മെയ്ഡ് ഇന്‍ സ്പേസ്
(കഥ) എസ്.സരോജം
(ഈ കഥ 2006-ൽ എഴുതിയതാണ്. 2007-ൽ പ്രസിദ്ധീകരിച്ച വലക്കണ്ണിക ളിൽ കാണാത്തത് എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്)
' കളിയല്ല കല്യാണം' എന്നു പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് .
എന്നാലും ഗിന്നസ്ബുക്കില്‍ ഇടംനേടാന്‍വേണ്ടി ഒരു കല്യാണമോ !
അതെ, ബഹിരാകാശ പരീക്ഷണം എന്ന നിലയിൽ വിജയം വരിച്ച്, ചരിത്രസംഭവമായി മാറിയ
ഒരു കല്യാണം.
രത്തന്‍ദാസിന്‍റെ ഏകമകളായ സുമന്‍ദാസാണ് വധു . വെളുത്ത് കൊലുന്നനെയുള്ളൊരു പെണ്ണ്; മണ്ണിന്‍റെ സ്പര്‍ശസുഖം അറിഞ്ഞിട്ടേയില്ലാത്ത സ്വപ്നസുന്ദരി .
അരുണ്‍ഷായുടെ ഏകമകനായ കിരണ്‍ഷായാണ് വരന്‍.
സ്പേസ് ടെക്നോളജിപോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോക്താവായ യുവപ്രതിഭ . കാഴ്ചയിൽ അതിസുന്ദരൻ.
പിതാക്കന്മാര്‍ രണ്ടുപേരും കോടീശ്വരപ്പട്ടികയില്‍ പത്തിനുതാഴെ നില്‍ക്കുന്നവര്‍ .
ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വ്യാപാര, വ്യവസായ ശൃംഖലയുടെ കണ്ണികളാണവർ. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നവർ. സ്ഥിരോത്സാഹവും കഠിനാധ്വാനവും കൂടെപ്പിറപ്പായവർ. സ്വന്തം വിമാനത്തിൽ പറക്കുന്നവർ. മുംബൈയില്‍ പ്രാതലും മാഞ്ചസ്റ്ററില്‍ ഉച്ചഭക്ഷണവും പാരീസില്‍ അത്താഴവും കഴിക്കുന്നവര്‍ . ലോകം കൈപ്പിടിയിൽ ഒതുക്കിയവർ.
അങ്ങനെയുള്ള രത്തൻ ദാസിനും അരുൺ ഷായ്ക്കും തങ്ങളുടെ ആസ്തിയും ലോക നിലവാരവും വെളിപ്പെടുത്താനുള്ള ഒരേയൊരു അവസരമാണ് കൈവന്നിരിക്കുന്നത്, അരുമ സന്തതികളുടെ വിവാഹം.
മനുഷ്യനുണ്ടായ കാലം മുതല്‍ ഇന്നുവരെ നടന്നിട്ടുള്ള വിവാഹവിശേഷങ്ങള്‍ തേടി 'ചുണ്ടെലി' യുടെ പ്രയാണം തുടങ്ങി.
ഓരോ നാട്ടിലെയും സവിശേഷങ്ങളായ വിവാഹാനുഷ്ഠനങ്ങള്‍ ഇന്റര്‍നെറ്റില്‍ തെളിഞ്ഞു .ഒന്നിനും ഒരു പുതുമയും തോന്നിയില്ല .
' ആരും ഇതേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധത്തിലാവണം വിവാഹം '. സുമന്‍ ആഗ്രഹമറിയിച്ചു .
മക്കള്‍ക്ക് തങ്ങളെക്കാള്‍ ബുദ്ധിയും വിവേകവും ഉണ്ടെന്ന് പിതാക്കന്മാര്‍ വിലയിരുത്തി . വിവാഹം എവിടെവച്ച് എങ്ങനെ നടത്തണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ മക്കള്‍ക്കുതന്നെ വിട്ടുകൊടുത്തു .
