Sunday 21 September 2014

മണല്‍ക്കല്ലുകൊണ്ടൊരു മിനാരം (യാത്ര)


'സീറോ പോയിന്റ്' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്‍  






              മണല്‍ക്കല്ലിന്‍റെ കട്ടകള്‍കൊണ്ടു നിര്‍മ്മി ച്ച ഏറ്റവും ഉയരം കൂടിയ ഗോപുരമാണ് കുത്തബ്മിനാര്‍. ഡല്‍ഹിസുല്‍ത്താനായിരുന്ന ഖുത്ബ്‌ദീന്‍ ഐബക്ക് (അടിമ വംശം) 1199–ല്‍ ആണ് മിനാറിന്‍റെ ആദ്യനില പണികഴിപ്പി ച്ചത്. പിന്നത്തെ നാലു നിലകള്‍ സുല്‍ത്താന്‍ ഇല്‍തുമിഷിന്‍റെ കാലത്തു നിര്‍മ്മിച്ചതും മുകളിലത്തെ രണ്ടു നിലകള്‍ ഫിറോസ്‌ ഷാ തുഗ്ലക്ക് വെണ്ണക്കല്ലു കൊണ്ട് നിര്‍മ്മിച്ചതുമാണ്. ചുവന്ന മണല്‍ക്കല്ലിന്‍റെ കട്ടകള്‍കൊണ്ട് നിര്‍മ്മിച്ച ഗോപുരച്ചുവരില്‍ നിറയെ അറബിവാക്യങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. 
            മിനാരത്തിന്‍റെ ആകെ ഉയരം എഴുപത്തിരണ്ടര മീറ്ററാണ്. അകത്ത്‌ 379 പടികളുണ്ട്. ഇടിമിന്നലേറ്റ് ഗോപുരത്തിന് പലപ്പോഴും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തീര്‍ത്ത് മഹത്തായ ചരിത്രസ്മാരകമായി സംരക്ഷിച്ചുപോരുന്നു. മനോഹരമായ ചെടികളും പൂക്കളും മിനാറിന്‍റെ പരിസരത്തെ കൂടുതല്‍ ആകര്‍ ഷകമാക്കുന്നു. പ്രവേശന കവാടമായ അലൈ ദര്‍വാസയ്ക്ക് മുമ്പിലുള്ള ഫലകത്തില്‍ ഗോപുരത്തിന്‍റെ നിര്‍മ്മാണവിവര ങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. സമീപത്തായി നമ്മുടെ ചെമ്പകത്തോട് സമാനമായ ഒരു പൂമരവും നില്‍പ്പുണ്ട്. അടുത്തകാലത്ത് സന്ദര്‍ശ കരുടെ തിക്കിലും തിരക്കിലും പെട്ട് ചിലയാളുകള്‍ മരണപ്പെടു കയുണ്ടായി. അക്കാരണത്താല്‍ ഗോപുരത്തിന്‍റെ അകത്തേക്കുള്ള പ്രവേശനം നിരോധി ച്ചിരിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ നേരിട്ടു സംരക്ഷിച്ചു പോരുന്ന World Heritage Site അഥവാ ലോകപൈതൃകങ്ങളിലൊന്നാണിത്. 

             ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്താണ് വിശ്വ പ്രസിദ്ധമായ കുത്തബ്മിനാര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ആയിരക്കണ ക്കിന് വിമാനങ്ങള്‍ നിത്യേന തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പറന്നുയരുകയും പറന്നിറങ്ങുകയും ചെയ്തിട്ടും ഇത്രയും ഉയരമുള്ള കുത്തബ്മിനാറിന് ഇതുവരെ യാതൊരു തകരാറും സംഭവിച്ചിട്ടില്ല.

           കുത്തബ് മിനാറിനടുത്തുള്ള ഇരുമ്പുസ്തൂപം ലോകപ്രസി ദ്ധമായ ഒരു വിസ്മയമാണ്. 1600 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും കാറ്റോ വെയിലോ മഞ്ഞോ മഴയോ ഒന്നും ഈ തൂണിനെ തുരുമ്പിക്കാന്‍ അനുവദിച്ചിട്ടില്ല. ഏറ്റവും ശുദ്ധമായ ഇരുമ്പുകൊണ്ടാ ണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 7.20മീറ്റര്‍ ഉയരവും 6 ടണ്‍ ഭാരവുമുണ്ട്. മുകളറ്റത്ത് ഒരു ചെറിയ ദ്വാരമുണ്ട്. സ്തൂപ ത്തിലെ ലിഖിതങ്ങളനുസരിച്ച് ഇത് ചന്ദ്രഗുപ്തവിക്രമാദിത്യന്‍റെ കാലത്ത് നിര്‍മ്മിച്ച വിജയസ്തംഭം ആയിരിക്കാനാണ് സാദ്ധ്യതയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതല്ല, ഏതോ പഴയ വിഷ്ണുക്ഷേതത്തിലെ കൊടിമരമായിരിക്കാ മെന്നും അഭിപ്രായമുണ്ട്. ഈ തൂണിന്മേല്‍ ശരീരംതൊട്ടു വലംവച്ചാല്‍ അഭീഷ്ടസിദ്ധി കൈവരുമെന്ന് ഒരു വിശ്വാസമുണ്ടത്രെ. അതുകൊണ്ടാവാം ആരും തൊടാതിരിക്കാന്‍ ചുറ്റിനും വേലികെട്ടിയിരിക്കുന്നത്! വിയര്‍പ്പു പറ്റി തുരുമ്പിച്ചാലോ എന്ന് സംശയമുള്ളതുകൊണ്ടാണ്‌ വേലികെട്ടി
സംരക്ഷിച്ചിരിക്കുന്നത് എന്ന് സൂക്ഷിപ്പുകാരുടെ വിശദീകരണം.
          കഥ എന്തായാലും സ്തൂപം ആരുണ്ടാക്കിയതായാലും ഇരുമ്പുരുക്കി ശുദ്ധിചെയ്യുന്ന സാങ്കേതികവിദ്യ എ.ഡി.നാലാംനൂറ്റാണ്ടു മുതല്‍ക്കേ ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ ഇരുമ്പുതൂണ്‍.

No comments:

Post a Comment