മീന്‍പിടിക്കുന്നതും ഒരു കലയാണ്
(കഥ) എസ്.സരോജം
ചേട്ടാ ചൂണ്ടയുണ്ടോ?' അടുക്കളയില്‍ ചപ്പാത്തിക്ക് മാവുകുഴച്ചുകൊണ്ടിരുന്ന പാചകക്കാരനോട് കാര്‍ത്തിക് ചോദിച്ചു.
വഞ്ചിയുടെ വരിച്ചിലില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ചൂണ്ടയെടുത്ത് കാര്‍ത്തിക്കിനു കൊടുത്തിട്ട് പാചകക്കാരന്‍ ചോദിച്ചു: 'സാറിനുമുണ്ടോ ചൂണ്ടക്കമ്പം? കായലും പുഴയുമൊന്നും കണ്ടിട്ടില്ലാത്ത വിദേശികള്‍ക്കല്ലേ ഇതിലൊക്കെ വലിയ ഉത്സാഹം?'
പൊട്ടിച്ചിരിച്ചുകൊണ്ട് കാര്‍ത്തിക് പറഞ്ഞു: 'തോട്ടുവക്കത്ത് ആളുകള്‍ മണ്ണിരകോര്‍ത്തു ചൂണ്ടയിടുന്നതു കണ്ടിട്ടുണ്ട്.'
അവന്റെ മറുപടികേട്ട് മീനയ്ക്കും ചിരിപൊട്ടി. കാര്‍ത്തിക്കിന് സൈബര്‍ക്കായലില്‍ ചൂണ്ടയിടാനല്ലേ മിടുക്ക്.
പകല്‍യാത്ര കഴിഞ്ഞ് രാത്രിവിശ്രമത്തിനായി വഞ്ചിവീട് കരയടുപ്പിച്ച് കെട്ടിയിട്ടതോടെ ചൂണ്ടയിടാനുള്ള ഒരുക്കത്തിലാണ് വിനോദപ്രിയനായ കാര്‍ത്തിക്ക്.
'മഴയിലൊരു ജലയാത്ര! നീ വരുന്നോ?' അവന്‍ വിളിച്ചപ്പോള്‍ മീനയ്ക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മടുപ്പിക്കുന്ന ക്യാബിനും കീബോര്‍ഡിനും ചെറിയൊരിടവേള. കാഴ്ചകളില്‍ വ്യത്യസ്തത തേടുന്ന കാര്‍ത്തിക്കുമൊത്ത് പലതവണ യാത്രചെയ്തിട്ടുണ്ടവള്‍. ജലത്തിലായാലും കരയിലായാലും ഓരോ യാത്രയും ഓര്‍മ്മയില്‍ ചില്ലിട്ടുവയ്ക്കാവുന്ന അനുഭൂതികള്‍.
ചൂണ്ട ചുരുള്‍നിവര്‍ത്തി ഇരകോര്‍ക്കാന്‍ പാകത്തില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു: 'ചേട്ടാ ചപ്പാത്തിമാവു കൊരുത്താല്‍ മീന്‍ കൊത്തുമോ?'
'നമുക്കൊന്നു പരീക്ഷിച്ചുനോക്കാം സാറേ' ഷാജി പ്രോത്സാഹിപ്പിച്ചു. നനച്ചുരുട്ടിയ ഗോതമ്പുമാവുമായി കാര്‍ത്തിക് വഞ്ചിയുടെ ചുണ്ടത്തിരുന്ന് ചൂണ്ടയെറിഞ്ഞു.
കായല്‍പ്പരപ്പില്‍ വെള്ളിമുത്തുകള്‍ വിതറുന്ന ചാറ്റല്‍മഴയിലേക്ക് കൈനീട്ടിക്കൊണ്ട് വഞ്ചിവീടിന്റെ ജനാലയ്ക്കല്‍ നില്‍ക്കുകയായിരുന്നു മീന. കായല്‍ക്കാറ്റില്‍ ചിതറിച്ചാറുന്ന മഴയേറ്റു നനഞ്ഞപ്പോള്‍ അവള്‍ അച്ഛന്റെ തറവാട്ടില്‍ വിരുന്നിനെത്തിയ മീനുക്കുട്ടിയായി. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മഴനനഞ്ഞും മീന്‍പിടിച്ചും ഉല്ലസിക്കുന്ന ഗ്രാമബാല്യങ്ങള്‍ക്കൊപ്പം കൂടി. മഴത്തണുപ്പില്‍ തിമര്‍ത്തുപൊന്തിയ വയല്‍മീനുകള്‍ വരമ്പിലെ മടയിലൂടെ വരിവരിയായി കൈത്തോടിലേക്കിറങ്ങിവരുന്നതു കണ്ട് മീനുക്കുട്ടി ആര്‍ത്തുകൂവി. ഹൂയ്..... പാക്കരനും പത്രോസും രാജേശ്വരിയും തുളസിയും സുഹറയും രവിക്കുട്ടനുമടങ്ങുന്ന കുട്ടിപ്പട ഏറ്റുകൂവി: ഹൂയ്...... ഹൂയ്......
