Friday, 17 May 2013

കണിവയ്ക്കാൻ (കവിത )


ഗ്രാമപ്പുഴയുടെയരികുകളിൽ 

പൂത്തുലയും തരുശാഖകളിൽ 

പാറിനടന്നൊരു പൂത്തുമ്പീ ,

മാറിൽ ചൂടിയ പൂ തരുമോ ?



മാരത്തീക്കതിരേറ്റു തിളയ്ക്കും 

നരദാഹത്തിന്നെരിമലയിൽ

വെന്തുമരിക്കും പെണ്മണികൾ

കണ്ണിൽ ചൂടിയ പൊന്നു തരാം .

പൂർവികർ പുണ്യംതേകി വളർത്തിയ

പുഞ്ചപ്പാടവരമ്പുകളിൽ 

ചിന്നൻതത്തകൾ ചുണ്ടിൽ തിരുകിയ 

പൊൽക്കതിർ തരുമോ കണിവയ്ക്കാൻ ?

കാലക്കടലിൻ തിരയേറ്റത്തിൽ 

കരളിലൊളിച്ചൊരു നീർത്തുള്ളി 

തരളക്കനവിൻ മൃതയാമത്തിൽ

നീറിയുറഞ്ഞൊരു മുത്തു തരാം .

മരം പെയ്യുമ്പോൾ (കവിത)




മരം പെയ്യുന്ന മകരമാസരാവിൽ 
അവനെനിക്ക് 
കാഴ്ചയുടെ 
ഉത്സവമൊരുക്കി .

ചുവന്ന റോസാപ്പൂക്കൾ കൊണ്ടു 
വേലികെട്ടിയ പൂങ്കാവനത്തിന്‍റെ 
മുല്ലപ്പൂവെണ്മയിൽ 
മിഴികളുടക്കി ,

എരുക്കിൻപൂവിന്‍റെ 
എരിവുളള  ഗന്ധം 
നാസികത്തുമ്പിൽ 
തൊട്ടെടുത്ത് ,

മാതളക്കനികളിൽ 
മധുരതീർഥം തിരഞ്ഞ് ,

കദളീവനത്തിൽ 
കാട്ടാറുപോലെ 
കുത്തിയൊലിച്ച് ,

സൃഷ്ടിയുടെ 
നഗ്നതാളത്തിൽ മതിമറന്ന് 
രാവൊടുങ്ങിയിട്ടും 
പെയ്തുതീരാതെ ......

Wednesday, 15 May 2013

രൂപാന്തരം (കവിത )



  
ഹൃദയത്തിൽനിന്ന്
ഞാനടർത്തിത്തന്ന
പ്രണയത്തിന്‍റെ  വിത്തുകൾ
നീയെവിടെയാണ്കുഴിച്ചിട്ടത് ?

എന്നെങ്കിലുമൊരിക്കൽ
 അവ കിളിർത്തുവരുമെന്നും
നനവാർന്ന മണ്ണിൽ
ഇലകളും പൂക്കളും കായ്കളുമായി
രൂപാന്തരപ്പെടുമെന്നും
ഞാൻ പ്രത്യാശിച്ചിരുന്നു.

ഊഷരതയിൽ പാകിയ
മുളകരി പോലെ
അവ
ഉറുമ്പരിച്ചു പോകുമെന്ന്
നിനക്കറിയാമായിരുന്നു ;
ഒടുവിൽ നീയും
ഉറുമ്പാകുമെന്നും!

ഇപ്പോൾ
ഉറുമ്പുകളെക്കുറിച്ചു
പഠിക്കുകയാണു ഞാൻ .

ഫോസിൽ (കവിത )



ജീവപ്രപഞ്ചത്തിലുഷ്ണപ്രചണ്ഡമാം

രാസക്കാറ്റിന്‍റെ  സംഹാരനൃത്തം !

കാലറ്റു ഭൂവിൽ മറയുന്നിതെത്ര -

യപൂർവ്വങ്ങളായുള്ള ജന്തുജാലം .

