Saturday, 27 June 2026

മീൻ പിടിക്കുന്നതും ഒരു കലയാണ്

മീന്‍പിടിക്കുന്നതും ഒരു കലയാണ് 
    (കഥ) എസ്.സരോജം

 ചേട്ടാ ചൂണ്ടയുണ്ടോ?'  അടുക്കളയില്‍ ചപ്പാത്തിക്ക് മാവുകുഴച്ചുകൊണ്ടിരുന്ന പാചകക്കാരനോട്  കാര്‍ത്തിക് ചോദിച്ചു. 
 വഞ്ചിയുടെ വരിച്ചിലില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ചൂണ്ടയെടുത്ത് കാര്‍ത്തിക്കിനു കൊടുത്തിട്ട് പാചകക്കാരന്‍  ചോദിച്ചു: 'സാറിനുമുണ്ടോ ചൂണ്ടക്കമ്പം? കായലും പുഴയുമൊന്നും കണ്ടിട്ടില്ലാത്ത വിദേശികള്‍ക്കല്ലേ ഇതിലൊക്കെ വലിയ ഉത്സാഹം?'
 പൊട്ടിച്ചിരിച്ചുകൊണ്ട് കാര്‍ത്തിക് പറഞ്ഞു: 'തോട്ടുവക്കത്ത് ആളുകള്‍ മണ്ണിരകോര്‍ത്തു ചൂണ്ടയിടുന്നതു കണ്ടിട്ടുണ്ട്.' 
 അവന്റെ മറുപടികേട്ട്  മീനയ്ക്കും ചിരിപൊട്ടി. കാര്‍ത്തിക്കിന് സൈബര്‍ക്കായലില്‍ ചൂണ്ടയിടാനല്ലേ മിടുക്ക്.  
 പകല്‍യാത്ര കഴിഞ്ഞ് രാത്രിവിശ്രമത്തിനായി വഞ്ചിവീട് കരയടുപ്പിച്ച്  കെട്ടിയിട്ടതോടെ ചൂണ്ടയിടാനുള്ള ഒരുക്കത്തിലാണ് വിനോദപ്രിയനായ കാര്‍ത്തിക്ക്.  
 'മഴയിലൊരു ജലയാത്ര! നീ വരുന്നോ?' അവന്‍ വിളിച്ചപ്പോള്‍ മീനയ്ക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മടുപ്പിക്കുന്ന ക്യാബിനും  കീബോര്‍ഡിനും  ചെറിയൊരിടവേള. കാഴ്ചകളില്‍ വ്യത്യസ്തത തേടുന്ന കാര്‍ത്തിക്കുമൊത്ത് പലതവണ യാത്രചെയ്തിട്ടുണ്ടവള്‍. ജലത്തിലായാലും കരയിലായാലും ഓരോ യാത്രയും  ഓര്‍മ്മയില്‍ ചില്ലിട്ടുവയ്ക്കാവുന്ന അനുഭൂതികള്‍. 
 ചൂണ്ട ചുരുള്‍നിവര്‍ത്തി ഇരകോര്‍ക്കാന്‍ പാകത്തില്‍ പിടിച്ചുകൊണ്ട്  അവന്‍ ചോദിച്ചു:  'ചേട്ടാ ചപ്പാത്തിമാവു കൊരുത്താല്‍ മീന്‍ കൊത്തുമോ?'
'നമുക്കൊന്നു പരീക്ഷിച്ചുനോക്കാം സാറേ' ഷാജി പ്രോത്സാഹിപ്പിച്ചു.  നനച്ചുരുട്ടിയ  ഗോതമ്പുമാവുമായി കാര്‍ത്തിക്  വഞ്ചിയുടെ ചുണ്ടത്തിരുന്ന് ചൂണ്ടയെറിഞ്ഞു. 
 കായല്‍പ്പരപ്പില്‍ വെള്ളിമുത്തുകള്‍ വിതറുന്ന ചാറ്റല്‍മഴയിലേക്ക് കൈനീട്ടിക്കൊണ്ട് വഞ്ചിവീടിന്റെ ജനാലയ്ക്കല്‍ നില്‍ക്കുകയായിരുന്നു മീന. കായല്‍ക്കാറ്റില്‍ ചിതറിച്ചാറുന്ന  മഴയേറ്റു നനഞ്ഞപ്പോള്‍ അവള്‍ അച്ഛന്റെ തറവാട്ടില്‍ വിരുന്നിനെത്തിയ മീനുക്കുട്ടിയായി. വീട്ടുകാരുടെ കണ്ണുവെട്ടിച്ച്  മഴനനഞ്ഞും മീന്‍പിടിച്ചും ഉല്ലസിക്കുന്ന ഗ്രാമബാല്യങ്ങള്‍ക്കൊപ്പം കൂടി.  മഴത്തണുപ്പില്‍  തിമര്‍ത്തുപൊന്തിയ വയല്‍മീനുകള്‍ വരമ്പിലെ മടയിലൂടെ വരിവരിയായി  കൈത്തോടിലേക്കിറങ്ങിവരുന്നതു കണ്ട് മീനുക്കുട്ടി ആര്‍ത്തുകൂവി. ഹൂയ്..... പാക്കരനും പത്രോസും  രാജേശ്വരിയും തുളസിയും സുഹറയും രവിക്കുട്ടനുമടങ്ങുന്ന കുട്ടിപ്പട ഏറ്റുകൂവി: ഹൂയ്......  ഹൂയ്......
 താഴ്ത്തിവിരിച്ച തോര്‍ത്തുവലയിലേക്കു പാഞ്ഞുകേറുന്ന മാനത്തുകണ്ണികള്‍. ചുരുട്ടിപ്പിടിച്ച തോര്‍ത്തിനുള്ളില്‍ മാനത്തുകണ്ണികളുടെ മാനംകാണാതെയുള്ള പിടച്ചില്‍. പിടച്ചിലാറുംമുമ്പ് അവറ്റയെ സരസ നീട്ടിയ കൂമ്പാളയിലേക്കു കുടഞ്ഞിട്ട് വീണ്ടും വലവീശുന്ന ഉണ്ണിയും പാക്കരനും. അനക്കമറ്റൊരു മാനത്തുകണ്ണിയെ കൈയിലെടുത്ത് അതിന്റെ കണ്ണുകളില്‍ വിരലോടിച്ചുകൊണ്ട് രവിക്കുട്ടന്‍  പ്രഖ്യാപിച്ചു: മീനുകള്‍ക്ക് കണ്‍പോളകളില്ല.  അവന്റെ കണ്ടുപിടിത്തത്തെ എല്ലാവരും കൈയ്യടിച്ച് അംഗീകരിച്ചു. മഴച്ചാറ്റല്‍ നിന്നപ്പോള്‍ കുട്ടിപ്പട പറമ്പിലേക്കു കയറി. തുളസി കരിയിലകള്‍ക്കിടയില്‍ പാത്തുവച്ചിരുന്ന വക്കുപൊട്ടിയ മണ്‍ചട്ടിയെടുത്ത് തോട്ടുവെള്ളത്തില്‍ കഴുകിവൃത്തിയാക്കി. സരസ മീനുകളെ ചട്ടിയിലേക്കു കുടഞ്ഞിട്ടു.  രാജേശ്വരിയും രവിക്കുട്ടനും   കല്ലുകള്‍കൊണ്ട്  അടുപ്പുകൂട്ടി.   പാക്കരന്‍ ഓടിപ്പോയി കുടിലില്‍നിന്ന് ചൂട്ടും തീയും  കൊണ്ടുവന്നു. ചെറുമീനുകളെ പാകത്തിനു വേവിച്ചെടുക്കാന്‍ വിരുതത്തി സുഹറ തന്നെ. വെന്തമീനിന്റെ  ചെളിമണം കാറ്റില്‍ പരന്നപ്പോള്‍ മീനുക്കുട്ടി മൂക്കുവിടര്‍ത്തിനിന്നു. ഹായ്.... 
 താര്‍പ്പായകളുടെ ഇളകിയാട്ടം മീനയെ ബോട്ടിലേക്കു മടക്കിവിളിച്ചു. മഴയ്‌ക്കൊപ്പം കായല്‍ക്കാറ്റിനും കരുത്തേറിയിരിക്കുന്നു. അറുപതിനോടടുത്ത ഡ്രൈവര്‍  പിറുപിറുത്തുകൊണ്ട് താര്‍പ്പായകള്‍ വലിച്ചു കെട്ടുകയാണ്. യാത്രയിലുടനീളം കുട്ടനാടന്‍ കഥകളുമായി വാചാല നായിരുന്നെങ്കിലും കാറ്റിലുലയുന്ന ബോട്ടുപോലെ അയാളുടെ ആകുല ചിന്തകളും എവിടെയും നില്‍ക്കാതെ ആടിയുലയുകയായിരുന്നു.നെല്‍പ്പാടങ്ങള്‍ക്കും കായലിനുമിടയില്‍ അരപ്പട്ടപോലെ നീണ്ടുകിടക്കുന്ന മണ്‍തടത്തില്‍ വേരുറപ്പിക്കാനിടമില്ലാതെ ഇളകിയാടുന്ന തെങ്ങുകള്‍. മഴക്കാറ്റ് അവയെ ബോട്ടിനുമുകളിലേക്കു മറിച്ചിടുമോ എന്നായിരുന്നു അയാളുടെ പേടി. ചെറുപ്പക്കാരനായ ഷാജി ഇടയ്ക്കിടെ അടുക്കളയില്‍നിന്നും ഓടിവന്ന് അയാളെ സഹായിക്കുകയും ധൈര്യമോതുകയും ചെയ്തുകൊണ്ടിരുന്നു. സന്ധ്യയ്ക്ക് യാത്രയവസാനിപ്പിച്ച് ബോട്ട് തീരത്തെ മരങ്ങളില്‍ കെട്ടിയിട്ടതോടെ അയാള്‍ക്ക് ആശ്വാസമായി. രാവിലെ എട്ടുമണിവരെ ബോട്ടിനു വിശ്രമമാണ്; ഡ്രൈവര്‍ക്കും.  അയാള്‍ ബാഗുമെടുത്ത് വീട്ടിലേക്കുപോയി. 
 'കൊത്തുന്നുണ്ട്; പക്ഷേ കുരുങ്ങുന്നില്ല.' ചൂണ്ടയില്‍ കൊരുത്ത ഗോതമ്പുമാവും കൊത്തിക്കൊണ്ട് ഓടിപ്പോകുന്ന മീനുകളെ പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കാര്‍ത്തിക്ക്.
 'ഇരുട്ടായില്ലേ സാറേ, കാണാനൊക്കൂല്ല. കൈയിലറിയണം കൊത്ത്. അതിന് നല്ല പരിചയം വേണം.' ഷാജി കാര്‍ത്തിക്കിന് അനുഭവപാഠം പറഞ്ഞുകൊടുത്തു. കാര്‍ത്തിക്ക് പൂര്‍വ്വാധികം വാശിയോടെ പരിശ്രമം തുടര്‍ന്നു. 
 മീന ബോട്ടിന്റെ തുഞ്ചത്തിരുന്ന്  കായല്‍ക്കാഴ്ചകള്‍ കണ്ടു രസിക്കുകയാണ്. രാത്രിതങ്ങാനെത്തിയവരെയും പേറിക്കൊണ്ട് നിശ്ചിതസ്ഥാനങ്ങളില്‍ നിരന്നുകിടക്കുന്ന  വലുതും ചെറുതുമായ വഞ്ചിവീടുകള്‍. പ്ലാസ്റ്റിക് വടങ്ങളും കയറുകളും കൊണ്ട് അവയെ കരയിലെ മരങ്ങളില്‍ കെട്ടിയിട്ടിരിക്കുകയാണ്. ചാനല്‍കേബിളുകള്‍ ബോട്ടിനുള്ളിലേക്ക് പ്രവേശനം കാത്ത്  മരക്കൊമ്പുകളില്‍ ചുരുണ്ടുകിടക്കുന്നു. വെള്ളം നിറഞ്ഞ കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആകാശനിഴല്‍പോലെ അകലെ കാണാം. പാടത്തിനും കായലിനുമിടയ്ക്കുള്ള അതിര്‍വരമ്പില്‍ കെട്ടിപ്പൊക്കിയ  കൂരകളും   ഷീറ്റുമേഞ്ഞ  വീടുകളും ദരിദ്രജീവിതത്തിന്റെ അടയാളങ്ങള്‍ പേറിനില്‍ക്കുന്നു.  അതൊക്കെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വീടുകളാണെന്ന് ഡ്രൈവര്‍ പറഞ്ഞതോര്‍ത്തു. അവയില്‍നിന്ന് പതുങ്ങിയെത്തുന്ന  നേര്‍ത്തവെളിച്ചം   അവരുടെ ജീവിതരേഖപോലെതന്നെ കായലോളങ്ങളില്‍ ആടിയുമുലഞ്ഞും നില്‍ക്കുന്നു. 
 തൊട്ടടുത്ത വഞ്ചിയിലുള്ളവര്‍ യൂറോപ്പില്‍ നിന്നുള്ളവരാണെന്നു തോന്നുന്നു. നിക്കറും ബനിയനുമിട്ട വെളുമ്പിപ്പെണ്ണിന്റെ ചുണ്ടില്‍ എരിയുന്ന സിഗരറ്റുണ്ട്. അവള്‍ കരയിലെ നിറമില്ലാത്ത ജീവിതത്തിന്റെ ചലനങ്ങള്‍ നോക്കി ആശ്ചര്യപ്പെട്ടുനില്‍പാണ്. പ്രകൃതിഭംഗികള്‍ കണ്ടുല്ലസിക്കാനെത്തിയവരെന്തിനു നിഴല്‍ജീവിതങ്ങളെക്കുറിച്ചു വ്യാകുലപ്പെടണം! മീന കണ്ണുകളെ മറ്റൊരു ദിശയിലേക്കു തിരിച്ചുപിടിച്ചു. കായലിലേക്കു ചാഞ്ഞുനില്‍ക്കുന്ന പുന്നമരത്തിന്റെ ചുവട്ടിലിരുന്നു ചൂണ്ടയിടുന്നവരില്‍ അവളുടെ നോട്ടം തങ്ങിനിന്നു. തെങ്ങോലകള്‍ക്കിടയിലൂടെ കടന്നെത്തുന്ന നിഴല്‍വെളിച്ചത്തില്‍ അവരുടെ ഇരുണ്ടമുഖം കണ്ടപ്പോള്‍ അവര്‍ അവിടെയിരിക്കാന്‍ തുടങ്ങിയിട്ട്  കാലം ഒരുപാടായെന്ന് തോന്നി.  ചാറ്റല്‍മഴ വന്നതും പോയതുമൊന്നും  അവര്‍ അറിഞ്ഞമട്ടില്ല. ഇടയ്ക്കിടെ ചലിക്കുന്ന കൈകളാണ് അവര്‍ക്കു ജീവനുണ്ടെന്നു തോന്നിക്കുന്നത്. വല്ലപ്പോഴും ചൂണ്ടയില്‍ കുരുങ്ങുന്ന ചെറുമീനുകളെ പ്ലാസ്റ്റിക്ക് കവറിലാക്കി പൊതിഞ്ഞുവയ്ക്കുന്നുണ്ട്.
 'അവര്‍ അത്താഴക്കറിക്ക് മീന്‍പിടിക്കുന്നതാ. ഇങ്ങനെ കരയ്ക്കിരുന്നാ വലുതൊന്നും കിട്ടൂല്ല. പാവങ്ങള്‍.' മീനയുടെ കൗതുകം കണ്ടിട്ട് ഷാജി പറഞ്ഞു. 
 'ഹായ് പിടിച്ചു. പലതവണ ഇവളെന്നെ പറ്റിച്ചു.  ഞാന്‍ വിടുമോ?' ചൂണ്ടയില്‍ കുരുങ്ങിയ ചെറുമീനുമായി കാര്‍ത്തിക്ക് മുന്നില്‍. അവന്റെ പൂച്ചക്കണ്ണുകളില്‍ വന്യമായൊരു സന്തോഷം. മീന ആ മീനിനെ നോക്കി. അതിന്റെ  വീര്‍ത്തുന്തിയ വയറിനുള്ളില്‍ നിറയെ  മണല്‍ത്തരികള്‍പോലുള്ള മുട്ടകളായിരിക്കും, നല്ല രുചിയുള്ള മുട്ടകള്‍. കുട്ടിക്കാലത്തു ചുട്ടുതിന്ന തോട്ടുമീനുകളുടെ  മണവും രുചിയും മൂക്കിലും നാക്കിലും നിറച്ചുകൊണ്ട്  അവള്‍  കാര്‍ത്തിക്കിനെ അഭിനന്ദിച്ചു: 'നീ നല്ലൊരു ചൂണ്ടക്കാരന്‍ തന്നെ.'  
 'ഹഹഹാ....' പൊട്ടിച്ചിരിച്ചുകൊണ്ട്  അവന്‍ പറഞ്ഞു: 'എടി പെണ്ണേ, ചപ്പാത്തിമാവുകൊണ്ടു  ചൂണ്ടയിടുന്നതാദ്യമായിട്ടാ. നമുക്ക് വാക്കുകള്‍ കൊണ്ടു ചൂണ്ടയിടുന്നതല്ലേ ശീലം.'
 മീന കൗതുകത്തോടെ ഓര്‍ത്തു: കീബോര്‍ഡില്‍ വിരല്‍ത്തുമ്പു കളുതിര്‍ക്കുന്ന നിറമുള്ള വാക്കുകള്‍ കോര്‍ത്ത് സൈബര്‍ക്കായലില്‍ നിരന്നിരിക്കുന്ന ചൂണ്ടകള്‍ക്കിടയിലൂടെ മിന്നിയും തെന്നിയും കുതറിയോടുന്ന മീനുകള്‍. കുതറുന്തോറും കോര്‍ത്തുവലിക്കുന്ന ചൂണ്ടമുനകള്‍. അങ്ങനെയല്ലേ താനും കാര്‍ത്തിക്കില്‍ കുരുങ്ങിപ്പോയത്!  ചൂണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന മീനിനെ കൊതിയോടെ നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു:
 'നീയിതിനെ എന്തുചെയ്യാന്‍പോകുന്നു?' 
