Sunday, 21 June 2026

ചുവന്നറിബണ്‍ - കഥ (എസ്.സരോജം)

മരണമേ നിന്നെ ഞാനിപ്പോള്‍ വല്ലാതെ സ്‌നേഹിക്കുന്നു. നിന്നെയല്ലാതെ മറ്റൊന്നിനെയുംകുറിച്ച് ചിന്തിക്കാന്‍ എനിക്കാവുന്നില്ല. നല്ല മഴയുള്ള രാത്രിയില്‍ മറ്റാരുമറിയാതെ വന്ന് എന്നെ വരിഞ്ഞുമുറുക്കുക. നിന്റെ മൃദുലമായ കരവലയത്തില്‍ കിടന്ന് ഞാന്‍ സുഖമായുറങ്ങട്ടെ... രാഹുല്‍ കൈയില്‍ കിട്ടുന്ന കടലാസുകളിലൊക്കെ മരണത്തെക്കുറിച്ചുള്ള മനോഹരമായ കുറിപ്പുകള്‍ എഴുതിവച്ചു. ശുഭപ്രതീക്ഷകള്‍മാത്രം വച്ചുപുലര്‍ത്തിയിരുന്ന ചെറുപ്പക്കാരനായിരുന്നു രാഹുല്‍. കോടികളുടെ ബിസിനസുള്ള ഒരു സ്വകാര്യകമ്പനിയിലെ എക്‌സ്‌പോര്‍ട്ട് ഡിവിഷനിലാണ് അയാള്‍ ജോലിചെയ്യുന്നത്. എക്‌സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പലപ്പോഴും വിദേശയാത്രകള്‍ തരപ്പെടാറുണ്ട്. തിരക്കുപിടിച്ച ജോലികള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മലയാളകവിതകള്‍ ഈണത്തില്‍ ചൊല്ലിരസിക്കുന്നത് രാഹുലിന്റെ ഹോബിയായിരുന്നു. ചങ്ങമ്പുഴയുടെ പ്രണയകവിതകള്‍ അതിന്റെ എല്ലാ ഭാവഭംഗിയോടുംകൂടി ആലപിക്കാന്‍ രാഹുലിനുള്ള കഴിവ് ഒന്നുവേറെതന്നെ. സുഹൃത്തുക്കള്‍ക്കിടയില്‍ രാഹുലിന് ഒരു റൊമാന്റിക് ഹീറോയുടെ പരിവേഷമായിരുന്നു. ആരോഗ്യം സംരക്ഷിക്കുന്നതില്‍ അതീവശ്രദ്ധാലു ആയിരുന്ന രാഹുലിന് നാടന്‍ ഭക്ഷണരീതിയാണിഷ്ടം. വീട്ടിലെപ്പോലെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ നാട്ടില്‍നിന്ന് അകന്നബന്ധത്തിലുള്ള ഒരു സ്ത്രീയെ ഫ്‌ളാറ്റില്‍ ജോലിക്ക് നിറുത്തിയിട്ടുമുണ്ട്. ദു:ഖചിന്തകള്‍ക്ക് രാഹുലിന്റെ മനസില്‍ ഇടമുണ്ടായിരുന്നില്ല. കോപവും പിരിമുറുക്കവും സൗന്ദര്യം കെടുത്തുമെന്നും അകാലജരാനരകള്‍ക്ക് കാരണമാകും എന്നുമാണ് അയാളുടെ വിശ്വാസം. ജീവിതത്തെ ഇത്രയേറെ സ്‌നേഹിച്ചിരുന്ന രാഹുല്‍ ഇപ്പോള്‍ മരണത്തെ വാരിപ്പുണരാന്‍ വെമ്പിനില്‍ക്കുന്നു. എന്തൊരു വിരോധാഭാസം! കഴിഞ്ഞയാഴ്ച നാട്ടില്‍ പോകുന്നതുവരെ അയാളുടെ ജീവിത സങ്കല്‍പങ്ങളില്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസിത്തളിരിലചൂടിയ, നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗതുല്യമായൊരു