Sunday, 23 February 2025

മച്ചുപിച്ചു - ഒരു മഹാത്ഭുതം

2023-ലെ ലാറ്റിനമേരിക്കന്‍ യാത്രയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് 1983-ല്‍ യുനെസ്‌കൊയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയ മച്ചുപിച്ചു എന്ന മഹാത്ഭുതം കാണുകതന്നെ. പെറുവിലുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളെതുടര്‍ന്ന് ഒരുമാസത്തോളമായി അടച്ചിട്ടിരുന്ന മച്ചുപിച്ചു ഒരാഴ്ചമുമ്പാണ് സന്ദര്‍ശകര്‍ക്കായി വീണ്ടുംതുറന്നത്. ഹോട്ടലില്‍നിന്ന് കട്ടന്‍കാപ്പി കുടിച്ച്, പാക്കറ്റിലാക്കിയ പ്രഭാതഭക്ഷണവുമായി കൃത്യം നാലരക്കിറങ്ങി. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വലിയവാഹനങ്ങള്‍ക്ക് ഹോട്ടലിനുമുന്നിലൂടെയുള്ള ഇടറോഡിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. മുറ്റംവരെ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. പൊടിശല്യംകാരണം മാസ്‌കില്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൂന്നുടാക്‌സികളിലായി ഞങ്ങള്‍ പെറുറെയിലിന്റെ ബസ്സ്‌റ്റേഷനിലെത്തി. സാധാരണഗതിയില്‍, ഇവിടെനിന്ന് മച്ചുപിച്ചുവിലേക്ക് അഞ്ചുമണിക്കൂര്‍  യാത്രാദൂരമുണ്ട്  വെളുപ്പാന്‍കാലത്തെ മഞ്ഞിലും തണുപ്പിലും മയങ്ങിയുള്ള ഇരിപ്പ്. ഒല്ലന്തയ്ടാംബോ ടൗണില്‍ ബസ്സിറങ്ങിയപ്പോള്‍ നേരം നന്നേപുലര്‍ന്നിരുന്നു. വഴിയോരക്കച്ചവടക്കാരും വിനോദസഞ്ചാരികളും തിങ്ങിനിറഞ്ഞ തെരുവിലൂടെ നടന്ന് മച്ചുപിച്ചുവിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെത്തി. വിശ്രമമുറിയില്‍കയറി ഫ്രഷായി. ഹോട്ടലില്‍നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണംകഴിച്ചു.

തെക്കന്‍പെറുവിലെ വിശുദ്ധതാഴ്‌വരയിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഒല്ലന്തയ്ടാംബോ. മച്ചുപിച്ചുവിലേക്കുള്ള യാത്രയില്‍ ഒല്ലന്തയ്ടാംബോ ടൗണ്‍ സഞ്ചാരികള്‍ക്ക് ഒരിടത്താവളമായി വര്‍ത്തിക്കുന്നു.  മച്ചുപിച്ചുവിലേക്കുള്ള ദിവസങ്ങള്‍നീണ്ട ട്രക്കിംഗിന്റെ (ഇന്‍കട്രയല്‍) തുടക്കം ഇവിടെനിന്നാണ്. പുരാതനമായ ഇന്‍ക സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ചരിത്രനിധിപോലെ കാത്തുസൂക്ഷിക്കുകയാണിവിടെ. മലയുടെ പാര്‍ശ്വത്തില്‍ നിലകൊള്ളുന്ന വലിയൊരു കോട്ടയും കല്ലുകൊണ്ടുള്ള ടെറസുകളും കോട്ടയ്ക്കുള്ളിലെ സൂര്യക്ഷേത്രവും രാജകീയജലധാരയും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. പഴയ ടൗണില്‍ ഇന്‍കകളുടെ കാലത്തുള്ള കെട്ടിടങ്ങളും ഉരുളന്‍കല്ലുകള്‍പാകിയ തെരുവുകളും കാണാം. സമാന്തരമായി സ്ഥിതിചെയ്യുന്ന തെരുവുകളും ഇരുവശവും നിരന്നിരിക്കുന്ന വാസസ്ഥലങ്ങളും അന്നത്തെ നിര്‍മ്മാണകലയുടെ വൈദഗ്ധ്യം വിളിച്ചോതുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ പച്ചകുതേക്ക് എന്ന ഇന്‍ക ചക്രവര്‍ത്തി ഈ പ്രദേശം കീഴടക്കുകയും പഴയ നിര്‍മ്മിതികള്‍ നശിപ്പിച്ച്, തന്റേതായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു എന്ന് ചരിത്രം. മഞ്ഞുതൊപ്പിയണിഞ്ഞ മലകളും ഉറുബംബനദിയും ഒല്ലന്തയ്ടാംബോയെ അതിസുന്ദരിയാക്കുന്നു. മലയോരഭംഗികള്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് താഴ്‌വാരത്ത് ചുറ്റിനടക്കവെ, കൂറ്റന്‍മലയുടെ അടിവാരത്തുള്ള ചെറിയപാളത്തില്‍ മൂന്നുബോഗികളുള്ള കുഞ്ഞന്‍ ട്രെയിന്‍ യാത്രക്കൊരുങ്ങിയെത്തി. ആഹ്ലാദത്തോടെ അതിന്റെ  പടംപിടിച്ചെടുത്തു. പിന്നെ അതിനരികില്‍നില്‍ക്കുന്ന സെല്‍ഫിയെടുത്തു. 

സുന്ദരിയായൊരു ട്രെയിന്‍ ഹോസ്റ്റസ് ടിക്കറ്റുപരിശോധിച്ച് സഞ്ചാരികളെ ഓരോരുത്തരെയായി ട്രെയിനിലേക്ക് കയറ്റി, എട്ടുമണിയോടെ ട്രെയിന്‍ ഓടിത്തുടങ്ങി.  ആമസോണ്‍നദിയുടെ കൈവഴികളിലൊന്നായ ഉറുബംബയെ കണ്ടും കാണാതെയും കൂറ്റന്‍മലകള്‍ക്കിടയിലൂടെ, മഴക്കാടിന്റെ നടുവിലൂടെ മച്ചുപിച്ചുവിലേക്കുള്ള വിചിത്രയാത്ര. വശങ്ങളിലും റൂഫിലുമുള്ള കണ്ണാടികളിലൂടെ പുറത്തേക്കുനോക്കി, പനോരമിക് കാഴ്ചകളുടെ സമൃദ്ധിയിലും സൗന്ദര്യത്തിലും കണ്ണുടക്കി ഒരിരിപ്പാണ്. ആകാശത്തോളം ഉയരത്തില്‍ കുത്തിനിര്‍ത്തിയതുപോലുള്ള പര്‍വതശിഖരങ്ങളും വന്‍വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും വര്‍ണ്ണപുഷ്പങ്ങളും കള്ളിച്ചെടികളും കിളികളുടെ പാട്ടും ആസ്വദിച്ച്, സേക്രഡ് വാലിയിലൂടെ അഗ്വാസ് കാലിയന്റസ് ടൗണിലേക്ക് രണ്ടുമണിക്കൂര്‍ നീളുന്ന യാത്രയില്‍ കാഴ്ചകള്‍ക്ക് അകമ്പടിയായി കര്‍ണ്ണാനന്ദകരമായ ആന്‍ഡിയന്‍സംഗീതവും.

