Thursday, 20 May 2021

പിപ്പിലിയിലെ തുണിച്ചമയങ്ങള്‍ (യാത്ര) എസ്.സരോജം

ഒറീസയിലേക്കുള്ള യാത്ര പ്ലാന്‍ചെയ്‌തപ്പോള്‍ ആദ്യപരിഗണനയില്‍ ജഗന്നാഥക്ഷേത്രവും സൂര്യക്ഷേത്രവും കടന്നുവന്നു. ഒറിയ ഗ്രാമജീവിതത്തിന്റെ നിറലാവണ്യം ആസ്വദിക്കാന്‍ പറ്റിയ ഒരിടം ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കണ്ണിലുടക്കിയത്‌ പിപ്ലി ആപ്ലിക്‌ വര്‍ക്കിനു പേരുകേട്ട പിപ്പിലിയാണ്‌. പല വര്‍ണ്ണങ്ങളിലുള്ള തുണിക്കീറുകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കുന്ന തുണിച്ചമയങ്ങളാണ്‌ പിപ്പിലിയെന്ന ഗ്രാമത്തെ പ്രശസ്‌തിയിലേക്ക്‌ നയിച്ചത്‌. ഒറിയ കരകൗശല ഉത്‌പന്നങ്ങളില്‍ ഏറെ പ്രചാരമുള്ളതും പ്രിയങ്കരവുമായ ഒരിനമാണ്‌ രഥോത്സവങ്ങളുമായി ബന്ധപ്പെട്ട പിപ്ലി ആപ്ലിക്‌ വര്‍ക്ക്‌.
സൂര്യക്ഷേത്രത്തിലേക്കുള്ള പരമ്പരാഗതവപാതയില്‍, ഏകദേശം ഇരുപത്‌ കിലോമീറ്റര്‍ അകലെ, ഭുവനേശ്വര്‍ റോഡിലാണ്‌ കരകൗശലഗ്രാമമായ പിപ്പിലി. പാതയുടെ ഇരുവശങ്ങളിലും ഗോവിന്ദക്ഷേത്രങ്ങളും കരകൗശലക്കടകളും അങ്ങാടികളും മീന്‍ചന്തകളും തുടങ്ങി ഗ്രാമക്കാഴ്‌ചകളുടെ ബാഹുല്യം. കവലയിലെ കടകളില്‍ തൂക്കിയിട്ടിരിക്കുന്ന കരകൗശലവസ്‌തുക്കളുടെ തനതായ ഭംഗി കണ്ടിട്ടാവും അതുവഴി പോകുന്ന സഞ്ചാരികള്‍ അവിടെയിറങ്ങി എന്തെങ്കിലുമൊക്കെ വാങ്ങിപ്പോകുന്നു. ഛായാദീപങ്ങള്‍, ഉദ്യാനക്കുടകള്‍, മേല്‍ക്കെട്ടികള്‍, ചുവരലങ്കാരങ്ങള്‍, തോള്‍സഞ്ചികള്‍, ചിത്രങ്ങള്‍ തുടങ്ങി നിരവധിയായ കരകൗശലവസ്‌തുക്കള്‍ ഇവിടത്തെ കടകളില്‍നിന്ന്‌ തുച്ഛമായ വിലയ്‌ക്ക്‌ വാങ്ങാം. ഗ്രാമത്തിനുപുറത്തുള്ള കടകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഈ തുണിച്ചമയങ്ങളും മറ്റ്‌ അലങ്കാരവസ്‌തുക്കളും അനേകംമടങ്ങ്‌ വിലയ്‌ക്കാണ്‌ വില്‌പനനടത്തുന്നത്‌. ഉദാഹരണമായി, ഇവിടെ നൂറോ നൂറ്റമ്പതോ രൂപ വിലയുള്ള ഒരു പിപ്പിലി ലാന്റേണിന്‌ (തൂണുകളുടെ ആകൃതിയില്‍ വര്‍ണ്ണത്തുണിക്കീറുകള്‍ ചേര്‍ത്തുതയ്‌ച്ച ഛായാദീപം) ഡല്‍ഹിയിലും മഹാബലിപുരത്തുമൊക്കെ എണ്ണൂറും ആയിരവും കൊടുക്കേണ്ടിവരും.കവലയില്‍ വണ്ടി ഒതുക്കിനിറുത്തിയിട്ട്‌ ഡ്രൈവര്‍ സമീപത്തുള്ള വലിയൊരു കട ഞങ്ങള്‍ക്ക്‌ കാണിച്ചുതന്നു. പിപ്പിലിയിലെ എല്ലായിനം കരകൗശലവസ്‌തുക്കളും ഈ കടയില്‍ ലഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. റിഹാന്‍ അലി ഷാ എന്നുപേരായ ഒരു ചെറുപ്പക്കാരനാണ്‌ കടയുടെ നടത്തിപ്പുകാരന്‍. പ്രദര്‍ശനവസ്‌തുക്കള്‍ ഓരോന്നായി കണ്ടും വിലപേശിയും നില്‍ക്കുന്നതിനിടയില്‍, റിഹാന്‍ ഞങ്ങളെ കടയ്‌ക്കുള്ളിലേക്ക്‌ ക്ഷണിച്ചു. സാമാന്യം വിശാലമായൊരു ഹാളില്‍, പുറത്ത്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെക്കാള്‍ മനോഹരമായ വര്‍ണ്ണക്കുടകളും തോള്‍സഞ്ചികളും വാനിറ്റിബാഗുകളും വസ്‌ത്രങ്ങളും ചിത്രങ്ങളുമൊക്കെ മൊത്തവില്‍പനയ്‌ക്കായി അടുക്കിവച്ചിരിക്കുന്നു. അവയില്‍നിന്ന്‌ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കാന്‍ റിഹാന്‍ ഞങ്ങളെ സഹായിച്ചു. കരവേലകള്‍ചെയ്‌ത്‌ ചന്തംവരുത്തിയ വാനിറ്റിബാഗുകളിലും തോള്‍സഞ്ചികളിലുമായിരുന്നു ഞങ്ങളുടെ നോട്ടം. ഓരോരുത്തരും വീട്ടിലെ കുട്ടികള്‍ക്കായി നൂറുരൂപ വിലയ്‌ക്കുള്ള ബാഗുകളും വര്‍ണ്ണക്കുടകളും വാങ്ങി. ചിത്രവര്‍ണ്ണത്തുണിക്കീറുകള്‍ ചേര്‍ത്തു തുന്നിയ വസ്‌ത്രങ്ങള്‍ കാണാന്‍ ഭംഗിയുണ്ടെങ്കിലും അതൊക്കെ നമ്മുടെ നാട്ടില്‍ ഇട്ടുനടക്കുന്ന കാര്യം പ്രയാസമാണ്‌.. എങ്കിലും പാവപ്പെട്ട ഗ്രാമീണരുടെ ഉപജീവനമാര്‍ഗ്ഗമാണല്ലൊ എന്നോര്‍ത്തപ്പോള്‍ അതും ഓരോന്ന്‌ വാങ്ങാതിരിക്കാനായില്ല. ജഗന്നാഥന്‍ ഇവരില്‍ കാരുണ്യവര്‍ഷം ചൊരിയുന്നത്‌ ഉത്സവകാലത്താണല്ലൊ.
കൗതുകകരമായ ചിത്രത്തുന്നലുകളും തുണിച്ചമയങ്ങളും എന്നുവേണ്ട എല്ലാ കരകൗശലനിര്‍മ്മിതികളും ഈ ഗ്രാമത്തിലെ സ്‌ത്രീകള്‍ സ്വന്തംവീടുകളിലിരുന്ന്‌ ചെയ്യുന്നതാണെന്ന്‌ കേട്ടിരുന്നു. അതൊന്ന്‌ നേരില്‍ കാണണമെന്ന്‌ ആഗ്രഹം അറിയിച്ചപ്പോള്‍ റിഹാന്‍ ഞങ്ങളെ സമീപത്തെ തെരുവിലുള്ള സ്വന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഉച്ചഭക്ഷണത്തിനുള്ള സമയമായതിനാല്‍ തെരുവ്‌ വിജനമായിരുന്നു. റിഹാന്‍ ഞങ്ങള്‍ക്കുമുമ്പേ വേഗം നടന്ന്‌, ഒരു കൊച്ചുവീടിനുള്ളിലേക്ക്‌ കയറിപ്പോയി.
ഞങ്ങള്‍ വീട്ടുമുറ്റത്തെത്തിയപ്പോഴേക്കും രണ്ടുവയസ്സ്‌ തോന്നിക്കുന്ന ഒരാണ്‍കുട്ടി വാതില്‍ക്കല്‍ വന്ന്‌ ഞങ്ങളെത്തന്നെ നോക്കിനില്‍പായി. പിറന്നപടിയാണ്‌ അവന്റെ നില്‍പ്‌. വീട്ടില്‍ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ടെന്ന്‌ റിഹാന്‍ നേരത്തെ പറഞ്ഞിരുന്നു. റിഹാനും ഭാര്യയും അലങ്കോലപ്പെട്ടുകിടന്ന വീടിനകം നേരെയാക്കുകയാണെന്നഞങ്ങളൂഹിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ റിഹാനോടൊപ്പം ഭാര്യയും മൂത്തകുട്ടിയും വാതില്‍ക്കല്‍ വന്ന്‌ ഞങ്ങളെ അകത്തേക്ക്‌ ക്ഷണിച്ചു. വീടിന്റെ മുന്‍ഭാഗത്താണ്‌ അടുക്കള. സ്ലാബിന്മേല്‍, വിറകടുപ്പില്‍ കറിയിരിപ്പുണ്ട്‌. ഒരു സ്റ്റീല്‍ചരുവത്തില്‍ വാര്‍ത്തുവച്ച ചോറും. ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു ഗൃഹനാഥയെന്ന്‌ മൂടിവയ്‌ക്കാത്ത ചോറും അടുപ്പിലെ തീയും ഞങ്ങളോട്‌ പറഞ്ഞു. അടുക്കളയ്‌ക്കപ്പുറം, ഒറ്റമുറി മാത്രമുള്ള, കുടില്‍സമാനമായ വീടിനുള്ളില്‍ ആകെയുള്ള ഒരു കട്ടിലില്‍ ഞങ്ങള്‍ക്ക്‌ ഇരിക്കാനിടമൊരുക്കി വീട്ടുകാര്‍ ഒതുങ്ങിനിന്നു. ഇട്ടിരുന്ന നൈറ്റിക്കുമീതേ ഒരു ഷാളെടുത്ത്‌ പുതച്ച്‌, മുഖത്ത്‌ ഹൃദ്യമായൊരു ചിരിയുംവിരിയിച്ചുനില്‍പാണ്‌ ഗൃഹനാഥ. റിഹാന്‍ ഇളയകുട്ടിയെ നിക്കറിടിയിച്ചുനിറുത്തി. കുട്ടികള്‍ അമ്മയുടെയരികില്‍ ഞങ്ങളെത്തന്നെ കണ്ണിമയ്‌ക്കാതെ നോക്കിനിന്നു. അപരിചിതത്വംമുറ്റിയ അന്തരീക്ഷം മാറ്റിയെടുക്കാനായി ഞാന്‍ അവരോട്‌ ചോദിച്ചു: നാം ക്യാ ഹേ? സാദത്തുല്‍ ബീവി
തുമാരാ നാം ക്യാ ഹേ? മൂത്തകുട്ടിയോട്‌ ചോദിച്ചു. അവന്‍ നാണംകുണുങ്ങിക്കുണുങ്ങി അവ്യക്തമായി എന്തോ പറഞ്ഞു. റിഹാന്‍ വ്യക്തമാക്കി: മൂത്തവന്റെ പേര്‌ ഇര്‍ഫാന്‍ അലി ഷാ, ഇളയവന്റെ പേര്‌ അയന്‍ അലി ഷാ. പണിപ്പുരയെവിടെ?
റിഹാന്‍ ഞങ്ങളിരുന്ന കട്ടിലിലേക്ക്‌ വിരല്‍ചൂണ്ടി ബീവി പണി പാതിയാക്കിവച്ചിരുന്ന തുണിച്ചമയവും തുന്നല്‍സൂചിയും കൈയിലെടുത്തു ഞങ്ങള്‍ എണീറ്റ്‌ മാറിനിന്നു. അവര്‍ കട്ടിലിലിരുന്ന്‌ പണിതുടങ്ങി. കുറച്ചുനേരം അവരുടെ കരവിരുത്‌ നോക്കിനിന്നു.
പിന്നെ കുടുംബത്തോടൊപ്പം നിന്ന്‌ ഫോട്ടൊയുമെടുത്ത്‌, അവരോട്‌ യാത്രപറഞ്ഞ്‌, റിഹാനോടൊപ്പം പുറത്തേക്കിറങ്ങി. ഒഡീസി നൃത്തം, ഒറിയാപാചകശൈലി എന്നിവപോലെതന്നെ പിപ്പിലി കരവേലയുടെയും തുടക്കവും വളര്‍ച്ചയും ജഗന്നാഥഭക്തിയെ അവലംബിച്ചായിരുന്നു. പുരിയിലെ പ്രസിദ്ധമായ രഥോത്സവവേളകളില്‍ രഥങ്ങള്‍ അലങ്കരിക്കുന്നതിനുവേണ്ടിയാണ്‌ തുണിച്ചമയങ്ങള്‍ അഥവാ പിപ്ലി ആപ്ലിക്‌ വര്‍ക്‌ തുടങ്ങിയതെന്ന്‌ ചരിത്രം. നൂറുകണക്കിന്‌ പരമ്പരാഗത കരവേലക്കാര്‍ ഈ രംഗത്ത്‌ പണിയെടുക്കുന്നു. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ പുരിയിലെ രാജാക്കന്മാര്‍ ദോര്‍ജികള്‍എന്നപേരില്‍ അറിയപ്പെട്ടിരുന്ന തുന്നല്‍ക്കാരെ ഈ അലങ്കാരപ്പണികള്‍ ഏല്‌പിച്ചുപോന്നിരുന്നതായി ക്ഷേത്രരേഖകളുണ്ട്‌. ക്ഷേത്രസേവകരായ ദോര്‍ജികളുടെ ആവാസകേന്ദ്രമായാണ്‌ പിപ്പിലി ഗ്രാമം നിലവില്‍വന്നത്‌. ആണ്ടോടാണ്ട്‌ ഉത്സവസമയത്ത്‌ ആവശ്യമായ ചിത്രപ്പന്തലുകളും വര്‍ണ്ണക്കുടകളും തുണിച്ചമയങ്ങളും ഗ്രാമവാസികള്‍ നിര്‍മ്മിച്ചുനല്‍കി. ജഗന്നാഥഭക്തിയും രാധാകൃഷ്‌ണസങ്കല്‍പവും പ്രമേയമാക്കി നിര്‍മ്മിച്ചിരുന്ന ചിത്രരൂപകങ്ങള്‍ പുരിയിലെത്തുന്ന ആബാലവൃദ്ധം തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ അവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മിതിയും ആരംഭിച്ചു. അങ്ങനെ പിപ്ലി ആപ്ലിക്‌ വര്‍ക്ക്‌ ഗ്രാമത്തിനുപുറത്തും വളരെവേഗം പ്രശസ്‌തിയാര്‍ജ്ജിച്ചു.
പുരിനഗരത്തില്‍നിന്നും നാല്‍പത്‌ കിലോമീറ്റര്‍ അകലെ, മുഗള്‍ഭരണത്തിന്റെ ശേഷിപ്പുകള്‍ പേറിനില്‍ക്കുന്ന പിപ്പിലി പഴമയിലേക്കുള്ള ഒരു കവാടമാണ്‌. പരമ്പരാഗതമായി, ആപ്ലിക്‌ കരവേല ചെയ്യുന്ന ധാരാളം മുസ്ലീം കുടുംബങ്ങള്‍ പിപ്പിലിയിലുണ്ട്‌. മുഗള്‍ അധിനിവേശപ്പടകള്‍ക്കൊപ്പം വന്ന്‌ പുരിയില്‍ സ്ഥിരതാമസമാക്കിയ മുസല്‍മാന്മാരുടെ പിന്‍തലമുറക്കാരാണ്‌ പിപ്പിലിയിലെ മുസ്ലീങ്ങള്‍. അതിലൊന്നാണ്‌ നേരത്തെ പരിചയപ്പെട്ട റിഹാന്‍കുടുംബം. തങ്ങളുടെ ജീവിതവൃത്തിക്കാധാരമായ ഹൈന്ദവജോലികള്‍ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കണ്ണാടിത്തുമ്പുകള്‍ വച്ചുപിടിപ്പിച്ച തുണിച്ചമയങ്ങള്‍ മുസ്ലീങ്ങളുടെ സംഭാവനയാണത്രെ.
ഇരുവശവും കരകൗശലക്കടകള്‍ നിരന്നിരിക്കുന്ന കവലയില്‍, റിഹാന്റെ കടയുടെ എതിര്‍വശത്താണ്‌ പിപ്ലി ആപ്ലിക്‌ വര്‍ക്കേഴ്‌സ്‌ ഇന്‍ഡസ്‌ട്രിയല്‍ കോപ്പറേറ്റീവ്‌ സൊസൈറ്റിയുടെ വിപണനകേന്ദ്രം. 2007 ഗോള്‍ഡന്‍ ജൂബിലിവര്‍ഷമായിരുന്നുവെന്ന്‌ സ്ഥാപനത്തിന്റെ മുകളിലെ പരസ്യപ്പലകയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. തലയെടുപ്പുള്ളൊരു സ്‌ത്രീ പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതംചെയ്‌തു. സുലോചന മഹോപാത്ര എന്നാണ്‌ അവരുടെ പേര്‌. ഭുവനേശ്വര്‍, കലിംഗ സ്റ്റേഡിയം, ഡല്‍ഹി തുടങ്ങി ഗ്രാമത്തിനുപുറത്ത്‌ സംഘടിപ്പിക്കപ്പെടുന്ന കരകൗശലമേളകളില്‍ പിപ്ലി ആപ്ലിക്‌ വര്‍കിന്റെ പ്രദര്‍ശനസ്റ്റാളിലെ നിറസാന്നിദ്ധ്യമാണ്‌ വാര്‍ദ്ധക്യത്തിലെത്തിനില്‍ക്കുന്ന ഈ മഹിളാരത്‌നം. വില്‌പനസഹായി ഓരോയിനങ്ങളായി ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി. ഫ്രെയിംചെയ്‌ത ചില സുവനീര്‍ ചിത്രങ്ങളും ബാഗുകളും വാങ്ങി, കുറേ ഫോട്ടോകളുമെടുത്ത്‌, ഞങ്ങള്‍ പിപ്പിലിയോട്‌ വിടപറഞ്ഞു.