താഴ്ത്തിവിരിച്ച തോര്‍ത്തുവലയിലേക്കു പാഞ്ഞുകേറുന്ന മാനത്തുകണ്ണികള്‍. ചുരുട്ടിപ്പിടിച്ച തോര്‍ത്തിനുള്ളില്‍ മാനത്തുകണ്ണികളുടെ മാനംകാണാതെയുള്ള പിടച്ചില്‍. പിടച്ചിലാറുംമുമ്പ് അവറ്റയെ സരസ നീട്ടിയ കൂമ്പാളയിലേക്കു കുടഞ്ഞിട്ട് വീണ്ടും വലവീശുന്ന ഉണ്ണിയും പാക്കരനും. അനക്കമറ്റൊരു മാനത്തുകണ്ണിയെ കൈയിലെടുത്ത് അതിന്റെ കണ്ണുകളില്‍ വിരലോടിച്ചുകൊണ്ട് രവിക്കുട്ടന്‍ പ്രഖ്യാപിച്ചു: മീനുകള്‍ക്ക് കണ്‍പോളകളില്ല. അവന്റെ കണ്ടുപിടിത്തത്തെ എല്ലാവരും കൈയ്യടിച്ച് അംഗീകരിച്ചു. മഴച്ചാറ്റല്‍ നിന്നപ്പോള്‍ കുട്ടിപ്പട പറമ്പിലേക്കു കയറി. തുളസി കരിയിലകള്‍ക്കിടയില്‍ പാത്തുവച്ചിരുന്ന വക്കുപൊട്ടിയ മണ്‍ചട്ടിയെടുത്ത് തോട്ടുവെള്ളത്തില്‍ കഴുകിവൃത്തിയാക്കി. സരസ മീനുകളെ ചട്ടിയിലേക്കു കുടഞ്ഞിട്ടു. രാജേശ്വരിയും രവിക്കുട്ടനും കല്ലുകള്‍കൊണ്ട് അടുപ്പുകൂട്ടി. പാക്കരന്‍ ഓടിപ്പോയി കുടിലില്‍നിന്ന് ചൂട്ടും തീയും കൊണ്ടുവന്നു. ചെറുമീനുകളെ പാകത്തിനു വേവിച്ചെടുക്കാന്‍ വിരുതത്തി സുഹറ തന്നെ. വെന്തമീനിന്റെ ചെളിമണം കാറ്റില്‍ പരന്നപ്പോള്‍ മീനുക്കുട്ടി മൂക്കുവിടര്‍ത്തിനിന്നു. ഹായ്....
താര്‍പ്പായകളുടെ ഇളകിയാട്ടം മീനയെ ബോട്ടിലേക്കു മടക്കിവിളിച്ചു. മഴയ്‌ക്കൊപ്പം കായല്‍ക്കാറ്റിനും കരുത്തേറിയിരിക്കുന്നു. അറുപതിനോടടുത്ത ഡ്രൈവര്‍ പിറുപിറുത്തുകൊണ്ട് താര്‍പ്പായകള്‍ വലിച്ചു കെട്ടുകയാണ്. യാത്രയിലുടനീളം കുട്ടനാടന്‍ കഥകളുമായി വാചാല നായിരുന്നെങ്കിലും കാറ്റിലുലയുന്ന ബോട്ടുപോലെ അയാളുടെ ആകുല ചിന്തകളും എവിടെയും നില്‍ക്കാതെ ആടിയുലയുകയായിരുന്നു.നെല്‍പ്പാടങ്ങള്‍ക്കും കായലിനുമിടയില്‍ അരപ്പട്ടപോലെ നീണ്ടുകിടക്കുന്ന മണ്‍തടത്തില്‍ വേരുറപ്പിക്കാനിടമില്ലാതെ ഇളകിയാടുന്ന തെങ്ങുകള്‍. മഴക്കാറ്റ് അവയെ ബോട്ടിനുമുകളിലേക്കു മറിച്ചിടുമോ എന്നായിരുന്നു അയാളുടെ പേടി. ചെറുപ്പക്കാരനായ ഷാജി ഇടയ്ക്കിടെ അടുക്കളയില്‍നിന്നും ഓടിവന്ന് അയാളെ സഹായിക്കുകയും ധൈര്യമോതുകയും ചെയ്തുകൊണ്ടിരുന്നു. സന്ധ്യയ്ക്ക് യാത്രയവസാനിപ്പിച്ച് ബോട്ട് തീരത്തെ മരങ്ങളില്‍ കെട്ടിയിട്ടതോടെ അയാള്‍ക്ക് ആശ്വാസമായി. രാവിലെ എട്ടുമണിവരെ ബോട്ടിനു വിശ്രമമാണ്; ഡ്രൈവര്‍ക്കും. അയാള്‍ ബാഗുമെടുത്ത് വീട്ടിലേക്കുപോയി.