ഉറ്റോരെ വേർപെട്ട ഭൂമിതൻ ദുഃഖങ്ങ-

ളെത്തുന്നു ശൈത്യനീർഖണ്ഡങ്ങളിൽ .

ഉള്ളമുരുക്കി നീർക്കട്ടകൾ പായുന്നു

തീരം വിഴുങ്ങിയങ്ങാഴിയാക്കാൻ .

ചത്തുമരയ്ക്കുന്ന ജീവന്‍റെ  കൂടുകൾ

കാത്തുകിടക്കുമനേകകാലം ;

ജീവചരിതം പേറുന്ന ഫോസിലായ്
 
ശീതമുറയുന്ന പ്രാന്തങ്ങളിൽ .

പൂർവ്വകുലം തേടിയെത്തിടുമുണ്ണിക-

ളെത്രയുഗങ്ങൾ കഴിഞ്ഞീടിലും ;

മഞ്ഞിലുറഞ്ഞൊരു ഫോസിലിൻ കാലവും

കഥയും കുറിച്ചവർ ശ്രാദ്ധമൂട്ടും .


ഏതു സന്തുഷ്ടിതൻ പൂമഴപ്പെയ്ത്തിലു-

മേതുഗ്രദുഃഖത്തിൻ വേനലിലും

മോഹിപ്പൂ ഞാനൊരു ഫോസിലായ് മഞ്ഞിന്‍റെ
 
പാളികൾക്കുള്ളിലൊളിച്ചിരിക്കാൻ.









പാഴ്വസ്തു (കവിത)


Sunday, 12 May 2013

സൈബർ രമണൻ(കഥ)



