Tuesday 28 February 2017

വിശുദ്ധബലി (കഥ)


രണ്ടുദിവസം നീണ്ടുനിന്ന സെമിനാറില്‍ മുഴങ്ങിക്കേട്ടത് മതപ്രബോധനങ്ങളും സഭയുടെ വിശ്വാസപ്രമാണങ്ങളും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു. എല്ലാം കേട്ട്മടുത്ത കാര്യങ്ങള്‍.
പതിവുരീതികള്‍ക്ക് വിപരീതമായി ഇന്നത്തെ സമാപനയോഗത്തിന് ഒരു പ്രത്യേകതയുണ്ട്: മതപണ്ഡിതന്‍മാരെക്കൂടാതെ പുറത്തുനിന്ന്‍ ഒരു വിശിഷ്ടാതിഥി വരുന്നുണ്ട്, ഒരു കലാകാരന്‍; ബൈബിള്‍കഥകളെ സര്‍ഗ്ഗചാരുതയാര്‍ന്ന കവിതകളായും ചിത്രങ്ങളായും പുനരാഖ്യാനം ചെയ്യുന്ന അസാമാന്യധിഷണാശാലി.
 ബാല്യകാല സൃഹൃത്തായ ഫാദര്‍ വിന്‍സന്റ് ഡിക്രൂസിന്‍റെ പ്രത്യേക ക്ഷണമനുസരിച്ചാണത്രെ അയാള്‍ വരുന്നത്.
വിന്‍സന്റച്ചന്‍ പറഞ്ഞകാര്യങ്ങള്‍ അവള്‍ ഇതിനോടകം ഒരായിരം വട്ടം അയവിറക്കിയിട്ടുണ്ടാവും: അയാളുടെ കണ്ണുകളില്‍ അഗ്നിയാണ്, വാക്കുകളില്‍ വൈദ്യുതിയാണ്, ഒന്നു കണ്ടാല്‍ വീണ്ടും കാണാന്‍ കൊതിക്കും. ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ കൊതിക്കും....

അയാള്‍ വന്നു . തോള്‍കവിഞ്ഞ ചുരുള്‍മുടി, നീണ്ടതാടിരോമങ്ങള്‍, അത്യാകര്‍ഷണശക്തിയുള്ള കാന്തംപോലെ അടുത്തെത്തുന്നവരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന മാന്ത്രികത!
ശരിയാണ്, വിന്‍സന്റച്ചന്‍ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണ്. പക്ഷേ അതിനപ്പുറം മറ്റെന്തൊക്കെയോകൂടി അവള്‍ കണ്ടു, കത്തുന്ന കണ്ണുകള്‍ക്കുപിന്നില്‍ ആര്‍ദ്രമായൊരു മനസ്സിന്‍റെ നിലവിളിയുണ്ട്, പ്രതിഷേധത്തിന്‍റെ  കനലുണ്ട്, നിഷേധത്തിന്‍റെ  കരുത്തുണ്ട്, വിശുദ്ധസാന്നിധ്യങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന രാജകീയ തേജസ്സുണ്ട്.

ഗിരിപ്രഭാഷണങ്ങളെ അനുസ്മരിപ്പിക്കുമാറ് ആ വാക്പ്രവാഹിനി അനുസ്യൂതമൊഴുകി. താത്വികചിന്തകള്‍, ദാര്‍ശനികവ്യഥകള്‍... എല്ലാം നിര്‍ഭയം തുറന്നുവിട്ടു; മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല, സ്‌നേഹമാണ് എല്ലാ മതങ്ങളുടെയും അടിത്തറ........ 