ട്രെയിനിറങ്ങി, അല്‍പദൂരംനടന്ന്, ഉറുബംബയിലേക്കൊഴുകുന് അരുവിക്കുകുറുകെയുള്ള നടപ്പാലവും കടന്ന്, ഷട്ടില്‍ബസില്‍  അരമണിക്കൂര്‍കൊണ്ട് മച്ചുപിച്ചുവിന്റെ .അടിവാരത്തെത്താം. ഫ്രഷാവണമെന്നുള്ളവര്‍ക്ക് അവിടെ പരിമിതായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൈതൃകസൈറ്റില്‍ ശുചിമുറികളില്ല, ഭക്ഷണപാനീയങ്ങളും ലഭ്യമല്ല. നാലുമണിക്കൂറാണ് അനുവദനീയമായ സന്ദര്‍ശനസമയം. ടിക്കറ്റും പാസ്‌പോര്‍ട്ടും നിര്‍ബന്ധമായും കൈവശം കരുതണം. 

സുരക്ഷാപരിശോധനകഴിഞ്ഞ്, ഗൈഡിന്റെ അകമ്പടിയോടെ, മലയുടെ ഉച്ചിയിലേക്കുള്ള നടന്നുകയറ്റം. മഷിനീലമേലാപ്പണിഞ്ഞ മേഘവനങ്ങളിലും വിചിത്രനിര്‍മ്മിതികളിലും കണ്ണുകള്‍ പാറിനടന്നപ്പോള്‍ വെയിലിന്റെചൂടും കാലിന്റെകുഴ;ച്ചിലും മറന്നേപോയി. 

ഗൈഡായ മരിയ മലകയറാന്‍  സഹായിക്കുന്നതോടൊപ്പം മച്ചുപിച്ചുവിന്റെ കഥയും സരസമായി വിവരിച്ചുകൊണ്ടിരുന്നു. ഗൈഡുബുക്കില്‍  നിധിപോലെ സൂക്ഷിച്ചിരിക്കുന്ന, പച്ചകുതേക്കിന്റെയും മച്ചുപിച്ചുവിന്റെയും  ചില അപൂര്‍വചിത്രങ്ങളും അവരെനിക്ക് കാണിച്ചുതന്നു.1400കളില്‍, പച്ചകുതേക് എന്ന ഇന്‍കരാജാവ് 2430മീറ്റര്‍ ഉയരമുള്ള പര്‍വതത്തിന്റെ മുകളില്‍ അടിമകളെക്കൊണ്ട് പടുത്തുയര്‍ത്തിയ രാജകീയനഗരമാണ് മച്ചുപിച്ചു. ഇത് രാജകുടുംബത്തിന്റെയും പ്രഭുക്കന്മാരുടെയും വിശ്രമകേന്ദ്രമായിരുന്നുവത്രെ. 

ലോകാത്ഭുതങ്ങളിലൊന്നായി 2007-ല്‍ നാമകരണംചെയ്യപ്പെട്ട മച്ചുപിച്ചു തെക്കന്‍ പെറുവിലെ കിഴക്കന്‍ കോര്‍ഡില്ലേരയില്‍, കുസ്‌കോയില്‍നിന്ന് എണ്‍പതുകിലോമീറ്റര്‍ വടക്കുപടിഞ്ഞാറ്, സേക്രഡ് വാലിക്കുമുകളില്‍, ഉറുബംബപ്രവിശ്യയിലെ മച്ചുപിച്ചുജില്ലയില്‍ സ്ഥിതിചെയ്യുന്നു. ഭൂകമ്പത്തില്‍ തകരാതിരിക്കാന്‍ പ്രത്യേകആകൃതിയില്‍ വെട്ടിയെടുത്ത് മിനുസപ്പെടുത്തിയ ഗ്രാനൈറ്റ്കല്ലുകള്‍കൊണ്ട് ക്ലാസിക്കല്‍ ഇന്‍കശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍. അഥവാ, ഭൂകമ്പത്തില്‍ കല്ലുകള്‍ അകന്നുമാറിയാലും തിരികെ അതേസ്ഥാനങ്ങളില്‍ വന്നുറയ്ക്കുമെന്നതാണ് ഈ നിര്‍മ്മാണശൈലിയുടെ പ്രത്യേകത. രാജാവിനും പരിവാരങ്ങള്‍ക്കും പദവിക്കനുസരിച്ചുള്ള താമസസൗകര്യങ്ങള്‍, ശവസംസ്‌കാര രീതികള്‍, ജ്യോതിശാസ്ത്രപ്രകാരമുള്ള സൂര്യക്ഷേത്രം, തട്ടുതട്ടായുള്ള കൃഷിഭൂമികള്‍, കാലിത്തൊഴുത്തുകള്‍, നദിയില്‍നിന്ന് ജലമെത്തിക്കുന്നതിനുള്ള കല്‍ക്കനാലുകള്‍, ഗോവണിപ്പാതകള്‍ തുടങ്ങി എല്ലാവിധ ജീവിതസൗകര്യങ്ങളും ഉള്‍പ്പെട്ടിരുന്ന നിഗൂഢനഗരത്തിന് ഒരുനൂറ്റാണ്ടുകാലത്തെ നിലനില്‍പേ ഉണ്ടായിരുന്നുള്ളു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ്‌കോളനിവല്‍ക്കരണത്തിന്റെ ആരംഭത്തില്‍ ഇന്‍കകള്‍ ഇവിടം വിട്ടുപോയതാണെന്നും അധിനിവേശക്കാര്‍ കണ്ടെത്തിനശിപ്പിക്കുമെന്ന ഭയത്താല്‍ അവര്‍തന്നെ കോട്ടയ്ക്കുചുറ്റുമുള്ള കാടും വഴികളും തീയിട്ടുനശിപ്പിച്ചതാണെന്നും തെളിവുണ്ടത്രെ. നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാതെ ആമസോണ്‍ ഉഷ്ണമേഖലാവനത്തില്‍ മലകള്‍ക്കിടയില്‍ മറഞ്ഞുകിടന്ന നഗരത്തെക്കുറിച്ച് പുറംലോകം അറിയുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അതുവരെ പ്രദേശവാസികളില്‍ ചിലര്‍ക്കുമാത്രം അറിയാമായിരുന്ന ഈ രാജകീയനഗരം 1911-ല്‍ ഹിറാം ബിംഗ് ഹാം എന്ന അമേരിക്കന്‍ ഗവേഷകന്‍ കണ്ടെത്തി, പുറംലോകത്തെ അറിയിക്കുകയായിരുന്നു. അവസാനത്തെ ഇന്‍കഗ്രാമമായ വില്‍കാബാംബയെ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഉറുബംബതാഴ്‌വരയിലൂടെ സഞ്ചരിക്കുമ്പോള്‍, ഗ്രാനൈറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരം കണ്ടിട്ട്, അടുത്ത് എന്തെങ്കിലും പഴയകാല നിര്‍മ്മിതികള്‍ ഉള്ളതായിഅറിയാമോ എന്ന് അദ്ദേഹം പ്രദേശവാസികളോട് ചോദിച്ചുവെന്നും ഭൂവുടമയായ മെല്‍ചോര്‍ അര്‍തേഗയും പെറുവിയന്‍ നാഷണല്‍ ഗാര്‍ഡിന്റെ സര്‍ജന്റ് കരാസ്‌കോയുമാണ് അദ്ദേഹത്തെ മച്ചുപിച്ചുവിലേക്ക് നയിച്ചതെന്നുമാണ് കഥ. കാടുവെട്ടിത്തെളിച്ചുള്ള അദ്ദേഹത്തിന്റെ പര്യവേഷണങ്ങള്‍ ചില നിര്‍മ്മിതികള്‍ തകരാന്‍ കാരണമായി. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിന്റെ 40% മാത്രമാണ് നമ്മളിപ്പോള്‍ കാണുന്നത്.  പര്‍വതത്തില്‍നിന്ന് താഴേക്കുവീഴുന്നത് തടയാന്‍ നിര്‍മ്മിച്ചവയാണ് കോട്ടയ്ക്കുതാഴെയുള്ള അറുനൂറിലധികം ടെറസുകളെന്ന് പിന്നീടാണ് കണ്ടെത്തിയത്. മച്ചുപിച്ചുവില്‍നിന്നും കണ്ടെത്തിയ അയ്യായിരത്തിലധികം  പുരാവസ്തുക്കളുടെ ഉടമസ്ഥതയെച്ചൊല്ലി പെറുവും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യേല്‍ സര്‍വകലാശാലയും തമ്മില്‍ ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. ഒടുവില്‍, ഗവേഷണത്തിനായി കൊണ്ടുപോയ എല്ലാ പുരാവസ്തുക്കളും ജന്മനാടിന് തിരികെനല്‍കാന്‍ 2012-ല്‍ തീരുമാനമായി. 

