Sunday, 28 July 2019

രചനാമുഗ്ദ്ധതയുടെ സാന്ദ്രനിര്‍മ്മിതികള്‍ ഡോ.എസ്.രാജശേഖരന്‍



സ്ത്രീകളെല്ലാം സീതയെപ്പോലെ ജീവിക്കണമെന്ന് പറയുന്ന നിങ്ങള്‍ എന്‍റെ അമ്മയെയും പെങ്ങളെയും തെറി വിളിക്കുന്നതെന്തിനാണ്?”കഴിഞ്ഞയിടെ വിശേഷിച്ചൊരു കാരണവുമില്ലാതെ കേരളത്തെ മുഴുവന്‍ ഇളക്കി മറിച്ച ‘വിശ്വാസസമര’ത്തിനിടെ നാം ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരുന്ന ചില സംഭവങ്ങള്‍ ഇവിടത്തെ ഒരു സാധാരണ മനുഷ്യന്‍റെ  മനസ്സിലുയര്‍ത്തിയ ചോദ്യമാണിത്. ഒരു രാഷ്ട്രീയവിവാദത്തിന്‍റെ  സ്വനമൂര്‍ച്ചയുളള ഈ ചോദ്യം, വൈകാരികതയ്ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന ഒരു കഥാകാരിയുടെ കഥയിലെ ഭാവകേന്ദ്രമായി നില്‍ക്കുന്നതാണെന്ന് തിരിച്ചറിയേണ്ടി വരുമ്പോള്‍, കഥയുടെ നിലയിടം ജീവിതത്തില്‍നിന്ന് ഒട്ടും അകലെയല്ലെന്ന വസ്തുതയിലേക്കാണ് നാം എത്തിച്ചേരുന്നത്. ജീവിതത്തെയോ അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയധാരകളെയോ സംബന്ധിച്ച ബാഹ്യമായ കാര്യങ്ങളിലൊന്നും തെല്ലും അഭിരമിക്കാത്ത എസ്.സരോജത്തിന്‍റെ  കഥകള്‍ ജീവിതത്തെയും അതിനെ നയിക്കുന്ന സൂക്ഷ്മധാരകളെയും എത്രമാത്രം ആഴത്തിലുള്‍ക്കൊളളുന്നു എന്നതിന്‍റെ  ആനുഭവസാക്ഷാത്കാരങ്ങളാണ് ജല്‍പായ് ഗുരിയിലെ അര്‍ദ്ധയാമം എന്ന സമാഹാരത്തിലെ കഥകളോരോന്നും. ‘ഉത്തരം തേടുന്ന ചോദ്യങ്ങള്‍’ എന്നത് ഇതിലെ ഒരു കഥയുടെ പേര് തന്നെയായി വരുന്നതും ഈ വിധത്തില്‍ ഏറെ ചിന്തിക്കാന്‍ അവസരം തരുന്നുണ്ട്.
            സാധാരണജീവിതത്തിലെ തികച്ചും സാധാരണരായ വ്യക്തികളുടെ അസാധാരണമായ അനുഭവങ്ങളോ പെരുമാറ്റങ്ങളോ ആണ് സരോജത്തിന്‍റെ  കഥകളുടെ മേച്ചില്‍പ്പുറങ്ങള്‍. അതുകൊണ്ട് അവയെല്ലാം ആസ്വാദകനെ/ ആസ്വാദകയെ സംബന്ധിച്ചിടത്തോളം തികച്ചും സ്വകീയമായിത്തീരുന്നു. കഥകള്‍ പൊതുവെ ചെറുതെങ്കിലും അവയോരൊന്നുംകൈകാര്യം ചെയ്യുന്ന മേഖലകള്‍ അത്യന്തവിഭിന്നങ്ങളാണെന്നതിനാല്‍ ഇപ്പറഞ്ഞ അസാധാരണതയുടെ മേഖലകളും ഏറെ വിലുപവും വിഭിന്നവുമായിത്തീരുന്നു.
            കല്യാണിയുടെ ചിരിയെന്ന ആദ്യകഥ തന്നെ എടുക്കാം. സാധാരണ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഒരു തെറിച്ച  പെണ്ണാണ് കല്യാണി. എന്തിനെയും പൊട്ടിച്ചിരിയിലൂടെ നേരിടുന്നവള്‍. അവളുടെ തന്‍പോരിമാപ്രഖ്യാപനമാണ് ആ ചിരി. സ്ഥലത്തെ ഏറ്റവും വലിയ ചട്ടമ്പിയായ നാരായണന്‍ പോലും  അതിന്റെ മുന്നില്‍ പതറിപ്പോകുന്നു. ‘നാരാണേട്ടന്‍ പേടിച്ചു പോയോ’ എന്ന പൊട്ടിച്ചിരിയുടെ മുന്നിലും, ‘ഞാനെന്തിനാ പേടിക്കണത്?’ എന്ന് അയാള്‍ക്ക് ധൈര്യം നടിക്കേണ്ടി വരുന്നു. നടത്തത്തിന് വേഗം കൂട്ടി അവളെ പിന്നിലാക്കിയൊഴിയാന്‍ നോക്കിയ നാരായണനെയും തോല്പിച്ചുകൊണ്ട് അവളുടെ ചിരിയുടെ വേഗം അയാളുടെ വീട്ടിലേക്കും ജീവിതത്തിലേക്കും കടന്നേറി. മീശ പിരിച്ചും കത്തി കാട്ടി പേടിപ്പിച്ചും കീഴ്പ്പെടുത്തുന്ന നാരായണന്‍റെ  ജീവിതത്തെ തന്‍റെ  സ്വത്വമെന്ന ചിരികൊണ്ട് കീഴ്പ്പെടുത്തിയാണ് അവള്‍ അയാളുടെ മനസ്സിലും ജീവിതത്തിലും, അവിടമാകെയും ആധിപത്യം സ്ഥാപിച്ചത്. ‘നിനക്കെന്നെ പിടിച്ചെങ്കി, കൂടെ വാ’  എന്ന നാരായണന്‍റെ  ക്ഷണവും അവളുടെ സ്വീകാരവും ഇന്ന് നടമാടുന്ന ഏത് വിവാഹഘോഷത്തെക്കാളും മാന്യവും സമത്വാധിഷ്ഠിതവുമായിരുന്നു എന്ന വസ്തുത, ഒരു പക്ഷേ, ഇനിയും സമൂഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല!
‘നാരായണന്‍ പറഞ്ഞു, “കിടക്കാം”. പൊട്ടി വന്ന ചിരിയെ അടക്കിപ്പിടിച്ചുകൊണ്ട് കല്യാണി കിടന്നു.  എരുമച്ചാണകവും ചിരട്ടക്കരിയും ചേര്‍ത്തു മെഴുകിയ ആ കൊച്ചുമുറി വലിയൊരുത്സവപ്പറമ്പായി’ എന്ന് അവരുടെ ആദ്യരാത്രിയുടെ വിവരണം കടന്നു പോകുമ്പോള്‍ അത് കഥാകാരി കൈയടക്കിക്കഴിഞ്ഞ അസാധാരണമായ ആഖ്യാനമികവിന്‍റെ  പ്രഖ്യാപനം കൂടിയാകുന്നുണ്ട്. അതിനുമപ്പുറമായികല്യാണി, നാരായണന്‍ എന്നീ സ്ത്രീപുരുഷന്മാരുടെ നിരുപാധികമായ സ്നേഹത്തിന്‍റെയും ഇടപെടലുകളുടെയും ജീവിതത്തിന്‍റെയും സ്വാഭാവികമായ ചിത്രണത്തിലൂടെ, സ്നേഹവും വിശ്വാസവും ലൈംഗികജീവിതവും സംബന്ധിച്ച് നിലവിലുളള സങ്കല്പങ്ങളിലെയും ധാരണകളിലെയും പൊയ്യെടുപ്പുകള്‍ നീക്കി,മാനവികമായകേവലബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
            ഇതേ ആര്‍ജ്ജവം മറ്റൊരു സന്ദര്‍ഭത്തില്‍ പ്രകടമാകുന്നതു കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഈ നിരക്ഷരുടെ സ്ഥാനത്ത് അവിടെ, ഗവേഷണവിദ്യാര്‍ഥികള്‍. അവരില്‍ രണ്ടുപേര്‍ പറയുന്നു, “ഞങ്ങള്‍ക്ക് കുറച്ചു റോസപ്പൂക്കള്‍ വേണം, മുളേളാടു കൂടി.” 
“ഹും, പ്രണയാഘോഷത്തിനായിരിക്കും?” 
അല്ല, നീതിപാലകര്‍ക്ക് സമര്‍പ്പിക്കാന്‍. മരിച്ചു കിടക്കുന്നവര്‍ക്ക് റീത്ത് വയ്ക്കാറില്ലേ, അതുപോലെ” (ഉത്തരം തേടുന്ന ചോദ്യങ്ങള്‍.) യാഥാസ്ഥിതിക അധികാരിഭാവങ്ങളെയെന്ന പോലെ ജീവിതത്തില്‍ കെട്ടിമറിയാന്‍ ശ്രമിക്കുന്ന കൃത്രിമത്വങ്ങളെയും ചെറുക്കാന്‍ മുന്നിട്ടു നില്‍ക്കുന്ന വ്യക്തിസത്തകളാണ് ഇവിടെ തെളിയുന്നത്; അഭ്യസ്ത-അനഭ്യസ്ത ഭേദങ്ങള്‍ക്ക് അവിടെയിടമില്ല.
            സ്വതന്ത്ര, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് എന്നൊക്കെ ഭരണഘടന യില്‍ത്തന്നെ എഴുതിച്ചേര്‍ത്ത ഇന്ത്യയില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ അതിനൊക്കെയുളള സ്ഥനമെന്ത് എന്ന് ഒരു പാവപ്പെട്ട അമ്മയുടെ അനുഭവങ്ങളിലൂടെ വരച്ചു കാണിക്കുകയാണ് മുത്തോരന്‍ മകന്‍ മണിയന്‍ എന്ന കഥ. മുത്തോരന്‍ മരിച്ചതിനു ശേഷം ആരാന്‍റെ  വീട്ടിലെ ചട്ടിയും പാത്രവും മോറിയും വിഴുപ്പുതുണി വെളുപ്പിച്ചുമാണ് നാണി മക്കളെ വളര്‍ത്തിയത്. പട്ടിണി കിടന്നാലും പളളിക്കൂടം മുടക്കാത്ത മണിയന്‍ ഫസ്റ്റ് ക്ലാസ്സോടെ ഡിഗ്രി പാസ്സായത് വലിയ പ്രതീക്ഷയായി. “ചേരികളിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന നമ്മുടെ കൂട്ടര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാനുളള അവകാശമുണ്ടമ്മാ”  എന്ന് മറ്റുളളവരെ ബോധവത്കരിക്കാനുളള കെല്പും അവന്‍ നേടി. അങ്ങനെ, പുതിയ ജീവിതവും ലോകവും തേടി, ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് രാവിലെ പോയ മണിയനെ പോലീസ് പിടിച്ച് അകത്തിടുകയാ യിരുന്നു. അതു കേട്ട് അവനെ അന്വേഷിക്കാനിറങ്ങിയ ജ്യേഷ്ഠന്‍ വേലായുധനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്ന യാതനകളാണ് കഥാസന്ദര്‍ഭം. ഇന്റര്‍വ്യൂവിന് സാമാന്യം നന്നായി ശോഭിച്ച മണിയന്‍ എണീറ്റു മടങ്ങുമ്പോള്‍ കാതില്‍ തുളച്ചു കയറിയത്, ‘ചെളിയും കുത്തി നടന്നവനൊക്കെ  ഇപ്പൊ വലിയ വലിയ കസേരകളിലാ നോട്ടം’ എന്ന പരിഹാസമായിരുന്നു. നുകം പേറിയ കാളയെപ്പോലെ അവന്‍ കിതയ്ക്കുകയും വായില്‍നിന്ന് നുര പൊഴിക്കുകയും ചെയ്തു. അങ്ങനെ, സര്‍ട്ടിഫിക്കറ്റുകളുടെ ഭാരമില്ലാതെ നഗരത്തിരക്കിലമര്‍ന്ന മണിയനാണ്, ‘നീ പോലീസുകാരോട് തര്‍ക്കുത്തരം പറയും അല്ലേടാ’ എന്ന അലര്‍ച്ചയോടെ ആക്രമിക്കപ്പെടുകയും പോലീസ് സ്റ്റേഷനിലും കോടതിയിലും ജയിലിലുമൊക്കെയാവുകയും ചെയ്തത്. മണിയനെ അന്വേഷിച്ചലയുന്ന നാണിയുടെയും വേലായുധന്‍റെയും അകംപൊളളുന്ന നിലവിളികളും, ‘കുറ്റക്കാരനല്ലാത്ത എന്നെ ഏത് നിയമത്തിന്‍റെ  തണലിലാണ് നിങ്ങള്‍ ജയിലിലടയ്ക്കുന്നത്’ എന്ന മണിയന്‍റെ  ചോദ്യവും എങ്ങുമെത്താതിരിക്കെ, രേഖകള്‍ക്കിടയുലൂടെ ചോര്‍ന്നുപോയ നീതിയുടെയും മനുഷ്യത്വത്തിന്റെയും  ദീനവിലാപമായി ഈ കഥ മനസ്സില്‍ തറച്ചിറങ്ങുന്നു.
            ഒരു കഥാകാരിക്ക് ഉള്‍ക്കൊളളുകയും ആവിഷ്കരിക്കുകയും ചെയ്യാനാവുന്ന പുതുലോകങ്ങളുടെ സാധ്യത വ്യക്തമാക്കുന്ന രചനയാണ് ‘മീന്‍ പിടിക്കുന്നതും ഒരു കലയാണ്’ എന്ന കഥ. ചൂണ്ടയിട്ട് മീന്‍ പിടിക്കുകയെന്ന നാടന്‍ ശൈലിയെ അവിടെനിന്നും പറത്തി, അതിനെത്താന്‍ കഴിയുന്ന വിവിധ മേഖലകളിലായി വിന്യസിച്ചൊരുക്കുകയാണിവിടെ. കായലില്‍ വഞ്ചിവീട്ടിലൂടെയുളള ഉല്ലാസയാത്രാനിമിഷങ്ങളില്‍ കാര്‍ത്തിക്കിലും മീനയിലുമായി ഒതുങ്ങുന്നതാണ് കഥ. കായലും ചൂണ്ടയും മീന്‍പിടുത്തവുമെല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെയുണ്ട് ഇവിടെ. എന്നാല്‍, കായലും ചൂണ്ടയും മീനുമൊക്കെ അതതില്‍ മാത്രമായൊതുങ്ങുന്നില്ല. കാര്‍ത്തിക്ക് നല്ലൊരു ചൂണ്ടക്കാരനാകുമ്പോള്‍, അവന്‍റെ  ചൂണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന നാലാമത്തെ ഇരയാകുന്നു മീന. കണ്മുന്നിലെ കായലിന് സൈബര്‍ക്കായലോ ജീവിതം തന്നെയോ ആയി ആദേശം ചെയ്യുന്നതിന് നിമിഷനേരം പോലും വേണ്ടി വരുന്നില്ല. കായല്‍യാത്രയിലായാലും സൈബര്‍സഞ്ചാരത്തിലായാലും ജീവിതത്തിലായാലും പുരുഷന്‍ ഉച്ഛൃംഖലനായി നടത്തുന്ന  രതിവേട്ടകളില്‍ ഇരയാക്കപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ ആരും തിരിച്ചറിയാതെ പോകുന്ന വേദനകളും തേങ്ങലുകളുമാണ് ഈ കഥയുടെ ഓളങ്ങള്‍ ചമയ്ക്കുന്നത്. മദിപ്പിക്കുന്ന രതിയും മദിരയുമെല്ലാം അവിടെ പുരുഷാഹന്തകളുടെ  വീര്യാപദാനങ്ങള്‍. എന്നാല്‍ ഈ ആഘോഷങ്ങളില്‍ ഒട്ടും പിന്നിലാവരുതെന്ന് സ്വയം ശഠിക്കുന്ന മീന, കാര്‍ത്തിക്കിന്‍റെ  ചൂണ്ടയില്‍ക്കുരുങ്ങിയ നാലാമത്തെ മീനാണ് താനെന്ന അവന്റെ വിജയപ്രഖ്യാപനം മനസ്സിലിരിക്കെത്തന്നെ, അവനോട് കളിക്കാനിറങ്ങുന്നിടത്താണ് കഥയിലെ ട്വിസ്റ്റ് വരുന്നത്.’ആഴക്കായലിലെ ബാലേ നര്‍ത്തകിയെപ്പോലെ തോന്നിച്ചൊരു ചുവന്ന ചിറകുളള ബെറ്റയിലേക്ക് മീന പരകായപ്രവേശം നടത്തി. .........അവളുടെ കുസൃതിക്കണ്ണില്‍ ആ കളിക്കാരനോട് സഹതാപം തോന്നി. അടുത്ത നിമിഷം അവള്‍ ആ ചൂണ്ടയെ കൊത്തിയെടുത്ത് ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.’ എന്ന് കഥയവസാനിക്കുമ്പോള്‍, രചനയിലെ നൂലിഴകളായി നില്‍ക്കുന്ന ഭ്രമാത്മകതയ്ക്കും തെളിഞ്ഞ യാഥാര്‍ഥ്യത്തിനുമിടയിലൂടെ , സമകാല ജീവിതത്തില്‍ ശക്തമായി വരുന്ന സ്ത്രീജാഗരണത്തിന്‍റെ  തീക്ഷ്ണസ്ഫുരണങ്ങള്‍ തെളിഞ്ഞെത്തുന്നത് നാം കാണുന്നു.    
സ്ത്രീജാഗരണം ശക്തമായി വരുന്നതിനോടൊപ്പം തന്നെസ്ത്രീജീവിതത്തില്‍ തിടം വച്ചു വരുന്ന മറ്റു ചില പ്രവണതകള്‍ക്കു നേരെയും സരോജത്തിന്റെ കഥകള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. നിഗൂഢമായൊരു ആക്ഷേപഹാസ്യം നിറഞ്ഞു വഴിയുന്ന അങ്ങനെയൊരു കഥയുടെ പേര് തന്നെ ‘സ്ത്രീകളുടെ ശ്രദ്ധയ്ക്ക്’ എന്നാണ്. മോഹങ്ങളൊക്കെയും കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി  മണല്‍ക്കാറ്റ് വീശുന്ന എണ്ണപ്പാടത്ത് ജോലി തേടി ഭര്‍ത്താവ് പോയതിനെത്തുടര്‍ന്ന് സുഷമാദേവിയെന്ന കോളെജ് ബ്യൂട്ടിക്ക് ദാമ്പത്യകാലം പന്ത്രണ്ടിലൊന്നായി ചുരുങ്ങിയേടത്താണ് കഥയുടെ സാധ്യത വികസിക്കുന്നത്. സുഷമയ്ക്ക് നഷ്ടപ്പെട്ട പന്ത്രണ്ടില്‍ പതിനൊന്നു ഭാഗവും പൂരിപ്പിക്കാന്‍ സുനില്‍ ശങ്കറെന്ന വിശ്വസ്തനായ സുഹൃത്തുണ്ട്; വിശ്വപ്രസിദ്ധനായ കലാകാരന്‍. കൌമാരക്കാരികള്‍ മുതല്‍ തൈക്കിഴവികള്‍ വരെ അയാളുടെ ആരാധകവൃന്ദത്തിലുണ്ട്. അയാളുടെ നടനചാതുരിയാസ്വദിക്കാന്‍ ഓസ്ട്രേലിയയില്‍നിന്നും ഫ്രാന്‍സില്‍നിന്നും റഷ്യയില്‍നിന്നുമൊക്കെ ആരാധികമാര്‍ നേരിട്ടെത്തുന്നു. എങ്കിലും  സ്വന്തം ദിവസങ്ങളും നിമിഷങ്ങളുമൊക്കെ തന്‍റെ  ‘സുഷു’വിനായി നീക്കിവയ്ക്കാന്‍ എപ്പോഴും ഉത്സുകനാണയാള്‍.അവരുടെ കൂടിച്ചേരലും കിന്നാരങ്ങളും മാറോടണയ്ക്കലും അവളുടെ ചുരന്ന മാറില്‍ ചുണ്ടണയ്ക്കലും പിന്നീടുളള ‘പതിവ് വിനോദ’വുമെല്ലാം കഴിഞ്ഞ് , അവന്‍ കൊടുത്ത വൈരക്കമ്മലും കുണുക്കുമൊക്കെ അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചു വച്ച് അവള്‍ പത്രത്തിന്റെ താളുകള്‍ മറിച്ചപ്പോള്‍ കണ്ടത് ഒരു പേജ് നിറയെ പുരുഷന്മാരുടെ അര്‍ധനഗ്നചിത്രങ്ങള്‍. അവയ്ക്ക് നടുവിലായി അവന്റെ മുഴുവര്‍ണചിത്രവുമുണ്ട്. അടിക്കുറിപ്പായി പരസ്യവാചകങ്ങള്‍ :      
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്                                                   നിങ്ങള്‍ വെറൈറ്റി ഇഷ്ടപ്പെടുന്നുവോ?
എങ്കില്‍ വരൂ ഞങ്ങളുടെ ഷോറൂമിലേക്ക്...                       നിങ്ങള്‍ക്കിഷ്ടമുളളത് തെരഞ്ഞെടുക്കാം...                                       ഡിസ്കൌണ്ട് ഏതാനും ദിവസത്തേക്ക് മാത്രം...
ഉപഭോഗപരതയ്ക്ക് പിന്നാലെ പരക്കംപാഞ്ഞ് സ്വയം ഉപഭോഗവസ്തുവായി മാറ്റപ്പെടുന്നവിധത്തില്‍ വന്നുചേരുന്ന ജീവിതപതനത്തെ ചെറിയൊരു ഹാസ്യത്തില്‍ പൊതിഞ്ഞ്ഈ കഥ മുന്നില്‍ വയ്ക്കുമ്പോള്‍ അത് നമ്മെത്തന്നെ നിശിതമായ വിചാരണയ്ക്ക് വിധേയരാക്കാന്‍ പ്രേരിപ്പിക്കുന്നു. 
          രചനാമുഗ്ധതയുടെ ആവേശത്തിമിര്‍പ്പ് അനുവാചകരിലേക്ക് സാന്ദ്രമായി പകരുന്ന നിര്‍മ്മിതികള്‍ എന്ന് സരോജത്തിന്‍റെ  കഥകളെക്കുറിച്ച് പൊതുവെ പറയാം. കഥയും കഥാകാരിയും ചേര്‍ന്ന് കഥയുടെ സവിശേഷലോകത്തേക്ക് വായനക്കാരെ ഉടലോടെ കടത്തിക്കൊണ്ടു പോകുന്നു.രചനാമാധ്യമമായി പലപ്പോഴുമെത്തുന്ന ഫാന്റസിയും അതില്‍നിന്ന് വിരിഞ്ഞു വരുന്ന സവിശേഷഭാഷയുമെല്ലാം ചേര്‍ന്നൊരുക്കുന്ന കഥാലോകത്തേക്ക് എത്തിപ്പെട്ട വായനക്കാര്‍ പിന്നീട് ആ ലോകത്തെ പ്രത്യേകജീവികളായി മാറുകയാണ്. അവിടെ എപ്പോഴുംതന്നെ ‘കഥാകാരി’ കൂട്ടിനുണ്ട്. ‘കായലോളങ്ങള്‍ കഥാകാരിയോട് പറഞ്ഞതെന്ത്?’ എന്ന കഥയില്‍, പൂര്‍ണചന്ദ്രന്‍ നോക്കിനില്‍ക്കെ കായലോളങ്ങളിലേക്ക് നടന്നിറങ്ങിയ കഥാകാരിയോടൊപ്പമാണ് നാം. ആരാത്രിയില്‍ അവള്‍ ഏറ്റവും പ്രണയവതിയായിരുന്നു എന്ന് എടുത്തു പറയുന്നുണ്ട്. (ഒരു നിതാന്തപ്രണയവതിയുടെ നിത്യസാന്നിധ്യം അനുഭവപ്പെടുത്തുന്നവയാണ് സരോജത്തിന്റെ കഥകളെല്ലാം തന്നെ!) “ജലപുരുഷന്‍റെ  ഹരിതനീലങ്ങളില്‍ വിരല്‍ത്തുമ്പുകളാഴ്ത്തി രതിരേഖകള്‍ വരയ്ക്കുകയും പാതിയടഞ്ഞ കണ്ണുകളോടെ ജലപുരുഷനില്‍ അലിഞ്ഞമരാന്‍ വെമ്പുകയും കുളവാഴപ്പൂക്കളുടെ മണം നുകര്‍ന്നുകൊണ്ട് മെത്തപ്പുല്ലിന്മേല്‍ നിവര്‍ന്നു കിടക്കുകയും ചെയ്യുമ്പോള്‍, ‘നീലനിലാവിനെ സാക്ഷി നിര്‍ത്തി നമുക്കീ പുല്ലിന്മേല്‍ കിടന്നു പിണഞ്ഞു പുനയാം’ എന്ന് പറയുകയും ചെയ്യുന്ന നായിക ഒരേസമയം കഥയും കഥാകാരിയും കഥാസഞ്ചാരവുമാണ്. “ജലത്തിന്റെ ഭാഷ എത്ര സന്ദ്രമാണ്! മീന്‍കൂട്ടങ്ങളും കുളവാഴകളും രതിമന്ത്രമുതിര്‍ക്കുന്ന ആഭാഷയില്‍ എനിക്കൊരു കഥയെഴുതണം” എന്ന നായികയുടെ മോഹത്തിന്റെ ആവിഷ്കാരരൂപമെന്ന് ഈ കഥയെ വിശേഷിപ്പിക്കാം.
അത്യന്തവിഭിന്നങ്ങളായ ജീവിതമുഖങ്ങളും സാമൂഹികപ്രതിനിധാനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സമാഹാരത്തിലെ കഥകള്‍. വീടുകളുടെ വിലാപം, കന്യാനിര്‍മ്മിതി, മുഖങ്ങളുടെ വര്‍ത്തമാനം,  ക്ലൈമാക്സ് സൂപ്പര്‍, കൺട്രോൾ  ചിപ്പ്, തോപ്പുമുക്കിലെ ഭ്രാന്തി, രതിനിദ്ര, ജല്പായ് ഗുരിയിലെ അര്‍ദ്ധയാമം എന്നിങ്ങനെ വിഷയവും ഭാവവും ഭാഷയും സര്‍ഗാത്മകമായി മേളിക്കുന്നതിന്‍റെ  പ്രഫുല്ലത വിളിച്ചോതുന്നവയാണ് ഇതിലെ മറ്റ് കഥകളും. ഓരോന്നിനെയും സവിശേഷമായിത്തന്നെ കാണേണ്ടതുണ്ടെന്നും ആ കാഴ്ചയില്‍ തനിക്ക് തന്റേതായ ഒരു വഴിയും ആവിഷ്കാരമാതൃകയുമുണ്ടെന്നും ഇവയില്‍ ഓരോ കഥയും പറയുന്നു.