Monday, 5 April 2021

പരീക്ഷണവധുവിന്‌ പത്ത്‌ കല്‍പനകള്‍ (കഥ) എസ്‌.സരോജം

സുനന്ദയുടെ അഴകുമുറ്റിയ രൂപത്തിലേക്ക്‌ സത്യപാലന്‍ ആകെക്കൂടിയൊന്നു നോക്കി. എന്നിട്ട്‌ വെള്ളക്കടലാസില്‍ നീലമഷികൊണ്ടെഴുതിയ നിയമാവലി ഉറക്കെ വായിച്ചുകേള്‍പിച്ചു. ഒന്ന്‌: എന്റെ ഭാര്യ തൊഴില്‍രഹിതയും നിര്‍ദ്ധനകുടുംബത്തിലുള്ളവളും ആയിരിക്കണം. രണ്ട്‌: ആദ്യത്തെ ഒരുവര്‍ഷം പരീക്ഷണകാലമാണ്‌. ഇക്കാലത്തെ പരിചരണവും പെരുമാറ്റവും തൃപ്‌തികരമല്ലാതെ തോന്നിയാല്‍ അപ്പോള്‍ തന്നെ കരാര്‍ അവസാനിപ്പിച്ച്‌ തിരിച്ചയക്കുന്നതാണ്‌. മൂന്ന്‌: പരീക്ഷണകാലമായ പന്ത്രണ്ട്‌ മാസവും ചെലവ്‌ പോയിട്ട്‌ അയ്യായിരം രൂപ ശമ്പളം തരുന്നതാണ്‌. അത്‌ മാസാവസാനം കാശായോ ചെക്കായോ കൈപ്പറ്റി, രസീത്‌ എഴുതിത്തരേണ്ടതാണ്‌. ഇക്കാലയളവില്‍, വീട്ടില്‍ പോകാനായി മാസത്തില്‍ രണ്ടുദിവസം അവധി അനുവദിക്കുന്നതാണ്‌. നാല്‌: അയല്‍വീടുകളില്‍ പോവുകയോ അവരുമായി കൂട്ടുകൂടുകയോ ചെയ്യരുത്‌. ഞാനറിയാതെ ആരെയും വീടിനുള്ളില്‍ കയറ്റുകയും ചെയ്യരുത്‌. അഞ്ച്‌: എന്റെ മൂന്ന്‌ മക്കളോടും അവരുടെ കുടുംബത്തോടും സ്‌നേഹത്തോടെ പെരുമാറേണ്ടതും അവര്‍ വരുമ്പോള്‍ അമ്മയെപ്പോലെ പരിചരിക്കേണ്ടതുമാണ്‌. ആറ്‌: വീടും പരിസരവും എപ്പോഴും വൃത്തിയായും അടുക്കും ചിട്ടയോടെയും സൂക്ഷിക്കണം. ഏഴ്‌: വികലാംഗനായ ഞാന്‍ ഭാര്യയില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ നിസ്വാര്‍ത്ഥമായ സ്‌നേഹവും നിരന്തരമായ പരിചരണവുമാണ്‌. എട്ട്‌: പരീക്ഷണകാലം തൃപ്‌തികരമായി പൂര്‍ത്തിയാക്കിയാല്‍ അടുത്തദിവസം സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതാണ്‌. അന്നുതന്നെ കുടുംബപെന്‍ഷന്‌ അവകാശിയായി ഭാര്യയെ നോമിനേറ്റ്‌ ചെയ്‌തുകൊണ്ടുള്ള പേപ്പറുകള്‍ ഒപ്പിട്ട്‌ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ അയച്ചുകൊടുക്കുന്നതാണ്‌. ഒമ്പത്‌: വിവാഹശേഷം ശമ്പളം ഉണ്ടായിരിക്കുന്നതല്ല. കുട്ടിയുടെയും അമ്മയുടെയും അത്യാവശ്യചെലവുകള്‍ക്കായി എല്ലാമാസവും അയ്യായിരം രൂപ നല്‍കുന്നതാണ്‌. പത്ത്‌: എന്റെ മരണാനന്തരം, ഫാമിലിപെന്‍ഷന്‍ ഒരു പാവപ്പെട്ട സ്‌ത്രീക്ക്‌ ഉപജീവനമാര്‍ഗ്ഗമാവുമല്ലൊ എന്ന നല്ലവിചാരംകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇങ്ങനെയൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌. വ്യവസ്ഥകള്‍ നന്നായി വായിച്ചുനോക്കിയിട്ട്‌ സമ്മതമാണെങ്കില്‍ മാത്രം മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുതരേണ്ടതാണ്‌. ആധാരമെഴുത്തുകാര്‍ കക്ഷികളെ പ്രമാണം വായിച്ചുകേള്‍പ്പിക്കുന്നതുപോലെ നീട്ടിയൊരു വായനകഴിഞ്ഞ്‌, സത്യപാലന്‍ സുനന്ദയുടെ മുഖത്തേക്ക്‌ നോക്കി. അയാള്‍ വായിച്ചതൊന്നും അവള്‍ കേട്ടിരുന്നില്ല. രക്താര്‍ബുദം ബാധിച്ച കിച്ചുമോന്റെ കരച്ചിലാണ്‌ അപ്പോള്‍ അവളുടെ കാതുകളില്‍ മുഴങ്ങിയത്‌. അമ്മ അവന്റെ കരച്ചിലടക്കാന്‍ ഒരുപാട്‌ കഷ്‌ടപ്പെടുന്നുണ്ടാവും. സുനന്ദേ... വലിയൊരു പുണ്യകര്‍മ്മം നിര്‍വ്വഹിച്ച മട്ടില്‍ കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട്‌ ഇടനിലക്കാരന്‍ വര്‍ക്കിച്ചന്‍ വിളിച്ചു. സങ്കടത്തിന്റെ ചുവപ്പുരാശി പടര്‍ന്ന കണ്ണുകളില്‍നിന്ന്‌ രണ്ട്‌ പളുങ്കുമണികള്‍ അടര്‍ത്തിക്കളഞ്ഞിട്ട്‌ അവള്‍ അയാളെ നോക്കി. ബ്രോക്കര്‍ഫീസല്ലാതെ മറ്റൊന്നും ഇപ്പോള്‍ അയാളുടെ പരിഗണനയില്‍ വരുന്ന വിഷയമേയല്ലല്ലൊ. വ്യവസ്ഥകളെഴുതിയ കടലാസ്‌ വാങ്ങി അവളുടെ കൈയില്‍ കൊടുത്തിട്ട്‌ അയാള്‍ പറഞ്ഞു: നന്നായിട്ട്‌ വായിച്ചുനോക്ക്‌, വച്ചുനീട്ടുന്ന ഭാഗ്യം നീയായിട്ട്‌ തട്ടിക്കളയരുത്‌. സുനന്ദ വ്യവസ്ഥകള്‍ വായിച്ചു. അയ്യായിരമെന്നത്‌ പതിനായിരമാക്കണം. അവള്‍ ഉറപ്പിച്ചു പറഞ്ഞു. സത്യപാലന്‍ ചെറുതായൊന്നു ഞെട്ടി. ചാരുകസേരയില്‍ നിവര്‍ന്നിരുന്ന്‌ ഉണക്കച്ചുള്ളിപോലുള്ള ഇടതുകാലിലേക്ക്‌ കൈവിരലുകളോടിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു: മറ്റെന്തെങ്കിലും പറയാനുണ്ടോ? അമ്പതിനായിരം മുന്‍കൂറായി തരണം, മോന്റെ ചികിത്സക്കാണ്‌. മാസാമാസം അയ്യായിരംവച്ച്‌ ശമ്പളത്തീന്ന്‌ പിടിച്ചോണ്ടാ മതി. സത്യപാലന്‍ അല്‍പനേരം ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നു. മാസങ്ങളോളം കൂടെനിന്ന്‌, കാശായും തുണിയായും മറ്റുപലതായും കിട്ടാവുന്നതെല്ലാം ചോദിച്ചും ചോദിക്കാതെയും സ്വന്തമാക്കി, വീട്ടിലേക്ക്‌ കടത്തിയിട്ട്‌, പരീക്ഷണകാലം തീരുംമുമ്പ്‌ തിരിച്ചുപോയ സുശീലയും രാധയും ഗീതയും ഒരുനിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോയി. അങ്ങോട്ട്‌ എത്ര വാരിക്കോരിക്കൊടുത്തിട്ടും ഒരുതുള്ളി സ്‌നേഹം തിരിച്ചുതരാത്ത ആ പെണ്ണുങ്ങളെപ്പോലെയാവുമോ ഇവളും? കണ്ടിട്ട്‌ ആളൊരു നേരേ വാ നേരേ പോ ആണെന്നു തോന്നുന്നു. എന്തായാലും സമ്മതിച്ചേക്കാം എന്ന്‌ തീരുമാനിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു: അയ്യായിരംവച്ച്‌ പത്തുമാസം, അത്രയും കാലം നീയിവിടെ ഉണ്ടാവുമെന്നെന്താ ഉറപ്പ്‌? എത്രകാലം ഇവിടെ ഉണ്ടാവുമെന്ന്‌ ഉറപ്പുപറയാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? എന്ന മറുചോദ്യംകൊണ്ട്‌ സുനന്ദ അയാള്‍ക്ക്‌ മറുപടി കൊടുത്തു. അയാളുടെ ചോദ്യം കേട്ടപ്പോള്‍, ആറുമാസം മുമ്പ്‌ പട്ടില്‍പൊതിഞ്ഞ്‌ ചുടുകാട്ടിലേക്ക്‌ കൊണ്ടുപോയ മുപ്പത്തഞ്ചുകാരന്റെ. മുഖമാണ്‌ അവളുടെ മനസ്സിലേക്ക്‌ കയറിവന്നത്‌. ഇണങ്ങിയും പിണങ്ങിയും ഒരുകൂരക്കുള്ളില്‍ പത്തുകൊല്ലം തികച്ചില്ല. രാവിലെ മോന്‌ റ്റാറ്റാ പറഞ്ഞു പണിക്കുപോയയാളെ പിറ്റേദിവസം വെള്ളത്തുണി പുതച്ച്‌, ഐസുപെട്ടിയില്‍വച്ച്‌... ഏതോ കാറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയതാണത്രെ. നിറുത്താതെപോയ ആ കാറ്‌ ആരുടേതാണെന്ന്‌ ഒരുവിവരവുമില്ല. രാത്രിയായതുകൊണ്ട്‌ സംഭവം കണ്ടവരാരുമില്ല. അന്വേഷണം നടക്കുകയാണത്രെ. തര്‍ക്കുത്തരം അത്ര രസിച്ചില്ലെങ്കിലും അവള്‍ പറഞ്ഞ രണ്ട്‌ കാര്യങ്ങളും സത്യപാലന്‍ സമ്മതിച്ചു. അതിന്‍പ്രകാരം മുദ്രപ്പത്രം തിരുത്തിയെഴുതി. എന്നാല്‍ ഇതിലൊന്ന്‌ ഒപ്പിട്ടേക്കു. അയാള്‍ മുദ്രപ്പത്രം അവള്‍ക്കു നീട്ടി. അവള്‍ ഒപ്പുവച്ചു, പിന്നെ അയാളും. സാക്ഷിയായി വര്‍ക്കിച്ചനും. എന്നാലിനി വലതുകാലുവച്ച്‌ അകത്തേക്ക്‌ കേറിക്കൊ. സത്യപാലന്‍ സന്തോഷത്തോടെ പറഞ്ഞു. സുനന്ദ ഇടതുകാല്‍വച്ച്‌ അകത്തേക്ക്‌ കയറി. എന്റെ കിച്ചുമോനേ... എന്നൊരു ഹൃദയവിലാപവും പഴയൊരു ലതര്‍ബാഗും അവള്‍ക്കൊപ്പം അകത്തേക്ക്‌ കടന്നു. തുടക്കത്തിലേ ലക്ഷണക്കേടാണല്ലൊ വര്‍ക്കിച്ചാ. സത്യപാലന്‍ നീരസം മറച്ചുവച്ചില്ല. അത്‌ സാരമില്ലെന്നെ, വലതായാലും ഇടതായാലും കാലുരണ്ടും ഒരുപോലല്ലെ. വര്‍ക്കിച്ചന്റെ വായില്‍നിന്ന്‌ പെട്ടെന്ന്‌ പൊട്ടിവീണ ന്യൂജന്‍ സിദ്ധാന്തം സത്യപാലനും ശരിവച്ചു. വര്‍ക്കിച്ചന്‍ ബ്രോക്കര്‍ഫീസിനായി കൈനീട്ടി. രണ്ടായിരത്തിന്റെ രണ്ടുനോട്ടുകള്‍ അയാളുടെ കൈയില്‍ വച്ചുകൊടുത്തിട്ട്‌ സത്യപാലന്‍ പറഞ്ഞു: ബാക്കി പിന്നെ, കല്യാണം നടക്കുകയാണെങ്കില്‍. എന്നാ ഞാനിറങ്ങട്ടെ സാറെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കി വിളിച്ചാ മതി, ഞാനിങ്ങെത്തിക്കൊള്ളാം. വലിയൊരു കാര്യം ചെയ്‌ത സംതൃപ്‌തിയോടെ, സത്യപാലനെ നോക്കി ചിരിച്ചുകൊണ്ട്‌ അയാള്‍ നടന്നുമറഞ്ഞു. അകത്തേക്ക്‌ കയറിയ സുനന്ദ എന്തുചെയ്യേണ്ടൂ എന്നറിയാതെ അന്തിച്ചുനിന്നു. ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന വീടിനുള്ളില്‍ എരിഞ്ഞുനില്‍ക്കുന്ന മലമൂത്രഗന്ധം, മാറാലപിടിച്ച ജന്നലുകളും വാതിലുകളും, മാര്‍ബിള്‍ പാകിയ തറയിലാകെ അഴുക്കും പൊടിയും, അടുത്തകാലത്തൊന്നും ചൂലും വെള്ളവും തൊട്ട ലക്ഷണമില്ല. വൃത്തിയാക്കല്‍ പരിപാടി എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നാലോചിച്ചുനില്‍ക്കെ, സത്യപാലന്റെ വിളിവന്നു: സുനന്ദേ... എനിക്കൊരു കട്ടന്‍ചായ, കടുപ്പം കുറച്ച്‌, പഞ്ചസാര വേണ്ട. ഇപ്പൊ കൊണ്ടുവരാം. എന്നു പറഞ്ഞിട്ട്‌, അവള്‍ തോളില്‍ കിടന്ന ഷാളെടുത്ത്‌ ചുരിദാറിനുമീതെ അരയില്‍ ചുറ്റിക്കെട്ടിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ ചെന്നു. സിങ്കു നിറയെ എച്ചില്‍ ഉണങ്ങിപ്പിടിച്ച പാത്രങ്ങള്‍. ചായക്കറപിടിച്ച ഒരെണ്ണം സ്ലാബിന്മേലിരിപ്പുണ്ട്‌. അതെടുത്ത്‌ തേച്ചുകഴുകി, ഗ്യാസടുപ്പു കത്തിച്ച്‌ രണ്ടുഗ്ലാസ്‌ ചായയുണ്ടാക്കി, ഒന്ന്‌ അയാള്‍ക്കും ഒന്ന്‌ അവള്‍ക്കും. നല്ല വിശപ്പുണ്ട്‌. രാവിലെ കഴിച്ച ദോശയും ചായയും എപ്പഴേ ദഹിച്ചു. ചായ കൊണ്ടുകൊടുക്കുമ്പോള്‍ സത്യപാലന്‍ പറഞ്ഞു: ആദ്യം വീടിനകമൊക്കെ വൃത്തിയാക്കണം, പിന്നെ മുറ്റവും. എനിക്ക്‌ ഉച്ചയ്‌ക്ക്‌ കഞ്ഞിയായാലും മതി. ഇന്നിപ്പൊ ചോറും കറിയുമൊക്കെ വയ്‌ക്കാന്‍ സമയമില്ലല്ലെ. രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാക്കാം. അവള്‍ കഞ്ഞിവയ്‌ക്കുന്നതിനിടയില്‍ വീടിനകമെല്ലാം മാറാലയടിച്ച്‌ തൂത്തുവാരി. കഞ്ഞികുടി കഴിഞ്ഞ്‌ ചൂലുമായി മുറ്റത്തേക്കിറങ്ങി. അടുത്തവീട്ടിലെ സ്‌ത്രീ മതിനുമുകളിലൂടെ എത്തിനോക്കി, ചിരിച്ചുകൊണ്ട്‌ ചോദിച്ചു. പേരെന്താ? സുനന്ദ. വീടെവിടാ? വാഴിച്ചല്‍. ചേച്ചീടെ പേരെന്താ? വനജ. സുനന്ദേ.... സത്യപാലന്‍ ഉറക്കെ വിളിച്ചു. എന്താ...? അവള്‍ വിളികേട്ടു. നീയാരോടാ വര്‍ത്തമാനം പറയുന്നത്‌? വായിച്ചതൊക്കെ മറന്നോ? ആരോടും ചങ്ങാത്തം വേണ്ട, നുണപ്പരിഷകള്‍... സുനന്ദ മറുപടി പറയാതെ മുറ്റമടി തുടര്‍ന്നു. ഒരു പുതിയ പൊറുതി തുടങ്ങുന്നതിന്റെ ഉത്സാഹത്തിലാണ്‌ സത്യപാലന്‍. ഇടതുകാലിന്‌ സ്വാധീനമില്ല എന്നതൊഴിച്ചാല്‍ കാഴ്‌ചയില്‍ വേറെ തകരാറൊന്നുമില്ല. കക്ഷത്ത്‌ താങ്ങുവടി വച്ചാണ്‌ നടപ്പ്‌. പുറത്തേക്കുള്ള പോക്കും വരവും മുച്ചക്ര സ്‌കൂട്ടറില്‍. ഭാര്യയുടെ മരണശേഷമാണ്‌ മൂന്ന്‌ മക്കളെയും കെട്ടിച്ചയച്ചത്‌. സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതുകൊണ്ട്‌ മൂത്ത മകള്‍ക്ക്‌ ആശ്രിതനിയമന നിയമപ്രകാരം പഞ്ചായത്താഫീസില്‍ ജോലികിട്ടി. മറ്റു രണ്ടുപേരും സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികമാരായി. മക്കള്‍ പോയതോടെ അയാള്‍ ഒറ്റയ്‌ക്കായി. കുറച്ചുദിവസം വീട്‌ വൃത്തിയാക്കാനും ഭക്ഷണമുണ്ടാക്കാനും അകന്ന ബന്ധത്തിലുള്ള ഒരു സ്‌ത്രീയുടെ സഹായമുണ്ടായിരുന്നു. അവര്‍ മകള്‍ക്കൊപ്പം താമസമായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. അങ്ങനെയിരിക്കുമ്പോഴാണ്‌ വര്‍ക്കിച്ചനെ പരിചയപ്പെടുന്നത്‌. അയാള്‍ വീട്ടുജോലിക്കായി ഒരു സ്‌ത്രീയെ കൊണ്ടുവന്നു. അയാളുടെ ബ്രോക്കര്‍ ഫീസും ജോലിക്കാരിയുടെ മുന്‍കൂര്‍ ശമ്പളവും എല്ലാംകൂടി കുറേ കാശും പോയി, ഒരുമാസം തികയുംമമ്പ്‌ ജോലിക്കാരിയും പോയി. ഇടം വലം തിരിയാന്‍ സമ്മതിക്കൂല്ലാത്രെ. വീട്ടുവേലക്കാരിയെ തന്നിഷ്‌ടത്തിനുവിട്ടാല്‍ എന്തൊക്കെയാവും കാണിച്ചുകൂട്ടുക. ഇനിയെന്തു വേണ്ടൂ എന്ന്‌ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു നല്ല ആശയം മനസ്സിലുദിച്ചത്‌; ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യാന്‍ സന്മനസ്സുള്ള ഒരു സ്‌ത്രീയെ കല്യാണം കഴിക്കുക, ഫാമിലിപെന്‍ഷന്‍ അവള്‍ക്ക്‌ അവകാശമാക്കുക. മുറ്റമടി കഴിഞ്ഞ്‌ സുനന്ദ പാത്രംകഴുകല്‍ തുടങ്ങി. സത്യപാലന്‍ പ്രൊവിഷന്‍ സ്റ്റോറിലേക്ക്‌ വിളിച്ച്‌ ഒരു മാസത്തേക്കാവശ്യമായ അരിയും സാധനങ്ങളും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. വൈകുന്നേരം മുച്ചക്രസ്‌കൂട്ടറില്‍ കയറി പുറത്തേക്കുപോയി. തൂത്തുവാരിയും തേച്ചുമഴക്കിയും തളര്‍ന്ന സുനന്ദ കുളിച്ച്‌ വസ്‌ത്രംമാറി. അപ്പോഴേക്കും അരിയും സാധനങ്ങളുമായി പ്രൊവിഷന്‍ സ്‌റ്റോറിലെ കൂലിക്കാരനെത്തി. പിന്നാലെ സത്യപാലനും. അയാള്‍ അവള്‍ക്ക്‌ രണ്ട്‌ നൈറ്റികള്‍ വാങ്ങിക്കൊണ്ടുവന്നു. അടുക്കളസാധനങ്ങള്‍ യഥാസ്ഥാനങ്ങളില്‍ ഒതുക്കിവച്ചശേഷം അവള്‍ ചപ്പാത്തിയും കറിയുമുണ്ടാക്കി. അത്താഴംകഴിഞ്ഞ്‌ വീട്ടിലേക്ക്‌ വിളിച്ചു. അമ്മയുടെ ആവലാതികളും കിച്ചുമോന്റെ ശാഠ്യങ്ങളും അവളുടെ കണ്ണിലൂടെ നീര്‍മണികളായി അടര്‍ന്നുവീഴാന്‍ തുടങ്ങി. സുനന്ദേ... കണ്ണുതുടച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു: എന്താ? വാ കിടക്കാം. ഞാന്‍ അകത്തെ മുറിയില്‍ കിടന്നോളാം. അതുവേണ്ട, നമുക്കൊരുമിച്ചുകിടക്കാം. അത്‌ കല്യാണം കഴിഞ്ഞിട്ടു മതി. സുനന്ദ അകത്തെ മുറിയില്‍ കയറി വാതിലടച്ചു.