'കൊത്തുന്നുണ്ട്; പക്ഷേ കുരുങ്ങുന്നില്ല.' ചൂണ്ടയില്‍ കൊരുത്ത ഗോതമ്പുമാവും കൊത്തിക്കൊണ്ട് ഓടിപ്പോകുന്ന മീനുകളെ പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കാര്‍ത്തിക്ക്.
'ഇരുട്ടായില്ലേ സാറേ, കാണാനൊക്കൂല്ല. കൈയിലറിയണം കൊത്ത്. അതിന് നല്ല പരിചയം വേണം.' ഷാജി കാര്‍ത്തിക്കിന് അനുഭവപാഠം പറഞ്ഞുകൊടുത്തു. കാര്‍ത്തിക്ക് പൂര്‍വ്വാധികം വാശിയോടെ പരിശ്രമം തുടര്‍ന്നു.
മീന ബോട്ടിന്റെ തുഞ്ചത്തിരുന്ന് കായല്‍ക്കാഴ്ചകള്‍ കണ്ടു രസിക്കുകയാണ്. രാത്രിതങ്ങാനെത്തിയവരെയും പേറിക്കൊണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിരന്നുകിടക്കുന്ന വലുതും ചെറുതുമായ വഞ്ചിവീടുകള്‍. പ്ലാസ്റ്റിക് വടങ്ങളും കയറുകളും കൊണ്ട് അവയെ കരയിലെ മരങ്ങളില്‍ കെട്ടിയിട്ടിരിക്കുകയാണ്. ചാനല്‍കേബിളുകള്‍ ബോട്ടിനുള്ളിലേക്ക് പ്രവേശനം കാത്ത് മരക്കൊമ്പുകളില്‍ ചുരുണ്ടുകിടക്കുന്നു. വെള്ളം നിറഞ്ഞ കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആകാശനിഴല്‍പോലെ അകലെ കാണാം. പാടത്തിനും കായലിനുമിടയ്ക്കുള്ള അതിര്‍വരമ്പില്‍ കെട്ടിപ്പൊക്കിയ കൂരകളും ഷീറ്റുമേഞ്ഞ വീടുകളും ദരിദ്രജീവിതത്തിന്റെ അടയാളങ്ങള്‍ പേറിനില്‍ക്കുന്നു. അതൊക്കെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വീടുകളാണെന്ന് ഡ്രൈവര്‍ പറഞ്ഞതോര്‍ത്തു. അവയില്‍നിന്ന് പതുങ്ങിയെത്തുന്ന നേര്‍ത്തവെളിച്ചം അവരുടെ ജീവിതരേഖപോലെതന്നെ കായലോളങ്ങളില്‍ ആടിയുമുലഞ്ഞും നില്‍ക്കുന്നു.
