Saturday 11 November 2017

വാല്‍പാറൈ മുതല്‍ മൂന്നാര്‍ വരെ (യാത്രാക്കുറിപ്പ്) എസ് .സരോജം



            ചുരമിറങ്ങി കുറേ മുന്നോട്ടു ചെന്നപ്പോള്‍  റോഡരികിലെ കടകളില്‍ യാത്രക്കാരെ കൊതിപ്പിക്കുന്ന  തരത്തില്‍ പച്ച മീന്‍  ഉടന്‍  പൊരിച്ചെടുക്കാന്‍ പാകത്തില്‍ മസാലപുരട്ടി കെട്ടിത്തൂക്കിയിരിക്കുന്നു  


        ക്രമേണ മണ്ണിന്‍റെയും പച്ചപ്പിന്‍റെയും  സ്വഭാവം മാറി. മഴനിഴല്‍  കാടുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വരണ്ട മണ്ണില്‍  ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കള്ളിച്ചെടികള്‍....  

 ചിന്നാര്‍ വന്യജീവിസങ്കേതം വഴിയായിരുന്നു യാത്ര. കേരളത്തിലെ മഴനിഴല്‍ക്കാടാണ് ചിന്നാര്‍.  വഴിയോരം കൌതുകമുണര്‍ത്തുന്ന  കാനനക്കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു .

  നാനാജാതി കുരങ്ങുകളുടെ വിഹാരരംഗമാണ്ചി ന്നാര്‍ വന്യജീവി സാങ്കേതം . ഒരു മരം നിറയെ വിശേഷപ്പെട്ട കായ്കള്‍ തൂങ്ങിക്കിടക്കുന്നതുകണ്ട്  കൌതുകത്തോടെ നോക്കിയിരുന്നു. അടുത്തെത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്‌; അതെല്ലാം  കുരങ്ങന്മാരായിരുന്നു !
 അതാ   വനത്തിനുള്ളില്‍  മനോഹരമായൊരു ജലപാതം ; തൂവാനം വെള്ളച്ചാട്ടം.  84 അടി ഉയരത്തില്‍നിന്ന് താഴേക്കു പതിക്കുന്ന ഈ ജലപാതം  ഇടുക്കിജില്ലയിലെ  മൂന്നാറിലാണ്.
മുതിരപ്പുഴ, നല്ലത്തണ്ണി, കണ്ടലി എന്നീ മൂന്ന്‌ ജലപ്രവാഹങ്ങളുടെ സംഗമ സ്ഥാനമായതു കൊണ്ടാണ്  ഈ സ്ഥലത്തിന്‌ മൂന്നാര്‍ എന്ന പേരുവരാന്‍ കാരണം. സുഖശീതളമായ കാലാവസ്ഥയുള്ള മൂന്നാറിനെ ബ്രിട്ടീഷുകാര്‍ വേനല്‍ക്കാല സുഖവാസകേന്ദ്രമാക്കിയതുമുതല്‍ തുടങ്ങുന്നു മൂന്നാറിന്‍റെ  പ്രശസ്‌തി. സമുദ്രനിരപ്പില്‍ന്നും ഏകദേശം 1600 - 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൂന്നാര്‍ 2000-മാണ്ടിലാണ്‌ കേരളസര്‍ക്കാരിന്‍റെ  വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയത്‌. തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ സാംസ്‌കാരികമായ ഒരു സങ്കലനം ഇവിടത്തെ ജനജീവിതത്തിലും പ്രകടമാണ്‌.

 മൂന്നാര്‍ ടൗണിലെ ചന്ദന  റോയല്‍ റിസോര്‍ട്ടിലായിരുന്നു 
ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്‌. 

മൂന്നാറില്‍നിന്നും അമ്പതുകിലോമീറ്ററോളം ദൂരത്ത്‌ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മറയൂര്‍ താഴ്‌വരയിലേക്കായിരുന്നു തുടര്‍യാത്ര. മലകള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന ഊരാണ്‌ മറയൂരായി മാറിയതെന്ന്‌ സ്ഥലനാമകഥ. ചുറ്റിനും സൗമ്യസാമീപ്യമായി നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ചുവടുവരെ വ്യാപിച്ചുകിടക്കുന്ന മറയൂര്‍താഴ്‌വര ഒരു മഴനിഴല്‍പ്രദേശമാണ്‌. കേരളത്തിന്‍റെ മറ്റുഭാഗങ്ങളില്‍ മഴപെയ്യുമ്പോള്‍ ഇവിടെ അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കും. ഇപ്പോള്‍ മഴപെയ്യും എന്ന തോന്നലല്ലാതെ ശരിക്കും മഴപെയ്യില്ല. മഴയുടെയും സൂര്യപ്രകാശത്തിന്‍റെ യും കുറവുകാരണം സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വളര്‍ച്ച മന്ദഗതിയിലാണ്‌. 
മറയൂരില്‍ ചന്ദനമരങ്ങള്‍ തിങ്ങിവളരുന്നതിന്‍റെ  കാരണം ഈ വിചിത്രമായ കാലാവസ്ഥയാണെന്ന്‌ കരുതപ്പെടുന്നു. 

മലമുകളില്‍ നിന്ന്‌ ചുറ്റാകെ കണ്ണോടിച്ചു. ഒരുവശത്ത്‌ കാന്തല്ലൂര്‍ മലനിരകള്‍ കോട്ടപോലെ നിലകൊള്ളുന്നു. മറുവശത്ത്‌ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഗിരിശിഖരമായ ആനമുടിയും. വേറൊരുവശത്ത്‌ ചിന്നാര്‍ വന്യജീവിസങ്കേതത്തിന്‍റെ  ഭാഗമായ മലനിരകള്‍. 

താഴെ കുറച്ചകലെയായി പാറവിടവിലൂടെ കലപിലകൂട്ടിയൊഴുകുന്ന പാമ്പാര്‍. മറയൂര്‍ ഹൈസ്‌കൂളിനപ്പുറം, വിശാലമായ പാറപ്പരപ്പില്‍ പാമ്പാറിനെ നോക്കിനില്‍ക്കെ സ്‌കൂള്‍ക്ലാസ്സില്‍ പഠിച്ചതോര്‍മ്മവന്നു. `കേരളത്തില്‍ നാല്‍പത്തിനാല്‌ നദികളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌- പാമ്പാര്‍, കബനി, ഭവാനി.' 

ഇടിഞ്ഞപൊളിഞ്ഞുകിടക്കുന്ന രണ്ടു മുനിയറകളാണ്‌ ആദ്യം കണ്ണില്‍പെട്ടത്‌. പാറപ്പുറത്തെ കട്ടികുറഞ്ഞ മണ്ണില്‍ ദര്‍ഭയും പോതപ്പുല്ലും ആളുയരത്തില്‍ വളര്‍ന്ന്‌ മുനിയറകള്‍ക്ക്‌ കാവല്‍നില്‍ക്കുന്നു. കഷ്‌ടിച്ച്‌ ഒരാള്‍പൊക്കമുള്ള ഈ കല്ലറകള്‍ക്കുള്ളിലാണ്‌ പണ്ട്‌ പഞ്ചപാണ്‌ഡവന്മാര്‍ ഒളിച്ചിരുന്നതെന്നാണ്‌ ഗ്രാമീണരുടെ വിശ്വാസം. വെയിലിന്‍റെ ചൂടില്‍ വിയര്‍ത്തൊഴുകി, മലകയറി ഉള്ളിലേക്ക്‌ ചെന്നപ്പോഴാണ്‌ കുറേയേറെ മുനിയറകള്‍ അടുത്തടുത്ത്‌ കണ്ടത്‌.