നിശ്ചയത്തിന്‍റെ തലേരാത്രിയില്‍ , ഉറക്കത്തിന്‍റെ സുന്ദരമുഹൂര്‍ത്തത്തില്‍ സുമന്‍ വിചിത്രമായൊരു സ്വപ്നം കണ്ടു:
അങ്ങകലെ....ആകാശമേഘങ്ങള്‍ക്കപ്പുറം ......... നക്ഷത്രപ്പൂക്കള്‍കൊണ്ടലങ്കരിച്ച വിവാഹപ്പന്തല്‍! തിളങ്ങുന്ന ലോഹവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ വധൂവരന്മാര്‍ അച്ഛനമ്മമാര്‍ക്കൊപ്പം റോക്കറ്റുപോലുള്ള വാഹനത്തില്‍ വന്നിറങ്ങുന്നു . ഭൂമിയില്‍ അത്ഭുതം കാണുന്നമാതിരി നോക്കിനില്‍ക്കുന്ന .ബന്ധുമിത്രാദികള്‍.....
സ്വപ്നം ഇത്രത്തോളമായപ്പോള്‍ സുമന്‍ ഉണര്‍ന്നു . അടക്കാനാവാത്ത സന്തോഷത്തോടെ അവള്‍ പ്രതിശ്രുതവരനെ വിളിച്ചു പറഞ്ഞു :
'നമ്മുടെ വിവാഹം ആകാശത്തുവച്ചു മതി; ഒരു ബഹിരാകാശനിലയത്തില്‍ വച്ച്. ഇതുവരെ ആരും അവിടെവച്ചു കല്യാണം നടത്തിയിട്ടില്ല . '
'മിടുക്കി . സമ്മതിച്ചിരിക്കുന്നു . കിരണ്‍ പ്രതിശ്രുതവധുവിന്‍റെ
തീരുമാനം സഹര്‍ഷം അംഗീകരിച്ചു .
കോടീശ്വരന്മാര്‍ക്കു സന്തോഷമായി. തങ്ങളുടെ പ്രൌഡിയും മോഡിയും പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ അവസരം .
ഉടന്‍തന്നെ അവര്‍ ബഹിരാകാശ ഏജന്‍സിയുമായി ബന്ധപ്പെട്ടു , ബഹിരാകാശത്തു നിലയുറപ്പിച്ചിട്ടുള്ള ഗവേഷണനിലയം വിവാഹാവശ്യത്തിനു വാടകയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടു . 'ബഹിരാകാശ നിലയം ഗഹനമായ പരീക്ഷണ നീരീക്ഷണങ്ങൾക്കുള്ളതാണ്, കല്യാണപ്പന്തലല്ല '
ശാസ്ത്രജ്ഞന്മാരുടെ മറുപടി അനുകൂലമല്ല എന്നു കണ്ട് അവര്‍ ഉന്നതങ്ങളില്‍ പിടിമുറുക്കി .
വിവാഹനിശ്ചയത്തിന്‍റെ തത്സമയസംപ്രേഷണം കണ്ടുകൊണ്ടിരുന്ന ജനം വധൂപിതാവിന്‍റെ അറിയിപ്പുകേട്ടു വാപൊളിച്ചിരുന്നു ;
'വിവാഹം അടുത്തവര്‍ഷം ഇതേ ദിവസം ഇതേസമയം ബഹിരാകാശനിലയത്തില്‍ വച്ചായിരിക്കും. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് .എല്ലാവരും മറക്കാതെ കാണുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു '
വിചിത്രമായ വാര്‍ത്ത കേട്ട് ജനം അന്ധാളിച്ചു.
'ഇതെന്താ , കല്യാണത്തിന് നമ്മളാരും പങ്കെടുക്കണ്ടാന്നോ ? പണത്തിന്‍റെയൊരു ഹുങ്ക്!'
ബന്ധുമിത്രാദികള്‍ പലതുംപറഞ്ഞു പരിഹസിച്ചു
'ടിവിയില്‍ കണ്ടാല്‍മതിയത്രെ !'
അലമാരകളിലും ലോക്കറുകളിലും പൂട്ടിവചിരിക്കുന്ന പൊന്നും പട്ടും പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരം നഷ്ടമായതില്‍ ചാര്‍ച്ചക്കാരായ
സ്ത്രീജനങ്ങള്‍ നിരാശരായി പിറുപിറുത്തു .
കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നൂറുകണക്കിനു ശാസ്ത്രജ്ഞന്മാര്‍ രാപ്പകലില്ലാതെ പരിശ്രമിച്ച് പത്തുപേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ ബഹിരാകാശ പേടകം നിര്‍മ്മിച്ചു. വിവാഹകര്‍മ്മങ്ങള്‍ നടത്താന്‍ ബഹിരാകാശനിലയത്തില്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഗവേഷണശാലയില്‍ പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടുപിടിച്ച ലോഹസങ്കരങ്ങള്‍കൊണ്ട് ആവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും ഉണ്ടാക്കി,
'മെയ്ഡ് ഇന്‍ സ്പേസ്' എന്ന്‍ ഓരോന്നിലും മുദ്രണംചെയ്ത്
ഭൂമിയിലേക്കു മടങ്ങിയ യാത്രികരുടെ കൈവശം കൊടുത്തയച്ചു.
'മെയ്ഡ് ഇന്‍ സ്പേസ്' ആഭരണങ്ങളും വസ്ത്രങ്ങളും കാണാന്‍ ജനപ്രവാഹമായി. ആഭരണങ്ങളുടെ മേന്മയും ശില്പഭംഗിയും
വസ്ത്രങ്ങളുടെ പളപളപ്പും കണ്ട് സകലരും വിസ്മയിച്ചു .
ചിത്രങ്ങള്‍ക്കൊപ്പം അടിക്കുറിപ്പുകളും അഭിമുഖങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു .
ബഹിരാകാശത്ത് ഗവേഷണശാലകള്‍ മാത്രമല്ല ,വ്യവസായശാലകളും സ്ഥാപിക്കാമെന്നും ആഭരണങ്ങളും വസ്ത്രങ്ങളും മാത്രമല്ല , മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകളും വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാമെന്നും അവയെല്ലാം 'മെയ്ഡ് ഇന്‍ സ്പേസ്' എന്ന മുദ്രയുമായി ഭൂമിയില്‍ വില്പനയ്ക്കെത്തുന്ന കാലം അതിവിദൂരമല്ലെന്നും മനസ്സിലാക്കിയ വരന്‍ വധൂപിതാവിനോട് പുതിയൊരാവശ്യം കൂടി ഉന്നയിച്ചു :
'മകളുടെ പേരില്‍ ഒരു ബഹിരാകാശ വ്യവസായശാല നിര്‍മ്മിച്ചുനല്‍കണം '.
വധൂപിതാവ് അതും സമ്മതിച്ചു .
മധുവിധുകാലവും മനുഷ്യരുടെ ശല്യമില്ലാത്ത ബഹിരാകാശത്തുതന്നെ ആഘോഷിച്ചാല്‍ മതിയെന്ന് വധൂവരന്മാര്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ മധുവിധുപേടകവും സജ്ജമായി .
പത്തുപേരടങ്ങുന്ന വിവാഹസംഘത്തെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകത്തിന്‍റെ വിക്ഷേപണം മംഗളമായി നടന്നു.
നിലയത്തില്‍ കൃത്യമായി ഇറങ്ങി. ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ചടങ്ങുകള്‍. നിശ്ചിതമുഹൂര്‍ത്തത്തില്‍ത്തന്നെ കിരണ്‍ഷാ സുമന്‍ദാസിന്‍റെ കഴുത്തില്‍ താലിചാര്‍ത്തി.
തത്സമയ സംപ്രേഷണം കണ്ടുകൊണ്ടു ഭൂമിയിലിരുന്ന ബന്ധുജനങ്ങള്‍ ടെലിവിഷന്‍സ്ക്രീനില്‍ പുഷ്പവൃഷ്ടി നടത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
അനന്തരം വധൂവരന്മാര്‍ അച്ഛനമ്മമാരുടെ അനുഗ്രഹാശിസുകളോടെ മധുവിധുപേടകത്തില്‍ കയറി നക്ഷത്രരാജ്യത്തേക്കു പറന്നു .
ബാക്കി എട്ടുപേരും ഭൂമിയിലേക്കും മടങ്ങി .