തൊട്ടടുത്ത വഞ്ചിയിലുള്ളവര്‍ യൂറോപ്പില്‍ നിന്നുള്ളവരാണെന്നു തോന്നുന്നു. നിക്കറും ബനിയനുമിട്ട വെളുമ്പിപ്പെണ്ണിന്റെ ചുണ്ടില്‍ എരിയുന്ന സിഗരറ്റുണ്ട്. അവള്‍ കരയിലെ നിറമില്ലാത്ത ജീവിതത്തിന്റെ ചലനങ്ങള്‍ നോക്കി ആശ്ചര്യപ്പെട്ടുനില്‍പാണ്. പ്രകൃതിഭംഗികള്‍ കണ്ടുല്ലസിക്കാനെത്തിയവരെന്തിനു നിഴല്‍ജീവിതങ്ങളെക്കുറിച്ചു വ്യാകുലപ്പെടണം! മീന കണ്ണുകളെ മറ്റൊരു ദിശയിലേക്കു തിരിച്ചുപിടിച്ചു. കായലിലേക്കു ചാഞ്ഞുനില്‍ക്കുന്ന പുന്നമരത്തിന്റെ ചുവട്ടിലിരുന്നു ചൂണ്ടയിടുന്നവരില്‍ അവളുടെ നോട്ടം തങ്ങിനിന്നു. തെങ്ങോലകള്‍ക്കിടയിലൂടെ കടന്നെത്തുന്ന നിഴല്‍വെളിച്ചത്തില്‍ അവരുടെ ഇരുണ്ടമുഖം കണ്ടപ്പോള്‍ അവര്‍ അവിടെയിരിക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായെന്ന് തോന്നി. ചാറ്റല്‍മഴ വന്നതും പോയതുമൊന്നും അവര്‍ അറിഞ്ഞമട്ടില്ല. ഇടയ്ക്കിടെ ചലിക്കുന്ന കൈകളാണ് അവര്‍ക്കു ജീവനുണ്ടെന്നു തോന്നിക്കുന്നത്. വല്ലപ്പോഴും ചൂണ്ടയില്‍ കുരുങ്ങുന്ന ചെറുമീനുകളെ പ്ലാസ്റ്റിക്ക് കവറിലാക്കി പൊതിഞ്ഞുവയ്ക്കുന്നുണ്ട്.
'അവര്‍ അത്താഴക്കറിക്ക് മീന്‍പിടിക്കുന്നതാ. ഇങ്ങനെ കരയ്ക്കിരുന്നാ വലുതൊന്നും കിട്ടൂല്ല. പാവങ്ങള്‍.' മീനയുടെ കൗതുകം കണ്ടിട്ട് ഷാജി പറഞ്ഞു.
'ഹായ് പിടിച്ചു. പലതവണ ഇവളെന്നെ പറ്റിച്ചു. ഞാന്‍ വിടുമോ?' ചൂണ്ടയില്‍ കുരുങ്ങിയ ചെറുമീനുമായി കാര്‍ത്തിക്ക് മുന്നില്‍. അവന്റെ പൂച്ചക്കണ്ണുകളില്‍ വന്യമായൊരു സന്തോഷം. മീന ആ മീനിനെ നോക്കി. അതിന്റെ വീര്‍ത്തുന്തിയ വയറിനുള്ളില്‍ നിറയെ മണല്‍ത്തരികള്‍പോലുള്ള മുട്ടകളായിരിക്കും, നല്ല രുചിയുള്ള മുട്ടകള്‍. കുട്ടിക്കാലത്തു ചുട്ടുതിന്ന തോട്ടുമീനുകളുടെ മണവും രുചിയും മൂക്കിലും നാക്കിലും നിറച്ചുകൊണ്ട് അവള്‍ കാര്‍ത്തിക്കിനെ അഭിനന്ദിച്ചു: 'നീ നല്ലൊരു ചൂണ്ടക്കാരന്‍ തന്നെ.'
'ഹഹഹാ....' പൊട്ടിച്ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: 'എടി പെണ്ണേ, ചപ്പാത്തിമാവുകൊണ്ടു ചൂണ്ടയിടുന്നതാദ്യമായിട്ടാ. നമുക്ക് വാക്കുകള്‍ കൊണ്ടു ചൂണ്ടയിടുന്നതല്ലേ ശീലം.'
മീന കൗതുകത്തോടെ ഓര്‍ത്തു: കീബോര്‍ഡില്‍ വിരല്‍ത്തുമ്പു കളുതിര്‍ക്കുന്ന നിറമുള്ള വാക്കുകള്‍ കോര്‍ത്ത് സൈബര്‍ക്കായലില്‍ നിരന്നിരിക്കുന്ന ചൂണ്ടകള്‍ക്കിടയിലൂടെ മിന്നിയും തെന്നിയും കുതറിയോടുന്ന മീനുകള്‍. കുതറുന്തോറും കോര്‍ത്തുവലിക്കുന്ന ചൂണ്ടമുനകള്‍. അങ്ങനെയല്ലേ താനും കാര്‍ത്തിക്കില്‍ കുരുങ്ങിപ്പോയത്! ചൂണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന മീനിനെ കൊതിയോടെ നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു:
'നീയിതിനെ എന്തുചെയ്യാന്‍പോകുന്നു?'