വീടും ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും ജലധാരയും പിന്നെയും എന്തെല്ലാം സുന്ദരചിത്രങ്ങള്‍ മനസില്‍ വരച്ചിട്ടു. ഒരുദിവസം രാഹുല്‍ അമ്മയുടെ കത്തും ഒരു പെണ്‍കുട്ടിയുടെ ചിത്രവും സ്‌നേഹിതന്മാരെ കാണിച്ചു. നിന്റെ ഇഷ്ടപ്രകാരമുള്ള ഒരു കുട്ടിയെ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. നീ വന്നൊന്ന് കാണുക. തീര്‍ച്ചയായും നിനക്കവളെ ഇഷ്ടപ്പെടും. ഇതായിരുന്നു ചിത്രത്തിലെ പെണ്‍കുട്ടിയെക്കുറിച്ച് അമ്മ എഴുതിയിരുന്നത്. എങ്ങനെയുണ്ടെടാ കുട്ടി? രാഹുല്‍ കൂട്ടുകാരനോട് ചോദിച്ചു. നല്ല കുട്ടി. നിനക്ക് നന്നായിചേരും. സ്‌നേഹിതന്‍ സന്തോഷത്തോടെ പ്രതികരിച്ചു. അങ്ങനെ സുഹൃത്തുക്കളുടെ അനുഗ്രഹാശിസുകളോടെ പെണ്ണുകാണല്‍ ചടങ്ങിനായി അവധിയെടുത്ത് നാട്ടില്‍പോയി, സന്തോഷവാനായി തിരിച്ചുവന്നതാണ്. പെണ്ണിനും ചെറുക്കനും കുടുംബക്കാര്‍ക്കും എല്ലാം ഇഷ്ടമായി. ജാതകപ്പൊരുത്തവും ഉത്തമം. പക്ഷെ, പെണ്ണിന്റെ സഹോദരന് വല്ലാത്തൊരു നിര്‍ബന്ധം: വിവാഹനിശ്ചയത്തിനുമുമ്പ് ചെറുക്കന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം - എയ്ഡ്‌സ്‌പോലുള്ള പകര്‍ച്ചവ്യാധികളുണ്ടോ, സന്താനോല്‍പാദനശേഷി ഉണ്ടോ എന്നൊക്കെ ഉറപ്പുവരുത്തിയിട്ടാവാം നിശ്ചയം. രാഹുല്‍ പെണ്ണുകാണല്‍ വിശേഷങ്ങള്‍ കൂട്ടുകാരെ പറഞ്ഞുകേള്‍പ്പിച്ചു. ബാക്കിയെല്ലാം ഒത്തുവന്ന സ്ഥിതിക്ക് ഇനിയിപ്പൊ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലെന്നുവച്ച് കല്യാണം മുടങ്ങണ്ട. വാങ്ങിക്കൊടുക്കാം. എന്നുപറഞ്ഞ് മെഡിക്കല്‍ ചെക്കപ്പിന് പോയതാണ് രാഹുല്‍. പിന്നെ, ദിവസങ്ങള്‍ക്കുശേഷം, സുഹൃത്തുക്കള്‍ കാണുന്നത് നിരാശനും ക്ഷീണിതനുമായ രാഹുലിനെയാണ്. കാരണം ആര്‍ക്കും അറിയില്ല. എത്രചോദിച്ചിട്ടും അയാളൊട്ടു പറയുന്നുമില്ല. ജോലിയില്‍ യാതൊരു താല്‍പര്യവുമില്ലാതെ വെറുതെ എന്തെങ്കിലും വരച്ചുംകുറിച്ചും വെറുതേ സമയം തള്ളിനീക്കുന്ന രാഹുലിനെക്കണ്ട് കൂട്ടുകാര്‍ പരസ്പരം ചോദിച്ചു: ഇവനെന്തുപറ്റി? അവര്‍ കാരണം കണ്ടുപിടിക്കാന്‍ ശ്രമംതുടങ്ങി. മേശവലിപ്പില്‍നിന്ന് വിലാസം എഴുതാത്ത ഒരു കത്തുമാത്രം