ഫ്ലാറ്റിന്‍റെ  മുറ്റത്ത് വട്ടമിട്ടുനിൽക്കുന്ന ഐ.റ്റി.പ്രഫഷണലുകൾ ........
 ഇംഗ്ലീഷിലും മംഗ്ലീഷിലുമുള്ള വർത്തമാനങ്ങൾ .
 സംഭവത്തിന്‍റെ  നേരറിവുകൾ അവരുടെ വർത്തമാനങ്ങളിൽനിന്ന് വീണുകിട്ടിയാലോ എന്ന പ്രതീക്ഷയോടെ കാതുകൂർപ്പിച്ചിരുന്നു .
 ബ്ലഡി ബിച്ച് ! എന്താഡാ അവൾടെ പേര് ?
ചന്ദ്രിക
 പറ്റിയ പേര് ! അല്ലേഡാ ?     
  ചന്ദ്രികയെന്ന പേരു കേട്ടപ്പോൾ ഇടയച്ചെറുക്കനായ രമണനും അവന്‍റെ  പ്രിയപ്പെട്ട പുല്ലാംകുഴലും ഓർമ്മയുടെ തീരങ്ങളിൽ വിഷാദഗീതമാലപിച്ചുകൊണ്ട് കടന്നുവന്നു . നിസ്വാർത്ഥപ്രണയത്തിന്‍റെ  പ്രതീകമായ രമണൻ , ആഡംബരജീവിതത്തിന്‍റെ  പ്രതീകമായ ചന്ദ്രിക , ഒരിക്കലും ഒത്തുചേരാനാവാത്ത നേർവരകളുടെ സമാന്തരസഞ്ചാരം പോലെ അവരുടെ പ്രണയം .       
 ഈ കുട്ടിയുടെ ജീവിതത്തിലും അങ്ങനെയൊരു പ്രണയം ......? 
ഏയ് , തീരെ സാധ്യതയില്ലാത്ത കാര്യമാണത് . പ്രണയവും ദാമ്പത്യവുമൊക്കെ അവന്‍റെ  ചിന്തകളിൽപ്പോലും സ്ഥാനംപിടച്ചി ട്ടില്ലാത്ത കാര്യങ്ങളായിരുന്നുവല്ലൊ .അവന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "സില്ലി തിങ്ങ്സ്‌ ".
 പ്രോബ്ലമെന്തായാലും ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല . മറ്റേതെങ്കിലും ബ്രാഞ്ചിൽ ഒരസൈൻമെന്റെടുത്താൽ പോരാരുന്നോ , വല്ല യു എസ്സിലോ മറ്റോ .......?
 നോണ്‍സൻസ് ! ട്രെയിനിംഗ് കംപ്ലീറ്റ്‌ചെയ്യാതെങ്ങനാഡാ അസൈൻമെന്റ്     മാറ്റിക്കിട്ടുക ?
മിനിയാന്നുംകൂടി ഞാനവനെ നേരിൽ കണ്ടതാഡാ ; സീരിയസ്സായിട്ടെന്തോ ആലോചിച്ചുകിടപ്പായിരുന്നു റൂമില് . എന്തൊരു ഷാബിലുക്കാരുന്നു ! ബോഡിയാകെ ശോഷിച്ച് , കുളിയും ഷേവിങ്ങുമില്ലാതെ ...... കമ്പനിയിൽ കണ്ടിന്യുചെയ്യാൻ  താല്പര്യമില്ലെന്നും നാട്ടിലേക്കു മടങ്ങുകയാണെന്നും പറഞ്ഞു .
 ട്രെയിനിംഗ് പിരീഡാണെങ്കിലും പത്തറുപതിനായിരം കിട്ടുമായിരുന്നല്ലോഡാ
ഫ്ലാറ്റിന്‍റെ  വാടകപോയിട്ടു ബാക്കി അവളു തട്ടുമളിയാ . പിസയും ബർഗ്ഗറും ചിക്കൻബിരിയാണിയും ഐസ്ക്രീമും സാന്റ്വിച്ചും ഫ്ലവർഷോയും മൂവിയും റ്റാക്സിക്കൂലിയും എല്ലാം അവന്‍റെ  ചെലവിൽ . കാശു തീർന്നാൽ പിന്നെ അവനു ബ്രഡ് ഡും പച്ചവെള്ളവും ശരണം . ചിലപ്പോൾ അതുമില്ല , മുഴുപ്പട്ടിണി .
 ഹാർട്ട്ലസ്സ് ചീറ്റ് !       