'ദേ.. അയാള്‍ക്കു കൊടുക്കാം.' എന്നുപറഞ്ഞുകൊണ്ട് കാര്‍ത്തിക് മീനിനെ ചൂണ്ടയില്‍നിന്നു പറിച്ചെടുത്ത് കരയിലെ ചൂണ്ടക്കാരന്റെ അരികിലേക്കെറിഞ്ഞുകൊടുത്തു. എന്നിട്ട് അടുക്കളയിലേക്ക് വിളിച്ചുചോദിച്ചു: 'ഷാജീ... കൊഞ്ചു റഡിയായോ?'
'ങ്ഹാ. എടുക്കട്ടേ സര്‍?'
'എടുത്ത് മുകളില്‍ വച്ചേക്ക്. രണ്ടുഗ്ലാസ്സും ഒരുകുപ്പി വെള്ളവും കൂടി വേണേ.'
ഫിനിഷിംഗ്‌പോയിന്റില്‍ ബോട്ടുനിര്‍ത്തിയപ്പോള്‍ കരയിലെ കച്ചവടക്കാരനില്‍നിന്ന് കാര്‍ത്തിക്ക് വിലപേശിവാങ്ങിയതാണ് കായല്‍ക്കൊഞ്ച്. അതാണ് അത്താഴത്തിന്റെ സ്‌പെഷ്യല്‍ ഐറ്റം.
'ഞാനൊന്നു കുളിച്ചുവരാം മോളേ. നമുക്കിന്നടിച്ചു പൊളിക്കണ്ടേ?' ഒരു കുസൃതിച്ചിരിയോടെ അവന്‍ മുറിയിലേക്കു പോയി. ഒറ്റതിരിഞ്ഞൊഴുകുന്ന കുളവാഴകളിലെ നനുത്തപൂക്കളുടെ നീലിമ കണ്ണില്‍ നിറച്ചുകൊണ്ട് മീന കായല്‍ക്കാറ്റില്‍ കുളിര്‍ന്നുനിന്നു. ജലവിതാനത്തിലെ രാത്രിവര്‍ണ്ണങ്ങള്‍ രതിനീലയും പ്രണയച്ചുവപ്പുമായി അവളുടെ ഉള്ളിലേക്ക് ഒഴുകിത്തുളുമ്പി. കാര്‍ത്തിക്ക് കുളിച്ചുവന്നപ്പോഴേക്കും ഷാജി കൊഞ്ചുവറുത്തതും വെള്ളവും ഗ്ലാസ്സും മുകളില്‍ കൊണ്ടുവച്ചിട്ട് പറഞ്ഞു:
'സാറേ ഞാനൊന്നു പുറത്തേക്കിറങ്ങുന്നു. ഒരരമണിക്കൂര്‍. അതുകഴിഞ്ഞുപോരേ അത്താഴം?'
'മതിമതി. ഷാജി പോയിട്ടുവാ.'
അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ എം.എച്ചിന്റെ ഫുള്‍ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി കാര്‍ത്തിക്ക് വിളിച്ചു: 'വാ മോളേ വാ...'
സ്‌നേഹം വന്നാല്‍ അവനങ്ങനെയാണ്. മോളേന്നേ വിളിക്കൂ. സ്‌നേഹമായാലും ലഹരിയായാലും അതിരുവിട്ടാല്‍പ്പിന്നെ ഒന്നും മിണ്ടാതെ മടിയില്‍ക്കിടന്നു വിതുമ്പും. എന്തിനാ കരയുന്നതെന്നു ചോദിച്ചാല്‍ ഉത്തരമില്ല. ആ ബോറന്‍ പരിപാടി വല്ലപ്പോഴുമുള്ള കൂടിച്ചേരലിന്റെ സുഖനിമിഷങ്ങള്‍ ഇല്ലാതാക്കും. അതുകൊണ്ട് അവന്റെ സന്തോഷം കരച്ചിലോളം വളരാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരുപോലെ നിറച്ച ഗ്ലാസ്സുകളിലൊന്ന് കാര്‍ത്തിക്ക് അവള്‍ക്കു നീട്ടി. ഗ്ലാസ്സുകള്‍ പരസ്പരം മുട്ടിച്ച് ചിയേഴ്‌സ് പറഞ്ഞ് ഇരുവരും സന്തോഷത്തിന്റെ തുള്ളികള്‍ നുണയാന്‍തുടങ്ങി. ചിന്തകളില്‍ ലഹരി പടര്‍ന്നതോടെ കാര്‍ത്തിക്ക് വാചാലനായി. കായലും കടലും കടന്ന,് ബ്ലാക്ക്‌ഹോളും സ്റ്റീഫന്‍ ഹോക്കിന്‍സും കടന്ന്. ഏറ്റവുമൊടുവില്‍ കണ്ടെത്തിയ നക്ഷത്രസമൂഹങ്ങള്‍വരെ എത്തിയ വാദപ്രതിവാദങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയിലേക്ക് കത്തിപ്പടര്‍ന്നു. കാര്‍ത്തിക്കിന്റെ വാദങ്ങളോട് മീനയ്ക്ക് യോജിക്കാനായില്ല. അവള്‍ നിശ്ശബ്ദയായി. ഈഗോയ്ക്കു മുറിവേറ്റാല്‍ അവന്‍ കുത്തുവാക്കുകള്‍ ചൂണ്ടമുനയില്‍ കോര്‍ത്ത് സൈബര്‍കായലിലേക്കെറിയും. ആത്മാഭിമാനത്തിന്റെ ആഴങ്ങളില്‍ തറഞ്ഞുകയറുന്ന ചൂണ്ടമുനകള്‍ ഊരിയെറിഞ്ഞാലും മുറിവില്‍നിന്ന് ചോരവാര്‍ന്നുകൊണ്ടേയിരിക്കും.