Friday, 12 March 2021

അജന്തയിലെ ബുദ്ധകല (യാത്ര) എസ്.സരോജം

മഹാരാഷ്‌ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം എന്നറിയപ്പെടുന്ന ഔറംഗബാദില്‍നിന്ന്‌ നൂറ്റിയേഴുകിലോമീറ്റര്‍ അകലെയാണ്‌ ചരിത്രവിസ്‌മയമായ അജന്തഗുഹകള്‍. മദ്ധ്യപ്രദേശിലേക്കുള്ള തിരക്കേറിയ ഹൈവേയിലൂടെ, ഗ്രാമഭംഗികള്‍ ആസ്വദിച്ചുകൊണ്ടാണ്‌ ഇവിടേക്കുള്ള യാത്ര. ഇരുവശവുമുള്ള പാടങ്ങളില്‍ ബജ്‌റ, പരുത്തി എന്നിവ സമൃദ്ധമായി വളരുന്നു. പാടങ്ങള്‍ക്കപ്പുറം പച്ചപ്പുനിറഞ്ഞ മലനിരകള്‍. ഇഷ്‌ടികകൊണ്ടുള്ള ചുവരുകളും ആസ്‌ബസ്റ്റോസോ വൈക്കോലോ മേഞ്ഞ മേല്‍ക്കൂരകളുമാണ്‌ കര്‍ഷകരുടെ വീടുകള്‍ക്ക്‌. മിക്ക വീടുകളുടെ മുന്നിലും മോട്ടോര്‍ ബൈക്കുകള്‍ കാണാം. ധാന്യവും വൈക്കോലും വിറകുമൊക്കെ കൊണ്ടുപോകുന്നതിനും യാത്രക്കുമൊക്കെ കാളവണ്ടികള്‍ ഉപയോഗിക്കുന്നതായി കണ്ടു. ബജ്രകൊണ്ടുണ്ടാക്കുന്ന ബക്രി എന്നുപേരായ റൊട്ടി ഗ്രാമീണരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്‌. വഴിയോരത്ത്‌ സ്വര്‍ണ്ണനിറത്തിലള്ള റോബസ്റ്റയിനത്തില്‍പ്പെട്ട വാഴപ്പഴങ്ങള്‍ പലയിടത്തും വില്‍പനക്കുവച്ചിരിക്കുന്നത്‌ കണ്ടു. ഏകദേശം രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍, ഹൈവേയില്‍നിന്ന്‌ വലത്തോട്ടു തിരിഞ്ഞ്‌, മഹാരാഷ്‌ട്ര ടൂറിസം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെ പ്രാദേശിക കാര്യാലയത്തിനു മുന്നിലെത്തി. ഇവിടെനിന്ന്‌ ഗുഹയുടെ സമീപത്തേക്ക്‌ പോകാന്‍ പ്രത്യേക ഷട്ടില്‍ ബസ്‌ സര്‍വീസുണ്ട്‌. ഇന്ത്യാക്കാര്‍ക്ക്‌ ആളൊന്നിന്‌ മുപ്പത്തഞ്ചുരൂപയാണ്‌ ടിക്കറ്റുനിരക്ക്‌; വിദേശികള്‍ക്ക്‌ 550 രൂപയും. പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ ടിക്കറ്റ്‌ എടുക്കേണ്ടതില്ല.
ബി.സി.രണ്ടാംനൂറ്റാണ്ടുമുതല്‍ എ.ഡി.ഏഴാംനൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ പലപ്പോഴായി മലയടിവാരത്തെ പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകള്‍ എന്നറിയപ്പെടുന്നത്‌.. ഈ ഗുഹാസമുച്ചയം ഇന്ത്യന്‍ പുരാവസ്‌തുഗവേഷണവകുപ്പിന്റെ സംരക്ഷണയിലുള്ളതും 1983 മുതല്‍ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്‌. മഹാരാഷ്‌ട്രയുടെഅതിര്‍ത്തി പങ്കിടുന്ന താപ്‌തിനദിയുടെ കൈവഴിയായ വാഗോര നദിയുടെ തീരത്താണ്‌ ഡക്കാണ്‍ പീഠഭൂമിയുടെ ഭാഗമായ അജന്ത ഗ്രാമം. അര്‍ദ്ധവൃത്താകൃതിയിലുള്ള മലയടിവാരങ്ങളിലെ ഭീമാകാരങ്ങളായ പാറകള്‍ വശങ്ങളില്‍നിന്നു തുരന്ന്‌ നിര്‍മ്മിക്കപ്പെട്ട മുപ്പതിലേറെ ഗുഹകളാണ്‌ ഇവിടെയുള്ളത്‌. ഇന്ത്യയില്‍ ബുദ്ധമതം വളരെ പ്രചാരംനേടിയിരുന്ന കാലത്ത്‌ നിര്‍മ്മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമാണ്‌ ഈ ഗുഹകള്‍. ചൈത്യഗൃഹങ്ങള്‍ പ്രാര്‍ത്ഥനാലയങ്ങളും വിഹാരങ്ങള്‍ ബുദ്ധസന്യാസിമാരുടെ താമസസ്ഥലങ്ങളുമാണ്‌. ശ്രീബുദ്ധന്റെ ജീവിതകഥകളും സന്ദേശങ്ങളും കലാമികവുറ്റ ശില്‍പങ്ങളായും ചുവര്‍ചിത്രങ്ങളായും ഈ ഗുഹാന്തരങ്ങളില്‍ അടയാളപ്പെട്ടുകിടക്കുന്നു.
രണ്ടു ഘട്ടങ്ങളിലായിട്ടാണ്‌ ഈ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഓരോന്നും നിര്‍മ്മിക്കപ്പെട്ട ക്രമത്തിന്‌ വ്യത്യസ്‌തമായി, കിഴക്കുനിന്ന്‌ പടിഞ്ഞാറേക്ക്‌ എന്ന ക്രമത്തിലാണ്‌ പുരാവസ്‌തു വകുപ്പ്‌ ഗുഹകള്‍ക്ക്‌ നമ്പര്‍ നല്‍കിയിരിക്കുന്നത്‌. പത്താമത്തെ ഗുഹയാണ്‌ ആദ്യം നിര്‍മ്മിക്കപ്പെട്ടതെന്നും ബി.സി രണ്ടാംനൂറ്റാണ്ടിലാണ്‌ ഇതിന്റെ നിര്‍മ്മിതിയെന്നും അനുമാനിക്കപ്പെടുന്നു. എ.ഡി.ഒന്നാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന ആദ്യഘട്ടത്തിലാണ്‌ 9,12,13,15എ എന്നീ ഗുഹകളുടെയും നിര്‍മ്മിതി. ബി.സി 230 മുതല്‍ എ.ഡി.220 വരെ ഡക്കാണ്‍ ഭരിച്ചിരുന്ന ശതവാഹന രാജാക്കന്മാരുടെ പിന്തുണയോടെ, ബുദ്ധമതത്തിലെ ഹീനയാന പാരമ്പര്യത്തില്‍പെട്ട സന്യാസിമാരാണ്‌ ഈ ഗുഹകള്‍ നിര്‍മ്മിച്ചതെന്നാണ്‌ നിഗമനം.
വിഗ്രഹാരാധന നിഷിദ്ധമായി കരുതിയിരുന്ന ഇക്കൂട്ടര്‍ തങ്ങളുടെ കലാസൃഷ്‌ടികളില്‍ ബുദ്ധനെ സ്‌തൂപം, സിംഹാസനം, കാലടയാളം തുടങ്ങിയ ചിഹ്നങ്ങള്‍കൊണ്ടാണ്‌ സൂചിപ്പിച്ചിരിക്കുന്നത്‌. എ.ഡി 250 മുതല്‍ 500 വരെ ഈ പ്രദേശം ഭരിച്ചിരുന്ന വാകാടക രാജവംശത്തിന്റെ കാലത്താണ്‌ രണ്ടാംഘട്ട നിര്‍മ്മിതികള്‍. മഹായാന പ്രസ്ഥാനം പുഷ്‌ടിപ്രാപിച്ചിരുന്ന ഇക്കാലത്ത്‌ നിര്‍മ്മിക്കപ്പെട്ട ചൈത്യഗൃഹങ്ങളില്‍ ബുദ്ധശില്‍പങ്ങള്‍ക്ക്‌ വളരെപ്രാധാന്യം നല്‍കിയിരിക്കുന്നു. സമ്പത്തുകൊണ്ടും സൈനികബലംകൊണ്ടും കരുത്തന്മാരായിരുന്ന വാകാടകന്മാര്‍ കലാസ്‌നേഹികളുമായിരുന്നു. അഞ്ച്‌, ആറ്‌ നൂറ്റാണ്ടുകളില്‍ അജന്തയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ രാജാക്കന്മാരും പ്രഭുക്കന്മാരും നിര്‍ലോപമായ സഹായസഹകരണങ്ങള്‍ നല്‍കുകയുണ്ടായി. ഹരിസേനരാജാവിന്റെ മന്ത്രിയായിരുന്ന വരാഹദേവ നിര്‍മ്മിച്ചുനല്‍കിയതാണ്‌ പതിനാറാമത്തെ ഗുഹ എന്നതിന്‌ ചരിത്രരേഖകളുണ്ട്‌. എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ്‌ സഞ്ചാരിയായ ഹുയാങ്‌ സാങ്ങിന്റെ യാത്രക്കുറിപ്പുകളില്‍ അജന്ത ഗുഹകളെക്കുറിച്ച്‌ പരാമര്‍ച്ചിട്ടുണ്ട്‌.
ആനയുടെ ആകൃതിയിലുള്ള കവാടം കടന്നുചെല്ലുമ്പോള്‍ കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്ന തരത്തില്‍ ശില്‍പചാരുതയാര്‍ന്ന കരിങ്കല്‍ത്തൂണുകളും ബുദ്ധശില്‍പങ്ങളും ചുവര്‍ചിത്രങ്ങളും! ശില്‍പനിര്‍മ്മാണത്തിലും ചുവര്‍ചിത്രരചനയിലും പ്രാചീനഭാരതത്തിലെ കലാകാരന്മാര്‍ എത്രത്തോളം മികവുപുലര്‍ത്തിയിരുന്നു എന്ന്‌ ഈ കലാസൃഷ്‌ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ളവയില്‍ കലാപരമായി വളരെ ഔന്നത്യം പുലര്‍ത്തുന്നവയാണ്‌ അജന്തഗുഹകളില്‍ എ.ഡി അഞ്ച്‌, ആറ്‌ നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട ശില്‍പങ്ങളും ചുവര്‍ചിത്രങ്ങളും എന്നാണ്‌ വിദഗ്‌ധാഭിപ്രായം. ക്ലാസിക്കല്‍ സ്റ്റൈലിലുള്ള ഈ കലാസൃഷ്‌ടികളുടെ പേരിലാണ്‌ ഇന്ത്യക്കുപുറത്ത്‌ അജന്തഗുഹകള്‍ അറിയപ്പെടുന്നതും. ശ്രീബുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളവയാണ്‌ മിക്ക സൃഷ്‌ടികളും. കൂടാതെ, അക്കാലത്തെ ജനങ്ങള്‍, അവരുടെ വസ്‌ത്രധാരണരീതികള്‍, ആഭരണങ്ങള്‍ തുടങ്ങി കൊട്ടാരസദസ്സുകള്‍, കോടതികള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയും മരങ്ങളും ചെടികളും പൂക്കളും പഴങ്ങളും പക്ഷിമൃഗാദികളുമെല്ലാം ചിത്രങ്ങള്‍ക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. പ്രകൃതിദത്ത നിറങ്ങളായ കുങ്കുമം, ഹരിതനീലം, കടുംനീലം, കറുപ്പ്‌ തുടങ്ങിയവ ഉപയോഗിച്ചാണ്‌ ചിത്രങ്ങള്‍ക്ക്‌ നിറം നല്‍കിയിരിക്കുന്നത്‌. ഇരുട്ടുള്ള ഗുഹകളില്‍ പന്തംകൊളുത്തിവച്ചാണ്‌ ചിത്രരചന നിര്‍വഹിച്ചിരുന്നത്‌ എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. ജാതകകഥകള്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ ബുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രങ്ങള്‍ ഏറെ ആസ്വാദ്യകരമാവും. ചൈത്യഗൃഹങ്ങളിലെല്ലാം ബുദ്ധപ്രതിഷ്‌ഠകള്‍ കാണാം.
കല്‍പടവുകള്‍ കയറിയിറങ്ങി, ഓരോ ഗുഹകളിലും ചെന്നെത്താന്‍ സമയമെടുക്കും. ഒരുദിവസംകൊണ്ട്‌ ഗുഹകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്താമെന്നല്ലാതെ ഓരോന്നും വിശദമായി കണ്ടാസ്വദിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും. ചില ഗുഹകള്‍ പണി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചമട്ടാണ്‌. ബി.സി മൂന്നാംനൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന അശോകചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ച ചരിത്രം നമുക്കറിയാം. അദ്ദേഹം മതപ്രചരണത്തിനായി മഹാരാഷ്‌ട്രയിലേക്കയച്ച പ്രതിനിധികളാണ്‌ ഈ ഗുഹകള്‍ നിര്‍മ്മിച്ചതെന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം. നദിയുടെ സാമീപ്യവും താഴ്‌വരയുടെ ശാന്തതയും സന്യാസിമാരുടെ ജീവിതശൈലിക്ക്‌ പറ്റിയതായിരുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലൊ. മതപ്രചരണത്തിനായി നാടുചുറ്റിനടന്നിരുന്ന സന്യാസിമാര്‍ മഴക്കാലമാകുമ്പോള്‍ തങ്ങളുടെ സമയം ചെലവഴിച്ചിരുന്നത്‌ ഗുഹകളിലെ ചുവര്‍ചിത്രരചനയിലും ശില്‍പനിര്‍മ്മാണത്തിലുമായിരുന്നു. ജീവിതത്തില്‍നിന്നും സ്‌ത്രീകളെ അകറ്റിനിറുത്തിയിരുന്ന സന്യാസിമാരുടെ കലാസൃഷ്‌ടികളില്‍ ധാരാളം സ്‌ത്രീരൂപങ്ങളുമുണ്ടെന്നത്‌ ആശ്ചര്യകരം തന്നെ. സുന്ദരികളായ രാജകുമാരികള്‍, അവരുടെ തോഴിമാര്‍, ഗായികമാര്‍, നര്‍ത്തകികള്‍ തുടങ്ങി ഇരിക്കുന്നവരും നില്‍ക്കുന്നവരും വേഷഭൂഷാദികളണിഞ്ഞവരുമായ നിരവധി സ്‌ത്രീകള്‍ ചിത്രങ്ങളായും ശില്‍പങ്ങളായും ഗുഹാന്തരങ്ങളെ അലങ്കരിക്കുന്നു. ചിത്രങ്ങള്‍ പ്രകാശവും ചൂടുമേറ്റ്‌ മങ്ങിപ്പോകുമെന്നുള്ളതിനാല്‍ ഗുഹകള്‍ക്കുള്ളില്‍ വൈദ്യുതദീപങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. അകത്തെ ഇരുട്ടുകാരണം പലതും വ്യക്തമായി കാണാനാവില്ല. ചിലതെല്ലാം കാലപ്പഴക്കത്തില്‍ നിറം മങ്ങി കാണപ്പെടുന്നു.
ഏഴാംനൂറ്റാണ്ടോടുകൂടി ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചുതുടങ്ങി. സന്യാസിമാരാരും ഗുഹകളിലേക്ക്‌ വരാതായി. വിജനമായ ഈ പ്രദേശം ആരുടെയും ശ്രദ്ധയില്‍പെടാതെ നൂറ്റാണ്ടുകളോളം കാടുമൂടിക്കിടന്നു. 1819-ല്‍ കാട്ടില്‍ കടുവവേട്ടക്കിറങ്ങിയ ബ്രിട്ടീഷ്‌ സൈനികോദ്യോഗസ്ഥനായ ക്യാപ്‌റ്റന്‍ ജോണ്‍ സ്‌മിത്തും സംഘവും യാദൃശ്ചികമായി ഗുഹയില്‍ എത്തിപ്പെടുകയായിരുന്നു. അങ്ങനെയാണ്‌ ഈ ഗുഹകളെപ്പറ്റി പുറംലോകം അറിഞ്ഞത്‌. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ പുരാവസ്‌തുഗവേഷകരുടെയും ചരിത്രകാരന്മാരുടെയും ശ്രദ്ധ അങ്ങോട്ടേക്ക്‌ തിരിഞ്ഞത്‌. തുടര്‍ന്ന്‌ പ്രാചീനഭാരതത്തിലെ മനുഷ്യരുടെ വിസ്‌മയകരമായ കലാസൃഷ്‌ടികള്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികളായി. കലാസ്‌നേഹികളായ സന്ദര്‍ശകരുടെ വരവായി. ഇന്ന്‌ ചരിത്രവിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായി ശരാശരി അയ്യായിരത്തോളംപേര്‍ ദിനംപ്രതി അജന്താഗുഹകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ്‌ കണക്ക്‌.