 'ദേ.. അയാള്‍ക്കു കൊടുക്കാം.' എന്നുപറഞ്ഞുകൊണ്ട് കാര്‍ത്തിക് മീനിനെ ചൂണ്ടയില്‍നിന്നു പറിച്ചെടുത്ത് കരയിലെ ചൂണ്ടക്കാരന്റെ അരികിലേക്കെറിഞ്ഞുകൊടുത്തു.  എന്നിട്ട് അടുക്കളയിലേക്ക് വിളിച്ചുചോദിച്ചു: 'ഷാജീ... കൊഞ്ചു റഡിയായോ?'
 'ങ്ഹാ. എടുക്കട്ടേ സര്‍?' 
 'എടുത്ത് മുകളില്‍ വച്ചേക്ക്.  രണ്ടുഗ്ലാസ്സും ഒരുകുപ്പി വെള്ളവും കൂടി വേണേ.' 
 ഫിനിഷിംഗ്‌പോയിന്റില്‍ ബോട്ടുനിര്‍ത്തിയപ്പോള്‍ കരയിലെ കച്ചവടക്കാരനില്‍നിന്ന് കാര്‍ത്തിക്ക് വിലപേശിവാങ്ങിയതാണ്  കായല്‍ക്കൊഞ്ച്. അതാണ് അത്താഴത്തിന്റെ സ്‌പെഷ്യല്‍ ഐറ്റം.
 'ഞാനൊന്നു കുളിച്ചുവരാം മോളേ. നമുക്കിന്നടിച്ചു പൊളിക്കണ്ടേ?' ഒരു കുസൃതിച്ചിരിയോടെ അവന്‍ മുറിയിലേക്കു പോയി.  ഒറ്റതിരിഞ്ഞൊഴുകുന്ന കുളവാഴകളിലെ നനുത്തപൂക്കളുടെ നീലിമ കണ്ണില്‍ നിറച്ചുകൊണ്ട് മീന കായല്‍ക്കാറ്റില്‍ കുളിര്‍ന്നുനിന്നു. ജലവിതാനത്തിലെ രാത്രിവര്‍ണ്ണങ്ങള്‍ രതിനീലയും പ്രണയച്ചുവപ്പുമായി  അവളുടെ ഉള്ളിലേക്ക് ഒഴുകിത്തുളുമ്പി.  കാര്‍ത്തിക്ക് കുളിച്ചുവന്നപ്പോഴേക്കും ഷാജി കൊഞ്ചുവറുത്തതും വെള്ളവും ഗ്ലാസ്സും മുകളില്‍ കൊണ്ടുവച്ചിട്ട് പറഞ്ഞു: 
 'സാറേ ഞാനൊന്നു പുറത്തേക്കിറങ്ങുന്നു. ഒരരമണിക്കൂര്‍. അതുകഴിഞ്ഞുപോരേ അത്താഴം?'
 'മതിമതി. ഷാജി പോയിട്ടുവാ.' 
 അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍  എം.എച്ചിന്റെ ഫുള്‍ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി കാര്‍ത്തിക്ക് വിളിച്ചു: 'വാ മോളേ വാ...'  
 സ്‌നേഹം വന്നാല്‍ അവനങ്ങനെയാണ്. മോളേന്നേ വിളിക്കൂ. സ്‌നേഹമായാലും  ലഹരിയായാലും  അതിരുവിട്ടാല്‍പ്പിന്നെ  ഒന്നും മിണ്ടാതെ മടിയില്‍ക്കിടന്നു വിതുമ്പും. എന്തിനാ കരയുന്നതെന്നു  ചോദിച്ചാല്‍ ഉത്തരമില്ല. ആ ബോറന്‍ പരിപാടി വല്ലപ്പോഴുമുള്ള കൂടിച്ചേരലിന്റെ സുഖനിമിഷങ്ങള്‍ ഇല്ലാതാക്കും. അതുകൊണ്ട് അവന്റെ സന്തോഷം  കരച്ചിലോളം വളരാതിരിക്കാന്‍ അവള്‍  പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  ഒരുപോലെ നിറച്ച ഗ്ലാസ്സുകളിലൊന്ന് കാര്‍ത്തിക്ക് അവള്‍ക്കു നീട്ടി. ഗ്ലാസ്സുകള്‍ പരസ്പരം മുട്ടിച്ച് ചിയേഴ്‌സ് പറഞ്ഞ് ഇരുവരും സന്തോഷത്തിന്റെ തുള്ളികള്‍ നുണയാന്‍തുടങ്ങി. ചിന്തകളില്‍ ലഹരി പടര്‍ന്നതോടെ  കാര്‍ത്തിക്ക് വാചാലനായി. കായലും കടലും കടന്ന,് ബ്ലാക്ക്‌ഹോളും  സ്റ്റീഫന്‍ ഹോക്കിന്‍സും കടന്ന്. ഏറ്റവുമൊടുവില്‍ കണ്ടെത്തിയ നക്ഷത്രസമൂഹങ്ങള്‍വരെ എത്തിയ വാദപ്രതിവാദങ്ങള്‍  ഡിജിറ്റല്‍ കറന്‍സിയിലേക്ക് കത്തിപ്പടര്‍ന്നു. കാര്‍ത്തിക്കിന്റെ വാദങ്ങളോട് മീനയ്ക്ക് യോജിക്കാനായില്ല. അവള്‍ നിശ്ശബ്ദയായി. ഈഗോയ്ക്കു മുറിവേറ്റാല്‍ അവന്‍ കുത്തുവാക്കുകള്‍ ചൂണ്ടമുനയില്‍ കോര്‍ത്ത് സൈബര്‍കായലിലേക്കെറിയും. ആത്മാഭിമാനത്തിന്റെ ആഴങ്ങളില്‍ തറഞ്ഞുകയറുന്ന ചൂണ്ടമുനകള്‍ ഊരിയെറിഞ്ഞാലും  മുറിവില്‍നിന്ന് ചോരവാര്‍ന്നുകൊണ്ടേയിരിക്കും. 
 വിയോജിപ്പിന്റെ വീര്യം കൂടിയപ്പോള്‍ ഇരുവരും ലോകകാര്യംവിട്ട്  കൊഞ്ചിന്റെ രുചിയിലേക്കും  എം എച്ചിന്റെ ലഹരിയിലേക്കും മടങ്ങിവന്നു. കാര്‍ത്തിക്ക് ഒഴിഞ്ഞ ഗ്ലാസ്സുകള്‍ വീണ്ടും നിറച്ചു. വറുത്തകൊഞ്ചിന്റെ എരിവ് രസമുകുളങ്ങളില്‍ നീറ്റലായി പടര്‍ന്നപ്പോള്‍  അവന്‍ വഞ്ചിത്തലപ്പത്തു കയറിയിരുന്ന്  കായലിലേക്കു നോക്കി നീട്ടിക്കൂവി: കൂ........യ്. മീന ഏറ്റുകൂവി. ഹൂ......യ്. കായലില്‍നിന്നൊരു കൂവല്‍ മറുപടിയായി കിട്ടിയപ്പോള്‍ ഇരുവരും കുട്ടികളെപ്പോലെ കൈകൊട്ടിയാ ര്‍ത്തു. സന്തോഷത്തിന്റെ  പാരമ്യതയില്‍ അവര്‍  കൈകള്‍ കോര്‍ത്തു പിടിച്ച് കണ്ണില്‍ക്കണ്ണില്‍ നോക്കിനിന്നു. പിന്നെ വസ്ത്രങ്ങളുടെ ഭാരമൊഴിഞ്ഞ ശരീരങ്ങള്‍ ഒരേ താളത്തില്‍ ചലിക്കാന്‍ തുടങ്ങി. 
 'സാറേ മണി പത്തായി. അത്താഴം കഴിക്കണ്ടേ?' 
 ഷാജി വിളിച്ചപ്പോള്‍ കാര്‍ത്തിക്ക് തറയില്‍കിടന്ന ബര്‍മുഡ യെടുത്തിട്ടുകൊണ്ട് താഴേക്കുപോയി. മീനയ്ക്ക് ഭക്ഷണം വേണമെന്നേ തോന്നിയില്ല. കാര്‍ത്തിക്കിനോടൊട്ടിച്ചേര്‍ന്നങ്ങനെ കിടക്കാനായിരുന്നു അവള്‍ക്കിഷ്ടം. അവസാന നിമിഷംവരെ അങ്ങനെ കിടക്കാനായെങ്കില്‍ എന്നവള്‍ കൊതിക്കാറുണ്ടെങ്കിലും ഒരിക്കല്‍പോലും അവനോടതു പറഞ്ഞിട്ടില്ല. അകത്തു തോന്നുന്ന ഇഷ്ടം അതേപടി പുറത്തുകാണിക്കാന്‍ അവന്റെ  ഈഗോ ഒരിക്കലും അനുവദിക്കാറില്ല. മീനയുടെ തിരമുറിയാത്ത സ്‌നേഹപ്രവാഹത്തിനു കുറുകെ വാക്കുകള്‍കൊണ്ട് തടയണകെട്ടുകയും ചെയ്യും. 'ഇന്ന് നമ്മള്‍ സൗഹൃദത്തിലാണ്.നാളെയും  ഇങ്ങനെതന്നെ ആയിരിക്കണമെന്നു ശഠിക്കുന്നത് ബോറല്ലേ മീനാ?' അവന്റെ  ഇത്തരം ചോദ്യങ്ങള്‍ക്കുമുന്നില്‍ അവള്‍ മറുപടിയില്ലാതെ നില്‍ക്കും.  ഏതുനിമിഷവും കൈവിട്ടുപോകാവുന്ന  സ്‌നേഹത്തെ എങ്ങനെയാണ്  മുറുകെപ്പിടിക്കുകയെന്ന് ആശങ്കപ്പെടും. 
 മീനയുടെ സ്‌നേഹാശങ്കകള്‍ അവനെ അലട്ടാറേയില്ല. 'അഭിപ്രായഭിന്നതകളുണ്ടെങ്കിലും ചില സമാനതകള്‍ നമ്മെ ചേര്‍ത്തുനിറുത്തുന്നതുകൊണ്ടാവാം നമ്മള്‍ യാത്രകളില്‍ ഒന്നിക്കുന്നത്'  അവന്റെ ന്യായീകരണം ഈ വാക്കുകളില്‍ ഒതുങ്ങും.
 വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്നാണ് നിബന്ധനയെങ്കിലും ഇടയ്ക്കിടെ  തലനീട്ടുന്ന സ്വാര്‍ത്ഥത കലഹങ്ങളില്‍ കൊണ്ടെത്തിക്കുന്നതും പതിവാണ്.  'എന്റെ ചൂണ്ടയില്‍ കുരുങ്ങിയ നാലാമത്തെ മീനാണു നീ' കാര്‍ത്തിക്ക് അഹങ്കാരം പറയുമ്പോള്‍ മീന മൗനിയാവും. മൗനമാണ്  അഹങ്കാരത്തിനു പറ്റിയ മറുപടിയെന്ന് അവള്‍ക്കറിയാം. അവന്റെ ചൂണ്ടയില്‍ പിന്നെയും എത്രയോ മീനുകള്‍ കുരുങ്ങിയിരിക്കുന്നു! എന്നിട്ടും ചങ്കില്‍ തറഞ്ഞിരിക്കുന്ന ആ ചൂണ്ടക്കൊളുത്ത് ഊരിക്കളയാന്‍ അവള്‍ക്കാവുന്നില്ല. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണല്ലൊ, എത്ര ശ്രമിച്ചാലും പറിച്ചെറിയാനാവാത്തവ! തന്റെ വാക്കുകളില്‍ എന്തെങ്കിലും ഇഷ്ടക്കേടു തോന്നിയാല്‍പിന്നെ  വലവച്ചരിച്ചാലും അവനെ കിട്ടില്ല. സൈബര്‍ക്കായലില്‍ തനിക്കു ചെന്നെത്താനാവാത്ത ഏതെങ്കിലും തുരുത്തില്‍ പ്രതിഷേധത്തിന്റെ കോട്ടകെട്ടി ഒളിച്ചിരിക്കും. ദിവസങ്ങള്‍ കഴിയുമ്പോള്‍ പുറത്തുവന്ന് വീമ്പിളക്കും: 'ഏറ്റവും പ്രിയപ്പെട്ടതിനെ വേണ്ടെന്നുവയ്ക്കാന്‍ കരുത്തുള്ളതാവണം മനസ്സ്.' 
 'മീനാ.... വരുന്നില്ലേ?' കാര്‍ത്തിക്ക് വിളിച്ചപ്പോള്‍ അവള്‍ എണീറ്റ് താഴേക്കുചെന്നു. ഷാജിയുമായി ലഹരി പങ്കിടുകയായിരുന്നു അവനപ്പോള്‍. പാവപ്പെട്ട തൊഴിലാളികളുമായി കൂട്ടുകൂടുന്നതും അവന്റെ ഒരു രീതിയാണ്.
 മേശപ്പുറത്തു നിരന്നിരിക്കുന്ന ഇഷ്ടവിഭവങ്ങള്‍ കണ്ടിട്ടും മീനയ്ക്ക് വിശപ്പുതോന്നിയില്ല. മദ്യം അകത്തുചെന്നാല്‍ കാര്‍ത്തിക്കിന്  ഭക്ഷണത്തോട് വല്ലാത്ത ആര്‍ത്തിയാണ്. കൊഞ്ചും കരിമീനും രുചിച്ചുനോക്കി അല്‍പമെന്തോ കഴിച്ചെന്നുവരുത്തി മീന മുറിയിലേക്കു പോയി, ലാപ്പു തുറന്ന് ഡോങ്കിള്‍ ഫിറ്റുചെയ്ത് സൈബര്‍കായലിലേക്കിറങ്ങി. ് സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കിടയിലൂടെ ഊളിയിടുന്ന മഞ്ഞവരയുള്ള കറുത്തപഴുതാരകള്‍, പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ നീന്തുന്ന ചുവന്നചുണ്ടുള്ള തത്തമത്സ്യങ്ങള്‍, വഴുവഴുപ്പുള്ള വരാലുകളും കൊമ്പുള്ള കാരികളും... ക്ലാപ്പും ടേക്കുമില്ലാതെ പോസുചെയ്യുന്ന സുന്ദരികള്‍, വിഷപ്പാമ്പുകള്‍ക്കിടയില്‍ നീന്തിത്തുടിക്കുന്ന വര്‍ണ്ണച്ചിറകുള്ള ബെറ്റാ മീനുകള്‍.... എത്ര സമൃദ്ധമാണ് സൈബര്‍കായല്‍! 
 ആഴക്കായലിലെ ബാലേനര്‍ത്തകിയെപ്പോലെ തോന്നിച്ചൊരു ചുവന്നചിറകുള്ള ബെറ്റയിലേക്ക് മീന പരകായപ്രവേശം നടത്തി. ഊരും പേരും മായ്ച്ച്, കൗതുകങ്ങളിലേക്ക് കണ്ണെറിഞ്ഞ് അങ്ങനെ ചുറ്റിത്തിരിയാന്‍ എന്തുരസം! വാക്കുകളില്‍ വികാരംകൊരുത്തു നിരന്നിരിക്കുന്ന ചെറുതും വലുതുമായ ചൂണ്ടകള്‍ക്കിടയിലൂടെ  ചന്തമുള്ള ചിറകുകള്‍ വിടര്‍ത്തി ചെറിയ ചുഴികളുതിര്‍ത്ത്, മേലേക്കു പൊന്തിവന്ന് വെണ്മേഘങ്ങളെ നോക്കി കണ്ണിറുക്കിയും  കുസൃതിനിറഞ്ഞ പ്രലോഭനങ്ങള്‍ വിതറി ചൂണ്ടക്കാരെ ഭ്രമിപ്പിച്ചും അവള്‍ കായലില്‍ ഒഴുകിനടന്നു. 
 ഭക്ഷണം കഴിഞ്ഞെത്തിയ കാര്‍ത്തിക്ക് സ്മാര്‍ട്ട്‌ഫോണ്‍ തുറന്നു. ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകി. മദ്യലഹരിയില്‍,  റോക്കിന്റെ ചടുലതാളങ്ങള്‍ക്കൊപ്പം കായല്‍സുന്ദരിമാരെ കുരുക്കുന്ന വാക് തരംഗങ്ങളും രൂപരഹിതമായൊഴുകി. മൂര്‍ച്ചയേറിയ ഇരുമ്പുമുനകളില്‍ കോര്‍ത്ത ചെറുമീനുകളുടെ നിലവിളികളില്‍ അര്‍മ്മാദിക്കുകയാണവന്‍.  മീനയ്ക്ക് വാശിയേറി. വളഞ്ഞും പുളഞ്ഞും ഒരു കാബറേ നര്‍ത്തകിയുടെ കൗശലത്തോടെ അവള്‍ തനിക്കുനേരേ നീണ്ട ചൂണ്ടകളെ കൊതിപ്പിച്ചു രസിക്കാന്‍ തുടങ്ങി. ചില ചൂണ്ടകള്‍ കൊത്തിയെടുത്ത് ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞു. ചിലത് മണ്‍തിട്ടകളില്‍  കൊളുത്തിവച്ചു. മറ്റുചിലത്  പരസ്പരം കുരുക്കിയിട്ടു. മീന്‍ കുരുങ്ങിയെന്നു സന്തോഷിച്ച് ആഞ്ഞുവലിച്ച ചൂണ്ടക്കാര്‍  മൂക്കുകുത്തിവീണു. 
 കളിതുടരുന്നതിനിടയില്‍ മീന കാര്‍ത്തിക്കിനെ ഇടംകണ്ണിട്ടു നോക്കി. പുതിയൊരു കോളുകിട്ടിയ ആവേശത്തോടെ ചുവന്നചിറകുള്ള ബെറ്റയില്‍ ചൂണ്ടകൊരുത്ത് ആഞ്ഞുവലിക്കുകയാണവന്‍. അവളുടെ കുസൃതിക്കണ്ണില്‍ ആ കളിക്കാരനോട് തെല്ലൊരു സഹതാപം മിന്നി. അടുത്തനിമിഷം അവള്‍ ആ ചൂണ്ടയെ കൊത്തിയെടുത്ത് ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.