കിട്ടി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ മോഹങ്ങള്‍ക്ക് നീര്‍ക്കുമിളയുടെ ആയുസ് മാത്രം. നിന്നോട് യാത്രചോദിക്കാന്‍ എനിക്കാവില്ലല്ലൊ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എല്ലാ വിശുദ്ധിയോടുംകൂടി ഞാന്‍ നിന്നെ തേടിവരും. മോഹിച്ചതിനും മോഹിപ്പിച്ചതിനും മാപ്പ്. രാഹുലിനെ ചുറ്റിപ്പറ്റി എന്തെങ്കിലും നിഗൂഢതകള്‍ ഉള്ളതായി ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. അന്വേഷണം പലവഴിക്ക് നീങ്ങി, താമസിക്കുന്ന ഫ്‌ളാറ്റിലും വീട്ടിലും നാട്ടിലുമൊക്കെ. ഒരു ബന്ധുവിന് രക്തംകൊടുക്കാന്‍ ആശുപത്രിയില്‍ പോയെന്നോ രക്തം ചേരില്ലെന്നുംപറഞ്ഞ് തിരിച്ചുവിട്ടെന്നോ ഒക്കെ കേട്ടു. അന്ന് തുടങ്ങിയതാ ഈ മാറ്റം. എന്നോടും കാര്യമായൊന്നും മിണ്ടാറില്ല. സദാനേരോം ചിന്ത തന്നെ ചിന്ത. നല്ലൊരു പയ്യനായിരുന്നു. അതിനെന്തുപറ്റിയോ ആവോ? ഫ്‌ളാറ്റിലെ ജോലിക്കാരി അവര്‍ക്ക് അറിയാവുന്നത് പറഞ്ഞു. രാഹുലിന്റെ മൗനവ്രതം അവസാനിപ്പിക്കാതെ പറ്റില്ല എന്നായി സുഹൃത്തുക്കള്‍. പക്ഷെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത രാഹുല്‍ ഒന്നിനും മറുപടി പറഞ്ഞില്ല. അയാള്‍ ജോലി രാജിവച്ച്, ഫ്‌ളാറ്റും ഒഴിഞ്ഞ് വീട്ടിലേക്ക് പോയി. പിറ്റേദിവസം രണ്ട് സഹപ്രവര്‍ത്തകര്‍ രാഹുലിനെ അന്വേഷിച്ച് വീട്ടിലെത്തി. പക്ഷെ, രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ചുവന്നറിബണ്‍ വച്ച രണ്ടാളുകള്‍ വന്നിരുന്നു. അവരുടെകൂടെ അവനും പോയി. കുറച്ചുദിവസംകഴിഞ്ഞേ വരൂന്നാ പറഞ്ഞത്. രാഹുലിന്റെ അമ്മ അറിയിച്ചു. ചുവന്നറിബണ്‍ എന്നു കേട്ടപ്പോഴുണ്ടായ ഞെട്ടല്‍ പുറത്തുകാണിക്കാതെ അവര്‍ അമ്മയോട് യാത്രപറഞ്ഞ് മടങ്ങി. മടക്കയാത്രയില്‍ നഗരത്തിലെ ബസ്റ്റാന്റില്‍വച്ച് അവര്‍ രാഹുലിനെ കണ്ടു. മുഷിഞ്ഞുനാറിയ വേഷം, ക്ഷീണിച്ച ശരീരം, നിരാശനിഴലിക്കുന്ന കണ്ണുകള്‍... സ്‌നേഹിതരെ കണ്ടപ്പോള്‍ അയാള്‍ കാണാത്തഭാവത്തില്‍ കടന്നുകളയാന്‍ ശ്രമിച്ചു. അവര്‍ ഓടിച്ചെന്ന് പിടിച്ചുനിറുത്തി ചോദിച്ചു - നിനക്കെന്തുപറ്റി രാഹുല്‍? അയാള്‍ മറുപടിക്കായി തപ്പിത്തടഞ്ഞു. അല്‍പനേരത്തെ മൗനത്തിനുശേഷം സ്‌നേഹിതന്‍ വീണ്ടും ചോദിച്ചു, നീയിപ്പോള്‍ എവിടെയാണ്? ജീവിതം നഷ്ടപ്പെട്ടവരുടെ താവളത്തില്‍. ഇടറിയസ്വരത്തില്‍ അയാള്‍ പറഞ്ഞു. നിനക്ക് പ്രത്യേകിച്ചെന്തെങ്കിലും അസുഖം? ഇനി ഒളിച്ചുവച്ചിട്ടെന്തു കാര്യം? സത്യം പറ. എന്റെ രക്തം എച്ച്‌ഐവിപോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജീവിതം കൈവിട്ടുപോയി. അയാള്‍ വിതുമ്പിക്കരഞ്ഞു. ഇതെങ്ങനെ സംഭവിച്ചു? സ്‌നേഹിതന്റെ ചോദ്യത്തിന് മറുപടിപറയാതെ രാഹുല്‍ തലകുനിച്ചുനിന്നു. അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞു. സങ്കല്‍പത്തിലെ നാടന്‍സുന്ദരി അകലെനിന്ന് പരിഹസിക്കുന്നതുപോലെ രാഹുലിന് തോന്നി. എങ്കിലും ഒരുകാര്യത്തില്‍ അയാള്‍ ആശ്വസിച്ചു - നിരപരാധിയായ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടല്ലൊ. അവളുടെ സഹോദരന്‍ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍...! അയാള്‍ ഞെട്ടലോടെ ഓര്‍ത്തു. സകലരും വെറുക്കുകയും ഭയപ്പെടുകയുംചെയ്യുന്ന ഒരു രോഗത്തിന് അടിമയായി ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണുചിതം. അയാള്‍ തീരുമാനിച്ചുറച്ചു. പ്രജ്ഞയറ്റവനെപ്പോലെ അയാള്‍ നടന്നു. റെയില്‍വേ ക്രോസിംഗിലെത്തിയപ്പോള്‍ ഇരമ്പിപ്പാഞ്ഞടുക്കുന്ന ഗുഡ്‌സ്‌ട്രെയിന്‍. പിന്നെ ഒന്നും ഓര്‍മ്മയില്ല. കണ്ണുതുറന്നപ്പോള്‍ വൃത്തിയുള്ള കിടക്കയില്‍. ചുവന്നറിബണ്‍ ധരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ പരിചരിക്കുന്നു. വെറുക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും ഇടയില്‍നിന്നൊരു താല്‍കാലികമോചനം. തന്നെപ്പോലെ ജീവിതത്തില്‍നിന്ന് പുറന്തള്ളപ്പെട്ട പലരെയും അയാള്‍ അവിടെ കണ്ടു. പൈതൃകമായി കിട്ടിയ സമ്പാദ്യവുമായി വന്നെത്തിയ കുട്ടികള്‍, മധുവിധുനാളുകളില്‍ പ്രിയതമന്‍ നല്‍കിയ സ്‌നേഹസമ്മാനവുമായി വന്ന യുവതികള്‍, ജീവരക്ഷാര്‍ത്ഥം സ്വീകരിച്ച രക്തത്തോടൊപ്പം മറ്റൊരു ദാനംകൂടി സ്വീകരിക്കേണ്ടിവന്ന ഹതഭാഗ്യര്‍... പല അവസ്ഥകളില്‍ ജീവിതം അറിഞ്ഞവരും അറിയാത്തവരും. സമൂഹത്തിന്റെ പല തട്ടില്‍നിന്നെത്തിയവരെങ്കിലും ഇവിടെ എല്ലാവരും ഒരുപോലെ... സ്വപ്നങ്ങളുടെ ചിതയില്‍ നീറിനീറി...