   അവിശ്വസനീയതയുടെ നടുക്കത്തോടെ അവന്‍റെ  അരികിലേക്കു ചെന്നു ; അടഞ്ഞ കണ്ണുകളിലേക്കു നോക്കി ശബ്ദമില്ലാതെ ചോദിച്ചു : കൂട്ടുകാര് പറേണത് നേരാണോ കുട്ടീ ? നിനക്കെന്താ പറ്റിയേന്നു ഈ അപ്പാപ്പന് ഒരെത്തുംപിടീം കിട്ട്ണില്ല കുഞ്ഞേ .           
  സ്പിരിറ്റിന്‍റെ യും ചന്ദനത്തിരിയുടെയും മിശ്രഗന്ധമറിയാതെ ചില്ലുകൂട്ടിൽ മരവിച്ചുകിടപ്പാണവൻ . ചുറ്റിലും റീത്തുകൾ . വിചിത്രപുഷ്പങ്ങളാൽ അലംകൃതമായ റീത്തിലെ മൂന്നക്ഷരങ്ങളിൽ നിമിഷനേരം മിഴിതറച്ചുനിന്നു - - ജി . ഇ . സി ; ലോകത്തിലെ നംബർവണ്‍ ഐ റ്റി കമ്പനി !
കരാറുപത്രം കയ്യിൽകിട്ടിയപ്പോഴത്തെ ആഹ്ലാദത്തിമർപ്പുകൾ ഓർമ്മയിൽ തികട്ടി വരുന്നു :
തള്ളയുടെ തോളത്തുതൂങ്ങി തുള്ളിച്ചാടിയും കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞും അനിയത്തിക്കുട്ടിയെ മടിയിൽ പിടിച്ചിട്ട് താരാട്ടുപാടിയും അനിയൻചെക്കനെ തൂക്കിയെടുത്ത് മെത്തയിലെറിഞ്ഞും ഗുസ്തിപിടിച്ചും ജാക്സനെപ്പോലെ പാടിക്കളിച്ചും എന്തൊക്കെ വികൃതികളാണന്നു കാണിച്ചുകൂട്ടിയത് ! 
ബന്ധുക്കളേയും സുഹൃത്തുക്കളെയും വിളിച്ചറിയിച്ച് ,
അമ്മാവന്മാരെ നേരിൽക്കണ്ട് അനുഗ്രഹംവാങ്ങി .........
കൊണ്ടുപോകാൻ വേണ്ടതും വേണ്ടാത്തതുമൊക്കെ വാങ്ങിക്കൂട്ടി , വലിയൊരു ബാഗ് നിറയെ പുസ്തകങ്ങളും സിഡികളും ലാപ്ടോപ്പുമൊക്കെയായി ഐ റ്റി നഗരത്തിലേക്ക് പോയവൻ ,എക്സിക്യുട്ടീവ് വേഷമണിഞ്ഞ് സ്മാർട്ടായി നടന്നിരുന്ന സുന്ദരക്കുട്ടൻ , ഏതു കാര്യത്തിലും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തിരുന്നവൻ .....
എന്തായാലും ഇങ്ങനെയൊരു വിഡ്ഡിത്തം കാണിക്കുകാന്നുവച്ചാൽ .......
എന്തൊരു കിടപ്പാണിതെന്‍റെ  ഭഗവാനേ .....!
കണ്ടുനിൽക്കാൻ പറ്റുണില്ലേ ........
വേഗം പുറത്തേക്കു കടന്നു . അരമതിലോരം ചാരിനിന്ന് ഐറ്റിക്കുട്ടന്മാരുടെ വർത്തമാനങ്ങൾക്കായി വീണ്ടും കാതോർത്തു . 
ഒരുദിവസം നോക്കുചെയ്യാതെ അവൾ റൂമിലേക്കു കയറിച്ചെന്നപ്പോൾ അവനങ്ങു ചൂടായി. ബ്ലഡ്ഡി ബിച്ച് ..... ഡോണ്ട്യു ഹാവെനി മാനേഴ്സ് ? എന്നു ചോദിച്ചു . അവൾക്കതോടെ ഭയങ്കര വാശിയായി , അവനെ വീഴ്ത്തിയേ അടങ്ങൂന്നായി .
എല്ലാ അടവും അവളു പയറ്റിയളിയാ 
പെണ്ണൊരുംപെട്ടാൽ ഏതു കൊമ്പനും വീഴുമളിയാ 
മഹാമുനിയുടെ തപസ്സിളക്കിയ വർഗ്ഗമല്ലേ !
ഹോ ...! വാട്ടെ ട്രാജിക് ഫാൾ ! 