    ഇന്‍കകള്‍ വിശുദ്ധമായി കരുതിയിരുന്ന ഉയരമുള്ള പര്‍വതവും മറ്റ് പ്രകൃതിസാന്നിധ്യങ്ങളും  ഉള്ള മച്ചുപിച്ചു സൂര്യാരാധനയുടെയും ജ്യോതിശാസ്ത്രനിരീക്ഷണത്തിന്റെയും കേന്ദ്രമായിരുന്നുവെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇന്‍കഭാഷയില്‍ മച്ചുപിച്ചു എന്നാല്‍ പഴയപര്‍വതം എന്നര്‍ത്ഥം. അത് കോട്ടയുടെ തൊട്ടുമുന്നിലുള്ള വലിയപര്‍വതത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ക്ലാസിക്‌ഫോട്ടോകളിലും പോസ്റ്റ്കാര്‍ഡുകളിലുമൊക്കെ നമ്മള്‍ കാണുന്നത് കോട്ടയുടെ തൊട്ടുപിന്നിലുള്ള ഹുയ്‌നപിച്ചുവാണ്. പുതിയപര്‍വതം എന്നാണ് ഹുയ്‌നപിച്ചുവിന്റെ അര്‍ത്ഥം. മുക്കാല്‍മണിക്കൂര്‍കൊണ്ട് ഹുയ്‌നപിച്ചുവിന്റെ മുകളിലെത്താം. വഴിയില്‍ ഒരു ഇന്‍ക ക്ഷേത്രവും കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പുരാതനഗോത്രക്കാര്‍ രണ്ടുപുണ്യമലകളുടെ (സൂര്യചന്ദ്രമലകള്‍) സാമീപ്യത്തില്‍, സൂര്യനെ പിതാവായും ചന്ദ്രനെ മാതാവായും ആരാധിച്ചിരുന്നു. ഇന്‍കകളും അതേവിശ്വാസക്കാരായിരുന്നുവെന്ന് ചെറുതുംവലുതുമായ രണ്ടുമലകളുടെ സാമീപ്യവും കോട്ടയിലെ ക്ഷേത്രങ്ങളും സൂചിപ്പിക്കുന്നു പെറുവിലെ 10% ജന്തുജാലങ്ങളുടെയും 22% സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് മച്ചുപിച്ചുവിലെ മേഘവനങ്ങള്‍. ഇവിടെ ഓര്‍ക്കിഡുകള്‍മാത്രം മുന്നൂറിലധികം ഇനങ്ങളുണ്ടത്രെ. മച്ചുപിച്ചുവിലെ അവിശ്വസനീയമായ ജൈവവൈവിധ്യങ്ങള്‍ കണ്ടറിയാന്‍ ഇന്‍കട്രയല്‍ നടത്താവുന്നതാണ്. 1983-ല്‍ യുനെസ്‌കോ മച്ചുപിച്ചുവിനെ ഒരു പ്രകൃതി,സാംസ്‌കാരിക,  ലോകപൈതൃകസൈറ്റായി പ്രഖ്യാപിച്ചു. നാശോന്മുഖമായ  നിര്‍മ്മിതികള്‍ പലതും കേടുപാടുകള്‍തീര്‍ത്തും പുതുക്കിപ്പണിതും നിലനിര്‍ത്തുന്നതിനുള്ള ശ്രമംതുടരുന്നു. ഇപ്പോഴിവിടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിനോദസഞ്ചാരികള്‍ ധാരാളമായി വന്നുപോകുന്നു. സൈറ്റിന് താങ്ങാനാവാത്തത്ര തിരക്കാവുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പതിവുമുണ്ട്. മച്ചുപിച്ചു ഒരു നോ-ഫ്‌ളൈ സോണ്‍ ആണ്. കേബിള്‍കാറുമില്ല.