ആവേശഭരിതരായിരുന്ന സന്യാസിനികളുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും നേര്‍ക്ക് വിരല്‍ചൂണ്ടി അയാള്‍ പറഞ്ഞു;
'കുടംബജീവിതവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ  കൃപാവരങ്ങളാണ്.'
അവളുടെ കണ്ണുകള്‍ അത്ഭുതംകൊണ്ട് വിടര്‍ന്നു.  നോട്ടം അയാളുടെ കണ്ണുകളില്‍ ചെന്നുതറച്ചു, അഗ്നിയും എണ്ണയും സന്ധിക്കുംപോലെ; പ്രക്ഷുബ്ധമായ ഹൃദയസാഗരത്തില്‍ നിന്ന്‍ വിരുദ്ധവിചാരങ്ങള്‍ സുനാമിത്തിരകള്‍പോലെ ചീറിയടിച്ചു. വിശ്വാസവേരുകള്‍ക്ക് ഇളക്കം വച്ചു.
അവള്‍ സധൈര്യം എണീറ്റുനിന്ന്‍ ഒരു സംശയം ചോദിച്ചു. 'അങ്ങനെയെങ്കില്‍ ഒരു കൂട്ടര്‍ക്ക് മാത്രം അത് നിഷേധിക്കുന്നതു തെറ്റല്ലേ?'
അയാള്‍ ഒന്നു ഞെട്ടി! ശ്രേഷ്ഠരായ പുരോഹിതര്‍ക്കു മുന്നില്‍ വച്ച് ഈ ചോദ്യത്തിന് താനെങ്ങനെ സത്യസന്ധമായി പ്രതികരിക്കും? ഇവിടെ പറയേണ്ടതെന്ത്? ഒരു നിമിഷം അയാള്‍ ചിന്താഗ്രസ്തനായി നിന്നു. പിന്നെ ഒരു വിശ്വാസിക്കു ചേര്‍ന്ന വിനയത്തോടെ മറുപടി നല്‍കി;
'സ്വന്തം ഇഷ്ടപ്രകാരം അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം തെറ്റാകുതെങ്ങനെ?'
ആ മറുപടിയില്‍ തൃപ്തയാകാതെ അവള്‍ അടുത്ത ചോദ്യമെറിഞ്ഞു;
 'ശരീരകാമനകളെ അടിച്ചമര്‍ത്തുന്നത് പാപമല്ലേ?'
'പ്രകൃതിയുടെ വികൃതികളെ ആര്‍ക്കു തടുക്കാനാവും? പാപമാണോ അല്ലയോ എന്ന് വിധിക്കേണ്ടത് സന്ദര്‍ഭം നോക്കിയല്ലേ?'
മറുചോദ്യങ്ങള്‍കൊണ്ട് അവളുടെ നാവടച്ചുവെങ്കിലും ഉരുളയ്ക്കുപ്പേരിപോലെ ഉത്തരം കൊടുക്കാന്‍ ആവാത്തതിന്‍റെ  സാഹചര്യദു:ഖം അയാളെ അലട്ടി.. ഒരു സന്യാസിനിയുടെ നാവില്‍ നിന്ന്‍ ഇത്തരം ചോദ്യങ്ങളോ! അത്ഭുതാദരങ്ങളോടെ അയാള്‍ അവളെത്തന്നെ നോക്കിയിരുന്നു. ചോദ്യങ്ങള്‍ പാഴായിപ്പോയതിന്‍റെ നീരസം ആ മുഖത്ത് പ്രകടമായിരുന്നു.
 അയാളുടെ രൂക്ഷനയനങ്ങള്‍ അവളുടെ കാതരനയനങ്ങളിലേക്ക് ആഴ്ന്നിറങ്ങി.. ആ കണ്ണുകളില്‍ ആളിപ്പടരുന്ന ദാഹം കണ്ടു, അടക്കാനാവാത്ത തിരതള്ളല്‍ കണ്ടു, നിരാസവിഷാദത്തിന്‍റെ നിഴല്‍ക്കുത്തുകള്‍ കണ്ടു.


ആ വ്യഥിതതേജസ്സിന്‍റെ  നേര്‍ക്കാഴ്ചയില്‍ നിന്ന്‍ വഴുതിമാറി അയാള്‍ ആരാധകവലയത്തില്‍ ഒളിച്ചു.
 വലയം ഭേദിച്ച് അവള്‍ അരികിലെത്തി, ആട്ടോഗ്രാഫ് നീട്ടി.. 'ആത്മവഞ്ചനയാണ് ഏറ്റവും വലിയ പാപം' അയാള്‍ കുറിച്ചു. അതിനടിയില്‍ പേരും ഒപ്പും തീയതിയും വച്ചു, മൊബൈല്‍ ഫോണിന്‍റെ നമ്പരും കുറിച്ചു.
ആട്ടോഗ്രാഫ് കൈമാറുമ്പോള്‍  അറിയാതെ സംഭവിച്ച വിരല്‍സ്പര്‍ശംപോലും വൈദ്യുതാഘാതംപോലെ അവള്‍ക്ക് അനുഭവപ്പെട്ടു. താന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാവാന്‍ വിധിക്കപ്പെട്ടവളാണ് എന്ന കാര്യമേ അവള്‍ മറന്നുപോയി. അവളുടെ ഹൃദയവിഹായസ്സില്‍ ഒരു സൂര്യന്‍ കത്തിജ്വലിക്കുന്നു.. അതിന്‍റെ തീക്ഷ്ണ കിരണങ്ങള്‍ അവളുടെ ശരീരത്തില്‍ അടിഞ്ഞുറഞ്ഞ വികാരത്തിന്‍റെ മഞ്ഞറകളില്‍ ഉരുക്കമുണ്ടാക്കി. എല്ലാം ഉരുകി ഒലിക്കുകയാണ്, ഉരുകിയുരുകി  ഒഴുകുകയാണ്.
കാമശരമേറ്റു തളര്‍ന്ന തപോവന കന്യകയെപ്പോലെ അവള്‍ ഓടി മറഞ്ഞു;
കന്യാമഠത്തിന്‍റെ കരിങ്കല്‍ക്കെട്ടിനുള്ളിലേക്ക്.
അവിടെ തിരുസ്വരൂപത്തിനു മുന്നില്‍ അവള്‍ മുട്ടുകുത്തി, 
'നാഥാ ഞാനിനി എന്തു ചെയ്യേണ്ടു.... ഞാനിനി എന്തു ചെയ്യേണ്ടൂ'.