Sunday, 21 June 2026

ചുവന്നറിബണ്‍ - കഥ (എസ്.സരോജം)

മരണമേ നിന്നെ ഞാനിപ്പോള്‍ വല്ലാതെ സ്‌നേഹിക്കുന്നു. നിന്നെയല്ലാതെ മറ്റൊന്നിനെയുംകുറിച്ച് ചിന്തിക്കാന്‍ എനിക്കാവുന്നില്ല. നല്ല മഴയുള്ള രാത്രിയില്‍ മറ്റാരുമറിയാതെ വന്ന് എന്നെ വരിഞ്ഞുമുറുക്കുക. നിന്റെ മൃദുലമായ കരവലയത്തില്‍ കിടന്ന് ഞാന്‍ സുഖമായുറങ്ങട്ടെ... രാഹുല്‍ കൈയില്‍ കിട്ടുന്ന കടലാസുകളിലൊക്കെ മരണത്തെക്കുറിച്ചുള്ള മനോഹരമായ കുറിപ്പുകള്‍ എഴുതിവച്ചു. ശുഭപ്രതീക്ഷകള്‍മാത്രം വച്ചുപുലര്‍ത്തിയിരുന്ന ചെറുപ്പക്കാരനായിരുന്നു രാഹുല്‍. കോടികളുടെ ബിസിനസുള്ള ഒരു സ്വകാര്യകമ്പനിയിലെ എക്‌സ്‌പോര്‍ട്ട് ഡിവിഷനിലാണ് അയാള്‍ ജോലിചെയ്യുന്നത്. എക്‌സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പലപ്പോഴും വിദേശയാത്രകള്‍ തരപ്പെടാറുണ്ട്. തിരക്കുപിടിച്ച ജോലികള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ മലയാളകവിതകള്‍ ഈണത്തില്‍ ചൊല്ലിരസിക്കുന്നത് രാഹുലിന്റെ ഹോബിയായിരുന്നു. ചങ്ങമ്പുഴയുടെ പ്രണയകവിതകള്‍ അതിന്റെ എല്ലാ ഭാവഭംഗിയോടുംകൂടി ആലപിക്കാന്‍ രാഹുലിനുള്ള കഴിവ് ഒന്നുവേറെതന്നെ. സുഹൃത്തുക്കള്‍ക്കിടയില്‍ രാഹുലിന് ഒരു റൊമാന്റിക് ഹീറോയുടെ പരിവേഷമായിരുന്നു. ആരോഗ്യം സംരക്ഷിക്കുന്നതില്‍ അതീവശ്രദ്ധാലു ആയിരുന്ന രാഹുലിന് നാടന്‍ ഭക്ഷണരീതിയാണിഷ്ടം. വീട്ടിലെപ്പോലെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ നാട്ടില്‍നിന്ന് അകന്നബന്ധത്തിലുള്ള ഒരു സ്ത്രീയെ ഫ്‌ളാറ്റില്‍ ജോലിക്ക് നിറുത്തിയിട്ടുമുണ്ട്. ദു:ഖചിന്തകള്‍ക്ക് രാഹുലിന്റെ മനസില്‍ ഇടമുണ്ടായിരുന്നില്ല. കോപവും പിരിമുറുക്കവും സൗന്ദര്യം കെടുത്തുമെന്നും അകാലജരാനരകള്‍ക്ക് കാരണമാകും എന്നുമാണ് അയാളുടെ വിശ്വാസം. ജീവിതത്തെ ഇത്രയേറെ സ്‌നേഹിച്ചിരുന്ന രാഹുല്‍ ഇപ്പോള്‍ മരണത്തെ വാരിപ്പുണരാന്‍ വെമ്പിനില്‍ക്കുന്നു. എന്തൊരു വിരോധാഭാസം! കഴിഞ്ഞയാഴ്ച നാട്ടില്‍ പോകുന്നതുവരെ അയാളുടെ ജീവിത സങ്കല്‍പങ്ങളില്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസിത്തളിരിലചൂടിയ, നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ ഒരു നാടന്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗതുല്യമായൊരു വീടും ചുറ്റും പൂന്തോട്ടവും പുല്‍ത്തകിടിയും ജലധാരയും പിന്നെയും എന്തെല്ലാം സുന്ദരചിത്രങ്ങള്‍ മനസില്‍ വരച്ചിട്ടു. ഒരുദിവസം രാഹുല്‍ അമ്മയുടെ കത്തും ഒരു പെണ്‍കുട്ടിയുടെ ചിത്രവും സ്‌നേഹിതന്മാരെ കാണിച്ചു. നിന്റെ ഇഷ്ടപ്രകാരമുള്ള ഒരു കുട്ടിയെ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. നീ വന്നൊന്ന് കാണുക. തീര്‍ച്ചയായും നിനക്കവളെ ഇഷ്ടപ്പെടും. ഇതായിരുന്നു ചിത്രത്തിലെ പെണ്‍കുട്ടിയെക്കുറിച്ച് അമ്മ എഴുതിയിരുന്നത്. എങ്ങനെയുണ്ടെടാ കുട്ടി? രാഹുല്‍ കൂട്ടുകാരനോട് ചോദിച്ചു. നല്ല കുട്ടി. നിനക്ക് നന്നായിചേരും. സ്‌നേഹിതന്‍ സന്തോഷത്തോടെ പ്രതികരിച്ചു. അങ്ങനെ സുഹൃത്തുക്കളുടെ അനുഗ്രഹാശിസുകളോടെ പെണ്ണുകാണല്‍ ചടങ്ങിനായി അവധിയെടുത്ത് നാട്ടില്‍പോയി, സന്തോഷവാനായി തിരിച്ചുവന്നതാണ്. പെണ്ണിനും ചെറുക്കനും കുടുംബക്കാര്‍ക്കും എല്ലാം ഇഷ്ടമായി. ജാതകപ്പൊരുത്തവും ഉത്തമം. പക്ഷെ, പെണ്ണിന്റെ സഹോദരന് വല്ലാത്തൊരു നിര്‍ബന്ധം: വിവാഹനിശ്ചയത്തിനുമുമ്പ് ചെറുക്കന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം - എയ്ഡ്‌സ്‌പോലുള്ള പകര്‍ച്ചവ്യാധികളുണ്ടോ, സന്താനോല്‍പാദനശേഷി ഉണ്ടോ എന്നൊക്കെ ഉറപ്പുവരുത്തിയിട്ടാവാം നിശ്ചയം. രാഹുല്‍ പെണ്ണുകാണല്‍ വിശേഷങ്ങള്‍ കൂട്ടുകാരെ പറഞ്ഞുകേള്‍പ്പിച്ചു. ബാക്കിയെല്ലാം ഒത്തുവന്ന സ്ഥിതിക്ക് ഇനിയിപ്പൊ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലെന്നുവച്ച് കല്യാണം മുടങ്ങണ്ട. വാങ്ങിക്കൊടുക്കാം. എന്നുപറഞ്ഞ് മെഡിക്കല്‍ ചെക്കപ്പിന് പോയതാണ് രാഹുല്‍. പിന്നെ, ദിവസങ്ങള്‍ക്കുശേഷം, സുഹൃത്തുക്കള്‍ കാണുന്നത് നിരാശനും ക്ഷീണിതനുമായ രാഹുലിനെയാണ്. കാരണം ആര്‍ക്കും അറിയില്ല. എത്രചോദിച്ചിട്ടും അയാളൊട്ടു പറയുന്നുമില്ല. ജോലിയില്‍ യാതൊരു താല്‍പര്യവുമില്ലാതെ വെറുതെ എന്തെങ്കിലും വരച്ചുംകുറിച്ചും വെറുതേ സമയം തള്ളിനീക്കുന്ന രാഹുലിനെക്കണ്ട് കൂട്ടുകാര്‍ പരസ്പരം ചോദിച്ചു: ഇവനെന്തുപറ്റി? അവര്‍ കാരണം കണ്ടുപിടിക്കാന്‍ ശ്രമംതുടങ്ങി. മേശവലിപ്പില്‍നിന്ന് വിലാസം എഴുതാത്ത ഒരു കത്തുമാത്രം കിട്ടി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ മോഹങ്ങള്‍ക്ക് നീര്‍ക്കുമിളയുടെ ആയുസ് മാത്രം. നിന്നോട് യാത്രചോദിക്കാന്‍ എനിക്കാവില്ലല്ലൊ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എല്ലാ വിശുദ്ധിയോടുംകൂടി ഞാന്‍ നിന്നെ തേടിവരും. മോഹിച്ചതിനും മോഹിപ്പിച്ചതിനും മാപ്പ്. രാഹുലിനെ ചുറ്റിപ്പറ്റി എന്തെങ്കിലും നിഗൂഢതകള്‍ ഉള്ളതായി ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. അന്വേഷണം പലവഴിക്ക് നീങ്ങി, താമസിക്കുന്ന ഫ്‌ളാറ്റിലും വീട്ടിലും നാട്ടിലുമൊക്കെ. ഒരു ബന്ധുവിന് രക്തംകൊടുക്കാന്‍ ആശുപത്രിയില്‍ പോയെന്നോ രക്തം ചേരില്ലെന്നുംപറഞ്ഞ് തിരിച്ചുവിട്ടെന്നോ ഒക്കെ കേട്ടു. അന്ന് തുടങ്ങിയതാ ഈ മാറ്റം. എന്നോടും കാര്യമായൊന്നും മിണ്ടാറില്ല. സദാനേരോം ചിന്ത തന്നെ ചിന്ത. നല്ലൊരു പയ്യനായിരുന്നു. അതിനെന്തുപറ്റിയോ ആവോ? ഫ്‌ളാറ്റിലെ ജോലിക്കാരി അവര്‍ക്ക് അറിയാവുന്നത് പറഞ്ഞു. രാഹുലിന്റെ മൗനവ്രതം അവസാനിപ്പിക്കാതെ പറ്റില്ല എന്നായി സുഹൃത്തുക്കള്‍. പക്ഷെ ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത രാഹുല്‍ ഒന്നിനും മറുപടി പറഞ്ഞില്ല. അയാള്‍ ജോലി രാജിവച്ച്, ഫ്‌ളാറ്റും ഒഴിഞ്ഞ് വീട്ടിലേക്ക് പോയി. പിറ്റേദിവസം രണ്ട് സഹപ്രവര്‍ത്തകര്‍ രാഹുലിനെ അന്വേഷിച്ച് വീട്ടിലെത്തി. പക്ഷെ, രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ചുവന്നറിബണ്‍ വച്ച രണ്ടാളുകള്‍ വന്നിരുന്നു. അവരുടെകൂടെ അവനും പോയി. കുറച്ചുദിവസംകഴിഞ്ഞേ വരൂന്നാ പറഞ്ഞത്. രാഹുലിന്റെ അമ്മ അറിയിച്ചു. ചുവന്നറിബണ്‍ എന്നു കേട്ടപ്പോഴുണ്ടായ ഞെട്ടല്‍ പുറത്തുകാണിക്കാതെ അവര്‍ അമ്മയോട് യാത്രപറഞ്ഞ് മടങ്ങി. മടക്കയാത്രയില്‍ നഗരത്തിലെ ബസ്റ്റാന്റില്‍വച്ച് അവര്‍ രാഹുലിനെ കണ്ടു. മുഷിഞ്ഞുനാറിയ വേഷം, ക്ഷീണിച്ച ശരീരം, നിരാശനിഴലിക്കുന്ന കണ്ണുകള്‍... സ്‌നേഹിതരെ കണ്ടപ്പോള്‍ അയാള്‍ കാണാത്തഭാവത്തില്‍ കടന്നുകളയാന്‍ ശ്രമിച്ചു. അവര്‍ ഓടിച്ചെന്ന് പിടിച്ചുനിറുത്തി ചോദിച്ചു - നിനക്കെന്തുപറ്റി രാഹുല്‍? അയാള്‍ മറുപടിക്കായി തപ്പിത്തടഞ്ഞു. അല്‍പനേരത്തെ മൗനത്തിനുശേഷം സ്‌നേഹിതന്‍ വീണ്ടും ചോദിച്ചു, നീയിപ്പോള്‍ എവിടെയാണ്? ജീവിതം നഷ്ടപ്പെട്ടവരുടെ താവളത്തില്‍. ഇടറിയസ്വരത്തില്‍ അയാള്‍ പറഞ്ഞു. നിനക്ക് പ്രത്യേകിച്ചെന്തെങ്കിലും അസുഖം? ഇനി ഒളിച്ചുവച്ചിട്ടെന്തു കാര്യം? സത്യം പറ. എന്റെ രക്തം എച്ച്‌ഐവിപോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജീവിതം കൈവിട്ടുപോയി. അയാള്‍ വിതുമ്പിക്കരഞ്ഞു. ഇതെങ്ങനെ സംഭവിച്ചു? സ്‌നേഹിതന്റെ ചോദ്യത്തിന് മറുപടിപറയാതെ രാഹുല്‍ തലകുനിച്ചുനിന്നു. അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞു. സങ്കല്‍പത്തിലെ നാടന്‍സുന്ദരി അകലെനിന്ന് പരിഹസിക്കുന്നതുപോലെ രാഹുലിന് തോന്നി. എങ്കിലും ഒരുകാര്യത്തില്‍ അയാള്‍ ആശ്വസിച്ചു - നിരപരാധിയായ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടല്ലൊ. അവളുടെ സഹോദരന്‍ മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍...! അയാള്‍ ഞെട്ടലോടെ ഓര്‍ത്തു. സകലരും വെറുക്കുകയും ഭയപ്പെടുകയുംചെയ്യുന്ന ഒരു രോഗത്തിന് അടിമയായി ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണുചിതം. അയാള്‍ തീരുമാനിച്ചുറച്ചു. പ്രജ്ഞയറ്റവനെപ്പോലെ അയാള്‍ നടന്നു. റെയില്‍വേ ക്രോസിംഗിലെത്തിയപ്പോള്‍ ഇരമ്പിപ്പാഞ്ഞടുക്കുന്ന ഗുഡ്‌സ്‌ട്രെയിന്‍. പിന്നെ ഒന്നും ഓര്‍മ്മയില്ല. കണ്ണുതുറന്നപ്പോള്‍ വൃത്തിയുള്ള കിടക്കയില്‍. ചുവന്നറിബണ്‍ ധരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ പരിചരിക്കുന്നു. വെറുക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും ഇടയില്‍നിന്നൊരു താല്‍കാലികമോചനം. തന്നെപ്പോലെ ജീവിതത്തില്‍നിന്ന് പുറന്തള്ളപ്പെട്ട പലരെയും അയാള്‍ അവിടെ കണ്ടു. പൈതൃകമായി കിട്ടിയ സമ്പാദ്യവുമായി വന്നെത്തിയ കുട്ടികള്‍, മധുവിധുനാളുകളില്‍ പ്രിയതമന്‍ നല്‍കിയ സ്‌നേഹസമ്മാനവുമായി വന്ന യുവതികള്‍, ജീവരക്ഷാര്‍ത്ഥം സ്വീകരിച്ച രക്തത്തോടൊപ്പം മറ്റൊരു ദാനംകൂടി സ്വീകരിക്കേണ്ടിവന്ന ഹതഭാഗ്യര്‍... പല അവസ്ഥകളില്‍ ജീവിതം അറിഞ്ഞവരും അറിയാത്തവരും. സമൂഹത്തിന്റെ പല തട്ടില്‍നിന്നെത്തിയവരെങ്കിലും ഇവിടെ എല്ലാവരും ഒരുപോലെ... സ്വപ്നങ്ങളുടെ ചിതയില്‍ നീറിനീറി...