പുസ്തക നിരൂപണം

മനക്കണ്ണാടിയില്‍ തെളിയുന്ന
 ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
പ്രൊഫ:എം.പി.ലളിതാബായി
     എസ്.സരോജത്തിന്റെ രചനാലോകം വിപുലവും വൈവിധ്യപൂര്‍ണവുമാണ്; സഞ്ചാരസാഹിത്യം, കഥ, കവിത, നോവല്‍, സാഹിത്യപഠനം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമറിയിച്ച ഒരെഴുത്തുകാരി.   ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളില്‍ അലഞ്ഞുതിരിയുന്ന മനസില്‍നിന്ന് ഉരുവംകൊണ്ട ചിന്താധാരകളും ഭാവചിത്രങ്ങളും ഭാഷാപൂര്‍ണതയുമൊക്കെ അവകാശപ്പെടുന്നവയാണ് ഈ കൃതികള്‍. ഭാവനാലോലമായൊരു കവിഹൃദയത്തിനുമാത്രമേ ഇമ്മാതിരി കാല്‍പനികചാരുതയാര്‍ന്നതും ആകര്‍ഷകവുമായ ഭാഷയില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കാനാവൂ. ആരതി വിത്ത് സഖാവ് സുബോധ് കൃഷ്ണന്‍ സരോജത്തിന്റെ ഇരുപത്തിരണ്ടാമത്തെ കൃതിയാണ്; മൂന്നാമത്തെ നോവലും.
. ആരതി എന്ന കഥാനായിക സര്‍ക്കാര്‍സര്‍വീസില്‍നിന്നും വിരമിച്ചശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണ് നോവലിലെ ഇതിവൃത്തം. ചിലപ്പോഴൊക്കെ ചില പിന്‍ നോട്ടങ്ങള്‍ ഉണ്ടെങ്കിലും മുന്നോട്ടുള്ള ഗതി മാറാതെയാണ് നോവലി ന്റെ സഞ്ചാരം. ഏകാന്തതയുടെ വീര്‍പ്പുമുട്ടലും അരക്ഷിതബോധവും   മാറ്റി, കൂട്ടായ്മയുടെ ശബ്ദവും വെളിച്ചവും അനുഭവവേദ്യമാക്കുന്ന  ശിശിരഭവനത്തിന് തുടക്കംകുറിച്ചുകൊണ്ട് ആരതി 25 വൃദ്ധജനങ്ങള്‍ക്ക്   താങ്ങും തണലുമാവുന്നു. ശിശിരഭവനത്തോടൊപ്പം ഒരു പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റും തുടങ്ങുകയായി.
വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ആധുനികജീവിതത്തിന്റെ ഒരു നേര്‍കാഴ്ചയാണ്. ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും ലോകജനസംഖ്യയില്‍ പകുതിയിലേറെപ്പേര്‍ വൃദ്ധരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ആഗോളപ്രതിഭാസം കേരളത്തില്‍ കൂടുതല്‍ സങ്കീര്‍ ണമാകുന്നു. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും ആധുനികചികിത്സാസൗകര്യങ്ങളും ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൊണ്ടേയിരിക്കുന്നു. വൃദ്ധരുടെ സംരക്ഷണമെന്നത് കുടുംബത്തിനും സ്റ്റേറ്റിനും ബാധ്യതയായിമാറുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ സ്വയംപര്യാപ്തരാവുമ്പോള്‍ അവരവരുടെ ആകാശങ്ങളിലേക്ക് പറന്നുയരുന്നു. മുത്തശ്ശനും മുത്തശ്ശിയും കുടുംബത്തില്‍ അപ്രസക്തരാവുന്നു. അതുവരെ എല്ലാമെല്ലാമായിരുന്നവര്‍ ആരുമല്ലാതായിത്തീരുമ്പോഴുണ്ടാവുന്ന വല്ലാത്ത നൊമ്പരവും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നു. ഈ അരക്ഷിതാവസ്ഥയിലാണ് അവര്‍ വൃദ്ധസദനങ്ങളില്‍എത്തപ്പെടുന്നത്. സ്‌നേഹസമ്പന്നനും സംസ്‌കൃതചിത്തനുമായ ഒരച്ഛന്റെ മകളായി പിറന്ന ആരതിക്ക് അമ്മ ഒരു സങ്കല്‍പം മാത്രമാണ്. ഭാര്യയുടെ വിയോഗദുഃഖത്തില്‍ നീറിക്കഴിയുന്ന കൃഷ്ണപിള്ള ഒരാദര്‍ശകഥാപാത്രമായി ജീവിക്കുന്നു. അച്ഛനെ തനിച്ചാക്കിപ്പോകാന്‍ ഇഷ്ടപ്പെടാത്ത ആരതിയുടെ ദാമ്പത്യംപോലും പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. അകാലവൈധവ്യവും അച്ഛന്റെ വിയോഗവും അവളെ തളര്‍ത്തുന്നില്ല. പക്ഷേ, സ്‌നേഹനിധികളായ മക്കള്‍ ദൂരദേശങ്ങളിലേക്ക് പറന്നകലുന്നതോടെ അവള്‍ തനിച്ചാവുന്നു. ഏകാന്തതയും വേദനകളും വേട്ടയാടുമ്പോള്‍ പുസ്തകങ്ങള്‍ കൂട്ടുകാരും സാന്ത്വനൗഷധവും ആകാറുണ്ടെന്ന് എഴുത്തുകാരി ഈ നോവലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. സര്‍ഗധനരായ എഴുത്തുകാരുടെ സൃഷ്ടികളില്‍ ആത്മാംശം കടന്നുവരുന്നു എന്നത് കൃതിയുടെ മൂല്യമായിട്ടാണ് കരുതപ്പെടുന്നത്. സ്‌നേഹവും സ്‌നേഹനിരാസവും വൈധവ്യവും സമ്മാനിക്കുന്ന നൊമ്പരങ്ങളും ആത്മസംഘര്‍ഷങ്ങളും കഥാകാരിയും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം അനുഭവങ്ങളുടെ ചൂടും ചൂരും ആരതിയിലേക്ക് പടര്‍ത്താന്‍ കഥാകാരിക്ക് കഴിയുന്നു.
വിദ്യാഭ്യാസകാലംതൊട്ടേ അടുത്തിടപഴകിയിരുന്ന ആത്മമിത്രങ്ങളാണ് ആരതിയും സഖാവ് സുബോധ് കൃഷ്ണനും (സുബു). അറിവും ബുദ്ധിയും സാമൂഹ്യബോധവും സഹജീവിസ്‌നേഹവും സേവനതല്‍പരതയും പുരോഗമനചിന്താഗതിയും ഇരുവര്‍ക്കും ഒരുപോലെ. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും സര്‍ക്കാര്‍ജോലി വേണ്ടെന്നുവച്ച്, ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സുബോധ് കൃഷ്ണന്‍. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇരുവരും പരസ്പരസഹായികളാകുന്നു. പക്ഷേ, അവരുടെ അഗാധമായ പ്രണയംമാത്രം ശരീരംതൊട്ടറിയാതെയും പങ്കുവയ്ക്കപ്പെടാതെയും തുടരുന്നു.  ആരതിയെ നിറച്ചുവച്ചിരിക്കുന്ന മനസില്‍ മറ്റൊരു സ്ത്രീക്ക് ഇടമില്ലായ്കയാല്‍ സുബു അവിവാഹിതനായി തുടരുന്നു. അനാഥരായ ഒരാദിവാസിയുവതിക്കും കുഞ്ഞിനും സ്വന്തംവീട്ടില്‍ അഭയംനല്‍കുകയും വീടുംസ്ഥലവും അവര്‍ക്ക് ഇഷ്ടദാനംചെയ്യുകയുമാണ് ദീനദയാലുവായ സുബോധ് കൃഷ്ണന്‍.