ജല്‍പായ് ഗുരിയിലെ അര്‍ദ്ധയാമം                                                                                           (കഥകള്‍) എസ്.സരോജം   വില : 90 രൂപചിന്ത പബ്ലിഷേഴ്സ്,  തിരുവനന്തപുരം.

Friday, 5 April 2019

ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമം - പുസ്തകാസ്വാദനം (നളിനി ശശിധരന്‍)



പുതുമയുള്ള വിഷയവും ഒഴുക്കുള്ള ഭാഷയും ആകര്‍ഷകമായ അവതരണശൈലിയും കൊണ്ട്‌ ഒന്നിനൊന്ന്‌ മത്സരിക്കുന്ന പതിനേഴ്‌ കഥകളുടെ സമാഹാരമാണ്‌ എസ്‌.സരോജത്തിന്‍റെ  `ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം'. ന്യുജല്‍പായ്‌ഗുരി റെയില്‍വേസ്റ്റേഷനില്‍ അര്‍ദ്ധരാത്രി ഒറ്റയ്‌ക്ക്‌ വന്നിറങ്ങുന്ന ഒരു യാത്രക്കാരി, `കഞ്ചാവുപൂക്കുന്ന കുന്നുകളെ വന്‍നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന' സ്റ്റേഷനിലെ രാത്രിദൃശ്യങ്ങളും അവിടെ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്ന, മോഷ്‌ടാവെന്നു തോന്നിക്കുന്ന ഒരുസ്‌ത്രീയും അവരുടെ സഹായികളായ രണ്ടു യുവാക്കളും യാത്രക്കാരിയില്‍ സൃഷ്‌ടിക്കുന്ന വിഹ്വലതകളിലൂടെ അനന്യസാധാരണമായ ഒരു കഥ ജനിക്കുന്നു, ക്രാഫ്‌റ്റിന്‍റെ  കരുത്തുകൊണ്ട്‌ വേറിട്ടുനില്‍ക്കുന്ന, ശീര്‍ഷകകഥയായ `ജല്‍പായ്‌ഗുരിയിലെ അര്‍ദ്ധയാമം'. ഭര്‍ത്താവിന്‍റെ  മൃതദേഹവുമായി റെയില്‍വേസ്റ്റേഷനില്‍ കാത്തിരിക്കുന്ന സ്‌ത്രീയ്‌ക്കു വേണ്ടത്‌ കുറച്ചു കാശാണ്‌. മോഷ്‌ടിച്ചായാലും അത്‌ കിട്ടിയേ മതിയാവു. അല്ലെങ്കില്‍ എത്രയോദൂരം മൃതദേഹം ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണവര്‍. സാമ്പത്തികമനുഷ്യന്‌ അനിവാര്യമായ കാര്‍ഡുകള്‍ അവര്‍ക്ക്‌ പാഴ്‌വസ്‌തുക്കള്‍ മാത്രമാവുന്നു. 
സൈബര്‍ സ്‌പേസില്‍ അഭിപ്രായങ്ങള്‍ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രലോഭനങ്ങള്‍ക്കിരയാവുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തുനില്‍പാവുന്നു 'മുഖങ്ങളുടെ വര്‍ത്തമാനം'. അദൃശ്യമായ സൈബര്‍ലോകത്ത്‌ ചുറ്റിത്തിരിയുന്ന കപടമുഖങ്ങളെ തിരിച്ചറിയുക അത്ര എളുപ്പമല്ലെന്നും സ്‌ത്രീകള്‍ ജാഗ്രതയോടെ കൈകാര്യംചെയ്യേണ്ടതാണ്‌ സൈബര്‍സ്‌പേസ്‌ എന്നും ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. സൈബര്‍ കായലില്‍ ചൂണ്ടയിട്ട്‌ ഇരപിടിക്കുന്ന ആധുനിക കല അതിസമര്‍ത്ഥമായി അവതരിപ്പിക്കുകയാണ്‌ `മീന്‍ പിടിക്കുന്നതും ഒരു കലയാണ്‌' എന്ന കഥ. തനിക്കുനേരെ വരുന്ന ചൂണ്ടകളെ കുരുക്കിലാക്കി രസിക്കുന്ന മീന ഒരു സൈബര്‍ വിദഗ്‌ദ്ധ തന്നെ. വഞ്ചിവീടും ചൂണ്ടയിടലും മദ്യസേവയും ഇഷ്‌ടഭോജനവും രതിയും എല്ലാം കഥയോട്‌ ചേര്‍ന്നുനില്‍ക്കുന്നു. `സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്‌' എന്ന കഥ വിരല്‍ചൂണ്ടുന്നത്‌ സ്‌ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യം എന്ന വിഷയത്തിലേക്കാണ്‌. സ്‌ത്രീയെപ്പോലെതന്നെ പുരുഷനും ഒരു ഉപഭോഗവസ്‌തുവായി വിപണിയിലെത്തുന്നതിന്‍റെ സൂചനയുണ്ട്‌ കഥാന്ത്യത്തില്‍. ചട്ടമ്പിയായ നാരായണനുപോലും ഭേദിക്കാനാവാത്തതാണ്‌ കല്യാണി തന്‍റെ അര്‍ത്ഥഗര്‍ഭമായ ചിരിയിലൂടെ സ്വയം തീര്‍ക്കുന്ന സുരക്ഷാവലയം. ``കണ്ണഞ്ചുന്ന കാഴ്‌ചകള്‍ക്കിടയില്‍ ഒരു നിഷേധസൗന്ദര്യംപോലെ കല്യാണി! തീപറക്കുന്ന കണ്ണുകളും തെറിച്ചചിരിയുമായി അവള്‍ ഉത്സവപ്പറമ്പാകെ നിറഞ്ഞുനിന്നു'' എന്ന വിശേഷണത്തില്‍ ഈ അസാധാരണസ്‌ത്രീയുടെ സ്വത്വം ഒതുക്കിവച്ചിരിക്കുന്നു. സമൂഹം സ്‌ത്രീക്കു മാത്രമായി കല്‍പിക്കുന്ന ചാരിത്ര്യശുദ്ധിയോടുള്ള പരിഹാസമാണ്‌ `കന്യാനിര്‍മ്മിതി'.
തലചായ്‌ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ കടവരാന്തയിലും മരത്തണലിലും മറ്റും അഭയംതേടുമ്പോള്‍, എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ലക്ഷക്കണക്കിന്‌ പ്രവാസിവീടുകള്‍ കാറ്റും വെളിച്ചവുമേല്‍ക്കാതെ, മനുഷ്യസ്‌പര്‍ശമേല്‍ക്കാതെ അടഞ്ഞുകിടക്കുന്നു. ആ `വീടുകളുടെ വിലാപം' ആര്‍ക്കിടെക്‌ടായ ശങ്കറിലൂടെ വായനക്കാരെ കേള്‍പ്പിക്കുകയാണ്‌ കഥാകാരി. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ  പാളിച്ചകളും അദ്ധ്യാപക,വിദ്യാര്‍ത്ഥി ബന്ധത്തിലുള്ള വിള്ളലുകളും രാഷ്‌ട്രീയകേന്ദ്രങ്ങളില്‍നിന്നുള്ള അനാവശ്യമായ ഇടപെടലുകളും വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങളാണ്‌ `ഉത്തരംതേടുന്ന ചോദ്യങ്ങള്‍.' ലാഭത്തിനായി ഫാമുകളില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങളല്ല വിദ്യാര്‍ത്ഥികള്‍ എന്ന്‌ ഈ കഥ അടിവരയിടുന്നു. ചേരിയിലും പുറമ്പോക്കിലുമൊക്കെ പുഴുക്കളെപ്പോലെ കഴിയുന്ന തങ്ങള്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ `മൂത്തോരന്‍ മകന്‍ മണിയന്‍'. ദളിത്‌/പിന്നാക്ക വിഭാഗക്കാര്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക്‌ അര്‍ഹമായ യോഗ്യത നേടിയാലും പലപ്പോഴും അധികാരക്കസേരകളിലെ സവര്‍ണ്ണധാര്‍ഷ്‌ഠ്യങ്ങള്‍ക്കും അവഗണനകള്‍ക്കും വിധേയരാവുന്നു എന്നതിനുദാഹരണമാണ്‌ മണിയന്‍റെ  അനുഭവം.
ശാസ്‌ത്രവും സാങ്കേതികവിദ്യകളും വിഷയമാക്കി എഴുതിയവയാണ്‌ വിഷയത്തിലും ക്രാഫ്‌റ്റിലും ഒരുപോലെ മികച്ചുനില്‍ക്കുന്ന `കണ്‍ട്രോള്‍ ചിപ്പ് ', `ഊഷരതകള്‍ തളിര്‍ക്കുമ്പോള്‍' എന്നീ കഥകള്‍. സമകാലജീവിതത്തിന്‍റെ  അടരുകള്‍ എന്ന വിശേഷണത്തിനും അപ്പുറം നില്‍ക്കുന്ന `സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്‌', `കണ്‍ട്രോള്‍ ചിപ്പ്‌' എന്നീ കഥകള്‍ വരുംകാലത്തേക്കുള്ള സൂചനകളാവുന്നു. `തോപ്പുമുക്കിലെ ഭ്രാന്തി', `രതിനിദ്ര' തുടങ്ങി പല കഥകളിലും സ്‌ത്രീയുടെ അടക്കിവച്ച ലൈംഗികാസക്തിയുടെ അന്തര്‍ധാര കാണാം. ഫാന്റസിയുടെയും സ്വപ്‌നത്തിന്റെയും മരണത്തിന്‍റെയുമൊക്കെ കൂട്ടുപിടിച്ച്‌ ആര്‍ജ്ജവത്തോടെ, തനതായ ആഖ്യാനവഴികളിലൂടെ കഥയെ ആനയിച്ചിരിക്കുന്നു. യാത്രക്കാരി കൂടിയായ കഥാകാരിക്ക്‌ അനുഭവങ്ങളേറെയാണ്‌. പ്രമേയവൈവിധ്യവും രചനാവൈശിഷ്‌ട്യവുംകൊണ്ട്‌ വേറിട്ടുനില്‍ക്കുന്ന കഥകളോരോന്നും അനുവാചക മനസ്സില്‍നിന്ന്‌ അത്രവേഗം ഇറങ്ങിപ്പോവുകയില്ല.