പുസ്തക നിരൂപണം

മനക്കണ്ണാടിയില്‍ തെളിയുന്ന
 ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
പ്രൊഫ:എം.പി.ലളിതാബായി
     എസ്.സരോജത്തിന്റെ രചനാലോകം വിപുലവും വൈവിധ്യപൂര്‍ണവുമാണ്; സഞ്ചാരസാഹിത്യം, കഥ, കവിത, നോവല്‍, സാഹിത്യപഠനം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമറിയിച്ച ഒരെഴുത്തുകാരി.   ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളില്‍ അലഞ്ഞുതിരിയുന്ന മനസില്‍നിന്ന് ഉരുവംകൊണ്ട ചിന്താധാരകളും ഭാവചിത്രങ്ങളും ഭാഷാപൂര്‍ണതയുമൊക്കെ അവകാശപ്പെടുന്നവയാണ് ഈ കൃതികള്‍. ഭാവനാലോലമായൊരു കവിഹൃദയത്തിനുമാത്രമേ ഇമ്മാതിരി കാല്‍പനികചാരുതയാര്‍ന്നതും ആകര്‍ഷകവുമായ ഭാഷയില്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കാനാവൂ. ആരതി വിത്ത് സഖാവ് സുബോധ് കൃഷ്ണന്‍ സരോജത്തിന്റെ ഇരുപത്തിരണ്ടാമത്തെ കൃതിയാണ്; മൂന്നാമത്തെ നോവലും.
. ആരതി എന്ന കഥാനായിക സര്‍ക്കാര്‍സര്‍വീസില്‍നിന്നും വിരമിച്ചശേഷം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണ് നോവലിലെ ഇതിവൃത്തം. ചിലപ്പോഴൊക്കെ ചില പിന്‍ നോട്ടങ്ങള്‍ ഉണ്ടെങ്കിലും മുന്നോട്ടുള്ള ഗതി മാറാതെയാണ് നോവലി ന്റെ സഞ്ചാരം. ഏകാന്തതയുടെ വീര്‍പ്പുമുട്ടലും അരക്ഷിതബോധവും   മാറ്റി, കൂട്ടായ്മയുടെ ശബ്ദവും വെളിച്ചവും അനുഭവവേദ്യമാക്കുന്ന  ശിശിരഭവനത്തിന് തുടക്കംകുറിച്ചുകൊണ്ട് ആരതി 25 വൃദ്ധജനങ്ങള്‍ക്ക്   താങ്ങും തണലുമാവുന്നു. ശിശിരഭവനത്തോടൊപ്പം ഒരു പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റും തുടങ്ങുകയായി.
വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ആധുനികജീവിതത്തിന്റെ ഒരു നേര്‍കാഴ്ചയാണ്. ഒരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും ലോകജനസംഖ്യയില്‍ പകുതിയിലേറെപ്പേര്‍ വൃദ്ധരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ആഗോളപ്രതിഭാസം കേരളത്തില്‍ കൂടുതല്‍ സങ്കീര്‍ ണമാകുന്നു. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും ആധുനികചികിത്സാസൗകര്യങ്ങളും ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൊണ്ടേയിരിക്കുന്നു. വൃദ്ധരുടെ സംരക്ഷണമെന്നത് കുടുംബത്തിനും സ്റ്റേറ്റിനും ബാധ്യതയായിമാറുന്നു. മക്കളും കൊച്ചുമക്കളുമൊക്കെ സ്വയംപര്യാപ്തരാവുമ്പോള്‍ അവരവരുടെ ആകാശങ്ങളിലേക്ക് പറന്നുയരുന്നു. മുത്തശ്ശനും മുത്തശ്ശിയും കുടുംബത്തില്‍ അപ്രസക്തരാവുന്നു. അതുവരെ എല്ലാമെല്ലാമായിരുന്നവര്‍ ആരുമല്ലാതായിത്തീരുമ്പോഴുണ്ടാവുന്ന വല്ലാത്ത നൊമ്പരവും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നു. ഈ അരക്ഷിതാവസ്ഥയിലാണ് അവര്‍ വൃദ്ധസദനങ്ങളില്‍എത്തപ്പെടുന്നത്. സ്‌നേഹസമ്പന്നനും സംസ്‌കൃതചിത്തനുമായ ഒരച്ഛന്റെ മകളായി പിറന്ന ആരതിക്ക് അമ്മ ഒരു സങ്കല്‍പം മാത്രമാണ്. ഭാര്യയുടെ വിയോഗദുഃഖത്തില്‍ നീറിക്കഴിയുന്ന കൃഷ്ണപിള്ള ഒരാദര്‍ശകഥാപാത്രമായി ജീവിക്കുന്നു. അച്ഛനെ തനിച്ചാക്കിപ്പോകാന്‍ ഇഷ്ടപ്പെടാത്ത ആരതിയുടെ ദാമ്പത്യംപോലും പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. അകാലവൈധവ്യവും അച്ഛന്റെ വിയോഗവും അവളെ തളര്‍ത്തുന്നില്ല. പക്ഷേ, സ്‌നേഹനിധികളായ മക്കള്‍ ദൂരദേശങ്ങളിലേക്ക് പറന്നകലുന്നതോടെ അവള്‍ തനിച്ചാവുന്നു. ഏകാന്തതയും വേദനകളും വേട്ടയാടുമ്പോള്‍ പുസ്തകങ്ങള്‍ കൂട്ടുകാരും സാന്ത്വനൗഷധവും ആകാറുണ്ടെന്ന് എഴുത്തുകാരി ഈ നോവലിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. സര്‍ഗധനരായ എഴുത്തുകാരുടെ സൃഷ്ടികളില്‍ ആത്മാംശം കടന്നുവരുന്നു എന്നത് കൃതിയുടെ മൂല്യമായിട്ടാണ് കരുതപ്പെടുന്നത്. സ്‌നേഹവും സ്‌നേഹനിരാസവും വൈധവ്യവും സമ്മാനിക്കുന്ന നൊമ്പരങ്ങളും ആത്മസംഘര്‍ഷങ്ങളും കഥാകാരിയും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം അനുഭവങ്ങളുടെ ചൂടും ചൂരും ആരതിയിലേക്ക് പടര്‍ത്താന്‍ കഥാകാരിക്ക് കഴിയുന്നു.
വിദ്യാഭ്യാസകാലംതൊട്ടേ അടുത്തിടപഴകിയിരുന്ന ആത്മമിത്രങ്ങളാണ് ആരതിയും സഖാവ് സുബോധ് കൃഷ്ണനും (സുബു). അറിവും ബുദ്ധിയും സാമൂഹ്യബോധവും സഹജീവിസ്‌നേഹവും സേവനതല്‍പരതയും പുരോഗമനചിന്താഗതിയും ഇരുവര്‍ക്കും ഒരുപോലെ. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും സര്‍ക്കാര്‍ജോലി വേണ്ടെന്നുവച്ച്, ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് സുബോധ് കൃഷ്ണന്‍. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇരുവരും പരസ്പരസഹായികളാകുന്നു. പക്ഷേ, അവരുടെ അഗാധമായ പ്രണയംമാത്രം ശരീരംതൊട്ടറിയാതെയും പങ്കുവയ്ക്കപ്പെടാതെയും തുടരുന്നു.  ആരതിയെ നിറച്ചുവച്ചിരിക്കുന്ന മനസില്‍ മറ്റൊരു സ്ത്രീക്ക് ഇടമില്ലായ്കയാല്‍ സുബു അവിവാഹിതനായി തുടരുന്നു. അനാഥരായ ഒരാദിവാസിയുവതിക്കും കുഞ്ഞിനും സ്വന്തംവീട്ടില്‍ അഭയംനല്‍കുകയും വീടുംസ്ഥലവും അവര്‍ക്ക് ഇഷ്ടദാനംചെയ്യുകയുമാണ് ദീനദയാലുവായ സുബോധ് കൃഷ്ണന്‍.
ഈഡിപ്പസ് കോംപ്ലക്‌സ് എന്ന ദയനീയവും ആശ്രയമറ്റതുമായ മനോനിലയിലകപ്പെട്ടുപോയ വിഷ്ണു ഈ നോവലിലെ ശക്തമായൊരു കഥാപാത്രമാണ്. തന്റെ അച്ഛനാരെന്ന ചോദ്യത്തിന് അമ്മയില്‍നിന്ന് ഉത്തരംകിട്ടാതെവന്നപ്പോള്‍ അയാള്‍ വീടുവിട്ടിറങ്ങുന്നു. സന്യാസിയെപ്പോലെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയില്‍ സോഷ്യല്‍മീഡിയയിലൂടെ ആരതിയെ പരിചയപ്പെടുന്നു. വിധവയായ  ആരതിയുടെ സമ്പത്തും സൗന്ദര്യവും മോഹിച്ച് അയാള്‍ വിവാഹവാഗ്ദാനവുമായി അവളെ പ്രലോഭിപ്പിക്കുന്നു.  സ്വന്തമായി ഒരു ആശ്രമം സ്ഥാപിക്കണം എന്നതാണ് അയാളുടെ ലക്ഷ്യം. ആരതി തന്റെ  ആഗ്രഹത്തിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ ധാരാളം സമ്പത്തുള്ള മറ്റൊരു സ്ത്രീയെ കണ്ടെത്തുന്നു. കപടസന്യാസി എന്ന് ചിലപ്പോള്‍ തോന്നുമെങ്കിലും, നായികാനായകന്മാര്‍ക്കൊപ്പം വിഷ്ണു മറ്റൊരു ശക്തമായ കഥാപാത്രമായി മനസില്‍ കടന്നിരിക്കുന്നു. സന്തതസഹചാരിയായ ക്രെറ്റയും വീട്ടുസഹായിയായ മായമ്മയും അയല്‍ക്കാരായ മോഹന്‍ദാസും സുബൈദയുമൊക്കെ ആരതിയുടെ മാത്രമല്ല, വായനക്കാരുടെയും മനസില്‍ ഇടംനേടുന്നു.
ഗതിമാറാതൊഴുകുന്ന പുഴപോലെയാണ് നോവലിന്റെ ഒഴുക്ക്.  വായനക്കാരന്റെ യുക്തിയെയും ബുദ്ധിയെയും പരീക്ഷിക്കുന്ന സങ്കീര്‍ണതകളോ സമസ്യകളോ ഇല്ല.  ഫോണ്‍ തുറക്കുമ്പോള്‍, ആകാശത്ത് കാത്തുനിന്ന സന്ദേശങ്ങളും ഫേസ് ബുക്കിന്റെ അറിയിപ്പുകളുമൊക്കെ ണിം ണിം ശബ്ദത്തോടെ ഫോണില്‍ വന്നുനിറയുന്നതും മക്കളുമായുള്ള വീഡിയോകാളുകളുമെല്ലാം വര്‍ത്തമാനകാലജീവിതത്തില്‍ സോഷ്യല്‍മീഡിയയുടെ അനിവാര്യതയെ സൂചിപ്പിക്കുന്നു. മകളോടൊപ്പം അമേരിക്കയില്‍ താമസിക്കുമ്പോള്‍ ആരതി അവിടത്തെ സവിശേഷമായ കാഴ്ചകള്‍ മനോഹരമായി വിവരിക്കുന്നുണ്ട്. കഥാഗതിയില്‍ അതിന് പ്രസക്തിയില്ലെങ്കിലും അമേരിക്കയെ കണ്ടറിഞ്ഞ എഴുത്തുകാരിക്ക് അതൊന്നും ഒഴിവാക്കാനാവുന്നില്ല. വാര്‍ദ്ധക്യകാല പ്രണയങ്ങളും വിവാഹബന്ധങ്ങളും സാധാരണമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ശീര്‍ഷകത്തിലെ വിത്ത് എന്ന പ്രയോഗം ഒരു മുന്‍ധാരണ വായനക്കാരില്‍ ജനിപ്പിക്കും. ആ മുന്‍ധാരണയെ തകിടംമറിക്കുന്നതാണ് കഥാന്ത്യം.
എസ്.സരോജം എന്ന എഴുത്തുകാരിയെ സ്ത്രീവാദിയോ സ്ത്രീവിമോചകയോ ആയിട്ടല്ല ഈ നോവലില്‍ നാം കാണുന്നത്. തികച്ചും നരകേന്ദ്രീകൃതമാണ് ഇതിന്റെ രചനാവഴി. ലളിതസുന്ദരമായ ആഖ്യാനശൈലി നല്‍കുന്ന വായനാസുഖം ചെറുതല്ല. പച്ചമണ്ണിലെ പൂക്കളും ഫലങ്ങളും മാത്രമല്ല,  സൈബറിടങ്ങളിലെ അദൃശ്യസൗഹൃദങ്ങളും അനുവാചകര്‍ക്ക് അനുഭവവേദ്യമാക്കുന്നു.
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
എന്ന കുമാരനാശാന്റെ വരികള്‍  വായനക്കാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ആരതിയും സുബോധ് കൃഷ്ണനും.

Wednesday, 20 August 2025

സ്ത്രീകളുടെ ശ്രദ്ധയ്ക്ക് - കഥ (എസ്.സരോജം)