പുലിയെപ്പോലെ നടന്നവൻ !
വലിയ കാശുകാരനാണെന്നാ അവളാദ്യം കരുതിയത് . അബദ്ധമായിപ്പോയെന്ന് പിന്നെ തോന്നിക്കാണും . ഐറ്റിസിറ്റിയിൽ പ്രണയമാഘോഷിക്കാൻ അ റു പതിനായിരം പോര മോനേ . കാറോ ബൈക്കോ ഒന്നുമില്ലാതെന്തു റൊമാൻസ് ?
അതൊന്നുമല്ലളിയാ , അവൻ കേറിയങ്ങ് ഹരിശ്ചന്ദ്രനായതാ കുഴപ്പമായത് . ഇഷ്ട്ടാനിഷ്ട്ടങ്ങളും സ്വഭാവവൈകല്യങ്ങളുമെല്ലാം മുൻകൂട്ടിയറിഞ്ഞ് ,പരസ്പരം അഡ്ജസ്റ്റ് ചെയ്യുവാനുള്ള തയ്യാറെടുപ്പോടെ വേണം ഒരുമിച്ചുള്ള ലൈഫ് സ്റ്റാർട്ട്ചെയ്യേണ്ടത് എന്നായിരുന്നു അവന്‍റെ  തിയറി . ഒക്കെ കേട്ടുകഴിഞ്ഞപ്പോൾ ഇങ്ങനെയൊരു ഭ്രാന്തൻബുജിയോടൊപ്പം ജീവിക്കാൻ പറ്റില്ലാന്നവളും
രസമതല്ലടാ , അവൻ എല്ലാം പറയുകയുംചെയ്തു , അവൾ ഒന്നും പറഞ്ഞതുമില്ല .
പൂവർഫെല്ലൊ ! ഒരുമിച്ചുള്ള ലൈഫെന്നുപറഞ്ഞാലെന്താ ? വെറുമൊരു അഡ്ജസ്റ്റ്മെന്റ്  . പറ്റില്ലാന്നു തോന്നുമ്പം കളഞ്ഞിട്ടു പോകുക , അത്രതന്നെ .
ലൈഫ്ലോങ്ങ്‌ റിലേഷൻഷിപ്പെന്നൊക്കെപ്പറഞ്ഞാൽ എന്തൊരു ബോറാ !
ബോറല്ലളിയാ , ഹൊറിബിൾ .
അവന്‍റെ  സ്ഥാനത്തു ഞാനായിരുന്നെങ്കിൽ കൂളായിട്ടൊരു പാട്ടുംപാടിയങ്ങു പോയേനെ 
 നമ്മളു പറയുംപോലല്ലളിയാ കാര്യം .അവൻ ശരിക്കും ഡീപ്പായിരുന്നു , എ കൈന്‍ഡോ ഫ് മാഡ് ലവ് .
ബട്ട് ഷി വാസ് വെരി പ്രാക്റ്റിക്കൽ ആൻറ് അംബിഷ്യസ് .
കഷ്ടം ! അവന്‍റെ  ഏറ്റവും വലിയ അംബിഷനായിരുന്നു ഈ കമ്പനിയിൽത്തന്നെ വർക്കുചെയ്യണമെന്ന് . പറഞ്ഞിട്ടെന്തു കാര്യം ..... പേഴ്സണൽ സീക്രട്ട്സും വീക്നെസ്സുമൊക്കെ പെണ്ണൊരുത്തി അറിഞ്ഞുപോയില്ലേ  അതും കൂടെ ജോലിചെയ്യുന്നവൾ 
അവളിപ്പോ ആ ഡെല്ലിക്കാരന്‍റെ  കൂടെയാന്നാ കേട്ടത് .
മങ്കിയെപ്പോലിരുന്നാലെന്താ , ലാൻസറിൽ കറങ്ങാം , സ്റ്റാർഹോട്ടലിലുറങ്ങാം .
ദാറ്റ് വാസ് ദ ലാസ്റ്റ് സ്ട്രാ ദാറ്റ് ബ്രോക്ക് ദ കാമൽസ് ബാക്ക് . 
അതവനു ശരിക്കുമൊരു പ്രസ്റ്റീജ് പ്രോബ്ലമായിപ്പോയി .വർക്കിൽ കോണ്‍സൻട്രേഷനില്ലാതായപ്പൊ കമ്പനീന്ന് ഔട്ടാക്കുമോന്നുള്ള ടെൻഷനും .
ഔട്ടാക്കിയാലെന്താ ? വേറെത്രയോ കമ്പനികളുണ്ടിവിടെ .....
നമ്മളു പറഞ്ഞിട്ടെന്തു കാര്യം ? അവനതു തോന്നിയില്ലല്ലോ .
         ഐറ്റിക്കുട്ടൻമാരുടെ വർത്തമാനത്തീന്നു കാര്യങ്ങൾ ഏതാണ്ടു പിടികിട്ടി .....
തണലിൽ കുരുത്തത് വെയിലത്തു വാടാതിരിക്കുമോ !