Friday, 22 March 2019

Interview -ഭാരതീയകലകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നേമം പുഷ്‌പരാജ്

                         
      കേരള ലളിതകല അക്കാദമിയുടെ ചെയര്‍മാന്‍, ഇന്ത്യന്‍ ആര്‍ട്ട്‌ അക്കാദമി ആന്റ്‌ നേമം ആര്‍ട്ട്‌ ഗ്യാലറിയുടെ സ്ഥാപകന്‍, നിരവധി സിനിമകളുടെ കലാസംവിധായകന്‍ തുടങ്ങി കലാസാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ശ്രീ. നേമം പുഷ്‌പരാജ്‌ സാറ്‌, ലളിതകല അക്കാദമിയുടെയും സ്വന്തം സ്ഥാപനത്തിന്‍റെയും നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും പുഞ്ചിരി മായാത്ത മുഖവുമായി തന്‍റെ കലാജീവിതവും അനുഭവങ്ങളും പങ്കുവയ്‌ക്കുകയാണിവിടെ. 
തയാറാക്കിയത്‌ എസ്‌ സരോജം

(A MAN PAINTS WITH HIS BRAINS AND NOT WITH HIS HANDS എന്ന മൈക്കലാഞ്ചലൊയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നവയായിരുന്നു നേമം ആര്‍ട്ട്‌ ഗ്യാലറിയിലെ ചിത്രങ്ങളോരോന്നും. പദവിയുടെ തലക്കനമില്ലാതെ, നിറഞ്ഞ ചിരിയുമായി സ്വാഗതംചെയ്‌ത്‌, ഗ്യാലറിയിലെ ചിത്രങ്ങളെയും ശില്‍പങ്ങളെയും പരിചയപ്പെടുത്തിയത്‌ നേമം പുഷ്‌പരാജ്‌ എന്ന അനുഗ്രഹീത കലാകാരന്‍ തന്നെ. അദ്ദേഹത്തിന്‍റെ അഹംബോധമില്ലാത്ത വാക്കുകളും വിനയാന്വിതമായ പെരുമാറ്റവും ഒരു കലാകാരന്‍ എങ്ങനെയായിരിക്കണം എന്ന്‌ മനസ്സിലാക്കിത്തന്നു. ``ചിത്രകാരന്‍ അഹംബോധം വെടിഞ്ഞ്‌ ചിത്രത്തില്‍ പൂര്‍ണ്ണമായും നിമഗ്നനാവുമ്പോള്‍ അവന്‍ മഹത്തായ കലാസൃഷ്‌ടികള്‍ നടത്തും'' എന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാവുന്നു കാനായി കുഞ്ഞിരാമന്‍ സാറും ബി.ഡി.ദത്തന്‍ സാറുമാണ്‌ ആര്‍ട്ട്‌ ഗ്യാലറി ഉത്‌ഘാടനം ചെയ്‌തത്‌. ഒപ്പംതന്നെ മുകളിലത്തെ നിലയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ടുമുണ്ട്‌. ചിത്രരചനയിലും ശില്‍പരചനയിലുമാണ്‌ ആദ്യം ക്ലാസ്സുകള്‍ തുടങ്ങിയത്‌. ക്രമേണ, ആളുകള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ സംഗീതം, നൃത്തം, ഇന്‍സ്‌ട്രുമെന്റല്‍ മ്യൂസിക്‌, ഡാന്‍സ്‌ എല്ലാം തുടങ്ങി. ഞായര്‍, ശനി ദിവസങ്ങളില്‍ കുട്ടികളുടെ തിരക്കാണിവിടെ. ഏറ്റവും പ്രഗത്ഭരായ അദ്ധ്യാപകരാണ്‌ ക്ലാസ്സെടുക്കുന്നത്‌. രാഷ്‌ട്രപതിയുടെ അവാര്‍ഡ്‌ നേടിയ ജി.സുലക്ഷ്‌മിയാണ്‌ സംഗീതം പഠിപ്പിക്കുന്നത്‌. കലാമണ്‌ഡലം ഗിരിജയാണ്‌ നൃത്തം പഠിപ്പിക്കുന്നത്‌. പ്രശസ്‌തചിത്രകാരനായ രവീന്ദ്രന്‍ പുത്തൂരും മോഹനനുമാണ്‌ ചിത്രരചന പഠിപ്പിക്കുന്നത്‌, രാജീവ്‌ രാജേന്ദ്രപ്രസാദാണ്‌ കീബോഡ്‌ പഠിപ്പിക്കുന്നത്‌.)

* ഇന്ത്യന്‍ ആര്‍ട്ട്‌ അക്കാദമി എന്ന സ്ഥാപനം തുടങ്ങാനുണ്ടായ പ്രത്യേകസാഹചര്യം, അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്‌?
കഴിഞ്ഞതിന്‍റെ മുമ്പിലത്തെ വര്‍ഷമാണ്‌ ഞാന്‍ സ്റ്റേറ്റ്‌ എന്‍സൈക്ലോപീഡിയയില്‍നിന്നും റിട്ടയര്‍ചെയ്‌തത്‌. അപ്പൊ സ്വന്തമായി ഒരു താവളം വേണം എന്നൊരു തോന്നലുണ്ടായി. പ്രധാനമായിട്ട്‌ എന്‍റെ കലാപ്രവര്‍ത്തനത്തിന്‌ സ്വതന്ത്രമായ ഒരിടം, ഇരുന്ന്‌ വരയ്‌ക്കാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഒരു സ്ഥിരംവേദി വേണം എന്നൊക്കെയുള്ള ചിന്തയില്‍നിന്നാണ്‌ ഈ സ്ഥാപനത്തിന്‍റെ തുടക്കം. ഇപ്പൊ ഒരുവര്‍ഷം കഴിഞ്ഞു. 
* അക്കാദമി എന്നു പേരുകൊടുക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?
കാന്‍വാസ്‌ കാമ്പസ്‌ എന്നാണ്‌ ഞാന്‍ പേരുകൊടുത്തിരുന്നത്‌. എന്‍റെ ഒരടുത്ത സുഹൃത്താണ്‌ പ്രിയന്‍റെ കിലുക്കം തുടങ്ങിയ പടങ്ങളൊക്കെ ചെയ്‌ത എസ്‌.കുമാര്‍. കുമാറിവിടെ വന്നപ്പൊ പറഞ്ഞതാണ്‌ കാന്‍വാസ്‌ കാമ്പസ്‌ എന്നൊക്കെ പറയാന്‍ ബുദ്ധിമുട്ടല്ലെ, അക്കാദമി എന്നങ്ങിട്ടാ പോരേ എന്ന്‌. അങ്ങനെയാണ്‌ ഇന്ത്യന്‍ ആര്‍ട്ടിന്‍റെ ഒരു അക്കാദമിയായിക്കോട്ടെ എന്നു തീരുമാനിച്ചത്‌. ഇനിയിത്‌ വിപുലീകരിക്കണം. ഇന്ത്യന്‍ ആര്‍ട്ട്‌ എന്നു പറയുമ്പൊ, കേരളത്തിന്‍റെ  മാത്രമല്ലാത്ത ആര്‍ട്ടുകളും കൊണ്ടുവരണമെന്ന്‌ ആഗ്രഹമുണ്ട്‌. ചിത്രകലയിലായാലും രാജസ്ഥാനി പെയിന്റിംഗുണ്ട്‌, പഞ്ചാബിപെയിന്റിംഗുണ്ട്‌, കേരളത്തിനറിയാത്ത പലതുമുണ്ട്‌. കേരളത്തില്‍ അതൊക്കെ ചെയ്യുന്ന ആള്‍ക്കാരുമുണ്ട്‌. അപ്പൊപ്പിന്നെ കേരളത്തിന്‍റെതുമാത്രമായി ചുരുക്കേണ്ടതില്ല. ഭാവിയില്‍ അതൊക്കെ ഇവിടെയും തുടങ്ങണം. ഇപ്പൊ ലളിതകല അക്കാദമിയുടെ ചുമതലകൂടി വന്നപ്പൊ ഇവിടെ ഉദ്ദേശിച്ചപോലൊക്കെ നടക്കുന്നില്ല.
* ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാന്‍ വെള്ളായണി എന്ന സ്ഥലം തെരഞ്ഞെടുക്കാനുണ്ടായ പ്രചോദനം?
വെള്ളായണിയിലാണ്‌ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. വീട്‌ അല്‍പം ഉള്ളിലോട്ടുമാറി ശാന്തിവിളയിലാണ്‌. ഈ ജംഗ്‌ഷനിലാണ്‌ എന്‍റെ കുട്ടിക്കാലത്ത്‌ ഞാന്‍ സ്‌കൂളില്‍പോകാന്‍ വരുന്നത്‌. ഇവിടെ 23 വര്‍ഷങ്ങളോളം പഞ്ചായത്തുപ്രസിഡന്റായിരുന്ന ഒരാളുണ്ട്‌, ഷാഹുല്‍ ഹമീദ്‌. അദ്ദേഹത്തിന്‍റെ  മകന്‍ റഹിം എന്‍റെ ക്ലാസ്‌മെറ്റായിരുന്നു. നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയെപ്പോലുള്ള ഒരു വ്യക്തിത്വമായിരുന്നു ഷാഹുല്‍ ഹമീദ്‌. ഏറ്റവും വേണ്ടപ്പെട്ടവരുടെ കാര്യത്തിനായാല്‍പോലും ആരുടെയുമടുത്തഅന്യായമായൊരു ശുപാര്‍ശയ്‌ക്കു പോവുകയോ അനീതിക്കു കൂട്ടുനില്‍ക്കുകയോ ചെയ്‌തിട്ടില്ല. സത്യം പറഞ്ഞാല്‍, എന്റെ രാഷ്‌ട്രീയമനോഭാവം വളരുന്നത്‌ ആ വീട്ടില്‍നിന്നായിരുന്നു. അദ്ദേഹമാണെന്നെ രാഷ്‌ട്രീയത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുമ്പൊ, ഞങ്ങള്‍ ട്യൂബ്‌ ലൈറ്റ്‌ കെട്ടാനുംമറ്റും പോവുമ്പൊ, പ്രായത്തിന്‍റെ അവശതകള്‍പോലും മറന്ന് കട്ടന്‍കാപ്പിയുമായി അദ്ദേഹവും ഞങ്ങളുടെ കൂടെ വന്നിരുന്നു. ആ ഒരു ബാക്‌ഗ്രൗണ്ടില്‍നിന്നു വളര്‍ന്നുവന്ന ഞാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക്‌ തിരിച്ചെന്തെങ്കിലും കൊടുക്കണ്ടേ, നാട്ടിലെ വരുംതലമുറയ്‌ക്ക്‌ പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്യണ്ടേ, അതുംകൂടെ ഉദ്ദേശിച്ചാണ്‌ ഈ സ്ഥാപനം തുടങ്ങിയത്‌.

* വരയിലേക്ക്‌ വരാനുണ്ടായ സാഹചര്യം, ചിത്രകലാപഠനം എന്നിവ വിശദീകരിക്കാമോ?
വരയ്‌ക്കുമെന്നൊരു വിശ്വാസംവരുന്നത്‌ അഞ്ചാംക്ലാസില്‍ പഠിക്കുമ്പൊഴാണ്‌. അന്ന്‌ എന്നെക്കാളും നന്നായി വരയ്‌ക്കുന്ന ശരത്‌ചന്ദ്രനെന്നൊരു സുഹൃത്തുണ്ടായിരുന്നു എന്‍റെ ക്ലാസില്‍. അയാളുടെ അച്ഛനാണ്‌ ഞങ്ങളെ കണക്ക്‌ പഠിപ്പിച്ചിരുന്ന കൃഷ്‌ണപിള്ള സാറ്‌. അദ്ദേഹമാണ്‌ ഞങ്ങളെ രണ്ടുപേരെയും ജില്ലാതലമത്സരത്തിനു കൊണ്ടുപോയത്‌. എന്‍റെ വീട്ടില്‍നിന്ന്‌ വലിയ പ്രോത്സാഹനമൊന്നും ഉണ്ടായിരുന്നില്ല. മത്സരത്തില്‍ ശരത്‌ചന്ദ്രന്‍ തോറ്റുപോയി, എനിക്കായിരുന്നു ഫസ്റ്റ്‌. പിന്നെ ടാഗൂര്‍തിയേറ്ററില്‍ സംസ്ഥാനതല മത്സരത്തിന്‌ കൃഷ്‌ണപിള്ള സാറ്‌ സ്വന്തം പോക്കറ്റീന്ന്‌ കാശും ചെലവാക്കി, മകനെപ്പോലെയാണ്‌ എന്നെ കൊണ്ടുപോയത്‌. അതിലും ഞാന്‍ ഒന്നാമതെത്തി. അതിനുശേഷമാണ്‌ മറ്റ്‌ അദ്ധ്യാപകരൊക്കെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയത്‌. സ്‌കൂളില്‍ കൈയെഴുത്തുമാസികയ്‌ക്കുവേണ്ടി വരച്ചുതുടങ്ങി. പിന്നെ പാര്‍ട്ടിക്കുവേണ്ടി വരയ്‌ക്കാനും പോസ്റ്റര്‍ ചെയ്യാനും തുടങ്ങി. അന്ന്‌ ഇന്നത്തെപ്പോലെ ഫ്‌ളക്‌സില്ലല്ലൊ. ഞാനൊരു ചിത്രം വരച്ചിട്ടാണ്‌ അടിക്കുറിപ്പെഴുതുന്നത്‌. പാര്‍ട്ടിയുമായുള്ള ബന്ധമാണ്‌ കൂടുതല്‍ ആത്മവിശ്വാസം തന്നത്‌. സംസ്‌കൃതകോളേജില്‍ പ്രിഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ ചിത്രരചനയില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്‌. കോളേജ്‌ മാഗസിന്‍റെ മുഖചിത്രം ചെയ്‌തത്‌ ഞാനായിരുന്നു. ശൂരനാട്ട്‌ കുഞ്ഞന്‍പിള്ള സാറായിരുന്നു ഉത്‌ഘാടകന്‍. അദ്ദേഹം മുഖചിത്രം നോക്കിയിട്ട്‌ ആരായിത്‌ വരച്ചതെന്ന്‌ മലയാളം അദ്ധ്യാപകനായ ചന്ദ്രമോഹന്‍ സാറിനോട്‌ ചോദിച്ചു. ഇവിടത്തെ ഒരു സ്റ്റുഡന്റാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആ കുട്ടിയെ എനിക്ക്‌ കാണണമെന്ന്‌ കുഞ്ഞന്‍പിള്ള സാറ്‌ പറഞ്ഞപ്പൊ കൂട്ടുകാരെല്ലാരുംകൂടെ പുറകിലിരുന്ന എന്നെ പൊക്കിയെടുത്ത്‌ അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവച്ചു. അദ്ദേഹം തനിക്കു കിട്ടിയ ബൊക്കെ എനിക്കു സമ്മാനിച്ചു. അതാണ്‌ എനിക്കു കിട്ടിയ ആദ്യത്തെ അവാര്‍ഡ്‌. ചന്ദ്രമോഹന്‍ സാറിന്‍റെ  നിര്‍ദ്ദേശമനുസരിച്ചാണ്‌ ഫൈന്‍ ആര്‍ട്‌സ്‌ കോളേജില്‍ ഡിഗ്രികോഴിസിനു ചേരുന്നത്‌. പഠിക്കുന്ന കാലത്തുതന്നെ കേരളകൗമുദി, സണ്ടെ സപ്ലിമെന്റ്‌, കേരളപത്രിക, മാത്യുവെല്ലൂരിന്‍റെ  മനശ്ശാസ്‌ത്രം മാസിക എന്നിവയിലൊക്കെ വരയ്‌ക്കുകയും ചെയ്‌തിരുന്നു.

* ചിത്രകലാരംഗത്ത്‌ നേമം പുഷ്‌പരാജ്‌ എന്ന വ്യക്തിയെ അടയാളപ്പെടുത്തുന്ന പ്രത്യേകതയെന്താണ്‌?
മനസിനെ അഗാധമായി സ്‌പര്‍ശിക്കാത്ത യാതൊന്നും ഞാന്‍ ചിത്രരചനയ്‌ക്ക്‌ വിഷയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ എന്‍റെ  ചിത്രങ്ങളില്‍ പലതും പക്ക പൊളിറ്റിക്‌സാണ്‌. ഞാനൊക്കെ പഠിക്കുന്നകാലത്ത്‌ രാഷ്‌ട്രീയരംഗം വല്ലാതെ കലുഷിതമായിരുന്നല്ലൊ, അടിയന്തിരവസ്ഥയും മറ്റും. എഴുപത്തഞ്ച്‌ - എണ്‍പത്‌ കാലഘട്ടം കലയിലും സാഹിത്യത്തിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്ന കാലം, കാനായിസാറ്‌ ശില്‍പകലയില്‍ തനതായ പാത വെട്ടിത്തുറന്ന കാലം. രാഷ്‌ട്രീയവിഷയങ്ങളില്‍ അഗാധമായി ചിന്തിക്കുകയും പരിശുദ്ധമായ രാഷ്‌ട്രീയമുണ്ടാവണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ്‌ ഞാന്‍. അഴിമതിയുടെയും അക്രമത്തിന്‍റെയും പ്രധാന സ്വിച്ച്‌ രാഷ്‌ട്രീയക്കാരുടെ കൈകളിലാണല്ലൊ. അവരുടെ ചെറിയൊരനീതി പോലും എന്നെ വല്ലാതെ അസ്വസ്ഥനാക്കും. അതൊക്കെ എന്‍റെ  ചിത്രങ്ങളില്‍ പ്രതിഫലിക്കും. ഏതെങ്കിലും ഒരു വിഷയം ആവര്‍ത്തിക്കുകയോ ഏതെങ്കിലും ഒരാര്‍ട്ടിസ്റ്റിന്‍റെ  ഒരു വരയെങ്കിലും അനുകരിക്കുകയോ ചെയ്‌തിട്ടില്ല. എന്‍റെതായ ശൈലിയില്‍മാത്രമേ ഞാന്‍ വരച്ചിട്ടുള്ളു. അതുകൊണ്ട്‌ ഓരോ ചിത്രത്തിനും തീര്‍ച്ചയായും എന്‍റെതായ ഐഡന്റിറ്റിയുണ്ടാവും. ചിത്രങ്ങള്‍ ചോരയും നീരുമുള്ള കുഞ്ഞുങ്ങളെപ്പോലെയാണ്‌, അവയുടേതായ ഭാഷയില്‍ അവ സംസാരിച്ചുകൊണ്ടേയിരിക്കും.