ഹായ്, സുഷൂ നീയിന്നു ഫ്രീയാണോ? അതെയല്ലോ, എന്താടാ? ഞാനിതായെത്തി, റെഡിയായിരുന്നോ, ഒരു സര്‍പ്രൈസുണ്ട്. എന്തു സര്‍പ്രൈസ്? അതൊക്കെയുണ്ട്. കാണുമ്പോ അറിഞ്ഞാ മതി. കള്ളക്കൃഷ്ണന്‍ വീഡിയോഫോണിലൂടെ കണ്ണിറുക്കിക്കാട്ടി. അവളുടെ കണ്ണുകളില്‍നിന്ന് ഉറക്കത്തിന്റെ ശിഷ്ടാലസ്യം പറന്നുപോയി. ഒരു പ്രണയശലഭത്തെപ്പോലെ അവള്‍ ഉന്മേഷവതിയായി. അവന്‍ വിളിക്കുമ്പോള്‍ പാതിമയക്കത്തിലായിരുന്നു. രാത്രിയിലെ ഉറക്കം മതിയായിരുന്നില്ല. കുട്ടികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ വാതിലുംപൂട്ടി വന്നുകിടന്നതാണ്.രാത്രിയില്‍ കിണറ്റിന്‍കരയില്‍ വഴിതെറ്റിവന്ന പച്ചത്തവള പ്രോം.... പ്രോം.... എന്നു കരഞ്ഞു ബഹളമുണ്ടാക്കി. ചില്ലുവിന് അതിനെ കിട്ടിയേതീരൂന്നായി. പാതിരാവോളം പുറകേ ഓടിയിട്ടും പിടിക്കാന്‍ പറ്റിയില്ല. ഒടുവില്‍ പടിഞ്ഞാറേപ്പറമ്പിലെ വേലായുധന്‍ വന്ന് അതിനെ ചാക്കിട്ടുപിടിച്ച് പ്ലാസ്റ്റിക്കവറിലാക്കി അവള്‍ക്കു കൊടുത്തു. അവളിന്ന് അതിനെ കീറിമുറിച്ച് അതിന്റെ ശരീരശാസ്ത്രവും ജീവശാസ്ത്രവുമൊക്കെ പഠിക്കും. അങ്ങനെ ഓരോന്നു പഠിച്ചുപഠിച്ച് മനുഷ്യശരീരം കീറിത്തുന്നുന്ന മിടുക്കിയായ സര്‍ജനാവും. കെല്ലിക്കാണെങ്കില്‍ ഒരു ശാസ്ത്രജ്ഞനാവണം എന്നാണു മോഹം. മോഹങ്ങളൊക്കെയും കൈപ്പിടിയിലൊതുക്കാന്‍ വേണ്ടിയാണ് അവരുടെ അച്ഛന്‍ മണല്‍ക്കാറ്റുവീശുന്ന മരുഭൂമിയിലെ എണ്ണക്കമ്പനിയില്‍ ജോലിതേടിപ്പോയതും സുഷമാദേവിയെന്ന കോളേജ്ബ്യൂട്ടിക്ക് ദാമ്പത്യകാലം പന്ത്രണ്ടിലൊന്നായി ചുരുക്കേണ്ടിവന്നതും.സുനില്‍ശങ്കര്‍ വിശ്വസ്തനായ സുഹൃത്താണ്, പൗരുഷമുള്ളവനും. വലിയ ഉത്സാഹത്തിലാണവന്‍. ഇന്നേക്ക് അഞ്ചാംദിവസം അവന്റെ പിറന്നാളാണ്. ലോകമായ ലോകമെല്ലാം ആഘോഷലഹരിയില്‍ ആറാടുന്ന സുദിനം. ക്രിസ്തുദേവന്‍ തിരുപ്പിറവിയെടുത്ത പുണ്യദിനം. സുനില്‍ശങ്കര്‍ എന്ന കലാകാരനെ വിശ്വപ്രശസ്തനാക്കിയത് അതിവിശിഷ്ടമായ ജന്മമുഹൂര്‍ത്തം തന്നെയാണെന്നാണ് അവന്‍ അവകാശപ്പെടുന്നത്. ദേശാന്തരങ്ങളില്‍നിന്നുപോലും ആശംസകളും പ്രേമചുംബനങ്ങളും പറന്നെത്തും. അതിന്റെ ഗര്‍വ്വം അവന് വേണ്ടതിലധികം ഉണ്ടുതാനും. കൗമാരക്കാരികള്‍ മുതല്‍ കിഴവികള്‍ വരെ അവന്റെ ആരാധകവൃന്ദത്തില്‍ പെടും. ലോറയ്ക്കും കോമയ്ക്കും കത്രീനയ്ക്കും ഷറീനയ്ക്കുമൊക്കെ അവനെ തൊടാഞ്ഞിട്ട് അടക്കംവരുന്നില്ലത്രെ! ഷാരുഖാനും കമല്‍ഹാസനും പൃഥ്വിരാജുമൊക്കെ അവന്റെ വെട്ടത്തു വരില്ലെന്നാണ് ഉത്തരേന്ത്യക്കാരികളും ദക്ഷിണേന്ത്യക്കാരികളും ഒരേപോലെ അത്ഭുതംകൂറുന്നത്. അവന്റെ നടനചാതുരി നേരിട്ടാസ്വദിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഒരുകൂട്ടം യുവതികള്‍ വരുമെന്നു കേള്‍ക്കുന്നു. ആസ്‌ട്രേലിയയില്‍നിന്ന് ഒരുകൂട്ടര്‍ വന്നുമടങ്ങിയതേയുള്ളൂ. ഗള്‍ഫിലെ ആരാധികമാരെ വര്‍ഷത്തിലൊരിക്കലെങ്കിലും പോയിക്കാണാതെ അവനും ഉറക്കംവരില്ല. ജര്‍മ്മനിയിലും റഷ്യയിലും ചൈനയിലുമൊക്കെ അടുത്തകാലത്തു പോയിവന്നതേയുള്ളൂ. റഷ്യന്‍ കോണ്‍സുലേറ്റിലെ സുന്ദരിമാര്‍ അവിടെ ഒരു നാട്യകലാകേന്ദ്രത്തിന്റെ ഡയറക്റ്റര്‍സ്ഥാനം ഉള്ളംകൈയില്‍ വച്ചുകൊടുത്തതാണത്രെ. എല്ലാം വേണ്ടെന്നുവച്ച് മടങ്ങിപ്പോന്നത് ഈ തൃശൂര്‍ക്കാരി സുഷമയ്ക്കുവേണ്ടിയാണുപോലും.എന്താണാവോ ഇവള്‍ക്കുവേണ്ടി അവന്‍ കരുതിവച്ചിരിക്കുന്ന സര്‍പ്രൈസ്? എത്രവേഗത്തില്‍ സ്വിഫ്റ്റ് പറത്തിവിട്ടാലും കുറഞ്ഞത് ഒരുമണിക്കൂറെടുക്കും ഇവിടെയെത്താന്‍. അതിനകം മുടിയിലെ മെഴുക്കെല്ലാം ഷാമ്പൂതേച്ചുകഴുകി ചിക്കിപ്പറത്തണം, അവന്റെ 'ഒണ്‍മേന്‍ ഷോ'യെ വെല്ലുന്ന ചന്ദനച്ചാറുപുരട്ടി മെയ് മണപ്പിക്കണം, കണ്ണുകള്‍ ഐലൈനറിട്ടു രൂപഭംഗി കൂട്ടണം, ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ടു നിറം കൂട്ടണം, കവിളത്തെ തക്കാളിച്ചുവപ്പിനുമീതെ റോസ്പൗഡറിട്ടു മിനുക്കം കൂട്ടണം. പിന്നെ, രക്തത്തൂടിപ്പാര്‍ന്ന വെളുത്തമേനിക്കു ചേരുന്ന സ്വര്‍ണ്ണമഞ്ഞ സാരിയും ബ്ലൗസും അണിയണം. സുഷമയ്ക്ക് ഉത്സാ ഹത്തിന്റെ മണിക്കൂറുകളാണിനി. ഒരുക്കങ്ങളെല്ലാം വേഗം പൂര്‍ത്തിയാക്കി അവള്‍ വഴിക്കണ്ണുമായിനിന്നു. എത്താറാവുമ്പോള്‍ അവന്‍ മിസ്‌കോളടിക്കും. ഓടിച്ചെന്ന് ഗേറ്റു തുറന്നുകൊടുക്കണം. വണ്ടി മുറ്റത്തു പാര്‍ക്കുചെയ്തിട്ട്, താക്കോല്‍ക്കൂട്ടം വിരല്‍ത്തുമ്പില്‍ ചുഴറ്റി, കള്ളച്ചിരിയുമായി അവന്‍ ഇറങ്ങിവരും. അതൊക്കെ ഓര്‍ത്തപ്പോള്‍ സുഷമയുടെ ചുണ്ടിലും ഒരു കള്ളച്ചിരി വിരിഞ്ഞു.പ്രതീക്ഷിച്ചതിലും നേരത്തെ അവനെത്തി. വണ്ടി കത്തിച്ചുവിട്ടിരിക്കും. സര്‍പ്രൈസ് എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ അവള്‍ ഓടി അരികിലെത്തി. കൈയില്‍ പതിവുപോലെ ഒരു റോത്ത്‌മേന്‍സല്ലാതെ മറ്റൊന്നുമില്ല. വന്നപാടെ കഴുത്തില്‍ കൈചുറ്റി കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: 'എന്റെ സുഷൂ നിന്റെയീ കണ്ണുകള്‍! ആദ്യം സര്‍പ്രൈസ് എന്താണെന്നു പറ. പിന്നെ മതി പുന്നാരം.' അവള്‍ അവന്റെ കൈ പിടിച്ചുമാറ്റി, നേരിയ പരിഭവംകാട്ടി അകന്നുനിന്നു. 'എന്താണെന്നു നീ കണ്ടുപിടിക്കെടീ.ചോരച്ചുവപ്പുള്ള ചുണ്ടുകള്‍ മേല്‍പ്പോട്ടുവലിച്ച്, പല്ലും മോണയും പുറത്താക്കി കൊഞ്ഞാളനെപ്പോലെ അവന്‍ ഇളിച്ചുകാട്ടി. 'ഹായ്.... കണ്ടുപിടിച്ചു!' അവള്‍ ഉറക്കെ ചിരിച്ചുകൊണ്ട് അവന്റെ കാതിലേക്കു ചൂണ്ടി. ഒരു കാതില്‍ വെട്ടിത്തിളങ്ങുന്ന വൈരക്കമ്മല്‍! ചുറ്റും വെളുത്ത മുത്തുകെട്ടി, നടുവില്‍ ചുവന്ന വൈരക്കല്ലു പതിച്ച വിലപിടിപ്പുള്ള കമ്മല്‍. അവള്‍ അതിന്റെ ഭംഗി ആസ്വദിച്ചുനില്‍ക്കെ അവന്‍ ചോദിച്ചു: 'എങ്ങനെയുണ്ട്? നല്ല ചേര്‍ച്ച, അല്ലേടീ?' 'ഉവ്വ് ഉവ്വ്. കുണുക്കായിരുന്നേല്‍ കുറേക്കൂടി ചേര്‍ച്ചയായേനെ. 'ആഹാ... എന്നാപ്പിന്നെ മറ്റേക്കാതില്‍ ഒരു കുണുക്കിടാം. 'ശങ്കര്‍ കാര്യമായിട്ടു പറയുവാണോ?' 'അതേടീ.' 'കമ്മലിട്ടപ്പോ നിന്നെ കാണാന്‍ നല്ല രസമുണ്ട്, കുറച്ചുകൂടി സുന്ദരനായി. പക്ഷേ... 'എന്തു പക്ഷേ 'നീയൊരു വലിയ കലാകാരനല്ലേ, ലോകം മുഴുവന്‍ നിന്നെ ശ്രദ്ധിക്കുന്നു. കുറച്ചുകൂടി സീരിയസ്സായിക്കൂടേ നിനക്ക്?' 'എന്തിന്? ഞാന്‍ ഞാനായിരിക്കുന്നതല്ലേ ശരി?' പെട്ടെന്ന് അവന്‍ ഗൗരവക്കാരനായതുപോലെ. 'ഇങ്ങനെ വേഷംകെട്ടിനടക്കാന്‍ നിന്റെ ഭാര്യ സമ്മതിക്കുമോ? വീട്ടില്‍ സ്വസ്ഥത വേണ്ടേ നിനക്ക്?' ആ ചോദ്യം അവന്റെ ഉത്സാഹം കെടുത്തിയോ എന്നു വേവലാതിപ്പെട്ടുകൊണ്ട് അവള്‍ തിടുക്കത്തില്‍ ചോദിച്ചു 'അതുപോട്ടെ. എവിടുന്നു കിട്ടി ഈ സാധനം? എത്ര കൊടുത്തു?' 'ഉം.... കൊടുക്കും കൊടുക്കും! എടീ മണ്ടീ, ഇന്നലെ ഞാനൊരു സ്വര്‍ണ്ണക്കട ഉത്ഘാടനം ചെയ്യാന്‍ പോയി. 'അവര്‍ക്കെന്താ സിനിമാനടികളെയൊന്നും കിട്ടിയില്ലേ?' 'ഞാനും ചോദിച്ചതാ മുതലാളിയോട.് അയാളെന്താ പറഞ്ഞതെന്നു കേള്‍ക്കണോ? നടിമാരു വന്നാല്‍ അവരെക്കാണാന്‍ കുറേ ജനം കൂടും. പക്ഷേ അവര്‍ക്കെത്ര പവന്‍ സമ്മാനം കൊടുക്കണം, സാറാവുമ്പം അതൊന്നും വേണ്ടല്ലോന്ന്. അതുശരി, ചുളുവില്‍ കാര്യം സാധിക്കാമെന്നാ വിചാരം? എനിക്കും വേണം സ്വര്‍ണ്ണം എന്നായി ഞാന്‍. സാറിനെന്താ വേണ്ടത്? ~ഒരു മോതിരം തരട്ടെ? എന്നവര്‍. എനിക്കെന്തിനാ മോതിരം? കാതിലൊരു കുണുക്കിട്ടുതാ എന്നു ഞാനും. കുണുക്കുമാത്രം മതിയോ സാറേ? ഒരു വൈരക്കമ്മലുംകൂടി ഇരിക്കട്ടെ എന്നവര്‍. എന്നാല്‍ രണ്ടുമിട്ടുതാ എന്നു ഞാന്‍. എന്റെ സുഷൂ പിന്നൊന്നും പറയണ്ട! ഒറ്റക്കാതില്‍ കുണുക്കിട്ടും പിന്നെ അതഴിച്ചിട്ട്' കമ്മലിട്ടും ഒരുകാതില്‍ കമ്മലും മറുകാതില്‍ കുണുക്കിട്ടും പല പോസുകളില്‍ കുറേ പടവും പിടിച്ചിട്ടേ അവരെന്നെ വിട്ടയച്ചുള്ളൂ. 'അതു ശരി. ഭാര്യ കണ്ടില്ലേ കുണുക്കും കമ്മലും?' 'അയ്യോ! രാത്രിയിലെ പുകിലൊന്നും പറയണ്ട. രണ്ടും അഴിച്ചുമാറ്റിയേപ്പിന്നാ അവളടങ്ങിയത്. ഇതിപ്പോ വണ്ടിക്കകത്തിരുന്നിട്ടതാ, നിന്നെക്കാണിക്കാന്‍. പോക്കറ്റില്‍നിന്നൊരു കുണുക്കെടുത്ത് മറ്റേക്കാതിലുമിട്ട് അവന്‍ അവളുടെ മുന്നില്‍നിന്ന് തുള്ളിക്കളിച്ചു. 'എന്റെ മുന്നില്‍ നിനക്കേതുവേഷവും കെട്ടിയാടാം. അത്രയ്ക്കിഷ്ടമാണെനിക്കു നിന്നെ. പക്ഷേ, പുറത്തിറങ്ങുമ്പോള്‍ ഇതൊന്നും വേണ്ടാട്ടോ.' ചിരിയടക്കിക്കൊണ്ട് അവള്‍ പറഞ്ഞു. 'എന്നാല്‍ ഇതൊക്കെ നീതന്നെ വച്ചോ. കൊതിതോന്നുമ്പം ഞാനിങ്ങോട്ടു പോരാം. അണിഞ്ഞൊരുങ്ങി നിന്റെ മുന്നില്‍നിന്ന് തുള്ളാം. പോരേ?' വാത്സല്യാതിരേകത്താല്‍ അവള്‍ അവനെ മാറോടു ചേര്‍ത്തുപിടിച്ചു. അവളുടെ ചുരന്ന മാറില്‍ ചുണ്ടമര്‍ത്തി അവനൊരു കുഞ്ഞുവാവയായി. പതിവുവിനോദം കഴിഞ്ഞ് തിരിച്ചുപോകാന്‍നേരത്ത് അവന്‍ കമ്മലും കുണുക്കും ഊരി അവളെ ഏല്‍പ്പിച്ചു. അവള്‍ അത് അലമാരയിലെ രഹസ്യഅറയില്‍ വച്ചുപൂട്ടി. കുട്ടികള്‍ ട്യൂഷനുംകഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. ഇനിയും മണിക്കൂറുകള്‍ ബാക്കി. മധുരാലസ്യം നുണഞ്ഞുകൊണ്ട് അവള്‍ സോഫയില്‍ ചാരിക്കിടന്ന് പത്രത്തിന്റെ താളുകള്‍ വെറുതേ മറിച്ചുനോക്കി. ഒരുപേജു നിറയെ പുരുഷന്മാരുടെ അര്‍ദ്ധനഗ്നചിത്രങ്ങള്‍! അവയ്ക്കു നടുവിലായി അവന്റെ മുഴുവര്‍ണ്ണചിത്രം. ഒരു കാതില്‍ ചുവന്നകല്ലുള്ള വെളുത്തമുത്ത്. മറുകാതില്‍ സ്വര്‍ണ്ണക്കുണുക്ക്.അടിക്കുറിപ്പായി ആകര്‍ഷകങ്ങളായ പരസ്യവാചകങ്ങള്‍... സ്ത്രീകളുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ വെറൈറ്റി ഇഷ്ടപ്പെടുന്നുവോ? എങ്കില്‍ വരൂ ഞങ്ങളുടെ ഷോറൂമിലേക്ക്...നിങ്ങള്‍ക്കിഷ്ടമുള്ളതു തിരഞ്ഞെടുക്കാം...ഡിസ്‌കൗണ്ട് ഏതാനും ദിവസത്തേയ്ക്കുമാത്രം...

Sunday, 20 July 2025

വീടുകാണല്‍ - കഥ (എസ്.സരോജം)

രമ്യമോളേ, പയ്യനും കൂട്ടര്‍ക്കും നിന്നെ ഇഷ്ടപ്പെട്ടു. കഴിയുന്നത്രവേഗം കല്യാണം നടത്തണം എന്ന് അറിയിച്ചിരിക്കുന്നു. സൗമ്യ സന്തോഷത്തോടെ പറഞ്ഞു. 

കഴിഞ്ഞയാഴ്ച ഒരു പയ്യനും കൂട്ടരും രമ്യയെ പെണ്ണുകാണാന്‍ വന്നിരുന്നു. അയാള്‍ക്ക് ടെക്‌നോപാര്‍ക്കിലാണ് ജോലി. അച്ഛന്‍ പട്ടാളത്തില്‍ കേണലായി വിരമിച്ചയാളാണ്. അമ്മയ്ക്ക് വീട്ടുജോലിയും.