ഈഡിപ്പസ് കോംപ്ലക്‌സ് എന്ന ദയനീയവും ആശ്രയമറ്റതുമായ മനോനിലയിലകപ്പെട്ടുപോയ വിഷ്ണു ഈ നോവലിലെ ശക്തമായൊരു കഥാപാത്രമാണ്. തന്റെ അച്ഛനാരെന്ന ചോദ്യത്തിന് അമ്മയില്‍നിന്ന് ഉത്തരംകിട്ടാതെവന്നപ്പോള്‍ അയാള്‍ വീടുവിട്ടിറങ്ങുന്നു. സന്യാസിയെപ്പോലെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയില്‍ സോഷ്യല്‍മീഡിയയിലൂടെ ആരതിയെ പരിചയപ്പെടുന്നു. വിധവയായ  ആരതിയുടെ സമ്പത്തും സൗന്ദര്യവും മോഹിച്ച് അയാള്‍ വിവാഹവാഗ്ദാനവുമായി അവളെ പ്രലോഭിപ്പിക്കുന്നു.  സ്വന്തമായി ഒരു ആശ്രമം സ്ഥാപിക്കണം എന്നതാണ് അയാളുടെ ലക്ഷ്യം. ആരതി തന്റെ  ആഗ്രഹത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ധാരാളം സമ്പത്തുള്ള മറ്റൊരു സ്ത്രീയെ കണ്ടെത്തുന്നു. കപടസന്യാസി എന്ന് ചിലപ്പോള്‍ തോന്നുമെങ്കിലും, നായികാനായകന്മാര്‍ക്കൊപ്പം വിഷ്ണു മറ്റൊരു ശക്തമായ കഥാപാത്രമായി മനസില്‍ കടന്നിരിക്കുന്നു. സന്തതസഹചാരിയായ ക്രെറ്റയും വീട്ടുസഹായിയായ മായമ്മയും അയല്‍ക്കാരായ മോഹന്‍ദാസും സുബൈദയുമൊക്കെ ആരതിയുടെ മാത്രമല്ല, വായനക്കാരുടെയും മനസില്‍ ഇടംനേടുന്നു.
ഗതിമാറാതൊഴുകുന്ന പുഴപോലെയാണ് നോവലിന്റെ ഒഴുക്ക്.  വായനക്കാരന്റെ യുക്തിയെയും ബുദ്ധിയെയും പരീക്ഷിക്കുന്ന സങ്കീര്‍ണതകളോ സമസ്യകളോ ഇല്ല.  ഫോണ്‍ തുറക്കുമ്പോള്‍, ആകാശത്ത് കാത്തുനിന്ന സന്ദേശങ്ങളും ഫേസ് ബുക്കിന്റെ അറിയിപ്പുകളുമൊക്കെ ണിം ണിം ശബ്ദത്തോടെ ഫോണില്‍ വന്നുനിറയുന്നതും മക്കളുമായുള്ള വീഡിയോകാളുകളുമെല്ലാം വര്‍ത്തമാനകാലജീവിതത്തില്‍ സോഷ്യല്‍മീഡിയയുടെ അനിവാര്യതയെ സൂചിപ്പിക്കുന്നു. മകളോടൊപ്പം അമേരിക്കയില്‍ താമസിക്കുമ്പോള്‍ ആരതി അവിടത്തെ സവിശേഷമായ കാഴ്ചകള്‍ മനോഹരമായി വിവരിക്കുന്നുണ്ട്. കഥാഗതിയില്‍ അതിന് പ്രസക്തിയില്ലെങ്കിലും അമേരിക്കയെ കണ്ടറിഞ്ഞ എഴുത്തുകാരിക്ക് അതൊന്നും ഒഴിവാക്കാനാവുന്നില്ല. വാര്‍ദ്ധക്യകാല പ്രണയങ്ങളും വിവാഹബന്ധങ്ങളും സാധാരണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശീര്‍ഷകത്തിലെ വിത്ത് എന്ന പ്രയോഗം ഒരു മുന്‍ധാരണ വായനക്കാരില്‍ ജനിപ്പിക്കും. ആ മുന്‍ധാരണയെ തകിടംമറിക്കുന്നതാണ് കഥാന്ത്യം.
എസ്.സരോജം എന്ന എഴുത്തുകാരിയെ സ്ത്രീവാദിയോ സ്ത്രീവിമോചകയോ ആയിട്ടല്ല ഈ നോവലില്‍ നാം കാണുന്നത്. തികച്ചും നരകേന്ദ്രീകൃതമാണ് ഇതിന്റെ രചനാവഴി. ലളിതസുന്ദരമായ ആഖ്യാനശൈലി നല്‍കുന്ന വായനാസുഖം ചെറുതല്ല. പച്ചമണ്ണിലെ പൂക്കളും ഫലങ്ങളും മാത്രമല്ല,  സൈബറിടങ്ങളിലെ അദൃശ്യസൗഹൃദങ്ങളും അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കുന്നു.
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
എന്ന കുമാരനാശാന്റെ വരികള്‍  വായനക്കാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ആരതിയും സുബോധ് കൃഷ്ണനും.