Sunday, 21 June 2026

പുസ്തക നിരൂപണം

മനക്കണ്ണാടിയില്‍ തെളിയുന്ന
 ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
പ്രൊഫ:എം.പി.ലളിതാബായി
     എസ്.സരോജത്തിന്റെ രചനാലോകം വിപുലവും വൈവിധ്യപൂര്‍ണവുമാണ്; സഞ്ചാരസാഹിത്യം, കഥ, കവിത, നോവല്‍, സാഹിത്യപഠനം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമറിയിച്ച ഒരെഴുത്തുകാരി.   ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളില്‍ അലഞ്ഞുതിരിയുന്ന മനസില്‍നിന്ന് ഉരുവംകൊണ്ട ചിന്താധാരകളും ഭാവചിത്രങ്ങളും ഭാഷാപൂര്‍ണതയുമൊക്കെ അവകാശപ്പെടുന്നവയാണ് ഈ കൃതികള്‍. ഭാവനാലോലമായൊരു കവിഹൃദയത്തിനുമാത്രമേ ഇമ്മാതിരി കാല്‍പനികചാരുതയാര്‍ന്നതും ആകര്‍ഷകവുമായ ഭാഷയില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കാനാവൂ. ആരതി വിത്ത് സഖാവ് സുബോധ് കൃഷ്ണന്‍ സരോജത്തിന്റെ ഇരുപത്തിരണ്ടാമത്തെ കൃതിയാണ്; മൂന്നാമത്തെ നോവലും.
. ആരതി എന്ന കഥാനായിക സര്‍ക്കാര്‍സര്‍വീസില്‍നിന്നും വിരമിച്ചശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണ് നോവലിലെ ഇതിവൃത്തം. ചിലപ്പോഴൊക്കെ ചില പിന്‍ നോട്ടങ്ങള്‍ ഉണ്ടെങ്കിലും മുന്നോട്ടുള്ള ഗതി മാറാതെയാണ് നോവലി ന്റെ സഞ്ചാരം. ഏകാന്തതയുടെ വീര്‍പ്പുമുട്ടലും അരക്ഷിതബോധവും   മാറ്റി, കൂട്ടായ്മയുടെ ശബ്ദവും വെളിച്ചവും അനുഭവവേദ്യമാക്കുന്ന  ശിശിരഭവനത്തിന് തുടക്കംകുറിച്ചുകൊണ്ട് ആരതി 25 വൃദ്ധജനങ്ങള്‍ക്ക്   താങ്ങും തണലുമാവുന്നു. ശിശിരഭവനത്തോടൊപ്പം ഒരു പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റും തുടങ്ങുകയായി.
വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ആധുനികജീവിതത്തിന്റെ ഒരു നേര്‍കാഴ്ചയാണ്. ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും ലോകജനസംഖ്യയില്‍ പകുതിയിലേറെപ്പേര്‍ വൃദ്ധരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ആഗോളപ്രതിഭാസം കേരളത്തില്‍ കൂടുതല്‍ സങ്കീര്‍ ണമാകുന്നു. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും ആധുനികചികിത്സാസൗകര്യങ്ങളും ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൊണ്ടേയിരിക്കുന്നു. വൃദ്ധരുടെ സംരക്ഷണമെന്നത് കുടുംബത്തിനും സ്റ്റേറ്റിനും ബാധ്യതയായിമാറുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ സ്വയംപര്യാപ്തരാവുമ്പോള്‍ അവരവരുടെ ആകാശങ്ങളിലേക്ക് പറന്നുയരുന്നു. മുത്തശ്ശനും മുത്തശ്ശിയും