നാലുവശവും കല്‍പാളികള്‍കൊണ്ടു മറച്ച്‌ മറ്റൊരു കല്ലുകൊണ്ട്‌ മുകള്‍ഭാഗം മൂടിയവ. കുറെയെണ്ണം തകര്‍ന്നുകിടക്കുന്നു. കേരളത്തിന്‌ ഒരു ശിലായുഗ ചരിത്രം അവകാശപ്പെടാനില്ലെന്ന ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനം (റോബര്‍ട്ട്‌ ബ്രൂസ്‌ ഫുഡിന്‍റെ ) തെറ്റാണെന്ന്‌ തെളിഞ്ഞത്‌ ഈ കല്ലറകളുടെ കണ്ടുപിടിത്തത്തോടെയാണല്ലൊ! ശിലായുഗത്തിന്‍റെ  അവസാനഘട്ടമായ മഹാശിലായുഗത്തില്‍ ഇവിടെ ജീവിച്ചിരുന്ന ആളുകള്‍ മരിച്ചവരെ മറവുചെയ്‌തിരുന്ന കല്ലറകളാണ്‌ മുനിയറകള്‍. കേരളത്തിനുപുറമേ അയര്‍ലണ്ട്‌, നെതര്‍ലണ്ട് ഫ്രാന്‍സ്‌, റഷ്യ, സ്‌പെയിന്‍, ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം ശിലാനിര്‍മ്മിതികള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഡോള്‍മന്‍ (ശവക്കല്ലറ) എന്നാണ്‌ അവ അറിയപ്പെടുന്നത്‌. 1976 - ല്‍ സംസ്ഥാന പുരാവസ്‌തുവകുപ്പ്‌ മറയൂര്‍ മുനിയറകളെ സംരക്ഷിത സ്‌മാരകങ്ങളായി പ്രഖ്യാപിച്ചു. 

മലയാളക്കരയില്‍ മറയൂര്‍ ശര്‍ക്കരയെപ്പറ്റി കേട്ടിട്ടില്ലാത്ത മധുരപ്രിയരുണ്ടാവില്ല, അത്രയ്‌ക്ക്‌ ഗുണമേന്മയാണതിന്‌. യാത്രാസംഘത്തില്‍ പലര്‍ക്കും ശര്‍ക്കര വാങ്ങിയേ തീരൂ എന്ന്‌ നിര്‍ബന്ധവും. അങ്ങനെയാണ്‌ ഒരു ശര്‍ക്കരനിര്‍മ്മാണ യൂണിറ്റ്‌ സന്ദര്‍ശിച്ചത്‌. കരിമ്പില്‍നിന്നും നീരെടുത്ത്‌ പാകപ്പെടുത്തി ശര്‍ക്കരയുണ്ടാക്കുന്നത്‌ നേരില്‍ കണ്ടു. 
അതിനടുത്തുള്ള ഒരു സ്വകാര്യ പുഷ്‌പ, ഫല, സസ്യത്തോട്ടവും കണ്ടശേഷം ചന്ദനക്കാടുകള്‍ ചുറ്റിനടന്നു കാണണമെന്ന മോഹത്തോടെയാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചന്ദനത്തോട്ടത്തില്‍ എത്തിയത്‌. സന്ദര്‍ശനസമയം കഴിഞ്ഞിരുന്നതിനാല്‍ അകത്തു പ്രവേശിക്കാനായില്ല. വഴിയോരത്തുള്ള മരങ്ങള്‍ ഓടുന്ന വണ്ടിയിലിരുന്ന്‌ കണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. 

തിരക്കേറിയ മൂന്നാര്‍ ടൗണില്‍ വണ്ടി പാര്‍ക്കുചെയ്യാന്‍പോലും ഇടമില്ലാതെ പ്രയാസപ്പെട്ടു. കുറച്ചകലെയുള്ള ബ്ലാക്ക്‌ ഫോറസ്റ്റ്‌ റിസോര്‍ട്ടിലാണ്‌ മുറികള്‍ ബുക്കുചെയ്‌തിരുന്നത്‌. രാത്രി വളരെ വൈകിയതിനാല്‍ ടൗണില്‍നിന്ന്‌ ഭക്ഷണം കഴിച്ചിട്ടാണ്‌ അങ്ങോട്ട്‌ പോയത്‌. അതിരാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത്‌ റിസോര്‍ട്ടിന്‍റെ  കിഴക്ക്‌ ഭാഗത്തായി  മലമുകളില്‍ നിന്ന് പൊട്ടിയൊഴുകുന്ന മനോഹരമായൊരു   വെള്ളച്ചാട്ടം!
(തുടരും)



No comments:

Post a Comment