Saturday 2 July 2022

കടലും കായലും കഥപറയുമ്പോള്‍ (യാത്ര) എസ്.സരോജം

 


വലിയ ആലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഒരുല്ലാസയാത്ര! എവിടെ പോകണം എന്ന് തീരുമാനിച്ചതുപോലും അതിരാവിലെ തിരുവനന്തപുരം നഗരത്തില്നിന്ന് പുറപ്പെട്ടതിനുശേഷം. അവിചാരിതമായി മനസ്സിലേക്ക് കടന്നുവന്ന ഒരു ഗാനശകലം: ഇടവക്കായലിന് അയല്ക്കാരീ...
അറബിക്കടലിന് കളിത്തോഴീ...
ഉടന് തീരുമാനമായി, ഇന്നത്തെ യാത്ര അറബിക്കടലിന്റെ തീരത്തുള്ള ഇടവ, വര്ക്കല, പൊന്നുംതുരുത്ത്, അഞ്ചുതെങ്ങുകോട്ട...
തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്വഴി ഇടവയിലെത്താന് കാറില് ഏകദേശം ഒന്നരമണിക്കൂര്നേരത്തെ യാത്രയുണ്ട്. വര്ക്കല- കാപ്പില് ബീച്ചുകള്ക്കിടയിലാണ് ഇടവബീച്ചിന്റെ സ്ഥാനം.

ഇതൊരു വിനോദസഞ്ചാരകേന്ദ്രമായി അത്രവളര്ന്നിട്ടില്ല. അതുകൊണ്ടുതന്നെ മലിനമാകാത്ത തീരവും പ്രകൃതിഭംഗികളും ആസ്വദിച്ചുകൊണ്ട് ഈ പ്രദേശത്ത് സ്വൈരമായി സഞ്ചരിക്കാം.
 ഏകദേശം ഒരുകിലോമീറ്റര് ദൂരത്തോളം റോഡിനിരുവശത്തുമായി കടലും കായലും സമാന്തരമായി സ്ഥിതിചെയ്യുന്നു.
ഇടവ-നടയറക്കായല് കടലുമായി സന്ധിക്കുന്ന അഴിമുഖം ഒരു ദൃശ്യവിസ്മയംതന്നെ. ചെറിയ കുന്നുകളും പാറകളും നിറഞ്ഞ കടല്ത്തീരം കരയിലേക്ക് കയറിക്കിടക്കുന്നു. 
പാറകളില് ചിപ്പികളും കടല്പ്രാണികളും പറ്റിപ്പിടിച്ചിരിക്കുന്നു. കടല്ക്ഷോഭത്തില്പ്പെട്ട് പൊട്ടിപ്പൊളിഞ്ഞതാവാം ഒരു മത്സ്യബന്ധനബോട്ട് തീരത്തടിഞ്ഞുകിടപ്പുണ്ട്.
 ബീച്ചിലിറങ്ങുന്നത് സൂക്ഷിച്ചുവേണം. തിരമാലകള് ആഞ്ഞടിക്കുന്ന തീരമാണ്, സുരക്ഷാസംവിധാനങ്ങളൊന്നുമില്ല. ചുരുക്കംചില റിസോര്ട്ടുകള് ഉണ്ടെങ്കിലും താമസക്കാര് കുറവാണ്.
 ഒരുമണിക്കൂറോളം കായലിന്റെയും കടലിന്റെയും തീരത്ത് ചുറ്റിനടന്ന് കുറേ ചിത്രങ്ങളും പകര്ത്തിക്കൊണ്ട് ഞങ്ങൾ വർക്കല ശിവഗിരിയിലേക്ക് പുറപ്പെട്ടു.

No comments:

Post a Comment