അവളറിയാതെ അവളുടെ കയ്യില്‍നിന്നും ആ ആട്ടോഗ്രാഫ് തറയില്‍ വീണു.
'നാഥാ എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ.......'
കണ്ണുകളടച്ച് അവള്‍ ഭയഭക്തിയോടെ തിരുസ്വരൂപത്തോടു സംവദിച്ചു. നാഴികകളും വിനാഴികകളും കടന്നുപോയത് അവള്‍ അറിഞ്ഞില്ല.
കണ്ണുതുറന്നപ്പോള്‍ രാവേറെച്ചെന്നിരുന്നു, ചുറ്റും പൂനിലാവുദിച്ചിരുന്നു. അവള്‍ ശിരോവസ്ത്രം എടുത്തുമാറ്റി. അഴിഞ്ഞൊഴുകിയ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് അവള്‍ പ്രിയനോട് മന്ത്രിച്ചു:' നാഥാ, നിന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശി തുടച്ചു വെടിപ്പാക്കുവാന്‍ ഈയുള്ളവള്‍ക്കും വരം തരേണമേ.'

പാതിരാവിന്‍റെ നിശബ്ദതയില്‍ ജാലവിദ്യക്കാരന്‍റെ അത്ഭുതമന്ത്രംപോലെ അവളുടെ കാതില്‍ ആ വാക്കുകള്‍ വീണ്ടും വീണ്ടും മുഴങ്ങിത്തുടങ്ങി. 'കുടുംബവും ലൈംഗികതയും വിലക്കപ്പെട്ട കനികളല്ല, അവ ദൈവത്തിന്‍റെ കൃപാവരങ്ങളാണ്.' 

പൊടുന്നനെ നിലാവസ്തമിച്ചു.

ഇരുളില്‍ ആരോ നടന്നടുക്കുന്ന പദനിസ്വനം.
വിദൂരനക്ഷത്രങ്ങളുടെ അരണ്ട വെളിച്ചത്തില്‍ അവള്‍ അവനെ കണ്ടു.
നഗ്നമായ ശരീരത്തില്‍ പീഡാസഹനത്തിന്‍റെ അടയാളങ്ങള്‍,
വിലാപ്പുറത്തെ മുറിവില്‍നിന്ന്‍ ചെന്നിണം വാര്‍ന്നൊഴുകുന്നു.
കൈകാലുകളില്‍ ആണിപ്പഴുതുകള്‍
ചോരയില്‍ ചുവന്ന ചുരുള്‍മുടിയും താടിരോമങ്ങളും.
അവള്‍ അവനെ വാരിപ്പുണര്‍ന്നു, തിരുമുറിവുകളില്‍ തൈലം പുരട്ടി, കുടിപ്പാന്‍ മേല്‍ത്തരം വീഞ്ഞും കഴിപ്പാന്‍ പുളിപ്പില്ലാത്ത മാവിന്‍റെ അപ്പവും നല്‍കി, കിടക്കയില്‍ ശാരോന്‍ കുസുമങ്ങള്‍ വിതറി.

പുലര്‍ച്ചക്കോഴി കൂവിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. വശങ്ങളിലേയ്ക്കു ചരിഞ്ഞ് അവളുടെ കൈകള്‍ തന്‍റെ പ്രിയനെ തിരഞ്ഞു. ഇരുവശവും ശൂന്യമായിരുന്നു. കിടക്കയില്‍ അവള്‍ ഒറ്റയ്ക്കായിരുന്നു;
അവിശ്വാസത്തിന്‍റെ ബാഹ്യനേത്രങ്ങള്‍ മലര്‍ക്കെ തുറന്ന്‍ അവള്‍ നാലുപാടും പരതി; ജാലകപ്പാളികളെല്ലാം അടഞ്ഞുതന്നെ കിടക്കുന്നു. വാതില്‍പ്പാളികളും ഓടാമ്പലുകള്‍ നീക്കപ്പെട്ടിരുന്നില്ല!