കുടുംബത്തില്‍ അപ്രസക്തരാവുന്നു. അതുവരെ എല്ലാമെല്ലാമായിരുന്നവര്‍ ആരുമല്ലാതായിത്തീരുമ്പോഴുണ്ടാവുന്ന വല്ലാത്ത നൊമ്പരവും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നു. ഈ അരക്ഷിതാവസ്ഥയിലാണ് അവര്‍ വൃദ്ധസദനങ്ങളില്‍എത്തപ്പെടുന്നത്. സ്‌നേഹസമ്പന്നനും സംസ്‌കൃതചിത്തനുമായ ഒരച്ഛന്റെ മകളായി പിറന്ന ആരതിക്ക് അമ്മ ഒരു സങ്കല്‍പം മാത്രമാണ്. ഭാര്യയുടെ വിയോഗദുഃഖത്തില്‍ നീറിക്കഴിയുന്ന കൃഷ്ണപിള്ള ഒരാദര്‍ശകഥാപാത്രമായി ജീവിക്കുന്നു. അച്ഛനെ തനിച്ചാക്കിപ്പോകാന്‍ ഇഷ്ടപ്പെടാത്ത ആരതിയുടെ ദാമ്പത്യംപോലും പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. അകാലവൈധവ്യവും അച്ഛന്റെ വിയോഗവും അവളെ തളര്‍ത്തുന്നില്ല. പക്ഷേ, സ്‌നേഹനിധികളായ മക്കള്‍ ദൂരദേശങ്ങളിലേക്ക് പറന്നകലുന്നതോടെ അവള്‍ തനിച്ചാവുന്നു. ഏകാന്തതയും വേദനകളും വേട്ടയാടുമ്പോള്‍ പുസ്തകങ്ങള്‍ കൂട്ടുകാരും സാന്ത്വനൗഷധവും ആകാറുണ്ടെന്ന് എഴുത്തുകാരി ഈ നോവലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. സര്‍ഗധനരായ എഴുത്തുകാരുടെ സൃഷ്ടികളില്‍ ആത്മാംശം കടന്നുവരുന്നു എന്നത് കൃതിയുടെ മൂല്യമായിട്ടാണ് കരുതപ്പെടുന്നത്. സ്‌നേഹവും സ്‌നേഹനിരാസവും വൈധവ്യവും സമ്മാനിക്കുന്ന നൊമ്പരങ്ങളും ആത്മസംഘര്‍ഷങ്ങളും കഥാകാരിയും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം അനുഭവങ്ങളുടെ ചൂടും ചൂരും ആരതിയിലേക്ക് പടര്‍ത്താന്‍ കഥാകാരിക്ക് കഴിയുന്നു.
വിദ്യാഭ്യാസകാലംതൊട്ടേ അടുത്തിടപഴകിയിരുന്ന ആത്മമിത്രങ്ങളാണ് ആരതിയും സഖാവ് സുബോധ് കൃഷ്ണനും (സുബു). അറിവും ബുദ്ധിയും സാമൂഹ്യബോധവും സഹജീവിസ്‌നേഹവും സേവനതല്‍പരതയും പുരോഗമനചിന്താഗതിയും ഇരുവര്‍ക്കും ഒരുപോലെ. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും സര്‍ക്കാര്‍ജോലി വേണ്ടെന്നുവച്ച്, ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സുബോധ് കൃഷ്ണന്‍. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇരുവരും പരസ്പരസഹായികളാകുന്നു. പക്ഷേ, അവരുടെ അഗാധമായ പ്രണയംമാത്രം ശരീരംതൊട്ടറിയാതെയും പങ്കുവയ്ക്കപ്പെടാതെയും തുടരുന്നു.  ആരതിയെ നിറച്ചുവച്ചിരിക്കുന്ന മനസില്‍ മറ്റൊരു സ്ത്രീക്ക് ഇടമില്ലായ്കയാല്‍ സുബു അവിവാഹിതനായി തുടരുന്നു. അനാഥരായ ഒരാദിവാസിയുവതിക്കും കുഞ്ഞിനും സ്വന്തംവീട്ടില്‍ അഭയംനല്‍കുകയും വീടുംസ്ഥലവും അവര്‍ക്ക് ഇഷ്ടദാനംചെയ്യുകയുമാണ് ദീനദയാലുവായ സുബോധ് കൃഷ്ണന്‍.