യക്ഷരാഗം ( കഥ )





 കല്ലിലും മണ്ണിലും മഞ്ഞുപാളിയിലുമൊക്കെ വാർത്തുവയ്ക്കുന്ന ശിൽപങ്ങളുടെ സൗന്ദര്യം പല കോണുകളിൽനിന്ന് ആസ്വദിക്കുക , എത്ര ആസ്വദിച്ചാലും മതിവരാതെ ആ ശിൽപങ്ങളുടെ ആകാരവടിവിൽ മതിമറന്നിരിക്കുക , അസാധാരണമായ ശില്പങ്ങളിൽ പ്രകൃതി രഹസ്യങ്ങൾ ദർശിക്കുക , ഒടുവിൽ താനും അതുപോലൊരു ശില്പമായി മാറുന്നത് സ്വപ്നം കാണുക .    അങ്ങനെയൊരു സ്വപ്ന ദർശനത്തിലാണു സുന്ദരിയായ യക്ഷി അവന്‍റെ  മനസ്സിലേക്ക് കടന്നു ചെന്നത് ,അവളുടെ നഗ്നത സിരകളിൽ ലഹരി പടർത്തിയത്‌ .
    വിഖ്യാതനായ ശില്പിയുടെ ഭാവനയുടെയും കരവിരുതിന്‍റെയും ഉത്തമോദാഹരണമാണു യക്ഷി എന്നു കേട്ടിട്ടുണ്ട് . അത് നേരിൽ കണ്ടറിയണം . അതിനുവേണ്ടിയാണ് കാതങ്ങൾ താണ്ടി ഇവിടെ എത്തിയത് .      
കണ്ടു ; കരിങ്കല്ലിലെഴുതിയ മദനകാവ്യം പോലെ അവൾ - യക്ഷി ! 
   സ്ത്രീപ്രകൃതിയുടെ ഏതേതു ഭാവങ്ങളായിരിക്കാം ഈ ശില്പം നിര്മ്മിക്കുന്ന വേളയിൽ ശില്പിയുടെ മനസ്സിൽ പ്രചോദനമായി നിലകൊണ്ടത് ? പെണ്ണിന്‍റെ  കണ്ണിൽ കടലിന്‍റെ  ഉന്മാദത്തിരയിളക്കം കണ്ടറിഞ്ഞ ശില്പിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല !
         മഴയും വെയിലുമേറ്റ്  തിളക്കം മങ്ങിയെങ്കിലും രൂപവടിവുകൾക്ക് യാതൊരു കേടും പറ്റിയിട്ടില്ല . എങ്കിലും കനലിനെ ചാരമെന്നതുപോലെ പുറമാകെ പായൽ മൂടിയിരിക്കുന്നു .
          കാമമോഹിത മനസ്സുമായി ആ ശിലാശരീരം തൊട്ടുഴിയവേ , അതിനു ജീവൻവയ്ക്കുന്നതായി യുവാവിനു തോന്നി . അയാൾ ചോദിച്ചു :
അല്ലയോ യക്ഷീ , സൗന്ദര്യത്തിന്‍റെ  ഏതളവുകോലുപയോഗിച്ചാണ് ആ ശില്പി നിന്‍റെ  ആകാരം അളന്നുകുറിച്ചത് ?
         വികാരപാരവശ്യത്തോടെ അയാൾ അവളെ ആലിംഗനംചെയ്തു .
          അവളുടെ കണ്ണുകൾ തിളങ്ങി, ചുണ്ടുകൾ ചലിച്ചു .
സുന്ദരനായ ചെറുപ്പക്കാരാ ,നിനക്കെന്നോടു പ്രണയമാണോ ? അതോ കാമം മാത്രമോ ? അവൾ ചോദിച്ചു .
രണ്ടും . അവൻ പറഞ്ഞു .
