Monday 23 September 2024

വാമനന്മാരുടെ ഓണം (കവിത) എസ്.സരോജം


ഓണമെന്നൊരു നല്ലസ്വപ്നമുള്ളില്‍

ഓമനിച്ചെന്നോ നിറച്ചുവച്ചു.

ഇന്നോളമാനല്ല സ്വപ്നങ്ങളില്‍

നെല്ലും പതിരും തിരഞ്ഞു ഞാനും.

ഏറെയും പതിരാണ് കണ്ടതെന്നാല്‍

എള്ളോളം പ്രതീക്ഷ ബാക്കിവച്ചു.

മാവേലിവരുമെന്ന് കാത്തിരുന്നെന്‍

മുന്നില്‍തിമര്‍ക്കുന്നു വാമനന്മാര്‍.


സമത്വസുന്ദരലോകമീമന്നില്‍

സ്വപ്നംകണ്ടൊരു ശുദ്ധമാനസന്‍ 

ഭാവിച്ചുപാടിയമാവേലിനാടേ

നീ വെറുംമിഥ്യയായ് തീര്‍ന്നുവെന്നോ?

കൊള്ളയും കൊലയും കൊള്ളിവയ്പും

ഇന്നീനാടിന്റെയുത്സവങ്ങള്‍

ആമോദമെല്ലാം സമ്പന്നവര്‍ഗം

അക്ഷയപാത്രംനിറച്ചുവയ്പൂ

പാമരന്മാര്‍ക്കെന്തോണമെന്ന

ചോദ്യത്തിനുത്തരമില്ലയെന്നോ? 

നേരുംനെറിയും പുലരുന്നകാലം

സ്വപ്നംകണ്ടെന്നും നമുക്കുറങ്ങാം.

 

No comments:

Post a Comment