പതിനഞ്ചാംനൂറ്റാണ്ടില്‍ സ്പാനിഷ് അധിനിവേശക്കാര്‍ പെറുവിലെ ധാരാളം ഇന്‍കനിര്‍മ്മിതികളും വിശുദ്ധസ്ഥലങ്ങളും നശിപ്പിക്കുകയും അവയ്ക്കുമുകളില്‍ കത്തോലിക്കാപള്ളികള്‍ സ്ഥാപിക്കുകയുംചെയ്തു. മച്ചുപിച്ചുവിന്റെ വിദൂരസ്ഥാനം കാരണമാവാം  അത് അവരുടെ കണ്ണില്‍പെടാതെപോയതും ഇന്നൊരു ലോകാത്ഭുതമായി സംരക്ഷിക്കപ്പെടാന്‍ ഇടയായതും. ഒരുപക്ഷെ, ഇന്‍കകളുടെ ദീര്‍ഘവീക്ഷണമാവാം മച്ചുപിച്ചുവിനെ രക്ഷിച്ചത്. അവര്‍ തീയിട്ടുനശിപ്പിച്ച കാടിനുപകരം പുതിയസസ്യങ്ങളും വൃക്ഷങ്ങളും വളര്‍ന്ന് അതിനെക്കാള്‍ വലിയ കാടായി, ഇന്‍കനഗരത്തിന്റെ വലിയൊരുഭാഗം ഇപ്പോഴും മണ്ണിനടിയിലും കാടിനുള്ളിലും മറഞ്ഞുതന്നെ കിടക്കുന്നു.

നേരം ഉച്ചയായിട്ടും നടന്നുതളര്‍ന്നിട്ടും കാണാന്‍ ഇനിയും ഏറെ ബാക്കിയുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള മരിയയുടെ വിവരണം തുടരുകയാണ്. തലക്കുമുകളിലെത്തിയ സൂര്യന്റെ ചൂടില്‍ വിയര്‍ത്തുകുളിച്ച് ഇനി ഒരടിപോലും മുന്നോട്ടുനടക്കാന്‍ വയ്യെന്നായപ്പോള്‍ ഞാന്‍ മലയിറങ്ങാന്‍തുടങ്ങി. എല്ലാം കണ്ടിട്ടുപോയാല്‍മതിയെന്ന മരിയയുടെ നിര്‍ബന്ധത്തിനു ചെവികൊടുക്കാതെ തണല്‍തേടി താഴേക്കിറങ്ങി. കൂടെയുള്ളവര്‍ മടങ്ങിയെത്തുംവരെ ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു. ക്വിറ്റോയില്‍ കുടുങ്ങിയ മൂന്നുപേര്‍ ഇനിയും എത്തിയിട്ടില്ല. രണ്ടുമണിയോടെ, മടക്കയാത്രക്കായി ഞങ്ങള്‍ ബസില്‍ കയറിയപ്പോഴാണ് അവരെത്തിയത്. നിങ്ങള്‍ മച്ചുപിച്ചു എന്ന മഹാത്ഭുതം കണ്ടിട്ടുവരൂ. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാം എന്ന് അവര്‍ക്ക് ഉറപ്പുനല്‍കി, ഞങ്ങള്‍ മച്ചുപിച്ചുവില്‍നിന്ന് മടങ്ങി. 

(മച്ചുപിച്ചുവിനെക്കുറിച്ചുള്ള വസ്തുതകള്‍ക്കും ചിത്രങ്ങള്‍ക്കും മരിയ എന്ന ഗൈഡിനോടും പപ്പീസ് ട്രെക്ക്‌സ് എന്ന പെറൂവിയന്‍ ടൂറിസം ഏജന്‍സിയുടെ വിവരണങ്ങളോടും കടപ്പാട്)

 

Saturday, 5 October 2024

കുമരകത്തെ പക്ഷികളും പൂമ്പാറ്റകളും - (യാത്ര) എസ്.സരോജം

 


കായല്‍സവാരി ആസ്വദിക്കുന്നവര്‍ക്കും പക്ഷികളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെടുന്നവര്‍ക്കും കുമരകത്തേക്കൊരു  വിനോദ യാത്ര പോകാം. വേമ്പനാടു കായല്‍പ്പരപ്പിലൂടെ ഹൗസ്‌ബോട്ടില്‍ കറങ്ങിനടന്ന് കായല്‍സൗന്ദര്യം കണ്ണുകളില്‍ കോരിനിറയ്ക്കാം, കായല്‍മത്സ്യത്തിന്റെയും നാടന്‍ഭക്ഷണത്തിന്റെയും രുചി ആസ്വദിക്കാം, എന്തൊരു ത്രില്ലാണെന്നോ.             കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലിന്റെ തീരത്ത്  സ്ഥിതിചെയ്യുന്ന പച്ചപ്പുനിറഞ്ഞ ചെറിയൊരു ഗ്രാമമാണ് കുമരകം. കോട്ടയം പട്ടണത്തില്‍നിന്ന് പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമേയുള്ളു. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നുകിടക്കുന്ന നിരവധി ചെറുദ്വീപുകള്‍ ചേര്‍ന്ന കുട്ടനാടിന്റെ ഭാഗമാണ് കുമരകം. 5166 ഹെക്ടറാണ് കുമരകത്തിന്റെ ആകെ വിസ്തൃതി. ഇതില്‍ 2418 ഹെക്ടര്‍ കായലും 1500 ഹെക്ടര്‍ നെല്‍പ്പാടങ്ങളും 1253 ഹെക്ടര്‍ കരഭൂമിയും ഉള്‍പ്പെടുന്നു. സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനാല്‍  കുമരകത്തെ കേരളത്തിലെ നെതര്‍ലാന്റ് എന്നുവിളിക്കുന്നു.
        പ്രകൃതിരമണീയമായ കുമരകത്തെ ഇന്നുകാണുന്ന രീതിയില്‍, സഞ്ചാരികളുടെ പറുദീസയാക്കി മാറ്റിയെടുത്തതിന്റെ പിന്നില്‍ ആല്‍ഫ്രഡ് ജോര്‍ജ്ജ്  ബേക്കര്‍  എന്ന ബ്രിട്ടീഷ് കര്‍ഷകന്റെ ബുദ്ധിയും പ്രയത്‌നവുമുണ്ട്. 1847-ല്‍ കേരളത്തിലെത്തിയ ബേക്കര്‍ കുമരകത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും അദ്ദേഹം 104 ഏക്കര്‍ ഭൂമി വാങ്ങി, അവിടെ തന്റെ താമസത്തിനായി നല്ലൊരു ബംഗ്ലാവും മനോഹരമായൊരു പൂന്തോട്ടവും നിര്‍മ്മിച്ചു അദ്ദേഹവും തലമുറകളും 1962വരെ ഈ ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് താജ് ഗ്രൂപ്പ് ഈ ബംഗ്ലാവ് ഏറ്റെടുത്ത്, പഴമ നിലനിറുത്തിക്കൊണ്ടുതന്നെ, ലക്ഷ്വറി ഹെരിറ്റേജ് ഹോട്ടലാക്കി മാറ്റുകയാണുണ്ടായത്.കണ്ടല്‍ക്കാടുകളും വെള്ളാമ്പല്‍പൂക്കളും   നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും  അവയ്ക്കിടയിലൂടെയുള്ള ജലപാതകളില്‍ തുഴഞ്ഞുനീങ്ങുന്ന നാടന്‍വള്ളങ്ങളും ചെറുവഞ്ചികളും രാജകീയപ്രൗഢിയോടെ സഞ്ചരിക്കുന്ന വഞ്ചിവീടുകളും ഒഴുകുന്ന ഭക്ഷണശാലയും  തീരത്തുള്ള എ.സി.കോട്ടേജുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും എല്ലാംചേര്‍ന്ന് ഈ കൊച്ചുഗ്രാമത്തെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കുന്നു. കുമരകവും സമീപഗ്രാമമായ ഐമനവും  പശ്ചാത്തലമാക്കി അരുന്ധതിറോയി രചിച്ച ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന വിഖ്യാതമായ പുസ്തകത്തിലൂടെയാണല്ലൊ ഈ ഗ്രാമങ്ങള്‍ ലോകശ്രദ്ധ നേടിയത്.