ഹൃദയമുള്ള ഒരുവനോട് എല്ലാം തുറന്നുപറയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ . എന്‍റെ  ഈ അവസ്ഥക്കു കാരണം ആ ശില്പിയാണ്‌ ; ആ ശില്പി മാത്രമാണ് . ഇപ്പോൾ എന്നെക്കുറിച്ച് വല്ല വിചാരവുമുണ്ടോ ? അന്ന് ....... ഉളിയുടെയും ചുറ്റികയുടെയും സ്വരങ്ങൾ കാമുകന്‍റെ  ഹൃദയതാളങ്ങൾ പോലെയും ചെത്തലും മിനുക്കലുമൊക്കെ അവന്‍റെ തലോടൽ പോലെയുമാണ് എനിക്കനുഭവപ്പെട്ടത് . എന്‍റെ  ഹൃദയം പുളകംകൊള്ളുകയായിരുന്നു ; ഒടുവിൽ , എന്നെ ഈ ഉദ്യാനത്തിൽ തനിച്ചാക്കി , എന്‍റെ  ഉടയാടകളുമായി അയാൾ കടന്നുകളഞ്ഞു . കാത്തിരിപ്പു തുടങ്ങിയിട്ട് എത്രനാളായി !
 ഇവിടെ ....... ഹാ ... കഷ്ടം !
കണ്ണും കാതും ഇറുകെ അടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നിയിട്ടുണ്ട് .
പക്ഷേ , എങ്ങോട്ടു പോകും ?
അനാഥശില്പങ്ങൾക്കു എവിടെയാണൊരഭയസ്ഥാനം ?
രക്ഷകനും ശിക്ഷകനും ഒരേ മുഖം , പകൽവെളിച്ചത്തിൽ സേവനത്തിന്‍റെ  സുഗന്ധവും രാവിരുളിൽ രതിയുടെ തീക്ഷ്ണഗന്ധവും പ്രസരിപ്പിക്കുന്ന മുഖം . വയ്യ ; മടുത്തു . ആത്മഹത്യ ചെയ്യാൻ കൊതിച്ചുപോകുന്നു പക്ഷേ , ആത്മഹത്യ ഒരു പരിഹാരമാവില്ലല്ലൊ . വിധിശിഷ്ടം അനുഭവിച്ചു തീർക്കാൻ വീണ്ടും ജന്മമെടുക്കേണ്ടിവന്നാലോ ? അന്നും ഇതേപോലെ ....... 
ഓഹ് ....... ഓർക്കാൻ കൂടി പേടിയാവുന്നു .
പ്രിയസുന്ദരീ , നിന്നെ സന്തോഷിപ്പിക്കാൻ ഞാനെന്താണു ചെയ്യേണ്ടത്  ? യുവാവ് സ്നേഹപൂർവ്വം ചോദിച്ചു 
നല്ലവനായ ചെറുപ്പക്കാരാ , നിനക്കു കഴിയുമോ ഒരു നഗ്നശില്പമായി എന്നെ തൊട്ടുരുമ്മി നിൽക്കാൻ  ?
ചോദ്യം കേട്ട് യുവാവ് സ്തംഭിച്ചുനിന്നു .
അവൾ തുടർന്നു ;പ്രപഞ്ചസ്രഷ്ടാവ് സമസ്ത ജീവികളെയും ഇണകളായിട്ടല്ലേ സൃഷ്ടിച്ചത് ? നിദ്രയിലായിരുന്ന ആദാമിന്‍റെ  വാരിയെല്ലൂരിയെടുത്ത് അവന് ഒരു കൂട്ടുകാരിയെ ഉണ്ടാക്കിക്കൊടുത്ത ദൈവത്തെക്കുറിച്ച് ആ ശില്പിക്കു കേട്ടറിവില്ലേ ? 
ശിലയുടെ ദാഹം അദ്ദേഹത്തിനറിയില്ലെന്നുണ്ടോ? 
ഹൃദയത്തിന്‍റെ  അഗാധതയിൽനിന്നുയരുന്ന നിലവിളി അദ്ദേഹം കേൾക്കുന്നില്ലേ ?
