Tuesday 21 February 2017

മൊഴിവരം (കവിത)








പറയാനെനിക്കൊരു ഭാഷ വേണം,
പാല്‍മണമൂറുന്ന ഭാഷ വേണം.
പാടാനെനിക്കൊരു ഭാഷ വേണം,
പാരാകെ പുകഴുന്ന ഭാഷ വേണം.
കാതില്‍ പതിഞ്ഞ വരമൊഴിയില്‍
നാവില്‍ തിരിഞ്ഞ നറുമൊഴിയില്‍
അമ്മതന്‍ നാവില്‍നിന്നിറ്റുവീണ
സ്‌നേഹാമൃതത്തിന്‍റെ തുള്ളികള്‍.
ഉദരത്തിലുരുവായ നാള്‍മുതല്‍
ഉരുവിട്ടൊരമ്മമൊഴികളില്‍
അറിവിന്നാദ്യനാളങ്ങള്‍ കരളില്‍
നിറയുവതക്ഷരഖനികള്‍.
ഉദരംവിട്ടൂഴിയില്‍ വന്നനേരം
അമ്മതന്‍ ഭാഷയില്‍ കരഞ്ഞു ഞാന്‍,
ആയതിന്‍ താളക്രമങ്ങളെന്‍റെ
ജീവന്‍റെ താളമെന്നറിഞ്ഞു ഞാന്‍.
ആദ്യം മൊഴിഞ്ഞതുമക്ഷരം കുറിച്ചതും
ആ മാതൃഭാഷയിലായിരുന്നു.
സ്വപ്‌നങ്ങള്‍ കണ്ടതും വിസ്മയംകൊണ്ടതും
ആ മഞ്ജുഭാഷയിലായിരുന്നു.
പോകുംവഴികളില്‍ പാഥേയമായ്,
പാടും വരികളില്‍ പാലമൃതായ്
നാടിന്‍ മഹിതമാം മാതൃകങ്ങള്‍
കാത്തിടുമെന്നുമെന്‍ മലയാളം!!

No comments:

Post a Comment