Saturday 22 June 2013

മഴയെ സ്നേഹിക്കുന്ന പെണ്‍കുട്ടി (കഥ)



 മണിക്കൂറുകൾനീണ്ട  യാത്രകഴിഞ്ഞ് ബസ്സ്റ്റാന്റിലെത്തിയപ്പോഴേക്കും നിലത്തിറങ്ങാൻ പറ്റാത്ത അവസ്ഥ . പകുതിയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ബസ്സിൽനിന്ന് എങ്ങനെ പുറത്തിറങ്ങാനാണ് ! മഴക്കാലത്ത് ബസ്സ്റ്റാന്റും പരിസരവും വെള്ളത്തിൽ മുങ്ങുന്നത് പതിവുകാഴ്ചയായിരിക്കുന്നു .
                       തെളിമയാർന്ന ആകാശം കറുത്തതും ശക്തിയായ കാറ്റും മഴയും തുടങ്ങിയതും പെട്ടെന്നായിരുന്നു . താളംതെറ്റാതെ പൊഴിയുന്ന മഴത്തുള്ളികളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് , നിറുത്തിയിട്ട ബസ്സിനുള്ളിൽത്തന്നെ അവളിരുന്നു . മഴ ഇഷ്ടംപോലെ പെയ്തോട്ടെ , എത്രനേരം വേണമെങ്കിലും പെയ്തോട്ടെ . മഴയെ അതിരറ്റുസ്നേഹിക്കുന്ന പ്രിയയ്ക്ക് ഈ ജലപ്രളയം കൗതുകത്തോടെ കണ്ടിരിക്കാനാണിഷ്ടം .
                         വിശപ്പും ദാഹവും മറന്ന്, തന്റെ ജീവിതയാത്രയിൽ ഓരോ ഘട്ടത്തിലും മഴ പകർന്നുനൽകിയ സവിശേഷമായ അനുഭൂതികളെക്കുറിച്ച് അവൾ സ്നേഹവായ്പ്പോടെ ചിന്തിച്ചു.
 ആദ്യമായി മഴയെ സ്നേഹിച്ചതെന്നാണെന്ന് പ്രിയക്ക് ഓർമ്മയില്ല . ബാല്യത്തിൽ, ഓലപ്പുരയുടെ ചാണകംമെഴുകിയ തിണ്ണയിൽനിന്നുകൊണ്ട്  ഇറമ്പിൽനിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളികളിൽ കാലുകൾ മാറിമാറി നനച്ചുരസിച്ച നിമിഷങ്ങളിൽ തുടങ്ങിയതായിരിക്കാം മഴയോടുള്ള അതിരറ്റ സ്നേഹം .മുറ്റത്തു കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ എത്രയെത്ര കടലാസുവഞ്ചികൾ ഒഴുക്കിവിട്ടു . ഒഴുക്കിനനുസരിച്ച് ചാഞ്ചാടുന്ന കടലാസുവഞ്ചിയിൽ ഉറുമ്പുകൾ കയറിയിരിക്കുന്നതു കണ്ട് എത്ര സന്തോഷിച്ചു . നോട്ടുപുസ്തകത്തിന്റെ താളുകൾ വലിച്ചുകീറിയതിന് എത്രതവണ അച്ഛന്റെ തല്ലുമേടിച്ചു .
  മഴനനഞ്ഞു സ്കൂളിൽ പോകുന്നതിന്റെ രസം ഒന്നുവേറെതന്നെ .റബ്ബർബാന്റിട്ടു ബന്ധിച്ച പുസ്തകങ്ങൾ മാറോടടുക്കിപ്പിടിച്ച് , തലനനയാതിരിക്കാൻ വാഴയിലചൂടി , കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ആഞ്ഞുചവിട്ടി ചുറ്റും തെറിപ്പിച്ച് കൂട്ടുകാരെ നനയ്ക്കുന്നതിന്റെയൊരു രസം !
   ശക്തിയായ കാറ്റും മഴയും ശമിക്കുമ്പോൾ കൂട്ടുകാരുമൊത്ത് കൂലംകുത്തിയൊഴുകുന്ന പുഴയുടെ തീരത്ത് ചെന്നുനിൽക്കും . കലക്കവെള്ളത്തിലൂടെ ഒഴുകിവരുന്ന മരക്കൊമ്പുകളും വാഴയും തേങ്ങയും മറ്റും എണ്ണിയെണ്ണി തോൽക്കുമ്പോൾ 'പ്രിയ തോറ്റേയ് .......'എന്നു ആർത്തു ചിരിക്കുന്ന കൂട്ടുകാർ .
    പുഴയോടു തോൽക്കുന്നതിൽ പ്രിയക്കു സങ്കടമില്ല .താൻ സ്നേഹിക്കുന്ന പുഴ ജയിച്ചല്ലോ എന്നവൾ സന്തോഷിക്കും .
    വയലും വരമ്പും തിരിച്ചറിയാനാവാത്തവണ്ണം വെള്ളം കയറുമ്പോൾ നെൽപ്പാടങ്ങളെല്ലാം ചേർന്ന് കൊച്ചു കടലാകും .
കണ്മുന്നിൽ കടൽ തീർക്കുന്ന മഴയെ അവൾ കൂടുതൽ സ്നേഹിച്ചു