ഒരുപക്ഷേ , ആ ശില്പി ഒരു സാഡിസ്റ്റായിരിക്കാം ; സ്വന്തം സൃഷ്ടിയുടെ നിരാശയിലും വേദനയിലും ആനന്ദിച്ചഹങ്കരിക്കുന്നവൻ . പ്രിയമുള്ള യുവാവേ , നീ എനിക്ക് ഒരുപകാരം ചെയ്യണം ; ആ ശില്പിയെ കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരണം . എവിടെ എന്‍റെ  യക്ഷൻ എന്ന് ഉറക്കെയുറക്കെ ചോദിക്കാൻ 
യുവാവ് യാത്രയായി .
ഒരു മഹാനഗരത്തിൽ വിഖ്യാതനായൊരു കവിയുടെ സ്മാരകത്തറയിൽ ആ ശില്പി  മറ്റൊരു ശില്പത്തെ ചെത്തി മിനുക്കുകയായിരുന്നു .
പ്രപഞ്ച സൗന്ദര്യം മുഴുവൻ ശരീരത്തിലും പ്രകൃതിയുടെ ദാഹം മുഴുവൻ ഹൃദയത്തിലും ആവഹിച്ച ഒരു പെണ്ണിന്‍റെ  ശില്പമായിരുന്നു അത്.
ഹേ , ശില്പി , അങ്ങെന്തിനാണ് സുന്ദരികളായ സ്ത്രീകളെ വിവസ്ത്രകളാക്കി പ്രതിഷ്ടിക്കുന്നത് ?ഇത് ക്രൂരതയാണ് . യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു .
ശില്പി മെല്ലെ മുഖം തിരിച്ച് യുവാവിനെ ഒന്നു നോക്കി . വീണ്ടും സൃഷ്ടികർമത്തിൽ വ്യാപൃതനായി . 
ഇണയായിരിക്കേണ്ടവയെ ഒറ്റയ്ക്കു കുടിയിരുത്തുന്ന താങ്കൾ മാനിഷാദ പാടിയ കാവ്യസംസ്കാരത്തെപ്പോലും ധിക്കരിക്കുകയല്ലെ ? യുവാവിന്‍റെ  പ്രതിഷേധസ്വരമുയർന്നു . 
അങ്ങയുടെ  സൃഷ്ടികൾ എല്ലാവരും കണ്ടാസ്വദിച്ചെന്നിരിക്കാം , പ്രശംസാവചനങ്ങൾ ചൊരിയുകയും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുമായിരിക്കാം . പക്ഷേ , മഹാനായ ശില്പിയോട് എനിക്കൊരപേക്ഷയുണ്ട് :
നഗ്നശിൽപങ്ങളുടെ ഏകാന്തവാസത്തിന് അറുതി വരുത്താൻ ദയവുണ്ടാകണം 
എന്‍റെ  സൃഷ്ടികൾ സുന്ദരവും അർഥപൂർണ്ണവും ആകുന്നത് അവ അങ്ങനെതന്നെ ആയിരിക്കുന്നതുകൊണ്ടാണ് .
ശില്പിയുടെ മറുപടി കേട്ട് എന്തോ നിശ്ചയിച്ചുറച്ചവനെപ്പോലെ യുവാവ് പറഞ്ഞു : 
എങ്കിൽ ഞാനതു ചെയ്യും . അനാഥശില്പങ്ങളുടെ ശോകാഗ്നിയിൽ ഭൂതലം വെന്തെരിയുംമുമ്പ് എനിക്കതു ചെയ്തേപറ്റൂ .
ശില്പി യുവാവിനെ തുറിച്ചുനോക്കി .ദൃഢനിശ്ചയത്തോടെ നടന്നകലുന്ന യുവാവിനെ നോക്കിനില്ക്കെ  ശില്പിയുടെ ഉളളിൽ ഒരു ചോദ്യം അലയടിച്ചുയർന്നു :
ഇവൻ എന്‍റെ  സൃഷ്ടിനിയമം തെറ്റിക്കുമോ ???
പെട്ടെന്നുതന്നെ അദ്ദേഹം ചീവുളി കയ്യിലെടുത്തു .
പെരുംതച്ചനെപ്പോലെ............