* എങ്ങനെയാണ്‌ സിനിമാരംഗത്തെത്തിയത്‌?
സോവിയറ്റ്‌ കള്‍ച്ചറല്‍ സെന്ററില്‍ എന്‍റെ  ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു പ്രദര്‍ശനം നടത്തുന്ന സമയത്ത്‌ തികച്ചും യാദൃശ്ചികമായി പി.എ.ബക്കറിനെ പരിചയപ്പെടാനിടയായി. അദ്ദേഹവും ചിന്ത രവിയുംകൂടി പ്രദര്‍ശനം കാണാന്‍ വന്നതാണ്‌. അവിടെവച്ചുതന്നെ ഞങ്ങള്‍ മാനസികമായി അടുത്തു. പിന്നീട്‌, പിരപ്പന്‍കോട്‌ മുരളിസാറ്‌ സഖാവ്‌ സിനിമയ്‌ക്ക്‌ തിരക്കഥയെഴുതുന്ന സമയത്ത്‌ ടൈറ്റിലെഴുതാനും മറ്റുമായി എന്നെയുംകൂട്ടി അദ്ദേഹം ബക്കര്‍ജിയുടെ അടുത്തുചെന്നു. അങ്ങനെ ബക്കര്‍ജിയുമായി കൂടുതല്‍ അടുക്കുകയും അദ്ദേഹത്തിന്‍റെ  സിനിമകളില്‍ ടൈറ്റിലെഴുതാന്‍ അവസരം കിട്ടുകയും ചെയ്‌തു. തികച്ചും യാദൃശ്ചികമായിട്ടാണ്‌ ആര്‍ട്ട്‌ ഡയറക്ഷന്‍ ചെയ്യാനുള്ള അവസരം വന്നുപെട്ടത്‌. അയ്യപ്പന്‍ എന്നൊരു ആര്‍ട്ടിസ്റ്റായിരുന്നു ബക്കര്‍ജിയുടെ സിനിമകളില്‍ ആര്‍ട്ട്‌ ഡയറക്ഷന്‍ ചെയ്‌തിരുന്നത്‌. അദ്ദേഹത്തിന്‌ എന്തോ അസൗകര്യം വന്ന സമയത്ത്‌ ആ പണി ബക്കര്‍ജി എന്നെ ഏല്‍പിച്ചു. ഷൂട്ടിംഗ്‌ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ ബക്കര്‍ജി പറഞ്ഞുതന്നതുപോലൊക്കെ ചെയ്‌തു. പി.കൃഷ്‌ണപിള്ളയെക്കുറിച്ചുള്ള സിനിമയ്‌ക്കുവേണ്ടി ചെയ്‌ത ആ സെറ്റ്‌ എല്ലാര്‍ക്കും ഇഷ്‌ടപ്പെട്ടു. ഇ.എം.എസായിരുന്നു ഉത്‌ഘാടനത്തിനെത്തിയത്‌. ബക്കര്‍ജി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട ഒരനുഭവമായിരുന്നു അത്‌..
* ആര്‍ട്ട്‌ ഡയറക്‌ടര്‍, സംവിധായകന്‍, നടന്‍ എന്നീ വ്യത്യസ്‌ത മേഖലകളിലെ അനുഭവം പങ്കുവയ്‌ക്കാമോ?
ഡിഗ്രികഴിഞ്ഞ ഉടനെ എനിക്ക്‌ സര്‍ക്കാര്‍ജോലി കിട്ടി, എന്‍സൈക്ലോപീഡിയയില്‍. അവിടെനിന്ന്‌ പത്തുവര്‍ഷത്തെ ലീവെടുത്തിട്ടാണ്‌ ജയരാജിന്‍റെ  കമേര്‍ഷ്യല്‍ സിനിമകളിലും മറ്റും ജോലിചെയ്‌തത്‌. ഞാന്‍ കലാസംവിധാനംചെയ്‌ത അയലത്തെ അദ്ദേഹം നല്ല ഹിറ്റായി. സിനിമാരംഗത്തുള്ള ഒരു പ്രത്യേകത ഏതെങ്കിലുമൊരു പടം ഹിറ്റായാല്‍ അതിന്റെ ആര്‍ട്ട്‌ ഡയറക്‌ടര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊക്കെ നല്ല ഡിമാന്റായിരിക്കും. ചെപ്പടിവിദ്യ (മോനിഷ മരിച്ച ചിത്രം), ജയരാജിന്‍റെ  പൈതൃകം, സോപാനം, എം.ടിയുടെ സുകൃതം തുടങ്ങി എണ്‍പത്തിയഞ്ചോളം ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വ്വഹിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്‌. അഭിനയത്തില്‍ എനിക്ക്‌ താത്‌പര്യമുണ്ടായിട്ടല്ല, അത്‌ യാദൃശ്ചികമായി വന്നുപെട്ടതാണ്‌, ഹൈവേയിലെ സയന്റിസ്റ്റ്‌, മാണിക്കക്കൊട്ടാരത്തിലെ ഡോക്‌ടര്‍ തുടങ്ങി നാലുചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. മൂന്നു സിനിമകള്‍ സംവിധാനംചെയ്‌തു; ഗൗരീശങ്കരം, ബനാറസ്‌, കുക്കിലിയാര്‍. കാവ്യാമാധവനും ദിലീപും നവ്യാനായരുമൊക്കെ അഭിനയിച്ച ബനാറസ്‌ തിയേറ്ററുകളിലൊക്കെ നന്നായി ഓടിയ പടമാണ്‌. ഇവകൂടാതെ ഡോക്കുമെന്ററികള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.
* സിനിമാരംഗത്ത്‌ പുതുതായി വരുന്നവര്‍ക്ക്‌ പല പ്രശ്‌നങ്ങളുമുണ്ടെന്നാണല്ലൊ കേട്ടിട്ടുള്ളത്‌. ആറുവര്‍ഷം തുടര്‍ച്ചയായി ഏറ്റവും നല്ല കലാസംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള താങ്കളുടെ അനുഭവത്തില്‍ അതെത്രത്തോളം ശരിയാണ്‌?
സിനിമയില്‍ ഒരുപാട്‌ ഗ്രൂപ്പിസമുണ്ട്‌, ജാതിയുണ്ട്‌, പാരവയ്‌പുണ്ട്‌ എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ, സത്യസന്ധമായി പറഞ്ഞാല്‍ എനിക്കിതൊന്നും അനുഭവിക്കേണ്ടിവന്നിട്ടില്ല. നടീനടന്മാരുമായിട്ട്‌ ആവശ്യമില്ലാതെ വര്‍ത്തമാനം പറയാനോ അവരുമായിട്ട്‌ ഫോട്ടൊയെടുക്കാനോ ഒന്നിനും ഞാന്‍ പോയിട്ടുമില്ല. അത്യാവശ്യം ചില ബന്ധങ്ങളുണ്ടെന്നുമാത്രം. ആരെങ്കിലും എന്നോട്‌ മോശമായി പെരുമാറുകയോ എനിക്കിട്ടു പാരവയ്‌ക്കുകയോ എന്‍റെ  ഒരു വര്‍ക്ക്‌ തട്ടിക്കൊണ്ടുപോവുകയോ കാശുതരാതിരിക്കുകയോ ഒന്നുമുണ്ടായിട്ടില്ല. എനിക്കു തോന്നുന്നത്‌ നമ്മള്‍ നമ്മുടെ ജോലി കൃത്യമായി ചെയ്‌താല്‍ അവസരങ്ങള്‍ നമ്മെ അന്വേഷിച്ചുവരും എന്നാണ്‌. എന്നെ ആര്‍ട്ട്‌ ഡയറക്ഷന്‌ വിളിച്ചിട്ടുള്ള പ്രൊഡ്യൂസര്‍മാര്‍ നിര്‍ബന്ധമായും എന്നെ വീണ്ടും വിളിച്ചിട്ടുണ്ട്‌. എനിക്ക്‌ പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്‌ എന്നതാണ്‌ വാസ്‌തവം. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച, എന്‍റെയൊരു പുസ്‌തകം പ്രകാശനംചെയ്‌ത സന്ദര്‍ഭത്തില്‍ നെടുമുടിവേണുച്ചേട്ടന്‍ പറഞ്ഞത്‌ പുഷ്‌പരാജ്‌ തന്‍റെ  ജോലിയില്‍മാത്രം ശ്രദ്ധിച്ച്‌, ഓരോന്നും ശരിയാണോയെന്ന്‌ നിശബ്‌ദം നോക്കിനടക്കുന്ന ഒരാളായിട്ടാണ്‌ കണ്ടിട്ടുള്ളത്‌ എന്നാണ്‌. അത്‌ ശരിയുമാണ്‌. ഞാന്‍ എന്‍റെ  ജോലിയുമായി അത്രത്തോളം മുഴുകിയിരിക്കും. അര്‍പ്പണബുദ്ധിയോടെയുള്ള ജോലി വിജയിക്കും, തീര്‍ച്ചയായും അത്‌ അംഗീകരിക്കപ്പെടും എന്നുതന്നെയാണ്‌ എന്‍റെ  അനുഭവം. 
* ആര്‍ട്ട്‌ ഡയറക്ഷന്‍ എന്നു പറയുന്നത്‌ , ഒരുപക്ഷേ അഭിനയത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധയും അദ്ധ്വാനവും ആവശ്യമായ പണിയാണ്‌, അല്ലെ?
തീര്‍ച്ചയായും ആര്‍ട്ട്‌ ഡയറക്ഷന്‍ വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്‌. സിനിമയെന്നു പറയുന്നത്‌ യഥാര്‍ത്ഥമെന്ന്‌ തോന്നിപ്പിക്കുന്ന ഒരു കലയാണ്‌. അങ്ങനെ തോന്നിപ്പിക്കണമെങ്കില്‍ ഓരോ സെറ്റും അത്രത്തോളം തന്മയത്വമുള്ളതാവണം. ഒരു മുറിയോ ഫ്‌ളാറ്റോ ഗ്രൗണ്ടോ എന്തായാലും അവിടെ ഉണ്ടായിരിക്കേണ്ടതെല്ലാം കൃത്യമായി ഒരുക്കണം. സ്റ്റണ്ടുരംഗമാണെങ്കില്‍ ഡമ്മിയുണ്ടാക്കിവയ്‌ക്കണം. ആന ഒരാളെ ചവിട്ടിക്കൊല്ലുന്ന രംഗമാണെങ്കില്‍ ആന ചിന്നംവിളിച്ചുകൊണ്ട്‌ ഓടിവരുന്നതും ചവിട്ടാന്‍ കാലുപൊക്കുന്നതുമൊക്കെ ഒറിജിനലായിട്ടെടുക്കും. ആളിന്‍റെ  പുറത്തു വന്നുവീഴുന്ന കാല്‌ സ്‌പോഞ്ചുകൊണ്ടുണ്ടാക്കിയതായിരിക്കും. ഒരാള്‍ ഒരു മരക്കൊമ്പ്‌ വലിച്ചൊടിച്ച്‌ അടിക്കുന്ന സീനാണെങ്കില്‍ അതേപോലൊരു മരക്കൊമ്പ്‌ കൃത്രിമമായി ഉണ്ടാക്കിവയ്‌ക്കണം ഒറിജിനലാണെന്ന്‌ തോന്നിപ്പിക്കുന്ന മെറ്റീരിയലുകള്‍ കൊണ്ട്‌. ഇതൊക്കെ ഉണ്ടാക്കണമെങ്കില്‍ നല്ല ജോലിയുണ്ട്‌. കുറഞ്ഞത്‌ അഞ്ചോ ആറോ അസിസ്റ്റന്റുമാരെങ്കിലും ഓരോ സിനിമയിലും ആര്‍ട്ട്‌ ഡയറക്‌ടറെ സഹായിക്കാനുണ്ടാവും. ആനി അഭിനയിച്ച രുദ്രാക്ഷം സിനിമ ചെയ്‌തപ്പൊ നാല്‍പതോളം അസിസ്റ്റന്റുമാരുണ്ടായിരുന്നു.
* ചിത്രരചനയ്‌ക്കുപുറമെ, പുസ്‌തകരചനയിലും കൈവച്ചിട്ടുണ്ടല്ലൊ.? 
രണ്ടു പുസ്‌തകങ്ങള്‍ - `കാനായി കുഞ്ഞിരാമന്‍, ബൃഹദാകാരങ്ങളുടെ ശില്‍പി', `രാജാ രവിവര്‍മ്മ, കലയും കാലവും ജീവിതവും'. കാനായിയെക്കുറിച്ചെഴുതിയ പുസ്‌തകത്തിന്‌ സാഹിത്യ അക്കാദമി അവാര്‍ഡും രവിവര്‍മ്മയെക്കുറിച്ചെഴുതിയതിന്‌ വേറെ ചില അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌. കുറെ കവിതകളെഴുതിയിട്ടുണ്ടെങ്കിലും പുസ്‌തകമാക്കിയിട്ടില്ല.
* അങ്ങ്‌ ചെയര്‍മാന്‍ ആയതിനുശേഷം കേരള ലളിതകല അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണല്ലൊ. എന്തൊക്കെയാണ്‌ ആ സ്ഥാപനത്തില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ പ്രവര്‍ത്തനങ്ങള്‍? 
അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ചിത്രകലാക്യാമ്പില്‍ ഒരാര്‍ട്ടിസ്റ്റിനെ ഒരുതവണ പങ്കെടുപ്പിച്ചാല്‍ പിന്നെ ഒരുവര്‍ഷം കഴിഞ്ഞിട്ടേ വീണ്ടും ക്ഷണിക്കാവൂ എന്നൊരു നിഷ്‌കര്‍ഷവച്ചു. മുമ്പാണെങ്കില്‍ നല്ല റെമ്യൂണറേഷന്‍ കൊടുക്കുന്ന പരിപാടികള്‍ക്ക്‌ ഭാരവാഹികള്‍ക്കിഷ്‌ടമുള്ള ചിലര്‍ക്ക്‌ തുടര്‍ച്ചയായി അവസരം കിട്ടുകയും പുതിയ ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ അവസരമില്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ പുതുമുഖങ്ങള്‍ക്കും അര്‍ഹതയ്‌ക്കനുസരിച്ച്‌ അവസരം കൊടുക്കുന്നുണ്ട്‌. ലളിതകലകളെക്കുറിച്ച്‌ പുതിയ അവബോധം ഉണ്ടാക്കുന്നതിന്‌ ഗ്യാലറികള്‍ കേന്ദ്രീകരിച്ച്‌, കലയുടെ ദര്‍ബാര്‍ എന്നൊരു ഏകദിന പ്രതിമാസപരിപാടി നടത്തുന്നണ്ട്‌. ആര്‍ട്ടിസ്റ്റുകളും നിരൂപകന്മാരും ചരിത്രകാരന്മാരും പൊതുജനങ്ങളുമൊക്കെ പങ്കെടുക്കുന്ന നല്ലൊരു പരിപാടിയാണത്‌. ആര്‍ട്ട്‌ അറ്റ്‌ ഹോം എന്നൊരു പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട്‌, കുറഞ്ഞവിലയ്‌ക്ക്‌ ചിത്രങ്ങള്‍ സാധാരണക്കാര്‍ക്ക്‌ വില്‍ക്കുക, അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ ദൃശ്യസാക്ഷരതയുണ്ടാക്കുകയാണ്‌ അതിന്‍റെ  ഉദ്ദേശം. ഈ പ്രളയകാലത്ത്‌ പലജില്ലകളിലായി ചിത്രങ്ങള്‍ വിറ്റുകിട്ടിയ പതിനെട്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൊടുക്കാന്‍പറ്റി. ചിത്രകാരന്മാര്‍ പ്രതിഫലം പറ്റാതെ വരച്ചുനല്‍കിയ ചിത്രങ്ങളാണ്‌ ആവകയില്‍ വിറ്റുപോയത്‌. സ്‌കൂളുകളില്‍ ഓരോ ഗ്രാനൈറ്റ്‌ ശില്‍പങ്ങള്‍ ചെയ്യുന്നതിനുള്ള പരിപാടി നടന്നുകൊണ്ടിരിക്കുന്നു. ഫൈന്‍ ആര്‍ട്‌സ്‌ കോളേജിലെ കുട്ടികള്‍ക്ക്‌ മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുന്നതിനുള്ള പരിപാടികളും ആലോചിക്കുന്നുണ്ട്‌.
* സാറിന്‍റെ  കുടുംബവിശേഷങ്ങള്‍?
ഭാര്യ ലതിക കെല്‍ട്രോണില്‍ ജോലിചെയ്യുന്നു. രണ്ടുമക്കള്‍.- അപര്‍ണ്ണാ രാജ്‌, ആര്യാ രാജ്‌. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഇളയയാള്‍ പഠിക്കുന്നു.
പോസിറ്റീവ്‌ എനര്‍ജി പ്രദാനംചെയ്യുന്ന ആ ഹൃദ്യമായ സംഭാഷണം പെട്ടെന്നു തീര്‍ന്നുപോയതുപോലെ തോന്നി ആ മഹത്തായ കലാകേന്ദ്രത്തിന്‍റെ പടിയിറങ്ങുമ്പോള്‍.

Tuesday, 19 February 2019

ABSOLUTE TRUTH (poem) S.Sarojam

When the burning hot days
Die down into spitting embers
Nights spread its wings of solitude
And it is then,
You come in search of me
From a nameless distant shore.

Like the cooling rains
That drip down onto
Hot patched summer earth
You flow unto me
As a river of honey
Sweetening my lips
Gone sour with tart drinks

Hiding a sea of sorrow
In a romantic heart
Lighting up the lamp of love
In your dreamy soulful eyes
You smile at me
Showing your  teeth
Shimmering like pearls.

Oh,Iam siting in front of you
Watching the nectar
Dripping down your lips

Who are you?
Iam asking myself in mystic,
Some one far beyond
My human imaginings,
And far above my  emotions,
And sense of comprehension...

But , only this much I know,
Without you
Iam not.