ഈഡിപ്പസ് കോംപ്ലക്‌സ് എന്ന ദയനീയവും ആശ്രയമറ്റതുമായ മനോനിലയിലകപ്പെട്ടുപോയ വിഷ്ണു ഈ നോവലിലെ ശക്തമായൊരു കഥാപാത്രമാണ്. തന്റെ അച്ഛനാരെന്ന ചോദ്യത്തിന് അമ്മയില്‍നിന്ന് ഉത്തരംകിട്ടാതെവന്നപ്പോള്‍ അയാള്‍ വീടുവിട്ടിറങ്ങുന്നു. സന്യാസിയെപ്പോലെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയില്‍ സോഷ്യല്‍മീഡിയയിലൂടെ ആരതിയെ പരിചയപ്പെടുന്നു. വിധവയായ  ആരതിയുടെ സമ്പത്തും സൗന്ദര്യവും മോഹിച്ച് അയാള്‍ വിവാഹവാഗ്ദാനവുമായി അവളെ പ്രലോഭിപ്പിക്കുന്നു.  സ്വന്തമായി ഒരു ആശ്രമം സ്ഥാപിക്കണം എന്നതാണ് അയാളുടെ ലക്ഷ്യം. ആരതി തന്റെ  ആഗ്രഹത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ധാരാളം സമ്പത്തുള്ള മറ്റൊരു സ്ത്രീയെ കണ്ടെത്തുന്നു. കപടസന്യാസി എന്ന് ചിലപ്പോള്‍ തോന്നുമെങ്കിലും, നായികാനായകന്മാര്‍ക്കൊപ്പം വിഷ്ണു മറ്റൊരു ശക്തമായ കഥാപാത്രമായി മനസില്‍ കടന്നിരിക്കുന്നു. സന്തതസഹചാരിയായ ക്രെറ്റയും വീട്ടുസഹായിയായ മായമ്മയും അയല്‍ക്കാരായ മോഹന്‍ദാസും സുബൈദയുമൊക്കെ ആരതിയുടെ മാത്രമല്ല, വായനക്കാരുടെയും മനസില്‍ ഇടംനേടുന്നു.
ഗതിമാറാതൊഴുകുന്ന പുഴപോലെയാണ് നോവലിന്റെ ഒഴുക്ക്.  വായനക്കാരന്റെ യുക്തിയെയും ബുദ്ധിയെയും പരീക്ഷിക്കുന്ന സങ്കീര്‍ണതകളോ സമസ്യകളോ ഇല്ല.  ഫോണ്‍ തുറക്കുമ്പോള്‍, ആകാശത്ത് കാത്തുനിന്ന സന്ദേശങ്ങളും ഫേസ് ബുക്കിന്റെ അറിയിപ്പുകളുമൊക്കെ ണിം ണിം ശബ്ദത്തോടെ ഫോണില്‍ വന്നുനിറയുന്നതും മക്കളുമായുള്ള വീഡിയോകാളുകളുമെല്ലാം വര്‍ത്തമാനകാലജീവിതത്തില്‍ സോഷ്യല്‍മീഡിയയുടെ അനിവാര്യതയെ സൂചിപ്പിക്കുന്നു. മകളോടൊപ്പം അമേരിക്കയില്‍ താമസിക്കുമ്പോള്‍ ആരതി അവിടത്തെ സവിശേഷമായ കാഴ്ചകള്‍ മനോഹരമായി വിവരിക്കുന്നുണ്ട്. കഥാഗതിയില്‍ അതിന് പ്രസക്തിയില്ലെങ്കിലും അമേരിക്കയെ കണ്ടറിഞ്ഞ എഴുത്തുകാരിക്ക് അതൊന്നും ഒഴിവാക്കാനാവുന്നില്ല. വാര്‍ദ്ധക്യകാല പ്രണയങ്ങളും വിവാഹബന്ധങ്ങളും സാധാരണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശീര്‍ഷകത്തിലെ വിത്ത് എന്ന പ്രയോഗം ഒരു മുന്‍ധാരണ വായനക്കാരില്‍ ജനിപ്പിക്കും. ആ മുന്‍ധാരണയെ തകിടംമറിക്കുന്നതാണ് കഥാന്ത്യം.
എസ്.സരോജം എന്ന എഴുത്തുകാരിയെ സ്ത്രീവാദിയോ സ്ത്രീവിമോചകയോ ആയിട്ടല്ല ഈ നോവലില്‍ നാം കാണുന്നത്. തികച്ചും നരകേന്ദ്രീകൃതമാണ് ഇതിന്റെ രചനാവഴി. ലളിതസുന്ദരമായ ആഖ്യാനശൈലി നല്‍കുന്ന വായനാസുഖം ചെറുതല്ല. പച്ചമണ്ണിലെ പൂക്കളും ഫലങ്ങളും മാത്രമല്ല,  സൈബറിടങ്ങളിലെ അദൃശ്യസൗഹൃദങ്ങളും അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കുന്നു.
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
എന്ന കുമാരനാശാന്റെ വരികള്‍  വായനക്കാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ആരതിയും സുബോധ് കൃഷ്ണനും.

No comments:

Post a Comment