അവരുടെ കുടുംബമഹിമയെപ്പറ്റിയും സാമ്പത്തികനിലവാരത്തെപ്പറ്റിയും ദല്ലാള്‍ പറഞ്ഞതെല്ലാം സൗമ്യച്ചേച്ചി രമ്യയെ പറഞ്ഞുകേള്‍പ്പിച്ചു. എന്നിട്ട് ഗമയിലൊരു ചോദ്യവും: രമ്യമോളേ, നിനക്കീ പ്രൊപ്പോസല്‍ ഇഷ്ടമായില്ലേ?

മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദക്കാരിയാണ് രമ്യ. തലസ്ഥാനത്തുള്ള ഒരു സ്വകാര്യകോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിനോക്കുന്നു. കാര്യവട്ടത്തുള്ള ഒരു പ്രൊഫസറുടെ കീഴില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയുമാണ്. താമസിയാതെ അവള്‍ക്ക് മലയാളസാഹിത്യത്തില്‍ ഒരു ഡോക്ടറേറ്റും സ്വന്തമാകും. അന്തസുള്ളൊരു ജോലിയും ആരുടെമുന്നിലും തലകുനിക്കാത്ത വ്യക്തിത്വവുമാണ് അവളുടെ ജീവിതാഭിലാഷങ്ങള്‍. വിവാഹജീവിതത്തെക്കുറിച്ച് അവള്‍ക്ക് വലിയസ്വപ്നങ്ങളൊന്നുമില്ല.

അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ചേട്ടനുമൊക്കെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് അച്ഛന്‍ തുടര്‍നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. തന്റെ സമ്മതം ആരും ചോദിച്ചതേയില്ല. ആ വീട്ടിലെ സാഹചര്യങ്ങള്‍ എങ്ങനെയായിരിക്കും, അവിടത്തെ രീതികളുമായി  തനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍  വലിയൊരു ചോദ്യചിഹ്നമായി അവളുടെ മുന്നില്‍ തെളിഞ്ഞു  അവള്‍ അമ്മയുടെ അരികിലേക്ക് ചെന്നു. 

അമ്മേ, വാക്കുകൊടുക്കുംമുമ്പ് എനിക്ക് അവരുടെ വീടൊന്നുകാണണം, അവിടത്തെ അമ്മയോട് സംസാരിക്കണം.മോളേ, നീയെന്തു ഭ്രാന്താണീപ്പറയുന്നത്? കല്യാണത്തിനുമുമ്പ് പെണ്ണ് ചെറുക്കന്റെ വീട്ടില്‍പോകുന്ന പതിവില്ല.

അമ്മേ, കല്യാണംകഴിഞ്ഞാല്‍പിന്നെ ഞാന്‍ ജീവിക്കേണ്ടത് ഭര്‍ത്താവിന്റെ വീട്ടിലല്ലേ, അവിടത്തെ സാഹചര്യങ്ങളുമായി എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുമോ, വിവാഹശേഷം ജോലിക്കുപോകാന്‍ അനുവദിക്കുമോ എന്നൊക്കെ അറിഞ്ഞതിനുശേഷം മതി ഈ വിവാഹം വേണോ വേണ്ടയോ എന്നൊരു തീരുമാനമെടുക്കുന്നത്.

അവിടത്തെ സാഹചര്യങ്ങള്‍ എങ്ങനെയാണോ അതുമായി പൊരുത്തപ്പെട്ടുപോണം. അല്ലാതെ ഒരുപെണ്ണും അതൊക്കെ നേരില്‍കണ്ടാലേ കല്യാണത്തിന് സമ്മതിക്കൂന്ന് വാശിപിടിക്കാറില്ല. പിന്നെ ജോലിയുടെ കാര്യം, അവര്‍ക്കിഷ്ടമില്ലാന്നുവച്ചാ ജോലിക്കുപോണ്ടാന്നുവയ്ക്കണം, അല്ലാതെ പെണ്ണിന് പ്രത്യേകമായ ഇഷ്ടങ്ങളൊന്നും പാടില്ല. ഞാന്‍ സ്‌കൂളിലെ ജോലി ഉപേക്ഷിച്ചിട്ടാണ് നിന്റെ അച്ഛന്റെകൂടെ മിലിട്ടറിക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍പോയത്. പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നു ദാമ്പത്യം. 

അമ്മേ, സൗമ്യേച്ചിയും അമ്മയുമൊക്കെ ചെയ്തതുപോലെ  ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ അടിമയായി ജീവിക്കാന്‍ എന്നെക്കൊണ്ടാവില്ല. എനിക്ക് ആ വീട് കാണണം, അവരോട് സംസാരിക്കണം. എന്നിട്ട് തീരുമാനിക്കാം. 

രമ്യാ, നടപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നീ പൊല്ലാപ്പൊന്നും ഉണ്ടാക്കരുതേ, പറഞ്ഞുകേട്ടിടത്തോളം ഇത് നല്ലൊരാലോചനയാണ്.

കല്യാണംകഴിഞ്ഞ് പൊല്ലാപ്പൊന്നും ഉണ്ടാവാതിരിക്കാനാണ് എനിക്ക് അവിടത്തെ സാഹചര്യങ്ങള്‍ നേരില്‍കണ്ട് മനസിലാക്കണമെന്ന് പറഞ്ഞത്. ചെറുക്കന്‍ പെണ്ണിന്റെ വീടും സാഹചര്യങ്ങളും നേരില്‍കണ്ടു മനസിലാക്കിയിട്ടല്ലേ തീരുമാനിക്കുന്നത്, അതുപോലെ പെണ്ണും ചെറുക്കന്റെ വീടും സാഹചര്യങ്ങളും കണ്ടറിഞ്ഞ് തീരുമാനിക്കണം. അല്ലാതെ ലക്ഷങ്ങള്‍ മുടക്കി കല്യാണംനടത്തിയിട്ട് ഒത്തുപോകാനാകാതെ തിരിച്ചുവരാനോ ആത്മഹത്യചെയ്യാനോ ഞാനില്ല.

ഈ പെണ്ണിനെന്താ വട്ടുപിടിച്ചോ? 

ചേച്ചിയേം അമ്മേംപോലുള്ള പെണ്ണുങ്ങള്‍ക്കാ വട്ട്. ബിരുദാനന്തരബിരുദവും നല്ലൊരു ജോലിയുമുണ്ടായിരുന്ന ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താ? കഷ്ടം! നിങ്ങളെയൊക്കെപ്പോലെ വെറുമൊരു വീട്ടടിമയായി ജീവിക്കാന്‍ എനിക്ക് മനസില്ല. ജോലിചെയ്തുകിട്ടുന്ന ശംബളംകൊണ്ട് അന്തസായി ജീവിക്കണം. അല്ലാതെ ഭര്‍ത്താവിന്റെമുന്നില്‍ കാശിന് കൈനീട്ടിനില്‍ക്കാന്‍ എനിക്കാവില്ല.

എന്നാലേ നീ അച്ഛനോട് പറ.

രമ്യ അച്ഛന്റെ മുറിയിലേക്ക് ചെന്നു.

അച്ഛാ, വിവാഹം ഉറപ്പിക്കുംമുമ്പ് എനിക്ക് ചെക്കന്റെ വീടുകാണണം, അവരോട് സംസാരിക്കണം.

എന്തിനാ?

അവിടത്തെ സാഹചര്യങ്ങളുമായി ഒത്തുപോകാനാവുമോ എന്നറിയാനാ. കല്യാണംകഴിഞ്ഞാലും എനിക്ക് ജോലിക്ക് പോകണം.  അതിനവര്‍ സമ്മതിക്കുമോ എന്നറിയണം. 

കല്യാണംകഴിഞ്ഞാപ്പിന്നെ നീ ജോലിക്കുപോകണോ വേണ്ടയോ എന്നൊക്കെ കെട്ടിയവന്‍ തീരുമാനിക്കും. 

പോകണ്ടാന്നു കെട്ടിയവന്‍ പറഞ്ഞാലും ഞാന്‍ ജോലിക്കു പോകും. എനിക്ക് വിവാഹത്തെക്കാള്‍ പ്രധാനം വരുമാനമുള്ളൊരു ജോലിയാണ്. രമ്യ തീര്‍ത്തുപറഞ്ഞു. വെറുമൊരു വീട്ടുവേലക്കാരിയാകാനാണോ അച്ഛനെന്നെ ഇത്രത്തോളം പഠിപ്പിച്ചത്? 

അച്ഛന്‍ തെല്ലുനേരം കണ്ണടച്ചിരുന്നു. പിന്നെ മകളോട് പറഞ്ഞു: നമുക്കാലാചിച്ച് തീരുമാനിക്കാം, മോള് വിഷമിക്കാതിരിക്ക്.

അദ്ദേഹം  ദല്ലാളിനെ വിളിച്ചുപറഞ്ഞു; എനിക്ക്  മോളുമൊത്ത് പയ്യന്റെ വീടുവരെയൊന്ന് പോണം. അവിടത്തെ സാഹചര്യങ്ങള്‍ മോളുംകൂടി കണ്ടറിയട്ടെ, എന്നിട്ടാവാം തീരുമാനം. എപ്പഴാ അവര്‍ക്ക് സൗകര്യപ്പെടുക എന്നറിയിക്കൂ.

ദല്ലാള്‍ പറഞ്ഞദിവസം രമ്യ അച്ഛനോടൊപ്പം അവിടെയെത്തി. പയ്യന്റെ  വീടുകാണാന്‍വന്ന പെണ്ണിനെ വീട്ടുകാര്‍ വിചിത്രജീവിയെ പ്പോലെ നോക്കിനിന്നു. പിന്നെ ഇന്റര്‍വ്യൂവിനിരിക്കുന്നതുപോലെ അവളുടെ മുന്നിലിരുന്നു. 

അവള്‍ അവരോട് രണ്ടുചോദ്യങ്ങളേ ചോദിച്ചുള്ളൂ: വിവാഹംകഴിഞ്ഞാലും ജോലിയില്‍ തുടരാന്‍ അനുവദിക്കുമോ? കിടപ്പുമുറിയില്‍ ടോയ്‌ലറ്റുണ്ടോ? 

പെണ്ണുങ്ങള്‍ ജോലിക്കുപോകേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല. വീടിനുള്ളില്‍ ഒരു ചെറിയ ടോയ്‌ലറ്റുണ്ട്, അത് എല്ലാവര്‍ക്കും അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്.  കക്കൂസും  കുളിമുറിയുമൊക്കെ വീടിനുപുറത്താണ്.രമ്യക്ക് കൂടുതലൊന്നും അറിയേണ്ടതില്ല. അവള്‍ അച്ഛന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു.

വീട്ടില്‍ തിരിച്ചെത്തിയശേഷം മകള്‍ അച്ഛനോട് പറഞ്ഞു: 

അച്ഛന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നെനിക്കറിയാം. ഞാന്‍ പറയുന്നത് വിവരക്കേടാണെങ്കില്‍ ക്ഷമിക്കണം. ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും സ്വത്തും കൊടുത്ത് ഒരു പുരുഷനെ വിലയ്ക്കുവാങ്ങി, അയാളുടെ അടിമയായി  ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ വിവാഹംകഴിച്ചേതീരൂ എന്ന് അച്ഛനുമമ്മയ്ക്കും നിര്‍ബന്ധമാണെങ്കില്‍ വലിയ ഡിമാന്റൊന്നുമില്ലാത്ത, വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഒരുപുരുഷനെ കണ്ടെത്തുക. എന്റെ താല്‍പര്യങ്ങള്‍കൂടി പരിഗണിക്കുന്ന ആളാവണം. കുടുംബസ്വത്തുവിറ്റ് സ്ത്രീധനംകൊടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അഞ്ചുസെന്റ് സ്ഥലമെങ്കിലും എന്റെമാത്രം പേരില്‍ എഴുതിവയ്ക്കണം, എന്തെങ്കിലും കാരണവശാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയാതെവന്നാല്‍ അവിടെയൊരു വീടുവച്ച് താമസിക്കാമല്ലൊ.

അച്ചന്‍ അല്‍പനേരം മൗനിയായിരുന്നു. എന്നിട്ട് മകളോട് പറഞ്ഞു: മോളേ, നീ പറഞ്ഞതാണ് ശരി. എന്റെ മോള്‍ കാലത്തിനൊത്ത് വളര്‍ന്നിരിക്കുന്നു.


Wednesday, 19 March 2025

മെയ്ഡ് ഇന്‍ സ്പേസ് (കഥ)







     ' കളിയല്ല  കല്യാണം' എന്നു പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് .
എന്നാലും ഗിന്നസ്ബുക്കില്‍ ഇടംനേടാന്‍വേണ്ടി ഒരു കല്യാണമോ !

 രത്തന്‍ദാസിന്‍റെ ഏകമകളായ സുമന്‍ദാസാണ് വധു . വെളുത്ത് കൊലുന്നനെയുള്ളൊരു പെണ്ണ്; മണ്ണിന്‍റെ സ്പര്‍ശസുഖം  അറിഞ്ഞിട്ടേയില്ലാത്ത സ്വപ്നസുന്ദരി .
 അരുണ്‍ഷായുടെ ഏകമകനായ കിരണ്‍ഷായാണ് വരന്‍. 
സ്പേസ് ടെക്നോളജിപോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോക്താവായ യുവപ്രതിഭ .

   പിതാക്കന്മാര്‍ രണ്ടുപേരും കോടീശ്വരപ്പട്ടികയില്‍ പത്തിനുതാഴെ നില്‍ക്കുന്നവര്‍ .   മുംബൈയില്‍ പ്രാതലും മാഞ്ചസ്റ്ററില്‍ ഉച്ചഭക്ഷണവും പാരീസില്‍ അത്താഴവും കഴിക്കുന്നവര്‍ .
    മനുഷ്യനുണ്ടായ കാലം മുതല്‍ ഇന്നുവരെ നടന്നിട്ടുള്ള വിവാഹവിശേഷങ്ങള്‍ തേടി 'ചുണ്ടെലി' യുടെ പ്രയാണം തുടങ്ങി. 
    ഓരോ നാട്ടിലെയും സവിശേഷങ്ങളായ വിവാഹാനുഷ്ഠനങ്ങള്‍ ഇന്റര്‍നെറ്റില്‍ തെളിഞ്ഞു .ഒന്നിനും ഒരു പുതുമയും തോന്നിയില്ല .
    ' ആരും ഇതേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിധത്തിലാവണം വിവാഹം '. സുമന്‍ ആഗ്രഹമറിയിച്ചു .