Thursday, 3 January 2019

"നല്ല മനുഷ്യരായ വിദഗ്ദ്ധരെയാണ് നമുക്കാവശ്യം" - വൈശാഖന്‍ (വിശ്വവേദി മാസിക ,ഡിസംബര്‍ ലക്കം)



(പ്രശസ്‌ത സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ വൈശാഖന്‍ മാഷുമായുള്ള അഭിമുഖം )
എസ്.സരോജം

*കേരളത്തിലെ എഴുത്തുകാര്‍ വളരെയേറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനാണല്ലൊ അങ്ങ്‌. സാഹിത്യ അക്കാദമി എന്ന സ്ഥാപനം, അതിന്‍റെ ഉദ്ദേശ, ലക്ഷ്യങ്ങള്‍‍, പ്രവര്‍ത്തനങ്ങള്‍‍ എന്നിവയെപ്പറ്റി വിശദീകരിക്കാമോ?
സാഹിത്യ അക്കാദമി സ്ഥാപിക്കപ്പെട്ടത്‌ തിരുവനന്തപുരത്താണ്‌, 1958-ല്‍ അത്‌ തൃശൂരിലേക്ക്‌ മാറ്റി. എന്നെ സംബന്ധിച്ചാണെങ്കില്‍, ഞാനൊരുപാടുകാലം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമൊക്കെയായിരുന്നു. അപ്പോഴോക്കെ മലയാളത്തെക്കുറിച്ചും നമ്മുടെ സാഹിത്യ അക്കാദമിയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍‍ കേള്‍ക്കുമ്പോള്‍ എനിക്ക്‌ വലിയ സന്തോഷം തോന്നിയിട്ടുണ്ട്‌. കേരളത്തിലെത്തിയശേഷം, എം.ടി.വാസുദേവന്‍ നായര്‍ അദ്ധ്യക്ഷനായിരിക്കുന്ന കാലത്താണ്‌ ഞാന്‍ സാഹിത്യ അക്കാദമിയുടെ ഭരണസമിതിയില്‍ വരുന്നത്‌. അപ്പോഴാണ്‌ സാഹിത്യ അക്കാദമിയെക്കുറിച്ച്‌ കൂടുതലായിട്ട്‌ മനസ്സിലാക്കുന്നത്‌. സാഹിത്യ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നത്‌ വലിയ അഭിമാനമാണ്‌. നമ്മുടെ ഭാഷയ്‌ക്കുവേണ്ടി, നമ്മുടെ സാഹിത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു സ്വയംഭരണസ്ഥാപനമാണത്‌. സര്‍ക്കാരിന്റെ സഹായത്തോടുകൂടിത്തന്നെ. അപൂര്‍വ്വങ്ങളായ പുസ്‌തകങ്ങള്‍, പ്രത്യേകിച്ചും കച്ചവടതാല്‍പര്യംവച്ചിട്ട്‌ ആളുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇഷ്‌ടപ്പെടാത്ത പുസ്‌തകങ്ങള്‍, ആ പുസ്‌തകങ്ങളെല്ലാം സാഹിത്യഅക്കാദമിയാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. ആ പുസ്‌തകങ്ങള്‍ക്ക്‌ ഒരുപാട്‌ ഗവേഷണമൂല്യമുണ്ട്‌. പക്ഷേ വ്യാപാരതാല്‍പര്യത്തിനനുസരിച്ചല്ലല്ലൊ. അങ്ങനെയുള്ള, മറ്റ്‌ പ്രസാധകര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറില്ലാത്ത അപൂര്‍വ്വഗ്രന്ഥങ്ങള്‍ പുനപ്രസിദ്ധീകരിക്കാനുള്ളൊരു ശ്രമവും സാഹിത്യ അക്കാദമി ചെയ്യുന്നു. ഒപ്പംതന്നെ മലയാളത്തിലെ എല്ലാ പുസ്‌തകങ്ങളും ഉള്ള ഒരു ലൈബ്രറിയാണ്‌ സാഹിത്യ അക്കാദമിക്കുള്ളത്‌. അതൊരു ഗവേഷണകേന്ദ്രം കൂടിയാണ്‌. അതുകൊണ്ട്‌ പുസ്‌തകങ്ങള്‍ പുറത്തേക്കുകൊണ്ടുപോകാന്‍ അനുവദിക്കപ്പെടുന്നില്ല, അവിടെത്തന്നെയിരുന്ന്‌ വായിക്കണം, ഗവേഷകരും അല്ലാത്തവരും. സാഹിത്യ അക്കാദമിയുടെ വലിയൊരു സമ്പത്താണ്‌ ഈ ലൈബ്രറി. അതുകൂടാതെ പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ചെയ്യുന്ന ഒരു പ്രോജക്‌ടും തുടങ്ങിയിട്ടുണ്ട്‌. പത്തുരണ്ടായിരം പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്‌തുകഴിഞ്ഞു. ഇത്‌ മുന്നോട്ടുപോകുമ്പോള്‍, ലോകത്തെവിടെയുള്ള മലയാളിക്കും വളരെ സൗജന്യമായി, അക്കാദമിയുടെ വെബ്‌സൈറ്റിലൂടെ ഈ പുസ്‌തകങ്ങള്‍ വായിക്കാന്‍ കഴിയും.