വിയോജിപ്പിന്റെ വീര്യം കൂടിയപ്പോള്‍ ഇരുവരും ലോകകാര്യംവിട്ട് കൊഞ്ചിന്റെ രുചിയിലേക്കും എം എച്ചിന്റെ ലഹരിയിലേക്കും മടങ്ങിവന്നു. കാര്‍ത്തിക്ക് ഒഴിഞ്ഞ ഗ്ലാസ്സുകള്‍ വീണ്ടും നിറച്ചു. വറുത്തകൊഞ്ചിന്റെ എരിവ് രസമുകുളങ്ങളില്‍ നീറ്റലായി പടര്‍ന്നപ്പോള്‍ അവന്‍ വഞ്ചിത്തലപ്പത്തു കയറിയിരുന്ന് കായലിലേക്കു നോക്കി നീട്ടിക്കൂവി: കൂ........യ്. മീന ഏറ്റുകൂവി. ഹൂ......യ്. കായലില്‍നിന്നൊരു കൂവല്‍ മറുപടിയായി കിട്ടിയപ്പോള്‍ ഇരുവരും കുട്ടികളെപ്പോലെ കൈകൊട്ടിയാ ര്‍ത്തു. സന്തോഷത്തിന്റെ പാരമ്യതയില്‍ അവര്‍ കൈകള്‍ കോര്‍ത്തു പിടിച്ച് കണ്ണില്‍ക്കണ്ണില്‍ നോക്കിനിന്നു. പിന്നെ വസ്ത്രങ്ങളുടെ ഭാരമൊഴിഞ്ഞ ശരീരങ്ങള്‍ ഒരേ താളത്തില്‍ ചലിക്കാന്‍ തുടങ്ങി.
'സാറേ മണി പത്തായി. അത്താഴം കഴിക്കണ്ടേ?'
ഷാജി വിളിച്ചപ്പോള്‍ കാര്‍ത്തിക്ക് തറയില്‍കിടന്ന ബര്‍മുഡ യെടുത്തിട്ടുകൊണ്ട് താഴേക്കുപോയി. മീനയ്ക്ക് ഭക്ഷണം വേണമെന്നേ തോന്നിയില്ല. കാര്‍ത്തിക്കിനോടൊട്ടിച്ചേര്‍ന്നങ്ങനെ കിടക്കാനായിരുന്നു അവള്‍ക്കിഷ്ടം. അവസാന നിമിഷംവരെ അങ്ങനെ കിടക്കാനായെങ്കില്‍ എന്നവള്‍ കൊതിക്കാറുണ്ടെങ്കിലും ഒരിക്കല്‍പോലും അവനോടതു പറഞ്ഞിട്ടില്ല. അകത്തു തോന്നുന്ന ഇഷ്ടം അതേപടി പുറത്തുകാണിക്കാന്‍ അവന്റെ ഈഗോ ഒരിക്കലും അനുവദിക്കാറില്ല. മീനയുടെ തിരമുറിയാത്ത സ്‌നേഹപ്രവാഹത്തിനു കുറുകെ വാക്കുകള്‍കൊണ്ട് തടയണകെട്ടുകയും ചെയ്യും. 'ഇന്ന് നമ്മള്‍ സൗഹൃദത്തിലാണ്.നാളെയും ഇങ്ങനെതന്നെ ആയിരിക്കണമെന്നു ശഠിക്കുന്നത് ബോറല്ലേ മീനാ?' അവന്റെ ഇത്തരം ചോദ്യങ്ങള്‍ക്കുമുന്നില്‍ അവള്‍ മറുപടിയില്ലാതെ നില്‍ക്കും. ഏതുനിമിഷവും കൈവിട്ടുപോകാവുന്ന സ്‌നേഹത്തെ എങ്ങനെയാണ് മുറുകെപ്പിടിക്കുകയെന്ന് ആശങ്കപ്പെടും.