  കായല്‍ക്കരയിലെ രാത്രിക്കാഴ്ചകള്‍

വിനോദസഞ്ചാരികളുടെ തിരക്ക് ഏറിയിരുന്ന ഒരു വെള്ളിയാഴ് ച വൈകുന്നേരം കുമരകത്തെത്തിയ ഞങ്ങള്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങള്‍ മാത്രമുള്ള ഇല്ലിക്കളം ലേക്‌സൈഡ് കോട്ടേജിലായിരന്നു താമസസൗകര്യം ലഭ്യമായത്. അതെന്തായാലും വലിയൊരനുഗ്രഹമായിത്തീര്‍ന്നു. കായലിനഭിമുഖമായി നില്‍ക്കുന്ന ചെറിയൊരു കോട്ടേജ്. മുറ്റത്തിനും കായല്‍ഭിത്തിക്കുമിടയില്‍ മനോഹരമായ ചെടികളും പൂക്കളും. പച്ചപ്പട്ടുവിരിച്ചതുപോലുള്ള പുല്‍ത്തകിടിയും  ഇളനീര്‍ക്കുടങ്ങള്‍ ചൂടിനില്‍ക്കുന്ന കേരവൃക്ഷങ്ങളും നൈസര്‍ഗികപ്രകൃതിയുടെ ലാവണ്യക്കാഴ്ചകളായി. കായലില്‍ മുട്ടിയുരുമ്മിനില്‍ക്കുന്ന പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയസൂര്യന്‍ വിരഹചിത്രങ്ങള്‍ വരക്കുന്നതും രാത്രിയും പകലും യാത്രാമൊഴിചൊല്ലി പിരിയുന്നതും കൗതുകത്തോടെ നോക്കിയിരുന്നു.

     രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ഞങ്ങള്‍ കായല്‍ക്കരയില്‍ ഉണര്‍ന്നിരുന്നു. കായലോളങ്ങള്‍ ഭിത്തിയില്‍ മുട്ടുന്ന ഗ്ലും ഗ്ലും ശബ്ദം, ഓളങ്ങളില്‍ ഒഴുകിപ്പരക്കുന്ന കുളവാഴപ്പൂക്കളുടെ അപരിചിതഗന്ധം.  

മുകളില്‍ നക്ഷത്രനിബിഡമായ നീലാകാശം,  കായല്‍ഭിത്തിയിലിരുന്ന് കായലോളങ്ങളില്‍ കാലുചിക്കി, കിന്നാരം പറഞ്ഞും പച്ചപ്പുല്ലില്‍ കിടന്നുരുണ്ടും  കായല്‍ക്കാറ്റിന്റെ രാത്രിക്കുളിരില്‍ അലിഞ്ഞുലഞ്ഞും...  ഹാ... എന്തുരസം! ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സുന്ദരമായ അനുഭൂതി. പുലരാറായപ്പോള്‍ കാഴ്ച മതിയാക്കി, ഗാഢമായ നിദ്രയിലേക്ക്.  ഉണര്‍ന്നപ്പോള്‍ രാവിലെ എട്ടുമണി. തിടുക്കപ്പെട്ട് കുളിച്ചൊരുങ്ങി. പ്രഭാതഭക്ഷണത്തിനുശേഷം പക്ഷിസങ്കേതത്തിലേക്ക് പുറപ്പെട്ടു.കുമരകം പക്ഷിസങ്കേതം

നീര്‍ക്കാക്ക, കൊറ്റി, കുക്കു,  കുളക്കോഴി,  മരംകൊത്തി, മഴപ്പുള്ള്, നത്ത്, തത്ത, പൊന്മാന്‍, ഇരണ്ട,  ഞാറ, മല്ലിക്കോഴി തുടങ്ങി നൂറോളം പ്രാദേശികയിനം പക്ഷികളുടെയും അമ്പതിലേറെയിനം ദേശാടനപ്പക്ഷികളുടെയും ആവാസകേന്ദ്രമാണ് കുമരകം പക്ഷിസങ്കേതം. പ്രാദേശിക പക്ഷിനിരീക്ഷണത്തിന് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും ദേശാടനപ്പക്ഷിനിരീക്ഷണത്തിന്  നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുമാണ് ഏറ്റവും അനുയോജ്യമായ കാലം.  ഞങ്ങള്‍ ഡിസംബറിന്റെ അവസാനത്തിലാണ് ഇവിടം സന്ദര്‍ശിച്ചത്. ആകയാല്‍, സൈബീരിയന്‍ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികള്‍ സുലഭമായിരുന്നു. കണ്ടല്‍ക്കാടുകളും ചതുപ്പുനിലങ്ങളും ഉള്‍പ്പെടുന്ന കുമരകത്തിന്റെ ഭൂപ്രകൃതിയാണ് പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പക്ഷിനിരീക്ഷണത്തിനുമാത്രമല്ല, അലസമായി ചുറ്റിനടക്കാനും തണല്‍കൊണ്ടിരിക്കാനും ഇതിനെക്കാള്‍ മികച്ച ഒരിടം കേരളത്തില്‍ വിരളമെന്നേ പറയേണ്ടു. . പിണഞ്ഞുകിടക്കുന്ന കാട്ടുവള്ളികളില്‍ ഊഞ്ഞാലാടിയും വളഞ്ഞുചുറ്റിയ കാട്ടുവള്ളികളില്‍  ചാരുകസേരയിലെന്നപോലെ ചാരിക്കിടന്നും... ഈ പക്ഷിസങ്കേതം  പകര്‍ന്നേകുന്ന വിനോദവിസ്മയങ്ങള്‍ ചെറുതല്ല. 

