്ഷിച്ചുപോരുന്നു. ഓട്ടന്‍ തുള്ളലിനും അനുബന്ധകലകള്‍ക്കുമായുള്ള  ഒരു മ്യൂസിയം, കുഞ്ചന്‍ സ്മാരക വായനശാല, കേരളത്തിലെ രംഗകലകളെ ക്കുറിച്ചുള്ള കയ്യെഴുത്തുപ്രതികളും രേഖകളും എന്നിവയാണ് ഇവിടത്തെ സൂക്ഷിപ്പുകള്‍.
അമ്പലപ്പുഴയില്‍ നമ്പ്യാര്‍ താമസിച്ചിരുന്ന വീടും സ്മാരകമായി നിലനിര്‍ത്തിപ്പോരുന്നു.  ക്ഷേത്രത്തിനു സമീപത്തായി സാംസ്കാരികവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന   കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ആഡിറ്റോറിയവും  സ്മാരകസമിതിയുമുണ്ട്.










 




5 comments:

  1. ഹാസ്യചക്രവര്‍ത്തി കുഞ്ചന്‍നമ്പ്യാരെ
    മനസാ വണങ്ങിപ്പോകും.

    ReplyDelete
  2. എഴുത്തിന്‍റെ മനോഹാരിതയാണ് വായനക്ക് സുഖം പകരുന്നത്.
    അവതരണ ശൈലി മനോഹരം

    ReplyDelete
  3. This comment has been removed by the author.

    ReplyDelete