*നല്ലൊരു സാഹിത്യകാരനായ വൈശാഖന്‍ സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായതിനുശേഷം മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി ചെയ്‌തിട്ടുള്ള പുതിയ കാര്യങ്ങള്‍ എന്തൊക്കെയാണ്‌?
ഞാന്‍ അദ്ധ്യക്ഷനായതിനുശേഷം എന്റെയൊരു ശ്രമം കൂടുതല്‍ യുവത്വത്തിലേക്ക്‌, വിദ്യാര്‍ത്ഥികളിലേക്ക്‌ എത്തുക സാഹിത്യ അക്കാദമി എന്നുള്ളതാണ്‌. അതുകൊണ്ട്‌ ഞങ്ങള്‍ കോളേജ്‌ യൂണിയനുകളുമായി സഹകരിച്ചുകൊണ്ട്‌, കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ചുകൊണ്ട്‌ ക്യാമ്പുകളും സെമിനാറുകളും നടത്തുന്നു. മുമ്പേ ചെയ്യാറുണ്ടത്‌. പക്ഷേ ഞങ്ങള്‍ അതിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. മറ്റൊന്ന്‌, സ്‌ത്രീകളെ സാഹിത്യവുമായിട്ട്‌ ബന്ധിപ്പിക്കാനുള്ള കാര്യമായ ശ്രമവും ഞങ്ങള്‍ നടത്തുന്നുണ്ട്‌. അതിന്റെ ഭാഗമായിട്ട്‌ കമല സുരയ്യ സ്‌മാരകത്തില്‍ ഇരുന്നൂറോളം എഴുത്തുകാരികള്‍ പങ്കെടുക്കുന്ന ഒരു ക്യാമ്പ്‌ നടത്തി, കഴിഞ്ഞ വര്‍ഷം. ആ വര്‍ഷംതന്നെ തമിഴ്‌നാട്ടില്‍ വച്ചിട്ട് ഇരുപത്‌ തമിഴ്‌ എഴുത്തുകാരികളെയും ഇരുപത്‌ മലയാളം എഴുത്തുകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ തിരുവണ്ണാമലവച്ച്‌ മൂന്നുദിവസത്തെ ക്യാമ്പ്‌ നടത്തി. ഇതുകൂടാതെ കോഴിക്കോടുവച്ചിട്ട്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുവേണ്ടി നാലുദിവസത്തെ ക്യാമ്പ്‌ നടത്തി. ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌. നമുക്ക്‌ സാഹിത്യകാരന്മാരെ അല്ലെങ്കില്‍ സാഹിത്യകാരികളെ സൃഷ്‌ടിച്ചെടുക്കാന്‍ കഴിയില്ല. പക്ഷേ, അവര്‍ക്ക്‌ വികസിക്കാനുള്ള അവസരങ്ങളുണ്ടാക്കാം, മറ്റൊന്ന്‌ അവരുടെ ഉള്ളില്‍ ഒരു രാസത്വരകംപോലെ പ്രവര്‍ത്തിക്കാം. അവര്‍ക്ക്‌ മലയാളത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാം, അവര്‍ക്ക്‌ പ്രചോദനം നല്‍കുക, ആവുന്നത്ര അവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ പരസ്‌പരം ബന്ധിപ്പിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്‌. ഇതുകൂടാതെ, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്‌ക്ക്‌ സാഹിത്യ അക്കാദമി ചെയ്‌ത ഒരു കാര്യം മത്സ്യബന്ധനത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ മഞ്ചേശ്വരത്ത്‌ ഒരു ക്യാമ്പ്‌ നടത്തി. അത്‌ വളരെ വിജയകരമായ ഒരു ക്യാമ്പായിരുന്നു. മൂന്നുദിവസം, കടലും സാഹിത്യവും തമ്മിലുള്ള ബന്ധം, സാഹിത്യത്തില്‍ എങ്ങനെയൊക്കെയാണ്‌ കടല്‍ വരുന്നത്‌, അവരുടെ ജീവിതം വരുന്നത്‌, നമ്മുടെ ചെമ്മീന്‍ ഉള്‍പ്പെടെ, ഓള്‍ഡ്‌മേന്‍ ആന്റ്‌ ദ സീ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ മത്സ്യബന്ധനത്തൊഴിലാളി കുടുംബങ്ങളോട്‌ നമ്മുടെ എഴുത്തുകാര്‍ സംസാരിച്ചു. അതില്‍ ഒരുപാട്‌ ചെറുപ്പക്കാരും എഴുത്തുകാരും സംബന്ധിച്ചു. അത്‌ ഇതുവരെ സാഹിത്യ അക്കാദമി ചെയ്‌തിട്ടില്ലാത്ത ഒരു കാര്യമാണ്‌. കുടുംബശ്രീ പ്രവര്‍ത്തകരുടെയും മത്സ്യത്തൊഴിലാളികളുടെയും കാര്യത്തില്‍ ആദ്യമായിട്ടാണ്‌ സാഹിത്യ അക്കാദമി ഇടപെടുന്നത്‌. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ക്യാമ്പ്‌ വിഴിഞ്ഞത്തും നടത്തിയാല്‍ കൊള്ളാമെന്നുണ്ട്‌. അപ്പോഴത്തേക്കാണ്‌ പ്രളയം വരികയുമൊക്കെ ചെയ്‌തത്‌. ഇത്‌ ഭാവിയില്‍ നമുക്ക്‌ ആലോചിക്കാവുന്ന കാര്യമാണ്‌. മറ്റൊരു സംഗതി നമ്മുടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള വിദ്യാരംഗം കലാസാഹിത്യവേദിയാണ്‌. വിദ്യാഭ്യാസ ഡയറക്‌ടറുമായി ബന്ധപ്പെട്ടുകൊണ്ട്‌ വിദ്യാരംഗം സാഹിത്യവേദിയുടെ ക്യാമ്പുകള്‍ സാഹിത്യ അക്കാദമി ഏറ്റെടുക്കും. കോഴിക്കോട്ടുവച്ചും അതിനുമുമ്പ്‌ തൃശൂരുവച്ചും വിദ്യാരംഗം ക്യാമ്പ്‌ നടത്തി. ഈ വര്‍ഷവും അദ്ദേഹത്തിന്റെ കത്തുവന്നിട്ടുണ്ട്‌. നമുക്ക്‌ കുട്ടികളുമായിട്ടുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ക്യാമ്പുകള്‍ സഹായിക്കും. നിരവധി എഴുത്തുകാര്‍ കുട്ടികളുമായിട്ട്‌ സംസാരിക്കും. കഥ, കവിത, സാഹിത്യാസ്വാദനം തുടങ്ങി പല വിഭാഗങ്ങളായി തിരിച്ചിട്ടാണ്‌ കുട്ടികളുടെ ക്ലാസ്സുകള്‍ നടത്തുന്നത്‌. വളരെ ഫലപ്രദമായ ക്യാമ്പുകളാണത്‌. അഞ്ഞൂറോളം കുട്ടികളാണ്‌ തൃശൂരുവച്ചുള്ള ക്യാമ്പില്‍ പങ്കെടുത്തത്‌.
*അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം എഴുത്തിനെ ബാധിക്കുന്നുണ്ടോ?
ഞാനിപ്പോ അധികമെഴുതാറില്ല. രണ്ടുമൂന്നു വര്‍ഷം കൂടീട്ടാ കഴിഞ്ഞയാഴ്‌ച മാതൃഭൂമിയിലൊരു കഥ വന്നത്‌. നമ്മള്‍ എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഇടപെട്ടാല്‍ അത്‌ ആത്മാര്‍ത്ഥമായിട്ട്‌ ചെയ്യണം. ശാരീരികമായിട്ടുള്ള പ്രയാസങ്ങളുണ്ടെങ്കിലും ഒരുപാടുസമയം ഞാന്‍ സാഹിത്യ അക്കാദമിയുടെ കാര്യങ്ങള്‍ക്കായിട്ടാണ്‌ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്‌.
*സാഹിത്യ അക്കാദമിയുടെ പുതിയ സംരംഭങ്ങള്‍ എന്തൊക്കെയാണ്‌?
പ്രത്യേകമായി എടുത്തുപറയാനുള്ളത്‌, ഇപ്പോള്‍ സാഹിത്യ അക്കാദമി ഒരു പുസ്‌തകമിറക്കി, പ്രളയാക്ഷരങ്ങള്‍ എന്നാണ്‌ ആ പുസ്‌തകത്തിന്‍റെ പേര്‌. അതിന്റെ കാരണം ഈ പ്രളയത്തില്‍നിന്നും നമ്മുടെ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള നമ്മുടെ സര്‍ക്കാരിന്റെ ശ്രമങ്ങളോട്‌ പങ്കുചേരുക എന്നതാണ്‌. ഈ പുസ്‌തകത്തില്‍നിന്നുള്ള പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ്‌ സംഭാവനചെയ്യുന്നത്‌.ഈ പുസ്‌തകത്തിലുള്ളത്‌ തകഴിയുടെ വെള്ളപ്പൊക്കം മുതല്‍ മലയാളത്തിലെ പ്രളയം, ജലം, മഴ ഇതുമായി ബന്ധപ്പെട്ട രചനകളാണ്‌. കഥകളുണ്ട്‌, കവിതകളുണ്ട്‌, ഓര്‍മ്മക്കുറിപ്പുകളുണ്ട്‌, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ പ്രളയവര്‍ണ്ണനകളുണ്ട്‌. ഇരുപതിനായിരം കോപ്പി ചെലവാവുമോ എന്നാണ്‌ സംശയിച്ചിരുന്നത്‌. പക്ഷേ, മുഖ്യമന്ത്രി പ്രകാശനംചെയ്‌ത ദിവസംതന്നെ നാല്‍പതിനായിരം കോപ്പിക്കുള്ള ഓര്‍ഡറാണ്‌ വന്നിട്ടുള്ളത്‌. അതുകൊണ്ട്‌ പെട്ടെന്ന്‌ വീണ്ടും അച്ചടിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്‌. അതുകൂടാതെ, നാല്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു സെമിനാര്‍ നടത്തി. ആ പ്രബന്ധങ്ങളെല്ലാം തന്നെ പരിസ്ഥിതി, വികസനം, കേരളത്തിന്റെ പുനര്‍നിര്‍മ്മിതി, പ്രളയകാലത്തെ മാനവികത എന്നീ വിഷയങ്ങളിലുള്ള പ്രബന്ധങ്ങളായിരുന്നു.അതെല്ലാം ചേര്‍ത്ത്‌ പുസ്‌തകമിറക്കാനുള്ള ശ്രമത്തിലാണ്‌. പിന്നെ ശതാബ്‌ദി ആഘോഷങ്ങള്‍, അനുസ്‌മരണങ്ങള്‍ പോലുള്ള പതിവുപ്രവര്‍ത്തനങ്ങളും.
*സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നതെങ്ങനെയാണ്‌?
അവാര്‍ഡ്‌ കൊടുക്കാനുള്ള ഒരു സ്ഥാപനം എന്ന മട്ടിലാണ്‌ പലരും സാഹിത്യ അക്കാദമിയെ കാണുന്നത്‌. സാഹിത്യ അക്കാദമിയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്‌ അവാര്‍ഡ്‌. വളരെ നിഷ്‌പക്ഷമായി കാര്യങ്ങള്‍ വീക്ഷിക്കാന്‍ കഴിവുള്ള, എഴുത്തുകാരും ആസ്വാദകരും വിമര്‍ശകരുമൊക്കെയായി ഏഴുപേരടങ്ങുന്ന ഒരു കമ്മിറ്റിയെയാണ്‌ പ്രാഥമിക തെരഞ്ഞെടുപ്പിനായി നിയോഗിക്കുന്നത്‌. അവര്‍ തെരഞ്ഞെടുക്കുന്ന പത്തു കൃതികള്‍ അന്തിമവിലയിരുത്തലിനായി മൂന്നു വിധികര്‍ത്താക്കളെ ഏല്‍പിക്കുന്നു. അവരെല്ലാംതന്നെ അക്കാദമി അവാര്‍ഡ്‌ കിട്ടിയിട്ടുള്ളവരും നിഷ്‌പക്ഷമതികളും ആയിരിക്കും.
*അവാര്‍ഡ്‌ നിര്‍ണ്ണയത്തെപ്പറ്റി പല പരാതികളും കേള്‍ക്കാറുണ്ടല്ലൊ. തികച്ചും നിഷ്‌പക്ഷവും നീതിക്ക്‌ നിരക്കുന്നതുമാണോ ഈ അവാര്‍ഡുനിര്‍ണ്ണയം?
മറ്റ്‌ അവാര്‍ഡുകളെ അപേക്ഷിച്ച്‌ കുറേയേറെ നിഷ്‌പക്ഷമാണ്‌ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ എന്ന്‌ പറയാന്‍ പറ്റും. എങ്കിലും നൂറുശതമാനം നീതി പുലര്‍ത്താന്‍ സാധിക്കുമെന്ന്‌ തോന്നുന്നില്ല. അതിന്റെ അതൃപ്‌തി സത്യത്തില്‍ എനിക്കുമുണ്ട്‌. പക്ഷേ പ്രായോഗികമല്ല. അതാണ്‌ ഈ അവാര്‍ഡ്‌ നിറുത്തലാക്കണമെന്ന്‌ ഞാനൊരിക്കല്‍ പ്രസംഗിച്ചത്‌. ആയിരക്കണക്കിന്‌ പുസ്‌തകങ്ങളാണ്‌ അവാര്‍ഡ്‌ പരിഗണനയ്‌ക്കായി വരുന്നത്‌. പതിനൊന്ന്‌ അവാര്‍ഡുകള്‍ക്കായി മൂന്നുവര്‍ഷത്തെ പുസ്‌തകങ്ങളാണ്‌ പരിഗണിക്കേണ്ടത്‌. ഒന്നാമത്തെ കാര്യം എല്ലാവരുടെയും ആസ്വാദനശീലം ഒരുപോലെയാവണമെന്നില്ല. ചിലപ്പോള്‍, പല നല്ല കൃതികളും സെലക്ഷന്‍ കമ്മിറ്റിയുടെ കണ്ണില്‍പെട്ടെന്നുവരില്ല. ശ്രദ്ധയില്‍പെട്ടാല്‍തന്നെ, വിധികര്‍ത്താക്കളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ആത്മനിഷ്‌ഠമായിരിക്കും. ആദ്യത്തെ ഏഴുപേര്‍ക്കും പിന്നത്തെ മൂന്നുപേര്‍ക്കുമുള്ള ആസ്വാദനശീലമായിരിക്കില്ല വായനക്കാരുടേത്‌. അപ്പോള്‍, അര്‍ഹതപ്പെട്ട മറ്റേതെങ്കിലും കൃതിക്ക്‌ അവാര്‍ഡ്‌ കിട്ടിയില്ല എന്ന പരാതിയുണ്ടാവാം., പക്ഷെ അര്‍ഹതയില്ലാത്ത ഒരു കൃതിക്ക്‌ അവാര്‍ഡ്‌ കൊടുത്തു എന്ന പരാതി ഉണ്ടാവാന്‍ വഴിയില്ല. * നമ്മുടെ കൃഷിമന്ത്രിയായിരിക്കുന്ന വി.എസ്‌.സുനില്‍കുമാര്‍ സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കാറുണ്ടോ?
വി.എസ്‌.സുനില്‍കുമാറെന്നു പറഞ്ഞാല്‍, വളരെയേറെ അര്‍പ്പണബോധമുള്ള ഒരു രാഷ്‌ട്രീയപ്രവര്‍ത്തകനാണ.്‌ സാഹിത്യ അക്കാദമിയുടെ ഏതു പ്രവര്‍ത്തനത്തിനു വിളിച്ചാലും അദ്ദേഹം എങ്ങനെയെങ്കിലും വന്നിട്ടുണ്ടാവും. അത്രയധികം ആത്മാര്‍ത്ഥത സാഹിത്യഅക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനുണ്ട്‌. തൃശൂരിന്റെ എം എല്‍.എയാണദ്ദേഹം. ഇക്കഴിഞ്ഞ പുസ്‌തകപ്രകാശനത്തിന്‌ സുനില്‍കുമാര്‍ വളരെ സജീവമായി പങ്കെടുത്തു. അതിനുമുമ്പു നടത്തിയ പുസ്‌തകോത്സവത്തിനും അദ്ദേഹം പങ്കെടുത്തിരുന്നു. സുനില്‍കുമാര്‍ നല്ലൊരു ആസ്വാദകനും കൂടിയാണ്‌. അതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ വലിയ സന്തോഷമാണ്‌. ഞങ്ങളുടെ എം എല്‍.എ കേരളത്തിന്റെ കൃഷിമന്ത്രിയായിരിക്കുന്നു. ഇവിടത്തെ നീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു, വ്യാപകമായ തോതില്‍ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നു, തൃശൂര്‍ ജില്ലയില്‍ത്തന്നെ ഒരുപാട്‌ തരിശുനിലങ്ങള്‍ കൃഷിഭൂമിയാക്കിമാറ്റാനുള്ള ശ്രമം നടത്തിയിട്ടുണ്ട്‌, അതുകൊണ്ട്‌ കേരളത്തിന്‌ വളരെ പ്രതീക്ഷനല്‍കുന്ന ഒരു കൃഷിമന്ത്രിയാണ്‌ സുനില്‍കുമാര്‍. അതുപോലെ അജയോ മാര്‍ട്ട്‌ എന്ന പേരില്‍ കടകള്‍ തുടങ്ങിയിട്ടുണ്ട്‌. വെണ്ടക്ക മുതല്‍ ട്രാക്‌ടര്‍ വരെ അവിടെ കിട്ടും. പക്ഷെ, ഇവിടത്തെ ആളുകള്‍ അത്‌ വേണ്ടത്ര ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.
* സാഹിത്യമേഖലയില്‍ അങ്ങയുടെ ഇത്രയുംകാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പറയാമോ? റെയില്‍വേക്കഥകളാണല്ലൊ അധികം എഴുതിയിട്ടുള്ളത്‌?
}എം.കെ.ഗോപിനാഥന്‍ എന്ന പേരിലാണ്‌ ഞാന്‍ എഴുതിത്തുടങ്ങിയത്‌, അത്‌ 1964-ലാണ്‌. മാതൃഭൂമിയില്‍ രണ്ടു കഥകള്‍ പ്രസിദ്ധീകരിച്ചപ്പോഴേക്കും എനിക്ക്‌ റെയില്‍വേയില്‍ ജോലി കിട്ടി. അങ്ങനെ ഞാന്‍ ആന്ധ്രാപ്രദേശിലായി. ഗോദാവരിക്കപ്പുറം. അവിടെയായിരുന്നപ്പൊ, മലയാളം സംസാരിക്കാത്ത ആളുകളുള്ള സ്റ്റേഷനുകള്‍, മലയാളം പത്രം കിട്ടില്ല, മലയാളം പ്രസിദ്ധീകരണങ്ങളൊന്നും കിട്ടില്ല, അങ്ങനത്തെ സ്ഥലങ്ങളാണ്‌. അപ്പോഴും കഥയെഴുത്തിലൂടെയാണ്‌ മലയാളവുമായി ബന്ധം തുടര്‍ന്നത്‌. പക്ഷേ, റെയില്‍വേയില്‍ ചേര്‍ന്ന്‌ നാലുവര്‍ഷത്തോളം ഒന്നുമെഴുതാന്‍ പറ്റിയില്ല. പുതിയ ജീവിതം, ഭാഷ വേറെ, മലയാളികളുമായിട്ടുള്ള ബന്ധം കുറവ്‌, സാഹിത്യവിഷയങ്ങള്‍ സംസാരിക്കാന്‍ ആളേ കിട്ടില്ല, പക്ഷേ, അപ്പോഴും മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ പോസ്റ്റലായിട്ട്‌ വരുത്തിയിട്ട്‌ വായിക്കും. പിന്നെ വലിയ നഗരങ്ങളില്‍, മദ്രാസ്‌ സെന്‍ട്രല്‍, വിജയവാഡ, അരൂര്‍ജംഗ്‌ഷന്‍ എന്നീ സ്റ്റേഷനുകളിലും ഞാന്‍ ജോലിചെയ്‌തിട്ടുണ്ട്‌. പക്ഷേ, അതെനിക്കിഷ്‌ടമായിരുന്നില്ല. കാരണം ജോലികഴിഞ്ഞ്‌ വായിക്കാന്‍പോലും ഉന്മേഷമുണ്ടാവില്ല. അതുകൊണ്ട്‌ കഴിയുന്നതും ചെറിയ ഗ്രാമങ്ങളിലെ സ്റ്റേഷനുകളിലേക്കായിരിക്കും ഞാന്‍ സ്ഥലംമാറ്റം വാങ്ങിക്കുക. എനിക്ക്‌ മാറ്റം കിട്ടാന്‍ എളുപ്പമായിരുന്നു. കാരണം അവിടെയൊക്കെ പോകാന്‍ ആരും തയ്യാറല്ല. പക്ഷേ, അതുകൊണ്ട്‌ എനിക്ക്‌ കിട്ടിയ വലിയ ഒരു ഗുണം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ എങ്ങനെയാണ്‌ ജീവിക്കുന്നത്‌ എന്ന്‌ നേരിട്ട്‌ അറിയാന്‍ കഴിഞ്ഞു. ഡ്യൂട്ടികഴിഞ്ഞ്‌ വീട്ടില്‍ പോകാന്‍ വണ്ടിയില്ലാതെ പ്ലാറ്റ്‌ഫാമിലെ സിമന്റ്‌ ബഞ്ചില്‍ കിടന്നുറങ്ങിയിട്ടുള്ള ആളാണ്‌ ഞാന്‍. എന്റെ അപ്പുറത്തെ ബഞ്ചുകളില്‍ കിടക്കുന്ന ഗ്രാമീണരുടെ സംഭാഷണങ്ങളില്‍നിന്ന്‌ ഞാന്‍ കഥയെഴുതിയിട്ടുണ്ട്‌. അങ്ങനെയുള്ളൊരു സന്ദര്‍ഭം ഒരുപാട്‌ വിപരീതങ്ങള്‍ ഉണ്ടെങ്കിലും അത്‌ ഗുണകരമായി മാറുകയാണ്‌ ആ വിപരീതങ്ങള്‍. മറ്റൊന്ന്‌ തീരെ അഹംഭാവമില്ലാത്ത ഒരാളാക്കി മാറ്റി എന്നെ അത്‌. കാരണം ഭക്ഷണംപോലും കിട്ടാത്ത സ്റ്റേഷനുകളായിരുന്നു. ചിലപ്പോള്‍ ഒരു ഗ്രാമീണന്‍ തരുന്ന ഭക്ഷണമായിരിക്കും കഴിക്കാന്‍ പറ്റുക അപ്പൊ ആ പാവപ്പെട്ട ഗ്രാമീണരുടെ, കരിമ്പുകൃഷിക്കാരുടെ ജീവിതം, `അക്കത്തിലെഴുതിയാല്‍' എന്നൊരു കഥയുണ്ട്‌. അതൊരു കരിമ്പുകൃഷിക്കാരന്റെ കഥയാണ്‌. ഇത്‌ മലയാളത്തിലെ ഒരെഴുത്തുകാരനും കിട്ടാത്ത ഒരു സന്ദര്‍ഭമാണ്‌. അവര്‍ അവരുടേതായ രീതിയില്‍ വേറെ പല കഥകളും എഴുതിയിട്ടുണ്ട്‌. പക്ഷേ, ഈ ജീവിതം, അസൗകര്യങ്ങള്‍ നിറഞ്ഞ ഈ ജീവിതം എനിക്ക്‌ തന്ന സമ്മാനമാണ്‌ ഈ പറയുന്ന മനുഷ്യരെക്കുറിച്ച്‌, അവരുടെ വിശ്വാസങ്ങളെക്കുറിച്ച്‌, അവരുടെ ആചാരങ്ങളെക്കുറിച്ച്‌, അവരുടെ സംസ്‌കാരത്തെക്കുറിച്ച്‌ ഒക്കെയുള്ള കഥകള്‍. തമിഴ്‌നാട്ടില്‍ കുറേക്കാലം ഞാന്‍ താമസിച്ചു. തമിഴ്‌നാട്ടിലെ സംസ്‌കാരം, ഒരു തമിഴന്‍ മറ്റൊരു തമിഴനെ കണ്ടാല്‍ ആദ്യം ചോദിക്കുന്നത്‌ ശാപ്പിട്ട്‌ങ്കളാ, എന്നാണ്‌, ഭക്ഷണം കഴിച്ചോന്നാ ആദ്യം ചോദിക്കുന്നത്‌. അതുപോലെ ആന്ധ്രാപ്രദേശില്‌ നമ്മുടെ നാട്ടിലില്ലാത്ത ചില ശീലങ്ങളാണ്‌. ഏമണ്ടി ബാഗുന്നാരാ എന്നു ചോദിക്കും. എന്നുവച്ചാ അതിന്റെ അര്‍ത്ഥം എന്താ സുഖമല്ലേ എന്നാ. ഏമണ്ടി ബാഗനേ ഉന്നാരാ എന്നുള്ളതിന്റെ ഷോര്‍ട്ട്‌ഫോമാണത്‌. അതിനുള്ള മറുപടി നീ ബേവല്ല, നിങ്ങളുടെ ദയവുകൊണ്ട്‌ ഞാന്‍ സുഖമായിരിക്കുന്നു. ഇതൊരു ഔപചാരികതയായി തോന്നുമെങ്കിലും അതിനകത്തൊരു സൗഹൃദമുണ്ട്‌. അതുപോലെ, ഞാനവിടെയുണ്ടായിരുന്ന സമയത്ത്‌, തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ വീടുകളിലെല്ലാം തിണ്ണയുണ്ടാവും. ഇപ്പൊ അതൊക്കെ പോയിട്ടുണ്ടാവും.. ഒക്കെ ടെറസ്സ്‌ വീടുകളായിക്കാണും. ഈ തിണ്ണയെന്തിനാന്ന്‌ ചോദിച്ചപ്പൊ വഴിപോക്കര്‍ക്ക്‌ കെടക്കാനാ എന്നാ പറഞ്ഞത്‌. അതൊരു സംസ്‌കാരം. പിന്നെ, അവര്‌ വാതിലടച്ച്‌ കിടക്കുംമുമ്പ്‌. വെളിയിലാരെങ്കിലും കിടക്കുന്നുണ്ടോ, അയാള്‌ ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ചിട്ടേ വാതിലടച്ചു കിടക്കൂ. പോയിട്ടുണ്ടാവും. ഇങ്ങനെയൊക്കെ എനിക്ക്‌ വളരെ ഇഷ്‌ടപ്പെട്ട പ്രദേശമാണ്‌ തമിഴ്‌നാടും ആന്ധ്രാപ്രദേശും. സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും അമ്മാ എന്നാ വിളിക്കുന്നത്‌. എന്നമ്മാന്ന്‌ വിളിക്കും. അതൊക്കെ നല്ല സംസ്‌കാരമാണ്‌. നമ്മുടെ നാട്ടിലും അതനുസരിച്ചൊക്കെ വരേണ്ടതായിരുന്നു.
*നമ്മുടെ നാട്ടില്‍ അങ്ങനെയൊക്കെ വരാത്തതിനുള്ള കാരണമെന്താണ്‌?
നമ്മുടെ നാട്ടില്‍ പാശ്ചാത്യവത്‌കരണവും എല്ലാംകൂടി ഒരു മിശ്രിതമായിപ്പോയി. അതിനെ നിലനിറുത്താനാ ശ്രമിക്കുന്നത്‌. ഒരുപാട്‌ നന്മകള്‍ നമുക്കുണ്ട്‌. അയ്യാവൈകുണ്‌ഠസ്വാമികള്‍ മുതലിങ്ങോട്ട്‌ എത്രപേരാ നമുക്കുള്ളത്‌. അവരെയൊക്കെ നമ്മുടെ പുതിയ തലമുറ, പഠിക്കേണ്ടതാണ്‌. ഇപ്പോ ഇംഗ്ലീഷ്‌ മീഡിയം പഠിക്കുന്ന കുട്ടികള്‍ അയ്യാ വൈകുണ്‌ഠസ്വാമികളെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമോ? സഹോദരന്‍ അയ്യപ്പനെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമോ? മാതൃഭാഷ പഠിക്കുമ്പം അവര്‌ കേട്ടിരിക്കേണ്ട പേരുകളാണ്‌. നമ്മുടെ കുട്ടികള്‍ ശരിക്കും നമ്മുടെ നവോത്ഥാനചരിത്രം പഠിച്ചിരിക്കണം, ചാന്നാര്‍ ലഹള പഠിച്ചിരിക്കണം. സ്‌കൂളുകള്‍ അതൊക്കെ പഠിപ്പിക്കണം. കുഞ്ഞിന്റെ ആദ്യത്തെ സര്‍വ്വകലാശാല കുടുംബമാണ്‌. കുടുംബത്തില്‍നിന്നുതന്നെ കുട്ടികള്‍ക്ക്‌ അതിനെക്കുറിച്ചുള്ള ബോധമുണ്ടാക്കിക്കൊടുക്കണം. നമ്മുടെ വേരാണതെന്ന്‌ പറഞ്ഞുകൊടുക്കണം. മോനേ, മോളേ, ഇന്ന്‌ നീ കഴിയുന്ന ഈ സുസ്ഥിതി ഉണ്ടാക്കിയത്‌ ഇവരാണ്‌ എന്ന്‌ പറഞ്ഞുകൊടുക്കണം. നമ്മള്‍ നടന്നുവന്ന വഴിയെന്താണെന്ന്‌ തിരിഞ്ഞുനോക്കണം. നമ്മുടെയൊക്കെ പ്രസംഗത്തില്‍ അതൊക്കെ കടന്നുവരണം. കഴിഞ്ഞതവണ സഹോദരന്‍ അയ്യപ്പന്റെ, മിശ്രഭോജനത്തിന്റെ വാര്‍ഷികം ഉത്‌ഘാടനംചെയ്‌തു പ്രസംഗിക്കുമ്പൊ ഞാനിതൊക്കെ പറഞ്ഞു. സാനുമാഷും കൂടി ആവശ്യപ്പെട്ടിട്ടാ ഞാന്‍ ഉത്‌ഘാടനത്തിനു പോയത്‌. ഒരുപാട്‌ കുട്ടികള്‍ അവിടെയുണ്ടായിരുന്നു. അപ്പൊ എനിക്ക്‌ വലിയ സന്തോഷമായി. സഹോദരന്‍ അയ്യപ്പനെക്കുറിച്ച്‌ വിശദമായി അവരോട്‌ പറയാന്‍ പറ്റി. സഹോദരന്‍ അയ്യപ്പന്റെ അച്ഛന്‍. ജാതിയും മതവും നോക്കാതെയും പൈസവാങ്ങാതെയും ചികിത്സിച്ചിരുന്ന വൈദ്യനാണ.്‌ സഹോദരന്‍ അയ്യപ്പനെതിരെ രാജാവിന്റടുക്കല്‍ പലരും പോയിപ്പറഞ്ഞിട്ട്‌ രാജാവതൊന്നും കണക്കാക്കിയില്ല. രാജാവ്‌ സഹോദരന്‍ അയ്യപ്പനെ ബഹുമാനിക്കയായിരുന്നു. ഈ സഹോദരന്‍ അയ്യപ്പന്റെ ചരിത്രം കുട്ടികള്‍ പഠിക്കണം. അവരുടെ വ്യക്തിത്വത്തില്‍ അതൊക്കെ വേണം. കുട്ടികള്‍ കുടുംബത്തില്‍നിന്നേ അതൊക്കെ പഠിക്കണം. അവര്‍ നല്ല മനുഷ്യരായി വളരണം. എന്റെമോന്‍ നല്ലൊരു ഡോക്‌ടറാവണം, എഞ്ചിനിയറാവണം എന്നൊക്കെയാ എല്ലാവരും ആഗ്രഹിക്കുന്നത്‌, അല്ലാതെ അവനൊരു നല്ല മനുഷ്യനാവണം എന്നാരും ചിന്തിക്കാറില്ല. നമുക്കിപ്പൊ നല്ല വിദഗ്‌ധരായ ധാരാളംപേരുണ്ട്‌, പക്ഷേ, നല്ല വിദഗ്‌ധരായ മനുഷ്യരില്ല. നമ്മുടെ ആവശ്യം നല്ല മനുഷ്യരായ വിദഗ്‌ധരെയാണ്‌.