പതിനാലേക്കര്‍ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതം മുഴുവന്‍ നടന്നുകാണുക ബുദ്ധിമുട്ടുള്ള കാര്യമാണ്.  ഡിസംബറിലെ തണുപ്പില്‍  നാടന്‍പക്ഷികളെ കാണാന്‍കിട്ടുക അപൂര്‍വ്വം.  കാടിനുള്ളിലെ തടാകത്തില്‍ ഭക്ഷണംതിരയുന്ന നീര്‍ക്കാക്കയും കൊക്കുമൊക്കെ വല്ലപ്പോഴുമൊന്ന് കണ്ണില്‍പെട്ടാലായി. കാടിനുള്ളില്‍ നിന്ന് കുയിലിന്റെ കൂജനം കേള്‍ക്കാം. കായലോരത്തെ നിരീക്ഷണഗോപുരത്തില്‍നിന്നുള്ള ചുറ്റുവട്ടക്കാഴ്ചകള്‍ വല്ലാതെ കൊതിപ്പിച്ചു; കണ്ടല്‍ക്കാടുകളും പച്ചവിരിച്ച കായലരികുകളും നീലജലപ്പരപ്പിലൂടെ പക്ഷിസങ്കേതത്തെ ചുറ്റുന്ന ബോട്ടുകളും... ഞങ്ങള്‍ വേഗം തിരിച്ചുനടന്ന് ബോട്ടുജെട്ടിയിലെത്തി. പക്ഷിനിരീക്ഷണത്തിനായുള്ള  ഒരു നൗക വാടകയ്‌ക്കെടുത്ത് കായലിലൂടെ പക്ഷിസങ്കേതത്തെ വലംവച്ചു. കാടിനുള്ളിലെക്കാള്‍ കൂടുതല്‍ പക്ഷികളെ  കണ്ടല്‍ക്കാടുകളിലും വൃക്ഷശിഖരങ്ങളിലും ഒറ്റയായും ജോഡിയായും കാണാന്‍ കഴിഞ്ഞു. പാതിരാമണല്‍

പക്ഷിനിരീക്ഷണംകഴിഞ്ഞ് ബോട്ടുജെട്ടിയില്‍ തിരിച്ചെത്തിയപ്പോഴേക്കും കലശലായ വിശപ്പ്. സഞ്ചരിക്കുന്ന ഭക്ഷണശാലയില്‍നിന്ന് കപ്പയും മീനും പാഴ്‌സല്‍ വാങ്ങി, എല്ലാവരുംകൂടി പങ്കിട്ടുകഴിച്ചു, അതുകഴിഞ്ഞ്  സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ കയറി പാതിരാമണലിലേക്ക് തിരിച്ചു. 2018 ഏപ്രില്‍ മാസത്തില്‍ സര്‍വീസ് ആരംഭിച്ച കുമരകം - പാതിരാമണല്‍ ബോട്ട് സര്‍വീസ് തുച്ഛമായ ചെലവില്‍ കായല്‍സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സംവിധാനമാണ്. നാല്‍പത്തിരണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ ഇടമുള്ള ബോട്ടിന് ആകെ 420 രുപ നല്‍കിയാല്‍ മതി, ആളൊന്നിന് വെറും പത്തുരൂപ. തിരിച്ച് അതേബോട്ടില്‍ തന്നെ മടങ്ങണമെന്നില്ല. ദ്വീപിന്റെ പച്ചപ്പും ദേശാടനപ്പക്ഷികളുടെ വ്യത്യസ്തഭാവസൗന്ദര്യങ്ങളും വേണ്ടുവോളം ആസ്വദിച്ചശേഷം അടുത്ത ബോട്ടിന് ടിക്കറ്റെടുത്ത് മടങ്ങാം. 

വേമ്പനാടുകായലിനു നടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന നിരവധി ചെറുതുരുത്തുകളുടെ കൂട്ടമാണ് പാതിരാമണല്‍. പ്രകൃതിസ്‌നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടതാവളമാണിവിടം. കുമരകത്തിനും തണ്ണീര്‍മുക്കം ബണ്ടിനും ഇടയില്‍ പത്തേക്കര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന പാതിരാമണല്‍ അനന്തപത്മനാഭന്‍ തോപ്പെന്നും പാതിരാത്തോപ്പെന്നും അറിയപ്പെടുന്നു. കുമരകം പക്ഷിസങ്കേതത്തില്‍ കാണുന്ന എല്ലായിനം പക്ഷികളും ഇവിടെ സുലഭമാണ്. മത്സ്യങ്ങളെ  മുങ്ങാങ്കുഴിയിട്ടുപിടിച്ച്, ഉയരത്തിലേക്കെറിഞ്ഞ്, കൊക്കുകൊണ്ടുപിടിച്ച് കൊന്നുതിന്നുന്ന ചേരക്കോഴി കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ചായമുണ്ടി എന്നുവിളിക്കുന്ന പര്‍പ്പിള്‍ഹെറോണ്‍, ഇന്ത്യന്‍ ഷാഗ്, പലയിനം കൊക്കുകള്‍ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ധാരാളംപക്ഷികള്‍ മഞ്ഞുകാലമായാല്‍ ഈ കൊച്ചുദ്വീപില്‍ പറന്നെത്തും. ഇടതൂര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങളും അവയെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വള്ളികളും കരിങ്കല്ലുപാകിയ വഴിയോരങ്ങളും വനത്തിന്റെ നിബിഡതയും മണ്ണിനുപുറത്തേക്ക് വളരുന്ന വേരുകളും തിങ്ങിവളരുന്ന കാട്ടുചെടികളും വിവിധയിനം കണ്ടല്‍ച്ചെടികളുമൊക്കെയായി സന്ദര്‍ശകരെ പുളകമണിയിക്കാന്‍ കാത്തുനില്‍ക്കുകയാണ് പാതിരാമണല്‍. ഫോട്ടൊഗ്രഫിയില്‍ കമ്പമുള്ളവര്‍ക്കാകട്ടെ ഈ ദ്വീപ് ക്യാമറക്ക് അനുയോജ്യമായ നിരവധി ഫ്രെയിമുകള്‍ സമ്മാനിക്കും.നെക്ടാര്‍ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്

കുമരകം പക്ഷിസങ്കേതത്തില്‍നിന്നും അകലെയല്ലാതെ ഒരു ബട്ടര്‍ഫ്‌ളൈ പാര്‍ക്കുണ്ട്.  വള്ളിച്ചെടികള്‍ പടര്‍ന്ന ഗേറ്റിലും പരിസരത്തും ചെറുതും വലുതുമായ നിരവധി ശലഭങ്ങള്‍ ഉത്സാഹത്തോടെ പാറിനടക്കുന്നത്  പുറത്തുനിന്നുതന്നെ കാണാം. ഓരോയിനം ശലഭങ്ങള്‍ക്കും ഇണങ്ങുന്ന ധാരാളം ചെടികളും പൂക്കളും ചിട്ടയായി പരിപാലിക്കപ്പെടുന്ന ചെറിയൊരു പാര്‍ക്കാണിത്. രാവിലെ ശലഭങ്ങളോടൊപ്പം പാറിനടക്കുമ്പോള്‍ നീയെത്ര ധന്യ എന്ന സിനിമക്കുവേണ്ടി ഒ.എന്‍..വി എഴുതിയ വരികള്‍ മനസ്സില്‍ തുള്ളിത്തുളുമ്പിവന്നു:

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു 

പൂമ്പാറ്റയായി മാറി... 