മീനയുടെ സ്‌നേഹാശങ്കകള്‍ അവനെ അലട്ടാറേയില്ല. 'അഭിപ്രായഭിന്നതകളുണ്ടെങ്കിലും ചില സമാനതകള്‍ നമ്മെ ചേര്‍ത്തുനിറുത്തുന്നതുകൊണ്ടാവാം നമ്മള്‍ യാത്രകളില്‍ ഒന്നിക്കുന്നത്' അവന്റെ ന്യായീകരണം ഈ വാക്കുകളില്‍ ഒതുങ്ങും.
വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്നാണ് നിബന്ധനയെങ്കിലും ഇടയ്ക്കിടെ തലനീട്ടുന്ന സ്വാര്‍ത്ഥത കലഹങ്ങളില്‍ കൊണ്ടെത്തിക്കുന്നതും പതിവാണ്. 'എന്റെ ചൂണ്ടയില്‍ കുരുങ്ങിയ നാലാമത്തെ മീനാണു നീ' കാര്‍ത്തിക്ക് അഹങ്കാരം പറയുമ്പോള്‍ മീന മൗനിയാവും. മൗനമാണ് അഹങ്കാരത്തിനു പറ്റിയ മറുപടിയെന്ന് അവള്‍ക്കറിയാം. അവന്റെ ചൂണ്ടയില്‍ പിന്നെയും എത്രയോ മീനുകള്‍ കുരുങ്ങിയിരിക്കുന്നു! എന്നിട്ടും ചങ്കില്‍ തറഞ്ഞിരിക്കുന്ന ആ ചൂണ്ടക്കൊളുത്ത് ഊരിക്കളയാന്‍ അവള്‍ക്കാവുന്നില്ല. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണല്ലൊ, എത്ര ശ്രമിച്ചാലും പറിച്ചെറിയാനാവാത്തവ! തന്റെ വാക്കുകളില്‍ എന്തെങ്കിലും ഇഷ്ടക്കേടു തോന്നിയാല്‍പിന്നെ വലവച്ചരിച്ചാലും അവനെ കിട്ടില്ല. സൈബര്‍ക്കായലില്‍ തനിക്കു ചെന്നെത്താനാവാത്ത ഏതെങ്കിലും തുരുത്തില്‍ പ്രതിഷേധത്തിന്റെ കോട്ടകെട്ടി ഒളിച്ചിരിക്കും. ദിവസങ്ങള്‍ കഴിയുമ്പോള്‍ പുറത്തുവന്ന് വീമ്പിളക്കും: 'ഏറ്റവും പ്രിയപ്പെട്ടതിനെ വേണ്ടെന്നുവയ്ക്കാന്‍ കരുത്തുള്ളതാവണം മനസ്സ്.'
'മീനാ.... വരുന്നില്ലേ?' കാര്‍ത്തിക്ക് വിളിച്ചപ്പോള്‍ അവള്‍ എണീറ്റ് താഴേക്കുചെന്നു. ഷാജിയുമായി ലഹരി പങ്കിടുകയായിരുന്നു അവനപ്പോള്‍. പാവപ്പെട്ട തൊഴിലാളികളുമായി കൂട്ടുകൂടുന്നതും അവന്റെ ഒരു രീതിയാണ്.
മേശപ്പുറത്തു നിരന്നിരിക്കുന്ന ഇഷ്ടവിഭവങ്ങള്‍ കണ്ടിട്ടും മീനയ്ക്ക് വിശപ്പുതോന്നിയില്ല. മദ്യം അകത്തുചെന്നാല്‍ കാര്‍ത്തിക്കിന് ഭക്ഷണത്തോട് വല്ലാത്ത ആര്‍ത്തിയാണ്. കൊഞ്ചും കരിമീനും രുചിച്ചുനോക്കി അല്‍പമെന്തോ കഴിച്ചെന്നുവരുത്തി മീന മുറിയിലേക്കു പോയി, ലാപ്പു തുറന്ന് ഡോങ്കിള്‍ ഫിറ്റുചെയ്ത് സൈബര്‍കായലിലേക്കിറങ്ങി. ് സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കിടയിലൂടെ ഊളിയിടുന്ന മഞ്ഞവരയുള്ള കറുത്തപഴുതാരകള്‍, പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ നീന്തുന്ന ചുവന്നചുണ്ടുള്ള തത്തമത്സ്യങ്ങള്‍, വഴുവഴുപ്പുള്ള വരാലുകളും കൊമ്പുള്ള കാരികളും... ക്ലാപ്പും ടേക്കുമില്ലാതെ പോസുചെയ്യുന്ന സുന്ദരികള്‍, വിഷപ്പാമ്പുകള്‍ക്കിടയില്‍ നീന്തിത്തുടിക്കുന്ന വര്‍ണ്ണച്ചിറകുള്ള ബെറ്റാ മീനുകള്‍.... എത്ര സമൃദ്ധമാണ് സൈബര്‍കായല്‍!