* അങ്ങയുടെ സൈലന്‍സര്‍ എന്ന കഥ സിനിമയാവുകയാണല്ലൊ. ഉടനെ റിലീസാവുമോ? ആ കഥ എഴുതാനുണ്ടായ പ്രചോദനമെന്താണ്‌?
സിനിമയുടെ ഷൂട്ടിംഗൊക്കെ കഴിഞ്ഞു. മിക്കവാറും ഡിസംബര്‍ അവസാനത്തോടെ റിലീസാവുമെന്നാ തോന്നുന്നത്‌. 1998-ല്‍, ഒരുദിവസം തൃശൂരില്‍, മകന്റെ വീട്ടിലിരിക്കുമ്പോള്‍ വലിയ ഇരമ്പലോടെ ഒരു ബൈക്ക്‌ കടന്നുപോകുന്നതിന്റെ ശബ്‌ദം കേട്ടു. വേഗം ചെന്നുനോക്കിയപ്പോഴേക്കും ബൈക്ക്‌ അപ്രത്യക്ഷമായിരുന്നു. ആരാണ്‌ ആ ബൈക്കോടിച്ചുപോയതെന്ന്‌ മരുമകളോട്‌ ചോദിച്ചപ്പൊ അവള്‍ പറഞ്ഞു വളരെ പ്രായമായ ഒരാളാണെന്ന്‌. ശരിക്കും കഥയുടെ ചിന്ത തുടങ്ങുന്നത്‌ അവിടെനിന്നാണ്‌. അത്‌ സൈലന്‍സറില്ലാത്ത ഒരു ബൈക്കായിരുന്നു.
* അങ്ങയുടെ വ്യക്തിപരമായ വിശേഷങ്ങള്‍?
എന്റെ ഭാര്യ പത്മ. അവളെന്നെ വിട്ടുപോയിട്ടിപ്പൊ ഇരുപത്‌ വര്‍ഷമായി. പക്ഷേ, അങ്ങനെ വിട്ടുപോയെന്ന്‌ പറയാനേ പറ്റില്ല. ഇന്ന്‌ നിങ്ങള്‍ കാണുന്ന ഈ ഞാന്‍ കുറേയേറെ അവളുടെ സൃഷ്‌ടിയാണ്‌. ഏതു വിപരീതത്തിലും ചിരിച്ചുകൊണ്ട്‌ നേരിടാന്‍ എന്നെ പഠിപ്പിച്ച വ്യക്തി എന്റെ ഭാര്യ പത്മയാണ്‌. കാരണം അവള്‍ക്ക്‌ അസുഖമായിരുന്നു, ദീര്‍ഘകാലം പലപല അസുഖങ്ങള്‍, പ്രത്യേകിച്ചും ക്രോണിക്‌ ഡയബറ്റിസ്‌. ഇതൊന്നും പ്രശ്‌നമാക്കിയിരുന്നില്ല. മരിക്കുന്ന ദിവസം വരെ സന്തോഷവതിയായിട്ടിരുന്നു. അങ്ങനെ ഒരു ജീവിതപാഠം എന്നെ പഠിപ്പിച്ചു. അസഹിഷ്‌ണുത ഇല്ലാതായി. ഇതൊക്കെ ചെയ്‌തത്‌ പത്മയാണ്‌. നല്ല വായനക്കാരിയായിരുന്നു. മലയാളം ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ താമസിക്കുമ്പം എനിക്കെഴുതാന്‍ പ്രചോദനമായത്‌ ഈയൊറ്റയാള്‌ മാത്രമാ, എന്റെ ആദ്യത്തെ വായനക്കാരി. മൂന്നുകുഞ്ഞുങ്ങളാണ്‌ ഞങ്ങള്‍ക്ക്‌. രണ്ടാണും ഒരു പെണ്ണും - പ്രവീണ്‍, പ്രദീപ്‌, പൂര്‍ണ്ണിമ. പ്രവീണ്‍ ഒരു സി.ബി.എസ്‌.സി ടെക്‌സ്റ്റുബുക്‌ കമ്പനിയുടെ റീജിയണല്‍ മാനേജരാണ്‌. പ്രദീപ്‌ ബാംഗ്ലൂരില്‍ ഒരു ഐറ്റി കമ്പനിയുടെ ഡയറക്‌റ്ററാണ്‌. പൂര്‍ണ്ണിമ പാലക്കാട്‌ ചിറ്റൂര്‍ ഹൈസ്‌കൂളിലെ മലയാളം അദ്ധ്യാപികയാണ്‌. അഞ്ചു പേരക്കുട്ടികളുണ്ട്‌. ഇപ്പൊ താമസം മൂത്തമകന്റെ കൂടെ തൃശൂരില്‍. അവന്റെ ഭാര്യ ഗീത എനിക്ക്‌ മകളെപ്പോലുള്ള ഒരു കുട്ടിയാണ്‌. അതുകൊണ്ട്‌ എനിക്കവിടെ സന്തോഷമായി ജീവിക്കാന്‍ പറ്റുന്നുണ്ട്.

Monday, 19 November 2018

പുസ്‌തകാസ്വാദനം - ശ്രീവിദ്യാ രാജീവ്‌


(എസ്‌. സരോജത്തിന്‍റെ  സോനമാര്‍ഗിലെ ചെമ്മരിയാടുകള്‍)

                   വിഷയവ്യത്യസ്ഥതകള്‍ നടമാടിത്തകര്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളാണിതിലെ കവിതകള്‍. സാമൂഹ്യവിമര്‍ശനങ്ങള്‍ മുതല്‍ ആത്മാന്വേഷണം വരെ എത്തുന്ന ആശയവൈവിധ്യം. അതില്‍നിന്നും പ്രമേയസാമ്യംകൊണ്ട്‌ തുല്യമായ ഏഴു കവിതകള്‍ തെരഞ്ഞെടുക്കുകയാണ്‌, ഇന്നും ഏറെ പരിഹസിക്കപ്പെടുന്ന ലിംഗസമത്വത്തിന്‍റെ  വക്താക്കളാകുന്ന ഏഴു കവിതകള്‍, അല്ലെങ്കില്‍ തച്ചുടയ്‌ക്കപ്പെടുന്ന സ്‌ത്രീശരീരത്തിനുള്ളിലെ സ്വതന്ത്രേച്ഛുവായ മനസിന്‍റെ  ജാഗരണം കൊതിക്കുന്ന കവിതകള്‍.
എത്രയോ പാടിയിട്ടും രോഷംതീരാതെ കാലം നിരന്തരം നമ്മെ തയാറാക്കുകയാണ്‌, പെണ്ണുടലിനും മനസിനും ആത്മസ്വാതന്ത്ര്യം സാധ്യമാക്കാന്‍ കാലത്തിന്‍റെ  ഈ മുന്നൊരുക്കത്തില്‍ കവിയുടെ മനസ്‌ പങ്കെടുക്കുന്നു. ശക്തരായ അക്ഷരപ്പോരാളികള്‍ വഴിതെറ്റിയ സമൂഹത്തിനുമുന്നില്‍ ചതുരംഗപ്പദങ്ങളുമായി ചലനമാര്‍ന്നു നില്‍ക്കുകയാണ്‌. ഓരോ സംശയത്തിനും സമൂഹം മറുപടി നല്‍കേണ്ടതുണ്ട്‌. അടിച്ചമര്‍ത്തപ്പെടുന്ന ഓരോ പെണ്ണുടലിനും ശക്തമായൊരു മനസ്സുണ്ടെന്ന്‌ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തിരിച്ചറിവുകള്‍ വീര്‍പ്പുമുട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്ന്‌ കവി വാക്കിലൂടെ വരച്ചുവയ്‌ക്കുന്നു.
 വേലിതന്നെ വിളവുതിന്നുകയാണെന്ന പഴഞ്ചൊല്ലിനെ സ്‌ഫുരിപ്പിക്കുന്നുണ്ട്‌ .`പനിനീര്‍മൊട്ടിന്‍റെ  ആധി' എന്ന കവിത. വീടിനുള്ളില്‍വച്ചുതന്നെ പീഡിപ്പിക്കപ്പെടുന്ന പിഞ്ചുബാല്യങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌ ഈ കവിതയിലെ പനിനീര്‍മൊട്ട്. മതിലിനപ്പുറത്തെ ശത്രുവിനെ ഭയന്നിരിക്കേണ്ട കാലത്തില്‍നിന്ന്‌ വീട്ടിനുള്ളിലെ ശത്രുവിന്‍റെ  നിരന്തര അതിക്രമത്തിന്‌ ഇരയാകുന്ന ബാല്യങ്ങള്‍, അമ്മയോടുപോലും പറയാനാകാതെ, അല്ലെങ്കില്‍ അമ്മയുടെ അറിവോടെ ഈ അകത്തെ ശത്രു നമ്മുടെ ബാല്യത്തെ നശിപ്പിക്കുമ്പോള്‍ മനസാക്ഷിയുള്ള സമൂഹത്തിന്‍റെ  പ്രതിനിധിയാവുകയാണ്‌ കവിയിവിടെ. ബിംബവല്‍കരിക്കപ്പെട്ടു ചമയ്‌ക്കപ്പെട്ടിരിക്കുന്ന കവിതയില്‍ മൊട്ടിനെ സംരക്ഷിക്കുന്ന മുള്ളുകള്‍ക്കിടയിലൂടെ നുഴഞ്ഞെത്തുന്ന വീട്ടിലെ പുഴുക്കളില്‍നിന്ന്‌ താന്‍ എങ്ങനെ രക്ഷനേടും, അതിനുള്ള വിദ്യ ആരോട്‌ ചോദിക്കും എന്ന്‌ പരിതപിക്കുന്ന `മൊട്ടില്‍' നിരാലംബരും നിസ്സഹായരുമാക്കപ്പെട്ട്‌ സ്വവസതിയില്‍തന്നെ ലൈംഗികാതിക്രമങ്ങള്‍ നേരിട്ട നിരവധി ബാല്യമുഖങ്ങളുണ്ട്‌. അമ്മയുടെ ഓര്‍മ്മപ്പെടുത്തലില്‍ പൊതുശത്രു, സ്ഥിരം ശത്രു മാത്രമേയുള്ളു. അകത്തും പുറത്തും ഒരുപോലെ വെല്ലുവിളി നേരിടുന്ന കുരുന്നുബാല്യത്തിന്‍റെ  നേര്‍ക്കാഴ്‌ചയാണീ കവിത. 
ജീവിതനീതിയില്‍ ഒരു പാട്ടുപോലും പാടാന്‍ കഴിയാതെ, യാതനകള്‍ക്കിടയിലും നിര്‍ബന്ധമായി പലതും സഹിക്കേണ്ടിവരുന്ന , അഭിപ്രായസ്വാതന്ത്ര്യം നഷ്‌ടപ്പെട്ടുപോയ പെണ്മയുടെ ആത്മദുഃഖം പേറുന്ന വരികളാണ്‌ `പാടാത്ത പാട്ട്‌'. ശൈശവം മുതല്‍ കേട്ടുവരുന്നതോരോന്നും പാട്ടുകളായാണ്‌ കവി അവതരിപ്പിക്കുന്നത്‌. പാട്ടുകള്‍ മനസ്സിന്‍റെ  ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്‌ മനുഷ്യനെ സ്വാധീനിക്കുന്നവയാണെന്ന്‌ കവിക്കറിയാം. താരാട്ടുപാട്ട്‌ ശൈശവത്തിനെ മാത്രമല്ല, ഒരു മനുഷ്യായുസിനെത്തന്നെ കരുപ്പിടിപ്പിക്കുവാന്‍ ശക്തിയുള്ളവയാണ്‌. പള്ളിയിലെ വാഴ്‌ത്തുപാട്ട്‌ ഭക്തിയും വാഴ്‌ത്തലുമൊക്കെ അര്‍ത്ഥാന്തരങ്ങള്‍ കൊള്ളുന്ന പദങ്ങളാണ്‌. `വാഴ്‌ത്തുപാട്ട്‌' ആധുനികകതയില്‍ മുഖംമാറ്റിയെത്തിയ മുതലാളിത്തവ്യവസ്ഥിതി പരോക്ഷമായും ചിലപ്പോഴൊക്കെ പ്രത്യക്ഷമായും നടമാടുന്ന ഈ കാലഘട്ടത്തില്‍ വാഴ്‌ത്തുപാട്ടുകള്‍ കാര്യസാദ്ധ്യത്തിനുള്ള പൊള്ളയായ ഉപാധി മാത്രമാണെന്നത്‌ ചിന്തിക്കുന്ന മനുഷ്യന്‌ സുവ്യക്തമായ കാര്യമാണ്‌. പെണ്ണിന്‍റെ  സമൂഹം പിന്നെ നയിക്കപ്പെടുന്നത്‌ കാമുകന്‍റെ  പാട്ടിലൂടെയാണ്‌. അവിടെയും പെണ്ണിന്‌ നിയന്ത്രിക്കാന്‍ കഴിയാത്ത ആണ്‍കോയ്‌മയുടെ വീരസ്യങ്ങളാണ്‌ പാട്ടുകളായി പിന്നാലെയെത്തുന്നത്‌. യൗവനമാവട്ടെ ഇണയുടെ ഇംഗിതത്തിന്‌ വഴങ്ങുന്ന ലൈംഗികതയുടെ ജീവിതം. അവിടെയും ആണ്‍കോയ്‌മ നിലനിറുത്തപ്പെടുന്നുവെന്നും പെണ്ണിന്‍റെ  പാട്ടിന്‌ ശ്രോതാക്കളില്ലെന്നും കവി ചിന്തിച്ചെടുക്കുന്നു. ജീവിതമദ്ധ്യാഹ്നം നരകയാതനകളുടെ ജീവിതസ്‌പന്ദത്തെക്കുറിക്കുന്നതാക്കാന്‍ 'മദ്യപന്‍റെ  ഭരണിപ്പാട്ട്‌' എന്ന പ്രയോഗം യോജിച്ചതാകുന്നു. മദ്യപാനിയുടെ താറുമാറായ ജീവിതം ദുരന്തമായിമാറുന്നത്‌ പെണ്ണിനാണ്‌. ആസ്വദിച്ചാനന്ദിക്കുന്ന പുരുഷന്‌ നഷ്‌ടബോധമില്ല. ജീവിതസായാഹ്നത്തിലെത്തിയിട്ടും ഒരു പാട്ടുപോലും പാടാന്‍ തനിക്ക്‌ കഴിഞ്ഞില്ലല്ലൊ, താന്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായിരുന്നല്ലൊ എന്ന തിരിച്ചറിവിലാണ്‌ കവി പെണ്ണിനെ കൊണ്ടെത്തിക്കുന്നത്‌. സമൂഹത്തിലെ പകുതിയിലധികം സ്‌ത്രീകളുടെയും നിസ്സഹായ ജീവിതങ്ങളെ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുകയാണ്‌ കവി. മദ്യപാനായ പുരുഷനോടൊപ്പം ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മ ആത്മീയതയില്‍ അഭയംതേടുന്നത്‌ സ്വാഭാവികം. കവിഭാഷയില്‍തന്നെ പറഞ്ഞാല്‍ `ആത്മീയത വില്‍ക്കുന്ന കമ്പോളത്തിലേക്ക്‌' ആണ്‌ അവള്‍ ചെന്നെത്തുന്നത്‌. ആത്മീയത ഇന്നൊരു വില്‍പനച്ചരക്കാണെന്നും പണമുള്ളവനാണ്‌ ഇന്നത്തെ ശരിയായ ഭക്തനെന്നും ആരാധനാലയത്തിന്‍റെ  വാതിലുകള്‍ അവന്‍റെ  മുന്നില്‍ അസമയത്തും തുറക്കപ്പെടുമെന്നും ഈ കമ്പോളങ്ങള്‍ ദൈവത്തെ തേടിയെത്തുന്ന പെണ്ണിന്‍റെ  ഉടലിനെയാണ്‌ കാത്തിരിക്കുന്നതെന്നും കവി പെണ്ണിനെ ഉത്‌ബോധിപ്പിക്കുന്നു.
         കളിത്തോഴനോട്‌ കവി തന്‍റെ ഭയം പങ്കുവയ്‌ക്കുന്നതിങ്ങനെ:
``കൂരിരുള്‍തിങ്ങും കാടകംപോലെ
കാമംപൂക്കും മര്‍ത്യമാനസം
പൂവും പിഞ്ചും മുറ്റുമൊന്നുപോല്‍
പിച്ചിച്ചീന്തുന്നു നിര്‍ദ്ദയം.''
മാറ്റം എന്ന കവിതയില്‍ കവി സമൂഹത്തിന്‍റെ  മറ്റൊരു മുഖം വരച്ചിടുന്നു. `അരുത്‌ കാട്ടാളാ' എന്ന്‌ പണ്ടൊരു കവി പാടിയത്‌ ഇണയെ എയ്‌തുവീഴ്‌ത്തിയപ്പോള്‍ ഇണക്കിളിയുടെ ദുഃഖം കണ്ട്‌ സഹിക്കാതെയാണ്‌. ഇവിടെ മദ്യക്കോപ്പയിലാണ്‌ ആണ്‍കിളി മുങ്ങിമരിച്ചത്‌. പെണ്‍കിളിയുടെ ദുഃഖമല്ല, ശരീരമാണ്‌ ഇറച്ചിക്കൊതിയന്മാര്‍ കാണുന്നത്‌. ഇണ നഷ്‌ടപ്പെട്ടവളെ `ശപിക്കപ്പെട്ടവള്‍' എന്ന ക്രൂരപരിഹാസംകൊണ്ട്‌ കുത്തിനോവിക്കുന്ന അവസ്ഥ. "നീതിയെന്നാല്‍ ആണുമല്ല പെണ്ണുമല്ല, നിയമപുസ്‌തകത്തില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന കടിച്ചാല്‍പൊട്ടാത്ത വാക്കുകളുമല്ല'' സമസ്‌തജീവജാലങ്ങളെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കുക എന്നതുമാത്രമാണെന്നാണ്‌ ഈ കവിയുടെ മതം. 
സമൂഹമാകെ ചെമ്മരിയാട്ടിന്‍കൂട്ടത്തെപ്പോലെ ഒരു ഇടയനാല്‍ നയിക്കപ്പെടുകയാണ്‌. ഇടയന്‍റെ കൈയിലെ വടിയെ ഭയന്ന്‌ ഒരിടത്തും നില്‍ക്കാതെ തുടരുന്ന പ്രയാണം. "മത്തുപിടിച്ച ചെമ്മരിമുട്ടന്മാര്‍
ഭോഗാര്‍ത്തി പെരുത്ത്‌ താളംതുള്ളുന്ന യൗവനക്കരുത്ത്‌'' അനുസരിപ്പിക്കുകയെന്ന അലിഖിതമായ നേതൃന്യായം സമൂഹത്തെ വലയ്‌ക്കുന്നുണ്ട്‌. ``മുഴുമിപ്പിക്കാനാവാതെ മുട്ടന്മാരുടെ ഭോഗയജ്ഞം'' ഇഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാന്‍ കഴിയാത്ത സമൂഹം എന്നും പഴുതുകള്‍ക്കായി കാത്തിരിക്കും. കവിയുടെ മനസ്സില്‍ മൊഴിമുട്ടിപ്പിടയുന്ന ഒരു വികൃതിച്ചോദ്യമുണ്ട്‌ : ``ഇടയന്മാര്‍ക്ക്‌ വഴിതെറ്റിയാല്‍ കുഞ്ഞാടുകളുടെ ഗതിയെന്ത്‌?'' `രാജാവ്‌ നഗ്നനാണ്‌' എന്ന്‌ വിളിച്ചുപറയുന്നൊരു ധൈര്യം കവിയുടെ ചോദ്യത്തിലുണ്ട്‌.
`സ്വതന്ത്രനായ വ്യക്തി' എന്ന സങ്കല്‍പമുണ്ട്‌ കവിമനസ്സില്‍. വര്‍ണ്ണ-ലിംഗ ഭേദമില്ലാത്ത വ്യക്തി. തികച്ചും പ്രകൃതിക്കനുകൂലമായ ജീവിതസ്വാതന്ത്ര്യമാണ്‌ കവി വിവക്ഷിക്കുന്നതെന്ന്‌ വ്യക്തം. സമത്വമാണ്‌ സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കുന്ന മുഖ്യമായ വഴിത്താര. ആണ്‍-പെണ്‍ ഭേദങ്ങള്‍ സ്വതന്ത്രസമൂഹത്തിന്‌ തടസ്സംനില്‍ക്കുന്നു എന്ന ചിന്ത മറ്റുപല കവിതകളും മുന്നോട്ടുവയ്‌ക്കുന്നുണ്ടെങ്കിലും ഏഴു കവിതകള്‍ മാത്രം വായിക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌, സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടാന്‍ ഈ കവിക്ക്‌ എല്ലാവിധ പിന്തുണകളും ആശംസകളും നേര്‍ന്നുകൊണ്ട്‌ ഇവിടെ നിറുത്തുന്നു.                                                                                               