ഈ സംഭവങ്ങളെല്ലാം ഭൂമിയിലും ആകാശത്തിലും വാര്‍ത്താപ്രാധാന്യം നേടി. ആദ്യസംഭവം എന്നനിലക്ക് ഗിന്നസ്ബുക്കിലും ലോകചരിത്രത്തിലും സ്ഥാനംപിടിച്ചു. അസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ച കോടീശ്വരന്മാരെ ലോകം സ്തുതിച്ചു. ഭൂമിയിലെ മറ്റ് കോടീശ്വരസന്തതികള്‍ അസൂയയാല്‍ വലഞ്ഞു . തങ്ങള്‍ക്കും ബഹിരാകാശവിവാഹം മതിയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു .
തന്തക്കോടീശ്വരന്മാര്‍ മക്കളുടെ പ്രഖ്യാപനം കേട്ടു ഞെട്ടി .
താലിഭാഗ്യമുണ്ടാവാത്ത നിര്‍ധനയുവതികള്‍ ശൂന്യമായ കഴുത്തില്‍ തഴുകി നെടുവീര്‍പ്പിട്ടൂ. അവരുടെ നെടുവീര്‍പ്പുകള്‍ ശൂന്യാകാശത്തിലേക്കു പറക്കാനാവാതെ മണ്ണില്‍ക്കിടന്നു വട്ടംചുറ്റി .
മധുവിധുപേടകം നക്ഷത്രരാജ്യത്തേക്കുള്ള പ്രയാണം തുടര്‍ന്നു . നവദമ്പതികളുടെ പ്രേമപ്രകടനങ്ങളും രതിക്രീഡകളും ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തില്‍ സിഗ്നലുകളായി എത്തിക്കൊണ്ടിരുന്നു.
തികച്ചും അപ്രതീക്ഷിതം എന്നേ പറയേണ്ടൂ ; പെട്ടെന്നൊരുദിവസം പേടകത്തില്‍നിന്നുള്ള സിഗ്നലുകള്‍ ഭൂമിയില്‍ എത്താതായി .
ബഹിരാകാശത്തില്‍ മനുഷ്യരതിക്കുണ്ടാകുന്ന സ്വാഭാവികമാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന ശാസ്ത്രജ്ഞന്മാര്‍ നിരാശരായി .
'പേടകം നിയന്ത്രണപരിധിവിട്ടു സഞ്ചരിക്കുകയാണ് '
ശാസ്ത്രജ്ഞന്മാര്‍ അറിയിച്ചു .
'മധുവിധു ആഘോഷം കൂടുതല്‍ സ്വകാര്യവും ഉല്ലാസപ്രദവുമാക്കാന്‍വേണ്ടി വധൂവരന്മാര്‍ സന്ദേശങ്ങള്‍ എത്താത്ത മറ്റേതെങ്കിലും ലോകത്തേക്ക് പേടകത്തെ വഴിതിരിച്ചു വിട്ടതാകാം' എന്നും അഭ്യൂഹമുയര്‍ന്നു .
വര്‍ഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു . ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കു പോയിവരുന്നതുപോലെ ബഹിരാകാശയാത്രകള്‍ സാധാരണയായി. .ബഹിരാകാശവിവാഹവും കിരണ്‍സുമന്‍ ദമ്പതികളും മധുവിധുപേടകവും ചരിത്രത്താളുകളില്‍ ഒതുങ്ങി .
അരുമസന്തതികളുടെ തിരിച്ചുവരവും കാത്തിരിക്കുന്ന വൃദ്ധകോടീശ്വരന്മാരെയും ലോകം മറന്നു .
തലമുറകള്‍ തമ്മിലുള്ള അകലം ബഹിരാകാശം കടന്നപ്പോള്‍ നിരാശയുടെ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ വാര്‍ദ്ധ്യക്യം അനന്തശൂന്യതയിലേക്ക് മിഴികളുയര്‍ത്തി .
കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയില്‍ ആ വൃദ്ധനയനങ്ങള്‍ കോടികള്‍ക്കു വിലമതിക്കാനാവാത്ത രണ്ടു നക്ഷത്രങ്ങളെ കണ്ടു;
അരികിലായി ഒരു കുഞ്ഞുനക്ഷത്രത്തെയും .