ആഴക്കായലിലെ ബാലേനര്‍ത്തകിയെപ്പോലെ തോന്നിച്ചൊരു ചുവന്നചിറകുള്ള ബെറ്റയിലേക്ക് മീന പരകായപ്രവേശം നടത്തി. ഊരും പേരും മായ്ച്ച്, കൗതുകങ്ങളിലേക്ക് കണ്ണെറിഞ്ഞ് അങ്ങനെ ചുറ്റിത്തിരിയാന്‍ എന്തുരസം! വാക്കുകളില്‍ വികാരംകൊരുത്തു നിരന്നിരിക്കുന്ന ചെറുതും വലുതുമായ ചൂണ്ടകള്‍ക്കിടയിലൂടെ ചന്തമുള്ള ചിറകുകള്‍ വിടര്‍ത്തി ചെറിയ ചുഴികളുതിര്‍ത്ത്, മേലേക്കു പൊന്തിവന്ന് വെണ്മേഘങ്ങളെ നോക്കി കണ്ണിറുക്കിയും കുസൃതിനിറഞ്ഞ പ്രലോഭനങ്ങള്‍ വിതറി ചൂണ്ടക്കാരെ ഭ്രമിപ്പിച്ചും അവള്‍ കായലില്‍ ഒഴുകിനടന്നു.
ഭക്ഷണം കഴിഞ്ഞെത്തിയ കാര്‍ത്തിക്ക് സ്മാര്‍ട്ട്‌ഫോണ്‍ തുറന്നു. ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകി. മദ്യലഹരിയില്‍, റോക്കിന്റെ ചടുലതാളങ്ങള്‍ക്കൊപ്പം കായല്‍സുന്ദരിമാരെ കുരുക്കുന്ന വാക് തരംഗങ്ങളും രൂപരഹിതമായൊഴുകി. മൂര്‍ച്ചയേറിയ ഇരുമ്പുമുനകളില്‍ കോര്‍ത്ത ചെറുമീനുകളുടെ നിലവിളികളില്‍ അര്‍മ്മാദിക്കുകയാണവന്‍. മീനയ്ക്ക് വാശിയേറി. വളഞ്ഞും പുളഞ്ഞും ഒരു കാബറേ നര്‍ത്തകിയുടെ കൗശലത്തോടെ അവള്‍ തനിക്കുനേരേ നീണ്ട ചൂണ്ടകളെ കൊതിപ്പിച്ചു രസിക്കാന്‍ തുടങ്ങി. ചില ചൂണ്ടകള്‍ കൊത്തിയെടുത്ത് ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞു. ചിലത് മണ്‍തിട്ടകളില്‍ കൊളുത്തിവച്ചു. മറ്റുചിലത് പരസ്പരം കുരുക്കിയിട്ടു. മീന്‍ കുരുങ്ങിയെന്നു സന്തോഷിച്ച് ആഞ്ഞുവലിച്ച ചൂണ്ടക്കാര്‍ മൂക്കുകുത്തിവീണു.
കളിതുടരുന്നതിനിടയില്‍ മീന കാര്‍ത്തിക്കിനെ ഇടംകണ്ണിട്ടു നോക്കി. പുതിയൊരു കോളുകിട്ടിയ ആവേശത്തോടെ ചുവന്നചിറകുള്ള ബെറ്റയില്‍ ചൂണ്ടകൊരുത്ത് ആഞ്ഞുവലിക്കുകയാണവന്‍. അവളുടെ കുസൃതിക്കണ്ണില്‍ ആ കളിക്കാരനോട് തെല്ലൊരു സഹതാപം മിന്നി. അടുത്തനിമിഷം അവള്‍ ആ ചൂണ്ടയെ കൊത്തിയെടുത്ത് ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.
No comments:
Post a Comment