എല്ലാം വെറുമൊരു സ്വപ്നമായിരുന്നുവോ.....?

അടിവയറ്റില്‍ നിന്നും നാഭിത്തടത്തിലേക്ക് ഉയര്‍ന്നെത്തുന്ന നീറ്റല്‍.... നഖക്ഷതങ്ങളേറ്റ മാറിടങ്ങളും ദന്തക്ഷതമേറ്റ ചുണ്ടുകളും...... ഒട്ടിപ്പിടിക്കുന്ന നനവ്.......
രാപ്പാടികള്‍പോലും ഉറങ്ങിപ്പോയ യാമങ്ങളില്‍ തനിക്കു സംഭവിച്ചതെന്ത്? ചോരപ്പാടുകള്‍ ഉണങ്ങിയിട്ടില്ലാത്ത തിരുവസ്ത്രങ്ങള്‍ കണ്ട് അവള്‍ അലറിക്കരഞ്ഞു.

പെട്ടെന്ന്‍ അവളുടെ കാതുകളില്‍ ഒരശരീരി മുഴങ്ങി;
'സ്ത്രീകളില്‍ അതിസുന്ദരിയായുള്ളവളേ ഭയപ്പെടേണ്ട; നിന്‍റെ പ്രിയന്‍ നിന്നോടുകൂടെയുണ്ട്. അവന്‍ വെണ്മയും ചുവപ്പും ഉള്ളവന്‍, പതിനായിരം പേരില്‍ അതിശ്രേഷ്ഠന്‍ തന്നെ. അവന്‍റെ കൈകള്‍ ഗോമേദകം പതിച്ച സ്വര്‍ണ്ണനാളങ്ങള്‍, അവന്‍റെ അധരം താമരപ്പൂവുപോലെ തന്നെ. അത് മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ ഉദരം നീലരത്‌നം പതിച്ച ദന്തനിര്‍മ്മിതം, അവന്‍റെ തുടകള്‍ തങ്കച്ചുവട്ടില്‍ നിറുത്തിയ വെങ്കല്‍ത്തൂണുകള്‍, അവന്‍റെ രൂപം ലെബനോനെപ്പോലെ, ദേവദാരുവെപ്പോലെ ഉല്‍കൃഷ്ടം. അവന്‍ സര്‍വ്വാംഗസുന്ദരന്‍. അവന്‍റെ വായ് ഏറ്റവും മധുരമുള്ളത്. അവന്‍ തന്‍റെ അധരങ്ങളാല്‍ നിന്നെ ചുംബിക്കട്ടെ. നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്‍റെ തൈലം സൗരഭ്യമായത്. നിന്‍റെ മുലകള്‍ തുള്ളിച്ചാടുന്ന കോലാട്ടിന്‍ കുട്ടികള്‍. നീയോ ഫറവോന്‍റെ രഥത്തിനു കെട്ടുന്ന പെണ്കുതിര. നീ പ്രേമപരവശയായിരിക്കയാല്‍ അവന്‍ മുന്തിരയട തന്ന്‍ നിന്നെ ശക്തീകരിക്കും. പ്രിയമുള്ളവളേ നീ കെട്ടിയടച്ചിരിക്കുന്ന മുന്തിരിത്തോപ്പ്, കൊട്ടിയടയ്ക്കപ്പെട്ട നീരുറവ്, മുദ്രവെച്ച കിണര്‍..... നീ അവനുവേണ്ടി ഒരുക്കപ്പെട്ടവള്‍..... നീ അവനുവേണ്ടി ജനിക്കപ്പെട്ടവള്‍....... നീ അവനുവേണ്ടി വിധിക്കപ്പെട്ടവള്‍----'

പിടഞ്ഞെണീറ്റ് വാതില്‍പ്പാളികള്‍ വലിച്ചുതുറന്ന്‍ അവള്‍ പുറത്തേക്ക് ഓടിയിറങ്ങി.
പ്രഭാതബലിക്കായി ദേവാലയമണികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു.

അങ്ങകലെ....... 
കുന്നിന്‍ മുകളില്‍ തന്‍റെ പ്രിയന്‍ ഇരുകരവും നീട്ടി നില്‍ക്കുന്നത് അവള്‍ കണ്ടു.
അവര്‍ക്കിടയില്‍ കല്ലും മുള്ളും നിറഞ്ഞ കാല്‍വരിപ്പാത നീണ്ടുതെളിഞ്ഞു കിടന്നു.


No comments:

Post a Comment