Tuesday, 2 October 2018

കിണറിന്‍റെ ആഴമളന്ന പെണ്ണ് (കഥ) എസ്.സരോജം


പെണ്ണ്‌ കിണറ്റിലെ വെള്ളത്തില്‍ ആഴ്‌ന്നാഴ്‌ന്നുപോയി. അവളുടെ കണ്ണില്‍ ഇരുട്ടായിരുന്നു. ചെളിയില്‍ മുട്ടിനിന്നപ്പോഴാണ്‌ മനസ്സിലായത്‌ കിണറിന്‍റെ  അടിത്തട്ടില്‍ എത്തിയെന്ന്. 
അയ്യൊ, എന്തൊരാഴമാണീ കിണറിന്‌! 
`കിണറ്‌ പെണ്ണിന്‍റെ മനസ്സുപോലെയാണ്‌, കെട്ടിനില്‍ക്കുന്ന വെള്ളത്തിന്‍റെ  അളവുവച്ച്‌ അതിന്‍റെ  ആഴം അളക്കാന്‍ പറ്റില്ല. അടിത്തട്ടിലെ ചെളിമണ്ണിനുമപ്പുറം, ഉറവകളുടെ ഉത്ഭവം വരെ നീളുന്ന ആഴമുണ്ടതിന്‌.' കൊച്ചുന്നാളില്‍, വീട്ടുമുറ്റത്ത്‌ കിണറുകുഴിക്കാന്‍ വന്ന രാമന്‍ മേസ്‌തിരിയില്‍നിന്നും കിട്ടിയ വലിയ അറിവായിരുന്നു അത്‌. രാമാ കിണറിന്‌ എത്ര ആഴമുണ്ടാവും എന്ന്‌ അച്ഛന്‍ ചോദിച്ചപ്പോഴാണ്‌ രാമന്‍ മേസ്‌തിരി പതിറ്റാണ്ടുകളായി പരിചയിച്ചറിഞ്ഞ ആ സത്യം പരസ്യമായി പറഞ്ഞത്‌. അന്നുമുതല്‍ അവള്‍ കിണര്‍ എന്ന വാക്കിനെ പെണ്ണുമായി കൂട്ടിവായിക്കാന്‍ തുടങ്ങി. വലിയ സങ്കടം വരുമ്പോഴൊക്കെ കിണറിന്‍റെ  കരയില്‍ ചെന്നുനിന്ന്‌ അതിന്‍റെ  ആഴത്തിലേക്ക്‌ തുറിച്ചുനോക്കും. ഒരിക്കലും അടിത്തട്ടു കാണാനാവാത്തവിധം വെള്ളംനിറഞ്ഞുകിടക്കുന്ന കിണര്‍ അവളെ അത്ഭുതപ്പെടുത്തും. മണ്ണിനടിയില്‍നിന്നും നിരവധി നീരുറവകള്‍ വന്നു നിറയുന്ന കിണറുപോലെ, പുറമേനിന്നു നോക്കിയാല്‍ ആഴമറിയാത്ത മനസ്സാണത്രെ പെണ്ണിനും. ഈ രാമന്‍ മേസ്‌തിരി ആളൊരു മഹാന്‍ തന്നെ. അല്ലെങ്കില്‍ കിണറിനെ പെണ്ണിന്‍റെ  മനസ്സിനോട്‌ ഉപമിക്കുമോ. 
മനസ്സിന്‍റെ  ആഴംകൊണ്ടല്ലേ താനിത്രയും നാള്‍ ജീവിതത്തില്‍ പിടിച്ചുനിന്നത്‌. തന്നെ പെറ്റപ്പോഴാണത്രെ അമ്മയെ കാലന്‍ കൊണ്ടുപോയത്‌. പോറ്റിവളര്‍ത്തിയ അച്ഛന്‍റെ  പെട്ടെന്നുള്ള മരണം എന്തെല്ലാം ദുരന്തങ്ങളായാണ്‌ തന്നിലേക്ക്‌ പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്നത്‌. ആകെയുള്ളൊരു കൂടെപ്പിറപ്പ്‌ എത്രയുംപെട്ടെന്ന്‌ കല്യാണം കഴിപ്പിച്ചയച്ച്‌ കടമതീര്‍ത്തു. എന്നിട്ട്‌, വീടും വിറ്റ്‌ വിദേശത്തേക്ക്‌ കുടിയേറി. കെട്ടിയവന്‍ ചെലവിന്‌ തരാത്ത മുഴുകുടിയനായിരുന്നെങ്കിലും താന്‍ ജോലിചെയ്‌ത്‌ അയാള്‍ക്കും ചോറുകൊടുത്തു. അടിയും വഴക്കും ഇല്ലാത്ത ദിവസങ്ങളില്ലായിരുന്നു. എത്ര വഴക്കിട്ടാലും ആ മനസ്സ്‌ നിറച്ച്‌ സ്‌നേഹമായിരന്നു. മോള്‍ക്ക്‌ പത്തുവയസ്സായപ്പൊ അങ്ങേര്‌ കരള്‍വീക്കംവന്ന്‌ മരിച്ചുംപോയി. സ്വന്തമായൊരു പുരുഷന്‍ ഇല്ലാതായപ്പൊഴാണ്‌ സ്‌നേഹംപറഞ്ഞ്‌ പുറകേ നടക്കാന്‍ ഒരുപാടുപേരുണ്ടെന്ന്‌ മനസ്സിലായത്‌. എല്ലാവരും അളക്കാന്‍ വന്നത്‌ ശരീരത്തിന്‍റെ  വടിവുകളായിരുന്നു. തന്‍റെ  ശരീരം തന്‍റെ  മാത്രം അവകാശമാണെന്ന്‌ ഉറക്കെ പറഞ്ഞപ്പൊഴാണ്‌ അതിനെക്കാളുറക്കെ അവര്‍ പറഞ്ഞത്‌; നിനക്ക്‌ പറ്റില്ലേല്‍ നിന്‍റെ  മോളെ മതിയെടീന്ന്‌. പത്തുവയസ്സായ മോളേംകൊണ്ട്‌ കിണറിന്‍റെ  ആഴത്തില്‍ പോയൊളിച്ചാലോന്ന്‌ പലവട്ടം വിചാരിച്ചതാണ്‌. പക്ഷേ, താന്‍ പെറ്റ മകള്‍ക്ക്‌ താനായിട്ടുതന്നെ ഭൂമിയിലെ കാറ്റും വെളിച്ചവും നഷ്‌ടമാക്കുന്നത്‌ ശരിയല്ലല്ലൊ എന്നൊരു സങ്കടവിചാരം കരളിനെ കുത്തിയറുക്കും. കുറേ സങ്കടം കണ്ണിലൂടെ ഒലിച്ചുപോവുമ്പോള്‍ ഉറപ്പായും വിചാരിക്കും ഒരു കിണറിലും ഒളിച്ചിരിക്കാന്‍ പറ്റൂല്ലെന്ന്‌, ആരുടെ മുന്നിലും തോറ്റുകൊടുക്കാന്‍ മനസ്സില്ലെന്ന്‌. താനും മോളും ഇവിടെത്തന്നെ അന്തസ്സായി ജോലിചെയ്‌ത്‌ ജീവിക്കുമെന്ന്‌.
എത്ര കുഴിച്ചുനോക്കിയാലും പെണ്ണിന്‍റെ  മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഉറവകളുടെ അറ്റം കണ്ടെത്താന്‍ പുരുഷനെക്കൊണ്ടാവില്ലെന്ന്‌ അവള്‍ക്കറിയാം. പക്ഷേ, ഒരിക്കലും വറ്റാത്ത ഈ ഉറവകളൊക്കെ എവിടെയാണ്‌ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന്‌ അവള്‍ക്കുപോലും അറിയില്ല. അതുകൊണ്ടാണല്ലൊ ആഗ്രഹിക്കാത്ത നേരത്തും കാലത്തുമൊക്കെ അവ പൊട്ടിയൊഴുകുന്നത്‌. ഇപ്പോള്‍ നകുലേട്ടന്റെ മുന്നിലെന്നല്ല, ഈ കിണറിന്‍റെ  ആഴത്തിനുപോലും കീഴടങ്ങാന്‍ തനിക്ക്‌ മനസ്സില്ലാത്തത്‌ മകളോടുള്ള സ്‌നേഹത്തിന്‍റെ  ഉറവയ്‌ക്ക്‌ അറ്റമില്ലാത്തതുകൊണ്ടല്ലെ. സ്‌നേഹം പോലെ തന്നെ വിശ്വാസത്തിനുമുണ്ട്‌ മനസ്സറിയാതെ കിനിയുന്ന കൊച്ചുറവകള്‍. യൗവ്വനക്കാരിയായ അമ്മയും കൗമാരക്കാരിയായ മകളും മാത്രമുള്ള വീടിനുചുറ്റും കഴുകന്‍കണ്ണുകള്‍ തക്കംപാര്‍ത്തിരുന്നപ്പോഴാണ്‌ ജോലിസ്ഥലത്തുവച്ച്‌ പരിചയപ്പെട്ട നകുലേട്ടന്‍റെ  പഞ്ചാരവാക്കുകള്‍ പെട്ടെന്നങ്ങ്‌ വിശ്വസിച്ചുപോയത്‌.
`എനിക്ക്‌ അമ്മയില്ലാത്ത രണ്ടുമക്കളുണ്ട്‌, ഒരാണും ഒരു പെണ്ണും. നിനക്കൊരു മകളും. നമുക്ക്‌ അവരുടെ കാര്യങ്ങളും നോക്കി, പരസ്‌പരം സ്‌നേഹിച്ചും വിശ്വസിച്ചും സന്തോഷമായി ജീവിക്കാം.' 
`നകുലേട്ടാ, നമുക്ക്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്യാം. എന്നിട്ടുമതി ഒരുമിച്ചുള്ള ജീവിതം.' 
`എന്താ രാഖീ, നിനക്കെന്നെ വിശ്വാസമില്ലേ? എത്രയോപേര്‍ ഇക്കാലത്ത്‌ ഒരുരേഖയുടെയും പിന്‍ബലമില്ലാതെ ഒരുമിച്ച്‌ ജീവിക്കുന്നു. വിവാഹമെന്നൊക്കെ പറയുന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടല്ലെ.'
`എന്നാലും, ഒരുമിച്ച്‌ താമസിക്കുന്നതിന്‌ ഒരുറപ്പു വേണ്ടേ?'
`നീയെന്തിനാ പേടിക്കുന്നത്‌? ഞാനെന്നും നിന്നോടൊപ്പമുണ്ടാവും. മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയെക്കാള്‍ വലുതാണോ വെറുമൊരു ചടങ്ങ്‌? 
വിശ്വാസവാക്കുകള്‍ വാരിച്ചൊരിഞ്ഞ പുരുഷനെ ജീവിതത്തിലേക്ക്‌ കൂട്ടിയപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. രണ്ടുപേരും ജോലിചെയ്‌ത്‌ ഒരുമിച്ചൊന്നായി കുടുംബം പുലര്‍ത്താമെന്ന സുഖമുള്ള സങ്കല്‍പമായിരുന്നു. പക്ഷേ, ആഴ്‌ചയിലൊരിക്കല്‍ അയാള്‍ ഒറ്റയ്‌ക്ക്‌ പോയിവന്നതല്ലാതെ മക്കളെ ഒരിക്കല്‍പോലും ഇങ്ങോട്ട്‌ കൊണ്ടുവന്നില്ല അവിടെ അവരെ നോക്കാന്‍ അയാളുടെ അമ്മയുണ്ടത്രെ. അധികം താമസിയാതെ തന്നെ അവളുടെ ഉള്ളില്‍ സംശയങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. പലതും സഹിച്ചും പൊറുത്തും രണ്ടുകൊല്ലം കഴിഞ്ഞുപോയി. 
ഒരുദിവസം വീട്ടിലേക്കെന്നു പറഞ്ഞ്‌ പോയയാള്‍ ഒരുമാസം കഴിഞ്ഞാണ്‌ മടങ്ങിവന്നത്‌. പോയതുപോലെയല്ല തിരിച്ചുവന്നത്‌. ആകെക്കൂടിയൊരു മാറ്റം. പഴയതുപോലുള്ള സ്‌നേഹമോ വര്‍ത്തമാനമോ ഇല്ല, ഉറങ്ങാന്‍നേരത്തും മൊബൈലില്‍ നോക്കിയിരിക്കും. ചിലപ്പോള്‍ ഫോണുമായി വെളിയിലേക്കിറങ്ങും. ആരോടാണിത്രയ്‌ക്ക്‌ രഹസ്യം പറയുന്നതെന്ന്‌ പിടികിട്ടാതെ നെഞ്ചുപിടയ്‌ക്കാന്‍ തുടങ്ങി. അയാള്‍ കുളിക്കാന്‍പോയ നേരത്ത്‌ ഫോണെടുത്ത്‌ തുറന്നുനോക്കി, സ്‌ക്രീനിലെ വിവാഹഫോട്ടൊ കണ്ട് കറണ്ടില്‍ തൊട്ടതുപോലെ നിന്നെരിഞ്ഞു. 
ജോലിസ്ഥലത്ത്‌ സുഖമായി താമസിക്കാന്‍ ഒരിടം എന്നത്‌ മാത്രമാണോ അയാളുടെ ഉദ്ദേശം? എന്തായാലും അയാളുമായി തനിക്കിനി പൊരുത്തപ്പെടാനാവില്ല. മോളേംകൊണ്ട്‌ ഇവിടം വിട്ടുപോവുന്നതാ നല്ലത്‌. 
നകുലേട്ടാ ഞാനീ വീടൊഴിഞ്ഞുകൊടുക്കാന്‍ പോകുന്നു. വേറെ താമസസൗകര്യം നോക്കിക്കൊ.
അത്‌ നീ ഒറ്റയ്‌ക്കങ്ങ്‌ തീരുമാനിച്ചാ മതിയോ? 
എന്‍റെ  കാര്യം തീരുമാനിക്കേണ്ടത്‌ ഞാനല്ലാതെ പിന്നാരാ? 
മര്യാദയ്‌ക്ക്‌ അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലേല്‍ ചവിട്ടി എല്ലൊടിക്കും ഞാന്‍.
അതങ്ങ്‌ കെട്ടിയവളോട്‌ പോയി പറ. എന്നെ ചവിട്ടിയാലേ വിവരമറിയും.
എന്നാപ്പിന്നെ അതറിഞ്ഞിട്ടു മതിയെടീ ബാക്കി കാര്യങ്ങള്‌.
അയാള്‍ മകളുടെ മുന്നിലിട്ട്‌ അവളെ അടിക്കാനും ചവിട്ടാനും തുടങ്ങി. അവശയായപ്പോള്‍ തലയില്‍ പിടിച്ച്‌ ചുവരിലിടിച്ചു. എന്നിട്ടും അരിശം തീരാതെ, വലിച്ചിഴച്ച്‌ കിണറ്റിലേക്കിട്ടു.
ഗ്രാമപ്പുഴയില്‍ നീന്തിപ്പഠിച്ച പെണ്ണ്‌ നിലവെള്ളംചവിട്ടിത്തെന്നി വെള്ളത്തിനു മുകളിലെത്തി, കരളുറപ്പോടെ തൊടിയില്‍ പിടിച്ചിരുന്നു. 
കരയിലിപ്പോള്‍ മകളുടെ നിലവിളി ഉയരുന്നുണ്ടാവും, അതുകേട്ട്‌ അയല്‍ക്കാര്‍ ഓടിക്കൂടുന്നുണ്ടാവും. രക്ഷിക്കാന്‍ ആരെങ്കിലും എത്തുന്നതുവരെ എങ്ങനെ പിടിച്ചിരിക്കും ചവിട്ടുകൊണ്ടു ചതഞ്ഞ കൈകാലുകള്‍ കുഴഞ്ഞുതുടങ്ങിയിരിക്കുന്നു. ഏതുനിമിഷവും പിടിവിട്ടുപോവാം. ഇനിയും വീണാല്‍, പിന്നെ, തന്‍റെ  ജീവനറ്റ ശരീരമാവും വെള്ളത്തിനുമീതെ പൊന്തിവരിക. ജീവജലം തരുന്ന കിണറിന്‌ ജീവനെടുക്കാന്‍ ഒരുനിമിഷം മതി. വിചാരിച്ചുതീരുംമുമ്പ്‌ പിടിവിട്ട്‌, വീണ്ടും വെള്ളത്തിലേക്ക്‌ താണുപോയി. 
ആശുപത്രിക്കിടക്കയില്‍, കണ്ണുതുറന്നപ്പോള്‍ അവള്‍ മകളോട്‌ പറഞ്ഞത്‌ കിണറിന്‍റെ  ആഴത്തെക്കുറിച്ചു മാത്രമായിരുന്നു.