Monday, 8 February 2021

പ്രവാസനൊമ്പരം (കവിത) എസ്.സരോജം

പ്രിയനേ നീയെനിക്കേകും ശുഭദിനാശംസകള്‍

ഹൃദയത്തില്‍ ചേര്‍ക്കുന്നു ഞാനോരോ ദിനത്തിലും

ആയതിന്നൂര്‍ജ്ജമുള്‍ക്കൊണ്ടുലയാതെ ജീവിത-

ത്തോണിതുഴയുന്നഴലിന്‍ സാഗരത്തില്‍.

വിത്തംമോഹിച്ചു മര്‍ത്യജീവിതമിരു-

തീരങ്ങളില്‍പെട്ടുഴലുന്നതെന്തിനോ!

മിഴിതോരാതെ പെയ്യുന്നരാവുകള്‍ക്കും

മൗനനൊമ്പരങ്ങള്‍ക്കുമറുതിയെന്നോ?

ഹൃദയംപറിച്ചേകുന്ന ചുംബനപ്പൂവുകള-

ധരമറിയാതെ കരളിലെടുത്തുവച്ചോരോ

പകലെണ്ണി രാവെണ്ണി ഋതുക്കളൊടുങ്ങവേ

പെറ്റുപെരുകുന്നു കനവുകളാകാശം കാണാത്ത പീലിപോലെ
                                                         
ഇരുകരളുകള്‍ പകുക്കും നിശ്വാസച്ചൂടിനാല്‍

പൊള്ളുന്നുവോ പച്ചമിഴിയുള്ള തോഴനും.

ഏതുതൊഴിലും മാന്യമായ് കരുതുകില്‍

ജന്മനാടല്ലൊ നമുക്കെന്നും പ്രിയസ്വര്‍ഗ്ഗം.

Wednesday, 6 January 2021

ജലപഹര്‍കുന്നിലെ പീസ്‌ പഗോഡ (യാത്ര) എസ്.സരോജം





ജലപഹര്‍ കുന്നിലെ പീസ്‌ പഗോഡയുടെ മുറ്റത്തുനില്‍ക്കുമ്പോള്‍, രണ്ടാം ലോകയുദ്ധകാലത്ത്‌ അണുബോംബെറിഞ്ഞു തകര്‍ക്കപ്പെട്ട നാഗസാക്കിയും ഹിരോഷിമയുമൊക്കെ ഒരുനിമിഷം മനസ്സിലേക്ക്‌ കടന്നുവന്നു. മനുഷ്യന്‌ സഹജീവികളോട്‌ എത്രത്തോളം ക്രൂരതകാട്ടാന്‍ കഴിയുമെന്ന്‌ ലോകം ഞെട്ടലോടെ കണ്ടറിഞ്ഞത്‌ ഈ ലോകയുദ്ധകാലത്താണല്ലൊ. യുദ്ധം കൊടുംപിരികൊണ്ടിരുന്ന കാലത്ത്‌, 
സ്വന്തംജീവന്‍പോലും അപകടത്തിലാവുമെന്ന ഭീതി വെടിഞ്ഞ്‌, താന്‍ യുദ്ധവിരുദ്ധ സിദ്ധാന്തത്തെ അനുകൂലിക്കുന്നതായി പ്രഖ്യാപിക്കുകയും ജപ്പാനിലെങ്ങും ചെണ്ടകൊട്ടിനടന്ന്‌ യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌ത ബുദ്ധസന്യാസിയാണ്‌ ജപ്പാന്‍കാരനായ നിചിദാ സു ഫുജി. ബുദ്ധന്‍റെ അഹിംസയും ഗാന്ധിജിയുടെ അക്രമരാഹിത്യവും അദ്ദേഹത്തെ ഒരുപോലെ സ്വാധീനിച്ച രണ്ട്‌ മഹാസിദ്ധാന്തങ്ങളായിരുന്നു.
1885-ല്‍ ജപ്പാനിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച ഫുജി ഒരു നൂറ്റാണ്ടുകാലം നീണ്ട തന്‍റെ ജീവിതം ലോകസമാധാനത്തിനായി ഉഴിഞ്ഞുവച്ച മഹാത്യാഗിയായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ സന്യാസം സ്വീകരിച്ച ഫുജി, നിപ്പോണ്‍സന്‍ മ്യൊഹോജി എന്നറിയപ്പെടുന്ന ജാപ്പനീസ്‌ ബുദ്ധിസ്റ്റ്‌ വിഭാഗത്തിന്‍റെ സ്ഥാപകനാണ്‌. മഹായാന ബുദ്ധിസ്റ്റുകള്‍ക്ക്‌ ഏറെ പ്രിയങ്കരമായ ലോട്ടസ്‌ സൂത്ര എന്ന മന്ത്രമാണ്‌ ഇക്കൂട്ടര്‍ക്കും പ്രിയം. 1931-ല്‍ അദ്ദേഹം കല്‍ക്കട്ടയില്‍ വരികയും ഗ്യാക്കു ഷൊദൈ എന്ന ജാപ്പനീസ്‌ ആചാരപ്രകാരം, ചെണ്ടകൊട്ടി, ദൈമൊകു മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ നഗരംമുഴുവന്‍ കാല്‍നടയായി സഞ്ചരിക്കുകയും ചെയ്‌തു. 1933-ല്‍ അദ്ദേഹം വാര്‍ധ ആശ്രമത്തില്‍ ചെന്ന്‌ ഗാന്ധിജിയെ കാണുകയുണ്ടായി. ഗാന്ധിജിയാവട്ടെ, ഫുജിയുടെ സന്ദര്‍ശനം ഒരനുഗ്രഹമായി കരുതുകയും ദൈമൊകുമന്ത്രം ആശ്രമത്തിലെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു.
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബു വര്‍ഷിച്ചതിനെ തുടര്‍ന്നുണ്ടായ സമാനതകളില്ലാത്ത ദുരന്തങ്ങള്‍ കണ്ട്‌ മനംനൊന്താണ്‌ ലോകസമാധാനത്തിനായി പീസ്‌ പഗോഡകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്‌. വര്‍ണ്ണ, വര്‍ഗ്ഗ, മത ഭേദമെന്യേ, ലോകമെമ്പാടും സമാധാനത്തിനായി നിലകൊള്ളുന്ന ആര്‍ക്കും ഒത്തുചേരാനുള്ള ഇടങ്ങളാണ്‌ പീസ്‌ പഗോഡകള്‍. 1947-ലാണ്‌ ഫുജി തന്നെ ലോകപ്രശസ്‌തനാക്കിയ ആ തീരുമാനമെടുത്തത്‌; ലോകസമാധാനത്തിനായി പീസ്‌ പഗോഡകള്‍ (ശാന്തിസ്‌തൂപങ്ങള്‍) നിര്‍മ്മിക്കുക. യുദ്ധം കാരണം ഒന്നരലക്ഷത്തിലധികം മനുഷ്യരുടെ ജീവന്‍ പൊലിഞ്ഞ നാഗസാക്കിയിലും ഹിരോഷിമയിലുമാണ്‌ ആദ്യം പീസ്‌ പഗോഡകള്‍ നിര്‍മ്മിച്ചത്‌. രണ്ടായിരാമാണ്ടോടുകൂടി ഏഷ്യ, യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിലായി എണ്‍പത്‌ പീസ്‌ പഗോഡകള്‍ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹം ലോകത്തിനു നല്‍കിയ പ്രധാന സന്ദേശം ഇതായിരുന്നു: Civilization is not to kill human beings, not to destroy things, not to make war, civilization is to hold mutual affection and to respect one another.
പൈന്‍മരനിരകളുടെ പശ്ചാത്തലഭംഗിയില്‍, പ്രശാന്തസുന്ദരമായ കുന്നിന്‍മുകളില്‍, രണ്ട്‌ കോണ്‍ക്രീറ്റ്‌ സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്ന പീസ്‌ പഗോഡ കണ്ണിനും കരളിനും കുളിര്‍മയേകുന്ന സുന്ദരനിര്‍മ്മിതിയാണ്‌.



1972-ല്‍ ആരംഭിച്ച്‌ ഇരുപത്‌ വര്‍ഷംകൊണ്ട്‌ നിര്‍മ്മിതി പൂര്‍ത്തിയാക്കിയ, ഡാര്‍ജിലിംഗിലെ ശാന്തിസ്‌തൂപത്തില്‍ ശ്രീബുദ്ധന്‍റെ നാല്‌ അവതാരങ്ങള്‍ - നില്‍ക്കുന്നതും ഇരിക്കുന്നതും ധ്യാനിക്കുന്നതും ഉറങ്ങുന്നതുമായ സുവര്‍ണ്ണശില്‍പങ്ങള്‍ കാണാം. 



സ്‌തൂപത്തിനു ചുറ്റും ശ്രീബുദ്ധന്‍റെ ശ്രദ്ധേയമായ ജീവിതസന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. ശാന്തിസ്‌തൂപത്തില്‍നിന്ന്‌ നോക്കിയാല്‍ കഞ്ചന്‍ ജംഗ മലനിരകള്‍ വ്യക്തമായി കാണാം.
ഏകദേശം നൂറുവാര ഇപ്പുറത്തായി, ജപ്പാന്‍കാരുടെ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന, രണ്ടുനിലകളുള്ളൊരു ബുദ്ധക്ഷേത്രത്തിലാണ്‌ സന്ദര്‍ശകര്‍ ആദ്യമെത്തുക. 

ഇത്‌ നിപ്പോണ്‍സന്‍ മ്യൊഹോജി ബുദ്ധക്ഷേത്രം എന്നറിയപ്പെടുന്നു. പ്രധാന കവാടത്തില്‍നിന്നും ഇറക്കവും കയറ്റവുമൊക്കെയുള്ള ചെറിയൊരു റോഡിലൂടെ അഞ്ചാറുമിനിറ്റ്‌ നടന്നാല്‍ ക്ഷേത്രകവാടമായി. ഏതാനും പടിക്കെട്ടുകള്‍കൂടി കയറിയാല്‍ ക്ഷേത്രമായി.
റോഡിന്‍റെ ഒരുവശത്ത്‌ മനോഹരമായ നാലഞ്ച്‌ ചെറിയ വീടുകള്‍, അവയ്‌ക്കുമുന്നില്‍ പാറിപ്പറക്കുന്ന പ്രാര്‍ത്ഥനക്കൊടികള്‍.
ക്ഷേത്രത്തിനകത്തേക്ക്‌ പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത്‌ ഫുജി ഗുരുജിയുടെ ചിത്രമാണ്‌. അടുത്ത്‌ ഒരു ബുദ്ധരൂപം ഉള്ളതുകൊണ്ട്‌ ഇതൊരു ബുദ്ധക്ഷേത്രമാണെന്ന്‌ മനസ്സിലാക്കാം. മുകളിലത്തെ പ്രാര്‍ത്ഥനാഹാളില്‍നിന്ന്‌ പുറത്തേക്കൊഴുകുന്ന ചെണ്ടയുടെ ശബ്‌ദം പരിസരമാകെ മുഴങ്ങിക്കേള്‍ക്കാം. കൗതുകപൂര്‍വ്വം മുകളിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ജപ്പാന്‍കാരിയായ പുരോഹിത ഹൊ-കൊ എന്നു പേരായ വലിയൊരു ചെണ്ടകൊട്ടി, ദൈമൊകു മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു. അല്‍പനേരം അവിടെയിരുന്ന്‌ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ അവര്‍ ഞങ്ങളോട്‌ പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ചെറിയ ചെണ്ടയും കോലും തന്നിട്ട്‌, അവര്‍ വലിയ ചെണ്ടകൊട്ടുന്ന അതേ താളത്തില്‍ കൊട്ടാനും പറഞ്ഞുതന്നു. അത്ഭുതമെന്നു പറയട്ടെ, വലുതും ചെറുതുമെല്ലാം ഒരേ ശബ്‌ദത്തില്‍, ഒരേ താളത്തില്‍ മുഴങ്ങി. നമുക്ക്‌ ഇഷ്‌ടമുള്ളത്രയും നേരം അവിടെ അങ്ങനെ കൊട്ടിയും പാടിയുമിരിക്കാം. എന്നാല്‍, അധികനേരമിരിക്കാന്‍ ഞങ്ങള്‍ക്ക്‌ സമയമുണ്ടായിരുന്നില്ല. എങ്കിലും ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിലിരുന്ന്‌ ഏതാനും നിമിഷം ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ചു. പോരുമ്പോള്‍, ദൈവത്തിന്‍റെ അനുഗ്രഹമെന്ന്‌ പറഞ്ഞ്‌ മധുരമുള്ള ഒരു സാധനം തിന്നാനും തന്നു.
1954-ല്‍, ജപ്പാനിലെ കുമാമോട്ടൊയിലാണ്‌ ഫുജി ആദ്യത്തെ പീസ്‌ പഗോഡ നിര്‍മ്മിച്ചത്‌. ഇന്ത്യയില്‍ ഡാര്‍ജിലിംഗിനുപുറമേ, രാജ്‌ഗിര്‍, ഡെല്‍ഹി, ഭുവനേശ്വര്‍, ലഡാക്‌, വൈശാലി, വാര്‍ധ എന്നിവിടങ്ങളിലും പീസ്‌ പഗോഡകളുണ്ട്‌. ലോകമെങ്ങും സമാധാനത്തിന്‍റെ സന്ദേശവുമായി നിലകൊള്ളുന്ന ജാപ്പനീസ്‌ പീസ്‌ പഗോഡകള്‍, ബി.സി.അഞ്ചാം നൂറ്റാണ്ടില്‍, നമ്മുടെ ഇന്ത്യയില്‍ ജന്മമെടുത്ത ബുദ്ധമതത്തിന്‍റെ രാജ്യാന്തരവ്യാപ്‌തിയെ അടയാളപ്പെടുത്തുന്നു. 