     മക്കള്‍ക്ക് തങ്ങളെക്കാള്‍ ബുദ്ധിയും വിവേകവും ഉണ്ടെന്ന് പിതാക്കന്മാര്‍ വിലയിരുത്തി . വിവാഹം എവിടെവച്ച് എങ്ങനെ നടത്തണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ മക്കള്‍ക്കുതന്നെ വിട്ടുകൊടുത്തു .
     നിശ്ചയത്തിന്‍റെ തലേരാത്രിയില്‍ , ഉറക്കത്തിന്‍റെ  സുന്ദരമുഹൂര്‍ത്തത്തില്‍ സുമന്‍ വിചിത്രമായൊരു സ്വപ്നം കണ്ടു:
 അങ്ങകലെ....ആകാശമേഘങ്ങള്‍ക്കപ്പുറം .........  നക്ഷത്രപ്പൂക്കള്‍കൊണ്ടലങ്കരിച്ച  വിവാഹപ്പന്തല്‍! തിളങ്ങുന്ന ലോഹവസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ വധൂവരന്മാര്‍ അച്ഛനമ്മമാര്‍ക്കൊപ്പം റോക്കറ്റുപോലുള്ള വാഹനങ്ങളില്‍ വന്നിറങ്ങുന്നു . ഭൂമിയില്‍ അത്ഭുതം കാണുന്നമാതിരി നോക്കിനില്‍ക്കുന്ന .ബന്ധുമിത്രാദികള്‍.....
         സ്വപ്നം ഇത്രത്തോളമായപ്പോള്‍ സുമന്‍  ഉണര്‍ന്നു . അടക്കാനാവാത്ത സന്തോഷത്തോടെ അവള്‍ പ്രതിശ്രുതവരനെ വിളിച്ചു പറഞ്ഞു :
'നമ്മുടെ വിവാഹം ആകാശത്തുവച്ചു  മതി; ഒരു  ബഹിരാകാശനിലയത്തില്‍ വച്ച്. ഇതുവരെ ആരും അവിടെവച്ചു കല്യാണം നടത്തിയിട്ടില്ല . '
 'മിടുക്കി . സമ്മതിച്ചിരിക്കുന്നു . കിരണ്‍ പ്രതിശ്രുതവധുവിന്‍റെ 
തീരുമാനം സഹര്‍ഷം അംഗീകരിച്ചു .
കോടീശ്വരന്മാര്‍ക്കു സന്തോഷമായി. തങ്ങളുടെ പ്രൌഡിയും മോഡിയും പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ അവസരം .
   ഉടന്‍തന്നെ അവര്‍ ബഹിരാകാശ ഏജന്‍സിയുമായി ബന്ധപ്പെട്ടു , ബഹിരാകാശത്തു നിലയുറപ്പിച്ചിട്ടുള്ള  ഗവേഷണനിലയം വിവാഹാവശ്യത്തിനു വാടകയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടു .
    ശാസ്ത്രജ്ഞന്മാരുടെ  മറുപടി അനുകൂലമല്ല എന്നു കണ്ട് അവര്‍ ഉന്നതങ്ങളില്‍ പിടിമുറുക്കി .
   വിവാഹനിശ്ചയത്തിന്‍റെ തത്സമയസംപ്രേഷണം കണ്ടുകൊണ്ടിരുന്ന ജനം വധൂപിതാവിന്‍റെ  അറിയിപ്പുകേട്ടു വാപൊളിച്ചിരുന്നു ;
 'വിവാഹം അടുത്തവര്‍ഷം  ഇതേ ദിവസം ഇതേസമയം ബഹിരാകാശനിലയത്തില്‍ വച്ചായിരിക്കും. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് .എല്ലാവരും മറക്കാതെ കാണുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു ' 
 വിചിത്രമായ വാര്‍ത്ത കേട്ട് ജനം അന്ധാളിച്ചു. 
'ഇതെന്താ , കല്യാണത്തിന് നമ്മളാരും പങ്കെടുക്കണ്ടാന്നോ ? പണത്തിന്‍റെയൊരു ഹുങ്ക്!'
 ബന്ധുമിത്രാദികള്‍  പലതുംപറഞ്ഞു പരിഹസിച്ചു
'ടിവിയില്‍ കണ്ടാല്‍മതിയത്രെ !'
അലമാരകളിലും ലോക്കറുകളിലും പൂട്ടിവചിരിക്കുന്ന  പൊന്നും പട്ടും പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരം നഷ്ടമായതില്‍ ചാര്‍ച്ചക്കാരായ 
 സ്ത്രീജനങ്ങള്‍ നിരാശരായി പിറുപിറുത്തു .
    കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നൂറുകണക്കിനു ശാസ്ത്രജ്ഞന്മാര്‍ രാപ്പകലില്ലാതെ പരിശ്രമിച്ച് പത്തുപേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ ബഹിരാകാശ പേടകം നിര്‍മ്മിച്ചു. വിവാഹകര്‍മ്മങ്ങള്‍ നടത്താന്‍ ബഹിരാകാശനിലയത്തില്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
 ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള  ഗവേഷണശാലയില്‍ പരീക്ഷിച്ചും നിരീക്ഷിച്ചും കണ്ടുപിടിച്ച ലോഹസങ്കരങ്ങള്‍കൊണ്ട് ആവശ്യമായ ആഭരണങ്ങളും വസ്ത്രങ്ങളും ഉണ്ടാക്കി,
'മെയ്ഡ്  ഇന്‍ സ്പേസ്' എന്ന്‍ ഓരോന്നിലും മുദ്രണംചെയ്ത് 
ഭൂമിയിലേക്കു മടങ്ങിയ യാത്രികരുടെ  കൈവശം കൊടുത്തയച്ചു.
    'മെയ്ഡ്  ഇന്‍ സ്പേസ്' ആഭരണങ്ങളും വസ്ത്രങ്ങളും കാണാന്‍ ജനപ്രവാഹമായി. ആഭരണങ്ങളുടെ മേന്മയും ശില്പഭംഗിയും 
വസ്ത്രങ്ങളുടെ പളപളപ്പും കണ്ട് സകലരും വിസ്മയിച്ചു .
ചിത്രങ്ങള്‍ക്കൊപ്പം അടിക്കുറിപ്പുകളും അഭിമുഖങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു .
       ബഹിരാകാശത്ത് ഗവേഷണശാലകള്‍ മാത്രമല്ല ,വ്യവസായശാലകളും  സ്ഥാപിക്കാമെന്നും ആഭരണങ്ങളും വസ്ത്രങ്ങളും മാത്രമല്ല നിത്യോപയോഗസാധനങ്ങളും മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകളും വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാമെന്നും അവയെല്ലാം 'മെയ്ഡ് ഇന്‍ സ്പേസ്' എന്ന മുദ്രയുമായി ഭൂമിയില്‍ വില്പനയ്ക്കെത്തുന്ന കാലം അതിവിദൂരമല്ലെന്നും മനസ്സിലാക്കിയ വരന്‍ വധൂപിതാവിനോട്‌ പുതിയൊരാവശ്യം കൂടി ഉന്നയിച്ചു :
'മകളുടെ പേരില്‍ ഒരു ബഹിരാകാശ വ്യവസായശാല നിര്‍മ്മിച്ചുനല്‍കണം '.
 വധൂപിതാവ് അതും സമ്മതിച്ചു .
       മധുവിധുകാലവും മനുഷ്യരുടെ ശല്യമില്ലാത്ത ബഹിരാകാശത്തുതന്നെ ആഘോഷിച്ചാല്‍ മതിയെന്ന് വധൂവരന്മാര്‍ തീരുമാനിച്ചു.
  ദിവസങ്ങള്‍ക്കുള്ളില്‍ മധുവിധുപേടകവും സജ്ജമായി .
    പത്തുപേരടങ്ങുന്ന  വിവാഹസംഘത്തെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകത്തിന്‍റെ  വിക്ഷേപണം  മംഗളമായി നടന്നു. 
നിലയത്തില്‍ കൃത്യമായി ഇറങ്ങി. ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു ചടങ്ങുകള്‍. നിശ്ചിതമുഹൂര്‍ത്തത്തില്‍ത്തന്നെ കിരണ്‍ഷാ സുമന്‍ദാസിന്‍റെ കഴുത്തില്‍ താലിചാര്‍ത്തി.
 തത്സമയ സംപ്രേഷണം കണ്ടുകൊണ്ടു ഭൂമിയിലിരുന്ന ബന്ധുജനങ്ങള്‍ ടെലിവിഷന്‍സ്ക്രീനില്‍ പുഷ്പവൃഷ്ടി നടത്തി വധൂവരന്മാരെ അനുഗ്രഹിച്ചു.
  അനന്തരം വധൂവരന്മാര്‍ അച്ഛനമ്മമാരുടെ അനുഗ്രഹാശിസുകളോടെ മധുവിധുപേടകത്തില്‍ കയറി നക്ഷത്രരാജ്യത്തേക്കു പറന്നു . 
ബാക്കി എട്ടുപേരും ഭൂമിയിലേക്കും മടങ്ങി .
   ഈ സംഭവങ്ങളെല്ലാം ഭൂമിയിലും ആകാശത്തിലും വാര്‍ത്താപ്രാധാന്യം നേടി. ആദ്യസംഭവം എന്നനിലക്ക് ഗിന്നസ്ബുക്കിലും ലോകചരിത്രത്തിലും സ്ഥാനംപിടിച്ചു. അസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ച കോടീശ്വരന്മാരെ ലോകം സ്തുതിച്ചു. ഭൂമിയിലെ മറ്റ് കോടീശ്വരസന്തതികള്‍ അസൂയയാല്‍ വലഞ്ഞു . തങ്ങള്‍ക്കും ബഹിരാകാശവിവാഹം മതിയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു . 
തന്തക്കോടീശ്വരന്മാര്‍ മക്കളുടെ പ്രഖ്യാപനം കേട്ടു ഞെട്ടി .
    താലിഭാഗ്യമുണ്ടാവാത്ത നിര്‍ധനയുവതികള്‍ ശൂന്യമായ കഴുത്തില്‍  തഴുകി  നെടുവീര്‍പ്പിട്ടൂ. അവരുടെ നെടുവീര്‍പ്പുകള്‍  ശൂന്യാകാശത്തിലേക്കു  പറക്കാനാവാതെ  മണ്ണില്‍ക്കിടന്നു വട്ടംചുറ്റി .
     മധുവിധുപേടകം നക്ഷത്രരാജ്യത്തേക്കുള്ള പ്രയാണം തുടര്‍ന്നു . നവദമ്പതികളുടെ പ്രേമപ്രകടനങ്ങളും രതിക്രീഡകളും ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തില്‍ സിഗ്നലുകളായി എത്തിക്കൊണ്ടിരുന്നു.
      തികച്ചും അപ്രതീക്ഷിതം എന്നേ പറയേണ്ടൂ ; പെട്ടെന്നൊരുദിവസം പേടകത്തില്‍നിന്നുള്ള സിഗ്നലുകള്‍ ഭൂമിയില്‍ എത്താതായി .
     ബഹിരാകാശത്തില്‍ മനുഷ്യരതിക്കുണ്ടാകുന്ന സ്വാഭാവികമാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന ശാസ്ത്രജ്ഞന്മാര്‍ നിരാശരായി .
'പേടകം നിയന്ത്രണപരിധിവിട്ടു സഞ്ചരിക്കുകയാണ് ' 
ശാസ്ത്രജ്ഞന്മാര്‍ അറിയിച്ചു .
'മധുവിധു ആഘോഷം കൂടുതല്‍ സ്വകാര്യവും ഉല്ലാസപ്രദവുമാക്കാന്‍വേണ്ടി വധൂവരന്മാര്‍ സന്ദേശങ്ങള്‍  എത്താത്ത മറ്റേതെങ്കിലും ലോകത്തേക്ക് പേടകത്തെ വഴിതിരിച്ചു വിട്ടതാകാം' എന്നും അഭ്യൂഹമുയര്‍ന്നു .
    വര്‍ഷങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു . ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കു പോയിവരുന്നതുപോലെ ബഹിരാകാശയാത്രകള്‍ സാധാരണയായി .ബഹിരാകാശവിവാഹവും കിരണ്‍സുമന്‍ ദമ്പതികളും മധുവിധുപേടകവും ചരിത്രത്താളുകളില്‍ ഒതുങ്ങി .
     അരുമസന്തതികളുടെ തിരിച്ചുവരവും കാത്തിരിക്കുന്ന വൃദ്ധകോടീശ്വരന്മാരെയും ലോകം മറന്നു .
     തലമുറകള്‍ തമ്മിലുള്ള അകലം ബഹിരാകാശം കടന്നപ്പോള്‍ നിരാശയുടെ കമ്പിളിപ്പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ വാര്‍ദ്ധ്യക്യം അനന്തശൂന്യതയിലേക്ക് മിഴികളുയര്‍ത്തി .
കോടാനുകോടി നക്ഷത്രങ്ങള്‍ക്കിടയില്‍ ആ വൃദ്ധനയനങ്ങള്‍ കോടികള്‍ക്കു വിലമതിക്കാനാവാത്ത രണ്ടു നക്ഷത്രങ്ങളെ കണ്ടു;
 അരികിലായി ഒരു കുഞ്ഞുനക്ഷത്രത്തെയും .

   



   
   

Sunday, 23 February 2025

മച്ചുപിച്ചു - ഒരു മഹാത്ഭുതം

2023-ലെ ലാറ്റിനമേരിക്കന്‍ യാത്രയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് 1983-ല്‍ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയ മച്ചുപിച്ചു എന്ന മഹാത്ഭുതം കാണുകതന്നെ. പെറുവിലുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളെതുടര്‍ന്ന് ഒരുമാസത്തോളമായി അടച്ചിട്ടിരുന്ന മച്ചുപിച്ചു ഒരാഴ്ചമുമ്പാണ് സന്ദര്‍ശകര്‍ക്കായി വീണ്ടുംതുറന്നത്. ഹോട്ടലില്‍നിന്ന് കട്ടന്‍കാപ്പി കുടിച്ച്, പാക്കറ്റിലാക്കിയ പ്രഭാതഭക്ഷണവുമായി കൃത്യം നാലരക്കിറങ്ങി. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വലിയവാഹനങ്ങള്‍ക്ക് ഹോട്ടലിനുമുന്നിലൂടെയുള്ള ഇടറോഡിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. മുറ്റംവരെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. പൊടിശല്യംകാരണം മാസ്‌കില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൂന്നുടാക്‌സികളിലായി ഞങ്ങള്‍ പെറുറെയിലിന്റെ ബസ്സ്‌റ്റേഷനിലെത്തി. സാധാരണഗതിയില്‍, ഇവിടെനിന്ന് മച്ചുപിച്ചുവിലേക്ക് അഞ്ചുമണിക്കൂര്‍  യാത്രാദൂരമുണ്ട്  വെളുപ്പാന്‍കാലത്തെ മഞ്ഞിലും തണുപ്പിലും മയങ്ങിയുള്ള ഇരിപ്പ്. ഒല്ലന്തയ്ടാംബോ ടൗണില്‍ ബസ്സിറങ്ങിയപ്പോള്‍ നേരം നന്നേപുലര്‍ന്നിരുന്നു. വഴിയോരക്കച്ചവടക്കാരും വിനോദസഞ്ചാരികളും തിങ്ങിനിറഞ്ഞ തെരുവിലൂടെ നടന്ന് മച്ചുപിച്ചുവിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെത്തി. വിശ്രമമുറിയില്‍കയറി ഫ്രഷായി. ഹോട്ടലില്‍നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണംകഴിച്ചു.

തെക്കന്‍പെറുവിലെ വിശുദ്ധതാഴ്‌വരയിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഒല്ലന്തയ്ടാംബോ. മച്ചുപിച്ചുവിലേക്കുള്ള യാത്രയില്‍ ഒല്ലന്തയ്ടാംബോ ടൗണ്‍ സഞ്ചാരികള്‍ക്ക് ഒരിടത്താവളമായി വര്‍ത്തിക്കുന്നു.  മച്ചുപിച്ചുവിലേക്കുള്ള ദിവസങ്ങള്‍നീണ്ട ട്രക്കിംഗിന്റെ (ഇന്‍കട്രയല്‍) തുടക്കം ഇവിടെനിന്നാണ്. പുരാതനമായ ഇന്‍ക സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ചരിത്രനിധിപോലെ കാത്തുസൂക്ഷിക്കുകയാണിവിടെ. മലയുടെ പാര്‍ശ്വത്തില്‍ നിലകൊള്ളുന്ന വലിയൊരു കോട്ടയും കല്ലുകൊണ്ടുള്ള ടെറസുകളും കോട്ടയ്ക്കുള്ളിലെ സൂര്യക്ഷേത്രവും രാജകീയജലധാരയും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. പഴയ ടൗണില്‍ ഇന്‍കകളുടെ കാലത്തുള്ള കെട്ടിടങ്ങളും ഉരുളന്‍കല്ലുകള്‍പാകിയ തെരുവുകളും കാണാം. സമാന്തരമായി സ്ഥിതിചെയ്യുന്ന തെരുവുകളും ഇരുവശവും നിരന്നിരിക്കുന്ന വാസസ്ഥലങ്ങളും അന്നത്തെ നിര്‍മ്മാണകലയുടെ വൈദഗ്ധ്യം വിളിച്ചോതുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ പച്ചകുതേക്ക് എന്ന ഇന്‍ക ചക്രവര്‍ത്തി ഈ പ്രദേശം കീഴടക്കുകയും പഴയ നിര്‍മ്മിതികള്‍ നശിപ്പിച്ച്, തന്റേതായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു എന്ന് ചരിത്രം. മഞ്ഞുതൊപ്പിയണിഞ്ഞ മലകളും ഉറുബംബനദിയും ഒല്ലന്തയ്ടാംബോയെ അതിസുന്ദരിയാക്കുന്നു. മലയോരഭംഗികള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് താഴ്‌വാരത്ത് ചുറ്റിനടക്കവെ, കൂറ്റന്‍മലയുടെ അടിവാരത്തുള്ള ചെറിയപാളത്തില്‍ മൂന്നുബോഗികളുള്ള കുഞ്ഞന്‍ ട്രെയിന്‍ യാത്രക്കൊരുങ്ങിയെത്തി. ആഹ്ലാദത്തോടെ അതിന്റെ  പടംപിടിച്ചെടുത്തു. പിന്നെ അതിനരികില്‍നില്‍ക്കുന്ന സെല്‍ഫിയെടുത്തു. 