     പുഴയുടെ കൈവഴികള്‍ നിറഞ്ഞുകവിയുമ്പോള്‍ , നടവരമ്പ് കാണാനാവാതെ തപ്പിത്തടഞ്ഞു നടക്കുമ്പോള്‍ എത്രയോ തവണ കൈപ്പുഴയില്‍ വീണിട്ടുണ്ട് ; പുസ്തകങ്ങളും പേനയും ചെരിപ്പും കുടയുമൊക്കെ ഒഴുകിപ്പോയിട്ടുണ്ട് . അവയെല്ലാം ഒഴുകിയൊഴുകി കടലമ്മയുടെ മടിത്തട്ടില്‍ ചെന്നുചേരുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്
       കൌമാരത്തില്‍ , കുളിരിനോടൊപ്പം രുചിയും കൊണ്ടുവരുന്ന മഴയെ അവള്‍ കൂടുതല്‍ സ്നേഹിച്ചു . പറമ്പിലും തൊടിയിലും പൊട്ടിവിരിയുന്ന പലതരം കൂണുകള്‍ കാണുമ്പോള്‍ പ്രിയയുടെ സന്തോഷം കരള്‍കവിഞ്ഞൊഴുകും. അരിക്കുമിള്‍ പറിച്ചെടുത്ത്‌ മണ്ണുള്ള കാമ്പ് നുള്ളിക്കളഞ്ഞു , കഴുകിവൃത്തിയാക്കി അമ്മയെ ഏല്‍പിക്കും . അമ്മ അതു മെഴുക്കുപുരട്ടി ചോറിനൊപ്പം വിളമ്പും . അത്രയും രുചികരമായ മറ്റൊന്നും ഈ ഭൂമിയിലില്ലെന്നു പ്രിയക്ക് തോന്നിയിരുന്നു . ഉപ്പുക്കുമിളിന്റെ നീളമുള്ള കാമ്പ് നാലായി കീറി ഉപ്പുവെള്ളത്തില്‍മുക്കി, കനലില്‍ചുട്ടു തിന്നുമ്പോള്‍ അതിനുമുണ്ടൊരു വേറിട്ട രുചി . ഏറ്റവും രുചിയുള്ള കൂണുകള്‍ സമ്മാനിക്കുന്ന മഴക്കാലം അവളുടെ രുചിമണ്ഡലത്തില്‍ നിറഞ്ഞുനിന്നു .
       മൃദുലവികാരങ്ങള്‍ തുടികൊട്ടിയ പ്രായത്തില്‍ അവള്‍ മഴയെ പ്രണയിച്ചുതുടങ്ങി . വേനലിന്റെ കാഠിന്യത്തില്‍ മഴയുടെ വരവിനായി അവള്‍ വേഴാമ്പലിനെപ്പോലെ കാത്തിരുന്നു . ഊഷരഭൂവില്‍ പതിക്കുന്ന ആദ്യമഴത്തുള്ളികള്‍ ദിവ്യാനുരാഗത്തിന്‍റെ ആദ്യാനുഭൂതിപോലെ അവളെ ഉന്മാദത്തിലാറാടിച്ചു . എത്രകേട്ടാലും മതിവരാത്ത മധുരസംഗീതം പോലെ മഴ പല രാഗത്തില്‍ , പല താളത്തില്‍ അവളെ ഹര്‍ഷപുളകിതയാക്കി . മഞ്ഞുപോലെ പൊഴിയുന്ന മഴയ്ക്കും  ചിതറിവീഴുന്ന ചാറ്റല്‍മഴയ്ക്കും തുള്ളിക്കൊരുകുടം പെയ്യുന്ന കനത്തമഴയ്ക്കും പ്രത്യേക താളമുണ്ടെന്നവള്‍ മനസ്സിലാക്കി .
      മഴയുടെ താളം തന്നെയല്ലേ ഭൂമിയിലെ ജീവന്‍റെയും താളം !
       പുല്‍ക്കൊടിമുതല്‍ വൃക്ഷത്തലപ്പുകള്‍വരെ തളിര്‍ത്തുലയുമ്പോള്‍ , പച്ചപ്പട്ടുടുത്ത്, കല്യാണ പ്പെണ്ണിനെപ്പോലെ അണിഞ്ഞോരുങ്ങിനില്‍ക്കുന്ന വസുന്ധര എത്രസുന്ദരി !
      ഉണര്‍വിന്റെയും ഉര്‍വരതയുടെയും മറക്കാനാവാത്ത അനുഭൂതികള്‍പകര്‍ന്ന് ഓരോ മഴക്കാലവും കടന്നുപോകുമ്പോള്‍ അടുത്ത മഴക്കാലത്തിനുവേണ്ടി അവള്‍ കാത്തിരുന്നു .
      മഴയില്ലാത്ത ലോകം എത്ര വിരസം !
      സഹയാത്രികയുടെ തണുത്തുവിറങ്ങലിച്ച വിരലുകള്‍ അവളുടെ തോളിലമര്‍ന്നപ്പോള്‍ മഴയുടെ ലഹരിയുള്ള ഓര്‍മ്മകളില്‍നിന്ന് യാഥാര്‍ഥ്‌യത്തിലേക്കു  അവള്‍ തിരിച്ചുവന്നു . ഹാന്‍റ്ബാഗില്‍നിന്ന് സെല്‍ഫോണെടുത്ത് പ്രിയതമനെ വിളിച്ചുപറഞ്ഞു :
"ഞാനിവിടെ മഴയോടു സല്ലപിക്കുന്നു , അല്‍പനേരംകൂടി  കാത്തിരിക്കുക ; ഈ മഴയുള്ളരാത്രിയില്‍ നമുക്ക് ജീവനുള്ള പുതപ്പുകളാവാം".

No comments:

Post a Comment