പുല്ലിലും പൂവിലും വര്‍ണ്ണച്ചിറകുമായ് പാറീ.... 


പലനിറത്തിലുള്ള ചെടികളും പൂക്കളും ചെടികളുടെ ഇലകള്‍ക്കടിയില്‍ സുരക്ഷിതമായി പറ്റിപ്പിടിച്ചിരിക്കുന്ന മുട്ടകളും കുരുന്നിലകള്‍ തിന്ന് വയറുനിറയ്ക്കുന്ന പുഴുക്കളും വജ്രക്കുണുക്കുകള്‍പോലെ തൂങ്ങിക്കിടക്കുന്ന പ്യൂപ്പകളും പൂക്കള്‍തോറും പാറിനടന്ന് തേന്‍നുകരുന്ന പൂമ്പാറ്റകളും... അതിജീവനത്തിന്റെ മഹത്തായ പ്രകൃതിപ്രമാണം ചുരുള്‍നിവര്‍ത്തിനില്‍പാണ്.  

കുട്ടികളുടെ ദേഹത്തും വര്‍ണ്ണപ്പകിട്ടാര്‍ന്ന ഉടുപ്പുകളിലും തൊട്ടുതൊട്ടില്ലെന്നു പറന്നുകളിക്കുന്ന ശലഭങ്ങളെ പിടിച്ചേ അടങ്ങൂ എന്ന് വാശിപിടിച്ചോടുന്ന കുട്ടികള്‍... ഈ ശലഭവിസ്മയങ്ങള്‍ എത്രനേരം നോക്കിനിന്നാലും മതിവരില്ല. എങ്കിലും ഒരുമണിക്കൂറിലേറെ അവിടെ ചെലവഴിക്കാന്‍ സമയപരിമിതി ഞങ്ങളെ അനുവദിച്ചില്ല; പതിവുജീവിതം തിരിച്ചുവിളിക്കുന്നു.


Tuesday, 24 September 2024

ഒരു സഞ്ചാരിയുടെ കാഴ്ചാപഥങ്ങള്‍ - പ്രദീപ് പനങ്ങാട്

    

 മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍ (യാത്രാവിവരണം) എസ്. സരോജം

ഓരോ യാത്രയും അതിജീവനവും കണ്ടെത്തലുമാണ്. മാത്രമല്ല, അത് കാലത്തേയും ചരിത്രത്തേയും തിരിച്ചറിയാനുള്ള പ്രയാണവുമാണ്. ഒരു സഞ്ചാരിയാവുക എന്നത് സാഹസികതയുടെ പ്രഖ്യാപനംകൂടിയാണ്. അനിശ്ചിതമായ സന്ദര്‍ഭങ്ങളെ നേരിടാനും മറികടക്കാനുമുള്ള ധീരത സഞ്ചാരികളുടെ സവിശേഷതയാണ്. ഈ തിരിച്ചറിവിലൂടെയാണ് യാത്ര പുറപ്പെടുന്നത്. യാത്രകളിലെ കാഴ്ച, അനുഭവം, നിരീക്ഷണം, ധ്യാനം, മനനം, മൗനം എല്ലാം ജീവിതത്തിന്റെ നിതാന്തതാളത്തെ ബാധിക്കും. അത് അകത്തേക്കും പുറത്തേക്കുമുള്ള അന്വേഷണങ്ങള്‍ക്ക് പ്രേരണയാവും. വിഷാദങ്ങളുടെ സമുദ്രത്തില്‍നിന്നും സന്തോഷങ്ങളുടെ കരയിലേക്കെത്താന്‍, സന്നിഗ്ദ്ധതകളുടെ മദ്ധ്യാഹ്നങ്ങളില്‍നിന്നും സ്‌നേഹത്തിന്റെ ശീതളച്ഛായയിലേക്കെത്താന്‍ യാത്രകള്‍ വഴികാട്ടിയാവും. ഞാന്‍ പരിചയപ്പെട്ട പലരും യാത്രകളെ ജീവിതത്തിന്റെ തീക്ഷ്ണസൗന്ദര്യമായി തന്നെയാണ് കാണുന്നത്. എസ്.സരോജം എന്ന സഞ്ചാരിയും ആ അനുഭവതലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് വിശ്വസിക്കുന്നു.

നിരന്തരയാത്രകളുടെ ലോകഭൂപടമാണ് ഈ സഞ്ചാരിയുടെ  മുന്നിലുള്ളത്. ലോകാന്തരയാത്രയ്ക്കായുള്ള ക്ഷണമാണ്  എപ്പോഴും മുന്നിലുള്ളത്. അത് സമര്‍ത്ഥമായി വിനിയോഗിക്കാന്‍ ഈ സഞ്ചാരിക്ക് കഴിയുന്നു. അതുകൊണ്ടാണ് ഇത്രയധികം യാത്രകള്‍ ചെയ്യാന്‍ സരോജത്തിന് സാധിക്കുന്നത്. ഔദ്യോഗികജീവിതം അവസാനിക്കുമ്പോള്‍ ആരംഭിക്കുന്ന അര്‍ത്ഥസാന്ദ്രജീവിതമാണ്  സരോജത്തിന് യാത്രകള്‍. ഇത്തരം സന്ദര്‍ഭങ്ങളിലാവാം  ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ സൗന്ദര്യം കടന്നുവരുന്നത്. അത് പകര്‍ത്തിവയ്ക്കുക അത്ര ലളിതകര്‍മ്മമല്ല.  കാലത്തിനപ്പുറത്തെ കാഴ്ചകളും കാഴ്ചകള്‍ക്കപ്പുറത്തെ കാലവും കൊത്തിയെടുക്കുകയാണ് സഞ്ചാരരചയിതാക്കള്‍ ചെയ്യേണ്ടത്. ആ സര്‍ഗ്ഗാത്മക ദൗത്യത്തിനുള്ള ശ്രമമാണ് സരോജത്തിന്റെ സഞ്ചാരരചനകള്‍. കാലം, ചരിത്രം, ഭൂമിശാസ്ത്രം, ജനപഥങ്ങള്‍, കാലാവസ്ഥ, രാഷ്ട്രീയസമീക്ഷകള്‍, ജീവിതകാമനകള്‍, ഭക്ഷണശീലങ്ങള്‍, പാരസ്പര്യത്തിന്റെ ഊഷ്മളത തുടങ്ങി എല്ലാം അതില്‍ കടന്നുവരുന്നുണ്ട്. അനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സമാഹാരമാണ് എസ്.സരോജത്തിന്റെ സഞ്ചാരരചനകള്‍ എന്ന് വിശേഷിപ്പിക്കാം.