Sunday, 22 November 2020

പൊന്മുടി (യാത്ര) എസ്.സരോജം

രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും, തുടരെ രണ്ടവധിദിവസങ്ങള്‍. അതില്‍ ഒരു പകല്‍ മനംകുളിര്‍പ്പിക്കുന്ന പ്രകൃതിക്കാഴ്‌ചകള്‍ക്കായി മാറ്റിവച്ചാലെന്താ? മനസില്‍ മൊട്ടിട്ട സുന്ദരമായ ആശയം മക്കളുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്‌ പൂര്‍ണ്ണ പിന്‍തുണയുമായി അവരും മുന്നിട്ടിറങ്ങി. അങ്ങനെ ഒരു രണ്ടാം ശനിയാഴ്‌ച രാവിലെ ഏഴുമണിക്ക്‌ ഞങ്ങള്‍ കാറില്‍ യാത്രയാരംഭിച്ചു; നഗരഹൃദയത്തില്‍നിന്ന്‌ അറുപതു കിലോമീറ്റര്‍ അകലെയുള്ള പൊന്മുടിയിലേക്ക്‌. സംസ്ഥാനപാത രണ്ടിലൂടെ നെടുമങ്ങാട്‌ വഴി ചുള്ളിമാനൂരെത്തുമ്പോള്‍ പാത രണ്ടായി പിരിയുന്നു; നേരേവലത്തോട്ടുപോയാല്‍ വിതുര, തേവിയോട്‌ വഴി ഗോള്‍ഡന്‍വാലി, പൊന്മുടി.

ചുള്ളിമാനൂരിറങ്ങി പ്രഭാതഭക്ഷണം കഴിച്ചശേഷം യാത്രതുടര്‍ന്നു. വിതുരമുതല്‍ കണ്‍കുളിര്‍പ്പിക്കുന്ന പ്രകൃതിഭംഗികള്‍ ആസ്വദിച്ചുതുടങ്ങാം. അകലക്കാഴ്‌ചകളെ കണ്ണില്‍നിന്നും മറയ്‌ക്കുന്ന ഇടതൂര്‍ന്ന വൃക്ഷങ്ങളും റബ്ബര്‍തോട്ടങ്ങളും വളഞ്ഞുപുളഞ്ഞ വഴിയരികിലെ വേറിട്ട കാഴ്‌ചകളാകുന്നു. പൊന്മുടിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാണ്‌ ഗോള്‍ഡന്‍വാലി. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ കല്ലാറിലെ കണ്ണീരുപോലെ തെളിഞ്ഞ തണുത്തവെള്ളത്തില്‍ കുളിക്കാന്‍ കുട്ടികള്‍ക്കായിരുന്നു കൂടുതല്‍ ഉത്സാഹം. ജലക്രീഡകളില്‍ മതിമറന്നാഹ്ളാദിക്കുമ്പോള്‍ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങളാണ്‌ വഴുക്കലുള്ള പാറകളും മഴക്കാലത്ത്‌ അപ്രതീക്ഷിതമായുണ്ടാകുന്ന മലവെള്ളപ്പാച്ചിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്‌. ഡി.റ്റി.പി.സി വിനോദസഞ്ചാരികള്‍ക്കായി ഭക്ഷണശാല, വിശ്രമമുറി, ശൗചാലയം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കുടുംബത്തോടൊപ്പം കല്ലാറിന്റെ തീരത്തിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയേണ്ടതുതന്നെ. പക്ഷെ, ആഹാരാവശിഷ്‌ടങ്ങളോ പ്ലാസ്റ്റിക്കോ ഒന്നും അവിടെ ഉപേക്ഷിച്ചുപോകാന്‍ പാടില്ല.
തിരുവനന്തപുരത്തെ പ്രധാന നദികളായ വാമനപുരംപുഴയും (88കി.മീ) കരമനയാറും (67കി.മീ) നെയ്യാറും (56 കി.മീ). അഗസ്‌ത്യമലനിരയിലെ കുന്നുകളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. തമിഴ്‌നാട്ടിലെ ചെമ്മുഞ്ചി മൊട്ടയില്‍നിന്നുത്ഭവിക്കുന്ന കല്ലാറാണ്‌ വാമനപുരംപുഴയുടെ തുടക്കം. കല്ലാറിലേക്ക്‌ കളിയപ്പാറയാറും പന്നിവാസലാറും പൊന്മുടിയാറും ചിറ്റാറും മഞ്ഞപ്പാറയാറും കിളിമാനൂര്‍പുഴയും ചേര്‍ന്ന്‌ വാമനപുരം പുഴയാകുന്നു. ചിറയിന്‍കീഴിനടുത്തുള്ള അഞ്ചുതെങ്ങ്‌ കായലിലേക്കാണ്‌ വാമനപുരംപുഴ ഒഴുകിയെത്തുന്നത്‌. നഗരത്തില്‍നിന്നും നാല്‍പത്‌ കിലോമീറ്റര്‍ അകലെ, വിതുര-പൊന്മുടിപാതയ്‌ക്ക്‌ സമാന്തരമായാണ്‌ കല്ലാറൊഴുകുന്നത്‌. ജലനിരപ്പ്‌ കുറയുമ്പോള്‍ പുഴയിലുടനീളം ഉരുളന്‍കല്ലുകള്‍ പൊന്തിനില്‍ക്കുന്നത്‌ കാണാം. ധാരളം കല്ലുകളുള്ള പുഴയായതിനാലാവാം കല്ലാറെന്ന പേരുണ്ടായത്‌.

കല്ലാര്‍പാലത്തില്‍നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ദൂരം വനത്തിലൂടെ മുന്നോട്ടുനടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടമായി. പക്ഷിനിരീക്ഷകരുടെ ഇഷ്‌ടകേന്ദ്രമാണിവിടം. പക്ഷെ അപൂര്‍വം ചില പക്ഷികളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. കാട്ടുനടത്തക്കാരെ പേടിപ്പിച്ചുകൊണ്ട്‌ ഓടിമറയുന്ന കാട്ടരണകളും പാറിനടക്കുന്ന തുമ്പികളും പൂമ്പാറ്റകളും ധാരാളം. മുന്നോട്ടുപോകുംതോറും വഴി വളരെ ദുര്‍ഘടമായി. കഴിഞ്ഞ മഴക്കാലത്ത്‌ കടപുഴകിയതാവണം ഒരു വന്‍വൃക്ഷം വഴിക്ക്‌ കുറുകെ വീണുകിടക്കുന്നു. അതിനപ്പുറത്തേക്ക്‌ ചാടിക്കടക്കുക പ്രയാസംതന്നെ. വൃക്ഷങ്ങളുടെ വേരുകളിലും വള്ളിപ്പടര്‍പ്പുകളിലും പിടിച്ചുപിടിച്ച്‌ വളരെ പ്രയാസപ്പെട്ടുള്ള കാട്ടുനടത്തം അവസാനിക്കുന്നത്‌ മീന്‍മുട്ടി വെള്ളച്ചാട്ടത്തിനരികിലാണ്‌. പാറയിടുക്കിലൂടെ വഴികണ്ടെത്തിവരുന്ന പുഴയ്‌ക്ക്‌ ഇപ്പോള്‍ രൗദ്രഭാവം തീരെയില്ല. ചെരുപ്പൂരി കരയില്‍ വച്ചിട്ട്‌ പുഴയിലേക്കിറങ്ങി, ഒരു ഉരുളന്‍കല്ലിന്മേലിരുന്ന്‌ തണുത്ത പുഴവെള്ളത്തില്‍ കാലുകള്‍ താഴ്‌ത്തിവച്ചു. 


ചെറുതും വലുതുമായ പലയിനം മീനുകള്‍ കൂട്ടമായിവന്ന്‌ കാലില്‍ മുട്ടിയുരുമ്മി നില്‍ക്കുന്നു! മീന്‍മുട്ടി എന്ന പേരുവരാന്‍ കാരണമിതായിരിക്കാം എന്നൊരു കുസൃതിവിചാരവുമായി കുറച്ചുനേരം മീനുകളെ നോക്കിയിരുന്നു. അവയെ കൈയില്‍ കോരിയെടുത്ത്‌ കളിക്കണമെന്നായി കുട്ടികള്‍. ഇവിടെ മീന്‍പിടിക്കുന്നത്‌ നിരോധിച്ചിരിക്കുന്നു. ചുറ്റുമുള്ള കാനനഭംഗികളില്‍ ലയിച്ചുനില്‍ക്കെ അപ്രതീക്ഷിതമായി മഴചാറാന്‍ തുടങ്ങി. 1717മീറ്റര്‍ ഉയരത്തിലുള്ള ചെമ്മുഞ്ചി മൊട്ടയില്‍ മഴപെയ്‌താല്‍ വെള്ളംമുഴുവന്‍ കുത്തിയൊലിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ കല്ലാറിലെ ജലനിരപ്പുയരും. ആകയാല്‍ ഇനിയും അവിടെനില്‍ക്കുന്നത്‌ നന്നല്ലെന്ന്‌ കരുതി വേഗം തിരിച്ചുനടന്നു. വഴിമദ്ധ്യെ വനംവകുപ്പിന്റെ ഒരു നിരീക്ഷണകേന്ദ്രമുണ്ട്‌. അതിനടുത്തായി ടോയിലറ്റ്‌ സൗകര്യവുമുണ്ട്‌. പന്ത്രണ്ടുമണിയോടുകൂടി ഞങ്ങള്‍ ഗോള്‍ഡന്‍വാലിയില്‍നിന്ന്‌ പൊന്മുടിയിലേക്ക്‌ യാത്രയായി.


തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടെ കുത്തുകയറ്റം കയറിയുള്ള ആവേശകരമായ വനയാത്ര. ഒരുവശത്ത്‌ ഭീതിജനിപ്പിക്കുന്ന കൊക്കയും. കാഴ്‌ചയുടെ വൈവിധ്യം സമ്മാനിക്കുന്ന പൊന്മുടിയാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം ഇരുപത്തിരണ്ട്‌ ഹെയര്‍പിന്‍ വളവുകളുള്ള ചുരമാണ്‌. സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനും കാഴ്‌ചകള്‍ കാണാനും പാതയോരത്ത്‌ അവിടവിടെയായി പുല്‍ക്കുടിലുകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഓരോ ഹെയര്‍പിന്‍ വളവ്‌ കഴിയുമ്പോഴും കാലാവസ്ഥയ്‌ക്കുണ്ടാകുന്ന വ്യത്യാസം അനുഭവിച്ചറിയാം.
വഴിമദ്ധ്യെ ഒരിടത്ത്‌ ഒരു പഴയ വെയിറ്റിംഗ്‌ ഷെഡ്ഡിനോടുചേര്‍ന്ന്‌ പൊന്മുടി ടീ ഫാക്‌ടറി എന്നൊരു സൈന്‍ബോര്‍ഡ്‌ കണ്ടു. അതിനോടുചേര്‍ന്നുള്ള വഴിയേ കുറച്ചുദൂരം ചെന്നപ്പോള്‍ കാറ്റിന്‌ തേയിലയുടെ സുഗന്ധം. വഴിയുടെ ഇരുവശവും തേയിലച്ചെടികള്‍. അതിനപ്പുറം പഴയൊരു തേയിലഫാക്‌ടറി. ഒരു വാതിലില്‍ 1892 എന്നെഴുതിയിരിക്കുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒരു സായിപ്പ്‌ സ്ഥാപിച്ചതാണ്‌ ഈ തേയിലഫാക്‌ടറി. ഇപ്പോള്‍ ഒരു മലയാളിയാണ്‌ ഇതിന്റെ ഉടമസ്ഥന്‍. തോട്ടത്തില്‍നിന്ന്‌ നുള്ളിക്കൊണ്ടുവരുന്ന തേയില പഴയരീതിയില്‍ത്തന്നെ സംസ്‌കരിക്കുന്നതിനാല്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്ന തേയിലയ്‌ക്ക്‌ ഗുണനിലവാരം കൂടുതലാണ്‌. വിദേശങ്ങളില്‍ നല്ല ഡിമാന്റാണ്‌ പൊന്മുടിത്തേയിലയ്‌ക്ക്‌. കൊച്ചിയില്‍ കൊണ്ടുപോയിട്ടാണ്‌ തേയില ലേലംചെയ്‌ത്‌ കയറ്റിയയയ്‌ക്കുന്നത്‌. ഫാക്‌ടറിയുടെ പ്രവര്‍ത്തനം വിശദമായി പറഞ്ഞുതരുന്നതിന്‌ ചെറിയൊരു സര്‍വീസ്‌ ചാര്‍ജ്‌ നല്‍കേണ്ടതുണ്ട്‌. രണ്ടുകിലോ തേയിലയും വാങ്ങി അവിടെനിന്നിറങ്ങുമ്പോഴേക്കും വിശപ്പിന്റെ വിളിയെത്തി. പൊന്മുടിയിലെ സര്‍ക്കാര്‍വക അതിഥിമന്ദിരത്തില്‍ വിശ്രമത്തിനായി ഒരുമുറിയും ഉച്ചഭക്ഷണവും മുന്‍കൂര്‍ ഏര്‍പ്പാടാക്കിയിരുന്നു. പശ്ചിമഘട്ട മലനിരകളാല്‍ അനുഗ്രഹീതമായ പൊന്മുടിയില്‍ വര്‍ഷംമുഴുവന്‍ മഞ്ഞും തണുപ്പുമുള്ള കാലാവസ്ഥയാണ്‌. കടല്‍നിരപ്പില്‍നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്‌ പൊന്മുടിയുടെ സ്ഥാനം. കാടും കാട്ടരുവികളും പൊന്മുടിയുടെ കവാടത്തില്‍ സഞ്ചാരികളെ എതിരേല്‍ക്കുന്നു. കാനനയാത്രയുടെ തുടക്കത്തില്‍ത്തന്നെ വനംവകുപ്പിന്റെയും ഇക്കൊടൂറിസം വകുപ്പിന്റെയും നിര്‍ദ്ദേശങ്ങളെഴുതിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത്‌ പ്രകൃതിയെ സ്‌നേഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ഉത്തരവാദിത്തമാണ്‌. രാവിലെ എട്ടരമുതല്‍ വൈകിട്ട്‌ അഞ്ചരവരെയാണ്‌ അപ്പര്‍ സാനിട്ടോറിയത്തിലേക്ക്‌ പ്രവേശനം അനുവദിക്കുക. മദ്യവും പ്ലാസ്റ്റിക്കും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കല്ലാര്‍, പൊന്മുടി ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയുണ്ട്‌. കൂടാതെ കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയംവരെ പൊന്മുടിപോലീസിന്റെ നിരീക്ഷണവുമുണ്ടാവും. ഇതിനൊക്കെ പുറമെ പൊന്മുടിയില്‍ ഇരുപത്‌ നിരീക്ഷണക്യാമറകളും സദാ മിഴിതുറന്ന്‌ നില്‍ക്കുന്നുണ്ട്‌. അപ്പര്‍ സാനിട്ടോറിയത്തിലെത്തുമ്പോള്‍ യാത്രികര്‍ക്കുണ്ടാകുന്ന ആനന്ദം ചെറുതല്ല. സീത കുളിച്ചതെന്ന്‌ പറയപ്പെടുന്ന കുളത്തിന്റെ തണുപ്പാസ്വദിക്കാം, വാച്ച്‌ ടവറില്‍ കയറിയാല്‍ മഞ്ഞും മലയും പുണര്‍ന്നുനില്‍ക്കുന്നതു കാണാം, മാനംമുട്ടുന്ന മേഘങ്ങളില്‍ മിഴിമുനകൊണ്ട്‌ കവിതകുറിക്കാം..


ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ ടോപ്‌സ്റ്റേഷനിലേക്ക്‌ പോയി. സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസില്‍നിന്ന്‌ രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌ വിശാലമായ ടോപ്‌സ്റ്റേഷനിലേക്ക്‌. അവിടെയുമുണ്ട്‌ ആളൊഴിഞ്ഞ ചെറിയൊരു ചെക്‌പോസ്റ്റ്‌. അതിനരികിലായി ടൂറിസത്തിന്റെ ശിലാഫലകവും ശില്‍പങ്ങളും കാണാം. ഇവിടെവരെയേ വാഹനങ്ങള്‍ക്ക്‌ പ്രവേശനമുള്ളു. കുറേക്കൂടി മുന്നോട്ടുപോയാല്‍ കുടുംബശ്രീയുടെ ലഘുഭക്ഷണശാലയും വനവിഭവങ്ങള്‍ വില്‍ക്കുന്ന കൗണ്ടറുമുണ്ട്‌. നോക്കെത്താദൂരത്തോളം പരന്നുകിടക്കിന്ന പുല്‍മേടുകളും മലഞ്ചരിവുകളും ചോലവനങ്ങളും കയറിയിറങ്ങിനടക്കുന്നതിനിടയില്‍ ഇടയ്‌ക്കിടെ കോടമഞ്ഞിറങ്ങി കാഴ്‌ചകളെ കണ്ണില്‍നിന്ന്‌ മറയ്‌ക്കുന്നത്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവവും അനുഭൂതിയുമായി. പക്ഷെ, കനത്ത മഞ്ഞുള്ളപ്പോള്‍ ട്രെക്കിംഗ്‌ സാദ്ധ്യമല്ല. ചിലുചിലുത്ത തണുപ്പത്ത്‌, കുന്നിന്‍മുകളിലെ പാറകളില്‍ഇരുന്നും കിടന്നും മലങ്കാറ്റുകൊള്ളുന്നതിന്റെ രസം പറഞ്ഞറിയിക്കാനാവില്ല. 
ഒറ്റയ്‌ക്കും കൂട്ടായും എത്രയോ തവണ ആസ്വദിച്ചിട്ടുള്ളതാണ്‌ പൊന്മുടിയിലെ മഞ്ഞും തണുപ്പും. പക്ഷെ, ഓരോ തവണ വരുമ്പോഴും എന്തെങ്കിലും പ്രത്യേകതകള്‍ ആസ്വദിക്കാനുണ്ടാവും. കനത്ത പുകമഞ്ഞുകാരണം മലകള്‍ കയറാനാവാതെ നിരാശയോടെ മടങ്ങിയിട്ടുമുണ്ട്‌ ഒരിക്കല്‍. യാത്രികര്‍ക്ക്‌ വിശ്രമിക്കാന്‍ അവിടവിടെയായി കൂടാരങ്ങള്‍ നിര്‍മ്മിച്ചത്‌ അടുത്തകാലത്താണ്‌. ഈ പുല്ലുമേഞ്ഞ കൂടാരങ്ങള്‍ കുട്ടികള്‍ക്കാണ്‌ ഏറെ ഇഷ്‌ടമായത്‌. കുട്ടികള്‍ക്കായി പ്രത്യേകമായൊരു പാര്‍ക്കും പൊന്മുടിയില്‍ ഒരുക്കിയിട്ടുണ്ട്‌. അവിടെ കുറേനേരം കളിക്കാതെ മടക്കമില്ലെന്ന്‌ കുട്ടികള്‍ക്ക്‌ നിര്‍ബന്ധമായിരുന്നു. അവരുടെ ആഗ്രഹത്തിന്‌ വഴങ്ങാതിരിക്കാന്‍ മുതിര്‍ന്നവര്‍ക്കാവില്ലല്ലൊ. ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു തന്ത്രപ്രധാനകേന്ദ്രം കൂടിയാണ്‌ പൊന്മുടി. ആകയാല്‍ സ്വകാര്യഹോട്ടലുകള്‍ക്കും റിസോര്‍ട്ടകള്‍ക്കും പൊന്മുടിയില്‍ പ്രവേശനമില്ല. കെ.ടി.ഡി.സിയുടെ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടില്‍ യാത്രികര്‍ക്ക്‌ താമസിക്കാന്‍ പരിസ്ഥിതിസൗഹൃദ കോട്ടേജുകളുണ്ട്‌. വഴിയുടെ ഇരുവശവും ഹരിതഭംഗിയേറിയ കാഴ്‌ചകളാണൊരുക്കിയിരിക്കുന്നത്‌. ഇടത്തോട്ടുള്ള ടാറിട്ട റോഡിലൂടെ പോയാല്‍ പൊന്മുടി പോലീസ്‌ സ്റ്റേഷനിലെത്താം. നേരേ പോയാല്‍ ഗോള്‍ഡന്‍ പീക്ക്‌ റിസോര്‍ട്ടിലെത്താം. ലോകപ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലോറിബേക്കറുടെ കരവിരുതിലൊരുങ്ങിയതാണ്‌ ഈ മനോഹരമായ കെട്ടിടങ്ങള്‍. എട്ട്‌ ഡീലക്‌സ്‌, മൂന്ന്‌ പ്രീമിയം, മൂന്ന്‌ സ്യൂട്ട്‌ എന്നിങ്ങനെ മൂന്നുതരത്തിലുള്ള പതിനാല്‌ കോട്ടേജുകളാണ്‌ ഗോള്‍ഡന്‍ പീക്കിലുള്ളത്‌. കോട്ടേജുകളില്‍നിന്ന്‌ താഴേക്കിറങ്ങുന്ന പാതയുടെ ഇരുവശവും മനോഹരമായ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഈ പാത ചെന്നെത്തുന്നത്‌ കെ.ടി.ഡി.സിയുടെ ഓര്‍ക്കിഡ്‌ എന്ന ഭക്ഷണശാലയിലേക്കാണ്‌.
സമീപത്തുള്ള ഗവണ്മെന്റ്‌ ഗസ്റ്റ്‌ ഹൗസിലും കുറഞ്ഞനിരക്കില്‍ മുറികള്‍ ലഭ്യമാണ്‌. പക്ഷേ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പില്‍നിന്ന്‌ മുന്‍കൂര്‍ അനുമതിയുമായി വരുന്നവര്‍ക്കുമാത്രമേ അവിടേക്ക്‌ പ്രവേശനമുള്ളു. പൊന്മുടിയില്‍ ആദ്യമായി വിശ്രമസങ്കേതങ്ങള്‍ നിര്‍മ്മിച്ചത്‌ തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്നു. അന്ന്‌ രാജകുടുംബത്തിലുള്ളവര്‍ക്കും അവരുടെ അതിഥികള്‍ക്കും മാത്രമേ ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. കടല്‍ത്തീരത്തുനിന്ന്‌ ഒന്നരമണിക്കൂര്‍കൊണ്ട്‌ എത്തിച്ചേരാവുന്ന പൊന്മുടി അഗസ്‌ത്യന്റെ മടിത്തട്ടില്‍ പ്രകൃതീദേവി കാത്തുസൂക്ഷിക്കുന്ന കുളിരുള്ള കാട്ടുസൗന്ദര്യമാണ്‌. മലദൈവങ്ങള്‍ പൊന്ന്‌ സൂക്ഷിക്കുന്ന മല എന്ന അര്‍ത്ഥത്തിലാണ്‌ പഴമക്കാര്‍ ഈ കുന്നുകള്‍ക്ക്‌ പൊന്മുടി എന്ന്‌ പേരിട്ടതെന്നാണ്‌ ഇവിടത്തെ ആദിവാസികളായ കാണിക്കാര്‍ വിശ്വസിക്കുന്നത്‌. എന്നാല്‍, പുരാതനകാലത്ത്‌ ഇവിടെ നിലനിന്നിരുന്ന ബുദ്ധ-ജൈന സംസ്‌കാരമാണ്‌ പൊന്മുടി എന്ന പേരിനാധാരം എന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടു ന്നുണ്ട്‌. ബൗദ്ധരും ജൈനരും തങ്ങളുടെ ദൈവങ്ങളെ പൊന്നെയിര്‍ ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നൊക്കെ വിളിച്ചിരുന്നുവെന്നും പൊന്മുടി, പൊന്നമ്പലമേട്‌, പൊന്നാമല, പൊന്‍മന തുടങ്ങിയ പേരുകളൊക്കെ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും സംസ്‌കാരത്തില്‍നിന്ന്‌ ഉരുത്തിരിഞ്ഞവയാണെന്നും അവര്‍ വാദിക്കുന്നു. പൊന്മുടിയും പൊതിയല്‍മലയുമൊക്കെ മഹായാന ബുദ്ധമത കേന്ദ്രങ്ങളായിരുന്നുവെന്നും ശ്രീലങ്ക, ടിബറ്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ ബുദ്ധമതാനുയായികളും ലാമമാരും പൊതിയല്‍മലയിലെ ബുദ്ധവിഹാരം സന്ദര്‍ശിച്ചിരുന്നുവെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയല്‍മല തീര്‍ത്ഥാടനത്തെക്കുറിച്ച്‌ പരാമര്‍ശങ്ങളുണ്ടത്രെ. ബുദ്ധമതം ക്ഷയിച്ചതോടുകൂടി തീര്‍ത്ഥാടനം നിലയ്‌ക്കുകയും മറ്റ്‌ ബുദ്ധമത കേന്ദ്രങ്ങളുമായുള്ള ബന്ധം അറ്റുപോവുകയുമാണുണ്ടായത്‌ എന്നാണ്‌ ചരിത്രകാരന്മാരുടെ നിഗമനം.
സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികള്‍ക്ക്‌ പൊന്മുടിയില്‍നിന്ന്‌ വരയാട്ടു മൊട്ടയിലേക്ക്‌ ഒരുദിവസത്തെ വനയാത്രയാവാം. ഇതിന്‌ വനംവകുപ്പില്‍നിന്ന്‌ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. നവംബര്‍ മുതല്‍ മേയ്‌ വരെയാണ്‌ വനയാത്രയ്‌ക്ക്‌ പറ്റിയ സമയം. സംരക്ഷിത വന്യജീവിയായ വരയാടുകളുടെ ആവാസകേന്ദ്രമാണ്‌ പാലോട്‌ വനം റെയ്‌ഞ്ചിനു കീഴിലുള്ള വരയാട്ടുമൊട്ട. ഗോള്‍ഡന്‍വാലിയില്‍നിന്ന്‌ വനസംരക്ഷണസമിതിയുടെ ഗൈഡിനൊപ്പമാണ്‌ കാടിന്റെ ഉള്ളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്‌. പക്ഷേ കുടുംബസമേതം വരുന്നവര്‍ ഈ കാനനയാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

Saturday, 10 October 2020

ബൈലക്കുപ്പ ടിബറ്റന്‍ കോളനി (യാത്ര) എസ്.സരോജം


 കൂര്‍ഗ്ഗിലെ  മടിക്കേരിയില്‍നിന്നും പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടുമണിയോടെ ഞങ്ങള്‍ മിനിടിബറ്റ്‌ എന്നറിയപ്പെടുന്ന ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലേക്ക്‌ പുറപ്പെട്ടു. 

ഒരുമണിക്കൂര്‍ യാത്രയുണ്ട്‌ കൊടവ നാടിലെ വാണിജ്യനഗരമായ കുശാല്‍നഗറിലേക്ക്‌. കാവേരിനദിയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പട്ടണങ്ങളിലൊന്നാണിത്‌. ടിബറ്റന്‍ ക്ഷേത്രമായ ഗോള്‍ഡന്‍ ടെംബിളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അവിടെനിന്നും ആറുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ ബൈലക്കുപ്പ ടിബറ്റന്‍ കോളനിയിലെത്താം.

തികച്ചും ഗ്രാമീണമായ അന്തരീക്ഷം. വഴിയുടെ ഇരുവശത്തും കാപ്പിത്തോട്ടങ്ങളും പച്ചപ്പാടങ്ങളും. പാടങ്ങളില്‍ നെല്ല്‌, ചോളം, ഇഞ്ചി, കാബേജ്‌ എന്നിവ സമൃദ്ധമായി വളരുന്നു. നടന്നുകയറാന്‍ കഴിയുന്ന ഒരു കുന്നിന്‍മുകളിലാണ്‌ ബുദ്ധവിഹാരം. റോഡിനിരുവശത്തും ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ ബുദ്ധമതസൂക്തങ്ങളും പ്രാര്‍ത്ഥനകളും ടിബറ്റന്‍ ഭാഷയിലെഴുതിയ വര്‍ണ്ണക്കൊടികള്‍ കാറ്റില്‍ പാറുന്നു.. മെറൂണും മഞ്ഞയും നിറങ്ങളിലുള്ള വസ്‌ത്രങ്ങളണിഞ്ഞ സന്യാസിമാര്‍ ഒറ്റയായും കൂട്ടമായും നടക്കുന്നു. ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന സിക്കിമിലും ബുദ്ധിസ്റ്റു രാജ്യമായ ഭൂട്ടാനിലും കണ്ടതുപോലുള്ള കാഴ്‌ചകള്‍ ഇന്ത്യയുടെ തൈക്കന്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണ്ണാടകത്തിലും കണ്ടപ്പോള്‍ ആശ്ചര്യം തോന്നി.