സുന്ദരിയായൊരു ട്രെയിന്‍ ഹോസ്റ്റസ് ടിക്കറ്റുപരിശോധിച്ച് സഞ്ചാരികളെ ഓരോരുത്തരെയായി ട്രെയിനിലേക്ക് കയറ്റി, എട്ടുമണിയോടെ ട്രെയിന്‍ ഓടിത്തുടങ്ങി.  ആമസോണ്‍നദിയുടെ കൈവഴികളിലൊന്നായ ഉറുബംബയെ കണ്ടും കാണാതെയും കൂറ്റന്‍മലകള്‍ക്കിടയിലൂടെ, മഴക്കാടിന്റെ നടുവിലൂടെ മച്ചുപിച്ചുവിലേക്കുള്ള വിചിത്രയാത്ര. വശങ്ങളിലും റൂഫിലുമുള്ള കണ്ണാടികളിലൂടെ പുറത്തേക്കുനോക്കി, പനോരമിക് കാഴ്ചകളുടെ സമൃദ്ധിയിലും സൗന്ദര്യത്തിലും കണ്ണുടക്കി ഒരിരിപ്പാണ്. ആകാശത്തോളം ഉയരത്തില്‍ കുത്തിനിര്‍ത്തിയതുപോലുള്ള പര്‍വതശിഖരങ്ങളും വന്‍വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും വര്‍ണ്ണപുഷ്പങ്ങളും കള്ളിച്ചെടികളും കിളികളുടെ പാട്ടും ആസ്വദിച്ച്, സേക്രഡ് വാലിയിലൂടെ അഗ്വാസ് കാലിയന്റസ് ടൗണിലേക്ക് രണ്ടുമണിക്കൂര്‍ നീളുന്ന യാത്രയില്‍ കാഴ്ചകള്‍ക്ക് അകമ്പടിയായി കര്‍ണ്ണാനന്ദകരമായ ആന്‍ഡിയന്‍സംഗീതവും.

ട്രെയിനിറങ്ങി, അല്‍പദൂരംനടന്ന്, ഉറുബംബയിലേക്കൊഴുകുന് അരുവിക്കുകുറുകെയുള്ള നടപ്പാലവും കടന്ന്, ഷട്ടില്‍ബസില്‍  അരമണിക്കൂര്‍കൊണ്ട് മച്ചുപിച്ചുവിന്റെ .അടിവാരത്തെത്താം. ഫ്രഷാവണമെന്നുള്ളവര്‍ക്ക് അവിടെ പരിമിതായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൈതൃകസൈറ്റില്‍ ശുചിമുറികളില്ല, ഭക്ഷണപാനീയങ്ങളും ലഭ്യമല്ല. നാലുമണിക്കൂറാണ് അനുവദനീയമായ സന്ദര്‍ശനസമയം. ടിക്കറ്റും പാസ്‌പോര്‍ട്ടും നിര്‍ബന്ധമായും കൈവശം കരുതണം. 

സുരക്ഷാപരിശോധനകഴിഞ്ഞ്, ഗൈഡിന്റെ അകമ്പടിയോടെ, മലയുടെ ഉച്ചിയിലേക്കുള്ള നടന്നുകയറ്റം. മഷിനീലമേലാപ്പണിഞ്ഞ മേഘവനങ്ങളിലും വിചിത്രനിര്‍മ്മിതികളിലും കണ്ണുകള്‍ പാറിനടന്നപ്പോള്‍ വെയിലിന്റെചൂടും കാലിന്റെകുഴ;ച്ചിലും മറന്നേപോയി. 

ഗൈഡായ മരിയ മലകയറാന്‍  സഹായിക്കുന്നതോടൊപ്പം മച്ചുപിച്ചുവിന്റെ കഥയും സരസമായി വിവരിച്ചുകൊണ്ടിരുന്നു. ഗൈഡുബുക്കില്‍  നിധിപോലെ സൂക്ഷിച്ചിരിക്കുന്ന, പച്ചകുതേക്കിന്റെയും മച്ചുപിച്ചുവിന്റെയും  ചില അപൂര്‍വചിത്രങ്ങളും അവരെനിക്ക് കാണിച്ചുതന്നു.1400കളില്‍, പച്ചകുതേക് എന്ന ഇന്‍കരാജാവ് 2430മീറ്റര്‍ ഉയരമുള്ള പര്‍വതത്തിന്റെ മുകളില്‍ അടിമകളെക്കൊണ്ട് പടുത്തുയര്‍ത്തിയ രാജകീയനഗരമാണ് മച്ചുപിച്ചു. ഇത് രാജകുടുംബത്തിന്റെയും പ്രഭുക്കന്മാരുടെയും വിശ്രമകേന്ദ്രമായിരുന്നുവത്രെ. 

ലോകാത്ഭുതങ്ങളിലൊന്നായി 2007-ല്‍ നാമകരണംചെയ്യപ്പെട്ട മച്ചുപിച്ചു തെക്കന്‍ പെറുവിലെ കിഴക്കന്‍ കോര്‍ഡില്ലേരയില്‍, കുസ്‌കോയില്‍നിന്ന് എണ്‍പതുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറ്, സേക്രഡ് വാലിക്കുമുകളില്‍, ഉറുബംബപ്രവിശ്യയിലെ മച്ചുപിച്ചുജില്ലയില്‍ സ്ഥിതിചെയ്യുന്നു. ഭൂകമ്പത്തില്‍ തകരാതിരിക്കാന്‍ പ്രത്യേകആകൃതിയില്‍ വെട്ടിയെടുത്ത് മിനുസപ്പെടുത്തിയ ഗ്രാനൈറ്റ്കല്ലുകള്‍കൊണ്ട് ക്ലാസിക്കല്‍ ഇന്‍കശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍. അഥവാ, ഭൂകമ്പത്തില്‍ കല്ലുകള്‍ അകന്നുമാറിയാലും തിരികെ അതേസ്ഥാനങ്ങളില്‍ വന്നുറയ്ക്കുമെന്നതാണ് ഈ നിര്‍മ്മാണശൈലിയുടെ പ്രത്യേകത. രാജാവിനും പരിവാരങ്ങള്‍ക്കും പദവിക്കനുസരിച്ചുള്ള താമസസൗകര്യങ്ങള്‍, ശവസംസ്‌കാര രീതികള്‍, ജ്യോതിശാസ്ത്രപ്രകാരമുള്ള സൂര്യക്ഷേത്രം, തട്ടുതട്ടായുള്ള കൃഷിഭൂമികള്‍, കാലിത്തൊഴുത്തുകള്‍, നദിയില്‍നിന്ന് ജലമെത്തിക്കുന്നതിനുള്ള കല്‍ക്കനാലുകള്‍, ഗോവണിപ്പാതകള്‍ തുടങ്ങി എല്ലാവിധ ജീവിതസൗകര്യങ്ങളും ഉള്‍പ്പെട്ടിരുന്ന നിഗൂഢനഗരത്തിന് ഒരുനൂറ്റാണ്ടുകാലത്തെ നിലനില്‍പേ ഉണ്ടായിരുന്നുള്ളു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ്‌കോളനിവല്‍ക്കരണത്തിന്റെ ആരംഭത്തില്‍ ഇന്‍കകള്‍ ഇവിടം വിട്ടുപോയതാണെന്നും അധിനിവേശക്കാര്‍ കണ്ടെത്തിനശിപ്പിക്കുമെന്ന ഭയത്താല്‍ അവര്‍തന്നെ കോട്ടയ്ക്കുചുറ്റുമുള്ള കാടും വഴികളും തീയിട്ടുനശിപ്പിച്ചതാണെന്നും തെളിവുണ്ടത്രെ. നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാതെ ആമസോണ്‍ ഉഷ്ണമേഖലാവനത്തില്‍ മലകള്‍ക്കിടയില്‍ മറഞ്ഞുകിടന്ന നഗരത്തെക്കുറിച്ച് പുറംലോകം അറിയുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അതുവരെ പ്രദേശവാസികളില്‍ ചിലര്‍ക്കുമാത്രം അറിയാമായിരുന്ന ഈ രാജകീയനഗരം 1911-ല്‍ ഹിറാം ബിംഗ് ഹാം എന്ന അമേരിക്കന്‍ ഗവേഷകന്‍ കണ്ടെത്തി, പുറംലോകത്തെ അറിയിക്കുകയായിരുന്നു. അവസാനത്തെ ഇന്‍കഗ്രാമമായ വില്‍കാബാംബയെ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉറുബംബതാഴ്‌വരയിലൂടെ സഞ്ചരിക്കുമ്പോള്‍, ഗ്രാനൈറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരം കണ്ടിട്ട്, അടുത്ത് എന്തെങ്കിലും പഴയകാല നിര്‍മ്മിതികള്‍ ഉള്ളതായിഅറിയാമോ എന്ന് അദ്ദേഹം പ്രദേശവാസികളോട് ചോദിച്ചുവെന്നും ഭൂവുടമയായ മെല്‍ചോര്‍ അര്‍തേഗയും പെറുവിയന്‍ നാഷണല്‍ ഗാര്‍ഡിന്റെ സര്‍ജന്റ് കരാസ്‌കോയുമാണ് അദ്ദേഹത്തെ മച്ചുപിച്ചുവിലേക്ക് നയിച്ചതെന്നുമാണ് കഥ. കാടുവെട്ടിത്തെളിച്ചുള്ള അദ്ദേഹത്തിന്റെ പര്യവേഷണങ്ങള്‍ ചില നിര്‍മ്മിതികള്‍ തകരാന്‍ കാരണമായി. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിന്റെ 40% മാത്രമാണ് നമ്മളിപ്പോള്‍ കാണുന്നത്.  പര്‍വതത്തില്‍നിന്ന് താഴേക്കുവീഴുന്നത് തടയാന്‍ നിര്‍മ്മിച്ചവയാണ് കോട്ടയ്ക്കുതാഴെയുള്ള അറുനൂറിലധികം ടെറസുകളെന്ന് പിന്നീടാണ് കണ്ടെത്തിയത്. മച്ചുപിച്ചുവില്‍നിന്നും കണ്ടെത്തിയ അയ്യായിരത്തിലധികം  പുരാവസ്തുക്കളുടെ ഉടമസ്ഥതയെച്ചൊല്ലി പെറുവും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യേല്‍ സര്‍വകലാശാലയും തമ്മില്‍ ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. ഒടുവില്‍, ഗവേഷണത്തിനായി കൊണ്ടുപോയ എല്ലാ പുരാവസ്തുക്കളും ജന്മനാടിന് തിരികെനല്‍കാന്‍ 2012-ല്‍ തീരുമാനമായി. 

    ഇന്‍കകള്‍ വിശുദ്ധമായി കരുതിയിരുന്ന ഉയരമുള്ള പര്‍വതവും മറ്റ് പ്രകൃതിസാന്നിധ്യങ്ങളും  ഉള്ള മച്ചുപിച്ചു സൂര്യാരാധനയുടെയും ജ്യോതിശാസ്ത്രനിരീക്ഷണത്തിന്റെയും കേന്ദ്രമായിരുന്നുവെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇന്‍കഭാഷയില്‍ മച്ചുപിച്ചു എന്നാല്‍ പഴയപര്‍വതം എന്നര്‍ത്ഥം. അത് കോട്ടയുടെ തൊട്ടുമുന്നിലുള്ള വലിയപര്‍വതത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ക്ലാസിക്‌ഫോട്ടോകളിലും പോസ്റ്റ്കാര്‍ഡുകളിലുമൊക്കെ നമ്മള്‍ കാണുന്നത് കോട്ടയുടെ തൊട്ടുപിന്നിലുള്ള ഹുയ്‌നപിച്ചുവാണ്. പുതിയപര്‍വതം എന്നാണ് ഹുയ്‌നപിച്ചുവിന്റെ അര്‍ത്ഥം. മുക്കാല്‍മണിക്കൂര്‍കൊണ്ട് ഹുയ്‌നപിച്ചുവിന്റെ മുകളിലെത്താം. വഴിയില്‍ ഒരു ഇന്‍ക ക്ഷേത്രവും കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പുരാതനഗോത്രക്കാര്‍ രണ്ടുപുണ്യമലകളുടെ (സൂര്യചന്ദ്രമലകള്‍) സാമീപ്യത്തില്‍, സൂര്യനെ പിതാവായും ചന്ദ്രനെ മാതാവായും ആരാധിച്ചിരുന്നു. ഇന്‍കകളും അതേവിശ്വാസക്കാരായിരുന്നുവെന്ന് ചെറുതുംവലുതുമായ രണ്ടുമലകളുടെ സാമീപ്യവും കോട്ടയിലെ ക്ഷേത്രങ്ങളും സൂചിപ്പിക്കുന്നു പെറുവിലെ 10% ജന്തുജാലങ്ങളുടെയും 22% സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് മച്ചുപിച്ചുവിലെ മേഘവനങ്ങള്‍. ഇവിടെ ഓര്‍ക്കിഡുകള്‍മാത്രം മുന്നൂറിലധികം ഇനങ്ങളുണ്ടത്രെ. മച്ചുപിച്ചുവിലെ അവിശ്വസനീയമായ ജൈവവൈവിധ്യങ്ങള്‍ കണ്ടറിയാന്‍ ഇന്‍കട്രയല്‍ നടത്താവുന്നതാണ്. 1983-ല്‍ യുനെസ്‌കോ മച്ചുപിച്ചുവിനെ ഒരു പ്രകൃതി,സാംസ്‌കാരിക,  ലോകപൈതൃകസൈറ്റായി പ്രഖ്യാപിച്ചു. നാശോന്മുഖമായ  നിര്‍മ്മിതികള്‍ പലതും കേടുപാടുകള്‍തീര്‍ത്തും പുതുക്കിപ്പണിതും നിലനിര്‍ത്തുന്നതിനുള്ള ശ്രമംതുടരുന്നു. ഇപ്പോഴിവിടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിനോദസഞ്ചാരികള്‍ ധാരാളമായി വന്നുപോകുന്നു. സൈറ്റിന് താങ്ങാനാവാത്തത്ര തിരക്കാവുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പതിവുമുണ്ട്. മച്ചുപിച്ചു ഒരു നോ-ഫ്‌ളൈ സോണ്‍ ആണ്. കേബിള്‍കാറുമില്ല.

പതിനഞ്ചാംനൂറ്റാണ്ടില്‍ സ്പാനിഷ് അധിനിവേശക്കാര്‍ പെറുവിലെ ധാരാളം ഇന്‍കനിര്‍മ്മിതികളും വിശുദ്ധസ്ഥലങ്ങളും നശിപ്പിക്കുകയും അവയ്ക്കുമുകളില്‍ കത്തോലിക്കാപള്ളികള്‍ സ്ഥാപിക്കുകയുംചെയ്തു. മച്ചുപിച്ചുവിന്റെ വിദൂരസ്ഥാനം കാരണമാവാം  അത് അവരുടെ കണ്ണില്‍പെടാതെപോയതും ഇന്നൊരു ലോകാത്ഭുതമായി സംരക്ഷിക്കപ്പെടാന്‍ ഇടയായതും. ഒരുപക്ഷെ, ഇന്‍കകളുടെ ദീര്‍ഘവീക്ഷണമാവാം മച്ചുപിച്ചുവിനെ രക്ഷിച്ചത്. അവര്‍ തീയിട്ടുനശിപ്പിച്ച കാടിനുപകരം പുതിയസസ്യങ്ങളും വൃക്ഷങ്ങളും വളര്‍ന്ന് അതിനെക്കാള്‍ വലിയ കാടായി, ഇന്‍കനഗരത്തിന്റെ വലിയൊരുഭാഗം ഇപ്പോഴും മണ്ണിനടിയിലും കാടിനുള്ളിലും മറഞ്ഞുതന്നെ കിടക്കുന്നു.

നേരം ഉച്ചയായിട്ടും നടന്നുതളര്‍ന്നിട്ടും കാണാന്‍ ഇനിയും ഏറെ ബാക്കിയുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള മരിയയുടെ വിവരണം തുടരുകയാണ്. തലക്കുമുകളിലെത്തിയ സൂര്യന്റെ ചൂടില്‍ വിയര്‍ത്തുകുളിച്ച് ഇനി ഒരടിപോലും മുന്നോട്ടുനടക്കാന്‍ വയ്യെന്നായപ്പോള്‍ ഞാന്‍ മലയിറങ്ങാന്‍തുടങ്ങി. എല്ലാം കണ്ടിട്ടുപോയാല്‍മതിയെന്ന മരിയയുടെ നിര്‍ബന്ധത്തിനു ചെവികൊടുക്കാതെ തണല്‍തേടി താഴേക്കിറങ്ങി. കൂടെയുള്ളവര്‍ മടങ്ങിയെത്തുംവരെ ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു. ക്വിറ്റോയില്‍ കുടുങ്ങിയ മൂന്നുപേര്‍ ഇനിയും എത്തിയിട്ടില്ല. രണ്ടുമണിയോടെ, മടക്കയാത്രക്കായി ഞങ്ങള്‍ ബസില്‍ കയറിയപ്പോഴാണ് അവരെത്തിയത്. നിങ്ങള്‍ മച്ചുപിച്ചു എന്ന മഹാത്ഭുതം കണ്ടിട്ടുവരൂ. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാം എന്ന് അവര്‍ക്ക് ഉറപ്പുനല്‍കി, ഞങ്ങള്‍ മച്ചുപിച്ചുവില്‍നിന്ന് മടങ്ങി. 

(മച്ചുപിച്ചുവിനെക്കുറിച്ചുള്ള വസ്തുതകള്‍ക്കും ചിത്രങ്ങള്‍ക്കും മരിയ എന്ന ഗൈഡിനോടും പപ്പീസ് ട്രെക്ക്‌സ് എന്ന പെറൂവിയന്‍ ടൂറിസം ഏജന്‍സിയുടെ വിവരണങ്ങളോടും കടപ്പാട്)