സരോജം നടത്തുന്ന യാത്രകള്‍ ഏറെയും സംഘസഞ്ചാരങ്ങളാണ്, പലപ്പോഴും സൗഹൃദങ്ങളുടെ ഊര്‍ജ്ജപ്രവാഹത്തിലൂടെയുള്ള യാത്ര. അപ്പോഴും കൂട്ടത്തില്‍നിന്ന് മാറി ഏകാന്തസഞ്ചാരങ്ങള്‍ നടത്തുകയുംചെയ്യുന്നു. ഈ ഏകാന്ത കാഴ്ചാപഥങ്ങളാണ് സരോജത്തെ എഴുത്തുകാരിയാക്കി മാറ്റുന്നത്. കൂട്ടംതെറ്റി മേയുന്ന മനസിന്റെ സഞ്ചാരസംക്രമണങ്ങളാണ് രചനകളായിമാറുന്നത്. മനസിലാക്കിയിടത്തോളം കൃത്യമായ പഠനങ്ങളോടെയും ബോധ്യങ്ങളോടെയും തയാറെടുപ്പുകളോടെയുമാണ് ഓരോ യാത്രയും നിര്‍വഹിക്കുന്നത്. അലസസഞ്ചാരിയുടെ കാഴ്ചകളല്ല, അന്വേഷണപഥികയുടെ ആത്മസാന്നിധ്യമാണ് വായനയില്‍ തെളിയുന്നത്. സരോജത്തിന്റെ മിക്ക യാത്രാരചനകളിലൂടെയും കടന്നുപോയ ഒരാള്‍ എന്ന നിലയിലാണ് ഈ നിരീക്ഷണം പകര്‍ത്തുന്നത്. ഇത്തരമൊരു നിരീക്ഷണം കുറിക്കേണ്ടിവന്നത് 'മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍' എന്ന പുസ്തകം മുന്നിലെത്തിയ സന്ദര്‍ഭത്തിലാണ്. ക്യൂബ, കൊളംബിയ, ഇക്വഡോര്‍, പെറു, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ ആത്മമുദ്രകളാണ് ഈ പുസ്തകത്തിലുള്ളത്.

ഈ യാത്രയില്‍ കടന്നുപോകുന്ന രാജ്യങ്ങളോരോന്നും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിരവധി സവിശേഷതകള്‍ ഉള്ളവയാണ്. പരിചിത ജീവിത ഭൂമികയല്ല അവയൊന്നും. മനുഷ്യനും പ്രകൃതിയും രാഷ്ട്രീയവുമൊക്കെ വേറിട്ടുനില്‍ക്കുന്നു. അത്തരം സവിശേഷതകളുടെ സൂക്ഷ്മവിവരണമാണ് ഈ എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഓരോ കാഴ്ചകളും കൃത്യമായി അടയാളപ്പെടുത്താനും അതിന്റെ ചരിത്രം അവതരിപ്പിക്കാനും കഴിയുന്നു. ഒരു ദേശത്തെ, ജനപഥത്തെ ശരിയായി മനസിലാക്കാനുള്ള സന്ദര്‍ഭങ്ങളാണ് ഓരോ രചനയിലും ഉള്ളത്. അറിവുകളുടെ അവതരണവും ആവിഷ്‌കാരവുമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ആ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കൃത്യമായ ഒരു വഴികാട്ടി കൂടിയായി മാറുന്നു ഈ രചനകള്‍.

പലപ്പോഴും മലയാളത്തിലെ യാത്രാവിവരണങ്ങള്‍ അനുഭവങ്ങളുടെ ആലങ്കാരിക അവതരണങ്ങള്‍കൊണ്ട് വിരസമാകാറുണ്ട്. മാത്രമല്ല, ആത്മകഥാഖ്യാനങ്ങളും ആകാറുണ്ട്. അതില്‍നിന്നെല്ലാം വിഭിന്നമാണ് ഈ രചനകള്‍. ഒരു സാധാരണ വായനക്കാരനെ അഭിമുഖം നിര്‍ത്തിയാണ് കാര്യങ്ങള്‍ പറഞ്ഞുപോകുന്നത്. അതുകൊണ്ട് അനായാസ വായനാസഞ്ചാരം നടത്താന്‍ കഴിയും. ദേശത്തെയും മനുഷ്യനെയും ജീവിതത്തെയും സ്പര്‍ശിച്ചറിയാന്‍ കഴിയും. മഴക്കാടുകളിലെ സഞ്ചാരപഥങ്ങള്‍ ഓര്‍മ്മകളിലേക്കുള്ള വഴിത്താര കൂടിയാണ്. യാത്രയുടെ ഓര്‍മ്മയും ഓര്‍മ്മയുടെ യാത്രയുമാണിത്. മലയാളത്തിലെ എണ്ണപ്പെട്ട സഞ്ചാരരചനകള്‍ക്കിടയില്‍ ഈ പുസ്തകവും ചേര്‍ന്നുനില്‍ക്കും.

സരോജത്തിന് സഞ്ചരിക്കാന്‍ ഇനിയും ഏറെ വഴികളും വഴിയോരങ്ങളുമുണ്ട്, രാജ്യങ്ങളും  രാജവീഥികളുമുണ്ട്, സമുദ്രങ്ങളും ഗിരിനിരകളുമുണ്ട്,  ജനപഥങ്ങളും ജീവിതധാരകളുമുണ്ട്. അതൊക്കെ സഞ്ചരിച്ചുതീര്‍ക്കാന്‍ കഴിയും, കഴിയട്ടെ.


Monday, 23 September 2024

വാമനന്മാരുടെ ഓണം (കവിത) എസ്.സരോജം


ഓണമെന്നൊരു നല്ലസ്വപ്നമുള്ളില്‍

ഓമനിച്ചെന്നോ നിറച്ചുവച്ചു.

ഇന്നോളമാനല്ല സ്വപ്നങ്ങളില്‍

നെല്ലും പതിരും തിരഞ്ഞു ഞാനും.

ഏറെയും പതിരാണ് കണ്ടതെന്നാല്‍

എള്ളോളം പ്രതീക്ഷ ബാക്കിവച്ചു.

മാവേലിവരുമെന്ന് കാത്തിരുന്നെന്‍

മുന്നില്‍തിമര്‍ക്കുന്നു വാമനന്മാര്‍.


സമത്വസുന്ദരലോകമീമന്നില്‍

സ്വപ്നംകണ്ടൊരു ശുദ്ധമാനസന്‍ 

ഭാവിച്ചുപാടിയമാവേലിനാടേ

നീ വെറുംമിഥ്യയായ് തീര്‍ന്നുവെന്നോ?

കൊള്ളയും കൊലയും കൊള്ളിവയ്പും

ഇന്നീനാടിന്റെയുത്സവങ്ങള്‍

ആമോദമെല്ലാം സമ്പന്നവര്‍ഗം

അക്ഷയപാത്രംനിറച്ചുവയ്പൂ

പാമരന്മാര്‍ക്കെന്തോണമെന്ന

ചോദ്യത്തിനുത്തരമില്ലയെന്നോ? 

നേരുംനെറിയും പുലരുന്നകാലം

സ്വപ്നംകണ്ടെന്നും നമുക്കുറങ്ങാം.