ഇവിടെ പത്തുചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ ടിബറ്റന്‍ കുടിയേറ്റക്കാരാണ്‌ താമസക്കാര്‍. ബുദ്ധസന്യാസിമാരും അവരുടെ കുടുംബക്കാരും ബന്ധുക്കളുമൊക്കെയായി എഴുപതിനായിരത്തോളം പേരുണ്ടത്രെ. വീടുകളും മൊണാസ്‌്‌ട്രികളും സ്‌കൂളും കോളേജും ആശുപത്രിയും കൃഷിയിടങ്ങളും ഹോട്ടലുകളും പോസ്റ്റാഫീസും ബാങ്കുകളും ടെലഫോണ്‍ എക്‌സ്‌ചേഞ്ചും ഷോപ്പിംഗ്‌ സെന്ററുകളും തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടുംകൂടി ലുക്‌സം സാഡുപ്ലിംഗ്‌, ഡിക്കൈ ലാര്‍സോയ്‌ എന്നിങ്ങനെ രണ്ട്‌ കേന്ദ്രങ്ങളിലായിട്ടാണ്‌ അവരിവിടെ താമസിക്കുന്നത്‌. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവുംവലിയ ടിബറ്റന്‍ കോളനിയാണിത്‌. ഇവരുടെ ആത്മീയകേന്ദ്രമാണ്‌ ഗോള്‍ഡന്‍ ടെമ്പിള്‍ എന്നുവിളിക്കുന്ന നംഡ്രോളിംഗ്‌ മൊണാസ്‌ട്രി. സുവര്‍ണ്ണമകുടങ്ങളാല്‍ അലങ്കൃതമായ പ്രവേശനകവാടം ടിബറ്റന്‍ മാതൃകയിലുള്ളതാണ്‌. 
നിങ്‌മ മൊണാസ്‌ട്രി എന്നെഴുതിയിരിക്കുന്ന പ്രവേശനകവാടം കടന്നെത്തുന്നത്‌ നമുറ്റത്താണ്‌. ക്ഷേത്രവും അനുബന്ധ സ്ഥാപനങ്ങളുമൊക്കെയായി വളരെ വിശാലമാണ്‌ ചുറ്റുപാടുകള്‍. കവാടത്തിനരികിലുള്ള കടയില്‍ ടിബറ്റന്‍ കരകൗശലവസ്‌തുക്കള്‍, സുഗന്ധവസ്‌തുക്കള്‍, രോമക്കുപ്പായങ്ങള്‍, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, തുടങ്ങിയവ വില്‍പനയ്‌ക്കായി വച്ചിട്ടുണ്ട്‌. കാവിച്ചുവപ്പണിഞ്ഞ സന്യാസിമാര്‍ തന്നെയാണ്‌ വില്‍പനക്കാര്‍. 


അതിനപ്പുറത്തുള്ള ലൈബ്രറിയില്‍നിന്ന്‌ ഈ ബുദ്ധവിഹാരത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മനസ്സിലാക്കാം. സ്വന്തം നാടും വീടും വിട്ട്‌, അഭയംതേടിയുള്ള സുദീര്‍ഘമായൊരു പലായനത്തിന്റെ നഷ്‌ടങ്ങളും ദുരിതങ്ങളും നിറഞ്ഞ ധാരാളം കഥകള്‍ ഈ കോളനിനിവാസികള്‍ക്ക്‌ പറയാനുണ്ട്‌.
ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയില്‍, ദലൈലാമയുടെ നേതൃത്വത്തിന്‍കീഴില്‍ ഒരു സ്വതന്ത്രരാജ്യമെന്നപോലെ കഴിഞ്ഞിരുന്ന ടിബറ്റിനെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ കമ്മ്യൂണിസ്റ്റു ചൈന ആക്രമിച്ച്‌, അവരുടെ കീഴിലാക്കി. തടവറയിലാവുമെന്ന്‌ ഭയപ്പെട്ട ദലൈലാമയും കൂട്ടാളികളും ഇന്ത്യയില്‍ അഭയംതേടി. ഏറെക്കുറെ ടിബറ്റിലേതിനു സമാനമായ തണുത്ത കാലാവസ്ഥയുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ താമസിച്ചുകൊള്ളാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു അവര്‍ക്ക്‌ അനുവാദം നല്‍കി. പലായനംചെയ്‌തെത്തിയ ലാമമാരെയും സന്യാസിമാരെയും മുഴുവനായി ഉള്‍ക്കൊള്ളാന്‍ അവിടെ സ്ഥലം പോരാതെ വന്നതിനാല്‍ അവര്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളിലേക്ക്‌ ചേക്കേറാന്‍ തുടങ്ങി. കുറേപ്പേര്‍ കൊടകിലുമെത്തി.
കൊടകിലെത്തിയ പേമ നൊര്‍ബ റിന്‍പോച്ചെയും കൂട്ടരും ബൈലക്കുപ്പയില്‍ ഒരു ടെന്റുണ്ടാക്കി താമസവും ആരാധനയും തുടങ്ങി. 1961-ല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ അവരുടേതായ തൊഴില്‍ചെയ്‌ത്‌, അവരുടേതായ രീതിയില്‍ ജീവിച്ചുകൊള്ളാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ മൂവായിരത്തോളം ഏക്കര്‍ ഭൂമി നല്‍കി. മുളങ്കാടുകള്‍ നിറഞ്ഞ ഭൂമിയില്‍ ആദ്യം അവര്‍ മുളകൊണ്ടുള്ള വീടുകളും ആരാധനാലയവുമുണ്ടാക്കി. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച്‌, പടിപടിയായി വളര്‍ന്ന്‌, ഇന്നു കാണുന്ന രീതിയില്‍ ഒറ്റനിലയും രണ്ടുനിലയുമുള്ള വീടുകളും മറ്റു ജീവിതസൗകര്യങ്ങളുമൊക്കെയുണ്ടായി.1969-ല്‍ ബൈലക്കുപ്പയില്‍ മനോഹരമായൊരു ബുദ്ധവിഹാരം ഉയര്‍ന്നു. ദലൈലാമയാണ്‌ ഈ ബുദ്ധവിഹാരത്തിന്‌ നംഡ്രോളിംഗ്‌ മൊണാസ്‌ട്രി (ഗോള്‍ഡന്‍ ടെമ്പിള്‍) എന്ന്‌ പേരിട്ടത്‌. 2009-ല്‍ പേമ റിന്‍പോച്ചെ പരിനിര്‍വാണം പ്രാപിച്ചു. മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊക്കെയായി, ഇപ്പോള്‍ ബൈലക്കുപ്പയിലെ ടിബറ്റന്‍ കുടിയേറ്റക്കാരുടെ എണ്ണം എഴുപതിനായിരത്തിലെത്തിനില്‍ക്കുന്നു.



ആദ്യം കാണുന്ന ദേവാലയത്തിനു മുകളില്‍ ദലൈലാമയുടെ വലിയ ചിത്രവും ഉയരമുള്ള ഗോപുരവും കാണാം. പരമ്പരാഗത ടിബറ്റന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ടെമ്പിള്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. അതിന്റെ അകച്ചുവരുകളിലെല്ലാം ബുദ്ധന്റെ അവതാരചിത്രങ്ങളും വജ്രായന ബുദ്ധിസത്തെക്കുറിച്ചുള്ള ലിഖിതങ്ങളും കാണാം. ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മൂന്നു പ്രതിഷ്‌ഠകളുണ്ട്‌. നടുവില്‍ ശാക്യമുനിബുദ്ധനും വലതുവശത്ത്‌ ഗുരു റിംപോച്ചെ പത്മസംഭവനും ഇടതുവശത്ത്‌ ബുദ്ധഅമിതയുസ്സുമാണ്‌. ശാക്യവംശത്തില്‍ ജനിച്ച മുനി എന്ന അര്‍ത്ഥത്തില്‍ ശ്രീബുദ്ധനെ. ശാക്യമുനി എന്ന്‌ പറയുന്നു. ബുദ്ധന്‍ നിര്‍വാണംപ്രാപിച്ച്‌ പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, സിന്ധുനദീതീരത്തെ സ്വാത്ത്‌ താഴ്‌വരയിലാണ്‌ ഗുരു പത്മസംഭവ ജന്മമെടുത്തത്‌. യുഗയുഗാന്തരങ്ങള്‍ക്കു മുമ്പേതന്നെ ബോധോദയം സിദ്ധിച്ച ബുദ്ധനാണത്രെ അമിതയുസ്‌. അമിതയുസിന്റെ പ്രവര്‍ത്തനഫലമായാണ്‌ ജീവജാലങ്ങള്‍ക്ക്‌ ദീര്‍ഘായുസ്‌ ഉണ്ടായതെന്നും അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തോടടുക്കുന്നവര്‍ക്കുപോലും ആയുസ്‌ നീട്ടിക്കിട്ടുമെന്നുമാണ്‌ ഇവരുടെ വിശ്വാസം. ഗുരു റിമ്പോച്ചെ പത്മസംഭവന്റെയും ശിഷ്യന്മാരുടെയും ചിത്രങ്ങളും ബുദ്ധമതഗ്രന്ഥങ്ങളും പ്രാര്‍ത്ഥനാചക്രങ്ങളും ആനക്കൊമ്പുകളും തുടങ്ങി നിരവധി വിശിഷ്‌ട വസ്‌തുക്കള്‍ ക്ഷേത്രത്തിനുള്ളില്‍ കാണാം. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന, മതസൂക്തങ്ങള്‍ ആലേഖനംചെയ്‌ത വലിയ മണിയും ക്ഷേത്രസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു.


ഗോള്‍ഡന്‍ ടെമ്പിളും ഗുരു പത്മസംഭവ ബുദ്ധവിഹാരവും വളരെ സങ്കീര്‍ണ്ണമായ വാസ്‌തുശൈലിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 1965-ല്‍ നിര്‍മ്മാണം ആരംഭിച്ച ഗോള്‍ഡന്‍ ടെമ്പിള്‍ 1969-ലാണ്‌ ദര്‍ശനത്തിനായി തുറന്നുകൊടുത്തത്‌. രാവിലെ എട്ടുമുതല്‍ വൈകിട്ടഅഞ്ചുവരെയാണ്‌ സന്ദര്‍ശനസമയം. ആരാധനാസമയത്തെത്തുന്നവര്‍ക്ക്‌ സന്യാസിമാരുടെ പാട്ടും മന്ത്രോച്ചാരണവും കുഴലൂത്തുമൊക്കെ നിശ്ചിതസ്ഥാനത്തുനിന്ന്‌ കണ്ടും കേട്ടും ആസ്വദിക്കാം. നിത്യേന ധാരാളം ഭക്തന്മാരും വിനോദസഞ്ചാരികളും ബുദ്ധവിഹാരം സന്ദര്‍ശിക്കാനെത്തുന്നു. സന്യാസിമാര്‍ താമസിക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുന്നിലെ നടുമുറ്റം കടന്നാല്‍ പ്രധാന ക്ഷേത്രമായി. ഇരുവശത്തും പ്രാര്‍ത്ഥനാലയങ്ങളാണ്‌. നടപ്പാതയ്‌ക്കുചുറ്റുമുള്ള ഉദ്യാനത്തില്‍ ധ്യാനിച്ചിരിക്കുന്ന നിരവധി സന്യാസിമാരെയും ലാമമാരെയും കാണാം. ആശ്രമങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല.
ടിബറ്റന്‍ ദമ്പതികള്‍ തങ്ങള്‍ക്കുണ്ടാകുന്ന ആദ്യത്തെ ആണ്‍കുട്ടിയെ ആത്മീയജീവിതത്തിന്‌ നിയോഗിക്കണം എന്നതാണ്‌ കീഴ്‌വഴക്കം. ഈ കുട്ടികളാണ്‌ മൊണാസ്‌ട്രിയിലെ സന്യാസിമാരാകുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ബുദ്ധമതപഠനകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ബുദ്ധമത പഠനകേന്ദ്രമാണിത്‌. അയ്യായിരത്തിലധികം സന്യാസിമാരുണ്ടിവിടെ. അതിരാവിലേ മുതല്‍ അര്‍ദ്ധരാത്രിവരെ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെയായി കഴിയുന്ന സന്യാസിമാരുടെ ആചാരങ്ങളെല്ലാം വളരെ രസകരമാണ്‌. ശാന്തപ്രകൃതികളായ ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരോടും സംസാരിക്കാറില്ല.
പത്മസംഭവ ബുദ്ധ വിഹാരത്തില്‍ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല. ഉത്സവാഘോഷവേളകളില്‍ മാത്രമേ അത്‌ തുറക്കാറുള്ളു. ടിബറ്റന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ പുതുവത്സരവും ജൂണ്‍ മാസത്തില്‍ ബുദ്ധജയന്തിയും ജൂലൈ മാസത്തില്‍ ദലൈലാമയുടെ ജന്മദിനവും ഇവര്‍ക്ക്‌ വിശേഷപ്പെട്ട ആഘോഷങ്ങളാണ്‌.


അടച്ചിട്ടിരുന്ന ഒരാശ്രമത്തിന്റെ മുന്നിലെ പടികളിലിരുന്ന്‌ ഫോട്ടോയെടുത്തശേഷം ഞങ്ങള്‍ പരിസരമാകെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട്‌ പുറത്തേക്കിറങ്ങി. കടകളില്‍നിന്ന്‌ കുട്ടികള്‍ക്ക്‌ മനോഹരമായ വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി. മൈസൂര്‍ സാന്‍ഡല്‍ പൗഡര്‍, ചന്ദനതൈലം, കാപ്പിപ്പൊടി, വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ്‌, ടിബറ്റന്‍ സമോസ തുടങ്ങി ഓരോരുത്തരും വേണ്ടതൊക്കെ വാങ്ങി, ഉച്ചയോടുകൂടി ഞങ്ങള്‍ മിനിടിബറ്റിലെ സന്യാസിമാരോട്‌ വിടപറഞ്ഞു.